August 27, 2023

വർഗരാഷ്ട്രീയത്തിന്റെ സൂക്ഷ്മാഖ്യാനമായി വൈരം


 

 വർഗനിലപാടിൽ സ്ഥിരസത്തയുള്ള ദേശാഭിമാനിപോലെയൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നതുകൊണ്ടുതന്നെ പി എസ്‌ റഫീക്കിന്റെ 'വൈരം' എന്ന കഥയുടെ സൂക്ഷവും സ്ഥൂലവുമായ ഭാവശക്തികളെ ഒറ്റ മാനകത്തിൽ  വ്യാവർത്തിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. കഥയിൽ മുതലാളിമാർക്ക്  മേൽസ്ഥാനം ഉണ്ട്. നാട്ടിലെമ്പാടും മുതലാളിമാരാണ് എന്നു സംശയിക്കാൻ വകയുമുണ്ട്. മില്ലുകാരൻ നാരായണൻ മുതലാളി, അയാളുടെ മകൻ സാംബൻ എന്ന ചാമ്പച്ചൻ, കാദർ മുതലാളി, കൃഷ്ണൻ മുതലാളി.  എല്ലാവരും പ്രതീക്ഷിതനിലയിൽ മോശക്കാരല്ല. ആശ്രിതവാത്സല്യം അവർക്കുണ്ട് എന്നതിനു കഥയിൽ നേർസാക്ഷ്യം ഉണ്ട്.

സുബ്രനും അയാളുടെ അനിയൻ ഭാസിയും തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളാണ്. സഹോദരസ്നേഹത്തേക്കാൾ ഭാസിയെ പ്രതികാരസന്നദ്ധനാക്കുന്നത് വർഗബോധമാണെന്ന് കരുതാവുന്നതാണ്. അയാളുടെ പ്രവൃത്തിക്കും പ്രതീകാത്മക സ്വഭാവമുണ്ട്. ചാമ്പച്ചന്റെ വലതുകാല്പാദമാണ് അയാൾ വെട്ടുന്നത്. മുതലാളിത്തത്തിന്റെ ചലനാത്മകതയെ ഇല്ലാതാക്കുകതന്നെയായിരുന്നില്ലേ അയാളുടെ ലക്ഷ്യം? തൊഴിലാളി വർഗത്തിന്റെ അഭിമാനമൂർച്ചയുള്ള ചെത്തുകത്തിയുടെ വെട്ടേറ്റ് ആജീവനാന്തം മുടന്തിനടക്കാൻ വിധിക്കപ്പെട്ട മുതലാളിത്തം പൂർണ്ണമായി നശിക്കുകയില്ലെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അതു വേഷം മാറുമെന്നുമാണ് ചാമ്പച്ചന്റെ കാത്തിരിപ്പും പ്രതികാരത്തിനായുള്ള ഉത്സാഹവും തെളിയിക്കുന്നത്. മറ്റൊന്നുകൂടി ശ്രദ്ധിക്കാനുണ്ട്.  തന്റെ കാലു വെട്ടുക വഴി മുതലാളിത്ത- മേധാവിത്ത താത്പര്യങ്ങളുടെ ഉന്മൂലനവും അടിസ്ഥാന വർഗത്തിന്റെ അഭിമാനോദ്ധാരണവും‌ ലക്ഷ്യമാക്കിയ ഭാസിയുടെ വർഗബോധത്തിനെതിരെ ചാമ്പച്ചൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നതാണ്. അയാൾക്കു വേണ്ടത് അയാളുടെ കാര്യസ്ഥപ്പണി ചെയ്യുന്നവർതന്നെ കണ്ടറിഞ്ഞ് ചെയ്യുന്നു. (ഓപ്പറേറ്റർ സാബു മാത്രമല്ല, അയാളുടെ പട്ടിയും കീരിയും അയാളുടെ ഇംഗിതങ്ങൾ നടപ്പാക്കിക്കൊടുക്കാൻ സന്നദ്ധരായ പിണിവർഗപ്രതിനിധികളാണ്)  അയാൾ ചെയ്യേണ്ടത് വർഗശത്രുവിനെതിരെയുള്ള ഊർജത്തെ അണയാതെ സൂക്ഷിക്കുക എന്നതാണ്.. ബാക്കിയെല്ലാം  വ്യവസ്ഥ ചെയ്തുകൊള്ളും. ഭാസിയെ ജയിലിടുന്നത്, അയാളുടെ മൂന്നുവയസുകാരിയായ മകളെ കൊല്ലുന്നത്, അയാളെ അറപ്പിക്കുന്നവനും വെറുപ്പിക്കുന്നവനുമാക്കുന്നത്, അയാളെപ്പറ്റിയുള്ള കഥകൾ മെനയുന്നത് എല്ലാം.. അങ്ങനെ സമീപഭൂതകാലത്തിൽ നടക്കുന്ന കഥയാണെങ്കിലും വർഗസംഘർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന പീഡനങ്ങൾ സ്ഥിരമായി തലയ്ക്കടിക്കുന്നത് ആരുടെയാണെന്നുമുള്ള  സമകാലികാവസ്ഥയെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിട്ടുള്ള കഥയാണ് 'വൈരം' എന്നുറപ്പിക്കാം. അപ്പോൾ ഭാസിയുടെ ജീവിതത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മിനിമോളെന്ന പുല്ലാനി മൂർഖൻ കുഞ്ഞ് എല്ലാം തകർന്ന മനുഷ്യർക്ക് പിന്തുണയുമായി എത്തുന്ന ഭൗതികശക്തിയായി മാറുന്നു. ആ പിന്തുണ അന്യഥാ തകർന്ന അയാൾക്ക് ശക്തിയും ചൈതന്യവും പകർന്നു നൽകുന്നു എന്നും കാണുക.

ആത്മഹത്യയെപ്പറ്റി പറയുന്ന കഥ, ആത്മഹത്യ ചെയ്യാതിരിക്കാനുള്ള ഉപാധി തേടുന്നു എന്നു പറയും പോലെയാണ് മുതലാളിത്തത്തിനു സ്ഥിരമായി ഭയപ്പെടാനുള്ള ഒരു ഉപാധിയായി തൂങ്ങി നിൽക്കുന്ന ഭാസിയുടെ കയ്യിലെ മൂർഖൻ മാറുന്നു എന്നത്. വാസ്തവത്തിൽ ചാമ്പച്ചൻ പ്രതിനിധിയാവുന്ന മുതലാളിത്തത്തെ ഭാസി പ്രതിനിധിയാവുന്ന തൊഴിലാളി ഭയപ്പെടുത്തുന്നുണ്ടോ?

വൈരം എന്ന കഥയെ സാമൂഹികശാസ്ത്രവിമർശനപരമായി സമീപിച്ചാൽ കിട്ടുന്ന അർഥം മുകളിലുണ്ട്. പുതിയ വംശാവലിശാസ്ത്രത്തെയും ( കഥാവസ്തുവായാലും അത് പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു.) ലഘു ആഖ്യാനങ്ങളെയും ആശ്രയിച്ചാൽ  കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഭാസിയുടെ ശരീരത്തിൽ നിന്നൂർന്നിറങ്ങുന്ന മൂർഖൻ കുഞ്ഞിനെ കാത്ത് താഴെ ചാമ്പച്ചൻ -സാബു കൂട്ടുകെട്ടിന്റെ വകയായുള്ള കീരി കഥയിൽ മുരണ്ടുകൊണ്ട് നിൽക്കുന്നുണ്ട്. അത് മുതലാളിത്തം സകല സംഘർഷങ്ങളെയും അതിജീവിച്ച് ചലിക്കാൻ ക്ഷമയോടെ കാത്തിരിക്കുമെന്നാണോ വർഗസമരപക്ഷത്തിൽ സ്ഥിരമായ വിജയം തൊഴിലാളിക്കാണെന്നാണോ ആത്യന്തികമായി പറയുന്നത്? പാമ്പിനെ വർണ്ണിക്കുന്നിടത്തെ വിശേഷണങ്ങൾക്കിടയിൽ 'രാജചിഹ്നം' എന്ന വാക്കു കഥാകൃത്ത് ഉപയോഗിച്ചിട്ടുണ്ട്. വ്യവസ്ഥ തകർത്ത  ഉശിരുള്ള ഒരു തൊഴിലാളിക്ക്  പിന്തുണയുമായെത്തിയ ഒരു ജൈവശക്തിക്ക് രാജചിഹ്നമാണെങ്കിൽ അതിനു പിന്നിലെ പ്രത്യയശാസ്ത്ര കണക്കുക്കൂട്ടലുകളും രാഷ്ട്രീയത്തെയും  അടിപടലേ സംശയിക്കേണ്ടതായി വരില്ലേ? കുറച്ചുകൂടി ആലോചിച്ചു മുന്നോട്ടു പോയാൽ ഒരു പക്ഷേ കാലിക യാഥാർഥ്യം എന്ന നിലയിൽ അബോധാത്മകമായി എന്നാൽ ഭാവനാത്മകമായി കഥയിൽ അതു കയറിപ്പറ്റിയതാകാനുള്ള സാധ്യതയല്ലേ കൂടുതൽ? മാത്രമല്ല ഭാസിയും പാമ്പും തമ്മിലുള്ള ബന്ധത്തെ നാട്ടുകാർ വ്യാഖ്യാനിച്ചെടുക്കുന്നത് പഴയ മാണിക്യം -പാമ്പ് മിത്തിന്റെ അടിസ്ഥാനത്തിലുമാണ്. അത്തരമൊരു പരിവേഷം ഭാസിക്കു ചുറ്റുമായി ഉയരുന്നത് ഭൗതികവാദപരമായ ആശയമണ്ഡലത്തെയല്ല, പൗരാണികമായ മൈത്തിക സങ്കല്പത്തിന്റെ പുനരാഖ്യാനമെന്ന നിലയിലാണ്. അതിന്റെ രാഷ്ട്രീയത്തെ വേറെ തന്നെ ഇഴ പിരിച്ചെടുക്കേണ്ടതുണ്ട്. ആരാണ് ഇപ്പോൾ യഥാർഥത്തിൽ തൊഴിലാളുകളുടെ രക്ഷകരായി ഗോപിക്കുറിയും തൊട്ട് പ്രത്യക്ഷപ്പെടുന്നത് എന്ന്.


ഈ പറഞ്ഞതിനു സമാന്തരമായി രണ്ടു സന്ദർഭങ്ങൾ കഥയിലുള്ളതുകൂടി ഓർക്കാവുന്നതാണ്. എ കെ ജി നടത്തിയ ജാഥയിൽ ഭാസിയുടെയും സുബ്രന്റെയും അച്ഛൻ കൊച്ചക്കൻ (ചാമ്പച്ചന്റെ അച്ഛൻ നാരായണൻ മുതലാളി)  പങ്കെടുത്തതിനെപ്പറ്റിയുള്ള ഓർമ്മയാണ് അതിലൊന്ന്. ഭാസിയുടെ മരിച്ചു പോയ മകളുമായുള്ള മാനസിക യാത്രയിൽ അയാൾ കാണുന്ന രക്തസാക്ഷിയുടെ ചിത്രമാണ് മറ്റൊന്ന്. "ഏതോ പാർട്ടിക്കുവേണ്ടി " എന്നാണ്  അവിടത്തെ വാക്യം. എങ്കിലും ആ ചിത്രം അയാളെക്കൊണ്ട് 'ഇങ്ക്വിലാബ്' വിളിപ്പിക്കുന്നുണ്ട്.


അതുകൊണ്ട് ഭാസിയുടെത് പരാജയമല്ലേ എന്നും അയാളെ തോത്പിച്ചത് വർഗബോധമില്ലാത്ത വരുടെ ചുറ്റുപാടാണെന്നും അവരെ അങ്ങനെയാക്കിയ മുതലാളിത്തം സ്ഥിരമായി വിജയിക്കുന്നു എന്നും‌ അയാൾക്ക് കൊച്ചക്കനെപ്പോലെ അടിയോരുടെ അന്തസ് വീണ്ടെടുക്കുന്ന കർമ്മത്തിൽ ഭാഗഭാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും  എന്നും സ്ഥാപിക്കാവുന്നതാണ്.

 

ദേശാഭിമാനി ആഴ്ചപ്പതിപ്പ്, 27 ആഗസ്റ്റ് 2023

August 21, 2023

ജീവിതംകൊണ്ട് മുറിവേറ്റവരെപ്പറ്റി - ജോൺ പോളിന്റെ തിരക്കഥകൾ

 



          ജോൺപോൾ ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്ന എൺപതുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന് മലയാള സിനിമ, സാഹിത്യത്തെ ഗൗരവത്തോടേ നോക്കാൻ തുടങ്ങിയെന്നതാണ്. അതിനു മുൻപ് മലയാള ചലച്ചിത്രങ്ങളെ മലയാള മണ്ണിലേക്ക് പൂർണ്ണമായും മാറ്റി നടാൻ എന്തു ചെയ്യണമെന്ന് തലപുകഞ്ഞ് ആലോചിച്ചിരുന്ന ചലച്ചിത്രപ്രണയികൾ അതിനുള്ള എളുപ്പമാർഗം കണ്ടെത്തിയത് പ്രതിഷ്ഠനേടിയ സാഹിത്യകൃതികളെ ആസ്പദമാക്കി മലയാള ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു.  മാർത്താണ്ഡവർമ്മയും കരുണയും രമണനും പോലെയുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. സാമ്പ്രദായികമായ അവതരണരീതികളുടെ പകർത്തിയെടുക്കലിൽ കവിഞ്ഞ പ്രാധാന്യം അവയ്ക്ക് നൽകുക എളുപ്പമായിരുന്നില്ല. പതിഞ്ഞതും ഉറച്ചതുമായ കഥകളെ മറ്റൊരു മാധ്യമത്തിലൂടെ അവതരിപ്പിക്കുന്നതിന്റെ കൗതുകമാണ് അവ പ്രാഥമികമായും ലക്ഷ്യമാക്കിയത്. സാഹിത്യത്തിലെ തലമുറമാറ്റത്തെ കാലികതയോടെയും ഭാവുകത്വത്തോടെയും ചലച്ചിത്രങ്ങൾക്ക് പകർത്തിയെടുക്കാൻ പറ്റുമോ എന്നുള്ളതായിരുന്നു പ്രശ്നം.

          സ്കൂളിൽ പഠിക്കുന്ന സമയത്ത്, സ്വന്തം വായനയെയും അഭിരുചിയെയും മാറ്റി മറിച്ച പുസ്തകമായി നാലുകെട്ടിനെപ്പറ്റി ജോൺ പറഞ്ഞിട്ടുണ്ട്. എം ടിയുടെ നാലുകെട്ട്, ഏകാന്തമായ വ്യക്തിവിപ്ലവത്തെമാത്രമല്ല, അനിവാര്യമായൊരു സാമൂഹികമാറ്റത്തിന്റെ മുദ്രയെക്കൂടി ഉള്ളിൽ വഹിച്ച നോവലായിരുന്നു. പറ്റങ്ങളിൽനിന്ന് ഒറ്റകളിലേക്ക് സവിശേഷമായി നോക്കാൻ തുടങ്ങിയ സംക്രമണകാലത്തിന്റെ പ്രസരങ്ങളെക്കൂടി അത് ഉള്ളിൽ വഹിച്ചിരുന്നു. മഹാരാജാസിലെ കൂട്ടുകെട്ട് ജോണിന്റെ കഥകൾക്ക് കാതോർത്തു തുടങ്ങുന്ന സമയത്ത് മലയാള സാഹിത്യം നാലുകെട്ടിൽനിന്നും വീണ്ടും മുന്നോട്ടു നടന്ന് കുറേകൂടി ആധുനികമായിത്തീർന്നിരുന്നു. ഏകാകികൾ കുറച്ചുകൂടി ഒറ്റപ്പെട്ടവരായി തീർന്നു. അവരുടെ ശബ്ദങ്ങൾക്ക് മുൻപെന്നത്തേക്കാളും കനവും ജീവിതരീതികൾക്ക് കൂസലില്ലായ്മയും  വന്നിരുന്നു. ഒച്ചയിൽ കൂടിച്ചേരാതെ ഓരങ്ങളിൽ പതുങ്ങിയ പലരും ജീവിതത്തിന്റെ വെയിലേറ്റു വാടുകയും കല്ലേറുകളേറ്റ് മുറിവുകൾ പറ്റിയുമിരുന്നു. അവരുടെ വേദനയെയും ഏകാകിതയെയും വിഹ്വലതകളെയും ശ്രദ്ധിക്കേണ്ടതാണെന്ന ബോധ്യം ആദ്യം ഉണ്ടായത് സാഹിത്യത്തിനാണ്. ചലച്ചിത്രങ്ങളുടെ സാഹിത്യബന്ധം ചർച്ച ചെയ്യുമ്പോൾ ഇക്കാര്യവും പ്രധാനമാകുന്നു. അടിയന്തിരാവസ്ഥയുടെ നിശ്ശബ്ദതയ്ക്കു ശേഷം പരക്കെ വ്യാപിച്ച മ്ലാനത എൺപതുകളുടെ ആദ്യപകുതിയെ കാര്യമായി സ്വാധീനിച്ചിരുന്നു. രാഷ്ട്രീയമായ ഇച്ഛാഭംഗങ്ങളുടെ ദശകംകൂടിയായിരുന്നു എൺപതുകൾ.   

          ജോണിന്റെ ആദ്യ ചലച്ചിത്രരചനാസംരംഭമായ ‘ഞാൻ ഞാൻമാത്രം’ ചലച്ചിത്രമായി പുറത്തുവരുന്നതിനു പത്തുവർഷം മുൻപാണ് ഖസാക്കിന്റെ ഇതിഹാസം മലയാളത്തിൽ സംഭവിക്കുന്നത്. ആനന്ദിന്റെ ആൾക്കൂട്ടവും ടി പദ്മനാഭന്റെ ഹാരിസൺ സായ്‌വിന്റെ നായയും മാധവിക്കുട്ടിയുടെ എന്റെ കഥയും എഴുപതുകളുടെ സംഭാവനയാണ്. ആരവത്തിന്റെ പരാജയത്തെ തുടർന്ന് കോളേജ് പശ്ചാത്തലത്തിൽ ഒരു കഥ ചെയ്യാൻ ഭരതൻ തുനിയുമ്പോൾ, ജോൺ പോൾ പറഞ്ഞു കേൾപ്പിച്ച ആരവത്തിന്റെ കരട് രൂപത്തിൽ പ്രത്യക്ഷത്തിൽ ഈ പുസ്തകങ്ങളൊന്നും ഇല്ല, എന്നാൽ ഇവ സൃഷ്ടിച്ചുവച്ച നാട്ടുവെളിച്ചത്തിലല്ലാതെ ചാമരം പോലെയൊരു പ്രണയകഥയെ സ്വാംശീകരിക്കുക അത്ര എളുപ്പമല്ലെന്ന് തിരിഞ്ഞു നോക്കിയാലറിയാം. സാഹിത്യത്തിന്റെ പശ്ചാത്തലം ജോൺപോൾ സിനിമകൾക്കെല്ലാം പൊതുവേയുണ്ട്. വായനക്കാരും എഴുത്തുകാരുമായ കഥാപാത്രങ്ങൾ ധാരാളമായി കടന്നുവരുന്നു എന്നതുമാത്രമല്ല, വായനകൊണ്ട് പരിപക്വമായിത്തീർന്നതെന്നോ അജ്ഞാതമായ കാരനത്തല നൊമ്പരപ്പെടുന്നതെന്നോ മനസിലാക്കാൻ കഴിയുന്ന ഒരു തലം കഥാപാത്രവിന്യാസങ്ങളിലും സംഭാഷണങ്ങളിലും ജോൺ നിലനിർത്തുന്നു.  അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അത്യാവശ്യത്തിനല്ലാതെ അധികം സംസാരിക്കുന്നില്ല.  ധ്വനിപ്പിക്കലിന്റെ കല അവർക്കെല്ലാം ഒരു പോലെ സ്വായത്തവുമാണ്. ജീവിതത്തിന്റെ ഇരട്ടവരകളിൽനിന്ന് തെറിച്ചുപോയ ഒറ്റപ്പെട്ട മനുഷ്യരെ ജോണിന്റെ കഥാപ്രപഞ്ചത്തിൽ ഉടനീളം കാണാം.

          അക്ഷരത്തിലെ കൃഷ്ണമൂർത്തിയെന്ന മുതിർന്ന പത്രപ്രവർത്തകൻ അനന്തകൃഷ്ണനോട് പറയുന്ന വാക്യമുണ്ട് : “ലുക് എറൗണ്ട് യുവർ സെൽഫ്, ഇവിടെ ജീവിതമുണ്ട്. ലൈഫ് ഈസ് ന്യൂസ്. അതുകാണാനുള്ള കണ്ണു വേണം.” ഒരർത്ഥത്തിൽ ജോൺ പോൾ സ്വയം പ്രാവർത്തികമാക്കിയ ഒരു ആശയംകൂടിയാണിത്. താരതമ്യേന ലഘുവായ ഒരു ജീവിതസന്ദർഭത്തെ മൊത്തം ജീവിതത്തെയും പ്രതിനിധീകരിക്കാൻ തക്കവിധത്തിൽ കഥയായി വികസിപ്പിക്കുക എന്ന തന്ത്രം സമർത്ഥമായി പ്രയോഗിച്ച് വിജയിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.  എന്തായിരുന്നു ‘വിട പറയും മുൻപേ’ എന്ന ചലച്ചിത്രത്തിന്റെ ആകർഷണഹേതു? അല്ലെങ്കിൽ പാലങ്ങളിലെ സംഘർഷകാരണം? ചെറുകഥപോലെ ഏകാന്തവും തരളവുമായ മുഹൂർത്തങ്ങളെ പൊലിപ്പിച്ചെടുത്തുകൊണ്ടാണ് ജോൺ ചലച്ചിത്രശില്പങ്ങൾക്കുവേണ്ടിയും  അസ്തിവാരം പണിഞ്ഞത്. കഥ ആരെഴുതിയതായാലും ചലച്ചിത്രമായി സാക്ഷാത്കരിക്കാൻ വേണ്ട ചട്ടക്കൂട് ജോൺ പോൾ ഒരുക്കുമ്പോൾ അതിൽ ചില ചേരുവകൾ സ്വകീയമായി കലരുന്നു.

          കൗതുകകരമായ വ്യക്തിത്വങ്ങൾ ജോണിന്റെ സവിശേഷവിഭവങ്ങളായിരുന്നു. ചാമരത്തിലെ വിനോദ്, അതിൽതന്നെയുള്ള നെടുമുടിവേണുവിന്റെ ഫാദർ, മർമ്മരത്തിലെ നാണു, വിട പറയും മുൻപേയിലെ സേവ്യർ, ഓർമ്മയ്ക്കായിയിലെ നന്ദഗോപാൽ, സന്ധ്യമയങ്ങും നേരത്തിലെ ബാലഗംഗാധര മേനോൻ, ഉത്സവ പിറ്റേന്നിലെ അനിയൻ തമ്പുരാൻ, പണ്ട് പണ്ടൊരു രാജകുമാരിയിലെ അപ്പുക്കുട്ടൻ പിള്ള ഇവരെല്ലാം സാമൂഹികജീവിതത്തെ സംബന്ധിക്കുന്ന പൊതുബോധത്തിന്റെ ഇരട്ടവരയിൽനിന്ന് കുതറി തെറിക്കുകയും അതുകൊണ്ട് പരാജിതരായി പോവുകയും ചെയ്ത മനുഷ്യരുമാണ്. ‘ഒരുപാടു പേരുടെ നൊമ്പരങ്ങൾ സ്വന്തമാക്കി എഴുത്തുകാരനായിത്തീരുന്നയാളിന് സ്വന്തം ജീവിതംകൊണ്ട് വീട്ടേണ്ടിവരുന്ന കടത്തെ’ക്കുറിച്ചുകൂടിയാണ് എഴുത്തിനെ പ്രമേയമാക്കിയ രചന (1983) എന്ന സിനിമ പറയുന്നത്.  എഴുതുന്നയാളും അയാളുടെ വിഷയവും (അസംസ്കൃതവസ്തു) ജീവിതത്തിന്റെ രണ്ടറ്റങ്ങളായി അഭിമുഖീകരിക്കുകയും രചനയെന്ന പ്രക്രിയയെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്ന  ഗൗരവതരമായ പ്രമേയത്തെപ്പോലും ജനപ്രിയശൈലിയിലേക്ക് മാറ്റിയെഴുതാൻ കെൽപ്പുള്ളതായിരുന്നു ജോണിന്റെ മഷിപ്പേന.  

          ജനപ്രിയചലച്ചിത്രങ്ങളുടെ ചട്ടക്കൂടുകളെ തന്റേതായ നിലക്ക് നിറം പിടിപ്പിച്ച് സ്വന്തമാക്കിയ എഴുത്തുകാരനാണ് ജോൺ പോൾ എന്നു പറയാം. പ്രണയം, ദാമ്പത്യം, കുടുംബം എന്നിങ്ങനെ 80 കളിലെ മധ്യവർത്തി സമൂഹത്തിനു യോജിച്ച പ്രമേയങ്ങളെല്ലാം അദ്ദേഹത്തിന്റെ തൂലികയ്ക്കു വഴങ്ങി.  എൺപതുകളിൽ വ്യാപകമാവുന്ന ടെലിവിഷനുകളുടെ ആവിർഭാവം ചലച്ചിത്രങ്ങളുടെ പ്രമേയസ്വഭാവത്തെ കാര്യമായി സ്വാധീനിച്ചതായി പല പഠനങ്ങളും നടന്നിട്ടുണ്ട്. അതിലൊന്നാണ് അണുകുടുംബങ്ങളിലെ സ്വാഭാവികവും ആഴമില്ലാത്തതുമായ നേർത്ത സംഘർഷങ്ങളുടെ ആവിഷ്കാരം എന്ന നിലയ്ക്കുള്ള ചിത്രങ്ങൾ. വളരെപ്പെട്ടെന്ന് മലയാളി ഭാവുകത്വമായി ഇഴുകിച്ചേരാൻ അത്തരം പ്രമേയങ്ങൾക്കു അന്ന് കഴിഞ്ഞു. മറ്റൊരു തരത്തിൽ, ചാമരത്തിലെ കോളേജ് അന്തരീക്ഷത്തിൽനിന്നാണു തുടക്കമെങ്കിലും ജീവിതകാലത്തിന്റെ ദശാന്തരങ്ങളിലൂടെയെല്ലാം  ജോൺ പോൾ തന്റെ രചനകളെ കടത്തിവിട്ടിട്ടുണ്ടെന്നു കാണാം.  മാളൂട്ടിയിലെ ബാല്യം, ഇണയിലെ കൗമാരകാലം, ഇണക്കിളിയിലും അടുത്തടുത്തിലും തേനും വയമ്പിലും കാതോടുകാതോരത്തിലും തെളിയുന്ന യൗവനത്തിന്റെ വിവിധ ഭാവങ്ങൾ, ആരോരുമറിയാതെയിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലും ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിലും കടന്നുവരുന്ന വാർദ്ധക്യത്തിന്റെ മങ്ങലുകളും തെളിച്ചങ്ങളും. ബാല്യംമുതൽ വാർദ്ധക്യംവരെയുള്ള അവസ്ഥാന്തരങ്ങൾ മരണമെന്ന പ്രതിഭാസത്തിലേക്കുള്ള മനുഷ്യരുടെ യാത്രയിലെ വിവിധഘട്ടങ്ങളായി അവതരിപ്പിക്കുകയാണ് ജോൺ ചെയ്തത്. അതൊരു വശമേ ആകുന്നുള്ളൂ. മറുവശത്ത് ബാല്യമോ കൗമാരമോ യൗവനമോ വാർദ്ധക്യമോ ഏതു ദശകളിലും ജീവിതംകൊണ്ട് മുറിവേറ്റു പിടയാൻ വിധിക്കപ്പെട്ടവരാണ് മനുഷ്യർ എന്ന  വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജോണിന്റെ സിനിമകളെ പ്രത്യേകമാക്കിത്തീർക്കുന്ന ഘടകം. അതുകൊണ്ട് ജോണിൽ നിന്നുള്ള തുടക്കങ്ങൾ എന്ന പ്രയോഗത്തിന് സാധുതയുണ്ട്. അതിരാത്രത്തിലെ താരാദാസാണ് രാജാവിന്റെ മകനിലെ വിൽസൺ ഗോമസിന്റെ രൂപകല്പനയ്ക്കു പിന്നിലെന്ന് ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്. ചാമരം,  ലാൽ ജോസിന്റെ ക്ലാസ് മേറ്റ്സിനു പ്രചോദനമായിരുന്നു.

          എന്നാൽ മധ്യവർത്തികുടുംബങ്ങളുടെ പ്രശ്നങ്ങളിൽമാത്രമായി ഉറച്ചു പോയ രചനാവ്യക്തിത്വമല്ല ജോണിന്റേത്. ലോകചലച്ചിത്രങ്ങളിൽ വരുന്ന മാറ്റങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ.  രണ്ടൽ ക്ലൈസറുടെ (അതിൽ കൂടുതലായി ബ്രൂക്ക് ഷീൽഡിന്റെ) ബ്ലൂ ലഗൂണിനെ പിൻപറ്റി അദ്ദേഹം രചിച്ച ഇണ (1982) കുടുംബസദസ്സുകൾക്ക് ചേരുന്നതായിരുന്നില്ല. വാസനകളുടെ വാണിജ്യമൂല്യം ആൺപ്രേക്ഷകരെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും, തിരിഞ്ഞു നോക്കുമ്പോൾ കൗമാരപ്രണയത്തെ ലൈംഗികതയുമായി ചേർത്തു വ്യവഹരിക്കാൻ ‘ഇണ’ ശ്രമിച്ചിരുന്നു എന്നു മനസ്സിലാകും. മാംസനിബദ്ധമല്ലാത്ത രാഗത്തെ പലപാട് പൊലിപ്പിച്ചാണ് സാഹിത്യപാരമ്പര്യം സംസ്കാരത്തിന്റെ അടരുകൾ ഉറപ്പിച്ചെടുത്തിരുന്നത്. അതിനെതിരെയാണ് ഇണ നടന്നുകയറിയത്. പ്രണയത്തിന്റെ സഹജഭാവമായി ശാരീരികമായ ഉണർച്ചകളും മാറ്റങ്ങളുമുണ്ടെന്ന്, ആ ചിത്രം അതിനു മുൻപിറങ്ങിയ അവളുടെ രാവുകൾ (1978) സത്രത്തിൽ ഒരു രാത്രി (1978) തമ്പുരാട്ടി (1978) തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായാണ് വിശദീകരിച്ചത്. ആശയപരമായി അതൊരു അപൂർവതയായിരുന്നു. ചിത്രീകരണരീതി ഇന്നത്തെ നിലയ്ക്ക് നോക്കിയാൽ ശരികേടാണെങ്കിലും. 

          ‘ബ്ലൂ ലഗൂണുമായുള്ള’ ഇണയുടെ പ്രത്യക്ഷബന്ധം ആഗോളീയമായ സാഹചര്യങ്ങളിലേക്ക് തിരിഞ്ഞ മലയാള ചലച്ചിത്രങ്ങളുടെ പ്രത്യേക സന്ദർഭത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. (1977-ലെ മഞ്ഞ കൈലേസ് എന്ന ജപ്പാനീസ് ചലച്ചിത്രത്തിന്റെ പ്രമേയത്തിൽനിന്നു സ്വീകരിച്ചതാണ് യാത്ര (1985)യുടെ കഥ. അനുകല്പനം എന്നതിലുപരി നിരുപാധികമായ ‘കാത്തിരിപ്പ്’ എന്ന ദേശാന്തരവ്യാപ്തിയുള്ള ആശയമാണ് യാത്ര എന്ന സിനിമയുടെ ആകർഷകമായ വസ്തുത. അതോടൊപ്പം നിസ്സഹായതയ്ക്കുമേലുള്ള സ്ഥാപനവത്കൃതമായ അധികാരകയ്യേറ്റങ്ങളെ ചെറുത്തു തോത്പ്പിക്കുന്ന ബന്ധങ്ങളുടെ ഊഷ്മളതയും) സ്വയംവരം, നിർമ്മാല്യം, ഉത്തരായണം തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ എഴുപതുകളിൽ ദേശീയവും അന്തർദ്ദേശീയവുമായ ശ്രദ്ധയാകർഷിച്ച മലയാള സിനിമ ഇവിടെ ഉണർത്തിയെടുത്ത പ്രേക്ഷകഭാവുകത്വം വിദേശചിത്രങ്ങൾ കൂടുതലായി കാണാനും മനസിലാക്കാനും ആരംഭിച്ച ദശകമാണ് എൺപതുകൾ. ഗൗരവത്തോടെ ചലച്ചിത്രങ്ങളെ സമീപിക്കുന്ന ന്യൂനപക്ഷത്തിനുമാത്രമല്ല, ജനപ്രിയചിത്രങ്ങളുടെ കാണികളായ ഭൂരിപക്ഷത്തിനും വൈവിധ്യങ്ങളാവശ്യമുണ്ടായിരുന്നു. പ്രാദേശികമായ ആവിഷ്കാരഘടനയ്ക്കകത്തു മാത്രമായി ഒതുങ്ങിക്കൂടാനാവില്ലെന്ന സമ്മർദ്ദങ്ങളാണ് പത്മരാജനെയും ജോൺ പോളിനെയുംപോലുള്ള  തിരക്കഥാകൃത്തുകളെ കാലത്തിന്റെ ആവശ്യമാക്കി പരിണമിപ്പിച്ചത്. കലാമേന്മയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്കും ജനപ്രിയ ചിത്രങ്ങൾക്കും ഇടയിൽ അവർ സ്വന്തം പ്രതിഭകൊണ്ട് ഒരു മധ്യമാർഗം ഉണ്ടാക്കി. വേദി നാടകങ്ങളിൽനിന്ന് ആവിഷ്കാരപരമായി വലിയ ദൂരമില്ലാതിരുന്ന തിരക്കഥകളെ അവർ മാറ്റി പണിഞ്ഞു. അതിനവർക്ക് അതിവേഗം പരിണമിച്ചുകൊണ്ടിരുന്ന ലോകചലച്ചിത്രമേഖലകളിലെ വിജയചിത്രങ്ങൾ പ്രചോദനമായുണ്ടായിരുന്നു.

          വളരെ വ്യത്യസ്തമായ ചലച്ചിത്രഗണങ്ങളിൽ (ഴാനർ) മൂന്നുദശാബ്ദക്കാലം വ്യാപരിക്കാൻ ജോണിനെ സഹായിച്ചത് ലോകചലച്ചിത്രമേഖലയിലുണ്ടായ മാറ്റങ്ങളെ നിതാന്തവായനക്കാരന്റെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നതുംകൂടിയാണ്.  നേരത്തെ പരാമർശിച്ച കുടുംബ ചിത്രങ്ങൾക്കും ക്യാമ്പസ് ചിത്രങ്ങൾക്കും ഇണപോലെയുള്ള കൗമാര പ്രണയചിത്രങ്ങൾക്കും പുറമേ,  ഒന്നു ചിരിക്കൂ (1983) അമ്പട ഞാനേ (1985) ആരോരുമറിയാതെ (1984) തുടങ്ങിയവയും ജോൺ പോളിന്റെ ക്രെഡിറ്റിലുണ്ട്.  ജീവിതത്തിന്റെ നർമ്മഭാവങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിച്ച രചനകളാണ് അവ. വിഷാദത്തിന്റെ ഉപാസകനാണെന്ന് പരക്കെ അറിയപ്പെട്ടിരുന്ന കഥാകൃത്തിൽനിന്നു പ്രതീക്ഷിക്കാത്ത വഴി തിരിയൽ അതിനുള്ളിലുണ്ട്. അതിരാത്രവും (1984) രണ്ടാംവരവും (1990) ഒരുക്കവും (1990) പോലെയുള്ള സംഘടനങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ചാമരത്തിൽനിന്നും ആരംഭിച്ച് ‘പ്രണയമീനുകളുടെ കടൽ’ (2019) വരെയുള്ള നീണ്ട ചിത്രങ്ങളുടെ പട്ടിക പ്രണയത്തെക്കുറിച്ചുള്ളവയുമാണ്. അസ്ത്രം (1983),  ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985) തുടങ്ങിയ സിനിമകൾ എൺപതുകളിലെ പ്രവണതയെ പിൻപറ്റി രാഷ്ട്രീയ അപചയങ്ങളെക്കുറിച്ചു സംസാരിക്കാൻ ശ്രമിച്ചിരുന്നു. ‘രചന’യിലെ ആദ്യ രംഗത്തിൽ അധികാരത്തിലിരിക്കുമ്പോൾ എല്ലാത്തിനെയും ന്യായീകരിക്കുകയും പുറംതള്ളപ്പെടുമ്പോൾ എല്ലാത്തിനെയും വിമർശിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രാമേട്ടൻ എന്ന കഥാപാത്രത്തിലൂടെ രാഷ്ട്രീയത്തെപ്പറ്റിയുള്ള പൊതുധാരണയെ ജോൺ പങ്കുവയ്ക്കുന്നുണ്ട്. തിക്കൊടിയന്റെ കഥയിൽ ജോൺ തയ്യാറാക്കിയ തിരക്കഥ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ (1984) നക്സലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൽക്കാല പരിണതിയെപ്പറ്റിയുള്ള വീണ്ടുവിചാരമാണുള്ളത്.  തീവ്രമായ രാഷ്ട്രീയ പ്രവർത്തനവും എടുത്തുച്ചാട്ടങ്ങളും ബന്ധങ്ങളിൽ ഏൽപ്പിക്കുന്ന മുറിവ് പരിഹരിക്കാനാവാത്തവിധം ആഴത്തിലുള്ളതാണെന്ന തിരിച്ചറിവാണ് ആ ചിത്രത്തിലുള്ളത്. അതിനും മുൻപ് മർമ്മരത്തിൽ (1981) ഇതേ വിഷയത്തെ മറ്റൊരു രീതിയിൽ അദ്ദേഹം ചർച്ച ചെയ്തിരുന്നു. നിർമ്മലയുടെ മുൻഭർത്താവായ ഗോപി അതിൽ തീവ്രവാദ പ്രവർത്തകനാണ്. രാത്രി വീട്ടിൽനിന്ന് ഊണു കഴിച്ച് പോകുന്നതിനിടയിൽ അയാൾ പോലീസിന്റെ വെടിയേറ്റു മരിക്കുന്നു.

          ഏതു ഗണത്തിലായാലും,  മനുഷ്യർക്ക് അവരുടെ പല ദശകളിൽ വന്നുപെടുന്ന വിപര്യയങ്ങൾക്ക് പ്രതിവിധിയില്ലെന്നാണല്ലോ ഈ ചിത്രങ്ങളെല്ലാം ആത്യന്തികമായി പറഞ്ഞുവച്ചത്. ഉറവിടത്തിൽനിന്നും പാളിയ അമ്പിന് ലക്ഷ്യത്തിൽ തറയ്ക്കാതെ വയ്യ എന്നതുപോലെയൊരു അനിവാര്യതയാണ് വിധിബാധയേൽക്കുന്ന മനുഷ്യനെയും കാത്തിരിക്കുന്നത്. അതു പുറപ്പെട്ടുവരുന്നത് സാമൂഹികമോ രാഷ്ട്രീയമോ പ്രാതിഭാസികമോ ആയ പ്രഭവങ്ങളിൽനിന്നാകാം. എവിടെനിന്നായാലും മരണാഭിമുഖമായി സഞ്ചരിക്കുന്ന സത്ത എന്ന നിലയ്ക്കുള്ള മനുഷ്യരുടെ ദുരന്തവിധിയെപ്പറ്റിയുള്ള വിചാരങ്ങൾ മുറ്റിയ കാലത്താണ് ജോൺ തന്റെ രചനകൾ നടത്തിയത്. നിസ്സഹായവും വിഷാദഭരിതവുമായ കാലത്തെ അവ സംഗ്രഹിച്ചുവച്ചു. ജോണിന്റെ രചനകളുടെ സ്വീകാര്യതയ്ക്ക്  മുഖ്യപങ്ക് അതിനുമുണ്ട്.

           

മൂല്യശ്രുതി മാസിക, മെയ് 2023

ആനോയുടെ ചരിത്രവും ഭാവനയും ( ചരടു മുറിയാതെ കഥ പറച്ചിൽ)

 



ജി ആർ ഇന്ദുഗോപന്റെ ‘ആനോ‘ കഴിഞ്ഞ ലക്കത്തോടെ (101:21)അവസാനിച്ചു.

ബഹുകാര്യവ്യഗ്രമായ ജീവിതത്തിനിടയിൽ മുറതെറ്റാതെ വായിച്ച ഭാഗങ്ങൾ തുടർച്ചയായി ഓർത്തുവയ്ക്കുന്നതു പ്രയാസമായതുകൊണ്ട്  ആഴ്ചതോറും ഖണ്ഡങ്ങളായി മുറിഞ്ഞുവരുന്ന നോവലുകൾ വായിക്കുക പതിവില്ലെന്നും നോവൽ പുസ്തകമായി വരുന്നത് കാത്തിരിക്കുകയാണെന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്.  മുറിഞ്ഞും മറന്നും പോയ കഥാഭാഗങ്ങൾ വായിക്കാൻ  പഴയ ലക്കങ്ങൾ തപ്പുന്നത് അനാവശ്യമായ അദ്ധ്വാനമാണ്. ‘ആനോ‘യ്ക്ക് ആ പ്രശ്നമുണ്ടായിരുന്നില്ല. ഓരോ ലക്കവും വായിക്കാനെടുക്കുമ്പോൾ കഴിഞ്ഞയാഴ്ച വായിച്ചു നിർത്തിയ ഭാഗം കൃത്യമായി ഓർത്തുവയ്ക്കാൻ കഴിയുന്നതരം ഏകാഗ്രത ഇന്ദുഗോപൻ എഴുത്തിൽ സൂക്ഷിച്ചിരുന്നു. അത് ആഖ്യാനത്തിന്റെ സവിശേഷതകൂടിയാണ്. മുന്നിൽ കഥ കേൾക്കാനിരിക്കുന്ന മനസുകളിൽ ഇപ്പോഴും അവശേഷിക്കുന്ന പ്രാകൃതമായ വാസനകളെ പരിഗണിച്ചുകൊണ്ടുള്ള പറച്ചിൽരീതിയുടെ വിശേഷഗുണം.  തൊട്ടടുത്തുതന്നെ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഭാവപരമായ മുറുക്കം ഇന്ദുഗോപന്റെ സവിശേഷമായ ശൈലിയാണ്. ഇരുട്ടിൽ,  തീകുണ്ഡത്തിനു മുന്നിലിരുന്നു,  ആംഗ്യവിക്ഷേപങ്ങളോടെ പിരിമുറുക്കത്തിന്റെ ചരടു മുറിയാതെ കഥ പറയുന്ന പഴയ വിദഗ്ധനായ പറച്ചിലുകാരന്റെ സന്നാഹങ്ങൾ ‘ആനോ‘യിൽ സ്വാഭാവികമായിതന്നെ ഇന്ദുഗോപൻ കൈക്കൊണ്ടിരുന്നു.

മറ്റൊരു പ്രദേശത്ത് ആകസ്മികമായി ലഭിച്ച ഒരു ആനയുടെ അസ്ഥിക്കൂടത്തിനു ചുറ്റുമായി ഭാവനകൊണ്ട് കെട്ടിയുയർത്തിയ കഥമാത്രമായിരുന്നില്ല, ആനോ.  വളരെ മുൻപു നടന്ന കഥയിൽ  ചരിത്രത്തെയും ഭാവനയെയും പഴുതകളടച്ച് ഇന്ദുഗോപൻ കൂട്ടിക്കലർത്തി.  ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് കടലുകടന്ന് ഇറ്റലിവരെ പോകുന്ന യാത്രയ്ക്കുവേണ്ട  എല്ലാ സജ്ജീകരണങ്ങളോടെയും വിശദാംശങ്ങളോടെയുമായിരുന്നു എഴുത്ത്. അതിനേക്കാ‍ൾ പ്രധാനം അഞ്ചു നൂറ്റാണ്ടോളം പിന്നിൽ നിൽക്കുന്ന കാലത്തിൽക്കൂടിയുമായിരുന്നു ആ യാത്ര എന്നുള്ളതാണ്.  പ്രതികാരവും ചതിയും അവഹേളനവും സാഹസികതയും അതിജീവനവുമൊക്കെതന്നെയാണ് കഥയുടെ ഉള്ളിൽ. അതിനു പുറത്തെ പാളിയിൽ അധികാരവും മതവും പ്രണയവും വിധേയത്വവും ഭക്തിയും വിശ്വാസവും, അതിനും പുറത്താണ് ചരിത്രത്തിന്റെയും ഭൂവിജ്ഞാനീയത്തിന്റെയും പുരാവസ്തുശാസ്ത്രത്തിന്റെയും അടരുകൾ. തത്വചിന്തയുടെയും ജീവിതപാഠങ്ങളുടെയും നരവംശശാസ്ത്രത്തിന്റെയും ജന്തുശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം പല വിധത്തിലുള്ള ചേരുവകൾ ഉള്ളടക്കത്തെ നിറം പിടിപ്പിക്കുകയും ചെയ്യുന്നു. വാചിക പാരമ്പര്യങ്ങളിൽക്കൂടി പ്രചരിച്ച ക്ലാസിക് കൃതികളുടെ പ്രാചീനമായ ആഖ്യാനസമ്പ്രദായത്തിന് ഇത് അറകളായി വിഭജിക്കാൻ സാധ്യമല്ലാ‍ത്ത ജ്ഞാനവിജ്ഞാനങ്ങളുടെ സമഗ്രതയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നോവലിസ്റ്റ് ബോധപൂർവം സ്വീകരിച്ച ജ്ഞാനമാതൃകകളുടെ ഈ കലർപ്പ് ഉത്തരാധുനികമായ ഭാവുകത്വമണ്ഡലം സാധ്യമാക്കിയ വഴക്കവുമാണ്.  

താൻ ചെറിയ കാര്യങ്ങളുടെയും സംഭവങ്ങളുടെയും ആവേദകനാണ് എന്ന  ഭാവമാണ് പൊതുവേ ഇന്ദുഗോപന്റെ ആഖ്യാനശൈലിക്കുള്ളത്.  സങ്കീർണ്ണത തീണ്ടാത്ത ഈ ചെറുതുകൾ നോക്കിയിരിക്കെ വായനയിലോ അതിനുശേഷമുള്ള സമയങ്ങളിലോ വലുതാകുന്നു.  അറുപതു വർഷങ്ങൾക്കു മുൻപ് വത്തിക്കാനിലെ ബെൽവീദുയ ലൈബ്രറി പരിസരം നവീകരണത്തിനായി കുഴിച്ചപ്പോൾ കിട്ടിയ വലിയ അസ്ഥികൂടത്തിൽനിന്നും ഭാവനകൊണ്ട് ഉരുത്തിരിച്ചെടുത്ത ‘ആനോ‘യുടെയും ചീരന്റെയും കഥ, ചരിത്രത്തെ വാറ്റിക്കുറുക്കിയെടുത്ത് മുന്നിൽ വച്ചുകൊണ്ട് ജീവിതത്തെപ്പറ്റി വലിയ പാഠങ്ങളാണ് സംസാരിച്ചത്. കാര്യമായ ഗൃഹപാഠവും വിശ്രമമില്ലാത്ത പ്രയത്നവുമില്ലാതെ ഇത്തരമൊരു ആഖ്യാനവിസ്മയം സാധ്യമല്ല. ഏതു മികച്ച നോവലിനോടൊപ്പവും ചേർത്തുവയ്ക്കാവുന്ന വിശേഷണമാണിതെങ്കിലും കാലാന്തരയാത്രയ്ക്കൊപ്പം ദേശാന്തരതയും ചരിത്രബോധവും ജീവിതപാഠങ്ങളും എഴുത്തുകാ‍രന്റെ അദ്ധ്വാനത്തെ സമാന്തരങ്ങളില്ലാ‍ത്ത സാഹസികതയാക്കിയിട്ടുണ്ടാവുമെന്നുതന്നെയാണ് വിശ്വാസം. നോവലിനെ വിശേഷതരമാക്കിത്തീർക്കുന്നതിൽ അതും പങ്കുവഹിച്ചിട്ടുണ്ട്. 

 

മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർക്കുള്ള കത്തുകൾ,  2023 ഓഗസ്റ്റ് 20-26

February 22, 2023

ദുരവസ്ഥയും അധിക്ഷേപവും


  

കുമാരനാശാന്റെ ദുരവസ്ഥയുടെയും മുസ്ലീം സമുദായത്തിനു നേരെയുള്ള ആരോപണത്തിന്റെയും  ആദിരൂപമായി  കാരക്കോട്ടൈ വടിവേലു ചെട്ടിയാർ എഴുതിയ കലഹച്ചിന്തിനെ അവതരിപ്പിച്ചുകൊണ്ട് ചെയ്ത് വി മുസഫിർ അഹമ്മദ് എഴുതിയ ലേഖനം (100:45) കൃതിയുടെ രചനാപ്രേരണകൾക്ക് പിന്നിലുള്ള യാഥാർത്ഥ്യങ്ങളെപ്പറ്റി പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കലഹച്ചിന്ത് ബ്രിട്ടീഷ് കമ്മീഷൻഡ് രചനയായിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖകൻ ദുരവസ്ഥയുടെയും സമാനമായ ദൗത്യനിർവഹണത്തെക്കുറിച്ച് പരോക്ഷമായി പരാമർശിക്കുകയായിരുന്നില്ലേ? വെയിൽസ് രാജകുമാരനിൽനിന്ന് പട്ടും വളയും ആശാൻ സ്വീകരിച്ചതിനെതിരെയുള്ള ആരോപണങ്ങളെക്കൂടി ചേർത്തുവച്ചാൽ കുമാരനാശാന്റെ വീക്ഷണപക്ഷത്തെ സംശയിക്കുന്നതിനുള്ള കാരണവുമാകും.

ലേഖനത്തിൽ  വക്കം ഖാദർ മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ചിറയിങ്കീഴ് മുസ്ലീം സമാജൻ ആശാനെ വിമർശിച്ചിറക്കിയ പ്രസ്താവനയെപ്പറ്റിയും  തനിക്ക് അബദ്ധം പിണഞ്ഞതായി ആശാൻതന്നെ സമ്മതിച്ചതായും ഒരു പരാമർശമുണ്ട്. തായാട്ട് ശങ്കരന്റെ ദുരവസ്ഥ ഒരു പഠനത്തെ ആസ്പദമാക്കിയാണ് ആ വിവരം മുസഫിർ കൊടുത്തിരിക്കുന്നത്. സി വി കുഞ്ഞുരാമന്റ്രെ ആശാൻ സ്മരണകളിൽ സമാനമായ മറ്റൊരു വിവരമാണ് കാണുന്നത്. ദുരവസ്ഥഎന്ന പദ്യകൃതിയിൽ ഇസ്ലാം മതത്തെയും സമുദായത്തെയും അകാരണമായും അടിസ്ഥാനരഹിതമായും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഒട്ടനേകം പ്രയോഗങ്ങൾ കാണുന്നതിനാൽ ദുരവസ്ഥയോടു മുസ്ലീങ്ങൾക്കുള്ള വെറുപ്പിനെ രേഖപ്പെടുത്തുകയും  പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തെ കുമാരനാശാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം 1098 വൃശ്ചികം 23 -ന് (1922 ഡിസംബർ 8) ആലപ്പുഴ മുസ്ലീം യുവജനസംഘം അവതരിപ്പിക്കുകയും അത് ആശാന് അയച്ചുകൊടുക്കുകയുംചെയ്തിരുന്നു.

വൃശ്ചികം 28 നു ആശാൻ അതിനൊരു മറുപടി തയ്യാറാക്കി കാര്യദർശിക്കു അയച്ചു. അതിൽ ആശാൻ എഴുതിയതിങ്ങനെയാണ് :  നിങ്ങളുടെ മതത്തെയും സമുദായത്തെയും പൊതുവേ സ്പർശിക്കുന്ന സഭ്യേതരമായ യാതൊരു വാക്കും പ്രയോഗിച്ചിട്ടുള്ളതായി ഓർക്കുന്നില്ല. മലബാറിൽ ലഹള നടത്തിയ അക്രമികളായ മുഹമ്മദീയരെയും മതഭ്രാന്തിനെ മുൻ നിർത്തിയുള്ള അവരുടെ പൈശാചികപ്രവൃത്തികളെയും അതിൽ കാവ്യയോഗ്യമായ വിധത്തിൽ വർണ്ണിക്കുകയാണ് ചെയ്തത്. ലഹളയെ സംബന്ധിച്ചു ഞാൻ അറിഞ്ഞിട്ടുള്ള വാസ്തവങ്ങളെ അടിസ്ഥാനമാക്കിയും ചെയ്തിട്ടുള്ള പദപ്രയോഗങ്ങൾ അവരെയും അവരുടെ പ്രവൃത്തികളെയും മാത്രം കുറിക്കുന്നവയാണ്. ദൂരസ്ഥമായ മതത്തെയോ സമുദായത്തെയോ അതുകൾ വിവക്ഷിക്കുന്നില്ല.

സമുദായ പരിഷ്കരണമാണ് ആ കൃതിയുടെ ഉദ്ദേശ്യം തന്നെ. ഒരു കാവ്യത്തിൽ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് അവയിൽനിന്ന് മുക്തമാക്കി വ്യക്തികളെയും സമുദായത്തെയും ശുദ്ധീകരിക്കണമെന്ന സദുദ്ദേശ്യത്തോടുകൂടിയാണ്. ഈ കൃതിയിലും അപ്രകാരമേ ചെയ്തിട്ടുള്ളൂ. പല സംഗതിയിലും എനിക്കു ബഹുമാനമുള്ള മുസ്ലീം മതത്തെയും അനവധി യോഗ്യന്മാരും എനിക്കു തന്നെ മാന്യസ്നേഹിതന്മാരുമുള്ള നിങ്ങളുടെ സമുദായത്തേയും വൃഥാ ആക്ഷേപിച്ച് അതൃപ്തി സമ്പാദിപ്പാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഈ കൃതി  എഴുതാൻ ഞാൻ സമയവ്യയം ചെയ്തതെന്ന് തീരുമാനിക്കുന്നതു കഷ്ടമല്ലേ? അതുകൊണ്ട് വൃഥാ തെറ്റിദ്ധരിച്ചു ക്ഷോഭമുണ്ടാക്കാതിരിപ്പാൻ പ്രതിഷേധയോഗക്കാരോടു ഞാൻ സ്നേഹപൂർവം അപേക്ഷിക്കുന്നതായി അറിയിപ്പാൻ താത്പര്യപ്പെടുന്നുഎന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

വാക്കുകൾ വളരെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ആശാൻ മറുപടി കത്ത് തയ്യാറാക്കിയിരിക്കുന്നത്.  ശ്രദ്ധിച്ചാൽ മുസ്ലീം യുവജനസംഘത്തിന്റെ പ്രമേയത്തിന്റെ ഭാഷയും അത്രതന്നെ സൂക്ഷ്മമാണ്. ഒരു കൃതി തങ്ങൾക്ക് അപമാനകരമാണെന്നല്ല, അതിലെ ചില പ്രയോഗങ്ങൾ അധിക്ഷേപകരമാണെന്നാണ് അതിൽ പറയുന്നത്. ഒരു കണക്കിൽ അതു ശരിയുമാണ്.  ഭാഷയുടെ ഈ ജാഗ്രതയും കൃത്യതയും കാലത്തിന്റെ പ്രത്യേകതയാണ്.

 “ആശാൻ അവർകളുടെ ഉദ്ദേശ്യശുദ്ധിയിൽ ഞങ്ങൾക്കു ലേശം സംശയമില്ലെങ്കിലും ഈ കൃതി ഉദ്ദേശിക്കുന്ന ദുരവസ്ഥയെ വെളിപ്പെടുത്തുന്നതിന് ഈ വക പപ്രയോഗങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലെന്ന’ ആമുഖക്കുറിപ്പോടെ  ഈ രണ്ടു കത്തുകളും  സി വി പ്രസിദ്ധീകരിച്ചിരുന്നു. 1098 ധനു 6നു കേരളകൗമുദിയിൽ. (21 ഡിസംബർ 1922)

ഈ കത്തിന്റെ കാര്യംതന്നെയാണോ തായാട്ട് ശങ്കരൻ തന്റെ കൃതിയിൽ സൂചിപ്പിക്കുന്നത്, ഇതിനു പുറമേ മറ്റു കത്തുകളും ആശാനു കിട്ടിയിരുന്നോ എന്നൊന്നും  വ്യക്തമല്ല. എന്തായാലും ആലപ്പുഴയിലെ മുസ്ലീം യുവജനസമാജത്തിന്റെ കാര്യദർശിക്കു നൽകുന്ന മറുപടിയിൽ കവിതക്കാര്യത്തിൽ ആശാനുള്ള ആത്മവിശ്വാസം വ്യക്തമാണ്. തിരുത്താമെന്ന സമ്മതമെന്ന നേരിയ സൂചനപോലും അവിടെയില്ല. അതേ സമയം സി വി കുഞ്ഞുരാമനും മറ്റും സമുദായ ഐക്യത്തെയും സൗഹാർദ്ദത്തെയും മുൻനിർത്തി എടുക്കുന്ന മധ്യസ്ഥനിലപാട് തായാട്ടു ശങ്കരനും സ്വീകരിച്ചതാവാൻ സാധ്യതയുണ്ട്. സ്വന്തം കവിതയെപ്പറ്റി ആരെങ്കിലും ഉന്നയിക്കുന്ന ഔചിത്യദോഷങ്ങളുടെയും മറ്റും കാര്യത്തിലും ആശാന്റെ നിലപാട് ഇതേവിധമാണെന്നതിനും ഉദാഹരണങ്ങളുണ്ട്.

സമുദായ പരിഷ്കരണം എന്നു മാത്രമേ ആശാൻ പറയുന്നുള്ളൂ. പി ശങ്കരൻ നമ്പ്യാരും പി കെ ബാലകൃഷ്ണനും ഉൾപ്പടെയുള്ളവർ ‘ഹിന്ദുസമുദായ പരിഷ്കരണം’ എന്ന അർത്ഥമാണെടുത്തത്. യുവജനസംഘം കാര്യദർശിക്കുള്ള കത്തിലെ ‘സമുദായപരിഷ്കരണ’പ്രയോഗത്തിൽ മുസ്ലീം സമുദായത്തെയും വ്യംഗ്യമായി ആശാൻ ഉദ്ദേശിച്ചിരുന്നോ എന്ന് ആലോചിക്കാവുന്നതാണ്. കാവ്യം എന്ന നിലയിലായാലും സാമൂഹിക വിപ്ലവപ്രബന്ധം എന്ന നിലയിലായാലും ദുരവസ്ഥ തികഞ്ഞ പരാജയമാണെന്ന അഭിപ്രായമാണ് പി കെ ബാലകൃഷ്ണനുണ്ടായിരുന്നത്. കാവ്യം എഴുതി തീർക്കാൻ ആശാൻ കാണിച്ച ധൃതിതന്നെ (മറ്റു രചനകളിൽനിന്ന് വ്യത്യസ്തമായി 1700 ഓളം വരികളുള്ള ഏറ്റവും ദീർഘമായ ഈ കാവ്യം മൂന്നുമാസംകൊണ്ട് എഴുതിത്തീർത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു!) പിടിച്ച പുലിവാലിൽനിന്ന് ഊരിപ്പോരാനുള്ള അക്ഷാന്തിയാണ് ആശാന്റെ കാവ്യദേവതയെക്കൊണ്ട് കാട്ടുനൃത്തം ചെയ്യിച്ചതെന്നാണ് പി കെ യുടെ വിമർശനം.

കൊല്ലം പെരിനാടു പ്രദേശങ്ങളിൽ നടന്ന പുലയ-നായർ ലഹളയെപ്പറ്റി  വിവേകോദയത്തിൽ ‘എവിടെയും ക്ഷോഭം’ എന്ന പേരിൽ എഴുതിയ മുഖപ്രസംഗം ലഹളകളുടെ നേർക്ക് ആശാനുണ്ടായിരുന്ന മനോഭാവത്തെ വെളിവാക്കുന്നുണ്ട്. 

“ഒന്നു വിചാരിച്ചാൽ ലഹള ഒരു വലിയ സമുദായ പരിഷ്കാരിയാണ്. ലഹളകൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്”.

– “ലഹള ദൂരെ നിൽക്കേണ്ടവരെ തമ്മിൽ കൂട്ടിമുട്ടിക്കുന്നു; തൊടാൻ പാടില്ലാത്തവരെ തൊട്ടു വിഷമിപ്പിക്കുന്നു. അവരുടെ അംഗങ്ങളേ തമ്മിൽ മർദ്ദിപ്പിക്കുന്നു. എന്നു വേണ്ട കൂസൽകൂടാതെ പരസ്പരം മാംസരക്തങ്ങളിൽക്കൂടി കടന്നു പെരുമാറിക്കുന്നു.”

സ്വയമേവ ഗൗരവപ്രകൃതിയായ ആശാൻ ചില സമയങ്ങളിൽ  നല്ല ഫലിതങ്ങൾ പ്രയോഗിച്ചു അഭിപ്രായങ്ങൾക്കു മൂർച്ച കൂട്ടാറുണ്ട് എന്നതിനു ഉദാഹരണമായിട്ടാണ് പ്രിയ ദർശനൻ ഈ മുഖപ്രസംഗവാക്യങ്ങൾ എടുത്തെഴുതുന്നത്. (ആശാന്റെ അറിയപ്പെടാ‍ത്ത മുഖങ്ങൾ) ആശാനെപ്പോലൊരു ഉചിതജ്ഞൻ ലഹളകൾപോലെ രക്തമൊഴുക്കുന്ന ദാരുണതകളെപ്പറ്റി പറയുന്നതു നർമ്മഭാവത്തിലാണെങ്കിൽക്കൂടി അതിനു തീവ്രതയും ആത്മാർത്ഥതയുമുണ്ടാവുമല്ലോ. മറ്റൊരു വശത്തുകൂടി നോക്കിയാൽ ദുരവസ്ഥയുടെ പശ്ചാത്തലത്തെ ഈ അഭിപ്രായം ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.   

 മാതൃഭൂമി ആഴ്ചപ്പതിപ്പ്  വായനക്കാർ എഴുതുന്നു.   12 ഫെബ്രുവരി 2023

 

മാതൃഭാഷ - സത്യേന്ദ്ര നാഥ ബോസ്


 (1962 ഒക്ടോബറിൽ ഹൈദരാബാദിൽവച്ച് ‘ഇംഗ്ലീഷിനെ ഒഴിവാക്കൂ (അംഗ്രേസി ഹഠാവോ) സമ്മേളന’ത്തിൽ പങ്കെടുത്ത്  ബംഗാളിഭാഷയിൽ സത്യേന്ദ്രനാഥ ബോസ് (1894-1974) നടത്തിയ പ്രഭാഷണം.)

എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യരെ അതിവേഗം പുരോഗമിക്കാൻ സഹായിച്ച ശാസ്ത്രം നമ്മുടെ നാട്ടിൽ ഉടൻ അവതരിപ്പിക്കപ്പെടുമെന്നും അത്തരം കാര്യങ്ങൾ വേഗം ഇവിടെ കൊണ്ടുവരാൻ നമ്മുടെ ജീവിതം സമർപ്പിക്കാമെന്നുമുള്ള ആവേശം വിദ്യാർത്ഥികളെന്ന നിലയിൽ ഞങ്ങൾ മനസ്സിൽ താലോലിച്ചു.

ഏകദേശം അറുപത് വർഷങ്ങൾക്ക് മുമ്പ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോൾ, രാജ്യത്തിന് നേതൃത്വം നൽകിയ മഹാന്മാരും ദേശസ്നേഹികളും ദേശീയ സ്കൂളുകളിലൂടെ ഒരു തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ബംഗാൾ പ്രവിശ്യയിലെങ്കിലും സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിരവധി വർഷങ്ങൾ കടന്നുപോയി, ഇപ്പോഴും വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് പരിമിതമായ മണ്ഡലത്തിൽ ഒതുങ്ങിനിൽക്കുന്നു.

മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാര്യം കാണാം. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മാതൃഭാഷയിൽ വേരൂന്നിയ വിദ്യാഭ്യാസസമ്പ്രദായം രൂപപ്പെടുത്താനാണ് എല്ലായിടത്തും ശ്രമിക്കുന്നത്. ഈ നയമാണ് എല്ലായിടത്തും പിന്തുടരുന്നത്. മധ്യകാലഘട്ടത്തിൽ, എന്തായാലും, വിദ്യാഭ്യാസം നൽകാൻ മറ്റൊരു ഭാഷ ഉപയോഗിച്ചിരുന്നു, വിദ്യാസമ്പന്നരായ ചുരുക്കം ചില പുരുഷന്മാർക്ക് മാത്രമേ അത് പ്രാപ്യമായിരുന്നുള്ളൂ. സാധാരണക്കാർക്ക് ഭാഷ മനസ്സിലാകാത്തതായിരുന്നു ഈ സംവിധാനത്തിന്റെ പരിമിതി. അവർക്ക് വ്യാഖ്യാതക്കളെ വേണ്ടിവന്നു.  ഈ ഇടനിലക്കാർ മനസിലാക്കിയ കാര്യങ്ങളാണ് ജനങ്ങളിൽ എത്തിയത്.  

എന്നാൽ ഈ രീതി അറിവിന്റെ വളരെ സാവധാനത്തിലുള്ള വ്യാപനത്തിനു കാരണമായി.  ഇന്ന് ആളുകൾ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുകയാണ്. സാധാരണക്കാർക്ക് ഭൗതികനേട്ടങ്ങളുടെ വിശാലമായ ശ്രേണി നൽകുന്നതിനാണത്. അതേസമയം, അറിവ് ഒരു പ്രത്യേക വിഭാഗത്തിൽ ഒതുങ്ങിനിൽക്കുകയാണെങ്കിൽ പുരോഗതിയുടെ വേഗത മന്ദഗതിയിലാകുമെന്ന് അവർക്ക് അറിയാം. ഇപ്പോൾ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞു. ഇനി എത്ര വേഗത്തിൽ വിദ്യാഭ്യാസം രാജ്യത്തിനുള്ളിൽ വ്യാപിപ്പിക്കാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. പരിശ്രമിച്ചാൽ ഈ നാട്ടിൽ നിന്ന് അജ്ഞതയും നിരക്ഷരതയും തുടച്ചുനീക്കാൻ കഴിയുമെന്ന് ചരിത്രം പഠിച്ച എല്ലാവർക്കും അറിയാം.

എന്റെ ജപ്പാൻ സന്ദർശന വേളയിൽഉണ്ടായ ചില കാര്യങ്ങൾ ഓർക്കുന്നു. ഞാൻ നിങ്ങളോട് ചുരുക്കി പറയാം.

ഏകദേശം നൂറു വർഷങ്ങൾക്ക് മുമ്പ്, പാശ്ചാത്യപ്രഹരങ്ങളിൽനിന്നു കരകയറുന്ന ജപ്പാൻ, പാശ്ചാത്യരെ ഇത്രയധികം ശക്തരാക്കിയ എല്ലാ അറിവും സാങ്കേതികവിദ്യയും നേടിയെടുക്കാൻ തീരുമാനിച്ചു. അതിനുശേഷം ഇപ്പോൾ ഒരു നൂറ്റാണ്ടിൽ താഴെയേ ആയിട്ടുള്ളൂ, ജപ്പാന്റെ നേട്ടങ്ങളെക്കുറിച്ച്  ഇതിനകംതന്നെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.  ഇരുപത് വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടപ്പോൾ അവരുടെ ദുരിതം അന്തമില്ലാത്തതായിരുന്നു. എന്നാൽ ഇന്ന്, ആ രാജ്യം സന്ദർശിക്കുകയാണെങ്കിൽ, അവർക്ക്  അത്തരമൊരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്നുവെന്ന് ചിന്തിക്കാൻപോലും കഴിയില്ല.

സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ജപ്പാന് എങ്ങനെയാണ് ഇന്നത്തെ ഈ സമൃദ്ധമായ അവസ്ഥയിലേക്ക് ഉയരാൻ കഴിഞ്ഞത്? വിദ്യാഭ്യാസവും പുരോഗതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ജപ്പാനിൽ കുറഞ്ഞത് ഒമ്പത് വർഷത്തേക്കാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം സൗജന്യവും മിക്കവാറും എല്ലാ കുട്ടികൾക്കും നിർബന്ധവുമാണ്. പ്രൈമറി തലത്തിൽ നമ്മുടെ രാജ്യത്തെപോലെ,  ജില്ലയിലോ സംസ്ഥാന സർക്കാരോ മുനിസിപ്പാലിറ്റിയോ ബന്ധപ്പെട്ട വകുപ്പോ ആണ് ചെലവ് വഹിക്കുന്നത്. ചിലവുകളുടെ ഭൂരിഭാഗവും അവർ പങ്കിടുന്നു. സുകുമാരകലകൾ പഠിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാർ നടത്തുന്നു. കൂടാതെ ഉയർന്ന തലങ്ങളിൽ,  സർവ്വകലാശാലകൾക്ക് സർക്കാരാണ് കൂടുതലും ധനസഹായം നൽകുന്നു.

ജപ്പാനിൽ ശാസ്ത്രവും കലയും വിദേശഭാഷയിലാണ് പഠിപ്പിക്കുന്നത് എന്ന ധാരണ ആദ്യം എനിക്കുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ഞാൻ ധാരാളം പുസ്തകങ്ങൾ ശേഖരിച്ചു, അവയിൽ മിക്കതും ജാപ്പനീസ് ഭാഷയിലാണ്. അതുകൊണ്ട് അവ എന്തിനെക്കുറിച്ചാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കൂടെ എനിക്ക് കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും കിട്ടി.

ആധുനിക ശാസ്ത്രയുഗത്തിൽ മനുഷ്യർ എന്തുചെയ്യണമെന്നും മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്നും ചർച്ച ചെയ്യാൻ വിദ്യാസമ്പന്നരായ ആളുകൾ - തത്ത്വചിന്തകരും ശാസ്ത്രജ്ഞരും അധ്യാപകരും - ഒത്തുകൂടിയ ഒരു സമ്മേളനം ജപ്പാൻകാർ വിളിച്ചുകൂട്ടിയിരുന്നു. ഞാനുൾപ്പെടെ ഒന്നോ രണ്ടോ വിദേശികളൊഴികെ, സമ്മേളനത്തിൽ കൂടുതലും പങ്കെടുത്തത് ജപ്പാൻകാരാണ്, നടപടിക്രമങ്ങൾ ജാപ്പനീസ് ഭാഷയിലായിരുന്നു. അവരിൽ ചിലർ ഇടയ്ക്കിടെ ഇംഗ്ലീഷിൽ സംസാരിച്ചു, പക്ഷേ തുടർന്നത് പൂർണ്ണമായും ജാപ്പനീസ് ഭാഷയിലാണ്. അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയുന്നത് തെറ്റായിരിക്കും, കാരണം ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ മിക്കവർക്കും ഞങ്ങളെ മനസ്സിലായി. എന്നിരുന്നാലും, ഇംഗ്ലീഷിൽ അവരുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് അവർക്ക് ഉറപ്പില്ലായിരുന്നു. അതിനാൽ അവിടെ ഉണ്ടായിരുന്ന എല്ലാ ജാപ്പനീസ് ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ജാപ്പനീസ് ഭാഷയിൽ സംസാരിച്ചു. സമകാലിക ശാസ്ത്രത്തിന്റെ അമൂർത്തമായ തത്ത്വചിന്തകളും നൂതനമായ ആശയങ്ങളും ജാപ്പനീസ് ഭാഷയിൽ പ്രകടിപ്പിക്കാൻ കഴിയുമെന്ന് വ്യക്തമായിരുന്നു. അവരത് തെളിയിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.

 നമ്മുടെ ഇന്ത്യൻ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാപ്പനീസ് ഭാഷയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരുണ്ടാകും. നമ്മുടെ ഭാഷകളിൽ എഴുതുന്നതും അച്ചടിക്കുന്നതും അക്ഷരമാലയിലെ ഒരു പിടി അക്ഷരങ്ങൾ ഉപയോഗിച്ചാണ്, എന്നാൽ ജാപ്പനീസ് സമ്പ്രദായത്തിൽ ഇത് സാധ്യമല്ല. അവരുടെ സ്വന്തം അക്ഷരങ്ങൾ കൂടാതെ ചൈനീസ് അക്ഷരമാലയിൽ മൂവായിരം അക്ഷരങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് താൽപ്പര്യമുള്ളവർ അവയെല്ലാം പഠിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ഒരു കുട്ടിക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രാദേശിക ഭാഷ പഠിക്കാൻ കഴിയും, അതേസമയം ഒരു ജാപ്പനീസ് കുട്ടിക്ക് ജാപ്പനീസ് പഠിക്കാൻ ഏകദേശം ആറ് വർഷമെടുക്കും. ഈ പ്രശ്‌നങ്ങൾക്കിടയിലും ജാപ്പനീസ് ഭാഷ ഓരോ ജാപ്പനീസ് ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ജാപ്പനീസ് ഭാഷയിൽ തന്റെ ചിന്ത പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഘട്ടത്തിലെത്തി. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമായപ്പോൾ ഒരു നേട്ടമായി തെളിഞ്ഞുവന്നു.  ജാപ്പനീസ് ഭാഷയിൽ ശാസ്ത്രത്തിലോ തത്ത്വചിന്തയിലോ  സുകുമാരകലകളിലോ ഇതിനകം വൈദഗ്ധ്യം നേടിയ അധ്യാപകരായ അധ്യാപകരുടെയും കുറവുണ്ടായിരുന്നില്ല അവരെ പഠിപ്പിക്കാൻ കഴിവുള്ളതരത്തിൽ ഭാഷയും വളർന്നിരുന്നു.


ഇത് ജപ്പാനിൽ വിദ്യാഭ്യാസം പെട്ടെന്ന് എല്ലാവരിലും എത്താൻ പെട്ടെന്നുള്ള  കാരണമായി. തൽഫലമായി, ജപ്പാന് എല്ലാതരത്തിലുമുള്ള വിജ്ഞാനരൂപങ്ങളെയും നേടിയെടുക്കാൻ സാധിച്ചു. താഴ്ന്ന തലത്തിൽനിന്ന് അതിവേഗം പുരോഗതി കൈവരിച്ച് ഇന്ന്, ഉയർന്ന സ്ഥാനത്തെത്തിയ, രണ്ട് ലോകരാഷ്ട്രങ്ങളായ ജപ്പാന്റെയും ജർമ്മനിയുടെയും കാര്യമെടുത്താൽ, അറിവുള്ളവരിൽ തൊണ്ണൂറു ശതമാനത്തിലധികം ആളുകളും അവിടെ സാക്ഷരരാണ്.  


വിദ്യാസമ്പന്നരെയും നേതാക്കന്മാരെയും മാത്രമല്ല, രാജ്യത്തുള്ള മുഴുവൻ സാധാരണക്കാർക്കുംവേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്തെ എടുത്താൽ അവരെല്ലാം സാക്ഷരരായാൽമാത്രമേ രാജ്യം വികസിതമായെന്നു പറയാൻ നമുക്കു കഴിയൂ. രാജ്യത്തെ ഏത് അപകടത്തിൽനിന്നും സംരക്ഷിക്കാനുള്ള എല്ലാ ശക്തിയും അവരുടെ കൈകളിൾ അപ്പോൾ മാത്രമേയുണ്ടാകൂ. നമ്മുടെ രാജ്യത്ത്  നിരവധി ഭാഷകളുണ്ട്. എന്നാൽ എല്ലാ ഭാഷകളിലും, പ്രത്യേകിച്ച് ഭരണഘടന പ്രധാന ഭാഷകളായി അംഗീകരിച്ചിട്ടുള്ളവയിൽ, മൊത്തം അഭ്യസ്തവിദ്യരുടെ എണ്ണം ഏറെക്കുറേ ജപ്പാനിലെ ജനസംഖ്യയ്ക്ക് തുല്യമായിരിക്കും.

രാജ്യത്തെക്കുറിച്ചു സമഗ്രമായി ചിന്തിക്കാതെ, സ്വന്തം വീട് പണിയുന്നതിൽ നമ്മൾ ഒതുങ്ങിനിൽക്കുകയാണെന്ന് എനിക്കു തോന്നുന്നു. അതായത്, ഓരോ കുട്ടിക്കും നിർബന്ധിത വിദ്യാഭ്യാസം ലഭിക്കുന്ന തരത്തിൽ അതതു പ്രദേശത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ രൂപപ്പെടുത്താൻ തയ്യാറാവുന്നിടത്തുനിന്ന് നമുക്ക് ആരംഭിക്കാവുന്നതാണ്. എങ്കിൽ നമ്മൾ അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾ എളുപ്പത്തിൽ അപ്രത്യക്ഷമാകും. 


മഹത്തായ ഒരു മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കാൻ രാഷ്ട്രങ്ങൾ ഒന്നിക്കുമെന്ന ആശയം ഇന്ന് ലോകത്ത് ഉണ്ട്. എന്നാൽ ഇത് നേടുന്നതിന് ഓരോ രാജ്യവും ഒരു പ്രത്യേക ഭാഷയെ വിദ്യാഭ്യാസ മാധ്യമമായി സ്വീകരിക്കണമെന്ന് ആരും കരുതുന്നില്ല. എല്ലാത്തിനുമുപരി,  മാനസിക അടുപ്പം ഉണ്ടാകുമ്പോൾ ഭാഷാപരമായ തടസ്സങ്ങൾ പ്രശ്നമാവില്ല.

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ രാജ്യത്ത് ഐക്യം ഉണ്ടാകില്ലെന്ന് പലപ്പോഴും പറയാറുണ്ട്. കീഴടങ്ങി ജീവിച്ചപ്പോഴാണ് നമ്മുടെ ദേശീയതയെക്കുറിച്ച് നമുക്ക് ബോധമുണ്ടായത്. അതുകൊണ്ട് ആ ഐക്യബോധം ഇംഗ്ലീഷ് ഭാഷയിലൂടെ നിലനിർത്തണം. പക്ഷേ, അടിമത്തത്തിന് മുമ്പ് നമുക്ക് ദേശീയ സ്വത്വബോധം ഉണ്ടായിരുന്നില്ല എന്നു പറയുന്നത് ശരിയല്ല.

രാജ്യഭരണത്തിന് ചുക്കാൻ പിടിക്കുന്നവർക്ക് ഒരുപക്ഷേ രാജ്യത്തിനുള്ളിലെ ഐക്യബോധത്തെപ്പറ്റി വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. അഥവാ ഐക്യബന്ധങ്ങൾ എത്ര ദൃഢമായി ജനങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് അവർ തിരിച്ചറിവുണ്ടായിരിക്കില്ല.  ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകൾ വിദേശത്ത് കണ്ടുമുട്ടുമ്പോൾ മാത്രമാണ്, അവരുടെ മാനസികഘടനയിലും ആചാരങ്ങളിലും പെരുമാറ്റത്തിലും എത്രമാത്രം സമാനതയുണ്ടെന്നും അവർ വിദേശികളിൽനിന്ന് എത്ര വ്യത്യസ്തരാണെന്നും മനസിലാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷയിലൂടെ വിദ്യാഭ്യാസം നൽകുകയാണെങ്കിൽ രാജ്യത്തിന്റെ ഐക്യം ഒരിക്കലും അപകടത്തിലാകില്ലെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്.

നമ്മുടെ സമീപകാല ചരിത്രത്തിൽ മഹത്തായതും എന്നാൽ  അതുപോലെ ലജ്ജാകരവുമായ ചില ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നാണംകെട്ട സംഭവങ്ങളുടെ ചരിത്രം വിശകലനം ചെയ്താൽ, നാണംകെട്ടതിന് ഉത്തരവാദികളായ എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരാണെന്ന് വെളിപ്പെടും. ഞാൻ പറയാൻ ശ്രമിക്കുന്നത്, നമ്മുടെ സമീപകാല ചരിത്രത്തിൽ നമുക്ക് അഭിമാനിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ ഉള്ളതുപോലെ, ഖേദിക്കേണ്ടതും ലജ്ജിക്കേണ്ടതുമായ സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഇത്തരം ദുഃഖകരമായ സംഭവങ്ങളുടെ വേരുകൾ അന്വേഷിച്ചാൽ, അഹങ്കാരികളും സ്വാർത്ഥരും ഇംഗ്ലീഷിൽ വിദ്യാഭ്യാസം നേടിയവരുമായ ആളുകളുടെ പ്രവർത്തനങ്ങൾ പല സന്ദർഭങ്ങളിലും കണ്ടെത്താനാകും.

ഇംഗ്ലീഷ് ഒരിക്കലും ഏകീകരിക്കുന്ന ഘടകമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഐക്യത്തിന്റെ അടിസ്ഥാനം മാനസികബന്ധങ്ങളിലാണ് ഇരിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളോട് നമ്മൾ പ്രതികരിക്കുകയാണെങ്കിൽ, നമുക്ക് വിദേശികളുമായി സൗഹൃദം പുലർത്താം. തിരിച്ച്, സാഹോദര്യത്തിന്റെ അഭാവം മറ്റൊരു പാകിസ്ഥാൻ കെട്ടിപ്പടുക്കാൻ മാത്രമേ കഴിയൂ. ഈ രണ്ടു രാജ്യങ്ങളും കെട്ടിപ്പടുത്ത രണ്ടുപേരും ഒരേ പ്രവിശ്യയിൽ നിന്നുള്ളവരാണ്, രണ്ടുപേർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായിരുന്നു. വർഷങ്ങളായി ഇംഗ്ലീഷിലൂടെ ജനസമൂഹത്തെ ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് നമ്മുടെ രാഷ്ട്രപിതാവ് ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, പലരെക്കാളും നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ, സംസാരിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തു.  നമുക്ക് ഇപ്പോൾ ഒരു പുതിയ ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഫലം ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള വിരലിലെണ്ണാവുന്ന ആളുകളിൽ മാത്രം ഒതുങ്ങരുത്; അത് എല്ലാവരിലും എത്തണം.

ഇംഗ്ലീഷ് പഠിപ്പിച്ചാൽ വിജ്ഞാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള വാതിലുകൾ അടയുമെന്ന് കരുതുന്നവർക്ക് വലിയ തെറ്റാണ് പറ്റിയത്. ഇന്ത്യ എന്നെന്നേക്കുമായി ഉയർന്ന ജയിൽ ഭിത്തികളാൽ ചുറ്റപ്പെടണമെന്നും മുകളിൽ നിന്നുള്ള വെളിച്ചം വിദ്യാസമ്പന്നരുടെ മുകൾത്തട്ടിൽമാത്രം എത്തണമെന്നും അവരാണ് ആ പ്രകാശത്തെ കീഴേ തട്ടിലുള്ള അജ്ഞരായ മനുഷ്യരിലേക്ക് പകരേണ്ടതെന്നും അവർ കരുതുന്നു. ഈ രീതിയിൽ പുരോഗതി കൈവരിക്കാൻ പ്രയാസമാണ്. മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്തം ഒരു ചെറിയ വിഭാഗത്തെ ഏൽപ്പിക്കുന്നത് അഭികാമ്യമല്ല. രാജ്യത്തെ ജനങ്ങൾ അവരുടെ ഭാരം സ്വയം വഹിക്കണം. കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ നേട്ടം കൈവരിക്കുന്നതിൽ നമുക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ഇംഗ്ലീഷിനെ ദീർഘകാലമായി വഹിച്ചിരുന്ന പ്രധാന സ്ഥാനത്ത് നിന്നു പുറത്താക്കണമെന്ന നിങ്ങളുടെ ആവശ്യം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. വിവിധ പ്രവിശ്യകളിൽ ഈ നിർദ്ദേശം എങ്ങനെ നടപ്പിലാക്കാൻ കഴിയുമെന്ന് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. ഇംഗ്ലീഷ് നീക്കം ചെയ്യുന്നതിനുള്ള എന്റെ വാദങ്ങൾ സ്വയം പ്രതിരോധത്തിനായുള്ള പ്രേരണയിൽ നിന്നാണ് വരുന്നത്.  ഇംഗ്ലീഷിനുള്ള ഈ അസാധാരണമായ ഊന്നൽ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ തടസ്സപ്പെടുത്തുമെന്നുതന്നെ ശക്തമായ തോന്നലെനിക്കുണ്ട്.  അധ്യാപനം തൊഴിലായി തിരഞ്ഞെടുക്കുന്നവർ ഒരാളുടെ ചിന്തകൾ മാതൃഭാഷയിൽ എങ്ങനെ കൂടുതൽ മികവീടെ പ്രകടിപ്പിക്കപ്പെടുന്നു എന്നു കാണാൻ ആജീവനാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കണം.

വിദ്യാസമ്പന്നരോട് ഞങ്ങൾ അപേക്ഷിക്കുകയാണ്. രാജ്യത്ത് പുതിയ ഒരു യുഗം കൊണ്ടുവരാൻ കഠിനമായി ശ്രമിക്കുക. പുതിയ പ്രബോധന മാധ്യമം എന്തായിരിക്കണമെന്ന്  കണ്ടുപിടിക്കുക. നമ്മുടെ നാട്ടിൽ നിന്ന് നിരക്ഷരതയും അജ്ഞതയും തുടച്ചുനീക്കുന്ന ഒരു സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൊണ്ടുവരിക.  മതഭ്രാന്തന്മാർക്ക്  മുന്നറിയിപ്പ് ആവശ്യമാണ്. ഒരു പുതിയ യുഗത്തിനായുള്ള നമ്മുടെ ആഹ്വാനം ഒരിക്കലും ഒരു ഭാഷയ്ക്ക് പകരം മറ്റൊന്നു വച്ചുകൊണ്ട് യാഥാർത്ഥ്യമാകില്ല.

 നാട്ടുകാരെ വിദ്യാഭ്യാസമുള്ളവരാക്കുന്ന കാര്യത്തിന്  നമുക്ക് മുൻഗണന കൊടുക്കാം. അവർക്ക് ഉപകാരപ്രദവും അവരെ രോഗങ്ങളിൽനിന്ന് മുക്തരാക്കുന്നതും  അവർക്ക് അഭിവൃദ്ധി നൽകുന്നതും അവർക്ക് നിത്യഭക്ഷണം നൽകുന്നതുമായ അറിവ് അവർക്കെല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കണം. ഇതാണ് എനിക്കു വേണ്ടത്.  

നിരന്തരമായ പരിശ്രമം ആവശ്യമായ കാര്യമാണ്.  ചർച്ചകളിൽ പങ്കെടുത്തതുകൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. വിവിധ ഭാഷകൾ സംസാരിക്കുന്ന പങ്കാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ ഇക്കാര്യം  മനസ്സിൽ സൂക്ഷിക്കുമെന്ന് ഞാൻ കരുതുന്നു. രണ്ട് കാര്യങ്ങൾ നാം മനസിലാക്കുന്നതിനെ ആശ്രയിച്ചിരിക്കും, ഈ സമ്മേളനത്തിന്റെ വിജയം. ഒന്നാമത്തേത്, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമായാൽമാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ കഴിയൂ; രണ്ടാമത്തേത്, നമ്മുടെ പ്രാദേശിക ബന്ധം ഭാഷയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്, അത് നമ്മുടെ മനസ്സിൽ വേരൂന്നിയ ഒന്നാണ്. ഈ രണ്ട് നിരീക്ഷണങ്ങളെയും നിങ്ങൾക്കൊപ്പം കൊണ്ടുപോകാം.  അതിനു കഴിഞ്ഞാൽ നിങ്ങളുടെ പരിശ്രമം അർത്ഥവത്തായെന്ന്  ഞാൻ കരുതും. പരസ്പര ഇടപെടലുകളിലൂടെ രണ്ട് വസ്തുതകൾ കൂടി തിരിച്ചറിയണമെന്ന് ഞാൻ  ആശിക്കുന്നു. ഒന്നാമതായി, നമ്മുടെ ഐക്യം ഉപരിപ്ലവമല്ല,  ആഴത്തിലുള്ളതാണ്. ഇത് ഒരു ഭാഷ സംസാരിച്ചതുകൊണ്ട് ഉണ്ടായതല്ല. രണ്ടാമതായി, ഏകീകൃതവും ആത്മാർത്ഥവുമായ പരിശ്രമത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല.

ഞാൻ മുമ്പ് പറഞ്ഞതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഏകീകരണം ഒരു പ്രത്യേക ഭാഷയിൽക്കൂടി  കൊണ്ടുവരാൻ കഴിയില്ല. ഐക്യം മാനസികമായ ബന്ധത്തിലധിഷ്ഠിതമാണെന്ന് മനസിലാക്കേണ്ടത് ആവശ്യമാണ്. നമ്മൾ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലാളികൾക്കിടയിൽ മാനസിക അടുപ്പം അനിവാര്യമാണ്. അങ്ങനെയല്ലെങ്കിൽ , വിവിധ തലങ്ങളിൽ നാം നേടാൻ ശ്രമിക്കുന്നത് ഒരൊറ്റ ഘടനയുടെ ഭാഗമായി നിലനിൽക്കില്ല.

വിദേശഭാഷയും വിദേശഭരണവും വളരെക്കാലം നമ്മൾ സഹിച്ചു. ഐക്യം സ്ഥാപിക്കാനുള്ള വഴി അതായിരുന്നുവെങ്കിൽ, അത് വളരെ മുമ്പേ കൈവരിക്കാമായിരുന്നു. അത് സംഭവിക്കാത്തതിനാൽ, ഭരണഘടനയുടെയും അതിന്റെ നിർദ്ദേശങ്ങളുടെയും സ്വീകാര്യതയ്‌ക്കെതിരായ ശബ്ദങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു.

നമ്മുടെ ദേശീയ പൈതൃകം നൂറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ ഫലമാണ്,  എത്ര പഴക്കമുള്ളതാണെങ്കിലും, അതിനെ നമ്മുടെ ജീവിതത്തോടൊപ്പം മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നു. പാരമ്പര്യത്തോടുള്ള ആദരവാണ് ദേശീയ ഐക്യത്തിന്റെ അടിത്തറ. സ്വന്തം താൽപ്പര്യങ്ങൾ കീഴടക്കി, രാജ്യത്തിനകത്ത് സഞ്ചരിക്കാൻ തയ്യാറുള്ള ആർക്കും,   മാനസികമായ ബന്ധുത്വം നിലനിന്നിരുന്നുവെന്ന് മനസിലാക്കാം.  എന്റെ സ്വന്തം അനുഭവത്തിൽ നിന്ന്  എനിക്കത് മനസിലായിട്ടുണ്ട്.  എന്നാൽ രാഷ്ട്രീയമണ്ഡലത്തിൽ അതില്ല. നമ്മുടെ രാജ്യത്തെ ഋഷിമാർ, നമ്മുടെ തീർത്ഥാടകർ, നമ്മുടെ സാധാരണ ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ഗ്രാമങ്ങളിൽ താമസിക്കുന്ന വിവിധ മതങ്ങളിൽപ്പെട്ടവരുംപോലും എളുപ്പത്തിൽ വിച്ഛേദിക്കപ്പെടാത്ത ഒരു പൊതുബന്ധത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാലും, ചിലപ്പോൾ താൽപ്പര്യങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ ഐക്യബോധത്തെ ഇല്ലാതാക്കിയേക്കാം. ഉദ്ഗ്രഥനത്തിന്റെ ആവേശത്തെ സജീവമായി നിലനിർത്താൻ പ്രത്യേക സമർപ്പണം ആവശ്യമാണ്. വാക്കുകളിലൂടെ മാത്രം ഐക്യം കൈവരിക്കാനാവില്ല.

എങ്ങനെയാണ് ഒരാൾ ഈ സമർപ്പണം സാധ്യമാക്കുന്നത്? നമ്മുടെ പൈതൃകത്തിന്റെ സ്വഭാവവും മുൻകാലങ്ങളിൽ അവരെ ഒന്നിപ്പിച്ച പൊതുബന്ധങ്ങളും മനസിലാക്കാൻ വിവിധ പ്രവിശ്യകളിലെ ആളുകൾ അവരുടെ പ്രാദേശിക ഭാഷകൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു.  ഓരോ നിമിഷവും മനുഷ്യർ പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള ആവശ്യത്തെ നേരിടുന്നു.  പ്രകൃതിയുടെ വൈവിധ്യം അങ്ങനെയുള്ളതാണ്.  അതുകൊണ്ട് നാം ഇന്ന് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഐക്യം മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്ന സൗഹാർദ്ദത്തേക്കാൾ സങ്കീർണ്ണവും അഗാധവും ശക്തവുമായിരിക്കണം. ഇതാണ് എന്റെ ബോധ്യം.

നമുക്ക് കേൾക്കാം : നിങ്ങളെത്തന്നെ അറിയാനുള്ള സമയം വന്നിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ അടുത്തടുത്ത് വരട്ടെ, നമുക്ക് നഷ്ടപ്പെട്ടതും ഇന്ന് നാം നേടിയതുമായ സ്വാതന്ത്ര്യത്തിന്റെ രുചി അറിയട്ടെ.

 വികസനത്തിന്റെ കൊടുമുടിയിലെത്താനും അതിവേഗം മുന്നേറാനും മറ്റു രാജ്യങ്ങൾ സ്വീകരിച്ച പാതകൾ നാം പിന്തുടരേണ്ടതുണ്ട്. എത്രയും പെട്ടെന്ന്. ഇത് ചെയ്യുന്നതിന്, ആധുനിക യുഗത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ജനങ്ങളുടെ മനസ്സിലേക്ക് കൊണ്ടുപോകണം. ചരിത്രാതീതകാലത്തെ ആശയങ്ങൾ തള്ളിക്കളയണം. പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയവും അതിന്റെ അനന്തരഫലങ്ങളും പല രാജ്യങ്ങളിലും അനുഭവിച്ചറിഞ്ഞത് വിദ്യാസമ്പന്നരെങ്കിലും അഹങ്കാരികളായിപോയെന്നു നമ്മൾ കരുതുന്നവർ മാത്രമല്ല.  എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

ഇത് ചെയ്തില്ലെങ്കിൽ, മറ്റ് രാജ്യങ്ങളിലെ പുരോഗതിയുടെ ദ്രുതഗതിയിൽ നമുക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. 'ഭാരതവർഷ' എന്ന പദം നമ്മെ പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ,  നമ്മുടെ ഹൃദയങ്ങൾ നാട്ടുകാർക്കായി തുടിക്കുന്നുണ്ടെങ്കിൽ , നമ്മൾക്കുള്ള പരസ്പരബന്ധം ദൃഢമാക്കാൻ അന്യഭാഷയുടെ സഹായം ആവശ്യമില്ല.  വിദേശശക്തിയെ നമ്മുടെ നാട്ടിൽ നിന്ന് ആട്ടിയോടിക്കാൻ പോരാടിയ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള നേതാക്കൾ അധികാരം നേടിയപ്പോൾ, ഉണ്ടായ അകൽച വളരെ പ്രകടമായിരുന്നു.

നാട്ടുഭാഷകൾ ഉപയോഗിച്ച് ഐക്യബോധം സൃഷ്ടിക്കാനും വിഘടനവാദ മാനസികാവസ്ഥയെ മറികടക്കാനും എളുപ്പമാണ്.  രാജകീയ വേദിയിൽ കയറിനിന്ന് ദേശീയോദ്ഗ്രഥനം പ്രസംഗിച്ചാൽ മാത്രം പോരാ. ഓരോ വീടുകളിലും ചെന്ന് നമുക്ക് ഈ ഐക്യത്തിന്റെ സന്ദേശം നൽകണം. നമുക്കു ലഭിച്ച വിദ്യാഭ്യാസത്തിൽ മതിമറക്കരുത് - അത് നമ്മുടെ പൊതു ഉത്തരവാദിത്വമാണെന്ന് എല്ലാവരും തിരിച്ചറിയണം! അതിനാലാണ് നമുക്ക് നമ്മുടെ മാതൃഭാഷകൾ വേണ്ടത്, നമുക്ക് കഠിനമായ പരിശ്രമം ആവശ്യമായി വരുന്നത്. നമ്മുടെ മനസ്സ് ശുദ്ധമായി സൂക്ഷിക്കണം.  ഏറ്റുമുട്ടലുകൾക്കും സംഘർഷങ്ങൾക്കും പകരം നമുക്ക് സ്നേഹത്തെക്കുറിച്ച് സംസാരിക്കാം.

നിങ്ങളിൽ ഇക്കാര്യം മനസ്സിലാക്കുന്നവർ,  സ്വന്തം പരിമിതിക്കുള്ളിൽനിന്നുകൊണ്ടും ക്ഷമയോടെ ജോലി തുടരുക.  കുട്ടിക്കാലത്ത് നമ്മൾ പറയുമായിരുന്നു, മുകളിലുള്ള ദൈവം വിചാരിക്കുന്നതുപോലെ നമുക്ക് മുന്നോട്ടു പോകാം, നമുക്ക് പേടിക്കാനൊന്നുമില്ല.  മനസ്സിൽ ഐക്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും നിങ്ങൾ ഭയക്കാതെ മുന്നോട്ടു പോകാം.  നിങ്ങൾ ആരംഭിച്ച പ്രസ്ഥാനം ഇനിയും വളരട്ടെ. നമ്മുടെ ആളുകൾ അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കട്ടെ. നിർബന്ധിത വിദ്യാഭ്യാസം ഉടൻ നടപ്പാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിലൂടെ ഓരോ കുട്ടിക്കും  ചെറുപ്പക്കാരനും സ്ത്രീക്കും സമ്പൂർണ്ണ മനുഷ്യരായി വളരാൻ അവസരമുണ്ടാകും. നാം ജനിച്ച ഇന്നത്തെ കാലഘട്ടത്തിൽ, 'കുറച്ചുമാത്രം പഠിക്കുക' വലിയ അപകടമാണെന്ന് നമ്മൾ തിരിച്ചറിയണം. .


എനിക്ക് വാസ്തവത്തിൽ കൂടുതൽ ഒന്നും പറയാനില്ല, കാരണം സംസാരിക്കുന്നത്, എല്ലായ്പ്പോഴും മറ്റുള്ളവരിലേക്ക് എത്താനുള്ള നല്ല മാർഗമല്ല. ഒരിക്കൽ ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, ഭാഷയുടെ ലക്ഷ്യം നമ്മുടെ ചിന്തകളെ മറയ്ക്കുക എന്നതാണ്.  നാട്ടിൽ ഒരു വിശ്വാസം ഉണ്ട്, പരസ്പരം നമ്മൾ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചാൽ,  ശരിയായ ഉത്തരം നമ്മുടെ ഉള്ളിൽ നിന്നു കണ്ടെത്തും. അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ പ്രസ്ഥാനം എല്ലാ അർത്ഥത്തിലും വിജയിക്കും.