May 25, 2019

സീതാംഗോളിയിലെ സങ്കല്പനരൂപകങ്ങൾ



പി എൻ ഗോപീകൃഷ്ണന്റെ ‘വാടാനപ്പള്ളി’1  എന്ന കവിത ആരംഭിക്കുന്നത്,
‘വാടാനപ്പള്ളിയിൽ
ആർക്കും പോകാനാകില്ല ’– എന്നു പറഞ്ഞുകൊണ്ടാണ്. 
മറ്റൊരു കവിതയായ ‘സീതാംഗോളി’2 യുടെ തുടക്കമാവട്ടെ:  
‘ഞാനെത്തുമ്പോൾ
സീതാംഗോളിയും അവിടെയെത്തിയിരുന്നു’
–എന്നും. കേരളത്തിലുള്ള രണ്ട് സ്ഥലങ്ങളിലൊന്നിനെ അപ്രാപ്യവും പ്രാപ്യവുമാക്കുന്ന ഘടകങ്ങൾ എന്താണെന്ന് ഈ കവിതകൾതന്നെ മറ്റൊരു രീതിയിൽ വ്യക്തമാക്കുന്നുണ്ട്. വാടാനപ്പള്ളി ഒരു ഭാവനാസ്ഥലംകൂടിയായിരുന്നു. നിരവധി അവകാശവാദങ്ങൾ അതിന്റെ സങ്കല്പത്തിനു പിന്നാലെ സഞ്ചരിച്ചിരുന്നു. അതിൽ സാംസ്കാരികവും സാമൂഹികവുമായ ധ്വനികളുള്ള കല്പനകൾ നിറം പിടിപ്പിച്ചിരുന്നു. വാടാനപ്പള്ളിയെന്ന ഇടത്തെ  ഒരു രാത്രി (രാത്രികൾക്ക് ഇരുണ്ട വിവക്ഷകളുണ്ട്) അജ്ഞാതരായ ആളുകൾ പിടികൂടി അതിന്റെ കാല്പനികവും ഗൃഹാതുരവുമായ ഉടയാടകൾ പറിച്ചെറിഞ്ഞ് ഉദ്ധൃതമായ നാഷണൽ ഹൈവേകൊണ്ട് ബാലാത്സംഗം ചെയ്യുന്നു. അതിനുശേഷം ആ ഇടം, ആർക്കും കൈ എത്താവുന്നതും കാറിത്തുപ്പി അവഹേളിക്കാവുന്നതും പരിഹസിക്കാവുന്നതുമായി തീരുന്നു. ഒരു സമൂഹത്തിന്റെ ഭാവനയിലുള്ള പരിവേഷം കളഞ്ഞ് പ്രഖ്യാപിതമായ വികസനത്തിന്റെ വർത്തമാനയാഥാർത്ഥ്യത്തിലേക്ക് ഒരു സ്ഥലം മാറിയതിനെപ്പറ്റിയുള്ള ആശങ്കാകുലവും ഏറെക്കുറെ ഗൃഹാതുരവുമായ പ്രതികരണമാണിത്. വാടാനപ്പള്ളിയെന്ന ഇടത്തെ അതിന്റെ പാരിസ്ഥിതിക പശ്ചാത്തലത്തിൽ വച്ചാണ് ഗോപീകൃഷ്ണൻ വിശകലനം ചെയ്യുന്നത്. പരിസരങ്ങൾക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെ സ്ത്രീയ്ക്കുമേലുള്ള പുരുഷന്റെ(ന്മാരുടെ) ശാരീരികാക്രമണമായി കണ്ടു അപലപിക്കാനുള്ള ശ്രമം ഒറ്റപ്പെട്ടശ്രമമൊന്നുമല്ല. സ്ഥലത്തെ ചൂഴ്ന്നു നിൽക്കുന്ന മായക്കാഴ്ചയെ,  യാഥാർത്ഥ്യത്തിന്റെ മറ്റൊരു മായക്കാഴ്ചക്കൊണ്ട് തകർക്കുന്ന പരിപാടിയാണിത്.  ഗ്രാമസംശുദ്ധിയെ സംബന്ധിക്കുന്ന കാല്പനികഭാവങ്ങളെപോലെതന്നെ നെടുവേ പിളർക്കുന്ന ഹൈവേ, സ്ഥലത്തെ അവിശുദ്ധമാക്കുന്നതിനെപ്പറ്റിയുള്ള കല്പനകളും  കവി സങ്കല്പമാണല്ലോ. ആദർശങ്ങളും സങ്കല്പങ്ങളും ചിന്തയുമായൊക്കെ ബന്ധമുള്ള ‘സുതാര്യതയുടെ മായക്കാഴ്ച’യെയും (ഇല്യൂഷൻ ഓഫ് ട്രാൻസ്പെരൻസി) പ്രകൃതിയും യന്ത്രലോകവും ഒക്കെ ചേർന്ന ‘യഥാർത്ഥ്യത്തിന്റെ മായക്കാഴ്ച’യെയും  (റിയലിസ്റ്റിക് ട്രാൻസ്പെരൻസി) അഭിമുഖം നിർത്തിക്കൊണ്ട്,  മാനസികപ്രവർത്തനത്തെ സാമൂഹികപ്രവർത്തനമായി സാക്ഷാത്കരിക്കുന്ന ഇടമായി ‘സ്ഥലത്തെ’ വിശദീകരിക്കുന്ന ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ഹെൻട്രി ലിഫെവർ ഈ കവികർമ്മത്തെ  വിശദീകരിക്കാനുള്ള ഉപാധികൾ നൽകുന്നുണ്ട്. കവിതയ്ക്ക് പുറത്തുള്ള കാര്യമാണത്.

സ്ഥലം മനുഷ്യജീവിയാണ്
എന്നാൽ കവിതയ്ക്കകത്തുമുള്ള സ്ഥലങ്ങൾ മറ്റൊരു രൂപകാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ട് കവിതകളിലും ‘സ്ഥലം മനുഷ്യരാണ്‘ എന്ന സങ്കല്പനമാണുള്ളത്. വാടാനപ്പള്ളി ഒരു സ്ത്രീയാണെങ്കിൽ സീതാംഗോളി ഒരു പുരുഷനാണ് . മനുഷ്യർക്ക് വരുന്ന അപമാനവും അപചയവും അവസ്ഥാവിപര്യയവും ഇവിടെ സ്ഥലങ്ങൾക്ക് സംഭവിക്കുന്നു. ‘സീതാംഗോളി’ ചെന്ന് എത്താവുന്ന ഒരു സ്ഥലമായതിനു പിന്നിൽ വാടാനപ്പള്ളിക്കു വന്നതുപോലെയൊരു അവസ്ഥാന്തരം – താഴോട്ടു പോക്ക് -  ഉണ്ടെന്നതാണ് വാടാനപ്പള്ളിയോട് ചേർത്തു വയ്ക്കുമ്പോൾ സീതാംഗോളിയ്ക്കു കിട്ടുന്ന അർത്ഥം. ആദ്യത്തെ കവിതയിൽ സ്ഥലം എന്ന മനുഷ്യസ്ത്രീയെ അപമാനിച്ചത് ആരൊക്കെയോ ചേർന്നാണെന്ന് പറയുന്നുണ്ട്. എന്നാൽ  രണ്ടാമത്തേതിൽ ഈ ഭാഗം പൂർണ്ണമായും ഇരുട്ടിലാണ്. സീതാംഗോളിയുടെ ദുരന്തത്തിനു പിന്നിലെ വാസ്തവം കവിതയുടെ വിഷയമല്ല. അത് സാമൂഹികമായ അവസ്ഥയിലേക്കാണ് ചൂണ്ടുന്നത്. സീതാംഗോളിയിലെ ആ വിശേഷാവസ്ഥ പൊതുവേ ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കാൻ നീവൃത്തിയില്ലാതാവുന്ന ദരിദ്രമനുഷ്യരുടെ  അവസ്ഥയാണെന്നതിനാൽ സാമാന്യമായ അവസ്ഥയും (ജെനറിക് ഈസ് സ്പെസിഫിക്) ആകുന്നു എന്ന് കവിതയ്ക്കകത്തുനിന്നും വായിച്ചെടുക്കാവുന്നതാണ്. കവിതയിലെ ഇടങ്ങൾ, അതെത്ര പ്രാദേശികമായാലും അവയുടെ സ്വഭാവോക്തി രമ്യതകളിൽനിന്നുയർന്ന് അവിടെയും ആഗോളതയിലും പ്രവർത്തിക്കുന്ന സാംസ്കാരികബലങ്ങളുടെ പരിശോധനയാവണമെന്ന നിഷ്കർഷയാണ് ഗോപീകൃഷ്ണനുള്ളത്.3 കവിതകളുടെ രാഷ്ട്രീയ വായനയെ സംബന്ധിച്ചിടത്തോളം അതു ശരിയുമാണ്. ഈ പരിശോധനയെ കവിതയുടെ പരിപ്രേക്ഷ്യം ഏതു നിലയ്ക്കാണ് നിശ്ചയിക്കുന്നതെന്നറിയാൻ  കവിതയുടെ ഭാഷയെ അലങ്കരിക്കാനായി മാമ്മൂൽപ്പടി ഉപയോഗിച്ചുവരുന്ന ഭാഷായുടെ ഉപാധികളെ ഒന്നു തിരിച്ചിട്ടു നോക്കേണ്ടി വരും. അതൊലൊന്നാണ് രൂപകങ്ങൾ. വാടാനപ്പള്ളിയിൽ കാണുന്നതുപോലെ പൊട്ടിത്തെറിക്കു വെമ്പുന്ന വികാരപരമായ ആഖ്യാനമല്ല സീതാംഗോളിയിലുള്ളത്. അതിലെ ആഖ്യാനപരമായ നിർവികാരതയും ചേർന്നാണ് കവിതയെ ഭാവപരമായ സങ്കീർണ്ണതയിലേക്ക് നയിക്കുന്നത്.  

സ്ഥലം ഉള്ളടക്കങ്ങളാണ്, അവയുടെ വാഹകവുമാണ്.
സ്ഥലരൂപകങ്ങളുടെ ഒരു പ്രത്യേകത അവയുടെ ആധാര - ആധേയഭാവമാണ്. സ്ഥലം, സംഭവങ്ങളെയും ക്രിയകളെയും വഹിക്കുന്നു. ഒരേ നിലയ്ക്കല്ല ഒന്നിനു മുകളിൽ മറ്റൊന്നെന്ന നിലയ്ക്ക് വാഹകവും (കണ്ടയ്‌നർ) ഉള്ളടക്കവുമായി (കണ്ടന്റ്) മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സീതാംഗോളി കേരളത്തിലെ കാസർകോടുള്ള ഒരു ഉൾപ്രദേശമാണ്. അവിടെ നടക്കാൻ പോകുന്നതോ നടന്നതോ ആയ ആത്മഹത്യയാണ് കവിതയുടെ ആന്തരിക പ്രേരണ. രാമഭട്ട് എന്നു പേരുള്ള ഒരാൾ (അയാളുടെ കുടുംബവും) ആത്മഹത്യ ചെയ്യാൻ പോകുന്നു. അതറിഞ്ഞ് ആ ചടങ്ങിൽ പങ്കെടുക്കാൻ വരുകയാണ് കവിതയിലെ ആഖ്യാതാവ്. ആ പങ്കാളിത്തമാണ് പ്രതിബദ്ധത. മരണം ഒരു യാത്രയയപ്പാണെന്നതാണ് ഇവിടത്തെ കല്പന. ആഖ്യാതാവിനെപോലെ സീതാംഗോളി എന്ന സ്ഥലവും രാമഭട്ടിനെ യാത്ര അയക്കുന്നതിനുവേണ്ടിയുള്ള യാത്ര അനുഷ്ഠിക്കുന്നു. അങ്ങനെ സ്ഥലത്തിന് ആഖ്യാതാവിന്റെ വ്യക്തിസ്വരൂപവുമായി ഒരു സമാന്തരതയുണ്ട്. കാസർകോടൻ ഉൾപ്രദേശത്തിന്റെ വ്യക്തിരൂപകല്പന, അതിന്റെ ആധാരഭാവത്തെ (ആത്മഹത്യ നടക്കുന്ന സ്ഥലമാണത്)  ഉടയ്ക്കുകയും ആധേയമാക്കി  ഇടയ്ക്ക് മാറ്റുകയും (ആത്മഹത്യ കാണാൻ സ്ഥലം തന്നെ നേരത്തെ എത്തുന്നു) ചെയ്യുന്നു.

1. സീതാംഗോളി, സീതാംഗോളിയിൽ എത്തുന്നു.
2. വഴിയോരക്കച്ചവടക്കാരൻ സോഡ പൊട്ടിക്കുമ്പോൾ സീതാംഗോളി അവിടെ ഉറച്ചു വീഴുന്നു.
3. ഭൂമിയ്ക്കുള്ളിൽ ജീവപര്യന്തം തടവിൽ കഴിയുന്ന സ്ത്രീ തടവുചാടാതിരിക്കാൻ സീതാംഗോളി കല്ലുപോലെ അമർന്നിരിക്കുന്നു.
- എന്നിടത്തൊക്കെ ആധേയമായ സീതാംഗോളി, അവിടെയെത്തിയ ആഖ്യാതാവ്, മനുഷ്യനും മുൻപ് അതേ സ്ഥലത്തെത്തിയ കുരങ്ങൻ, കുംഭഗോപുരം പോലെ സ്ഥലത്തിനുമേൽ പറ്റിയിരിക്കുന്ന ആകാശം, അരിമണികളുടെ ഭാരംതാങ്ങാനാവാതെ വിള്ളുന്ന നിലം എന്നീ കല്പനകളിലെല്ലാം  ആധാരവുമായി മാറുന്നു.  ഈ സ്ഥാനാന്തരണം യഥാർത്ഥ്യത്തെ എന്നതിനേക്കാൾ സ്ഥലത്തിന്റെ ഭാവനാത്മകതയെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. നേരത്തെ കണ്ടതുപോലെ വാടാനപ്പള്ളിയുടെ ഭൂതകാലം ഉട്ടോപ്പിയ ആയിരുന്നെങ്കിൽ  അതിനു വിപരീതമായി സീതാംഗോളി ഇവിടെ ദുരന്തഭൂമികയാണ്; ഒരു ഡിസ്റ്റോപ്പിയ.

സംഭവങ്ങൾ അവസ്ഥകളാണ്
സ്ഥലരൂപകങ്ങൾ പൊതുവേ ഉള്ളിലേക്കും പുറത്തേയ്ക്കുമുള്ള യാത്രകളെ പ്രത്യേക രീതിയിൽ അടുക്കുന്നതാണ്. സീതാംഗോളിയിലേക്കുള്ള യാത്ര, ഇപ്പോൾ വാടാനപ്പള്ളിയുടെ കാര്യത്തിലെന്നപോലെ ഇന്ത്യയുടെ കാലികമായ ഒരു ദുരിതമുഖത്തിലേക്കുള്ള യാത്രകൂടിയാണ്. അവിടെ നിന്നു പുറത്തു വരിക എന്നത് ആ അവസ്ഥയിൽനിന്നുള്ള രക്ഷപ്പെടലും ആകുന്നു. പൊതുവേ ജനപ്രിയ സാഹിത്യ രൂപങ്ങളിൽ ആഖ്യാനപരമായി പ്രവർത്തിക്കുന്ന ഒരു സങ്കല്പനമാണ് ഉള്ളിലേക്കും പുറത്തേയ്ക്കുമുള്ള യാത്രകൾ. വാടാനപ്പള്ളിയെന്ന സ്ഥലരൂപകം ഇന്ത്യൻ അവസ്ഥയിൽ സമൂഹത്തിന് അപ്രാപ്യമോ അഭിലഷണീയമോ ആയ ഒരു സാങ്കല്പികഭൂമി അല്ലാതായതിനെപ്പറ്റിയുള്ള വേദനമാത്രമല്ല ഉള്ളത്. നമുക്ക് അത്തരം ഉട്ടോപ്യകളിലേക്കുള്ള യാത്ര, ഭാവനയില്പോലും അത്ര എളുപ്പമല്ലെന്നും നമ്മളിപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് കർഷകാ‍ത്മഹത്യകളും സ്ത്രീകളുടെ നിലവിളികളും (അയാളുടെ നെഞ്ചിൽ ഒരു പെണ്ണ് കരയുന്നത് കേട്ടു, ഭൂമിയ്ക്കുള്ളിൽ ഏതോ സ്ത്രീ ജീവപര്യന്തം തടവിൽ കഴിയുന്നുണ്ട്, എന്നെല്ലാം എന്ന് സീതാംഗോളിയിലുമുണ്ട്) നിറഞ്ഞ ഒരു സ്ഥലരാശിയിലേക്കാണെന്നുമാണ് ഈ കവിതകൾ വ്യക്തമാക്കുന്നത്. അത് ഒരർത്ഥത്തിൽ പ്രതീക്ഷകളസ്തമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിമനസിന്റെ നിരാശയുടെ ഭൂ-ഖണ്ഡങ്ങൾകൂടിയാകുന്നു. അത്തരം അവസ്ഥകലുടെ ചിരപരിചിതത്വമാണ് വാടാനപ്പള്ളിയിൽനിന്നും വ്യത്യസ്തമായി സീതാംഗോളിയുടെ ഭാഷയെയും കല്പനകളെയും മയമുള്ളതും തിരക്കുകൂട്ടത്തതുമാക്കി തീർക്കുന്നത്.  അതുകൊണ്ട് ‘സ്ഥലം മനുഷ്യജീവിയാണ്’ എന്ന സങ്കല്പനംപോലെ ഇവിടങ്ങളിൽ ‘സ്ഥലം മാനസികമോ സാമൂഹികമോ ആയ അവസ്ഥകളു’മാണ്.

 ‘കമിഴ്ന്ന് കിടന്ന് കിടന്ന്
പുറം വേദനിച്ച റോഡ്
പെട്ടെന്ന് മലർന്ന് കിടക്കാൻ തുടങ്ങി.’

 തിരിഞ്ഞു കിടക്കുന്ന റോഡിന്റെ രൂപകത്തിലുള്ളത് അസ്വസ്ഥകരമായ അവസ്ഥയാണ് വ്യക്തിരൂപചിത്രമാണ്.  സീതാംഗോളിയെന്ന സ്ഥലത്തിന്റെ റോഡിന്റെ തിരിഞ്ഞു കിടപ്പിലുള്ളത്. ഇതൊരു വ്യക്തിരൂപചിത്രണമാകുന്നു. യഹൂദാ അമിച്ചായിയുടെ കവിത നോക്കുക :
ഇന്നു രാത്രി ലോകം ഉറങ്ങിയിട്ടില്ല.
കണ്ണുകൾ തുറന്നു വച്ച്, മലർന്നു കിടക്കുന്നു. 4

അചേതനങ്ങളെ വ്യക്തിയായി കണ്ടുള്ള വിശേഷവിവരണങ്ങൾക്ക് രൂപസാദൃശ്യത്തേക്കാൾ അവസ്ഥാപരമായ താദാത്മ്യങ്ങളുമായാണ് നീക്കുപോക്കുള്ളത്.

വ്യക്തിരൂപചിത്രണങ്ങൾ മനുഷ്യാവസ്ഥകളാണ്
സീതാംഗോളിയെയും അതിന്റെ പരിസരങ്ങളെയും ദുരന്തഭൂമിയാക്കുന്നതിന് ദൃശ്യരൂപകങ്ങൾ (ഇമേജ് മെറ്റഫർ) മാത്രമല്ല സഹായിക്കുന്നത്. ഒരു ഓരിയുടെ പിന്നാലെയാണ് ആഖ്യാതാവ് പുറപ്പെടുന്നത്. ഓരി അയാളോടൊപ്പം ഓട്ടോറിക്ഷയിൽ കേറുകയും ചെയ്യുന്നു. അതിന്റെ നീളത്തിൽ തട്ടി ഒരു സൈക്കിളുകാരൻ വീഴുന്നുമുണ്ട്. സീതാംഗോളിക്കു ലഭിച്ച വ്യക്തിരൂപകല്പന (പെർസോണിഫിക്കേഷൻ) ശബ്ദം മാത്രമായ ഓരിയ്ക്കും (നായുടെ കരച്ചിൽ) ലഭിച്ചിരിക്കുന്നു. സീതാംഗോളിയെ ചുറ്റിനിൽക്കുന്ന ദുശ്ശകുനസൂചനയാണ് ഓരി. ഓരിയുടെ ചിത്രരൂപകനിർമ്മിതിയിൽ അതിന്റെ പരപ്പിനെ ( ശബ്ദം പൊങ്ങിപ്പരക്കുന്ന ദൂരം) അവലംബമാക്കിയിരിക്കുന്നു. അതിന്റെ അറ്റം, നീളം എന്നിവയെപ്പറ്റിയുള്ള പരാമർശത്തിൽകൂടി ശബ്ദം ഒരു ജീവിയാണ് എന്ന സങ്കല്പത്തെ ഉപയോഗിക്കുകയാണ് കവി ചെയ്യുന്നത്. അതിനു പ്രവർത്തനശേഷിയുണ്ട്. ഓരിയിൽ തട്ടി തടഞ്ഞു വീണ സൈക്കിളുകാരന്റെ അവസ്ഥ അതിലേക്ക് ചൂണ്ടുന്നുണ്ട്. സീതാം ഗോളിയിൽ എല്ലാം വീഴുകയും, വില്ലുകയും, വറ്റുകയും സ്തംഭിക്കുകയും ചെയ്യുന്നു. അതാണ് അപായ സൂചനകളുടെ ഓരിയാൽ വലയം ചെയ്യപ്പെട്ട ആ പ്രദേശത്തിന്റെ ക്രിയാകാലം.

കാലുകൾ പാറയിലുരച്ച് പെരുമ്പറ കൂട്ടുന്ന അനന്തപുരയിലെ രാക്ഷസനുറുമ്പുകൾ, ഇല്ലാത്ത സമുദ്രം ശരീരംകൊണ്ട് താണ്ടുന്ന കുരങ്ങൻ, ആടിയാടി നടക്കുന്ന കുടിയനും മടുപ്പുബാധിച്ച് കശുമാവിൻ കൊമ്പിൽ പരുന്തിനെപ്പോലെ ഇരിക്കുന്നവനുമായ കാറ്റ് ഇങ്ങനെ മറ്റു ചില ചിത്ര രൂപകങ്ങളും കവിതയിലുണ്ട്.   രാക്ഷസനുറുമ്പുകളെ സംബന്ധിച്ചിടത്തോളം ചിതറി വീഴുന്ന അരിമണികൾ അവരുടെ സുഭിക്ഷതയാണല്ലോ. ഒരു നിസ്സാരന്റെ  ദുരന്തം മറ്റു നിസ്സാരന്മാർക്ക് ആഘോഷിക്കാനുള്ള വകയാവുന്ന അവസ്ഥ അവരെ രണ്ടു പേരെയും പൊതിഞ്ഞു നിൽക്കുന്ന ഭീമാകാരമായ ദുരിതവ്യവസ്ഥയുടെ അദൃശ്യമായ സാന്നിദ്ധ്യത്തെ അനുഭവിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. അവരുടെ വലിയ ആഘോഷംപോലും പുറത്തറിയാനുള്ളതല്ലെന്നും വായിക്കാം. തിരിഞ്ഞു കിടന്ന റോഡിനെപോലെ ഈ വ്യക്തിരൂപണങ്ങളെല്ലാം അവസ്ഥാസാദൃശ്യത്തെയാണ് മുഖവിലയാക്കുന്നത്.

ഭൂതകാലം എന്ന കഠിനഭാരം
ഇല്ലാത്ത സമുദ്രത്തെ ശരീരംകൊണ്ടു താണ്ടുന്ന കുരങ്ങനെ പറ്റിയുള്ള പരാമർശം രാമായണവുമായി ബന്ധപ്പെടുത്തിയുള്ളതാണ്.  
( മനുഷ്യർക്കും മുൻപ് സീതാംഗോളിയിലെത്തിയ
ഒരു കുരങ്ങൻ
ചില്ലയിൽനിന്ന് ചില്ലയിലേക്ക്
ഇല്ലാത്ത ഒരു സമുദ്രത്തെ
ശരീരംകൊണ്ട് താണ്ടി.)

-രാമായണകഥയിൽനിന്നും മറ്റുചില സൂചനകളും ഈ കവിതയ്ക്കകത്തുണ്ട്. ശീർഷകം നേരെ സീതയിലേക്ക് ചൂണ്ടുന്നതിനു പുറമേ രാമഭട്ടെന്ന കഥാപാത്രം, ഭൂമിയ്ക്കടിയിൽ ജീവപര്യന്തം തടവിൽ കിടക്കുന്ന സ്ത്രീയിൽ നിന്നുള്ള തിളയ്ക്കുന്ന കരച്ചിൽ, ഏതു കഥ ഞെക്കി പിഴിഞ്ഞാലും കിട്ടുന്ന ചിരംജീവിയെപ്പറ്റിയുള്ള കാറ്റിന്റെ നിരീക്ഷണം തുടങ്ങിയവയ്ക്കൊപ്പം പ്രാധാന്യം അർഹിക്കുന്നതാണ് സീതയെ വീണ്ടെടുക്കാൻ സമുദ്രം കടന്ന ഹനുമാനെ സ്രോതതലവും പ്രയോജനമില്ലാത്ത കഠിനമായ ശാരീരികസഹനത്തിന്റെ പ്രതീകമായി തീരുന്ന കുരങ്ങനെ ലക്ഷ്യതലവുമായി വച്ചുകൊണ്ടുള്ള കല്പന.

വാടാനപ്പള്ളിയിൽ നിന്നും നേരെ വിരുദ്ധമായി രാമായണപരാമർശങ്ങളും ഭൂതകാലവും ഒരു ഭാരം എന്ന നിലയ്ക്ക് പ്രദേശത്തിനുമേൽ അമർന്നിരിക്കുന്നതാണ് സീതാംഗോളിയിലെ കാഴ്ച. പ്രയാസങ്ങളെ സാധാരണവ്യവഹാരങ്ങളിൽ ഭാരമായി അവതരിപ്പിക്കാറുണ്ട്. ഇവിടെ ചരിത്രം അഥവാ ഭൂതം ഭാരമാണെന്ന ആശയത്തെ-
“ കലണ്ടർ മറിച്ചിടാത്തതുകാരണം
സീതാംഗോളി ഇന്നലെയിൽ ആണ്.” എന്ന ഓട്ടോകാരന്റെ വരികളിൽ വായിക്കാം. “ഇന്നലെയിൽ ആയ കാരണം അതിനു കനം കൂടിക്കൂടി വരുന്നു” എന്ന് തുടർന്നുള്ള വരിയിൽ വളരെ പ്രകടമായി എഴുതിയിട്ടുണ്ട്. മുന്നോട്ട് പോക്കില്ലാതെ തളംകെട്ടിക്കിടക്കുന്ന ഇന്നലെകളാണ് സീതാംഗോളിയുടെ എഴുന്നുനിൽക്കുന്ന വാരിയെല്ലുകളെ തടവുമുറിയുടെ കമ്പിയഴികളാക്കുന്നത്. സ്ഥലം മൊത്തത്തിൽ തടവുമുറിയാവുന്നു എന്ന സങ്കല്പനത്തെ, ഒരു പൂർവകല്പനംകൊണ്ട് (പ്രീഫിഗുറേഷൻ) കവിതയിൽതന്നെ കവി അടയാളപ്പെടുത്തിയിട്ടുണ്ട്. ചാരായഷാപ്പിലിരുന്ന് ചിരട്ടയിൽ തോരെത്തോരെ ചാരായം കുടിക്കുന്ന രാമഭട്ടിന്റെ അനിയന്റെ നെഞ്ചിങ്കൂടിനുള്ളിൽനിന്നും കേൾക്കുന്ന പെണ്ണിന്റെ കരച്ചിൽ കവിതയിൽ ഭൂമിയ്ക്കടിയിൽനിന്നും പിന്നീട് കേൾക്കുന്ന കരച്ചിലിന്റെ വ്യക്തിഗതമായ രൂപമാണ്. അങ്ങനെ സ്ത്രീകളെ നിലവിളിപ്പിക്കുകയും പുരുഷന്മാരെ ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയും കാലം കശുമാവിന്റെ കൊമ്പിലെ പരുന്തിനെപോലെ മടുപ്പ് ബാധിച്ച് ചലനമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുടെയും വ്യവസ്ഥയുടെയും അന്തരീക്ഷത്തെ സ്ഥലസങ്കല്പനത്തിൽകൂടി കവിത വിശദീകരിക്കുന്ന രീതിയാണ് മുകളിൽ കുറിച്ചത്.

സങ്കല്പനരൂപകങ്ങൾ കേവലമായ ഭാഷാലങ്കരണപ്രക്രിയകളല്ല. സമാന്തരമായി നിൽക്കുന്ന രണ്ട് തലങ്ങളിലെ പ്രവർത്തന ഘടകങ്ങളെ ഭാവനകൊണ്ട് പൂരിപ്പിക്കുന്ന പ്രവർത്തനമാണ്. ഇത് ഒരു വശത്തേക്ക് മാത്രമായി സഞ്ചരിക്കുകയല്ല ചെയ്യുന്നത്. സീതാംഗോളിയെന്ന സ്ഥലത്തിനു കൈവരുന്ന മാനുഷികവ്യവഹാരത്തെ വിശദീകരിക്കുമ്പോൾതന്നെ ഗോപീകൃഷ്ണൻ ഒരിടത്ത്, ‘അരിമണികളുടെ ഭാരം താങ്ങാനാവാതെ വിള്ളുന്ന നിലത്തെ’ക്കുറിച്ചും എഴുതുന്നുണ്ട്. സോഡ പൊട്ടിക്കുന്നതു കേട്ട് ഉറച്ചു വീഴുന്ന സീതാംഗോളിയുടെ ഉപമയിൽ, ഒരു പന്തിൽ ആറ് റൺസെങ്കിലും എടുക്കേണ്ട അവസാനത്തെ കളിക്കാരന്റെ നിസ്സഹായാവസ്ഥയുണ്ട്. പരാജയപ്പെടുന്ന വ്യക്തിയെന്നതിലുപരി കളിക്കാരന്റെ ഉപമ, ഒരു പ്രദേശത്തെ പ്രതിനിധീകരിക്കുക,   അസാധ്യമായ ഒരു കാര്യത്തെ ഒറ്റക്ക് നേരിടേണ്ടി വരിക, ശാരീരികശേഷിയില്ലാതെ കുഴഞ്ഞുവീഴുക, ആത്യന്തികമായി പരാജയപ്പെടുക തുടങ്ങി പലവിധത്തിലുള്ള ധർമ്മങ്ങളുടെ സ്കീമകളാൽ സജീവമാണ്. മരണത്തെ ഒരു കളിപരാജയമായി കാണുന്ന പരമ്പരാഗത സങ്കല്പത്തെ ഓർമ്മിക്കുക. സീതാംഗോളിയെന്ന സ്ഥലത്തിനുമേൽ മാനുഷികരൂപഭാവങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നതുപോലെ മനുഷ്യശരീരത്തിനുമേൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഭൂമിയവസ്ഥയാണത്. മറ്റൊരിടത്ത് “വേനൽ ചാറാൻ തുടങ്ങിയെന്നും നായ്ക്കാപ്പിൽനിന്നും ഒഴുകിവരുന്ന ചൂട് കുഴികളെ നിറയ്ക്കാൻ തുടങ്ങിയെന്നും” ജലത്തിന്റെയും ചൂടിന്റെയും (വേനലിന്റെയും മഴയുടെയും) ധർമ്മങ്ങളെ പരസ്പരം വച്ചു മാറുന്നുമുണ്ട്. സീതാംഗോളിയുടെ വ്യക്തിരൂപത്തിൽ പല ധർമ്മങ്ങൾ നിഴലിക്കുന്നുണ്ട്. അതിലൊന്ന് അവിടെതന്നെ നടക്കുന്ന ആത്മഹത്യാ ചടങ്ങിനെത്തുകയെന്ന ത്വരയാണ്. ക്രിയയ്ക്കുള്ള ആധാരവും സാക്ഷിയും ഒന്നാവുന്ന പ്രത്യേകത ഗോപിയുടെ പല കവിതകളിലും പല രൂപത്തിൽ പ്രകടമാവുന്ന ഒരു ആശയഘടകമാണ്. മറ്റൊരു കവിതയിൽ,

“ഒരു കെട്ട് ചന്ദനത്തിരി എരിയുമ്പോലെ
ദില്ലി എരിഞ്ഞുകൊണ്ടിരുന്നു
അതിന്റെതന്നെ
ശവത്തെ പൂജിക്കാൻ” (ഞങ്ങൾ എത്തിയപ്പോഴേക്കും ആ ഗസൽ ചിതലരിച്ചിരുന്നു)5
-        എന്നെഴുതുന്നതു നോക്കുക.  സീതാംഗോളിയിൽ ആത്മഹത്യ ചെയ്യാനിരിക്കുന്ന രാമഭട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ട മറ്റൊരു രാമഭട്ടിനെപറ്റിയുള്ള വിഭാവനയുണ്ട്.6 രൂപകങ്ങളുടെ ബഹുത്വം (മൾട്ടിപ്ലിസിറ്റി ഓഫ് മെറ്റഫർ) എന്നു വിളിച്ചാണ് കവിതയിലെ ഇത്തരം സങ്കീർണ്ണമായ സങ്കല്പനവ്യവാഹരവിനിമയത്തെ  ജോർജ്ജ് ലക്കോഫ് വിശദീകരിക്കുന്നത്.7  സങ്കല്പങ്ങളുടെ തലങ്ങൾ ഒരുവശത്തുനിന്ന് പുറപ്പെട്ട് മറുവശത്തെത്തി ചരിതാർത്ഥമാവാതെ, പരസ്പരവിനിമയം നടത്തുകയും ഒന്ന് രണ്ടായി പിരിഞ്ഞ് ഒന്ന് മറ്റൊന്നിന്റെ സ്രോതസ്സും ലക്ഷ്യവും ആകുകയും ചെയ്ത് പൂരിപ്പിക്കുന്നതിന്റെ  വഴികളാണിതൊക്കെയും. സ്രോതസ്സിൽനിന്ന് ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ധർമ്മങ്ങളുടെ സ്കീമകളെ ഭാവന എങ്ങനെ പൂർത്തിയാക്കാൻ വിടുന്നു എന്നതിനെ ആശ്രയിച്ചാണ് കവിതയുൾപ്പടെയുള്ള സാംസ്കാരികനിർമ്മിതികളുടെ മികവ് സ്ഥിതി ചെയ്യുന്നത്.
o
1.‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്എന്ന സമാഹാരം
2. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 മാർച്ച് 3-9
3. ‘എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ, ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്’ – എന്ന സമാഹാരത്തിന്റെ അവസാനം  എസ് കലേഷുമായി നടത്തുന്ന അഭിമുഖം. 
4. യഹൂദാ അമിച്ചായി, തെരെഞ്ഞെടുത്ത കവിതകൾ -ജോർജ്ജ് ലക്കോഫ് ഉദ്ധരിച്ചത്, ‘മോർ ദാൻ എ കൂൾ റീസൺ
5. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ഏപ്രിൽ28- മേയ് 4
6.  എങ്കിൽ ആത്മഹത്യ ചെയ്യാനിരിക്കുന്ന
രാമഭട്ടിൽനിന്ന്
ഇറങ്ങിപ്പുറപ്പെട്ടതാകുമോ ഈ രാമഭട്ട്?’
7. ജോർജ്ജ് ലക്കോഫ് & മാർക്ക് ടർണർ, മോർ ദാൻ എ കൂൾ റീസൺ


                                                                                                                                 (നവമലയാളി)




May 16, 2019

ചെമ്പകമരത്തിന്റെ വേരുകളിലെ മണ്ണ്





         
നോവലെഴുത്തിന്റെ വ്യഗ്രതകൾക്കിടയിൽ കഥകളുടെ എണ്ണം സാരമായി കുറഞ്ഞു പോകുന്നുഎന്നൊരു സത്യവാങ്മൂലം പ്രണയോപനിഷത്തിന്റെആമുഖത്തിൽ കുറച്ചൊരു അഭിമാനത്തോടെയാണ് വി ജെ ജെയിംസ് കുറിച്ചിടുന്നത്.  ചെറുകഥയുടെ ലാഘവത്വത്തിൽ അധികം ഭ്രമിക്കാതിരിക്കുകയും എന്നാൽ നോവൽ നൽകുന്ന വിനിമയ സാധ്യതയിൽ മനസ്സുറപ്പിക്കുകയും ചെയ്യുന്ന വിഭാവന, തിരിച്ച് നോവലെഴുത്തിന്റെ പരപ്പിനെ ഭയത്തോടെ കാണുകയും ചെറുകഥയുടെ ഹ്രസ്വതയിൽ രമിക്കുകയും ചെയ്ത കാഥികരുടെ സ്മരണയിൽ താരതമ്യം ചെയ്യേണ്ട കാര്യമാണ്. എങ്കിലും  കഥകളുടെ എണ്ണം കുറയ്ക്കുക എന്നത് ഒരു നയമായി സ്വീകരിക്കുമ്പോഴും ഓരോ കഥ പൂർത്തിയാക്കാനും പല കഥകളുടെ ശ്രമമെടുക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തൊട്ടു താഴെ ജെയിംസ് എഴുതുന്നു.  കഥാപരിസരങ്ങളുടെ വിശദാംശങ്ങളിലൂടെയുള്ള അന്വേഷണമാണ് കഥയിലെ അടരുകളെ നിശ്ചയിക്കുന്നത്. ഇതേ വിശദാംശങ്ങളെ മുൻ നിർത്തിയാണ് ചെറുകഥയുടെ കൊക്കിന് ഇണങ്ങായ്കഎന്ന ദോഷവശം, ഏകാഗ്രത ജീവിതവ്രതമായിരുന്ന കാലത്ത് ജീവിച്ച കാഥികർക്കുണ്ടായിരുന്നതായി വിമർശകർ ഉന്നയിച്ചു കേൾക്കാറുള്ളത്. അനുഭവതീവ്രതയും വൈകാരികതയും  സാമൂഹിക വിമർശനവും ധാർമ്മികോപദേശവും വാചാലമായി വാരി വിതറിക്കൊണ്ടു മുന്നേറുന്ന തരം വിവരണങ്ങളല്ല ജെയിംസിന്റെ കഥകൾക്കുള്ളത്. പരിണാമത്തിലേക്കു കുതിക്കുന്ന ക്രിയയും അതിന്റെ കൂടെകൂട്ടുന്ന അനുസാരികളും ആഖ്യാനത്തിന്റെ വലയങ്ങളെ വികസിപ്പിച്ച് മുന്നേറുന്ന സ്വഭാവമാണ്.  ജെയിംസിന്റെ ആദ്യസമാഹാരം ശവങ്ങളിൽ പതിനാറാമനിലെ കഥകളുടെ ആഖ്യാനഘടനയിൽനിന്ന് വ്യത്യസ്തമായി വികസിക്കുന്ന രീതി പ്രണയോപനിഷത്തിലെകഥകൾക്കുണ്ട്. 2000 –നു ശേഷമാണ് ജെയിംസിന്റെ സമാഹാരങ്ങൾ പുറത്തിറങ്ങുന്നതെങ്കിൽതന്നെയും, ആധുനിക ഭാവുകത്വം പരിചയപ്പെടുത്തിയ അന്യാപദേശരൂപത്തിലുള്ളതും ധ്വന്യാത്മകമായ സ്വഭാവമുള്ളതും സ്വപ്നാത്മകമായ ലോകത്തെ അവതരിപ്പിക്കുന്നതും ഏറെക്കുറെ ഒതുക്കിപ്പിടിച്ച് പറയുക എന്ന മട്ടിലുള്ള രചനാശൈലി പിന്തുടരുന്നതുമാണ് ആദ്യകാല കഥകൾ. ഇവ പൂർണ്ണമായും  ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഒരു കഥയ്ക്കുള്ളിൽ പല കഥകളുടെ തലങ്ങൾ ചേർന്ന്  പിന്നീടുള്ള രചനകൾ ആഖ്യാനത്തിന്റെ അടരുകളെ വിസ്തൃതമാക്കുന്നത്. സ്വാഭാവികമായും  ശൈലിക്കല്ല, ആശയത്തെയും ആദർശത്തെയും ലക്ഷ്യമാക്കി വികസിക്കുന്ന അനുഭവങ്ങൾക്കാണ് അവിടെ പ്രാധാന്യം കൈവരുന്നത്. എങ്കിലും ക്രിയയുടെ പരിണാമഗതിക്ക് മേൽക്കൈ ഉണ്ടാവുന്നതോടെ പാരമ്പര്യവുമായി പിണങ്ങാതെ കിടക്കുന്ന കണ്ണികൾക്ക് ജീവൻ വയ്ക്കുന്ന ഇടങ്ങളായി അവ മാറുകയും ചെയ്യുന്നു.
കന്യാസ്ത്രീയായ സഹോദരിയുടെ ഓർമ്മയെ താലോലിക്കുന്ന അനിയത്തിപ്രാവെന്നകഥയെ വച്ചുകൊണ്ട് നോവലിന്റെ ആഖ്യാനഘടനയെ അഥവാ പല കഥകളുടെ ശ്രമത്തെ ഒരു കഥയിലേക്ക് ആവാഹിക്കുന്ന രീതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. കഥ പറയുന്ന ആളിന്റെ (റോയിയുടെ) കുടുംബജീവിത വിവരണങ്ങളിൽനിന്നാണ് തുടക്കം. (പ്രമേയപരമായി കുടുംബം മറ്റൊരുതരത്തിലും ആഖ്യാനത്തിൽ പ്രസക്തമാണ്. അതിനെപ്പറ്റി പിന്നീട്.) ആ കുടുംബത്തെയും അതിന്റെ കെട്ടുറപ്പിനെയും സ്നേഹബന്ധങ്ങളുടെ ഊഷ്മളതയെയുംകുറിച്ചുള്ള ഏറെക്കുറെ വ്യക്തമായ ചിത്രംതന്നെ കഥയുടെ ആദ്യഭാഗത്തുണ്ട്. കാമുകിയുടേതെന്ന് ഭാര്യയായ സാറയ്ക്കൊപ്പം വായനക്കാരും ഒരു നിമിഷം സംശയിച്ചുപോകുന്ന പഴയ ഒരു കത്തിൽനിന്നുമാണ് അനിയത്തിയെക്കുറിച്ചുള്ള  വികാരം നിറഞ്ഞ ഓർമ്മകളിലേക്ക് റോയി എന്ന കഥാപാത്രം  കൂപ്പുകുത്തുന്നത്. അവിടെ അമ്മയും അച്ഛനും അനിയത്തിയും കൂട്ടുകാരും കോളേജുജീവിതവും ചേർന്ന മറ്റൊരു കുടുംബം മിഴിവോടെ എത്തുന്നു. കഥയുടെ അടുത്തഘട്ടം ജീവിതത്തെ വല്ലാതെ സ്നേഹിച്ചിരുന്ന മോളിക്ക് കൂട്ടുകാരി മാർത്തയുമായുള്ള സൗഹാർദ്ദത്തിന്റെ പേരിൽ കന്യാസ്ത്രീയാകേണ്ടിവന്നതിന്റെ യാദൃച്ഛികപരിണാമമാണ്. കന്യാസ്ത്രീയായിട്ടും സഹോദരനോടൊപ്പം സിനിമയ്ക്കു പോവുകയും ജീവിതത്തിന്റെ ചെറിയ മധുരങ്ങളെ ഹർഷാതിരേകത്തോടെ നുണയുകയും പങ്കിടുകയും ചെയ്തതിന്റെ വിവരണങ്ങളും അവളുടെ ആകസ്മിക ദുരന്തവും കഴിഞ്ഞ് കഥ വീണ്ടും റോയിച്ചന്റെ കുടുംബത്തിലേയ്ക്ക് മടങ്ങി വരുന്നു. ജീവിതാസക്തയായ ഒരു പെൺകുട്ടിയുടെ ദുരന്തത്തിന്റെ രേഖീയമായ ആഖ്യാനം എന്ന നിലവിട്ട് കഥയിൽ വന്നു ചേരുന്ന ജീവിതചിത്രങ്ങളുടെ വലയങ്ങൾ പലതാണ്. സമാനമായൊരു പെങ്ങൾ സ്നേഹത്തിന്റെ വിങ്ങലിനെ ആവിഷ്കരിക്കുന്ന എം.ടിയുടെ പ്രസിദ്ധമായ നിന്റെ ഓർമ്മയ്ക്ക്എന്ന രചനയിൽ ഏകാഗ്രതയെ മുൻനിർത്തി പശ്ചാത്തലത്തിലെ ഇരുട്ടിൽ നിർത്തിയിരുന്ന വിശദാംശങ്ങൾ അനിയത്തിപ്രാവിൽ വ്യക്തമായി വെളിച്ചപ്പെടുന്ന കുടുംബപുരാണങ്ങളാണ്.  ജെയിംസിന്റെ ഒറ്റവയ്ക്കോൽ വിപ്ലവം, ചിത്രസൂത്രം, സമയപുരുഷൻ തുടങ്ങിയ കുടുംബകഥകളുടെ ആഖ്യാനങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്, സ്വയമേവ കഥയായി മാറാൻ വെമ്പിനിൽക്കുന്ന വിശദമായ പശ്ചാത്തല വിവരണങ്ങൾ. അഥവാ ഏതു സമയവും നോവലിലേക്ക് വികസിക്കാവുന്ന തരത്തിലുള്ള വളയങ്ങൾ ചേർത്തുപിടിച്ചാണ് ഈ കഥകൾ നെയ്തിരിക്കുന്നത് എന്നും പറയാം.

നോവലിന്റെ ഘടനയോട് ആഭിമുഖ്യമുള്ള രചനാരീതിയിൽനിന്ന് വേറിട്ട്  ഒറ്റ പുറത്തിലൊതുങ്ങുന്ന ഒരു കഥ മാത്രമാണ് ജെയിംസ് രചിച്ചിട്ടുള്ളത്. ശലഭങ്ങൾഎന്ന ഈ ചെറിയ കഥ, ശാസ്ത്രത്തിനുനേരെയുള്ള സർഗാത്മക ഭാവനയുടെ നെറ്റിചുളിക്കലാണ്. കഥയുടെ നിഗൂഢമായ ഏറ്റുമുട്ടൽ സ്ഥലം, പഴയ ഗോദയായ പാണ്ഡിത്യവും സർഗാത്മകതയും തമ്മിലുള്ള വഴക്കുതന്നെ. ഇവിടെ ദൈവം കക്ഷിചേരുന്നു എന്നൊരു അപവാദമുണ്ട്. (അതിൽപ്പിന്നെ താഴെക്കു നോക്കുന്നതിൽനിന്നും ദൈവം തനിക്കുതന്നെ വിലക്കേർപ്പെടുത്തി’)  ശാസ്ത്രകാര്യങ്ങൾ ശാസ്ത്രീയമായ പദപ്രയോഗങ്ങൾക്കൊപ്പം കഥകളിൽ ധാരാളമായി പ്രയോഗിച്ചിട്ടുള്ള കഥാകൃത്ത് പതിവിനു വിപരീതമായി, ഈ കഥയിൽ ശാസ്ത്രത്തിന്റെ എതിർച്ചേരിയിലാണ് നിൽക്കുന്നത്. ശവങ്ങളിൽ പതിനാറാമൻ, ജാലം, യോഹന്നാന്റെ വെളിപാട്,  കവറടക്കം, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ, വർഷാകാലത്തെ പച്ചക്കുതിരകൾ തുടങ്ങിയ പല കഥകളിലും വന്നു നിരക്കുന്ന ദുരിതപർവങ്ങൾക്ക് ശലഭങ്ങളിൽനിന്നു നീളുന്ന സങ്കല്പനപരമായ ഒരു തുടർച്ചയുണ്ട്. അന്യാപദേശത്തിന്റെ സ്വഭാവമുള്ള ശലഭങ്ങൾ’’ ജയിംസ് പിന്നീട് പല രചനകളിലൂടെയും വിശദീകരിച്ച ആശയത്തിന്റെ ഏകകമാണ്.
          ഭൂമി ശൂന്യമാവാതിരിക്കാനും പാഴാവാതിരിക്കാനുമായി പെറ്റുപെരുകാനുദ്ദേശിച്ച് ദൈവം അയച്ച ശലഭങ്ങളെ ശാസ്ത്രപടുക്കൾ മരവിപ്പിച്ച് ഭാവിയിലേക്ക് എടുത്തുവയ്ക്കുന്നു. അനശ്വരത എന്ന സങ്കല്പത്തിൽ നാം ഉള്ളടക്കുന്ന അർത്ഥങ്ങൾക്ക് ജൈവികവും മൃതപരവുമായ വ്യത്യസ്തമായ മാനങ്ങളുണ്ടെന്ന കാര്യമാണ് കഥ ചൂണ്ടിക്കാട്ടുന്നത്.  ഭൂമിയിലെ ക്ഷണിക ജീവിതങ്ങൾ, ശലഭങ്ങളുടേതുപോലെയുള്ള രൂപകങ്ങളിൽനിന്ന് കുതറി മാറുകയും അവയ്ക്കുമേൽ വന്നു പതിക്കുന്ന ദുരന്തങ്ങൾക്ക്  കൂടുതൽ സൂക്ഷ്മമായ അർത്ഥാന്തരങ്ങൾ വരികയും ചെയ്യുന്നതാണ് ജെയിംസിന്റെ കഥകളുടെ പിൽക്കാല പരിണാമഗതി. ശലഭങ്ങളെക്കാൾ കുറച്ചുകൂടി വലിപ്പമുള്ള, എന്നാൽ താരതമ്യേന ചെറുതുമായ  ദേശാടനമെന്നാൽ...എന്ന കഥ ബലിയെയും ജീവിതമെന്ന എരിഞ്ഞടങ്ങലിനെയുമാണ് പ്രതീകമായി ആവിഷ്കരിക്കുന്നത്. അനുഭവിക്കുന്നയാളും അനുഭവിപ്പിക്കുന്നയാളും എന്ന് രണ്ടായി പിരിയുന്ന അനുഭവകാണ്ഡങ്ങളെ തിരച്ഛീനമായ രണ്ടിലധികം തട്ടുകളാക്കി നിലനിർത്തുന്ന ഒരു തന്ത്രമാണ് ഈ രണ്ടു കഥകളിലുമുള്ളത്. നിർവാഹകന്റെ ഒരു ലോകത്തിനു താഴെ അനുഭവങ്ങളുടെയും അനുഭവിപ്പിക്കലുകളുടെയും  ലോകങ്ങൾ.  ഒരു ലോകത്തിലെ കഥാപാത്രങ്ങളുടെ അനുഭവരാശിയെ നിശ്ചയിക്കുന്നത് മറ്റൊരു ലോകത്തിലെ കഥാപാത്രങ്ങളുടെ ജീവിതമാണെങ്കിലും,  ഇരയെന്നും പീഡകനെന്നുമുള്ള സാമ്പ്രദായിക കള്ളിയിൽ ഒതുങ്ങുന്നതല്ല ഈ വിഭജനം.  അവർ പൊതുവായ ഒരു ലോകത്തിനു കീഴിൽ വ്യത്യസ്തമായ സ്വഭാവസവിശേഷതകളോടെ വർത്തിക്കുന്നവരാണ്.

          അതേസമയം മറ്റൊരുതരം വിഭജനവും കഥകളിൽ സംഭവിക്കുന്നു. അടുത്തടുത്തുള്ള രണ്ടു ലോകങ്ങളെപ്പോലെതന്നെ മുകളിലും താഴെയുമായി രണ്ടു സമാന്തരലോകങ്ങളും അവയിൽ സൃഷ്ടിച്ചുവച്ചിരിക്കുന്നു. നരകത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ നഗരത്തിലേക്ക്എന്ന കഥയിലെ പെൺകുട്ടിയിലൂടെയും താക്കോൽ സൂക്ഷിപ്പുകാരനിലൂടെയും കഥാകൃത്ത്, ഭൗമികമായ ദുരിതയാഥാർത്ഥ്യങ്ങളെ വ്യക്തിരൂപത്തിൽ വരച്ചെടുക്കാൻ ഒരു ശ്രമം നടത്തുന്നത് നോക്കുക. അധികം വൈകാതെ ഭൂമി നരകത്തെ പിന്നിലാക്കി മേൽക്കോയ്മ സ്ഥാപിച്ചേക്കും എന്ന പ്രവചനത്തിന്റെ വിരുദ്ധോക്തിയെ സാധൂകരിക്കുന്ന കഥയാണത്. ഭൂമിക്ക് (വാസ്തവലോകത്തിന്) നരകത്തെ (സാങ്കല്പിക ലോകത്തെ) ചേർത്തുവച്ചുകൊണ്ടുള്ള ഒത്തുനോക്കൽ തിരച്ഛീനമായ സ്ഥലസങ്കല്പത്തെ ലംബമാക്കി വച്ചുകൊണ്ടുള്ള അട്ടിമറിയാണ്.  അതീതലോകത്തിന്റെ ചട്ടവും അവശിഷ്ടങ്ങളും അണിയുന്ന കോലങ്ങൾ താഴെയുള്ള ജീവിതങ്ങളുടെ വിധാതാക്കളായി ഇറങ്ങി വരികയോ, അനുഭവങ്ങളുടെ ചൂടേറ്റ് ഇര ജീവിതങ്ങൾ അതീത ലോകത്തിലേയ്ക്ക് ഉയർന്നുപോവുകയോ ചെയ്യുന്ന തരം വിഭാവനകളാണ് ഇതിനു പിന്നിൽ. ജന്മാന്തരങ്ങളിലെ താർത്ത്യ, ‘പിരമിഡിനുള്ളിൽ ഒരു മമ്മിയിലെ മമ്മി, ‘ഭൂമിയിലേയ്ക്കുള്ള തുരുമ്പിച്ച വാതായനങ്ങളിലെ പ്രേതങ്ങൾ, ‘ശവങ്ങളിൽ പതിനാറാമനിലെ ശവം, ‘ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലെ ചിത്രങ്ങൾ. വിസ കാത്ത്എന്ന കഥയിലെ ജഢം. മുകളിലാരോ ഉണ്ടെന്ന കഥയിലെ സൗദ എന്നീ കഥാപാത്രങ്ങൾക്കെല്ലാം വാസ്തവലോകത്തിന്റെ ദുരിതങ്ങൾ വഹിക്കുന്നതിനൊപ്പം കേവലയുക്തിയുടെ അതിരുകൾ വിട്ട് വ്യവഹരിക്കുക എന്ന ദൗത്യവുമുണ്ട്. 

          ജെയിംസ് പലകഥകളിലും ആവർത്തിക്കുന്ന കുടുംബത്തിലേയ്ക്കുള്ള തിരിച്ചുവരൽ എന്ന ആശയം ആദർശാത്മകതയുടെ നിഴൽ വീണു കിടക്കുന്ന ഭാവനാലോകമാണ്. സുദർശനത്തിൽ കണ്ടതുപോലെതന്നെ വോൾഗയിലും ഒരു പ്രണയം വാസനയാൽ അതിതീവ്രമായിയിരിക്കുമ്പോൾതന്നെ മാംസംതൊട്ടു ചീത്തയാവാതെ രക്ഷപ്പെടാൻ സഹായിക്കുന്ന ഉപാധികളിലൊന്ന് ഈ സ്വപ്നലോകമാകുന്നു. പശ്ചാത്തലം വിദേശമായിരുന്നിട്ടുകൂടി (പ്രലോഭനത്തിന്റെ ദേശംഎന്ന് കഥയിലെ പ്രയോഗം)  പ്രണയിക്കുന്ന റഷ്യൻ പെൺകുട്ടിയെ കാണുകപോലും ചെയ്യാതെ അയാൾ തിടുക്കപ്പെട്ട് ഭാര്യയുടെയും മകളുടെയും സ്നേഹത്തിലേക്കു മടങ്ങിയെത്തുന്നു. സംസ്കാരത്തിന്റെ പദാവലികളാൽ വോൾഗസമ്പന്നമായിരിക്കുന്നത് ആകസ്മികമല്ല. അമ്പലപ്പുഴപാൽപ്പായസവും ഗീതോപദേശവും കണ്ണനും ഗോപികയും കാളിന്ദിയും രാസലീലയും ഇടം പിടിച്ചുകൊണ്ട് ഒരു സംസ്കാരവലയം പ്രലോഭനീയമായ നിലയിൽ വടംവലി നടത്തുന്ന ഇടമാണത്. സ്വന്തം സദാചാരബോധം കൊണ്ടുമാത്രം നിയന്ത്രണരേഖ കടക്കാതെ വിജയിച്ച അയാളുടെ വിടപറയൽ വാക്യമായ ലാൽ സലാംഅതിന്റെ ഭൗതികമായ വിവക്ഷകളെ ഇല്ലാതാക്കുകയും ആത്മീയോന്നമനത്തിന്റെ ലഹരിയിൽ മുഗ്ധനാക്കുകയും ചെയ്യുന്ന വിപരീതയുക്തിയാണ് കഥയിൽ കൈയടക്കി വച്ചിരിക്കുന്നത് .
          പ്രണയോപനിഷത്ത്എന്ന കഥയിൽ അനിമ്മയും ഉലഹന്നാനും മധ്യവയസ്സ് പിന്നിടുമ്പോൾ അതുവരെയില്ലാത്ത തീവ്രതയോടെ സ്നേഹിക്കാൻ തുടങ്ങുന്നതാണ് നാം കാണുന്നത്. പുറത്തൊരു പ്രണയം തേടാനുള്ള ഉലഹന്നാന്റെ മോഹമാണതിനു തുടക്കം കുറിക്കുന്നത്.  പ്രേമിക്കാൻ ഭാര്യയായാലും/ഭർത്താവായാലും മതിയെന്നഅസാമാന്യമായ വിധത്തിൽ ആവൃത്തിസമമായ ഒരു യുഗ്മഗാനമാണ് കഥയുടെ ആധാരശ്രുതി. ഫെയിസ് ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരൺ എന്ന സ്ത്രീവേട്ടക്കാരന്റെയും അനാമിക എന്ന പെൺസുഹൃത്തിന്റെയും രതിസാഹസം  അവസാനിക്കുന്നത്, (അഥവാ ആരംഭിക്കുന്നത്) താൻ അയാളുടെ ഭാര്യയായ ദമയന്തിതന്നെയാണെന്ന അനാമികയുടെ ഏറ്റുപറച്ചിലോടെയാണ്. നേരിട്ടുള്ള കാഴ്ചകൾക്ക് പിടി നൽകാത്ത ശരീരത്തിന്റെ അക്ഷാംശരേഖാംശങ്ങൾ വെബ് ക്യാമുകൾ കണ്ടെത്തിക്കൊടുക്കുന്ന കാലത്തെക്കുറിച്ചുള്ള വിമർശനപരമായ മൂലകങ്ങളെ ഉള്ളടക്കുന്നെങ്കിലും അവിഹിതങ്ങളിൽനിന്ന് രക്ഷപ്പെട്ട് വ്യക്തികൾ സ്വന്തം കുടുംബത്തിൽതന്നെ വന്നെത്തുന്നതാണ് ശ്രദ്ധേയം. കവറടക്കത്തിലെ രവി-മൃണാളിനി ദമ്പതിമാരുടെ കമ്മി ബഡ്ജറ്റ് ജീവിതത്തിൽനിന്നും സന്തോഷം  മോഷ്ടിച്ചു പോകാത്തതിനു കാരണവും കുടുംബം എന്ന തരളസ്മൃതിയുടെ നിറവാണ്. എത്ര ദൂരെപോയാലും തിരികെ ആകർഷിച്ചുകൊണ്ടിരിക്കുന്ന സ്നേഹപ്രവാഹങ്ങളിലേക്ക് ആത്മീയ അനുഭൂതിയോളം പോന്ന തരളതയുമായി വീണ്ടും ചെല്ലാൻ വെമ്പുന്ന ഗതിവേഗം കഥാകൃത്തിന്റെ സങ്കല്പങ്ങളെ ഭരിക്കുന്നുണ്ട്. അതിൽനിന്ന് പുറത്തേയ്ക്കു പോകുന്ന അനുഭവങ്ങൾ അവിടെ കുറവാണ്.
          കുടുംബം എന്ന ഏദനിൽ മാത്രമായി ഒതുങ്ങി തളംകെട്ടിയതല്ല ഈ സദാചാര നിർവൃതി. ദ്രാക്ഷാരസംഎന്ന കഥയിൽ സക്കറിയയുടെ മരണത്തെ തുടർന്ന് അയാൾക്കിഷ്ടമുള്ള ജാക്ക് ഡാനിയൽസ് മദ്യം, അതിനോടുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് കൂട്ടുകാരനായ എബി കുര്യൻ, നിലത്തൊഴുക്കി കളയുന്നു. പച്ചമനസ്സോടെ സ്നേഹിതന്റെ മരണദുഃഖം അനുഭവിക്കാൻഎന്നാണ് കഥയിലെ ഭാഷ്യം. ആ സമയത്ത് മാദകമണം ചുരത്തുന്ന ചെമ്പകം വേരുകളുടെ അന്വേഷണത്വരയെ മണ്ണിന്റെ ദൂരങ്ങളിലേക്കു നീട്ടിഎന്നാണ് കഥാകൃത്ത് എഴുതുന്നത്. ജീവിതത്തെ താങ്ങിനിർത്തുന്ന ആദർശങ്ങളിലേക്ക് വേരെത്തിച്ച് എഴുത്തിനു ജീവനം തേടാനുള്ള ആഗ്രഹത്തെ ചെമ്പകത്തിലേക്കു പകർത്തി വയ്ക്കുകയാണ് ജെയിംസ് ചെയ്യുന്നത്. അവിടെ മാത്രമല്ല; പൊതുവേ.
-------------------------------
1. ശവങ്ങളിൽ പതിനാറാമൻ - വി ജെ ജെയിംസ്, ഡി സി ബുക്സ്, കോട്ടയം, 2001
2. ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ - വി ജെ ജയിംസ്, ഡി സി ബുക്സ്,  കോട്ടയം, 2003
3. വ്യാകുല മാതാവിന്റെ കണ്ണാടിക്കൂട് – വി ജെ ജയിംസ്, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2010
4. പ്രണയോപനിഷത്ത്- വി ജെ ജയിംസ്, ഡി സി ബുക്സ്, കോട്ടയം, 2015 

( നവമലയാളി)