December 2, 2020

ഫ്രാൻസിസ് നൊറോണയുടെ കഥ ‘എനം’

 


ഭാഷാപോഷിണി 2019 മേയ് ലക്കത്തിൽ വന്ന ഫ്രാൻസിസ് നൊറോണയുടെ എനം എന്ന കഥയുടെ ശീർഷകത്തിനും അതിലെ ഉള്ളടക്കത്തിനും തമ്മിൽ പ്രകടമായി ഇടം തിരിഞ്ഞു നിൽക്കുന്ന സ്വഭാവമുണ്ട്. ആ ശീർഷകത്തിൽ അലങ്കരണമില്ല, ബിംബങ്ങളില്ല. പ്രാദേശികമായ (വമൊഴിയുടെ) ചുവയോടെ എടുത്തു പിടിച്ചു നിൽക്കുകയാണ്. മനുഷ്യനെന്ന പ്രത്യേക ഇനത്തെയും അതിന്റെ ശീലക്കേടുകളെയും‌പറ്റി പറയുന്ന കഥ  അതിന്റെയൊരു ഇരുണ്ട സ്വഭാവവും വളരെ പതുക്കെ അർത്ഥബോധം ഉണർത്തുന്ന വിധവുംകൊണ്ട് ‘വെനം ‘ എന്ന ഇംഗ്ലീഷു വാക്കുന്റെ ഓർമ്മയുണർത്തുന്നു എന്നു തോന്നി.

ശബരിമലയിലെ സ്ത്രീപ്രവേശവും ആർത്തവാശുദ്ധിയും വിശ്വാസവും ജാതിയും വിഷയമാകുന്ന കഥയെ സമകാലികമാക്കുന്നത് ചുംബനസമരവും സാഹിത്യവും കോളേജും നാടകം കളിയും സൗഹൃദങ്ങളും വെറുപ്പും കാപട്യവും തോളോടു ചേർന്നുനിന്നാണ്. സംഭവങ്ങൾ മാത്രമല്ല, മനുഷ്യന്റെ പുറമേയ്ക്ക് പ്രകറ്റമല്ലാത്ത മനോഭാവങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കാലത്തിന്റെ നിറവ്യത്യാസങ്ങളിലേക്കാണ് കഥാകൃത്തിന്റെ ശ്രദ്ധ. അപ്രധാനം എന്നു തോന്നുന്ന സംഭവങ്ങളുടെയും സൂക്ഷ്മനിരീക്ഷണങ്ങളുടെയും ആകെത്തുകയാണ് ഈ കഥ. പൊട്ടിത്തെറിക്കുന്ന ഒന്നും ഇതിലില്ല.  ഒരു പ്രധാനസംഭവംപോലും എടുത്തു പറയാനില്ല. എന്നാൽ ഒട്ടനവധി സംഭവങ്ങൾ തമ്മിൽ പിണഞ്ഞു ചേർന്ന് അത്രയൊന്നും ഹിതകരമല്ലെന്ന് ഏതുനിലയ്ക്കും തോന്നിക്കുന്ന ഒരു അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ തച്ചു പണിയുകയാണ് നൊറോണ ചെയ്യുന്നത്. തലക്കെട്ടിന്റെ ഒതുക്കത്തിനു നേരെ വിപരീതമാണ് ഉള്ളടക്കത്തിന്റെ പരിചരണം. കഥയിൽ വാക്യങ്ങൾ ഭൂരിഭാഗവും കേവലവാക്യങ്ങളല്ല. സങ്കീർണ്ണവാക്യങ്ങളും മഹാവാക്യങ്ങളും കൊണ്ടാണ് നെറോണ കഥപറയുന്നത്.

പ്രധാനക്രിയയുടെ വിശേഷണങ്ങളായിട്ടാണ് വാക്യങ്ങൾ നീട്ടിയെടുക്കുന്നത്. ചിലപ്പോൾ രണ്ടും മൂന്നും ക്രിയകൾ ഒരേസമയത്ത് നടക്കുന്നു.

- “വീട്ടിലേക്ക് കേറുമ്പോൾ വെള്ളമനത്താൻ രോഹിണിയോട് പറഞ്ഞിട്ട് കരച്ചിലിന്റെ ചോരവക്കീ നിന്ന കൊച്ചിനെ സലില മറപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി” -
- “
വാരി വലിച്ചിട്ടിരുന്ന മകളുടെ പുസ്തകങ്ങൾക്കു മീതേ ഭാര്യ ഊരിവച്ച തിരിപ്പൻ ഭിത്തിയിലെ ആണിയിൽ തൂക്കുമ്പോൾ ചത്ത മൃഗത്തിന്റെ വാൽ വെള്ളത്തിനടിയിൽ ഇളകുമ്പോലെ അയാൾക്കു തോന്നി.

അപൂർവമായി വന്നുകയറുന്ന ഉപമകളിലെ ഉപമാനങ്ങൾ മിക്കവാറും അതേ സാമൂഹിക/ക്രിയാപരിസരത്തിനുന്നുള്ളവയാകും. (കോവിലുപോലെ തോന്നി വണ്ടിയുടെ അകം) മറ്റൊന്ന് ഒരു ക്രിയ നടക്കുമ്പോൾ മറ്റൊരു ക്രിയകൂടി നടന്നു എന്നു സൂചിപ്പിക്കാനുള്ളവയാണ് ( മേപ്പോട്ടെറിഞ്ഞ ഇത്തില് കമഴ്ന്നു വീഴുന്നതും നോക്കിയിരുന്ന ഉദയനതു കേട്ട് ഒതളച്ചോട്ടിലെ തെളിമണ്ണീന്നെഴുന്നേറ്റു) അപൂർവം ചിലപ്പോൾ രണ്ടു ക്രിയകൾ ഒന്നിച്ചു നടക്കുന്നതിന്റെയുമാണ്. (ഒപ്പമുണ്ടായിരുന്നവളുടെ കുറിപ്പുകളെ ഓർത്തെടുക്കുന്നതിനിടയിൽ സഞ്ചിയിലെ കുപ്പിയെടുത്ത് വെള്ളം തൊടാതെ അയാൾ വിഴുങ്ങി). കഥയിലെ അന്തരീക്ഷത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങളെ ധ്വനിപ്പിക്കുന്നതിനൊപ്പം ഒരുപാട് സംഭവങ്ങൾ നടക്കുന്നതായും സൂചിപ്പിക്കാമെന്നതാണ് ഇവകൊണ്ടു സാധ്യമായ കലാപരമായ ഗുണം. ക്രിയകളുടെ ബാഹുല്യം കഥയെ നേർരേഖയിൽ സഞ്ചരിക്കുന്നതിൽ നിന്നും വിലക്കുന്നു. നൊറോണയുടെ കഥ അപരിചിതമേഖലയുണ്ടാക്കുന്നത് കഥയുടെ കേന്ദ്രം (ന്യൂക്ലിയസ്) വച്ചിട്ടല്ല, മറിച്ച് ഇതുപോലെയുള്ള വിശദാംശങ്ങൾ കൊരുത്ത വാക്യങ്ങൾ വച്ചിട്ടാണ്. കഥയിൽത്തന്നെയുള്ള വാക്യം വച്ചു പറഞ്ഞാൽ ‘ആംബിയൻസിലാണ്’ നോറോണയുടെ കഥയുടെ ജീവൻ പിടയുന്നത്.

ഈപറഞ്ഞവയിൽപ്പെടാത്ത വേറൊരു തരം വിശേഷണങ്ങളും കഥയ്ക്കുള്ളിലുണ്ട്. അത് ഒറ്റവരികളിലുള്ള സംഗ്രഹണങ്ങളാണ്. ഒരു പക്ഷേ കഥകളിലെ ഏറ്റവും വലിയ ശക്തികളിലൊന്നും ദുർബലമാകാൻ ഏറ്റവും സാധ്യതയുള്ളതുമായ കാര്യമവയാണ്. ആശുപത്രിയിൽ കാലിൽ പ്ലാസ്റ്ററിട്ടു കിടക്കുന്ന സലിലയെ കാണാൻ ചെന്ന അനൂപിന്റെകൂടെ ചേച്ചിയുടെ കുട്ടികളെ കണ്ട സലിലയുടെ അമ്മ, “ പൊട്ടിച്ച ബിസ്കറ്റ് പായ്ക്കറ്റിനു മീതെയിട്ടിരുന്ന പച്ച റബർ ബാന്റ് അഴിച്ചുഎന്നാണ് എഴുതിയിരിക്കുന്നത്. ഈയൊരൊറ്റ വരികൊണ്ട് സൃഷ്ടിച്ചിരിക്കുന്ന കുടുംബചിത്രമുണ്ട്. അവരുടെ അവസ്ഥയുണ്ട്. കാഴ്ചയുടെ ഓർമ്മയെ അനുഭവമാക്കി പരിവർത്തിപ്പിക്കുമ്പോൾ മാത്രം സാധ്യമാവുന്ന കാര്യമാണത്. ഇത് അകത്തെ കാഴ്ചയാണെങ്കിൽ ഇതുപോലെ പുറത്തെ കാഴ്ചയുടെ ഒരു അനുഭവവും ഒറ്റവരിയിൽ കഥയിലുണ്ട്. വണ്ടി യു ടേൺ എടുക്കുമ്പോൾ താലമേന്തിയ സ്ത്രീകളുടെ നീണ്ട നിര റോഡു മുറിച്ചു കടക്കുവാൻ പുരുഷന്മാർ സഹായിക്കുന്നുണ്ട്”. ശബരിമലയുമായി ബന്ധപ്പെട്ട നാമജപയാത്രയുടെ ഒറ്റപ്പെട്ട കാഴ്ചയാണിത്. ഒറ്റവരിയിൽ ഒരുകാഴ്ചയും അതിനു പിന്നിലെ പ്രത്യയശാസ്ത്രവും കഥാകൃത്ത് അവതരിപ്പിച്ചു കഴിഞ്ഞു. പരത്തിയാൽ കോലം കെട്ടു പോകുന്നതും കൃത്രിമമാകുന്നതുമാണ് ഇതുപോലെയുള്ള നിരീക്ഷണങ്ങൾ. അതുകൊണ്ടാണ് സൂക്ഷിച്ചില്ലെങ്കിൽ കഥയ്ക്കൊരു പരാധീനതയാവുമെന്ന് എഴുതിയത്. വ്യക്തിയുടെ രൂപചിത്രണങ്ങളും പലപ്പോഴും ഇതുപോലെയുള്ള ഒറ്റവരിയിൽ സംഗ്രഹിച്ചാണ് അവതരിപ്പിക്കപ്പെടുന്നത്.( പലഹാരപ്പൊതി തുറന്നു മൊരിപിടിച്ച കാലിൽ എണ്ണമയം തുടച്ച്...., നേർത്തു മെലിഞ്ഞ അവരുടെ വിടർന്ന കണ്ണുകളിലെ വിപ്ലവവീര്യം.. )    അതേ സമയം നൊറോണ എല്ലാം ചുരുക്കിവയ്ക്കുകയുമല്ല, നേരത്തെ വിശദീകരിച്ചതുപോലെ അതിദീർഘമായ വാക്യങ്ങളെ കൊരുക്കുന്നതുപോലെ, കഥ കൈകാര്യം ചെയ്യുന്ന പ്രധാന ആശയത്തെയും വിശേഷണസംഭവങ്ങളിലൂടെ വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശബരിമലയിലെ യുവതീ പ്രവേശവും അതിനോടുള്ള അതിസൂക്ഷ്മമായ (ആൺ) മനോഭാവങ്ങളെയും ഇഴ പിരിക്കുന്ന കഥയിലേക്കുള്ള പ്രവേശം ഒരു കുട്ടിയുടെ ആർത്തവാരംഭത്തെ അവളനുഭവിക്കുന്ന ഭീതിയോടെ തന്നെ വിശദമാക്കിക്കൊണ്ടാണ് സാധ്യമാക്കിയിരിക്കുന്നത്. അനൂപ് അവതരിപ്പിക്കുന്ന നാടകത്തിന്റെ കഥ, സി അയ്യപ്പന്റെ പ്രേതഭാഷണമായിരിക്കുന്നത അർത്ഥവത്താണ്. ആ കഥയിലെ അപമാനത്തിന്റെയും ജാതിക്കോയ്മയുടെയും അന്തരീക്ഷം ഈ കഥയിലും ഗൂഢമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്.

നോവലിൽ ഉള്ളടക്കാവുന്ന സംഭവങ്ങളെ കഥയുടെ മെലിഞ്ഞ ശരീരത്തിൽ കയറ്റി വയ്ക്കുന്ന കഥകളുണ്ട്. വളരെ നേർത്ത കഥാതന്തുവിനെ അതിവിശദമായി പരത്തി പറയുന്ന കഥകളുമുണ്ട്. ചെറുകഥകളുടെ ഏകാഗ്രത, സാരള്യം, ഋജുത്വം, നിശ്ചിതമായ കാലദൈർഘ്യം, വൈകാരികമായ ഏകമുഖത്വം, മൂല്യവിശ്വാസം തുടങ്ങിയ പരമ്പരാഗത വിശ്വാസങ്ങളെ തകർത്തുകൊണ്ടും കാലിക ജീവിതോപായങ്ങളിൽനിന്നുള്ള ഉപമാനങ്ങൾ, രാഷ്ട്രീയസംഭവങ്ങളോടുള്ള പ്രതികരണങ്ങൾ, സാംസ്കാരികാനുഭവങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് മിശ്രിതമാക്കിയുമാണ് കഥകൾ വേറിട്ട ഭാവുകത്വമേഖലകൾ പണിയുന്നത്. ഫ്രാൻസിസ് നൊറോണ അക്കൂട്ടത്തിൽ പുതിയൊരു ശാഖയുണ്ടാക്കുന്നത് പദം, വാക്യം, ഖണ്ഡിക, സംഭാഷണം, ആശയം തുടങ്ങിയ ആഖ്യാനഘടകങ്ങളിൽ വിശേഷണങ്ങൾചേർത്ത് വിപുലപ്പെടുത്തിക്കൊണ്ടാണ്. അവിടെയാന് നൊറോണയുടെ ‘കഥ സ്ഥിതി ചെയ്യുന്നതെന്നു പറഞ്ഞാലും ശരിയാണ്. തികച്ചും ഭാഷാപരമാണെങ്കിലും കഥകളുടെ സമകാലികമായ തിരിവുകളെപ്പറ്റി അറിവു നൽകാൻ കൂടുതൽ അന്വേഷണത്തിനു പ്രേരിപ്പിക്കുന്ന മേഖലയാണിതെന്ന് തോന്നുന്നു. 

 

ഭാഷാപോഷിണി ജൂലൈ 2019

കളങ്കഥ : ഒരു ഹിച്ച്കോക്കിയൻ ട്വിസ്റ്റ്


ഭാഷാപോഷിണിയിൽ (2020 നവംബർ, ലക്കം 11)  വന്ന ഫ്രാൻസിസ് നൊറോണയുടെ  കഥ 'കളങ്കഥ' എന്ന വിചിത്രമായ  പേരിൽതന്നെ നാടകീയയതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.   കളങ്കാവൽ എന്ന പേര് നമുക്ക് അത്ര അപരിചതമല്ലെങ്കിലും,  'കളങ്കഥ' നൊറോണ ഉണ്ടാക്കിയെടുത്ത പുതിയ പദസംയുക്തമാണ്.  ചെസ് ബോർഡിലുള്ള കളങ്ങളിലെ നീക്കങ്ങളിലൂടെ ശാരീരികവും മാനസികവുമായ ചോദനകളുടെ ബലതന്ത്രങ്ങളെ ആവിഷ്കരിക്കുന്ന കഥ എന്ന അർത്ഥത്തിലാണെങ്കിലും  വാക്കിന്റെ പ്രത്യേകതകൊണ്ട് അത് കളങ്കത്തെപ്പറ്റിയുള്ള കഥയും  കള്ളക്കഥയും മറ്റൊരർത്ഥത്തിൽ കടംകഥയുമൊക്കെ ആകാൻ വെമ്പിനിൽക്കുന്ന പ്രയോഗമായി അനുഭവപ്പെടുന്നു. ശീർഷകത്തിന് അങ്ങനെ അർത്ഥങ്ങൾ ഉണ്ടെന്നല്ല,  എന്നാൽ അത്തരമൊരു ധാരണയുണ്ടാക്കാൻ സമർത്ഥമാണ് ആ പ്രയോഗം. ഈ പ്രത്യേകത ശീർഷകത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പൊറ്റക്കുഴി ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് തമ്മനം ലൂവിസ്, ശാന്തനോട് പറയുന്ന കഥ, അതേ ബാറിലെ അതേ വെളിച്ചത്തിലിരുന്ന് ശാന്തൻ തിരിച്ചു ലൂവിസിനോട് പറയുന്നിടത്തല്ല, അതും കഴിഞ്ഞ്  കഥാകൃത്ത് വായനക്കാരോട് ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണവസാനിക്കുന്നത്. എഴുത്തുകാരൻ നേരിട്ട് മുഖം കാണിച്ചുകൊണ്ടു നടത്തുന്ന ഹിച്ച്കോക്കിയൻ ട്വിസ്റ്റാണ് അത്.

തുടക്കത്തിൽ ലൂവിസു പറഞ്ഞു തുടങ്ങുന്ന കഥ ശ്രോതാവായ ശാന്തന്റെ ആകാംക്ഷയെ പൂരിപ്പിക്കാതെ മുറിയുന്നു.  അതേപോലെ ശാന്തന്റെ  അനുഭവവിവരണവും മുറിയുന്നു.  എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സസ്പെൻസ് തെളിച്ചു പറയാതെ നിലനിർത്തിക്കൊണ്ട്  ആഖ്യാനത്തെ വായനക്കാരെയും ചേർത്ത് പൂരിപ്പിക്കാൻ ശ്രമമാണ് കളങ്കഥയെ വ്യത്യസ്തമാക്കുന്നത്.  അങ്ങനെ അതിനകത്ത് മൂന്ന് പറച്ചിലുകൾ സംഭവിക്കുന്നു. ളൂവിസ് ശാന്തനോട് പറയുന്ന കഥ, ശാന്തൻ ളൂവിസിനോട് പറയുന്ന കഥ, നോറോണ വായനക്കാരോട് പറയുന്ന കഥ.. മൂന്നു കഥകളും പ്രധാനമായി ചുറ്റുന്നത് ഒരേ കഥാവസ്തുവിനെയാണ്. പ്രമദയെ. അനുഭവകഥകൾക്കെല്ലാം  അവയുടെ സ്രോതൃസ്ഥാനത്തിനു വെളിയിൽ മറ്റൊരു ജീവിതംകൂടിയുണ്ടെന്നാണ് അത് പറയാൻ ശ്രമിക്കുന്നത്. കഥകളെല്ലാം ആത്യന്തികമായി പൂർത്തിയാവുന്നത് ശ്രോതാക്കളുടെ  മനസ്സിലാണ്.  

 സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന പുറത്തെ റോഡ്,  പ്രമദമാഡത്തിന്റെ വീട്ടിനകത്തെ ചെസ്സ് ബോർഡ് എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് കഥയിലുള്ളത്.  അകത്തെയും പുറത്തെയും യാത്രകളുടെ സാധ്യതകൂടിയാണവ.  റോഡെന്നും ചെസ്സ് ബോർഡെന്നുമുള്ള ആധാരങ്ങൾക്കു മുകളിൽ ആധേയങ്ങളായി ഡ്രൈവിങ് കാറും ചെസ്സ് കരുക്കളുമാണുള്ളത്. അകത്തുകയറി പരതിയാൽ കാറിനെയും ചെസ്സ് ബോർഡിനെയും ആധാരമാക്കി പ്രവർത്തിക്കുന്ന മറ്റു രണ്ട് ആധേയങ്ങൾ കൂടികഥയ്ക്കുള്ളിലുണ്ട് എന്നു കാണാം. അവ ആണെന്നും പെണ്ണെന്നും അതിർ വരമ്പുകളുള്ള ലിംഗശരീരങ്ങളും ചേർന്നും പിരിഞ്ഞുമുള്ള ആവൃത്തിയിൽ ചലിക്കുന്ന മനസ്സുകളുമാണ്.

ഡ്രൈവിങ് സ്കൂൾ എന്ന പ്രയോഗത്തിനുതന്നെ ലൈംഗികമായ വിവക്ഷയും അശ്ലീലദ്യോതകമായ അർത്ഥവുമുണ്ട്.  ചലച്ചിത്രങ്ങളും നാടൻ പ്രയോഗങ്ങളും അത് ഊട്ടി ഉറപ്പിച്ചിട്ടും ഉണ്ട്.  ആ സംസ്കാരത്തിന്റെ ആ ഇടുങ്ങിയ അന്തരീക്ഷമാണ് കഥയിലുള്ളത്. വഴിമുട്ടിയ വാസനകളുടെ പിരിമുറുക്കമായും നിയന്ത്രണങ്ങളില്ലാതെ കെട്ടഴിഞ്ഞ ജീവിതവാസനകളുടെ ആഘോഷമായും ഒരേസമയം വ്യാഖ്യാനിക്കാവുന്ന ഭാഷയെ അവലംബിച്ചുകൊണ്ടാണ് കഥ മുന്നേറുന്നത് . മനുഷ്യമനസ്സിന്റെ ഊടുവഴികളിലൂടെ ഭാഷയുടെ വണ്ടി അപകടം പറ്റാതെ ഓടിക്കാൻ നല്ല അദ്ധ്വാനം ആവശ്യമാണ്.  ചെസ്സിന്റെ സാങ്കേതിക ശബ്ദകോശത്തിനുള്ളിൽ വളരെ സമർത്ഥമായി ഇണക്കിചേർത്ത  ദ്വയാർത്ഥപ്രയോഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്  ഭാഷാവഴക്കത്തിന്റെ സാധ്യതയെയാകുന്നു.   

-ഇറക്ക വഴിയിൽ ആഴമുള്ള മഴക്കുഴി.
-അതിനെ താഴേക്കു മഴ കഴിഞ്ഞു വെയിൽത്തിളക്കമുള്ള പാർക്കിങ് ഏരിയ പോലെ....
-അവരുടെ വെളുത്തറാണി മുന്നോട്ടു കുതിച്ചു.
-അതിന്റെ വരവും വേഗവും താങ്ങനാവാതെ എന്റെ കറുമ്പൻ രാജാവ് പതുങ്ങി
-ഒരു ബലക്കുറവ് കേറിയിറങ്ങിയുള്ള എന്റെ കുതിരനീക്കങ്ങളുടെ വീറുകെടുത്തി.
-വെളുത്ത കിടങ്ങിൽ അമർന്ന കാലാളിനെപോലെ ദുർബലനായി
- കച്ചയഴിച്ച വെളുത്തറാണിയെ കൈയിലെടുത്ത് ഞങ്ങനെ ഇരുന്നുപോയി...

ഡ്രൈവിങ് പഠിക്കാൻ വരുന്ന പെണ്ണുങ്ങളെ തായത്തിനു ലഭ്യമാവുന്ന ആദ്യഭാഗങ്ങളിൽ നിന്ന് പ്രമദമാഡത്തിലേക്ക്  ശാന്തന്റെ ശ്രദ്ധ കേന്ദ്രീകൃതമാവുമ്പോൾ അതിനനുസരിച്ച് ആഖ്യാനത്തിന്റെ മുറുക്കവും ശ്ലേഷപ്രയോഗങ്ങളുടെ കരുത്തും കൂടുന്നു.

പൊട്ടക്കുഴി ബാറിൽ ആദ്യം ശാന്തനും രണ്ടാമത്തെ പ്രാവശ്യം തമ്മനം ലൂവിസും ആകാംക്ഷയോടെ ഇരിക്കുന്നത് പ്രമദയുടെ അസാധാരണമായ മാദകത്വത്തെ പ്രാപിച്ച കഥ കേൾക്കാനാണ്. പ്രത്യേകിച്ച്  ഒന്നും സംഭവിക്കാതെ തന്നെ രണ്ടു കഥകളും മുറിഞ്ഞു പോകുന്നതിൽ ലൈംഗികാഭിലാഷങ്ങളുടെ പൂർത്തിയാവാത്ത ഒരു അദ്ധ്യായത്തെയാണ് കഥാകൃത്ത് അബോധപൂർവം ആവിഷ്കരിക്കുന്നതെന്നും വാദിക്കാവുന്നതാണ്. അങ്ങനെയാണ് പുറമേ വീരസ്യങ്ങളുടെ കഥയായി ഭാവിക്കുമ്പോഴും കളങ്കഥ  കള്ളക്കഥകൂടിയായി തീരുന്നത്. മധ്യവയസ്സു കഴിഞ്ഞ രണ്ട് മലയാളി ആണുങ്ങൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്ന പ്രലോഭനത്തിന്റെ കഥകൾക്ക് അവിഹിതത്തിന്റെ ഛായയുണ്ടാവുന്നത് സ്വാഭാവികമാണ്. അപ്രാപ്യമായതിനെ  സ്വന്തമാക്കിയതായി സ്വയം വിശ്വസിപ്പിച്ചാലേ അവനവന്റെ മാനസിക ലോകത്തിലെങ്കിലും ഒരു കസേര തരപ്പെടുത്തിയെടുക്കാൻ കഴിയൂ എന്ന വാസ്തവത്തിന് ആകൃതികൊടുക്കുകയായിരുന്നു ശാന്തൻ എന്നും തോന്നുന്നു.  അതുകൊണ്ടാണ് അയാൾക്ക് ആ കഥ പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്. കഥയുടെ അവസാനം വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന കഥാകൃത്ത് ശാന്തന്റേതു പോലെയൊരു പരിണതിയിൽ വായനക്കാരെയും കൊണ്ടെത്തിക്കുന്നു. യജമാനസ്ഥാനത്തുള്ള സുന്ദരിയും  ബുദ്ധിമതിയുമായ ഒരു പ്രൗഢസ്ത്രീയെ പ്രാപിക്കാനുള്ള  താഴ്ന്ന ജീവിതനിലവാരത്തിൽ കഴിയുന്ന ഒരു പുരുഷന്റെ ഇംഗിതത്തെ എത്രത്തോളം പ്രബുദ്ധരായ വായനക്കാർ പിന്താങ്ങുമെന്ന കടംകഥയാണ് അവസാന ചോദ്യത്തിലുള്ളത്.

  "നിങ്ങൾക്കെന്തു തോന്നുന്നു. ഞാനതു ചെയ്യുമോ? സംശയിക്കേണ്ട നിങ്ങളുദ്ദേശിച്ചതു തന്നെയാണ് ഞാൻ ചെയ്തത്." എന്നു പറയുന്ന ആഖ്യാതാവ്, തിരശ്ശീല നീക്കി പുറത്തു വരികയും ഒരു 'കള്ളകഥയെ / കളങ്ക കഥ'യെ വായനക്കാരുടെ സദാചാര നിലവാരത്തിനും സംസ്കാരത്തിനും യോജിച്ച തരത്തിൽ എങ്ങനെ വേണമെങ്കിലും സ്വീകരിച്ചുകൊള്ളാൻ അനുവാദം നൽകുകയുമാണല്ലോ ചെയ്യുന്നത്.  നിങ്ങൾ തന്നെയാണ് ശാന്തനെന്ന കണ്ണിറുക്കലിനൊപ്പം, സമൂഹത്തിന്റെ പൊതുവായ മാന്യതയ്ക്ക് യോജിക്കാത്ത തരത്തിൽ ഈ കളങ്കകഥയെഴുതിയ വ്യക്തിയെന്ന നിലയിൽ, തന്നെ വിചാരണ ചെയ്തുകൊള്ളാൻ കൂടി കഥാകൃത്ത് ആ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുണ്ടെന്നു തോന്നും. ലൈംഗികവസ്തുവെന്ന നിലയിൽ ഒരു സ്ത്രീ അവതരിപ്പിക്കപ്പെടുന്ന കഥകൂടിയാണല്ലോ കളങ്കഥ. ഒരു കളം വരച്ചിട്ടാൽ അതിനകത്ത് നിൽക്കാൻ കൂട്ടാക്കാത്തതരം വളർച്ചാജീവിതം ഈ കഥയ്ക്ക് ഉണ്ടെന്നുള്ള ഈ പരസ്യപ്രഖ്യാപനം കൂടി ചേർന്നാണ് കളങ്കഥ, അതിന്റെ പേരിനെയും പരിചരണത്തെയും സാർത്ഥകമാക്കുന്നത്.

ഭാഷാപോഷിണി ഡിസംബർ 2020