മാളികവീട്ടിലെ വാതിലില്‍ ഒരു മുട്ട്
വേനല്‍ക്കാലമായിരുന്നു. നല്ല ചൂടുള്ള ഒരു ദിവസം. മാളികവീടും കടന്നു വേണം, എനിക്കും അനിയത്തിയ്ക്കും വീട്ടിലേയ്ക്ക് പോകാന്‍ . കുസൃതിത്തരം കൊണ്ടാണോ ശ്രദ്ധയില്ലാതെയാണോ വലിയഗേറ്റിന്റെ മുഴക്കം എങ്ങനെയെന്നറിയാന്‍ വേണ്ടിയാണോ അവള്‍ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് വെറുതേ അതിലൊന്ന് മുട്ടി. സത്യത്തില്‍ അവള്‍ ഗേറ്റില്‍ മുട്ടിയോ എന്നു തന്നെ എനിക്കിപ്പോള്‍ തീര്‍ച്ചയില്ല. അവിടെ നിന്ന് നൂറുച്ചുവട് വന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ ഒരു ഗ്രാമമുണ്ട്.
ഞങ്ങള്‍ക്ക് അത്ര പരിചയമുള്ള സ്ഥലമല്ലത്.
എങ്കിലും ആദ്യത്തെ വീട്ടിനു വെളിയില്‍ നിന്നിരുന്ന ആളുകള്‍ ഞങ്ങള്‍ക്ക് ചില മുന്നറിയിപ്പുകളൊക്കെ തന്നു. വളരെ സ്നേഹത്തോടെ തന്നെ. അവര് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതായി തോന്നി. പേടി കാരണം ശരിക്കും നിവര്‍ന്നല്ല അവര്‍ നിന്നിരുന്നതു കൂടി. ഞങ്ങള്‍ കടന്നു വന്ന മാളികവീട് ചൂണ്ടിക്കാട്ടി എന്തൊക്കെയോ അവര്‍ പറഞ്ഞുകൂട്ടുന്നുണ്ടായിരുന്നു. ഗേറ്റില്‍ കളിയായി തട്ടിയ കാര്യം അവര്‍ക്കറിയാം. അവിടത്തെ കാര്യസ്ഥന്മാര്‍ ഇപ്പോള്‍ തന്നെ വരുമെന്നും ഞങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നും അവര്‍ പറഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ അനിയത്തിയെ സമാധാനിപ്പിച്ചു.
അവള്‍ ഗേറ്റില്‍ തട്ടിയിട്ടൊന്നുമില്ല. ഇനി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിന് കേസെടുക്കാന്‍ ലോകത്തിലൊരിടത്തും വ്യവസ്ഥയില്ല. ഞങ്ങള്‍ക്കു ചുറ്റും കൂടുന്ന ആളുകളോട് ഇതു പറയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതേപ്പറ്റി ആരും ഒരഭിപ്രായവും തിരിച്ചു പറഞ്ഞില്ല. പിന്നെ അവര്‍ പറഞ്ഞത് അനിയത്തിയെ മാത്രമല്ല, സഹോദരന്‍ എന്ന നിലയ്ക്ക് എന്നെയും അവര്‍ പിടിച്ചുകൊണ്ടു പോകും എന്നാണ്. ചിരിക്കാതെന്തുചെയ്യും?
ദൂരെ പുകയുയരുന്നതു കണ്ട്, തീജ്ജ്വാലകള്‍ പ്രത്യക്ഷപ്പെടാന്‍ കാത്തു നില്‍ക്കുന്നതുപോലെ ഞങ്ങള്‍ മാളികവീട്ടിലേയ്ക്ക് നോക്കിക്കൊണ്ടു നിന്നു. നോക്കി നില്‍ക്കേ, വലിയ വാതിലുകള്‍ രണ്ടുവശത്തേയ്ക്കും തുറന്ന് കുതിരകള്‍ ഇറങ്ങി വരുന്നത് കണ്ടു. കുളമ്പുകള്‍ക്കിടയില്‍പ്പെട്ട് പൊടിയുയര്‍ന്ന് കുറച്ചുനേരം ഒന്നും കാണാതായി. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൂര്‍ത്ത കുന്തമുനകളുടെ അറ്റം മാത്രം പൊടിപടലങ്ങള്‍ക്കിടയിലും തിളങ്ങി.
കുതിരകള്‍ എനിക്കും അനിയത്തിയ്ക്കും നേരെയാണു പാഞ്ഞുവരുന്നതെന്നു മനസ്സിലായപ്പോള്‍ ഓടിപ്പോകാന്‍ അവളോടു പറഞ്ഞു. ഒറ്റയ്ക്ക് കാര്യങ്ങള്‍ ഞാന്‍ ശരിയാക്കിക്കൊള്ളാം. അവള്‍ ചിണുങ്ങിക്കൊണ്ട് എന്റെ കൈയില്‍ പിടിച്ചു തൂങ്ങി. പാവം. പോയി വസ്ത്രമെങ്കിലും മാറെന്ന് ഞാന്‍ പറഞ്ഞു. വരുന്ന മാന്യന്മാരുടെ മുന്നില്‍ നല്ല വേഷം ധരിച്ചവരായെങ്കിലും നമുക്കു നില്‍ക്കണ്ടേ? അക്കാര്യം സമ്മതിച്ച് വീട്ടിലേയ്ക്കുള്ള നീണ്ടവഴിയിലൂടെ അവള്‍ ഓടിപ്പോയി.
അപ്പോഴേയ്ക്കും കുതിരക്കാര്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. താഴെയിറങ്ങാതെ അവര്‍ അനിയത്തിയെപ്പറ്റി ചോദിച്ചു.’അവളിവിടെയില്ല. ഇപ്പോള്‍ വരും’ എന്നു ഞാന്‍ പറഞ്ഞൊപ്പിച്ചു. സംഘത്തെ നയിച്ചിരുന്നത് രണ്ടു ചെറുപ്പക്കാരാണ്. നല്ല ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമായ ഒരു യുവാവ് ന്യായാധിപനാണ്. മറ്റേയാള്‍ അധികമൊന്നും സംസാരിക്കാത്ത സഹായി. അസ്മാന്‍ എന്നാണ് ന്യായാധിപന്റെ പേര്.
ഗ്രാമസത്രത്തിന്റെ മുറ്റത്തേയ്ക്ക് പോകാന്‍ അദ്ദേഹം എന്നോടാജ്ഞാപിച്ചു. രണ്ടുവശത്തേയ്ക്കും ശക്തിയില്ലാതെ ആടുന്ന ശിരസ്സും ഇടയ്ക്കിടെ വലിച്ചുകയറ്റുന്ന ട്രൌസറുമായി നടന്നു പോയി പറഞ്ഞതുപോലെ ഞാന്‍ അവര്‍ക്കിടയില്‍ ചെന്നു നിന്നു. സംഘാംഗങ്ങളുടെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ അങ്ങനെ നില്‍ക്കുമ്പോഴും എന്നെ അന്തസ്സോടെ ആ ചെറുപ്പക്കാരനായ ന്യായാധിപന്‍ എന്നെ വിട്ടയക്കുന്ന രംഗം മനസ്സില്‍ കണ്ടുകൊണ്ടിരുന്നു. “ഇദ്ദേഹത്തിന്റെ ഒരു വാക്കു മതിയായാവും അതിന്“. ഞാന്‍ വിചാരിച്ചു.
“ഇവന്റെ കാര്യത്തില്‍ എനിക്കു വിഷമമുണ്ട്.” എനിക്കു മുന്‍പേ കുതിരപ്പുറത്തെത്തി സത്രത്തിന്റെ കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന ന്യായാധിപന്‍ എന്നെ കണ്ടയുടന്‍ പറഞ്ഞു. ആ വാക്യം എന്റെ എല്ലാ നല്ല പ്രതീക്ഷകള്‍ക്കുമപ്പുറം എനിക്കു വരാന്‍ പോകുന്നതെന്ത് എന്നതിനെയല്ലേ സൂചിപ്പിച്ചത്? കാരാഗൃഹത്തിന്റെ അറപോലെ അടച്ചുപൂട്ടിയ സത്രത്തിന്റെ മുറി. കരിങ്കല്ലുകളുടെ അടരുകള്‍ . ഇരുണ്ടു നരച്ച നഗ്നമായ ചുവരുകള്‍ . തട്ടില്‍ കൊളുത്തിയിട്ടിരിക്കുന്ന ഇരുമ്പുവളയങ്ങള്‍ . വയ്ക്കോല്‍ കിടക്ക. നടുവില്‍ ഒരു പീഡനമേശ.
പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ഫ്രാന്‍സ് കാഫ്കയുടെ ‘The Great Wall of China and Other Short works' എന്ന പുസ്തകത്തില്‍ (ജര്‍മ്മനില്‍ നിന്നുള്ള വിവര്‍ത്തനം മാല്‍കം പാസ്‌ലി) നിന്നുള്ള ഒരു കഥയാണിത്. വെളിച്ചം കണ്ടത് കാഫ്കയുടെ മരണത്തിനുശേഷമാണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണിതിന്റെ രചനാകാലം.
ഇതുകൂടി നോക്കുക.
മേയ് 1, 2008 മലയാളമനോരമ ദിനപ്പത്രം
ലക്‍നൌ : സവര്‍ണ്ണജാതിക്കാര്‍ക്കുള്ള വഴിയിലൂടെ നടന്നുവെന്നതിന് ആറുവയസ്സുള്ള ദലിത് ബാലികയെ മഥുരജില്ലയിലെ ഛത്രയില്‍ തീയില്‍ തള്ളിയിട്ടു പൊള്ളലേല്‍പ്പിച്ചതായി ആരോപണം. കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയെ തീയിലെറിഞ്ഞതിനു സ്ഥലത്തെ ഠാക്കൂര്‍ പ്രമാണിയായ അശോക് സിംഗിന്റെ മകന്‍ പിന്റൂ സിംഗിനെതിരെ പൊലീസ് കേസെടുത്തു. അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടുവഴിയിലൂടെ വരുമ്പോള്‍ അമ്മയുടെ കൈവിട്ടു കുട്ടി ഠാക്കൂറിന്റെ വീട്ടുവളപ്പിലേയ്ക്ക് ഓടിക്കയറിയതാണു പ്രശ്നമായത്.
‘കഥയും ജീവിതവും ഒന്നാകുന്നതിനെപ്പറ്റി‘ എന്നത് കൊച്ചുബാവ ഒരു കഥാപുസ്തകത്തിനു നല്‍കിയ തലക്കെട്ടാണ്. അത് ശീര്‍ഷകം മാത്രമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എങ്കിലും ചോദിക്കാതെ വയ്യ, അക്ഷാംശങ്ങള്‍ക്കിടയിലെ മാത്രമല്ല, വര്‍ഷങ്ങള്‍ക്കിടയിലെ ദൂരവും എന്താണ് നമുക്കു ചെയ്തു തന്നുകൊണ്ടിരിക്കുന്നത്? സത്യത്തില്‍ , ജീവിതം കഥയെയോ കഥ ജീവിതത്തെയോ പിന്തുടരുന്നത്?