December 30, 2008

ക്ഷീരപഥത്തിലേയ്ക്കു നോക്കുമ്പോള്‍



ഒരു പക്ഷിയുടെ പാത കിഴക്കിനെയും പടിഞ്ഞാറിനെയും ഉന്മൂലനം ചെയ്യുന്നു.
-സെന്‍ മൊഴി

പര്‍വതം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയില്‍ ഒരു പക്ഷി വന്നിരുന്നു അതിന്റെ കൊക്കുരസ്സിയിട്ട് മടങ്ങി പോകുന്നു. ഇങ്ങനെ ഓരോ നൂറ്റാണ്ടു കൂടുമ്പോഴും ഓരോ പക്ഷി വന്ന് കൊക്കുരസ്സുന്നതുകൊണ്ട് തേഞ്ഞ് തേഞ്ഞ് എന്ന് ആ പാറയില്ലാതാവുന്നോ അന്നാണ് അനന്തത ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്. അതും ഒരു ദിവസം മാത്രം ! ഈ കാലസങ്കല്‍പ്പം ‘നാഗരികതയുടെ കഥ’ എന്ന പുസ്തകമെഴുതിയ വാന്‍ലൂണിന്റെയാണ് എന്നു പറഞ്ഞു തന്നത് കെ പി അപ്പനാണ്. കാലത്തിന്റെ മുന്നില്‍ അല്പപ്രാണികളായ മനുഷ്യന്റെ നിസ്സാരത നേരിട്ടു വന്നു ബോദ്ധ്യപ്പെടുത്തുന്ന ഇതു പോലുള്ള കല്‍പ്പനകള്‍ ഉള്ളില്‍ കൊണ്ടു നടന്നിരുന്നതുകൊണ്ടാവണം മരണത്തിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ചാരുതകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പകര്‍ന്നു കിട്ടിയത്. അതിലൊന്നാണ് ‘അസ്തമയങ്ങളില്ലാത്ത ലോകം’ എന്ന വിളിപ്പേര്.
അപ്പന്‍ സ്നേഹിച്ചിരുന്നത് രാത്രികളെയാണ്. ‘രാത്രി നല്ല കേള്‍വിക്കാരനാണെന്ന്‘ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ജ്വരബാധപോലെയും രോഗമൂര്‍ച്ഛപോലെയും തീവ്രമാകുന്ന ആനന്ദമാണ്’ നിലാവില്ലാത്ത രാത്രികള്‍ അദ്ദേഹത്തിനു സമ്മാനിച്ചത്. ഉച്ചരിക്കുമ്പോള്‍ തന്നെ ഇരുട്ടിന്റെ ചീവിടുകളുടെ കരച്ചിലുകള്‍ കയറി വന്ന് മുഖരമാക്കുന്ന സ്വഭാവം ‘രാത്രി’ എന്ന പദത്തിനുണ്ട്. ‘ഉറക്കം വരുന്നു, മിഴി കുഴയുന്നു നിശേ, വന്നു കറുപ്പു വസ്ത്രത്താല്‍ എന്നെ പുതപ്പിച്ചാലും’ എന്ന് പി കുഞ്ഞിരാമന്‍ നായര്‍. എന്നിട്ടും മരണത്തെ വെളിച്ചത്തിന്റെ ലോകമായിട്ടാണ് അപ്പന്‍ കണ്ടത്.

വി പി ശിവകുമാറിന്റെ ‘പന്ത്രണ്ടാം മണിക്കൂര്‍’ എന്ന കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് കറുപ്പും ഇരുട്ടും മാത്രമല്ല രോഗഗ്രസ്തമായ വികാരത്താല്‍ വെളിച്ചവും ഭീതിദമായി അവതരിക്കാം എന്ന് അപ്പന്‍ വിശദീകരിച്ചു. കഥയില്‍ നിയോണ്‍ വിളക്കുകളുടെ പ്രകാശം അവിശ്വസനീയമായ നിലാവായി അനുഭവപ്പെടുന്നു, ആഖ്യാതാവിന്. ‘അഴുകിയ കണ്ണുകളുള്ള ചന്ദ്രന്‍’ എന്ന് വിക്ടര്‍ യൂഗോയ്ക്ക് പ്രയോഗിക്കാന്‍ കഴിയുമായിരുന്നില്ല അല്ലെങ്കില്‍. ഷൂസേ സരമാഗു വിന്റെ ‘അന്ധത’ എന്ന നോവലിന് ചലച്ചിത്രവ്യാഖ്യാനം ചമച്ച ഫെര്‍ണാന്‍ഡോ മെയിര്‍ല്ലെസ് കണ്ണില്‍ കുത്തുന്ന വെളിച്ചത്തെയും ഇരുട്ടിനു പകരം ഉപയോഗിച്ചു എന്ന് ഓര്‍ക്കുന്നു. അറിയപ്പെട്ട ജ്ഞാനരൂപങ്ങളുടെ നിഷ്ഫലതയെ ചൂണ്ടിയാണ് കലാകാരന്മാര്‍ പുതിയ അവബോധങ്ങളെ നിര്‍മ്മിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് ആയുധങ്ങള്‍ക്ക് വെട്ടി മുറിക്കാനാവാത്ത, അഗ്നിയ്ക്ക് ദഹിപ്പിക്കാനാവാത്ത ആത്മാവിന്റെ നിത്യതയല്ല, ജീവിതകാല നിത്യതയായ ശരീരം തന്നെയായിരുന്നു തനിക്കു മുഖ്യം എന്ന് അപ്പന്‍ എഴുതി. നാം നമ്മുടെ ശരീരം മാത്രമാണെന്ന് ബോധത്തിലുണ്ടായിരുന്ന വാസ്തവമായിരിക്കാം, രാത്രിയെ തുറിച്ചു നോക്കി നില്‍ക്കാനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടയില്‍ സുകുമാര്‍ അഴീക്കോടിനെ ‘ഇത്രമാത്രം ജീര്‍ണ്ണമായ ആശയങ്ങള്‍ ആ ദുര്‍ബലശരീരത്തില്‍ എങ്ങനെ കുടിയിരിക്കുന്നു’ എന്ന് കുറ്റപ്പെടുത്തിയതിനെക്കുറിച്ചോര്‍മ്മിപ്പിച്ച് അഭിമുഖകാരന്‍, ആശയത്തെ അല്ലേ എതിര്‍ക്കേണ്ടത്, ഒരാളുടെ ശരീരത്തെ എന്തിനു പഴിക്കുന്നു എന്നു ചോദിച്ചപ്പോള്‍ തന്റെ നീലകണ്ണുകള്‍ വികസിപ്പിച്ച് അദ്ദേഹം ആരാഞ്ഞു : ‘ഒരു നര്‍ത്തകനോട് നിന്റെ നൃത്തം ഈ മേശപ്പുറത്തു വച്ചിട്ടു പോകൂ എന്നു ആവശ്യപ്പെടാനൊക്കുമോ?’

‘ഭീതിജനകമായ ഒരു അന്തിമയക്കത്തില്‍ ഒരു ഫെറോഷ്യസ് ലുക്കിങ് ലേഡി (ferocious looking lady) പ്രത്യക്ഷപ്പെടുന്നു.വേരുകള്‍ പോലെയുള്ള തലമുടി. ദാലി ചിത്രത്തിലെ വെളുത്ത കൂണുകള്‍ മാതിരിയുള്ള കണ്ണുകള്‍. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. കറുത്തു വൃത്തികെട്ട മോണകള്‍. അതില്‍ നിറയെ വളരെ ചെറിയ പല്ലുകള്‍. ചിരിച്ചപ്പോള്‍ അതു ചുണ്ടുകള്‍ക്ക് പുറത്തേയ്ക്ക് തള്ളി വന്നു. ഞാന്‍ പേടിച്ചു വിറച്ചു.’ മരണത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുത്തരമായി എറണാകുളത്തെ ലേക്‍ഷോര്‍ ആശുപത്രിയില്‍ വച്ച് തനിക്കുണ്ടായ ദുഃസ്വപ്നത്തെ അപ്പന്‍ വിവരിച്ചതിങ്ങനെയാണ്. let me love you എന്നു സ്വരം താഴ്ത്തി മന്ത്രിച്ചിട്ടാണ് അവള്‍ മാഞ്ഞത് എന്ന് അദ്ദേഹം എഴുതി. ഹൃദ്രോഗം ബാധിച്ച് കിടക്കുന്ന കാലത്താണിത്. കാലം അതിന്റെ ആഴങ്ങളുടെ ആഴത്തില്‍ മരണത്തെ സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് ശരീരത്തെ പഠിപ്പിക്കുന്നത് രോഗമാണ്. ശരീരത്തില്‍ മരണമല്ലാതെ മറ്റൊന്നുമില്ല. ചെറിയ ചെറിയ ഒരുപാട് മരണങ്ങള്‍. ഒടുവില്‍. അതുകൊണ്ട് അദ്ദേഹം ‘മരണത്തെ മൌനത്തേക്കാള്‍ നിശ്ശബ്ദമായത്..’ എന്നും വിളിച്ചു. അത്യന്തികമായി ജീവിതം ഈ നിശ്ശബ്ദതയിലേക്കാണ് ‘വികസി’ക്കുന്നത് എന്നുള്ളതിനാല്‍ ‘മരണത്തിന്റെ ശാന്തവും ധന്യവുമായ നിശ്ശബ്ദതയെ ഞാന്‍ എപ്പോഴും ബഹുമാനിച്ചിരുന്നു’ എന്നെഴുതി. മരണം ആളുകളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത്? അത് നമ്മെ അനന്തതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമാണ് കൂട്ടിക്കൊണ്ടു പോകുന്നത് എന്ന് അപ്പന്‍.

‘മരണം മരിക്കുന്നില്ല, അതു മരിക്കുകയുമരുത്. സ്നേഹിതരുടെയും വേണ്ടപ്പെട്ടവരുടെയും സ്നേഹം കൊണ്ട് നാം മരണത്തെ ജയിക്കുന്നു. മരണത്തോട് അഹങ്കരിക്കരുതെന്നു പറയുന്നു. ‘തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്’ എന്ന ആത്മകഥയില്‍ അപ്പന്‍ എഴുതി. അന്തിയുടേതെന്നോ പ്രഭാതത്തിന്റേതെന്നോ തിരിച്ചറിയാനാവാത്ത വെളിച്ചത്തില്‍ പൊതിഞ്ഞ ഏകാന്തമായ ഒരു സമുദ്രതീരത്ത് അകലേയ്ക്ക് നോക്കി ഒറ്റയ്ക്കു നില്‍ക്കുന്ന ഒരാളായിട്ടാണ് അപ്പന്‍ പലപ്പോഴും മനസ്സില്‍ തെളിയുന്നത്. ഡാലിയുടെ അനന്തതയിലേയ്ക്കു പോകുന്ന ‘ഭൂതവണ്ടി’ ‘സ്വര്‍ഗം തീര്‍ന്നു പോകുന്നു, നരകം നിലനില്‍ക്കുന്നു’ എന്ന പുസ്തകത്തിന്റെ കവറായിരുന്നു. മുഴുവന്‍ കൃതികളുടെ സമാഹാരത്തിനും യോജിക്കുന്ന ഒരു മുഖചിത്രം‍. മറ്റൊരു ലോകത്തിലേയ്ക്ക് നിരന്തരമായി നോട്ടം തെറ്റുന്ന ഒരാളയതുകൊണ്ടായിരിക്കില്ലേ പലയിടത്തും ( കക്ഷിരാഷ്ട്രീയസാംസ്കാരിക സര്‍വാധിപത്യത്തിനെതിരായും പുരസ്കാരങ്ങള്‍ വേണ്ടാതെയും പ്രസംഗത്തിനു പോകാതെയും...) തനിച്ചിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് എന്നാലോചിച്ചു പോകാറുണ്ട്. ഇഷ്ടപ്പെട്ട രാത്രിയെക്കുറിച്ചെഴുതിയതിനു തൊട്ടു താഴെ അദ്ദേഹം കുറിച്ചു, ‘പ്രകൃതി ഭൂമിയിലേയ്ക്കയയ്ക്കുന്ന രാത്രി’ എന്ന്. തന്നെ ചൂഴുന്ന ബാഹ്യലോകത്തിനും അപ്പുറത്തേയ്ക്കുള്ള നോട്ടമാണത്. അപ്പന്റെ ആന്തരികയാത്രകള്‍ ഒരു പക്ഷേ നിരന്തരമായി പ്രകാശമുള്ള ആ വിജന തീരത്തിലേയ്ക്കായിരിന്നിക്കണം. മുഗ്ദ്ധമായ ആ ലാവാണ്യാനുഭവത്തിന്റെ പ്രഭാവത്തിലാണ് ബാഹ്യമായ യാത്രകളെ നോക്കി അദ്ദേഹം പുച്ഛച്ചിരി ചിരിച്ചതെന്ന് നമ്മള്‍ അറിയുമോ? ഓര്‍മ്മയിലിട്ടു നുണയാന്‍ കൌതുകമുള്ളൊരു രൂപകമായി, അദ്ദേഹം ‘പ്രകാശം’ എന്നു വിളിച്ചു കൊണ്ടിരുന്നതെന്തിനെയാണ് ഏകദേശം മനസ്സിലായി വരുന്നു.

December 23, 2008

കേള്‍ക്കാത്ത പാട്ടുകള്‍


അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ എനിക്കറിയാം വല്ലാത്തൊരു ആത്മാരാമനാവാനാണ് എന്റെ പടപ്പുറപ്പാട്. സാധാരണത്തെപ്പോലെയല്ലായിരുന്നു ഇക്കുറി. ഓടി നടന്നായിരുന്നു പടം കാണല്‍. നാലു ദിവസം അഞ്ചു പ്രദര്‍ശനവും കണ്ടു. ആദ്യത്തെയും അവസാനത്തെയും ദിവസം രണ്ടെണ്ണം വീതം. ഇടയ്ക്കൊരു ദിവസം കണ്ണു പുളിച്ചിട്ട് മൂന്നെണ്ണം മാത്രം. എന്നിട്ടും കണ്ടവയെക്കാള്‍ (അവയില്‍ പലതും കൂട്ടിക്കുഴഞ്ഞ് ഒന്നായ രീതിയിലാണ് മസ്തിഷ്കത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്..ഓര്‍മ്മകള്‍ ദ്രവാവസ്ഥയില്‍ കുലം കുത്തുകയാണ്..) എന്നിട്ട് ഞാന്‍ ചിന്താമഗ്നനാവുന്നത് കാണാതെ പോയ സിനിമകളെക്കുറിച്ചാണ്. അവയെങ്ങനെയായിരിക്കും എന്നാലോചിച്ച്. ശ്ശോ കാണായിരുന്നു എന്ന് കൈ കുടഞ്ഞ്! അക്കരപ്പച്ച തന്നെ അല്ലാതെന്ത്?

ഒരു തിയേറ്ററില്‍ നിന്ന് മറ്റൊരു തിയേറ്ററിലേയ്ക്കുള്ള ഓട്ടത്തിനിടയില്‍, കൈരളി തിയേറ്ററിന്റെ മുന്നില്‍ വച്ച് അനൂപ് ചന്ദ്രനെ - പഴയമൂന്നാമിടം കൂട്ടുകാരനെ- വര്‍ഷങ്ങള്‍ക്കു ശേഷം, ഏതാനും സെക്കണ്ടുകള്‍ കാണാന്‍ കിട്ടിയപ്പോള്‍, അവന്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും രാവിലെ കണ്ട എമീര്‍ കസ്തുറിക്കയുടെ ‘മറഡോണ’ക്കുറിച്ചു മാത്രമാണ്. അതില്‍ മറഡോണ പാടുന്നുണ്ട്. കസ്തുരിക്കയുടെ തന്നെ സിനിമയുടെ ക്ലിപ്പിംഗുകള്‍ ഫുട്ബാള്‍ ഇതിഹാസത്തിന്റെ വാക്കുകള്‍ക്ക് അനുസൃതമായി ഇഴച്ചേര്‍ത്തിട്ടുണ്ട്. താന്‍ മയക്കുമരുന്നിനടിപ്പെട്ട കാലം മറഡോണ തന്നെ ആര്‍ദ്രമായി വിവരിച്ചിച്ചിട്ടുണ്ട്. 96 മിനിട്ടുള്ള ആ ഡോക്യുമെന്ററി ഞാന്‍ കളഞ്ഞു കുളിച്ചു. പക്ഷേ ‘ലവിങ് മറഡോണ’ എന്ന ജാവിയര്‍ വാസ്ക്യൂസിന്റെ സ്പാനിഷ് ഡോക്യുമെന്ററി ദിവസങ്ങള്‍ക്കു മുന്നേ കണ്ടിരുന്നു. അതില്‍ ‘ഞങ്ങള്‍ ആഹാരം കഴിക്കാത്ത നിരവധി ദിവസങ്ങളുണ്ടായിട്ടുണ്ട്’ എന്ന് മറഡോണയുടെ കൂടെ പന്തുരുട്ടിക്കളിച്ച കൂട്ടുകാരന്‍ പറയുന്നതുകേട്ടാണ് സീറ്റില്‍ ഒന്നുണര്‍ന്നിരുന്നത്. അപ്പോള്‍ പോഷകാഹാരം, മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഇതൊന്നുമല്ലേ ഒരു ഗെയിമില്‍ പതിനാലോളം കിലോമീറ്റര്‍ ഓടേണ്ടി വരുന്ന കാല്‍പ്പന്തുകളിക്കാരന്റെ സിരകളില്‍ ഊര്‍ജ്ജം കുത്തി വയ്ക്കുന്നത്. മീഡിയ എങ്ങനെ ഒരു പാവം കളിക്കാരനെ വേട്ടയാടി എന്നതിലുമുണ്ട്. സിനിമയും കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഷഹ്ബാസ് അമന്‍ മുന്നില്‍. ‘എന്റെ ചങ്ങായീ’ - ഷഹ്ബാസ് പറഞ്ഞു. ‘കിടക്കയില്‍ നിന്ന് എഴിച്ചപാടെ ഈ സിനിമയ്ക്കു വേണ്ടി ഓടി വന്നതാണ്. ഒന്നും കഴിഞ്ഞിട്ടില്ല. ഇനി പോയി ഫ്രെഷായി വരട്ടെ.’ 2005-ലെ ഫെസ്റ്റിവലിലും ഉണ്ടായിരുന്നു ഒരു മറഡോണ ചിത്രം, മൈക്കല്‍ ഹെവിറ്റിന്റെ ‘എബൌട്ട് മറഡോണ- കിക്കിംഗ് ദ ഹാബിറ്റ്.’ ചിത്രം നിര്‍മ്മിച്ചത് 2000-ല്‍. മയക്കുമരുന്നിനടിമയായ മറഡോണ രാജ്യത്തിന്റെ അപമാനമോ എന്ന നേരിയ സംശയം ആ സിനിമ ഉന്നയിക്കുന്നുണ്ടായിരുന്നു. 2008 ആകുമ്പോഴേക്കും നമ്മുടെ കാഴ്ചകള്‍ തെളിയുന്നു.

എങ്കിലും കസ്തുറിക്കയുടെ മറഡോണ കാണേണ്ടതായിരുന്നു.

ഒളിമ്പിക്സ് പ്രഖ്യാപിച്ചതോടെ ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നു കയറിയ ഇംഗ്ലീഷ് ജ്വരത്തെപ്പറ്റി ലിയാന്‍ പെക്ക് എടുത്ത ഡോക്യുമെന്ററിയാണ് ‘മാഡ് എബൌട്ട് ഇംഗ്ലീഷ്.’ പീക്കോക്കും കഴ്സ് ഓഫ് ദ ഗോള്‍ഡന്‍ ഫ്ലെവേഴ്സും ടീത്ത് ഓഫ് ലൌവും ലോസ്റ്റ് ഇന്‍ ബീജിംഗും പ്ലാറ്റ് ഫോമും നല്‍കിയ രാജ്യത്തു നിന്നും ഇത്തവണ ആകെ എടുത്തു പറയാവുന്നതായി ഈയൊരു ഡോക്യുമെന്ററി മാത്രമേ ഉണ്ടായിരുന്നുള്ളൂ. (അടുത്തവര്‍ഷം കണ്ട്രി ഫോക്കസില്‍ ചൈനയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നോട്ട് ദ പോയന്റ്! ) അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്ന ഒരു ഭാഷയോട് അതും പാശ്ചാത്യഭാഷയോട്- പെട്ടൊന്നൊരുനാള്‍ ആളുകള്‍ കൂട്ടത്തോടെ ആവേശം കാണിച്ചു തുടങ്ങുക, ഓര്‍ത്തു നോക്കിയാല്‍ അതില്‍ മറ്റെന്തൊക്കെയോ ഉണ്ട്. കുഞ്ഞുകുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളു കാണിച്ചു തന്നുകൊണ്ട് പുറത്താക്കലും ഒറ്റപ്പെടുത്തലും എത്ര ശക്തമായ രാഷ്ട്രീയായുധമാണെന്ന തത്ത്വം പറഞ്ഞത് 2006-ലെ ഒരു ചൈനീസ് സിനിമയാണ് (യുവാന്‍ ഷാങിന്റെ ‘ലിറ്റില്‍ റെഡ് ഫ്ലവേഴ്സ്‘ ) ഭാഷ കലങ്ങിക്കൊണ്ടിരിക്കുന്ന ജനസമൂഹം എന്ന നിലയ്ക്ക് മലയാളിയ്ക്ക് പ്രത്യേകിച്ച് ഉറ്റുനോക്കാന്‍ ചിലതൊക്കെ ഉണ്ടാവില്ലേ ആ ആധാരചിത്രത്തില്‍ എന്നു ന്യായമായും സംശയിക്കാം.

പറഞ്ഞിട്ടെന്താണ് അതു കാണാന്‍ പറ്റാതെ പോയി !

ക്യൂബയുടെ ‘ചെവലൂഷന്‍’ ആദ്യം തന്നെ ചാര്‍ട്ട് ചെയ്തു വച്ചിരുന്നതാണ്. പല ലക്ഷ്യങ്ങള്‍ക്കായി -പലപ്പോഴും എന്തിനു പ്രതിനിധിയായോ അതിനു തന്നെ വിരുദ്ധമായി- ചെ എന്ന ബിംബം ഉപയോഗിക്കപ്പെട്ടതിനെക്കുറിച്ച് സിനിമ ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് കുറിപ്പില്‍ കണ്ടത്. (ആഴത്തിലുള്ള ചോദ്യങ്ങള്‍ എന്നു കുറിപ്പില്‍ കാണുന്നവയെ അപ്പടി വിഴുങ്ങാന്‍ പറ്റില്ല. ‘രൂപാന്തര്‍’ എന്ന ബംഗ്ലാദേശി സിനിമ ഏകലവ്യന്റെ മിത്തിനെപ്പറ്റി ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നു കണ്ടാണ് സിനിമയ്ക്കു പോയത്. ഉള്ള ആഴവും കൂടി പോയെന്നു മാത്രമല്ല, കട്ടന്തറയില്‍ തലയിടിച്ചു വീഴുകയും ചെയ്തു. ഓരോയിടത്ത് ഓരോന്നാണ് ആഴങ്ങള്‍) പക്ഷേ ചെയെ 2008-ലെ ക്യൂബ (ലൂയിസ് ലോപ്പസ് ആണ് സംവിധായകന്‍) നോക്കിക്കാണുന്ന വിധമെന്താണെന്നത് കൌതുകമുണ്ടാക്കുന്ന കാഴ്ചയാകുമായിരുന്നു. പക്ഷേ കണ്ടില്ല. അതിനേക്കാള്‍ വിഷമമുണ്ടായത് മറ്റൊരു സിനിമയുടെ കാര്യത്തിലാണ്, ഫെറെങ്ക് മോള്‍ഡോവാനിയുടെ ഡോക്യുമെന്റെറി ‘അനദര്‍ പ്ലാനറ്റ്’ കാണാനൊക്കാത്തതില്‍. നാലുഭൂഖണ്ഡങ്ങളിലായി ചിത്രീകരണം നിര്‍വഹിച്ച ഈ ചലച്ചിത്രം ലോകത്തിന്റെ അധികം ആരും അറിയാത്ത ഇരുണ്ടവശത്തിന്റെ നേര്‍ക്കാഴ്ചകളാണ്. കോംഗോയിലേയും കംബോഡിയയിലെയും ഇക്വഡോറിലേയും കുട്ടികളാണ് സിനിമയില്‍. അവര്‍ പട്ടാളക്കാരും തൊഴിലാളികളും ലൈംഗിക തൊഴിലാളികളുമാണ്. രണ്ടാം ദിവസം, അതായത് ഫെസ്റ്റിവല്‍ ചൂടുപിടിച്ചു തുടങ്ങുന്ന ദിവസം, ആദ്യത്തെ ഷോയില്‍ ഈ സിനിമ കണ്ട ഒരു മനുഷ്യന്‍ ‘ചിലതൊക്കെ നാം കാണാതിരിക്കുന്നതാണ് നല്ലത്‘ എന്നു പറഞ്ഞിട്ടു പോയി. പിന്നെ അയാള്‍ ഫെസ്റ്റിവലിലെ ഒരു സിനിമയ്ക്കും വന്നതേയില്ല. ആലോചിച്ചാല്‍ അതു കാണാന്‍ പറ്റുമായിരുന്നോ എന്ന് എനിക്കും സംശയമുണ്ട്. ‘ബോണ്‍ ഇന്‍ ബ്രോതല്‍സ്’ എന്നൊരു ഡി വി ഡി വാങ്ങി വച്ചിട്ട് കാലം കുറെയായി. റോസാ കൌഫ്മാനും സന ബ്രിസ്കിയും കൂടി സംവിധാനം ചെയ്ത, അക്കാദമി അവാര്‍ഡു കിട്ടിയ ഡോക്യുമെന്ററിയാണത്. ബ്രോതലുകള്‍ മറ്റെവിടത്തെയുമല്ല, ഇന്ത്യയിലെ തന്നെ.

അതിതുവരെ കാണണം എന്നു തോന്നിയിട്ടില്ല.

വൈറ്റ്വെല് എന്ന സ്ഥലത്തെ മിഡില്‍ സ്കൂളിലെ കുട്ടികള്‍ ആറു ദശലക്ഷം പേപ്പര്‍ക്ലിപ്പുകള്‍ ശേഖരിച്ച കഥ പറയുന്ന ‘പേപ്പര്‍ ക്ലിപ്പ്‘ എന്ന പ്രസിദ്ധമായ സിനിമയാണ് വിട്ടുപോയ മറ്റൊന്ന്. ആറുലക്ഷം ക്ലിപ്പുകള്‍ നാസിഭീകരതയില്‍ ജീവന്‍ വെടിഞ്ഞ ആറുലക്ഷം മനുഷ്യര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ്. ഒരോര്‍മ്മ പുതുക്കല്‍. ജോ ഫാബും എലിയറ്റ് ബെര്‍ലിനും കൂടിയൊരുക്കിയ ഈ സിനിമയെക്കുറിച്ച് മുന്‍പ് തന്നെ എവിടെയോ വായിച്ചതാണ്. കഥ വായിച്ചിട്ട് വേണ്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് (അല്ലാതെ എന്റെ കുറ്റം കൊണ്ടല്ല!) കാണാതെ പോയ തുര്‍ക്കി ചിത്രമാണ് ‘ത്രീ മങ്കീസ്’. നൂറി ബില്‍ജ് സെയ്‌ലാന് നല്ല സംവിധാനത്തിനുള്ള 2008-ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡു നേടിക്കൊടുത്ത സിനിമയാണ്. ഇത്തവണത്തെ ഫെസ്റ്റിവലില്‍ ആകെയൊരു നല്ല സിനിമയേ ഞാന്‍ കണ്ടുള്ളൂ അത് ‘ത്രീ മങ്കീസ്’ ആണെന്ന് എം എഫ് തോമസ് നസ്യം പറഞ്ഞപ്പോള്‍ ഞാന്‍ കൂടെയുള്ളവരുടെ മുഖത്തു നോക്കി.

ഞാനുള്‍പ്പടെ ശരിക്കും ത്രീ മങ്കീസ്!

December 18, 2008

വിശ്വാസത്തിന്റെ ശരീരം, അതിന്റെ ശാസ്ത്രം



വിശ്വാസത്തിന് യുക്തിയുടെ പിന്‍‌ബലമാവശ്യമില്ലെന്നതാണ് നമ്മുടെ അനുഭവം. വിശ്വാസം സ്വയമേവ യുക്തിയാണ് പൊതുബോധത്തില്‍. പക്ഷേ ‘വിശ്വാസം’ നാം കരുതുന്നതുപോലെ അത്ര നിരുപദ്രവകാരിയല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. രാഷ്ട്രീയമെന്നോ ആത്മീയമെന്നോ സൌകര്യപൂര്‍വം നാമകരണം ചെയ്തിട്ടുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രം ചുരുണ്ടുകൂടി കിടക്കുകയും ആവശ്യത്തിനു തലപൊക്കുകയും ചെയ്യുന്ന ഒന്നല്ല, അനുഭവങ്ങളെ നിര്‍മ്മിക്കുകയും അറിവുകളെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ മുഴുവന്‍ ആശ്ലേഷിച്ചു നില്‍ക്കുന്ന ഒന്നാണെന്നു വരുമ്പോള്‍ മനുഷ്യനില്‍ ഉറഞ്ഞുകൂടിക്കിടക്കുന്ന വിശ്വാസങ്ങളുടെ പ്രവര്‍ത്തനവഴികളെ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. പാഠപുസ്തകങ്ങളില്‍ ശാസ്ത്രമെന്നത് അടിവരയിട്ട് ഹൃദിസ്ഥമാക്കേണ്ട ആശയങ്ങളുടെയും സാങ്കേതികപദാവലികളുടെയും നീണ്ട നിരകളാണ്. ദൈനംദിന ജീവിതത്തിലെ എണ്ണമറ്റ കുഴമാന്തങ്ങളെ നേരിടാന്‍ ശാസ്ത്രത്തിന്റെയോ തത്ത്വചിന്തയുടെയോ ആശ്രയം തേടി പോകാന്‍ മാത്രമുള്ള ശീലം, സാക്ഷരരെങ്കിലും നമുക്കില്ലാതെ പോയി. എല്ലാം വെള്ളം ചോരാത്ത അറകള്‍ക്കുള്ളില്‍ അടച്ചുഭദ്രമാക്കുമ്പോഴാണ് സമാധാനം. ഒന്നും ഒന്നിനെയും കൂട്ടി തൊടുന്നില്ല എന്നു വരണം. സമൂഹത്തിന്റെ ‘ചലനാത്മകത’ നഷ്ടപ്രായമായിരിക്കുന്നതിന് ഇതും ഒരു കാരണമാണ്.

ചോദ്യം ചെയ്യാന്‍ പാടില്ലാതെ എടുത്തണിയേണ്ട ഒരുപാട് വിശ്വാസവിഴുപ്പുകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ചില വെട്ടിമുറിയ്ക്കലുകള്‍ ആവശ്യമാണെന്ന് ബോധ്യം തരുന്ന പുസ്തകമാണ് ജീവന്‍ ജോബ് തോമസിന്റെ ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം’. മറ്റൊരര്‍ത്ഥത്തില്‍ വെട്ടിമുറിക്കലുകള്‍ ഏതുതരത്തില്‍ വേണമെന്നതിനെപ്പറ്റിയും. തലച്ചോറെന്ന സങ്കീര്‍ണ്ണമായ വ്യവസ്ഥയ്ക്ക് ഓര്‍മ്മ, മതവിശ്വാസം, രോഗശാന്തി, മതം, ധ്യാനം, തീവ്രവാദം, വംശീയത, യൌവനാരംഭം, നുണ തുടങ്ങിയവയുടെ രാസക്കൂട്ടുകള്‍ ചമയ്ക്കുന്നതിലെ പങ്കന്വേഷിച്ചാണ് ജീവന്റെ യാത്ര ശാസ്ത്രത്തിന്റെ കവലകള്‍ തേടുന്നത്. കാലിക ജീവിതത്തിന്റെ പരിസരങ്ങള്‍ തന്നെയാണ് പ്രായോഗികജീവിതവിജയ തുടരുനുകളിലും പരിഗണനയ്ക്കു വരുന്നത്. എന്നാല്‍ പ്രായോഗികജീവിതത്തിനു വേണ്ടിയുള്ള മുറവിളികള്‍ സാമൂഹിക ജീവിതത്തിന്റെ ഉപരിതലത്തിലാണ് അന്വേഷണങ്ങള്‍ നടത്തുന്നത് എന്നൊരു വ്യത്യാസമുണ്ട്. ജനപ്രിയശാസ്ത്രത്തെ വ്യത്യസ്തവും പ്രസക്തവുമാക്കുന്ന ഘടകങ്ങളിലൊന്നാണത്. യാഥാസ്ഥിതിക സമൂഹം, കൌമാരപ്രണയങ്ങളെ ഒഴിവാക്കാനാണ് സ്കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍ത്തിരിവ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യൌവനാരംഭത്തില്‍ ശാരീരികമായ മാറ്റങ്ങളോടൊപ്പം തലച്ചോറിലെ കെമികങ്ങളിലും വ്യതിയാനങ്ങളുണ്ടാവുന്നുണ്ട്. ജെ. ഗിയഡിന്റെ നീണ്ടകാലത്തെ മസ്തിഷ്ക പഠനത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ക്ലാസ്മുറികളെ സജ്ജീകരിക്കാന്‍ എന്താണു വേണ്ടത് എന്ന് ജീവന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (യൌവനാരംഭം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ?) പക്ഷേ കൌമാര വിദ്യാഭ്യാസപദ്ധതിയെപ്പോലും ‘ഒളിഞ്ഞുനോക്കി’ അലമുറയിടുന്ന ആളുകളുള്ള നാട്ടില്‍ ‘ശാസ്ത്രബോധം’ എന്നാണുറയ്ക്കുക?

ജീവശാസ്ത്രത്തിന്റെ ടെര്‍മിനോളജികള്‍ കൊണ്ട് ആധുനികതീവ്രവാദത്തിന്റെ രൂപത്തെയും സ്വഭാവത്തെയും വിശകലനം ചെയ്യുന്ന ലേഖനമാണ് ‘തീവ്രവാദത്തിന്റെ ആധുനികോത്തരവഴികള്‍’. ആശയവിനിമയത്തിന്റെ സഫലമായ പ്രയോഗമാണ് തീവ്രവാദസമൂഹങ്ങളെ നിലനിര്‍ത്തുന്ന ഒരു ഘടകം. ജീവശാസ്ത്രജ്ഞനായ സ്റ്റുവാര്‍ട്ട് കാഫ്മാന്‍ ‘സ്വയം സംഘാടനം’ എന്ന പദം കൊണ്ട് വിശദീകരിച്ച സ്വഭാവം, അല്‍-ഖ്വൈദ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ പ്രസക്തമാവുന്നതെങ്ങനെ എന്നു ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. ആക്രമണം പ്ലാന്‍ ചെയ്യുമ്പോഴുള്ള നീണ്ട കാത്തിരിപ്പുകള്‍, എതിരാളികള്‍ ആസൂത്രണം തകര്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ മറ്റൊന്ന് നടപ്പാക്കാനുള്ള സാമര്‍ത്ഥ്യം ഇവയെയൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള ‘ശൃംഖലാ (നെറ്റ്‌വര്‍ക്ക്) ശേഷി’യുടെ ഫലമാണ്. ‘പിന്‍‌വാങ്ങലും പൂര്‍വസ്ഥിതി പ്രാപിക്കലും’ തീവ്രവാദനെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ക്കിടയിലെ ‘സമാന്തരജീവിതം’ തുടങ്ങി സങ്കീര്‍ണ്ണതാവാദം (കോം‌പ്ലിസിറ്റി തിയറി) അടിസ്ഥാനമാക്കിക്കൊണ്ട് തീവ്രവാദപ്രവര്‍ത്തങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം ഏതു തരത്തിലാണവയെ ഫലപ്രദമായി നേരിടേണ്ടതെന്ന വസ്തുത കൂടി മുന്നോട്ടു വയ്ക്കുന്നു എന്ന നിലയ്ക്കാണ് കൂടുതല്‍ പഠനീയമായി തീരുന്നത്.

മാനുഷികമൂല്യങ്ങളും മതങ്ങളും ശക്തമായ അതിജീവനപൊരുത്തപ്പെടലുകളാണ്. ഇവ പരസ്പരം ഇഴപിരിയാത്തകണ്ണികളാണെന്നാണ് സാമാന്യബോധം പറഞ്ഞു വയ്ക്കുന്ന വാസ്തവം. എന്നാല്‍ മതത്തിന്റെ സഹായമില്ലാതെ ഉന്നതമായ മൂല്യബോധത്തോടെ ജീവിച്ചവരുണ്ട്. അതിനിഷ്ഠയുള്ള മതവിശ്വാസി ഒരു മൂല്യബോധവുമില്ലാത്തയാളാണെന്നും വരാം. മതങ്ങള്‍ നടത്തിയ കൂട്ടക്കുരുതികളും വംശഹത്യകളും എണ്ണിയാലൊടുങ്ങാത്തവയാണ്. എങ്കിലും പരിണാമപരമായി പരസ്പരസഹവര്‍ത്തിത്വത്തിലൂടെ വളര്‍ന്നവയാണ് മാനുഷികമൂല്യങ്ങളും മതങ്ങളും. ഒന്നിച്ചിരുന്നു പേനുകളെ തപ്പിപ്പിടിച്ചു കൊന്ന് പരസ്പരം ചൊറിഞ്ഞു സുഖിപ്പിക്കുന്ന കുരങ്ങന്മാരിലും കൊട്ടും പാട്ടുമായി ദൈവത്തെ വിളിച്ചു വിലപിക്കുന്ന കൂട്ടായ്മയിലും പ്രവര്‍ത്തിക്കുന്നത് ഒരേ ജീവശാസ്ത്രപരമായ ചോദനയാണെന്നതാണ് യാഥാര്‍ത്ഥ്യം. (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?) പരിണാമത്തിന്റെ സാമൂഹികശാസ്ത്രവശങ്ങള്‍ തിരഞ്ഞു ചെല്ലുമ്പോള്‍ ലഭിക്കുന്ന വെളിപാടുകളാണിവ. പരിമിതികള്‍ ഉണ്ടെങ്കിലും സാമൂഹികജീവിതത്തിന്റെ അഴിയാച്ചുരുളുകളെ നിവര്‍ത്താന്‍ മനുഷ്യനു മുന്നിലുള്ള അറിവിന്റെ കരുത്തുറ്റ ആയുധം അതു തന്നെ ഇന്നും. (മാനുഷികമൂല്യങ്ങളുടെ ഉറവിടം മതങ്ങളാണോ?)

മനുഷ്യന്റെ വിശ്വാസപ്രക്രിയയെ സ്പഷ്ടമായി വിശദീകരിച്ച ദക്ഷിണേന്ത്യക്കാരനാണ് കാലിഫോണിയാ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റ് വി എസ് രാമചന്ദ്രന്‍. ന്യൂറോതിയോളജിയില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. ‘മായ’ എന്ന ഭാരതീയ സങ്കല്പത്തെയും ‘ദൈവിക വചനങ്ങളെയും’ ചാഞ്ചല്യമില്ലാത്ത ഉറച്ച വിശ്വാസങ്ങളുമെല്ലാം തലച്ചോറിന്റെ ഭാഗങ്ങളായ ബ്രോക്ക, പിശാചിന്റെ വക്കീല്‍ തുടങ്ങിയയുടെ പ്രവര്‍ത്തനഫലങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. (വിശ്വാസത്തിന്റെ ശരീരശാസ്ത്രം) വിശ്വാസത്തിന്റെയും രോഗശാന്തിയുടെയുമൊക്കെ അടിസ്ഥാനം ഒരര്‍ത്ഥത്തില്‍ ശുഭാപ്തിവിശ്വാസം കൊണ്ടുള്ള അതിജീവനമാണ്. പരിണാമത്തിന്റെ പടവുകള്‍ താണ്ടി മനുഷ്യന്‍ അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളില്‍ എത്തിച്ചേരുമ്പോള്‍ അവനെ/അവളെ വലയം ചെയ്യുന്ന മായകളും സങ്കീര്‍ണ്ണരൂപമാര്‍ജിച്ച് പുതിയ രൂപത്തില്‍ പിന്തുടരുന്നു. അവസാനിക്കാത്ത അന്വേഷണങ്ങള്‍ കൊണ്ട് നമുക്കവയെ ലഘൂകരിക്കാന്‍ പറ്റിയേക്കും. പക്ഷേ മറ്റൊന്നുകൂടിയുണ്ട് ഇവയില്ലെങ്കില്‍ എത്ര വിരസമായി പോകുമായിരുന്നൂ ജീവിതം എന്ന ചിന്ത ! (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?)


ഓര്‍മ്മകളെയും നുണയെയും തത്ത്വചിന്തയുടെയും പുതിയ ശാസ്ത്രാന്വേഷങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങളിലും എഴുത്തുകാരന്റെ വ്യത്യസ്തമായ പരിപ്രേക്ഷ്യം അനുഭവസിദ്ധമാണ്. എതൊരു വ്യക്തിയുടെയും ഓര്‍മ്മകള്‍ക്ക് സാമൂഹികബാദ്ധ്യതയുണ്ട്. സമൂഹത്തിന്റെ ദുഷിപ്പുകളും കൂട്ടക്കൊലകളും ഓര്‍മ്മയിലാണല്ലോ നാം സൂക്ഷിക്കുന്നത്. അതേസമയം അവ അങ്ങേയറ്റം സ്വകാര്യവുമാണ്. ആ നിലയ്ക്ക് ന്യൂറോസയന്‍സും ടെക്‍നോളജിയും വരും കാലചിന്തയുടെ മണ്ഡലത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെന്തായിരിക്കും എന്ന വിസ്മയത്തിന് കാതലുണ്ട്. നുണ അതിജീവനത്തിനുള്ളതാവുമ്പോള്‍ അതിനെതിരെയുള്ള ജാഗ്രതയും അതിജീവനത്തിനുവേണ്ടി തന്നെയുള്ളതാണെന്ന തിരിച്ചറിവിലാണ് പോളീഗ്രാഫും ബ്രെയിന്‍ മാപ്പിംഗും നാര്‍ക്കോ അനാലിസിസും പോലുള്ള ആധുനിക നുണ പരിശോധനാസമ്പ്രദായങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. (നമുക്ക് നുണപറയാതിരിക്കാന്‍ വയ്യ) ജീവിവര്‍ഗത്തിന്റെ അതിജീവനം എത്രസങ്കീര്‍ണ്ണമായ പരിണതികളില്‍ എത്തിയിരിക്കുന്നു എന്ന വാസ്തവത്തിലേയ്ക്കായിരിക്കും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാഥമികമായി നമ്മുടെ മിഴികള്‍ വിടരുന്നത്. പൊതുബോധത്തിന്റെ ഉള്ളിത്തൊലികള്‍ അഴിയ്ക്കുന്നതിനുള്ള ശക്തമായ ഉപാധിയായി ജീവശാസ്ത്രമേഖലകള്‍ തത്ത്വശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് രണ്ടാമത്തെ വിസ്മയക്കാഴ്ചയും. ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ലീഷിനുമാത്രം വഴങ്ങുന്നതാണെന്ന അക്കാദമിക ധാരണയെ നിര്‍ദ്ദയം ഈ പുസ്തകം വെട്ടിമുറിക്കുന്നു എന്നത് ഒരു സ്വകാര്യസന്തോഷമായി മാത്രം ഇരുന്നുകൊള്ളട്ടെ. എന്നാല്‍ ശാസ്ത്രപഠനങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന കാര്‍ക്കശ്യവും തൊട്ടുകൂടായ്മയും ഈ പുസ്തകം ഒഴുക്കുള്ള ഭാഷയും ഉദാരമായ മാനവിക വീക്ഷണവും കൊണ്ട് റദ്ദു ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്.

അങ്ങനെ മലയാളി അത്യാവശ്യം വായിച്ചിരിക്കേണ്ട നല്ല പുസ്തകമാവുന്നു, ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം.’ സംശയം വേണ്ട.

-----------------------------------------------
വിശ്വാസത്തിന്റെ ശരീരശാസ്ത്രം
ജീവന്‍ ജോബ് തോമസ്
ഡി സി ബി

December 11, 2008

വെളിപാട് - തമിഴ് കവിത



സിദ്ധാര്‍ത്ഥനെപ്പോലെ
ഭാര്യയെയും കുട്ടിയെയും
ഉപേക്ഷിച്ച്
അര്‍ദ്ധരാത്രിയില്‍
ഓടിപ്പോകാന്‍ എനിക്കാവില്ല

ഒന്നാമത്ത കാരണം,
ഭാര്യയും കുട്ടിയും എന്റെ മേല്‍
കാലുകളിട്ടാണ് ഉറങ്ങുന്നത്
അവരുടെ പിടിവിട്ട്
എഴുന്നേറ്റോടുക
എളുപ്പമല്ല.

അതു ഞാന്‍ ചെയ്താല്‍ തന്നെ,
എനിക്ക്
തെരുവുനായ്ക്കളായ പിശാചുക്കളെ
നേരിടേണ്ടി വരും
എന്നെപ്പോലൊരു പാവത്താനെ നോക്കി
എന്തൊരു കുരയാണ്
അവറ്റകള്‍ കുരയ്ക്കുന്നത് !

മൂന്നാമത്തെ പ്രശ്നമാണ്
പ്രധാനം.
രാത്രി ഞാന്‍ വീടു വിട്ടാല്‍
പ്രഭാതകര്‍മ്മങ്ങള്‍ക്ക്
ഒരു സ്ഥലം കണ്ടെത്തണ്ടേ?

-തപസി.
ജനനം 1968-ല്‍. 5 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു‍. ചെറുകഥകളും സാഹിത്യ വിമര്‍ശനങ്ങളും എഴുതുന്നു.

(കമ്പ്യൂട്ടറു വഴി അപേക്ഷിച്ചു, ടിക്കറ്റു കിട്ടി, താമസം ശരിയാക്കാമെന്നു സുഹൃത്ത് സ്നേഹത്തോടെ ഉറപ്പു തന്നു. വഴി പരിചയം മാത്രമുള്ളവരും ഇനിയും തിരിച്ചില്ലേ എന്ന് കുശലം അയച്ചു. എന്നിട്ടും ഗോവയില്‍ പോകാതെ പേടിച്ചു നടന്നു. എന്തുകൊണ്ടെന്ന് പിന്നെയും പിന്നെയും കുറ്റബോധത്തോടെ പനിക്കുമ്പോഴാണ് ഈ കവിത ചിരിച്ചു കൊണ്ട് ന്യായങ്ങള്‍ നിരത്തിയത്. വീടു ചുമലില്‍ വേണം ആമകള്‍ക്ക്....)

ചിത്രം : www.richard-seaman.com

December 4, 2008

മുഖത്തോടു മുഖം



മാധ്യമം ആഴ്ചപ്പതിപ്പിന്റെ 563-മതു ലക്കത്തില്‍ ജെ. ആര്‍ എഴുത്തച്ഛന്‍ ‘ദിനോസോറുകള്‍ ഉണ്ടാവുന്നത്’ എന്ന ലേഖനത്തിന്റെ തുടക്കവാക്യമായി എഴുതി, ‘ഇത് അച്ചടിച്ചു വരുമ്പോഴേയ്ക്കും ഒരു വേള മറ്റേതെങ്കിലും ഒരു ആനുകാലികത്തില്‍ ‘എന്റെ വി എസ്, എന്റെ പ്രിയ വി എസ്’ എന്നോ മറ്റോ ശീര്‍ഷകത്തില്‍ എം മുകുന്ദന്‍ ഒരു ലേഖനമോ അഭിമുഖമോ കാച്ചിയിട്ടുണ്ടാകാം.’ അച്ചട്ടമായി അതു തന്നെ നടന്നു. മാധ്യമം ഇറങ്ങുന്നതു തിങ്കളാഴ്ച. തൊട്ടടുത്ത ദിവസം ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുകുന്ദന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘എന്റെ വി എസ്.’ (‘ഹെന്റെ വി എസ്.’. എന്നും വായിക്കാം, അത്ര ആര്‍ദ്രമാണ് ഉള്ളടക്കം) മുകുന്ദന്‍ ലേഖനമെഴുതുന്ന കാര്യം എഴുത്തച്ഛന് ചോര്‍ന്നു കിട്ടിയതാവാം. പ്രവചനം ഫലിച്ചതുമാവാം. എന്തായാലെന്ത്? പിടിച്ചുകെട്ടാന്‍ വയ്യാത്ത രീതിയില്‍ അതിസങ്കീര്‍ണ്ണഘടനയുള്ളതൊന്നുമല്ല നമ്മുടെ സാംസ്കാരികനായകന്മാരുടെ ലോലമായ ഹൃദയപല്ലവങ്ങള്‍! നവംബര്‍ ലക്കം പച്ചക്കുതിരയില്‍ അച്ചടിച്ചു വന്ന അഭിമുഖത്തിലെ വിവാദമായ ‘കാലഹരണപ്പെട്ട പുണ്യവാളന്‍’ പ്രയോഗത്തില്‍ ‘പുണ്യവാളന്‍’ തന്റെ പ്രയോഗമല്ലെന്നാണ് മുകുന്ദന്‍ ആകെ വാദിക്കുന്നത്. പിന്നെ ഇറങ്ങാന്‍ നേരം അഭിമുഖത്തിനു വന്ന സുഹൃത്തിനോട് പറഞ്ഞത്രേ (താഹാമാടായിയാണ് സുഹൃത്ത്) ‘വി എസ്സി’നെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും അതിലുണ്ടാവരുതെന്ന്’. അതെന്തിന്? താഹ അടുത്ത കാലത്ത് എഴുതി, സൌണ്ട് റിക്കോഡര്‍ ഓഫ് ചെയ്തിട്ട് പരമാവധി പരദൂഷണം പറയുന്നവരാണ് താന്‍ അഭിമുഖം നടത്തിയ സാംസ്കാരിക നെടും തൂണുകളെല്ലാം എന്ന്. ഒരാള്‍ മാത്രമാണ് തങ്ങളുടെ അഭിമുഖങ്ങള്‍ക്കിടയില്‍ ഒരിക്കലും റിക്കോഡര്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എന്‍ വിജയന്‍. എല്ലാവര്‍ക്കും വിജയന്‍ മാഷാകാന്‍ കഴിയില്ലല്ലോ. പോട്ടെ. ഇനി നേരത്തെ പറഞ്ഞ മുകുന്ദന്റെ യാത്രാമൊഴി ഒന്നുകൂടി വായിച്ചു നോക്കിയാല്‍ നമുക്കെന്തായിരിക്കും മനസ്സിലാവുക?

ജനനന്മയെ ലാക്കാക്കി, തികഞ്ഞ ക്രാന്തദര്‍ശിത്വത്തോടെയാണെങ്കില്‍ നേതാവും മുഖ്യമന്ത്രിയും ആയ അച്യുതാനന്ദന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ എന്ത് അപാകമാണുള്ളത്? അങ്ങനെയൊക്കെയുള്ള സൌകര്യം നല്‍കുന്നതുകൊണ്ടല്ലേ നാം ജനാധിപത്യത്തെ തീറ്റിപോറ്റുന്നത്. (ഇലക്ഷനു മുന്‍പ് സി പി എം ജനറല്‍ സെക്രട്ടറി ഡെമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുക എന്ന അധാര്‍മ്മികപ്രവൃത്തിയിലേര്‍പ്പെട്ടു എന്നെഴുതിയതിനു ‘സാധാരണ നിലയില്‍ ഒരു പ്രസിദ്ധീകരണവും ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല ’ എന്നും പറഞ്ഞ് മാധ്യമം വാരികയ്ക്കെതിരേ പിണറായി വിജയന്‍ അഡ്വ. വിജയമോഹന്‍ മുഖേന 50 ലക്ഷം രൂപയുടെ മാനനഷ്ടകേസു നല്‍കാന്‍ തുനിഞ്ഞു എന്ന കാര്യം മറക്കുന്നില്ല. ) പക്ഷേ മുകുന്ദന്‍ കുറേ വിശേഷണങ്ങള്‍ ഗൂഢോക്തിമര്യാദയില്‍ എടുത്തു ചാര്‍ത്തിയതല്ലാതെ എന്താണ് അച്യുതാനന്ദനുള്ള കുഴപ്പമെന്നും പിണറായിക്കുള്ള മികവെന്നും പറഞ്ഞില്ലെന്നിടത്താണ് നമ്മള്‍ അന്തിച്ചു പോകുന്നത്. അഭിമുഖം പരതിയിട്ട് എനിക്കൊന്നും കിട്ടിയില്ല. വി എസ് കാലഹരണപ്പെട്ടു എന്നു പറഞ്ഞതിന് ഒരു സൂചനയുള്ളത് പുതിയ ലേഖനത്തിലാണ്. “തൊഴിലാളികളുടെയും കൃഷിക്കാരുടെയും എണ്ണം കുറഞ്ഞതുകൊണ്ട് ഐ ടി വിദഗ്ദരുടെയും ഉന്നതവിദ്യാഭ്യാസം നേടിയവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന, അവരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്കു നയിക്കുന്ന ഒരു നേതാവാണ് വേണ്ടത്.” (ആദ്യവിഭാഗത്തില്‍പ്പെടുന്ന ഏഴാം കൂലികളുടെ ഇടയില്‍ നിന്നു ചോരചിന്തിപ്പൊന്തിവന്ന ഒരു നേതാവല്ല !) ഈ ഒരു വിയോജിപ്പാണ് ‘അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും സൌമ്യമായ ഭാഷ’യില്‍ പ്രകടിപ്പിച്ചത് എന്നാണ് മുകുന്ദന്റെ വാദം. എങ്കിലും പിണറായി കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ക്ക് പ്രായോഗികപരിഹാരം തേടുന്ന നേതാവാകുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഒരു പോയിന്റെങ്കിലും പറയണമായിരുന്നു, അദ്ദേഹം അത് ലേഖനത്തിലും വിട്ടു കളഞ്ഞു. ന്യായീകരണലേഖനത്തിന്റെ സന്തുലിതാവസ്ഥയാണ് വിട്ടുകളയല്‍ നയം കൊണ്ട് കുന്തമാവുന്നത്.

ഇപ്പോള്‍ മുകുന്ദന്‍ പറയുന്നത് മഹാശ്വേതാദേവിയെ എതിര്‍ത്തത് വി എസിനുവേണ്ടിയായിരുന്നു എന്നാണ്. ‘എന്റെ അഭിപ്രായങ്ങള്‍ എന്റേതു മാത്രമാണെന്നും മറ്റാരും എന്നെക്കൊണ്ടു പറയിക്കുന്നതല്ലെന്നും’ ലേഖനത്തില്‍ ആണയിട്ട ആള്‍, ഏതാനും ഖണ്ഡികകള്‍ക്കു ശേഷം ‘ഞാന്‍ ചെയ്തത് മഹാപാപമായിരുന്നെങ്കില്‍ (മഹാശ്വേതാദേവിയെ ചീത്ത പറഞ്ഞത്) അതും (അപ്പോള്‍ മറ്റു ചിലതും..?) വി എസിനുവേണ്ടിയായിരുന്നു.’ എന്നെഴുതുമ്പോള്‍ നമ്മളെന്താണ് ആകെ മൊത്തം വിചാരിക്കേണ്ടത്? “സാംസ്കാരികകേരളത്തിന് എന്റെ വ്യത്യസ്തമായ (?) സ്വരം കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ ഇനിയങ്ങോട്ട് കുഞ്ഞാടുകളുടെ കൂട്ടത്തില്‍ ഒച്ചവയ്ക്കാതെ മേഞ്ഞു നടക്കാം. എനിക്കും സമൂഹത്തിനും അതാണ് നല്ലത്. ”എന്നാണ് മറ്റൊരു ഗീര്‍വാണം. അഭിമുഖത്തില്‍ കേരളത്തിലെ പൊതുസമൂഹത്തിനറിയാവുന്ന ചിലവിഴുപ്പലക്കലുകളില്‍ വ്യക്തമായി പക്ഷം പിടിച്ചു സംസാരിച്ച ഒരു മനുഷ്യന്‍ എന്തു വ്യത്യസ്തതയാണ് നമ്മെ കേള്‍പ്പിച്ചത്? വ്യംഗ്യാര്‍ത്ഥഭംഗിയില്‍ വലിയ അര്‍ത്ഥങ്ങള്‍ എഴുതിവയ്ക്കുന്നവരാണ് സാഹിത്യകാരന്മാര്‍ എന്നുള്ളതുകൊണ്ട് മുകുന്ദന്‍ പറഞ്ഞതില്‍ ആഴത്തിന്റെ മുഴക്കമുണ്ടായിരുന്നു, വരും കാലത്തിന്റെ പ്രവചനസ്വരമുണ്ടായിരുന്നു എന്നു വയ്ക്കുക, എങ്കില്‍ ‘ഹെന്റെ വി എസ്’ എന്ന വാലാട്ടല്‍ എന്തിനായിരുന്നു? ഒരു പുഞ്ചിരികൊണ്ട് ഏതു വിമര്‍ശനത്തെയും നേരിടാമായിരുന്നല്ലോ. വലിയ ചിന്തകളുടെയോ ആശയങ്ങളുടെയോ ഉടമയല്ല താനെന്ന് മുകുന്ദന്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ കുഴങ്ങുക നമ്മള്‍ തന്നെയാണ്, കാരണം അതിന്റെ തൊട്ടടുത്തവരിയില്‍ തന്റെ ആശയ പ്രപഞ്ചം രൂപപ്പെടുത്തിയത് റെഴിസ് ദെബ്രയും ക്ലോദ് സിമോനും ഴാക് ദെരിദയുമൊക്കെയായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണെന്നുമുണ്ട്. കാര്‍ളൈല്‍ പറഞ്ഞതുപോലെ എന്റെ കൂട്ടുകാരാണ് എന്നു പറഞ്ഞാല്‍ ഞാനാരാണെന്നു മനസ്സിലാവുമല്ലോ! അപ്പോള്‍ മറ്റൊരു കുഴപ്പമുണ്ട്, ദെബ്രയും ദെരീദയും പോലുള്ള ഫ്രഞ്ചുകാരുടെ സമ്പര്‍ക്കം മുകുന്ദനു നല്‍കിയത് കൊച്ചു കൊച്ചു ചിന്തകളും കൊച്ചു കൊച്ചു ആശയങ്ങളുമാണോ? മനസ്സ് അങ്ങേയറ്റം അസ്വസ്ഥമായിരുന്നതുകൊണ്ടാവാം മലയാളത്തില്‍ ഒരു കാലഘട്ടത്തിന്റെ അഭിരുചി നിര്‍ണ്ണയിച്ച മഹാസാഹിത്യകാരന്റെ കാലികമായ വാക്കുകളില്‍ മലക്കം മറിച്ചിലുകളും പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും അപ്പുറവും ഇപ്പുറവും ചെന്നു നിന്നു വാലാട്ടുന്നതരം വിനയവും എല്ലാവരും കൂടി തന്നെ ഉപദ്രവിക്കയാണെന്ന വിഭ്രാന്തിയും ഭയവും മറ്റും മറ്റും. പക്ഷേ തന്റെ സാമാന്യപ്രസ്താവങ്ങള്‍ ഒരു നെറ്റിച്ചുളിച്ചിലുമില്ലാതെ പൊതുനന്മയെ ലാക്കാക്കി എല്ലാവരും ഉള്ളിലേയ്ക്കെടുത്തുകൊള്ളണം എന്നു മുകുന്ദന്‍ പറയുന്നതിന്റെ പൊരുള്‍ എന്താണോ എന്തോ? ഒരെത്തുമ്പിടിയും കിട്ടുന്നില്ല.

താഹാ മാടായിയുടെ മറുപടിയില്‍ ‘പുണ്യവാളന്‍’ എന്ന പദം തന്നെയാണ് മുകുന്ദന്‍ ഉപയോഗിച്ചതെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. മുകുന്ദന്‍ പറയരുതെന്നു പറഞ്ഞ ഒരു കാര്യം എഴുതിയിട്ടുമില്ലത്രേ. വി എസ്സിനെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പാടില്ല എന്ന് പറഞ്ഞ് മുകുന്ദന്‍ വിലക്കി എന്നു പറയുന്ന യാത്രാമൊഴി അപ്പോള്‍ ഇതായിരുന്നു! ടേപ്പ് താഹയുടെ കൈയ്യിലുണ്ട്. താന്‍ മനസ്സറിയാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച്, നേതാക്കന്മാരെക്കൊണ്ട് കണ്ണുരുട്ടിപ്പിച്ച് മൊത്തം വെറുപ്പിനു തന്നെ പാത്രീഭൂതമാക്കി ചെയ്തവനാണ് അഭിമുഖകാരനെങ്കില്‍, അതിനെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാതെ, മുകുന്ദന്‍ അക്കാദമി പ്രസിഡന്റു സ്ഥാനം രാജി വയ്ക്കാന്‍ തുനിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം ഒരു പക്ഷേ ഈ ടേപ്പിനെ കുറിച്ചോര്‍ത്തുള്ള നെടുവീര്‍പ്പായിരിക്കില്ലേ?

കുറച്ചുകാലം മുന്‍പ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് നടത്തിയ അഭിമുഖത്തില്‍ (‘പറയാതിരുന്നത് വി എസ് പറഞ്ഞു തുടങ്ങുകയാണ്..’ ആഗസ്റ്റ് 31, 2008) അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍, സെപ്റ്റംബറും ഒക്ടോബറും കഴിഞ്ഞ് നവംബര്‍ ആദ്യവാരത്തെ പതിപ്പില്‍ ഒരു കത്തുകൊണ്ട് വി എസ് തിരുത്തി. ‘ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.’ ആദ്യകാല എസ് എഫ് ഐയുടെ പ്രവര്‍ത്തകനും കൈരളി ടി വിയിലെ ക്രിയേറ്റീവ് എക്സിക്യൂട്ടീവും ആയിരുന്നു നോവലിസ്റ്റും കഥാകൃത്തുമായ ബാബു ഭരദ്വാജ് അഭിമുഖത്തില്‍ ധാരാളം അങ്കുശങ്ങളും അര്‍ദ്ധോക്തികളുമിട്ട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാതിരിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നതിനോടൊപ്പം സ്വന്തം അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടേതെന്ന മട്ടില്‍ അവതരിപ്പിച്ചു. അതു ശരിയായില്ല എന്നായിരുന്നു വി എസിന്റെ ആരോപണം. ക്ഷമാപണമാകട്ടേ, ന്യായീകരണമാവട്ടേ അഭിമുഖകാരന്‍ കമാന്നൊരക്ഷരം മിണ്ടിയില്ല. അതങ്ങനെ അവിടെ അവസാനിച്ചു. താഹയും പറയുന്നത് ഇനി ഇക്കാര്യത്തില്‍ തനിക്കിനി മിണ്ടാട്ടമില്ലെന്നാണ്.

കൂടുതല്‍ വിശദമാകേ(ക്കേ)ണ്ട കാര്യങ്ങളാണ് അഭിമുഖമെന്ന വ്യവഹാരരൂപം വഴി പ്രകാശം നേടുന്നത് എന്നാണ് നമ്മുടെയൊക്കെ ഒരു വയ്പ്പ്. സംസാരവടിവിലത് വായനക്കാരോട് കൂടുതല്‍ അടുത്തിരിക്കുകയാണല്ലോ. തെറ്റ്. ഇപ്പോള്‍ മുഖാമുഖപുകിലുകളില്‍ നാം വരികള്‍ക്കിടയിലൂടെ വണ്ടിയോടിക്കണം. പറഞ്ഞതിലാണോ പറയാത്തതിലാണോ കാളികൂളികളും തെണ്ടനും കളിച്ചു പുളയ്ക്കുന്നത് എന്നറിയാന്‍ എത്തിവലിഞ്ഞുനോക്കേണ്ടി വരും. കവിതയിലല്ല, ദീര്‍ഘസംഭാഷണങ്ങളിലാണ് മൌനം അതിന്റെ മുഴക്കം കൊണ്ട് ഭാഷയ്ക്ക് ബഹ്വര്‍ത്ഥസാധ്യതകളുടെ കവാടം തുറന്നു കൊടുക്കുന്നത്. ഒരു പടികൂടെ കടന്ന് ഇപ്പോള്‍ പറയുന്ന ആളിന്റെ അര്‍ത്ഥമല്ല കേള്‍ക്കുന്നയാളിന്റെ അര്‍ത്ഥം എന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അര്‍ത്ഥത്തിന്റെ അനന്തമായ ലീലകള്‍ തന്നെ. വായിക്കുന്നവന്റെ/ളുടെ ഭാവനയ്ക്ക് ഇതില്‍പ്പരം നിര്‍വൃതി ലഭിക്കാനുണ്ടോ? കേരളത്തില്‍ ഇപ്പോള്‍ കവിതാപുസ്തകങ്ങള്‍ക്ക് വില്‍പ്പന കുറവാണത്രേ. സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതങ്ങളുടെ കേട്ടെഴുത്തു ഗാഥകള്‍ നാള്‍ക്കുനാള്‍ ബഹുവിധ അര്‍ത്ഥങ്ങളാല്‍ നിറയുന്നതും കൂടുതല്‍ ധ്വന്യാത്മകവും ആയിക്കൊണ്ടിരിക്കുന്ന വേളകളില്‍ ‘എന്തോന്ന് കവിത ’ എന്നായിരിക്കും പൊതുജനത്തിന്റെ മനസ്സിലിരിപ്പ്!

November 26, 2008

പെണ്‍ഭയങ്ങളുടെ പൊന്നമ്പലമേട്



മലയാളിയുടെ സാഹിത്യാസ്വാദനശേഷിയെ ഉയര്‍ത്തുകയോ വിപുലപ്പെടുത്തുകയോ ഒക്കെ ചെയ്ത കൃതികളെ ഇടയ്ക്കൊക്കെ ഒന്നു പൊടിതട്ടിയെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ സാംസ്കാരിക മൂലധനത്തിന്റെ മഹത്തായ ഈടുവയ്പ്പുകളായി മച്ചകത്തിനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളവയെ, ചിലതിനെയെങ്കിലും. മാറിയ കാലത്തില്‍ അവയ്ക്ക് നമ്മോട് പറയാനുള്ളത് എന്തായിരിക്കും? മറ്റൊരാവശ്യത്തിനായി ‘രമണനെ’ എടുത്ത് മറിച്ചുനോക്കിയപ്പോഴാണ്, മലയാളി ഇപ്പോഴും ആ കൃതിയില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് എന്താണ് എന്നൊരു ചിന്തയുണ്ടായത്. കഥയും ആഖ്യാനവും ഘടനയും എല്ലാം പുരുഷകേന്ദ്രിതമാണതില്‍. 1945-ല്‍ തന്നെ രമണന് ഒരു പെണ്‍ വായനയുണ്ടായിട്ടുണ്ട്. ബി സരസ്വതിയമ്മ എഴുതിയ ‘രമണി’ എന്ന കഥയുടെ രൂപത്തില്‍. (ഗീത ഈ കഥയെക്കുറിച്ച് എഴുതിയിട്ടുണ്ട്, ‘പെണ്‍ വായന എഴുത്തായപ്പോള്‍’‍) ‘നേരിടാനൊരു തുച്ഛമാകും/ നേരമ്പോക്കാണോ വിവാഹകാര്യം?’ എന്നും ‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാ/ലച്ഛനുമമ്മയ്ക്കുമെന്തു തോന്നും?’എന്നും ചന്ദ്രികയോടു ചോദിക്കുന്ന ആളാണ് രമണന്‍. ‘നമ്മള്‍ കാണുന്ന സങ്കല്പലോകമല്ലീയുലകം’ എന്നയാള്‍ തന്റെടുത്ത് പ്രണയാഭ്യര്‍ത്ഥനയുമായി വന്ന പെണ്ണിനെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷേ ചന്ദ്രികയുടെ വിവാഹത്തിന്റന്ന് - അന്നു തന്നെ- തന്റെ ഉപദേശങ്ങളെ സൌകര്യപൂര്‍വം വിഴുങ്ങിക്കൊണ്ട് കെട്ടി തൂങ്ങി ചത്തു. വിവാഹം നേരമ്പോക്കല്ലെന്നും, സങ്കല്‍പ്പമല്ല ഈ ഉലകമെന്നും അപ്പോള്‍ അയാള്‍ക്ക് അറിയില്ലായിരുന്നോ? ഇതു മാത്രമല്ല. അവരുടെ സമാഗമങ്ങള്‍ മുഴുവന്‍ ചന്ദ്രികയുടെ സ്വച്ഛന്ദമായ വികാരപ്രവാഹത്താലും രമണന്റെ സൌജന്യ ഉപദേശങ്ങളാലും സമുദായ ഭയത്താലും വാചാലമാണ്. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ മലര്‍ത്തോപ്പില്‍ തനിച്ചിരുന്നിട്ടും രമണന്‍ ചന്ദ്രികയെ തൊട്ട് ‘അശുദ്ധ’മാക്കിയില്ല. ഈ മാന്യതയാണ് മൂല്യവാദികളെക്കൊണ്ട് ചന്ദ്രികയെ ചീത്ത വിളിപ്പിക്കുന്നത്. രമണന്‍ ഒരിക്കലും വര്‍ത്തമാന(കാല)ത്തില്‍ ജീവിച്ചതേയില്ല. ചന്ദ്രിക അത് വ്യക്തമാക്കുന്നുണ്ട്. ‘ദൂരത്തില്‍ അവ്യക്തമായി മൂളിക്കൊണ്ടിരിക്കുന്ന ഭാവിയെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്ത് ഓരോ നവം നവമായ വിഷാദത്തിന് എന്തിനാണ് മനസ്സിനെ വിധേയമാക്കുന്ന’തെന്ന് ചോദിച്ച്. ‘നവം നവം’ എന്ന പ്രയോഗത്തിന് പ്രത്യേക ചാരുതയുണ്ട്. ഓരോ കാര്യം പറഞ്ഞ് ചിണുങ്ങിക്കൊണ്ടേയിരിക്കുക. അതാണ് രമണന്‍ ചെയ്യുന്നതെന്ന്. രമണന്‍ എന്ന പിന്‍‌വാങ്ങല്‍ വിദഗ്ധന് അത് മനസ്സിലാവുമോ?

രമണന്‍ ഓടി ഒളിക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന്, രതിയില്‍ നിന്ന്, ദാമ്പത്യത്തില്‍ നിന്ന്, തന്നില്‍ തന്നെ നിന്ന്. ‘കാനനഛായയില്‍ ആടുമേയ്ക്കാന്‍ തന്നെയും കൊണ്ടു പോണ’മെന്ന പ്രണയിനിയുടെ അര്‍ത്ഥനയ്ക്ക് ഒരു ജീവിതത്തോളം നീളമുണ്ടെന്ന് കാല്‍പ്പനികനായ അയാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതെന്ത്? കാട്ടിലേയ്ക്കു കൊണ്ടു പോകാനായിരുന്നോ ജീവിതത്തിലേയ്ക്ക് കൂട്ടാനോ അവള്‍ ആവശ്യപ്പെട്ടത്? അയാള്‍ക്ക് ജന്മം നല്‍കിയ കവി, പെണ്‍ചതി, ചാപല്യം എന്നൊക്കെയാവര്‍ത്തിക്കുകയും എല്ലാ കൈനാട്ടികളും ചന്ദ്രികയ്ക്കു നേരെ തിരിച്ചു വയ്ക്കുകയും ചെയ്തിട്ടും ചന്ദ്രികയെപ്പറ്റി എതിര്‍പ്പിന്റെ ഒരക്ഷരം പോലും അയാളില്‍ നിന്നുയരുന്നില്ല. അയാളുടെ നിലയ്ക്ക് അയാള്‍ കുറ്റപ്പെടുത്തേണ്ടത് ചന്ദ്രികയെയാണ്. പക്ഷേ ചീത്ത വിളിക്കുന്നതു മുഴുവന്‍ ലോകത്തെയും സമൂഹത്തെയും പ്രപഞ്ചത്തെയുമൊക്കെയാണ്. ( "ഘോരമേ, കുടില സര്‍പ്പമേ, കുടലുമാലയണിഞ്ഞ കങ്കാളമേ"....... ചന്ദ്രികയല്ല. ഹൃദയശൂന്യപ്രപഞ്ചത്തിനാണ് തെറി വിളി മുഴുവന്‍ !) വികാരത്തോടു പോലും സത്യസന്ധനാവാതെ തന്നില്‍ നിന്നും പിന്‍‌വാങ്ങിക്കളിച്ചു, അയാള്‍. പ്രണയിനി വിവാഹിതയാവുന്ന ദിവസം തന്നെ ആത്മഹത്യ ചെയ്തതില്‍ അവളുടെ ശരീരത്തെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാനാകായ്കയുമുണ്ട്. രമണന്‍ കാട്ടിക്കൂട്ടിയതുപോലെ അത്ര പാവനവും പരിശുദ്ധവുമായിരുന്നു അയാളുടെ പ്രേമമെങ്കില്‍ അയാള്‍ ഉപദേശിച്ചതുമാത്രമേ ചന്ദ്രിക ചെയ്തിട്ടുള്ളൂ. അവള്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുന്നതില്‍ സന്തോഷിക്കേണ്ട, മാംസനിബദ്ധമല്ലാത്ത പ്രേമത്തിന്റെ ഉടമ, പിന്നെന്തിനാണ് കയറെടുത്ത്, കിലുകിലാ വിറച്ചുകൊണ്ട് വൃക്ഷശാഖയില്‍ ദൃഢമായി ബന്ധിച്ചത്? പി ബാലചന്ദ്രന്റെ ഒരു നാടകത്തില്‍ -മദ്ധ്യവേനല്‍ പ്രണയക്കിനാവ്- രമണന്‍ എന്ന കഥാപാത്രം പറയുന്നതുപോലെ ‘ഞാന്‍ പ്രേമിച്ചത് ചന്ദ്രികയെയല്ല, ആത്മഹത്യയെയാണ്. എന്തു വന്നാലും എനിക്കു മരിക്കണം.’

രമണനില്‍ ഒരു പാട് കുഴമാന്തങ്ങള്‍ കിടന്ന് വട്ടം കറങ്ങുന്നുണ്ട്. ലോകാപവാദത്തെ പേടിക്കാത്ത ചന്ദ്രിക അച്ഛനമ്മമാരെ അനുസരിച്ച് വിവാഹിതയായി. നാഴികയ്ക്കു നാല്‍പ്പതു വട്ടം ലോകം, സമുദായം, സമൂഹം എന്നൊക്കെ പേടിച്ചു മാന്യനാവാന്‍ നോക്കിയ രമണന്‍ പ്രാണവിലംഘിയായ തീരുമാനമെടുത്ത് മൊത്തം കാര്യങ്ങളെ സമൂഹത്തിന് അലക്കാനിട്ടുകൊടുത്തു. ചന്ദ്രികയുടെ ബാക്കി ജീവിതമോ, അതയാള്‍ക്ക് അപ്പോള്‍ പ്രശ്നമല്ലേ? അതായിരുന്നില്ലല്ലോ അയാളുടെ നാട്യം, ജീവിച്ചിരുന്നപ്പോള്‍! അതിനേക്കാള്‍ പ്രധാനമായി തോന്നുന്നത് പെണ്‍ശരീരത്തെ ഭയക്കുന്ന ഒരാണ്‍ മനസ്സിന് ആദര്‍ശാത്മകതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന പ്രാധാന്യമാണ്. രമണന്‍ രണ്ടാം ഭാഗത്തിലെ മൂന്നാം രംഗത്തില്‍ കഠാരയും പിടിച്ച് ധര്‍മ്മസങ്കടത്തില്‍ ഉഴലുന്ന ചന്ദ്രികയുടെ ചിത്രമുണ്ട്. to be or not to be? അതോ ഇതോ? എന്നിട്ട് കുഠാരം താഴെ എറിഞ്ഞിട്ടാണ്, ‘എന്തു വന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലെയുള്ളൊരീ ജീവിതം’ എന്നവള്‍ തീരുമാനത്തിലെത്തുന്നത്. ഇതും അവസാനരംഗത്തിലെ മദനന്റെ ദീര്‍ഘദീര്‍ഘമായ പ്രലാപവും കുത്തുവാക്കുകളും ചേര്‍ന്നാണ് ചന്ദ്രികയെ ആണ്‍‌രക്തം കുടിക്കുന്ന യക്ഷിയുടെ വിദൂരചാര്‍ച്ചകാരിയാക്കി രമണവായനക്കാരുടെ ഹൃദയത്തില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചത്. രമണന്‍ ഒരു യക്ഷിക്കഥയാണ്. ലൈംഗികോദയഘട്ടത്തിലെ ഒരു കൌമാരഭയത്തെ, താരുണ്യത്തിലേയ്ക്ക് നീട്ടിയെടുത്ത് സാമാന്യബോധത്തിനു സമ്മതമായ ഒരു കാഴ്ചപ്പാടാക്കി, ഭദ്രമായി അവതരിപ്പിച്ചു. അതാണ് രമണന്റെ വിജയം. പെണ്ണുങ്ങളെല്ലാം അങ്ങനെയാണെന്ന ധാരണയില്‍ ഗൃഹാതുരത്വത്തോടെ ചെന്നു തൊടാന്‍ കാലാകാലം അതു അവസരമൊരുക്കിക്കൊണ്ടിരിക്കുന്നു.

വെറുതേ ഇറങ്ങിയൊന്ന് നടന്നു നോക്കുക, കുറച്ച് പഴക്കമുള്ള നമ്മുടെ സാംസ്കാരികമായ ഊടുവഴികളിലൂടെ.
കുമാരനാശാന്റെ നായകന്മാരെല്ലാം സ്ത്രീയില്‍ നിന്ന് പലതരത്തില്‍ ഒളിച്ചോടുന്നവരാണല്ലോ. ആകെ ഒന്നിച്ചുച്ചേരാന്‍ തീരുമാനമെടുക്കുന്ന ഒരേയൊരു കൃതി ‘ദുരവസ്ഥയി’ല്‍ സാവിത്രി- ചാത്തന്മാരുടെ സംഗമനിമിഷത്തിലെ ഒരു സ്വഭാവോക്തിവര്‍ണ്ണന (‘ഊതി കുളിര്‍കാറ്റു, മങ്ങിക്കനല്‍ മിന്നും/ ‘ജാതവേദസ്സു’ മിഴിയടച്ചു’) അത്ര നിരുപദ്രവകരമല്ലെന്ന് വി ടി ഗോപാലകൃഷ്ണന്‍ പണ്ടേ പരാതി പറഞ്ഞിരുന്നു. (‘മാംസനിബദ്ധമല്ല രാഗം’ എന്ന പുസ്തകം) കാത്തുകാത്തിരുന്ന് ഒടുവില്‍ ആണും‍-പെണ്ണും ഒന്നിക്കുന്ന രാത്രിയില്‍ തീ ‘മിഴിയട’യ്ക്കുകയാണോ ആളിക്കത്തുകയാണോ ചെയ്യേണ്ടത്? മൊത്തത്തില്‍ ഒരു ശൈത്യം സംശയകരമായ രീതിയില്‍ പടര്‍ന്നുകിടക്കുകയാണെന്ന് അര്‍ത്ഥം. വെളിച്ചം, കുമാരനാശാന് ഒഴിയാബാധയായ ഭാവചിഹ്നമായിരുന്നു. എന്നിട്ടും യുഗസംക്രമത്തിന്റെ ഗരിമയുള്ള ഒരു സമാഗമത്തിന് പശ്ചാത്തലം ആകെയുള്ള തീയും കെട്ട ഇരുട്ട്! ആശാന്റെ സ്വാതന്ത്ര്യഗാഥകള്‍ക്ക് അത്ര ഗോചരമല്ലാത്ത അതിരുകള്‍ ഉണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്. ആന്തരികമായി അതു ചില അതിരുകളില്‍ ചെന്നു നിന്നു കിതയ്ക്കുന്നുണ്ട്! അത്രയും തിരിച്ചറിയാന്‍ കഴിയാതിരുന്നത് ശരീരങ്ങളെ (അവനവന്റെയും പെണ്ണിന്റെയും) മലയാളി വല്ലാതെ ഭയന്നതുകൊണ്ടാണ്. ജീവിതകാലം മുഴുവന്‍ ഭഗ്നപ്രണയത്തില്‍ മനസ്സു വെന്തു പാട്ടു പാടി നടന്ന ചെമ്മീനിലെ പരീക്കുട്ടി, കറുത്തമ്മയുമായി ശാരീരികമായി ഒന്നിച്ചുച്ചേരാന്‍ സ്വന്തം ജീവനാണ് വിലകൊടുത്തത്. അതിനു മുന്‍പു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, കണ്ണീരിനു സ്വല്പം ഉപ്പുകൂടിയിരുന്നതല്ലാതെ. ദുരൂഹമായ പ്രപഞ്ചനീതി (ഘോരസമുദായമൊന്നുമല്ല) പാപത്തിനെതിരെ മരണത്തെ ഇറക്കിക്കളിച്ചു, രണ്ടു ജീവിതമാണ് ഒപ്പം പൊലിഞ്ഞത്. പളനിയുടെയും കറുത്തമ്മയുടെയും. പാപത്തിന് ‘ഭയങ്കരമായ’വില തന്നെ! അപ്പോള്‍ ലൈംഗികത പാടില്ല. ഈ പരിസരത്തില്‍ നിന്നൊക്കെ എടുത്തണിഞ്ഞതാണ് നമ്മുടെ ആണ്‍സ്വത്വങ്ങളുടെ കിന്നരികള്‍. ആവിഷ്കാരം മുരടിച്ച രതിചോദനകളും കുറ്റബോധവും മരണാഭിമുഖ്യവും ചേര്‍ന്നു ചുരമാന്തുന്ന മനസ്സിന്റെ ഇരുട്ടുമൂലകള്‍ വെളിപ്പെട്ടു കിട്ടാന്‍ ചിലപ്പോള്‍ സമൂഹം നെഞ്ചേറ്റി ലാളിക്കുന്ന കൃതികളിലേയ്ക്ക് നോക്കിയാല്‍ മതി.

രമണനു വയസ്സ് എഴുപതു കഴിഞ്ഞു. (1936-ലാണ് രമണന്റെ ആദ്യപതിപ്പിറങ്ങിയത്) ആണെഴുതുന്ന വാക്യങ്ങളില്‍ പെണ്‍ ചാപല്യങ്ങള്‍ക്ക് ഇപ്പോഴും അങ്കുശമില്ല. തരം താഴ്ത്തപ്പെട്ട എതിര്‍ലിംഗത്തില്‍ നിന്നും പ്രണയം എന്താണെന്ന് മലയാളി പുരുഷന്‍ അറിയാന്‍ പോകുന്നില്ല. കിട്ടാത്തത് കൊടുക്കാന്‍ കഴിയുമോ? ‘മാംസനിബദ്ധമല്ലാത്ത രാഗ’ത്തിന്റെ രാജപാതകള്‍ ജീവശാസ്ത്രപരമോ വൈകാരികമോ മാനസികമോ ആയ കാരണങ്ങളാല്‍ അവലംബിക്കാന്‍ അവനു സാദ്ധ്യവുമല്ല. അപ്പോള്‍ ഊടുവഴികളേ ശരണമ്പൊന്നയ്യപ്പാ !

ചിത്രം : എന്‍ ബി എസ് രമണന്‍ പതിപ്പിന്റെ മുഖചിത്രം. സി എന്‍ കരുണാകരന്റെ പെയിന്റിംഗ്.

November 22, 2008

വളവു തിരിഞ്ഞ് അപ്രത്യക്ഷമാവുന്ന കാറ്‌




പ്രവാസം എന്തൊരു വാസമാണെന്ന് ചിലരു ചോദിക്കും. ആരും പറഞ്ഞയച്ചതല്ലല്ലോ, വേണം എന്നു വച്ചു പോകുന്നതല്ലേ പിന്നെ പ്രവാസത്തിന്റെ അനുഭവങ്ങള്‍ എന്നൊക്കെ പറഞ്ഞ് നൊമ്പരപ്പെടുകയും വിതുമ്പുകയും ചെയ്യുന്നത് ഒരു തരം തട്ടിപ്പല്ലേ എന്ന്, ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന കുപ്പി തുറന്ന് സത്കാരം കൊള്ളുന്നതിനിടയില്‍ കൊള്ളാവുന്ന ഒരു കവി അയാള്‍ക്കു വേണ്ടി ഗ്ലാസു നിറയ്ക്കുന്ന ഗള്‍ഫുകാരനോട് ചോദിക്കുന്നതു കണ്ടിട്ടുണ്ട്. മൊത്തം ഇന്ത്യാക്കാര്‍ക്കായി മഞ്ഞണിഞ്ഞ മലമുകളില്‍ ഉറക്കമിളച്ചു കാവല്‍ നില്‍ക്കുന്ന അര്‍ദ്ധസൈനികന്റെ മഹത്വം എന്തായാലുമില്ല, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കാതെ ഒരു വിധം ഉന്തിത്തള്ളിക്കൊണ്ടു പോകുന്ന ഗള്‍ഫു പണത്തിന്. ഗള്‍ഫുകാരന്മാരുടെ ( കാരികളുടെയും) വിയര്‍പ്പിനെന്താ പ്രത്യേക പദവിയെന്നാണ് കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് മാതൃഭൂമിയിലെ തന്റെ സാമ്പത്തികകാര്യലേഖനത്തില്‍ ചോദിച്ചത്. അതിനു മാത്രമെന്താ ടാക്സില്ലാത്തത്?

വീടു വിട്ട പിഴച്ച സന്തതിയുടെ വികസിതമായ രൂപകമാണെന്നു തോന്നുന്നു കോമാളി. ഇരുത്തം വന്ന ഒരാളായിട്ടല്ല പൊതു സമൂഹം ദേശാന്തരഗാമിയെ കാണുന്നത്. അയാള്‍ മറ്റൊരു ജനുസ്സുമാണ്. തിരിച്ചു വരുന്നത് അയാളൊരിക്കല്‍ വിട്ടുപോയ കാലത്തിലേയ്ക്കാണ്, അപ്പോഴേക്കും സ്ഥലകാലങ്ങള്‍ ഒരു പാട് മാറിയെന്ന സത്യം പ്രവാസിയുടെ അബോധമനസ്സ് ഉള്‍ക്കൊള്ളാതിരിക്കും. കാലം തെറ്റിയ അഭിലാഷങ്ങള്‍ക്ക് നിറം പകരാനുള്ള ആഗ്രഹമാണ് പലപ്പോഴും അയാളുടെ തരളസ്മൃതികള്‍. എന്നോ ഒരിക്കല്‍ തിരിച്ചു വന്ന്, പാടേ മാറിപ്പോയ പഴയ പറമ്പില്‍ പൊട്ടിയ സ്വന്തം വേരുകളുടെ ഇണയറ്റങ്ങളെ തിരയുന്ന ഉന്മാദിയുടെ ഏകാകിതയുണ്ട് ആ ചേഷ്ടകളില്‍. അപ്പോള്‍ പ്രവാസമെന്നത് വെറുമൊരു തോന്നലല്ല. അതുണ്ട്. ഉള്ളില്‍, ഉള്ളിന്റെയുള്ളില്‍ മറ്റെന്തൊക്കെയോ ആയി കെട്ടു പിണഞ്ഞ്.

ഒരു പ്രവാസി, കൂട്ടിയിണക്കാന്‍ പറ്റാത്ത വാസനകളെ കരുണയില്ലാതെ പിന്‍ പറ്റുന്ന ഒരു പരദേശി എല്ലാവരിലുമുണ്ട്. നാട്ടിന്‍ പുറത്തെ വീട്ടിലേയ്ക്ക്, കൃഷിപ്പാടത്തിലേയ്ക്ക്, നന്മയുടെ നിറകുടം കൂടിയായ പഴയ തലമുറയിലേയ്ക്ക് നഗരത്തിരക്കുകളില്‍ നിന്ന് തിരിച്ചെത്താന്‍ വെമ്പുന്നത് അയാളാണ്. ചക്കമുളഞ്ഞുപോലെ ഒട്ടിപ്പിടിക്കുന്നത് എന്നൊരു വിശേഷണമുണ്ട്, ‘പരോളില്‍’ ഗള്‍ഫു വാസത്തിന്. എത്ര കുടഞ്ഞെറിഞ്ഞാലും പിന്നെയും പിന്നെയും പോകാതെ തന്നിലവശേഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ടതിന്. എവിടെയ്ക്കോ പുറപ്പെട്ടു പോകാനുള്ള ത്വര. എന്തില്‍ നിന്നു വിട്ട് എന്തിലേയ്ക്ക് ഓടാനാണിങ്ങനെ ത്രസിക്കുന്നത്? എന്റെ മുന്നില്‍ ‘പരോളിന്റെ’ തിരക്കഥയുണ്ട്. എന്നോ തുടങ്ങിയ മലയാളിയുടെ ദേശാന്തരഗമനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, അവിരാമമായി. പരോളിന് രംഗപാഠം ചമയ്ക്കാന്‍ മണല്‍ക്കാടുകളില്‍ നിന്ന് തന്നെ കുറച്ചുപേര്‍ കരുതലും കരുണയുമായി പുറപ്പെട്ടു വരുമ്പോള്‍ അതില്‍ ഏകാന്തതയുടെ നീലിച്ച ഞരമ്പുകള്‍ മീട്ടുന്ന വിഷാദം നിറഞ്ഞ ഗാനം ആധാരശ്രുതിയായി ഉണ്ട്. പ്രവാസം നാലാം തലമുറയിലേയ്ക്ക് തിരിനീട്ടുകയാണ്. കടപൊട്ടുന്ന വേരുകളുടെ ശബ്ദം ഇപ്പോള്‍ അതീവ സൌമ്യമായിരിക്കുന്നു. അവ കുഞ്ഞുവേരുകളാണ്. നമുക്കിപ്പോള്‍ നൊസ്റ്റാള്‍ജിയെന്നു വിളിച്ചു ആധിപിടിക്കാന്‍ ഒരു തലമുറ ജന്മം കൊണ്ട് വളരുകയാണ്. അവരുടെ ലോകം എന്തോ ആകട്ടേ, അവര്‍ക്കില്ലാതെ പോകുന്നത് എന്ന ഉത്കണ്ഠയെയും പ്രവാസിതയുടെ നാള്‍ വഴികളില്‍ എഴുതി വയ്ക്കേണ്ടതില്ലേ എന്ന് ‘പരോള്‍’ ചോദിക്കുന്നതായി തോന്നുന്നു. തിരിച്ചു വരവിനെ അനുവദിച്ചു കിട്ടിയ സൌജന്യമായി, പരോളായി കുറിച്ചു വയ്ക്കുന്നതില്‍ ചെന്നുവീണേടം കാരാഗൃഹമാണെന്ന അതിഭാവുകത്വtത്തിന്റെ വാസ്തവമെന്തെന്ന് സ്വയം ചോദിക്കാം. നമ്മുടെ തിരിച്ചു വരവുകളെല്ലാം മുത്തശ്ശിയുടെ മടിയിലേയ്ക്കും പച്ചച്ച പ്രകൃതിയിലേയ്ക്കും ഗൃഹോപജീവികളുടെ മുഖരപ്പുകളിലേയ്ക്കും കരമുണ്ടുടുത്ത നന്മയിലേയ്ക്കും മാത്രമാവുമോ എപ്പോഴും എന്നും. കല്പനകളേക്കാള്‍ ഉന്നതിയിലാണ് ജീവിതാനുഭവങ്ങളുടെ കെടുകാറ്റുകള്‍. എങ്കിലും ‘പരോള്‍’ മുന്നില്‍ വയ്ക്കുന്ന വാസ്തവം മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരു ‘പുറപ്പെട്ടു പോകലും‘ ഒരു ‘തിരിച്ചു വരവു’മാണ്. ഇതിനിടയ്ക്ക് ഏതു ദേശമാണ് ‘സ്വദേശം’?

മണികണ്ഠന്റെ ‘പരോള്‍’ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ടെലിഫിലിം ആവുകയാണ്. നവംബര്‍ 25 മുതല്‍ 28 വരെയുള്ള തിയതികളില്‍ പട്ടമ്പിയിലെ ചാത്തനൂരില്‍ വച്ച് ഷൂട്ടിംഗ് നടക്കും. മനുഷ്യമനസ്സിനുള്ളിലെ ആടിയുലയുന്ന മണല്‍ക്കാടുകള്‍ ‘അതിശയലോക’ത്തില്‍ പകര്‍ത്തിയിട്ട സനാതനന്റെ സംവിധാനത്തില്‍. ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ്. കലാസംവിധാനം ഡിസ്നി വേണു. കുമാറിന്റെ മകള്‍ കല്ലു എന്ന കല്യാണിയാണ് മുഖ്യവേഷത്തില്‍. കരമന സുധീര്‍,സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍,വിപ്ലവം ബാലന്‍, ര്‍ജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവര്‍ക്കൊപ്പം. ബാനര്‍, കാഴ്ച ചലച്ചിത്രവേദി.

ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ആദ്യപ്രദര്‍ശനം നടക്കും.

November 16, 2008

മലയാളത്തിന്റെ പുതിയ കീറക്കുപ്പായം




“മലയാളം ഭാഷ എന്ന നിലയില്‍ നൂറു വര്‍ഷം കൂടി ജീവിച്ചേക്കും. ക്രമേണ ഇതൊരു സംസാരഭാഷമാത്രമായി ചുരുങ്ങും. അടുത്ത ഘട്ടത്തില്‍ മൃതഭാഷയാകും.”
- ഡോ. റോഡ്‌നി മോഗ്,
ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ മലയാളവും ഹിന്ദിയും പഠിപ്പിച്ചിരുന്ന അന്ധനായ പ്രൊഫസര്‍.



ക്ലാസിക്കല്‍ ഭാഷാനിര്‍ണ്ണയത്തിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിച്ച മാനദണ്ഡം കൊച്ചുകുട്ടിയ്ക്കു പോലും മനസ്സിലാവുന്ന തരത്തില്‍ ലളിതമാണ്, ജനിച്ചിട്ട് 1500 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം. (2000 വരെ ആകാം) ജനനരേഖയായി അത്രയെങ്കിലും പഴക്കമുള്ള വരമൊഴിരേഖ (തന്നെ) ഹാജരാക്കണം. സമ്പന്നമായ സാഹിത്യപാരമ്പര്യം പുതിയ തലമുറയ്ക്കു മുന്‍പില്‍ ചുരുളു നിവര്‍ത്തി വയ്ക്കാനുണ്ടാവണം. മലയാളത്തെ വെളിയിലിരുത്താന്‍ ആരോ ഇടം കൈ കൊണ്ട് വാപൊത്തി ചിരിച്ചുകൊണ്ടെടുത്ത തീരുമാനം പോലെയുണ്ട് ഈ കണക്ക്. തെലുങ്കിന് 2000 കഷ്ടി തികയേ ഉള്ളൂ. കന്നടയ്ക്ക് പിന്നെയും ഒരഞ്ഞൂറ് പിന്നോട്ടു പോകണം. 500 വര്‍ഷം കൂടികുറച്ചിരുന്നെങ്കില്‍ ആഢ്യപദവി ലഭിക്കാതെ ഏകാകിയായി മലയാളത്തിനു മാത്രമായി നടയിറങ്ങി പോകേണ്ടി വരുമായിരുന്നില്ല. അപ്പോള്‍ പതിവുപോലെ ഇതിന്റെ പിന്നിലും പൊളിടിക്സു തന്നെയല്ലേ സാറേ എന്നു ചോദിക്കാന്‍ തോന്നാതിരിക്കുമോ? (അല്ല അതിപ്പം പൊളിടിക്സ് ഏതിലാ സാറേ, ഇല്ലാത്തത്? ഗോവന്‍ മേളയിലെ ഇന്ത്യന്‍ പനോരമയിലേയ്ക്ക് ചിത്രങ്ങള്‍ തെരെഞ്ഞെടുത്തപ്പോള്‍ പ്രായവും പാരമ്പര്യവുമുള്ള വിഷ്ണു വര്‍ദ്ധനന്റെ ‘ബില്ല’ അകത്ത്, രണ്ടും കുറഞ്ഞ ശശികുമാറിന്റെ ‘സുബ്രഹ്മണ്യപുരം’ പുറത്ത് ! ന്യായം നമുക്കറിയാത്തതാണോ?) പിന്നെയുമുണ്ട് കാരണം മലയാളത്തിനു ക്ലാസിക്കല്‍ സ്ഥാനമില്ലെന്നു കേട്ടയുടന്‍ ഭാഷാസ്നേഹികളുടെ അര്‍ദ്ധനിമീലിതമിഴികളില്‍ ബാഷ്പകണങ്ങള്‍ ഉരുണ്ടുകൂടി ആമലകീഫലം പോലെ ഞെട്ടുപൊട്ടാതെ നിന്നതെയുള്ളൂ. സ്വാഭാവിക പ്രതികരണങ്ങള്‍ അര്‍ദ്ധഗര്‍ഭമായ നിശ്ശബ്ദതയിലൊതുങ്ങി. ചാടിപ്പിടഞ്ഞത് രാഷ്ട്രീയക്കാരാണ്. ഇപ്പം തകര്‍ത്തുകളയും എന്ന മട്ടില്‍. പ്രഫസര്‍ കുറ്റക്കാരന് അവിടെയും കുറ്റം മാത്രം കാണാം. കാരണം ക്ലാസിക്കല്‍ ഭാഷകളുടെ പ്രോത്സാഹനത്തിനായി കോടികളാണ് ഒഴുകാന്‍ പോകുന്നത്. ആ ചക്കരക്കുടം മറ്റുള്ളവര്‍ നക്കുന്നത് നോക്കിയിരിക്കുന്നവന്റെ ഇച്ഛാഭംഗം ഇത്രയെന്നു പറയാവതല്ല.

ഈ വിവാദം വരുന്നതിനു മുന്‍പ് ഹിന്ദിഭാഷാപ്രചരണമേളകളും സമ്മാനദാനങ്ങളും പത്രത്തില്‍ വരുന്നതു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അതിപ്പോള്‍ കുറച്ചു കൂടുതലാണ് നമ്മുടെ കൊച്ചു കേരളത്തില്‍. (ദക്ഷിണേന്ത്യയില്‍ ഹിന്ദിയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് കേരളമാണ്.. ആ നിലയ്ക്ക് ഒരു പദവിയ്ക്ക് സ്കോപ്പുണ്ട്.) താത്കാലികതയിലാണ് നമ്മുടെയൊക്കെ ജീവിതം എന്നുള്ളതുകൊണ്ട് ഏതു വേദിയിലാണോ നില്‍ക്കുന്നത് അതിനെ വാനോളം പൊക്കുക എന്നതാണ് ( അസംബന്ധത്തോളം എത്തിയാലും സാരമില്ല) രാഷ്ട്രീയക്കാരുടെ പൊതുനയം. ഭാഷ എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ക്ക് ഭാഷാപരമായ സമഗ്രബോധം ഇല്ലാത്തതിനെപ്പറ്റി വിഷാദിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണെന്ന് അറിയാതെയല്ല. എങ്കിലും നമ്മുടെ സ്വത്വത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ പോലും നാം അവലംബിക്കുന്ന കുറ്റകരമായ അനാസ്ഥ എവിടേയ്ക്കാണ് നയിച്ചുകൊണ്ടു പോകുന്നത് എന്നതില്‍ ഉത്കണ്ഠയുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച ഏകാംഗ കമ്മീഷന്‍ അംഗം ഒ എന്‍ വി കുറുപ്പ് സംസ്കാരിക മന്ത്രിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു, ‘ഭാഷകള്‍ക്ക് സംസ്ഥാനീയതയാണുള്ളത്. ക്ലാസിക്കല്‍ പദവി നല്‍കി അവയെ വേര്‍തിരിക്കരുത്.” എന്തു കുന്തമാണ് ഈ സംസ്ഥാനീയത എന്ന് തീര്‍പ്പാക്കാന്‍ മറ്റൊരു ഏകാംഗ കമ്മീഷന്‍ വേണ്ടി വരുമെന്നു തോന്നുന്നു. ചില ഭാഷകളില്‍ രണ്ടാം തരം പൌരത്വം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. മലയാളത്തെ മാത്രം ദക്ഷിണേന്ത്യയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ അളവുകോല്‍ തെറ്റാണ്. (ഇതൊക്കെയല്ലാതെ പിനെന്തോന്ന് പറയാന്‍?) ആന്ധ്രാപ്രദേശ് ഔദ്യോഗിക ഭാഷാസമിതിയുടെ ചെയര്‍മാന്‍ എ ബി കെ പ്രസാദ് മലയാളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കണമെന്ന അഭിപ്രായക്കാരനാണ്. മണിപ്രവാളം പോലെയുള്ള പ്രത്യേക പരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാളസാഹിത്യത്തിന്റെ ആരംഭകാലഘട്ടം. ദ്രാവിഡയൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ജി ലക്ഷ്മിനാരായണയും മലയാളസാഹിത്യത്തിന്റെ പാരമ്പര്യത്തിലൂന്നിനിന്നു കൊണ്ട് ദക്ഷിണേന്ത്യയിലെ തര്‍ക്കമില്ലാത്ത പ്രാചീനഭാഷകളിലൊന്നാണ് മലയാളം എന്ന് അഭിപ്രായപ്പെടുന്നു. രണ്ടുപേരും പറയുന്നത് സാഹിത്യത്തെപ്പറ്റിയാണ് ഭാഷയെപ്പറ്റിയല്ല. അയ്യോ പാവം മട്ടിലൊരു തലോടല്‍. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഭാഷാവലോകനസമിതി അംഗവും ജ്ഞാനപീഠജേതാവുമായ സി. നാരായണ റെഡ്ഡിയ്ക്ക് സംശയമില്ല, 2000 വര്‍ഷത്തെ പാരമ്പര്യമുള്ള തെലുങ്കിന്റെ അടുത്തൊന്നുമെത്തില്ല, മലയാളം എന്ന കാര്യത്തില്‍. അതുകൊണ്ട് അതിന് ക്ലാസിക്കല്‍ പദവി കിട്ടേണ്ട ഒരു കാര്യവുമില്ല. കൃഷ്ണമൂര്‍ത്തി പറയുന്നത്, മലയാളം തമിഴില്‍ നിന്നു പിരിഞ്ഞത് പത്താം നൂറ്റാണ്ടിലാണെന്നാണ്. ലഭിച്ചതില്‍ വച്ച് പഴക്കമുള്ള മലയാളകൃതി രാമചരിതം എഴുതിയത് പന്ത്രണ്ടാം നൂറ്റാണ്ടിലും. എല്ലാം ഊഹാപോഹങ്ങളാണ്. കന്നടത്തിന്റെയും തെലുങ്കിന്റെയും സ്ഥിതി അതല്ല, അതിപ്രാചീനമായ തിരുവെഴുത്തുകള്‍ രണ്ടിനും അഭിമാനത്തോടെ ഹാജരാക്കാന്‍ കഴിയും. മലയാളത്തിലാവട്ടേ രേഖപ്പെടുത്തിയ ഒരു രേഖയും കിട്ടാനില്ല.

ഇതൊക്കെ നേരത്തെ അറിയാവുന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോട്. മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫസ്സറാണ്. ക്ലാസിക് പുസ്തകങ്ങളുടെ രചയിതാവാണ് ഉദാ: തത്ത്വമസി, മലയാള സാഹിത്യപഠനങ്ങള്‍.....ഒരു മലയാളം പ്രഫസ്സറുടെ പരമപുച്ഛം നിറഞ്ഞ മുഖത്തോടേ അദ്ദേഹം ചോദിക്കുന്നു “എന്തോന്നാടേ, ഈ ക്ലാസിക്കല്‍ പദവി? സാഹിത്യത്തിനല്ലേ അതുള്ളൂ, ഭാഷയ്ക്കുണ്ടോ? ഇവിടെ എഴുത്തുണ്ടായത് ഒന്‍പതാം നൂറ്റാണ്ടില്‍, ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ ജീവിച്ചത് പതിനാറാം നൂറ്റാണ്ടില്‍, എന്നാലും ക്ലാസിക് പൊന്നാട അണിഞ്ഞു നില്‍ക്കാന്‍ മോഹം!” മലയാളം ആദിദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയാണെന്നൊക്കെ പറയുന്നതില്‍ അദ്ദേഹത്തിനു വല്ലാത്ത എതിര്‍പ്പുണ്ട്. ക്ലാസിക് തീരുമാനം തന്നെ തെറ്റ് , അതുകേട്ട് മലയാളം എടുത്തു ചാടിയത് അതിനേക്കാള്‍ തെറ്റെന്നാണ് ചുരുക്കം. പുനരാലോചന നടത്തുമ്പോള്‍ മലയാളം ഒന്നിനും കൊള്ളാത്ത ഒരു സാമന്തഭാഷയാണെന്ന് ഉറപ്പിക്കുന്നതിന് വന്ദ്യവയോധികനും പണ്ഡിതനുമായ മലയാളം പ്രഫസ്സറു തന്നെ വേണം.

ഇതു തന്നെയാണ് ഇമ്മാതിരി പ്രഖ്യാപനങ്ങളുടെ ആരും അറിയാത്ത ഒരു പിന്നാമ്പുറം. സത്യത്തില്‍ മലയാളം പോലുള്ള ഭാഷകളുടെ സ്വത്വാഭിമാനത്തിന്റെ ശവപ്പെട്ടിയിലെ ആണികളല്ലേ ക്ലാസിക്കല്‍ ഭാഷാപദവി നിര്‍ണ്ണയം. തമിഴും തെലുങ്കും കന്നടയും സമ്പന്നമായ പാരമ്പര്യമുള്ള അതിപ്രാചീന ഭാഷകളാണെന്നത് വളരെ സന്തോഷം. പക്ഷേ ഒരു താരതമ്യത്തില്‍ പുറത്തു പോകേണ്ടി വരികയെന്നത് നമുക്ക് എന്തു അഭിമാനമാണു നല്‍കുക? നമ്മളൊന്നിനും കൊള്ളാത്തവരും സാമന്തന്മാരുമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതിനല്ലാതെ ഈ ക്ലാസിക്കല്‍ പദവി പ്രഖ്യാപനം മറ്റു വല്ലതിനും മലയാളത്തെ സഹായിക്കുന്നുണ്ടോ? അതു തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നതാണ് തത്കാല ഗതികേട്!

സത്യത്തില്‍ ഭാഷയുടെ പദവിയാണ്, സാഹിത്യത്തിന്റെയല്ല ഇപ്പോള്‍ കോടതികേറി പ്രതിസന്ധിയിലായിരിക്കുന്നത്. ക്ലാസിക്കല്‍ നില ലഭിച്ചാല്‍ പ്രോത്സാഹനം കിട്ടുമെന്നതുറപ്പാണെങ്കില്‍ അതു ഏറ്റവും വേണ്ടത് മലയാളം പോലുള്ള എന്നല്ല, ദക്ഷിണേന്ത്യയില്‍ മലയാളത്തിനു മാത്രമാണെന്ന് അല്പം ആലോചിച്ചാലറിയാം. അത്ര ഗതികേടില്‍ കൂടിയാണ് നമ്മുടെ ഭാഷാപഠനത്തിന്റെയും ഗവേഷണത്തിന്റെയും പോക്ക്. രാമചരിതത്തിനും മുന്‍പിറങ്ങിയ കൃതി തിരുനിഴല്‍ മാല അടുത്തകാലത്താണ് കണ്ടെടുത്തത്. ഉള്ളൂരിനുപോലും കേട്ടറിവുമാത്രമുണ്ടായിരുന്ന പയ്യൂര്‍ പട്ടോലകള്‍ സ്കറിയ സക്കറിയ ജര്‍മ്മനിയില്‍ നിന്നാണ് വെളിച്ചത്തുകൊണ്ടു വന്നത്. അതുപോലെ ഒരു പാട് രേഖകള്‍. ഭാഷയിലാണ് ഊന്നലെങ്കില്‍ അതിന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ഒന്‍പതാം നൂറ്റാണ്ടില്‍ കൊത്തിവച്ച വാഴപ്പള്ളി ശാസനത്തിനു തുല്യം ചാര്‍ത്താന്‍ നല്‍കിയിട്ട് ഇതിനു പഴക്കമില്ലേ എന്ന് ആര്‍ത്തു വിളിക്കുന്നതില്‍ എത്ര ശരിയുണ്ടാവും? ശാസനം എഴുതാന്‍ തുടങ്ങിയ അന്നു രാവിലെ കുളിച്ച് കുറിയിട്ടു കൊണ്ടു പൊങ്ങി വന്നതായിരിക്കുമോ നമ്മുടെ ഭാഷ? ഭാഷാഭിമാനം തീരെയില്ല, ഭാഷ, സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാണെന്ന് പുതു തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനും അറിയില്ല. അധികം വൈകാതെ ചാവുന്ന ഭാഷകളുടെ കണക്കെടുക്കാന്‍ ഒരു വിദഗ്ധസമിതിയെ കേന്ദ്ര ഗവണ്മെന്റ് നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം. മലയാളം പഠിക്കാന്‍ സന്നദ്ധമാവുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുമാത്രം അവതരിപ്പിച്ചാല്‍ അവലോകന സമിതിയില്‍ കൈയടി നേടാം. നാളിതുവരെ സര്‍ക്കാര്‍ തലത്തില്‍ ചെയ്ത സേവനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ പൂര്‍ത്തിയായി. ചാവടിയന്തിരത്തിനുള്ള തുക വാങ്ങിച്ചെടുക്കാനും പറ്റും. പക്ഷേ അപ്പോഴത്തേയ്ക്കും മാനദണ്ഡങ്ങള്‍ രാഷ്ട്രീയക്കാര്‍ മാറ്റി മറിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തെത്തേണ്ട അക്കാര്യത്തിലും നമ്മള്‍ പതിവുപോലെ ചാക്കിട്ട്, ഈച്ചയാട്ടി, മൂക്കു തുടച്ച് വെളിയിലിരിക്കും. ആത്മാഭിമാനം ഇച്ചിരെ കമ്മിയാണല്ലോ പറഞ്ഞു വരുമ്പോള്‍ നമ്മക്ക് !

November 9, 2008

പൂട്ടിയിട്ട വാതിലിനുമുന്നില്‍



തുളസിയുടെ അടച്ചിട്ടതും തുറന്നിട്ടതുമായ വാതിലുകള്‍ക്കു മുന്നില്‍ നിന്നു കൊണ്ട് ചില ചിന്തകള്‍, ചിന്തയില്‍.

October 30, 2008

‘എന്തോന്ന്‘ ഒരു രസമാണോ?

രാം, ലതീഷ് എന്നീ രണ്ടു മോഹന്മാര്‍ക്ക്. കൈയടക്കവും അഴിച്ചുവിട്ട ഭാവനയും കൊണ്ട് അസംബന്ധലോകങ്ങളെ വാര്‍ക്കുന്ന തിരുമാലികളായ തച്ചന്മാര്‍ക്ക്. 

 

 മൈക്കല്‍ ഹെയ്‌മാന്‍, ഇന്ത്യക്കാരായ സുമന്യു സത്പതിയും അനുഷ്കാ രവിശങ്കറുമായി ചേര്‍ന്നു സമാഹരിച്ച് ‘പെന്‍‌ഗ്വിന്‍’ വഴി പുറത്തിറക്കിയ ‘പത്താമത്തെ രസം’ (The Tenth Rasa) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം കണ്ടിരുന്നെങ്കില്‍, എല്ലാവര്‍ക്കുമറിയാവുന്ന ഒന്‍പതു രസങ്ങള്‍ക്കു പുറമേ ‘ഭക്തി’ എന്നൊരു രസത്തെക്കൂടി പരിഗണിക്കണം, അതാണ് പത്താമത്തെ രസം എന്നും പറഞ്ഞ് പുസ്തകമെഴുതിയ മധുസൂദനസരസ്വതി ‘അയ്യടാ’യെന്ന് ആയിപ്പോയേനേ. കാരണം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി പുലരുന്ന ഭാരതീയ ശാസ്ത്രീയകലാസ്വാദനസമ്പ്രദായത്തെ തലക്കുത്തനെ നിര്‍ത്തുന്ന വിഷയമാണ് മേപ്പടി പുസ്തകത്തിലുള്ളത്. ഗൌരവശാസ്ത്രികളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന ഒന്ന്. ‘അസംബന്ധസാഹിത്യം’. സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളിലെ കഥാപാത്രം കോച്ചാത്തി പാടുന്ന ഒരു പാട്ടുണ്ട്, “ഡുഡ്വാണ്ടി, ഡുഡുപ്പനാണ്ടി കുഡ്വാണ്ടി, കൊടപ്പനാണ്ടി ഇണ്ടപ്പന്‍ ക്ടാങ്ങള് വാ കിണ്ടപ്പന്‍ കിടാങ്ങള് പോ..” എന്താണോ എന്തോ അര്‍ത്ഥം. ഓ വി വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘മങ്കര’യിലുമുണ്ട് ഇതുപോലൊരെണ്ണം. തനി അസംബന്ധം. എങ്കിലും ആന്തരികമായ ഏതോയീണത്താല്‍ അതു കുറേക്കാലം മനസ്സില്‍ കിടന്നിരുന്നത് ഇപ്പോഴോര്‍ക്കുന്നു. ബഷീര്‍ എഴുതി ‘ഹുട്ടിനി ഹാലിത്തോ ലിട്ടാപ്പോ.. സഞ്ചിനി ബാലിക്ക ലുട്ടാപ്പി... ഹാലിത മാണിക്ക ലിഞ്ചാലോ ശങ്കര ബഹാനാ ടുലിപി...................’ എന്തോന്നിത്? പ്രിയ ഏ എസിന്റെ ‘ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും’ എന്ന കഥയുടെ അവസാനം, ‘കളിമരമൊരു കിളി മരം, കിളിമരമൊരു കളിമരം’ എന്നൊരു പാട്ടുണ്ടാക്കിയ വേദാനായര്‍ എന്ന കുട്ടിയ്ക്ക് ഒരു കടപ്പാടു നല്‍കിയിട്ടുണ്ട് കഥാകാരി. കഥയിലെ ‘ജാനു’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പേരായ ‘ഫന്റാസ്മിന്റ’ എന്ന പദവും ഈ കുട്ടിയുടെ സംഭാവനയാണത്രേ. കുമിളകളുടെ ലോകമാണ് ‘ഫന്റാസ്മിന്റ.’ എന്തൊരു വാക്ക്! (ഇങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുണ്ടാക്കുന്നതിന് Neologisam എന്നാണു പേര്. Portmanteau എന്നു വച്ചാല്‍ രണ്ടര്‍ത്ഥമുള്ള വാക്കുകള്‍ കുത്തിച്ചെലുത്തി മൂന്നാമതൊരു നിരര്‍ത്ഥക ശബ്ദം നിര്‍മ്മിക്കല്‍. ‘ആവിയായിപ്പോയാമാസ, കുഴമ്പോസിഷന്‍, കൂലം കഷിക്കുക’ എന്നൊക്കെ സഞ്ജയന്റെ പ്രയോഗങ്ങള്‍‍) കൂട്ടുകാരന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ വളരെ ഗൌരവത്തോടെ കുത്തി വരച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഉറുമ്പ്, മീന്‍ പിടിക്കാന്‍ പോകുന്നതാണ് എന്നാണ്. തകരാറു പിടിച്ച നോട്ടവുമായി നടക്കുന്ന ആധുനികകാലത്തെ ഒരു നാറാണത്തുഭ്രാന്തന് ആനയെ ഉറുമ്പ് ഓടിക്കുന്ന ലാംബ്രെട്ടാ സ്കൂട്ടറിന്റെ പിന്നിലിരുത്താമെങ്കില്‍, മൂന്നുവയസ്സുകാരന്, അവന്റെ ഭാവനയില്‍, ജീവികളുടെ ശരീരവലിപ്പത്തിന്റെ യുക്തിയെ പൊളിച്ചുകൂടേ? ‘കട്ടുറുമ്പിനു കാതു കുത്തുന്ന കാട്ടിലെന്തൊരു മേളാങ്കം..’ എന്നാണ് ഒരു നാടന്‍ പാട്ട്. ഉറുമ്പിന്റെ കാതു കുത്ത്. അതെങ്ങനെയിരിക്കും എന്നാലോചിക്കാന്‍ മിനക്കെടാതിരിക്കുക കുഞ്ഞുകുട്ടികള്‍ക്ക് മാത്രം സ്വന്തമായുള്ള സ്വര്‍ഗമാണ്. ‘കീരി കീരി കിണ്ണം താ, കിണ്ണത്തിലിട്ടു കിലുക്കി താ, കല്ലും മുള്ളും നീക്കി താ, കല്ലായിപ്പാലം കടത്തി താ’ എന്ന് കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട്, സ്ഥല അതിര്‍ത്തികളെ ‘പമ്പകടത്തിയതിന്റെ’ യുക്തി അന്നാലോചിച്ചിരുന്നില്ല. ഇന്നും കേട്ടു മറന്ന എന്തിലെയ്ക്കെങ്കിലും മനസ്സു വ്യാപരിക്കുമോ ഭൂരിപക്ഷത്തിന്റെ? തറയില്‍ കൈ കമഴ്ത്തി അടിച്ചു കൊണ്ട് പെണ്‍‌കുട്ടികള്‍ പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു ‘ഒന്നെലിപാറ്റ’. പിന്നീടാണ് തിരിഞ്ഞത് അത് ‘ഒന്നാം തല്ലി പാറ്റ’യായിരുന്നു. അങ്ങനെ പാവം പാറ്റയ്ക്ക് എട്ട് തല്ല് ! നേഴ്സറിപ്പാട്ടുകള്‍ അസംബന്ധങ്ങളുടെ കൂടാണ് ലോകത്തെവിടെയും. ഒരു കന്നടപ്പാട്ടിങ്ങനെയാണ് ; “ അണ്ടര്‍ വെയര്‍ ഗണ്ടര്‍വെയര്‍ എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ് പെറ്റിക്കോട്ട് ഗെറ്റിക്കോട്ട് എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ്..” കൊച്ചുപിള്ളാരെ കിക്കിളിയാക്കാന്‍ ‘ഉറുമ്പേ ഉറുമ്പേ..’ എന്നൊരു പാട്ടുപയോഗിച്ചിരുന്നു.. ഉറുമ്പുപോണ വഴിയിലൂടെയാണ് കിക്കിളി. വഴിയൊഴിച്ച് മറ്റെല്ലാ അര്‍ത്ഥങ്ങളും യുക്തിയുമായി സന്ധി ചെയ്യാത്ത വരികളുടെ അകമ്പടിയോടെയാണ് ബാല്യങ്ങള്‍ക്ക് ശാരീരികമായ ആദ്യാഹ്ലാദങ്ങള്‍ തലമുറകള്‍ പകര്‍ന്നു കൊടുത്തത്. ഒരു പക്ഷേ പിന്നീടെല്ലാം അസംബന്ധങ്ങളാവുന്നു എന്നു പറയാതെ പറയാനാവും! ‘ആകാശം ഭൂമി തണ്ടെടുക്ക് തടിയെടുക്ക് തടിമാടന്‍ പെണ്ണെടുത്ത് അച്ചം കുച്ചം വെടി മണം നാറ്റം ! ’എന്നു പറഞ്ഞ് കുട്ടികള്‍ അന്ന് ‘ചില’ രഹസ്യം കണ്ടു പിടിച്ചിരുന്നു. രഹസ്യം തെളിഞ്ഞു എന്നകാര്യത്തില്‍ യാതൊരു സംശയവും കൂടാതെ. ‘അറുപ്പോത്തി തിരുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റട കണ്ടില്ല ആരെടുത്തു കോതയെടുത്തു കോതേടെ കൈയീന്നു തട്ടിപ്പറിച്ചു മുന്നാഴിയെണ്ണ കുടിച്ചവളേ മുരിങ്ങത്തണ്ടു കടിച്ചവളേ പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്നു നീട്ടിയ്ക്കോ’ എന്നു മുട്ടുകള്‍ തൊട്ടു പാടിക്കഴിഞ്ഞാലുടന്‍ മടക്കി വച്ച കാലു നീട്ടണം. അതാണു വട്ടത്തിലിരുന്നുള്ള ഇന്‍ഡോര്‍ ഗെയിം. പഴയ കളി. അതിന്റെ വിശദാംശങ്ങള്‍ മറന്നു. പെണ്‍കുട്ടികളായിരുന്നു അതിന്റെ തലതൊട്ടമ്മമാര്‍. ആലോചിച്ചാല്‍ അസംബന്ധങ്ങളുടെ ഈ പത്താമത്തെ രസം, കുട്ടികള്‍ക്കുള്ളതാണ്. എന്നു വച്ചാല്‍ കുട്ടികളുടേതാണ്. അങ്ങനെയാണ് മൈക്കല്‍ ഹെയ്‌മാന്‍ പറയുന്നത്. അതിനു മുന്‍പത് ടാഗോര്‍ എഴുതി വച്ചിരുന്നു. ഭരതമുനിയ്ക്കോ അഭിനവഗുപ്തനോ ജഗന്നാഥപണ്ഡിതനോ മധുസൂദന സരസ്വതിയ്ക്കോ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യം. പക്ഷേ അത് ഓരം പറ്റി കൂടെ എന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ അവരുടെ കാലത്തിനു മുന്നേ തന്നെയും. യോഗാത്മകതയില്‍ നിന്ന് ജന്മമെടുത്ത്, നാടോടിസാഹിത്യത്തിന്റെ തണലുപറ്റി, ജനപ്രിയയായി. കുട്ടിയാവാതെ ആര്‍ക്കും മുതിരാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ബാല്യങ്ങള്‍ അവയെ കൂടെകൊണ്ടു നടന്നത്. ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ. ഇരട്ടവരകള്‍ക്കുള്ളിലെ ജീവിതത്തെ തകക്കുകയാണ് അസംബന്ധങ്ങള്‍. ക്രമങ്ങളുടെ നേരെ അസംബന്ധങ്ങളുടെ വക അക്രമങ്ങള്‍! പപ്പടം വട്ടത്തിലായതും പശുവിന്റെ പാലു വെളുത്തതും കൊണ്ടാണ് ‘പാപ്പിയുടെ പീപ്പിയ്ക്കു പെപ്പരപ്പേ എന്നു കുഞ്ഞുണ്ണി മാഷിനു തോന്നിയത് അതുകൊണ്ടാണ്. അസംബന്ധങ്ങള്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ത്ഥവ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് ഒന്ന്. ‘താങ്ക്യൂഭേരിമാച്ച് ’ എന്നൊരു മത്സ്യമുണ്ടെന്ന് ഒരു ബംഗാളിക്കവിത. മുക്കുവര് അതിനെപ്പിടിച്ച് ഉപ്പിട്ട് പൊരിച്ചു തിന്നത്രേ. ‘മച്ച്’ എന്ന ഇംഗ്ലീഷുവാക്ക് നീട്ടി ഉച്ചരിച്ച് മത്സ്യമാക്കുന്ന (മാച്ച്) ബംഗാളിയെ പരിഹസിക്കുന്ന കവിതയാണിത്. ചിന്തയുടെ ക്രമത്തെ അട്ടിമറിക്കുന്നതാണ് മറ്റൊന്ന്. ‘കുമ്പളം നട്ടു കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ കൂവളയ്ക്കാ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടത് കൊത്തച്ചക്ക.’ എന്നിടത്തും ‘കൊച്ചിയില്‍ അച്ചിയ്ക്കു മീശവന്ന സംഭവത്തിലും’ യുക്തിയുടെ ക്രമം മറിയുന്നതു കാണാം. പ്രായോഗിക ജീവിതം ഉണ്ടാക്കിവച്ച നിയമങ്ങളെ ലംഘിക്കുകയല്ല, അവയുമായി നിരന്തരം കളിയിലേര്‍പ്പെടുകയാണ്, അസംബന്ധസാഹിത്യം. ഒരു തരത്തില്‍ അതൊരു പൊളിച്ചെഴുത്താണ്. അയ്യപ്പപ്പണിക്കരുടെ ‘കം തകം പാതകം’ പലതരത്തിലാണ് ഈ പൊളിച്ചെഴുത്തു നടത്തുന്നത്. കവിത എന്ന സങ്കല്പത്തെ. ഭാഷയെ. അതിന്റെ രീതിയെ. ആവിഷകരണ സമ്പ്രദായത്തെ. എന്തിന് വ്യാഖ്യാനത്തെപ്പോലും! കൂട്ടത്തില്‍ പറയട്ടേ, ജെ ദേവിക ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നേന്ത്രവാഴയെന്ന പദത്തെ ബോധപൂര്‍വ്വം നേത്രവാഴയാക്കി. Er, D-er, Mur-der, Plantain-bunch murder, Eye plantain-bunch murder, Inner-eye plantain-bunch murder....ഇങ്ങനെ. അതുകൊണ്ട് വിവര്‍ത്തനത്തിലും ആ അസംബന്ധ കവിത പൊളിച്ചെഴുത്തിനുള്ള സ്കോപ്പ് ഒരുക്കിവച്ചിരിക്കുന്നു. യുക്തിയ്ക്ക് സമാന്തരമായ ലോകം തീര്‍ക്കുക എളുപ്പമല്ലാത്ത പണിയായതുകൊണ്ട് ‘ഇല്ലാത്ത ബോധത്തെ’യല്ല(Nonsense) വല്ലാത്തബോധത്തെ(excess of sense)യാണ് അസംബന്ധങ്ങള്‍ വെളിവാക്കുന്നത്. അര്‍ത്ഥരാഹിത്യം കൊണ്ട് ആശയത്തെ ഇരട്ടിപ്പിക്കുകയാണ് അവ ചെയ്യുന്നതെന്ന് മൈക്കല്‍ എഴുതുന്നു. കുട്ടിയുടെ മാനസികലോകം മുതിരുന്നതിനോടൊപ്പം പാട്ടുകള്‍ അവയുടെ അര്‍ത്ഥതലത്തിന്റെ അതിര്‍ത്തിയും വികസിപ്പിക്കും. അസംബന്ധസാഹിത്യത്തിന് (കലയ്ക്ക്) നിശ്ചിതകാലമില്ല. വിദൂരഭൂതത്തിലവകള്‍ ഉണ്ടായിരുന്നു. ആധുനികകാലത്തുമുണ്ട്. പലവിതാനങ്ങളില്‍, പല തലങ്ങളില്‍. അയ്യപ്പപ്പണിക്കര്‍ കുറേ വിമര്‍ശനങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിയതിന്റെ പേരില്‍ വാങ്ങിച്ചു പിടിച്ചിട്ടുണ്ട്. ‘കം തകം പാതകം’ തന്നെ അവയില്‍ മുഖ്യം. വി കെ എന്നും എന്തെല്ലാം അസംബന്ധങ്ങള്‍ എഴുതി. ‘ഓ ചക്കിപ്പൊന്താ ഓ.. ചക്കിപ്പൊന്തേ...നിന്റ തന്തേടെ തന്തേടെ തണ്ടപ്പന്‍ മരപ്പട്ടിയാണോ അല്ല മരപ്പട്ടിയാണോ..’ എന്ന് ഡി. വിനയചന്ദ്രന്‍ ഒരു കവിതയില്‍. ശുദ്ധകവിതാവിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് യുക്തിയ്ക്കു വഴങ്ങുന്ന മട്ടിലുള്ള പെരുമാറ്റമല്ല ഉള്ളത് എന്നു കാണുക.(വിനയചന്ദ്രന്റെ അമ്മാനപ്പാട്ട്, കുണ്ടാമണ്ടിയും കുരങ്ങച്ചനും...) മുതിര്‍ന്നകുട്ടികള്‍ക്ക് അവകളില്‍ കമ്പം എന്നുമുണ്ട്. മുതിര്‍ന്നിട്ടും കുട്ടിത്തം വിടാത്തവര്‍ക്ക്, ആത്മാവില്‍ സര്‍വതന്ത്രസ്വതന്ത്രരായവര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ നിറമുള്ള ഭാവനാലോകം ടിവിയില്‍ നിന്ന് പുറത്തിറങ്ങി കുട്ടികളെ ഇന്ന് തൊടുമോ എന്നു സംശയം ഉണ്ടായിരുന്നു. അതുമാറി. അടുത്തൊരു പറമ്പില്‍ തനി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിന്നു കളിക്കുന്നതു കണ്ടു. പാട്ടിങ്ങനെ :“ ടീ ടീ ടീ കണ്ണന്‍ ദേവന്‍ ടീ, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കണ്ണന്‍ ദേവന്‍ ടീ...” ഒരു വട്ടപ്പാലം ചുറ്റലില്‍ പേരുപറമ്പിലെവിടെയോ കളഞ്ഞുപോയ വിസ്മയം നിറഞ്ഞ ബാല്യകാലം തിരിച്ചു വന്നു നനച്ചു. അനിയന്റെ മോളോട് ചോദിച്ചു, നിനക്ക് അപ്പോള്‍ മലയാളം പാട്ടൊന്നും അറിയില്ലേ? നാലു വശവും നോക്കി, അമ്മയോട് പറയില്ലെന്ന് ഉറപ്പു വാങ്ങിയിട്ട് അവള്‍ ചൊല്ലി തന്നു. “അപ്പൂപ്പന്റെ ആട് പിണ്ണാക്കു തിന്നു അണ്ണാക്കിലൊട്ടി ഡോക്ടര്‍ വന്നു വണ്‍ ടു ത്രീ...” ഭാഷ കലങ്ങിക്കഴിഞ്ഞിരിക്കുന്നു എങ്കിലും ഇത്രയും പോരേ, നഗരത്തില്‍ ഇനിയൊരു കാലത്ത് ‘ എന്തോന്ന് ചാന്തോന്ന്’ കേട്ടാല്‍ മനസ്സിലാവാന്‍, കുണ്ടാമണ്ടിയും കുരങ്ങനും കൂടി അടി വയ്ക്കുന്ന കവിതയുണ്ടാവാന്‍? ഒന്നുമില്ലെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍? കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന കവിതകളാണിവ. എതൊക്കെയോ കുട്ടികള്‍. ഒരു ഹോം വര്‍ക്കിന്റെയും പിന്‍ ബലമില്ലാതെ പഠിക്കപ്പെടുന്നു. രഹസ്യമായി പങ്കു വയ്ക്കുന്നു. ഒരു സമാന്തരലോകം. അസംബന്ധങ്ങള്‍ അവയുടെ ഉത്പത്തിയെ ഇന്നും സാധൂകരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഇനിയും ഉപന്യാസങ്ങള്‍ എന്തിന്? എസ് എം എസ്സില്‍ കുറച്ചു ദിവസം മുന്‍പ് ഒരു മെസ്സേജ് വന്നിരുന്നു. “അയ്യപ്പന്റെ അമ്മ എത്ര നെയ്യപ്പം ചുട്ടിരിക്കും..” എന്ന്. പരിചയമുള്ളവര്‍ക്കെല്ലാം ചിരിച്ചുകൊണ്ടത് ഫോര്‍വേഡ് ചെയ്തു. കുറച്ചുകഴിഞ്ഞ് ഒരാളിന്റെ മറുപടി വന്നു. “എന്തോന്ന്...?” ഒരു ഓഫ് : മലയാളിയ്ക്കു മാത്രമായി പത്താം രസമുണ്ടെന്ന് പ്രിയ ഏ എസ്സ് ‘മായക്കാഴ്ചകളുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പുച്ഛരസം !

October 22, 2008

മരിച്ചാലത്തെ സുഖം !




‘സരസീന്‍’ എന്ന കഥയിലെ തന്റെ ഒരു കഥാപാത്രത്തെ വര്‍ണ്ണിക്കുന്ന ബത്സാക്കിന്റെ ചില പരാമര്‍ശങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കിയിട്ട് ബാര്‍ത്ത് ചോദിക്കുന്നു : ഇതൊക്കെ ആരാണ് പറയുന്നത്? കഥയിലെ നായകനോ കഥാകൃത്തോ? അയാള്‍ക്ക് ഇങ്ങനെ പറയാനുള്ള ആധികാരികത ലഭിച്ച സ്രോതസ്സ് ഏതാണ്? അവനവനുവേണ്ടിയുള്ള എഴുത്തുകാരന്റെ പലതരത്തിലുള്ള പരസ്യപ്പെടുത്തലില്‍ നിന്ന് ‘ഉത്തരഘടനാവാദത്തിന്റെ കാലത്ത്’ അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയതെങ്ങനെ എന്ന് തുടര്‍ന്ന് റൊളാങ് ബാര്‍ത്ത് സിദ്ധാന്തിച്ചു. ആണും പെണ്ണുമല്ലാത്ത ‘ഒരാള്‍’ സ്ത്രീവേഷം കെട്ടുന്നതും ‘അതിനെ’ പ്രണയിക്കുന്ന സാരസീന്‍ എന്ന ശില്പി അവസാനം കൊല്ലപ്പെടുന്നതുമാണ് ബത്സാക്ക് എഴുതിയ കഥയുടെ പ്രമേയം. സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകളെയും ഈ കഥ സവിശേഷമായ രീതിയില്‍ മുന്നില്‍ വയ്ക്കും. സാരസീന്‍ ഒരു സ്ത്രീനാമമാണ് ഫ്രഞ്ചില്‍. അടിസ്ഥാനപരമായി ഈ കഥ സാരസീന്റെ ‘പൌരുഷനഷ്ടത്തെ’ക്കുറിച്ചുള്ളതാണെന്ന നിരീക്ഷണമുണ്ട്. അതായത് സാരസീന്‍ പ്രണയിക്കുന്ന വ്യക്തിയുടെ ലിംഗത്വമില്ലായ്മ തന്നെയാണ് സാരസീന്റെയും ആന്തരിക പ്രതിസന്ധി. ഉള്ളറകളില്‍ ആഴം വഹിക്കുന്ന രചനകളുടെ ഒരു സ്വഭാവമാണിത്. വി പി ശിവകുമാര്‍ ‘മന്ത്’ എന്ന കഥയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനാവുന്ന താന്‍ തന്നെയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആവിഷ്കരിച്ചിട്ടുണ്ട്. ഇടം കാലിലെ മന്ത് വലം കാലിലേയ്ക്ക് മാറ്റുന്ന നാറാണത്തെ ചെറിയ ഉന്മാദമാണ് കഥയില്‍ ആവിഷ്കാരം നേടുന്നത്. ഇടുക്കു ജീവിതത്തിനിടയിലെ ചെറിയൊരു പരിണാമം. സംഭവഗതിയിലെ ഈ നിസ്സാരമായ സംഗതിയല്ല കഥാകൃത്തിന്റെ ഉന്നം. വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്. രസകരമായ ഒരു കഥ പറഞ്ഞ് ആസ്വാദകരെ സുഖിപ്പിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ എഴുത്തിന്റെ സംബന്ധിച്ചുള്ള ചില സങ്കീര്‍ണ്ണതകളുമായാണ് ഇക്കാര്യത്തിനു ബന്ധം. രചനയെ സംബന്ധിച്ച് മാറി വരുന്ന അവബോധത്തിന്റെ ഫലമാണ് സ്വത്വവിനിമയങ്ങള്‍. എഴുതുന്നയാളിന്റെ തന്നെ പ്രസക്തിയാണിവിടങ്ങളില്‍ രചനയ്ക്കു വിഷയമാവുന്നത്. അതുകൊണ്ട് ബോര്‍ഹസിന്റെ കഥയിലെന്നപോലെ കഥാപാത്രത്തിന്റെ തിരോഭാവത്തിന് -അതു മരണമായാലും കാണാതാവലായാലും ഇറങ്ങിപ്പോക്കായാലും- പ്രതീകമൂല്യമുണ്ട്.

സിമി എഴുതിയ ‘യാത്ര’ എന്ന കഥയും അവസാനിക്കുന്നതും പ്രധാന കഥാപാത്രത്തിന്റെ ഇറങ്ങിപ്പോക്കോടെയാണ്. അയാള്‍ ഇറങ്ങേണ്ട സ്ഥലത്താണ് ഇറങ്ങിയത് എന്നു വായിക്കാന്‍ അധികം സൂചനകളൊന്നും കഥയില്‍ അവശേഷിച്ചിട്ടില്ല. ‘പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും’ എന്ന പരാമര്‍ശത്തെ മുന്‍‌നിര്‍ത്തി അങ്ങനെയും വാദിക്കാവുന്നതാണ് എന്നു മാത്രം. എന്നാല്‍ തൊട്ടടുത്തിരുന്ന മനുഷ്യന്റെ ഉറക്കത്തിലെ പ്രതികരണങ്ങള്‍‍, അയാള്‍ നേരിട്ടനുഭവിക്കുന്ന കാഴ്ചകളെക്കാള്‍ അയാളെ സ്വാധീനിക്കുന്നു എന്നതിന് പ്രകടമായ തെളിവുകള്‍ കഥയിലുണ്ട്. അതിന്റെ അസഹനീയത ‘മുട്ടിവിളിച്ച് ബസ്സു നിര്‍ത്തിക്കുന്ന’തിലുണ്ട്. ഇറങ്ങി നടക്കുന്നതാവട്ടെ ‘തണുത്ത ഇരുട്ടിലേയ്ക്കും.’ കഥ പങ്കുവയ്ക്കുന്ന ആന്തരവൈരുദ്ധ്യങ്ങളുടെ പെരുപ്പങ്ങള്‍ക്കുള്ളില്‍ ഈ ഇറങ്ങിപ്പോക്ക് ‘എഴുത്തുകാരന്റെ മരണവുമായി’ ബന്ധപ്പെട്ട ആശയത്തെ മുന്നോട്ടു വയ്ക്കാന്‍ സമര്‍ത്ഥമായതാണ് ഇത് ഇവിടെ എടുത്തു പറയാന്‍ കാരണം.

ലോകത്തിന്റെ ചൂടും തണുപ്പും തന്നെ ഏശരുതെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്ന ഒരാളാണ് ‘യാത്ര’യിലെ നായകന്‍. എന്നാല്‍ അടച്ചിട്ട ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചകള്‍ അയാള്‍ക്കു പഥ്യമാണു താനും. കോളിന്‍ വിത്സണ്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി അയാള്‍ക്ക്, തനിക്കു വേണ്ടത് എന്താണെന്ന് അറിയാം. (തങ്ങള്‍ക്ക് വേണ്ടാത്തതെന്തെന്ന് മനുഷ്യര്‍ക്ക് അറിയാം എന്നാല്‍ വേണ്ടതെന്തെന്ന് അറിയില്ല എന്നാണ് കോളിന്‍ വിത്സണ്‍ പറഞ്ഞത്) തനിക്ക് പുറത്തുള്ളത് കൊല്ലാന്‍ വരുന്ന ലോകമാണ് എന്നാണ് അയാളുടെ നിഗമനം. വസ്ത്രങ്ങള്‍ അയച്ചിട്ട് സുഖശീതളമായ ഒരന്തരീക്ഷത്തില്‍ റിമോട്ടില്‍ ഞെക്കി (അതു പോലും പ്രയാസമുള്ള കാര്യമാണ്) തനിക്കിഷ്ടമുള്ള കാഴ്ചകളില്‍ ഒതുങ്ങിക്കൂടുക എന്നതു മാത്രമാണ് അയാളുടെ സാഫല്യം. ബസ്സില്‍ അടച്ചിട്ട ജാലകത്തിന്റെ തൊട്ടു പിന്നിലിരുന്ന് യാത്രചെയ്യാനുള്ള കൊതി അയാളുടെ മനോഭാവത്തിന്റെ ചുരുക്കിയെടുത്ത വെളിപാടാണ്. ഇയാളാണ് യാത്ര ചെയ്യുന്നത്. അതും അടച്ചിട്ട, ശീതീകരിച്ച, ചലിക്കുന്ന ലോഹകുമിള എന്നു വിശേഷിപ്പിക്കപ്പെട്ട ബസ്സില്‍. ഒരേ സമയം ഒന്നും ചെയ്യാന്‍ മനസ്സില്ലാതിരിക്കുക എന്നാല്‍ ‘ചലനം’ എന്ന പ്രവൃത്തിയില്‍ ഭാഗഭാക്കാവുക എന്ന വൈരുദ്ധ്യത്തിന് അടിപ്പെട്ടുകൊണ്ടാണ് കഥ പ്രത്യക്ഷത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മറ്റൊരു വൈരുദ്ധ്യം കൂടി ഉടന്‍ തന്നെ കടന്നു വരുന്നുണ്ട് കഥയില്‍. അയാള്‍ ആഗ്രഹിച്ച, ചോദിച്ചു വാങ്ങിച്ച വിന്‍ഡോ സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് ഉറങ്ങുന്നതാണ് അത്. തന്റെ സീറ്റില്‍ മറ്റൊരാള്‍. അയാളെ കുലുക്കി വിളിക്കാനോ പകരം കിട്ടിയ സീറ്റില്‍ സംതൃപ്തനായി ഇരിക്കാനോ കഴിയാത്തിടത്തു നിന്നാണ് ‘യാത്ര’ സംഘര്‍ഷഭരിതമായി തീരുന്നത്. നിസ്സാരം. തനിക്കു വേണ്ടതെന്താണെന്നറിയുന്ന ഒരു മനുഷ്യന് അതിലേയ്ക്കുള്ള ദൂരം ഒരു കൈ അകലത്തിലായിട്ടുപോലും നേടാനാവുന്നില്ല എന്നുള്ളത് വിചിത്രമായ കാര്യമല്ലേ? ബസ്സിലെ ടി വിയുടെ സിനിമയുടെ കാര്യത്തിലും അയാള്‍ ഈ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അതാരെങ്കിലും നിര്‍ത്തിയെങ്കില്‍ എന്നാണ് അയാളുടെ പ്രാര്‍ത്ഥന. അയാള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം!

മുന്നിലുള്ള വാസ്തവങ്ങളെക്കുറിച്ചറിയാതെ (?) ഉറങ്ങുകയാണ് ജാലകത്തിനടുത്തുള്ള ഇരിപ്പിടം സ്വമേധയാ കൈക്കലാക്കിയ അപരന്‍. ദുരന്തദൃശ്യങ്ങള്‍ കാട്ടുന്ന, എന്നാല്‍ നിര്‍ത്താന്‍ കഴിയാത്ത സിനിമ, വെളിയില്‍ കത്തുന്ന ലോറി, പരിശോധനയ്ക്കായി എത്തുന്ന പട്ടാള ഉദ്യോഗസ്ഥന്‍...അയാള്‍ ബസ്സിനകത്തെയും പുറത്തെയും കാഴ്ചകളില്‍ നിന്ന് അകലെയാണ്. എന്നാല്‍ പുറത്തെ കാഴ്ചകള്‍ക്കനുസാരിയായി വികാരത്തെ ശക്തമായി അയാള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതെന്ന് ആഖ്യാതാവ് സാക്ഷ്യപ്പെടുത്തുന്ന ഈ അനുഭവങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന ആളല്ല, ഉറങ്ങുന്ന ആളാണ് വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്യുന്നത് . എന്തുകൊണ്ടാണങ്ങനെ? ഉറങ്ങുന്നയാള്‍ സര്‍വതും മറന്നുറങ്ങുക, ഉണര്‍ന്നിരിക്കുന്നയാള്‍ യാഥാര്‍ത്ഥ്യങ്ങളേറ്റ് ചിതറുക എന്ന പതിവാണല്ലോ തലകീഴായി മറിയുന്നത്. ഉറങ്ങുന്ന ആളിന്റെ സംഘര്‍ഷങ്ങള്‍ കുറഞ്ഞു വരുന്ന പരിണതിയില്‍ തികച്ചും ആകസ്മികമായി പ്രധാന കഥാപാത്രം വണ്ടി നിര്‍ത്തി ഇറങ്ങി പോവുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ അയാള്‍ തിരോഭവിക്കുന്നു.

ഉറക്കം എന്ന നിഷ്ക്രിയത (പാസീവ്നെസ്സ്) യിലുള്ള സ്വപ്നം എന്ന പ്രവൃത്തിയും (ആക്ടീവ്നെസ്സ്) അതിന്റെ ഫലവും മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് ‘യാത്ര’ ചെയ്യുന്നത്. മുഖ്യകഥാപാത്രം ലക്ഷ്യത്തിലെത്തും മുന്നേ നടത്തിയ ഇറങ്ങിപ്പോക്ക് ആ അര്‍ത്ഥത്തില്‍ അതൊരു ഞെട്ടി ഉണരലാണ്. ആ ഒരു പ്രവൃത്തിയില്‍ മാത്രമാണ് അയാളുടെ ഭാരമില്ലായ്മ ഇല്ലാതാവുന്നത്. അബോധത്തില്‍ നടന്ന സംഭവങ്ങളില്‍ അകാലികവും അസ്ഥാനത്തുള്ളതുമായ ആ ഇറങ്ങിപ്പോക്കു മാത്രമാണ് അയാള്‍ക്ക് നിയന്ത്രണവിധേയമായ സംഗതി. അതൊരു ബോധപൂര്‍വമായ പ്രക്രിയയാണെന്ന് തിരിച്ചറിയാന്‍ അതു മാത്രം മതി. അതുകൊണ്ട് ബാഹ്യമായ അനുഭവങ്ങള്‍ ഏശാതിരിക്കുകയും എന്നാല്‍ ചലിക്കുകയും ചെയ്യുന്ന ബസ്സ് ‘ഉറക്കം’ എന്ന അവസ്ഥയാണ്. അതിന്റെ അലിഗോറിക്കലായ ആഖ്യാനമാണ് ‘യാത്ര.’ (അതു മറ്റൊരു വൈരുദ്ധ്യം സാമ്പ്രദായികമട്ടില്‍ ജീവിതമാണ് പലപ്പോഴും യാത്ര. ഇവിടെയാവട്ടെ മരണത്തിന്റെ തന്നെ കൊച്ചു പതിപ്പായ ഉറക്കവും!) കഥയെ മൊത്തത്തില്‍ ഒരു മാനസിക സംഭവമായി കണക്കിലെടുത്താല്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.

എങ്കിലും മറ്റൊരു വശത്തുകൂടി നാം നോട്ടമയയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നു. എഴുത്തുകാരന്‍ - വായനക്കാരന്‍ എന്ന പരസ്പരാശ്രിതരായ സ്വത്വങ്ങളുടെ ധര്‍മ്മങ്ങളിലേയ്ക്കാണ് കഥയിലെ ഉറങ്ങുന്നയാളും ഉണര്‍ന്നിരിക്കുന്ന ആളും അബോധപൂര്‍വം അദ്ധ്യാരോപം ചെയ്യപ്പെട്ടിരിക്കുന്നത്. വായനക്കാരനുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു അവസ്ഥയിലാണ് കാഴ്ച തന്റേതും വികാരം തന്റെ തന്നെ ‘അപര’ത്തിന്റേതുമാവുന്നത്. കഥയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളെ മുഴുവന്‍ ഈ വഴിയിലൂടെ അഴിച്ചെടുക്കാവുന്നതാണ്. അപരസ്വത്വം തന്റെ നിരന്തരമായ ഉറക്കം തുടരുമ്പോഴും കഥയിലെ മുഖ്യകഥാപാത്രം യാത്ര നിര്‍ത്താന്‍ സ്വയമേവ തീരുമാനിക്കുന്നതിനും തനിക്കു പരിചിതമായ ‘കടത്തിണ്ണ’കള്‍ ‘തണുത്ത ഇരുട്ടത്ത്‘ കണ്ടെത്തുന്നതിലും പുതുമയുള്ള ഒരു തിരിച്ചറിവുണ്ട്. എഴുത്തുകാരന്റെ അതീന്ദ്രിയ ലോകത്തിലേയ്ക്കുള്ള പ്രയാണം എന്ന് ബാര്‍ത്ത് വിശേഷിപ്പിച്ച സംഗതി തന്നെയല്ലേ ഈ തിരോഭാവം? (അതായത് അയാള്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് -സാധാരണത്വത്തിലേയ്ക്ക്- ഇറങ്ങുന്നു. മറ്റൊരര്‍ത്ഥത്തില്‍ എഴുത്തിന്റെ അദൃശ്യലോകത്ത് മരിച്ചാല്‍ മാത്രം സാദ്ധിക്കുന്ന ഒന്നാണ് ഈ സാധാരണത്വത്തിലേയ്ക്കുള്ള ഇറങ്ങി വരല്‍ ! ) ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഗതികളുടെ ഉറവിടം താനല്ലെന്ന ബോധമാണ് ഇങ്ങനെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സൃഷ്ടിപരമായ വിസ്മൃതിയില്‍ ബാഹ്യലോകസാഹചര്യങ്ങളും അവ കെട്ടി വച്ച സമ്മര്‍ദ്ദങ്ങളും പല പ്രതീകങ്ങളിലൂടെ അയാളില്‍ നിന്ന് ഒഴുകി ഇറങ്ങുകയായിരുന്നു. അപ്പോള്‍ താന്‍ ഭൂതാവിഷ്ടനായിരുന്നെന്ന് അയാള്‍ക്ക് അറിയാം. ഒരേ സമയം അയാള്‍ കര്‍ത്താവും കര്‍മ്മവുമാണെന്ന വിചിത്രമായ അവസ്ഥയാണിത്. അയാള്‍ കൂടി പങ്കെടുക്കുന്ന ‘നാടക’ത്തില്‍ ഒന്നിനെയും മാറ്റാനാവാത്ത തരം ലാഘവത്വം അയാള്‍ അനുഭവിക്കുന്നു. പുകമഞ്ഞുകൊണ്ടു തീര്‍ത്ത രൂപങ്ങളാണ് കല്പനയിലെ കഥാപാത്രങ്ങള്‍. കഥയിലെ സംഭവങ്ങളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ അതു വായിക്കുന്ന ആളും സമാനമായ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അങ്ങനെയും ഒരു വച്ചുമാറ്റം സംഭവിക്കുന്നുണ്ട്. കാണാം, അനുഭവിക്കാം, എന്നാല്‍ ഒന്നിനെയും നീക്കം ചെയ്യാന്‍ വയ്യ എന്ന അവസ്ഥ. എഴുതുക എന്നതിന്റെ അസഹനീയമായ ലാഘവത്വം ! ജീവിച്ചിരിക്കുക എന്നതിന്റെ അസഹനീയമായ ലാഘവത്വം !

----------
സിമിയുടെ കഥാപുസ്തകം ‘ചിലന്തി’ യുടെ പ്രകാശനം, 27-10-2008-ന്, ദീപാവലി ദിവസം കൊല്ലത്തു വച്ച് .

October 11, 2008

സംഘം ശരണം



ഹയര്‍സെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാന്‍ യു പി/ ഹൈസ്കൂള്‍ അദ്ധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വീണ്ടും പത്രത്തില്‍ കണ്ടു. ഒരു ഡിപാര്‍ട്ട്മെന്റിലേയ്ക്ക് സര്‍വീസിലുള്ളവരെ പരിഗണിക്കുന്നതിന് ചില അനുപാതങ്ങളൊക്കെയുണ്ട്. അതിത്രയേ പാടുള്ളൂ എന്ന് കോടതി വിധിയുണ്ട്. സര്‍വീസ് സംഘടനകളുടെ ഇടപെടല്‍ കാരണമായി കൃത്യമായ അനുപാതം ഒരിക്കലും മിക്ക ഡിപ്പാര്‍ട്ടുമെന്റുകളിലും പാലിക്കാറില്ല. എന്നല്ല ചിലപ്പോഴൊക്കെ എല്ലാ അതിരുകളും ഭേദിക്കാറുമുണ്ട്. മുറയ്ക്ക് വരിപ്പണം കെട്ടുന്ന അംഗങ്ങളുടെ താത്പര്യമാണ് സംഘടനയ്ക്ക് പ്രധാനം. അല്ലാതെ സമൂഹത്തിന്റെ പുരോഗതിയോ തൊഴിലില്ലാതെ അലയുന്ന ലക്ഷങ്ങളുടെ മുറവിളിയോ അല്ല. ഹയര്‍ സെക്കണ്ടറിയിലെ കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. കേരളത്തിലെ തൊഴില്‍കാലാവസ്ഥ പരിഗണിക്കുമ്പോള്‍ താരതമ്യേന ഭേദപ്പെട്ട ശമ്പളമാണ് അവിടെ. അതു വളരെ കൂടുതാണെന്ന് ജനസാമാന്യം ധരിച്ചു വശായിട്ടുണ്ട്. (ബിരുദാനന്തര ബിരുദം, ബി എഡ്, നെറ്റ്/സെറ്റ് ഇത്രയും വേണം ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്ക്. അടിസ്ഥാനയോഗ്യത ഇത്രയുമായിട്ടുള്ള ഒരു ജോലിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വേതനമാണ് ഇവര്‍ക്കുള്ളത് എന്ന കാര്യം ബോധപൂര്‍വം മറച്ചു വച്ചിരിക്കുകയാണ്. താരതമ്യത്തിന് പോളിടെക്നിക് അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ എടുത്താല്‍ മതി) ഒപ്പം സര്‍ക്കാര്‍ സര്‍വീസിലെ 16 എഫ് കാറ്റഗറിയായതുകൊണ്ട് പച്ചമഷികൊണ്ട് ഒപ്പിടാം. സ്വന്തം ശമ്പളം ആരുടെ മുന്നിലും നിന്നു തല ചൊറിയാതെ എഴുതി എടുക്കാം. ഗസറ്റഡ് ആണ് പോസ്റ്റ്.

ഇതു കണ്ട് മുഖം ചുളിക്കുന്ന ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയാണ്, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഏറ്റുപിടിച്ച ഏറ്റവും വലിയ ശാപം. സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഈ മനോഭാവങ്ങള്‍ക്ക് കിന്നരികൂടി വച്ചുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധമായതോടെ വളരെ പ്രതീക്ഷയോടെ ഉയര്‍ന്നു വന്ന ഒരു പൊതുമേഖല കൂടി തകര്‍ന്നു തുടങ്ങി. 1990-ലാണ് കോളേജുകളില്‍ നിന്ന് ഹയര്‍ സെക്കണ്ടറി വേര്‍പ്പെടുത്തി തുടങ്ങുന്നത്. ഏതാണ്ട് പതിനഞ്ചുവര്‍ഷത്തോളം എടുത്തു, വേര്‍പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവാന്‍. ഇവിടെ ചരിത്രത്തിലേയ്ക്കൊന്നു തിരിയുക. പ്രീഡിഗ്രിബോര്‍ഡു സമരവും അതിന്റെ തിക്തഫലങ്ങളും കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും. കലാപോന്മുഖമായ ഒരു വര്‍ഷം എല്ലാ അര്‍ത്ഥത്തിലും. വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ സര്‍വകലാശാല ‍ടോയിലെറ്റുകളില്‍ നിന്നു വരെ കണ്ടെടുത്തു. പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പരീക്ഷാപേപ്പറുകള്‍ നോക്കി മാര്‍ക്കിട്ടു. ആ വര്‍ഷത്തെ റീവാല്വേഷള്ള അപേക്ഷകള്‍ സര്‍വകാല റിക്കോഡാണ്. പേപ്പറുണ്ടായിട്ടു വേണ്ടേ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍. ഇപ്പോള്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നത്, അശാസ്ത്രീയമായിരുന്ന പ്രീഡിഗ്രി സമ്പ്രദായത്തെ കോളേജില്‍ നിന്നു വേര്‍പ്പെടുത്തിയത് അവരുടെ ഗവണ്മെന്റാണെന്നാണ്. ചരിത്രത്തിന്റെ ഒരു തമാശനോക്കണേ.!

ചെറിയൊരു വ്യത്യാസമുണ്ട്. ജേക്കബ് മന്ത്രി വിഭാവന ചെയ്തത് ഒരു സ്വതന്ത്ര ബോഡാണ്. അതങ്ങൈനെ തന്നെയായിരുന്നു ഇത്ര കാലവും. കെ സി എഫ് -2007, 11, 12 ക്ലാസുകള്‍ സ്കൂളിന്റെ അഭേദ്യഭാഗമാക്കാന്‍ വേണ്ടികൂടി പടച്ചതാണ്, കാരണമെന്തായാലും.7+3+2 എന്നിങ്ങനെ. SUCI ഒഴിച്ചുള്ള ഇടതുസംഘടനകളുടെ നയം ഇതു തന്നെ. കൂട്ടത്തില്‍ പറയട്ടേ ചുവന്ന ബംഗാളില്‍ ഈ വക കണക്കുക്കൂട്ടലുകളൊന്നുമില്ല. അവിടെ ഹയര്‍ സെക്കണ്ടറി സ്വതന്ത്രമായ ഡയറക്ടറേറ്റിന്റെ കീഴിലാണ്. ‘ഉച്ച മാദ്ധ്യമിക്.‘ അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ. സത്യത്തില്‍ സര്‍ക്കാര്‍ വക സ്കൂളുകള്‍ക്ക് പുതിയൊരുണര്‍വുണ്ടാക്കിയത് ഹയര്‍ സെക്കണ്ടറിയുടെ വരവാണ്. ഉയര്‍ന്ന ബിരുദമുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര 2005-ല്‍ പി എസ് സി വഴി ഹയര്‍ സെക്കണ്ടറിയിലേയ്ക്കു വന്നതോടെ എയിഡഡ്, അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്കൊപ്പം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാവുന്ന ഒരു നിലയിലായി, സൌകര്യങ്ങളൊന്നുമില്ലെങ്കില്‍ കൂടി സര്‍ക്കാര്‍ സ്കൂളുകള്‍. അത്രയ്ക്കായിരുന്നു പ്രവെശനത്തിനുള്ള തിരക്ക്. പരിമിതികള്‍ക്കുള്ളിലാണെങ്കിലും ഒരു ജനാധിപത്യവ്യവസ്ഥ അവിടെ നിലനിന്നു. ഹയര്‍ സെക്കണ്ടറിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പാള്‍ ഇല്ല. ചാര്‍ജുള്ളയാള്‍ പഠിപ്പിക്കുകയും വേണം. ഓഫീസ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, പ്യൂണ്‍ ഒന്നുമില്ല. അദ്ധ്യാപകര്‍ തന്നെയാണ് എല്ലാത്തിന്റെയും ചുമതലക്കാര്‍. ശനിയാഴ്ചയും പ്രവൃത്തിദിവസമാണ്. 9.30 മുതല്‍ 4.30 വരെയാണ് പ്രവൃത്തിസമയം. (പ്രാദേശികമായി വ്യത്യാസപ്പെടും. എങ്കിലും സമയ ദൈര്‍ഘ്യം ഇത്രയും) വളരെ ചുരുങ്ങിയ കാലം ബ്യൂറോക്രസിയുടെ കെട്ടുപാടുകളില്‍ നിന്ന് ഈ വിഭാഗത്തെ ഒഴിച്ചു നിര്‍ത്താന്‍ സഹായിച്ചത് പരിമിതിയാണെങ്കില്‍ പോലും നില നിന്ന ഈ പ്രത്യേകതകളാണ്. പക്ഷേ അപ്പോഴും വേണ്ടത്ര സൌകര്യങ്ങളില്ലാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം ഹൈസ്കൂള്‍ യു പി വിഭാഗം സഹപ്രവര്‍ത്തകരില്‍ നിന്നാണ്. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിച്ചുപോന്ന സൌകര്യങ്ങള്‍ ഇപ്പോള്‍ മേല്‍ വിഭാഗമായി വന്നു ചേര്‍ന്നിരിക്കുന്ന ‘ഗസറ്റഡ്’ അദ്ധ്യാപകര്‍ക്ക് വിട്ടു കൊടുക്കാനുള്ള മനസ്സില്ലായ്മ. ചാര്‍ജുള്ള പ്രിന്‍സിപ്പാള്‍മാര്‍ ഉള്‍പ്പടെ അദ്ധ്യാപകര്‍ ഇരിക്കാന്‍ പോലുമുള്ള സൌകര്യമില്ലാതെ സ്കൂളുകളില്‍ വരാന്തയിരുന്നു വെയിലു കൊണ്ടിട്ടുണ്ട്. എന്നിട്ടും പുതിയ വിഭാഗം അദ്ധ്യാപകരുടെ ജാടയെപ്പറ്റി പത്രങ്ങളില്‍ വരെ ഗോസിപ്പുകള്‍ നിറഞ്ഞു. (സ്റ്റാഫ് റൂമുകളിലിരുന്ന് വായിക്കുന്നതും റഫറ് ചെയ്യുന്നതുമൊക്കെയാണ് ജാട) സംഘര്‍ഷം പലപ്പോഴും പുറത്തു വന്ന് അരമനരഹസ്യമല്ലാതായി. പി ടി എ തുകകള്‍ വകമാറ്റി ചെലവാക്കുന്നതിലും സ്കൂള്‍ പരിപാടികളില്‍ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാതിരിക്കുന്നതിലും സ്ഥലം നല്‍കാതിരിക്കുന്നതിലും എന്നുവേണ്ട കുട്ടികളുടെ വെള്ളം കുടി മുട്ടിക്കുന്നതില്‍ വരെ എത്തി മത്സരത്തിന്റെ തോത്.

അദ്ധ്യാപകസംഘടനകളില്‍ യു പി/ ഹൈസ്കൂള്‍ ടീച്ചേഴ്സിനാണ് മേല്‍ക്കൈ. സ്വാഭാവികമായും ആരുടെ താത്പര്യങ്ങളായിരിക്കും അവയില്‍ പ്രതിഫലിക്കുക എന്നൂഹിക്കാന്‍ പ്രയാസമൊന്നുമില്ല. അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. നിസ്സാരമായ ചുവന്ന വരമുതല്‍ സംസ്ഥാനതലത്തിലുള്ള നയപരിപാടികളുടെ രൂപീകരണം വരെ. ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള അദ്ധ്യാപകര്‍ ഒരു കൊടിക്കീഴില്‍ സംഘടിച്ചാല്‍, അച്ചടക്കത്തെക്കുറിച്ച് ഏറെ വാചാലമാവാറുള്ള ഒരു സംഘടനയ്ക്ക് പലനേട്ടങ്ങളുമുണ്ട്. ഇടതായാലും വലതായാലും. കേരളത്തിലെ ആളെണ്ണം കൂടിയ സര്‍വീസ് സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഇതിനകം കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. സ്ഥലം മാറ്റമാണ് പ്രധാനഭീഷണിയും അച്ചടക്കയുധവും. കാക്കത്തൊള്ളായിരം ധര്‍ണ്ണകള്‍ക്കും പ്രകടനങ്ങള്‍ക്കും പോയേ തീരൂ, എഴുതി വയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്നും പോലും ആവശ്യമുള്ളതല്ല എന്നു തോന്നിയാലും. അത്യന്തികമായി നേതാക്കളുടെ വാചകമടി തങ്ങള്‍ക്കെതിരെയാണെന്നു തിരിച്ചറിഞ്ഞാലും പോകണം. പണിമുടക്കുകളെ വന്‍ വിജയമാക്കിതീര്‍ക്കുന്നതിലും സംസ്ഥാനത്തിന്റെ കടക്കെണി വര്‍ദ്ധിപ്പിക്കുന്നതിലും ഈ വിഭാഗക്കാര്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. പക്ഷേ തനി മദ്ധ്യവര്‍ഗ്ഗ സ്വാര്‍ത്ഥതയെ അലങ്കാരം പോലെ കൊണ്ടു നടക്കുന്ന ഇവരെ തൃപ്തിപ്പെടുത്താതെ ഒരു ഭരണ നേതൃത്വത്തിനും നിലനില്‍പ്പില്ല. അതാണു പ്രശ്നം. മറ്റു സംഘടനകളെ വച്ചു പൊറുപ്പിക്കില്ലെന്നതാണ് ഇവകളുടെ മറ്റൊരു ദുര്‍മുഖം. ഭരണസംവിധാനവുമായി നേരിട്ടുള്ള ഇടപാടുകള്‍ ഉള്ളതിനാല്‍ സംഘടനാ (ഫലത്തില്‍ വ്യക്തികളുടെ) താത്പര്യങ്ങള്‍ക്ക് ചെക്കു വരും എന്നതാണ് ഈ അസഹിഷ്ണുതയുടെ കാരണം. വകുപ്പു മന്ത്രിമാര്‍ വിളിച്ചുകൂട്ടുന്ന ചര്‍ച്ചകളിലെ സംഘടനാപ്രതിനിധികളുടെ പ്രകടനം ഇക്കാര്യം നന്നായി സാധൂകരിക്കും. എമ്പ്ലോയ്മെന്റില്‍ നിന്ന് നടത്തിയ നിയമനദിവസം മുതല്‍ സീനിയോരിറ്റി കണക്കാക്കാന്‍ വേണ്ടി ചില വ്യക്തികള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ കോടതിയില്‍ പോയ ഒരു സംഘടനയുടെ നേതാവ് ഓരോരുത്തരില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് കേസ് പിന്‍‌വലിച്ചു കൊടുത്തത്. താത്വികന്യായങ്ങള്‍ ആരെ രക്ഷിക്കാന്‍? അതു തത്തമ്മേ പൂച്ച പൂച്ചയെന്ന മട്ടില്‍ ഉരുവിട്ടു നടക്കുന്നവര്‍ ആരെ രക്ഷിക്കുന്നവര്‍?

ഹയര്‍സെക്കണ്ടറിയിലെ ഒന്നാം വര്‍ഷ പരീക്ഷ പൊതുപരീക്ഷയായി നടത്താന്‍ തീരുമാനിച്ചയോഗത്തില്‍ ഒരാളുപോലും ഹയര്‍സെക്കണ്ടറിയെ പ്രതിനിധീകരിച്ചില്ലായിരുന്നു എന്നതു നിസ്സാരകാര്യമല്ല. ‘ഒരു കുടക്കീഴ്’ എന്ന ആലങ്കാരിക പ്രയോഗം നടത്തിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളില്ല. ഇതു തന്നെയാണ് കലോത്സവങ്ങള്‍ ഒന്നിപ്പിക്കാനും ഏകജാലകം നടപ്പിലാക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ നടന്നതും. കൂട്ടത്തില്‍ പറയട്ടേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ കണ്ണില്‍ കരടായ സംഗതികളാണ് പ്ലസ് വണ്‍ അഡ്മിഷനും ഹയര്‍ സെക്കണ്ടറി യുവജനോത്സവത്തിന്റെ നടത്തിപ്പും. ഹയര്‍സെക്കണ്ടറിക്കാരുടെ ‘സ്വകാര്യ’മാവുന്ന അതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പഴുതില്ലെന്നുള്ളതാണു കാരണം. പരസ്യമായ വെല്ലുവിളികള്‍ ഇക്കാര്യത്തില്‍ പലടത്തു വച്ചും നടന്നിട്ടുണ്ട്. മേയ് 13‌-ന് ഈ വര്‍ഷം പത്താം ക്ലാസ് റിസള്‍ട്ടു വന്നു. ഇപ്പോള്‍ ഇതെഴുതുന്ന സമയവും ഏകജാലകം മുഖേനയുള്ള അഡ്മിഷന്‍ അവസാനിച്ചിട്ടില്ല പലസ്കൂളിലും. ഇനിയും സ്കൂളുമാറാം. നഗരത്തിലെ ഒരു സ്കൂളില്‍ ഒരു ബാച്ചു തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ്. 43 കുട്ടികളുടെ കുറവ്. എങ്കിലും ഏകജാലകത്തെപ്പറ്റിയുള്ള പ്രശംസാധോരണികള്‍ അവസാനിച്ചിട്ടില്ല. ഒരു ക്ലാസില്‍ നിന്ന് മറ്റൊരു ക്ലാസിലേയ്ക്കുള്ള അഡ്മിഷന്‍ (ഒരു കുടയും അതിന്റെ കീഴുമല്ലേ ?) ഇങ്ങനെ നീണ്ടുപോകുന്നതിനും കുളമാകുന്നതിനും ചരിത്രത്തില്‍ തന്നെ സമാനതകള്‍ കാണില്ല. അപ്പോള്‍ ഇതിനൊരു ബദലുവേണമല്ലോ, പ്ലസ് വണ്‍ പ്രവേശനം, കേരളത്തില്‍ മറ്റൊരു മേഖലയിലുമില്ലാത്ത അഴിമതി നിലനില്‍ക്കുന്ന ഫീല്‍ഡായതു (?) കൊണ്ട്. പറയാം. ഡി എച്ച് എസ് ഇ 2007 എന്നൊരു നല്ല സൊഫ്ട്വെയര്‍ ഉണ്ടായിരുന്നു. അതതു സ്കൂളുകളില്‍ കിട്ടുന്ന മുഴുവന്‍ ഡേറ്റയും അതില്‍ യോഗ്യതയനുസരിച്ച് തരം തിരിച്ചു വരും. മാത്രമല്ല ഒരു കുട്ടിയ്ക്ക് സ്വന്തം പോയിന്റ് എത്രയെന്നു കണക്കുകൂട്ടാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്താനും സൌകര്യമുണ്ട്. ഒരാഴ്ചകൊണ്ട് തീരുന്ന പ്രൊസസ്സ്. ലിസ്റ്റിടാനും അഭിമുഖത്തിനും മുന്‍പത്തെ പതിവു വിട്ട് മൂന്നോ നാലോ ദിവസം കൊടുത്താല്‍ പോലും ഇത്രയും മാസം നീളില്ല പ്രവേശനം. അതിന്റെ ജോലി ഇപ്പോഴുള്ളപോലെ മലകയറ്റമാവില്ല. (ഇതുമായി ബന്ധപ്പെട്ടു നിന്ന അദ്ധ്യാപകരുടെ സ്കൂളുകളിലെ പാഠഭാഗങ്ങള്‍ ആരെടുക്കും? ഇതെല്ലാം സര്‍ക്കാര്‍ സ്കൂളിനെ മാത്രമെ ബാധിക്കൂ എന്നോര്‍ക്കുക) ആകെ അപേക്ഷിച്ച കുട്ടികളുടെ ഡേറ്റയും എടുത്ത കുട്ടികളുടെ വിശദവിവരവും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റും നോക്കാന്‍ ഡയറക്ടറേറ്റില്‍ ഒരു മോണിടറിംഗ് സമിതിയുണ്ടായാല്‍ കാര്യങ്ങള്‍ അതിന്റെ വഴിയ്ക്ക് പോകും. ഒരു അശ്വതിയും വിവരങ്ങളറിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ല. കുട്ടികള്‍ ഇന്റെന്നെറ്റ് കണക്ഷനെടുക്കേണ്ടി വരില്ല. കഫേ കളില്‍ ചെന്ന് ക്യൂ നില്‍ക്കണ്ട. കടക്കാരന്റെ മാത്രമല്ല സ്കൂളധികൃതരുടെ പോലും ചൂഷണത്തിനു വിധേയരാവില്ല. പറഞ്ഞിട്ടു കാര്യമില്ല. കോടികളാണ് ചെലവാക്കാനുള്ളത്. (ഏകജാലക ചെലവ് മൂന്നുകോടി..) സൌകര്യമല്ല പ്രധാനം! അറിയാവുന്നവരല്ല നയങ്ങളുണ്ടാക്കുന്നത്.

തുടങ്ങിയ ഇടത്തേയ്ക്ക് തിരിച്ചുപോകാം. കേരളത്തിലുള്ള ആകെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു വിഭാഗത്തിലെ ആകെ ഭാഷാ അദ്ധ്യാപകരുടെ എണ്ണം എടുത്തിട്ട് അതില്‍ എത്രപേര്‍ പി എസ് സി വഴി വന്നവരാണെന്ന് നോക്കിയാല്‍, ഹൈസ്ക്കൂള്‍ / യു പി വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യാപകരുടെ നിയമനം എല്ലാ ക്രമവും വിട്ടുള്ളതാണെന്ന് മനസ്സിലാവും. വിധി അനുസരിച്ച് 30-ല്‍ താഴെ നില്‍ക്കേണ്ട ഈ അനുപാതം 60-ലും മേലെ ആയിട്ടുണ്ട് ഇപ്പോള്‍ തന്നെ. (അത്രയ്ക്ക് പുതിയ തൊഴില്‍ സാദ്ധ്യത ഈ മേഖലയില്‍ കുറയുകയാണ്) ഇവര്‍ക്ക് പ്രവൃത്തി പരിചയം വച്ച് യോഗ്യതയില്‍ ഇളവുണ്ട്. നെറ്റി( National Eligibility Test) നെതിരെ അദ്ധ്യാപകര്‍ കുറെക്കാലം മുന്‍പ് സമരം ചെയ്തതോര്‍ത്തു പോവുകയാണ്. അദ്ധ്യാപനം പോലുള്ള ‘വിദഗ്ദ്ധത്തൊഴിലിനും അറിവ്, യോഗ്യത’ ഇതൊന്നും സാധകമാക്കേണ്ടതില്ലെന്നു പറയുന്നത് അദ്ധ്യാപക സംഘടനകള്‍ തന്നെയാണ്. ഒരാള്‍ സംഘടനയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നറിയാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഡ്യൂട്ടികളൊന്നും അയാള്‍ക്ക് ഉണ്ടാവില്ല. അതൊരു അന്തസ്സാണ് അയാളെ സംബന്ധിച്ചിടത്തോളം.തോന്നുമ്പോള്‍ വരാം. തോന്നുമ്പോള്‍ പോകാം. സര്‍ക്കാര്‍ സ്കൂളുകളെ നശിപ്പിക്കുന്നതില്‍ നമ്മുടെ സംഘടനകള്‍ വഹിച്ച പങ്ക് പ്രത്യേകം പഠിക്കേണ്ട വിഷയമാണ്. സി ഡി എസ് ആ വഴിക്കൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും സര്‍വീസ് മാനദണ്ഡങ്ങള്‍ രണ്ടാണ്. ജില്ലാടിസ്ഥാനത്തിലാണ് നിയമനമെന്നതിനാല്‍ സ്ഥലമാറ്റമില്ല ഹൈസ്കൂള്‍/യു പി അദ്ധ്യാപകര്‍ക്ക്. എന്നാല്‍ കോളേജ് അദ്ധ്യാപകരെപ്പോലെ സംസ്ഥാനമൊട്ടുക്ക് ഓടാന്‍ ബാദ്ധ്യസ്ഥനാണ് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍. മൂന്നു വര്‍ഷം ഒരു സ്കൂളില്‍ എന്നൊരു നിയമം സംഘടന ഇടപെട്ട് രൂപപ്പെടുത്തിയെടുത്തതിന്‌ കേരളത്തിലെ നാളിതുവരെയുള്ള സര്‍വീസ് സംഘടനാ ചരിത്രം മറിച്ചു നോക്കിയവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം, ഭീഷണിയുടെ അര്‍ത്ഥം കൂടിയുണ്ട് എന്ന്. വിമതനെ കേരളം മുഴുവന്‍ ഇട്ടോടിക്കാനുള്ള ചക്രായുധമാണിത്. ആശ്രിതനോ സ്വന്തം ഭൂഭാഗത്ത്‍ സസുഖം ആയുഷ്കാല വാസം.!

ഒന്നു കൂടി പറയാതെ ഇതു പൂര്‍ത്തിയാവില്ല. ഹൈസ്കൂളില്‍ പത്തുവര്‍ഷം തികച്ച് ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് കടന്നു വരുന്ന ഒരു അദ്ധ്യാപകന്/പികയ്ക്ക് മറ്റൊരു സൌകര്യം കൂടിയുണ്ട്. ലോകത്തൊരിടത്തും ഇല്ലാത്ത സൌകര്യം. അയാള്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രവേശിച്ച ദിനം തൊട്ടല്ല അയാളുടെ സര്‍വീസ് കണക്കാക്കുക, മറിച്ച് യു പി/ഹൈസ്കൂളില്‍ ചേര്‍ന്നതു മുതലാണ്. അതുകൊണ്ട് H S S-ല്‍ ചേര്‍ന്നതിന്റെ പിറ്റേ ദിവസം ചീഫ് എക്സാമിനറാവാം. പിറ്റേ വര്‍ഷം പ്രിന്‍സിപ്പാളോ ആര്‍ ഡി ഡിയോ ആവാം. എന്തും സാദ്ധ്യം. ഒരു കോണ്‍സ്റ്റബില്‍ എസ് ഐ ആയാല്‍ അയാള്‍ എസ് ഐ ആയ ദിവസം തൊട്ടുള്ള സര്‍വീസാണ് അടുത്ത പ്രമോഷനു പരിഗണിക്കുക. മൊത്തം സര്‍വീസല്ല. ഹയര്‍ സെക്കണ്ടറി തലത്തില്‍ മാത്രം നിയമം വേറെയാണ്. ‍ സ്കൂള്‍ മേധാവിയായ ഹെഡ്മാസ്റ്റര്‍/മിസ്ട്രസ്സിന് നേരെ പ്രിന്‍സിപ്പാളാവാം എന്നൊരു സാദ്ധ്യതയും നിലനില്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗത്തിന്റെ സൂപ്പര്‍ വൈസര്‍ പദവിയില്‍ ആ വിഭാഗത്തില്‍ ഒരു ദിവസം പോലും പ്രവൃത്തിപരിചയമില്ലാത്തയാള്‍ വരുമെന്ന വിരോധാഭാസത്തിനും നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസ രംഗം സാക്ഷ്യം വഹിക്കുന്നു. പി എസ് സി വഴി കൃത്യം യോഗ്യതയുമായി ചേര്‍ന്ന ഒരാള്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായി തന്നെ വിരമിക്കണം. അയാള്‍ക്ക് വേറെ പ്രമോഷനില്ല. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ ഉയര്‍ന്ന പദവികളെല്ലാം ( ഡയറക്ടര്‍, ജൊയിന്റ്, അഡീഷണല്‍ ഡയറക്ടര്‍മാര്‍, വിവിധ RDD -മാര്‍....) കോളേജ് അദ്ധ്യാപകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (ഇതൊരു പ്രതികാര നടപടിയാണെന്നത് പരസ്യമായ രഹസ്യം. സംഘടനകളുമായി ഇടഞ്ഞു നിന്നാല്‍ നഷ്ടപ്പെടാന്‍ ഒരു പാടുണ്ട് സാറേ..) നോക്കണേ കോളേജുമായി പറ്റിച്ചേര്‍ന്നിരുന്ന ഒരു വിഭാഗത്തെ സ്കൂളിനോടു ചേര്‍ത്തുകെട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് വന്നു പെട്ട പരിക്ക് ! വീട്ടില്‍ നിന്നെറങ്ങി അമ്മാത്തെത്തില്ല എന്നല്ല, തെരുവില്‍ തന്നെ കഴിഞ്ഞോളണം എന്നും.

പത്രത്തില്‍ ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് തൊഴിലുള്ളവരില്‍ നിന്നു തന്നെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വാര്‍ത്ത കണ്ടാണ് ഇത്രയൊക്കെ ചിന്തിച്ചു പോയത്. പണമുള്ളവന്റെ കൂടെയാണ് രാഷ്ട്രീയം. സംഘടനാ പിരിവുകള്‍ അതിരുകള്‍ ലംഘിക്കുന്നതു കാണാം പലപ്പോഴും. ജോലിയുള്ളവനു തന്നെ വീണ്ടും വീണ്ടും ജോലിയും കിമ്പളവും വീതം വയ്ക്കുന്ന ഈ കലാപരിപാടികള്‍ മറ്റാരും കണ്ടില്ലെങ്കിലും ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യവുമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തി കേരളത്തിന്റെ തൊഴിലില്ലായ്മയുടെ ഭീഷണാവസ്ഥയിലേയ്ക്ക് ചിലപ്പോള്‍ മാത്രം ശ്രദ്ധ ക്ഷണിക്കുന്ന നമ്മുടെ യുവജനസംഘടനകള്‍ കാണാതെ പൊയ്ക്കൂടാ. പക്ഷേ അവര്‍ സ്വന്തം കുടുംബത്തിലെ സര്‍വീസ് സംഘടനകള്‍ നടത്തുന്ന തരവഴികള്‍ കാണുകയില്ല. ആവശ്യത്തിനു അടച്ചു പിടിക്കാനുള്ളതാണല്ലോ കണ്‍പോളകള്‍.

October 6, 2008

വാക്കിന്റെ കൂടും കുടുക്കയും



വളരെ ഗൌരവത്തില്‍ നിഘണ്ടു വായിച്ചുകൊണ്ടിരിക്കുന്ന ഒരാളിനെ കണ്ടാല്‍ അയാളുടെ തലയിലെ വിജാഗിരി ഇളകിയതാണോ തുരുമ്പു പിടിച്ചതാണോ എന്നാലോചിച്ചായിരിക്കും നമ്മുടെ അടുത്ത കുഴമാന്തം. വല്ലപ്പോഴുമൊന്നു മറിച്ചുനോക്കണമെന്നല്ലാതെ ഇതിലൊക്കെ മണിക്കൂറുകളോളം ഇരുന്നു വായിക്കാന്‍ എന്തിരിക്കുന്നു എന്നാണ് സാമാന്യജനത്തിന്റെ യുക്തിചിന്ത. ലോകപ്രസിദ്ധമലയാളി സാഹിത്യകാരന്‍ മാര്‍ക്വേസ് (എന്‍ എസ് മാധവന്റെ പ്രയോഗം) രണ്ടു നിഘണ്ടുക്കളെങ്കിലും സ്ഥിരമായി മറിച്ചു നോക്കുമായിരുന്നത്രേ. ഒറ്റക്കണ്ണനും കാളയെപ്പോലെ കരുത്തനും സ്ത്രീകള്‍ ഏറ്റവും വലിയ ദൌര്‍ബല്യമായിരുന്നതുകൊണ്ട് കണക്കില്‍പ്പെടാത്ത ഒരുപാട് മക്കളുടെ അവകാശിയുമായിരുന്ന കേണല്‍ മാര്‍ക്വേസിനെ (നമുക്കറിയാവുന്ന മാര്‍ക്വേസിന്റെ അപ്പൂപ്പന്‍) ചോദ്യങ്ങളുമായി കുട്ടി മാര്‍ക്വേസ് (അമ്മ ഉപേക്ഷിച്ചുപോയതിനാല്‍ അപ്പൂ‍പ്പന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം) ശല്യപ്പെടുത്തുമ്പോള്‍ അദ്ദേഹം പറയും :
“നിഘണ്ടു എന്തു പറയുന്നുവെന്നു നമുക്ക് നോക്കാം.” പൊടിപിടിച്ച ആ പഴയ പുസ്തകം അറിവിന്റെ ഭണ്ഡാഗാരമാണെന്ന് താന്‍ അങ്ങനെ അറിഞ്ഞു എന്നാണ് ഭ്രാന്തന്‍ ഭാവനകളുടെ ആഭിചാരക്കാരന്‍ പിന്നീട് എഴുതിയത്. വാക്കുകളുടെ കൂടന്വേഷിച്ച് തീര്‍ത്ഥാടനം നടത്താനുള്ള വഴിത്താര ആരക്കാറ്റക്കയിലെ ആ വലിയ വീട്ടിലെ ബാല്യകാലം കാട്ടിക്കൊടുത്തതെങ്ങനെ എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. നെരൂദയ്ക്കും നിഘണ്ടുകള്‍ പ്രിയതരമായിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു. നിഘണ്ടുക്കളുടെ താളുകളില്‍ ഇടയ്ക്കിടെ മുഴുകിപ്പോകുന്ന മറ്റൊരാള്‍, ജീവിച്ചിരുന്ന വ്യക്തിയേക്കാള്‍ കടുത്ത വാസ്തവമായ ഷെര്‍ലോക് ഹോംസാണ്. അപ്പോള്‍ ഡോയലിന് നിഘണ്ടുക്കള്‍ എന്താണെന്ന് അറിയാമായിരുന്നു. മിലന്‍ കുന്ദേര, ഒരിക്കല്‍ തന്റെ ഒരു വിവര്‍ത്തകനെ നേരില്‍ കണ്ടപ്പോള്‍ അയാള്‍ക്ക് ചെക്കുഭാഷയില്‍ ഒരു വാക്കുപോലും അറിയില്ല എന്നറിഞ്ഞ് അന്തിച്ചുപോയി. “പിന്നെങ്ങനെയാണ് താങ്കള്‍ വാക്കുകളുടെ ശരിയര്‍ത്ഥം പിടിച്ചെടുക്കുന്നത് ?” -അദ്ദേഹം ചോദിച്ചു. “എന്റെ ഹൃദയം കൊണ്ട്” എന്നാണ് വിവര്‍ത്തകന്‍ പറഞ്ഞത്. കുന്ദേരയ്ക്ക് മൂന്നു നാലു ഭാഷകള്‍ അറിയാം. അതുകൊണ്ട് ഫ്രെഞ്ചില്‍ പരിഭാഷകന്‍ സ്വന്തം ശൈലി വച്ച് തന്റെ നോവലിനെ വേറെയെന്തോ ആക്കിയെന്നും ഇംഗ്ലീഷിലെ പ്രസാധകന്‍ വാക്യങ്ങള്‍ തന്നെ ഒഴിവാക്കിക്കളഞ്ഞെന്നും അര്‍ജന്റീനയില്‍ താന്‍ ബോധപൂര്‍വം നെയ്തെടുത്ത നീണ്ട വാക്യങ്ങള്‍ വെട്ടി ചുരുക്കി, ലഘുവാക്യങ്ങളുമായാണ് നോവല്‍ പുറത്തിറങ്ങിയതെന്നും അദ്ദേഹത്തിനു തിരിച്ചറിയാന്‍ പറ്റി. വാക്കുകളാകുന്ന ആടുകള്‍ക്ക് പിന്നാലെ ഓടുന്ന ആട്ടിടയനെപ്പോലെ സ്വന്തം കൃതികളുടെ പരിഭാഷകള്‍ക്കു പിന്നാലെ ഓടേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ La Debat എന്ന മാസികയുടെ എഡിറ്റര്‍ പിയറി നോറയാണ് എന്നാല്‍ പിന്നെ പ്രധാന വാക്കുകളുടെ, പ്രശ്നവാക്കുകളുടെ, ഇഷ്ടമുള്ള വാക്കുകളുടെ ഒരു നിഘണ്ടു തയാറാക്കിക്കൂടേ എന്ന് കുന്ദേരയോട് ചോദിച്ചത്. വായനക്കാര്‍ക്കും സൌകര്യം. വിവര്‍ത്തകര്‍ക്കും സൌകര്യം.

‘63 വാക്കുകള്‍’ എന്ന ലേഖനം/നിഘണ്ടു അങ്ങനെ ഉണ്ടായതാണ്. ‘സൌന്ദര്യം’ എന്ന വാക്കിന് ‘നോവല്‍ കണ്ടെത്തുന്ന നിലനില്‍പ്പിന്റെ മൂലകങ്ങള്‍‘ എന്നാണ് കുന്ദേരിയന്‍ അര്‍ത്ഥം. എല്ലാത്തിന്റെയും അര്‍ത്ഥശൂന്യത വെളിവാക്കി തരുന്നതാണ് ‘കോമിക്’. ‘കള്ളപ്പേരിന്’ ഭാവനാലോകം എന്ന് കുന്ദേര അര്‍ത്ഥം നല്‍കുന്നു. അതുകൊണ്ട് മൂന്നുഗുണങ്ങളുണ്ടെന്ന് അദ്ദേഹം. 1. സ്വയം വിവരിക്കാനുള്ള (Graphomania) ആഗ്രഹം കുറയും. 2. സാഹിത്യജീവിതത്തിന്റെ പൊങ്ങച്ചം കുറയും. 3. ജീവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത ഇല്ലാതാവും. (അനോനികളുടെ -അനോനി മാഷ്, ആശാന്‍ ആന്റണി പലനിറത്തിലുള്ള കരടികള്‍, വര്‍മ്മമാര്‍, പലതരത്തിലുള്ള വിഷക്കായകള്‍ തുടങ്ങിയ സര്‍വ്വ ഹോള്‍ സെയില്‍ റീട്ടയില്‍ അനോനി പ്രഭൃതികളുടെയും - പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ അര്‍ത്ഥവിവരണം ബ്ലോഗോസ്ഫിയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പറ്റുമെങ്കില്‍ ഒരു കാര്‍ഡിലെഴുതി എഴുത്തുമേശയ്ക്കു മുന്നില്‍ തൂക്കേണ്ടതാകുന്നു) ഒക്ടോവിയാ പാസും ഭാര്യ മാരീ ജോയും താമസിക്കുന്ന മെക്സിക്കോ സിറ്റിയില്‍ മുന്‍പൊരിക്കല്‍ ഭൂകമ്പം ഉണ്ടായി. ഒരാഴ്ചത്തേയ്ക്ക് യാതൊരു അനക്കവുമില്ല. വാര്‍ത്ത പോലുമില്ല. കൃത്യം ഒന്‍പതാം ദിവസം രാവിലെ ഒന്നും സംഭവിക്കാത്തമട്ടില്‍ ഒരു ഫോണ്‍ കാള്‍ കുന്ദേരയ്ക്ക്, പാസിന്റെ വക.. ഇത്രയും അര്‍ത്ഥധ്വനനശക്തിയുള്ള മൌനത്തിന്റെ വാക്ക് മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതുകൊണ്ട് കുന്ദേര തന്റെ ഉമ്പിടി ഡിക്ഷണറിയില്‍ നാല്‍പ്പത്തി ഒന്‍പതാമതായി എഴുതിയിട്ട വാക്ക് - ‘ഒക്ടോവിയ’.

അപ്പോള്‍ നിഘണ്ടുക്കളില്‍ വായിക്കാന്‍ ചിലതെല്ലാമുണ്ട്. 1923-ല്‍ പുറത്തിറങ്ങിയ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ, എന്റെ കൈയിലിരിക്കുന്ന പതിപ്പില്‍ - അതു പിന്നീട് അച്ചടിച്ചതാണ് - ഒരു രസമുണ്ട്. ‘പീലി’യുടെ അര്‍ത്ഥം അതില്‍ ‘മയിലിന്റെ വാലിലെ ചിറക്’എന്നാണ്. അമ്പടാ ! അങ്ങനെയൊരു ചിറകോ? പൂങ്കുയിലിന് ‘ചിത്രശലഭം’ എന്നാണര്‍ത്ഥം. മലയാളത്തിലെ നിഘണ്ടുക്കളിലെല്ലാം അങ്ങനെയാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നതെന്ന് ‘ഭാഷാപര്യടന’ത്തില്‍ വാങ്‌മയി (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്). ‘ആരാല്‍’ എന്ന പദത്തിന് രണ്ടര്‍ത്ഥം. 1. അകലെ 2. അടുത്ത് ഏതെടുക്കും? എള്ളോളമുള്ള ഒരു അല്പപ്രാണിയ്ക്കും മല പോലെയുള്ള ഒരു മഹാപ്രാണിയ്ക്കും ഒരു പേരാണ് ‘തുമ്പി’. എന്നു വച്ചാല്‍ വാക്കുകളിലും വായിച്ചു രസിക്കാന്‍ ചിലതെല്ലാമുണ്ടെന്ന്.

വാക്കിന്റെ രസകരമായ നാല്‍ക്കവലകളെക്കുറിച്ച് ഗുപ്തന്‍ നായര്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്, നിഘണ്ടുക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തില്‍. (വാഗര്‍ത്ഥവിചാരം- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) ന്യൂയോര്‍ക്കില്‍ കളിച്ചിരുന്ന പ്രസിദ്ധമായ സംഗീതനാടകമാണ് ‘ഓ കല്‍ക്കത്ത’. അത് നമ്മുടെ കാളീഘട്ടിനെക്കുറിച്ചു പറയുന്ന നാടകമാണ് എന്നു വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. പാടേ തെറ്റി. Que- Cu- Tas എന്ന ഫ്രഞ്ചു വാക്കിന്റെ ഉച്ചാരണം ഏതാണ്ട് കല്‍ക്കത്ത പോലെയാണ്. ‍ ‘ഓ എന്തൊരു ചന്തി’ എന്നാണ് അതിന്റെ മര്യാദയ്ക്കുള്ള അര്‍ത്ഥം. വാക്കു കളിച്ച കളി നോക്കണേ ! അമേരിക്കന്‍ സാംസ്കാരികത്തിലും കടന്നു കയറുന്നോ ഇന്ത്യ എന്ന ആഹ്ലാദം വച്ച് നമ്മുടെ നാട്ടിന്‍പുറത്തുകാരാരെങ്കിലും ടിക്കറ്റെടുത്ത് അകത്തുകയറിയിരുന്നെങ്കില്‍, കയറുപിരിക്കുന്ന തൊഴിലാളികളുടെ കദനകഥയാണ് തകഴിയുടെ ‘കയര്‍’ എന്ന് ആരോ പണ്ട് പ്രസംഗിച്ചതു പോലെയാകുമായിരുന്നു സംഗതി. ‘സന്ധി’ എന്ന സുഭഗസുന്ദരമായ സംസ്കൃതവാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ അര്‍ത്ഥം വേറെ ആയതുകൊണ്ട് ആളുകള്‍ ഒരുമാതിരി നോക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതും മനസ്സില്‍ വച്ച് നോക്കുമ്പോള്‍ ‘പൃഷ്ട’ എന്ന പദം ‘പൃച്ഛിക്കപ്പെട്ട അഥവാ ജലത്താല്‍ തളിക്കപ്പെട്ട‘ എന്ന അര്‍ത്ഥത്തില്‍ കിടക്കുന്നു. അതിനെ ബലപ്പെടുത്തിയതാണ് ‘പൃഷ്ഠം’ ശരീരത്തിന്റെ പിന്‍‌ഭാഗം എന്നു തന്നെയാണ് അര്‍ത്ഥം. ആ അര്‍ത്ഥം കിട്ടിയവഴിയോ ‘തലമുടിയില്‍ നിന്ന് ഇറ്റു വീഴുന്ന ജലത്താല്‍ നനയ്ക്കപ്പെടുന്നത്’ എന്നതും. നോക്കണേ ഒരു പ്രത്യേക വിഭാഗത്തിന്റെ ശരീരഭാഗത്തേയ്ക്കാണ് വാക്കിന്റെ അര്‍ത്ഥം പോലും നോക്കുന്നത്.. നമുക്ക് ആണുങ്ങള്‍ക്ക് ഇറ്റുവീണു നനയ്ക്കാന്‍.. ഉം അതിനും മാത്രം മുടി തലയിലുണ്ടോ? (പന്ന്യന്‍ രവീന്ദ്രന്‍ എക്സപ്ഷന്‍)

‘കക്ഷാപടം’ എന്ന സംസ്കൃതവാക്കാണ് ‘കച്ചവട’മായത്. ‘കോണകം’ എന്നാണ് ലാ സംസ്കൃതവാക്കിന്റെ അര്‍ത്ഥം. പീഠത്തില്‍ നിരത്തി വച്ച സാധനങ്ങളായിരുന്നു ‘പീടിക’യുടെ മൂലഹേതു. ഇപ്പോഴത് വികസിച്ചു വികസിച്ചു ബിഗ് ബസാര്‍ വരെയെത്തി. നിഘണ്ടുവില്‍ നിന്ന് ഇത്രയൊക്കെക്കിട്ടിയാല്‍,‍ ആഗോളവത്കരണകാലത്തെ പീടികയുടെ വികാസപരിണാമങ്ങള്‍, കൌപീനം എന്ന ചിഹ്നത്തിന്റെ വാണിജ്യപരമായ അര്‍ത്ഥവിശകലനവും ഉത്തരാധുനികകാലത്തെ പ്രസക്തിയും ഒക്കെ ആലോചിച്ച് ആര്‍ക്കും ചിന്തകരാവരുതോ? നിഘണ്ടുവില്‍ ഉള്ള വാക്കുകളെക്കുറിച്ചല്ല, ഇല്ലാത്ത വാക്കുകളെക്കുറിച്ചും ധ്യാനമഗ്നരായിപ്പോവും നമ്മള്‍. പറഞ്ഞു പറഞ്ഞു പഴകിയെങ്കിലും നിഘണ്ടുക്കളില്‍ ഇനിയും കയറിപ്പറ്റിയിട്ടില്ലാത്ത ആയിരത്തോളം വാക്കുകളെപ്പറ്റി വാങ്‌മയി എഴുതിയിട്ടുണ്ട്. ‘വത്കരണങ്ങളൊ’ന്നുമില്ലാത്തതു മനസ്സിലാക്കാം. ‘തേരാപാരാ’ പോലും ഇല്ലെന്നു വന്നാലോ? ശബ്ദതാരാവലിയില്‍ സക്കറിയ തെരെഞ്ഞിട്ടും തെരെഞ്ഞിട്ടും കാണാത്ത ഒരു വാക്ക് ‌- ‘മതമൌലികവാദം’. ഇല്ലാത്ത അര്‍ത്ഥവും തെരച്ചിലുമൊക്കെ വല്ലാത്ത അര്‍ത്ഥത്തെ കാണിച്ചു തരുന്നില്ലേ..?

ക്ലോസറ്റിന് ഷേക്സ്പിയറിന്റെ കാലത്ത് ‘സ്വകാര്യമുറി’യെന്നായിരുന്നു അര്‍ത്ഥമെന്നു പറഞ്ഞു തന്നത് ജൂലിയസ് സീസര്‍ പഠിപ്പിച്ചിരുന്ന നരേന്ദ്രപ്രസാദ് സാറാണ്. (ആളതു തന്നെ) സീസറ് അയാളുടെ സ്വകാര്യമുറിയില്‍ പോയപ്പോഴൊക്കെ പെണ്‍‌കുട്ടികളുടെ മുഖം കുനിഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘ആത്മാവിഷ്കാരത്തിനായി വെമ്പുന്ന തക്കാളിപ്പഴ’ങ്ങളായിരുന്നു അന്ന് പെണ്‍‌കുട്ടികള്‍! (പി ജി വുഡ്‌ഹോവ്സ് !) ഏഷണി ‘അന്വേഷണം’ ആയിരുന്നു. ആ പരിപ്രേക്ഷ്യത്തില്‍ കാതു കടിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്ന എത്രപേരുണ്ടാവും നമ്മുടെ നാട്ടില്‍ ഇപ്പോള്‍‍? ‘ധര്‍മ്മത്തെ’ക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വാചാലരാവുമെങ്കിലും മുന്നില്‍ നില്‍ക്കുന്ന ‘ധര്‍മ്മക്കാരന്റെ സ്ഥിതിയെന്തായിപ്പോയി ! ‘പിച്ചക്കാരന്‍, തെണ്ടി, അലവലാതി’! നൃത്തക്കാരി എന്ന അര്‍ത്ഥമുള്ള ‘കൂത്തച്ചി’ എന്ന വാക്ക് ഒരു പുതുമയ്ക്കു വേണ്ടി കേരളത്തിലെ യുവജനോത്സവവേദിയില്‍ സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്ത ഏതെങ്കിലും കുട്ടിയെ വിളിച്ചുനോക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. നിര്‍ഭയരാണെങ്കിലും (തന്നെ.. ഉം........) ഫീല്‍ഡ് വിടേണ്ടി വരും! ‘അര്‍ത്ഥസങ്കോചം’ എന്നാണ് ഇമ്മാതിരി മാറ്റങ്ങളെ ഭാഷാശാസ്ത്രം വിളിക്കുന്നത്. (‘നിഘണ്ടുവിജ്ഞാനീയം’ തന്നെ ഭാഷാശാസ്ത്രത്തിന്റെ ഒരു വകുപ്പാണ്) വിവരത്തിന് ‘ദ്വാരം’ എന്നായിരുന്നു പണ്ടത്തെ അര്‍ത്ഥം. ബ്രഹ്മാണ്ഡപുരാണം ഭാഷ നോക്കിക്കേ. ഇന്നാ വാക്ക് ബുദ്ധിയും അറിവുമൊക്കെയായി. ഇതിന് ‘അര്‍ത്ഥോത്കര്‍ഷം’ എന്നു പറയും. വാക്കുകള്‍ക്ക് ഭാഷാചരിത്രത്തില്‍ സങ്കോചവും വികാസവുമുണ്ട്. ഉയര്‍ച്ചയും താഴ്ചയുമുണ്ട്. ചക്കയെന്ന വാക്ക് പോര്‍ത്തുഗീസാണ്. പോര്‍ത്തുഗീസുകാരു കൊണ്ടുവന്നതുകൊണ്ടാണ് പൈന്‍ ആപ്പിളിന് -കൈതച്ചക്കയ്ക്ക് - തെക്ക് ‘പിറുത്തിച്ചക്ക’ എന്നു പേരുണ്ടായത്. പുര്‍ത്തുഗാലും, പുര്‍ത്തുഗീസും നാടന്‍ നാവില്‍ കയറി തിരിഞ്ഞു വന്നതാണ് ‘പുറുത്തി’. മറ്റൊരു വഴിയ്ക്കും ആലോചിക്കാം. താഴെ മണ്ണിനോട് തൊട്ടാണല്ലോ പ്രസ്തുത ചക്കയുടെ വിളവ്. അതുകൊണ്ട് ‘പൃത്ഥ്വി’ച്ചക്കയല്ലേ, ‘പിറുത്തി’ച്ചക്ക? ബെറുക്കനെ കപ്പലു കയറി പോര്‍ത്തുഗല്‍ വരെ പോണോ?

അങ്കം ആടുന്നിടമാണ് ‘അങ്ങാടി’ എന്ന് ഗുണ്ടര്‍ട്ട്. പണ്ട് അവിടെ വച്ചായിരുന്നിരിക്കണം, വാള്‍പ്പയറ്റുകള്‍ നടന്നിരുന്നത്. ഇപ്പോഴെന്താ, ഗുണ്ടകളാണെന്ന വ്യത്യാസമല്ലേയുള്ളൂ. തമിഴിലെ കട്ടിച്ചുവരാണ് (ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ ഭാഗമായ കുറ്റി ചുവരുകള്‍) നമ്മളിവിടെ ‘കുട്ടിച്ചോറാക്കി’യത്. അര്‍ത്ഥത്തെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലുമില്ല. തമിഴില്‍ നിന്നു തന്നെ വന്നതുകൊണ്ട് ‘അരവാണി’ ഹിജഡസമുദായത്തിന്റെ പേരാണ്. അങ്ങനെയൊരു വിഭാഗം നമുക്കത്ര പരിചയമില്ലാത്തതുകൊണ്ടാവണം. നമ്മളതിനെ വേശ്യാസ്ത്രീയുടെ പര്യായമാക്കി (അറുവാണിച്ചി- കെടുവാക്കുകള്‍ പറയുന്നവള്‍?) എങ്കിലും വാക്കിന്റെ ചരിത്രം മാറുന്നില്ലല്ലോ. വാക്കിന് പ്രായോഗികമായ അര്‍ത്ഥവും പാരമ്പര്യ അര്‍ത്ഥവും നിഷ്പത്തിചരിത്രവും ഉണ്ട്. എട്ടാവട്ടം ‘ഠ’എന്ന അക്ഷരത്തില്‍ നിന്നുണ്ടായതാണ്. ‘ഠാവട്ടം’ എന്നാണ് ശരിക്കുള്ള പ്രയോഗം. ചുരുങ്ങിയ പ്രവര്‍ത്തനമേഖലയാണ് വ്യംഗ്യം. കിണറ്റിലെ തവള. ഊപ്പാട്, അകപ്പാട് ആണ്. ഉള്ളില്‍പ്പെട്ടുപോയ അവസ്ഥ. ആപ്പിലായ കുരങ്ങന്‍! ഊപ്പാടു വരാതെന്തു ചെയ്യും? വാക്കുകളെ സ്വാഭാവികമായി മാമോദീസാമുങ്ങി മലയാളത്താന്‍മാരാവുന്നതു നോക്കിയിരിക്കുന്നതു രസമാണ്.. ബസ്സിലെ ക്ലീനറാദ്യം ‘ക്ലീ’യായി. പിന്നെ കിളിയായി. അര്‍ത്ഥത്തിലും പ്രവൃത്തിയിലും പൈങ്കിളിയുമായി! ‘മര’ത്തലയനെ ‘വൃക്ഷ’ത്തലയനെന്നു വിളിച്ചാലെന്താ? തല്ലിപ്പൊളിയും അടിപൊളിയും ഒരമ്മപെറ്റ മക്കളാണെങ്കിലും പരസ്പരം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നതിനു കാരണമെന്ത്? ബാങ്കിന്റെ ശാഖ തുറക്കുന്നതു പോലെ ബാങ്കിന്റെ ‘കൊമ്പു’ തുറന്നാലെന്താണ്? അപ്പോള്‍ ഒരു വാക്കിനു പര്യായമല്ല മറ്റൊരു വാക്ക്. ഓരോ വാക്കും ഓരോ പ്രസ്ഥാനമാണ്. അതറിയണമെങ്കില്‍ ലതിനു ചുറ്റും ഇച്ചിരി ഓടി വിയര്‍ക്കണം. അതല്ലേ സത്യം? (ഭാഷാശാസ്ത്രപ്രവേശിക- വി കെ എന്‍ നമ്പൂതിരി)

‘ഗാന്ധിജിയുടെ പ്രതികാരം’ എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. (Most people blame Gandhi's revenge on the water) അര്‍ത്ഥം അറിയണമെങ്കില്‍ സാധാരണ ഡിക്ഷ്ണറി നോക്കിയാല്‍ പോര, NTC's Dictionary of British Slang and Colloquial Expressions തന്നെ നോക്കണം. (രസികന്‍ ഇംഗ്ലീഷ് -ഒ അബൂട്ടി. മാതൃഭൂമി പ്രസിദ്ധീകരണം) ‘വയറിളക്കം’ എന്നാണത്രേ ആ വാക്കിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാര്‍ക്കിടയിലെ നാടന്മാര് നമ്മളോടാണ് പ്രതികാരം തീര്‍ത്തിരിക്കുന്നത്. നമ്മളോട് മാത്രമല്ല, ഫ്രെഞ്ചുകാരോടുമുണ്ട് അവര്‍ക്കീവിരോധം എന്ന് വാക്കുകളുടെ നാള്‍വഴി ചരിത്രം പരിശോധിച്ചാല്‍ അറിയാം. ‘സഹോദരന്മാര്‍’ പണ്ടേ വിരോധത്തിലാണല്ലോ. ഗര്‍ഭനിരോധന ഉറയ്ക്ക് ‘ഫ്രെഞ്ച് ലെറ്റര്‍’ എന്നൊരു പേരുകൂടിയുണ്ട് ഇംഗ്ലീഷില്‍. അശ്ലീലമായ പലവാക്കുകളിലും ഫ്രഞ്ച് എന്ന് ചേര്‍ത്തുകഴിഞ്ഞാല്‍ ഇംഗ്ലീഷുകാരനു സമാധാനമായി. (നമ്മുടെ മൃഗങ്ങളൊക്കെ ഇംഗ്ലീഷാണെങ്കിലും അവറ്റകളുടെ ഇറച്ചിയെല്ലാം ഫ്രെഞ്ചാണെന്ന് അസഹിഷ്ണുവായ ഒരു ഇംഗ്ലീഷുകാരന്‍.. മട്ടണ്‍, ബീഫ്, ഹാം എല്ലാം ഫ്രെഞ്ച്!) തലയിണയ്ക്ക് സായിപ്പിന്റെ കോളൊക്കിയല്‍ പ്രയോഗം, “ഡച്ച് വൈഫ്.” എന്തിന് വിശാലതമിഴകത്തിന്റെ സാമന്തരായിരുന്ന നമ്മള്‍ മലയാളികള്‍ ‘പാണ്ഡ്യസാമ്രാജ്യ’ത്തെ മുട്ടുകുത്തിക്കുന്നത് രാവിലെ ഉടുപ്പുതേയ്ക്കാന്‍ മലയാളിയുടെ വീടുവീടാന്തരം കയറിയിറങ്ങുന്ന പാവം തമിഴ്‌‌ മകനെ ‘പാണ്ടി’ എന്നു വിളിച്ചുകൊണ്ടല്ലേ? അത്ര പാവമല്ലാത്ത ഒരു കിഴട്ടുച്ചെടിയ്ക്ക് കമ്മ്യൂണിസ്ററ്റു പച്ചയെന്നു പേരിട്ടു കൊടുത്ത തിരുമാലിയും ‘അര്‍ത്ഥം വച്ചുള്ള കളിയുടെ കായംകുളം വാളു’ക്കൊണ്ടാണ് വെട്ടിയത്. (ശ്രദ്ധിക്കണം ‘പച്ച’).
പ്രതികാരത്തിന്റെയൊക്കെ ഓരോരോ വഴികള്.....

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുന്ന സ്ഥിതിയ്ക്ക് തീവണ്ടിയിരുന്ന സമയം അത്രയും നിഘണ്ടു വായിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ അസാമാന്യപ്രതിഭാശാലിയും കഠിനാദ്ധ്വാനിയും ചിന്തകനും ആയിരിക്കാന്‍ വഴിയുണ്ടെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. എന്നിട്ടുമെന്തോ നിഘണ്ടു എന്നു കേള്‍ക്കുമ്പം ഒരു ‘വൈമനസ്യക്കേട് !’*

സമര്‍പ്പണം :
പൊട്ടിച്ചിരിച്ചുകൊണ്ട് അടുത്തതായി വായിക്കാന്‍ എനിക്കു വെബ്‌സ്റ്റര്‍ നിഘണ്ടു നിര്‍ദ്ദേശിച്ച കൂട്ടുകാരന്...