Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

November 18, 2007

മൊബൈല്‍, മേതില്‍, മാതൃഭൂമി, മുട്ട.....


മാതൃഭൂമിയുടെ ‘വാചകമേള‘ (നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ..) ‘കണ്ടതും കേട്ടതും’ ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ :“ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും. മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ പ്രോട്ടീനുകളെ അതിനെന്തു ചെയ്യാന്‍ കഴിയുമെന്ന് ഊഹിച്ചാല്‍ മതി.”

മൊബൈല്‍ഫോണ്‍ ഒഴിയാബാധപോലെ കൊണ്ടു നടക്കുന്ന, കൊണ്ടു നടക്കേണ്ടി വരുന്ന പാവങ്ങള്‍ രാവിലെ പത്രം മറിച്ചു നോക്കുമ്പോള്‍ കാണുന്നതിതാണ്. കിടുങ്ങാതെന്തു ചെയ്യും? ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് തലവേദന വന്നേക്കും, പോക്കറ്റില്‍ ഇട്ടു നടന്നാല്‍ പ്രത്യുല്‍പ്പാദനശേഷി കുറയും, അല്‍ഷിമേഴ്സിനുള്ള സാദ്ധ്യത കൂടുതല്‍....ഇസ്തിരി പോലെ ചൂടായി ചെവി പൊള്ളി, ചെറിയ സ്ഫോടനം സംഭവിച്ചു ആള് ആശുപത്രിയില്‍ എന്നിങ്ങനെയൊക്കെ ചില വിജ്ഞാനങ്ങള്‍ വലിയ ഉറപ്പില്ലാതെ അവിടെയുമിവിടെയുമൊക്കെയായി കേട്ടിരുന്നു. ഇതങ്ങനെയല്ലല്ലോ.

കുറേ നാളുകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ സാധനങ്ങളും കിടുപിടിയുമായി നില്‍ക്കുന്ന സ്വകാര്യ കമ്പനിക്കാരെ ടി വിയില്‍ കാണിച്ചായിരുന്നു. ഒരു ചേട്ടനെ ഷര്‍ട്ടൂരി നിര്‍ത്തി ദേഹം പൂരെയുള്ള ചുണലുകള്‍ ചൂണ്ടിക്കാട്ടി അതൊക്കെ മൊബൈല്‍ ടവര്‍കളില്‍ നിന്നുള്ള റേഡിയേഷന്‍ കൊണ്ടു സംഭവിച്ചാണെന്ന വിപ്ലവാവേശത്തോടെ ഒരു മനുഷ്യന്‍ സാമൂഹികത പ്രസംഗിക്കുന്നതായിരുന്നു അടുത്ത കാഴ്ച. സംഗതി എന്തായോ എന്തോ. അവിടങ്ങളില്‍ ആരും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നില്ലായിരിക്കും.

സയന്‍സ് പോലെയല്ല ടെക്നോളജി. ടിയാന്റെ പിന്നില്‍ ലേശം പണത്തിന്റെ (അതു തന്നെ, ‘മൂലധന നിക്ഷേപം‘) കറക്കമുള്ളതുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയുടെ പരുങ്ങലിലാണ് സാമാന്യജനത്തിന്റെ സ്ഥിതിഗതി! ഏതു പുതിയ സംഭവത്തിന്റെയും പിന്നിലെന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് ഒറപ്പല്ലേ? അതെന്താണെന്ന് തിരഞ്ഞു പിടിക്കാനുള്ള പാങ്ങ്, മസ്തിഷ്കം ഇത്യാദികള്‍ ഉടയതമ്പുരാന്‍ തന്നിട്ടുമില്ല. പിന്നെന്ത് ചെയ്യും? മാദ്ധ്യമങ്ങള്‍ ഇവിടങ്ങളിലാണ് ‘കൊളം കുത്തുന്നതും വെള്ളം കലക്കുന്നതും മീന്‍ പിടിക്കുന്നതും‘. അതൊരു തുടര്‍പ്രകിയയാണ്. എരിതീയില്‍ എണ്ണയൊഴിക്കുക, താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക, ഫയര്‍ എഞ്ചിന്‍ വരുന്നതിനു മുന്‍പ് കഴുകോലൂരുക തുടങ്ങിയ നടപടികളുമായി മേല്‍പ്പടി കക്ഷികള്‍ കൊണ്ടുകേറും. പൊതുജനത്തിന്റെ ഭയത്തെ മുതലാക്കലാണ് മാധ്യമ ധര്‍മ്മം. ഇവിടെ മാതൃഭൂമി കുറച്ചുകൂടി മുന്നോട്ട് പോയിട്ടുണ്ട്. കേരളത്തിന്റെ അംഗസംഖ്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെടുന്നവരില്‍ മുണ്ടാണേ മുക്കാലും കൈയിലൊരു മൊബൈല്‍ ഫോണും തൂക്കിയാണ് നടപ്പ്. എന്താ സൌകര്യം! അത്യാവശ്യം പത്രതലക്കെട്ടുകളുടെ ജിക്കെയുമായി പിഴച്ചു പോകുന്ന ഈ വര്‍ഗം തന്നെയാണ് നമ്മുടെ ലോകപ്രസിദ്ധമായ ഉപഭോഗസംസ്കാരത്തിന് ചെല്ലുംചെലവും നല്‍കി കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നത്. വാചകമേളകള്‍ പ്രിയങ്കരമായൊരു വിഭാഗം കൂടിയാണിത് എന്നറിയുക. മുഴുവന്‍ ലേഖനവും വായിക്കാന്‍ സമയം തികയാത്ത, ഓരോ കാല്‍‌വയ്പ്പിലും പുതിയ കണക്കും കാല്‍ക്കുലേറ്ററും കൊണ്ട് കുഴമറിയുന്ന ഈ പാവങ്ങള്‍ പിഴച്ചുപോകുന്നത് വാചകമേളകളാലാണ്. പരിചയക്കാരനായ എഴുത്തുകാരനെ ഫോണിലൂടെ വിളിച്ച് അഭിനന്ദിക്കാന്‍, വെടിവട്ടത്തില്‍ ഗൌരവമുള്ള ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനൊക്കെ ഈ ഉദ്ധരിക്കപ്പെട്ട വാചകങ്ങളുടെ വായനമാത്രം മതിയാവും.

അപ്പോള്‍ ഇതു ചെറിയകാര്യമല്ല. മേതില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത് മേതിലിന്റെ വാചകമല്ല എന്നതാണ് വാസ്തവം. മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 506) മൂന്നുവര എന്ന കോളത്തില്‍ ‘മൊബൈലുകള്‍ക്കിടയില്‍ ഒരു മുട്ട’ എന്ന ലേഖനം മേതില്‍ എഴുതുന്നതു തന്നെ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ പ്രസരം വലിയൊരു നുണപ്രചരണമാണെന്നു സമര്‍ത്ഥിക്കാനാണ്. ഒരു ശരാശരി ഫോണിന്റെ റേഡിയേഷന്‍ പ്രസരം 0.25-ല്‍ താഴെയാണെന്നിരിക്കെ, ഈ പറഞ്ഞവിധത്തില്‍ അതേതു മുട്ടയെയാണ് പൊരിക്കുന്നത്? പക്ഷേ മാതൃഭൂമി ഉദ്ധരിച്ച വാക്യം ലേഖനത്തിലുണ്ട്, അത് സൂസന്ന ഡീകാന്റിന്റെ, ലോകമെങ്ങും പ്രചരിച്ച ഇ മെയിലിലെ വരികള്‍ എന്ന നിലയ്ക്കാണ്. അല്ലാതെ മേതിലിന്റെ ദര്‍ശനം എന്ന നിലയ്ക്കല്ല. നിലം തല്ലുന്നതിന് കാടെല്ലാം ചുറ്റിക്കറങ്ങി വരുന്ന ഒരു ശൈലി മേതിലുനുള്ളതുകൊണ്ട് അതു മനസ്സിലാവാതെ മാതൃഭൂമി എടുത്തു ചേര്‍ത്തതാവാന്‍ വഴിയില്ല. മലയാളം ഡെയിലിയുടെ സബ് എഡിറ്റര്‍മാര്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി, അവര്‍ ലേഖനം വായിക്കാതെ വായില്‍ വന്നത് എന്നമട്ടില്‍ കിട്ടിയ വരികള്‍ എടുത്തു ചാമ്പിയതായിരിക്കുമോ? എസ് എം എസ്സുകളും മൊബൈല്‍ കമ്പനികളും അത്ര ആശാസ്യമായ നിലയിലല്ലാതെ ഭൂമി മലയാളം കീഴടക്കിക്കൊണ്ടിരിക്കുന്ന സമകാലത്തില്‍ അവയ്ക്കെതിരെ ഒരു മേതിലിയന്‍ ശൈലിയില്‍ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഒരു സാമൂഹികസേവനം? അല്ലെങ്കില്‍ പത്രാധിപന്റെ ഒരു ക്രൂരമായ തമാശ..

എന്തായാലും അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍, ഒരു പ്രത്യേക തെറ്റിദ്ധാരണ നീക്കാന്‍ ഉദ്ദേശിച്ചെഴുതിയ ലേഖനത്തില്‍ നിന്നും നേരെ വിരുദ്ധമായ, അദ്ദേഹത്തിന്റേതല്ലാത്ത വാചകം, അദ്ദേഹത്തിന്റെ പേരില്‍ എടുത്തു കൊടുക്കണമെങ്കില്‍ അസാധാരണ ചങ്കൂറ്റവും വിവരക്കേടും സമാസമം വേണം. താന്‍ ഇങ്ങനെ തെറ്റായി ഉദ്ധരിക്കപ്പെട്ടതില്‍ മേതില്‍ മുന്നോട്ടു വരാതിരിക്കാന്‍ സാദ്ധ്യതയില്ല. ഇത്ര ബുദ്ധികാണിച്ച സ്ഥിതിയ്ക്ക് ഈ മുത്തശ്ശിപ്പത്രം എങ്ങനെ അദ്ദേഹത്തെ സമാധാനിക്കാന്‍ പോകുന്നു എന്നു കാണാം. സംഭവം എന്റെയും നിങ്ങളുടെയും തലച്ചോറിനെ ബാധിക്കുന്നതായതു കൊണ്ട് കാത്തിരുന്നാലും കാണുക തന്നെ വേണം!

ബാക്കി : വ്ലാദിമിര്‍ ലഗൊസ്കിയും ആന്ദ്രേ മൊയ്സെങ്കൊയും -രണ്ടുപേരും റഷ്യന്‍ പത്രം പ്രാവ്ദയിലെജോലിക്കാര്‍-ചേര്‍ന്ന് പരീക്ഷിച്ചപ്പോള്‍ ഒരുമണിക്കൂറില്‍ മുട്ട വെന്തു എന്ന് ഒരു ഡിസ്കഷന്‍ സൈറ്റ്.. ഇവിടെ നോക്കുക. നോക്കാതിരിക്കരുത്, നമ്മുടെ സ്വന്തം തലകളാണ് ഡെയിലി പരീക്ഷിക്കപ്പെടുന്നത് !

September 29, 2007

മലയാളം കമ്പ്യൂട്ടിംഗ് - ഒരു സെമിനാര്‍ റിപ്പോര്‍ട്ട്

(സാങ്കേതികജ്ഞാനം വട്ടപ്പൂജ്യമായ ഒരാളാണിതെഴുതുന്നത് എന്റെ കണ്ണു തുറപ്പിക്കാനുള്ള ഉത്തരവാദിത്വം ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരുടെയും ബാദ്ധ്യതയാണ്. ഹാ! )

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐ ടി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളഭാഷാ കമ്പ്യൂട്ടിംഗിന്റെ (‘അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, സാദ്ധ്യതകള്‍‘) സെമിനാറുകള്‍ കേരളത്തില്‍ ആറിടങ്ങളിലാണ് നടക്കുന്നത്. തിരുവനന്തപുരത്തു വച്ചുള്ളത് സെപ്തംബര്‍ ആറിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ചു കഴിഞ്ഞു. ഇനി കോട്ടയത്ത് ഒക്ടോബര്‍ 9-ന്, കോഴിക്കോട് ഒക്ടോബര്‍ 18-ന്, തൃശ്ശൂര്‍ ഒക്ടോബര്‍ 26-ന്, കോഴിക്കോട് തന്നെ വീണ്ടും നവംബര്‍ 6-ന്, കണ്ണൂര്‍ നവംബര്‍ 9-ന് എന്നിങ്ങനെ ബാക്കിയുള്ളവ നടക്കും. ഭാഷാകമ്പ്യൂട്ടിംഗിലും ഇന്റെര്‍നെറ്റിലും മലയാളഭാഷയ്ക്കു അനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ഭാഷാസ്നേഹികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കണ്ണില്‍പ്പെട്ടിട്ടില്ല. ആ കുറവു പരിഹരിക്കുക എന്നതാണ് ഈ സെമിനാറുകളുടെ ലക്ഷ്യം. താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.

സത്യം പറയാമല്ലോ, വളരെ നല്ലരീതിയിലായിരുന്നു, സെമിനാറിന്റെ ആസൂത്രണം. രജിസ്ട്രേഷന്‍ കൃത്യസമയത്ത് ആരംഭിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം ബ്രോഷര്‍, അക്ഷയയുടെ ലഘുലേഖ, ബാഡ്ജ്, പ്രത്യേകം (എക്കോ ഫ്രണ്ട്‌ലിയായി) തയാറാക്കിയ ഫയലും ഡയറിയും പേനയും, വിജ്ഞാനകൈരളിയുടെ പുതിയ ലക്കം, ഡിജിറ്റല്‍ കേരളയുടെ ഡയറക്ടറി. സി-ഡാക്കിന്റെ ഫ്രീ സോഫ്റ്റ്വെയറ് സി ഡി, മലയാളം കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ ഇത്രയും സൌജന്യം. ശീതീകരിച്ച ഹാള്‍, ഉച്ചയ്ക്ക് കോഴിക്കറി ഉപദംശമായുള്ള ബിരിയാണി, സമയത്തിന് ചായ, കടി എന്നു പറയുന്ന സ്നാക്സ്. വിദ്യാഭ്യാസമന്ത്രിയായിരുന്നു ഉദ്ഘാടകനെങ്കിലും കൃത്യസമയത്ത് സെമിനാര്‍ ആരംഭിച്ചു. സെമിനാറിനിടയ്ക്കാണ് മന്ത്രി വന്നത് അപ്പോള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു മടങ്ങി. സെമിനാര്‍ തുടര്‍ന്നു പോകുകയും ചെയ്തു. സുജ സൂസന്‍ ജോര്‍ജാണ് സംഘാടക. അവര്‍ കൃത്യമായി ജോലിചെയ്തു എന്നറിയാന്‍ ഇത്രയൊക്കെ മതി.

മൂന്നു സെഷനുകളാണ് സെമിനാറിനുണ്ടായിരുന്നത്.
1. ഭാഷാ കമ്പ്യൂട്ടിംഗ് പരിചയപ്പെടുത്തല്‍ - ഭാഷാ പ്രാദേശികവത്കരണവും കമ്പ്യൂട്ടിംഗും -ദേശീയ കേരളീയ സംരംഭങ്ങള്‍
‍- എന്നാണ് നോട്ടീസിലെങ്കിലും കേരളാ യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറായ ഡോ. ബി ഇക്ബാല്‍ ‘മലയാളഭാഷാ സാങ്കേതിക വികസനത്തിന്റെ ആമുഖമാ‍ണ്‘ അവതരിപ്പിച്ചത്. വിനിമയവ്യാപ്തിയ്ക്കും അറിവധിഷ്ഠിതപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭാഷാസേങ്കേതിക വിദ്യ. 1993ലാണ് വിവരസാങ്കേതിക വിദ്യ എന്ന വാക്കു തന്നെ പ്രയോഗത്തിലാവുന്നത്. കമ്പ്യൂട്ടറിന്റെ പ്രചാരത്തോടെ ഭാഷകളുടെ വംശനാശം തന്നെ പ്രവചിക്കപ്പെട്ടിരുന്നിടത്തു നിന്ന് നാശം വരുന്ന ഭാഷകള്‍ പോലും ഡിജിറ്റലായി സംരക്ഷിച്ചു നിര്‍ത്താനുള്ള ഇടം എന്ന നിലയില്‍ ‘സൈബര്‍ സ്പേയ്സ്’ ഉയരുകയാണുണ്ടായത്.

വിവരസാങ്കേതിക വിദ്യയുടെ സാമൂഹിക പ്രത്യാഘാതം തുടര്‍ന്ന് വിവരിക്കുകയുണ്ടായി. വിനിമയ അസമത്വമാണ് അതിലൊന്ന്. ലഭ്യത, പ്രാപ്യത, ഭാഷ, പ്രാദേശികമായ ഉള്ളടക്കമില്ലായ്മ എന്നിവയാണ് ഈ അസമത്വത്തിന്റെ കാരണം. മറ്റൊന്ന് സംസ്കാരിക ഏകീകരണമാണ്. കോര്‍പ്പറേറ്റ് ഭീമന്മാര്‍ അറിവിനെ വാണിജ്യവത്കരിക്കുകയും കുത്തകവത്കരിക്കുയും ചെയ്യുന്നതും ഭീഷണിയാണ്. അമാനവീകരണമാണ് പ്രത്യാഘാതങ്ങളിലെ കാതലായ മറ്റൊന്ന്.

ഇന്റെര്‍നെറ്റില്‍ പ്രാദേശികഭാഷകള്‍ കടന്നു വരികയും പ്രാദേശികഭാഷയിലും കമ്പ്യൂട്ടിംഗ് ആകാമെന്ന് ഈ രംഗത്തെ കുത്തകകള്‍ക്ക് തോന്നുകയും ചെയ്തതിന്റെ ചരിത്ര പശ്ചാത്തലം ഡോ.ഇക്ബാല്‍ വിശദമായി വരച്ചുകാട്ടി. എണ്‍പതുകളില്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാണകുത്തകകള്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നത് ആ പ്രദേശത്തുണ്ടായ ഭാഷാപരമായ ഉണര്‍ച്ചയുടെ പ്രയോജനം സ്വായത്തമാക്കാനാണ്. ഭാസ്നെഹികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്. ലോകഗതിയുടെ വഴിയിലാണ് മലയാളവും. ഉണര്‍ന്നുവരാന്‍ സമയമെടുക്കുന്നു, എങ്കിലും. നമുക്കീരംഗത്തെ സാദ്ധ്യതകള്‍ വലുതാണ്. പ്രവാസി മലയാളികള്‍ ഈ രംഗത്തു ചെയ്യുന്ന സംഭാവനകള്‍ ഗണനീയമാണ്. മലയാളം ഒരു ലോകഭാഷയായി ഉയരുന്നു. വിവരശൃംഖലയില്‍ മലയാളത്തിനും ഒരിടം കിട്ടുന്നു. പക്ഷേ നമ്മുടെ ഭാഷ നേരിടുന്ന വെല്ലുവിളികള്‍ ധാരാളമാണ്. അവയെ ഇങ്ങനെ തിരിക്കാം.
1. ഭാഷാസമൂഹം മലയാളം കമ്പ്യൂട്ടിംഗിന്റെ കാര്യത്തില്‍ ഇടപെടുന്നില്ല.
2. വ്യക്തമായ ആസൂത്രണമില്ലായ്മ
3. പൊതുസ്ഥാപനങ്ങളും സ്വകാര്യസംരംഭകരും തമ്മിലുള്ള ആശയവിനിമയമില്ലായ്മ
4. സാമൂഹികമായ ഇടപെടലിന്റെ അഭാവം

പിന്നീട് വന്ന രണ്ട് സെഷനുക്കളും ഡോ. ഇക്ബാല്‍ മലയാളഭാഷ വിവരസാങ്കേതിക രംഗത്ത് നേരിടുന്ന വെല്ലുവിളികളായി ചൂണ്ടിക്കാട്ടിയ സംഗതികളുടെ പ്രായോഗിക ഉദാഹരണങ്ങളായിരുന്നു.

2. മലയാള ഭാഷാ കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയറ് പരിചയപ്പെടുത്തല്‍ - C-Dac, C-Dit, SPACE പ്രതിനിധികള്‍
മലയാള സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുന്ന രണ്ടാം സെഷനില്‍ സി ഡാക്കില്‍ നിന്നും വന്ന ജോസഫ് സ്റ്റീഫന്‍ കൂട്ടുകാരന്റെ സഹായത്തോടെ, അക്ഷരമാല (ഫോണ്ട് ഡ്രൈവര്‍‍), അന്വേഷണം (എന്താണെന്ന് അറിയില്ല) എഴുത്തച്ഛന്‍ (എഴുതിയിരുന്നത് ‘എഴുത്തച്ചന്‘-ടൈപ്പിംഗ് ട്യൂട്ടര്‍) കലാകേരളം (ഡാറ്റാ ബെയ്സ്) സന്ദേശം (ഇ മെയില്‍) നേര്‍പദം (സ്പെല്‍ ചെക്ക്) പദകൈരളി (വേഡ് എഡിറ്റര് പക്ഷേ വിവിധോദ്ദേശ്യം‍) സുഭാഷിണി (ടെക്സ്റ്റ് ടു സ്പീച്ച്) ബ്രയില്‍ മൊഴി (എന്താണെന്നു വ്യക്തം) ത്രിഭാഷാ നിഘണ്ടു, നയന (ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റിക്കഗ്നിഷന്‍ സിസ്റ്റം‍) എന്നിവ പരിചയപ്പെടുത്തി. പരിചയപ്പെടുത്തല്‍ അത്ര മികവുറ്റത് എന്നു പറയാനൊക്കില്ല. പലപ്പോഴും സോഫ്റ്റ്വെയറുകള്‍ പിണങ്ങി മുഖം കാണിച്ചില്ല. (ശ്ശോ !എല്ലാം കൂടി പോയി ! എന്ന് പിന്നിലിരുന്ന പെണ്‍കുട്ടിയുടെ കമന്റ്..കോളേജു സ്റ്റുഡന്റായിരിക്കും.) ജോസഫ് ഇടയ്ക്കിടെ കൂട്ടുകാരനെ കൈകാണിച്ച് ‘അതൊന്നും വേണ്ട’ എന്ന മട്ടില്‍ അടുത്തതിലേയ്ക്കു ചാടി. അതും ഇതും കൂടി കൂടിക്കുഴഞ്ഞു. കമ്പ്യൂട്ടറിന്റെ ചൊങ്കും ചൊമ്പ്രാന്തിയും അറിഞ്ഞു കൂടാത്ത നിങ്ങള്‍ക്ക് ഇത്രയൊക്കെ മതി ബാക്കി ‘സഞ്ചിയിലിട്ടു തന്ന ഫ്രീ സി ഡി യിലുണ്ട് വീട്ടില്‍ പോയി നോക്കിക്കോ‘ എന്നൊരു മട്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാതിരി പരിചയപ്പെട്ടിട്ടുള്ളവയാണ് ഈ സാധാനങ്ങള്‍!. അതാളുകള്‍ വ്യാപകമായി ഉപയോഗിക്കാതിരിക്കാനുള്ള കാരണം സുവ്യക്തം. എന്നിട്ടും അതു വീണ്ടും വീണ്ടും പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതെന്തിനോയെന്തോ? പിക്ചര്‍ ടു ടെക്സ്റ്റ് ഗംഭീരമാണ്, ആളുകള്‍ കയടിക്കും എന്ന ഘട്ടമെത്തിയപ്പോഴേയ്ക്കും രചനയില്‍ നിന്ന് എന്നു പറഞ്ഞു പിന്നീറ്റ് പരിചയപ്പെടുത്തിയ രാജീവ് എന്നൊരാള്‍ ചാടിയെണീറ്റ് വഴക്കുണ്ടാക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ വാദഗതി ഇതൊക്കെയാണ്-

1. എന്തെങ്കിലും കാട്ടി കൈയടി നേടുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. ടെക്നിക്കല്‍ എക്സലന്‍സിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത കുറെ ആളുകളുടെ മുന്നില്‍ ഇത് എളുപ്പമാണ്.
2. മലയാളം കമ്പ്യൂട്ടിംഗില്‍ വളരെ വലിയ സംഭാവന നല്‍കിയിട്ടുള്ള രണ്ടാള്‍ക്കാരെ (രണ്ടുപേരും രചനയുടേതാണ്) ഇവിടെ ക്ഷണിക്കാത്തത് ബോധപൂര്‍വമാണ്. കാരണം ഇവര്‍ക്ക് വേണ്ടത് നിങ്ങളുടെ (അതായത് ഞങ്ങളുടെ) കൈയൊപ്പാണ് അതു കാണിച്ച് യൂണികോഡിലെ ചില്ലു പ്രശ്നത്തെ ഇവര്‍ കൈകാര്യം ചെയ്യും.
3. രണ്ടു വര്‍ഷം മുന്‍പ് കാണിച്ച് അതെ സോഫ്റ്റ് വെയറുകളാണ് എന്തോ മഹാകാര്യം എന്ന മട്ടില്‍ ഇവിടെയും കാണിച്ചുകൊണ്ടിരിക്കുന്നത്.
4. യൂണികോഡ് പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. നന്മ എന്നു മൂന്നു തരത്തില്‍ എഴുതാം.. അപ്പോല്‍ നിങ്ങള്‍ക്കു ചിരിവരും.. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറ് എന്ന് ബാങ്കിന്റെ അഡ്രസ്സ് വരുമ്പോള്‍ ഏഴു സൈറ്റുകള്‍ ഒരേ അഡ്രസ്സില്‍ ഉണ്ടാവുകയും നിങ്ങളുടെ (അതായത് നമ്മുടെ) പണം ആരെങ്കിലുംകൊണ്ടു പോവുകയും ചെയ്യുമ്പഴേ നിങ്ങള്‍ (അതായത്..) വിവരമറിയൂ...

ആളുകള്‍ വൈലന്റായി. ‘ഇരിയെടാ അവിടെ‘ ‘നിന്റെ പ്രസംഗം കേള്‍ക്കാനല്ല ഞങ്ങള്‍....”എന്നൊക്കെ പറഞ്ഞു രാജീവിനെ ഇരുത്തി. രാജീവ് അത്രയെളുപ്പം വിട്ടൊന്നും കൊടുത്തില്ല. സുജയും ഡോ. ഇക്ബാലും കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ചര്‍ച്ച ചെയ്യാന്‍ അവസരം തരാം എന്നു പറഞ്ഞു. രചനയുടെയും മറ്റും ശ്രമങ്ങള്‍ താന്‍ തന്റെ അവതരണത്തില്‍ സൂചിപ്പിച്ചു എന്ന് ഇക്ബാല്‍ അറിയിച്ചു. മദ്രാസ് ഐ ഐ ടി (അതോ എം ഐ ടി യൊ?) വക യൂണികോഡ് പരിഹാര നിര്‍ദ്ദേശങ്ങള്‍ സൈറ്റിലുണ്ടെന്നും അതു വായിച്ചാല്‍ പോരേ തമ്മില്‍ തല്ലണോ എന്നും എന്നും എന്നും അഭിപ്രായങ്ങള്‍ പൊങ്ങി വന്നു നിന്നു.

ബഹളത്തിനിടയ്ക്ക് മോഡറേറ്ററായിരുന്ന എസ് രാജശേഖരന്‍ ശാന്തരായിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു ആരു കേള്‍ക്കാന്‍..? അദ്ദേഹം അടുത്ത ആളുകളെ വിളിച്ചു. പക്ഷേ അവര്‍ റെഡിയായിട്ടില്ലായിരുന്നു. അപ്പോള്‍ അതിന്റെടുത്ത ആളുകളെ വിളിച്ചു. കോഡിനേറ്റര്‍ പറഞ്ഞ സ്പെയിസ് (Society for Promotion of Alternative Computing and Employment) സ്പെയിസ് എന്ന പേര് കേട്ട് മൈക്കിന്റെ മുന്‍പില്‍ വന്ന് രാജശേഖരന്‍ സാര്‍, ഇനി വാക്കുകള്‍ക്കിടയിലെ സ്പെയിസ്-സ്ഥലം അതിനെക്കുറിച്ച് (ആരോ) സംസാരിക്കുന്നതാണ് എന്ന് അനൌണ്‍സ് ചെയ്തു. സുജ ഓടി വന്ന് മൈക്കെടുത്ത് ...‘ഛേ ! എന്നു മാത്രം പറഞ്ഞില്ല.

ഞങ്ങള്‍ (അതായത് ഞാന്‍) ബിരിയാണി ഉച്ചയ്ക്കുണ്ണാന്‍ എഴുന്നേറ്റ് പോയി.