December 31, 2021

ചലച്ചിത്രങ്ങളുടെ സാഹിത്യം


 കെ എസ് സേതുമാധവനെ സിനിമാ സംവിധായകനാക്കി മാറ്റുന്നതിൽ ഒ വി വിജയനും  കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ എ ജെ ക്രോണിനും അജ്ഞാതമായൊരു നിയോഗമുണ്ടായിരുന്നു. - എന്നു പറയുന്നത് മറ്റാരുമല്ല കെ എസ് തന്നെയാണ്.

മദിരാശി പ്രസിഡൻസി കോളേജിലെ ബി എസ്.സി പഠനകാലത്ത്, എ ജെ ക്രോണിന്റെ കൃതിയെ അവലംബമാക്കി ജോൺ എം സ്റ്റാൾ സംവിധാനം ചെയ്ത ‘ദ കീസ് ഓഫ് ദ കിങ്ഡം’ (1944)  എന്ന സിനിമ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കണ്ടതാണ് കെ എസ് സേതുമാധവന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംഭവം. കുട്ടിക്കാലത്ത് കണ്ട ഒന്നു രണ്ടു സന്മാർഗ ചിത്രങ്ങളല്ലാതെ സിനിമ കാണുക അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. എട്ടു വയസ്സിൽ അച്ഛൻ മരിച്ചുപോയ അദ്ദേഹത്തെ, അമ്മയുടെ അനുസരണയുള്ള മകനാക്കിമാറ്റാൻ ഈ സിനിമകൾ സഹായിച്ചു എന്നതാണ് അവ കൊണ്ട് ഉണ്ടായ ഗുണം എന്ന് അദ്ദേഹം പിന്നീട് തിരിച്ചറിയുന്നുണ്ട്. പക്ഷേ ഈ ഇംഗ്ലീഷ് സിനിമ നോവൽ തേടിപ്പിടിച്ചു വായിക്കാൻ പ്രേരിപ്പിച്ചു എന്നു മാത്രമല്ല, സാഹിത്യത്തെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ കാണാനും പുസ്തകങ്ങൾ വായിക്കാനുമുള്ള ആവശം ഉണ്ടാക്കുകയും ചെയ്തു. അവിടെനിന്നാണ് തന്റെ വഴി സിനിമയുടേതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. ഇന്നാലോചിക്കുമ്പോൾ അതുമാത്രമല്ല സാഹിത്യത്തിന്റെ ശക്തമായ അടിത്തറ തന്റെ ചലച്ചിത്രത്തിന്റെയും ശക്തി എന്നുഉറച്ച് വിശ്വസിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിയും മുതിർന്നശേഷമുള്ള ആദ്യത്തെ സിനിമാനുഭവമാണ്.  

മദിരാശിയിലെ ഹോസ്റ്റലിൽ കൂടെ താമസിച്ചിരുന്ന, ഫിലിം ഇസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കൂട്ടുകാർ നൽകിയ  സാങ്കേതിക പുസ്തകങ്ങളെല്ലാം വായിച്ചു സിനിമയെപ്പറ്റി ആധികാരികമായ അറിവെല്ലാം നേടിയെങ്കിലും മദിരാശിയിലെ സ്റ്റൂഡിയോകളിൽ ചെന്ന് സംവിധായകരെ കാണാനോ അവിടങ്ങളിൽ കയറിപ്പറ്റാനോ സാധിക്കാതെ കുറേ നാൾ നടന്ന് നിരാശനായി പാലക്കാട്ട് മടങ്ങിയെത്തി എം എ യ്ക്കു ചേരാമെന്നു വിചാരിച്ചു കഴിയുമ്പോൾ ഒരു ദിവസം ചാറ്റൽ മഴ നനഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഒ വി വിജയന്റെ കൂട്ടുകാരിലൊരാളാണ്  പോലീസ് ഓഫീസറായ പിതാവിനോട് പറഞ്ഞ് സേതുമാധവന് ചലച്ചിത്രരംഗത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കിക്കൊടുത്തത്.  സംവിധായകനും ഛായാഗ്രാഹകനുമായ കെ രാമനാഥിന്റെ കൂടെ സഹായി ചേരാം എന്ന തീരുമാനം സ്വയം എടുത്തതാണ്.  

 കെ എസ് സിനിമാജീവിതം തുടങ്ങുന്ന വർഷമാണ് മലയാള സിനിമ സിനിമയ്ക്ക് പ്രായപൂർത്തിയാവുന്നത്. വൻ ഹിറ്റായ ജീവിതനൗകയെന്ന ചിത്രം പുറത്തിറങ്ങിയ വർഷമാണത്. വ്യവസായം എന്ന നിലയിൽ മലയാള സിനിമ കാലുറപ്പിച്ചത് അതോടുകൂടിയാണ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം, ഭാഷവച്ചു നോക്കിയാൽ, ആദ്യത്തെ മലയാള ചിത്രം ബാലൻ നിർമ്മിച്ച ടി ആർ സുന്ദരം എന്ന തിരുച്ചെങ്കോട് രാമലിംഗം സുന്ദര മുതലിയാരുടെ മോഡേൺ തിയേറ്റേഴ്സിലായിരുന്നു സേതുമാധവൻ ജോലി ചെയ്തു തുടങ്ങിയത്. മലയാളത്തിലെ ആദ്യ വർണ്ണ ചിത്രം കണ്ടം വച്ച കോട്ട് സംവിധാനം ചെയ്യേണ്ടിയിരുന്നത് സേതുമാധവനായിരുന്നു. ഇരട്ടിച്ചെലവു വരുന്ന കളർചിത്രം ഒരേയൊരു ശ്രീലങ്കൻ പടം മാത്രം ചെയ്തിട്ടുള്ള പുതുമുഖത്തെ ഏൽപ്പിച്ചാൽ പൊളിഞ്ഞുപോകില്ലേ എന്ന് നിർമ്മാതാവിനു വൈകിയുദിച്ച അതിബുദ്ധികൊണ്ട് ചുണ്ടിനും കപ്പിനുമിടയിൽ വഴുതി പോയതാണ്.

സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രം ജ്ഞാനസുന്ദരിയെപ്പറ്റിയും നല്ല അഭിപ്രായമില്ല. തമിഴിന്റെ റീമേക്കായ ഭക്തി പടമായിരുന്നു സംഭവം. മലയാള തനിമ മലയാള സിനിമകളിലില്ലെന്ന് കുറ്റം പറഞ്ഞുകൊണ്ടിരുന്ന നിരൂപകർക്കാർക്കും അതിഷ്ടമായി കാണാൻ സാധ്യതയില്ല.  താൻ റിവ്യൂ എഴുതാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ പോലും ജ്ഞാനസുന്ദരിയുടെ പേരു സിനിക്ക് പരാമർശിക്കുന്നില്ല. രണ്ടാമത്തെ മലയാള ചിത്രം ‘കണ്ണും കരളും’ തൊട്ട് കഥ മാറി. അക്കാലത്തെ പതിവു രീതികൾ - പ്രേമം, യുഗ്മഗാനം - എല്ലാം ഒഴിവാക്കി. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി.  യേശുദാസിന്റെയും കമൽ ഹാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു. പാതൈ തെരിയുതു പാർ കഴിഞ്ഞുള്ള സിനിമ എന്ന നിലയിൽ എം ബി ശ്രീനിവാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു കണ്ണും കരളുമെന്നു പറയാം. യേശുദാസ് ആദ്യമായി ഒറ്റയ്ക്ക് പാടിയ (സോളോ)  സിനിമയും അതുതന്നെ.  ‘കണ്ണും കരളും’ പ്രിവ്യൂ കണ്ടവർ ചിത്രത്തിനു ആളുകേറില്ലെന്നു വിധിയെഴുതിയെങ്കിലും  കൊച്ചിയിൽ മാത്രം നൂറു ദിവസം ഓടി.

സിനിമ - സാഹിത്യം എന്ന വിഷയത്തിലേക്ക് വരാം. ജ്ഞാനസുന്ദരിക്കു ശേഷം മലയാള സിനിമകളിൽ സേതുമാധവൻ എഴുത്തുകാരെ സഹകരിപ്പിച്ചിരുന്നു. ( അവരോടുള്ള ബഹുമാനം പ്രത്യേകിച്ചും കെ ടി മുഹമ്മദിനോടുള്ളത് അദ്ദേഹം പി സക്കീർ ഹുസൈൻ നടത്തിയ അഭിമുഖത്തിൽ എടുത്തുപറയുന്നുണ്ട്. (തിരയും കാലവും, സംഭാഷണം/എഴുത്ത് -സക്കീർ ഹുസൈൻ, ഗ്രീൻ ബുക്സ്)

കണ്ണും കരളും, അന്ന, കടൽപ്പാലം, അച്ഛനും ബാപ്പയും (കെ ടി മുഹമ്മദ്)
സുശീല, നിത്യ കന്യക (പൊൻകുന്നം വർക്കി)
കൂട്ടുകുടുംബം (തോപ്പിൽ ഭാസി)
ഓമനക്കുട്ടൻ, അനുഭവങ്ങൾ പാളിച്ചകൾ, ചുക്ക് ( തകഴി)
ഓടയിൽനിന്ന്, റൗഡി , ആദ്യത്തെ കഥ,  (കേശവ ദേവ്)
സ്ഥാനാർത്ഥി സാറാമ്മ, ലൈൻ ബസ്, അഴകുള്ള സെലീന (മുട്ടത്തു വർക്കി)
അർച്ചന (സി എൻ ശ്രീകണ്ഠൻ നായർ)
യക്ഷി ( മലയാറ്റൂർ രാമകൃഷ്ണൻ)
വാഴ്വേ മായം, തെറ്റ് (അയ്യനേത്ത്)
മിണ്ടാപ്പെണ്ണ് (ഉറൂബ്)
അരനാഴികനേരം, പണിതീരാത്ത വീട് (പാറപ്പുറം)
ദേവി ( കെ സുരേന്ദ്രൻ)
കലിയുഗം ( മുണ്ടൂർ സേതുമാധവൻ)
കന്യാകുമാരി, ഓപ്പോൾ, വേനൽക്കിനാവുകൾ ( എം ടി വാസുദേവൻ നായർ)
ജീവിക്കാൻ മറന്നുപോയ സ്ത്രീ ( വെട്ടൂർ രാമൻ നായർ)
അടിമകൾ, ചട്ടക്കാരി (പമ്മൻ)
നക്ഷ്ത്രങ്ങളേ കാവൽ (പി പത്മരാജൻ)
അവിടത്തെ പോലെ ഇവിടെയും (സി രാധാകൃഷ്ണൻ)

സാഹിത്യവും ചലച്ചിത്രവും വ്യത്യസ്തമായ ചിഹ്നവ്യവസ്ഥകളാണെങ്കിൽപോലും അതൊന്നും അറിയാത്ത സാധാരണ പ്രേക്ഷകരാരും സാഹിത്യകൃതികളെ സേതുമാധവൻ ചീത്തയാക്കിയെന്നു പറയില്ല. ചലച്ചിത്രം ആത്യന്തികമായി ജനങ്ങളുടേതാണ്. ഓടയിൽനിന്ന്, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങിയവയ്ക്ക് ചലച്ചിത്രങ്ങളിലൂടെ കിട്ടിയ ജനകീയമായ ഉയരം മറ്റൊരു വിഷയവുമാണ്.  നമ്മുടെ കണക്കിൽ നോക്കിയാൽ ഒരു സിനിമയുടെ (‘ദ കീസ് ഓഫ് ദ കിങ്ഡം’) കോളേജു പഠനകാലത്തെ അതിസാധാരണമായ ഒരു കാഴ്ചാ അനുഭവം. പക്ഷേ അത്  വീക്ഷണവും  വഴിത്താരയുമായി എങ്ങനെ മാറി മറിയുന്നു എന്ന് കെ എസിനെ വച്ച്  മലയാളചലച്ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആലോചിക്കുന്നത് കൗതുകകരമാണ്...
 ഇതിനൊരു അനുബന്ധം കൂടിയുണ്ട് :

യാഥാർത്ഥ്യത്തിന്റെ നാല് മുഖങ്ങൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിസാർ അഹമ്മദ് മലയാളചലച്ചിത്ര ചരിത്രത്തെ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളായി തരം തിരിക്കുന്നു. അവയിൽ ആദ്യത്തേത് ഇതിവൃത്തപ്രധാനമാണ്. അവയിൽ സാഹിത്യപരത മുന്നിൽ നിന്നിരുന്നു. കഥയ്ക്കാണ് പ്രാധാന്യം. സംഭാഷണങ്ങളാണ് ചലച്ചിത്രത്തിന്റെ ഭദ്രത തീരുമാനിച്ചിരുന്നത്.  രണ്ടാമത് കുഞ്ചാക്കോ സുബ്രഹ്മണ്യം തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ സംഭവിച്ച ലഹരി പ്രധാന സിനിമകളാണ്. ഉപഭോക്താക്കളുടെ രുചിയെ യഥേഷ്ടം മാറ്റാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ‘കച്ചവട സിനിമകളാണ് ഈ വിഭാഗത്തിൽ. മൂന്നാമത്തേത് ചലച്ചിത്രഭാഷയെക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞവരുണ്ടാക്കിയ സിനിമകളാണ്. രചനാപ്രധാനം എന്ന നിസാർ അഹമ്മദ് വിളിക്കുന്നു. ഒറ്റനോട്ടത്തിൽ സേതുമാധവന്റെ സിനിമകൾ കഥകളെ ഉപജീവിക്കാൻ വെമ്പിയവയാണ്.. ആദ്യത്തെ വിഭാഗം. അദ്ദേഹത്തിനും മറിച്ചൊരഭിപ്രായം കാണാൻ സാധ്യതയില്ല. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ മൂന്നിലും ഉൾപ്പെടുത്താവുന്ന ചലച്ചിത്രങ്ങൾ കൂട്ടത്തിലുണ്ട്. പ്രാഗ്രൂപങ്ങളായിരിക്കും. എങ്കിലും അവ സാഹിത്യപ്രധാനം മാത്രമല്ല.

കള്ളികൾക്ക് പിടികൊടുക്കാതിരിക്കുക എന്നു പറയുന്നത് സർഗാത്മകതയുടെ ലക്ഷണമാണ്. ഇല്ലേ?

(എഫ് ബി)

December 21, 2021

ചുരുണ്ട് ചുരുണ്ട് ചുരുണ്ട്

 


വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’, യാതൊരുവിധത്തിലുള്ള അർത്ഥശങ്കയോ ആശയക്കുഴപ്പമോ ഇല്ലാത്തതും നേരെ മട്ടിൽ കാര്യങ്ങൾ പറയുന്നതുമാണ്.  ആന്റണിയെന്നും ഷാജീവനെന്നും പേരുമാറ്റി രണ്ടു പോലീസുകാർ ഒരു പിടികിട്ടാപുള്ളിയെ തേടി പോകുന്നതാണ് കഥ. അതിലും ഒരു പാലമുണ്ട്. അതു പക്ഷേ ‘ചുരുളി’യിൽ കാണുമ്പോലെ മുൻപേ നിർമ്മിച്ചു വച്ചിരിക്കുന്നതും  ജീർണ്ണാവസ്ഥയിലുള്ളതും കഠോരവുമായ ഒന്നല്ല. ജീപ്പിലെ മര്യാദക്കാരെല്ലാരും ചേർന്ന് റോഡരുകിൽ ചാരിവച്ചിട്ടുള്ള അഞ്ചാറ് ഉരുളന്തടികൾ പൂക്കു പൂക്കെന്ന് തോടിനു കുറുകേ നിരത്തി വച്ചാണ് ജീപ്പിനെ പാലം കടത്തുന്നത്.  കടന്നയുടൻ അതെല്ലാം പെറുക്കി ഇരുന്നതു പോലെ അവരു വയ്ക്കുകയും ചെയ്യുന്നു. തോടിനക്കരെ കളിഗെമിനാറ് മറ്റൊരു ലോകമാണെന്നും വേറെ കണക്കുക്കൂട്ടലും സുജായിപ്പും ഉഡായിപ്പുമായി  നടക്കുന്ന ഇങ്ങേപ്പുറത്തെ പൂക്കച്ചുളകൾ അത്രയെളുപ്പം കടന്നു വരേണ്ട ഒരു ലാവണമല്ല അതെന്നും അതിസുന്ദരവും ധ്വന്യാത്മകവുമായി കഥാകൃത്ത് സൂചിപ്പിക്കുകയായിരുന്നു അവിടെയെന്നു വ്യക്തം. പാലം നിർമ്മാണവും പൊളിക്കലും കഴിഞ്ഞ് പഴയതുപോലെ വണ്ടിയിലിരിക്കാൻ തള്ളിക്കൊണ്ടു ചെന്ന ആന്റണിയെയാണ് അതുവരെ ഇളിച്ചുകൊണ്ട് കേൾക്കുകമാത്രം ചെയ്തുകൊണ്ടിരുന്ന ജീപ്പു ഡ്രൈവർ തനിനിറം പുറത്തു കാണിച്ചുകൊണ്ട് കണ്ണുപൊട്ടുന്ന തെറി വിളിക്കുന്നത്. അതു ‘ചുരുളി’യിൽ കേട്ടതുപോലെ തന്നെ. അവിടുന്നങ്ങോട്ട് ഭാഷയ്ക്കു വന്ന മാറ്റം കഥാകൃത്ത് വിഭാവന ചെയ്ത സംഗതിയാണ്. അതിനൊന്നും ഒരു കുഴപ്പവും ഇല്ല.

നൊറോണയുടെ തൊട്ടപ്പനായാലും ഹരീഷിന്റെ മാവോയിസ്റ്റായാലും വിനോയ് തോമസിന്റെ കളിഗെമിനാറായാലും ചലച്ചിത്രമാകുമ്പോൾ അതിൽ വേറെ ചിലത് കലരുന്നുണ്ട്. തൊട്ടെടുക്കാവുന്നതും പെട്ടെന്നു മനസ്സിലാവുന്നതുമായ സംഗതികളുള്ള കഥകൾ, കഥാകൃത്തുക്കൾ (ഹരീഷ് തിരക്കഥ) തന്നെ മറ്റൊരു ചിഹ്നവ്യവസ്ഥയിലേക്ക് മാറ്റുമ്പോൾ ഉണ്ടാവുന്ന ദുരൂഹത, നിഗൂഢത, മായികത തുടങ്ങിയ ഭാവങ്ങൾ എവിടുന്നു വരുന്നു?

രാജകൃഷ്ണന്റെ ‘കാഴ്ചയുടെ അശാന്തി’യെന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ (അർത്ഥസന്ദിഗ്ധതയുടെ കല)  റാഷമൺ, നൈഫ് ഇൻ ദ വാട്ടർ, 8 1/2, തുടങ്ങിയ ചലച്ചിത്രങ്ങളുടെ  ദുരൂഹമായ അവസാനങ്ങളെ ആലോചനയ്ക്ക് വിഷയമാക്കിയിട്ടുണ്ട്.  സംവിധായകന്റെ ദർശനസംബന്ധമായ വ്യക്തതയില്ലായ്മയാണ് ഇത്തരം വിവൃതമായ (ഓപ്പൺ) അവസാനങ്ങൾക്ക് കാരണം എന്നൊരു ആരോപണത്തെക്കുറിച്ച് അതിൽ പറയുന്നു. കഥാപാത്രങ്ങളുടെ ആശയക്കുഴപ്പം അതേ അളവിൽ പ്രേക്ഷകരിലേക്ക് പകരുക എന്ന ഉദ്ദേശ്യംവച്ചും സംവിധായകന് ചലച്ചിത്രത്തിന്റെ അന്ത്യം വ്യക്തമാക്കാതിരിക്കാം.  ചിലർ സുനിശ്ചിതമായൊരു അവസാനം തന്റെ ചിത്രത്തിനു വേണ്ടെന്നു വയ്ക്കാറുണ്ട്. അങ്ങനെയും ദുരൂഹത വന്നു കയറാം. ‘മനുഷ്യന്റെ മാനസിക ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചുള്ള ഭയവും ബാഹ്യശക്തികൾ മനുഷ്യരുടെ വിധിയെ രൂപപ്പെടുത്തുന്ന മാർഗങ്ങളെപ്പറ്റിയുള്ള നിലയ്ക്കാത്ത അന്വേഷണവും’ ചേർന്നാണ് ആശയദുരൂഹതയുടെ ഉസ്താദുമാരിൽ ഒരാളായ ഗോദാർദ്ദിന്റെ സിനിമകളുടെ അന്ത്യത്തെ തകിടം മറിക്കുന്നതെന്ന് രാജകൃഷ്ണൻ എഴുതുന്നു. പലപ്പോഴും കൃത്യമായി രൂപപ്പെടുത്തിയ തിരക്കഥയല്ല, ചിത്രീകരണസമയത്തെ മെച്ചപ്പെടുത്തൽ കൊണ്ടുണ്ടായ മാറ്റമാണ് ആ സിനിമകളിലെ അട്ടിമറിയായി നാം കാണുന്നതത്രേ. ഗോദാർദ്ദിൽ അത് ഒരു ശൈലിയാണ്. ഇതൊന്നുമല്ലാതെ, “പടം കാണാൻ കേറുന്ന തൈരുകൾ അവന്റെയൊക്കെ കോഴിത്തലകളിൽ തോന്നും പോലെ വ്യാഖ്യാനിച്ചും തുപ്പിയും വീട്ടിൽ ചെന്ന് മലർന്നു കിടക്കട്ടെ, തക്കാളികൾ ! ” എന്നു സംവിധായകൻ വിചാരിച്ചാൽ അതും കാരണമായി നിലനിൽക്കും.   

ആദ്യം പറഞ്ഞതെല്ലാം 70 കളിൽ അവസാനിച്ച പ്രതിഭാസങ്ങളാണ്. കുറച്ചു വൈകിയാണെങ്കിലും  നമ്മുടെ ആധുനികതയുടെ പ്രത്യേകതകളിൽ ഒന്നായി ഈ ആശയക്കുഴപ്പം സാഹിത്യത്തിലും സ്ഥാനം നേടിയിട്ടുണ്ടായിരുന്നു. പത്മരാജന്റെ കഥകൾ നോക്കുക. ആ തോടും മരത്തടിപ്പാലവും കഴിഞ്ഞാണ് നമ്മൾ മുന്നോട്ടു വന്നത്. തോടിൽക്കൂടി വെള്ളം ഇഷ്ടം പോലെ ഒഴുകി പോവുകയും ചെയ്തു. ഇപ്പോൾ ഉത്തരാധുനികതയും പോസ്റ്റ് മോഡേണിറ്റിയും പോസ്റ്റ് ഹ്യൂമനിസവും ഒക്കെ നടപ്പാണ്. ദൈവം മരിച്ചു എന്നൊക്കെ അന്തരീക്ഷത്തിൽ നോക്കി, സിനിമയിലല്ലാതെ പുതിയ കഥകളിൽ ആരും പറയാറില്ല.

മലയാളത്തിൽ ഇപ്പോൾ കഥകളാണൊ സിനിമയാണോ മുകളിൽ എന്ന് തർക്കം നടത്താവുന്നതാണ്.  ഒറ്റയടിക്ക് തീരുമാനം ഉറപ്പിച്ചു പറയാനാവില്ല. ഒന്നാലോചിക്കണം. എന്നാൽ മികച്ച പുതിയ കഥകൾ സിനിമയാക്കുമ്പോൾ കഥയോളം ഉയരുന്നില്ല ചലച്ചിത്രങ്ങൾ എന്ന് മുകളിൽ കൊടുത്ത മൂന്നു ഉദാഹരണങ്ങൾവച്ച് ഉറപ്പിച്ചു പറയാം. ( ഇ. മ. യൗ. ഒരു അപവാദമാണ്) കാരണമുണ്ട്. വി രാജകൃഷ്ണൻ ഗൊദാർദ്ദിനെപ്പറ്റി പറഞ്ഞത് വേണമെങ്കിൽ ചുരുളിയിലും ആരോപിക്കാം. കുറേയൊക്കെ  യോജിക്കും. പക്ഷേ പ്രശ്നം അവിടെയല്ല. ‘കളിഗെമിനാറിലെ കുറ്റവാളികളിലെ’ പ്രശ്നം ആശയക്കുഴപ്പത്തിന്റെയോ ആത്മീയ ദാരിദ്രത്തിന്റെയോ മാനസിക പ്രതിസന്ധിയുടെയോ അല്ല. കാട്ടിൽ കേറി മ്ലാവിനെ വെടിവച്ചു കൊന്നതും പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതുമായ രണ്ട് കേസിലെ പ്രതിയാണ് മൈലാടും കുറ്റിയിൽ ജോയി. അയാളെ പിടിക്കാൻ കളിഗെമിനാറിലെത്തിയ പോലീസുകാരൻ ഷാജീവൻ ഈ രണ്ടു കുറ്റവും അവിടെ വച്ചു ചെയ്യുകയാണ്. ആരാണ് കുറ്റവാളി, ആരാണ് നിയമപാലകൻ, നിയമവ്യവസ്ഥയുടെ ഉരുളന്തടി പാലം ആരെ കടത്തിവിടാനുള്ളതാണ്?  ഇതൊക്കെയാണ് വ്യക്തമായും കഥയുയർത്തുന്ന ചോദ്യം. ഇതു സിനിമയായപ്പോൾ കുറച്ചു മാറ്റങ്ങൾ വന്നു, മാടൻ തലയിലെ കടവത്തിനത്തിരുന്ന് നമ്പൂതിരിയെ വഴിതെറ്റിക്കുന്നു. ഷാജീവൻ വെടിവച്ച് തങ്കന്റെ കാതു തകർക്കുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെന്നപോലെ വരത്തന്മാരെ തടഞ്ഞ തദ്ദേശവാസികളെ വിലക്കി, ആസകലം തളർന്നു കിടക്കുന്ന ജോയി ശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധനാവുന്നു. പക്ഷേ ഇതിനേക്കാളൊക്കെ പ്രധാനം സംവിധായകൻ ഇരുന്നോട്ടെയെന്നു വച്ച് നമ്മുടെ തലയിൽ കേറ്റി വിട്ട മാടനാണ്.

കാട്ടിൽ വച്ച് വെടിവച്ചുകൊന്ന കാട്ടാടിനെ പൊക്കിയെടുത്തപ്പോൾ ‘എളി മിന്നിയ’ ആന്റണിയെ തടവി ശരിയാക്കുന്ന പെങ്ങളു തങ്കയും അയാളും തമ്മിലുള്ള,   ‘യോദ്ധ‘യിലെ ദുർമന്ത്രവാദ സീനിനെ അനുസ്മരിപ്പിക്കുന്ന  മുഖാമുഖ ദൃശ്യവും വിളക്കുകളുടെ  വിന്യാസവും അവിടത്തെ സംഭാഷണവും ‘ചുരുളി’യുടെ അതുവരെയുള്ള പരിചരണവുമായി ഒട്ടും ചേർന്നുപോകാത്തതാണ്. അതിനേക്കാൾ മാരകമാണ് തളർന്നു കിടക്കുന്ന ജോയി ജീപ്പിനുള്ളിൽ എഴുന്നേറ്റിരുന്ന് പ്രേതത്തെപോലെ ചിരിക്കുന്നതും സുപ്രസിദ്ധമായ ആ ജീപ്പ് കറങ്ങി തിരിഞ്ഞ് ചന്ദ്രനിലേക്ക് യാത്രയാവുന്നതും. ഈ അർത്ഥസന്ദിഗ്ദ്ധത മുൻ പറഞ്ഞ ചിത്രങ്ങളിലെപോലെ അഗാധമായ ദാർശനികആശയക്കുഴപ്പത്തിൽനിന്നു വരുന്നതല്ല. കഥയെ വിശ്വസിക്കാമെങ്കിൽ ഷാജീവൻ ചെയ്ത രണ്ടു കുറ്റത്തിനും ഒരാശയക്കുഴപ്പവും ഇല്ല. ഉണ്ടായിക്കൂടാ. അതു പ്രശ്നാത്മകമോ പ്രതിസന്ധിഘട്ടമോ അല്ല. ഏതു വീക്ഷണക്കോൺ അവലംബിച്ചാലും അവ കുറ്റങ്ങൾ തന്നെയാണ്. അല്ലെന്നു വിചാരിക്കണമെങ്കിൽ കൂടുതൽ ആഴമുള്ള ന്യായീകരണം സിനിമയ്ക്കുള്ളിൽ ഉണ്ടാവണം. അതില്ല.  ഷാജീവനുണ്ടാകുന്ന മാനസിക പരിവർത്തനത്തെ വിചിത്രമായ ശബ്ദത്തിലൂടെയും അതിലും വിചിത്രമായ കാഴ്ചകളിലൂടെയും അന്യഥാ സാക്ഷാത്കരിക്കാൻ സംവിധായകൻ വെറുതേ യത്നിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് അവസാനത്തെ മായാപ്രപഞ്ച നിർമ്മിതി ഒരു വച്ചുകെട്ടും വ്യക്തമായൊരു വീക്ഷണക്കോൺ സ്വരൂപിക്കാൻ കഴിയാത്തതിന്റെ കുഴി മൂടലുമാണ്. കളിഗെമിനാർ.. കഥയ്ക്കുള്ള നേരെ പോ നേരേ വാ മട്ടു കണ്ടിട്ട് ഇങ്ങനെ പോരല്ലോ സിനിമയല്ലേ കുറച്ചു ഗൗരവം കൊടുത്തുകളായാം എന്നു വിചാരിച്ചതിന്റെ ഫലമാണ്. ഇതേ കുഴപ്പം ജല്ലിക്കെട്ടിനും സംഭവിച്ചിട്ടുണ്ട്.  നോവലിലോ കഥയിലോ നിഗൂഢതയും ദുരൂഹതയും കൊണ്ടുണ്ടാക്കാൻ കഴിയുന്ന രസവും ശക്തിയും ദൃശ്യമാധ്യമത്തിൽ അങ്ങനെ തെളിയണമെന്നില്ല, അതിനു വെള്ളിയാഴ്ച വേറെ തന്നെ വേണം. തിരക്കഥാരചനയുടെ മർമ്മം നമ്മുടെ കഥയെഴുത്തുകാർക്ക് വെളിപ്പെട്ടു കിട്ടിയാലേ ആ കാട്ടിൽനിന്ന് അവർക്ക് പുറത്തിറങ്ങാൻ പറ്റൂ. മാടനെ വച്ച് എത്രനാൾ ആളുകളെ പറ്റിക്കും?  

ഇങ്ങനെയൊക്കെയാണെങ്കിലും ‘ചുരുളി’ ഒരു കാൽച്ചുവട് മുന്നോട്ടു വച്ച സിനിമയാണ്. സംസ്കാരം നിലവറയിലിട്ടു സൂക്ഷിക്കുന്ന തെറികളെ തികച്ചും വ്യത്യസ്തമായ സന്ദർഭത്തിൽ പുറത്തെടുത്തുപയോഗിച്ചു എന്നത് ചെറിയ കാര്യമല്ല.  മലയാളിയുടെ അടക്കിപ്പിടിച്ച ലൈംഗികതയുമായി ബന്ധപ്പെട്ട നാമങ്ങളും ക്രിയകളുമാണ് തെറി വിശേഷണങ്ങളായി രൂപം പ്രാപിക്കുന്നത്. സാധാരണ സംഭാഷണങ്ങളിലെ നാമത്തിനു പകരം നിൽക്കുന്ന ശബ്ദങ്ങളായി അവ വേറൊരു വ്യവഹാരമേഖല നിർമ്മിക്കുന്നു.  തെറിയുടെ കുത്തകക്കാരായ പോലീസുകാർ സാധാരണക്കാരിൽനിന്നു കേൾക്കുന്ന തെറികൾ ‘ചുരുളി’യുടെ രസാസ്വാദനത്തിന്റെ  മനോ-സാമൂഹിക തലം വ്യക്തമാക്കിതരുന്നുണ്ട്. വലിപ്പച്ചെറുപ്പങ്ങളെയും മേൽക്കോയ്മകളെയും  റദ്ദാക്കുന്നതും കെട്ടുപാടുകളെ അഴിച്ചുവിടുന്നതുമായ ഒരു പ്രക്രിയയുടെ തുടക്കമോ ഭാവനാത്മകമായ തുടർച്ചയോ അതിനുള്ളിൽ ഉണ്ട്. വേറിട്ടൊരു ജനാധിപത്യത്തിന്റെ ഭാഷയാണ് അത് അവിടെ. ചുരുളിയെ ആഘോഷമാക്കിമാറ്റുന്ന ഒരു വസ്തുത അതാണ്.

എന്നാലുമതിനെതിരെ പരാതിയുമായി, സിനിമ നിരോധിക്കാൻ നടക്കുന്ന വെളുത്ത വസ്ത്രക്കാരായ ശുദ്ധാത്മാക്കൾ ജീപ്പിൽ കേറാൻ തള്ളിക്കൊണ്ടു വരുന്നുണ്ട്!

 തെറികൾ ജാതിവിധേയവും അതുകൊണ്ട് കീഴാളവിരുദ്ധവുമാണെന്ന് വിചാരിച്ചു വശരായിരിക്കുന്ന ശുദ്ധാത്മാക്കളാണ്. മലയാളത്തിൽ ജാത്യധിക്ഷേപപദങ്ങളുണ്ടെങ്കിലും അവ തെറിയായി പരിണമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അധിക്ഷേപവും തെറിയും രണ്ടാണ്. രണ്ടാമത്തേത് തെറികളുടെ ലോകം ആണുങ്ങളുടെതാണെന്ന് വിചാരിച്ച് ഇങ്ങേ വശത്ത് ലൈംഗികമായ ഒരു നിഷ്കളങ്ക ലോകം വിഭാവന ചെയ്യുന്ന സദാചാരികളുടെയാണ്.

 യഥാർത്ഥത്തിൽ തെറി കേൾക്കുന്ന സമയത്തെന്നപോലെ  തെറി വിളിക്കുന്ന സന്ദർഭത്തിലും ഒരാൾക്ക് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. തെറികളുടെ ആവിഷ്കാരസന്ദർഭങ്ങൾക്ക് സ്ഥിരസ്ഥായിത്വമില്ല.  വിളി കേൾക്കുന്നവൻ/വൾ വിളിക്കുന്നവനും/വളും ആകും.

 

(എഫ് ബി

ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം


 ബംഗ്ലാദേശിലെ ബരിഷാലിൽ ജനിച്ച് പശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പുകളിൽ 1969 വരെ കഴിഞ്ഞ മനോരഞ്ജൻ ബ്യാപാരിയുടെ ജീവിതത്തെ മാറ്റി മറിച്ചത് മൂന്നു പേരാണ്. അവരിൽ ആദ്യത്തേത് ഗോത്രവർഗ്ഗക്കാരുടെ ഭൂമി കൈവശം വച്ച് അനുഭവിക്കുന്ന ഭൂപ്രഭുക്കന്മാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്ന നക്സൈലൈറ്റുകളാണ്. രണ്ടാമത്തേത് ഒരു വ്യക്തിയാണ്; ഛത്തീസ് ഗഡ് മുക്തി മോർച്ച നേതാവായ ശങ്കർ ഗുഹാ നിയോഗി.  ബോംബും തോക്കും ഉപയോഗിച്ചു, ക്രമസമാധാനം തകർത്തു എന്നൊക്കെയുള്ള കുറ്റങ്ങളുടെ പേരിൽ 1974 ൽ ബ്യാപാരി അറസ്റ്റു ചെയ്യപ്പെട്ടു. പൂർണ്ണമായി രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ നക്സലൈറ്റുകൾ കൂടെ കൂട്ടിയില്ല. അവർ മനോരഞ്ജനെ ‘വൃത്തികെട്ട തൊളിലാളിവർഗത്തിന്റെ’ പ്രതിനിധിയായാണ് കണ്ടത്. പോലീസുകാർ കുഴപ്പക്കാരനായ ഗുണ്ടയായും. രണ്ടു വർഷം ജയിലിൽ കിടന്നു. 1000 രൂപയുടെയും 100 രൂപ കരാറിന്റെയും പുറത്ത് ജാമ്യം നേടി പുറത്തിറങ്ങി. ജയിലിൽ വച്ചാണ് ഇരുപത്തിനാലാമത്തെ വയസ്സിൽ അക്ഷരം പഠിക്കുന്നത്. ജയിലിൽനിന്നിറങ്ങി റിക്ഷാക്കാരനായി പണിയെടുക്കുമ്പോൾ മഹാശ്വേതാ ദേവിയുമായി പരിചയപ്പെട്ടു. ബ്യാപാരിയുടെ അനുഭവകഥകൾ കേട്ട്,  അവർ നടത്തിവന്നിരുന്ന ബർത്തിക എന്ന ആനുകാലികത്തിൽ എഴുതാൻ ആവശ്യപ്പെട്ടു. അവരാണ് മൂന്നാമത്തെയാൾ. അവിടെനിന്നാണ് മനോരഞ്ജൻ  ബ്യാപാരിയുടെ അടുത്ത  ജന്മം ആരംഭിക്കുന്നത്. എഴുതാൻ തുടങ്ങിയപ്പോൾ എഴുതിവന്നതൊക്കെയും ജയിലിൽ നിന്നു കേട്ട കഥകൾ.  അവയിലൊന്നാണ് പരിതൊഷ് ബാനർജിയും പഞ്ചൻതല ഭാഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരും ചേർന്നു നടത്തിയ ജയിൽ ചാട്ടത്തിന്റെ കഥ. ആ കഥയാണ് നോവലാണോ അനുഭവവിവരണമാണോ എന്നു തീർച്ചപ്പെടുത്താനാവാത്തവിധം സങ്കീർണ്ണവും എന്നാൽ നാടകീയവുമായ ‘ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം’ (ബതാഷേ ബരുന്ദെർ ഗന്ധോ) എന്ന പുസ്തകത്തിന് അടിസ്ഥാനം.  പത്തു നോവലുകളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ച  മനോരഞ്ജൻ ബ്യാപാരി ഇപ്പോൾ ബംഗാളിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പാചകക്കാരനാണ്.
പുസ്തകത്തിന്റെ ആമുഖമായി പ്രിവ്യൂ ജേണലിൽ വന്ന ഒരു കുറിപ്പുണ്ട്. അതിൽ ലേഖകൻ എഴുതുന്നു : “ബ്യാപാരി എഴുത്തു തുടങ്ങിയത് മദൻ ദത്ത, അരുൺ മിത്ര, ജീജിബിഷ എന്നീ തൂലികാനാമങ്ങളിലാണ്. സ്വത്വം മറച്ചു പിടിച്ചുള്ള ഈ ഉദ്യമങ്ങൾക്കു പിന്നിലെ ഉദ്ദേശ്യം ആത്മപരിശോധനയായിരുന്നു. (...) ഒരിക്കലുമൊരു ദളിത് എഴുത്തുകാരനോ നാലാം ലോക പൗരനോ ആയി സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല.” ഒരു ഉയർന്ന ജാതിക്കാരന് ബ്യാപാരി ഒരു ദളിതനാണ്. മറ്റു ദളിതരെ സംബന്ധിച്ചിടത്തോളം ഒരു റിക്ഷാക്കാരൻ. റിക്ഷാക്കാർക്ക് അദ്ദേഹം എഴുത്തുകാരനാണ്. അതായത് അവരെ സംബന്ധിച്ചിടത്തോളം തൊട്ടുകൂടാത്തവൻ. അഭ്യസ്തവിദ്യരായ ദളിത് പ്രസ്ഥാനനേതാക്കളോടുള്ള അസംതൃപ്തി ബ്യാപാരി മറച്ചു വയ്ക്കുന്നില്ല. അവർ അവരുടെ വീട്ടു ജോലിക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നതിലാലുംകൂടിയാണ് അത്.
‘ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം’,  നക്സലൈറ്റ് സഖാക്കളുടെ പരാജയപ്പെട്ട ജയിൽച്ചാട്ടത്തിന്റെ കഥയാണ്. ഇന്ത്യൻ ജയിലുകൾക്കുള്ളിലെ മനുഷ്യ ജീവിതത്തിന്റെ സത്യസന്ധവും ദാരുണവുമായ ചിത്രം ഇതിനുള്ളിലുണ്ട്. അനുഭവിച്ചറിഞ്ഞ സത്യത്തിന്റെ തീക്ഷ്ണതയാണ് ഇതിലെ നാടകീയത. വൈകി എഴുത്ത് പഠിക്കുകയോ അനുഭവങ്ങളെ ഭാഷാസിദ്ധിയാക്കുകയോ ചെയ്തവർക്കുമാത്രം ലഭിക്കുന്ന തെളിച്ചമുള്ള ഭാഷയാണ് ബ്യാപാരിയുടെയും കൈമുതൽ. അനുഭവങ്ങളുടെ ആധാരം മാത്രം കൈവശം വച്ച് എഴുതി തുടങ്ങിയ വി ടി ഭട്ടതിരിപ്പാടിലും  ബഷീറിലും കാണുന്ന അതേ ഗുണംതന്നെ.  വായനയിലൂടെ ലഭിക്കുന്ന ലോകവിവരത്തിന്റെ മറുപുറമാണ് അനുഭവജ്ഞാനം. ഏതാണ് മികച്ചതെന്ന കാര്യത്തിൽ സാഹിത്യചരിത്രത്തിന് ഇപ്പോഴും ഉറച്ച തീരുമാനമില്ല.  ബ്യാപാരിയുടെ പുസ്തകത്തിന്റെ ഘടനയും ആഖ്യാനവും ആസൂത്രിതമാണ്.  ആഷിഷ് നന്ദി പറയുമ്പോലെ ‘ആധുനിക ഇന്ത്യയിലെ താമസക്കാർ സാങ്കേതികശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെയും  ഇരകൾ എന്ന നിലയിൽ മാനസികമായ അടിത്തറ ഇല്ലാതായവരും ( സൈക്കോളജിക്കലി അപ്റൂട്ടെഡ്) നിരാശയോടെ ഒരു സമ്പൂർണ്ണ പ്രത്യയശാസ്ത്രത്തെയും വിശ്വാസവ്യവസ്ഥയെയും തേടുന്നവരും ആകുന്നു’ എന്നതിന്റെ സാക്ഷിമൊഴികൾ ബ്യാപാരി വിവരിക്കുന്ന  ജയിലിനുള്ളിലെ ജീവിതത്തിൽ കാണാം. അതനുസരിച്ച് ക്ലാസ് മുറികളിലല്ല, ജയിൽ മുറികളിലാണ് ശരിയായ ഇന്ത്യയുള്ളത്. ജനാധിപത്യ വിരുദ്ധതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും ദാരിദ്ര്യത്തിന്റെയും ഗൂഢാലോചനകളുടെയും അതിജീവനത്തിന്റെയും ഇന്ത്യ.
 തിളച്ച കഞ്ഞി ദേഹത്തിൽ ഒഴിച്ച് കൂട്ടുകാരൻ കൊന്നു കളഞ്ഞ ബണ്ഡിസ് വാലയുടെ ( ശരീരമാകെ പൊള്ളലേറ്റതിനാൽ ബാൻഡേജ് ചുറ്റി നടക്കുന്നതുകൊണ്ടാണ് അന്തേവാസികൾ ഈ പേരു നൽകുന്നത്) പ്രേതത്തിന്റെ കഥയുമായി ചേർത്തുവച്ചാണ് ആരും ചോദിക്കാനില്ലാതെ ജയിലിനുള്ളിൽ കൊന്നുകളയുന്ന മനുഷ്യരിൽനിന്ന് വിപ്ലവത്തിന്റെ വിത്തുകൾ പിന്നെയും  മുളപൊട്ടും എന്ന ആശയത്തെ ബ്യാപാരി പുനഃസൃഷ്ടിക്കുന്നത്. എല്ലാവരെയും അടിച്ചുകൊന്നശേഷവും അവർക്കുവേണ്ടി ജയിൽച്ചുമരിൽ പ്രത്യക്ഷപ്പെടുന്ന വരികളെ പ്രേതത്തിന്റെ ചെയ്തികളുമായിട്ടല്ലാതെ മറ്റെന്തുമായി നിരക്ഷരസമൂഹം ചേർത്തുവയ്ക്കും? വിപ്ലവാകാംക്ഷകൾ ഒരർഥത്തിൽ പ്രേതാവേശം കൂടിയാണ്.. മരിച്ചാലും മരിക്കാതെ തുടരുന്ന ജീവിതം.
“ചിലരുണ്ട് സ്വജീവിതം തന്നെയും
ബലികൊടുക്കുന്നവർ
മരണമെന്നത് അവരൊരിക്കലും
കേൾക്കാത്തവാക്കാണ്. ” (ടാഗോർ)
ജോഖാ അൽഹാരിസിയുടെ ‘നിലാവിന്റെ പെണ്ണുങ്ങൾ’ (സെലെസ്റ്റിയൽ ബോഡീസ്) സൗൗദ് അൽസനൗസിയുടെ ‘മുളന്തണ്ട്’ ( സാഖുൽ ബാംബു) തുടങ്ങിയവ വിവർത്തനം ചെയ്ത ഇബ്രാഹീം ബാദ്ഷാ വാഫിയാണ് ഈ കൃതിയുടെയും പരിഭാഷ. മലയാളത്തിലെ ഒന്നാംതരം വായനാനുഭവമാണിത്. വായനയ്ക്കിടയിൽ എവിടെയും പരിഭാഷയാണെന്ന്  തിരിച്ചറിയുകയില്ല. അതുപോരേ? മറ്റൊന്നും പറയേണ്ടതില്ല.

(എഫ് ബി


December 20, 2021

‘ലൗ ജിഹാദ്’ - കഥയും രാഷ്ട്രീയവും

 


 

വി എസ് അജിത്തിന്റെ ചെറിയൊരു കഥയുണ്ട് മാധ്യമം ആഴ്ചപ്പതിപ്പിൽ. അധികം സങ്കീർണ്ണതകളൊന്നും ഇല്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ഒരു കഥ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേശീയവും സംസ്ഥാനീയവുമായ രാഷ്ട്രീയത്തെയും അവയുടെ തരതമഭേദങ്ങളെയും  മനുഷ്യരുടെ ലിംഗശരീരങ്ങൾ ഉപയോഗിച്ച് യാതൊരു സന്ദേഹത്തിനും ഇടയില്ലാത്തവിധം പറയുന്ന കഥയാണ് ഇത്, ലൗ ജിഹാദ്. കഥയ്ക്ക് മാത്രം (കവിതയ്ക്കും) പറ്റുന്ന തരത്തിൽ നാടകീയമായി അതിൽ പൗരത്വത്തിന്റെ പ്രശ്നങ്ങളെ, അതിൽ തന്നെ അപരത്വത്തിന്റെ സമസ്യയെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു.  ഇതൊന്നും അതിവൈകാരികതയുടെ ചായം കോരിയൊഴിച്ചൊന്നുമല്ല അവതരിപ്പിക്കുന്നത്. സാധാരണനിലയിൽ അജിത്തിന്റെ കഥാഖ്യാനങ്ങൾ സംഭവങ്ങളേക്കാൾ സൂചനകൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് അതിൽ ഭാഷയുടെ ഉപയോഗം പ്രത്യേകമായി തീരുന്നത്.  അശ്ലീലവും മാന്യവുമായ ഭാഷ കൂടിക്കലർന്ന് ഒരുതരം സാംസ്കാരികമായ സങ്കരതയുടെ ഭാഷയായിത്തീരുന്നു. ( അതിൽ ഭാഷകൾ മാത്രമല്ല, സമകാലിക ജീവിതത്തിൽനിന്ന് പലതും, ഇംഗ്ലീഷ് മലയാളം പോപ്പുലർ പുസ്തകങ്ങളുടെ ശീർഷകങ്ങളും പരസ്യവാചകങ്ങളും ആധുനികവസ്തുവിശേഷങ്ങളും  ഉൾപ്പടെ, അതിൽ കൂടിക്കലരുന്നു. അതുകൊണ്ട് ആ ഭാഷയ്ക്ക്, കഥാപശ്ചാത്തലത്തുള്ള നിരീക്ഷകന്റെ ക്യാമറാ സ്ഥാനമാണ്. കഥാപാത്രങ്ങൾ നിരക്ഷരനായ പഴക്കച്ചവടക്കാരനായാലും തന്ത്രശാലിയായ നാടൻ പ്രാദേശികരാഷ്ട്രീയക്കാരനായാലും കുടുംബസ്ത്രീയായാലും ചാട്ടക്കാരിയായാലും, ടെക്കികളുടെ ഒരു തരം വിവരണാത്മകമായ സംഭാഷണശൈലി സ്വീകരിച്ചുകൊണ്ട് കഥയുടെ വികാരകേന്ദ്രത്തിൽനിന്ന് അകന്നു നിൽക്കുന്നു. എന്നുവച്ചാൽ ഒരു തരം നിർമമത്വം പാലിക്കുന്നു.  ഇതുകൊണ്ടുണ്ടാകുന്ന മറ്റൊരു ഗുണം ആദർശാത്മകമായ ‘ഒരില്ലാ സ്ഥലത്തിലേക്ക്’ നയിച്ചുകൊണ്ടു പോകുന്ന സാംസ്കാരികവ്യവഹാരമായി കഥ/കഥകൾ മാറുന്നു എന്നതാണ്.

‘ലൗ ജിഹാദി’ലെ ഒരു ഉദാഹരണം വച്ചിതു വ്യക്തമാക്കാം. അഷറഫ് ഉന്തുവണ്ടിയിൽ പഴം വിൽക്കുന്ന പയ്യനാണ്. ഒരു ചേച്ചി, ഭർത്താവുമായി വന്ന് അവിടെ പഴങ്ങൾ വാങ്ങാറുണ്ട്. ചേച്ചിയുടെ പ്രത്യേകത കഥയുടെ ആദ്യം തന്നെ വ്യക്തമാകുന്നു. ‘പുഴുവും പുളിപ്പുമില്ലാത്ത മാങ്ങയും അഴുകാത്ത ഓറഞ്ചും എങ്ങനെ ഷഫിൾ ചെയ്തു വച്ചാലും ചേച്ചിയുടെ മാന്ത്രിക വിരൽ കൃത്യമായി അവയിൽത്തന്നെ തൊടുന്നത് അവൻ ആദ്യമാദ്യം വലിയ അദ്ഭുതമായിരുന്നു.’

ഈ മാന്ത്രിക വിരലാണ് അഷറഫിനെ തെരെഞ്ഞെടുക്കുന്നത് എന്നു സൂചിപ്പിക്കുന്നതിലൂടെ ആ തീരുമാനത്തിന്റെ ശരി കഥയുടെ ആദ്യം തന്നെ സ്ഥാപിച്ചിരിക്കുകയാണല്ലോ. അപ്പോൽ പിന്നെ അവരുടെ ഭർത്താവിന്റെ കാര്യത്തിൽ എങ്ങനെ തെറ്റിപ്പോയി എന്നുള്ളത് ഒരു പക്ഷേ അക്കാര്യത്തിൽ തീരുമാനം അവരുടെതല്ലെന്ന് വിചാരിച്ചു സമാധാനിക്കാൻ വകുപ്പുണ്ട്, കഥയിൽ സൂചനയില്ലെങ്കിലും.  മാങ്ങയും ഓറഞ്ചും തിരഞ്ഞെടുക്കുന്നതുപോലെ കേടില്ലാത്ത ആൺ ശരീരത്തെ തെരെഞ്ഞെടുത്താണ് ചേച്ചി മാതൃകയാവുന്നതിൽ ഒരു ചെറിയ പന്തികേടില്ലേ?  പ്രത്യക്ഷത്തിൽ പന്തികേട് ദൃഷ്ടിയിൽപ്പെട്ടില്ലെന്നു വരും. അതേസമയം ഈ കഴിവുള്ള ഒരു ആണ്, തെരെഞ്ഞെടുത്ത സ്ത്രീയെപ്പറ്റിയാണ് കഥയെന്നു വിചാരിക്കുക എങ്കിൽ ഉൾപ്പൊരുൾ തെളിയും. ചക്കയും മാങ്ങയും ഓറഞ്ചുമ്പോലെയാണ് ശരീരം എന്നു വരുന്നതിൽ ഉപഭോഗത്വം കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വസ്തുവത്കരണം ഉണ്ടല്ലോ..   രുചിക്കാനുള്ളതാണ് അത്. മറ്റിന്ദ്രയങ്ങൾക്കൊന്നുമില്ലാത്ത ഒരു ദോഷം (?) നാക്കിനുണ്ട്. അത് അറിയുന്നതിനെ ഇല്ലാതാക്കിക്കൊണ്ടാണ് അറിയുന്നത്. (പഞ്ചസാര നക്കിയാൽ തീർന്നുപോകും)‌ അപ്പോൾ കേടില്ലാത്ത പഴങ്ങളെ കൃത്യമായി തൊട്ടറിഞ്ഞ് എടുക്കാനറിയാവുന്ന ചേച്ചി താത്കാലികമായി തെരെഞ്ഞെടുക്കുന്ന ഒരു ഉപഭോഗവസ്തുവല്ല, ആധാറും  ഐഡിയും ഒന്നുമില്ലാത്ത അഷറഫ് എന്ന് എങ്ങനെ അറിയും? കഥയുടെ അബോധത്തിൽ പരതിയാൽ അങ്ങനെ ചിലത് കയ്യിൽ തടയും. അങ്ങനെ വിചാരിക്കാതിരിക്കാൻ വായനക്കാരെ സഹായിക്കുന്നത് ‘സ്ത്രീയുടെ തെരെഞ്ഞെടുപ്പാണ് പുരുഷൻ’ എന്ന അഭിലഷണീയമായ സാഫല്യമാണ്. പ്രത്യേകിച്ച അതിൽ പ്രാഥമികമായി പുരുഷന്മാരായ വായനക്കാരുടെ കണ്ണു മഞ്ഞളിക്കുന്നതുകൊണ്ട് ബാക്കിയൊന്നും ശ്രദ്ധിച്ചില്ലെന്നു വരും. വായനക്കാരികളെ സംബന്ധിച്ചിടത്തോളം , അഷറഫ്, പൗരത്വം തുടങ്ങിയ രാഷ്ട്രീയ വേവലാതികളൊന്നും ഇല്ലെങ്കിൽ അവിടെയും അവർക്ക് ലിംഗപദവിയുടെ ജൈവികമായ വൈശിഷ്ട്യത്തിൽ കുടുങ്ങി “വെൺചന്ദ്രികയ്ക്ക് നിറം കൂടുമാറ് ഒന്നു പുഞ്ചിരിക്കൊൾക മാത്രം ചെയ്യാം” !

കഥയുടെ അവസാനം ചേച്ചിയുടെ കാര്യസ്ഥതയിൽ അവരിരുവരും കൂടി നടന്നു പോകുന്ന വിഹായസ്സ് ഒരില്ലാ സ്ഥലമാണ്. കഥ മുഴുവനായി നടക്കുന്നത് ഒരില്ലാസ്ഥലത്താണ്. അഭിലാഷ പൂരണമാണ്, അതു വെറും ശാരീരിക സംതൃപ്തിയുടെ മാത്രമല്ല,  രാഷ്ട്രീയമായ കാൽപ്പനികതയുടെയും ആദർശത്തിന്റെയും കാമനായന്ത്രമാണ് (ഡിസയർ മെഷീൻ)  അതുകൊണ്ട് അതിനകത്ത് നാം കണ്ട ‘പുരുഷവിരുദ്ധത’ (സ്ത്രീവിരുദ്ധതയെപ്പറ്റി പറയാറുള്ളതുപോലെ) കഥയുടെ അയോഗ്യതയല്ല, മെരിറ്റാണ്, ഇഴപിരിക്കാവുന്ന തട്ടുകൾ ഉണ്ടാക്കുന്നത് അതേ യോഗ്യതയാണ്.  

(മാധ്യമം ആഴ്ചപ്പതിപ്പ് ഡിസംബർ 27, 2021)



November 23, 2021

ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തുവെന്നും

 


    നെടുമുടി വേണുവിനെപ്പറ്റി ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ എൻ മോഹനനെന്റെ മകൾ സരിത മോഹനൻ ഭാമ എഴുതിയ ഓർമ്മക്കുറിപ്പിലൊരിടത്ത് ലളിതാംബിക കടന്നുവന്നപ്പോൾ വീണ്ടും,  അവരുടെ കഥകളെപ്പറ്റി ചെറായി രാമദാസ് എഴുതിയ ഒരു വാചകം ഓർത്തു. കുറിയേടത്ത് താത്രിയെപ്പറ്റി അവരെഴുതിയ പ്രതികാര ദേവത, കുറ്റസമ്മതം എന്നീ കഥകളെ പരാമർശിക്കുന്നതിനിടയിൽ രാമദാസ് പറയുന്നതിതാണ് : ”ഇത്ര അഴകോടെ, കയ്യടക്കത്തോടെ ഒരു പെണ്ണിന്റെ വിചാരലോകം ആവിഷ്കരിക്കാൻ കഴിയുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ അക്കാലത്ത്?”

പത്താം ക്ലാസിൽ പഠിക്കാനുള്ള ‘വിശ്വദർശനം’ എന്ന കഥ പഠിക്കാനുണ്ട്. പതിനൊന്നിൽ അഗ്നിസാക്ഷിയിലെ ഒരദ്ധ്യായമായ ‘ലാത്തിയും വെടിയുണ്ടയും’.  ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളെ വീണ്ടുവിചാരത്തിനു വിധേയമാക്കിയാൽ അവയിൽ പ്രവർത്തിക്കുന്ന ആശയധാരയെപ്പറ്റി ഇന്ന് ഘോരമായ വാഗ്വാദം ഉണ്ടാവും. (ഉണ്ടായിട്ടുണ്ട്) വിശ്വദർശനത്തിൽ സ്വന്തം സന്തതികളെ ശരിയായി പരിപാലിക്കാനാവാത്ത അമ്മയുടെ ആത്മനൊമ്പരവും കുറ്റബോധവും പശ്ചാത്താപവുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ ആത്മസാക്ഷാത്കാരം അമ്മത്തത്തിലാണെന്ന പരിണാമഗുപ്തിയും അതിനുണ്ട്. ആദ്യകാല എഴുത്തുകാർ സദാചാര നിരതരാവുകയും നിലവിലിരുന്ന പ്രത്യയശാസ്ത്രത്തോട് മനസാ യോജിക്കുകയും ചെയ്ത് രചനകൾ നിർവഹിച്ചിരുന്നതിനുള്ള ഒരു കാരണം, എഴുത്ത് എന്ന മോശം സംഗതിയിൽനിന്ന് (ബാഡ് തിങ്) സ്വയം രക്ഷിച്ചെടുക്കാനാണ്. സ്ത്രീ എഴുത്തുകാർ മാത്രമല്ല, പലരും പല വിധത്തിൽ നേരിട്ട ഗൗരവമുള്ള പ്രശ്നമാണ് ഇത്. സദാചാരനിരതത്വം അപകർഷത്തെ പരിഹരിക്കാനുള്ള മാർഗം കൂടിയായിരുന്നു. അപ്പോഴും ചെറായി രാമദാസ് പറയുമ്പോലെ  ആന്തരിക ലോകത്തെ തന്മയത്വത്തോടെയും സജീവമായും  നിലനിർത്താൻ അവർക്കു കഴിഞ്ഞിരുന്നു. പുതിയകാലത്തിലെ വീണ്ടെടുപ്പുകൾ തന്നെയാണവരെ പരസ്പരവിരുദ്ധമായ ധ്രുവങ്ങളിൽകൊണ്ടുചെന്നിരുത്തുന്നത്.
 1. അവർ നിലവിലെ പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രത്തെ പിൻ പറ്റിയിരുന്നു.
2. മറ്റാർക്കും കഴിയാത്ത തരത്തിൽ സ്ത്രൈണമായ ആന്തരിക ലോകത്തെ ആവിഷ്കരിക്കുന്നതു വഴി അവർ അനന്യത നിലനിർത്തിയിരുന്നു.

തുർക്കിയിലെ സെറായ് സാഹിനർ, ഒർഹാൻ പാമൂക്കിനുശേഷമുള്ള എഴുത്തുകാരിൽ പ്രമുഖയാണ്. 1984-ലാണ് ജനനം. കഥാസമാഹാരങ്ങളും നോവലുകളും ലേഖനസമാഹാരവും അവരുടെ പേരിലുണ്ട്. 2018-ലെ ഒർഹാൻ കെമാൽ നോവെൽ പുരസ്കാരം ലഭിച്ച ‘കുൽ’ ഫ്ലാറ്റുകളിലെ പടികൾ വൃത്തിയാക്കി ജീവിക്കുന്ന മെർജാൻ എന്ന സ്ത്രീയുടെ കഥ പറയുന്ന നോവലാണ്. അവരുടെ ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുവനാണ്. അവരുടെ വാക്കിൽ ഒരു മണ്ണുണ്ണി. ഭാര്യ ജോലി ചെയ്തുകൊണ്ടുവരുന്ന പണവും പറ്റി കഞ്ചാവും പുകച്ച് ഒരു മൂലയിൽ ചടഞ്ഞുകൂടുന്ന മടിയൻ. നിവൃത്തിയില്ലാതെ വന്ന സമയത്ത് അയാളോട് ഇറങ്ങി പോകാൻ മെർജാൻ പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പോയ അയാൾ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന നിലയിലാണ് നോവലിൽ നമ്മളവരെ കണ്ടുമുട്ടുന്നത്. അയാൾ തിരിച്ചുവരണമെന്ന അതിശക്തമായ ആഗ്രഹത്തിനൊപ്പം  മെർജാന് രണ്ടാമതൊരു  അഭിലാഷമുള്ളത് ഒരു കുഞ്ഞിന്റെ കാര്യത്തിലാണ്. അതും സുന്ദരനായ ആൺകുട്ടി. ഉത്തമയും സ്നേഹവതിയും മകന്റെ കാര്യത്തിൽ അഭിമാനിയുമായ അമ്മയെന്ന നിലയിൽ താൻ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ മെർജാന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ രണ്ട് ആഗ്രഹവും പരസ്പര ബന്ധിതമാണ്. ക്രൈസ്തവവും മുഹമ്മദീയവുമായ ആരാധനാലയങ്ങളിലൊക്കെ അഭിലാഷസാധ്യത്തിനായി കയറി ഇറങ്ങുകയും നേർച്ച നടത്തുകയും ചെയ്യുന്നുണ്ട്, ഭർത്താവ് തിരിച്ചുവരാൻ. ഈ രണ്ട് ‘പരമപ്രധാന’മായ ആഗ്രഹങ്ങൾക്കിടയിൽ ജീവിക്കുന്ന സ്ത്രീയുടെ നീണ്ട ആത്മാഖ്യാനമാണ് ‘കുൽ.’

 ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തു (ക്രീച്ചർ) എന്നുമൊക്കെ തുർക്കിയിൽ അർത്ഥമുണ്ടേങ്കിലും നോവലിലൊരിടത്തും ശീർഷകത്തിന്റെ പദനിരുക്തിയെപ്പറ്റി ചർച്ചയില്ല. ഈ പര്യായങ്ങളെല്ലാം മെർജാൻ ഹാനിമിനു യോജിക്കും എന്നു മനസ്സിലാക്കാൻ വലിയ അദ്ധ്വാനം ആവശ്യമില്ല. ബാഹ്യമായും ഭൗതികമായും അവൾ നേരിടുന്ന പ്രശ്നങ്ങളല്ല കഥയിലുള്ളത്. അവൾക്കുതന്നെ നിയന്ത്രിക്കാനാവാത്ത അഭിലാഷപ്രവാഹത്തിന്റെ ഒഴുക്കിൽ നിലയില്ലാ കയത്തിലായി പോകുന്നു അവർ. അതൊരു അടിമത്തമാണെന്ന സൂചനയാണ് ഉള്ളത്. ഒറ്റയ്ക്ക് കപ്പലിൽ യാത്ര ചെയ്യുകയും  മദ്യശാലയിൽ ചെന്നിരുന്ന് ബിയറു കുടിക്കുകയും ചെയ്യുന്നുവെങ്കിലും  ഭർത്താവുമായുള്ള പുനഃസമാഗമം,   കുട്ടിയുടെ ജനനം എന്നിങ്ങനെയുള്ള സ്വപ്നചിന്തകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീ സ്വതന്ത്രയാവുമ്പോഴും സ്വതന്ത്രയല്ലെന്ന വിചിത്രമായ അവസ്ഥയെയാണ് സെറായ് സാഹിനർ പിരിച്ചെടുക്കുന്നത്. അതോടൊപ്പം അവൾ

 നീണ്ട ഒരു ആത്മഗതാഖ്യാനമാണ് ഈ നോവൽ. മെർജാന്റെ ബാഹ്യലോകമല്ല അവളുടെ വിചാരലോകവും അവളുടെ കണ്ണുകളിലൂടെയുള്ള അവളുടെ പരിസരവുമാണ് വായനയിൽ പ്രത്യക്ഷമാവുന്ന യാഥാർഥ്യം.  നമ്മുടെ സാമൂഹിക യാഥാർഥ്യമാനദണ്ഡം വച്ചുള്ള കർക്കശ പരിശോധനയിൽ  ഒട്ടും ആശാസ്യമായ വ്യക്തിത്വത്തെയല്ല, മെർജാറിലൂടെ നോവലിസ്റ്റ്  വരച്ചിടുന്നത്. വെറുക്കുമ്പോഴും തീവ്രമായി സ്നേഹിക്കുക എന്ന സ്വഭാവത്തിന്റെ തീവ്രമായ വൈപരീത്യങ്ങളെ അതിസൂക്ഷ്മമായ വാക്ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതിലും അതുവഴി  സ്ത്രൈണമായ ആന്തരിക ലോകത്തെ തെളിച്ചത്തോടെ പുറത്തിടുന്നതിലും സെറയ് കാണിക്കുന്ന അതീവ ജാഗ്രതയും സർഗാത്മകതയുമാണ് ‘കുൽ’-നെ അനുഭവമാക്കി മാറ്റുന്നത്.  ഭർത്താവ് പിരിഞ്ഞു പോയ സ്ത്രീയെ വിഷയം എന്ന നിലയിൽ നോക്കിക്കാണുന്നതിലെ ലൈംഗിക വിവക്ഷകളുള്ള കൗതുകമോ  ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീ എന്ന നിലയിൽ അവളോട് തോന്നാവുന്ന താദാത്മ്യമോ അല്ല ഇവിടെ വിഷയം.  സത്യത്തിൽ അങ്ങനെ ഒരവസ്ഥയിൽനിന്ന് നോവൽ കുതറുന്നത്, പ്രത്യേകതരത്തിൽ നോവലിലെ സംഭവഗതികൾക്കും വസ്തുതകൾക്കും പുറത്തു ഒരു ബോധമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടാണ്. ഭൗതിക യാഥാർത്ഥ്യങ്ങളിൽനിന്ന്  രക്ഷപ്പെട്ട് നിലനിന്ന ഇതുപോലെയൊരു മനസ്സും അതിന്റെ കാലികമായ സങ്കീർണ്ണതകളും ചേർന്നായിരിക്കണമല്ലോ ലളിതാംബികാ അന്തർജ്ജനത്തിന്റെയും ആഖ്യാനമണ്ഡലത്തെ സാധ്യമാക്കിയത് എന്ന് വായനയ്ക്കിടയിൽ തോന്നി.  സോദ്ദേശകമായി എഴുതുന്നതിൽനിന്ന് വ്യത്യസ്തമാണത്. താനുൾപ്പെട്ട വർഗത്തിന്റെ മോചനത്തിനായി എഴുതുന്നു എന്ന അഭിഭാഷകദൗത്യം അവിടെയില്ല.

സരമാഗുവിന്റെ കുരുന്നോർമ്മകൾ, ഷഹാദ് അൽറാവിയുടെ ബാഗ്ദാദ് ക്ലോക്ക്, ടാഗോറിന്റെ ചന്ദ്രലേഖ, ഓസ്കാർ വൈൽഡിന്റെ കഥകൾ, അനിതാ നായരുടെ ഇദ്രിസ്, ഭുവന, അരുന്ധതി റോയിയുടെ മൃഗരൂപം, ചാപ്ലിന്റെ ആത്മകഥ തുടങ്ങി ധാരാളം കൃതികളുടെ വിവർത്തകയായ സ്മിതാ മീനാക്ഷിയാണ് കുൽ-നെ മലയാളത്തിലേക്കാക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ സുവർണ്ണകാലത്ത് ദേവസേനയ്ക്കും ഡോണാമയൂരയ്ക്കും സെറീനയ്ക്കും ഒപ്പം കവിതകൾ എഴുതികൊണ്ടാണ് സ്മിതയുടെ തുടക്കം. ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ കവിതാസമാഹാരം. ആ ഗുണം- അകത്തുള്ള ഒച്ചയനക്കങ്ങളെ നിശ്ശബ്ദമായി പിന്തുടർന്ന് പിടിച്ചു പറ്റുക എന്ന ഗുണം - സെറയ് സാഹിനറെ വിവർത്തനം ചെയ്യുമ്പോൾ വിശേഷമായും കാണാനുണ്ട്.  

എഫ് ബി

ആത്മസഹോദരർ എന്നാണ്!


 
“പരിഭാഷ ചെയ്യുക ഒരിക്കലും ലളിതമല്ല. പരിഭാഷയെന്നാൽ അതിരുകളിലുള്ള വഞ്ചനയാണ്. അതൊരു കള്ളക്കളിയാണ്. ഒരു വാക്യത്തിനു മറ്റൊരു വാക്യം വച്ചു മാറലാണ്. പരിഭാഷയെന്നാൽ ആത്യന്തിക സത്യം അനുഭവിപ്പിക്കാനായി  വിശദാംശങ്ങളിൽ നുണ പറയേണ്ടിവരുന്ന ഒരേയൊരു മനുഷ്യവ്യാപാരമാണ്. ഒരു വാക്കിന്റെ സത്യം ഏകമല്ലെന്നും അതു രണ്ടോമൂന്നോ നാലോ അഞ്ചോ അർത്ഥതലങ്ങളുള്ളതാണെന്നും മറ്റാരെക്കാളും നന്നായി മനസ്സിലാക്കുകയാണു പരിഭാഷാ കർമ്മത്തിലെ അപകടസന്ധി.  പരിഭാഷ ചെയ്യുകയെന്നാൽ എല്ലാവരും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുപോലെ അദ്വിതീയമായ ദൈവസത്യത്തിൽനിന്നുള്ള അകന്നു നിൽക്കലാണ്.”

ഡേവിഡ് ദിയോപ് ഫ്രെഞ്ചിലെഴുതുകയും അന്ന മോസ്കോവാകിസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും മാങ്ങാട് രത്നാകരൻ വഴി മലയാളത്തിലെത്തുകയും ചെയ്ത, 2021 ലെ ബുക്കർ സമ്മാനം നേടിയ നോവലിലെ ഇരുപത്തിനാലാം അദ്ധ്യായത്തിലെ ഒരു ഖണ്ഡമാണ് മേൽ കൊടുത്തത്.  തന്റെ ഇരട്ടത്തത്തെ ആൽഫാ ദിയായെ പരിഭാഷപ്പെടുത്തുന്ന സന്ദർഭമാണത്. ആ മൊഴിമാറ്റം ‘കേൾക്കുന്നവർക്ക്’ മനസ്സിലാകുന്നില്ല.  ‘എന്താണയാൾ പറയുന്നത് ?’ എന്നാണ് അവരു ചോദിക്കുന്നത്. പരിഭാഷകൻ ഒന്നുകൂടി അതിന്റെ സംഗ്രഹിച്ചു പുനരാഖ്യാനം ചെയ്തു : “അയാൾ പറയുന്നത് അയാൾ മരണവും ജീവിതവുമാകുന്നു എന്നാണ്”.

 അൽഫാ ദിയായെ എന്ന സെനഗളിൽനിന്നുള്ള ഫ്രഞ്ചു സൈനികന്റെ നിലയ്ക്കാതെ ഒഴുകുന്ന ചിന്തകളാണ് ഡേവിഡ് ദിയോപിന്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’ എന്ന 144 പേജുകളുള്ള നോവലിന്റെ അടിസ്ഥാനം. ‘ദൈവത്താണെ സത്യം’ എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ട് നിർത്താതെ ചിലമ്പുന്ന ആ വാക്കുകളിൽ ഉത്കണ്ഠാകുലവും ഭ്രമാത്മകവുമായ ഒരു മനസ്സിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്.   അൽഫാ ദിയായെ, മാദെംബ ദിയോപ് എന്നീ രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന പുസ്തകത്തിന്റെ ശരിക്കുള്ള പേര് ‘ആത്മീയ സോദരൻ‘ എന്നായിരുന്നത്രേ. അതുകൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്ന താളവും ശ്ലേഷവും ഇംഗ്ലീഷിൽ ലഭ്യമല്ലെന്നു കണ്ടിട്ട് വിവർത്തക  അന്ന മോസ്കോവാകിസ്, കൊടുത്ത പേരാണ്, ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’’.  ആൽഫാ ദിയായെ ജർമ്മൻകാരനായ ഒരു ശത്രു സൈനികനെ ‘വൃത്തിയിൽ മനുഷ്യത്വത്തോടെ’ കഴുത്തറുത്തതിനെപ്പറ്റി ചിന്തിക്കുന്ന, മൂന്നാം അദ്ധ്യായത്തിലെ അവസാനവാക്യമാണത്.

ആത്മീയ സോദരൻ എന്നും സഹപോരാളിയെന്നും അർത്ഥം പറയാവുന്ന ഫ്രഞ്ചു ശീർഷകം മാറ്റി വിവർത്തക ‘ഇരുട്ടിൽ രക്തനിറത്തിനു വരുന്ന മാറ്റത്തിനു’ ഊന്നൽ നൽകിയപ്പോൾ അത് യുദ്ധം,  മനുഷ്യത്വം, ഒറ്റപ്പെടൽ, ജീവിതാസക്തി എന്നിങ്ങനെ രാഷ്ട്രാന്തരീയ സമൂഹത്തിലെ വായനക്കാർക്ക് ആർക്കും പെട്ടെന്ന് മനസിലാവുന്ന അർത്ഥതലം നോവലിനു ലഭിച്ചു.  പുറമേ ഇരുട്ടും കറുപ്പും കൊണ്ടുവരുന്ന സൂചനകളും. ജർമ്മനിയുടെയും ഫ്രാൻസിന്റെയും നീലക്കണ്ണുകളും വെളുത്തശരീരമുള്ള മനുഷ്യർക്കിടയിൽ ഒരു കൈയിൽ തോക്കും മറുകൈയിൽ കൊടുവാളുമായി  നിൽക്കുന്ന ചോക്ലേറ്റ് നിറമുള്ള സെനഗൽ സൈനികർ  (ഷൊക്കോലാ എന്നാണവരുടെ വിളിപ്പേര്) അവർ ജനിതകമായി ബന്ധപ്പെട്ടു കിടക്കുന്ന, വ്യത്യസ്തമായ സാംസ്കാരികപരിസരത്തിനു നേരെ വിരൽ ചൂണ്ടുന്ന സൂചകവും ആകുന്നു. അവരെ ആധുനിക വെളുത്ത സമൂഹം പരിഭാഷപ്പെടുത്തിയെടുക്കുന്നതിന്റെ പ്രശ്നമാണ് നോവലിനുള്ളിൽ ദിയോപ്പിനെ അലട്ടിയിരുന്നത്. ആൽഫാ ദിയായെയുടെ അയാളുടെ ഭാഷ സെനഗലിലെ ഗോത്രഭാഷയായ വൊളോഫാണ്. അയാളുടെ ബോധപ്രവാഹം നോവലിന്റെ ആഖ്യാനത്തിൽ ഫ്രഞ്ചായി തീരുന്നു. എതിരാളിയെ കൊല്ലുകമാത്രമല്ല കൈപ്പത്തി വെട്ടിക്കൊണ്ടുവരികയും അതു സൂക്ഷിക്കുകയും ചെയ്യുന്ന ആൽഫാ ദിയായെ രാക്ഷസനാണോ മനുഷ്യനാണോ എന്ന സംശയം അയാളുടെ സഹപോരാളികളെ ഉലയ്ക്കുന്നുണ്ട്. അയാളുടെ മനസ്സിനെപോലെ, അയാളുടെ ഭാഷയെപോലെ, അയാളുടെ സ്വത്വവും വ്യക്തിത്വവും വിവർത്തനത്തിനു വഴങ്ങാതിരിക്കുന്ന ഒരവസ്ഥയെ ആവിഷ്കരിക്കുന്നതിന്റെ ഭാഗംകൂടിയാണ് മേൽപ്പറഞ്ഞ പരിഭാഷയെക്കുറിച്ചുള്ള ഖണ്ഡം.

പരിഭാഷ ദൈവസത്യത്തിൽനിന്ന്  അകന്നുനിൽക്കുന്ന പ്രവൃത്തിയാണെന്നാണ് കഥാപാത്രമായ ആൽഫാ പറയുന്നത്.  ഡേവിഡ് ദിയോപ്, നോവലായി എഴുതാൻ തീരുമാനിച്ച മുഹൂർത്തത്തിൽ ദിയോപ്  നോട്ടം  പ്ലേറ്റോയുടെ ചിത്രത്തിൽനിന്ന് മാറ്റി അരിസ്റ്റോട്ടിലിലേക്കാക്കിയിരിക്കണം. ആദ്യം അന്നയും പിന്നീട് മാങ്ങാട് രത്നാകരനും  ‘പൊയറ്റിക്സിൽ’ തൊട്ടുതന്നെയാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്.  മനുഷ്യന്റെ അഗാധപ്രകൃതത്തിലുള്ള ദ്വയത്വത്തെ സംബന്ധിച്ച ഉൾക്കാഴ്ചകളെ കുഴമറിച്ചിലുകൾ ഇല്ലാത്ത കാവ്യസത്യമാക്കി പരിവർത്തിപ്പിക്കാൻ അതാവശ്യമാണ്.  ‘പരനുള്ളുകാണിക്കാൻ ഒന്നുമേ ഉപായമില്ലെന്ന’ ഭൗതികലോകത്തിലെ വലിയ ശരിയെ പരിമിതികൾകൊണ്ടല്ല നല്ല പരിഭാഷകൾ നേരിടുന്നത് എന്നതൊരു വസ്തുതയാണ്.  ‘അത്യാനന്ദത്തിന്റെ ദൈവികപരിചരണ’മാക്കി നോവൽ വായനയെ മാറ്റിയെഴുതുന്നതിൽ  ഇവയ്ക്ക് വലിയ പങ്കുണ്ട്.

രചനകൾ, കാലികമായി വലിയ താമസമില്ലാതെ നമ്മുടെ അടുത്ത് എത്തുന്നു എന്നത് വലിയ കാര്യമാണ്. വിവർത്തനം മികച്ചതാവുമ്പോൾ വായനാനന്ദന്ദം ഇരട്ടിയാകുന്നു. മാങ്ങാട് രത്നാകരന്റെ വിപുലമായ സാഹിത്യപരിചയവും ഭാഷാസ്വാധീനവും ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പി’നെ മലയാളത്തിൽ ഒഴിവാക്കാനാവാത്ത ഒരു കൃതിയാക്കി മാറ്റുന്നു. 

(www.dcbooks.com/rathriyil-ella-rakthathinum-niram-karuppu-by-david-diop-readers-review.html)

November 19, 2021

ആൽമരവും തഥാഗതനും

 


 

    പ്രവാചകനായ നബി ഇരുന്ന് വിശ്രമിച്ച മരം പിന്നീട് ആളുകൾ ആരാധിക്കും എന്നുവച്ച് മുറിച്ചു കളഞ്ഞതുപോലെയൊരു കഥ ബുദ്ധചരിത്രത്തിലും ഉണ്ട്. ജ്ഞാനോദയത്തിനു ശേഷം ഏഴാഴ്ച ബുദ്ധൻ ചെലവഴിച്ച സ്ഥലങ്ങൾ മഹോബോധി ക്ഷേത്രത്തിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നതായി ‘ശ്രമണബുദ്ധൻ’ എന്ന പുസ്തകത്തിൽ ബോബി തോമസ് എഴുതുന്നു.  ആദ്യത്തെ ആഴ്ച അദ്ദേഹം വൃക്ഷത്തണലിൽ ധ്യാനനിരതനായി. രണ്ടാമത്തെ ആഴ്ച അടുത്തൊരിടത്ത് ഇരുന്ന് വൃക്ഷത്തെ കണ്ണിമയ്ക്കാതെ നോക്കി. മൂന്നാമത്തെയാഴ്ച നടന്നുകൊണ്ട് ധ്യാനിച്ചു. അപ്പോൾ കാല്പാദങ്ങൾക്കടിയിൽ താമരപ്പൂക്കൾ വിരിഞ്ഞു. നാലാമത്തെ ആഴ്ചയിലെ ധ്യാനത്തിലാണ് കാര്യകാരണബന്ധങ്ങളെപ്പറ്റിയുള്ള ചിന്തകൾ ശിരസ്സിലുദിച്ചത്. അഞ്ചാമത്തെ ആഴ്ച ധ്യാനിക്കാൻ മറ്റൊരു വൃക്ഷം തെരെഞ്ഞെടുത്തു. ആറാമത്തെ ആഴ്ച ധ്യാനിക്കുന്ന സ്ഥലത്ത് കാറ്റും പേമഴയും ഉണ്ടായി. അപ്പോൾ  നാഗരാജാവായ മുകാലിന്ദ വന്ന് പത്തികൾ വിരിച്ച് കുട പിടിച്ചുകൊടുത്തു.  ഏഴാമത്തെ ആഴ്ച, തപസ്സുവെന്നും ഭല്ലികനെന്നും പേരുള്ള  വ്യാപാരികൾ വന്ന് ബുദ്ധനു ഭക്ഷണവും തേനും നൽകി. ബ്രാഹ്മണരെയോ ഏഴജാതിക്കാരെയോ സംബോധന ചെയ്തിട്ടില്ല,  വണിക്കുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയാറുണ്ട്. അവർ ആളായും ദ്രവ്യമായും ബുദ്ധനെ കാര്യമായി സഹായിച്ചിട്ടുണ്ട്.

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ടത് ഒരു മരമല്ല. എങ്കിലും ബുദ്ധൻ ധ്യാനിച്ചതായി പറയുന്ന പ്രമുഖ ബോധിമരം (നമ്മുടെ അരയാല്) അതിന്റെ പല തലമുറകൾ പിന്നിട്ട് ബോധഗയയിൽ ഇപ്പോഴും പരിപാലിക്കപ്പെടുന്നുണ്ട്, യന്ത്രത്തോക്കു ധരിച്ച സുരക്ഷാസൈനികരുടെ കർക്കശമായ കാവലിൽ. തോക്കു ചൂണ്ടിയ ജാഗ്രതകൾക്കുമുന്നിലൂടെ നടന്നു  ചെന്നു വണങ്ങുന്നത്, പ്രശസ്തനായ അഹിംസാമൂർത്തിയെ വാർത്തെടുത്ത  പഴയ മരത്തെ തന്നെയാണെന്ന് ജനം വിശ്വസിക്കുന്നു. അതാണു ജനം!   പല പ്രാവശ്യം ഈ മരം നശിപ്പിക്കപ്പെട്ടിട്ടുണ്ടത്രേ. അശോകചക്രവർത്തിക്കു തന്നേക്കാൾ സ്നേഹം മരത്തോടാണെന്നു മനസ്സിലാക്കിയ ഒരു രാജ്ഞിയാണ് ആദ്യം അതു വെട്ടിക്കളഞ്ഞത്. പിന്നെ പലപ്രാവശ്യം പകയോടേ പലരും വെട്ടി. രാജ്ഞിയുടെ കേസ് വിചാരണയ്ക്കെടുത്താൽ യുദ്ധം കണ്ട് ഹിംസ വെറുത്ത് ബുദ്ധശിഷ്യനായ  മഹാരാജാവ് അശോകൻ  എങ്ങനെ തീർത്തിരിക്കും ഉള്ളിലെ ദേഷ്യം എന്ന് ആലോചിക്കുന്നത് കൗതുകമാണ്.


എൻ ബി സുരേഷിന്റെ  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതാ പുസ്തകത്തിലെ അതേ പേരുള്ള കവിതയും അതിലെ കുട്ടിക്ക് ഓടയിൽനിന്ന് വീണുകിട്ടിയ മുറിപ്പാടുകളുള്ള ബുദ്ധപ്രതിമയും ഷോക്കേസിലെ  ബോൺസായ് മരവും  ചേർന്നാണ് ബോധഗയയിലെ ആൽമരത്തിന്റെ ഓർമ്മ കൊണ്ടുവന്നത്. മലയാളത്തിൽ ബുദ്ധ കവിതകൾക്ക് ഒരു പഞ്ഞവും ഇല്ല. രണ്ടാഴ്ചകൾക്ക് മുൻപ് സച്ചിദാനന്ദന്റെ ‘ബുദ്ധനെ കാണുവാൻ’ എന്ന കവിത മാതൃഭൂമിയിൽ വന്നതാണ് ഏറ്റവും അടുത്ത ഉദാഹരണം. ആ കവിതയിലും ഉണ്ട് ഒരു അരയാൽ. കൃഷ്ണനെകാണാൻ പോയ കുചേലന് ഉണ്ടായത് ഭൗതികക്ഷേമമാണെങ്കിൽ ബുദ്ധനെ കാണാൻ പോകുന്ന കവിയ്ക്ക് ഉണ്ടായത് കവിത്വത്തിലേക്കുള്ള ജ്ഞാനസ്നാനമാണ്. ആ പരിണാമം കുറേക്കൂടി ആഴത്തിലുള്ളതും പരപ്പുള്ളതുമാണ്. ആലിന്റെ മണ്ണിലും വേരിലും നീരിലും കവിയുടെ ചോര, ഇളകുന്ന ഇലകളിൽ ശ്വാസം, പിപ്പലങ്ങളുടെ ഞരമ്പുകളിൽ പിന്നിട്ട വഴികൾ, ചില്ലകളിലെ കാറ്റിൽ പ്രാണൻ.  സൃഷ്ടിയുടെ ദുഃഖം തന്റേതാവുകയും ആ കരുണയുടെ ധാരയിൽ തുഴഞ്ഞ് അക്കരെ പോകുന്ന തോണിയായി സ്വയം മാറുകയും ചെയ്തുകൊണ്ട്,  യുക്തിഭദ്രമായ ഭ്രമാത്മകതയിൽ എത്തിച്ചേരുകയാണ് കവിത അവസാനം. ബുദ്ധന്റെ സ്മരണയിൽ ബോധോദയത്തെ കാവ്യസങ്കല്പമായി മാറ്റിയെഴുതുകയാണല്ലോ കവി. ആ നിലയ്ക്ക് ബിംബാത്മകമായ ഇഴപിരിക്കലിനാണ് ‘ബുദ്ധനെ കാണുവാൻ’ എന്ന കവിതയിൽ സച്ചിദാനന്ദൻ മുതിരുന്നത്. സങ്കല്പത്തെ കൂടുതൽ അടുപ്പവും ജനകീയവും  മായികതയുള്ളതുമായ മറ്റൊരു മിത്തുമായി ചേർത്തു വച്ച് (കൃഷ്ണനും കുചേലനും) സമകാലികമാക്കി വികസിപ്പിക്കുകയും അതുവഴി കാവ്യനയപ്രഖ്യാപനം നടത്തുകയുമാണ് സച്ചിദാനന്ദൻ ചെയ്തത്.  


ഇതിന്റെ നേരെ വിപരീതാവസ്ഥയാണ്  ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിതയിലുള്ളത്. ബുദ്ധൻ എന്ന പ്രഭാവിതമായ ഭൂതകാലത്തെ സംശയത്തോടെ റദ്ദാക്കുകയും കാലികമായി ചുരുക്കുകയുമാണ്  കവിതയിൽ എൻ ബി സുരേഷ്  ചെയ്യുന്നത്. ഷോകേസ് തുറക്കുന്ന കുട്ടിയുടെ കൈ പിടിച്ച് നഗരത്തിലേക്ക് നടക്കുന്ന ബുദ്ധപ്രതിമയെയും, അവർക്കു പിന്നാലെ പോയി തോക്കു ചൂണ്ടി നിൽക്കുന്ന ഒരാളുടെ ഏകാഗ്രതയ്ക്ക് കുടപിടിച്ച് വടവൃക്ഷമാവുന്ന ബോൺസായിയെയും അവതരിപ്പിക്കുന്ന ഒരു ഭ്രമകല്പന ഈ കവിതയിലും ഉണ്ട്. സച്ചിദാനന്ദന്റെ കവിതയിലെന്നപോലെ തെളിച്ചമുള്ളതോ മൂർത്തമോ അല്ല ഈ കാഴ്ച. പകരങ്ങൾ (പ്രതിനിധികൾ) എന്ന മട്ടിൽ പ്രതിമയും മരമാതൃകയും പരസ്പരം സംസാരിക്കുകയും സ്വേച്ഛയാ സഞ്ചരിക്കുകയും ഒക്കെ ചെയ്യുന്നു. സൂചകങ്ങൾ വീണ്ടും സൂചകങ്ങളാവുന്ന അവസ്ഥയാണിത്.  കവിതയിലെ പ്രധാനഭാഗം ബോൺസായ് വൃക്ഷവും ബുദ്ധപ്രതിമയും തമ്മിലുള്ള സംഭാഷണമാണ്. ക്ഷീണിതനും ഏറേറ്റ് ഉടഞ്ഞുപോയവനും പരിക്കേറ്റവനുമായ പ്രതിമയോടുള്ള  കാരുണ്യവും കല്ലും കവണയുമായി ‘അവർ’ അടുത്തു വന്നത് ബുദ്ധൻ അറിയാതെ പോയതിലുള്ള നിരാശയും കുള്ളൻ മരം പങ്കുവയ്ക്കുന്നു. ബുദ്ധനെക്കുറിച്ച് പ്രചരിക്കുന്ന കഥകൾ താനറിഞ്ഞതായി അറിയിക്കുന്നു. നാടാകെ പടർന്ന് ആകാശത്തോളമുയർന്ന മരം ഷോക്കേസിൽ വളർച്ച മുരടിച്ചിരിക്കുന്നതിന്റെ അദ്ഭുതം ബുദ്ധനിൽ ഉയരുന്നു. വെള്ളവും വെളിച്ചവും വേണ്ടാത്തതും ബോധോദയം വിലക്കിയിട്ടുള്ളതുമായ തന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് മരം സംഭാഷണം അവസാനിപ്പിക്കുന്നു. ബുദ്ധനും മരവും തമ്മിലുള്ള ഈ വിനിമയം പൂർണ്ണമല്ല. അത് കവിതയുടെ ഉള്ള് നിശ്ചയിക്കുന്ന കുഴമറിച്ചിലിന്റെ അവസ്ഥയാണത്. ആഖ്യാനസ്വഭാവമുള്ള കവിത എന്തുകൊണ്ടാണ് ഒരു കുഴമറിച്ചിലിന്റെ അവ്യക്തതയോടെ അവസാനിക്കുന്നത്?

സുരേഷിന്റെ ഈ സമാഹാരത്തിലെ കവിതകൾ ഏറെക്കുറേ വിധേയമായിരിക്കുന്ന അവസ്ഥയാണിത്. കവിതയായി തീരുന്നതിനു മുൻപ് സ്തംഭിച്ചു പിടയ്ക്കുന്ന ഒരവസ്ഥ ഇതിലെ പല കവിതകളിലെയും വാക്യഘടനകൾക്കുണ്ട്. ഓടയിൽ കിടക്കുന്ന ഉടഞ്ഞ ശരീരമുള്ള പ്രതിമയായ ബുദ്ധന് കുറച്ചു നേരത്തേങ്കിലും കിട്ടിയ മോക്ഷപ്രാപ്തിയാണ് ഷോക്കേസിലെ വാസം. അത് ധ്യാനപരതയുടെ സ്വസ്ഥതയല്ല അലച്ചിലിന്റെ അസ്വസ്ഥതയാണ് അധികം താമസിക്കാതെ വച്ചു നീട്ടുന്നത് എന്നു നാം കാണുന്നു. സങ്കല്പങ്ങളിൽ ചുരുങ്ങി വികൃതമായി പോയ ആൽമരങ്ങൾക്കിപ്പോൾ ബോധത്തെ ഉദിപ്പിക്കാനുള്ള ശക്തിപോര ; ഹിംസയ്ക്ക് കുടചൂടാനാണ് അവയ്ക്ക് യോഗം എന്നൊരു വിപരീതദർശനവും കവിതയ്ക്കകത്തുണ്ട്.

യഥാർത്ഥത്തിൽ ഷോക്കേസിലെ ബോൺസായിയും ഓടയിൽ നിന്നെത്തിയ ബുദ്ധനും  തമ്മിലുള്ള സംവാദം, കവിയും വായനക്കാരും തമ്മിലുള്ള ഭാവനാത്മകമായ വിനിമയമാണ്. പരിതഃസ്ഥിതികളോട് അത്രയൊന്നും രാജിയാവാൻ പറ്റാത്ത ഒരു സിനിക്ക് സുരേഷിൽ പ്രവർത്തിക്കുന്നുണ്ട്. തന്നെപ്പറ്റിയുള്ള ആത്മനിന്ദാപരമായ വിലയിരുത്തലും കവിതയിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ ഉള്ള ഏതു വിനിമയവും എവിടെയും എത്തിക്കില്ലെന്ന അശുഭപ്രതീക്ഷയും അക്രമം നിറഞ്ഞ സാമൂഹികസ്ഥിതിയോടുള്ള മനോഭാവവും  ചേർന്നു രൂപം നൽകിയ ആശയതലമാണ് കവിതയിലെ ബുദ്ധനുള്ളത്.  ആ നിസ്സഹായത്വം അനുഭവങ്ങൾ മുറിവേൽപ്പിച്ച  സ്വാത്മ കാൽപ്പനികബിംബമാണ്. ബോൺസായി, വിശ്വാസം പൂർണ്ണമായി അർപ്പിക്കാൻ പറ്റാത്തതും പ്രതീക്ഷാരാഹിത്യത്തെ വ്യക്തമായി വിളമ്പരം ചെയ്യുന്നതുമായ വായനക്കാരുടെ പ്രതീകവും. ബോൺസായി ആൽമരമായും ബുദ്ധപ്രതിമയായും ചുരുക്കിയെടുത്ത മുദ്രാസ്വഭാവമുള്ള രണ്ട് ബിംബങ്ങളെ കാവൽ നിർത്തിയിരിക്കുന്ന ‘ആൽമരത്തിന്റെ ബോൺസായ് ബുദ്ധനോട്’ എന്ന കവിത എഴുത്തുകാരനും വായനക്കാരി/രനും തമ്മിലുള്ള ഭാവനാത്മക വിനിമയത്തെ സംബന്ധിച്ചുള്ള പതം പറച്ചിലാണ്.  പ്രമേയത്തിൽ എന്നപോലെ ആഖ്യാനത്തിലും കവിത അപൂർണ്ണമായിരിക്കുന്നതിനു കാരണമുണ്ട്. ഒരു കുഴമറിച്ചിലിന്റെ ആഖ്യാനരൂപത്തിന് അത്രയേ സാധ്യമാവുകയുള്ളൂ. നേരത്തേ പറഞ്ഞ രണ്ടു ബിംബങ്ങൾക്കു പുറമേ കവിതയെ കാവ്യാത്മകമാക്കി നിലനിർത്തുന്ന മറ്റൊരു ഘടകം,  വഴുക്കുന്ന പ്രതലത്തിൽ കാലുറയ്ക്കാതെയുള്ള ഈ അപൂർണ്ണതയാണ്. ലോകത്തെക്കുറിച്ച് തനിക്കുള്ള കടുത്ത അവിശ്വാസത്തെ  പിൻപറ്റിക്കൊണ്ട് തന്റേതായ തീർപ്പുകളൊന്നും എടുക്കുക സാധ്യമല്ലെന്ന നിസ്സഹായതമാത്രമാണിപ്പോൾ കൊടും യാഥാർത്ഥ്യം. മറിച്ചുള്ളതെല്ലാം വച്ചുകെട്ടലുകളാണെന്നാണ് കവിതയുടെ ഭാവം.. 


എഫ് ബി

ചുവരിലെ മരം, അതിൽ ചിറകൊതുക്കുന്ന പക്ഷികൾ

 


ചലനത്തിനുള്ള വേവലാതികളെ പല രൂപത്തിൽ പ്രകടമാക്കുകയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്ന ഒരു തലം അസീം താന്നിമൂടിന്റെ കവിതകളിൽ കാണാം. സ്ഥാവരമായ ഒരു അവസ്ഥയിൽനിന്ന്  ജംഗമമായ മറ്റൊരവസ്ഥയിലേക്ക് പരിണമിക്കാനുള്ള പിടച്ചിലിനെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ ആദ്യത്തെ വശം. സ്ഥലപരമെന്നോ തിരച്ഛീനമെന്നോ വിളിക്കാവുന്ന അവസ്ഥയാണത്. ‘പിന്നിലേറ്റ കൊടിയ പ്രഹരത്തിന്റെ നോവിൽ എല്ലാ ചെറുപ്പുകളും കുതറി കുതിക്കുന്ന പന്തിന്റെ ഊക്കായി’  ‘ഗോൾ’ എന്ന കവിതയിൽ പ്രത്യക്ഷമാവുന്നത് ആ ചലനവേഗമാണ്.  ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയിൽ കവിതയ്ക്കുള്ള പ്രേരണയെ പുഴയുടെ ഒരു രൂപകത്തിലേക്ക് പകർത്തിവച്ചുകൊണ്ട് അതിന്റെ ഒഴുക്ക്, കരകവിയൽ, വറ്റിപോകൽ എന്നീ ഭാവങ്ങളെ കവി ഭാവന ചെയ്യുമ്പോൾ കാലസഞ്ചാരത്തിന്റെ ഉപപത്തികളും വെളിപ്പെടുന്നു. പുഴയുടെ മൂന്നു ഭാവങ്ങളും ഒരേ സ്ഥലത്തിൽ സംഭവിക്കുന്നതാണെങ്കിലും ഏകകാലത്തിലുള്ള പരിണാമമല്ല. അതുകൊണ്ട് അതിനുള്ളത് ലംബമാനമായ ചലനസ്വഭാവമാണെന്ന് പറഞ്ഞാലും ശരിയാണ്. ‘ആഴം എന്നെ നോക്കി വാ പിളർത്തുമെന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി പരിഹസിക്കുമെന്നും’ പറഞ്ഞുകൊണ്ട് ‘അതുമാത്രം മതി’യെന്ന കവിത രണ്ടു തരത്തിലുമുള്ള ചലനങ്ങളോടുള്ള ഭയത്തെ പ്രകടമാക്കിയിട്ടുണ്ട്. ഈ ഭയത്തെ മറ്റൊരു തരത്തിൽ, ചലിക്കുന്ന സ്ഥാവരങ്ങളുടെ രൂപത്തിൽ കവിതകളിൽ  കാണാം. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കാലു വയ്ക്കാനായുമ്പോൾ കാണാതാവുകയും ചെയ്യുന്ന വിചിത്രസ്വഭാവികളായ പടവുകളെ ‘അധികപേടി’യിൽ കാണാം. വഴുക്കലോടെ എപ്പോഴും കൂടെപ്പോരുന്ന രണ്ടു പടവുകൾ ആ കവിതയിലെ അസ്വാഭാവികമായ പ്രതീതിയാഥാർത്ഥ്യമാണ്. ഇതിനു സമാനമായ ഒരു കാഴ്ച ‘താണു നിവരുന്ന കുന്നിലു’മുണ്ട്. ഉരുട്ടികേറ്റുന്ന കല്ല് താഴേയ്ക്കു ഉരുളുന്നതിനനുസരിച്ച് താഴുകയും ഉയരുകയും ചെയ്യുന്ന കുന്നിന്റെ ചലനസ്വഭാവം പ്രത്യേകതയുള്ളതാണ്. സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിലേതിനു തുല്യമായ ഭ്രമക്കാഴ്ചകളിലൊന്നാണ് സ്ഥലരാശിയുടെ ഇത്തരത്തിലുള്ള ദ്രവമാനം. സകലതും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരാധുനിക (ഉച്ച-ആധുനിക) സമൂഹത്തിന്റെ പ്രത്യേകതകൾ വിശദമാക്കാൻ സിഗ്മണ്ട് ബോമാനും (ലിക്വിഡ് മോഡേണിറ്റി) ഉംബെർട്ടോ എക്കോയും (ലിക്വിഡ് സൊസൈറ്റി) ഈ സങ്കല്പത്തെ ഉപയോഗിച്ചിട്ടുണ്ട്. അരക്ഷിതമായ മാനസികഭാവത്തിന്റെ പ്രത്യക്ഷീകരണമാണ് അസീമിന്റെ കവിതകളിൽ പ്രത്യക്ഷമാകുന്ന സ്ഥലത്തിന്റെ അനിശ്ചിതമായ അവസ്ഥ.

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ലെ ഭൂരിഭാഗം കവിതകളും ഒരുതരം നിശ്ചലജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ്. വിത്തിനുള്ള ധ്വന്യാത്മകതയും സംഗ്രഹണത്വവും അന്തർമുഖതയും പുറംതോടിന്റെ സുരക്ഷിതത്വവും മരത്തിനില്ലെന്ന തിരിച്ചറിവാണല്ലോ മരത്തെ തിരിച്ചു വിളിക്കാൻ വിത്തിനെ പ്രലോഭിപ്പിക്കുന്നത്. മരവിത്തുകൾക്ക് (ബീജാങ്കുരങ്ങൾക്ക്) ഉരുണ്ടും പറന്നും മുങ്ങിയും അകലങ്ങളെയും ആഴങ്ങളെയും കൈയാളാൻ കഴിയുന്ന സ്വേച്ഛാചാരിത്വമുണ്ടെന്ന വസ്തുതയെക്കൂടി ഈ ശീർഷകം ഉള്ളടക്കുന്നു. എങ്കിലും വെമ്പിക്കുതിക്കാനുള്ള ആഗ്രഹം ദിവാസ്വപ്നമായി അനുഭവിച്ചുകൊണ്ടും അതിനെ റദ്ദ് ചെയ്തുകൊണ്ടും നിലവിലുള്ള അവസ്ഥയിൽ ചടഞ്ഞുകൂടുക എന്ന ഭാവമാണവയുടെ സ്ഥായി.  ‘കിളിർക്കാനുള്ള മിടിപ്പും കുതിക്കാനുള്ള വീർപ്പും വേണം എന്നാൽ അവ മാത്രം മതിയെന്ന്’ നേരത്തെ സൂചിപ്പിച്ച  ‘അതുമാത്രം മതി’യെന്ന കവിതയിലെ ശക്തമായ ഒരു തീർപ്പാണ്. ഇത് അസീമിന്റെ കവിതകളിലെ സ്ഥിരമായ നിലപാടാണ്. ‘കൊടിനാട്ടൽ’ എന്ന കവിതയിൽ ‘കൊടുമുടിയുടെ ഉച്ചിയിൽ നാട്ടാൻ പോകുന്ന കൊടിയിൽ തന്നെ പ്രതിഫലിച്ചു കണ്ടുകൊണ്ട്  കവി ‘ഊളിയിട്ടാഴ്ന്നു ചെന്നിട്ട് ഗിരിശൃംഗത്തിന്റെ നെറുകയിൽ ശിരസ്സൂന്നാനും കാലുകൾ കൊടിയാക്കി ചുഴറ്റിപ്പാറിക്കാനും’ മാത്രമാണ് കൊതിക്കുന്നത്. നിശ്ചലതയെയും ചലനത്തെയും സമീകരിച്ച് പ്രഖ്യാപിക്കുന്ന ഈ രൂപകത്തെ അസീമിന്റെ കവിതകളുടെ കേന്ദ്രസ്ഥാനത്തു നിർത്താമെന്നു തോന്നുന്നു. ഏറെ ആഴത്തിൽ വേരാഴ്ത്തുന്ന മരം (മരുഭൂമിയിലെ ഉറവ) കൈപ്പത്തി രണ്ടും ചീന്തിപ്പോയൊരു നാട്യക്കാരി നൃത്തം ചെയ്യാൻ വീർപ്പോടെ ഉയിർക്കുന്ന ആവേശം (അപൂർണ്ണം) എന്നെല്ലാം മറ്റു കവിതകളിൽ ഇതേ സ്വാത്മനിലയെ വ്യത്യസ്തസാഹചര്യങ്ങളിലായി കവി ആവർത്തിച്ചിട്ടുമുണ്ട്.

വീട്, കുന്ന്, സ്കൂൾ, ശില്പം, ചിത്രം, ശില, ഭൂമി, കാട്, വേര് എന്നിങ്ങനെയുള്ള സ്ഥാവരങ്ങളുടെ നീണ്ട നിര അസീമിന്റെ കവിതകളിലെ ഉറച്ചിരിക്കുന്ന സ്ഥലത്തെയും വാഹനം, കാറ്റ്, പക്ഷി, വേനൽ, വെളിച്ചം, രാത്രി, നിലാവ്, ഒച്ച  തുടങ്ങിയുള്ള നിശ്ചലതയെ പലനിലയ്ക്ക് അതിജീവിക്കാൻ കഴിയുന്ന ചരവസ്തുക്കളുടെ പ്രതീകങ്ങൾ മാനസികാവേഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. കടൽ, പുഴ, കൊടി, മരം, ചെടി, വിത്ത് എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ ഈ രണ്ടു വിഭാഗങ്ങളുടെയും സ്വഭാവം സ്വീകരിച്ച ബിംബങ്ങളും കവിതയുടെ സംഘർഷഭൂമികയിൽ വരിചേരുന്നുണ്ട്.  തകർന്ന ബ്രേക്ക്, കൃത്യതയില്ലാത്ത ആക്സിലേറ്റർ, ഏതിലാണ് കാലന്നതിലുള്ള അവ്യക്തത, ലഹരി പെരുകി ബോധമില്ലാതായ ഡ്രൈവർ - ഇവ ചേർന്ന സംയുക്തത്തെ അസീം വിളിക്കുന്നത് ‘മനസ്സ്’ (അതേ പേരുള്ള കവിത) എന്നാണ്.  ഇരപ്പും കുതിപ്പും തുടിപ്പും യാഥാർത്ഥ്യമാണെന്നതുപോലെ തിരിച്ചു പോക്കും ഉറച്ചിരിപ്പും കൂടുതൽ യാഥാർത്ഥ്യമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചടഞ്ഞുകൂടൽ എന്നതിന് കൂടുതൽ വിശദീകരണങ്ങളൊന്നും കവിതകൾ പങ്കു വയ്ക്കാൻ ശ്രമിച്ചു കാണുന്നില്ല. വളരെ അപൂർവമായി മാത്രം കവിതകൾ സമൂഹത്തിന്റെ കാപട്യത്തെയോ (ദുരന്തം, വൈഭവം) പ്രായോഗികതയെയോ (തിടുക്കം) നിസ്സംഗതയെയോ (ഒറ്റക്കാലിൽ നില്പ്) വിമർശനാത്മകമായി – അതും നേരത്ത സ്വരത്തിൽ - സമീപിക്കാൻ ബദ്ധപ്പെടുന്നുള്ളൂ. സാമൂഹികമായ സമ്മർദ്ദങ്ങളും പ്രതിലോമതകളും ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുള്ള നിശ്ശബ്ദതപോലും പിന്മടങ്ങാനുള്ള അതിശക്തമായ പ്രേരണയ്ക്കുള്ള സാധൂകരണമായി മാറുകയാണ് ഇവിടെ.

ബിംബവിന്യാസങ്ങളുടെ ചില സൂക്ഷ്മതകളിലൂടെ ചലനം എന്ന പ്രക്രിയയെ കവിതകൾ ഉള്ളടക്കുന്ന രീതികൾ ശ്രദ്ധിച്ചാൽ പാരമ്പര്യവും സമകാലികവുമായ കാവ്യമാർഗങ്ങളിൽനിന്ന് ഈ കവിതകൾ നേടാൻ ആഗ്രഹിക്കുന്ന വിടുതലുകളെ അടുത്തു കാണാൻ കഴിയുമെന്നു തോന്നുന്നു. സ്വാസ്ഥ്യം, ഏറെ എന്നീ രണ്ടു കവിതകൾ നോക്കുക. പൂർവകല്പിതവും ഏറെക്കുറേ പ്രസിദ്ധവുമായ ആശയങ്ങളെ ഈ കവിതകളിൽ പുതുക്കിപ്പണിതിരിക്കുകയാണ്. പുൽക്കൊടിത്തുമ്പിലെ മഞ്ഞിൻ കണിക പഴയ കവിതയിൽ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ചുവെങ്കിൽ അടർന്നു വീഴുന്ന മഞ്ഞയിലയുടെ പുറത്തുകേറിയിരുന്നു പറന്നു താഴെ എത്തിയിട്ടാണ് അതിപ്പോൾ പ്രപഞ്ചത്തെ നെഞ്ചേറ്റി കാണിക്കുന്നത്. പ്രഭാതത്തിലെ പുൽനാമ്പിലെ പഴയ മഞ്ഞുതുള്ളിയുടെ വിസ്മയത്തിനും തലേന്ന് അന്തിക്കേ വീഴാറായ ഇലയുടെ പുറത്തുകയറിയ പുതിയ മഞ്ഞുതുള്ളിയുടെ പ്രായോഗികതയ്ക്കും തമ്മിൽ സമയദൂരവും സ്ഥലദൂരവുമുണ്ട്. കൊഴിഞ്ഞു വീഴുന്ന പൂവിന്റെ സുഗന്ധം കാറ്റെടുത്തുകൊണ്ടു പോകുന്നതിനെപ്പറ്റിയുള്ള സങ്കല്പത്തെ പൂവിനെ മൊത്തമായി വേരെടുത്തുകൊണ്ടു പോകുന്നതായി മാറ്റിയെഴുതുകയാണ് ‘ഏറെ’ എന്ന കവിതയിൽ. പാരമ്പര്യത്തെ ഭാവപരമായി തിരുത്തുകയാണ് രണ്ടിടത്തും കവി. ബാല്യവും വാർദ്ധക്യവും പഴമയും പുതുമയും നോവും ആഹ്ലാദവും മരണവും ജീവനവും തുടങ്ങിയ ജീവിതത്തിന്റെ വിരുദ്ധഭാവങ്ങളെ മുഖാമുഖം നിർത്തിക്കൊണ്ടാണ് ഈ തിരുത്ത്. ഉള്ളിലൊതുക്കിയതെല്ലാം പ്രകടമാക്കാതിരിക്കുന്നതാണ് ഏറ്റവും മാരകമായ മുറിവെന്നറിയുന്നത് വേരുകൾക്കാണ് (മുറിവ്) ‘അകത്തെന്താണെന്ന’ ആവർത്തിച്ചുള്ള ആവലാതിയെ (പക്ഷേ വാതിലകത്തെക്കുറ്റിയിലാണ,ടവെന്ത്? – എന്ത്? എന്ന കവിത) പല നിലയ്ക്ക് ആവിഷ്കരിക്കാനുള്ള താത്പര്യത്തിന്റെ ഭാഗം കൂടിയാണ് വേരുകളുടെ ബിംബപദവി.

വേരിൽനിന്ന് കുറേക്കൂടി ആന്തരികമായ പിന്മാറ്റമാണ് വിത്തിനുള്ളത്. മരത്തിന്റെ പ്രകടനപരതയെയും ചലനത്തെ സംബന്ധിക്കുന്ന പരിമിതിയെയും റദ്ദാക്കാനുള്ള വിളിയാണത്. ഒപ്പം  ആ പിൻവിളിയിൽ മൂലകാരണത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമുണ്ട്. പരമാണുവിന്റെ ബഹിർസ്ഫുരലോകമാണ് ഇക്കാണുന്നതെല്ലാം എന്ന് ഉദ്ദാലകഗുരു ശ്വേതകേതുവിനെ ഛാന്ദോഗ്യോപനിഷത്തിൽ പഠിപ്പിക്കുന്നത് ഒരു ആലിൻകായകൊണ്ടാണ്.  ‘ആകാശത്തിനുള്ള ഏതോ അഴകിനെ ഗാഢമായി ആശിക്കാനും അതിനായി ആയാസപ്പെടാനും അതെല്ലാം മൂടി വയ്ക്കാനും മരത്തിനുള്ള ആഗ്രഹപ്പെരുക്കങ്ങളെ സംഗ്രഹിച്ചു വച്ചുകൊണ്ടാണ് വിത്തുകൾ മിടിക്കുന്നത്’ എന്നു മറ്റൊരു കവിതയായ ‘ഭൂമി’യിൽ ഒരു നിരീക്ഷണം ഉണ്ട്. പുറത്തേക്കു വന്ന് ആകാവുന്നിടത്തോളം വികസിക്കുക എന്ന ജീവചൈതന്യത്തിന്റെ സ്വാഭാവിക ഗതിയെ തിരിച്ചിട്ട രൂപത്തിലാണ് അസീം സമീപിക്കുന്നത്.  ‘ഗർഭം’ എന്ന പേരുള്ള കവിതതന്നെയുണ്ട്. ജീവിതത്തിലൊരിക്കലും പെറ്റെഴുന്നേൽപ്പ് എന്നൊരവസ്ഥയോ പേറ്റുനോവാറുകയോ ഇല്ലെന്ന് അതിൽ കാണാം. എങ്കിൽ പിന്നെ എന്തിന് പുറത്തേക്ക് വരണമെന്ന പ്രതിസന്ധി ഉത്തരമില്ലാത്ത ചോദ്യമായി തീരുന്നിടത്തു നിന്നാണ് ‘ഗർഭാവസ്ഥയിലേക്ക് തിരിച്ചു പോകാൻ കഴിയാത്തതിലുള്ള അസ്വസ്ഥത കവിതകളിൽ പല തരത്തിൽ നിറയുന്നത്. ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തി’ൽ ‘തിരിച്ചു വിളിക്കണം എന്നത് പ്രതിഭാസമ്പന്നമായ സങ്കല്പം മാത്രമാണെന്ന് മനസ്സിലാക്കുകയും ‘വിരിഞ്ഞിറങ്ങിയ ഒന്നിനും മടങ്ങിപോകാനാവില്ലെന്നു’മുള്ള അങ്കലാപ്പിനെ സർവജീവജാലങ്ങളുടെയും വേവലാതിയായി ധരിക്കുകയും ചെയ്യുന്നുണ്ട്.  ഈ വേവലാതിയുടെ ഐക്യധർമ്മത്തിലാണ് പ്രപഞ്ചത്തിലെ ഇതരജീവവസ്തുക്കളുമായുള്ള താദാത്മ്യം കവി കണ്ടെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

സ്വതന്ത്രാഭിലാഷങ്ങളുടെയും മോചനാകാംക്ഷകളുടെയും പാരമ്പര്യപ്രതീകങ്ങളായ പക്ഷികൾ അസീമിന്റെ കവിതയിൽ സ്വച്ഛമായ ഒരവസ്ഥയിൽ കടന്നുകയറുന്ന ഒച്ചകളും കലമ്പലുകളുമായി തീർന്നിരിക്കുന്നതിൽ അദ്ഭുതമൊന്നും ഇല്ല. എന്നാൽ അവ ഒഴിവാക്കപ്പെടുകയല്ല, തുടർച്ചയായി കവിതകളിൽ സകലധർമ്മങ്ങളോടെയും പ്രത്യക്ഷപ്പെടുന്നു എന്ന കാര്യത്തിലും  ശ്രദ്ധിക്കേണ്ട വശമുണ്ട്. പുഴയിൽ വലയെറിഞ്ഞിരിക്കുന്നയാളിന്റെ അടുക്കൽ കൊതിയോടെ വരുന്ന കിളികൾ അയാളുടെ ചുറ്റുപാടുകളെ  മലീമസമാക്കുന്ന കാഴ്ചയാണ് ‘ശേഷിപ്പു’കൾക്ക് മുന്നിൽ വയ്ക്കാനുള്ളത്. (‘ചിറകടി ഒച്ചകൾ, എല്ലുംതോലും ചിന്നിയ ദൃശ്യങ്ങൾ, കൂർമുള്ളിന്റെ ശേഷിപ്പുകൾ’) മുറിയിലെ ഭിത്തിയിൽ വരച്ചുവച്ച മരത്തിന്മേൽ പുറത്തെ ഇരുട്ടിൽനിന്നും പറന്നുവന്ന് ചിറകൊതുക്കിയിരിക്കുന്ന പറവയുമുണ്ട്, കവിതകളിൽ ഒരിടത്ത്. (ജാലകപ്പഴുത്) പക്ഷിയെ വരയ്ക്കുമ്പോൾ ചുണ്ടിനും നഖത്തിനും കൂർപ്പുകൂടുന്നു, തൂവൽ കൊഴിയുമന്നു, ചിറകിനു കൃത്യതയില്ലാതാവുന്നു, പടം വരതന്നെ കൈവിട്ടു പോവുന്നു. (പക്ഷിയെ വരയ്ക്കൽ) എനിക്കു നീ ചിറകുകളാകേണ്ട, കാരണം പറന്നുയരുകയെന്നാൽ അഗാധമായൊരു ആഴം സൃഷ്ടിക്കുകയാണെന്നും ആഴം അപകടകരമാണെന്നും (അതുമാത്രം മതി) ഭയപ്പെടുന്ന മാനസികാവസ്ഥകൾ സൃഷ്ടിക്കുന്ന കിളികളാണ്  കവിതകളിലുള്ളത്. ചിറകൊതുക്കാതെ പറന്നുയരുന്ന പക്ഷിയുടെ ഒരു ദൃശ്യമുള്ളത് ‘ലഹരി’യെന്ന കവിതയിലാണ്. ‘ജലത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരാളുടെ ശിരസ്സിൽനിന്നു കിളി ചിറകുകുടഞ്ഞ് നനവില്ലാതെ പറന്നുപോകുന്ന ഒരു കിളിയുടെ ചിറകിന്റെ നിഴലിൽ ഭൂതലം ഇരുളുന്നു’ എന്നാണതിലെ വിചിത്രകല്പന. ചലനം ഒരു വേവലാതിയായി കവിതയിൽ നിറയുന്നതിന്റെ അസ്വസ്ഥതകളെ  എടുത്തു കാണിക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് പക്ഷിബിംബങ്ങളെ പ്രത്യേകമായി അടുത്തു നോക്കിയത്.  സമാഹാരത്തിലെ ഭൂരിഭാഗം കവിതകളും നിശ്ചലതയെ സ്വാഭാവികമായ ഉപസ്ഥിതിയാക്കുകയും പുറത്തേക്കു കുതിക്കാൻ വെമ്പുന്ന എല്ലാ ചലനങ്ങളേയും വലിച്ചടുപ്പിക്കുന്ന ഭൂഗുരുത്വത്തെ അവയുടെ ഭാവബദ്ധതയുടെ കേന്ദ്രമാക്കുകയും ചെയ്യുന്നു.

ബഹിർമുഖതയിൽ കുറ്റബോധം അനുഭവിക്കുന്ന, തുടർച്ചയായി ഒളിക്കാൻ ഇടം തേടുന്ന സത്തയുടെ സന്ത്രാസങ്ങളാണ് അവസ്ഥയുടെയും പരിണാമത്തിന്റെയും ഇടയിലുള്ള സഞ്ചാരവഴികളെ സജീവമാക്കുന്നതെന്നാണ് ഇതിൽനിന്നെല്ലാം കൂടി ഉരുത്തിരിഞ്ഞു കിട്ടുന്ന അർത്ഥം. മുറിച്ചുമരിൽ വരച്ചു വച്ചിരിക്കുന്ന വൃക്ഷക്കൊമ്പിലേക്ക് പാഞ്ഞുവന്നിരുന്ന് ചിറകൊതുക്കുന്ന പക്ഷിയിലുള്ളതും മരത്തെ തിരിച്ചു വിളിക്കുന്ന വിത്തിന്റെ അതേ ആകർഷണബലമാണ്. ചലനങ്ങളെ നിശ്ചലമാക്കുന്ന ബലതന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, പെട്ടുകിടക്കാനാണോ വിട്ടുപോകാനാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കവിത പ്രത്യക്ഷത്തിലൊരു കുഴമറിച്ചിലും കാണിക്കുന്നില്ല. ഇരിക്കുന്നിടത്തിരിക്കുക, മടങ്ങിപ്പോകാൻ തീവ്രമായി അഭിലഷിക്കുക, അതിനു കഴിയായ്കയാൽ വേദനിക്കുക, ഈ വേദന തന്നെയാണ് സമസ്ത ജീവജാലങ്ങളിലും പ്രതിഫലിക്കുന്നതെന്ന് സ്വയം സമാധാനിക്കുക,  അതിനെപ്പറ്റി വാചാലനായിക്കൊണ്ട് വിനിമയം സാധ്യമാക്കുക... ഇങ്ങനെ ഉരുത്തിരിച്ചെടുക്കാവുന്ന ഋജുവായൊരു ഭാവരേഖ അസീമിന്റെ കവിതകളുടെ അടിസ്ഥാനഘടനയായി നിലനിൽക്കുന്നു.  

(littnow.com/thaanuyarunna-chalam-r-p-sivakumar-article-littnow)
(https://www.dcbooks.com/marathine-thirichu-vilikunna-vithu-by-azeem-thannimoodu-rr21.html)

 

 

October 15, 2021

റോസാപ്പൂവിന്റെ പേര്

 


മെൽക്കിലെ അഡ്സോ, എൺപത്തി നാലാം വയസ്സിൽ ഇറ്റലിയിലെ സന്ന്യാസി മഠത്തിലിരുന്ന് എഴുതിയ, അയാളുടെ ചെറുപ്പത്തിൽ നടന്ന, അയാൾകൂടി സാക്ഷിയായ ഒരു സംഭവകഥയുടെ പ്രാചീന ലത്തീനിലുള്ള കൈയെഴുത്തു പ്രതിയാണ് ‘റോസാപ്പൂവിന്റെ പേര് എന്ന നോവലിന്റെ അടിസ്ഥാന പ്രമാണം. ആബെ വാലെറ്റ് എന്ന മനുഷ്യൻ പതിനെട്ടാം നൂറ്റാണ്ടിലെ ലത്തീനിലേക്ക് അത് പരിഭാഷപ്പെടുത്തിയിരുന്നു. നോവലിന്റെ ആഖ്യാതാവിന് (സൗകര്യത്തിന് അത് ഉംബെർത്തോ എക്കോ തന്നെയാണെന്ന് വിചാരിക്കാം) ലഭിക്കുന്നത് ഡോം ജെ മാബിയോൺ ഫ്രെഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ്. അത് ഇറ്റാലിയനിലേക്ക് മാറ്റിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വില്യം വീവർ അതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിനെ മലയാളത്തിലേക്ക് രാധികാ സി നായർ വിവർത്തനം ചെയ്യുമ്പോൾ വിവർത്തനത്തിന്റെ ആറു കൈ മറിഞ്ഞാണ് അനുഭവകഥ നമ്മുടെ കൈകളിലെത്തുന്നതെന്നർത്ഥം. ആദ്യത്തെ മൂന്നു വിവർത്തനങ്ങൾ ഭാവനയിലുള്ളതാണ്. അവസാനത്തെ മൂന്നു വിവർത്തനങ്ങൾ യാഥാർത്ഥ്യവും. ഉംബെർത്തോ എക്കോ എന്ന പ്രതിഭ സങ്കല്പ-യാഥാർത്ഥ്യങ്ങളുടെ സ്വർഗനരകങ്ങൾക്കിടയിൽ പകുതി മറഞ്ഞും പകുതി തെളിഞ്ഞും നിന്നുകൊണ്ടാണ് ചിരിക്കുന്നത്. അതികഥയുടെ തന്ത്രങ്ങൾകൊണ്ടു താൻ മെനഞ്ഞ ഒരു നോവലിനെ ചൂണ്ടി ‘നമ്മുടെ കാലത്ത് ഒരു പ്രസക്തിയുമില്ലാത്ത കഥ’യെന്നു പറഞ്ഞുകൊണ്ട്. 
 
ആരാണ് ഒരു കൃതി വിവർത്തനം ചെയ്യേണ്ടത്? സ്രോതഭാഷയിൽ നിഷ്ണാതനായ ആളാണോ ലക്ഷ്യഭാഷയിൽ സിദ്ധിയും ശേഷിയും ഉള്ള ആളാണോ? മലയാള വിവർത്തനങ്ങളെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യബോധം ഇംഗ്ലീഷ് ( മറ്റു ഭാഷകളിൽനിന്ന് നേരിട്ട് വിവർത്തനം ചെയ്തിട്ടുള്ള കൃതികൾ ഭൂരിപക്ഷവും നല്ലതാണ് മലയാളത്തിൽ) നല്ലവണ്ണം അറിയാവുന്ന ഒരാളിന് മലയാളത്തിലെ വാക്യഘടനയോ എന്തിനു മതിയായ ഭാവുകത്വം പോലുമോ ഇല്ലെങ്കിലും വിവർത്തനം ആകാമെന്നുള്ളതാണ്. അല്ലാതെ വരുമ്പോഴാണ് ഒരു ശൈലിയോ ഒരു വാക്കോ തെറ്റിയാലും, ഇനിയും തീരെ മാഞ്ഞു പോകാത്ത കോളോണിയൽ ബോധങ്ങൾക്ക് ‘അയ്യോ പോയേ !’ എന്ന് ആർത്തു വിളിക്കാനുള്ള സൗകര്യം കിട്ടുന്നത്. എന്നാൽ സാംസ്കാരികമായ ഈടുവയ്പ്പിനെ സഹായിക്കുന്നത് ലക്ഷ്യഭാഷയിലുള്ള വിവർത്തകരുടെ സാമർത്ഥ്യമാണ്. മൂലകൃതിയുടെ മഹത്വമറിയാനല്ല പരിഭാഷകൾ, അവയെ നമ്മുടെ ഭാഷ എത്രത്തോളം ഉൾക്കൊള്ളുന്നു എന്ന് അനുഭവിക്കാനാണ്. അതുവഴി വികസിക്കുന്ന ഭാഷയുടെ അനുഭവമാണ് കൃതിയുടെ അനുഭവം. അതുകൊണ്ട് വിവർത്തക/ന്റെ യുടെ ഭാഷാസിദ്ധിയാണ് പരിഭാഷകളുടെ മേന്മ നിശ്ചയിക്കുന്നത്. മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മൂന്നു മികച്ച പരിഭാഷകളിൽ ഒന്നാണ് രാധികയുടെ ‘ റോസാപ്പൂവിന്റെ പേര്’. (പി രാമൻ തർജ്ജിമ ചെയ്ത ‘മായപ്പൊന്നും’, കെ ആർ അശോകന്റെ ‘സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃകയും.) ഈ രണ്ടു പുസ്തകങ്ങളേക്കാൾ കഠിനമായൊരു ഉത്തരവാദിത്തദൗത്യം 661 പുറങ്ങളുടെ വലിപ്പവും ഇറ്റാലിയൻ ഫ്രെഞ്ച് ലത്തീൻ ഭാഷകളുടെയും മധ്യകാല യൂറോപ്പിന്റെയും പ്രേഷിതസഭകളുടെയും ചരിത്രത്തിന്റെയും തത്ത്വചിന്തമുതൽ കാവ്യമീമാംസവരെ നീണ്ടുകിടക്കുന്ന നീണ്ടു കിടക്കുന്ന വിജ്ഞാനശാഖകളുടെയും എല്ലാം മിശ്രിതമായ ഒരു പുസ്തകം, അതും ഭ്രമിപ്പിക്കുന്ന കല്പനകളും ചരിത്രയാഥാർഥ്യങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ‘വിജ്ഞാനകോശം’ വിവർത്തനം ചെയ്യുന്നതിലുണ്ട്. ചെറിയകാര്യമല്ല അത്. പുസ്തകത്തിലെ മറ്റു ഭാഷകളിലെല്ലാമുള്ള പദങ്ങൾക്കും വാക്യങ്ങൾക്കും കാവ്യശകലങ്ങളെയും എല്ലാം ചേർത്താണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. അതിനു വേണ്ടിവന്ന ശ്രമത്തെക്കുറിച്ച് രാധിക ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്.
 
നമ്മുടെ സാഹിത്യത്തിലെ ആധുനികതയുടെ ആരംഭം പ്രത്യക്ഷമോ പരോക്ഷമോ ആയ വിവർത്തനങ്ങളിലൂടെയാണ്. ഐവാൻ ഹോ, ഹെൻട്രീറ്റാ ടെമ്പിൾ, ആയിരത്തൊന്ന് രാവുകൾ, വിക്രമാദിത്യ കഥകൾ, പാവങ്ങൾ, കുറ്റവും ശിക്ഷയും, ക്വിക്സോട്ട്..... നാടകം, ചെറുകഥ, കവിത, വൈജ്ഞാനിക സാഹിത്യം.. അങ്ങനെ നോക്കിയാൽ സമകാലത്തോളം നീളുന്ന വലിയൊരു പട്ടികയുണ്ട്, പരിഭാഷകളുടേതായി. ആളുകൾ വിചാരിച്ചു വശായതുപോലെ മറ്റു ഭാഷകളിലെ സാഹിത്യം വായിച്ചു ചാർതാർത്ഥ്യം കൊണ്ടവരല്ല, അവയെ വഴിവെട്ടിത്തിരിച്ചു ഇവിടെകൊണ്ടുവന്നവരാണ് പുറമേ ആരും അറിയാതെ മുഴക്കങ്ങൾ സാഹിത്യത്തിൽ സൃഷ്ടിച്ചത്. എഴുത്തുകാരുടെ കാര്യത്തിൽ സംഗതികൾ വ്യത്യസ്തമായിരിക്കും. തൊഴിൽ പരമായി അവർ അവർക്കു വേണ്ടത് കണ്ടെത്തുമായിരിക്കും. എന്നാൽ അവർക്കു വേണ്ടി ഒരു വായനാലോകത്തെ പാകപ്പെടുത്തുന്നതിൽ പരിഭാഷകരുടെ സംഭാവനകൾ വളരെ വലുതാണ്. മഹാസമുദ്രങ്ങളിൽ തോണിയിറക്കാൻ (പി കെ രാജശേഖരന്റെ ഒരു ഉപമ കടമെടുത്തുകൊണ്ടാണെങ്കിൽ കടലിൽ സ്രാവു വേട്ടയ്ക്കിറങ്ങാൻ) മാത്രമല്ല കായലും കൈത്തോടും തമ്മിലുള്ള വ്യത്യാസങ്ങൾ പരിഗണിക്കാനും പരിഭാഷകളുടെ ഒത്താശകൾ സഹായിച്ചിട്ടുണ്ട്. നമ്മൾ ആ കാര്യം വേണ്ടത്ര പഠിച്ചിട്ടില്ല.
മലയാളത്തിലെ പ്രധാനപ്പെട്ട പരിഭാഷകളിലൊന്നാണ് ‘റോസാപ്പൂവിന്റെ പേരും’. സംശയമൊന്നും ഇല്ല. നോവലിന്റെ ഭാവാന്തരീക്ഷം അതേ പടി നിലനിർത്തിക്കൊണ്ടുള്ള തർജ്ജിമയാണ് ഇത്. രാത്രി കേൾക്കാനുള്ള സംഗീതം എന്നൊക്കെ പറയുമ്പോലെ, ഉറക്കത്തിനുള്ള സമയം കഴിഞ്ഞും നീളുന്ന നിശ്ശബ്ദരാത്രികളിൽ വായിക്കാനുള്ള ഒരു പുസ്തകം !
 
മെൽക്കിലെ സന്ന്യാസി മഠത്തിൽ ബ്രദർ വില്യമിനോടൊപ്പം അഡ്സോ ചെലവഴിച്ച ഏഴുദിവസങ്ങളിൽ നടന്ന സംഭവവിവരണങ്ങൾ വിവർത്തനം ചെയ്യുമ്പോൾ ആബേ വാലറ്റ് തന്റെ ഒരു മുദ്ര അവയിലുടനീളം പതിപ്പിച്ചു വച്ചു. തുടക്കത്തിൽ ഒന്നോരണ്ടോ വരിയിൽ എന്താണ് പ്രസ്തുത അധ്യായത്തിൽ വിവരിക്കുന്നതെന്ന് ചുരുക്കി എഴുതി. അതിലൂടെ ഉത്തമ പുരുഷനിലുള്ള (ഫസ്റ്റ് പേഴ്സണിൽ ) കഥയിൽ, ഒരു മനുഷ്യന്റെ കൂടി സാന്നിദ്ധ്യം വരുന്നു. അവ തൃതീയ പുരുഷനിലുള്ള (തേഡ് പേഴ്സൺ) ആഖ്യാനം കൂടിയായി മാറുന്നു. എക്കോ ആഖ്യാനത്തിന്റെ കാര്യത്തിൽ തുറന്നിട്ട ഒരു അട്ടിമറിയാണിത്.
രാധികയുടെ മലയാള പരിഭാഷയിലും മറ്റൊരു തരത്തിൽ ഇത്തരമൊരു മുദ്ര കടന്നു വരുന്നുണ്ട്. ഹെർസി എന്ന വാക്കിനു പകരമായി ഉപയോഗിച്ചിരിക്കുന്നത് പാഷണ്ഡത എന്ന വാക്കാണ്. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ വേദദൂഷണം എന്നാണർത്ഥം. മഠാധിപന്റെ മോതിരക്കല്ലുകളെ അയാൾ വിവരിക്കുന്നിടത്ത് സ്നേഹം എന്ന് ഗുണ്ടർട്ട് അർത്ഥം നൽകിയിട്ടുള്ള ഉപവി എന്ന പ്രാചീനപദം കാണാം. മലയാളത്തിൽ ഗ്രന്ഥാലയമല്ലാതെ മറ്റൊന്നുമാകാൻ ഇടയില്ലാത്ത കെട്ടിടഭാഗത്തെ ലേഖാലയം ആക്കിയതിലും ഒരു മിന്നിത്തിളക്കമുണ്ട്. പതിനാലാം നൂറ്റാണ്ടിലെ അഡ്സോയുടെ വിവരണത്തിലെ കുപ്രസിദ്ധമായ സന്ന്യാസി മഠത്തിലെ കുഴപ്പം പിടിച്ച മുറി, ലാബിറന്ത്’ (ലാബുരിന്തോസ്) മലയാളത്തിൽ രാവണൻ കോട്ടയാണ്. ഗ്രീക്കു പുരാണത്തിലെ മിനോട്ടോറിന്റെ വസതിയാണ് മധ്യകാല ഇംഗ്ലീഷിൽ ലാബിറന്തായി മാറിയത്. അകത്തുകയറിയാൽ തിരിച്ചിറക്കം സംശയാസ്പദമായ, ‘രാവണൻ കോട്ട’യായി അതു മാറുമ്പോൾ പരിചിതമായ അപരിചിതത്വം അനുഭവേദ്യമാണ്. അതിന്റെ പ്രാചീനതയ്ക്കൊപ്പം. ‘ഫെം ഫെറ്റാലെ’യെ പൂതനയെന്നോ താടകയെന്നോ മാറ്റും പോലെയല്ല അത്. 
 
ബാസ്കർ വില്ലിയിലെ ബ്രദർ വില്യമിനെ അഡ്സോ ആദ്യം പരിചയപ്പെടുത്തുന്നത് തീരെ മെലിഞ്ഞ് പൊക്കം കൂടിയ മനുഷ്യനായിട്ടാണ്. തവിട്ടു പുള്ളികളുള്ള നീണ്ട മുഖം. അയാളിൽ ആദ്യം ശ്രദ്ധിക്കുക കാതിലെ എഴുന്നു നിൽക്കുന്ന മുടികളാണത്രേ. ആത്മവിശ്വാസമില്ലെന്ന് തോന്നിപ്പിക്കുന്ന ഭാവം ജിജ്ഞാസയായിരുന്നു എന്ന് അഡ്സോ പിന്നീട് തിരിച്ചറിയുകയും ചെയ്യുന്നു. ഷോൺ ഷാക് അനൗഡ് സംവിധാനം ചെയ്ത ദ നെയിം ഓഫ് ദ റോസ് (1986) സിനിമയിൽ സീൻ കോണറി അവതരിപ്പിച്ച വില്യമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. എന്തൊക്കെ പ്രത്യേകതകളുണ്ടെങ്കിലും - രോമാവൃതമായ ശരീരം തന്നെ അവയിൽ പ്രധാനം‌ - ജെയിംസ് ബോണ്ടായി പകർന്നാടിയിരുന്ന വ്യക്തിയ്ക്ക് ഭ്രാന്തൻ വായനയുടെയും പുസ്തകപ്രേമത്തിന്റെയും വിശന്ന കണ്ണുകളുള്ള ആളായിരിക്കാൻ പ്രയാസമാണ്. അതിലേറെ പ്രയാസം ആത്മവിശ്വാസമില്ലാത്ത വ്യക്തിഭാവവുമായി കൂറ്റൻ ശരീരമുള്ള കോണറിയ്ക്ക് എന്തു ബന്ധമാണുള്ളത്? അപ്പോഴും സിനിമ അനുകരിച്ച മധ്യകാലത്തെ ഇരുട്ട് കുറെയൊക്കെ വില്യമിനെ രക്ഷിച്ചു. അഡ്സോ സിനിമയിൽ ആകെ തകർന്നു തരിപ്പണമാക്കി. 
 
നോവലിലെ മറ്റു ഘടകങ്ങൾ മാറ്റിവച്ചാലും അവശേഷിക്കുന്ന ഒരു വേതാളപ്രശ്നമുണ്ട് എന്തുകൊണ്ട് ഈ പേര്? ക്രിസ്തുവിന്റെ ദാരിദ്ര്യമോ, ക്രൂരമായ മതദ്രോഹവിചാരണകളോ, സഭകളുടെ പടല പിണക്കങ്ങളോ, തർക്കങ്ങളോ, പ്രാചീന വിജ്ഞാനമോ, പുസ്തകങ്ങൾക്കു ലഭിച്ച പ്രാധാന്യമോ, അരിസ്റ്റോട്ടിലോ ഒന്നിനുമല്ല അനൗഡിന്റെ ചലച്ചിത്രം ആവേശത്തോടെ ഊന്നൽ നൽകിയത്. അഗ്നിക്കുള്ള മാംസം എന്ന് നോവലിൽ വിശേഷിപ്പിച്ച പെൺകുട്ടിയെ രക്ഷിച്ച അഡ്സോയുടെ കൗമാര പ്രേമത്തിനാണ്. അതുകൊണ്ട് പേരില്ലാത്ത അവൾക്കുള്ള പേരാണ് റോസ്! റോമിയോയുടെ പ്രണയാർദ്രമായ വരികളെ ഓർമ്മിപ്പിച്ചുകൊണ്ട് പെൺകുട്ടിയെ റോസായി സിനിമയുടെ അവസാനം സ്നാനം ചെയ്യിക്കുന്നു. നോവലിനു ഇതിൽ പരം ദുരന്താത്മകമായ പരിണാമം വരാനിഉല്ലെന്നാണ് തോന്നിയത്. 
 
എക്കോ പുസ്തകത്തിന്റെ അവസാനം, പ്രാചീന ലത്തീൻ കവിതാശകലമുദ്ധരിച്ചുകൊണ്ട് ഒരു റോസാപ്പൂവിനെ കൊണ്ടുവരുന്നത് ആർക്കെന്നറിയാതെ (കാലത്തിനു സൂക്ഷിച്ചു വയ്ക്കാൻ) ഉപേക്ഷിച്ച പുസ്തകത്തെ സൂചിപ്പിക്കാനാണ്. പേരുകളെപ്പറ്റി മറ്റൊരിടത്തും പരാമർശിക്കുനുണ്ട്. ‘വസ്തുക്കൾക്ക് പേരിടാനായി ദൈവം ആദത്തിനെ ചുമതലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമല്ല, പേരിടുന്നതു നേരിട്ട് കണ്ടറിയാൻ എല്ലാ ജീവികളെയും അവിടെ എത്തിച്ചിട്ട് ദൈവം ആദത്തിന്റെ സമീപം ചെന്നിരിക്കുകയും ചെയ്തു. വസ്തുക്കളുടെ കാരണം അവയുടെ പേരുകളാണെന്ന് വില്യം പറയുന്നു. 
 
അപാര വായനക്കാരനും അന്ധനും ലൈബ്രറി കാവൽക്കാരനും ആയിരുന്ന ലൂയി ബോർഹസിനെ - ഹോർഹേയെ - പ്രതിനായകനാക്കി ഭാവന ചെയ്യുകയായിരുന്നു എക്കോ എന്നൊരു വാദമുണ്ട്. അതുപോലെ പുസ്തകപ്രേമിയും അപാര വായനക്കാരനും ആയ എക്കോ, ഭാവനയിൽ ഒരു പ്രതിഭാശാലിയെ ശത്രുവായി കണ്ട് തോത്പ്പിക്കുന്നത് കൗതുകകരമാണല്ലോ. അതെന്തായാലും നോവൽ വായനക്കാർക്കായി എക്കോ മാറ്റിവച്ച രഹസ്യാന്വേഷണ ജോലിയായിരിക്കണം ‘റോസാപൂവിന്റെ പേരെന്ന’ പേരിനു പിന്നിലെ നിഗൂഢത. പലരും പലതും ആലോചിക്കും. ചലച്ചിത്ര സംവിധായകനായ അനൗഡിന് അതു അഡ്സോയുടെ ആദ്യ ലൈംഗിക പങ്കാളിയായ പെൺകുട്ടി. നമുക്കോ? 
 
ആണുങ്ങൾ മാത്രമുള്ള പുസ്തകമാണ് റോസാപ്പൂവിന്റെ പേര്. മലയാള നിരൂപകർ അലങ്കാരത്തിനു വേണ്ടി പ്രയോഗിക്കുന്ന വിശേഷണപദം എടുത്തുപയോഗിച്ചാൽ ‘പേശീബലം’ കൃത്യമായി കാണിക്കുന്ന ഒരു രചന. അതിനുള്ളിൽ ആകെ ചോരയും മാംസവുമുള്ള ഒരു സ്ത്രീ, പേരില്ലാതെ തീയിൽ കരിയാനുള്ള മാംസമായി, ഇരട്ട ചൂഷണത്തിന്റെ ഇരയായി ഒടുങ്ങുകയാണ് ചെയ്യുന്നത്. (നോവലിൽ വിശുദ്ധമാതാവായ മേരി കഴിഞ്ഞാലുള്ള മറ്റൊരു സ്ത്രീ പരാമർശം ക്ലാര എന്ന വാക്കിലൊതുങ്ങുന്നു). നമ്മുടെ ‘വൺ ഡൈമെൻഷണൽ ഏസ്തെറ്റിക്സ് ആൻഡ് ഐഡിയോളജി’ പതിവുവച്ചു നോക്കിയാൽ സ്ത്രീകളെ തമസ്കരിക്കുന്ന പുസ്തകം. 
 
എന്നിട്ടും റോസാപ്പൂവിന്റെ പേര് മലയാളത്തിലെത്തുന്നത്, രാധികാ സി നായർ വഴി. രാധിക ഫലത്തിൽ ഒരു സ്രാവുവേട്ടതന്നെ നടത്തിയതല്ലേ..? ആലോചിക്കുമ്പോൾ അതും ആകർഷകവും ശ്രദ്ധേയവുമായ എക്കോയിയൻ ട്വിസ്റ്റാണ് ; പുസ്തകത്തിനു പുറത്തുള്ള.
 
(https://www.dcbooks.com/rosapoovinte-peru-by-umberto-eco-readers-review.html) (എഫ് ബി)

October 14, 2021

മായപ്പൊന്ന്

 

    സാഹിത്യരചനയുടെ അവസാനം അതിന്റെ ആഖ്യാനം സ്വാഭാവികമായി രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതിൽ അദ്ഭുതമില്ലെന്ന് കലാചിന്തകർ പറയും. ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെടാതെ ഏതുതരം വിനിമയങ്ങൾക്കും നിൽക്കക്കള്ളിയില്ല. ജയമോഹന്റെ നൂറു സിംഹാസനങ്ങളിലും മിണ്ടാചെന്നായയിലും ആനഡോക്ടറിലും കഥാസമാഹാരമായ അറത്തിലും കാണുന്ന പ്രകടവും ലാവണ്യപരവുമായ രാഷ്ട്രീയചായ്‌വിൽനിന്ന് ചെറിയൊരു വ്യത്യാസം അടുത്തു വന്ന ‘മായപ്പൊന്നിനു’ണ്ട്.  ആമുഖത്തിൽ പറയുന്നതനുസരിച്ച് മായപ്പൊന്ന് പുസ്തകമായി തമിഴിൽ ഇറങ്ങിയതല്ല. കവിയായ പി രാമൻ തമിഴിൽനിന്ന് ( ജയമോഹന്റെ ബ്ലോഗിൽനിന്ന്) തെരെഞ്ഞെടുത്ത് വിവർത്തനം ചെയ്തതാണ്. നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന സ്വഭാവമുണ്ട് ജയമോഹന്. കൂട്ടത്തിൽ നിന്ന് പത്തു കഥകൾ തിരഞ്ഞെടുക്കുകയും മുൻപ് മലയാളത്തിൽ എഴുതിയിയതു വായിച്ച്  ജയമോഹന്റെ ഭാഷയെപ്പറ്റി നല്ല ധാരണ ഉണ്ടാക്കിവച്ചിട്ടുള്ള മലയാളി വായനക്കാർക്കു മുന്നിൽ ‘ഇത് ജയമോഹന്റെയല്ലല്ലോ’ എന്ന് ലവലേശം സംശയം തോന്നാത്തരത്തിൽ പരിഭാഷപ്പെടുത്തുക എന്ന സാഹസകർമ്മമാണ് രാമൻ ചെയ്തിട്ടുള്ളത്. പരിഭാഷയിൽ രാമൻ എടുത്ത മുൻകരുതലുകളും അപേക്ഷിച്ച സഹായങ്ങളും വിശദമായിതന്നെ ‘ഈ മൊഴിമാറ്റത്തെപ്പറ്റി’ എന്ന കുറിപ്പിൽ കൊടുത്തിട്ടുണ്ട്. താരതമ്യേന എടുക്കുന്ന ജോലിക്ക് തക്കവണ്ണം കൂലി കിട്ടാത്ത പണിയായ തർജ്ജുമകളിൽ വളരെ അപൂർവമായി മാത്രം കാണാവുന്ന ആത്മാർത്ഥതയാണിത്. അതിനുവേണ്ടിയുള്ള സമർപ്പണത്തിൽ ഒരു പക്ഷേ ഹൃദയസംവാദമെന്നു പറയാവുന്ന  ചില കാര്യങ്ങളുണ്ടാവണം. ആ അർത്ഥത്തിൽ പുസ്തകത്തിനൊരു സവിശേഷതയുണ്ട്. പി രാമൻ ഈ പുസ്തകത്തിന്റെ പരിഭാഷകൻ മാത്രമല്ല എഡിറ്ററുംകൂടിയാണെന്നും  എന്റെ സച്ചിദാനന്ദൻ കവിതകൾ എന്ന് മുൻപ് ബാലചന്ദ്രൻ ചുള്ളിക്കാടും പിന്നീട് ആ വഴി മറ്റു ചിലരും വന്നതുപോലെ താൻ എഴുതിയേക്കാവുന്ന (എന്റെ ജയമോഹൻ) കഥകൾ എന്നൊരർത്ഥവും രാമൻ തിരഞ്ഞെടുത്ത ഈ കഥകൾക്കുണ്ടെന്നും പറയാവുന്നതാണ്. ഈ കാര്യം മറ്റൊരുതരത്തിൽ വിശദീകരിക്കാൻ ശ്രമിക്കാം.   


‘മായപ്പൊന്നി’ലെ കഥകൾക്കെല്ലാം ഒരേതരത്തിലുള്ള ഒരു സവിശേഷതയുണ്ട്. മുഖ്യകഥാപാത്രങ്ങൾ വിശേഷസിദ്ധികളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്നതാണ്. ജയമോഹന്റെ കഥകൾക്കും നോവലുകൾക്കും ഇങ്ങനെയൊരു ഗർഭഗൃഹം പൊതുവേ ഉണ്ടെങ്കിലും (ആനഡോക്ടർ നല്ല ഉദാഹരണമാണ്) ‘മായപ്പൊന്നിലെ’ കഥകളെ ആകെ സവിശേഷമാക്കുന്ന ഒരു പ്രത്യേകതയെന്ന നിലയിൽ അതിനു പ്രാധാന്യം കൂടുതലാണ്. കഥാപാത്രങ്ങളുടെ  ഈ സവിശേഷ സിദ്ധി അഥവാ അവർക്ക് ജന്മസിദ്ധമായി ലഭിച്ച പ്രതിഭ അവർ ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളാൽ മറഞ്ഞു കിടക്കുന്ന ഒന്നാണ്. അതു മനസ്സിലാക്കാൻ കഴിയുന്ന വളരെക്കുറച്ച് ആളുകൾക്കു മുന്നിൽ ആകസ്മികമായോ അല്ലാതെയോ പെട്ടെന്ന് തെളിഞ്ഞ് വൈകാതെ മറഞ്ഞുപോകുന്ന ഒന്നുമാണ്.  പത്തു കഥകൾക്കും പൊതുവേയുള്ളതാണ് ഈ ആന്തരികസ്വഭാവം. ദേവനിലെ മാണിക്കം ആശാരി ലക്ഷണം തികഞ്ഞ ദൈവവരകളിൽ, കുരുവിയിലെ അറുമുഖം ടെലിഫോൺ കേബിളുകൾ കലാപരമായി ഒട്ടിച്ചു ചേർക്കുന്നതിൽ, നിറപൊലിയിലെ നാണുക്കുട്ടൻ നായർ ആഹാരം വയ്ക്കുന്നതിൽ, ഏദനിലെ സാം ജെപത്തുരൈ ഉദാരതയിൽ, തേനീച്ചയിലെ അപ്പൻ കുടുംബം പോറ്റുന്നതിൽ സ്വയം സമർപ്പിക്കുന്നതിൽ, കോട്ടയിലെ അണഞ്ചിയമ്മ നാട്ടുമരുന്നു പ്രയോഗിക്കുന്നതിൽ, മായപ്പൊന്നിലെ നേശയ്യൻ ചാരായം കാച്ചുന്നതിൽ- ഇങ്ങനെ ചില അസാധാരണവും എന്നാൽ തീരെ ശ്രദ്ധ പിടിച്ചു പറ്റാത്തതുമായ കഴിവുകളുടെയും ജീവിതാനുഭവത്തിന്റെയും രേഖകളാണ് കഥകളിലുള്ളത്. വ്യത്യസ്തമെന്ന് തോന്നിയേക്കാവുന്ന തീവണ്ടിയെന്ന കഥ ജോൺ എബ്രഹാമിനെപ്പറ്റിയുള്ളതാണ്. അദ്ദേഹം താമസിച്ച ഒരു മുറി ഇപ്പോഴും അലങ്കോലമായി കിടക്കുന്നതിനെപ്പറ്റിയാണത്. ഇപ്പോഴില്ലാത്ത ജോൺ, കാല്പനികമെങ്കിലും ഭൗതികമായ ഒരു ഊർജ്ജമായി മുറിക്കുള്ളിലും അദ്ദേഹത്തെ ചുറ്റിനിന്ന മനുഷ്യരുടെ ഉള്ളിലും ജീവിക്കുന്നു. അവിടെ മുറി ശരീരത്തിന്റെയും അവിടെ ജീവിച്ചിരുന്ന ജോൺ പ്രതിഭാശക്തിയുടെയും പദവി കൈയാളുന്നു. ഇച്ചയുടെ ഉള്ളിലെ ജോൺ അസാധാരണമായ പെരുമാറ്റങ്ങളുടെ സിദ്ധിവിശേഷമാണ്.  ‘കുഞ്ഞിയുടെ സ്വന്തം ആന’യെന്ന കഥയിൽ പ്രകടമായി ഇത്തരം പ്രത്യേകതകളൊന്നും പുറമേയ്ക്ക് കാണാനില്ല. ബാക്കി ഒൻപതു കഥകളെയും വച്ചു നോക്കുമ്പോൾ, വീട്ടുകാർ ഒന്നിച്ചിരുന്നു് ആന വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ കഥ പറയുകയും സങ്കല്പത്തിലെ ആനയെ വണ്ടു പോലെ ചെറുതാക്കി ഡപ്പിയിടച്ച് എവിടെയോ ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന കുഞ്ഞിയുടെ വിവരണത്തിന് ഒരു മെറ്റഫറിന്റെ സ്വഭാവമുണ്ട്. “എല്ലാ ആനകളും കുടുങ്ങി നിൽക്കുന്ന ഒരു വീടുണ്ട്” എന്ന അതിലെ കഥാപാത്രം പറയുന്ന തത്ത്വശാസ്ത്രം ദാമ്പത്യത്തെ കളിയാക്കുന്നതല്ല, മറിച്ച് അതിന് മനുഷ്യരുടെ സ്വാഭാവിക മാനസികവികാസത്തിനു ഇടം കൊടുക്കാതെ വന്നുകുടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങളിലേക്ക് നീട്ടിയെടുക്കാവുന്ന അർത്ഥമുണ്ട്.

ഇവിടെ എഴുതിയതുപോലെ അത്ര ഋജുവല്ല കാര്യങ്ങൾ, കഥയിൽ ആവിഷ്കൃതമാകുന്ന ജീവിതങ്ങളെ ചുറ്റിപ്പിടിക്കുകയും ഗതി തിരിച്ചു വിടുകയും ചെയ്യുന്ന മറ്റു സങ്കീർണ്ണതകളുമുണ്ട്.  ‘കോട്ട’ എന്ന കഥയിൽ  നവവധുവിനോട് ലൈംഗികശേഷി പ്രകടിപ്പിച്ച് ‘നൊന്താൽ തന്നെയേ പെണ്ണ് അടങ്ങുള്ളൂ’ എന്നു വിശ്വസിച്ചുറയ്ക്കുന്ന  താണപ്പൻ ലഭിച്ച ശേഷിയുടെ വിപരീതഭാവമാണെങ്കിൽ ‘തേനീച്ച’യിൽ ജീവിതം മുഴുവൻ കുഞ്ഞിരുന്ന് സ്വർണ്ണപ്പണി ചെയ്ത്  കുടുംബം നോക്കിയതിനാൽ സംഗീതം ക്ഷണനേരം പോലും ആസ്വദിക്കാൻ കഴിയാതെ എരിഞ്ഞുപോയ അപ്പനുമായി  തിരുവാവുടുതുറ നാഗരത്തിനം പിള്ള എന്ന നാഗസ്വരവിദ്വാനുള്ളത് സമാന്തരഭാവമാണ്.   രണ്ടാത്മാക്കളായി,  കലാകാരനും ആസ്വാദകനുമായി അവർ ശുചീന്ദ്രം ക്ഷേത്രത്തിൽ കഥാവസാനം അവശേഷിക്കുന്നു. ‘തീവണ്ടി’ കഥയിൽ ജോൺ എബ്രഹാമിന്റെ കാര്യത്തിൽ കണ്ടതുപോലെ.

ദാരിദ്ര്യവും അപമാനവും അവഗണനയും പ്രാരാബ്ദവുമെല്ലാം അനുഭവിക്കുമ്പോഴും ഉള്ളിൽ തിളങ്ങുന്ന സവിശേഷമായ സിദ്ധികൾ,  കാടും ചപ്പും നീക്കി പുറത്തുവരാൻ അമാന്തിക്കുന്ന ശേഷികൾ, അവ തിരിച്ചറിയാൻ കഴിയുന്ന അപൂർവം ചില അതിസാധാരണക്കാരായ മനുഷ്യരുടെ മുന്നിൽ  പ്രകടമാവുന്നതിനെപ്പറ്റി പറയുന്ന കഥകൾ ഫലത്തിൽ തനിക്കു യോജിച്ച അനുവാചകനെ തേടുന്ന ആഴത്തിൽ അപകർഷം വേട്ടയാടുന്ന രചയിതാവിനെ സംബന്ധിക്കുന്ന വൈകാരികമായ രൂപകം തന്നെയല്ലേ? ഉരച്ചും എരിഞ്ഞും അപ്രസക്തമായതെല്ലാം കളഞ്ഞ് അവസാനം തന്നെതന്നെ പ്രതിഫലിപ്പിക്കുക,  സ്വയം പ്രതിനിധീകരിക്കുക എന്ന അവസ്ഥയിൽ എത്തുന്ന കഥാപാത്രങ്ങൾ ആത്മഘാതിയായ ഒരു സാക്ഷാത്കാരത്തിലേക്ക് എത്തുന്നവരാണ്. ‘മായപ്പൊന്ന്’ എന്ന കഥയിൽ നേശയ്യൻ കാച്ചിയെടുക്കുന്ന അമൃതുപോലെയുള്ള ലഹരി, കാടിനുള്ളിലെ ഏകാന്തത, പുലിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായെത്തുന്ന രചനാസമാധിയുടെ മൂർച്ഛാമുഹൂർത്തം  ഇവയെല്ലാം ചേർത്തുവച്ചാൽ  വഴി പെട്ടെന്ന് തെളിഞ്ഞു കിട്ടും.

 അസാധാരണമായ പ്രതിഭാവിശേഷം പ്രകടിപ്പിക്കുകയും എന്നാൽ അദൃശ്യരായിരിക്കുകയും ചെയ്ത പഴയകാല മനുഷ്യരിൽനിന്ന് കലയെ മോചിപ്പിച്ച് ബഹുജനങ്ങളിലേക്ക് എത്തിച്ചതിൽ യാന്ത്രിക പുനരുത്പാദനത്തിന്റെ യുഗത്തിന് വലിയ പങ്കുണ്ട് എന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. സ്വന്തം സംവേദകരെ മാത്രമായി ആസ്വദിപ്പിക്കുന്നിടത്തുനിന്ന് എല്ലാവർക്കുമായി പങ്കുവയ്ക്കപ്പെട്ടിടത്തുനിന്നാണ് കലയുടെ ആധുനികവത്കരണം ആരംഭിക്കുന്നത്.  കലയുടെ അനന്യത (സിംഗുലാരിറ്റി) തിരിച്ചറിയാൻ കഴിയുന്ന കുറച്ചുപേരെ രസിപ്പിക്കുക എന്ന നിലയിൽനിന്ന് എല്ലാവരെയും രസിപ്പിക്കാൻ കഴിയുക എന്നത് കലയുടെ/പ്രതിഭയുടെ യോഗ്യതയായി മാറി. കലയും അതിന്റെ ആസ്വാദകരും തമ്മിലുള്ള ബന്ധത്തെയാണ് പുതിയ കാലം തിരിച്ചിട്ടത്. എന്നാൽ ജയമോഹന്റെ ‘മായപ്പൊന്നിലെ‘ കഥകൾ, രണ്ടു തരത്തിൽ തിരിച്ചു പോക്കിനെ ഭാവന ചെയ്യുന്നു. 1. ജയമോഹന്റെ ‘കലാകാരന്മാർ’ അവരുടേതു മാത്രമായ ആസ്വാദകരെ കണ്ടെത്തി അവരിൽ ചാരിതാർത്ഥ്യം അടയുന്നു. 2. പുനരുത്പാദിപ്പിക്കാനാവാത്തതാണ് (കലാകാരൻ മരിക്കുന്നതോടെ അയാളിലെ പ്രതിഭയും എന്നെന്നേയ്ക്കുമായി അവസാനിക്കുന്നു. അത് മറ്റൊരാളിലേക്ക് പകരാൻ കഴിയാത്തതാണ്. അതിനനുസരിച്ചുള്ള ഇന്ദ്രിയവേദ്യതയാണ് അവയ്ക്കു കല്പിച്ചു കൊടുത്തിരിക്കുന്നത്) ഈ മാനുഷികമായ ശേഷികൾ എന്ന തീർപ്പിൽ കഥകൾ ചാരിതാർത്ഥ്യം അനുഭവിക്കുന്നു.  കലാകാരനെ മാത്രമല്ല, അയാളുടെ ആസ്വാദകരെയും മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ദേവനിലെ മാണിക്യം ആശാരിയുടെയോ മായപ്പൊന്നിലെ നേശയ്യന്റെയോ നിറപൊലിയിലെ നാണുകുട്ടൻ നായരുടെയോ കഴിവുകളെ ഇനിയൊരാൾക്ക് ആസ്വദിക്കാൻ കഴിയില്ല, അവ ആസ്വദിച്ചവർ ഭാഗ്യവാന്മാരാണെന്ന് കഥകൾ പറയാതെ പറഞ്ഞു വയ്ക്കുകയാണല്ലോ ചെയ്യുന്നത്.

തീരെ ഒച്ചക്കുറഞ്ഞതും ആത്മാനുരാഗപരമെന്നു പറയാവുന്നതുമായ ഈ സൂക്ഷ്മവൈകാരികത കവിതകൾക്കു മാത്രമല്ല കഥകൾക്കും ഇണങ്ങുമെന്നതിന്റെ രാഷ്ട്രീയമാണ്  ‘മായപ്പൊന്നിലെ’ കഥകളിലെ സൗന്ദര്യം. അത് പ്രത്യേക രീതിയിൽത്തന്നെ അഴിച്ചെടുക്കേണ്ടതുണ്ട്.  

 

(എഫ് ബി