June 13, 2024

മലയാള സിനിമയിലെ ഹാസ്യം


 

പൊതുവേ ചിരിക്കാൻ ഇഷ്ടപ്പെടുകയും ചിരിപ്പടങ്ങളെ കലവറയില്ലാതെ വിജയിപ്പിക്കുകയും എന്നാൽ ചിരിപ്പിക്കുന്നവരിൽ അപകർഷം കാണുകയും ചെയ്യുന്ന മനോഘടനയാണ് സാമാന്യമായി മലയാളി പ്രേക്ഷകർക്കുള്ളത്. അതുകൊണ്ട് ‘ഹാസ്യത്തെ തമാശയായി കാണരുത്’ എന്ന  വിജിത് എം സിയുടെ താക്കീത് (ലക്കം 1369) പ്രസക്തമാണ്. വിജിത്ത് എഴുതുമ്പോലെ ഹാസ്യരസപ്രധാന വേഷങ്ങൾ അഭിനയിക്കുന്നവരെ മുഖ്യ അഭിനേതാക്കൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യത്തിനൊപ്പം ചലച്ചിത്രത്തിന്റെ സ്വത്വപരമായ മറ്റു ചില സംഗതികളും ഈ വിചാരത്തിനൊപ്പം പരിഗണിക്കാവുന്നതാണെന്ന് തോന്നി. അവയിലൊന്നാമത്തേത് ചലച്ചിത്രങ്ങൾ എന്തിനെയാണ് തമാശയാക്കുന്നത് എന്ന കാര്യമാണ്.  വ്യക്തികളുടെ ശാരീരികപരിമിതികളും ന്യൂനതകളും സാമൂഹികമായ പദവിബന്ധങ്ങളും രാഷ്ട്രീയമായ ശരികേടുകളും ചിരിക്കു വിഭവമാക്കി മാറ്റുന്നു എന്നതിൽനിന്ന് സമകാലിക സിനിമ വിമുക്തി നേടി വരുന്നു. ‘ബാംബു ബോയ്സ്’ പോലെയൊരു സിനിമ ഇനി ആരെയും ചിരിപ്പിക്കുമെന്ന് തോന്നുന്നില്ല. ആ നിലയിൽ വളരെ വേഗം മലയാള സിനിമ മാറുന്നുണ്ട്.

എന്നാലും മലയാള ചലച്ചിത്രങ്ങളിലെ ഹാസ്യത്തെക്കുറിച്ചുള്ള ധാരണയ്ക്ക് പല അടരുകളുള്ളതായി ചലച്ചിത്രനിരൂപണ ചരിത്രം നോക്കിയാലറിയാം. വ്യവസായമാണെന്ന ധാരണയ്ക്കൊപ്പം ചലച്ചിത്രം നേരംപോക്കിനുള്ള ഉപാധിയുമാണെന്ന വിശ്വാസം തുടക്കകാലം മുതൽ ഇവിടെ നിലനിന്നിരുന്നു. മലയാളത്തിലെ പ്രസിദ്ധ ആദ്യകാല നിരൂപകനായ സിനിക്ക് തന്റെ ആദ്യ പുസ്തകമായ ചലച്ചിത്രചിന്തകളിൽ (1959) “മനോരഞ്ജനത്തിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളിലെ ഹാസ്യത്തെ കാണുകമാത്രമല്ല, മനഃശാന്തി കുറഞ്ഞും ജീവിതസങ്കടങ്ങൾ നിറഞ്ഞും കാണപ്പെടുന്ന ജീവിതത്തിൽ  മനോവ്യഥയെ ദ്വിഗുണീഭവിപ്പിക്കുന്ന ദുഃഖാകുലമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് സിനിമ കാണാനായി വരുന്ന സാധുവിനോട് ചെയ്യുന്ന ദ്രോഹമാണെന്നും” എഴുതി. ഗൗരവമുള്ള വിഷയങ്ങൾ ആവശ്യമില്ല എന്നല്ല, ആസ്വാദകർ അധികവും തിയേറ്ററിൽ എത്തുന്നത് വിനോദത്തിനുവേണ്ടിയായതുകൊണ്ട് ഭൂരിപക്ഷം ചിത്രങ്ങളും അങ്ങനെ ആകാതെ പറ്റില്ലെന്ന നിലപാടാണ് സിനിക്ക് എടുക്കുന്നത്. നമ്മുടെ നാട്ടിലെ ചലച്ചിത്രനിർമ്മാതാക്കളിൽ അധികംപേരുടെയും കണ്ണെത്തിയിട്ടില്ലാത്ത ഒരു വിഭാഗമാണ് വിനോദചിത്രങ്ങളെന്നും അവരുടെ സത്വരശ്രദ്ധ അതിൽ പതിയേണ്ടത് അത്യാവശ്യമാണെന്നും കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി നമ്മുടെ സിനിമയെ ആകപ്പാടെ ബാധിച്ചിട്ടുള്ള നിർജ്ജീവത്വത്തെ മാറ്റി അതിനു നവോന്മേഷവും പ്രസരിപ്പും നൽകാൻ പറ്റിയ മാർഗങ്ങളിൽ അതിപ്രധാനമാണിത്” എന്നും അദ്ദേഹം പറയുന്നു.

എന്നാൽ സിനിക് അവസാനം  പ്രസിദ്ധീകരിച്ച പുസ്തകമായ ‘കാഴ്ചപ്പാടി’ (1980) ലെത്തിയപ്പോൾ അദ്ദേഹം തന്റെ നിലപാട് മാറ്റി. ഇതിവൃത്തവുമായി ഇഴുകിച്ചേരാതെ ചിരിപ്പിക്കുന്നതിനുവേണ്ടിയുള്ള വിഡംബനം എന്ന മട്ടിൽ നിലനിന്ന ഹാസ്യരംഗങ്ങളെക്കുറിച്ച് സിനിക്ക് എഴുതി : "തിന്നാനുള്ളത് വാരിവലിച്ചു തിന്നുക, പെൺകോന്തന്മാരായി അഭിനയിക്കുക, അഴിഞ്ഞൂരി പോകുന്ന ഉടുപ്പുകളുമായി കെട്ടിമറിയുക, അംഗവൈകൃതങ്ങളുടെ അരുചാരി ചിരിപ്പിക്കാൻ ശ്രമിക്കുക, കല്ലുവെച്ച വങ്കത്തങ്ങളും കോമാളിക്കളികളുംകൊണ്ട് അരങ്ങു തകർക്കാൻ ശ്രമിക്കുക. ഇവയിലൊന്നുംതന്നെ ഊറിചിരിക്കാൻ വക കാണുന്നില്ലെന്ന് വ്യക്തം.” ജനപ്രീതിക്കും വാണിജ്യവിജയത്തിനുമുള്ള ചേരുവകൾമാത്രമായി നാടകീയ ഗൗരവമുള്ള കുടുംബചിത്രങ്ങൾക്കിടയിലും മറ്റും ഔചിത്യമില്ലാതെ ചേർത്തുവച്ച പ്രകടനങ്ങൾ എന്ന നിലയിൽ കമ്പോളത്തിന്റെയും കച്ചവടത്തിന്റെയും ഭാഗമായ ഒരു ചട്ടക്കൂടായിത്തീർന്നു എൺപതുകളായപ്പോഴേക്കും  മലയാള സിനിമയിലെ ഹാസ്യം. എസ്. പി. പിള്ള, മുതുകുളം രാഘവൻ പിള്ള, പരിയാനംപറ്റ, അടൂർഭാസി, ബഹദൂർ തുടങ്ങിയ മലയാളത്തിലെ ആദ്യകാല ഹാസ്യനടന്മാരുടെ പ്രകടനങ്ങളിൽ വിദേശതമാശപ്പടങ്ങളുടെ അനുകരണങ്ങളും ഹാസ്യത്തിനുവേണ്ടി ഹാസ്യം എന്ന നിലയ്ക്ക് പഴയ വേദിനാടകങ്ങളുടെ സ്വാധീനവും വ്യക്തമാണ്. നിലപാടുകളുടെ വ്യക്തതയില്ലായ്മ കാരണം ഉദാത്ത ഹാസ്യത്തിന്റെ തലത്തിലേക്കുയരാനോ ഇതിവൃത്തഘടനയുമായി ചേർന്നു നിൽക്കാനോ അവയിൽ ഭൂരിഭാഗവും ശ്രമിച്ചതുമില്ല. ഹാസ്യതാരങ്ങളോടുള്ള അപകർഷം തുടങ്ങുന്ന പ്രകരണം ഇതായിരിക്കണം.

ചലച്ചിത്രങ്ങളിലെ ഹാസ്യത്തെപ്പറ്റി വ്യത്യസ്തവും പ്രത്യയശാസ്ത്രപരവുമായ വീക്ഷണമാണ് രവീന്ദ്രനുണ്ടായിരുന്നത്.  (സിനിമ സമൂഹം പ്രത്യയശാസ്ത്രം, 2007) ഉപരിവർഗ ഗുണങ്ങളാൽ പരിസേവിതനായ നായകന്റെ ഔന്നത്യത്തിനു മുന്നിൽ സ്വന്തം അല്പത്തരങ്ങളും മണ്ടത്തരങ്ങളും അവതരിപ്പിച്ചുകൊണ്ട് മലയാളസിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഹാസ്യകഥാപാത്രങ്ങൾ അദ്ധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്റെ പ്രതിനിധികളാണെന്ന കാര്യമാണ് അദ്ദേഹം എടുത്തു കാട്ടുന്നത്. നായകൻ ചെയ്യുന്ന ഉദാത്തമായ പ്രവർത്തനങ്ങളെ വികൃതമായി അനുകരിക്കുന്ന, ഹാസ്യകഥാപാത്രങ്ങളുടെ ചെയ്തികളാണ് പലപ്പോഴും ചിരിയുണർത്തുന്നത്.  സർക്കസിലെ ഉയർന്ന അഭ്യാസികളെ അനുകരിച്ച് ആളുകളെ ചിരിപ്പിക്കുന്ന കോമാളിവേഷങ്ങളോടാണ് ചലച്ചിത്രത്തിലെ ഹാസ്യകഥാപാത്രങ്ങൾക്ക് സാമ്യം എന്നു രവീന്ദ്രൻ പറയുന്നു. മിഡ്ജെറ്റുകൾ എന്നാണ് അദ്ദേഹം അവർക്കു നൽകുന്ന പേര്. ഉന്നതനായ നായകന്റെ അഭിജാതമായ പ്രവർത്തനങ്ങളുമായുള്ള താരതമ്യത്തിൽ ഈ ഹാസ്യവേഷങ്ങൾ ഏറ്റുവാങ്ങുന്നത് നിന്ദാപൂർവമുള്ള പരിഹാസ്യതയാണ്. കാണികളായിരിക്കുന്നവരിൽ ഭൂരിഭാഗത്തിനും അവരുടെ യാഥാർത്ഥ്യങ്ങളിൽ വീരനായകനുമായല്ല, ഭീരുക്കളും നിസ്സഹായരും പരിഹാസവിഷയവുമായ മിഡ്ജെറ്റുകളുമായാണ് സാമ്യം. നായകഗുണങ്ങൾ ആരാധിക്കാനും ബഹുമാനിക്കാനുമുള്ളതും സ്വന്തം ജീവിതപരിസരങ്ങളും ചെയ്തികളും പരിഹസിക്കാനും നിന്ദിക്കാനുമുള്ളതും എന്ന ‘അപബോധ’മാണ് ചലച്ചിത്രങ്ങൾ ഹാസ്യപ്രകടനങ്ങൾ വഴി സൃഷ്ടിക്കുന്നത്. അതുകൊണ്ട് അത് ഗൗരവമുള്ള വിഷയമാണെന്ന് രവീന്ദ്രൻ എഴുതി.

തമാശകൾ വെറും തമാശകളല്ലെന്നും അവയ്ക്ക് സിനിമയ്ക്കകത്തുമാത്രമല്ല,  പുറത്തും  നമ്മൾ കാണാത്ത ഒരുതരം ജീവിതമുണ്ടെന്നുമാണ് ഇതിനർത്ഥം. “അല്ലാ തമാശ്യാക്കാണ്? എന്നാങ്ങനെ ആക്കണ്ട ട്ടാ...” എന്ന വിജിത്തിന്റെ ലേഖന ശീർഷകം ആ തരത്തിലും പ്രസക്തമായിത്തീരുന്നു. 


എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് 2024 ജൂൺ 10-17

June 4, 2024

ഭാഷാപഠനവും സൗന്ദര്യമൂല്യവും




മാതൃഭൂമിയിലെ ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ട് സജയ് കെ വി, പങ്കുവച്ച  തന്റെ വിദ്യാഭ്യാസകാലത്തെ സാഹിത്യപഠനാനുഭവങ്ങളും അവയെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളും (102:10) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.   മലയാള അക്ഷരമാലപോലും സ്വായത്തമാക്കാതെ കുട്ടികൾ എ പ്ലസും വാങ്ങി ഒരു മഹാഭൂരിപക്ഷം സ്കൂളിൽനിന്നിറങ്ങുന്നതിനെയാണ് ആഴ്ചപ്പതിപ്പിൽ തുടർന്നുവരുന്ന ചർച്ച പ്രാഥമികമായി ഉന്നം വയ്ക്കുന്നത്.  അക്ഷരപഠനത്തോടൊപ്പം ഇല്ലാതായി പോയ, മറ്റു ചില ഭാഷാപഠനമേഖലയിലെ മറ്റു ചില ഭാഗങ്ങളിലേക്കുകൂടി വെളിച്ചം പകരാൻ ലേഖനത്തിനു കഴിഞ്ഞു.

ഡി പി ഇ പിയെ തുടർന്നുള്ള പാഠപദ്ധതിസമീപനരീതികൾ, പാഠ-പാഠനരീതികളെ സമൂലം പരിഷ്കരിക്കുകയും  വ്യാകരണവും വൃത്താലങ്കാരങ്ങളും പഠിക്കുക, വരികൾ മനഃപ്പാഠമാക്കുക, കോപ്പിയെഴുതുക തുടങ്ങിയുള്ള പാരമ്പരാഗതമായ അഭ്യസനസമ്പ്രദായങ്ങളെ കൈയൊഴിയുകയും പാഠഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ (Content Based) ഒഴിവാക്കുകയും ചെയ്തതോടെ ഭാഷാപഠനത്തിൽ ഉണ്ടായി എന്നു വിശ്വസിക്കുന്ന പ്രതിസന്ധിയാണ് ഇപ്പോൾ അക്ഷരമാലാവിവാദമായി ചുരുക്കത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ അക്ഷരമാല മാത്രമല്ല പാഠപുസ്തകങ്ങളിൽനിന്ന് ഒഴിഞ്ഞു പോയത്.  ചൂരൽ പ്രയോഗങ്ങളും ആവർത്തിച്ചെഴുത്തും പോലെയുള്ള ബാഹ്യമായ ചോദനങ്ങളേൽപ്പിച്ചുള്ള വിരസവും യാന്ത്രികവുമായ നിർബന്ധിത പഠനത്തിനു പകരം, കുട്ടിയുടെ ചിന്താപ്രക്രിയയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള,  ക്ലാസ് മുറിയിലെ പ്രവർത്തനത്തിലൂടെ അറിവു നിർമ്മിക്കുന്ന  അഭ്യസനരീതിയാണ് ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ നടപ്പിലാക്കിവരുന്നത്. നിർഭാഗ്യവശാൽ നമ്മുടെ പരീക്ഷാസമ്പ്രദായങ്ങളിൽ ഇതിനനുസരിച്ചുള്ള മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. സ്കുളുകളിലെ ക്ലാസ് മുറികൾ അടിമുടി മാറി എന്ന അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട മൂല്യനിർണ്ണയ-വിലയിരുത്തൽ ഉപാധി ഇപ്പോഴും രണ്ട്- രണ്ടര മണിക്കൂർ നീളുന്ന എഴുത്തു പരീക്ഷയായി തുടരുകയാണ്. മാത്രമല്ല അതിനു വമ്പിച്ച പ്രാധാന്യം  മാധ്യമങ്ങളും അധികാരികളും ഔദ്യോഗിക വക്താക്കളുമെല്ലാം ചേർന്ന് വർഷാവർഷം നൽകുന്നുമുണ്ട്. ചോദ്യരീതികളാവട്ടെ, പഴയ ചേഷ്ടാവാദത്തിനും പുതിയ ജ്ഞാന നിർമ്മിതിവാദത്തിനും ഇടയിലെവിടെയോ കുടുങ്ങിക്കിടക്കുകയുമാണ്.  എഴുത്തിലൂടെ തെറ്റില്ലാതെ ആശയവിനിമയം നടത്തി തങ്ങൾ നേടിയതെന്തെന്ന് പരീക്ഷകരെ ബോധ്യപ്പെടുത്താൻ കുട്ടികൾ നിർബന്ധിതരാകുന്ന സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല എന്നർത്ഥം. അക്ഷരമാല പ്രധാനമാകുന്നതും അതുകൊണ്ടാണ്. പരിഷ്കരിച്ച രീതിയിൽ കുട്ടികൾക്ക് അതിനനുസരിച്ചുള്ള അഭ്യാസങ്ങളും വിലയിരുത്തൽ രീതികളും ഇല്ലാതെ വരുമ്പോൾ   ഉദാരമനസ്കരായി സ്കോറുകൾ നൽകി അവരെ കടത്തിവിടുക എന്ന നയം സ്വീകരിക്കാൻ വിദ്യാഭ്യാസ മേഖലയിലുള്ളവരും (അവിടെ അദ്ധ്യാപകർ മാത്രമല്ല പ്രതി) നിർബന്ധിതരാകുന്നു. അതുകൊണ്ടാണ് എന്തൊക്കെ എതിർവാദങ്ങൾ ഉന്നയിച്ചാലും സാമൂഹികമോ അല്ലാത്തതോ ആയ ജ്ഞാനനിർമ്മിതി വാദം, ആശയാവതരണവാദം, അദ്ധ്യാപകരെന്ന സഹപഠിതാക്കൾ, കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങളല്ല,  ക്ലാസ് മുറി ജനാധിപത്യവേദിയാണ്  തുടങ്ങിയ  സാങ്കേതികസങ്കല്പങ്ങൾ എത്രയുച്ചത്തിൽ പറഞ്ഞാലും പൊതുസമൂഹത്തിനു മനസിലാകാതെ പോകുന്നത്.

90 കളുടെ അവസാനം നടന്ന പാഠ്യപദ്ധതി പരിഷ്കാരവും (ഹയർ സെക്കന്ററിയിൽ 2007-ൽ)  അതിനെ തുടർന്ന് നിർമ്മിച്ച പാഠപുസ്തകങ്ങളും കേരളീയ സമൂഹം നേരിടുന്ന സമസ്യകളെ,  ജലവിഭവമാനേജുമെന്റിന്റെ അഭാവം, പാർശ്വവത്കൃത ജീവിതം വിശ്വമാനവൻ തുടങ്ങിയ ഏഴു പ്രശ്നമേഖലകളാക്കി അവയെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആസൂത്രണം ചെയ്തതാണ്.  അതിനനുസരിച്ചുള്ള പാഠങ്ങളാണ് തെരെഞ്ഞെടുതും ഈ പ്രശ്നമേഖലകളിലേക്ക് കുട്ടികളുടെ ശ്രദ്ധയെത്തുന്ന വിധത്തിലാണ് അഭ്യാസങ്ങൾ എഴുതിച്ചേർത്തതും. സാഹിത്യരചനകളെ സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ഉപാധിയായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യുന്നത് ഭാഷയുടെ സൗന്ദര്യതലങ്ങളെ അവഗണിക്കുന്നതിനു കാരണമായിത്തീരുന്നുണ്ട്.  സാംസ്കാരിക ഘടനയ്ക്കകത്ത് പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരങ്ങൾ എന്ന നിലയിൽ പ്രാഥമികമായി കുട്ടിയുടെ ഭാഷാപഠനം അതിന്റെ സൗന്ദര്യാത്മകതയ്ക്കു ഊന്നൽ നൽകിയാവുന്നതാണ് നല്ലത്. കുട്ടികൾ അവർ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കും പ്രശ്നനിർദ്ധാരണത്തിനുള്ള വഴികളെപ്പറ്റിയുള്ള ആലോചനകളിലും എത്തുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ ക്ലാസുമുറികൾ വിശദീകരണയോഗങ്ങളും ലഘുലേഖനിർമ്മാണവേദികളും ആകുന്നതോടൊപ്പം സൗന്ദര്യവിചാരചർച്ചകളിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ഭാഷാസംവാദത്തിൽ പങ്കെടുത്തുകൊണ്ടെഴുതിയ കുറച്ചുപേരെങ്കിലും പരോക്ഷമായി ഈ വസ്തുത സ്വന്തം അനുഭവകഥനങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്.  അക്ഷരപഠനത്തെ മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ളതായി പരിഗണിക്കേണ്ട,  ഭാഷയുടെ സൗന്ദര്യതലത്തെയും അവഗണിക്കുന്നതല്ലേ ഇപ്പോഴത്തെ  പാഠ്യപദ്ധതിസമീപനമെന്ന സംശയത്തെ ബലപ്പെടുത്തുകയാണ് സജയ് കെ വിയുടെ ‘ചന്തയിൽ തണ്ണിമത്തൻ വിൽക്കുന്ന ചിലിയൻ ബാലനും പ്രകാശം പരത്തുന്ന ഹയസിന്തപ്പെൺകുട്ടിയും’ എന്ന ലേഖനം.
 

ഈ ആശയക്കുഴപ്പം അദ്ധ്യാപകസമൂഹത്തിനുമുണ്ട്. ചർച്ചയിൽ വാരാത്ത വിഷയമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷത്തെ മലയാളം ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ കാര്യം വ്യക്തമാകും. അച്ചടിപ്പിശകുകൾ മാത്രമല്ല, പ്രയോഗവൈകല്യങ്ങളും വാക്യഘടനയിലെ തെറ്റുകളും അവയിലുണ്ട്. പല ചോദ്യങ്ങളും ആവർത്തനങ്ങളാണ്. സർഗാത്മകത ചോദ്യങ്ങളുടെ പ്രധാന ഗുണമായിരിക്കണം എന്നുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അലകോ പിടിയോ മാറ്റാതെ ആവർത്തിക്കുന്നതിൽ എന്തു സർഗാത്മകതയാണുള്ളത്?  വ്യ്വഹാരരൂപങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു സംഗതി. 2 സ്കോറിനു ചർച്ച ചെയ്യാൻ ആവശ്യപ്പെടുന്ന അവയേക്കാളൊക്കെ ശ്രദ്ധേയമായ സംഗതി, കുട്ടികളുടെ ചിന്താശേഷിക്കു പ്രാധാന്യം നൽകുന്ന ചോദ്യങ്ങൾക്കു പകരം പാഠങ്ങളുടെ ഉള്ളടക്കത്തെ മാത്രം അവലംബിക്കുന്ന, ഓർമ്മപരിശോധനയെ മാത്രം ലാക്കാക്കുന്ന ചോദ്യങ്ങൾ ക്ലാസ് മുറികളിലെ പ്രവർത്തനങ്ങളെയും ബാധിക്കും എന്നതുറപ്പാണ്. എന്തൊക്കെ അവകാശവാദങ്ങൾ ഉയർത്തിപ്പിടിച്ചു വാദിച്ചാലും കുട്ടികളെ ‘പരീക്ഷയ്ക്കു തയാറെടുപ്പിക്ക’ലാണ് അദ്ധ്യാപകരുടെ പ്രാഥമിക ധർമ്മം  എന്നു വിശ്വസിക്കുന്ന പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങൾക്കനുസരിച്ച്  ക്ലാസ് മുറി പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അദ്ധ്യാപകർ പരാജയപ്പെട്ട പ്രത്യേകസമുദായമായി മാറും.

പന്ത്രണ്ടാം തരം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഭാഷാപഠന-ബോധനരീതികളിൽനിന്നു വ്യത്യസ്തമായ പ്രഭാഷണരീതിയാണ് ഇപ്പോഴും കോളേജുകളിൽ നിലവിലുള്ളത്. ചോദ്യങ്ങൾ ഉള്ളടക്കസംബന്ധിയുമാണ്. അതുകൊണ്ട് കോളേജ് ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിരീക്ഷണങ്ങൾക്ക് സ്വന്തം സ്കൂൾ അനുഭവങ്ങളിലെ ഭാഷാപഠനവുമായി ബന്ധപ്പെട്ട തരളസ്മൃതിയുടെ സ്വഭാവം കൈവരുന്നതായി കാണാം. രാജൻ ഗുരുക്കളുടെയും ശാരദക്കുട്ടിയുടെയും സജയ് കെ വിയുടെയും അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും ചേർത്തുവച്ചു നോക്കുമ്പോൾ  ചർച്ചയിൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു തലമാണ്   തെളിഞ്ഞുവരുന്നത്.

 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ജൂൺ 9)