February 28, 2026

ഈന്തപ്പനകളും തെങ്ങുകളും

 

    

         


          വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ കരസ്ഥമാക്കിയ, ഇൽദിക്കോ എനെയേദിയുടെ ജർമ്മൻ ചിത്രം നിശ്ശബ്ദസുഹൃത്ത് (Silent Friend, 2025) വൃക്ഷങ്ങൾക്കും വികാരമുണ്ടെന്നും ഭാഷയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഉള്ളിൽക്കൊള്ളുംവിധം അനുഭവി ക്കുന്ന ചലച്ചിത്രമാണ്. ജർമ്മൻ സർവകലാശാലയിലെ ഒരു ജിങ്കോമരം തനിക്കു മുന്നിലൂടെ കടന്നുപോയ മൂന്നു തലമുറയ്ക്ക് മൂകമായി സാക്ഷിയായിനിൽക്കുന്നതിനെപ്പറ്റിയാണ് ചിത്രം വിവരിക്കുന്നത്. എന്നാൽ സമാന്തരമായി മരത്തിന് ഒരു വൈകാരികജീവിതവുമുണ്ട്. ചലച്ചിത്രത്തിനും പത്തുവർഷം മുൻപാണ് പീറ്റർ വോലെബെന്റെ ‘വൃക്ഷങ്ങളുടെ രഹസ്യജീവിത’മെന്ന (The Hidden Life of Trees, 2015) പുസ്തകമിറങ്ങുന്നത്. ജർമ്മനിയിൽ ജനിച്ച ആ പുസ്തകത്തിനു 2018-ൽ സ്മിതാ മീനാക്ഷി വിവർത്തനം തയാറാക്കിയിരുന്നു. മനുഷ്യഭാഷകൾതമ്മിൽമാത്രമുള്ള കൈമാറ്റമാണോ തർജ്ജിമകൾ എന്നു ചിന്തിക്കാൻ വൃക്ഷങ്ങളുടെ കഥ പറയുന്ന രണ്ടു വ്യത്യസ്തമാധ്യമങ്ങളെ കൂട്ടുപിടിക്കാവുന്നതാണ്.  ഭൂമിയിലെ മുന്തിയ ജീവിവർഗമാണ് മനുഷ്യർ. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഭാഷയുടെ കാര്യത്തിലും മനുഷ്യവർഗത്തിനുണ്ടായ മുന്നേറ്റം പല മടങ്ങാണ്. ജൈവചലനങ്ങൾ വളരെ പതുക്കെയായി പ്പോയതുകൊണ്ട് പൂർവികരായ വൃക്ഷങ്ങളെ അടുത്തുനിന്നു മനസിലാക്കുന്നതിൽ  മനുഷ്യർക്ക് പരിമിതിയുണ്ടായിരുന്നു. അതിന്നും തുടരുന്നുണ്ട്. അവിടെ യാഥാർത്ഥത്തിൽ ഭാഷയുടെ പ്രശ്നംകൂടി നിലനിൽക്കുന്നു. പരിണാമവഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച ജീവബിന്ദുക്കൾ സഹോദരങ്ങളാണെന്ന് തിരിച്ചറിയാൻ വയ്യാതായിപ്പോയതിന്റെ മൂലകാരണത്തിൽ ഭാഷ യാണ്. ‘അനുജത്തീ നീയെന്നെ മറന്നോ?’ എന്ന ഹൃദയത്തിൽകൊള്ളുന്ന ചോദ്യത്തിലൂടെ ഒ വി വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ അതു രേഖപ്പെടുത്തിവച്ചു. ഭാഷയുടെ സാംസ്കാ രികവശത്തെ, പ്രവാസജീവിതത്തിന്റെ ഉൾത്തുടിപ്പുകളുമായി ചാലിച്ച് കുഴൂർ വിൽസൺ, ‘വിവർത്തനത്തിന് ഒരു വിഫലശ്രമം’ എന്ന കവിതയിൽ എഴുതി :

ഈന്തപ്പനകൾ ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്?

വിവർത്തനശേഷമുള്ള

തെങ്ങുകളാണ് ഞങ്ങൾ

മറന്നുവോ?

 

          മരങ്ങൾ ഭാഷയുടെയും ജനിച്ചുവളർന്ന സംസ്കാരത്തിന്റെയും എത്തിപ്പെട്ട പ്രദേശ ത്തിന്റെയും ചുരുക്കെഴുത്തുകളായി കവിതയിൽ മാറുന്നു. മറ്റൊരു കവിതയിൽ കുഴൂർ കടൽക്കര യിൽ ‘കടലമ്മ കള്ളി’യെന്നെഴുതിവച്ചിട്ടും അജ്മാനിലെ കടൽ അതു മായ്ക്കാത്തത് അതിനു മലയാളം അറിഞ്ഞു കൂടാത്തതുകൊണ്ടാണെന്നും ചിന്തിക്കുന്നുണ്ട്. കുഴൂരിന്റെ കവിത, വിവർത്തനങ്ങളുടെ സാധുതയും പ്രസക്തിയും പരിശോധിക്കുന്ന ലേഖനത്തെക്കാളും  വാചാലമായി ഭാഷാന്തരങ്ങളിലെ സാംസ്കാരികവിനിമയത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. പെട്രാർക്കിന്റെ നിരീക്ഷണത്തെ നൂറുകവിതകളുടെ ആമുഖത്തിൽ മലയാളത്തിലെ പ്രസിദ്ധ വിവർത്തകനായ പി രവികുമാർ എടുത്തെഴുതുന്നുണ്ട്. വിവർത്തനത്തിനു മൂലകൃതിയുമായുള്ള ബന്ധം ‘അച്ഛനും മകനുപോലെ’യാണെന്നാണത്. ഏതാണ്ടൊരു രൂപസാദൃശ്യം അവയ്ക്കു ണ്ടാവും. അതിലുപരി, വിവർത്തനം മറ്റൊരു സ്വതന്ത്രസൃഷ്ടിയാണെന്ന കാര്യത്തിനാണ് പെട്രാർക്ക് ഊന്നൽ നൽകിയതെന്നു മനസിലാക്കാൻ പ്രയാസമില്ല.

 

          പ്രസിദ്ധ വിവർത്തകയായ എഡിത്ത് ഗ്രോസ്മാൻ, മറ്റൊരു തരത്തിലാണ് പരിഭാഷകളെപ്പറ്റി ആലോചിക്കുന്നത്.  വിവർത്തനം എന്തിന്? (Why Translation Matters? 2010) എന്നു വിശദീകരിച്ചുകൊണ്ട്, എല്ലാ സാഹിത്യവിനിമയങ്ങളുടെയും അടിസ്ഥാനം മനുഷ്യത്വമാണെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഭാഷയും ഭൂപ്രദേശങ്ങളുടെ അതിരുകളും അവിടെ പ്രസക്തമല്ല. സ്വന്തം സമൂഹത്തിന്റെ മെച്ചപ്പെട്ട അവസ്ഥയ്ക്കുവേണ്ടിയുള്ള ആഗ്രഹം പ്രത്യക്ഷമായും പരോക്ഷമായും ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്  പകരുന്ന പ്രക്രിയയെയാണ് മനുഷ്യത്വമെന്നതുകൊണ്ട് അവർ അർത്ഥമാക്കുന്നത്. വിവർത്തനത്തിനു വിധേയമാകുന്നത് മനുഷ്യത്വമെന്ന മൂല്യമാണ്. ‘സ്വന്തം സമൂഹം’ എന്നുള്ളത് ‘ജീവരാശി’യെന്നു മാറ്റിയെഴു തിയാൽ മുൻപു പറഞ്ഞ വൃക്ഷങ്ങളുൾപ്പടെയുള്ള ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥ യുമെല്ലാം ചേർന്ന വിശാലമായ പശ്ചാത്തലം, പരിഭാഷയെന്ന സങ്കല്പത്തെ മുൻപത്തേതിലധി കം പ്രകാശവലയങ്ങളാൽ തിളക്കുന്നതായി അനുഭവപ്പെടും.

 

          ജീവരാശിയ്ക്ക് മൊത്തമായി പ്രയോജനപ്പെടുന്ന ആശയങ്ങളുടെ സഞ്ചാരത്തിനും അതിന്റെ ഗതിവേഗത്തിനും കാലക്രമത്തിൽ വന്നിട്ടുള്ള മാറ്റത്തിൽ, ആശയവാഹകർ എന്ന നിലയിൽ വിവർത്തനങ്ങൾ വഹിച്ചിട്ടുള്ള പങ്ക് പ്രധാനമാണ്. വിവിധതരത്തിലുള്ള ജ്ഞാനപ്രകാശങ്ങളുടെ കൈമാറ്റമാണ് വിവർത്തനത്തിലൂടെ നടക്കുന്നത്; സാഹിത്യം അതിലൊരു വിഭാഗം‌മാത്രമാണ്. അതിൽ കൂട്ടിച്ചേർപ്പുകളും പകരംവയ്പ്പുകളും കിഴിക്കലുകളും അംശഹരണങ്ങളും അവിടെ സംഭവിക്കുന്നുണ്ട്. അബോധാത്മകമായ മാറ്റങ്ങൾ വേറെ. പരിഭാഷകൾ മറ്റൊരു സൃഷ്ടികർമ്മമായി അങ്ങനെ മാറുന്നു എന്നു പറയുന്നത് അതുകൊ ണ്ടാണ്. സാസ്കാരികഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങളായാണ് സർഗസൃഷ്ടി കളെ നമ്മൾ മനസിലകകുന്നതെങ്കിലും അതേ ജാതകം പരിഭാഷകളും പങ്കിടുന്നുണ്ട്. റേച്ചൽ കാഴ്സന്റെ ‘നിശ്ശബ്ദ വസന്തം’ (സൈലന്റ് സ്പ്രിംഗ്, 1962) അതിറങ്ങിയ കാലത്തുതന്നെ വിവാദവും ചർച്ചയും ക്ഷണിച്ചു വരുത്തിയിരുന്നു. കീടനാശിനികൾ ഫലത്തിൽ ജീവനാശിനികളാണെന്ന സത്യത്തെ മുന്നിൽവച്ച പുസ്തകത്തിന് അടുത്തകാലത്ത് മലയാളത്തിൽ രണ്ടു പരിഭാഷകൾ അടുപ്പിച്ചുണ്ടായി. എൻഡോ സൾഫാൻ പ്രക്ഷോഭം നൽകിയ ബോധത്തിന്റെ ഫലമായി ഉണ്ടായ പാരിസ്ഥിതികവിവേകമാണ് മലയാളപരിഭാഷകളുടെ ആവിർഭാവത്തിനു പിന്നിൽ.  

          നോവലിന്റെ പൂർവപാഠങ്ങൾ തിരഞ്ഞ് ഭൂതകാലത്തിലേക്കു പോയ വിജ്ഞാനികൾ നൂറ്റാണ്ടുകൾക്കു മുൻപേയുള്ള കഥപറയൽരീതികളെ നോവലെന്ന ആധുനിക യൂറോപ്യൻ സാഹിത്യഗണവുമായി കൂട്ടിയിണക്കിയത് പരിഭാഷകളിലൂടെയാണ്. മുറാസാകി ഷികിബുവിന്റെ ഗഞ്ചിയുടെ കഥയ്ക്കും (പന്ത്രണ്ടാം നൂറ്റാണ്ട്) മിഗുൽ സെർവാന്റിസിന്റെ ഡോൺ കിയോത്തെയ്ക്കും (1605, 1615) ആധുനിക നോവൽ സങ്കല്പങ്ങളുമായുള്ള വിദൂരബന്ധത്തെ സമീപസ്ഥമാക്കിയത് അവയുടെ ഇംഗ്ലീഷ് ഭാഷാന്തരങ്ങളാണെന്ന് ഒരു വാദമുണ്ട്. പരിഭാഷ കളിൽ അവ സമകാലികമായ ആഖ്യാനവഴക്കത്തോട് അടുത്തുനിന്നുകൊണ്ട് വില്യം ഫോക്നറെപോലുള്ള എഴുത്തുകാരെ ആകർഷിച്ചു. വിവർത്തനങ്ങളിൽ സംഭവിക്കുന്ന സ്വാംശീ കരണത്തിന്റെ ഗുണഫലമായിട്ടാണ് അതിനെ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡേവിഡ് ദാമ്രോഷിനെപോലുള്ളവർ നിരീക്ഷിക്കുന്നത്. അടിസ്ഥാനപരമായി സാഹിത്യ ചരിത്രം വിനിമയങ്ങളുടെ പ്രക്രിയയാൽ രൂപപ്പെടുന്നതാണെന്ന് ദമ്രോഷ് വാദിക്കുന്നു. (Monash University conference on  Literature and Translation) ഗബ്രിയേൽ ഗാർഷ്യാ മാർക്വേസിനു ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു ഫോക്നർ. മാർക്വേസ് ഇംഗ്ലീഷിലൂടെ ലോകസഞ്ചാരം നടത്താൻ തുടങ്ങിയപ്പോൾ സൽമാൻ റഷ്ദിക്ക് അദ്ദേഹം പ്രചോദനമായി ത്തീർന്നു. സെർവാന്റിസിന്റെ മായികതയും മാർക്വേസിന്റെ ഭ്രമാത്മകതയും റഷ്ദിയുടെ അതിവാസ്തവികതയും വ്യത്യസ്തമാണ്. എങ്കിലും സഞ്ചാരത്തിനനുസരിച്ച് ആകൃതിഭേദം വരുന്ന ഒരു രൂപകം ഇവയുടെ ഉള്ളിലുണ്ട്. അത് അഗാധമായി ജീവിതമൂല്യത്തെ അടിസ്ഥാനമാക്കുന്ന ഒന്നാണ്. അതിനെയാണ് എഡിത്ത് ഗ്രോസ്മാൻ ‘മനുഷ്യത്വം’ എന്നു വിളിച്ചു സ്പർശിച്ചത്.

          പുതുമ അന്വേഷിക്കുന്ന എഴുത്തുകാരുടെ പ്രാഥമികമായ ഉപാദാനം മറ്റു സംസ്കാരങ്ങളിലുള്ള രചനാരൂപങ്ങളാനെന്നു പറയാം. വിവർത്തനകൃതികൾക്ക് സർഗാത്മകത കൈയെത്തിപ്പിടിക്കാൻ വഴിയൊരുക്കുന്ന പ്രത്യേകത അതിനുള്ളിലുണ്ട്. പുതിയ ജീവിതാനു ഭവങ്ങളുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാൻ വായനാപ്രേമികളായ ആരാണ് ആഗ്രഹി ക്കാത്തത്? പുത്തൻ അനുഭവങ്ങൾക്കുവേണ്ടിയുള്ള മുറവിളി മലയാളിമനസ്സിന്റെ സ്വാഭാവികവും സഹജവുമായ അവസ്ഥയാണ്. പ്രാചീന കാലം‌മുതൽ കടലിന്റെ സമീപസ്ഥനിലയാൽ വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള സൗകര്യം ലഭിച്ചതാകാം ഇതിനുള്ള ഒരു കാരണം. ദേശം വിട്ടുപോകാനുള്ള അബോധപ്രേരണയും വ്യത്യസ്തമായ അനുഭവച്ചട്ടക്കൂടുകളിലേക്ക് പ്രവേശി ക്കാനുള്ള ചോദനയുടെ ഫലമായിരിക്കണം. ഫലത്തിൽ മലയാളികളുടെ പ്രവാസജീവിതവും പരിഭാഷകളോടുള്ള ആഭിമുഖ്യവും സാംസ്കാരികസ്വാംശീകരണത്തിനുള്ള പ്രചോദനവുമെല്ലാം  തായ്‌വേരു ഒന്നുതന്നെയായ സങ്കീർണ്ണമേഖലയാണ്.

          അധിനിവേശാനന്തര മനോഭാവത്തിന്റെ താരതമ്യമാണെങ്കിൽക്കൂടി, കുന്ദലതയെയും (1887) അതിന്റെ പൂർവഗാമികളായ ആഖ്യായികകളെയും ‘ലക്ഷണം യോജിക്കാത്ത’വയായി മാറ്റി വയ്ക്കാൻ മലയാളികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് അപൂർവമായ അനുഭവങ്ങളുടെ അഭാവ മാണെന്ന് വാദിക്കാവുന്നതേയുള്ളൂ. ഇതിവൃത്തസംവിധാനത്തിലെ വൈകല്യം, ഏകാഗ്രത യില്ലായ്മ തുടങ്ങിയുള്ള അക്കാദമിക്കായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഉള്ളടക്ക പരമായി ഇതിനൊരു മറുവശമുണ്ട്, തദ്ദേശീയമായ അനുഭവങ്ങൾ വായനാസമൂഹത്തിനുമുന്നിൽ ‘അന്യ’മായിത്തന്നെ നിലനിൽക്കും എന്നത്. പുല്ലേലിക്കുഞ്ചുവിനും (1860, 1882) സരസ്വതീവി ജയത്തിനും (1892) നോവൽപദവി കിട്ടാതിരുന്നതിനും ഷേക്സ്പിയർ നാടകമായ  The Comedy of Errors -ന്റെ വിവർത്തനമായ ‘ആൾമാറാട്ട’ത്തിനു (കല്ലൂർ ഉമ്മൻ ഫിലിപ്പോസ്, 1866) നാടകമെന്ന സ്ഥാനം തുടക്കത്തിൽ കിട്ടാതിരുന്നതിനും കാരണം അവയുടെ ചട്ടക്കൂടുകളുടെ ചിരപരിചിതത്വമാണ്. സംസ്കൃതസാഹിത്യഗണങ്ങളുടെ രൂപഘടനയിലേക്ക് അപരിചിതപ്രമേയങ്ങളെ മാറ്റിയെഴുതിയാലും നവീനമായ രൂപത്തിൽ പരിചിതങ്ങളായ പ്രമേ യങ്ങളെ തിരുകിക്കയറ്റിയാലും സംഭവിക്കുന്നത് പുതുമയോടുള്ള ഉദാസീനതയാവും.

          മറ്റൊരു ഉദാഹരണംകൂടി നോക്കാം. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വിവർത്തനം ചെയ്ത ‘അക്ബർ’ എന്ന നോവലിന്റെ സഞ്ചാരവഴികൾ അദ്ദേഹം പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുണ്ട്. ‘മഹാനുഭാവനായ ചക്രവർത്തിയുടെ സ്വഭാവത്തെയും  അദ്ദേഹ ത്തിന്റെ രാജധാനിയിലും രാജ്യത്തിലും ഉണ്ടായിരുന്ന അനേകവിധ പരിഷ്കാരങ്ങളെയും  ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും മറ്റും  സാമാന്യം സൂക്ഷ്മമായി വിവരിക്കണമെന്നാ യിരുന്നു,” രചയിതാവിന്റെ ഇംഗിതം എന്നദ്ദേഹം എഴുതുന്നു. ഡോ. പെട്രുസ് അബ്രഹാം സാമുവൽ വാൻ ലിംബർഗ് ബ്രോവർ നോവൽ രചിച്ചത് 1872-ൽ ഡച്ചു ഭാഷയിലാണ്. ലിന ഷ്ണൈഡർ 1877-ൽ അതു ജർമ്മനിലേക്ക് വിവർത്തനം ചെയ്തു. 1879-ൽ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകൃതമായി. അടുത്തവർഷം ഇംഗ്ലീഷ്‌പതിപ്പ് വായിച്ചു തീർത്ത്, അത്യധികം സന്തോഷത്തോടെ, ഇത് വിവർത്തനം ചെയ്യേണ്ട കൃതിയാണെന്നു പറഞ്ഞ്,  വിശാഖം തിരുന്നാൾ രാജാവ് കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്നു. നോവലിന്റെ പരിഭാഷ പൂർത്തിയാക്കാൻ കേരള വർമ്മ പന്ത്രണ്ടു വർഷമെടുത്തുവെന്ന് അവതാരികയിൽ കാണാം. ഇന്ത്യയിലെ ഒരു ചക്രവർത്തിയുടെ കഥ, പല സംസ്കാരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും ഭാഷയിലൂടെയും കടന്നാണ് മലയാളത്തിലെത്തിയത്. അക്ബർ കഥയുടെ പ്രചാരത്തിനും നോവൽ വഴിയുള്ള ദേശാടനത്തിനും കൊളോണിയൽ ഭരണസംവിധാനത്തിനകത്ത് ഒരു സുവർണ്ണപാതയുണ്ടായിരുന്നു. ഏകഖണ്ഡമായ ഒരു ഭാരതവും അതിന് പ്രഭാവശാലിയും ജനസ്വീകാര്യനുമായ ഒരു ചക്രവർത്തിയും എന്ന പ്രലോഭിപ്പിക്കുന്ന ബിംബത്തിലേ ക്കെത്തുന്നതാണ് ആ പാത. നോവൽ കേരളവർമ്മയ്ക്ക് അയച്ചുകൊടുക്കുന്ന സമയത്ത് വിശാഖം തിരുന്നാൾ രാജാവ്, അക്ബറിന്റെ കാലത്ത് താൻ ജീവിച്ചിരുന്നില്ലല്ലോ എന്നും അദ്ദേഹത്തിന്റെ സന്നിധിയിൽ ഒരു ദിവസമെങ്കിലും കഴിച്ചുകൂട്ടാൻ കഴിഞ്ഞില്ലല്ലോ എന്നും ദുഃഖിക്കുന്നതായി കാണാം. 1894-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പരിഭാഷ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു. സംസ്കൃതനിബിഡമായ സങ്കീർണ്ണശൈലി (കേരളവർമ്മയുടെ അഭിജ്ഞാനശാകുന്തളം പരിഭാഷയെപ്പറ്റിയും ഈ പരാതിയുണ്ട്) നോവലിന്റെ ആധുനിക സ്വഭാവത്തിൽനിന്നും അതിനെ അകറ്റിനിർത്തി. ആദ്യകാലത്തെ കുറച്ചു കോലാഹലങ്ങൾക്കു ശേഷം ഇന്ദുലേഖയ്ക്കു (1889) മുൻപുള്ള ആഖ്യായികകളെപ്പോലെ ദൃശ്യത കുറഞ്ഞാണ് നോവൽ സാഹിത്യചരിത്രത്തിൽ ‘അക്ബറി’ന്റെയും നില. അവ പിൽക്കാലത്ത് പുനർമൂല്യ വിചാരണ യ്ക്കായി കണ്ടെടുക്കപ്പെട്ടുവെങ്കിലും അക്ബറിനു അത്തരം പരിഗണനപോലും ലഭിച്ചില്ല.  മാറിയ രാഷ്ട്രീയസാഹചര്യമതിനൊരു കാരണമാണ്. കേരളവർമ്മയുടെ പരിഭാഷയിലെ സംസ്കൃത ബഹുലമായ ഭാഷയും രൂപപരമായ സാമ്പ്രദായികത്വവും പഴയ രാഷ്ട്രീയാവസ്ഥയുമായി ചേർന്നുനിൽക്കുന്നു എന്ന് വ്യാഖ്യാനിച്ചാലും ശരിയാകും.

          1948-ൽ അന്തർജ്ജന സമാജം അവതരിപ്പിച്ച ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിൽ പതിമൂന്നുകാരിയായ ദേവസേന “എന്നെ ബാധിക്കണ കാര്യത്തില് എന്റെ സമ്മതം നോക്യേ കഴിയൂ. ആർക്കെങ്കിലും പിടിച്ചു കൊടുക്കാനൊന്നും തരാവില്യാ. അകത്തേക്കല്ലാ, പുറത്തേക്ക്യന്ന്യാ പോണ്” എന്നും പറഞ്ഞ് ഇറങ്ങി പോകുന്ന ഒരു രംഗമുണ്ട്. ഇബ്സന്റെ പാവകൂടിലെ (ഡോൾസ് ഹൌസ് - 1898) നോറ നാടകാവസാനത്തിൽ ഇറങ്ങിപ്പോക്കു നടത്തുമ്പോൾ വലിച്ചടച്ച കതകിന്റെ ശബ്ദം യൂറോപ്പിനെ ഞെട്ടിച്ചതുപോലെ യൊന്നാണിതും. സ്ത്രീകൾമാത്രം അഭിനയിച്ച നാടകം എന്ന നിലയിലും സാമ്പത്തികവും തൊഴിൽപരവുമായ സ്ത്രീസ്വാശ്രയത്തെ അഭിസംബോധന ചെയ്തുവെന്ന നിലയിലും ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ നാടകത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞത് പിൽക്കാലത്താണ്. നാടകത്തിന്റെ രചനയിൽ ഇബ്സന്റെ പാവക്കൂടിന്റെ പങ്കെന്താണെന്ന് വ്യക്തമല്ല. അതേസമയം മലയാളനാടകത്തിന്റെ പുനർവായനയിൽ നോർവീജിയൻ നാടകം ഒരു പൂർവപാഠമായി പുനർജ്ജനിക്കുന്നു എന്ന കാര്യം ഒരു വസ്തുതയായി നിലനിൽക്കുകയും ചെയ്യുന്നു. നേർരേഖയിൽമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല, അനുഭവങ്ങളുടെ പരിസരം. നേരിട്ടുള്ള കൈമാറ്റം സംഭവിക്കുന്നില്ലെങ്കിൽപോലും, കൃതികളുടെ കാലാന്തരവിചാരണകൾ ക്കുള്ള സാഹചര്യങ്ങളെ പാകപ്പെടുത്തുന്നതിൽ വിവർത്തനങ്ങൾക്ക് കാര്യമായ പങ്കുണ്ട്.

          സ്വർഗനരകങ്ങളുടെ പ്രസക്തി അപ്രത്യക്ഷമാവുകയും നശ്വരമായജീവിതം ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നതിന്റെ ആവശ്യകതയിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന ജീവിതാസക്തിയുടേ പൗരസ്ത്യകാവ്യമായി ‘റുബായിയാത്തി’നെ എഡ്വേഡ് ഫിറ്റ്സ് ജെറാ ഡ് പരിഭാഷപ്പെടുത്തി. ചങ്ങമ്പുഴയുടെയും (മദനോത്സവം) എം പി അപ്പന്റെയും (ജീവിതോ ത്സവം) ജി ശങ്കരക്കുറുപ്പിന്റെയും (വിലാസലഹരി) സർദാർ കെ എം പണിക്ക രുടെയും (രസിക രസായനം) തുടങ്ങി പതിനാലോളം വിവർത്തനങ്ങൾ മലയാളത്തിലുണ്ട്. എഡ്വേഡ് ഫിറ്റ്സ് ജെറാൾഡിന്റെ തർജ്ജിമ വഴി മലയാളത്തിലെത്തിയവയാണ് ഭൂരിഭാഗവും. ഭൌതികമായ ആഘോഷങ്ങൾ പാശ്ചാത്യസംസ്കാരത്തിന്റെമാത്രം കുത്തകയല്ലെന്ന കാര്യത്തിന് അവ ഊന്ന ൽ നൽകി. ‘റുബായിയാത്തിനെ സൂഫികാവ്യമായി വായിക്കുമ്പോഴുള്ള പാഠം വ്യത്യസ്തമാണ്. ജീവിതാഘോഷമല്ല, ആദ്ധ്യാത്മികമായ കാഴ്ചപ്പാടാണ് ആ കൃതിയിലുള്ളതെന്ന് ഡോ. ഉമ്മർ തറമേലിന്റെ റുബായിയാത്ത് പരിഭാഷ (2005) ബോധ്യപ്പെടുത്തുന്നു. ജീവിതാഘോഷം കലവറയില്ലാതെ നടത്തുന്നതെന്നു വിചാരിച്ചുപോന്ന കൃതിയ്ക്കുള്ളത് ആദ്ധ്യാത്മികമായ പശ്ചാത്തലമാണെന്ന് അറിയിക്കുന്നതും വിവർത്തനമാണ്.  

          നമ്മുടെ വിവർത്തനങ്ങളിൽ ഏറിയ പങ്കും കടന്നു വന്നത് ഇംഗ്ലീഷ് എന്ന വാതിലൂടെയാണ്. റുബായിയാത്തിന്റെ കാര്യത്തിൽ കണ്ടതുപോലെ കോളനീകൃത ഇംഗ്ലീഷിന്റെ ഭാഷാപരമായ ദല്ലാളിത്തം സാംസ്കാരികവിനിമയത്തിൽ നടത്തുന്ന സ്വാധീനം പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിൽപോലും സൂക്ഷ്മാർത്ഥത്തിൽ നിരവധി ഇടപെടലുകൾ നടത്തിക്കൊണ്ട് ആശയങ്ങളുടെ സ്വതന്ത്രവിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷിന്റെ ലോകക്കോയ്മയെ നിരാകരിക്കുന്ന, ആഫ്രിക്കൻ എഴുത്തുകാരൻ എൻഗൂഗി വാൻ തിയാംഗോയുടെ ‘മനസിന്റെ അപകോളനീകരണം’ (ഡീ കോളനൈസിംഗ് മൈൻഡ്, 1986) ഇംഗ്ലീഷിൽനിന്നുള്ള തർജ്ജിമയായാണ് നമ്മൾ വായിച്ചത്.  മറ്റു യൂറോപ്യൻ, ലാറ്റിനമേരി ക്കൻ, അറബിക് ഭാഷകളിലുള്ള രചനകളുടെ തർജ്ജിമകൾക്കും ഇടനിലയാണ് ഇംഗ്ലീഷ് എന്ന കാര്യം അധിനിവേശാനന്തര ചിന്തകളുടെ ശ്രദ്ധയാകർഷിച്ച സംഗതിയാണിത്. സംസ്കാരപഠനത്തിന്റെ വ്യാപനത്തോടെ സംസ്കാരങ്ങളുടെ ഉച്ചം-നീചം എന്ന സങ്കല്പത്തിന്റെ അർത്ഥരാഹിത്യം അക്കാദമിക് തലത്തിലെങ്കിലും ബോധ്യമായിട്ടുണ്ട്. എങ്കിലും അതിനു സാർവത്രികതയില്ലെന്നതിന്റെ തെളിവാണ് ഇടയ്ക്കിടയ്ക്ക് സാമൂഹികമാധ്യമങ്ങളിലും മറ്റും കയറിപ്പറ്റുന്ന ഇംഗ്ലീഷിൽ വായിച്ച വൈദേശികകൃതികളുടെ വാഴ്ത്തിപ്പാടലുകൾ. മലയാളത്തിൽ ഇംഗ്ലീഷിനെ ഉപേക്ഷിച്ച് അതതുഭാഷയിൽനിന്നു വിവർത്തനം ചെയ്യാനുള്ള പ്രവണതയ്ക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.    കെ സി പിള്ളയും വി എസ് ശർമ്മയും ചേർന്ന് വിവർത്തനം ചെയ്ത ഗീതാഞ്ജലിയുടെ പരിഭാഷ ബംഗാളിയിൽനിന്നാണ്. കയറും ഒരു ദേശത്തിന്റെ കഥയും ഉൾപ്പടെ മലയാളത്തിലെ പല പ്രസിദ്ധ കൃതികളും കന്നഡയിലേക്കും കന്നഡയിലെ ക്ലാസിക്കുകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്ത വ്യക്തിയാണ്, കെ കെ നായർ. അഭയദേവ്, ലീലാസർക്കാർ, കെ രവിവർമ്മ തുടങ്ങിയ വിവർത്തകർ ഇന്ത്യൻ കൃതികളെ അതതു ഭാഷകളിൽനിന്നു മലയാളത്തിൽ എത്തിച്ചു. ഫ്രാങ്ക് പാവ്‌ലോഫിന്റെ ‘തവിട്ടുനിറമുള്ള പ്രഭാതം’ എന്ന ആന്റിഫാസിസ്റ്റു കൃതി ഫ്രഞ്ചിൽനിന്നും ഇഷികാവ താകുബോകുവിന്റെഒരു പിടി മണൽ’ ന്ന കാവ്യം ജപ്പാനീസിൽനിന്നും നേരിട്ട് മലയാളത്തിലെത്തിയവയാണ്. ഹെർത്താ മുള്ളറും ആനി എർനോക്സും യഥാക്രമം ജർമ്മനിൽനിന്നും ഫ്രെഞ്ചിൽനിന്നും മലയാളത്തിലെത്തി. നോബൽപോലെയുള്ള രാഷ്ട്രാന്തരീയ പുരസ്കാരങ്ങൾ നേടുന്ന പുസ്തകങ്ങൾക്ക് കാലതാമസമില്ലാതെ പരിഭാഷകൾ പുറത്തിറങ്ങുന്ന സാംസ്കാരിക കാലാവസ്ഥയിൽ മൂലഭാഷയിൽനിന്നും നേരിട്ടുള്ള പരിഭാഷകൾക്ക് ഭാഷാപരമായും സാംസ്കാരികമായും പ്രാധാന്യം വളരെയുണ്ട്. ജെസിബി, ബുക്കർ പുരസ്കാരങ്ങൾ പരിഭാഷകരെ തുല്യപ്രാധാന്യത്തോടെ കണക്കിലെടുക്കാൻ തുടങ്ങിയത്, പുതിയ കൃതികൾക്ക് വിശാലമായ വായനപശ്ചാത്തല മൊരുക്കാൻ സഹായിച്ചുവെന്നു കരുതണം. മീശയും വല്ലിയും ഡെൽഹി ഗാഥകളും മുല്ലപ്പൂ നിറമുള്ള പകലുകളും കൂടുതൽ വായനക്കാരെ നേടിയത് ആ വഴിക്കാണ്.

          വിവർത്തനത്തിനു ഭാഷാപരമായിമാത്രമല്ല, ജൈവികവും സാംസ്കാരികവും സാമൂഹി കവും രാഷ്ട്രീയവും മൂല്യപരവുമായ തലങ്ങളുണ്ട്. അവ പ്രവർത്തിക്കുന്നത് ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടാ യോ ആണ്. ആധുനികമായ അന്വേഷണങ്ങളും പഠനങ്ങളും വ്യാഖ്യാനശാസ്ത്രത്തെപ്പോലും വിവർത്തനത്തിന്റെ വിശാലമായ പരിധിയിൽ ഉൾപ്പെടുത്തുന്നു. വിവർത്തിതരചനയുടെ സ്വതന്ത്രമായ അസ്തിത്വം ലക്ഷ്യഭാഷയുടെ ഭൗതികവും ഭൗതികേതരവുമായ സാഹചര്യങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഒന്നാണ്. മനുഷ്യർ എന്ന ജീവിവർഗത്തിനും സഹജീവിവർഗങ്ങൾക്കും  അവയുടെ പരിസരങ്ങൾക്കും മൂല്യവത്തായ പ്രകാശം കൂടുതൽ നൽകിക്കൊണ്ട് ജ്ഞാനവിജ്ഞാ നങ്ങൾക്ക് സ്വതന്ത്രമാ സഞ്ചാരത്തിന് വഴിയൊരുക്കുന്ന പ്രവൃത്തിയാണ് വിവർത്തനങ്ങളുടേത്. അക്കാദമികമായി സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടെങ്കിലും, പര്യായമായി പരിഭാഷയെന്നും തർജ്ജിമയെന്നും മൊഴിമാറ്റമെന്നും അനുവർത്തനമെന്നും പറഞ്ഞുപോരുന്ന ഭാഷാന്തരണപ്രക്രിയയുടെ രൂപപരമായ പരിണാമങ്ങളാണ് സ്വതന്ത്രവിവർത്തവും ഏകദേ വിവർത്തനവും വാചാവിവർത്തനവും ആശയാനുവാദവും അന്തഃവാചികവുമെല്ലാം. പേരുകൾ പലതാണെങ്കിലും ലക്ഷ്യം വിശാലാർത്ഥത്തിലുള്ള മൂല്യവിനിമയവുമാണ്.

ഏറുമാടം, ജനുവരി 2026 


 

February 18, 2026

കണ്ണുകൾകൊണ്ട് കണ്ണുകളെ കാണാൻ ശ്രമിക്കുന്നതുപോലെ

 

 

          ആദ്യസമാഹാരമായ  ‘സദാമിന്റെ ബാർബറി’ന്റെ (2015) ആമുഖത്തിൽ പി എസ് റഫീഖ്,  ഏകാകിതയ്ക്കും കഠിനവ്യസനങ്ങൾക്കും ഇടയിൽ പുതിയൊരു വാക്കിനായി ഉഴറി നടക്കുന്ന ഒരാളായാണ് സ്വയം അടയാളപ്പെടുത്തുന്നത്. വാക്കിന് അവിടെ പാരത്രികമായ ഒരഭയസ്ഥാനമാണുള്ളത്. കഥാകാരന്റെ ഭാഷയിൽ, ദയാരഹിതമായ ലോകത്തിനു വെളിയിലേക്ക് അഭയാർത്ഥിയായി യാത്രയാവാൻ പതിച്ചുകിട്ടുന്ന പാസ്പോർട്ട്. വിനിമയ കൃത്യതയ്ക്കുവേണ്ടിയുള്ള ജാഗ്രതയായാണ് അനുഭവാഖ്യാനങ്ങളിൽ വാക്കിനെക്കുറിച്ചുള്ള അന്വേഷണം പ്രത്യക്ഷപ്പെട്ടിരുന്നത്. സാമ്പ്രദായിക ഭാവുകത്വസങ്കല്പങ്ങളിലെന്നപോലെ ആധുനികതയുടെ പ്രഭാവകാലത്തും ഉചിതമായ പദവിനിയോഗങ്ങൾ സാഹിത്യപരമായ മികവിന്റെ പ്രമാണപത്രങ്ങളിൽ ഒന്നായിരുന്നു. എഴുതുന്നയാളും നിരൂപകരും ഭാഷാപണ്ഡിതരുംതമ്മിലുള്ള കൂട്ടുകൃഷിയുടെ മേനിയായും വാഗർത്ഥങ്ങൾ അന്വേഷിക്കുന്ന എഴുത്തുകാരുടെ  അനുഭവവിവരണങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.

          രചയിതാക്കൾ വേവലാതിയോടെ അന്വേഷിച്ചു നടക്കുന്ന വാക്കുകൾ മറുവശത്ത് സ്വയംപ്രതിഫലനത്തിനുള്ള രൂപകവുമായിരുന്നു. തെറ്റായ സ്ഥലത്തെ, തെറ്റായ വാക്കിന്റെ പ്രയോഗം എഴുത്തുകാരൻ/കാരി എന്ന നിലയിലുള്ള പദവിദോഷങ്ങൾക്കുതന്നെയും കാരണമായേക്കാമെന്ന ഔചിത്യബോധം സാഹിത്യപ്രകരണങ്ങളിലെ സ്വകാര്യവിവേക മായിരുന്നു. ഉചിതമായ പദവിന്യാസങ്ങൾ നിർമ്മിക്കുന്ന ശില്പഭംഗികളെപ്പറ്റിയുള്ള വിചാരചർച്ചകൾ, പിന്നീട് ലോകാവബോധങ്ങളുടെയും കാലികമായ വെളിപാടുകളുടെയും പ്രമാണപത്രങ്ങളായി വാക്കുകളെ  വികസിപ്പിച്ചെടുത്തു. അനുഭവങ്ങളുടെ തീക്ഷ്ണതയിലും അപൂർവതയിലുമായി പതിഞ്ഞു കിടന്ന രചനാമുദ്രകൾ കളംമാറി, സ്വത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധിഘട്ടങ്ങളിലേക്കുള്ള ഏകാന്തയാത്രകൾക്കു കൂട്ടുപോയി. ‘എഴുത്തുകാരത്വ’ത്തെ (ഓഥർഷിപ്പിനെ) ഉയിർത്തെഴുന്നേൽപ്പിച്ചു നിലനിർത്തുന്ന പല ഘടകങ്ങളിലൊന്നായി, സ്വയംതേടിയുള്ള പരക്കം പാച്ചിലുകളിൽ തെളിയുന്ന വ്യക്തിമുദ്രകൾ ഇതിനെല്ലാം അപ്പുറത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

          രണ്ടാമത്തെ സമാഹാരമായ ‘കടുവ’യുടെ (2019) ആമുഖത്തിൽ റഫീഖ് വാക്കു കളിൽ നിന്ന് കഥകളിലേക്ക് ആശ്രയസ്ഥാനത്തെ മാറ്റുന്നു. അഭയത്തെയോ ഏകാകിതയെയോപ റ്റി പ്രത്യക്ഷമായ പരാമർശങ്ങൾ അവിടെയില്ല. രണ്ടു സമാഹാരങ്ങൾക്കും ഇടയിലെ  നാലു വർഷത്തെ കാലവ്യത്യാസം അതിനകം രചനകളുടെ നിർമ്മാണപ്രക്രിയയെപ്പറ്റിയുള്ള പ്രാരംഭവേവലാതികളെ ആട്ടിയകറ്റിയാതാവാം കാരണം. കഥ സ്വയമേവ സമാന്തര ലോകവും ജൈവപ്രകൃതിയുമാണെന്ന ഉൾവെളിച്ചത്തിൽനിന്നു പുറപ്പെടുന്ന വെളിപാടാണത്. എങ്കിലും ആശയങ്ങളെ കഥാത്മകമായി വിരിയിക്കുന്ന പരിണാമങ്ങൾ വാഗന്വേഷണങ്ങളുടെ തുടർച്ചയാണെന്ന കാര്യം അവിടെ പാടേ റദ്ദായി പോകുന്നില്ല.  ‘ആറ്റംകൊണ്ടല്ല, കഥകൾകൊണ്ടാണ് ലോകം നിർമ്മിക്കപ്പെട്ടിരിക്കുന്നത്’ എന്നവകാശപ്പെട്ട അമേരിക്കൻ കവിയും രാഷ്ട്രീയപ്രവർത്തകയുമായ മുറിയൽ റുകേയ്സറിനെപോലെ കഥകൾകൊണ്ടു മാത്രം സാധ്യമാവുന്ന ഒരു ലോകത്തെപ്പറ്റിയുള്ള ആത്മവിശ്വാസമുള്ള പ്രസ്താവനയിൽ, വാക്കുകൾക്ക് ലഭിക്കുന്നത് പുതിയ ഭൂവിസ്തൃതിയാണ്. കഥ പറയുന്നവരും കേൾക്കുന്നവരുമായുള്ള പാരസ്പര്യത്തെ  ആഞ്ഞു നോക്കുന്ന ആ ലഘു കുറിപ്പ്, കഥയുടെ മാവുകുഴയ്ക്കാനുള്ള ഉപ്പും വെള്ളവും ഈ ഭൂമിയിൽ (ഇവിടെ) നിന്നാണെടുക്കുന്നതെന്നും ഒരു തുടർച്ചയിലൂടെയാണ് താനും നടക്കുന്നതെന്നും  ഉറപ്പിക്കുന്നുണ്ട്. ആദ്യസമാഹാരത്തിലെ റഫീഖിന്റെ പരാമർശത്തിൽനിന്നു വ്യത്യസ്തമായി തീർത്തും ഐഹികമായ ഒരു ലോകത്തിലേക്കുള്ള യാത്രയായി കഥയുടെ നടപ്പാലങ്ങൾ മാറുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. “എന്നെത്തന്നെ കാണുന്നതിനാണ് ഞാൻ എഴുതുന്നത്” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ‘കൂർക്ക’യുടെ (2025) ആമുഖത്തിൽ സ്ഥലകാലങ്ങളും ഓർമ്മയും ഭാവനയുമായി ആ ലോകത്തിന്റെ ഘടകമൂലകങ്ങൾ കൂടുതൽ പരിശോധനാവിധേയമായിത്തീരുകയും ചെയ്യുന്നു. കഥയുടെ ഉല്പത്തിഘട്ടങ്ങളെ സ്വാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കുന്ന ഈ മൂന്നു പരാമർശങ്ങളും ആനുകാലിക സന്ദർഭത്തിലെ സ്വത്വാന്വേഷണവസ്തുതകളെയും ഉൾക്കൊള്ളുന്നു. കഥയുൾപ്പടെയുള്ള സാംസ്കാരികോല്പന്നങ്ങളുടെ സാമൂഹികസാംഗത്യം റഫീഖിനെ സംബന്ധിച്ചിടത്തോളം സ്വന്തം ആന്തരികതയെ നിർമ്മിക്കുന്ന പ്രവേഗങ്ങളുടെ സ്രോതസ്സാണ്. ചരിത്രസന്ധികളിൽ രാഷ്ട്രീയസ്വത്വങ്ങളെയും അവബോധങ്ങളെയും  രൂപപ്പെടുത്തുന്ന ഘടകങ്ങളുടെ ഉറവിടവും അതുതന്നെ. അതിനാൽ അനുഭവങ്ങളുടെ ഒറ്റപ്പെട്ട അപൂർവതയ്ക്കുപകരം കാലബാധകൾ ഏറ്റു കുഴങ്ങുന്ന സമൂഹത്തിന്റെതായി പുതിയ കഥകളുടെ ആഖ്യാനസ്വരം വിപുലപ്പെടുന്നു. അടിസ്ഥാനപരമായി കഥകളിലൂടെയുള്ള അന്വേഷണപരിശോധനകൾ, സാമൂഹികമായ ധാർമ്മികതയുടെയും യാഥാർത്ഥ്യത്തിന്റെയും ചരിത്രനിർമ്മാണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിനിധാനത്തിന്റെയും രൂപീകരണങ്ങളെപ്പറ്റിയായിത്തീരുന്നു.

          ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവഗതികൾ കുത്തിനിറച്ച് അതിന്റെ ശില്പത്തെ കാഥികർ ഏങ്കോണിപ്പിക്കുന്നതിന്റെ കുഴപ്പത്തെപ്പറ്റി സാന്ദർഭിക പരാമർശം,  പൊൻകുന്നം വർക്കിയുടെ ഗർജ്ജിക്കുന്ന കലപ്പയെ അപഗ്രഥിക്കുന്ന വേളയിൽ വി രാജകൃഷ്ണൻ നടത്തിയിട്ടുണ്ട്.  (ചെറുകഥയുടെ ഛന്ദസ്, 1997) ആധുനികതയുടെ മദ്ധ്യാഹ്നത്തിൽ ചെറിയ അനുഭവചിത്രമോ ജീവിതത്തിന്റെ ചെറിയ ലോകചിത്രമോ ആയിത്തീർന്ന ചെറുകഥകളുടെ ശില്പമുഗ്ദത നവീന നിരൂപണത്തിന്റെ അഭിനന്ദനം നേടുകയും ചെയ്തു. വൈയക്തികമായ അനുഭവങ്ങളുടെയും അംഗീകൃതസങ്കല്പനങ്ങളുടെയും ഉറച്ച തറയിൽനിന്നുകൊണ്ടുള്ള മാർഗനിർദ്ദേശങ്ങൾക്ക് എല്ലായ്പ്പോഴും പരിഹരിക്കാനാവുന്ന തല്ല അനുനിമിഷം ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ധാർമ്മികപ്രശ്നങ്ങൾ എന്ന് ആധുനികർ കരുതിയിരുന്നു. ചരിത്രത്തിന്റെ ലക്ഷ്യത്തെയും അതിനെ ചലിപ്പിക്കുന്ന പ്രേരണകളുടെ ശക്തിയെയുംകുറിച്ചുള്ള വിശ്വാസങ്ങളിൽ സന്ദേഹങ്ങൾക്ക് എന്താണ് പ്രസക്തി? അത്തരത്തിലുള്ള സാഹിത്യരൂപങ്ങളുടെ ഏകപക്ഷീയമായ പ്രബോധനങ്ങളെയും അവർ തള്ളിക്കളഞ്ഞു. സദാചാരപരവും ധാർമ്മികവുമായ ചോദ്യങ്ങൾക്ക് സ്ഥിരപരിഹാര ങ്ങളോ ഒന്നടങ്കം കണ്ണടച്ച് ആശ്രയിക്കാവുന്ന അംഗീകൃതമൂല്യങ്ങളോ ഉണ്ടോയെന്ന സംശയത്തിന്റെ പ്രകടനങ്ങളായി വിവൃതമായ അവസാനങ്ങളെ സ്വീകരിച്ചുകൊണ്ട് പല കഥകളും ആ നിരാസത്തെ സ്വാംശീകരിക്കുകയും ചെയ്തു. വാക്കുകളെപ്പറ്റിയുള്ള റഫീഖിന്റെ ഉത്കണ്ഠയിലും കഥയെഴുത്തിനെപ്പറ്റിയുള്ള ഒരു കുറിപ്പിൽ (വെളിച്ചനദിക്കരയിലെ പായനെയ്ത്തുകാരൻ) സാന്ദർഭികമായി കടന്നുവരുന്ന, പോളിഷ് - ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞനായ സിഗ്മണ്ട് ബോമാന്റെ ‘ദ്രവസമൂഹ’ത്തെപ്പറ്റിയുള്ള നിരീക്ഷണത്തിലും സന്ദേഹങ്ങൾ മുഖഭാവമായ സമീപഭൂതകാലത്തിലെ രചനാപാരമ്പര്യത്തിന്റെ തുടർച്ചയുണ്ട്. സർഗാത്മകമായ ഉത്കണ്ഠയുടെ ഒരുവശമാണത്. എന്നാൽ എഴുതി പൂർത്തിയാക്കിയ നിലയിൽ റഫീക്കിന്റെ കഥകൾ, അവ ഉടലെടുത്ത രാഷ്ട്രീയ-സാംസ്കാരികസ്ഥിതിഗതികളെ സ്വാംശീകരിക്കുന്നതിലോ വിശകലനം ചെയ്യുന്നതിലോ യാതൊരു വിധത്തിലുള്ള തെളിച്ച ക്കുറവും കാണിക്കുന്നില്ല.  പ്രണയിച്ച പെൺകുട്ടിയുടെ ജീവിതത്തെ അസിഡൊഴിച്ച് നശിപ്പിക്കാൻ ഭ്രാന്തെടുത്തു നടന്ന ഒരുത്തൻ, അവസാനം അവളിൽ ജന്നത്തുൽ ഫിർദൗസ് അത്തറൊഴിക്കാൻ തീരുമാനിച്ചുറപ്പിക്കുന്ന ഒരു കഥ റഫീഖ് എഴുതിയിട്ടുണ്ട്. കൂർക്ക. ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കാൻ ഏതുതര ത്തിലുള്ള മൂല്യസംസ്ഥാപനമാണ് നടക്കേണ്ടത് എന്ന് മൗലവിയുടെ പൂർവാനുഭവത്തെ കൂട്ടുപിടിച്ചു വ്യക്തമാക്കുന്ന ആ കഥയിൽ  ആശയകാലുഷ്യമില്ല. വെറുപ്പിനെ സ്നേഹമാക്കിയും നിരുപാധിമായ സഹനമാക്കിയും ഉദാത്തമായ മേഖലകളിലേക്കു കടത്തിവിട്ടും പരിവർത്തിപ്പിക്കുന്ന രാസവിദ്യയുടെ ഉത്പ്രേരകമായി സന്മാർഗവിചാരത്തെ പ്രതിഷ്ഠിക്കുന്ന മറ്റു കഥകളും റഫീഖിന്റേതായിയുണ്ട്. ഇല്ലാത്ത ഇല്ലാവുണ്ണിയെയും അടയാളത്തെയുംപോലെയുള്ളവ. വൈരം, കുഴി, അറ്റുപോയ ഒരാൾ, ഗ്രൗണ്ട് സീറോ തുടങ്ങിയ കഥകളിലെ ദുരന്തപരിണാമങ്ങൾ നഷ്ടപ്പെട്ടുപോകുന്ന ധാർമ്മികവിചാരിപ്പുകളുടെ ഭാഗമാണെന്നു ഒറ്റവായനയിൽ വ്യക്തവുമാണ്. സമൂഹത്തിന്റെ കാലികസ്ഥിതിക്കും ബഹുവിധങ്ങളായ സമ്മർദ്ദങ്ങളിൽ ഞെരിയുന്ന മനുഷ്യജീവിങ്ങൾക്കും നേരെ കഥകളെടുക്കുന്ന നിലപാടുകളിലും ന്യൂനപക്ഷാത്മക (മൈനോരിറ്റി) സമൂഹത്തോടുള്ള അനുഭാവം പ്രകടമാണ്.

 മൊട്ടപ്പാറയ്ക്കു താഴെ അയ്യോന്നൊരു നെലോളിപോലെയാണ് ഞങ്ങട കുടില്.” (കടുവ)

 തോട്ടിൻ കരയിൽ നാലു മടലോല കുത്തിച്ചാരി വച്ചതുപോലുള്ള ചാള” (കുഴി) 

ഭീമാകാരമായ കുഴിയുടെ വക്കിൽ അള്ളിപ്പിടിച്ചിരിക്കുന്ന മൺതരിപോലെ ജനതാചാനൽ വിഷ്വൽ എഡിറ്റർ സാം, ഡോക്ടറുടെ മുറിയിലിരുന്നു.” (കടലെടുത്തവരുടെ നഗരം)

“താഴെ വെള്ളത്തിലുള്ള പാലത്തിന്റെ നടുത്തൂണിന്റെ വട്ടത്തിൽ നനഞ്ഞു വിറയ്ക്കുന്ന ഒരെലിയെപ്പോലെ രാജു ഇരിക്കുന്നു.” (ഒസാമ ബിൻ രാജൻ)

          വഴുതി വീഴാൻ പോകുന്ന ജീവിതാവസ്ഥകളെപ്പറ്റിയുള്ള വിഭാവനകളാണ് ഇത്തരം ഉപമാകല്പനകളുടെ ജീവൻ. മനുഷ്യാവസ്ഥകളെ സ്ഥലവുമായി ബന്ധപ്പെടുത്തിയുള്ള അവതരണം ‘അപസ്ഥലീകരണം’ (ഡിടെറിറ്റോറിയലൈസേഷൻ) എന്ന സങ്കല്പവുമായി അടുത്തുനിൽക്കുന്ന ഒന്നാണ്. ന്യൂനപക്ഷാത്മക (മൈനോരിറ്റി) മനുഷ്യർക്ക് അവരവരുടെ ‘പ്രദേശവുമായുള്ള ബന്ധം ദുർബലപ്പെടുത്തുക’ എന്ന പ്രക്രിയയാണ് അപസ്ഥലീകരണത്തിൽ സംഭവിക്കുന്നത്. കീഴ്ത്തട്ടുജീവിതം നയിക്കുന്നവർമാത്രമല്ല ന്യൂനപക്ഷാത്മകസമൂഹം. പലവിധത്തിലുള്ള വിവേചനങ്ങളാലും അധീശത്വബാധയാലും ചൂഷണത്താലും പീഡനത്താലും ഓരങ്ങളിലേക്ക് നീങ്ങി നിൽക്കേണ്ടതായി വരുന്ന സമൂഹങ്ങൾ, അവർ അംഗസംഖ്യയിൽ കൂടുതലാണെങ്കിൽ പോലും സാമൂഹികബലതന്ത്രങ്ങൾക്കു വിധേയപ്പെട്ട ന്യൂനപക്ഷാത്മകമായി പരിണമിച്ചു കൊണ്ടിരിക്കും. ധാർമ്മികമായ വീക്ഷണസ്ഥാനങ്ങളും മനുഷ്യരുടെ അരക്ഷിതാവസ്ഥയെ സ്ഥലരൂപകങ്ങളായി മാറ്റുന്നു. ഒറ്റപ്പെട്ട കല്പനകൾക്കുപുറമേ റഫീഖിന്റെ കഥകളിൽ സ്ഥലങ്ങൾക്ക്  വിശേഷപ്പെട്ട സ്ഥാനങ്ങളുണ്ട്. അപൂർവമായേ അവ നഗരങ്ങളിലേക്ക് നോക്കുന്നുള്ളൂ. ദേശീയവും ദേശാന്തരീയവുമായ രാഷ്ട്രീയം നിർമ്മിക്കുന്ന പ്രാദേശികകോളനി കളാണ് കഥകൾക്കുള്ളിൽ രൂപപ്പെട്ടുവരുന്ന സ്ഥലം. കടലെടുത്തവരുടെ നഗരം (ആഴിപ്പുറം ഗ്രാമം), പഴയൊരു പ്രേമകഥ  (ആലുമ്മാവ്), സദ്ദാമിന്റെ ബാർബർ - (ആലുമ്മാവ്), വിശുദ്ധ പിശാച് (ഉപ്പുതുറ), ഇല്ലാത്ത ഇല്ലാവുണ്ണി – (എറിയാട്), തൊള്ളായിരത്തി എഴുപത്തിയഞ്ച് (എറിയാട്), തങ്ങൾ വാച്ച്‌വർക്സ് (നടവരമ്പങ്ങാടി), കുഴി (കോട്ടത്തറ), നീലക്കുയിൽ (കൊടുങ്ങല്ലൂർ) – സ്ഥലപരാമർശങ്ങൾ നേരിട്ട് പല കഥകളിലുമുണ്ട്. അല്ലാത്തിടത്ത് വളരെ വിശദമായി പ്രദേശത്തിന്റെ ഭൂമിശാസ്ത്രവിശദാംശ ങ്ങളും കാണാം. സമകാലിക കഥകൾ വിശദാംശങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് നടത്തുന്ന ഭൂമിശാസ്ത്രവിവരണങ്ങളുടെ സമീപദൃശ്യങ്ങൾ, മനുഷ്യരുടെ ക്ഷണികമോ സ്ഥിരമോ ആയ നിലനിൽപ്പിന്റെ നിജസ്ഥിതിയെ നേരിട്ടു ബോധ്യപ്പെടുത്താനുദ്ദേശിച്ചുള്ളവയാണ്. ഒപ്പം സൂക്ഷ്മമായ ഭൂവസ്തുസ്ഥിതിവിവരണങ്ങൾ ആഖ്യാനത്തിന്റെ ആത്മാർത്ഥതയെ സാക്ഷ്യപ്പെടുത്താനും യത്നിക്കുന്നു. കഥാപശ്ചാത്തലം പങ്കുവയ്ക്കുന്ന മൂല്യബദ്ധതയുടെയോ ധാരണാനിരാസത്തിന്റെയോ ഭൂമികയായി നിലനിൽക്കുക എന്ന ബാധ്യതയും ആവാസസൂചകങ്ങൾ ഏറ്റെടുക്കുന്നുണ്ട്.

           വ്യക്തിയുടെ മാനസികപരിണാമവും വർഗമെന്ന നിലയിലുള്ള മനുഷ്യരുടെ നില നിൽപ്പുമായി ബന്ധപ്പെട്ടാണ് ധാർമ്മികമായ പക്ഷപാതങ്ങൾ പ്രവർത്തിക്കുന്നത്. സാമൂഹിക യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സന്മാർഗവിചാരത്തെയും പരിഹാരാന്വേഷണത്തെയുംകുറിച്ചുള്ള തർക്കങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്. കഥയെന്ന മാധ്യമമുപയോഗിച്ച് റഫീഖിന്റെ രചനകൾ ബാഹ്യയാഥാർത്ഥ്യത്തിലേക്കു നേരിട്ടു പ്രവേശിക്കുകയോ, പ്രതിനിധാനങ്ങളെ റദ്ദു ചെയ്തുകൊണ്ട് കലയുടെ സ്വയംഭരണസ്വഭാവത്തെ ഉപയോഗപ്പെടുത്തി സ്വന്തമായൊരു യാഥാർത്ഥ്യത്തെ നിർമ്മി ച്ചെടുക്കുകയോ ചെയ്യുന്നില്ല. പകരം ഇവ രണ്ടിനുമിടയിൽ പ്രാതിനിധ്യത്തെ പ്രതിസന്ധിയുടെ വിഷയമായി പരിഗണിക്കുന്നു. എഴുത്ത് എന്ന പ്രക്രിയയെ വിഷയമാക്കുന്ന ‘അടയാളം’, ‘തൊള്ളായിരത്തി എഴുപത്തഞ്ച്’ എന്നീ കഥകൾ നോക്കുക.

          വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രമായി വരുന്ന ‘അടയാള’മെന്ന കഥയിൽ, സാഹചര്യംകൊണ്ട് കള്ളനായ ഒരാൾ ഒരിക്കൽ മോഷണശ്രമത്തിനിടയിൽ മേനാച്ചേരി യിലെ വല്യകാരണവരുടെ മകൻ കെട്ടിക്കൊണ്ടുവന്ന ആ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്തത്ര സുന്ദരിയായ പെണ്ണ് ഉടുതുണിയില്ലാതെ കുളിക്കുന്നതു കാണുന്നു. ആകസ്മികമായ ഈ സദാചാരലംഘനം, കഥയിൽ ഉദാത്തമായൊരു സ്ഥാനപദവി കള്ളനു നേടിക്കൊടുക്കുന്നു. കണ്ട ദൃശ്യത്തെ കുതുകികൾക്ക് വിവരിച്ചുകൊടുക്കുന്നതിലൂടെ അയാൾ കഥപറച്ചിലുകാര നാവുന്നു, അപൂർവമായ സൗന്ദര്യാനുഭവത്തിന്റെ വിവരണകാരൻ എന്ന നിലയിൽ പദവിയും പ്രതീകാത്മകമൂലധനവും നേടുന്നു. ആ നിലയ്ക്ക് ചായക്കടക്കാരന്റെ ഉപദേശത്തിൽ പറഞ്ഞതു പോലെ ‘അയാൾ കനപ്പെട്ടതാണ് കട്ടത്. കഥയ്ക്കും കവിതയ്ക്കും ലേഖനത്തിനും ഓർമ്മക്കുറി പ്പിനുമെല്ലാം ഇടയിൽ നിൽക്കുന്ന ബഷീറിന്റെ അനർഘനിമിഷം (1944-ലെ യോഗക്ഷേമം രജതജൂബിലി വിശേഷാൽപ്രതിയിലാണ്  ‘അനർഘനിമിഷം’ പൂർണ്ണരൂപത്തിൽ പ്രസിദ്ധീ കരിച്ചുവരുന്നത്) എന്ന രചനയിലെ ഒരു വരി ‘അടയാള’ത്തിൽ റഫീഖ് ഉപയോഗപ്പെടു ത്തിയിട്ടുണ്ട്. അതിതാണ് : ‘നീയും ഞാനുമെന്ന യാഥാർത്ഥ്യത്തിൽനിന്ന് ഒടുവിൽ നീമാത്രമായി അവശേഷിക്കാൻ പോവുകയാണ്.’ നിലവിലുള്ള ആശയവാദപരവും യോഗാത്മകവുമായ വ്യാഖ്യാനങ്ങളെ മാറ്റിവച്ചാൽ, അനുഭവിച്ചയാളും പറയുന്നയാളും എന്ന ദ്വന്ദ്വാത്മക നിലയിൽനിന്ന് കഥ പറയുന്ന ആളുമാത്രം ശാശ്വതനായിത്തീരുന്ന അവസ്ഥയെ വിവരിക്കുന്ന ഒന്നായി ആ വാക്യത്തെ കഥ പരിഭാഷപ്പെടുത്തുന്നു. സർഗക്രിയയുടെ നിർബന്ധമുഹൂർത്തം, വിഷയത്തിന്റെയും വിഷയിയുടെയും, അനുഭവത്തിന്റെയും മാധ്യമത്തി ന്റെയും ഏകീകരണസന്ദർഭവുമാണ് എന്നു ധ്വനിപ്പിക്കുന്നു. രചനാജീവിതത്തിലേക്കുള്ള ഗതിമാറ്റത്തെ അടയാളപ്പെടുത്താൻ പൂർവികമായ സാഹിത്യസാഹചര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് റഫീഖ് ചെയ്യുന്നത്. ഭൂതകാലസാംസ്കാരികതയും സമകാലികമായ രചനാവേളയുടെയും സംഗമബിന്ദുവിനെപ്പറ്റിയുള്ള വിഭാവനകൂടിയായിത്തീരുന്നു അത്.

          അനുഭവവും ഭാഷയുംതമ്മിലൂള്ള തെറ്റിപ്പിരിയലിനെപ്പറ്റി വളരെ ഹ്രസ്വവും എന്നാൽ കാര്യമാത്രപ്രസക്തവുമായ പരാമർശം തൊള്ളായിരത്തി എഴുപത്തിയഞ്ച് എന്ന കഥയിലു മുണ്ട്. ‘അടയാള’ത്തിൽ പേരുപയോഗിക്കാതെ സൂചനകൾകൊണ്ടു ബഷീറിനെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നതുപോലെ, ഈ കഥയിലും മനുഷ്യാന്തസ്സും മൗലികാവകാശങ്ങളും സസ്പെൻഡ് ചെയ്തുപോയ അടിയന്തിരാവസ്ഥകാലത്തെ നേരിട്ടു പരാമർശിക്കാതെ ശീർഷ കപദത്തിലെ വർഷസൂചനയിലൂടെ പശ്ചാത്തലമാക്കി നിർത്തിയിരിക്കുന്നു. വസന്തത്തിന്റെ ഇടുമുഴക്കത്തിനു കാതോർത്ത്, നൂറു പൂക്കൾ വിരിയിക്കാനായി ശ്രമിച്ച് ജീവനും ജീവിതവും നഷ്ടമായ ഒരു കൂട്ടം മനുഷ്യർക്കുള്ള വിശേഷപ്പെട്ട സ്മരണാഭിവാദ്യമാണ് കഥ. മുൻപോലീസ് കമ്മീഷ്ണർ ജയരാജന്റെ വാക്കുകൾ കേട്ടെഴുതാനാണ് കഥയിൽ പത്രപ്രവർത്തകൻ നിയുക്ത നാകുന്നത്. എന്നാൽ ജയപാലൻ, കൃഷ്ണക്കമ്മത്ത്, പിതാവ് എന്നീ പീഡിതാത്മാക്കളുടെ  പ്രതികരണങ്ങളിലൂടെ സമീപഭൂതകാലത്തിന്റെ കേരളരാഷ്ട്രീയചരിത്രത്തെ അനുഭവമാക്കു ന്ന കഥയാണ് ‘തൊള്ളായിരത്തി എഴുപത്തഞ്ച്’. കൃഷ്ണക്കമ്മത്ത് വേവലാതികൾ നിറഞ്ഞ ഭൂതകാലത്തിൽനിന്നു മോചിതനായിട്ടില്ല. ജയപാലന്റെ കഥകൾക്കാൻ ചെന്നിരുന്ന പത്ര പ്രവർത്തകനു കൊടിയ ഭൂതകാലപീഡനത്തിന്റെ ഭ്രമക്കാഴ്ചയുണ്ടാകുന്നു. അക്കാലത്തിന്റെ സാക്ഷിയായ അച്ഛൻ കനത്ത മൗനത്തിലൂടെ മറുപടി നൽകുന്നു. ഇവർക്കൊപ്പം പോലീസു ദ്യോഗസ്ഥനും മർദ്ദകനുമായിരുന്ന ജയരാജന്റെ അവകാശവാദമുൾപ്പടെ നാലു പ്രതികരണ ങ്ങൾ ചേർന്നാണ് ഒരു പ്രത്യേക കാലയളവിൽ കേരളത്തെ ചൂഴ്ന്നുനിന്ന ഭീഷണമായ രാഷ്ട്രീ യയാഥാർഥ്യത്തിന്റെ പ്രാതിനിധ്യം രൂപപ്പെടുന്നത്. ‘അടയാളം’ കഥാഖ്യാനത്തെയും ‘തൊള്ളായിരത്തി എഴുപത്തഞ്ച്’ കേട്ടെഴുത്തിനെയും കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ട് എഴു ത്തിന്റെ വാസ്തവത്തെക്കുറിച്ചു വീണ്ടുവിചാരത്തിലേർപ്പെടുന്നു എന്നതിനർത്ഥം, യാഥാർത്ഥ്യ ത്തെ കൈകാര്യം ചെയ്യാനുള്ള വഴികളെപ്പറ്റി ഗാഢവിചാരം ചെയ്യാനുള്ള സാഹചര്യങ്ങൾ കഥകൾ  സൃഷ്ടിക്കുന്നുവെന്നാണ്. അനുഭവത്തിനും ഭാഷയ്ക്കും ഇടയിലുള്ള വിടവിൽനിന്നു രൂപംകൊള്ളുന്നവയാണ് ഈ പ്രാതിനിധ്യങ്ങൾ.

          ‘കടുവ’ ‘മറൂള’ ‘ഗുജറാത്ത്’ എന്നീ കഥകളുടെ തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്ന പ്രതീകരൂപങ്ങൾക്ക് അവയുടെ യുക്തിപരമായ അതിരുകൾക്കുള്ളിലല്ല പ്രവർത്തനം.  അടഞ്ഞ വ്യവസ്ഥയ്ക്കുള്ളിൽ ജീവിച്ചുപോകുന്ന മനുഷ്യരുടെ മേൽ വന്നുവീഴുന്ന ദുരൂഹമായ ദുരന്തമാണ് ‘കടുവ’. ഇരകളുടെ മുഖംമാത്രം തിന്നു അവരെ ഭയപ്പെടുത്തുന്ന ‘ഭീകരജന്തു’ കടുവ യല്ല.  ‘കിട്ടേ ഒങ്ക്ക് പയം വേണ്ട, ദ് നമ്മ കാടാണ്’ എന്നും ‘മൃഗമൊരിക്കലും കുറ്റം ചെയ്യൂലെന്നു’മുള്ള മുത്തപ്പന്റെ പ്രസ്താവനകൾ, ‘കടുവ ഒരാളിന്റെയും മൊഖോം കണ്ണും  തിന്നൂല’ എന്ന, കിട്ടന്റെ തോന്നൽ, എല്ലാത്തിനും ഉപരിയായി, മനുഷ്യരെത്താത്ത എവിടേയ്ക്കെങ്കിലും പറന്നു രക്ഷപ്പെടാനുള്ള കിട്ടന്റെയും മുത്തപ്പന്റെയും കാട്ടിലുള്ള കൊരങ്ങു ക്കൂട്ടത്തിന്റെയും കഥാവസാനത്തിലെ ശ്രമം ഇവയെല്ലാം, കഥയിലെ ‘കടുവ’ വാസ്തവ ത്തിലുള്ള ജന്തുസ്വത്വമല്ല എന്ന വസ്തുതയെ പിന്തുണയ്ക്കുന്നുണ്ട്. ഇരകളുടെ മുഖനഷ്ടംപോലെ പീഡകന്റെ രൂപം ഊഹാധിഷ്ഠിതമായിരിക്കുന്നതിന്റെ പ്രശ്നംകൂടി ‘കടുവ’ എന്ന കഥ ചർച്ചയ്ക്കു വയ്ക്കുന്നു. ഈ ദുരൂഹത ‘മറൂള’യ്ക്കില്ല. ‘മറൂള’ മറുപിള്ളയാണ്. പ്രാദേശിക വിശ്വാസങ്ങളിൽ, ജനിച്ചുവീഴുന്നതിന്റെ അപരം. ‘ഏതു നിമിഷവും വേട്ടയ്ക്കിരയാവാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവുമായി സകലമേഖലയിലും ‘അന്യരാ’യിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ആധികൾ രേഖപ്പെടുത്തിയ കഥയാണ് മറൂള. പുറത്തേയ്ക്കു തള്ളിയ ഗർഭപാത്രവും തൂങ്ങുന്ന മറൂളയുമായി തള്ളപ്പശു അലയുന്ന തെരുവും രാത്രിയും ‘കൂർക്ക’യുടെ അനുബന്ധപഠനത്തിൽ എം ആർ രേണുകുമാർ വിശദീകരിക്കുന്നതുപോലെ (മനുഷ്യപ്പറ്റും നിലപാടുമുള്ള കഥകൾ, 2025) ‘ഗുജറാത്ത് കലാപകാരികൾ കുത്തിക്കീറിയ ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും’ ഇടവും കാലവുമാണ്.

          മറൂളയിലെ സൂചകസ്ഥലമായ ഗുജറാത്ത്, ശീർഷകമായി പ്രത്യക്ഷപ്പെടുന്നത് മറ്റൊരു കഥയിലാണ്. അന്യമതവിദ്വേഷവും ഹിംസയുമാണ് ക്രിയാംശങ്ങളായി ‘മറൂള’യിൽ സ്ഥാനം പിടിക്കുന്നത്. ഗാന്ധിവധം എന്ന ആശയത്തിന്റെ കാല-ദേശാന്തരപ്രചാരമാണ് ‘ഗുജറാത്തി’ൽ. ഒരേ പ്രത്യയശാസ്ത്രത്തിന്റെ ഇരുണ്ട രണ്ടുവശങ്ങൾ രൂപകാവസ്ഥയിൽ രണ്ടു കഥകളിലായി വിന്യസിക്കപ്പെടുന്നു. ചേർത്തു വായിക്കുമ്പോൾ ഒന്നു മറ്റൊന്നിന്റെ ആശയത്തുടർച്ചയും ധ്വന്യാത്മകവിപുലനവുമായി മാറുന്നു. ഗാന്ധിയുടെ ജീവത്യാഗകഥയ്ക്ക് മൂന്നടരുകളാണ് ‘ഗുജറാത്ത്’ എന്ന കഥയിലുള്ളത്. ഗോഡ്സേയുടെ വെടിയേറ്റു മരിച്ച ചരിത്രത്തിലെ ഗാന്ധി, ഗുജറാത്ത് കലാപത്തെ തുടർന്ന് ഒറ്റപ്പെട്ടു പോകുന്ന മുസ്ലീം കുടുംബത്തെ രക്ഷിക്കാൻ പുനർജ്ജനിക്കുകയും വീണ്ടും വെടിയേൽക്കുകയും ചെയ്യുന്ന, ശങ്കരേട്ടന്റെ നാടകത്തിലെ ഗാന്ധി, നാടകത്തിൽ വേഷം കെട്ടിയതിനാൽ കാണിയുടെ വെടിയേറ്റു മരിക്കുന്ന ശശാങ്കന്റെ ഗാന്ധി. ‘ഞങ്ങളയാളെ വീണ്ടും കൊന്നുവെന്ന’ ആർത്തു വിളിയിൽ അവസാനിക്കുന്ന ‘ഗുജറാത്ത്’ പ്രാദേശികമായ ഒരു ഇടത്തെ സമകാലിക ഇന്ത്യ യിലെ മതാധിഷ്ഠിതരാഷ്ട്രീയദർശനത്തിന്റെ ഭൂമിശാസ്ത്രമേഖലയായി വികസിപ്പിക്കുന്നു. ഗാന്ധി ജനിച്ചയിടം അദ്ദേഹത്തിന്റെ (ആശയങ്ങളുടെ-യും) കുരുതിക്കളമായി മാറുന്നു എന്നുമാത്രമല്ല, മറവിയിലെന്നോ മറയേണ്ട ആക്രാത്മകമായ ഒരു ഭൂതകാലം ഇന്ത്യയിൽ വിസ്തൃതി പ്രാപിക്കുന്ന സ്ഥലരാശിയായി പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് കഥയിലെ ഉപദർശനം. ഉത്തരാധുനിക ഭൂമിശാസ്ത്രദർശനങ്ങളനുസരിച്ച്, (പോസ്റ്റ് മോഡേ ൺ ജ്യോഗ്രഫീസ്) കാലത്തേക്കാൾ ചരിത്രവസ്തുതകളെ സമൂഹത്തിന്റെ സ്മൃതിമണ്ഡല ത്തിൽനിന്നു മറച്ചുപിടിക്കുന്നത് സ്ഥലമാണ്. ഗുജറാത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള സ്ഥലദൂരത്തെ റദ്ദുചെയ്ത് സമീപസ്ഥമാക്കുന്ന പ്രതിഭാസത്തെയാണ് കഥയുടെ ശീർഷകം ഉള്ളടക്കുന്നത്. സ്ഥലം കാലമായും കാലം സ്ഥലമായും മാറിമറിയുന്ന വിശേഷാനുപാതമാ ണതിന്റെ പ്രത്യേകത.

          ചരിത്രകാലത്തെ ദുരന്തഭൂമിയായി ആദേശം ചെയ്തുകൊണ്ട് അടുത്തെത്തുന്നതായുള്ള  വിഭാവന ‘നരോദപാട്യയിലേക്കുള്ള ബസ്’ (ഷിനിലാൽ), ‘വാസ്കോപോപ്പ’ (വിനോദ് കൃഷ്ണ)  തുടങ്ങിയ കഥകളിലുമുണ്ട്. ചലനത്തിന്റെയും സഞ്ചാരത്തിന്റെയും പൊതുവായ രൂപകങ്ങൾക്കൊപ്പം നടുക്കുന്ന ഒരു രാഷ്ട്രീയദർശനം’ കേരളത്തിലെ കാടിന്റെയും കടലി ന്റെയും ഓരപ്രദേശങ്ങളിലെ സമൂഹത്തെ ആവേശിച്ചുകൊണ്ട് സന്നിഹിതമാകുന്ന ചിത്രം, കടുവയും മറൂളയും ഗുജറാത്തും നൽകുന്നു. ‘ജീവിതസമസ്യകളുടെ പൊരുൾ തേടുന്ന കഥ കളിൽ അദൃശ്യരേഖയായി രാഷ്ട്രീയയുക്തിയെ പി എസ് റഫീഖ് സന്നിവേശിപ്പിച്ചിരിക്കുന്നു’ എന്ന് രാഹുൽ രാധാകൃഷ്ണൻ വാക്കുകൾക്കുള്ളിലെ മുഖരിതങ്ങളെ നിരീക്ഷിക്കുന്നുണ്ട്. (കൂർക്കയുടെ പഠനം, 2025) വാക്കെന്ന നിലയിൽ, ഒരു സന്ദർഭത്തിൽനിന്നെടുത്ത് ഒരു ആശയത്തെ മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കുന്ന ‘മെറ്റലപ്സിസി’ന്റെ’ സ്വഭാവം ശീർഷകപദങ്ങൾക്കുണ്ട്. ഭാവനയിൽ ഇടപെട്ടുകൊണ്ട് ധാരണയെ ആഴമുള്ളതാക്കുക എന്നതാണതിന്റെ ദൗത്യം. എന്നാൽ മുന്നനുഭവങ്ങളുടെ നടുക്കത്തിലേക്ക് സമൂഹമനസിനെ ഉണർത്തുന്ന, പദയോഗങ്ങളുടെ വിനിയോഗത്തിന് അതിൽ കവിഞ്ഞ ഉപപത്തികളുണ്ട്. മുഖകണ്ണാടികളെപ്പോലെ സാമൂഹികാവസ്ഥയെയും ചരിത്രത്തെയും അവ കഥാത്മകമായി പരിവർത്തിപ്പിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്നു. ‘സാമൂഹികാവസ്ഥകളെ  അതേപടി പ്രതിഫലിപ്പിക്കുന്ന കണ്ണാടി’ എന്ന നിലയ്ക്കുള്ള പാരമ്പര്യസാഹിത്യസങ്കല്പത്തിൽനിന്ന്, ആവർത്തനക്കാഴ്ചകളുടെ തുടർക്കണികളൊരുക്കുന്ന പ്രവർത്തനം വ്യത്യാസപ്പെട്ടിരിക്കുന്നു. ബിംബത്തിനുള്ളിലെ ബിംബം, നാടകത്തിനുള്ളിലെ നാടകം, കഥയ്ക്കുള്ളിലെ കഥ എന്നീ നിലകളിലെല്ലാം പ്രവർത്തനക്ഷമതയുള്ള കലാതന്ത്രത്തിനു ‘മിസ്-എൻ-അബൈം’ എന്നു പേരുണ്ട്. ‘അബൈം’ (അബിസ്) എന്ന ഫ്രഞ്ചുവാക്കിനർത്ഥം പാതാളക്കുഴിയെന്നാണ്. കഥയുടെ ആഴത്തിൽ വിന്യസിച്ചിരിക്കുന്നത് എന്ന അർത്ഥത്തിലാണ് ആ പേര്. പരസ്പരം അഭിമുഖമായിവച്ച കണ്ണാടികളിലെ  നിരന്തര പ്രതിബിംബങ്ങളെപ്പോലെ സമാനതയുടെയും ആവർത്തനത്തിന്റെയും താളം ഉത്പാദിപ്പിക്കാൻ കഴിവുള്ള കലാതന്ത്രമാണ് മിസ് എൻ അബൈം. ഗുജറാത്ത് എന്ന കഥയിൽ സ്വയം പ്രതിഫലിക്കുന്നതും സ്വന്തം നിലയ്ക്ക് സൂചനകൾ നിർമ്മിക്കുന്നതുമായ പ്രയോഗമായി ഗുജറാത്തെന്ന കഥാശീർഷകം വരുന്നു. ഗുജറാത്തു മായി നേരിട്ടൊരു ബന്ധവും ഗുജറാത്ത് എന്ന കഥയ്ക്കില്ല. എന്നാൽ പ്രമേയവും ശീർഷകവും പരസ്പരം കണ്ണാടി പിടിക്കുന്നു. തുടച്ചു നീക്കാൻ പാടില്ലാത്ത ഓർമ്മയെ ഭാവരൂപമായി മനസിലെത്തിക്കുകയും പൂർവചരിത്രത്തിന്റെ പശ്ചാത്തലത്തിൽ സംഭവ ങ്ങളെ താരതമ്യത്തിനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. മുന്നറിവുകളെ സ്പർശിച്ചുണത്തി കാലദൂരബാധ ഏൽപ്പിക്കാതെ ഓർമ്മയെ തിളക്കിയെടുക്കുക എന്ന സാമൂഹികദൗത്യമാണ് ഇവയെല്ലാം നിർവഹിക്കുന്നത്. കഥയുടെ തലക്കെട്ടുകളിൽ കയറിവരുന്ന ചരിത്രവ്യ ക്തിത്വങ്ങളും (ഒസാമ ബിൻ, സദ്ദാം ഹുസ്സൈൻ) ചരിത്രസാംസ്കാരികസംഭവങ്ങളും (തൊള്ളാ യിരത്തി എഴുപത്തഞ്ച്, ടൈറ്റാനിക്, നീലക്കുയിൽ) ‘കുഴി’യും ‘കൂർക്ക’യുംപോലുള്ള പ്രതീക വസ്തുതകളും ‘ഫെയ്സ്ബുക്കിസ്ഥാൻ’ പോലുള്ള സദൃശപദങ്ങളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയസാഹചര്യങ്ങളെ മുൻനിർത്തിക്കൊണ്ട് സാക്ഷാത്കരിക്കുന്നത്, അനുഭവങ്ങളുടെ അതിർത്തിവികാസത്തെത്തന്നെ.    

          “ഇതാ, അതിരിലെ ചുറ്റുമതിലും കൂറ്റൻ ഇരുമ്പുഗേയ്റ്റും രൂപാന്തരം വന്നു പൊന്തകളാകുന്നു. കൂറ്റൻ ബംഗ്ലാവ് ചുരുങ്ങി കുടിലാകുന്നു. മണ്ണെടുത്തു പാതിയായ കുന്നിനു മുകളിൽ അതൊറ്റ പ്പെട്ടു നിൽക്കുന്നു. പരന്നു കിടക്കുന്ന വഴി മുഴുവൻ ദുർഘടമായ കയറ്റിറക്കങ്ങളാകുന്നു.” (ഗ്രൗണ്ട് സീറോ)

          ക്യാൻവാസിൽ മായ്ച്ചെഴുതാവുന്ന പെയിന്റിങിന്റെ പടുതിയുള്ള പശ്ചാത്തലവർണ്ണന ദ്രാവകസ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തെപ്പറ്റിയുള്ള ചിത്രീകരണപ്രതി നിധാനമാകുന്നു. ഭ്രമാനുഭവങ്ങൾ പഴയതുപോലെ സ്വപ്നം കണ്ടുണർന്ന് ആശ്വസിക്കാനുള്ള ഉപാധികൾമാത്രമായി നിൽക്കുന്നില്ല. വസ്തുക്കളെയും ചുറ്റുപാടുകളെയും നിരന്തരം മാറ്റിമറിച്ചു കൊണ്ട് അവ സ്ഥിരതയെ അപ്രസക്തമാക്കുന്നു. പ്രതീതികളെ ദുരനുഭവങ്ങളുടെ യാഥാർത്ഥ്യ ങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നു. ‘യഥാതഥ’ത്തിലേക്കുള്ള കണ്ണുതുറക്കലുകളെ കഥ എന്തു കൊണ്ട് പ്രധാനമാക്കുന്നു എന്നതിനു കാരണം ഇതിലുണ്ട്. അനുഭവങ്ങളുടെ അസ്ഥിരത യിൽ റഫീഖിന്റെ കഥകൾക്കുള്ള കുഴമറിച്ചിലുകൾ അവയുടെ പരിഹാരതീർപ്പുകളിലില്ല. പോളിഷ്-ബ്രിട്ടീഷ് സാമൂഹികശാസ്ത്രജ്ഞനായ സിഗ്മണ്ട് ബോമാനെ സൂചിപ്പിച്ചുകൊണ്ട് എഴുത്തിനെപ്പറ്റിയുള്ള കുറിപ്പിൽ റഫീഖ് ചൂണ്ടിക്കാണിക്കുന്ന സമൂഹത്തിന്റെ ദ്രവസ്വഭാവ ത്തിനെതിരെയുള്ള പ്രതിരോധമാണ് കഥകളിലെ സന്മാർഗദർശിത്വം. ഖരാവസ്ഥയിൽ നിന്ന് ആധുനികത്വത്തിന്റെ ദ്രാവകാവസ്ഥയിലേക്ക് നമ്മൾ നീങ്ങിക്കഴിഞ്ഞെന്നും അവിടെ ഒന്നിനും ആകൃതി സൂക്ഷിക്കാൻ കഴിയില്ലെന്നും സാമൂഹികരൂപങ്ങൾ വളരെ വേഗത്തിൽ നിരന്തരമായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ മനുഷ്യനായി രിക്കുക എന്ന അനുഭവത്തെ അത് പരിവർത്തിപ്പിക്കുന്നുണ്ടെന്നും ബോമാൻ (ലിക്വിഡ് മോഡേണിറ്റി, 2000) വാദിക്കുന്നു. ഈ രൂപരാഹിത്യത്തെ നേരിടാനുള്ള പല ഉപാധി കളിൽ ഒന്നാണ് ധാർമ്മികമായ ബോധം. ഇവ രണ്ടും ‘ഫെയിസ്ബുക്കിസ്ഥാൻ’ എന്ന കഥയിൽ കൂടിച്ചേരുന്നത് കൗതുകകരമായ കാഴ്ചയാണ്. പ്രതീതിലോകത്തിൽ രൂപപ്പെട്ടു വരുന്ന പുതിയ ദേശീയതയാണ് ഫെയിസ്ബുക്കിസ്ഥാൻ എന്ന  വിളിപ്പേരിനടിസ്ഥാനം. ഡിജിറ്റൽ ശൃംഖലാലോകത്തിനും അതിലേക്കു തുറിച്ചു നോക്കിയിരിക്കുന്ന വ്യക്തിക്കും ഇടയിലുള്ള ശൂന്യതയെ ഞെട്ടിച്ചുകൊണ്ട്, കഥയുടെ അവസാനം അയാളുടെ മടിയിൽ മുറി ഞ്ഞു വികൃതമായ ഒരു ലിംഗം വന്നു വീഴുന്നു. നഗരത്തിലെ വലിയ വ്യാപാരകേന്ദ്രമായ ചെയ്ഞ്ചിന്റെ ഉടമയായ ഡെയ്സൺ തോമസ് എന്ന ഡിയുടെ ലിംഗം മുറിച്ചുകൊണ്ടുവന്ന് ചിത്രകാരനു മുന്നിലിട്ട് ഗ്രൗണ്ട് സീറോഎന്ന കഥയിലെ നന്ദിനിയും സമാനമായ അനു ഭവം നൽകുന്നുണ്ട്. സ്ത്രീപുരുഷബന്ധങ്ങളുടെ സ്വാഭാവികമായ ഗതിയെ അലങ്കോലമാക്കുന്ന കടന്നുകേറ്റങ്ങൾക്കെതിരെയുള്ള സ്ത്രൈണാനുഭാവപരമായ പ്രതിഷേധമാണ് മുറിഞ്ഞു വീഴു ന്നതും മുറിച്ചെടുക്കുന്നതുമായ ലിംഗങ്ങൾ എന്നിരിക്കെത്തന്നെ അവ പ്രതീതികളിൽനിന്ന് വാസ്തവലോകത്തേക്കു ഞെട്ടിച്ചുണർത്താനുള്ള ഉപാധിയുമാകുന്നു. പ്രതീകക്രമമാണ് പ്രവൃ ത്തിയെ സാധാരണമാക്കിത്തീർക്കുന്നത്. അവിടെനിന്ന് ‘യഥാതഥ’ത്തിന്റെ (ദ റിയൽ) വെളിവിലേക്കു ഉണർത്തുന്ന ഉപാധികളാണ് ആകസ്മികതകൾ. നടുക്കമാണ് യഥാതഥ ത്തെപ്പറ്റിയുള്ള ബോധം ഉണർത്തുന്നത്. നമ്മുടെ പ്രതീകക്രമത്തെ പുനഃക്രമീകരിക്കുന്ന തിൽ ‘യഥാതഥ’ത്തിന്റെ ആവശ്യത്തെപ്പറ്റി സ്ലാവോജ് സിസക്ക് (ദ സിസക് ഡിക്ഷണറി, 2014) പറയുന്നതും ഓർക്കാവുന്നതാണ്.   

          ചരിത്രവ്യക്തിത്വങ്ങൾ ബിംബപദവികളിൽ എത്തിച്ചേരുകയും അവരെ സംബ ന്ധിക്കുന്ന അസംബന്ധങ്ങൾ വിശ്വാസങ്ങളായി പരിണമിക്കുകയും ചെയ്യുന്ന അവസ്ഥ ‘സദ്ദാമിന്റെ ബാർബറിലും’ ‘ഒസാമ ബിൻ രാജനി’ലുമുണ്ട്. ദേശത്തിന്റെ തൊഴിൽചരിത്ര ത്തിന്റെയും പ്രാദേശികമായ വിശ്വാസചരിത്രത്തിന്റെയും രൂപരേഖ സൂക്ഷ്മനിലയിൽ ‘സദ്ദാമിന്റെ ബാർബറും’  രാഷ്ട്രാന്തരീയ വസ്തുതകൾ നിറഭേദങ്ങളോടെ നിസ്സഹായജീവിത ങ്ങളെ വേട്ടയാടാൻ ഗ്രാമപ്രദേശങ്ങളിൽപോലും എത്തിപ്പെടുന്നതിനെക്കുറിച്ചുള്ള  ഗാഢമായ ആലോചന ‘ഒസാമ ബിൻ രാജനും’ പങ്കുവയ്ക്കുന്നു. സദ്ദാമിനെ ഒറ്റി ഭൂഗർഭ അറയിൽനിന്ന് ശത്രുക്കളുടെ പിടിയിലാക്കിയത് മുത്തപ്പയാണ് എന്ന കെട്ടുകഥയാണ് അയാളുടെ ജീവിതം തകർക്കുന്നത്. മുൻപട്ടാളക്കാരനായ തോട്ടത്തിൽ രാഘവനോടൊപ്പ മുള്ള മദ്യപാനത്തിനിടയ്ക്ക്, ടി വിയിൽ കണ്ട ‘വേൾഡ് ട്രേഡ് സെന്ററും പെന്റഗണും വല്ല വിമാനവുംകൊണ്ട് ഇടിച്ചിടണ’മെന്നുള്ള യാദൃച്ഛികമായ വെടിപറച്ചിലാണ് രാജന്റെ ജീവിതത്തെ താറുമാറാക്കുന്നത്. ‘തൊള്ളായിരത്തി എഴുപത്തഞ്ചി’ലും ‘അടയാള’ത്തിലും കാണുന്നത് എഴുത്തിനെ പ്രശ്നാത്മകമാക്കുന്ന ഘടകമാണെങ്കിൽ സദ്ദാമിന്റെ ബാർബറിലും ഒസാമ ബിൻ രാജനിലുമുള്ളത് കഥകളുടെ വാചികപ്രചരണമുണ്ടാക്കുന്ന ആഘാതമാണ്. ഒരർത്ഥത്തിൽ മാനുഷികമായ ലോകത്തെ പണിയുന്നു എന്നു വിശ്വസിക്കുന്ന കഥകളാണ് പ്രചരണമാരകത്വംകൊണ്ട് മാനവികതയെ തകർത്തിടുന്നതും. ജീവകോശങ്ങളെ സംരക്ഷി ക്കാൻ നിയുക്തരായ ആന്റിബോഡികൾ സ്വന്തം കോശങ്ങളെയും നശിപ്പിച്ച് സ്വയം പ്രതിരോധകം (ഓട്ടോ ഇമ്മ്യൂൺ) ആയിത്തീരുന്നതുപോലെയൊരു ക്രിയയ്ക്കു സമാനമാണ്, നുണപ്രചരണങ്ങളിലും വ്യാജവാർത്തകളിലുംകൂടി വിദ്വേഷവും ഭയവും വളർത്തി വംശനാശ ത്തിനും വിഭാഗീയതയ്ക്കും വഴിവെട്ടുന്ന രാഷ്ട്രതന്ത്രജ്ഞതകൾ വഹിക്കുന്ന പങ്ക്.  അവയും കഥ കളെ യാഥാർത്ഥ്യത്തിനു പകരം വയ്ക്കുന്നു. 

          മനുഷ്യരുടെ പ്രശ്നങ്ങൾ ഭൗതികമല്ലാത്തതിനാൽ രാഷ്ട്രീയത്തോടും സമൂഹത്തോടും ബന്ധപ്പെടുത്തിയല്ലാതെ പരിഹരിക്കാനോ വിശകലനം ചെയ്യാനോ ഉള്ള ശ്രമം ആധുനിക തയുടെ കാലത്തെ ചില രചനകൾക്ക് ചരിത്രത്തിന്റെ ദൈവശാസ്ത്രശാഖയെന്ന വിളിപ്പേരു നൽകിയിരുന്നു. (കെ പി അപ്പൻ, കഥ ആഖ്യാനവും അനുഭവസത്തയും, 1999) യോഗാത്മക ഭാഷയിലുള്ള വിനിമയവും സർവതിനും ആധാരമായി നിലനിൽക്കുന്ന ഒരു കേന്ദ്രസ്ഥാന ത്തെപ്പറ്റിയുള്ള പരോക്ഷബോധവും ‘ദൈവശാസ്ത്ര’മെന്ന സങ്കല്പത്തെ സവിശേഷമായി സാധൂകരിക്കുന്ന ഇടങ്ങളുണ്ട്. പ്രത്യക്ഷവാസ്തവങ്ങൾക്കുള്ള  അളവുകോലായും പ്രസക്തിയു ണ്ടായിരുന്ന ഭാവനാത്മകമായ ഈ സമാന്തരലോകം പിന്നീട് പല തരത്തിൽ പിളർപ്പു കൾക്കു വിധേയമായിട്ടുണ്ട്. ഒരു ഉദാഹരണം നോക്കുക. ജാനസ് സെഗോയുമായി നട ത്തിയ അഭിമുഖത്തിൽ 2025-ലെ നോബൽ സമ്മാനജേതാവായ ലാസ്ലോ ക്രാസ്നാ ഹോർക്കായ്, യാഥാർത്ഥ്യത്തിനും ഭാവനാത്മകയാഥാർത്ഥ്യത്തിനും ഇടയിലെ അനുപാത വ്യത്യാസത്തെ കലാത്മകമായി, സാഹിത്യപരമായി പരിഹരിക്കാൻ ശ്രമിച്ചതെങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്. (AsymptoteJournal, 2016) രചന ഒരു തട്ടിപ്പാണെന്നും  (ക്വാക്കെറി),  എഴുതുന്നയാൾ ഒരു മുറിവൈദ്യനാണെന്നും  (ചാർലാറ്റൻസ്) അഭിപ്രായമുള്ള ലാസ്ലോ യാഥാർത്ഥ്യത്തിന്റെ പൊരുളിനെ വിവരിക്കുന്നത് ഇങ്ങനെയാണ് : 

          യാഥാർത്ഥ്യം ദൈവത്തെപ്പോലെയാണ്. അതുണ്ടെന്ന് നമുക്ക് ബോധ്യമുണ്ട്. അതൊരിക്കലും പ്രത്യക്ഷമാവാറില്ല. സ്വയം അവതരിപ്പിക്കുന്നുമില്ല. ഇത്യാഥാർഥ്യമാ ണെന്നും മറ്റൊന്നുമല്ലെന്നും നമുക്ക് ഊഹിക്കാനേ കഴിയൂ. നമുക്കിടയിലെ കൂടുതൽ സത്യ സന്ധരായ മനുഷ്യർ, അതിലേയ്ക്ക് അടുക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും. അപ്പോഴും അത് സ്വന്തം കണ്ണുകൾ കാണാൻ ശ്രമിക്കുന്നതു പോലെയാണ്.

          സത്യസന്ധതയാണ് അകന്നുമാറിക്കൊണ്ടിരിക്കുന്ന ഭൗതികവാസ്തവങ്ങളുടെ അനു പാതങ്ങളെ പിടിച്ചെടുക്കാൻ എഴുത്തുകാരെ പ്രാപ്തരാക്കുന്നത് എന്നാണ് ലാസ്ലോയുടെ അന്തർഗതം. അവിടെ ഭാഷകൊണ്ടു അവതരിപ്പിക്കാൻ, ഒരതീതലോകം ഇല്ല, പ്രതിനിധാന ലോകംമാത്രമാണ് ഉള്ളത്, നിജസ്ഥിതികളുടെ. ആധുനികവാദനിരൂപകർ മുൻപ് ചൂണ്ടിക്കാ ണിച്ച മട്ടിൽ, ‘പ്രപഞ്ചസത്തയെ സ്പർശിക്കുന്നതും ലോകത്തെ സമീപിക്കാനുള്ളതും’  എന്നിങ്ങനെ കഥകളിൽ രണ്ടായി പിളർന്ന് ഉപസ്ഥിതമായിരുന്ന കാഴ്ചവട്ടങ്ങളെ ഭൗതിക ജീവിതത്തിന്റെ വസ്തുനിഷ്ഠതയിലേക്ക് തിരിച്ചുവച്ചു സമന്വയിപ്പിച്ചുകൊണ്ടാണ് റഫീഖിന്റെ കഥകൾ ചരിത്രത്തെയും യാഥാർത്ഥ്യത്തെയും ദൈവശാസ്ത്രശാഖയായി പുനർനിർമ്മിക്കുന്ന ത് എന്നു പറയാം. ആധുനികതയുടെ കാലത്ത് മനുഷ്യരെക്കുറിച്ച് എഴുത്തുകാർ നടത്തി യിരുന്ന സ്വപ്നരൂപീകരണങ്ങൾ നാടിനെക്കുറിച്ചുള്ള ഭാവനാത്മകദർശനമായി കഥകളിൽ പരിണമിക്കുന്നതും ഇതിന്റെ ഭാഗമായാണ്. മനുഷ്യരെ ബാധിക്കുന്നതെന്തും, ഭൗമികപശ്ചാ ത്തലമുൾപ്പടെയുള്ള അവരുടെ പരിസരങ്ങളെയും ആവേശിക്കുന്നു. ജീവിതത്തിലെന്ന പോലെ കഥകളിലെയും ആകസ്മികമായ തിരിവുകൾ, ആത്യന്തികമായ പരിണാമങ്ങൾ, വ്യക്തിസഹജമായ സ്വഭാവവ്യതിയാനങ്ങൾ, വസ്തുതകൾ, സംഭവങ്ങൾ തുടങ്ങിയ ഐഹിക മായ അനേകം വകകൾക്ക് അവിടെ ഭൗതികാതീതമായ ഒരു യുക്തിയും നിലനിൽക്കുന്നില്ല. മനുഷ്യരുടെ ജീവിതത്തിനുമേൽ രൂപപ്പെടുന്ന സമ്മർദ്ദങ്ങൾക്കും പരിണാമഫലങ്ങൾക്കും പിന്നിൽ ആകെയുള്ളത് രാഷ്ട്ര-രാഷ്ട്രീയതന്ത്രങ്ങളുടെ കടുംയാഥാർത്ഥ്യങ്ങളാണ് എന്നവ ഉറപ്പിക്കുകയും ചെയ്യുന്നു.

 

ദേശാഭിമാനി വാരിക, 22 ഫെബ്രുവരി 2026