May 31, 2026

വിദ്യാഭ്യാസത്തിലെ ഇടത്തട്ടുനിലകൾ

 



     
ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വർഷമാണ്  ബംഗാൾ, ബോംബേ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ ലണ്ടൻ മാതൃകയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നതും. 1857-ൽ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡ്സിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാപനങ്ങൾ. ”പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിൽനിന്ന് ഉദ്ഭൂതമാകുന്ന, ധാർമ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാർക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മിൽ നിക്ഷിപ്തമായ പവിത്രമായ കർത്തവ്യമാണെന്ന്’ വിവരിക്കുന്ന വുഡ്സ്,  പൂർവദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങൾ നിറഞ്ഞതാണെന്നും കമ്പനി ഭരണാധികാരികൾക്ക് കൂടുതൽ വിശ്വാസ്യതയോടെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതിൽ എഴുതിവച്ചിട്ടുണ്ട്. 

പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തിൽതന്നെ  ഉയർന്നതിൽ  അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദർഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങൾ കൂടിക്കലരുന്നതു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇന്ത്യക്കാരെ ബുദ്ധിയിലും ധാർമ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീർക്കാൻ സ്ഥാപിക്കപ്പെട്ട കൽക്കട്ടാ സർവകലാശാലയിൽനിന്ന് ആദ്യ ബിരുദം നേടിയവരിൽ ഒരാളായ ബങ്കീം ചന്ദ്ര ചാറ്റർജിയാണ്  പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും ‘വന്ദേ മാതരം’ എഴുതിയതും എന്നുകൂടി ഓർമ്മിക്കുക. വിദ്യാഭ്യാസപരിഷ്കരണത്തിനായി ബ്രിട്ടീഷുകാരും  മിഷണറിമാരും നാട്ടുഭരണാധികാരികളും ചേർന്നു നടത്തിയ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേർന്നാന് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും  വിദ്യാഭ്യാസ ഘടനാനിർണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകൾക്കുള്ളിൽ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും  ചെയ്യുന്നു.   

ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ 2 വർഷത്തെ എഫ് എ (ഫൈനൽ എക്സാമിനേഷൻ ഇൻ ആർട്സ്) കോഴ്സ് വിദ്യാർത്ഥികൾ പൂർത്തിയാക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരമ്പരാഗതവും അല്ലാത്തതുമായ പഠനസമ്പ്രദായങ്ങളിലൂടെ കടന്നു വന്ന ഇന്ത്യൻവിദ്യാർഥികളെ പാശ്ചാത്യ മാതൃകയിലുള്ള സർവകലാശാലകളിലെ പാഠ്യക്രമത്തിന് യോജിച്ചവിധം മാറ്റിയെടുക്കാനുള്ള മധ്യവർത്തി കോഴ്സായിട്ടാണിത് വിഭാവന ചെയ്തിരുന്നത്.  തദ്ദേശീയമായ പ്രാകൃതസമൂഹത്തിന് യൂറോപ്യൻ മട്ടിലുള്ള പരിഷ്ക്കൃതസമൂഹത്തിലേക്കുള്ള മോചനപാത ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന ഉത്തമവിശ്വാസം വ്യാപകമായി ആവേശിച്ചിരുന്ന കാലത്ത് കോളേജുകൾക്കും  സ്കൂളുകൾക്കും ഇടയിൽ സ്ഥാപിക്കപ്പെട്ട  ഈ കോഴ്സുകളുടെ രൂപകല്പനയിൽ  അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുള്ളത്, അന്നത്തെ ഇടത്തട്ട് സമൂഹത്തിന്റെ നിഴലുകൾ തന്നെയായിരുന്നില്ലേ? നിലവിലുണ്ടായിരുന്ന സമൂഹത്തിന്റെ പ്രായോഗികരൂപകങ്ങളായിരുന്നു അവ എന്നർത്ഥം. 

 സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ബിരുദ പഠനത്തിനെത്തും മുൻപ് വിദ്യാർത്ഥികൾ മുന്നൊരുക്കപഠനം നടത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല എന്നു കാണാം.  കൊളോണിയലിസത്തിനെ പിന്താങ്ങുന്ന അക്കാദമികനില അനുകൂലമാക്കുക എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചിന്താഗതികൾ  വേഷവും ഭാവവും മാറി വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നു.  സ്കൂൾ ക്ലാസുകളിലെ ചോദ്യപേപ്പറുകളും തെരെഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളുമെല്ലാം ആത്യന്തികമായി തൊട്ട് അനുവദിക്കേണ്ട ചുമതല സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ദ്ധർക്കാണ് ഇപ്പോഴും.  ബോധനമാർഗങ്ങളും മൂല്യനിർണ്ണയരീതികളുമൊക്കെ വ്യത്യസ്തമാണെങ്കിലും. ഉയർന്ന ഉദ്യോഗസ്ഥരും കോളേജുകളിൽനിന്നാണ്. ഒന്നാം ഭാഷയായി ഇംഗ്ലീഷ്, രണ്ടാമത്തേതായി നാട്ടുഭാഷ എന്നിങ്ങനെ തുടക്കത്തിൽ അവർ ഉണ്ടാക്കിവച്ച പഠനക്രമത്തിന് ഇന്നും ഇന്ത്യൻ സർവകലാശാലകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് നീതിന്യായ കോടതികൾക്കും നാട്ടുകാർക്കും ഇടയിൽ നിൽക്കാൻ വേണ്ട ഒരു വിഭാഗത്തെ വാർത്തെടുക്കാൻ  എഫ് എൽ (ഫസ്റ്റ് എക്സാമിനേഷൻ ഇൻ ലോ) എന്ന  കോഴ്സും അവർ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനേക്കാൾ മേന്മയുള്ള പദവി ലഭിച്ചിരുന്ന അഭിഭാഷക വൃത്തിയിലേക്ക് തിരിയാനുള്ള അടിസ്ഥാന കോഴ്സുകൂടിയായിരുന്നുപ്ലീഡർമാരെ സൃഷ്ടിക്കുന്ന ഈ എഫ് എൽ.   

കേരളത്തിലെ കോളേജുകളിൽ 1866 –ൽ തുടങ്ങിയ എഫ് എ കോഴ്സുകൾ  1905 ആയപ്പോഴേക്കും അവയുടെ സാമൂഹികനിലയെ കൂടുതൽ വ്യക്തമാക്കുന്നതരത്തിൽ ‘ഇന്റെർമീഡിയറ്റ്’ എന്ന് പേരുമാറ്റി. സാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന  11 വർഷത്തെ സ്കൂൾ പഠനം, 2 വർഷത്തെ ഇന്റെർമീഡിയറ്റ്, 2 വർഷത്തെ ബിരുദം, 3 വർഷത്തെ ഓണേഴ്സ്, 2 വർഷത്തെ ബിരുദാനന്തരബിരുദം  എന്നിങ്ങനെയുള്ള ഘടനയ്ക്ക് മാറ്റം വരുന്നത് 1944 –ലെ സാർജന്റ് കമ്മീഷൻ, ‘ഇന്റെർമീഡിയറ്റ്’ കോഴ്സ് നിർത്തൽ ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചതോടെയാണ്. ഇന്റെർമീഡിയറ്റിന്റെ 2 വർഷ കാലാവധിയിൽ ആദ്യത്തെ വർഷം സ്കൂളിനോട് ചേർക്കുക, രണ്ടാം ഭാഗം കലാശാലാ പ്രവേശനത്തിനുവേണ്ട യോഗ്യതയുണ്ടോ എന്ന പരീക്ഷ നടത്താനുള്ള കോഴ്സാക്കുക എന്നായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം. 6 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക, സ്ത്രീകളെ അദ്ധ്യാപക വൃത്തിയിലേക്കുകൊണ്ടുവരുന്നതിന് ആവശ്യമായ പ്രേരണകൾ ചെലുത്തുക തുടങ്ങി ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും  ഇന്ത്യൻ സാഹചര്യങ്ങളോട് ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടും കാലത്തെ കടന്നു കാണുന്ന സൂചനകളും ഉള്ളതായിരുന്നു. ജോൺ സാർജന്റിന്റെ പേരിൽ അറിയപ്പെടുന്നെങ്കിലും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർദാർ സർ ജോഗേന്ദ്ര സിങ് ചെയർമാനായ 23 അംഗസമിതി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട് എന്നതാവാം കാരണം.

 ഡോ. ലക്ഷ്മണസ്വാമി മുതലിയാരുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് രൂപം നൽകിയ 1952 -ലെ സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ ഇന്റെർമീഡിയറ്റിനു പകരം,  8 മുതൽ 12 വരെയുള്ള ഒരു ഹയർ സെക്കന്ററി ഘട്ടമാണ് മുന്നോട്ടു വച്ചത്. എന്നാലും കോളേജിലേക്കു പോകുന്നതിനു മുൻപായി ഒരു വർഷത്തെ പ്രീ യൂണിവേഴ്സിറ്റി പഠനം വേണമെന്ന കാര്യത്തിനു അതിലും മാറ്റമില്ല. തൊഴിലധിഷ്ഠിത പഠനത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ഒരു വർഷത്തെ  പ്രീ പ്രൊഫഷണൽ കോഴ്സ് കൂടി പൂർത്തിയാക്കണം. അവ പ്രൊഫഷണൽ കോളേജുകളോടു ചേർത്തുനടത്തുന്നതാണ് നല്ലത്. മധ്യവേനൽ അവധിക്കാലത്തിനു പുറമേ പത്തോ പതിനഞ്ചോ ദിവസം വീതമുള്ള രണ്ട് അവധിക്കാലം കൂടി വിദ്യാർത്ഥികൾക്കുകൊടുക്കണമെന്നുമൊക്കെ മുതലിയാർ കമ്മീഷൻ റിപ്പോർട്ടിൽ വായിക്കാം.   

കേരളത്തിലെ പിയുസിയും പ്രീഡിഗ്രിയും

 മുതലിയാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനിടയിൽ കേരളത്തിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം മൂന്നു മേഖലകളായി പിരിഞ്ഞുകിടന്ന പ്രവിശ്യകളെ ഒന്നാക്കിയപ്പോൾ പ്രാദേശികമായി നിലനിന്നിരുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ ഘട്ടങ്ങൾ കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പമുണ്ടായിരുന്നു. തിരുക്കൊച്ചി സംസ്ഥാനങ്ങളിൽ നാലാം ക്ലാസുവരെയുള്ള പഠനത്തിനുശേഷം ഒന്നാം ഫോറത്തിലേക്കു പോകുന്ന കുട്ടി, സിക്‌സ്തു ഫോറത്തിലെത്തുമ്പോൾ  പത്തു വർഷത്തെ പഠനം പൂർത്തിയാക്കി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റു നേടുന്നു. മദ്രാസ് പ്രവിശ്യയിലായിരുന്ന, വടക്കൻ ഭാഗങ്ങളിൽ സ്കൂൾപഠനം 11 വർഷം നീളുകയും ചെയ്യുന്നു.   മുതലിയാർ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് കോളേജിനോട് ചേർന്നു നിൽക്കുന്ന പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ ചേരുന്നതിനു മുൻപ്, ഒരു വർഷം സ്കൂളിൽതന്നെ കുട്ടി വീണ്ടും പഠിക്കേണ്ടതുണ്ട്. എല്ലായിടത്തും അതല്ല സ്ഥിതി. അങ്ങനെ ചില കുട്ടികൾക്ക് സ്കൂളുകളിൽ 11 വർഷം പഠിക്കാതെ പിയുസിക്കു ചേരാം എന്ന അവസ്ഥ വന്നു. ഒരു വർഷം അവർക്ക് ലാഭമാകുന്നുവെങ്കിലും കോളേജുകളിൽ പഠിക്കേണ്ട അടിസ്ഥാനവിഷയത്തിലുള്ള  അറിവ് പകുതിയായി ചുരുങ്ങിപ്പോകുന്നു എന്ന ആരോപണം ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് പ്രീഡിഗ്രി എന്ന രണ്ടു വർഷപഠനത്തിന്റെ ആശയം ഉടലെടുക്കുന്നതും, അതു കോളേജിനോട്  ചേർത്തു വയ്ക്കാൻ തീരുമാനിക്കുന്നതും. 

കേരളത്തിൽ സർവകലാശാല  വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ശുപാർശകൾ സമർപ്പിക്കാൻ 1945-ൽതന്നെ ഒരു സമിതിയെ നിയമിച്ചിരുന്നു. തിരുവിതാംകൂർ സർവകലാശാലയിലെ പ്രോ-വൈസ് ചാൻസിലറായിരുന്ന  ഹരോൾഡ് സി പാപ്‌വർത്തിന്റെ നേതൃത്വത്തിലുള്ള ആ സമിതി വിദ്യാഭ്യാസഘട്ടങ്ങളെ സ്കൂൾ പഠനം - 11 വർഷം, പ്രീ യൂണിവേഴ്സിറ്റി 1 വർഷം എന്നിങ്ങനെ നിജപ്പെടുത്തി ഒരു നിർദ്ദേശം വച്ചിരുന്നു. മുതലിയാർ കമ്മീഷന്റെ നടപ്പാക്കലിനെ സംബന്ധിച്ച് ആശയക്കുഴപ്പം കേരളത്തിൽ ഉണ്ടായെങ്കിൽ അതിനർത്ഥം ചിലയിടങ്ങളിലെങ്കിലും പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പായില്ലെന്നാണല്ലോ. എന്നാലും ഇന്നു കാണുന്ന രീതിയിൽ  മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സിനു പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സവിശേഷമായ ഒരു വർഗമാണെന്ന പരിഗണന പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ കാലത്തോളം പഴക്കമുണ്ട്. വൈദ്യം, വാസ്തുശാസ്ത്രം, കൃഷി തുടങ്ങിയ തൊഴിൽ പഠനമേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം, പ്രീ-യൂണിവേഴ്സിറ്റി കോഴ്സിനു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ട് അതു ശരിയല്ലെന്നും അവർക്ക് ഒരു വർഷത്തെ മറ്റൊരു കോഴ്സുതന്നെ ആവശ്യമാണെന്നുമായിരുന്നു പാപ്‌വർത്ത് സമിതിയുടെ ശുപാർശ.  സ്കൂളിനും കോളേജിനുമിടയിൽ മറ്റൊരു വാർഷിക കോഴ്സ് എന്ന ആശയം പ്രീ യൂണിവേഴ്സിറ്റി കോഴ്സായി  1946-47 വർഷംതന്നെ നിലവിൽ വന്നു. തിരുവനന്തപുരത്തു് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നെങ്കിൽ  കൊല്ലത്തും ചങ്ങനാശ്ശേരിയിലും എസ് എൻ ഡി പിയുടെയും എൻ എസ് എസിന്റെയും ആഭിമുഖ്യത്തിലാണ് പ്രീ യൂണിവേഴ്സിറ്റി ക്ലാസുകൾ ആരംഭിച്ചത് എന്ന കാര്യം തുടക്കംമുതൽ ഈ മേഖലയിലുള്ള സാമുദായിക ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. 

പ്രീഡിഗ്രി കോഴ്സ്, സർക്കാർ-സ്വകാര്യ കോളേജുകളിൽ സമാന്തരമായി ആരംഭിക്കുന്ന 1964-ലാണ് ഇന്ത്യയിലെ വിദ്യാഭ്യാസപ്രശ്നങ്ങൾ മനസിലാക്കാനും പ്രശ്നപരിഹാരനിർദ്ദേശങ്ങൾക്കുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ  ചെയർമാനായിരുന്ന ഡോ. ഡി എസ് കോത്താരിയുടെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള കമ്മീഷൻ നിലവിൽ വരുന്നത്. രണ്ടു വർഷത്തിനുശേഷം റിപ്പോർട്ട് സമർപ്പിച്ച കോത്താരിക്കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് കോളേജിനും സ്കൂളിനും ഇടയ്ക്കുള്ള എഫ് എ/ ഇന്റെർ മീഡിയറ്റ്/ പ്രീ യൂണിവേഴ്സിറ്റി  എന്നിങ്ങനെ കാലാകാലം പല പേരുകളിൽ അറിയപ്പെട്ട കോഴ്സുകൾ, കോളേജിൽനിന്നു മാറ്റി സ്കൂളിനോട് ചേർക്കണമെന്നും അത് പ്രത്യേക വിഭാഗമായി 11, 12 എന്നിങ്ങനെയുള്ള പേരുകളിൽ നിലനിർത്തണമെന്നുമായിരുന്നു. ഭാഷാപഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ദേശീയബോധം ഉത്തേജിപ്പിച്ചു വളർത്തിയെടുക്കണമെന്നും ഹിന്ദിയെ സമ്പന്നമാക്കണമെന്നും റഷ്യൻ ഭാഷാപഠനത്തിനു പ്രത്യേകം ശ്രദ്ധ നൽകണമെന്നുമൊക്കെ പറയുന്നുണ്ട് കോത്താരി കമ്മീഷൻ. ഇവയിൽ ഏതൊക്കെ നമുക്ക് സ്വീകാര്യമാണ് എന്നുള്ളത് അടുത്ത കാലത്ത് ഖാദർക്കമ്മീഷന്റെ പ്രഥമ റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ ചർച്ചയായതാണ്. സാർജന്റ് റിപ്പോർട്ടിലെ ഒരു വാക്യത്തിന്റെ രൂപഭേദം മാത്രമായ, ‘ക്ലാസ് മുറികളിൽ രൂപപ്പെടുന്ന ഇന്ത്യയുടെ ഭാവിയെ’പ്പറ്റിയുള്ള ഒരു ആമുഖവാക്യത്തിന്റെ പേരിൽ അനുസ്മരിക്കാറുണ്ടെങ്കിലും മറ്റു നിർദ്ദേശങ്ങളുടെ കാര്യമൊന്നും കാര്യമായ പരിഗണനയ്ക്കു വിധേയമാക്കിയുമില്ല.   

വിദ്യാഭ്യാസവിഷയത്തിൽ കേരളത്തിനുള്ളത് നീണ്ട പാരമ്പര്യമാണ്. ഇന്നും ഉയർത്തിപ്പിടിക്കാവുന്ന പ്രധാനപ്പെട്ട സേവനമേഖലകളിലൊന്നായി വിദ്യാഭ്യാസം നിലനിൽക്കുന്നതിനു കാരണം ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായി വന്ന ആവശ്യബോധമാണ്. 1848-ൽ,  കോട്ടയത്തുവച്ച് ഹെന്റ്റി ബേക്കർ ജൂനിയറെ സ്വന്തമായി സ്കൂൾ വേണമെന്ന ആവശ്യമുന്നയിച്ച് മലയരയ വിഭാഗത്തിൽപ്പെടുന്ന ആളുകൾ വന്നു പല പ്രാവശ്യം കണ്ട കാര്യം വിനിൽ പോൾ എഴുതുന്നത് ഇതിനൊരു ഉദാഹരണമാണല്ലോ. (‘കൊളോണിയൽ കേരളത്തിലെ ദളിത് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയചരിത്രം’) വിദ്യ സമ്പാദിക്കാനുള്ള ഉത്സാഹങ്ങൾ സമൂഹത്തിന്റെ അടിത്തട്ടുവരെ വ്യാപിച്ചിരുന്നതിനെപ്പറ്റി ‘സരസ്വതിവിജയം’ തുടങ്ങിയ നോവലുകളും തെളിവു തരുന്നു.  കേരളത്തിൽ നിലനിന്ന ഭൂവുടമാസമ്പ്രദായത്തിലാണ് തായാട്ട് ശങ്കരൻ വിദ്യാസമ്പാദനത്തിന് അനുകൂല സാഹചര്യം ഇവിടെയുണ്ടായതിന്റെ വേരുകൾ കണ്ടെത്തുന്നത്. ജന്മിക്കും കർഷകർക്കും ഇടയിൽ ഭൂമിയെ ആധാരമാക്കി ജീവിച്ച  ഇടത്തരക്കാരാണ് വിദ്യാഭ്യാസ വിളവെടുപ്പിന്റെ മികച്ച ഉപഭോക്താക്കളായി തീർന്നത്. സാമൂഹിക ബന്ധങ്ങൾ പല നിലക്കും മാറി മറിഞ്ഞപ്പോഴും കേരളത്തിലെ മധ്യവർഗത്തിന്റെ പ്രധാന ആഗ്രഹനിക്ഷേപസ്ഥാനമായി വിദ്യാഭ്യാസം നിലനിൽക്കാനുള്ള പ്രധാനകാരണം ഈ പാരമ്പര്യമാണ്. 

മറ്റൊരു തരത്തിൽകൂടി ഈ സങ്കല്പനത്തെ വികസിപ്പിക്കാവുന്നതാണ്. വിദ്യ തങ്ങളുടെ സാമൂഹിക പദവിക്കുവേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കൾ.  ആശയും പ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ  അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ എല്ലാക്കാലവും വിദ്യാഭ്യാസമേഖല. സ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ രൂപരേഖ തയ്യാറാക്കിയവരെല്ലാം ഏറ്റവും അധികം വെട്ടുകയും തിരുത്തുകയും കയ്യാങ്കളി നടത്തുകയും ചെയ്തത്,  സ്കൂളിനും കോളേജിനും ഇടയ്ക്കുള്ള പിയുസി എന്നും ഇന്റെർമീഡിയറ്റ് എന്നും പ്രീഡിഗ്രിയെന്നും ഹയർ സെക്കന്ററിയെന്നും പേരുകൾ മാറിയും തിരിഞ്ഞും വന്ന അന്തരാളക്കാലത്തെയാണെന്ന് വിദ്യാഭ്യാസഘട്ട പരിഷ്കാരത്തിന്റെ ഈ നീണ്ട ചരിത്രം നോക്കിയാൽ ആർക്കും മനസ്സിലാകും. ഇത് ആകസ്മികമല്ല. യൗവനത്തിന്റെ ബാല്യകാലമാണ് കൗമാരം. ഏറ്റവും വഴക്കമുള്ള, കുടുംബത്തിനും സമൂഹത്തിനും കൈകാര്യം ചെയ്യാൻ എളുപ്പമുള്ള എന്നാൽ ഒരൊത്ത വ്യക്തിയാണ് കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടി. അയാളുടെ മുതിർച്ചയെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാരമ്പര്യകുടുംബത്തിന്റെ ആശങ്കയെ കാലാകാലമുള്ള ഭരണകൂടസ്ഥാപനങ്ങളും അതേപടി ഏറ്റെടുത്തു പകർത്തുന്ന കാഴ്ചയാണ് തുടർച്ചയായ പരിഷ്കാരവ്യഗ്രതകളിലുമുള്ളതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. 

പ്രവേശനപ്പരീക്ഷകളുടെ ഗൃഹപ്രവേശം 

1986-ൽ പ്രീഡിഗ്രി പരീക്ഷാ നടത്തിപ്പ്  സർവകലാശാലകളിൽനിന്ന് മാറ്റി പ്രത്യേക ബോർഡിനു കീഴിലാക്കാൻ നടത്തിയ ശ്രമം വമ്പിച്ച സമരത്തിൽ കലാശിച്ചത്  പ്രസിദ്ധമാണല്ലോ. കോളേജുകളിലെ പ്രീഡിഗ്രി ക്ലാസുകൾ കോളേജുകളിൽതന്നെ പ്രവർത്തിക്കുകയും ജൂനിയർ അദ്ധ്യാപകരെ ആ ക്ലാസുകളിൽ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പ്രതിപക്ഷ സർവീസ് സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും രൂക്ഷമായ സമരം ആ തീരുമാനത്തെ തോത്പിച്ചു. സമരത്തിന്റെ കാരണങ്ങളിലൊന്ന് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് പ്രീഡിഗ്രീ ബോർഡെന്ന സങ്കല്പം എന്നതായിരുന്നു. സ്കൂളിന്റെ ഭാഗമായി നിൽക്കേണ്ടതാണ് പ്രീഡിഗ്രി വിഭാഗം എന്ന നിലപാടിൽ നിന്നാണത്രേ ശക്തമായ പ്രതിഷേധം ഉണ്ടായത്. അപ്പോഴേക്കും കോത്താരി കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നിട്ട് 20 വർഷം കഴിഞ്ഞു എന്ന കാര്യം കൂടി ഓർക്കണം. പ്രീഡിഗ്രി ക്ലാസുകളിൽ പഠിപ്പിക്കുന്നവരെ കോളേജ് അദ്ധ്യാപകരായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ കർശനമാക്കിയപ്പോഴാണ് വീണ്ടും ഈ പ്രശ്നം സജീവമാകുന്നത്. ഡോ. എം എ ഉമ്മൻ കമ്മീഷന്റെ കണക്ക് പ്രകാരം  അന്ന് അങ്ങനെ പുറത്താകുമായിരുന്ന അദ്ധ്യാപകർ 48% ആയിരുന്നു. അവരെ മുഴുവൻ കോളേജുകളിൽത്തന്നെ നിലനിർത്തിക്കൊണ്ട് സർക്കാർ സമരക്കാരുമായി രാജിയായി. എന്നാൽ പ്രീഡിഗ്രിയെ, ഹയർ സെക്കന്ററിയായി സ്കൂളുകളോടു ചേർത്ത് പുനർവിന്യസിക്കുകയും ചെയ്തു. 

          സ്കൂൾക്ലാസുകൾക്കായി നിർമ്മിച്ച ക്ലാസ്‌മുറികളും അവിടെ നിലനിന്നുപോന്ന അക്കാദമിക- ഭരണസംവിധാനങ്ങളും ഒന്നും കോളേജിൽനിന്ന് സ്കൂളിലേക്കു മാറ്റി നിർത്തിയ ഹയർ സെക്കന്ററിയെന്ന പുത്തൻ കൂറ്റുകാരെ സ്വീകരിക്കാൻ പൂർണ്ണമായി പര്യാപ്തമായിരുന്നില്ല. സർവ സന്നാഹങ്ങളോടെയും ഒന്നും തുടങ്ങാനാവില്ലെന്നും എല്ലാം കാലം പരിഹരിക്കുമെന്നുമൊക്കെയുള്ള ഉത്തമവിശ്വാസത്തെയാണ് ഈ പ്രതിസന്ധിഘട്ടം സഹായിയാക്കിയത്. 1980-90 കാലഘട്ടത്തിൽ ഉണ്ടായ സ്വകാര്യവിദ്യാലയങ്ങളുടെ പെരുപ്പവും ഇംഗ്ലീഷ് മീഡിയത്തോടുണ്ടായ പുത്തൻഭ്രമവും സർക്കാർ സ്കൂളുകളോട് പൊതുവേ ഉണ്ടായ അലംഭാവവും ചേർന്ന് തകർത്തുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസത്തെ കരകേറ്റാൻ ഹയർ സെക്കന്ററിയുടെ വരവ് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ പഠനം 2 വർഷത്തെ അക്കാദമികമായ സമ്മർദ്ദങ്ങളിൽനിന്ന് ഒഴിവാക്കി പ്രവേശനപ്പരീക്ഷയ്ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാൻ കുട്ടികളെ സഹായിച്ചിരുന്നു എന്ന വാസ്തവവും ഇതിനടിയിലുണ്ട്. എന്നാലും ഭൗതികമായ സാഹചര്യത്തിന്റെ ഞെരുക്കമോ കാര്യനിർവഹണപരമായ വ്യത്യാസങ്ങളോ ഒന്നുമല്ല, (എന്നാലും അവയ്ക്കൊപ്പം) സിലബസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ  കൂട്ടിച്ചേർത്ത വിഷയങ്ങളും അതിന്റെ വിന്യാസക്രമവുമാണ് ഇപ്പോഴും ഹയർ സെക്കന്ററി മേഖലയിൽ തുടരുന്ന അക്കാദമികമായ പല പ്രശ്നങ്ങളുടെയും കാതൽ.   

കോളേജുകളിൽ  ഫസ്റ്റ് ഗ്രൂപ്പ്, സെക്കന്റ് ഗ്രൂപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായി കണക്ക്, ജീവശാസ്ത്രം, വാണിജ്യം, മാനവികം എന്നീ വിഷയഗ്രൂപ്പുകളും ഒന്നാം ഭാഷ ഉപഭാഷ എന്നീ രണ്ട് ഭാഷകളും പഠിച്ചിരുന്ന കുട്ടി, ഹയർ സെക്കന്ററിയിൽ കണക്കും ജീവശാസ്ത്രവും ഒന്നിച്ചു പഠിക്കണമെന്ന അവസ്ഥ ഈ കൂട്ടിച്ചേർപ്പിനിടയിൽ ഉണ്ടായി. മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷ എന്ന പ്രലോഭനീയമായ ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള ഘടനാമാറ്റമായിരുന്നു അത്.  കോളേജിൽ ഫസ്റ്റ് ഗ്രൂപ്പെടുത്ത് കണക്കു പഠിച്ചിരുന്ന കുട്ടിക്ക് മെഡിസിനു പ്രവേശനപരീക്ഷയെഴുതാൻ സാധ്യമല്ലെന്ന അവസ്ഥയെ മറികടക്കാനൊരു സാഹചര്യമാണ് ഹയർ സെക്കന്ററിയിലെ പുതിയ വിഷയവിഭാഗങ്ങൾ അവസരമൊരുക്കിയത്. (സയൻസ് പഠിക്കുന്ന കുട്ടിക്ക് കണക്ക് ഒരു പേപ്പറായി പ്രത്യേകം പഠിച്ചാൽ എഞ്ചിനീയറിങ് പരീക്ഷയെഴുതാമായിരുന്നു) അതോടെ കോടികൾ മറിയുന്ന പ്രവേശനപരീക്ഷാ പരിശീലന മാമാങ്കങ്ങളിലേക്ക് വലിയൊരു  കുത്തൊഴുക്കാണുണ്ടായത്. മൂവായിരത്തിൽ താഴെമാത്രം സീറ്റുകളുള്ള ഒരു മത്സരപ്പരീക്ഷയിൽ കേരളത്തിലെ ഹയർ സെക്കന്ററിയിൽ സയൻസ് ഗ്രൂപ്പെടുത്തു ചേരുന്ന ഏതാണ്ട് മുക്കാൽ പങ്ക് വിദ്യാർത്ഥികളും ജീവന്മരണപ്രശ്നംപോലെ മൽപ്പിടിത്തത്തിൽ ഏർപ്പെടുന്ന അവസ്ഥയെ ഈ മാറ്റം യാഥാർത്ഥ്യമാക്കിത്തീർത്തു. പത്തു കഴിഞ്ഞാൽ സയൻസ്, അവിടുന്നു നേരെ മെഡിക്കൽ എന്ററൻസ്,  അതിനായുള്ള കസർത്ത് എന്ന നിലയിലേക്ക് മധ്യവർഗബോധത്തെ മാറ്റിയെടുക്കാൻ ഈ പരിണതിക്ക് കഴിയുകയുംചെയ്തു. 

കേരളത്തിലെ സാധാരണമനുഷ്യർ സ്വപ്നങ്ങൾ വിളയിക്കാൻ മുതിരുന്ന ഇടത്തെ കൂടിയ വിലയ്ക്ക് അവർക്കുതന്നെ വിലപേശി വിൽക്കുന്ന ചൂതാട്ടമാണ് നമ്മുടെ പ്രവേശനപരീക്ഷകൾ. കേരള സർവകലാശാലയിലെ വിവാദമായ മാർക്കു തിരുത്തൽ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയുടെ ഫലമായാണ്, 1981-ൽ കേരളത്തിൽ ആദ്യമായി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നത്. തെറ്റായ മാർഗങ്ങളിലൂടെ പ്രൊഫഷണൽ കോഴ്സുകളിൽ ചിലർ പ്രവേശനം തരമാക്കുന്നു എന്ന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രീഡിഗ്രി മാർക്കു തിരുത്തൽ വാർത്ത പുറത്തുവരുന്നത്. പ്രവേശനസമയത്തോ മറ്റോ യഥാർത്ഥ മാർക്കുലിസ്റ്റുമായി ഒത്തു നോക്കിയാൽ തള്ളിപ്പോകാൻ ഇടയുണ്ടായിരുന്നതാണ് ഈ കള്ളത്തരം. മാധ്യമങ്ങളിൽ വാർത്തയ്ക്കു കിട്ടിയ അമിതപ്രാധാന്യം, പ്രവേശനപ്പരീക്ഷയുടെ അടിയന്തിരാവശ്യം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഏകനേട്ടം. 

  തൊട്ടടുത്ത വർഷം എഞ്ചിനീയറിങ് കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പരീക്ഷ ഏർപ്പെടുത്തുകയും അതിനടുത്ത് 1983 -ൽ  എന്ററൻസ് എക്സാമിനേഷൻ കമ്മീഷ്ണറേറ്റ് സ്ഥാപിതമാവുകയും ചെയ്തു. പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്മീഷണറേറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്. ഹയർ സെക്കന്ററിയാവട്ടെ ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിയന്ത്രണത്തിലും. ഇപ്പോൾ നടപ്പിലാക്കിക്കഴിഞ്ഞ ഖാദർക്കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസത്തിന്റെ മറ്റൊരു മധ്യസ്ഥ (ഇന്റെർമീഡിയേറ്റ്) വിഭാഗത്തെക്കൂടി യാഥാർത്ഥ്യമാക്കി. വരേണ്യവും അഭിലഷണീയവുമായ ഒരു സാമൂഹിക ക്രമത്തിലേക്ക് വരിചേരാനുള്ള ഒരു വിഭാഗത്തിന്റെ അഭിലാഷനിക്ഷേപങ്ങളെ താലോലിക്കുന്ന ഇടമായി പ്രവേശനപ്പരീക്ഷയുടെ എടുപ്പുകൾ ഹയർ സെക്കന്ററിയ്ക്കും  മുകളിൽ മറ്റൊരു സമാന്തര തലമായി മാറിക്കഴിഞ്ഞു. പുറത്ത് ദൃശ്യമാവുന്നതരത്തിൽ അതിന് രൂപഘടനകളൊന്നും ഇല്ല.  എങ്കിലും നാടൊട്ടുക്ക് മുളച്ചു പൊന്തിയ പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രങ്ങളും അനുബന്ധവ്യവസായങ്ങളും പൊതുജനത്തിന്റെ മനോഭാവവും അധികാരികളുടെ പരിപാലനവും എല്ലാം ചേർന്ന് പ്രവേശനപ്പരീക്ഷകളെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൗതികസത്തയാക്കി മാറ്റിക്കഴിഞ്ഞു. സാമൂഹികവ്യവഹാരങ്ങൾക്കുമേൽ ചരിത്രം വീഴ്ത്തിയ നിഴലുകളുടെ കാലികമായ വളർച്ച ഈ തരത്തിലാണ്.  

          വരുമാനത്തിനനുസരിച്ച് ലോട്ടറികൾ വാങ്ങാമെന്നതുപോലെ ആളുകളുടെ തരമനുസരിച്ചുള്ള ശ്രേണീബദ്ധമായ പരിശീലനസ്ഥാപനങ്ങളും ഒറ്റയ്ക്കുള്ള ട്യൂഷൻ സെന്ററുകളും നാട്ടിലുടനീളമായിക്കഴിഞ്ഞു. കൂടുതൽ പണം ചെലവാക്കാൻ തയ്യാറാവുന്നവർക്ക് കൂടുതൽ സദ്ഫലം തരുന്ന സ്ഥാപനങ്ങളിൽ ചേരാം. എന്നു മാത്രമല്ല, അവിടെ ചേരാൻ വേണ്ടിമാത്രമുള്ള മാർക്കു നേടാനുള്ള പരിശീലനവും കുട്ടിക്ക് കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. എന്ററൻസ് പരീക്ഷയിൽ കടന്നു കൂടാത്ത കുട്ടികളും രക്ഷാകർത്താക്കളും തുടർവർഷങ്ങളിൽ അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആവർത്തിക്കാറുണ്ട്. 75% ഇങ്ങനെ ആവർത്തിച്ചു പരീക്ഷയെഴുതുന്നവരാണെന്ന് എന്ററൻസ് കമ്മീഷ്ണരുടെ വെബ്സൈറ്റു പറയുന്നത്. മെഡിക്കൽ-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെ മുഖ്യമായി കണ്ട് തീവ്രപരിശീലനത്തിലേർപ്പെടുന്ന ഒരു  കുട്ടിയുടെ വാർഷിക ചെലവ് ശരാശരി ഒരു ലക്ഷം രൂപയാണെന്ന് കണക്ക്. പരീക്ഷാ പരിശീലന സ്ഥാപനങ്ങൾക്കു ചുറ്റുമായി കുട്ടികളെ സഹായിക്കാനായുള്ള (താമസം, ഭക്ഷണം, സ്റ്റേഷനറികൾ) ഇതര വ്യാപാരസ്ഥാപനങ്ങളും പച്ച പിടിക്കുന്നു. ഇതെല്ലാം കൂടിച്ചേർന്നുണ്ടാക്കുന്നത് കോടികളുടെ വ്യവസായമാണ്. രോഗബാധ ഭയന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുമ്പോഴും പ്രവേശനപരീക്ഷകളുടെ പരിശീലനങ്ങൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് മുറയ്ക്ക് നടന്നിരുന്നു.  ഇനി നടക്കാൻ പോകുന്നവയ്ക്കുള്ള ക്ലാസുകൾ മുടക്കം കൂടാതെ നടന്നു വരുന്നു. മുപ്പതിനായിരം രൂപയായി വെർച്വൽ പരിശീലനക്ലാസ് പഠനത്തിനുള്ള ഫീസ് ഇപ്പോൾ. 

പരിഷ്കരണസമിതിയുടെ ശുപാർശകൾ

 തുടക്കത്തിൽ കോമൺ എന്ററൻസ് ടെസ്റ്റ് (CET)  എന്നറിയപ്പെട്ടിരുന്ന പരീക്ഷയ്ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ഔചിത്യവും പ്രയോജനവും ആർക്കാണെന്ന കാര്യത്തിലാണ് സംശയം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിലയിരുത്തൽ-മൂല്യനിർണ്ണയരീതികളെ അപ്രസക്തമാക്കുന്ന പ്രവേശനപരീക്ഷാ സമ്പ്രദായം മുഖ്യധാരാവിദ്യാഭ്യാസരീതിയെത്തന്നെ കളിയാക്കുന്നതല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. കമ്പ്യൂട്ടറിൽ ഉത്തരങ്ങൾ പരിശോധിക്കാമെന്നാകുമ്പോൾ മൂല്യനിർണ്ണയം കുറ്റമറ്റതാകും എന്നത് ശരിയാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് അടയാളപ്പെടുത്തി തീർക്കേണ്ട വസ്തുനിഷ്ഠ ചോദ്യങ്ങൾ (ഒബ്‌ജെക്ടീവ് ടൈപ്പ്) കൃത്യമായ പരിശീലനമില്ലാതെ ചെയ്തു തീർക്കാൻ സാധ്യമല്ലെന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. ശതകോടികൾ മറിയുന്ന വ്യാപാരമായി എന്ററൻസ് പരിശീലന കേന്ദ്രങ്ങൾ മാറുന്നതിന് ഈ മാറ്റം ചെറിയ സഹായമല്ല ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനം ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുട്ടികളുടെ അനുപാതം കുറയുന്നതിനെ വ്യക്തമായി കാണിച്ചുതരുന്നതാണ്. അവർക്ക് മത്സരാധിഷ്ഠിതമായി കുതിക്കുന്ന പരിശീലനകേന്ദ്രങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള ശേഷിയില്ലെന്നതാണ് കാരണം.   

1996-ലെ എം പി ചന്ദ്രശേഖരൻ കമ്മിറ്റിയും 2006 -ലെ അദ്ദേഹംതന്നെ അദ്ധ്യക്ഷനായ മറ്റൊരു കമ്മിറ്റിയും പരിശീലനങ്ങളുടെ ആധിക്യവും സമ്മർദ്ദവും കുറയ്ക്കുക, പരീക്ഷ  പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ചോദ്യബാങ്ക് രൂപീകരിക്കണമെന്നും ചോദ്യങ്ങൾ മലയാളത്തിലും ചേർക്കണമെന്നും രണ്ടു പ്രാവശ്യത്തിലധികം പ്രവേശന പരീക്ഷ എഴുതാൻ അവസരം നൽകരുതെന്നുമുള്ള ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. ഭാരിച്ച തുക മുടക്കി പരിശീലനത്തിനു പോകാൻ കഴിവില്ലാത്ത കുട്ടികൾക്ക് പകരം സൗജന്യ പരിശീലനം നൽകാൻ ഉണ്ടായ ശ്രമങ്ങൾ ആളുകളുടെ ഉത്സാഹരാഹിത്യംകൊണ്ടുതന്നെ പാഴുമായി. തമിഴ്‌നാട് ഇക്കാര്യത്തിൽ നമുക്കു മുൻപേയാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.  ഏതാണ്ട് മുഴുവൻ കുട്ടികളും തമിഴ്‌നാട്ടിൽ ബോർഡ് പരീക്ഷകഴിഞ്ഞു വരുന്നവരാണെങ്കിൽ ഇവിടെ സി ബി എസ് ഇ- ഐ സി എസ് ഇ പരീക്ഷകളും ഇന്റെർനാഷണൽ സിലബസും പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം വലുതാണ്. സ്കോറുകളുടെ ഐക്യരൂപ്യം അതുകൊണ്ടുതന്നെ കീറാമുട്ടിയാണ്. ഇതു പരിഹരിക്കാനാണ് രണ്ടാം കമ്മിറ്റി, വിവിധ യോഗ്യതാപരീക്ഷകളിലെ സ്കോറുകളെ മാനകീകരിക്കാൻ അംഗീകൃത സമവാക്യങ്ങൾ ഉപയോഗിക്കണമെന്നും യോഗ്യതാപരീക്ഷയുടെയും പ്രവേശനപ്പരീക്ഷയുടെയും സ്കോറുകൾ 50:50 എന്ന കണക്കിൽ  പരിഗണിക്കണമെന്നും നിർദ്ദേശിച്ചത്.   

പ്രവേശനപരീക്ഷ പൊതുവിദ്യാഭ്യാസംപോലെയോ അതിനേക്കാൾ ഗൗരവത്തിലെടുക്കേണ്ടതോ ആയ കാര്യമായി പൊതുബോധത്തിൽ കേറിപ്പറ്റിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ നിർവഹണ ഇടങ്ങളിലും ഈ തിരക്കു പിടിക്കലിനും പിന്നിൽ ഈ ബോധം വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. കോടികൾ മറിയുന്ന കച്ചവടമാണ് കേരളത്തിലെ പ്രവേശനപരീക്ഷാ പരിശീലനം. അധികാരകേന്ദ്രങ്ങളിലെല്ലാം ആഴത്തിൽ വേരുകൾ താഴ്ത്തിയിട്ടുള്ള ഈ കച്ചവടസംഘങ്ങളുടെ സ്വാധീനശേഷി നിസ്സാരമല്ല. തൊട്ടടുത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ എന്താണു ചെയ്യുന്നതെന്ന് അറിയാൻ നിർവാഹമില്ലാത്ത ഒരു ഭരണ ചക്രവ്യൂഹവ്യവസ്ഥയിൽ, പ്രവേശനപരീക്ഷപോലെയുള്ള നോട്ടുകെട്ടുകൾ മറിയുന്ന മാമാങ്കങ്ങൾ കൃത്യമായി നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ എന്നും ആളുണ്ടാവും. വേട്ടയാടിയും പെറുക്കിത്തിന്നും നടന്നകാലത്തിൽനിന്ന് വളരെയൊന്നും പരിണമിച്ചിട്ടില്ലാത്ത തലച്ചോറും വച്ചുകൊണ്ടാണ് മനുഷ്യർ ഇപ്പോഴും നടക്കുന്നത്. സമൂഹത്തിന്റെ സങ്കീർണ്ണതകളെ മുഴുവനായി അളന്ന് തീരുമാനത്തിലെത്താൻ  കഴിയാതെപോകുന്നത് മനുഷ്യരുടെ കുറ്റമല്ലെന്ന് ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കൂള്ള 21 പാഠങ്ങളിൽ’ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു. കാര്യക്ഷമതയെന്ന പുറംപകിട്ടുള്ള ലേബലൊട്ടിച്ചുമാത്രം ഒതുക്കിയും ഒളിപ്പിച്ചും  നിർത്താവുന്നവയല്ല,  നിർവാഹകത്വം നഷ്ടപ്പെട്ട  ജനങ്ങളെ തെളിയിച്ചുകൊണ്ടു പോകുന്ന ആ സങ്കീർണ്ണതകൾ. 

 1.        ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ – തായാട്ട് ശങ്കരൻ

2.      ഹയർ സെക്കന്ററി വിദ്യാഭ്യാസം കേരളത്തിൽ - പ്രൊഫ. വി കാർത്തികേയൻ നായർ

3.      കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം പരിഷത്തിന്റെ സമീപനങ്ങൾ

4.      പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ - https://wiki.kssp.in

5.    Post-War Educational Development in India- report by the central advisory board of education 1944

 

 

മാതൃഭാഷാപഠനം, പുസ്തകം, 2026 മെയ് 

ചരിത്രം മുന കൂർപ്പിച്ച സുവിശേഷങ്ങൾ : പി കെ ബാലകൃഷ്ണന്റെ എഴുത്തുകളിലെ രസതന്ത്രവും ബലതന്ത്രവും

 

                     


    പത്താം ക്ലാസിൽ സ്‌കൂളിൽ മലയാളത്തിന് സ്വര്‍ണ്ണമെഡൽ നേടിയ വിദ്യാര്‍ത്ഥിയായിരുന്നു ചെറായിക്കടുത്ത എടവനക്കാട് ജനിച്ച പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ ലഭിച്ചതോടെ കോളേജിൽനിന്നു പുറത്തായി. ഇക്കാലത്ത് പി കെയുടെ സഹപാഠിയായിരുന്നു പി ഭാസ്കരൻ. പുറത്തു കലങ്ങി മറിയുന്ന രാഷ്ട്രീയത്തിനു വരികൊടുത്തുകൊണ്ട്, കൊച്ചിരാജ്യത്തിലെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഘടകമായ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചു. പിന്നീട് മത്തായി മാഞ്ഞൂരാനോടൊപ്പം കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവാംഗമായി. പാർട്ടി മുഖപത്രമായ സോഷ്യലിസ്റ്റ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ ചുമതല വഹിച്ചു.  അതിനു മുൻപ് കോളേജിൽവച്ച് വിദ്യാർത്ഥികളുടെ രാഷ്ട്രീയവാരികയായ ‘ആസാദി’ന്റെ നടത്തിപ്പിൽ പങ്കെടുത്ത പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ആ കാലത്ത് അസാധാരണമായ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു മാഞ്ഞൂരാൻ. എഴുത്തുകാരനും മികച്ച പ്രസംഗകനുമായിരുന്ന അദ്ദേഹത്തെ “ഞാൻ ജീവിതത്തിൽ സന്ധിച്ചിട്ടൂള്ള ഏറ്റവും വലിയ വ്യക്തിപ്രഹേളിക” എന്നാണ് പി കെ ബാലകൃഷ്ണൻ വിശേഷിപ്പിക്കുന്നത്. (മത്തായി മാഞ്ഞൂരാനെപ്പറ്റി) കൗമാരക്കാലത്താരംഭിച്ച രാഷ്ട്രീയ പ്രവർത്തനങ്ങളാണ് കുറിക്കു കൊള്ളുന്ന വാക്കുകൾ പ്രയോഗിക്കുന്ന ബാലകൃഷ്ണനിലെ വാഗ്മിയെ എന്നപോലെ വിഷയം സാഹിത്യമായാലും സാമൂഹികമായാലും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാനുള്ള ധൈര്യശാലിയെയും നാട്യങ്ങളില്ലാത്ത മനുഷ്യസ്നേഹിയെയും രൂപപ്പെടുത്തിയത് എന്നു പറയാം. അധികം താമസിക്കാതെ സജീവ രാഷ്ട്രീയരംഗത്തുനിന്നു അദ്ദേഹം പിന്മാറിയെങ്കിലും ഊർജസ്വലനായ മനുഷ്യപക്ഷപാതിയായ രാഷ്ട്രീയപ്രവർത്തകൻ അദ്ദേഹത്തിന്റെ ഉള്ളിൽ സദാ പ്രവർത്തനനിരതനായിരുന്നു. നിശിതമായ നിലപാടുകളും അവയോടുണ്ടായിരുന്ന ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത ആത്മാർത്ഥതയും നിർഭയത്വവും മാനുഷികമായ ചായ്‌വും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചതിന്റെ നീക്കിയിരിപ്പാണ്. പിതാവിനു തുല്യനായ സഹോദരൻ അയ്യപ്പനെയും അദ്ദേഹമിരിക്കുന്ന വേദിയിൽ വച്ച് പി കെ ബാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ആശയപരമായ എതിർപ്പുകൾ വ്യക്തിബന്ധങ്ങളെ ബാദിച്ചില്ലെന്നു മാത്രമല്ല, ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പാവനമായ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും ആധാരസ്ഥാനമായി ആ വിമർശനം മാറുകയും ചെയ്തുവെന്നതാണ് അതിനുള്ളിലെ ഗുണപരമായ വിരോധോഭാസം.

          സദാ തീപിടിച്ച ചിന്തകളുമായി നടന്ന ഒറ്റയാനായിരുന്നു പി കെ ബാലകൃഷ്ണൻ. സജീവരാഷ്ട്രീയത്തിൽനിന്നും ഉപജീവനത്തിനായി അദ്ദേഹം എത്തിച്ചേർന്നത് നവഭാരതം ദിനപ്പത്രത്തിലാണ്. സ്ഥാപനവത്കരിക്കപ്പെട്ട എന്തിനെയും അഴിച്ചു നോക്കി തീരുമാനത്തിലെത്താൻ വ്യഗ്രതപ്പെട്ട ഏകാന്തസഞ്ചാരി. അതിനനുസരിച്ചുള്ള വ്യക്തിമാതൃകകൾ അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു, സഹോദരൻ അയ്യപ്പൻ, മത്തായി മാഞ്ഞൂരാൻ, വൈക്കം മുഹമ്മദ് ബഷീർ, സി ജെ തോമസ്, അയ്യപ്പപ്പണിക്കർ....

          പി കെ ബാലകൃഷ്ണന്റെ പൊതുവായ സാഹിത്യപ്രവർത്തനത്തിനു ആരംഭം കുറിക്കുന്നത് വൈലോപ്പിള്ളിയുടെ തൂലികാചിത്രം വരച്ചുകൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പ്രൊഫ. എം കെ സാനു എഴുതുന്നു. മലയാളരാജ്യം, ജയകേരളം, ദീനബന്ധു തുടങ്ങിയ ആനുകാലികങ്ങളുമായി മുൻപുതന്നെ അദ്ദേഹം സഹകരിച്ചിരുന്നു. അതിനെ തുടർന്നാണ്, നവഭാരതത്തിലെത്തുന്നത്. അവിടെനിന്ന്  എറണാകുളത്ത് പുസ്തകക്കട നടത്തിയിരുന്ന മുഹമ്മദ് ബഷീറിനൊപ്പം ബാലകൃഷ്ണനും ചേർന്നു. സർക്കിൾ ബുക്ക് ഹൗസ് അങ്ങനെയുണ്ടായതാണ്. അവിടെനിന്ന് അദ്ദേഹം കോഴിക്കോടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദിനപ്രഭപത്രത്തിന്റെ പത്രാധിപരായി മാറി.

          സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ 1954-ൽ പ്രസിദ്ധരുടെ അനുസ്മരണങ്ങളും ലേഖനങ്ങളും ചേർത്ത് ‘നാരായണഗുരു’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുമ്പോൾ ചുമതല നൽകിയത് ബാലകൃഷ്ണനാണ്. അതൊരു വിപ്ലവമായിരുന്നു. നാരായണഗുരുവിനു ചുറ്റുമായി വർദ്ധിച്ചുവന്നുകൊണ്ടിരുന്ന ദിവ്യപരിവേഷത്തെയും ഒരു വിഭാഗത്തിന്റെ മഹാചാര്യൻ എന്ന മുൻധാരണയെയും മാറ്റി നിർത്തി, കാലത്തെ കടന്നു കണ്ട മഹാമനീഷിയും സാമൂഹിക പരിഷ്കർത്താവും ചരിത്രമാനങ്ങളുള്ള ഉന്നതവ്യക്തിത്വവുമായി അവതരിപ്പിക്കാനാണ്, പി കെ ബാലകൃഷ്ണൻ ശ്രമിച്ചത്. സാമ്പ്രദായിക രീതിക്കാരുടെ എതിർപ്പിനെ അദ്ദേഹം അവഗണിച്ചു. അതിനുള്ള സർവ പിന്തുണയും സ്വാതന്ത്ര്യവും നൽകികൊണ്ട് കൂടെ നിന്നത് സഹോദരൻ അയ്യപ്പനായിരുന്നു. അദ്ദേഹം നടത്തിവന്ന പ്രസിൽ ബാലകൃഷ്ണന്റെ താത്പര്യത്തിനനുസരിച്ചായിരുന്നു പുസ്തകത്തിന്റെ അച്ചടി. അതിനായി ആദ്യം അച്ചടിച്ച പേജുകൾ കളയാനും അയ്യപ്പൻ മടിച്ചില്ലത്രേ. കവറു വരച്ചത് സി ജെ തോമസും. സി പി രാമസ്വാമി അയ്യരും, ഡോ. ഇ തേഴ്സ്റ്റണും തുടങ്ങി മന്നത്തു പത്മനാഭനും ഇ എം എസും സുകുമാർ അഴീക്കോടുംവരെ നാല്പത്തിയഞ്ചോളം എഴുത്തുകാർ നാരായണഗുരുവിനെപ്പറ്റി എഴുതുന്നുണ്ട്. അതോടൊപ്പം രാജകീയ വിളംബരങ്ങളും മുഖപ്രസംഗവും സർക്കാർ കല്പനകളും മെമ്മോറാണ്ടങ്ങളും   ചേർത്തിരിക്കുന്നു. അയ്യൻ കാളിയെയും ഡോ. പല്പുവിനെയും ടി കെ മാധവനെയും പോലുള്ള, അക്കാലത്തെ മഹാന്മാരായ ജനനേതാക്കളെപറ്റിയുള്ള ലേഖനങ്ങളും ഉണ്ട്.  നാരായണഗുരുവിന്റെതന്നെ രചനകളും അദ്ദേഹത്തെപ്പറ്റിയുള്ള ഐതിഹ്യകഥകൾ നുറുങ്ങുകളായി ചേർത്തിട്ടുമുള്ള പുസ്തകത്തിലെ, മുഖവുര ഉൾപ്പടെ 14 ലേഖനങ്ങൾ എഡിറ്ററായ പി കെ ബാലകൃഷ്ണന്റെയാണ്. എം പി പോളിന്റെ പുസ്തകനിരൂപണവും പിന്നീടുള്ള പതിപ്പുകളിൽ അദ്ദേഹം ചേർത്തു.  ഇതെല്ലാംവച്ചുകൊണ്ടു നോക്കുമ്പോൾ കാലഘട്ടത്തിന്റെ പശ്ചാത്തലത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ബാലകൃഷ്ണൻ ശ്രമിച്ചതെന്നു മനസിലാകും. ‘നാരായണഗുരു’ പി കെ ബാലകൃഷ്ണൻ എന്ന വിഗ്രഹഭഞ്ജകനായ ഒരു എഡിറ്ററുടെ വരവറിയിച്ച പുസ്തകംകൂടിയാണ്.

          ‘നാരായണഗുരു’ ഒരു സ്മരണികയും സമാഹാരപുസ്തകവുമായിരുന്നെങ്കിലും അത് തന്റെ മാത്രം പുസ്തകമാണെന്ന് ബാലകൃഷ്ണൻ ആമുഖത്തിൽ എഴുതുന്നു. (“ഇതു തികച്ചും എന്റേതായ ഒരു കൃതിയായി കരുതി, സ്വകാര്യചിന്തയിൽ ഇതിനെക്കുറിച്ചു ഞാനഭിമാനം കൊള്ളുന്നു...”) 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയോടെ കേരളചരിത്രത്തിന്റെ രംഗവേദിയിലേക്ക് ഗുരു വെറുതേ പ്രവേശിക്കുകയല്ല ചെയ്തത്, കാലത്തിന്റെ ആവശ്യമായ നായകത്വം ഏറ്റെടുക്കുകയാണ്. അവധൂതനായി ഊരുചുറ്റി നടക്കുന്നതിലൂടെ എല്ലാത്തരം ജനങ്ങളുടെ ജീവിതാവസ്ഥകളെ നേരിട്ടു മനസിലാക്കി പങ്കാളിയാകാൻ കഴിഞ്ഞതിലും അവരുടെ സാമൂഹികനിലയെ ബാധിക്കുന്ന മർമ്മപ്രധാനമായ കാര്യം രോഗാതുരമായ ജാതിബോധമാണെന്ന് തിരിച്ചറിഞ്ഞത് പരിഹരിക്കാൻ ശ്രമിച്ചതുമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഗുരുവിന്റെ സുദീർഘമായ ജീവചരിത്രമാണ് അതിനുള്ള ആധാരം. 1987-ൽ എഴുതിയ ‘മനുഷ്യത്വത്തിലേക്ക് തീർത്ഥാടനം നടത്തിയ ഗുരു’ എന്ന ലേഖനത്തിൽ (വേറിട്ട ചിന്തകൾ, 2011) കാലാന്തരവിചാരമെന്ന നിലയ്ക്ക് ഗുരുവിന്റെ ചരിത്രപരമായ സാംഗത്യത്തെ ഒരു ചോദ്യത്തിനുത്തരമായി പി കെ ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

ചരിത്രത്തിലേക്കുള്ള നിർഭയസഞ്ചാരങ്ങൾ  

          ചരിത്രം എന്തുകൊണ്ട് പി കെ ബാലകൃഷ്ണനു പ്രധാന വിഷയമായി എന്നതിനു ഉദാഹരണവും ഇവിടെയുണ്ട്. സാമൂഹികമായ ചലനങ്ങളെ ആകമാനം കാലുകെട്ടി തടഞ്ഞിടുന്ന വ്യാധികളുടെ അടിസ്ഥാനകാരണം തിരിച്ചറിയാൻ ചരിത്രത്തിന്മേലൂള്ള ഗാഢമായ അന്വേഷണമല്ലാതെ മറ്റൊന്നില്ലെന്ന ബോധ്യമാണത്. ‘ടിപ്പു സുൽത്താൻ’ (1959) എന്ന ജീവചരിത്രപഠനത്തിനും ‘ജാതിവ്യവസ്ഥിതിയും കേരളചരിത്ര’വുമെന്ന (1983) ഗവേഷണഗ്രന്ഥത്തിനും അടിസ്ഥാനമായത് സാമൂഹികചരിത്രത്തിന്റെ ഗതിവിഗതികൾക്ക് ഉള്ളിൽ പ്രവർത്തിക്കുന്ന സ്രോതസുകളെ അകത്തിറങ്ങി, സവിശേഷമായി പരിശോധിക്കാനുള്ള താത്പര്യമാണ്. നിലവിലുള്ള ചരിത്രാഖ്യാനസമ്പ്രദായത്തെ മറികടന്ന നോട്ടമായി അതു പരിണമിച്ചു. ചരിത്രത്തിലുള്ള ടിപ്പുവിന്റെ സ്ഥാനത്തെ സത്യസന്ധമായി വിലയിരുത്താനുള്ള വിഷമം ചരിത്രയെഴുത്തുകാർ അദ്ദേഹത്തോടു കാണിച്ച നിർദ്ദയത്വമാണെന്ന് ബാലകൃഷ്ണനു് അഭിപ്രായമുണ്ടായിരുന്നു. ജാതിമതാദി ആഭിമുഖ്യങ്ങളും കൊളോണിയൽ പക്ഷപാതങ്ങളും ഒന്നിച്ചു ചേർന്ന് ടിപ്പുവിനെ, ഉള്ളതിൽ കവിഞ്ഞ ക്രൂരതയും മതശാഠ്യങ്ങളുമുള്ള നിഴൽരൂപമാക്കി മാറ്റിയെന്നാണ് ഉദാഹരണങ്ങൾ നിരത്തി പി കെ വാദിച്ചത്. ‘ടിപ്പുവും ചരിത്രകാരന്മാരും’ (1990) എന്ന പിൽക്കാല ലേഖനത്തിൽ ദൃഢമായി ഇക്കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ലിഖിതരൂപത്തിൽ ലഭ്യമായ ചരിത്രസാമഗ്രികൾ, ഖനനങ്ങളിലൂടെ പുരാവസ്തുശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ തെളിവുകൾ - എന്നിവയുടെ അടിസ്ഥാനത്തിൽ കാർഷികഗ്രാമങ്ങളുടെ ആവിർഭാവംമുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലംവരെയുള്ള കേരളപ്രദേശത്തിന്റെ സാമൂഹികചരിത്രം യഥാതഥമായി രചിക്കാനുള്ള ശ്രമമാണ് ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവു’മായി മാറുന്നത്. ചരിത്രകാരനായ ഡി ഡി കോസാംബിയാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മാർഗദർശി. ചരിത്രരചനയുടെ വസ്തുനിഷ്ഠവും സാങ്കേതികവും അനലംകൃതവുമായ ഭാഷാരീതിയ്ക്കു പകരം വിമർശനസ്വഭാവമുള്ളതും ഊർജസ്വലവുമായ ഭാഷയ്ക്കുടമയായ ബാലകൃഷ്ണന്റെ എഴുത്തുരീതിയുടെ പ്രത്യേകതകളെല്ലാം ആകൃതിക്കുണ്ട്. കെ കെ എൻ കുറുപ്പിനെയും കെ എൻ ഗണേഷിനെയും പോലുള്ള അക്കാദമിക് ചരിത്രകാരുടെ വിമർശനം പുസ്തകത്തിനേൽക്കാൻ കാരണമായതും ഈ പ്രത്യേകതയാണ്. ക്ലിഷ്ടമായ വാക്യങ്ങളുടെ പേരിൽ ടിപ്പുസുൽത്താനിലെ ആഖ്യാനരീതിയും ഇതുപോലെ വിമർശനവിധേയമായിട്ടുണ്ട്.    സ്ഥലകാലവേഴ്ചയില്ലാത്ത ചരിത്രസങ്കല്പങ്ങൾ, ആത്മനാശത്തിലേക്കു ഘോഷയാത്ര നടത്തിയ പ്രാകൃതപ്രൗഢികൾ, വിചിത്രരാജവാഴ്ചകളുടെ വിചിത്രമായ ജനനം, ദ്വൈതമാർഗപ്പഴുതിലൂടെ മാനസികാന്ധ്യത്തിലേക്ക്’ – എന്നിങ്ങനെയുള്ള പുസ്തകത്തിലെ അദ്ധ്യായശീർഷകങ്ങളിലും പ്രസംഗശൈലിയെ ഓർമ്മിപ്പിക്കുന്ന വാക്യഘടനകളിലും അദ്ദേഹത്തിലെ പത്രപ്രവർത്തകനും സാഹിത്യവിമർശകനും പ്രഭാഷകനും ചരിത്രകാരനു മുകളിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. വസ്തുതാവിശകലനത്തിൽ സാമൂഹികചിന്തകനും ചരിത്രകാരനും കൈകോർക്കുകയും ചെയ്യുന്നു.  ‘ചരിത്രവസ്തുകളെ ഒരൊറ്റ വീക്ഷണത്തിന്റെ ചരടിൽ കോർത്തിണക്കിയതുകൊണ്ട് ദാർഢ്യമുള്ള വിചാരശില്പമായി മാറിയ, അനന്യമായ രചന’ എന്നാണ് എം കെ സാനു, ‘ജാതിവ്യവസ്ഥയും കേരളചരിത്രവു’മെന്ന പുസ്തകത്തെ വിലയിരുത്തുന്നത്.

കാലത്തെ കടന്നു കാണുന്നതിന്

          ‘നാരായണഗുരു’വിനുശേഷം പുറത്തിറങ്ങിയ ‘ചന്തുമേനോൻ ഒരു പഠനം’ (1957) സാമൂഹികശാസ്ത്രദൃഷ്ടിയിലൂടെ നോവൽസാഹിത്യത്തെ സമീപിച്ച കൃതിയാണ്. സി ജെ തോമസിന്റെ പ്രേരണയിൽ രണ്ടാഴ്ചകൊണ്ടാണ് പുസ്തകം രചിച്ചത്. ‘ശാരദ’യുടെ പഠനം പിന്നീട് കൂട്ടിച്ചേർക്കുകയും ആദ്യപതിപ്പിലെ ചില ഭാഗങ്ങൾ മൂന്നാം പതിപ്പിൽ (1971) ഒഴിവാക്കുകയും ചെയ്തു. മലയാളത്തിൽ സാഹിത്യമെന്നു പറഞ്ഞാൽ കാവ്യംമാത്രമായിരുന്ന കാലത്ത് ഗദ്യസാഹിത്യശാഖകൾ സമഗ്രമായ പഠനത്തിനും നിരൂപണത്തിനും  വിധേയമാക്കേണ്ടതുണ്ടെന്ന ദൗത്യനിർവഹണമാണ് ‘ചന്തുമേനോൻ ഒരു പഠനം’ വഴി സാക്ഷാത്കരിക്കപ്പെട്ടത്. പാശ്ചാത്യമിഷണറിമാരുടെ ഭാഷാപോഷണപ്രവർത്തനങ്ങളുടെ സദ്ഫലങ്ങളിലൊന്നായാണ് 1850-മുതൽ 1900-വരെയുള്ള കേരളീയ സമൂഹത്തിലെ സാമൂഹികമാറ്റത്തെ പി കെ ബാലകൃഷ്ണൻ കാണുന്നത്. അതിനു സമാന്തരമായി സംഭവിച്ചതാണ്  മലയാളഗദ്യത്തിന്റെ വളർച്ച. ഇംഗ്ലീഷ് ഭാഷയും സംസ്കാരവും നമ്മുടെ നവോത്ഥാനത്തിൽ ചെലുത്തിയ അദ്ഭുതകരമായ പ്രേരണയെ ചന്തുമേനോന്റെയും സി വി രാമൻപിള്ളയുടെയും നോവൽ സന്ദർഭങ്ങളുടെ താരതമ്യത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് ‘ചന്തുമേനോൻ ഒരു പഠനം’ ആരംഭിക്കുന്നതുതന്നെ.  ‘മാർത്താണ്ഡവർമ്മ’യിൽ മാങ്കോയിക്കൽ കുറുപ്പിന്റെ തീപിടിച്ച വീട്ടിൽനിന്ന് യുവരാജാവിന്റെ ജീവൻ രക്ഷിക്കാൻ ആരുണ്ടെന്ന ആക്രോശത്തിനു മറുപടിയായി ‘അടിയൻ ലച്ചിപ്പോം’ എന്ന് ആർത്തുവിളിച്ചുകൊണ്ട് ചാടിവീഴുന്ന പ്രാകൃതവേഷധാരിയായ അനന്തപത്മനാഭനെയും, ‘ശാരദ’യിലെ രാമൻമേനോന്റെ പ്രഭുത്വത്തെപ്പറ്റിയുള്ള നിർവചനം കേട്ട് ‘ആങ്ഹാ, അത്രേയേയുള്ളോ!’ എന്നു പ്രതികരിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയായ കുഞ്ഞുശാരദയെയും ചേർത്തുവച്ചുകൊണ്ട്, ഫ്യൂഡലിസത്തിന്റെ തകർച്ചയും ദേശീയ മുതലാളിത്തത്തിന്റെ വളർച്ചയും, ഒരേ കാലഘട്ടത്തിൽ ജീവിച്ച രണ്ടു എഴുത്തുകാരെ എങ്ങനെ സ്വാധീനിച്ചു എന്നു വിശദീകരിക്കുകയാണ് ബാലകൃഷ്ണൻ. കാലാനുസൃതമായി പരിഷ്കരിക്കുന്ന സാമൂഹികവീക്ഷണത്തിന് നോവൽസാഹിത്യത്തിൽ പ്രധാനമായ സ്ഥാനമുണ്ട്.

          പി കെ ബാലകൃഷ്ണൻതന്നെ അവതരിപ്പിച്ചിട്ടുള്ള ‘സിദ്ധിയും സാധന’യുമെന്ന വിശിഷ്ടരചനാഗുണങ്ങൾക്ക് പുറത്തുനിൽക്കുന്ന എഴുത്തുകാരനാണ് സി വി രാമൻപിള്ള എന്ന് അദ്ദേഹത്തിനു അഭിപ്രായമുണ്ടെന്നു ഇതിനർത്ഥമില്ല. സാഹിത്യവിമർശന സന്ദർഭങ്ങളിലും പ്രവർത്തനനിരതനാകുന്ന സാമൂഹികനിരീക്ഷകനാണ് ജന്മിത്വത്തെക്കുറിച്ചുള്ള കഥാപാത്രങ്ങളുടെ അഭിപ്രായത്തെ താരതമ്യത്തിനു വിധേയമാക്കുന്നത് എന്നു തിരിച്ചറിയുന്നതായിരിക്കും സൗകര്യം. തികച്ചും സ്വന്തമായ ഒരു പ്രപഞ്ചത്തെ നോവലിലൂടെ സാക്ഷാത്കരിച്ചതിനാൽ മഹാന്മാരായ നോവലിസ്റ്റുകളുടെ വിഭാഗത്തിലാണ് അദ്ദേഹം സി വി രാമൻപിള്ളയെ കണ്ടത്. മലയാളസാഹിത്യം നാളിതുവരെ കണ്ടിട്ടുള്ള ജീനിയസ്സുകളിൽ പ്രധാനപ്പെട്ട വ്യക്തിയായി അദ്ദേഹം ഒരു ലേഖനത്തിൽ രാമരാജാബഹദൂറിന്റെ രചയിതാവിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. (‘സി വി എന്ന നോവലിസ്റ്റ്) ‘ഇനിഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ഭാഷാപരിചരണത്തിൽ സി വി രാമൻപിള്ളയുടെ സ്വാധീനം വ്യക്തവുമാണ്.   എന്നാൽ സാമൂഹിക ചലനങ്ങളെ ഉൾക്കൊള്ളാനാവാത്ത സാഹിത്യരചനകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. രചനാപരമായ കൗശലങ്ങൾക്കൊപ്പം, ‘താൻ ജീവിച്ച കാലത്തേക്കാളും മുൻപിൽ പോകുന്ന അറിവുകളും ബോധങ്ങളും വിമർശനങ്ങളും’ ഒരു നോവലിസ്റ്റിനുണ്ടായിരിക്കണമെന്നത് അദ്ദേഹത്തിന്റെ ആദർശമായിരുന്നു. സത്യത്തെ കാണുന്ന കാഴ്ചയാണ് കല എന്ന് ഒരിടത്ത് അദ്ദേഹം എഴുതുന്നു. ആ സമീപനത്തെ രചനയുടെ ഭാഗമാക്കിയവരുടെ സാമൂഹികചിത്രങ്ങളാണ് സ്വയമറിയാതെ വിപ്ലവാത്മകമായിത്തീരുന്നത്. (കലയും സാമൂഹ്യവിപ്ലവവും)

നോവലുകളീലെ സംവാദവും സ്ഥലകാലങ്ങളും

          ചന്തുമേനോൻ ഒരു പഠനം, നോവൽ സിദ്ധിയും സാധനയും, നിദ്രാസഞ്ചാരങ്ങൾ എന്ന സമാഹാരത്തിലെ (1989) നോവലുമായി ബന്ധപ്പെട്ട രചനകൾ എന്നിവയിൽ പി കെ ബാലകൃഷ്ണൻ ചർച്ച ചെയ്യുന്ന നോവൽസങ്കല്പങ്ങൾക്ക് അദ്ദേഹത്തിന്റെതന്നെ പ്രസിദ്ധമായ നോവലുകൾക്ക് പശ്ചാത്തലമാകുന്നതെങ്ങനെയെന്നുള്ള ആലോചന വിസ്തൃതമായ മറ്റൊരു മേഖലയാണ്.  പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (1963) ഇനി ഞാൻ ഉറങ്ങട്ടെ (1973) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. ദസ്തയെവ്സ്കിയുടെ ഒരു ചെറിയ നോവൽ ബാലകൃഷ്ണൻ വിവർത്തനം ചെയ്തതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സുഹൃത്തുമായ പ്രൊഫ. എം കെ സാനു പറയുന്നുണ്ടെങ്കിലും (ഉറങ്ങാത്ത മനീഷി) ആ പരിഭാഷയെപ്പറ്റി മറ്റു വിവരങ്ങളൊന്നുമില്ല.

          മലയാളത്തിൽ ചന്തുമേനോനും സി വി രാമൻ പിള്ളയ്ക്കും പുറമേ അദ്ദേഹത്തെ ആകർഷിച്ച നോവലിസ്റ്റ് തകഴിയാണ്. ‘തകഴിയുടെ കയറിലേക്ക് ഒരു നടപ്പാത’യിൽ യൂഗോസ്ലാവിയൻ എഴുത്തുകാരനായ ഇവോ ആൻഡ്രിച്ചിന്റെ ‘ഡ്രിനാനദിയിലെ പാലത്തിനു’ തുല്യനിലയിലുള്ള നോവലായാണ് ‘കയറി’നെ അദ്ദേഹം കാണുന്നത്. രൂപപ്പെട്ടുവരുന്ന കേരളദേശത്തിന്റെ സാമൂഹിക-സാമുദായികചരിത്രത്തെ അടയാളപ്പെടുത്തിയ സാംസ്കാരികരേഖയാണ് കയർ. ഒരു പ്രദേശത്തിൽ ജീവിച്ച മനുഷ്യരുടെ ചലനങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും ആ ദേശത്തിന്റെ ചരിത്രത്തെ രേഖപ്പെടുത്താൻ ശ്രമിക്കുന്നു എന്നതിനാൽ, കേശവദേവിന്റെ അയൽക്കാർ, പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, തകഴിയുടെതന്നെ ഏണിപ്പടികൾ, പാറപ്പുറത്തിന്റെ ആകാശത്തിലെ പറവകൾ, മലയാറ്റൂരിന്റെ യന്ത്രം എന്നീ നോവലുകളെയും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യകാല നോവൽ ലക്ഷണഗ്രന്ഥങ്ങളായ നോവൽസാഹിത്യവും നോവൽസ്വരൂപവും മറ്റും ആശ്രയിച്ച, ഇ എം ഫോസ്റ്ററുടെ ശില്പഭംഗി, പ്രമേയം, കഥാപാത്രചിത്രീകരണം, ഔചിത്യം, രസനീയത തുടങ്ങിയവയോടു ആഭിമുഖ്യം പുലർത്തികൊണ്ടാണ് ബാലകൃഷ്ണന്റെ നോവൽ സങ്കല്പങ്ങളും രൂപപ്പെടുന്നത്.  എന്നാൽ കാലാനുക്രമമായി അദ്ദേഹത്തിന്റെ നോവൽ സങ്കല്പങ്ങൾക്കുണ്ടാവുന്ന വികാസം വ്യക്തമാണ്. വിവിധതലങ്ങളുള്ള സംവാദത്തിനും (ഡയലോജിസം) സ്ഥലകാലസംയുക്തമെന്ന (ക്രോണോടോപ്) നിലയിലുള്ള സംഭവങ്ങളുടെ സങ്കീർണ്ണതയ്ക്കും നോവൽ ഒരുക്കുന്ന സാധ്യത നോവലുകളുടെ പ്രധാന സ്വഭാവമായി എടുത്തു കാണിച്ചത് റഷ്യൻ ചിന്തകനായ മിഖായേൽ ബക്തിനാണ്. പി കെ ബാലകൃഷ്ണൻ ബക്തിനെ ഒരിടത്തും പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ പിൽക്കാലരചനകളിൽ ആശയമായും മാതൃകയായും വികസിപ്പിച്ചെടുക്കാവുന്ന നിലയിൽ ഈ സങ്കല്പനങ്ങളുടെ സ്ഫുരണങ്ങൾ കുടികൊള്ളുന്നുണ്ട്.

അവഗണനകളുടെയും അധിക്ഷേപങ്ങളുടെയും  സാമൂഹികമൂശകൾ

          ബഷീറിന്റെ ‘പാത്തുമയുടെ ആടി’ന്റെ വിദൂരഛായയുണ്ട്, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്ന നോവലിന്. ബഷീറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ബാലകൃഷ്ണന്. എറണാകുളത്തെ ബഷീറിന്റെ ബുക്‌സ്റ്റാൾ ഏറ്റെടുത്തത് ബാലകൃഷ്ണനാണ്. ബഷീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപസ്ഥാനം ബാലകൃഷ്ണൻ ഏറ്റെടുക്കുന്നതും. വൈകാരികമായ ഒരടുപ്പത്തിന്റെ സാംസ്കാരികസ്വാധീനമായി ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’യ്ക്ക് പാത്തുമ്മയുടെ ആടുമായുള്ള രചനാപരമായ ബന്ധത്തെ കാണുന്നതിൽ യുക്തിഭംഗമൊന്നുമില്ല. ബോധപൂർവമുള്ള പ്രവർത്തനമാകണമെന്നില്ല അത്. ആടെന്നും പട്ടിയെന്നുമുള്ള രണ്ടു വളർത്തു മൃഗങ്ങളെ ആശ്രയിച്ചു മുന്നേറുന്ന കഥാവസ്തു എന്ന നിലയ്ക്കു മാത്രമല്ല, സ്വന്തം കുടുംബത്തിന്റെയും പ്രദേശത്തിന്റെയും കഥപറയുന്നുവെന്ന പ്രത്യേകതയും രണ്ടു നോവലിനുമുണ്ട്. ബഷീറിന്റെ നായകനായ ‘ഞാൻ’ ബാലകൃഷ്ണന്റെ നോവലിൽ എഴുത്തുകാരനും പ്രസംഗകനുമൊക്കെയായ ‘ബാലനും’ ‘പികെ’യുമാണ്. ബഷീറിന്റെ തലയോലപ്പറമ്പിനു സമാനമായി ഇവിടെ എടവനക്കാടെന്ന ഗ്രാമമാണ്. എന്നാൽ ഛായ അവിടംകൊണ്ട് തീരുന്നു. പാത്തുമ്മയുടെ ആടിൽനിന്നു വ്യത്യസ്തമായി ‘പ്ലൂട്ടോ’യ്ക്ക് അന്യാപദേശമാനം (അലിഗോറിക്കൽ) കൂടിയുണ്ട്.  ഉയർന്ന വർഗത്തിലുള്ളത് എന്നു വിചാരിച്ചു വാങ്ങി, എഴുത്തുകാരൻ വീട്ടിൽകൊണ്ടുവന്നത് ഒരു നാടൻ പട്ടിയെയാണ്. അതു മനസിലാക്കുന്ന അയാൾ അതിനെ തെരുവിൽ കളയുന്നു. എന്നാൽ മാനസികമായി അതിനെ ഉപേക്ഷിക്കാനാവുന്നില്ലെന്നയാൾ മനസിലാക്കുകയും ചെയ്യുന്നു. അതിനാലുള്ള  വികാരപരമായ കുഴമറിച്ചിലാണ് പ്ലൂട്ടോയുടെ കഥാതന്തു. ജന്മമഹത്വം, യജമാനത്വം, വെറുപ്പിൽത്തന്നെയുള്ള അടുപ്പം ഇങ്ങനെ മനുഷ്യജീവിതത്തിൽ ഗൂഢമായിരിക്കുന്ന ഭാവപ്രകർഷങ്ങളാണ് നോവലിന്റെ മുഖ്യആകർഷണം. പ്രാദേശികഭേദമുള്ള ഭാഷകൊണ്ടും സ്വയം വിമർശനപരമായ നിരീക്ഷണങ്ങൾകൊണ്ടും ആഖ്യാനം രസകരമാണെങ്കിലും ഇടയ്ക്ക് എഴുത്തുകാരൻതന്നെ കഥാപാത്രത്തിലൂടെ തലനീട്ടി തത്ത്വവിചാരത്തിൽ ഏർപ്പെടുന്ന സന്ദർഭങ്ങളും നോവലിൽ കുറവല്ല. സഹോദരനും ഉറ്റ ചങ്ങാതിയുമായ കേശവന്റെ കല്യാണത്തിനു മുന്നോടിയായി ബാലൻ എന്ന കഥാപാത്രം ചിന്തിക്കുന്നതും പ്ലൂട്ടോയുടെ സ്വഭാവത്തിൽ വരുന്ന മാറ്റത്തെക്കുറിച്ച്  കേന്ദ്രകഥാപാത്രം ദീർഘമായി ചിന്തിക്കുന്നതുമായ ഭാഗങ്ങൾ ഉദാഹരണങ്ങളായെടുക്കാം. ആദ്യത്തേത് സ്വയം വിശകലനമാണ്.

          “ജന്മഗത്യാലോ കർമ്മഗത്യാലോ ഞാനൊരു മാന്യനല്ല, എടോ ബാലാ, എന്നോ വെറും ബാലാ എന്നോ ഇതൊന്നും പോരെങ്കിൽ ബാലകൃഷ്ണാ എന്നോ അല്ലാതെ പി കെ എന്നും മറ്റും മാന്യോചിതമായ രീതിയിൽ വിളിക്കപ്പെടുന്നത് എനിക്കിഷ്ടമല്ല.” (പു.78)

          പട്ടിയെ മുൻനിർത്തി മനുഷ്യമനസിന്റെ സ്വഭാവത്തെപ്പറ്റി നോവലിസ്റ്റ് ദീർഘമായി മറ്റൊരിടത്ത് ഉപന്യസിക്കുന്നു. രൂപഘടനയിൽ അലിഞ്ഞുചേരാതെ നിൽക്കുന്ന മുഴച്ചു നിൽക്കുന്ന ഭാഗങ്ങളെന്ന് ഇവയെ വിമർശിക്കാമെങ്കിലും വായനക്കാരുമായി കാലികമായ ജ്ഞാനത്തെയും വിഷയത്തെയും മുൻനിർത്തി സംവാദത്തിലേർപ്പെടാനുള്ള രചയിതാവിന്റെ തിടുക്കത്തെ ഈ ഭാഗങ്ങൾ അടയാളപ്പെടുത്തുന്നുണ്ടെന്നു വ്യക്തം. നോവലുകളുടെ ലക്ഷണനിർവചനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ പ്രത്യേകത.

          ബാലകൃഷ്ണന്റെ പ്രസിദ്ധകൃതിയായ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ ആഖ്യാനസ്വഭാവവും വ്യത്യസ്തമല്ല. താരതമ്യേന ലളിതമായ ഭാഷയും വാമൊഴിഭേദങ്ങളും ഋജുവായ ഇതിവൃത്തവുമാണ് പ്ലൂട്ടോയുടേത്.  പ്രദേശത്തെയും കാലത്തെയും തന്റെതന്നെ അനുഭവമായി ‘പ്ലൂട്ടോ’ ആവിഷ്കരിക്കുമ്പോൾ, ഇതിഹാസകഥയെ പുനർവായിക്കുകയാണ് പഞ്ചാലിയുടെ പിന്തിരിഞ്ഞുള്ള നോട്ടത്തിലൂടെ കർണ്ണനെ കഥാകേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവൽ. ‘എല്ലാ രംഗങ്ങളുടെയും സ്ഥലകാലങ്ങൾ മഹാഭാരതത്തിലേതുതന്നെയാണെന്ന്’ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കുന്നു. സാങ്കല്പികകഥാധാരയെയും വ്യാസഭാരതത്തിലെ കർണ്ണകഥയെയും ഇഴചേർത്തു നെയ്തുകൊണ്ടാണ് ആഖ്യാനം മുന്നോട്ടു പോകുന്നത്. പൗരാണികമായ അന്തരീക്ഷത്തിനു ചേർന്ന മട്ടിൽ സംസ്കൃതബഹുലവും തത്ത്വചിന്താത്മകവുമാണ് നോവലിലെ ഭാഷ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മാർഗദർശി സി വി രാമൻ പിള്ളയാണ്. ഭാഷാഘടനയുടെ താളത്തിനും ശബ്ദലയത്തിനും യോജിക്കുന്ന രീതിയിൽ വാക്കുകൾ മാറ്റിയെഴുതി ശൈലിവല്ലഭനായ പ്രൊഫ എൻ കൃഷ്ണപിള്ളയും നോവൽശില്പനിർമ്മിതിയിൽ പങ്കാളിയായിട്ടുണ്ടെന്ന് ‘ഞാൻ കണ്ട ഒരു വലിയ മനുഷ്യൻ’ എന്ന ലേഖനത്തിൽ അദ്ദേഹം അനുസ്മരിക്കുന്നു. അതെന്തായാലും പി കെ ബാലകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ നിരന്തരമായ സംവാദകത്വം വചോവിലാസത്തിനൊപ്പം നോവലിന്റെ കാതലാണ്.

          എന്റെ കർണ്ണൻ (വി ടി നന്ദകുമാർ) അനുയാത്ര (എസ് കെ മാരാർ) രണ്ടാമൂഴം (എം ടി വാസുദേവൻ നായർ) എന്നിവയ്ക്കെല്ലാം ഒരു പൂർവപാഠമായി, മഹാഭാരതത്തെ അടിസ്ഥാനമാക്കിയുണ്ടായ മലയാളത്തിലെ ആദ്യത്തെ നോവലാണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതവിവർത്തനവും കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനവും സ്രോതസ്സുകളാക്കി 1970-ൽ എഴുതി തുടങ്ങുകയും 1973 ഏപ്രിലിൽ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുകയും അടുത്ത കേരളസാഹിത്യ അക്കാദമി അവാർഡും 1978-ൽ രണ്ടാമത്തെ വയലാർ അവാർഡും നേടിയ നോവലാണ് അത്. മഹാഭാരതം‌പോലെ അഗാധവുമായ വിസ്തൃതവുമായ കടലിൽ ഇറങ്ങി തപ്പി രണ്ടുവർഷംകൊണ്ട് നോവൽ രചന പൂർത്തിയാക്കിയെന്നത് പി കെ ബാലകൃഷ്ണൻ എന്ന എഴുത്തുകാരന്റെ വിശേഷ സിദ്ധിയെയും കഠിനമായ സാധനയെയും മറയില്ലാതെ വെളിവാക്കുന്ന വസ്തുതയാണ്.  നോവലിലെ സകലവാചകങ്ങളും തനിക്ക് കാണാതെ അറിയാമെന്ന് എൻ കൃഷ്ണപിള്ളയെപ്പറ്റിയുള്ള അനുസ്മരണലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്.

          മഹാഭാരതവുമായുള്ള ബാലകൃഷ്ണന്റെ പരിചയം വളരെ മുൻപേ ആരംഭിച്ചതാണ്. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ട് പാരായണത്തിൽനിന്ന് ആരംഭിച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരതവിവർത്തനത്തിലൂടെയും ദാമോദർ ധർമ്മാനന്ദ് കൊസാംബിയെപ്പോലെയുള്ളവരുടെ ഭാരതപഠനങ്ങളിലൂടെയും വികസിച്ചതിന്റെ ഫലപ്രാപ്തിയാണ് നോവൽരചന. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലെ ‘കർണ്ണന്റെ അരങ്ങേറ്റ’മെന്ന ലേഖനം അദ്ദേഹത്തെ പ്രത്യേകം ആകർഷിച്ചിരുന്നു. ജാതിബോധത്തിന്റെ ഇരയും കീഴാളസ്ഥിതിയുടെയും അപമാനത്തിന്റെയും ആദിരൂപവുമാണ് കർണ്ണൻ. അർഹതപ്പെട്ടതൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. നിരുപാധികമായ സ്നേഹത്തിന്റെയും ദൃഢസൗഹൃദത്തിന്റെയും അതിരില്ലാത്ത ഉദാരതയുടെയും ആൾരൂപമായിരുന്നിട്ടും ബഹുമാന്യരായ വ്യക്തികളാൽപോലും നിരന്തരമായി അപമാനിക്കപ്പെടാനും വഞ്ചിക്കപ്പെടാനുമായിരുന്നു കർണ്ണന്റെ നിയോഗം. ഇന്ത്യയിലെയും വിശേഷിച്ച് കേരളസമൂഹത്തിലെയും ജാതിവിവേചനത്തെ ഇന്ത്യൻ പാരമ്പര്യത്തിന്റെ വേരുകളിൽതന്നെ അന്വേഷിച്ചു ഭാവാത്മകമായി അവതരിപ്പിക്കാൻ പറ്റിയ മാതൃകയായി മഹാഭാരതത്തിലെ കർണ്ണനെ നോവലിസ്റ്റ് കണ്ടതിൽ അസ്വാഭാവികമായി ഒന്നുമില്ല. നിരന്തരമായ വിചാരപ്രവാഹത്താൽ കർണ്ണനെ വീണ്ടെടുക്കുകയും പുനർമൂള്യനിർണ്ണയത്തിനു വിധേയമാക്കുകയും ചെയ്യുന്ന പാഞ്ചാലിയാവട്ടെ, കാലത്തിന്റെ മനസ്സാക്ഷിയുമാകുന്നു.   

കാവ്യകല - എഴുത്തച്ഛനിലും  കുമാരനാശാനിലും

          നോവൽരചനയ്ക്കുവേണ്ടിയുള്ള ഗൃഹപാഠങ്ങളുടെ തുടർച്ച എഴുത്തച്ഛന്റെ കല’ (1982) എന്ന നിരൂപണഗ്രന്ഥം എഴുതുന്നതിനു സഹായകമായിത്തീർന്നിട്ടുണ്ടെന്നു കാണാം. ആ കൃതിയുടെ ഉപശീർഷകം, ‘ചില വ്യാസഭാരതപഠനങ്ങളുംഎന്നാണ്. മഹാഭാരതവുമായുള്ള പി കെ ബാലകൃഷ്ണന്റെ ആദ്യകാല പരിചയം എഴുത്തച്ഛൻ കൃതികളുടെ സ്കൂൾ ക്ലാസുകളിലെ പഠനത്തിൽനിന്നാണ് ആരംഭിക്കുന്നത്. മഹാഭാരതത്തിലെ ജീവിതവീക്ഷണമോ അതിലെ കഥാപാത്രങ്ങളുടെ സ്വഭാവമോ ആയിരുന്നില്ല, ‘ഭക്തകവി’യായ എഴുത്തച്ഛന്റെ പ്രേരകശക്തി. മഹാഭാരതത്തിന്റെ അന്തസ്സാരത്തിനു ഘടകവിരുദ്ധമായ ചിത്രങ്ങളാണ് മഹാഭാരതം കിളിപ്പാട്ടിലുള്ളതെന്ന് വ്യാസഭാരതത്തിന്റെ ശരീരഘടനയെ വിശദീകരിച്ചും വ്യാസന്റെയും എഴുത്തച്ഛന്റെ കർണ്ണകഥാപാത്രങ്ങളെ താരതമ്യം ചെയ്തും ‘എഴുത്തച്ഛന്റെ കലയിൽ’ പി കെ ബാലകൃഷ്ണൻ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന് എഴുത്തച്ഛൻ ഒരു പ്രഹേളികയായിരുന്നു. (ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട് നോക്കുക : ‘എഴുത്തച്ഛൻ എന്ന കവിതാതത്ത്വസമസ്യ’) സമകാലിക പശ്ചാത്തലത്തിൽ ആ പ്രഹേളികയുടെ അർത്ഥം സാമുദായികദൗത്യത്തിന്റെ വെളിച്ചത്തിൽ തിരയുക എന്ന ധർമ്മമാണ് ‘എഴുത്തച്ഛന്റെ കല’ നിർവഹിച്ചത്. കാവ്യരൂപഘടനയെപ്പറ്റിയുള്ള സമഗ്രബോധം എഴുത്തച്ഛനിൽ ആഴത്തിൽ പതിഞ്ഞുകിടന്ന ഒന്നാണ്. ചെറുതും വലുതുമായ കാര്യങ്ങൾ ഒരേസമയം ഗ്രഹിക്കാനും സംഗ്രഹിക്കാനും കഴിയുന്ന മേധാശക്തിയുടെ പ്രവർത്തനം അദ്ദേഹത്തിൽ പി കെ ബാലകൃഷ്ണൻ കാണുന്നു. അനുകരണം, പരാവർത്തനം, വിപുലനം, സംക്ഷേപണം തുടങ്ങിയ സാഹിത്യപരമായ കാര്യങ്ങളിലേക്ക് ആ ചർച്ച അദ്ദേഹം വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

          ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലിനുവേണ്ടിയുള്ള അണിയറ പ്രവർത്തനങ്ങൾ ‘എഴുത്തച്ഛന്റെ കല’പോലെയുള്ള നിരൂപണഗ്രന്ഥത്തിന്റെ പണിശാലയിലേക്കെത്തിച്ച തെങ്ങനെയെന്നാണ് മുകളിൽ എഴുതിയത്. അതോടൊപ്പം പിൽക്കാലത്ത്, ‘രൂപ് കൻവാറിന്റെ പേരിൽ ഒരു സ്ഥലജഭ്രമം’, ‘ഇന്ത്യയുടെ ജാതിസമൂഹം ചരിത്രത്തിലൂടെ ഒരെത്തിനോട്ടം’ തുടങ്ങിയ സാമൂഹികവിമർശന സ്വഭാവമുള്ളതും അല്ലാത്തതുമായ പ്രൗഢമായ ചില ലേഖനങ്ങൾ രചിക്കാനും അതു കാരണമായിത്തീർന്നിട്ടുണ്ട്.  വ്യാസഭാരതത്തിന്റെ രൂപപരിണാമത്തെയും ഇന്ത്യയിലെ സമുദായപരിണാമത്തെയും കുറിച്ചൊരു ലേഖനം അവസാനഅദ്ധ്യായമായി ‘എഴുത്തച്ഛന്റെ കല’യിൽ കാണാം. പുസ്തകത്തിലെ പ്രധാന വിഷയവുമായി അതിനു പ്രത്യക്ഷബന്ധമൊന്നുമില്ല. മഹാഭാരതപാഠങ്ങളെ പക്ഷപാതപരമായി തിരുത്തുകയും മാറ്റിമറിക്കുകയും ചെയ്യുന്നതിന്റെ അവലോകനമായി ആ ലേഖനം നിലനിൽക്കുന്നു. ഇതിഹാസപുരാണങ്ങളുടെ പ്രാദേശികമായ മൊഴിമാറ്റങ്ങൾക്ക് ഈ സ്വഭാവമുണ്ട്. എങ്കിലും അവ തദ്ദേശീയമായ പ്രതിരോധത്തിന്റെ വഴികളാണ് തേടുന്നത്. എന്നാൽ സംസ്കൃതത്തിലുള്ള വിവിധ പതിപ്പുകളിലെ തിരുത്തുകളുടെ ലക്ഷ്യവും ഉദ്ദേശ്യവും മറ്റൊന്നാണ്. സമകാലികമായ രാഷ്ട്രീയതാത്പര്യങ്ങൾകൊണ്ട് ഭൂതകാലസാഹചര്യങ്ങളെപോലും പരിഷ്കരിക്കുകയാണ് അവയുടെ ലക്ഷ്യം. മാംസഭക്ഷണം സാധാരണമായിരുന്ന മഹാഭാരതകാലത്തെ സസ്യാഹാരകാലമായി ശുദ്ധീകരിച്ചെടുക്കാൻ ഗോരഖ്പൂർ പതിപ്പിൽ തിരുത്തിയ ഒരു ശ്ലോകത്തെപ്പറ്റി എ ഡി ഹരിശർമ്മ പറയുന്നുണ്ട്. വനപർവത്തിൽ യുധിഷ്ഠിരവാക്യമായ ഫലമൂലമൃഗാംസ്തഥാ’ (പഴങ്ങളും കിഴങ്ങുകളും മാംസവുംകൊണ്ട്) എന്ന ശ്ലോകഭാഗത്തെ ഫലമൂലമധൂനിച’ (പഴം, കിഴങ്ങ് തേൻ എന്നിവയാൽ) എന്നു തിരുത്തിയത് പി കെ ബാലകൃഷ്ണൻ, വിശദീകരിക്കുന്നത്, ഈ ഉദാഹരണം മുന്നിൽവച്ചുകൊണ്ടാണ്.  സമീപകാലത്ത് മലയാളത്തിലുണ്ടായ സുനിൽ പി ഇളയിടത്തിന്റെയും കെ സി നാരായണന്റെയും കെ എസ് രാധാകൃഷ്ണന്റെയും മറ്റും മഹാഭാരതപര്യാലോചനകളുടെയും വിമർശനപാഠങ്ങളുടെയും പൂർവമാതൃകയാണ് വ്യാസഭാരതത്തിന്റെ  രൂപപരിണാമത്തെപ്പറ്റിയുള്ള  ആ ലഘുപ്രബന്ധം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ.

           പി കെ ബാലകൃഷ്ണന്റെ സാഹിത്യവിമർശനങ്ങളുടെ ആധാരശിലയെന്നു പറയാവുന്ന രണ്ടു തത്ത്വങ്ങൾ, ജന്മസിദ്ധമായ പ്രതിഭാവിശേഷത്തിലുള്ള ഊന്നലും അതിനനുസരിച്ച് ക്ഷീണമില്ലാതെ പ്രവർത്തിക്കാനുള്ള ശേഷിയുമാണ്. സിദ്ധിയെന്നും സാധനയെന്നും പേരിട്ടു വിളിച്ച ഈ സങ്കല്പങ്ങളെ പല രീതിയിലും തലങ്ങളിലും  അദ്ദേഹം എഴുത്തുകളിൽ വികസിപ്പിച്ചെടുക്കുന്നതായി കാണാം. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം, ജയിൻ ഓസ്റ്റിന്റെ പ്രൈഡ് ആൻഡ് പ്രിജുഡീസ്, ഡസ്തോവ്സ്കിയുടെ കാരമസോവ് ബ്രദേഴ്സ് എന്നീ നോവലുകളെ ആസ്പദമാക്കി രചിച്ച നോവൽ സിദ്ധിയും സാധനയും’ (1965)  എന്ന പഠനഗ്രന്ഥത്തിൽ അവതരിപ്പിച്ച സങ്കല്പനങ്ങളാണിവ. ‘സിദ്ധിയില്ലാത്ത ഒരുത്തൻ കലയുടെ രംഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ട് കാര്യമില്ലെന്ന്’ ‘നോവൽ സിദ്ധിയും സാധന’യിലും അദ്ദേഹം പരുഷമായിത്തന്നെ എഴുതിയിരുന്നു. സിദ്ധിയുടെ വില, സമുദായസന്മാർഗവും സിദ്ധിയുടെ മാർഗവും, പ്രതിഭയും കാവ്യപ്രമേയവും, സിദ്ധിയുടെ കരിങ്കൽത്തറ, സിദ്ധിയുടെ അരങ്ങേറ്റം, പ്രതിഭാരക്ഷസ്സിന്റെ കുതിരസവാരി –എന്നിങ്ങനെയുള്ള കാവ്യകല കുമാരനാശാനിൽ (1970) എന്ന കൃതിയിലെ അദ്ധ്യായങ്ങളുടെ പേരുകൾ നോക്കുക. സാഹിത്യപ്രവർത്തനത്തിൽ സിദ്ധിയും സാധനയും അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണസ്ഥിരതയെ അവ ഒന്നുകൂടി ഉറപ്പിക്കുകയാണല്ലോ ചെയ്യുന്നത്. കുമാരനാശാനെ പഠിക്കാൻ അവയ്ക്കൊപ്പം പി കെ ബാലകൃഷ്ണൻ വ്യക്തിയുടെയും കാലത്തിന്റെയും സമൂഹത്തിന്റെയും ചരിത്രത്തെയും കൂട്ടുപിടിക്കുന്നുണ്ട്. സംഘർഷഭരിതമായ ഒരു കാലത്തിലായിരുന്നു ആശാന്റെ ജീവിതം. സാമൂഹികസേവനരംഗത്ത് നിരതനായിരുന്നിട്ടും ആ അനുഭവങ്ങളെ കവിതയിൽ പകർത്താൻ കുമാരനാശാനു കഴിയാതെ പോയത് അദ്ദേഹത്തിന്റെ ദാർശനികസ്വഭാവമുള്ള കവിത്വസിദ്ധിയുടെ പ്രത്യേകതമൂലമാണെന്നാണ് പി കെ ബാലകൃഷ്ണന്റെ നിഗമനം. നളിനിയും ലീലയും മികച്ചതാവാനുള്ള കാരണവും ആ പ്രത്യേകതയാണ്. ആശാന്റെ വിമർശനബോധം സമ്പൂർണ്ണ വളർച്ചയെത്തി രചനാപ്രക്രിയയിൽ സഹകരിക്കുന്നതിന്റെ ഉദാഹരണമായാണ് കരുണയെ പരിഗണിക്കുന്നത്. ഈ മൂന്നു കൃതികളും അവയിലെ നായികമാരുടെ അനുരാഗസാഫല്യത്തിന്റെ കഥയാണ് പറയുന്നത്. ദുരന്തത്തിന്റെയോ നിർവാണത്തിന്റെയോ അല്ല. ഒരു തിയ്യക്കുട്ടിയുടെ വിചാരവും ഗ്രാമവൃക്ഷത്തിലെ കുയിലും ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയുംപോലെ സാമുദായികപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആശാന്റെ കൃതികൾ തികഞ്ഞ പരാജയങ്ങളായിരുന്നുവെന്നാണ് ബാലകൃഷ്ണന്റെ വാദം. പ്രതിഭയുടെ സാന്നിദ്ധ്യമില്ലാതെ പോകുമ്പോഴാണ് മുൻകൂട്ടി തയാറാക്കിയ പ്ലാൻ അനുസരിച്ച് കുറ്റമറ്റ കവിത പിറവി കൊള്ളുന്നത്. അത്തരം കവിതകളെഴുതുന്ന കവികൾ പി കെ ബാലകൃഷ്ണന്റെ കണക്കിൽ രണ്ടാംതരമാണ്. കുമാരനാശാന്റെ മികച്ച കൃതിയായി കണക്കാക്കുന്ന ചിന്താവിഷ്ടയായ സീതയിലെ സീതാവിചാരങ്ങളിൽ ചിലയിടത്ത് കവിയുടെ സ്വന്തം അനുഭവങ്ങളോടുള്ള (പ്രണയം, വിവാഹം, അപവാദങ്ങൾ) പ്രതികരണങ്ങൾകൂടിക്കലരുന്നതിനാൽ ശില്പഭദ്രതയ്ക്ക് കോട്ടം തട്ടുന്നുവെന്നും അദ്ദേഹം എഴുതി. “സൃഷ്ടിക്കുശേഷം സൃഷ്ടാവിന്റെ ബോധമണ്ഡലത്തെ അമ്പരപ്പിക്കുന്ന അത്ഭുതസാന്നിദ്ധ്യമെന്തോ അതാണ് കവിത.” എന്ന നിർവചനത്തിലാണ്  ‘കാവ്യകല കുമാരനാശാനി’ലൂടെ അദ്ദേഹം അവസാനിപ്പിക്കുന്നത്. കടിഞ്ഞാണില്ലാത്ത പ്രതിഭയുടെ പ്രവർത്തനവഴിയിലുള്ള വിശ്വാസമാണ് ഈ നിഗമനത്തിന്റെ കാരണം. അതോടൊപ്പം ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതാണ്. തന്റെ വാദങ്ങൾക്കുള്ള ഉദാഹരണമായാണ് താൻ കുമാരനാശാനെ പരിഗണിച്ചിട്ടുള്ളത് എന്ന ഗ്രന്ഥാരംഭത്തിലെ തുറന്ന പ്രസ്താവനയാണ്. വ്യത്യസ്തമായ രചനാമാർഗങ്ങളുള്ള രചനകൾക്ക് വ്യത്യസ്തമായ സാഹിത്യ-കലാതത്ത്വങ്ങളും ആവശ്യമായിവരും. സ്വയം ഉരുക്കൂട്ടിയ തത്ത്വങ്ങളിൽനിന്ന് രക്ഷപ്പെടാനാവാത്ത തടവുകാരനായിപ്പോയതുകൊണ്ടാണ് ചിന്താവിഷ്ടയായ സീതയും ദുരവസ്ഥയുംപോലുള്ള കൃതികൾ ബാലകൃഷ്ണന് വൈകല്യങ്ങളുള്ളവയായി അനുഭവപ്പെട്ടതെന്ന് എം കെ സാനു വ്യക്തമാക്കുന്നു. (ഉറങ്ങാത്ത മനീഷി) എങ്കിലും സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നതുപോലെ (പ്രതിഭാരക്ഷസിന്റെ കുതിരസവാരി) “കവിയെ മറികടക്കുന്ന ഭാവനപോലെ വിമർശനസമീക്ഷയ്ക്കപ്പുറത്ത് കാലൂന്നുന്ന വിമർശകസ്വരത്തെ” അതു മുന്നോട്ടു കൊണ്ടുവന്നു.

സൗഹൃദങ്ങളുടെയും സമാഹാരങ്ങൾ

          ഒരു രചയിതാവിന്റെ കൃതികളെപ്പറ്റി പി കെ ബാലകൃഷ്ണൻ അവസാനമെഴുതിയ സാഹിത്യവിമർശനഗ്രന്ഥം എഴുത്തച്ഛന്റെ കലയാണ്. (1982) സമഗ്രപഠനം എന്ന നിലയിൽ അവസാനം പ്രസിദ്ധീകരിച്ച പുസ്തകം, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും. (1983)  സി വി രാമൻപിള്ള, തകഴി ശിവശങ്കരപ്പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കുട്ടികൃഷ്ണമാരാര്, കാരൂർ നീലകണ്ഠപിള്ള, സി ജെ തോമസ്, സി എൻ ശ്രീകണ്ഠൻ നായർ എന്നിവരെപ്പറ്റിയുള്ള ലേഖനങ്ങൾ ‘മായാത്തസന്ധ്യകളി’ലും (1978) ‘നിദ്രാസഞ്ചാരങ്ങളിലു’മുണ്ട്. (1989)  ‘കേരളീയതയും മറ്റും’ (2004) എന്ന കൃതിയിൽ, കുഞ്ചൻനമ്പ്യാരെയും  കുഞ്ഞുണ്ണിയെയും  വൈലോപ്പിള്ളിയെയും ടോൾസ്റ്റോയിയെയും വിലയിരുത്തുന്ന ലേഖനങ്ങൾ കാണാം. വ്യക്തിയിൽനിന്ന്  അവരുടെ സംഭാവനകളിലേക്ക് പോകുക എന്ന നയമാണ് പൊതുവേ ഇവയ്ക്കെല്ലാം ഉള്ളത്. ഗാന്ധിജി, അംബേദ്കർ, നെഹ്രു, സഹോദരൻ അയ്യപ്പൻ, സത്യവ്രതൻ, മത്തായി മാഞ്ഞൂരാൻ, പാർവതി അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരെപ്പറ്റിയുള്ള കുറിപ്പുകൾ പി കെ ബാലകൃഷ്ണന്റെ സാമൂഹികവീക്ഷണത്തിനും രാഷ്ട്രീയബോധ്യങ്ങൾക്കുമുള്ള ലക്ഷ്യങ്ങളാകുന്നു. കാളി എൻ രത്തിനം എന്ന തമിഴ് ഹാസ്യനടൻ മരിച്ചപ്പോൾ എഴുതിയ ലേഖനം തൂലികാചിത്രങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു. പി കെ ബാലകൃഷ്ണനു ചലച്ചിത്രത്തോടുണ്ടായിരുന്ന താത്പര്യത്തെ സൂചിപ്പിക്കുന്ന അപൂർവമായ സ്മരണാഞ്ജലിയാണ്, ‘എൻ പ്രിയ കാളിയൻരത്തിനമേ! നീ എന്നും ജീവിക്കുക’. സുഹൃദ്ബന്ധങ്ങളെ വിലവച്ചിരുന്നതുകൊണ്ട്  അയ്യപ്പപ്പണിക്കരെയും എം കെ സാനുവിനെയും എം ഗംഗാധരനെയും സർവകലാശാലാ ലൈബ്രറിയിലെ വേലപ്പൻ നായരെയുംപോലെ സാഹിത്യമേഖലയിൽ പ്രവർത്തിച്ചിരുന്നവരും അല്ലാത്തവരും ആയ സൂഹൃത്തുക്കളെയും പുസ്തകരചനയിൽ സഹകരിച്ചവരെയും ചർച്ചകളിലൂടെ ആശയങ്ങളെ പോഷിപ്പിച്ചവരെയും പി കെ ബാലകൃഷ്ണൻ ഒറ്റപ്പെട്ട ലേഖനങ്ങളിലും വിവിധ പുസ്തകങ്ങളുടെ ആമുഖപ്രസ്താവനകളിലും നിരന്തരമായി സ്മരിക്കുന്നതു ശ്രദ്ധേയമാണ്. സ്വന്തം കൃതികളുടെ രചനാകർത്തൃത്വം ഒപ്പം സഹകരിച്ചവർക്കുകൂടി പങ്കിടുക എന്ന സൗമനസ്യം ഉപകാരസ്മരണയോടെ പലയിടത്തും ബാലകൃഷ്ണൻ ആവർത്തിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിചിത്രങ്ങളെ പ്രത്യേകഗണമായിത്തന്നെ പരിഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അവിടെനിന്നായിരുന്നു എഴുത്തുകാരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ തുടക്കം. ഉപാധികളില്ലാത്ത സ്നേഹസൗഹൃദങ്ങൾ ജീവിതത്തുറയുടെ വിവിധകാലങ്ങളിൽ വൈകാരികമായ കെട്ടുപാടുകൾക്കൊപ്പം ബൗദ്ധികമായ പിന്തുണയും ഒരുക്കിവച്ചതെങ്ങനെയെന്ന് വ്യക്തമാക്കിത്തരുന്നവയാണ് അനുസ്മരണക്കുറിപ്പുകളെല്ലാം.

          മരണാനന്തരം പ്രസിദ്ധീകരിച്ച, കേരളീയതയും മറ്റും (2004) വേറിട്ട ചിന്തകൾ (2011) വീരപുളകത്തിന്റെ കഥ (2015) എന്നീ സമാഹാരങ്ങളിലായി പത്രമാസികളിൽ ചിതറിക്കിടന്ന ലേഖനങ്ങൾ സമാഹരിച്ചിട്ടുണ്ട്. കൂടുതലും സാമൂഹികവും രാഷ്ട്രീയവുമായ ദിശകളിലേക്കാണ് ഉൾക്കാഴ്ചയോടെ അവയിൽ പലതും ഉറ്റുനോക്കിയത്. മരണംവരെ പത്രപ്രവർത്തനരംഗത്ത് സജീവമായിരുന്നല്ലോ അദ്ദേഹം. ചരിത്രകാരനും സാഹിത്യനിരൂപകനും വിവർത്തകനും സമ്പാദകനും സംശോധകനും നോവലിസ്റ്റും എല്ലാം ആയിരിക്കുമ്പോഴും അടിസ്ഥാനപരമായി സാമൂഹികവിമർശകനായിരുന്നു പി കെ ബാലകൃഷ്ണൻ. ഇതെല്ലാംകൂടി സംഗമിക്കുന്ന ഒരു ബിന്ദു, പ്രതിഭാശാലിയും കഠിനാദ്ധ്വാനിയുമായ ആത്മാർത്ഥതയുള്ള ഒരു മാധ്യമപ്രവർത്തകനിൽ എല്ലായ്പ്പോഴും സജീവമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പത്രപ്രവർത്തകനെന്ന ലാവണമാവണം സാമൂഹികപ്രതിബദ്ധതയുടെ ആ ആഭിമുഖ്യം ഉറവ വറ്റാതെ പി കെ ബാലകൃഷ്ണനിൽ നിലനിർത്തിയത്.  

വിദ്യാരംഗം മാസിക, 2026 മെയ്