Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

June 26, 2021

കാറ്റിലും മലരിലും ഒഴുകുന്ന ദുഃഖത്തിനു കാതോർത്ത്..

 



കുറച്ചു വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. കരമനയിലെ പെൺകുട്ടികളുടെ സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാമെന്നു സമ്മതിച്ചിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന് നിയമസഭ നടക്കുന്ന സമയമായിരുന്നതിനാൽ പങ്കെടുക്കാനായില്ല. താൻ വരുന്നില്ലെന്ന് അദ്ദേഹം അറിയിക്കുന്നത്, അദ്ദേഹം പുറപ്പെട്ടോ എന്നറിയാനായി ഫോൺ അങ്ങോട്ടു വിളിച്ചപ്പോൾമാത്രമാണ്. അപ്പോഴേക്കും കുട്ടികൾ ബെഞ്ചെല്ലാം പുറത്തു പിടിച്ചിട്ട് ഇരുന്നു കഴിഞ്ഞിരുന്നു. തൊട്ടടുത്ത് ഷൂട്ടിങ് നടക്കുന്നുണ്ട്. അവിടെനിന്ന് ആരെയെങ്കിലും കിട്ടുമോ എന്നു നോക്കിയിട്ടും നടന്നില്ല. സ്കൂളിലെ സദസ്യർ കുട്ടികളാണ്. പ്രസംഗകർക്കും വിശിഷ്ടാതിഥികൾക്കും അവരത്ര പ്രധാനപ്പെട്ട ശ്രോതാക്കളല്ല. പൂവച്ചൽ ഖാദർ അടുത്തല്ലേ താമസം, ക്ഷണിച്ചാലോ എന്നാരോ ചോദിച്ചു. തുടങ്ങാൻ ഏതാനും മിനിട്ടുകൾ മാത്രം ഉള്ള പരിപാടിയിലേക്ക് അങ്ങനെ ഒരു എഴുത്തുകാരൻ വരുമോ എന്നു സംശയമുണ്ടായിരുന്നു. വിവരം അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, “കുളിച്ചിട്ടുപോലും ഇല്ല. കുറച്ചൊന്നു വെയിറ്റു ചെയ്യാമോ, ഇപ്പോൾ ഇറങ്ങിയേക്കാം..”

നല്ല പ്രഭാഷകനുമായിരുന്നു പൂവച്ചൽ ഖാദർ. വേറെ ഏത് അതിഥി വന്നാലും ലഭിക്കാത്ത ധന്യത ചടങ്ങിനുണ്ടായി. കവിതയും പാട്ടുകളും മലയാളത്തിന്റെ പരമ്പര്യവുമായി പ്രസംഗം ഒരു ഗാനാലാപനത്തിന്റെ ഭാവഭംഗി കൈക്കൊണ്ടു. മറ്റാർക്കോ വേണ്ടി കാത്തിരുന്ന കുട്ടികളുടെ മുന്നിലേക്ക് യാതൊരുവിധ ആലഭാരങ്ങളുമില്ലാതെ വരാൻ തയ്യാറായ ഉദാരതമായ മനസിന്റെ സാന്നിദ്ധ്യവും അതിന്റെ ഭാഗമാണ്. പക്ഷേ അതുമാത്രമല്ല, അതിനു മുൻപ്, സ്കൂളിൽ അധികം ആരോടും സംസാരിക്കാത്ത, പലവിധ രോഗങ്ങളും പ്രയാസങ്ങളും കഷ്ടപ്പെടുത്തിയിരുന്ന പ്രായമായ ഒരു ടീച്ചർ കാറിൽ നിന്നിറങ്ങിയ അന്നത്തെ പ്രത്യേക അതിഥിയെ കണ്ട് സന്തോഷം കൊണ്ട് അയ്യോ എന്നു വിളിച്ചുകൊണ്ട്  ഓടിവന്നു. അവരുടെ ഒരു സ്വകാര്യസന്തോഷവും ആശ്രയവുമായിരുന്നത്രേ പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ. നേരത്തെ നിശ്ചയിച്ചുവച്ചതിൽനിന്നു വ്യത്യസ്തമായി സ്വാഗതം പറയുന്ന ജോലി അവർ സ്വയം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയുള്ള സഞ്ചാരം ഒരർത്ഥത്തിൽ തൊട്ടടുത്ത തലമുറ ഉള്ളിൽകൊണ്ടുനടന്ന സ്വകാര്യസ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും ചലച്ചിത്രഗാനങ്ങളിലൂടെ രൂപം നൽകിയ മനുഷ്യനെ അടുത്തറിയാനുള്ള സൗകര്യംകൂടി കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആ സ്വാഗതഭാഷണം. അവരത് എന്തായാലും നേരത്തെ തയ്യാറാക്കി വച്ചതായിരുന്നില്ല. ഓ എൻ വി കുറുപ്പ് പറഞ്ഞതുപോലെ ‘സിനിമാപ്പാട്ടുകൾ പ്രായോഗിക കവിതകളാണ്’ സാധാരണമനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ വൈകാരികജീവിതത്തിന്റെ രൂപമില്ലായ്മയ്ക്ക് കണ്ണാടി പിടിച്ചുകൊടുക്കുന്നത് ചലച്ചിത്രഗാനങ്ങളാണ്. ഏതുസന്ദർഭത്തിനും ഇണങ്ങിയവ അവിടെയുണ്ട്. പ്രിയപ്പെട്ട കവികളെന്നപോലെ ഓരോ മനുഷ്യർക്കും  പ്രിയപ്പെട്ട ഗാനരചയിതാക്കളും ഉണ്ട്. അതിനർത്ഥം അവർ, ആളുകളുടെ മനസ്സിനടുത്തുനിന്ന് അവരുടെ ആത്മരഹസ്യങ്ങൾ പാട്ടിലൂടെ പറയുന്നു എന്നതാണ്.

തകരയിലെ (1980) ‘മൗനമേ...നിറയും മൗനമേ...’ എന്ന ഗാനം പൂവച്ചൽ ഖാദറിനുമാത്രം എഴുതാൻ പറ്റുന്നതായിരുന്നു എന്നു തോന്നാറുണ്ട്. ‘കല്ലിനുപോലും ചിറകുകൾ നൽകി കടന്നുപോയ കന്നിവസന്തത്തെപ്പറ്റി ഒരു പരാമർശമുണ്ട് ആ പാട്ടിൽ. ആത്മരേഖയാണത്. മാറി നിന്ന് നോക്കിക്കൊണ്ടിരിക്കുക എന്ന മട്ടിൽ, അത്രയ്ക്ക് നിശ്ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. പൊതുപരിപാടികളിൽ അധികം ഉണ്ടായിരുന്നില്ല. അവാർഡുകളുടെ വലിയ നിരയും ഇല്ല. 365 ചലച്ചിത്രങ്ങളിൽ പാട്ടുകളെഴുതി. ആൽബങ്ങളിലേതുൾപ്പടെ ആയിരത്തിൽ കവിയും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പട്ടിക. കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്. മലയാള സംഗീതം ഡേറ്റാ ബെയിസിൽ രസകരമായ ഒരു കണക്കുണ്ട്. പി ഭാസ്കരൻ 305 സിനിമകളിലും ഓ എൻ വി കുറുപ്പ് 254 വയലാർ രാമവർമ്മ 244 സിനിമകളിലും യൂസഫലി കേച്ചേരി 139 സിനിമകളിലുമാണ് പാട്ടുകൾ എഴുതിയിട്ടുള്ളതെന്നാണ്. വിശ്വസിക്കാൻ പ്രയാസം തോന്നും, അധികം പുറത്തു വെളിപ്പെടാതെ, ഒച്ചയനക്കങ്ങളില്ലാതെ, ഖാദർ ഒരാവരണം സ്വയം പുതച്ചിരുന്നു.  ‘മൗനമേ... എന്ന പല്ലവി ഉച്ചസ്ഥായിയിലായതിനെപ്പറ്റി ദേവരാജൻ വിമർശനമുന്നയിച്ചിരുന്നു എന്നൊരു കഥയുണ്ട്. അതിനു സംഗീതം നൽകിയ എം ജി രാധാകൃഷ്ണനെതിരെയായിരുന്നു, അതിലെ സാഹിത്യത്തെപ്പറ്റിയായിരുന്നില്ല ആരോപണമെങ്കിലും ‘നിറയുകയും കവിയുകയും ചെയ്യുന്ന മൗനത്തിന്റെ’ ഒച്ച എന്ന അവസ്ഥയ്ക്ക് സാഹിത്യപരമായ ഒരവസ്ഥയും ഉണ്ടല്ലോ. ‘കാറ്റിലും പൂവിലും വസന്തത്തിലുമെല്ലാം നിറമായി ഒഴുകുന്ന ദുഃഖത്തെ’ അതിലെ വരികൾ അഭിസംബോധന ചെയ്യുന്നു. ‘നാഥന്റെ കാലൊച്ച കേൾക്കാനായുള്ള കാതോർത്തുള്ള ഇരിപ്പിലുള്ളതും’ (ചാമരം -1980)  ഒരുതരം മൗനമാണ് ചിറകു വിരിക്കുന്നത്. ചാമരത്തിലെ മറ്റൊരു പാട്ടിൽ മൗനത്തെ അദ്ദേഹം നിർവചിക്കുന്നത്, ‘മൗനങ്ങൾ ഹൃദയനിലതൻ ജ്വലനചലനം’ എന്നാണ്.  നവംബറിന്റെ നഷ്ടത്തിലെ (1982) ‘ഏകാന്തതേ.. ’ എന്ന പാട്ടിൽ അദ്ദേഹം എഴുതി : ‘വാക്കുകൾ തേടുന്ന മൗനം, സാന്ദ്രത കൂടുന്ന മൗനം....’ എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകലുടെ തുടക്കത്തിലുമായി സമൂഹത്തെ ആവേശിച്ചിരുന്ന ഏകാന്തദുഃഖത്തിന്റെ  പാട്ടുകാരനായി പൂവച്ചൽ ഖാദർ അവരോധിക്കപ്പെടുകയായിരുന്നു എന്നു പറയാം. യേശുദാസിന്റെ ഉടമസ്ഥതയിലായിരുന്ന തരംഗിണിയുടെ ‘വിഷാദഗാനങ്ങൾ’ രണ്ടാം വാള്യം പൂവച്ചൽ ഖാദറിന്റെയായിരുന്നു.  

ഗാനരചയിതാവെന്ന നിലയിൽ പൂവച്ചൽ ഖാദറെ സഹൃദയലോകത്തിനു പരിചയപ്പെടുത്തിയ കാറ്റുവിതച്ചവൻ (1973) എന്ന സിനിമയിലെ, ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു, മണി മുകിൽ തേരിലിറങ്ങി’ എന്ന ഗാനം പോലെതന്നെ പ്രസിദ്ധമാണ് അതിലെ മേരി ഷൈല പാടിയ, ‘നീയെന്റെ പ്രാർത്ഥന കേട്ടു’ എന്ന ക്രിസ്ത്രീയ ഭക്തിഗാനവും.  മൗനത്തിന്റെയും ദുഃഖത്തിന്റെയും തൊട്ടടുത്ത സ്ഥാനമുണ്ട്, ആത്മീയതയ്ക്ക്. തുറമുഖത്തിലെ (1979) ‘ശാന്തരാത്രി തിരുരാത്രി, പുൽക്കുടിലിൽ പൂത്തൊരു രാത്രി’ അതുപോലെ പ്രചാരം ലഭിച്ച മറ്റൊരു ക്രിസ്തീയഭക്തിഗാനമാണ്.  തുറമുഖത്തിനു വേണ്ടിയാണ്  ‘രാവിനിന്നൊരു പെണ്ണിന്റെ നാണം, തേൻ കടലില് ബൈത്തിന്റെ ഈണം’ എന്ന പ്രസിദ്ധമായ മാപ്പിളപ്പാട്ടിന്റെ ശീലിലുള്ള വരികളും ഖാദർ എഴുതിയത്. പതിനാലാം രാവിലെ (1979) കെ രാഘവന്റെ സംഗീതസംവിധാനത്തിലുള്ള ‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുആ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ’ എന്ന ഗാനം ഈണത്തിൽ മാത്രമല്ല സാഹിത്യപരമായും മാപ്പിളപ്പാട്ടുശൈലിയെ അനുവർത്തിക്കുന്നതാണ്. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ഈറ്റപ്പുലിയിൽ (1983)  ഉമ്മറിന്റെ കഥാപാത്രം പാടുന്ന,  ‘പടച്ചോന്റെ സൃഷ്ടിയിൽ എല്ലാരുമൊന്നേ’ എന്ന ഗാനം ഇസ്ലാമികമായ സമത്വവീക്ഷണകോടിയിൽനിന്നു പിറവികൊണ്ടതാണ്. ‘ശബരി ഗിരീശാ, ശ്രീമണികണ്ഠാ ശരണം താവക ശരണം, ഈശ്വരാ ജഗദീശ്വരാ ഈ വിളി കേൾക്കൂ സർവേശ്വരാ’ (ശ്രീ അയ്യപ്പനും വാവരും -1982) ചർന്ദ്രാർക്ക വർണ്ണേശ്വരി ദേവീ, ചന്ദ്രാംശു ബിംബാധരീ..’ (അമ്മേ നാരായണാ -1984) എന്നിവകൂടി അദ്ദേഹത്തിന്റെ മതേതര ആദ്ധ്യാത്മികസൗഹൃദഭാവനയുടെ കൂട്ടത്തിൽ ചേർത്തു വയ്ക്കേണ്ടവയായി ഉണ്ട്.  അറബിമലയാളം പാരമ്പര്യവഴിക്കു കൈവന്ന തമിഴ്ഭാഷാ സ്വാധീനം മലങ്കാറ്റിലെ (1980) ‘കുങ്കുമപ്പൊട്ട് പോടമ്മ, മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ’ എന്ന ആദിവാസിപ്പാട്ടിൽ പ്രകടമാണ്.

കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കായലും കയറും (1979) എന്ന ചലച്ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് പ്രണയകാല്പനികമായ ഭാവതരളതയെ അന്നത്തെ യൗവനങ്ങളിൽ പ്രതിഷ്ഠിച്ചത്. നിശ്ശബ്ദവും തീർത്തും സ്വകാര്യവുമായ ശാരീരികപ്രണയാകാംക്ഷകളാണ്, കെ വി മഹാദേവന്റെ സംഗീതസംവിധാനത്തിലുള്ള ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ, എന്ന് ചിറയിൻകീഴിലെ പെണ്ണിനോടുള്ള അപേക്ഷയിലും, ‘ശരറാന്തൽ തിരി താണു മുകിലിൻ കുടിയിൽ, മൂവന്തി പെണ്ണുറങ്ങാൻ കിടന്നു’ എന്ന പ്രകൃതി വർണ്ണനയിലും ഇതൾവിടർത്തുന്നത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘ഈ നീലിമതൻ ചാരുതയിൽ നീന്തിവരൂ..’ (ആരാത്രി-1983) രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ, ‘ഋതുമതിയായ് തെളിവാനം..’ (മഴനിലാവ് -1983), ‘ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ..’ (തമ്മിൽതമ്മിൽ -1985) എന്നിവകളിലെത്തുമ്പോൾ കുറച്ചു കൂടി പക്വമാകുന്നതു കാണാം. പ്രകൃതിയെ പശ്ചാത്തലമെന്ന നിലയ്ക്കല്ല, പരസ്പരം സംവദിക്കാനുള്ള സത്തയെന്ന നിലയിലാണ് ഖാദർ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള ഗാനങ്ങളധികവും സംബോധനകളിലോ ചോദ്യങ്ങളിലോ ആരംഭിക്കുന്നത് വെറുതെയല്ല. ‘സിന്ദൂരസന്ധ്യയ്ക്കു മൗനം, മന്ദാരക്കാടിനു മൗനം’ (ചൂള -1979), ‘പൂമാനമേ ഒരു രാഗമേഘം താ..’ (നിറക്കൂട്ട് -1985), അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ (ഒരു കുടക്കീഴിൽ-1985),   ‘മന്ദാരചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമതിയേ..’ (ദശരഥം -1989). തുടങ്ങിയവ നോക്കുക.

പിന്നെയും പൂക്കുന്ന കാട് എന്ന സിനിമയിൽ ശ്യാം സംഗീതം നൽകിയ ‘എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം, എന്ന ആദ്യവരി ‘നെഞ്ചിലൊരു നോട്ടം’ എന്ന നിലയ്ക്കാണ് പ്രചരിച്ചത്. അതിനാൽ സദാചാരപരമായ വിവാദം അതുകെട്ടിയുയർത്തി. തെരുവുനൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെങ്കിലും ആ പാട്ടിന്റെ വരികളിൽ അശ്ലീലാർത്ഥത്തിൽ ഒന്നുമില്ലെന്ന് നോക്കിയാലറിയാം. അതുപോലെയാണ് ആട്ടക്കലാശത്തിലെ (1983) ‘നാണമാവുന്നോ മേനി നോവുന്നോ’ എന്ന പ്രണയഗാനവും. സമാഗമശൃംഗാരത്തിന്റെ അനുരണനങ്ങളെ പിടിച്ചുപറ്റാനുള്ള  ശ്രമമല്ലാതെ അവയിൽ ശ്ലീലമല്ലാത്ത കല്പനയോ പദപ്രയോഗമോ കണ്ടെടുക്കുക പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗാനങ്ങളെ ജനകീയമാക്കാൻ സാധാരണ കവികൾ പ്രയോഗിച്ചു പോരുന്ന രചനാതന്ത്രമായ ദ്വയാർത്ഥംപോലും പൂവച്ചൽ ഖാദറിന്റെ പാട്ടുകൾക്ക് അന്യമാണ്. എൺപതുകളിൽ ചലച്ചിത്രമേഖലയൊട്ടാകെ മൃദുലൈംഗികതയെ ആവേശത്തോടെ പുണർന്നപ്പോൾ അത്തരം ചിത്രങ്ങൾക്ക് കൂടുതലായി പാട്ടുകളെഴുതാൻ പൂവച്ചൽ ഖാദർക്ക് അവസരങ്ങളൊത്തുവന്നത് ചലച്ചിത്രമേഖലയിലെ സൗഹൃദങ്ങളുടെ ഭാഗമായി ആയിരിക്കാം.  അഞ്ചരയ്ക്കുള്ള വണ്ടി, പ്രായപൂർത്തിയായവർക്കു മാത്രം,  മിസ് പമീല,  കാട്ടിലെ പെണ്ണ് തുടങ്ങി അനേകം ചിത്രങ്ങൾക്ക് ഖാദർ പാട്ടുകൾ രചിച്ചു. പൂവച്ചൽ ഖാദറിലെ കവിയെ മാറ്റി നിർത്താൻ ഒരു പരിധിവരെ ഫോർമുല ചിത്രങ്ങൾ സഹായിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. പ്രത്യേകിച്ചു സാഹിത്യഭംഗിയോ ലീനമായ ധ്വനികളോ ആവശ്യമില്ലാത്ത, സംസാരഭാഷയുമായി  അടുത്തുനിൽക്കുന്ന ഗാനങ്ങളാണ് അവയ്ക്കു വേണ്ടിയിരുന്നത്. തിരിഞ്ഞു നോക്കിയാൽ വാമൊഴിയുമായി അടുത്തുനിൽക്കുന്ന ഗാനഭാഷ പൂവച്ചൽ ഖാദറിനു അപരിചിതമായിരുന്നില്ലെന്നു മനസിലാക്കാം. ‘സന്ദർഭത്തി’ലെ  (1984) ‘ഡോക്ടർ സാറേ എന്റെ ഡോക്ടർ സാറേ’, ‘പണ്ടൊരു കാട്ടിലൊരാൺ സിംഹം മദിച്ചു വാണിരുന്നു’ (സംഗീതം ജോൺസൺ) എന്നീ  ഗാനങ്ങൾ അവയുടെ പൂർവഗാമികളാണ്. കയത്തിലെ (1982) ‘കായൽക്കരയിൽ തനിച്ചു വന്നതു കാണാൻ നിന്നെ കാണാൻ’ എന്ന പാട്ടിൽ കാമുകനും കാമുകിയും തമ്മിലുള്ള സാധാരണ സംഭാഷണത്തിന്റെ ഘടനയിലുള്ളതാണ്. ഈ പ്രത്യേകതയാവാം കാവ്യഭംഗിയോ സാഹിത്യമേന്മയോ ആവശ്യമില്ലാത്ത പശ്ചാത്തല ഗാനങ്ങളുടെ ആവശ്യക്കാരെ അദ്ദേഹത്തിന്റെ അടുക്കലെത്തിച്ചത്.

70-കളുടെ തുടക്കംമുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകംവരെ പൂവച്ചൽഖാദർ സജീവമായിരുന്ന ചലച്ചിത്രഗാനമേഖല പരിശോധിക്കുന്ന വ്യക്തിയ്ക്കു് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പരിണാമചരിത്രം നമ്മുടെ ചലച്ചിത്രങ്ങളുടെ പ്രമേയപരമായ പരിണാമത്തിന്റെകൂടി ചരിത്രമാണെന്ന് തിരിച്ചറിയാൻ പറ്റും.  വിഷാദവും ഭക്തിയും പ്രണയവും ഉല്ലാസങ്ങളും ചേർന്ന ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളെ ഋജുവായും സരളമായും ഗാനരചനയിൽ ആവാഹിച്ചു, അദ്ദേഹം. ആദ്യചിത്രമായ കവിതയിൽ (1971) കവിതകളുമായിട്ടാണ് പൂവച്ചൽ ഖാദർ കടന്നുവന്നത്. അതിലൊന്നിൽ ‘ജീവിതാർത്തിയുടെ ഭാവജ്വാലകളുമായി ഓടി മരുഭൂമിയിൽ തളർന്നു വീഴുന്ന മാനിന്റെ അടുത്തുവന്ന് ഗർജ്ജിക്കുന്ന നിമിഷാങ്കുരത്തെ’പ്പറ്റിയൊരു കല്പനയുണ്ട്. ജീവിതത്തിന്റെ തീവ്രവും അനിവാര്യവുമായ നിമിഷങ്ങളെ മാറിനിന്നു കാണുക എന്ന കാഴ്ചപ്പാട് അവിടെ നിന്ന് ആരംഭിക്കുന്നതാണ് എന്നർത്ഥം. ഒരുതരത്തിൽ നിറഞ്ഞു കവിയുന്ന മൗനത്തെ കാതോർത്തു നിൽക്കാനുള്ള സിദ്ധിയുടെ ആരംഭമുഹൂർത്തം എന്നും പറയാം.  

pressclubvaartha.com


September 1, 2020

വചനം മാംസത്തെ നിർമ്മിക്കുന്നു

 


കൽബുർഗി കൊലചെയ്യപ്പെട്ടിട്ട് 2020 ആഗസ്റ്റ് 30 നു അഞ്ച് വർഷമാകുന്നു.

 

ജീവിതകാലം മുഴുവൻ വചനകവിതകളുടെ ഗവേഷണത്തിനും പഠനത്തിനുമായി ചെലവഴിച്ച മല്ലേശപ്പ മാഡിവലപ്പ കൽബുർഗി, പന്ത്രണ്ടാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന, മഹാത്മാക്കളുടെ,  കാലത്തിനപ്പുറം കടന്നുകണ്ട ജീവിതവഴികളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽനിന്ന് അത്ഭുതത്തോടെ നോക്കിക്കാണുകയും ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഹമ്പി സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിച്ച ദിവസം ദിവസം ഔദ്യോഗിക വാഹനം വേണ്ടെന്നു വച്ച് രണ്ടു കൈകളിലും ബാഗും തൂക്കി നടന്നു പോകുന്ന അദ്ദേഹത്തിന്റെ ചിത്രം, വചനം കവിതകളെ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാനുള്ള കർണ്ണാടക സർക്കാരിന്റെ ബൃഹദ് പദ്ധതിയിൽ ഭാഗമായിരുന്ന  പയ്യന്നൂർ കുഞ്ഞിരാമൻ വരച്ചിട്ടിട്ടുണ്ട്. കൽബുർഗിയുടെ എളിമയെയും ഗവേഷണജാഗ്രതയെയുംപറ്റി സഹപ്രവർത്തകയായിരുന്ന ഡോ. ആശാലതയും കുറിച്ചിട്ടുണ്ട്. സ്വാശ്രയബോധം, താർക്കിക യുക്തികൾ,  സൂക്ഷ്മമായ സംവേദനത്വം, അദ്ധ്വാനത്തിലുള്ള വിശ്വാസം, അനാചാരങ്ങളോടും മതപരമായ അനുഷ്ഠാനങ്ങളോടുമുള്ള അസഹിഷ്ണുത, സാമൂഹിക പരിഷ്കരണത്തിനുള്ള അടങ്ങാത്ത ആവേശം തുടങ്ങി കൽബുർഗിയിലുണ്ടായിരുന്ന ഗുണാത്മക ചോദനകളുടെ സ്രോതസ്സ്, ഒൻപത് നൂറ്റാണ്ടു മുൻപ് കന്നഡസമൂഹത്തിൽ ഉടലെടുത്ത വിപ്ലവാത്മകമായ ആശയങ്ങളിലായിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം, പക്ഷേ വാസ്തവമാണ്.  അത്രയ്ക്ക് ചലനാത്മകവും അതുകൊണ്ട് മാതൃകയുമാണ് അന്നത്തെ സമൂഹമെന്നാണ് കൽബുർഗി ജീവിതംകൊണ്ടും എഴുത്തുകൊണ്ടും തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്.

എ കെ രാമാനുജൻ എഴുതുന്നു : ‘വചനകവികൾ കൊട്ടാരത്തിലെ വൈതാളികന്മാരോ  പണ്ഡിതന്മാരോ ആയിരുന്നില്ല. പുരുഷന്മാർ സ്ത്രീകളോടും സ്ത്രീകൾ പുരുഷന്മാരോടും സംസാരിക്കുന്ന മട്ടിലുള്ളവയായിരുന്നു കവിതകൾ. അവർ എല്ലാ വർഗ്ഗത്തിലും ജാതിയിലും തൊഴിൽവിഭാഗത്തിലും ഉള്ളവരായിരുന്നു. കൂട്ടത്തിൽ ചിലർ ദളിതരായിരുന്നു,    മറ്റുചിലർ നിരക്ഷരരും. കേവല സാഹിതീയതയുടെ പട്ടികയിൽ വരില്ലെങ്കിലും ‘വചനം’ സാഹിത്യമായിരുന്നു.’

ഈ പറഞ്ഞതിനു പിന്നിലെ യുക്തി വളരെ ലളിതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഡെക്കാനിലെ കന്നഡ സംസാരിക്കുന്ന സാംസ്കാരിക ഭൂമികയിൽ ഉണ്ടായിവന്ന വചനകവിത ഉറക്കെ പാടിയത് രാഷ്ട്രീയമായിരുന്നു എന്നതാണ് കാരണം. കവി വിഭാഗത്തെ നോക്കുക. തലവാര കമീദേവ കാവൽക്കാരൻ, ഒക്കലു മദ്ദയ്യ കൃഷിപ്പണിക്കാരൻ, കടത്തുകാരനാണ് അംബിഗാര കൗഡയ്യ, അപ്പം വിൽക്കാൻ നടക്കുന്നയാളാണ് പിട്ടവ്വെ, മാദര ദൂവയ്യ ചെരിപ്പുകുത്തിയും മാദിവാര മക്കയ്യ അലക്കുകാരനുമാണ്. അക്കമ്മ ചീപ്പു് ഉണ്ടാക്കുന്നവൾ, സുലേ സക്കാവേ ലൈംഗിക തൊഴിലാളി. രാജാവും വൈദ്യനും കാവൽക്കാരനും മാല കെട്ടുന്നവനും അന്ന് ഒരുപോലെ കവിതകളുണ്ടാക്കി.  അവ പരസ്പരവിനിമയത്തിനുള്ള സവിശേഷ വ്യവഹാരങ്ങളായിരുന്നു. നാടോടി സാഹിത്യത്തിന്റെ ഉത്ഭവത്തെ ജോലി, വിശ്രമം, അനുഷ്ഠാനങ്ങൾ, ഉപജീവനം എന്നിങ്ങനെ  നാല് അടിസ്ഥാനങ്ങളിലാണ് അദ്ദേഹം കണ്ടെത്തുന്നത്. (പൊതുമുതലായ സാഹിത്യം എന്ന ലേഖനം) ജീവിക്കുന്നതിനുള്ള ഉപാധിയായി പാട്ടുകൾ മാറുമ്പോൾ ഉള്ളടക്കത്തിനും സന്ദർഭങ്ങൾക്കും തമ്മിൽ ബന്ധമില്ലാതാവുന്നു. ജീവിതം തന്നെ പാട്ടായി മാറുന്നു. വേലയെ കവിതയാക്കുന്ന ഒരു സന്ദർഭം നോക്കുക.

‘തുകൽ തുളയ്ക്കുന്നതിനിടയിൽ 

ദേവന്റെ മുഖം

ഉളിയുടെ മുനയിൽ

പ്രത്യക്ഷമായി

കണ്ടപ്പോൾ

‘അങ്ങെന്താണിവിടെ പ്രഭോ

ഒരു വട്ടി മാംസം എടുത്തുകൊണ്ടു

പോകുന്നവന്റെ മുന്നിൽ?

ദൂരെ പോകൂ, ചെല്ലൂ...

നിങ്ങളുടെ ഭക്തന്മാരുടെ വാസസ്ഥലങ്ങളിൽ.

നിങ്ങളുടെ വെള്ളിപർവതങ്ങളുടെ

മുകളിൽനിന്നും അവരെ സ്വതന്ത്രരാക്കൂ..

നിങ്ങളുടെ മുഖംമൂടിക്കും

അവർക്കും മോചനം നൽകൂ.

ആർത്തിയുടെയും പൊടിയുടെയും

പുകയുടെയും യജമാനന്റെ കൃപയാൽ

പോയിച്ചെന്ന് ഉയർച്ച നേടൂ..

 

-                    ചെരിപ്പുകുത്തിയായ മാദര ധൂലയ്യയുടെ കവിതയാണിത്. പണി തടസ്സപ്പെടുത്താതെ ചെന്ന് ഭക്തരെ സ്വതന്ത്രരാക്കാൻ ദൈവത്തോട് കർശനമായി ആവശ്യപ്പെടുന്നതുപോലെ വിപ്ലവകരമായ മറ്റൊരു കാര്യമുണ്ടോ? ഈ സമ്പന്നമായ പാരമ്പര്യത്തെ അതിന്റെ സാമൂഹികതയിൽ ഉൾക്കൊണ്ടുകൊണ്ടാണ്, കാലഘട്ടത്തിന്റെ മനഃസാക്ഷിയായി കൽബുർഗി ബസവേശ്വരനെ  അവതരിപ്പിക്കുന്നത്. ബസവേശ്വരന്റെ വിപ്ലവകരമായ ജീവിതത്തെ ആധാരമാക്കി അദ്ദേഹം എഴുതിയ പ്രസിദ്ധമായ നാടകം, ‘കെട്ടിത്തു കല്യാണ’ (കല്യാണനഗരത്തിന്റെ തകർച്ച, മലയാളത്തിൽ ‘ബസവേശ്വരന്റെ വിപ്ലവം’. പരിഭാഷ പി പി സത്യൻ) അവസാനിക്കുന്നത്, നിലയ്ക്കാത്ത കലാപത്തിന്റെ ശബ്ദബിംബങ്ങൾക്കിടയിൽ ‘ഉറച്ചുപോയതെല്ലാം തകരും, ചലിക്കുന്നത് നിലനിൽക്കും’ എന്ന മുദ്രാവാക്യത്തോടെയാണ്. നാടകത്തിനിടയിൽ പലയിടത്തും ആ വാക്യം ആഹ്വാനംപോലെ മുഴക്കാനും അദ്ദേഹം മറന്നില്ല. സോദേശ്യകമാണത്. ബസവേശ്വരനെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമൂഹത്തെ, അതിനുള്ളിൽ പ്രവർത്തിക്കുന്ന മാമൂലുകളെക്കൊണ്ട് ജീർണ്ണിക്കാൻ വിടാതെ പുനരുജ്ജീവിപ്പിക്കുന്നത് പതിതകാരുണികരായ ഇതുപോലുള്ള ആചാര്യന്മാരാണെന്നും ഉള്ള ഉറപ്പിന്മേൽ പടുത്തുയർത്തിയ വാങ്മയമാണ്. അതുമാത്രമല്ല, ‘കല്യാണനഗരത്തിന്റെ തകർച്ച’ ഒരർത്ഥത്തിൽ ജനാധിപത്യത്തിന്റെ തകർച്ചയിൽ വേദനിക്കുന്ന മനസ്സിന്റെ ആവിഷ്കാരം കൂടിയാണ്. കൃതിയുടെ ആമുഖത്തിൽ കൽബുർഗി എഴുതി :

‘ജനാധിപത്യപരമായ സാമ്പത്തികജീവിതം, ജനാധിപത്യപരമായ സാമൂഹികജീവിതം, ജനാധിപത്യപരമായ ആത്മീയജീവിതം. ഇവയായിരുന്നു ബസവേശ്വരന്റെ പ്രധാനപ്പെട്ട ആശയങ്ങൾ’.

ബിജ്ജലന്റെ കുണ്ഡാല സാമ്രാജ്യത്തിൽ ബസവേശ്വരൻ സ്ഥാപിച്ച അനുഭവമണ്ഡപം ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യപാർലമെന്ററി സ്ഥാപനമായിരുന്നത്രേ. മറ്റൊരുതരത്തിൽ, ജനിച്ച ജാതിയിലെ ആചാരങ്ങളെയും, സ്വന്തം മതത്തിലെ അനുഷ്ഠാനങ്ങളെയും വികലമായ സാമ്പത്തിക നയങ്ങളെയും നിഷേധിച്ച് പുതിയ ക്രമത്തിനു രൂപം നൽകാൻ പോയ ഒരു അസുലഭ വ്യക്തിത്വത്തോട്, പന്ത്രണ്ടാം നൂറ്റാണ്ടിലെ സമൂഹത്തിന്റെ നിലപാട് എന്തായിരുന്നു എന്നാണ് നിരന്തര ഗവേഷണത്തിലൂടെ മല്ലേശപ്പ മാഡിവലപ്പ കൽബുർഗി എന്ന വിജ്ഞാനി അന്വേഷിച്ചത്. അതിന്റെ ഫലം കൂടിയാണ്, ബസവേശ്വരന്റെ കഥ പറയുന്ന നാടകം, ‘കല്യാണനഗരത്തിന്റെ തകർച്ച’.

          ഉപനയനത്തിനിരുത്തിയപ്പോൾ സഹോദരിക്കില്ലാത്ത പൂണൂൽ എനിക്കെന്തിന് എന്നു പറഞ്ഞ് അത് പൊട്ടിച്ചെറിഞ്ഞ, വർണ്ണ ജാതി വ്യവസ്ഥയെയും സതി സമ്പ്രദായത്തെയും തൊട്ടുകൂടായ്മയെയും തീക്ഷ്ണമായി എതിർത്ത,  സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വിധവാ വിവാഹത്തിനും വേണ്ടി വീറോടെ വാദിച്ച, ഒരു മിശ്രവിവാഹത്തിന്റെ വിവാദത്തിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീർന്നുവെന്ന് ഐതിഹ്യം പറയുന്ന ലിംഗായത്തുകളുടെ ആചാര്യൻ ബസവേശ്വരൻ, നാടകത്തിൽ എഴുത്തുകാരനായ കൽബുർഗിയുടെ പ്രതിരൂപമാണ്. കൂടാലസംഗമത്തിലെ ദേശമുഖ്യൻ പശുപതി, ‘ആശയങ്ങൾ ജ്വലിച്ചു കയറുന്ന സാഹിത്യം, പിന്നെ സ്വാതന്ത്ര്യം. അത്തരം കാര്യങ്ങൾക്കൊന്നുമിവിടെ സ്ഥാനമില്ലെന്ന്’ അധികാരത്തിന്റെ കറപിടിച്ച സ്വരത്തിൽ ആക്രോശിക്കുന്നതിനു പിന്നിൽ, കൽബുർഗിയുടെ ജീവിതാനുഭവത്തിന്റെ പകർപ്പുണ്ട്. ഒരിടത്ത് അദ്ദേഹം എഴുതുന്നു :

‘ഞാനാണ് ഈ നാടകം എഴുതിയതെങ്കിലും എന്നിലെ ബസവേശ്വരനാണ് ഇത് ഫലത്തിൽ രചിച്ചത്.’

 ബസവേശ്വരന്റെ പിൻഗാമികൾ എന്നു കരുതി വരുന്ന ലിംഗായത്തുകൾക്ക് (ലിംഗവാഹകർക്ക്) സാഹിത്യകൃതികളിൽനിന്ന് ബസവേശ്വരനെ സൂക്ഷ്മമായി അരിച്ചെടുക്കുകയും ഓരോ കാലഘട്ടവും ബസവേശ്വരന്മാരെ ആവശ്യപ്പെടുന്നുണ്ടെന്ന് സംശയത്തിനിടയില്ലാത്ത വിധം പറഞ്ഞു വയ്ക്കുകയും ചെയ്ത കൽബുർഗി ശത്രുവായി എന്നത് ചരിത്രത്തിന്റെ അത്ര ഹിതകരമല്ലാത്ത വിരോധാഭാസമാണ്. സാമൂഹികമായ ചലനത്തിന്റെ പതാകാവാഹകരായിരിക്കാൻ ആഹ്വാനം ചെയ്ത ഒരു ആചാര്യനെ പിന്തുടർന്നവർ നൂറ്റാണ്ടുകൾ കഴിഞ്ഞ് ചെന്നെത്തുന്നത് വിചിത്രമായ മറ്റൊരു കെട്ടിക്കിടപ്പിലേക്കാണ്.  ഈ പ്രവണതകളെയാണ് കെട്ടിക്കിടന്ന് ഉറച്ചു പോയതുകൊണ്ട് തകരേണ്ടതാണെന്ന് കൽബുർഗി ആവർത്തിച്ച് ആഹ്വാനം ചെയ്തത്.

ഒച്ചയും ബഹളവും രക്തച്ചൊരിച്ചിലും ഇഷ്ടമില്ലാത്ത ഒരാളായാണ് ബസവേശ്വരൻ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നത്. ധ്യാനത്തിന്റെ പ്രാധാന്യം, മനുഷ്യജീവിതത്തിൽ സത്യം കരുണ ശാന്തി തുടങ്ങിയ മൂല്യങ്ങളുടെ സാക്ഷാത്കാരമാണെന്ന് പറയുന്ന ബസവണ്ണയെ ഭൗതികശരീരം ആത്മീയമാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് ഗുരു ഉപദേശിക്കുന്നിടത്ത്, എന്താണ് മനുഷ്യൻ എന്ന സങ്കല്പത്തിന്റെ നീണ്ട ചരിത്രത്തെ അടയാളപ്പെടുത്താൻ കൽബുർഗി ശ്രമിക്കുന്നതായാണ് തോന്നിയത്.  ഒരർത്ഥത്തിൽ മൂല്യങ്ങളെ നഷ്ടപ്പെടുത്തി മൃതാചാരങ്ങളെ ഒഴുക്കിക്കൊണ്ടുവരാൻ വേണ്ടി മാത്രം പാരമ്പര്യം എന്നു നിങ്ങൾ ആവർത്തിക്കുന്നത് എന്തിനെയാണെന്ന ചോദ്യം ഉയർത്താനും മാത്രം ശക്തിയുണ്ടതിന്. നൂറ്റാണ്ടുക്കൾക്കിപ്പുറത്തു നിന്നുകൊണ്ട് നാരായണ ഗുരു, അനുകമ്പയും സ്നേഹവും കാരുണ്യവുമില്ലെങ്കിൽ മനുഷ്യൻ അസ്ഥിയും തോലും ഞരമ്പും മാത്രമുള്ള നാറുന്ന ഉടലാണെന്നെഴുതിയതും വാഗ്ഭടാനന്ദൻ വിഗ്രഹങ്ങൾ തല്ലി പൊളിക്കാൻ  കാവുകൾ കയറിയതും മാറ്റുവിൻ ചട്ടങ്ങളേ എന്ന് കുമാരനാശാൻ ആഹ്വാനം ചെയ്തതും താരതമ്യത്തിനായി ഓർക്കാം. ബസവേശ്വരന്റെ വിഗ്രഹഭഞ്ജകത്വം മാറിയ കാലത്ത് സ്വാംശീകരിക്കാൻ ശ്രമിക്കുന്നതിലൂടെ കടന്നു വന്നേക്കാവുന്ന അപകടത്തെയും കൽബുർഗി മുൻകൂട്ടി കണ്ടിരുന്നിരിക്കണം. എങ്കിൽപോലും ഒത്തു തീർപ്പുകൾക്ക് അദ്ദേഹം തയ്യാറായിരുന്നു. ലിംഗായത്തുകാരുടെ ആവശ്യപ്രകാരം ബസവേശ്വരന്റെ ജീവിതത്തെപ്പറ്റി കണ്ടെത്തിയ ചില സത്യങ്ങളെ പിൻവലിക്കാൻ അദ്ദേഹം തയ്യാറായത് സാമൂഹികജീവിതത്തിനു വേണ്ടിയുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ്. കുടുംബത്തിന്റെ സുരക്ഷയ്ക്കുവേണ്ടി എന്നാണദ്ദേഹം പറഞ്ഞത്. നമുക്ക് സംസാരിക്കാമെന്നായിരുന്നു ധബോൽക്കറും, പൻസാരെയും കൽബുർഗിയും ഗൗരി ലങ്കേഷും ആവർത്തിച്ചു പറഞ്ഞിരുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പീഡകളുടെയും അധികാരത്തിന്റെ ആക്രോശങ്ങളുടെയും ഇടയിൽ ജീവിക്കുന്ന കവി, അലി സർദാർ ജാഫ്രിയുടെ ഉർദ്ദു കവിതയിൽ പറയുന്നു :

‘നമുക്ക് സംഭാഷണം തുടരാം

ഒരു വാക്ക് മറ്റൊന്നിലേക്ക് നയിക്കുന്നു ...

നിസ്സഹായതയുടെ ചങ്ങലകളാൽ

നമ്മുടെ വാക്കുകൾ തടസ്സപ്പെടാതിരിക്കട്ടെ

നമ്മുടെ വാക്കുകൾ കൊല്ലപ്പെടാതിരിക്കട്ടെ..’

 

പക്ഷേ സർവതും വിഴുങ്ങാൻ കാത്തിരിക്കുന്ന കൊലയുടെ തത്ത്വശാസ്ത്രങ്ങൾക്ക് മനസിലാകാത്ത കാര്യമാണ് സംവാദങ്ങളുടെ പ്രാധാന്യം. ഇരുപതു വർഷത്തേയ്ക്ക് ഈ തലച്ചോറിനെ പ്രവർത്തിക്കാൻ അനുവദിച്ചുക്കൂടെന്ന് ഇറ്റാലിയൻ ഫാസിസ്റ്റു കോടതിയിൽ അന്റോണിയോ ഗ്രാംഷിക്കെതിരെ ഉയർന്ന വാദത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, നാടകത്തിൽ ബ്രാഹ്മണർ ആർത്തു വിളിക്കുന്നത്, ‘ഇയാളെ സംസാരിക്കാൻ അനുവദിക്കരുത് എന്നാണ്. പരസ്പരം ആശയസംവാദമില്ലാത്ത സമൂഹത്തിൽ തോക്കുകളും വടിവാളുകളുമല്ലാതെ മറ്റാര് ശബ്ദമുണ്ടാക്കാനാണ്?

 

ഭൂതകാലമഹത്വത്തെ പുനരാനയിക്കുന്ന യാന്ത്രികമായ പ്രക്രിയയായിരുന്നില്ല കൽബുർഗിയുടെ ബസവേശ്വരൻ. അത്തരമൊരു യാഥാസ്ഥിതികമായ ധാര, ബ്രാഹ്മണർ, പുരോഹിതർ, ദേശമുഖ്യൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രതിലോമതയുടെ വക്താക്കളും അവിഹിതമായ ഒരു കൂട്ടുകെട്ടിന്റെ പ്രയോക്താക്കളുമായി നാടകത്തിൽ കടന്നുകൂടിയിട്ടുണ്ട്. അത് വേറൊരുതരം സാന്നിദ്ധ്യമാണ്. നിർഭാഗ്യവശാൽ ഒഴുക്കു കുറഞ്ഞ് തളം കെട്ടുന്ന ആ ആശയമാണ് സമൂഹത്തിന്റെ എല്ലാ മാലിന്യങ്ങളെയും ശേഖരിച്ചുവച്ച് നൂറ്റാണ്ടുകൾ കഴിയുമ്പോൾ കൂടുതൽ ശക്തിപ്രാപിക്കുന്നതെന്ന ക്രൂരയാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. മണ്ണിന്റെ മക്കൾ വാദം കൊടുമ്പിരി കൊള്ളുന്ന പ്രദേശങ്ങൾക്ക്  പ്രത്യേകിച്ച് അനായാസം ഉത്പാദിപ്പിക്കാൻ കഴിയുന്ന വൈകാരിക ഞരമ്പുരോഗങ്ങളുടെ ഒരു ചരിത്രമുണ്ട്. ഭൂതകാലത്തിനെ അസ്വാരസ്യപ്പെടുത്തുന്ന നേരിയ ഒച്ചകൾപോലും അസഹനീയമായി തീരുന്ന  അടഞ്ഞയിടങ്ങളായി മാറിക്കഴിഞ്ഞ മഹാരാഷ്ട്രയിലും കർണ്ണാടകയിലുമാണ് നരേന്ദ്ര ധബോൽക്കർ മുതൽ ഗൗരി ലങ്കേഷുവരെയുള്ള ചിന്തിക്കുന്ന മനുഷ്യരുടെ ചോര ചിന്താൻ സനാതനികൾ ഇറങ്ങിപ്പുറപ്പെട്ടതെന്ന കാര്യം ഓർമ്മിക്കുക. ഇന്ത്യയുടെ ഭൂതകാലമഹത്വത്തിൽ കലവറയില്ലാതെ വിശ്വസിക്കുന്ന ‘സനാതൻ സംസ്ഥ’ ‘ഹിന്ദുക്കളുടെ ബദൽ ചരിത്രം’ എന്ന പുസ്തകമെഴുതിയ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ വെൻഡി ഡോണിഗർക്കെതിരെയും തിരിഞ്ഞിരുന്നു. പ്രസാധകരായ പെൻഗ്വിൻ ബുക്സിനെക്കൊണ്ട് പുസ്തകം പിൻ വലിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.  മാരകമായ ആ വിഷബാധകൾ, മതവൈകാരികതയുടെ കുഞ്ചലങ്ങൾ അണിഞ്ഞ് കൂടുതലിടങ്ങളിലേക്ക് എഴുന്നള്ളാനാണ് സാധ്യത എന്നാണ് ഇന്ത്യയിൽ സമീപകാലത്ത് മതവും ജാതിയുമായി ബന്ധപ്പെട്ട് നടന്ന കൊലകളും അവയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭിക്കുന്ന  രാഷ്ട്രീയ താലോലങ്ങളും പറഞ്ഞു തരുന്നത്. ബസവേശ്വരനെ കല്യാണ നഗരത്തിൽനിന്നും കുണ്ഡാല സാമ്രാജ്യത്തിൽനിന്നും പുറത്താക്കിയ ആക്രോശങ്ങളും ഒച്ചകളും കൂടുതൽ മൂർത്തമായി നാടകത്തിൽ നിന്നിറങ്ങി, കറുത്ത കുപ്പായവുമിട്ട് കോൺട്രാബാൻഡ് 7.65 എം എം തോക്കിന്റെ രൂപത്തിൽ 77 വയസ്സുണ്ടായിരുന്ന ഒരു മനുഷ്യന്റെ വീട്ടു പടിക്കൽ വന്നു നിന്നു ദൗത്യം നിറവേറ്റി എന്നതാണ്, 2015   ആഗസ്റ്റ് 30 -നു ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയ കാര്യം.  ‘ജഡമായതു നശിക്കും’ എന്ന് ആവർത്തിച്ചു പറഞ്ഞ കൽബുർഗി തന്റെ നാടകത്തിലൂടെ ഉന്നയിച്ച വളരെ തീക്ഷ്ണമായ മറ്റൊരു ചോദ്യമുണ്ട്. ബസവേശ്വരൻ ജീവിച്ചിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ നാളിതുവരെയുള്ള ഇന്ത്യയുടെ ഒൻപതു നൂറ്റാണ്ടുകളിലെ വളർച്ച, പുരോഗമനം എന്ന പേരിന് ഏതു നിലയ്ക്കാണ് അർഹമാവുന്നത് എന്നതാണത്. ഇടയ്ക്കിടയ്ക്ക് മതജീവിതത്തിന്റെ ജഢതയിലേക്ക് തിരിച്ചു കയറാൻ വെമ്പുന്ന കേരളത്തിന്റെ വർത്തമാനകാലസ്ഥിതിക്കും ബാധകമാണ് ആ ചോദ്യം.

എന്തുകൊണ്ട് കൽബുർഗി കൊല്ലപ്പെട്ടു’ എന്ന കുറിപ്പിൽ സീമാ ചിഷ്ടി,  കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്തോളജിസ്റ്റും സംസ്കൃത പണ്ഡിതനുമായ ഷെൽഡൻ പുള്ളോക്ക്, യു ആർ അനന്തമൂർത്തിയെപ്പറ്റി നടത്തിയ ഒരു നിരീക്ഷണം, കൽബുർഗിയുടെ കാര്യത്തിലും പ്രസക്തമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ‘അനുശീലനങ്ങളിലൂടെ  സംശുദ്ധമാക്കിയെടുത്ത സൂക്ഷ്മമായ സാഹിത്യസംവേദനത്വവും ദേശിയെന്നു വിളിക്കാവുന്ന പ്രാപഞ്ചികവീക്ഷണവും (കോസ്മോപൊളിറ്റിനിസം) ചേർന്നാണ് അനന്തമൂർത്തി ശത്രുക്കളെ തനിക്കായി വിളിച്ചുകൂടിയതെന്നാണ് ഷെൽഡൻ പൊള്ളോക്കിന്റെ നിരീക്ഷണം.  ഭൂതകാലത്തെ കനത്ത ഒരു ജഢവസ്തുവാക്കി അതിന്റെ ഭാരം മുഴുവൻ കാലികസമൂഹത്തിനു മേൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതത്വങ്ങൾ - സനാതൻ സംസ്ഥയെന്നോ ഹിന്ദു ജനജാഗ്രത സമിതിയെന്നോ ബജ്രംഗ് ദൾ എന്നോ ശ്രീരാമസേനയെന്നോ അവ എന്തു പേരിലായാലും – പക്ഷേ കൂടുതൽ കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ഈ മിശ്രവീക്ഷണം വച്ചു പുലർത്തുന്ന വിജ്ഞാനികൾ അപകടകാരികളാണെന്ന് ഏറ്റവും കൂടുതലായി തിരിച്ചറിയുന്നത്,  സമൂഹത്തിന്റെ ചലനാത്മകതയെ ഭയപ്പെടുന്ന യാഥാസ്ഥിതികരായിക്കും. നാടകത്തിലെ ബസവേശ്വരൻ എഴുത്തുകാരനായ കൽബുർഗിയുടെ പ്രതീകമായിരുന്നെങ്കിൽ വേദിക്ക് പുറത്ത് സ്വന്തം ജീവിതത്തിലൂടെ കൽബുർഗി സാക്ഷാത്കരിക്കുന്നത് തളംകെട്ടിയ ഇരുണ്ടകാലത്തിൽ ഇരുട്ടു നീക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിൽ രക്തസാക്ഷിയാകേണ്ടി വരുന്ന ചിന്തിക്കുന്ന തലച്ചോറുകളെയാണ്. 

 

ഗൂഢസംഘം.കോം 30/8/2020

 

 

 

 

 

 

May 23, 2017

മരുഭൂമിയിലെ മുഴ



എ ഹോളോഗ്രാം ഫോർ ദ കിങ്‘ എന്ന സിനിമയിലെ കഥ രണ്ടു ചരിത്ര സംഭവങ്ങൾക്കിടയിലാണ് നിൽക്കുന്നത് ഒന്ന് അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം രണ്ട് അറേബ്യൻ മുല്ലപ്പൂ വിപ്ലവം. 2010 ലെ കഥ,  2016 - ൽ  ഇറങ്ങിയ സിനിമയിൽ കാണുമ്പോൾ അതിന് കാര്യങ്ങളെ കുറച്ചുകൂടി അടുത്തുകാണാനുള്ള കണ്ണ് ലഭിച്ചിട്ടുണ്ടെന്നു വേണം മനസ്സിലാക്കാൻ. ഒറ്റവരിയിൽ കഥ ഏറ്റിറക്കങ്ങളില്ലാതെ ആർക്കും തീർപ്പുകൽപ്പിക്കാവുന്ന ഒരവസാനമുള്ള,   പാശ്ചാത്യ കേന്ദ്രിതമായ വീക്ഷണക്കോണുകൾ അവലംബിക്കുന്ന ഒരു സിനിമയാണ്. അമേരിക്കക്കാരൻ എവിടെ വരുമ്പോഴും അവിടത്തെ ആളുകളേക്കാൾ മുന്നിലാകും അയാൾ. അവിടത്തെ പെണ്ണ് അയാളെ കേറി പ്രേമിക്കും. നടപ്പുരീതിയതാണ്. പക്ഷേ സംവിധായകൻ റൺ ലോലാ റണ്ണും ( 1998) ത്രീയും (2010) ഒക്കെ എടുത്ത  ജർമ്മൻകാരൻ ടോം ടൈക്കറാകുമ്പോൾ കസേരയിൽ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്ന് സിനിമ കാണാതിരുന്നാൽ അതൊരു നഷ്ടമല്ലേ?

ചരിത്രവും സിനിമാതന്ത്രങ്ങളും അവിടെ നിൽക്കട്ടെ. ചിത്രത്തിന്റെ ശീർഷകത്തിലെ ഹോളോഗ്രാം എന്ന രൂപകത്തിലാന് എന്റെ പിടുത്തം. സാമ്പത്തികമാന്ദ്യം അമേരിക്കക്കാരനെയും ജീവിതത്തിൽ വഴിമുട്ടിച്ച്, വെയിലിന്റെയും മണലിന്റെയും സ്വപ്നത്തിന്റെയും ഇടമായ സൗദി അറേബ്യയിൽ എത്തിക്കുന്നതാണ്  കഥ. അയാൾ വരുന്നത് ഹോളോഗ്രാം - കൊണ്ടുള്ള ആശയവിനിമയ വിദ്യ-  രാജാവിനെ കാണിച്ച് വിൽക്കാനാണ്.  ആ ഡീൽ ഒരു  ചൈനീസ് കമ്പനി പകുതി വിലയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ് കൈക്കലാക്കിക്കൊണ്ടു പോകുന്നതോടെ അലൻ ക്ലേ - മറ്റാര്?  നമ്മുടെ ടോം ഹാങ്ക്സ് - എന്ന അമേരിക്കക്കാരൻ വന്നതുപോലെ വെയിലത്ത്  തിരിയെ നിൽക്കുന്നതാണ് സിനിമയിലെ കാഴ്ച.  അയാൾ ഉടനെയൊന്നും അമേരിക്കയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ ജീവിതത്തിന് ഒരു  ഊർജ്ജമൊക്കെ ഉണ്ടായെന്നും മറ്റൊരു ജോലി ചെയ്യാൻ പോവുകയാണെന്നും അവസാനം അയാൾ മകൾക്ക് ഇ- മെയിൽ അയക്കുന്നു. സിനിമ തീരുന്നു.

ഇയാളീ പറയുന്ന ഊർജ്ജം ഒരു സൗദി യുവതിയാണ്. പേര് സഹ്ര. ഡോക്ടറാണ്. അഭിനയിക്കുന്നത് കാമസൂത്രയിലും മിസിസ്സിപ്പി മസാലയിലും മീരാനായരോടൊപ്പവും ‘ലേഡി ഇൻ ദ വാട്ടറിൽ‘ മനോജ് ശ്യാമളനോടൊപ്പവുമുണ്ടായിരുന്ന, പകുതി ഇന്ത്യക്കാരിയായ സരിതാ ചൗധരിയാണ്. അമേരിക്കൻ - സൗദി പ്രേമബന്ധമാണ് കഥയിലെ കാര്യം. പക്ഷേ അതല്ല.. സിനിമയെ ഒട്ടാകെ പൊതിഞ്ഞു നിൽക്കുന്ന,  ജീവിതം എന്നു പറയുന്നത് ഒരു പൊള്ളവസ്തുവാണ് എന്ന തീമാണ്  കഥയെ വെടിപ്പാക്കുന്നത്. ശൂന്യമായ മരുഭൂമിയിൽ ‘ആസ്ഥാനനഗരം‘ പണിയുക എന്ന  അബ്ദുള്ള രാജാവിന്റെ ഭ്രമാത്മകമായ സ്വപ്നം സാക്ഷാത്കരിക്കാനാണ് കുറേ ജോലിക്കാരും പിന്നെ അലനെപോലെയുള്ള വില്പനക്കാരും.  (അവിടെ വച്ചിരിക്കുന്ന കെന്റക്കിയുടെയൊക്കെ പരസ്യം വെറുതെയാണെന്നും നമുക്ക് അവരുമായി ഡീലൊന്നും ഇല്ലെന്നും ഇടയ്ക്കൊരു കഥാപാത്രം അലനെ അറിയിക്കുന്നുണ്ട്.) രാജാവ് പണിയാൻ ആഗ്രഹിക്കുന്ന ഒരു വമ്പൻ നഗരം എന്ന നിലയിൽ അതൊരു ഹോളോഗ്രാമാണ്, അധികാരത്തിന്റെ.
മരുഭൂമി ഉണ്ടെന്നു തോന്നിക്കുന്നതും എന്നാൽ ഇല്ലാത്തതുമായ കാനൽജലങ്ങളുടെ സ്ഥലമാണല്ലോ. കാനൽജലം എന്ന  രൂപകമാണ് സിനിമ പണിഞ്ഞിരിക്കുന്ന അടിത്തറ. 

അലൻ വിൽക്കാൻ വരുന്നത് ഹോളോഗ്രാമാണ്. വിൽപ്പനയോടെ താൻ പച്ച പിടിക്കുമെന്നത് അയാളുടെ സ്വപ്നമാണ്, നിലനിൽപ്പിന്റെ.

അയാളുടെ ശരീരത്തിൽ ഒരു മുഴയുണ്ട്. അത് ക്യാൻസർ ആകാം. അതിനെ ഒരിക്കൽ കത്തികൊണ്ട് കുത്തിക്കീറാൻ മദ്യത്തിന്റെ ലഹരിയിൽ അയാൾ ശ്രമിക്കുന്നു. ആ മുഴ, തന്റെ കൂടെയുള്ള പൊള്ളയായ ഒന്നിന്റെ ഒരു രൂപകമാണ്, അവസ്ഥകളുടെ.

സഹ്രയെകൂടാതെ ഒരു അമേരിക്കക്കാരിയുമായും അയാൾ അവിടെ ഒരു ബന്ധം ഉണ്ടാക്കുന്നുണ്ട്, ബന്ധങ്ങൾതന്നെ രൂപകങ്ങളാണ്. അയാളുടെ ഭാര്യ നേരത്തേ അയാളെ ഉപേക്ഷിച്ചു.  

കർശന നിയന്ത്രണങ്ങളുള്ള സൗദിയിൽ അമേരിക്കൻ എംബസിയ്ക്കകത്ത് അമേരിക്കക്കാർ കുടിച്ചു കൂത്താടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യമുണ്ട്. അതും ഒരു കാനൽജലമാണ്. അവസാനം അർദ്ധനഗ്നയായ സഹ്രയുമായി കടൽവെള്ളത്തിൽ ഊളിയിടുന്നതാണ് അയാൾ പ്രണയത്തിൽ ആണ്ടുമുങ്ങുന്നതിന്റെ ഒരു ദൃശ്യഭാഷ, നോക്കുമ്പോൾ എല്ലാം  ഒരു ത്രിമാന ഛായാചിത്രത്തിന്റെ മട്ടിലുള്ള ഒരു ആശയവിനിമയ സംവിധാനമാണ്. ഏതു നേരം വേണമെങ്കിലും അവ  നമ്മളെ ഒറ്റപ്പെടുത്തിക്കൊണ്ട് തകരാറിലാകാം.

സൗദിയിലെ ആളുകളും അലൻ എന്ന അമേരിക്കക്കാരനും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രശ്നത്തെയും സിനിമ ചിരിയോടെ നേരിടുന്നതും ഈ നിലയ്ക്കാണ്.  പതിവു രീതിയിൽ ഏതു അപരദേശത്തും ഒരു യൂറോപ്യൻ അവന്റെ ഭാഷ സംസാരിക്കുന്ന ഒരു പ്രാകൃതജീവിയെക്കാണും. ഇവിടെയുമുണ്ട് ( അലക്സാണ്ടർ ബ്ലാക്ക് അഭിനയിച്ച യൂസഫ് എന്ന ടാക്സിക്കാരൻ) വഴിയിലൊരിടത്ത് വച്ച് ഫോട്ടോ എടുത്തു കറങ്ങി നടക്കുന്ന അലനെക്കണ്ട് ‘നിങ്ങളെന്താ സി ഐ എ കാരനാണോ എന്ന ഒരു സൗദിക്കാരൻ തമാശയ്ക്കു ചോദിച്ചപ്പോൾ അലൻ തിരിച്ച് അതുപോലെ തമാശയ്ക്ക് പറഞ്ഞ മറുപടി, ‘ഇടയ്ക്ക് ഫ്രീലാൻസ് പണി അവർക്കു വേണ്ടിയും എടുക്കാറുണ്ടെന്നാണ്‘. അതോടെ സൗദിയുടെ മുഖം കറുക്കുന്നു. സൗദിക്കാരനായ യൂസഫ്,  അലന്റെ തമാശയെ എയർപോർട്ട് സെക്യൂരിറ്റിക്കാരോട് ബോംബിനെപ്പറ്റി പറയുന്നതുപോലെയുള്ള തമാശ എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത ജീവിതശൈലികളും  വീക്ഷണങ്ങളുമായി രണ്ടു രാജ്യങ്ങൾ മുഖാമുഖം, ഒരു തമാശയ്ക്ക് അപ്പുറവും ഇപ്പുറവും, ജീവന്മരന പോരാട്ടം പോലെ. എന്നു വച്ചാൽ ഒരു ത്രിതല ആശയവിനിമയ സംവിധാനത്തിൽ , അമേരിക്കയും അറേബ്യയും.!

കഥാപാത്രങ്ങളെയും സംഭവങ്ങളെയുംപോലെയല്ല തത്ത്വചിന്തകളെ രൂപകങ്ങളിലാക്കി  പണിയെടുക്കുന്നത്. ജീവിതത്തിന്റെ മുഴുവൻ കല്ലുകളും ഇളകി ആടി നിൽക്കുന്ന ഒരു മനുഷ്യനാണ് ത്രിമാന ആശയവിനിമയ സംവിധാനം വിൽക്കാൻ എത്തുന്നതെന്നൊരു കാര്യം കൂടി പറയണം. 6 മണിവരെ ഉറക്കം വാരാതെ കിടക്കയിൽ കിടക്കുക., ഇടയ്ക്കൊന്നു കണ്ണടച്ചിട്ടു തുറക്കുമ്പോൾ  മണി പത്തായെന്ന് കണ്ട് ഓഹ്ഹ്.. ഓഹ്ഹ്.. എന്ന വെപ്രാളപ്പെടുക, . വേണം- വേണ്ടാതെ കള്ളുകുപ്പിയെടുത്ത് അല്പം മനം പിരട്ടലോടെ രുചിച്ചിട്ട്,  രാത്രി കണ്ണുംതുറന്നുവച്ച്  കുപ്പി മുഴുവൻ തീർക്കുക. അറിയാതെ ഉറങ്ങിപ്പോയിട്ട് മുറിയുടെ കർട്ടൻ മാറ്റുമ്പോൾ പകലിന്റെ മുഴുവൻ വെളിച്ചവും വന്ന് കണ്ണിലടിക്കുമ്പോൾ വിശ്വസിക്കാനാവാതെ ഞെട്ടുക.. അപകർഷം,  ആത്മവിശ്വാസക്കുറവ്..രണ്ടുംകൊണ്ട് ഏതു കസേരയിലിരുന്നാലും ഇരിപ്പ് ശരിയാവാതെ താഴെ വീഴുക.. ആടി നിൽക്കുന്ന ഒരു ജീവിതത്തെ അതിന്റെ മുഴുവൻ ഭാവങ്ങളോടെയും പല മാനങ്ങളിൽ ( ഹോളോഗ്രാമിലെപോലെ 3ഡിയിൽ മാത്രമല്ല) അഭിനയിച്ചു ടോം ഹാങ്ക്സ് കസറിയിട്ടുണ്ട്.. വയസ്സ് 61.  എൺപതിൽ തുടങ്ങിയ പണിയാണ്. തൊട്ടതെല്ലാം ഒരുമാതിരി പൊന്നാക്കിയിട്ടുമുണ്ട്.. അപ്പോൾ പിന്നെ പറയേണ്ടല്ലോ. ഇയാൾ എവിടെയൊക്കെ വന്ന് നമ്മളെ തൊടുന്നു, നമ്മുടെ ഭൂതകാലത്തെ തോണ്ടി വിളിക്കുന്നു, നമ്മുടെ ഭാവിയെ ചൂണ്ടിത്തരുന്നു.

June 14, 2013

ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസം





സച്ചിദാനന്ദന് ഓർമ്മകളെ അത്ര പിടുത്തം പോരെന്ന് തോന്നുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന കവിതയുടെ ഒടുക്കം അദ്ദേഹം എഴുതി. എന്റെ ഓർമ്മ ശരിയല്ല, ഭാവനയുടെ പകുതിപോലും എന്ന്. നേരേ വാ നേരേ പോ ശുദ്ധഗതിക്കാർ വിചാരിക്കും സച്ചിദാനന്ദൻ എന്ന കവി ദാ ഓർമ്മയേക്കാൾ ഭാവനയ്ക്ക് പ്രാധാന്യം നൽകുന്നു എന്ന്. മറന്നു വച്ച വസ്തുക്കൾ എന്ന് ഒരു കവിതാസമാഹാരത്തിനു പേരു നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിനിതു ചേർന്നതു തന്നെ. എന്നാൽ തിരുമാലികൾക്കറിയാം, ഭാവനയെ പുകഴ്ത്തുന്നത് ദന്തഗോപുരവാസികൾക്ക് ഇട്ട് കുത്താനാണെന്ന്. ഓർമ്മകളിൽ നിന്ന് രക്ഷപ്പെട്ട് ഭാവനയിൽ അഭയം തേടുന്നവൻ എന്നാണ് ആർക്കാണ് സ്വീകാര്യനായിട്ടുള്ളത്, അവനെപ്പോലുള്ള വ്യാകുലരായ കാൽ‌പ്പനികർക്കല്ലാതെ? ? എച്ച് ആൻഡ് സി പബ്ലിഷുകാരിൽ  നിന്ന് അടിത്തട്ട് - മേൽ‌പ്പുര സിദ്ധാന്തം പണയമെടുത്തിവിടെ കൊണ്ടു വരികയാണെങ്കിൽ ഓർമ്മകൾ അടിത്തട്ടാണ്. അതില്ലാതെ ഭാവനയുടെ കാലുകൾക്ക് ഊന്നി നിൽക്കാനാവില്ല. ബോളാനോയുടെ നോവലിലെ പോലെ - വിദൂരതാരകം- ചെറിയ ഒരു വിമാനത്തിന്റെ പുക കൊണ്ട് ആകാശത്തിന്റെ കാൻവാസിൽ കവിതയെഴുതുന്നവനായാൽ പോലും. എങ്കിലും ഓർമ്മകളോട് അടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസക്കുറവുണ്ട് ആനയെപോലെ തലപ്പൊക്കമുള്ള എഴുത്തുകാർക്കും. (ഇടയ്ക്ക് മറ്റൊരു ഓർമ്മ. കാവ്യബിംബങ്ങളെക്കുറിച്ച് വിശദീകരിച്ചു വരുമ്പോൾ കെ പി അപ്പൻ ഉദാഹരണമായി എടുത്തത് ഓർമ്മയെന്ന ചെറിയ പദത്തെയാണ്. ബിംബമാകാനുള്ള യോഗ്യത അതിനില്ല, എങ്കിലും അതു ബിംബമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ചിറകുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ ചലനബിംബമായി, മധുരമുള്ള ഓർമ്മകൾ എന്നു പറയുമ്പോൾ രുചി ബിംബമായി, മാറാല പിടിച്ച ഓർമ്മകളാവുമ്പോൾ കാഴ്ച ബിംബമായി. പതുപതുത്ത ഓർമ്മകളിൽ ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയം ജൃംഭിക്കും. ഓർമ്മകൾ കൈവളയും പാദസരവുമൊക്കെ ചാർത്തുമ്പോൾ കാതും ധന്യമാവും....). ഓർമ്മകൾക്ക് അടുക്കും ചിട്ടയുമൊന്നുമില്ല എന്നു പറഞ്ഞാണ് ഉംബെർട്ടോ എക്കോ മലയിടുക്ക് എന്ന നോവൽ തുടങ്ങുന്നത്. നാടവിരയുടെ ഉടൽ പോലെ പല അറകളായി പിരിഞ്ഞ് കൂടിച്ചേർന്നിരിക്കുകയാണവ. നാടവിരയുമായി ഉപമിച്ചപ്പോൾ എക്കോ ഒരു കാര്യം കൂടി സമീകരിച്ചു, ഓർമ്മകളുടെ ഇലാസ്തിക സ്വഭാവം. തൊട്ട് തൊട്ട് വേണ്ടിടത്ത് വലിഞ്ഞ് ചിലപ്പോൾ കുറുകി.
മറവിയ്ക്കെതിരെയുള്ള യുദ്ധത്തെ ഓർമ്മ കൊണ്ടെഴുതാനുള്ള കുന്ദേരയുടെ മുദ്രാവാക്യത്തെയും അതിന്റെ നിഴലിനെ താരാട്ടു പാടുന്ന ഓർമ്മകളുണ്ടായിരിക്കണമെന്ന താക്കീതിന്റെ രാഷ്ട്രീയത്തെയും ക്ലീഷേയുടെ മുഖം കണ്ട ചളിപ്പോടെ തത്കാലം മറക്കാൻ വച്ചവയുടെ കൂട്ടത്തിൽ ഇടാം. അതാണ് രാജൻ സി എച്ചിന്റെ കവിതാസമാഹാരത്തിന്റെ പേര്.   ഏ പി പി നമ്പൂതിരിയുടെ ഓർമ്മശക്തിയെക്കുറിച്ചോർത്ത് വിഷ്ണു നാരായണൻ നമ്പൂതിരി വിഷാദിച്ചതാണ് ഇപ്പോൾ ഓർക്കുന്നത്. ജീവിതത്തിൽ മറക്കേണ്ടതായി പല സംഗതികളും ഉണ്ട്. അവ ഉറക്കമില്ലാതെ എപ്പോഴും നാരങ്ങാവെളിച്ചത്തിൽ പൂത്തുലഞ്ഞു നിന്നാലോ? സംഭവങ്ങളുടെ വൈകാരികമായ ഉള്ളടക്കം കാല ദൂരത്താൽ മങ്ങും എന്നാണ് പ്രകൃതി നിയമം. ഇല്ലെങ്കിൽ ഭ്രാന്തിന്റെ കുഞ്ഞളിയനുമായി നിത്യസഹവാസമായിരിക്കും ഫലം. സ്വസ്ഥത ഒഴിഞ്ഞ നേരമുണ്ടാവില്ല പിന്നെ. പ്രാന്തിന്റെ ഡോക്ടർമാർ, മനസ്സു നേരെയാക്ക്നെന്ന പേരിൽ ഓർമ്മനാശത്തിനായാണല്ലോ കറണ്ട് അടിപ്പിക്കുന്നത്. (സിനിമകളിൽ). എങ്കിലും ഭൂരിപക്ഷം ആളുകളും മറവിയെ നാറാണക്കല്ലിളക്കി  ശപിക്കുന്നതു കാണാം. ഓർമ്മയുടെ അവസാനത്തെ അടരും ഇളകിപോയ തലച്ചോറ്, പരിണാമത്തിന്റെ  വരദാനങ്ങൾ മുഴുവൻ റദ്ദാവുന്ന ശപ്തമായ ഏകാന്തതയുടെ അപാരതീരത്തേയ്ക്കുള്ള പായ്ക്കപ്പലാണ്. മരിക്കുന്നതിനു തൊട്ടുമുൻപിലത്തെ നിമിഷം തലമണ്ടയിലെ കോശങ്ങളെല്ലാം കൂടി ഉത്തേജിതമായിട്ട് അതിവേഗത്തിൽ ജന്മം മുഴുവൻ കണ്ടതും കേട്ടതുമായ വകകളെല്ലാം ഒരു നിമിഷം കൊണ്ട് ഓടി കളിക്കുമോ? അവയിൽ മുഴുകി ശരീരകലകൾ അനുഭൂതിയണിഞ്ഞ് ധന്യമാകുമോ? ആർക്കറിയാം?  വൃദ്ധന്മാർ മരിക്കുന്നതിനു മുൻപ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കും എന്നൊരു ധാരണ എൻ എസ് മാധവൻ, സുരേഷ് മാത്തൻ എന്നൊരു 65 -കാരന്റെ ബുദ്ധിയിൽ പിടിപ്പിച്ചിട്ട് പേടിപ്പിച്ചതോർക്കുന്നു, ഹുമയൂണിന്റെ ശവകുടീരത്തിൽ എന്ന കഥയിൽ. കുട്ടിക്കാലത്ത് അനുമാൻ പണ്ടാരത്തിനെ പോലും ഇത്ര പേടിച്ചിട്ടില്ല. കണ്ടോ കുട്ടിക്കാലത്ത് എത്തിയത് !  ഇത്തിരിയോളം പോന്ന പെണ്ണിന്റെ മുന്നിൽ -ചമേലി -  അയാളെ അനാവൃതനും നിസ്സഹായനും ആക്കി കഥാകൃത്ത് പിന്നെയും അയാളെ ബലാത്സംഗം ചെയ്തു. അതുപോട്ടെ.  ശേഷത്തിലെ മുകുന്ദൻ മരിക്കുന്നതിനു തൊട്ടു മുൻപുള്ള മുഹൂർത്തത്തിൽ തന്റെ ആറുമാസം പ്രായമുള്ള, ചോറൂണിന്റെ ദിവസത്തെ ഫോട്ടോയിൽ നോക്കി പറഞ്ഞ ആത്മഗതത്തിൽ - ഈ കുട്ടിയുടെ മുൻപിൽ, ജീവിതത്തിൽ എന്തെല്ലാം സാധ്യതകൾ ഉണ്ടായിരുന്നു- കഥയിലെ ദുരന്തം മുഴുവൻ ഉണ്ട്. എപ്പോൾ വായിച്ചാലും കണ്ണു നിറയിക്കുന്ന ആ കഥയിലെമ്പാടും ഓർമ്മകൾ അലച്ചുകൊണ്ട് നിൽ‌പ്പാണ്.
 ഇതു സത്യമാണോ? മരണത്തിനു മുൻപ് മനുഷ്യന്റെ മനസ്സ് ബാല്യകാലത്തെ നനവുകളിൽ പിടഞ്ഞെണീക്കുമോ?
അങ്ങനെയെങ്കിൽ ആത്മകഥകളെല്ലാം ഒരു തരം മരണഭീതിയുടെ സന്താനങ്ങളാണ്. തായ് വേരിൽ ഒന്ന് തൊട്ട് നിവരുമ്പോഴേക്കും അതുവരെ ഇല്ലാത്ത ഒരു ഞാൻ, എനിക്കു മുന്നിൽ മൂരി നിവർക്കുന്നു. ആളുകൾ വെറുതെ പതം പറയുന്നതാണ്, ചില സ്വയകഥകളിൽ ഞാൻ മാത്രമേ ഉള്ളൂ എന്നും ചില കഥകളിൽ ഞാൻ തീരെ ഇല്ലയെന്നും. കൊഴിഞ്ഞ ഇലകളിൽ ഇലകൾ പോയിട്ടും ബാക്കിയാവുന്ന വടവൃക്ഷം ഉണ്ട്, ജീവിതപ്പാത തനിക്കുമുന്നിൽ നീണ്ടു നിവർന്ന് ...അങ്ങനെ മടക്കിയിട്ടും മടക്കിയിട്ടും തീരാത്ത വസ്ത്രമാണ്...ജീവിതസമരം താൻ ഉണ്ടാക്കിയെടുത്ത ഇടമാണ്.. കണ്ണീരും കിനാവും എന്റേതു മാത്രമാണ്. എന്റെ റോസാദലങ്ങൾ, എന്റെ കുതിപ്പും കിതപ്പും, എന്നിലൂടെ, എന്റെ സ്മരണകൾ, എന്റെ നാടുകടത്തൽ, എന്റെ..... ഞാൻ... ഞാൻ....അന്യഥാ മറ്റൊന്നാകേണ്ടിയിരുന്ന ജീവിതത്തെ ഞാൻ മൊത്തം നശിപ്പിച്ചു കളഞ്ഞു എന്നു പറയുമ്പോഴും മാഞ്ഞുപോകുന്ന കാൽ‌പ്പാടുകളെ ചൂണ്ടുമ്പോഴും എന്തൊക്കെ സാധ്യതകളായിരുന്നു എനിക്കു മുന്നിൽ എന്നു നെടുവീപ്പിടുമ്പോഴും ഞാൻ, നിങ്ങൾ വിചാരിച്ച പുള്ളിയേ അല്ലായിരുന്നു എന്ന് ചിറി കോണിക്കുമ്പോഴും സംഭവിക്കുന്നത് ഒന്നു തന്നെ.. ചില ആത്മകഥനങ്ങൾ രാമരാജബഹാദൂറിലെ അഴകൻ പിള്ളയെ പോലെ തിരിഞ്ഞ് നിന്ന് ശരി തന്നേയോ അണ്ണാ എന്നു ചോദിക്കുന്നവയാണ്. അവ ഒന്നല്ല, രണ്ടു ഞാൻമാരെ സൃഷ്ടിക്കുന്നു. ശരി തന്നെ കാച്ചൂട് എന്ന് പറയാൻ ഇപ്പറത്ത് മുറിയുടെ ഏകാന്തതയിൽ വെള്ളെഴുത്തു കണ്ണടയുമായി ഇരിക്കുന്ന ഒരു ഞാൻ വേണമല്ലോ. അല്ലെങ്കിൽ എന്തെരെടെയ് ഇത്, നീ ചെയ്തത് ഒട്ടും ശരിയായില്ല കേട്ടാ എന്നു സ്വയം പറഞ്ഞ് മൂക്കു വലുതാക്കുന്ന ഒരുത്തൻ.  അത് അങ്ങനെ അവന്റെയും കൂടി കഥയാണ്.
കാട്ടുമുള്ളങ്കി എന്ന വട്ടപേര് കുട്ടിക്കാലത്ത് ആകസ്മികമായി വീണു കിട്ടിയതു കൊണ്ട് സരമാഗു എന്നാൽ അതാണർത്ഥം- പിന്നീട് തൂലികാ നാമം അന്വേഷിച്ച് മെനെക്കെടേണ്ടി വന്നില്ലെന്ന് അമർത്തിയ ഫലിതം പറയുന്ന ഷൂസേ സരമാഗുവിന്റെ കുട്ടി ഓർമ്മകൾ (small memories) പുസ്തകത്തിന്റെ ഇങ്ങേയറ്റത്തും ഒരു എന്നെ ഉറപ്പാക്കുന്നുണ്ട്. കള്ളു കുടിയനായ ഗുമസ്തൻ സിൽ വിനോ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ പറ്റിച്ച പണിയാണത്. മദ്യദേവനായ ബാച്ചുസിന്റെ ഇടപെടൽ നന്നായി. അറിയാത്ത ഒരു കുഗ്രാമത്തിലെ കുടുംബത്തിന്റെ ഇരട്ടപ്പേരിന് ലോക പ്രശസ്തി ഉണ്ടായില്ലേ, പിൽക്കാലത്ത്. കുട്ടിക്കാലത്ത് സരമാഗുവിനും പട്ടികളെ പേടിയായിരുന്നു. ഒരു നിമിഷം! ആർക്കാണതില്ലാതിരുന്നത്? ഇടയ്ക്കിടയ്ക്ക് ആ പുസ്തകം കമഴ്ത്തി വച്ച നിലയിൽ നെഞ്ചിലോ മേശപ്പുറത്തോ കാണപ്പെടുന്നതിന്റെ അർത്ഥം ഭൂതകാലയാത്രയ്ക്കായി യാദൃച്ഛിക ടിക്കറ്റ് ധാരാളമായി അത് വച്ചു നീട്ടുന്നതു കൊണ്ടാണ്  . മകന്റെ പേരിനനുസരിച്ച് അച്ഛന് പേരു മാറ്റേണ്ടി വന്ന കഥ പറയുന്ന ബാല്യകാലസ്മരണകളിൽ, കൂടെ ചേർത്തിരിക്കുന്ന ഫോട്ടോകളിൽ, പിന്നീട് എവിടെയോ എത്തിപ്പെട്ട അതി സാധാരണക്കാരനായ  ഒരു ഞാൻ ഇല്ലെന്നല്ല. പക്ഷേ ആ സാധാരണത്വത്തിൽ കലാപരമായി ഊന്നിയ കാരണം, അത് ഒറ്റതിരിഞ്ഞ ഒരു ഞാൻ അല്ലാതായി. ആ ഞാൻ  പോർച്ചുഗല്ലിലെ അസിൻഹാഗയിൽ സവിശേഷബുദ്ധിവൈഭവത്തോടെ അവതരിച്ച  ഒരു ബാല്യത്തിന്റെ അവക്ഷിപ്തമായില്ല. അതേ ബാല്യ കൌമാരങ്ങളാണ് കാരാളി സ്കൂളിനടുത്തെ പറമ്പിൽ അലഞ്ഞു തിരിയുകയും  ചെമ്പക മരക്കൊമ്പുകളെ തീവണ്ടി എഞ്ചിൻ മുറികളാക്കുകയും അയൽ‌പ്പക്കത്തെ സമാനവയസ്കയായ പെൺകുട്ടിയുമായി ചേർന്ന് ജീവിതത്തിന്റെ രഹസ്യങ്ങൾ മിഴിഞ്ഞ കണ്ണുകളുമായി അന്വേഷിക്കുകയും ബാങ്ക് കൊള്ളയടിക്കാൻ പോയ ബാലസംഘത്തിന്റെ അവിചാരിതമായ ഇടപെടലിൽ ഞെട്ടിപ്പിടഞ്ഞ് വസ്ത്രങ്ങളും പൊത്തിപ്പിടിച്ച് പുളിമരച്ചോട്ടിലെ ഏകാന്തമായ ഒരുച്ചയിൽ എഴുന്നേറ്റോടിയ മിഥുനങ്ങളെ നോക്കി അന്ത് വിട്ടു നിൽക്കുകയും  ഒക്കെ ചെയ്തതെന്ന് തിരിച്ചറിയുന്നതിന്റെ സന്തോഷം, പുസ്തകം ഇലയിട്ട് വച്ചു നീട്ടി. ഓരോ പേജിലും അങ്ങനെ സ്വാനുഭവങ്ങളുമായി ലയിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ട്. ലക്ഷോപലക്ഷങ്ങളുടെയും ബാല്യകാലാനുഭവങ്ങൾക്കുള്ള അതിസാധാരണത്വം കലയാവുന്നതിന്റെ മറിമായമാണത്. അത് നമ്മുടെ ഓർമ്മപ്പെരുക്കങ്ങളുടെ ചെമ്പൻ തലയിലേയ്ക്കാണ് മഴയായി പെയ്തിറങ്ങുന്നത്! അപ്പോൾ നാം നമ്മളെ ആ കഥയിലേയ്ക്ക് ഇറക്കി നിർത്തും. സരമാഗു ആത്മകഥയ്ക്കും കഥയ്ക്കും തമ്മിലുള്ള വ്യവഹാരശാഠ്യങ്ങളെ  മായ്ചു കളയുന്നതങ്ങനെയാണ്.
  നമുക്കതിലേയ്ക്ക് പിന്നെ വരാം, ഇപ്പോൾ ഞാൻ മുൻപേ പറഞ്ഞു നിർത്തിയ കാര്യം വിശദീകരിക്കാൻ സമയമായെന്നു തോന്നുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ചിരിക്കുന്ന വരികൾ കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ മൂടൽ മഞ്ഞ് എന്നൊക്കെ തലകാഞ്ഞ് ബുൾഗാനി താടി ചൊറിയുന്ന കാൽ‌പ്പനികതയെ നോക്കി കണ്ണിറുക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്നിട്ടും എന്റെ ഓർമ്മ ശരിയാണെങ്കിൽ എന്ന വാക്യം സരമാഗു ആവർത്തിക്കുന്നു. അദ്ഭുതം! ബ്രഹ്മാവിനും ആയുസ്സിനു പഞ്ഞമോ? ഓർമ്മകളിലുള്ള വിശ്വാസക്കുറവ്  ചിലപ്പോൾ ഭാവനയുടെ ആനത്താരയായേക്കും.

 1924 ൽ സരമാഗുവിന്റെ 4 വയസ്സുള്ള സഹോദരൻ ഫ്രാൻസിസ്കോ മരിച്ചു, ന്യുമോണിയ കാരണം. കുട്ടിക്കാലത്ത് മരിച്ചു പോയ സഹോദരനോടുള്ള ശക്തമായൊരു വികാരമായി ഓർമ്മകളെ ആകെ ബാധിച്ചുകൊണ്ട് നിൽക്കുന്നതു കാണാം. കുഞ്ഞായിരുന്നപ്പോഴുള്ള ഫ്രാൻസിസ്കോയുടെ പടം സരമാഗു കൊടുത്തിട്ടുണ്ട്. അത് തന്റെ ചിത്രമാണെന്ന് പറഞ്ഞാലും വിലപോകുമെങ്കിലും അവനോടുള്ള ബഹുമാനം കൊണ്ട് അതാൻ അങ്ങനെ ഭാവിക്കുന്നില്ലെന്നും പറഞ്ഞ്. സഹോദരനെ തന്റെ അപരസ്വത്വമായി സ്വാംശീകരിക്കുന്ന രീതി വേറൊരിടത്ത് ഒർഹാൻ പാമൂക്കിലും നമ്മൾ കണ്ടതാണ്.  പതിനെട്ടു മാസം പ്രായമുള്ള കുഞ്ഞായി കിടന്നുകൊണ്ട് തന്റെ സഹോദരൻ നിരയലമാരിയിൽ അമ്മയില്ലാത്ത അവസരങ്ങളിൽ വലിഞ്ഞുകയറുന്നത് കണ്ട കാര്യം ഓർമ്മിച്ചുകൊണ്ട് സരമാഗു എഴുതുന്നു : എന്റെ കുഞ്ഞു മസ്തിഷ്കത്തിന്റെ ഒരു ഭാഗത്ത് കാണുന്ന കാര്യങ്ങൾ ഒരു ജീവിതകാലം മുഴുവൻ പിന്നിട്ടതിനുശേഷം നിങ്ങളോട് പറയാനായി രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായമുള്ളകാലത്ത് ആയിടെ കറങ്ങി നടക്കാൻ തുടങ്ങിയ ഇൽഡാറെയ്സെന്ന പെൺ കൂട്ടുകാരിയ്ക്കു വേണ്ടി സിറാമിക്സ് ഫാക്ടറിയിലെ പെയിന്ററായിരുന്ന ചാവെസ് എന്ന മുതിർന്ന കൂട്ടുകാരൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള പാത്രത്തിൽ പെയിന്റു ചെയ്തു കൊടുത്ത വരികൾ പുസ്തകത്തിലുണ്ട്. (എതൊരു ഓർമ്മ!) സരമാഗുവിന്റെ ആദ്യ കവിതാശില്പം കൂടി ആയിരുന്നു അത്.
പതുക്കെ,
അല്ലെങ്കിൽ ആരുടെയെങ്കിലും കാതുകൾ അറിയും.
ഞാൻ ഈ രഹസ്യത്തിന്റെ ചുരുളഴിക്കട്ടെ,
ഈ കളിമൺ ഹൃദയം ഞാനിപ്പോൾ നിനക്ക് തരുന്നു
കാരണം എന്റെ ഹൃദയം എന്നേ നിന്റെ കയ്യിലായതാണല്ലോ.

ചാവേസിന്റെ ദാമ്പത്യം സ്വരചേർച്ചയുള്ളതായിരുന്നില്ല. ആ അഭാവത്തിലായിരിക്കും അയാൾ സ്നേഹത്തിന്റെ വരികളെ നിറങ്ങൾ കൊണ്ടലങ്കരിച്ചത്. സരമാഗു പറയും പോലെ ഇത് ആദ്യത്തെ എഴുത്താണെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കിയ ആദ്യ ആസ്വാദകൻ  ചാവെസാണ്. അത് ഒന്നൊന്നര ആസ്വാദനമായിരുന്നു. അസിൻഹാഗയിലെ കൌമാരക്കാരന്റെ കേവലമായ പ്രണയവരികൾക്ക് ചക്രവാളങ്ങളെ കടന്നു പോകാൻ കഴിവുള്ള ചിറകുകളുണ്ടെന്ന് ഒരു കരകൌശലക്കാരൻ മനസ്സിലാക്കുക. അത്ര സാധാരണമല്ല അത്. ചാവേസ് പിറകേ നടന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു എന്ന് സരമാഗു എഴുതുന്നു.

വെള്ളപൂശിയ ചുവരുകൾക്കുള്ളിൽ തടവിലാക്കപ്പെട്ട തയ്യൽക്കാരിയുടെ കഥ അസിൻഹാഗയിലുണ്ടായിരുന്നു. ഞായറാഴ്ച ജോലി ചെയ്തതിനാൽ എന്നെന്നേയ്ക്കുമായി ചുവരിനുള്ളിൽ അടയ്ക്കപ്പെട്ടതാണവൾ. ചുവരുകളുടെ നിഷ്കളങ്ക ശൂന്യതയിൽ നിന്നുണരുന്ന ശബ്ദങ്ങളിൽ ആ പ്രാചീനയായ തടവുകാരി വിധിയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്നത് അമൂമ്മ ചെവി വച്ച് കേൾക്കുന്നതാണ് കുട്ടിയോർമ്മകളിലെ മിഴിവുറ്റ ഒരു ചിത്രം. നമുക്കിവിടെ ശംഖിൽ ചെവിയോർത്താൽ കേൾക്കുന്ന കടലിരമ്പവും, ചിലപ്പോൾ രാത്രിയുടെ ഏകാന്തതയിൽ മലർന്നു കിടന്നുറങ്ങുന്ന പെൺകുട്ടികളുടെ മൂക്കിൽ നിന്ന് അവരെ സംബന്ധം ചെയ്തവരെ കൊല്ലാനായി ഇറങ്ങി വരുന്ന സ്വർണ്ണത്തിളക്കമുള്ള പാമ്പുകളും കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വിരൾ വലിപ്പമുള്ള കൊച്ചു മനുഷ്യരും. എങ്കിലും ആ പോർച്ചുഗീസ് തയ്യൽക്കാരിയുടെ ആജീവനാന്ത തടവിന്റെ മടുപ്പും അസഹ്യതയും നമ്മുടെ ഒരമ്മൂമ്മക്കഥയ്ക്കും ഇല്ല. സഹനത്തിന്റെ ആൺ രൂപത്തെ സരമാഗു വരയ്ക്കുന്നത് ചന്ദ്രനിലെ മനുഷ്യനെ ചൂണ്ടിയാണ്. അയാളും ഞായറാഴ്ച ജോലി ചെയ്ത ക്രിസ്ത്യാനിയാണത്രെ. അതുകൊണ്ട് അവിടെ നിന്ന് വിറകുകെട്ട് ചുമക്കുകയാണ്. നമ്മളാ സമയം ചന്ദ്രനിൽ മുയലിനെയാണ് കണ്ടത്- ശശാങ്കൻ, പിന്നെ മാനിനെയും ഏണാങ്കൻ. അതിന്റെ കാൽ‌പ്പനികതയൊന്നും പോർട്ടുഗലിലെ അമ്മൂമ്മക്കഥകൾക്കില്ല. അവർ കുട്ടികളുടെ ഭാവനയിൽ പോലും പ്രേതലോകത്തിന്റെ പാപബോധം നിറച്ചു. അത് അതീത ലോകത്തിന്റെ കാര്യം പന്നികളെ വിൽക്കാനും മുളവടിയുമായി ഊരു ചുറ്റാനും പോകുന്ന കുട്ടികളോ അന്ന് ഒരമ്മൂമ്മയും സൂക്ഷിക്കണം എന്ന വാക്കു പറയുമായിരുന്നില്ലെന്ന്  കുട്ടിയോർമ്മകളിലുണ്ട്. അവർ ഈ ലോകത്തെപ്പറ്റി പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചില്ല. പരലോകം ഭീഷണിയുടേയും പശ്ചാത്താപത്തിന്റെയും ആയിരുന്നു. നമുക്ക് നേരെ തിരിച്ചും.

നമ്മുടെ ആണുങ്ങൾ പ്ലാസ്റ്റിക് ടങ് ക്ലീനർ ഉപയോഗിച്ച് വൈദ്യുതി മീറ്ററിന്റെ കറക്കം കുറച്ച് ബോർഡിനെ പറ്റിച്ചതുപോലെ അസൻഹാഗയിലെ കുടുംബിനികളായ സ്ത്രീകൾ മീറ്ററിനു തൊട്ടു മുൻപ് പൈപ്പ് ലൈനിൽ തുളകളുണ്ടാക്കി അതിൽ നൂലുകെട്ടി ഊർന്നു വീഴുന്ന ജലത്താൽ കുടം നിറച്ച് ജല അതോറിറ്റിയെയും പറ്റിച്ചിരുന്നു. പക്ഷേ ആ പറച്ചിലിൽ മിടുക്കത്തനം ഇല്ല. എന്തുകൊണ്ട് അതു പിടിക്കപ്പെട്ടില്ലെന്നാണ് ആലോചന. അമ്മയുടെ സഹോദരി പുത്രിയുമായുള്ള രാത്രിയുറക്കത്തിനിടയിലെ രഹസ്യസുഖങ്ങൾ കുറ്റബോധം ഒന്നും കൂടാതെ വെളിവാകുകയും ചെയ്യുന്നു. വി ടി ഭട്ടതിരിപ്പാട് കൂട്ടുകുടുംബങ്ങളിൽ പതിവായിരുന്ന സമാനമായ സാഹചര്യത്തെ ഒട്ടൊരു നിന്ദയോടെ എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വരുന്നു. വളരെ അപൂർവമായി കുട്ടിക്കാലത്തെ പ്രത്യേക അനുഭവം തന്റെ നോവലെഴുത്തുകളിൽ കയറിവന്ന് പരിണമിച്ച കാര്യം സരമാഗു കുറിച്ചു വയ്ക്കുന്നുണ്ട്. ഓർമ്മയാണ് എഴുത്തുകാരന്റെ ഈടുള്ള വിഭവം. ഭാവന അവയ്ക്ക് നിറമുള്ള കുപ്പായം പണിയുന്നേ ഉള്ളൂ. കുട്ടികൾ മുതിർന്നവരേക്കാൾ ക്രൂരരാണെന്ന് ഒരു സാന്ദർഭിക പരാമർശമുണ്ട്. രണ്ടാനമ്മയ്ക്കു സ്തുതിയിലെ കുട്ടിയുടെ -ഫോൺചിറ്റോ എന്ന അൽഫോൺസോ- മങ്ങാത്ത ഒരു ഫോട്ടോഗ്രാഫാണത്. ക്രമരഹിതമാണെന്ന് പുറമേ ഭാവിക്കുന്ന ബോധധാരയുടെ ഇടയിൽ ഇടയ്ക്കിടക്ക് അവന്റെ മിന്നായങ്ങളുണ്ട്. ഒലീവുതോട്ടത്തിനിടയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനരികിൽ ഇണചേരാൻ മുതിർന്ന സ്ത്രീപുരുഷന്മാരെ പിരിച്ചു വിട്ടുകൊണ്ട് ഒലീവുമരത്തിന്റെ ചുവട്ടിലായി ഇരുന്നത് അവനാണ്. അവന് പച്ച അരണയെ നഷ്ടപ്പെട്ടു പോയ ആ ദിവസത്തെ ചൂണ്ടിയാണ് സരമാഗു ഓർമ്മകളെ താത്കാലികമായി നിർത്തുന്നത്. ആൺ കുട്ടികൾ പ്രായപൂർത്തിയാവുന്ന ദിവസത്തെക്കുറിച്ച് ആരോ ചോദിച്ചിരുന്നില്ലേ? അതാണ് ആ ദിവസം എന്നു പറഞ്ഞു തരാനാണ് ഓർമ്മകൾ ഉണ്ടായിരിക്കേണ്ടത് ! എന്തൊരു വ്യത്യാസം, എൻ എസ് മാധവന്റെ ശേഷത്തിലെ വിക്കൻ ചെറുക്കൻ പ്രായപൂർത്തിയാവുന്നത് തന്ത മരിച്ച ദിവസമാണ്. ഒന്നു കൂടി ആലോചിച്ചു നോക്കിയേ. രണ്ടും ഒന്നല്ലേ?

 ഉം !


പ്രലോഭനങ്ങളുടെ പുസ്തകം എന്നായിരുന്നു തന്റെ ആത്മകഥയ്ക്ക് സരമാഗു ആദ്യം കണ്ടു വച്ചിരുന്ന പേര്. സ്വയം സംസാരിച്ചു തുടങ്ങുന്ന ദിവസം പ്രായപൂർത്തിയാവുന്ന അവയ്ക്ക് സ്കൂളിൽ ചേർക്കാൻ നേരം ബാചുസിന്റെ കാരുണ്യത്തിൽ കിട്ടുന്ന വേറെ പേരെന്തിന്?