February 3, 2026

ശ്രീനിവാസന്റെ ചലച്ചിത്രവ്യക്തിത്വം


      മാധ്യമം ആഴ്ചപ്പതിപ്പ് (28:1453) പ്രസിദ്ധീകരിച്ച മൂന്നു ലേഖനങ്ങൾ ശ്രീനിവാസനുള്ള ഉചിതമായ സ്മൃതിയാദരങ്ങളായി. നടൻ, ഡബ്ബിങ് കലാകാരൻ,  കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ പല നിലകൾ ശ്രീനിവാസനുണ്ട്. വിനോദവും കലയും വ്യവസായവും പ്രത്യയശാസ്ത്രോപകരണവുമെല്ലാമായ ചലച്ചിത്രമെന്ന മാധ്യമരൂപത്തിൽ  50 വർഷത്തോളം (1976 മുതൽ 2025 വരെ) വ്യാപിച്ച ഒരു സവിശേഷവ്യക്തിത്വത്തിന്റെ  പകർന്നാട്ടങ്ങളെ  ഏകമുഖമായി വിലയിരുത്തുക എളുപ്പമല്ല. ആ വൈരുദ്ധ്യം സ്വാഭാവികമായിത്തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള വിശകലന ചിന്തകളെയും വൈവിധ്യമുള്ളതാക്കുന്നു. 

ഡോ. സിബു മോടയിലും ആൽവിൻ അലക്സാണ്ടറും ചേർന്നെഴുതിയ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ ഈ വസ്തുതയെ ആമുഖമായി കുറിക്കുന്നുണ്ടെങ്കിലും ശ്രീനിവാസന്റെ പ്രതിഭയെ വിശകലനം ചെയ്യാൻ മുഖ്യമായും ലേഖനം ഉപയോഗിക്കുന്നത് തിരക്കഥകളെയാണ്. ചലച്ചിത്രമെന്നത് ഇപ്പോഴും സംവിധായകന്റെ കലയും വ്യവസായമെന്ന നിലയ്ക്കുള്ള അതിന്റെ അസ്തിത്വം ലാഭത്തെ ആശ്രയിച്ചുമായിരിക്കുമ്പോൾ പൂർണ്ണമായും ശ്രീനിവാസന്റെ കലാകാരവ്യക്തിത്വത്തെ അപഗ്രഥിക്കാനുള്ള ഉപകരണമായിരിക്കാനുള്ള യോഗ്യത  തിരക്കഥകൾക്ക് എത്രത്തോളമുണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്. സംവിധായകൻ കൂട്ടിച്ചേർക്കുന്ന ഒരു ദൃശ്യംപോലും മാധ്യമദൗത്യത്തെ അപ്രതീക്ഷിതമായ തിരിവുകളിലേക്ക് നയിക്കും എന്നിരിക്കെ പ്രത്യേകിച്ചും.  ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിൽനിന്നും ചിന്താവിഷ്ടയായ ശ്യാമളയിൽനിന്നും  അദ്ദേഹത്തിന്റെ രചനയിൽ നിർമ്മിച്ച മറ്റു ചിത്രങ്ങൾക്കുള്ള വ്യത്യാസം അതിനു തെളിവാണ്. എങ്കിലും മധ്യവർഗമലയാളിയുടെ സ്വീകരണ മുറിയിലേക്ക് ചലച്ചിത്രങ്ങളെ ആനയിക്കുക,  സംക്രമണകാലഘട്ടത്തിൽ മലയാളിയുവത്വത്തിന്റെ പലതരത്തിലുള്ള അന്യവത്കരണത്തിന്റെ ധർമ്മം കൈയാളുക, സാമ്പ്രദായികേതര നായകന്മാരെ അവതരിപ്പിച്ചുകൊണ്ട് ദൃശ്യപരമായ വിപ്ലവത്തിനു വെളിച്ചം വീശുക തുടങ്ങി മലയാളിയുടെ സാംസ്കാരിക അബോധത്തിന്റെ പ്രാതിനിധ്യം അദ്ദേഹത്തിന്റെ രചനകൾ ഏറ്റെടുത്തതെങ്ങനെയെന്നു ലേഖകർ വിവരിക്കുന്നത് യുക്തിസഹമായാണ്.  

ശ്രീനിവാസന്റെ  ചലച്ചിത്രപങ്കാളിത്തത്തിന്റെ വൈരുദ്ധ്യാത്മകമായ വശത്തെപ്പറ്റി  പറഞ്ഞതിന്റെ തുടർച്ച പ്രേംചന്ദിന്റെ ലേഖനത്തിലുണ്ട്. അദ്ദേഹം സ്ത്രീവിരുദ്ധസിനിമയെന്നു വിളിക്കുന്ന ‘അയാൾ കഥയെഴുതുകയാണെ’ന്ന സിനിമയ്ക്ക് വാങ്മയരൂപം നൽകിയ വ്യക്തിതന്നെയാണ് ‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന സ്ത്രീപക്ഷസിനിമയ്ക്ക് ദൃശ്യരൂപം നൽകിയതും. അയാൾ കഥയെഴുതുകയാണെന്ന സിനിമയിലെ പാട്ടുരംഗത്തിൽ പതിവനുസരിച്ച് പിന്നിൽനിന്ന് സംഘനൃത്തം ചെയ്യാൻ വേഷംകെട്ടി വരുന്ന പെൺകുട്ടികളോട് (ജൂനിയർ ആർട്ടിസ്റ്റുകളോട്) നായകൻ ‘ നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ? വീട്ടിൽ പോടി’ എന്ന ആക്രോശിക്കുകയും അവർ ഉടനടി അദൃശ്യരാവുകയും ചെയ്യുന്ന രംഗം, നായികാനായകന്മാർ പാട്ടു പാടുമ്പോൾ പശ്ചാത്തലമായി നൃത്തം വേണം എന്ന സാമ്പ്രദായിക ചലച്ചിത്രരീതിയെ രസകരമായി അഴിച്ചു പണിയുകയോ സൈദ്ധാന്തികബലമൊന്നും പിടിക്കാതെ  താദാത്മ്യനിരാകരണത്തിന് അവസരം നൽകുകയോ ആണെന്നല്ല, സ്ത്രീവിരുദ്ധതയുടെ പേരിലാണ് അക്കാലത്ത് വിവാദമുണ്ടാക്കിയത്. ഒരു അഭിമുഖത്തിൽ,  ചിത്രത്തിലെ നൃത്തസംവിധായികയ്ക്കും സംഘത്തിനും  അടിയന്തിരമായി മദ്രാസിൽ എത്തേണ്ടതുകൊണ്ട് ഷൂട്ടിങ് മുടങ്ങാതിരിക്കാൻ ചെയ്ത താത്കാലികമായ സംവിധാനമായിരുന്നു ആ ഒഴിവാക്കൽ എന്ന് ശ്രീനിവാസൻ പറഞ്ഞ ഒരോർമ്മയുണ്ട്. നിത്യവേതനക്കാരായ ജൂനിയർ ആർട്ടിസ്റ്റുകളെ അപ്രസക്തരാക്കുക, പെൺകുട്ടികളുടെ മേൽ ആണത്തപരമായ രക്ഷാകർത്തൃത്വം സ്ഥാപിക്കുക ഇവയുടെ പേരിലുള്ള ആരോപണം സാമൂഹികശാസ്ത്രപരമായ നിരീക്ഷണമാണ്. സാമ്പത്തികസംരംഭം എന്ന നിലയ്ക്കുള്ള ചലച്ചിത്രാസൂത്രണത്തെക്കുറിച്ചുള്ള വിവരമാണ് ശ്രീനിവാസൻ അഭിമുഖത്തിൽ പങ്കുവച്ചത്.  ഇവയിലെ ശരിതെറ്റുകളെപ്പറ്റിയുള്ള ഏകപക്ഷീയമായ തീർപ്പുകളേക്കാൾ  പ്രത്യേക അനുപാതങ്ങളിൽ ഇവ രണ്ടും കൂട്ടിച്ചേർന്നാണ് ചലച്ചിത്രരൂപത്തിലെ സർഗാത്മകമികവുകൾ രൂപം കൊള്ളുന്നതെന്നാണ് യാഥാർത്ഥ്യം.  

 ‘പഞ്ചവടിപ്പാല’ത്തിലെയും ‘അറബിക്കഥ’യിലെയും അഭിനേതാവ്) ‘വെള്ളാനകളുടെ നാടി’ലെയും ‘വരവേൽപ്പിലെ’യും (അഭിനേതാവും രചയിതാവും) ശ്രീനിവാസന്റെ പങ്ക് വ്യത്യസ്തനിലയിലാണെങ്കിലും അരാഷ്ട്രീയതയുടെ പേരിൽ ഒരുപാട് കുറ്റാരോപണങ്ങൾ  ഏറ്റുവാങ്ങിയ സന്ദേശത്തോടൊപ്പം അവയെയും രാഷ്ട്രീയസിനിമകളായിത്തന്നെ പ്രേംചന്ദ് സ്ഥാനപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.  (വെള്ളിത്തിരയിലെ ശ്രീനി ഇഫക്ട്)  മുടക്കുമുതലിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹം നടത്തിയ വിട്ടു വീഴ്ചകളെ പ്രേംചന്ദ് കാണാതിരിക്കുന്നുമില്ല.  സോവ്യറ്റ് നാടുകളുടെ പതനത്തോടെ ഇടതുപക്ഷവിശ്വാസത്തിനു  പ്രാദേശികമായി സംഭവിച്ച പ്രത്യാശാനഷ്ടത്തിന്റെ സാംസ്കാരികരേഖയായി പ്രേംചന്ദ് ‘സന്ദേശ’ത്തെ നോക്കിക്കാണുന്നു. സന്ദേശത്തിലെ പ്രകാശന്റെ തുടർച്ച ശ്രീനിവാസൻ കഥയെഴുതിയ ‘ഞാൻ പ്രകാശനിലു’മുണ്ട്.  പ്രഭാകരന്റെ തുടർച്ചയായി അറബികഥയിലെ ക്യൂബാ മുകുന്ദനുമുണ്ട്. അവിടെ പക്ഷേ രചനാപരമായ തുടർച്ചയല്ല, പ്രകടനപരമായ തുടർച്ചയാണെന്നും പറയണം. 

‘ഉദയനാണു താര’ത്തിലൂടെയും ‘പത്മശ്രീ ഭരത് സരോജ് കുമാറി’ലൂടെയും സിനിമയുടെ ലോകത്തിലെ വ്യാജബിംബങ്ങളെ കളിയാക്കിയ ശ്രീനിവാസൻ, പ്രദീപ് ചൊക്ലിയുടെ ‘ഇംഗ്ലീഷ് മീഡിയ’ത്തിലൂടെ ഡി പി ഇ പി വിദ്യാഭ്യാസപരിഷ്കരണങ്ങളെയും കല്ലെറിഞ്ഞിരുന്നു. 

  എൺപതുകളിലെ കേരളത്തിലെ തൊഴിലില്ലാപ്പടയുടെ നെടുവീർപ്പുകൾ സ്വരൂപിച്ചു പാകപ്പെട്ടു വന്നതാണ്, ടി പി ബാലഗോപാലൻ എം എ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയുള്ള സിനിമകളുടെ നിറക്കൂട്ടുകൾ എന്ന് വ്യക്തമാണ്.  സ്വന്തം നിലയ്ക്കുള്ള അലച്ചിലുകൾ അടയാളപ്പെടുത്തിയ ഭൂതകാലത്തിന്റെ പശ്ചാത്തലം അവയ്ക്കു പിന്നിലുണ്ടാവണം.    രൂപേഷ് കുമാർ എഴുതിയ  ‘ശ്രീനിവാസൻ എന്ന ശരീരവും കേരളസമൂഹവും’ എന്ന ലേഖനത്തിൽ  ശ്രീനിവാസൻ രചനയ്ക്കു വിഷയമാക്കിയ സമൂഹത്തെ മറ്റു രണ്ടു ലേഖനങ്ങളുടെ എഴുത്തുകാർ കണ്ടതുപോലെയല്ല കാണുന്നത്. അതൊരു ജാതിവിഭാഗത്തിന്റെമാത്രം ആശങ്കയും നിരാശയുമായിരുന്നെന്നും അവയെ പൊതുസമൂഹത്തിന്റേയി അവതരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ്. ശ്രീനിവാസൻ അവതരിപ്പിച്ച അപകർഷവും ആത്മവിശ്വാസത്തകർച്ചയും ആശ്രിതത്വവുമുള്ള കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ രചനകൾ രൂപം നൽകിയ നായകകഥാപാത്രങ്ങൾ സാമൂഹികമായ മേൽക്കോയ്മ വഹിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധികളാവുന്നു എന്നാണ് നിരീക്ഷണം. ‘ശ്രീനിവാസനും സത്യൻ അന്തിക്കാടുംകൂടി  നിർമ്മിച്ചെടുത്തതാണ് കേരളീയസമൂഹം’ എന്നൊരു സാമാന്യവത്കരണവും രൂപേഷ് കുമാർ അവതരിപ്പിക്കുന്നുണ്ട്. (രൂപേഷിന്റെ ലേഖനത്തിന്റെ ആദ്യഭാഗം മാത്രമാണിത്)  

വ്യാവസായിക സംരംഭം എന്ന നിലയിലും അങ്ങേയറ്റം പ്രാദേശികമായിരിക്കുമ്പോഴും ചലച്ചിത്രങ്ങൾക്ക് ആഗോളീകരണത്തിന്റേതായ ആസ്വാദനയുക്തിയുടെ പൊതുപശ്ചാത്തലമുണ്ട്.  അത് സാങ്കേതികതയെമാത്രം ആശ്രയിക്കുന്ന ഒന്നല്ല. കാലമിത്രയായിട്ടും ഉലകനായകനായ ജെയിംസ് ബോണ്ട് ഒരു കറുത്ത വർഗക്കാരനായിട്ടില്ല. ഇക്വലൈസർ പോലെയുള്ള സിനിമാത്തുടർച്ചകളിൽ ഡെൽസെൽ വാഷിങ് ടൺ തകർത്താടുകയും ചെയ്യുന്നു. പൊന്മുട്ടയിടുന്ന തട്ടാനിലെയും കഥ പറയുമ്പോൾ-ലെയും  വടക്കുനോക്കിയന്ത്രത്തിലെയും കഥാപാത്രങ്ങൾ നേരത്തെ പറഞ്ഞ അഭിജാതശരീരങ്ങൾക്ക് എതിരു നിൽക്കുകയും ചെയ്യുന്നു. അവയും വിജയിച്ച ചിത്രങ്ങളാണ്. അഭിനേതാക്കളുടെ ശരീരസ്ഥിതിയെ ആസ്പദമാക്കി  കഥാപാത്രങ്ങളുടെ ജാതി നിർണ്ണയിക്കുന്നതു ആകർഷകമായ നിരൂപണ പദ്ധതിയായി തോന്നി. എന്നാൽ  സാംസ്കാരിക ഉല്പന്നങ്ങളിൽ, സാമൂഹികശാസ്ത്രൈക വീക്ഷണം വഴി കണ്ടെത്തുന്ന ശരിതെറ്റുകളെ റദ്ദ് ചെയ്യുന്ന യുക്തികൾ ചലച്ചിത്രങ്ങൾ അവയ്ക്കുള്ളിൽ സൂക്ഷിക്കാറുണ്ടെന്നതാണ് വസ്തുത. അതിന്റെ പ്രവർത്തനവഴികൾ സങ്കീർണ്ണമായതുകൊണ്ടുതന്നെ.   

 മറ്റൊരർത്ഥത്തിൽ  ഇതെല്ലാം ശ്രീനിവാസൻ എന്ന കലാകാരവ്യക്തിത്വത്തിന്റെ സങ്കീർണ്ണവൈരുദ്ധ്യത്തെകൂടി വെളിപ്പെടുത്തുന്നു എന്നു പറയാം, ചലച്ചിത്രങ്ങളുടെ കാര്യംപോലെതന്നെ.

എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2-9, 2026 

January 20, 2026

മനുഷ്യരുടെ കഥകൾക്കുളിലെ മൃഗങ്ങളുടെ ജീവിതം



    നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജ്ജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിനു അടിയൊഴുക്കായി ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പപോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി രാജകൃഷ്ണൻ  മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (കലപ്പയുടെ പാട്ട്) സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ  പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽമാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിനു ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടിസ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു. 

ഭൂതകാല കാർഷികജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമ്മയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക്  കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയിഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടു കാണുന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർത്ഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്. 

 മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളാ‍യ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന,  ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (28:1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ് - മേരിപ്പശു, അമ്മിണി- ഷീലപ്പശു, കുര്യച്ചൻ- ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണുനായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാനതരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണുനായരെയും മാറ്റിനിർത്തിയാൽ  കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള  താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർത്ഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളയ്ക്കു സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാകുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും. ഹിംസാത്മകരാഷ്ട്രീയം, ഭരണകൂടമർദ്ദകസംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ -ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണയ്ക്കു വയ്ക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്. 

കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചു വച്ചിരിക്കുന്നു എന്ന അർത്ഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറു പൊട്ടിച്ച് നാണുനായരുടെ മൂരിയായ ശൗരിയുടെ അടുത്തേയ്ക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ  ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു. 

(എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ്, 2026 ജനുവരി 19-26)