നെപ്ട്യൂൺ വെബ് മാഗസീനിൽ കെ സജീവ് കുമാർ എഴുതിയ കുറിപ്പിൽ (മലയാള) സാഹിത്യനിരൂപണം അരങ്ങൊഴിയുന്നുവെന്ന് ഏതാണ്ട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗ്രാഫിക് ആർട്ടും ടെക്നോ പോയട്രിയും ആർട്ടിഫിഷ്യൽ ഇന്റെലിജെന്റ് പോയട്രിയുംപോലെ സങ്കേതബദ്ധമായ സമകാലിക വിപുലീകരണങ്ങൾക്കൊപ്പം ഒപ്പം സഞ്ചരിക്കാനാവാത്ത നിരൂപകനു പിടിച്ചു നിൽക്കാൻ പറ്റില്ല, അയാളുടെ നിരൂപണം എഴുത്തുകാർക്കും വായനക്കാർക്കും ആവശ്യമില്ലാതെ വരും, അയാളുടെ നിരൂപണം അരങ്ങൊഴിയും. ഇതാണ് ആമുഖം. സമകാലിക കവിതാപഠനം ശരിക്കും നടക്കുന്നില്ലെന്നാണ് കുറിപ്പിലെ പ്രധാന വാദം.
ഇ പി രാജഗോപാലും സുനിൽ പി ഇളയിടവും നടത്തുന്നത് സാഹിത്യനിരൂപണമല്ല എന്നദ്ദേഹം വാദിക്കുന്നുണ്ട്. എന്നാലും പ്രധാനമായും ആക്രമിക്കുന്നത് കവിതയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത, പഴയ സാഹിത്യധാരണയുടെ ആളാണെന്ന് ലേഖകൻ കാണുന്ന പി കെ രാജശേഖരനെയാണ്. പി കെയ്ക്ക് എതിരെയുള്ള വിമർശനങ്ങളിലൊന്ന് അദ്ദേഹത്തിനു സമകാലികനാകാൻ കഴിഞ്ഞില്ലെന്നതാണ്. രണ്ടാമത്തേത്, കവിതയുടെ സഞ്ചാരഗതികൾ കൃത്യമായി നിരീക്ഷിക്കാത്തതുകൊണ്ടും പഠിക്കാത്തതുകൊണ്ടും ഉണ്ടായ അബദ്ധധാരണകൾ കാരണം കവിതയെക്കുറിച്ച് എഴുതിയപ്പോഴൊക്കെ അത് ശുദ്ധ അസംബന്ധങ്ങളായി മാറിപ്പോയി എന്നാണ്. ഉദാഹരണം ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവിയായി വിലയിരുത്തിയതാണ്.
“ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവി എന്നൊക്കെ പറയുന്നത് ആണിയടിക്കുന്ന കാര്യമല്ലേ ഉള്ളൂ. കവിതയെക്കുറിച്ച് ബോധമുള്ളവർ അങ്ങനെ പറയില്ലല്ലോ. അതൊക്കെ ഒരു സൺഡേ സപ്ലിമെൻറിൽ എഴുതുന്ന ജേർണലിസ്റ്റിന്റെ പണി മാത്രമാണ്. ജേർണലിസ്റ്റിന് എപ്പോഴും അവസാന വാക്യം പറയാം. ഒരു നിരൂപകന് അതിന് കഴിയില്ലല്ലോ.”
മേൽപ്പറഞ്ഞ വാക്യം അപലപിക്കുന്ന, പി കെ രാജശേഖരന്റെ നിരീക്ഷണം ബാലചന്ദ്രനെപ്പറ്റിയോ മലയാളകവിതയെപ്പറ്റിയോ എഴുതിയ അവസാനവാക്യമല്ല. ഇതിനു മുൻപും പലരും ഈ വാക്യമെടുത്തുവച്ച് അഭിപ്രായപ്രകടനം നറ്റത്തുന്നത് വായിച്ചിട്ടുണ്ട്. വിമർശനപരിസരത്തെയും സന്ദർഭത്തെയും പരിഗണിക്കാതെ, ഒരു രചനയിലെ ഒരു വാക്യത്തെ എടുത്തുവച്ചു നിഗമനങ്ങളെഴുതുന്നതും ജാഗ്രതക്കുറവിന്റെ പരിധിയിൽത്തന്നെയല്ലേ വരിക? അതായത് ഈ ആരോപണം പുതുതായി ഉണ്ടായതല്ല. പല പ്രാവശ്യം തന്റെ പ്രസ്താവനയെ രാജശേഖരൻ വിശദീകരിച്ചിട്ടുമുണ്ട്. ‘സാഹിത്യത്തിൽ എന്റെ രഹസ്യജീവിതമെന്ന’ (2026) അവസാനമിറങ്ങിയ പുസ്തകത്തിലും ഈ പ്രശ്നം അദ്ദേഹം ചർച്ച ചെയ്യുന്നു. പത്തിലധികം വർഷങ്ങൾ മൗനമായിരുന്ന ചുള്ളിക്കാടിന്റെ സമാഹാരം ഡി സി പ്രസിദ്ധീകരിക്കുന്ന അവസരത്തിൽ അവതാരിക എഴുതാമോ എന്ന് കവി ചോദിച്ചതിന്റെ ഫലമാണ് ‘പ്രതിനായകനി’ലെ (2011) പ്രസിദ്ധമായ ആ പഠനം. 90 കളിലെ യൗവനത്തെ ചുള്ളിക്കാടിന്റെ കവിത എങ്ങനെ ബാധിച്ചിരുന്നു എന്നു വിശദീകരിക്കുന്നതിനിടയിലാണ് ആ പരാമർശം വരുന്നത്. അതിനവിടെത്തന്നെ ന്യായീകരണവുമുണ്ട്.
“മനുഷ്യസങ്കടങ്ങളുടെ ദുഷ്കരവിപിനങ്ങളിലേക്കും മരുഭൂമികളിലേക്കും ഉന്മത്തരാത്രികളിലേക്കും ഭ്രാന്തമായ പകലുകളിലേക്കും തീക്ഷ്ണനരകങ്ങളിലേയ്ക്കും മോഹനസ്വപ്നങ്ങളിലേക്കും വാക്കിന്റെ പക്ഷികളെ ദൂതിനയച്ചവരെയാന് നാം മഹാകവികളെന്നു വിളിക്കുന്നത്.” ആ പക്ഷികൾ മനുഷ്യാത്മാവു മുതൽ പ്രപഞ്ചാത്മാവുവരെയുള്ളവരുടെ സ്വകാര്യവും പരസ്യവുമായ ആവിഷ്കാരങ്ങളെ കവിതകളിലേക്കുകൊണ്ടുവരുന്നു. കടൽ, നദികൾ, കാട്, പർവതം, ആകാശം, ഗ്രാമം, നഗരം തുടങ്ങി പഴയ മഹാകാവ്യ ലക്ഷണങ്ങളിലുള്ള വസ്തുവകകളെ ആധുനികമനുഷ്യന്റെ വൈകാരികജീവിതാവിഷ്കാരത്തിനുള്ള ഉപാധിസന്നാഹമായി മാറ്റിക്കൊണ്ടാണ് ബാലചന്ദ്രന്റെ കവിതകളുടെ വായനാനുഭവത്തെ പി കെ സ്വന്തം ഭാഷയിൽ മാറ്റിയെഴുതുന്നത്. “പാരമ്പര്യരീതികൾ വിച്ചേദിക്കുമ്പോഴും ലോകപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും എല്ലാത്തരം സാധ്യതകളും കവിതയിൽ എഴുതാനുള്ള ഇതിഹാസാഭിലാഷമാണ് മഹാകവിത്വം” എന്നും കാണാം. അതിനർത്ഥം കവിതയുടെ വസന്തം അവസാനിച്ചെന്നോ ഭൂമി പാഴായെന്നോ കവികളിനി തോടു പൊട്ടിച്ച് പുറത്തുവരില്ലെന്നോ ഉള്ള അതിപ്രസ്താവമല്ല ഇതെ’ന്നും അതിനു താഴെയുണ്ട്.
മഹാകാവ്യം എന്ന കേട്ടയുടനെ ‘സർഗബന്ധോ മഹാകാവ്യമുച്യതേ‘ എന്നു തുടങ്ങുന്ന ദണ്ഡിയുടെ കാവ്യാദർശത്തിലെ ലക്ഷണനിർവചനത്തിൽ ചെന്നു കുടുങ്ങുന്നതാണ് അപലപനീയരുടെ പ്രശ്നം എന്നു തോന്നുന്നു. അതനുസരിച്ചായാൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു ചാർത്തിക്കൊടുത്ത മഹാകവിപ്പട്ടം അബദ്ധമാല്ലേ എന്നാണ് സംശയം. പുള്ളിയുടെ കവിതയിലെവിടെ സർഗം? ആശിർവാദം? നമസ്കാരം? സത്കഥ? നായകവിജയം? ഉപദേശം?
ലക്ഷണങ്ങളെ പഠിച്ചു തെറ്റിച്ച കുമാരനാശാൻ അന്നത്തെ അവസാനത്തെ മഹാകവിയായിരുന്നു (മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി!) എം എൻ വിജയൻ ‘നമ്മുടെ അനുഭവങ്ങളിൽ ചിലതുകൂടിക്കൂട്ടിച്ചേർക്കുന്നവരെയാണ് കവികളെന്നു വിളിക്കുന്നതെന്നും അതിൽ ഒരുപാടു നന്മ കണ്ടെത്തുന്നവരെ മഹാകവികളെന്നു വിളിക്കുമെന്നും ഐ എ റിച്ചാർഡ്സിനെ വച്ചുകൊണ്ടു പറയുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മഹാകവി ലക്ഷണം വീണ്ടും മാറുന്നു.
ലേഖനത്തിലെ ആശയത്തെയല്ല, അതിലെ ഒരു പരാമർശത്തെ മാത്രം പറ്റിയാണിത്രയും എഴുതിയത്. നിഗമനങ്ങളിലെത്താൻ തിരക്കുക്കൂട്ടുന്ന ചില കുറിപ്പുകൾ അതിലവതരിപ്പിക്കുന്ന ആശയങ്ങളെത്തന്നെ റദ്ദു ചെയ്യാറുണ്ട്. എന്തിനെയാണോ വിമർശിക്കുന്നത് അതിനുള്ള ഉദാഹരണമായി ആ വാങ്മയം തന്നെ മാറുന്ന അവസ്ഥ. സർഗാത്മകസാഹിത്യം പൊതുവേ വ്യാകരിപ്പുകൾക്ക് എതിരാണ്. കമ്പിനു കമ്പ് ബഷീറിനും വിജയനും വ്യാകരണമറിഞ്ഞുകൂടാത്തതിനെപ്പറ്റി പറഞ്ഞ് ഊറ്റം കൊള്ളുന്നവരെ ധാരാളമായി കാണാം. നിരൂപകരുടെ പ്രവർത്തനമേഖല ഭാഷയുടെ ആന്തരിക മേഖലയായതിനാൾ ശ്രദ്ധയും ജാഗ്രതയും കൂടുതൽ അത് ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ഇതരവൈജ്ഞാനികമേഖലകളിലേക്കുകൂടി അതു സ്വാംശീകരിക്കുന്നുണ്ട്. സാഹിത്യവിചാര ചർച്ചകൾ, പൂജയ്ക്കെടുക്കുന്ന പൂക്കളാണെന്ന വിചാരമാണ് അവയുടെ തനിമയെപ്പറ്റിയും സ്വത്വത്തെപ്പറ്റിയുമുള്ള പാരമ്പര്യവിചാരങ്ങളിൽ കുടുങ്ങിക്കിടക്കാനുള്ള കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദേശാഭിമാനി വാരിക, ‘മലയാള വിമർശനം മരിച്ചോ എന്ന സന്ദിഗ്ദാവസ്ഥയെ’പ്പറ്റി രണ്ടു ഘട്ടമായി ചർച്ച നടത്തിയിരുന്നു. നിരൂപണത്തിനു പുറത്തുനിൽക്കുന്നവർക്ക് സാഹിത്യത്തിനു ഇടനില ആവശ്യമോ എന്നും ആ ഇടനിലയുടെ ഗുണമേന്മ പൊതുവേ അംഗീകരിക്കാവുന്നതോ എന്നുമൊക്കെ തോന്നുന്നു. വളരെ പണ്ടേ ഉള്ള തോന്നലാണത്. എന്നാൽ നിരൂപണമേഖലയിലെ സമകാലിക പ്രവണതകൾക്ക് അത്തരമൊരു സംശയമുള്ളതായി തോന്നുന്നില്ല. സാഹിത്യനിരൂപണം കഥയ്ക്കും കവിതയ്ക്കും നോവലിനുമുള്ള ഉപദംശങ്ങളല്ല. സർഗാത്മകസാഹിത്യത്തെപ്പോലെതന്നെ വ്യത്യസ്തമായ മാർഗത്തിലൂടെ, അതതു സംസ്കാരഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരമാണ്. പ്രാഥമികമായി ഈ തത്ത്വം തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ്, സ്ട്രൈക്ക് ഔട്ടും ടെക്നോയും ആർട്ടിഫിഷൽ ഇന്റെലിജെൻസും നിറഞ്ഞാടുന്ന കാവ്യമേഖലയിൽ വൃത്തമഞ്ജരിയോ ഭാഷാഭൂഷണമോ അല്ലേ, സമകാലിക സാഹിത്യനിരൂപണവും എന്ന തീർപ്പുകൾ വേട്ടയാടാനിറങ്ങുന്നത്. കവിതയും കഥയും മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിരൂപണവും മാറിയിട്ടുണ്ട്. ആദ്യത്തേതിനെ ആശ്രയിച്ചല്ല, മറിച്ച് സ്വതന്ത്രമായിട്ടാണ്. അതു കാണാനും നമ്മൾ അന്വേഷണം നടത്തേണ്ടതുണ്ട്.
വാൽക്കഷ്ണം :
മലയാളത്തിൽ ഈയടുത്തിറങ്ങിയ ഒരു നിരൂപണ പുസ്തകത്തിൽ അക്ഷരത്തെറ്റും വാക്യവൈകല്യങ്ങളും ആശയവൈരുദ്ധ്യങ്ങളും നിറഞ്ഞാടുന്ന കാഴ്ച കണ്ടിരുന്നു. അത്തരം കൃതികളുടെ വക്കാലത്ത് സാഹിത്യനിരൂപണത്തിന്റെ പേരിൽ ഏറ്റെടുക്കുകയല്ല മുകളിൽ ചെയ്തത്. എന്നാൽ അത്തരം രചനകൾക്കും ഭിന്നശേഷിയുടെ പേരിൽത്തന്നെ സ്വതന്ത്രാസ്തിത്വമുണ്ടെന്ന കാര്യം നിഷേധിക്കുന്നുമില്ല.
https://www.neptuneweb.in/ ഏപ്രിൽ 2026

