Showing posts with label വായനക്കാർ എഴുതുന്നു. Show all posts
Showing posts with label വായനക്കാർ എഴുതുന്നു. Show all posts

April 1, 2026

മൂലധനവും സിനിമയും

സ്വന്തം നിലയ്ക്ക് ചിത്രങ്ങൾ നിർമ്മിക്കുകയും മൂലധനത്തെപ്പറ്റി വേവലാതി കാണിക്കാതിരിക്കുകയും ചെയ്യുന്ന സമാന്തരസിനിമാക്കാരും സ്വതന്ത്രരുമായ സംവിധായകരുമായി ചലച്ചിത്രനിരൂപകനായ പി കെ സുരേന്ദ്രൻ നടത്തിയ അഭിമുഖം (മാതൃഭൂമി 103:52) സമാനചിന്താഗതിയുള്ളവരെ ഒന്നിച്ചിരുത്തുക എന്ന അപൂർവതകൊണ്ടും നിരീക്ഷണങ്ങൾക്കുള്ള വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായിരുന്നു. അഭിപ്രായഗതികൾക്ക് സ്വയം കലാപ്രവർത്തനംകൊണ്ട് അടിവരയിട്ടവരാണെന്നതുകൊണ്ട് പ്രത്യേകിച്ചും. ചലച്ചിത്രങ്ങൾക്ക് വ്യവസായത്തിനും വിനോദത്തിനും പുറമേ കലയെന്ന സ്വത്വംകൂടിയുണ്ട്. ചർച്ചകളിൽ വ്യവസായം എന്ന ഘടകത്തിനാണ് മുൻതൂക്കം പലപ്പോഴും ലഭിക്കുക. വികസിത-വികസ്വര രാജ്യങ്ങളിൽ നല്ല സിനിമയ്ക്കുള്ള ഫണ്ട് സർക്കാർ ബാധ്യതയാണെന്ന കാര്യം ഏതാണ്ട് പൊതുബോധമായി തീർന്നിട്ടുണ്ട്. ചലച്ചിത്രത്തിന്റെ ശില്പഘടനയെയും ആസ്വാദ്യതയെയും ഒരു പരിധിവരെ പരീക്ഷണവ്യഗ്രതയെയും സാങ്കേതികമികവിന്റെ ഭാഗമായ ‘ഇമേജ് ക്വാളിറ്റി’യെയുമെല്ലാമുള്ള അഭിപ്രായഗതികൾ പരോക്ഷമായി സ്വതന്ത്രമായ മൂലധനവിനിയോഗത്തിനുള്ള സ്വാതന്ത്ര്യമെന്ന അടിസ്ഥാനവസ്തുതയിലാണ് ചെന്നുമുട്ടുന്നത്. സംവിധായകരുടെ കൂട്ടത്തിൽ സ്ത്രീകളുണ്ടായിരുന്നില്ല. ധനാധിപത്യം ഇപ്പോഴും ആൺ മേൽക്കോയ്മാ ഭൂരിപക്ഷമേഖലയായതിനാൽ സാമ്പത്തികപരാധീനതയെന്ന പ്രശ്നം ഒരു പക്ഷേ ഏറ്റവും കൂടുതലായും ശക്തമായും ഉയർന്നുവന്നേക്കാവുന്നത് സ്ത്രീകളിൽനിന്നായിരുന്നു. അതുമാറ്റിവച്ചാൽ ഈ സമാന്തരസംവിധായകരുടെ അഭിപ്രായങ്ങൾ, വ്യവസായം എന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നുണ്ട്. കലാമേന്മയുള്ള സിനിമയെക്കുറിച്ചുള്ള വാഗ്വാദങ്ങളിൽപോലും വികസിത-വൈദേശികരാജ്യങ്ങളിലെ ഉല്പന്നങ്ങളുടെ നിലവാരത്തിലുള്ള സാങ്കേതികതയ്ക്കുനേരെയുള്ള ആഭിമുഖ്യം അബോധത്തിലെങ്കിലും കുടിയിരിക്കുന്നുണ്ട് എന്നാണ് അനുഭവം. നിരന്തരമായ കാഴ്ചാപ്രളയത്താൽ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ, കാണികളുടെ പൊതുഅഭിരുചികൾക്ക് കുറുകേ നടന്ന് അവരെ തിയറ്ററിലേക്ക് ആകർഷിക്കാൻ പരീക്ഷണവ്യഗ്രതമാത്രം പോര. പക്ഷേ പണം ആരാണ് മുടക്കുന്നത്? തുടക്കക്കാരിൽ എന്താണതിനുള്ള മാനദണ്ഡം? (ആരുടെ ആയാലും) മൂലധന ഔദാര്യത്തിലൂടെ നിർമ്മിക്കപ്പെടുന്നത് വ്യക്തിപരവും സംഘടനാപരവും രാഷ്ട്രീയവുമായ താത്പര്യങ്ങളുടെ വിധേത്വങ്ങളായിരിക്കും. സർക്കാർ ഫണ്ടുകളാണെങ്കിലും അതാണവസ്ഥ. ചർച്ചയിൽ പങ്കെടുത്ത ആഷിഷ് അവികുന്തകും മിഥുൻ മുരളിയും അർജ്ജുനും വിഗ്നേഷും, സ്വന്തം കലാകാരസ്വാതന്ത്ര്യത്തെമാത്രം മുന്നിൽ വച്ചുകൊണ്ട് പറഞ്ഞ, ഏതാണ്ട് ഒരേ സ്വരമുള്ള വാക്കുകൾ വിധേയത്വങ്ങളെയും ഫണ്ടിങ്ങിനെപ്പറ്റിയുള്ള പല അവകാശവാദങ്ങളെയും ഒന്നഴിച്ചു നോക്കാൻ സഹായിക്കുന്നതാണ്. കുറച്ചുകാലങ്ങൾക്കുമുൻപ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രനിർമ്മാണസബ്സിഡികളെപ്പറ്റി പറഞ്ഞത് വലിയ വിവാദമായിരുന്നല്ലോ. 70 കളുടെ തുടക്കത്തിൽ പരീക്ഷണ-സ്വതന്ത്രസിനിമാസങ്കല്പവുമായി മലയാളചലച്ചിത്രമേഖലയിൽ കാലുവച്ച ഒരാളാണ് അടൂരും. സ്വത്വവാദപരമായ കോലാഹലങ്ങൾക്കിടയിൽ സർക്കാരിന്റെയായാലും ധനസഹായം കൊണ്ടുവരുന്ന സ്വാച്ഛന്ദ്യനിഷേധത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് ആ ചർച്ചയെ നയിക്കാൻ കേരളത്തിലെ സമാന്തരകലാപ്രവർത്തകർക്കും കഴിയാതെപോയി. കലയിൽ പ്രവർത്തിക്കാനായി മുന്നോട്ടുവരുന്നവർ ആരുടെ ഔദാര്യത്തിലാണ് സ്വയം അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിലും തർക്കം മുന്നോട്ടു പോയില്ല. പുതിയ കാലത്തെ പരീക്ഷണവ്യഗ്രരായ സംവിധായകർക്ക് ആ കാര്യം വ്യത്യസ്തമായ നിലയിൽ പറയാനുണ്ട് എന്നാണ് അഭിമുഖം വായിച്ചപ്പോൾ തോന്നിയത്. ഇത്തരത്തിലുള്ള ഒരു ഏകോപനത്തിലൂടെ അന്നത്തെ വിവാദത്തിനും ഏകപക്ഷീയമായ കളിയാക്കലുകൾക്കും അധിക്ഷേപത്തിനും ആ ഒച്ചയെല്ലാം ഒഴിഞ്ഞു കഴിഞ്ഞിട്ട് സമചിത്തമായ ഒരിടപെടൽ നടത്തുകയല്ലേ പി കെ സുരേന്ദ്രൻ ഈ അഭിമുഖത്തിലൂടെ ചെയ്തത്? സംശയമാണ്. ശരിയാവണമെന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 5, 2026

January 13, 2026

കേരളത്തിലെ ആദ്യ സിനിമയും ചലച്ചിത്രപ്രദർശകനും - ഒരു തിരുത്ത്

 



          ബാസൽ മിഷൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച കേരളീയ ചലച്ചിത്രങ്ങളെപ്പറ്റി ഡോ ഇ എസ് എം അസ്ലമും ഡോ ഫിലിപ് ബോർനെയും ചേർന്നെഴുതിയ ലേഖനം (103:41) വിജ്ഞാനപ്രദമായിരുന്നു. ബാസൽമിഷന്റെ സാംസ്കാരിക സംഭാവനകളിൽ സിനിമയും ഉൾപ്പെട്ടിരുന്നു എന്ന കാര്യം മാത്രമല്ല, ഏറെക്കുറേ അജ്ഞാതമായിരിക്കുകയും തെറ്റിദ്ധാരണകൾ ധാരാളമായി ഇടം പിടിക്കുകയും ചെയ്തിട്ടുള്ള, കേരള ത്തിലെ ആദ്യകാല സിനിമാചരിത്രത്തിനു വസ്തുനിഷ്ഠമായ തെളിച്ചങ്ങൾ പകരാൻ ഇത്തര ത്തിലുള്ള കാലാന്തരമായ വീണ്ടെടുപ്പുകൾ സഹായിക്കുകയും ചെയ്യും. 1948-, ഉദയാ സ്റ്റുഡിയോയുടെ ആദ്യസിനിമ വെള്ളിനക്ഷത്രം സംവിധാനം ചെയ്ത ജർമ്മൻകാരനായ എഫ്. ജെ. എച്ച്. ബെയ്സിന്റെ  ജീവചരിത്രവാസ്തവങ്ങളും അദ്ദേഹം കേരളത്തിലെത്തി ഒരു സിനിമ സംവിധാനം ചെയ്യാനും (പിന്നീട് അദൃശ്യനാവാനും) ഇടയായതിന്റെ വിശദാംശങ്ങൾ ഈ വഴി അന്വേഷിച്ചാൽ ലഭിച്ചേക്കുമെന്നാണ് ബാസൽമിഷൻ സിനിമകളുടെ ജർമ്മൻബന്ധവും അവയുടെ പേരുകളും കണ്ടപ്പോൾ തോന്നിയത്. ഹിറ്റ്ലറുടെ ചാരനായിരുന്നു എന്ന ഐതിഹ്യത്തിനാണ് ഇപ്പോൾ പ്രചാരമുള്ളത്.

          അക്കാദമിക സ്വഭാവമുള്ള ലേഖനത്തിൽ വസ്തുതാപരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ട്. ബാസൽ മിഷൻ സിനിമകൾ പുറത്തുവന്ന വർഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാനായി കേരളത്തിലെ ആദ്യസിനിമ വിഗതകുമാരൻപുറത്തിറങ്ങിയ വർഷവും അതാണെന്ന് തുടക്കത്തിലും  ലേഖനത്തിന്റെ അവസാനഭാഗത്തും കുറിച്ചിട്ടുണ്ട്. സിനിമയുടെ പ്രദർശ നവർഷത്തിന്റെ കാര്യത്തിലുള്ള വിരുദ്ധാഭിപ്രായത്തെപ്പറ്റി പരാമർശമുണ്ടെങ്കിലും സ്വാഭാവി കമായും ബ്രാക്കറ്റിൽ 1928 നവംബർ എന്ന് എഴുതിയത് ആ വർഷത്തിനൊരു സവിശേഷമായ ഊന്നൽ നൽകാനാണെന്നു വ്യക്തമാണ്. 

          ആദ്യകാല മലയാള ചിത്രങ്ങളുടെ ചരിത്രകാരനും ജെ സി ഡാനിയലിനെ നേരിട്ടു കണ്ട് അഭിമുഖം നടത്തിയവരിൽ ഒരാളും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, പി കെ റോസിയുടെ ജീവചരിത്രമെഴുതിയ (പി കെ റോസി : മലയാള സിനിമയുടെ അമ്മ) കുന്നുകുഴി എസ് മണി, മലയാളസിനിമയുടെ ചരിത്രം എഴുതിയ, ചലച്ചിത്രനിരൂപകനായ വിജയകൃഷ്ണൻ എന്നിവരാണ് വിഗതകുമാരന്റെ പ്രദർശന ദിവസം 1928 നവംബർ 7 ആണെന്നു ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. ജെ സി ഡാനിയൽ മലയാള സിനിമയുടെ പിതാവ് എന്ന പുസ്തകം എഴുതിയ ജയന്തി ജെ (ജെ സി ഡാനിയലിന്റെ ബന്ധുവായ അവർ ഈ പുസ്തകം അവർ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്) ആദ്യചിത്രത്തിന്റെ പ്രദർശന തീയതി 1930 ഒക്ടോബർ 23 എന്നാണ് കൊടുത്തിട്ടുള്ളത്. ബാസൽമിഷൻ സിനിമകളെപ്പറ്റി എഴുതിയ ലേഖനത്തിന്റെ ഒരു ഉറവിട മായ മലയാള സിനിമ പിന്നിട്ട വഴികൾഎന്ന കൃതിയിൽ ജയരാജ്, ഈ രണ്ടു തീയതി കളും തർക്കവിഷയമാണെന്ന മട്ടിൽ കൊടുത്തിട്ട് പുതിയൊരു തീയതിയും അവതരിപ്പിച്ചി ട്ടുണ്ട്. 1930 നവംബർ 7. ഈ തിയതിയുടെ ഉറവിടം അദ്ദേഹം  വ്യക്തമാക്കുന്നില്ല. കോട്ടയത്തിൽനിന്ന് പ്രസാധനം ചെയ്തിരുന്ന സിനിമാമാസികയുടെ 1950 ആഗസ്റ്റ് മാസത്തെ പതിപ്പിൽ, ഏവൂർ ഇ കെ എഴുതിയ  ഇന്ത്യൻ സിനിമാവ്യവസായം,’ എന്ന ലേഖനത്തിൽ കൊടുത്തിട്ടുള്ള,  1950വരെ നിർമ്മിക്കപ്പെട്ട മലയാളചിത്രങ്ങളുടെ പട്ടിക അനുസരിച്ച് വിഗതകുമാരൻപുറത്തിറങ്ങിയ വർഷം 1933 ആണ്. പട്ടികയിൽ കേരളത്തിലെ രണ്ടാമ ത്തെ നിശ്ശബ്ദചിത്രമെന്നു പറയുന്ന മാർത്താണ്ഡവർമ്മയ്ക്കുശേഷം. ഈ ലേഖനം പ്രസിദ്ധീ കരിച്ചു വരുമ്പോൾ ജെ സി ഡാനിയൽ ജീവിച്ചിരിപ്പുണ്ട്.  

          യഥാർത്ഥത്തിൽ ഈ സന്ദിഗ്ധത കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിനകം പരിഹരിക്കപ്പെടേണ്ടതായിരുന്നു.  വിഗതകുമാരനെപ്പറ്റിയും ജെ സി ഡാനിയ ലിന്റെ സംരംഭത്തെപ്പറ്റിയും ആധികാരികമായ പല വിവരങ്ങളും നൽകുന്ന, ആർ ഗോപാല കൃഷ്ണന്റെ നഷ്ടസ്വപ്നങ്ങൾഎന്ന കൃതി (അതും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്) ദ ഹിന്ദു, ദ ഹിന്ദു ഇല്യൂസ്ട്രേറ്റഡ് വീക്‌ലി, മാതൃഭൂമി ദിനപ്പത്രം, നസ്രാണി ദീപിക എന്നീ പ്രസിദ്ധീകരണങ്ങളിൽ 1930 ഒക്ടോബർ-നവംബർ മാസങ്ങളിൽ വന്ന വാർത്തകളുടെയും അവലോകനങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും പിൻബലത്തോടെ 1930 ഒക്ടോബർ 23 വ്യാഴാഴ്ചയായിരുന്നു വിഗതകുമാരന്റെആദ്യപ്രദർശനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ സിനിമയുടെ ആദ്യപ്രദർശനവുമായി ബന്ധപ്പെട്ട് (ജെ സി ഡാനിയൽ)  തയാറാക്കിയ ക്ഷണപത്രികയിലെ വിവരങ്ങളുമായും 1930 ഒക്ടോബർ 28-നു നസ്രാണിദീപികയിൽ വന്ന, എം ഗോപിനാഥിന്റെ വിഗതകുമാരന്റെ നിരൂപണവുമായും ഒത്തുപോകുന്നതാണ്. ദ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്റെ പേരിൽ 1930 ഒക്ടോബർ 18-നു ഇംഗ്ലീഷിൽ തയ്യാറാക്കിയ ആ പത്രിക, 1930 ഒക്ടോബർ 23 വ്യാഴാഴ്ച, 6.30-നും 9.30-നുമായി തിരുവിതാംകൂറിലെ ക്യാപിറ്റോൾ സിനിമാഹാളിൽ നടക്കുന്ന സിനിമാപ്രദർശനത്തിനു പൊതുജനത്തെ (ദ പബ്ലിക്) ക്ഷണിച്ചുകൊണ്ടുള്ളതാണ്. 1928-ലായിരുന്നു ചലച്ചിത്ര പ്രദർശനമെങ്കിൽ 1930-ന് അതിന്റെ നിർമ്മാതാവ് ആളുകളെ ക്ഷണിക്കേണ്ട കാര്യമില്ലല്ലോ. 1928-ലായിരുന്നു സിനിമയുടെ ആദ്യപ്രദർശനം എന്നു വിശ്വസിക്കുന്നവർ ഈ കത്ത് വ്യാജമാണെന്ന ആരോപിക്കാറുണ്ട്. എന്നാൽ അതിലെ ഭാഷയും ചലച്ചിത്രത്തിനു പകരം വിശേഷണങ്ങ ളായി ഉപയോഗിച്ചിരിക്കുന്ന, പുതിയ സംരംഭം (Novel Enterprise),  പടം (Picture), ചിത്രലീല (Photo-Play) എന്നീ വാക്കുകളും പ്രദർശനശാലയുടെ (Hall) വിശേഷണമായി സിനിമ എന്ന പ്രയോഗവും ആരോപണത്തെയാണ് സംശയാസ്പദമാക്കു ന്നത്, പത്രികയെയല്ല. അക്കാലത്തെ ചലച്ചിത്രസങ്കല്പവും തിയേറ്റർ  പതിവുമായി ചേർന്നു പോകുന്ന പ്രയോഗങ്ങളാണ് അവ. താരതമ്യത്തിനായി 1930 -ലെ മലയാള രാജ്യം വിശേഷാൽ പ്രതിയിൽ വന്ന ദ ക്യാപിറ്റോൾ സിനിമയുടെ പരസ്യവുമായി ഒത്തുനോക്കാവുന്നതുമാണ്.

          രണ്ടാമത്തെ തിരുത്ത്, 1905-ൽ കോഴിക്കോട്ടുവച്ച് കോയമ്പത്തൂർകാരനായ പോൾ വിൻസെന്റ് സംഘടിപ്പിച്ച വാണിജ്യ സ്വഭാവമുള്ള മാജിക് ലാന്റേൺ പ്രദർശനത്തെപ്പറ്റി യുള്ളതാണ്. ഇതിന്റെയും ഉറവിടം ജയരാജിന്റെ പുസ്തകമാണെന്ന് ലേഖനത്തിൽ കാണാം. കേരളത്തിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ചലച്ചിത്രപ്രദർശകനായി പോൾ വിൻസെന്റി ന്റെ പേര് തെറ്റായി പ്രചരിച്ചതാണെന്നും അദ്ദേഹത്തിന്റെ പിതാവായ സ്വാമിക്കണ്ണ് വിൻസെന്റാണ് (1883-1942) 1906-ൽ കോഴിക്കോട്  മുതലക്കുളത്തും തിരുവനന്തപുരത്തും ചലച്ചിത്രപ്രദർശനങ്ങൾ നടത്തിയതെന്നും ഡോ. പി കെ രാജശേഖരൻ സ്വാമിക്കണ്ണ് വിൻ സെന്റ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശകൻഎന്ന ലേഖനത്തിൽ തിരുത്തിയിട്ടുണ്ട്. (ഫിൽക 12-മത് ഇന്റെർ നാഷണൽ ഫെസ്റ്റിവൽ ബുക്ക്, 2012) ഈ വിവരം അദ്ദേഹത്തിന്റെതന്നെ സിനിമാസന്ദർഭങ്ങളിലെ ആദ്യത്തെ കളിയെന്ന ലേഖനത്തിലും കാണാം. 1906-ൽ ജനിച്ചിട്ടുപോലുമില്ലാത്ത പോൾ വിൻസെന്റ്, പിതാവിന്റെ പാത പിന്തുടർന്ന് കോയമ്പത്തൂരിൽ സിനിമാ ശാലകൾ നടത്തിയിരുന്നുവെങ്കിലും കേരളത്തിലെ ചലച്ചിത്രപ്രദർശനചരിത്രവുമായി അദ്ദേഹത്തിനു ബന്ധമൊന്നും ഇല്ല

          ബാസൽ മിഷൻ സിനിമകളെപ്പറ്റിയുള്ളത് പുതിയ അറിവാണ്. ലേഖകർ ആമുഖ മായി കുറിക്കുന്നതുപോലെ, ‘സിനിമയുടെ പ്രമേയം പ്രതിഫലിപ്പിക്കാൻ ഉപയോഗിച്ച ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ചിഹ്നങ്ങൾ പരിഗണിച്ച്’, കേരളത്തിലെ ആദ്യ സിനിമയുടെ വാണിജ്യപരമല്ലാത്ത പ്രദർശനം 1928-ൽ നടന്നുവെന്നത് സങ്കേതത്തിൽനിന്ന് സങ്കേതത്തിലേക്ക്, ഇരുട്ടിൽ പ്രകാശം പരക്കുന്നുഎന്നീ മൂകസിനിമകളെ വച്ചുകൊണ്ടു നോക്കുമ്പോൾ ഇനിമുതൽ ചരിത്രപരമായ യാഥാർത്ഥ്യമാണ്. മറഞ്ഞുകിട ക്കുന്ന കൂടുതൽ ചിത്രീകരണങ്ങൾ ഇനിയും വന്നുകൂടായ്കയില്ല. എന്നാൽ വിഗതകുമാരന്റെപ്രദർശനവർഷത്തെയും ആദ്യത്തെ ചലച്ചിത്രപ്രദർശകനെയും സംബന്ധിച്ച്, തിരുത്തപ്പെട്ടതിനുശേഷവും, തെളിവുകളുടെ അഭാവത്തിലുണ്ടായ മുൻകാലങ്ങളിലെ അഭ്യൂഹ പരാമർശങ്ങൾക്ക് അക്കാദമിക സ്വഭാവമുള്ള ലേഖനങ്ങളിൽക്കൂടി കിട്ടുന്ന ആധികാരികത, സ്വതവേ ഇരുട്ടിലാണ്ടു കിടക്കുന്ന നമ്മുടെ സാംസ്കാരികചരിത്രത്തെ വീണ്ടും സന്ദിഗ്ധമാക്കുകയാണ് ചെയ്യുക. അതുകൊണ്ടാണ് ഈ കുറിപ്പ്.

 

മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായനക്കാർ എഴുതുന്നു, ജനുവരി 18, 2026