April 17, 2026

മലയാളസാഹിത്യനിരൂപണം അരങ്ങൊഴിയുമോ, താമസിക്കാതെ?

 


    നെപ്ട്യൂൺ വെബ് മാഗസീനിൽ കെ സജീവ് കുമാർ എഴുതിയ കുറിപ്പിൽ (മലയാള) സാഹിത്യനിരൂപണം അരങ്ങൊഴിയുന്നുവെന്ന് ഏതാണ്ട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഗ്രാഫിക് ആർട്ടും ടെക്നോ പോയട്രിയും ആർട്ടിഫിഷ്യൽ ഇന്റെലിജെന്റ് പോയട്രിയുംപോലെ സങ്കേതബദ്ധമായ സമകാലിക വിപുലീകരണങ്ങൾക്കൊപ്പം  ഒപ്പം സഞ്ചരിക്കാനാവാത്ത നിരൂപകനു പിടിച്ചു നിൽക്കാൻ പറ്റില്ല,  അയാളുടെ നിരൂപണം എഴുത്തുകാർക്കും വായനക്കാർക്കും ആവശ്യമില്ലാതെ വരും, അയാളുടെ നിരൂപണം അരങ്ങൊഴിയും. ഇതാണ് ആമുഖം. സമകാലിക കവിതാപഠനം ശരിക്കും നടക്കുന്നില്ലെന്നാണ് കുറിപ്പിലെ പ്രധാന വാദം. 

ഇ പി രാജഗോപാലും സുനിൽ പി ഇളയിടവും നടത്തുന്നത് സാഹിത്യനിരൂപണമല്ല എന്നദ്ദേഹം വാദിക്കുന്നുണ്ട്. എന്നാലും പ്രധാനമായും ആക്രമിക്കുന്നത് കവിതയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാത്ത, പഴയ സാഹിത്യധാരണയുടെ ആളാണെന്ന് ലേഖകൻ കാണുന്ന പി കെ രാജശേഖരനെയാണ്. പി കെയ്ക്ക് എതിരെയുള്ള വിമർശനങ്ങളിലൊന്ന് അദ്ദേഹത്തിനു സമകാലികനാകാൻ കഴിഞ്ഞില്ലെന്നതാണ്. രണ്ടാമത്തേത്, കവിതയുടെ സഞ്ചാരഗതികൾ കൃത്യമായി നിരീക്ഷിക്കാത്തതുകൊണ്ടും പഠിക്കാത്തതുകൊണ്ടും ഉണ്ടായ അബദ്ധധാരണകൾ കാരണം കവിതയെക്കുറിച്ച് എഴുതിയപ്പോഴൊക്കെ അത് ശുദ്ധ അസംബന്ധങ്ങളായി മാറിപ്പോയി എന്നാണ്. ഉദാഹരണം ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവിയായി വിലയിരുത്തിയതാണ്.   

“ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവസാനത്തെ മഹാകവി എന്നൊക്കെ പറയുന്നത് ആണിയടിക്കുന്ന കാര്യമല്ലേ ഉള്ളൂ. കവിതയെക്കുറിച്ച് ബോധമുള്ളവർ അങ്ങനെ പറയില്ലല്ലോ. അതൊക്കെ ഒരു സൺഡേ സപ്ലിമെൻറിൽ എഴുതുന്ന ജേർണലിസ്റ്റിന്റെ പണി മാത്രമാണ്. ജേർണലിസ്റ്റിന് എപ്പോഴും അവസാന വാക്യം പറയാം. ഒരു നിരൂപകന് അതിന് കഴിയില്ലല്ലോ.”

മേൽപ്പറഞ്ഞ വാക്യം അപലപിക്കുന്ന, പി കെ രാജശേഖരന്റെ  നിരീക്ഷണം ബാലചന്ദ്രനെപ്പറ്റിയോ മലയാളകവിതയെപ്പറ്റിയോ എഴുതിയ അവസാനവാക്യമല്ല. ഇതിനു മുൻപും പലരും ഈ വാക്യമെടുത്തുവച്ച് അഭിപ്രായപ്രകടനം നറ്റത്തുന്നത് വായിച്ചിട്ടുണ്ട്. വിമർശനപരിസരത്തെയും സന്ദർഭത്തെയും പരിഗണിക്കാതെ, ഒരു രചനയിലെ ഒരു വാക്യത്തെ എടുത്തുവച്ചു നിഗമനങ്ങളെഴുതുന്നതും ജാഗ്രതക്കുറവിന്റെ പരിധിയിൽത്തന്നെയല്ലേ വരിക? അതായത് ഈ ആരോപണം പുതുതായി ഉണ്ടായതല്ല.  പല പ്രാവശ്യം തന്റെ പ്രസ്താവനയെ രാജശേഖരൻ വിശദീകരിച്ചിട്ടുമുണ്ട്.  ‘സാഹിത്യത്തിൽ എന്റെ രഹസ്യജീവിതമെന്ന’ (2026) അവസാനമിറങ്ങിയ പുസ്തകത്തിലും ഈ പ്രശ്നം അദ്ദേഹം ചർച്ച ചെയ്യുന്നു. പത്തിലധികം വർഷങ്ങൾ മൗനമായിരുന്ന ചുള്ളിക്കാടിന്റെ സമാഹാരം ഡി സി പ്രസിദ്ധീകരിക്കുന്ന അവസരത്തിൽ അവതാരിക എഴുതാമോ എന്ന് കവി ചോദിച്ചതിന്റെ ഫലമാണ് ‘പ്രതിനായകനി’ലെ (2011) പ്രസിദ്ധമായ ആ പഠനം. 90 കളിലെ യൗവനത്തെ ചുള്ളിക്കാടിന്റെ കവിത എങ്ങനെ ബാധിച്ചിരുന്നു എന്നു വിശദീകരിക്കുന്നതിനിടയിലാണ് ആ പരാമർശം വരുന്നത്. അതിനവിടെത്തന്നെ ന്യായീകരണവുമുണ്ട്. 

“മനുഷ്യസങ്കടങ്ങളുടെ ദുഷ്കരവിപിനങ്ങളിലേക്കും മരുഭൂമികളിലേക്കും ഉന്മത്തരാത്രികളിലേക്കും ഭ്രാന്തമായ പകലുകളിലേക്കും തീക്ഷ്ണനരകങ്ങളിലേയ്ക്കും മോഹനസ്വപ്നങ്ങളിലേക്കും വാക്കിന്റെ പക്ഷികളെ ദൂതിനയച്ചവരെയാന് നാം മഹാകവികളെന്നു വിളിക്കുന്നത്.” ആ പക്ഷികൾ മനുഷ്യാത്മാവു മുതൽ പ്രപഞ്ചാത്മാവുവരെയുള്ളവരുടെ സ്വകാര്യവും പരസ്യവുമായ ആവിഷ്കാരങ്ങളെ കവിതകളിലേക്കുകൊണ്ടുവരുന്നു. കടൽ, നദികൾ,  കാട്, പർവതം, ആകാശം, ഗ്രാമം, നഗരം തുടങ്ങി പഴയ മഹാകാവ്യ ലക്ഷണങ്ങളിലുള്ള വസ്തുവകകളെ ആധുനികമനുഷ്യന്റെ വൈകാരികജീവിതാവിഷ്കാരത്തിനുള്ള ഉപാധിസന്നാഹമായി മാറ്റിക്കൊണ്ടാണ്  ബാലചന്ദ്രന്റെ കവിതകളുടെ വായനാനുഭവത്തെ പി കെ സ്വന്തം ഭാഷയിൽ മാറ്റിയെഴുതുന്നത്. “പാരമ്പര്യരീതികൾ വിച്ചേദിക്കുമ്പോഴും ലോകപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും എല്ലാത്തരം സാധ്യതകളും കവിതയിൽ എഴുതാനുള്ള ഇതിഹാസാഭിലാഷമാണ് മഹാകവിത്വം” എന്നും കാണാം. അതിനർത്ഥം കവിതയുടെ വസന്തം അവസാനിച്ചെന്നോ ഭൂമി പാഴായെന്നോ കവികളിനി തോടു പൊട്ടിച്ച് പുറത്തുവരില്ലെന്നോ ഉള്ള അതിപ്രസ്താവമല്ല ഇതെ’ന്നും അതിനു താഴെയുണ്ട്. 

മഹാകാവ്യം എന്ന കേട്ടയുടനെ ‘സർഗബന്ധോ മഹാകാവ്യമുച്യതേ‘ എന്നു തുടങ്ങുന്ന  ദണ്ഡിയുടെ കാവ്യാദർശത്തിലെ ലക്ഷണനിർവചനത്തിൽ ചെന്നു കുടുങ്ങുന്നതാണ് അപലപനീയരുടെ പ്രശ്നം എന്നു തോന്നുന്നു. അതനുസരിച്ചായാൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു ചാർത്തിക്കൊടുത്ത മഹാകവിപ്പട്ടം അബദ്ധമാല്ലേ എന്നാണ് സംശയം. പുള്ളിയുടെ കവിതയിലെവിടെ സർഗം? ആശിർവാദം? നമസ്കാരം? സത്കഥ? നായകവിജയം? ഉപദേശം?

ലക്ഷണങ്ങളെ പഠിച്ചു തെറ്റിച്ച  കുമാരനാശാൻ അന്നത്തെ അവസാനത്തെ മഹാകവിയായിരുന്നു (മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി!)  എം എൻ വിജയൻ ‘നമ്മുടെ അനുഭവങ്ങളിൽ ചിലതുകൂടിക്കൂട്ടിച്ചേർക്കുന്നവരെയാണ് കവികളെന്നു വിളിക്കുന്നതെന്നും അതിൽ ഒരുപാടു നന്മ കണ്ടെത്തുന്നവരെ മഹാകവികളെന്നു വിളിക്കുമെന്നും ഐ എ റിച്ചാർഡ്സിനെ വച്ചുകൊണ്ടു പറയുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മഹാകവി ലക്ഷണം വീണ്ടും മാറുന്നു. 

 ലേഖനത്തിലെ ആശയത്തെയല്ല, അതിലെ ഒരു പരാമർശത്തെ മാത്രം പറ്റിയാണിത്രയും എഴുതിയത്. നിഗമനങ്ങളിലെത്താൻ തിരക്കുക്കൂട്ടുന്ന ചില കുറിപ്പുകൾ അതിലവതരിപ്പിക്കുന്ന ആശയങ്ങളെത്തന്നെ റദ്ദു ചെയ്യാറുണ്ട്. എന്തിനെയാണോ വിമർശിക്കുന്നത് അതിനുള്ള ഉദാഹരണമായി ആ വാങ്മയം തന്നെ മാറുന്ന അവസ്ഥ.  സർഗാത്മകസാഹിത്യം പൊതുവേ വ്യാകരിപ്പുകൾക്ക് എതിരാണ്. കമ്പിനു കമ്പ് ബഷീറിനും വിജയനും വ്യാകരണമറിഞ്ഞുകൂടാത്തതിനെപ്പറ്റി പറഞ്ഞ് ഊറ്റം കൊള്ളുന്നവരെ ധാരാളമായി കാണാം. നിരൂപകരുടെ പ്രവർത്തനമേഖല ഭാഷയുടെ ആന്തരിക മേഖലയായതിനാൾ ശ്രദ്ധയും ജാഗ്രതയും കൂടുതൽ അത് ആവശ്യപ്പെടുന്നുണ്ട്.  അതോടൊപ്പം ഇതരവൈജ്ഞാനികമേഖലകളിലേക്കുകൂടി അതു സ്വാംശീകരിക്കുന്നുണ്ട്. സാഹിത്യവിചാര ചർച്ചകൾ, പൂജയ്ക്കെടുക്കുന്ന പൂക്കളാണെന്ന വിചാരമാണ് അവയുടെ തനിമയെപ്പറ്റിയും സ്വത്വത്തെപ്പറ്റിയുമുള്ള പാരമ്പര്യവിചാരങ്ങളിൽ കുടുങ്ങിക്കിടക്കാനുള്ള കാരണം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദേശാഭിമാനി വാരിക, ‘മലയാള വിമർശനം മരിച്ചോ എന്ന സന്ദിഗ്ദാവസ്ഥയെ’പ്പറ്റി രണ്ടു ഘട്ടമായി ചർച്ച നടത്തിയിരുന്നു. നിരൂപണത്തിനു പുറത്തുനിൽക്കുന്നവർക്ക് സാഹിത്യത്തിനു ഇടനില ആവശ്യമോ എന്നും ആ ഇടനിലയുടെ ഗുണമേന്മ പൊതുവേ അംഗീകരിക്കാവുന്നതോ എന്നുമൊക്കെ തോന്നുന്നു. വളരെ പണ്ടേ ഉള്ള തോന്നലാണത്. എന്നാൽ നിരൂപണമേഖലയിലെ സമകാലിക പ്രവണതകൾക്ക് അത്തരമൊരു സംശയമുള്ളതായി തോന്നുന്നില്ല. സാഹിത്യനിരൂപണം കഥയ്ക്കും കവിതയ്ക്കും നോവലിനുമുള്ള ഉപദംശങ്ങളല്ല. സർഗാത്മകസാഹിത്യത്തെപ്പോലെതന്നെ വ്യത്യസ്തമായ മാർഗത്തിലൂടെ, അതതു സംസ്കാരഘടനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഭാഷാവ്യവഹാരമാണ്. പ്രാഥമികമായി ഈ തത്ത്വം തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ്, സ്ട്രൈക്ക് ഔട്ടും ടെക്നോയും ആർട്ടിഫിഷൽ ഇന്റെലിജെൻസും നിറഞ്ഞാടുന്ന  കാവ്യമേഖലയിൽ വൃത്തമഞ്ജരിയോ ഭാഷാഭൂഷണമോ അല്ലേ,  സമകാലിക സാഹിത്യനിരൂപണവും എന്ന തീർപ്പുകൾ വേട്ടയാടാനിറങ്ങുന്നത്. കവിതയും കഥയും മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിരൂപണവും മാറിയിട്ടുണ്ട്. ആദ്യത്തേതിനെ ആശ്രയിച്ചല്ല, മറിച്ച് സ്വതന്ത്രമായിട്ടാണ്. അതു കാണാനും നമ്മൾ അന്വേഷണം നടത്തേണ്ടതുണ്ട്.   

വാൽക്കഷ്ണം :

മലയാളത്തിൽ ഈയടുത്തിറങ്ങിയ ഒരു നിരൂപണ പുസ്തകത്തിൽ അക്ഷരത്തെറ്റും വാക്യവൈകല്യങ്ങളും ആശയവൈരുദ്ധ്യങ്ങളും നിറഞ്ഞാടുന്ന കാഴ്ച കണ്ടിരുന്നു.  അത്തരം കൃതികളുടെ വക്കാലത്ത് സാഹിത്യനിരൂപണത്തിന്റെ പേരിൽ ഏറ്റെടുക്കുകയല്ല മുകളിൽ ചെയ്തത്. എന്നാൽ അത്തരം രചനകൾക്കും ഭിന്നശേഷിയുടെ പേരിൽത്തന്നെ സ്വതന്ത്രാസ്തിത്വമുണ്ടെന്ന കാര്യം നിഷേധിക്കുന്നുമില്ല.  

https://www.neptuneweb.in/ ഏപ്രിൽ 2026 

April 15, 2026

ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കുംകൊണ്ടുപോകുന്ന കവിതാസംഭവങ്ങൾ

 


     അദ്ഭുതലോകത്തിൽ എത്തിയ ആലീസിനു, മൈക്രോപ്‌സിയ (Micropsia), മാക്രോപ്‌സിയ (Macropsia), മെറ്റാമോർഫോപ്‌സിയ (Metamorphopsia), ടെലോപ്‌സിയ (Telopsia, വസ്തുക്കൾ യഥാർത്ഥ ദൂരത്തേക്കാൾ വളരെ അകലെയാണെന്ന് തോന്നുന്ന അവസ്ഥ), പെലോപ്‌സിയ (Pelopsia, ദൂരെയുള്ള വസ്തുക്കൾ പോലും തൊട്ടടുത്ത് ഇരിക്കുന്നതുപോലെ തോന്നുന്നത്), സമയബോധാഭാവം (Distortion of Time, സമയം വളരെ പതുക്കെയോ അതിവേഗത്തിലോ നീങ്ങുന്നതായി അനുഭവപ്പെടുന്നത്) എന്നിങ്ങനെ ആറു രോഗങ്ങളുണ്ടായിരുന്നതായി കനേഡിയൻ ന്യൂറോളജിസ്റ്റായ ജോൺ റ്റോഡ്, 1952 ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വിശദീകരിക്കുന്നു. ‘ആലീസിന്റെ അദ്ഭുതരോഗം’ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിൽ നാലെണ്ണത്തെപ്പറ്റി ഡോ. ഇക്ബാൽ വിശദീകരിച്ചിട്ടുണ്ട്. അമിതാകാരഭാവം, ഹ്രസ്വാകാരഭാവം, അപസാക്ഷാത്കാരം, അപവ്യക്തിവത്കരണം എന്നിങ്ങനെയാണ് അദ്ദേഹം നൽകുന്ന പരിഭാഷകൾ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണത്തിന് ഹൈപ്പർ സ്കീമാറ്റിയ, ഹൈപ്പോകീമാറ്റിയ എന്നീ പേരുകളാണ് അദ്ദേഹം നൽകുന്നത്. ഇക്ബാലിന്റെ വിവരണങ്ങളിൽ അടുത്ത രണ്ടെണ്ണം  ഡിറിയലൈസേഷനും ഡിപേഴ്സണലൈസേഷനുമാണ്. നമുക്ക് ചുറ്റുമുള്ള ലോകം യഥാർത്ഥമല്ല എന്ന് തോന്നുന്ന അവസ്ഥയാണ് ഡിറിയലൈസേഷൻ. സ്വന്തം ശരീരത്തിൽനിന്നോ വ്യക്തിത്വത്തിൽനിന്നോ വേർപെട്ടു നിൽക്കുന്നതുപോലെയുള്ള അനുഭവമാണ് ഡിപേഴ്സണലൈസേഷൻ. ആദ്യത്തെ രണ്ടു പ്രശ്നങ്ങളുടെ ഭാഗമായാണ് ഡോ കെ രാജശേഖരൻ നായർ, ആലീസിന്റെ അദ്ഭുതലോകത്തിലെ മതിലിനു മുകളിൽ ഇരിക്കുന്ന ചെഷയർ പൂച്ചയുടെ ചിരിയെ കാണുന്നത് (മഹാമതികളും മഹാവിഷ്ണുവും മഹാപഥങ്ങളൂം) കണ്മുന്നിൽ നിൽക്കുന്നവ വലുതും ചെറുതം ആകുന്നതോടൊപ്പം മങ്ങി മങ്ങി അവയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി കാണുന്ന അവസ്ഥ.  

  ഈ പറയുന്നവ ഭ്രമകല്പനയുടെ പട്ടികയിൽപ്പെടുത്തി വായനയുടെ രസച്ചരട് മുറുക്കുന്നവയാണെങ്കിലും ഇത്തരം വ്യത്യസ്തമായ വിഭാവനകളുണ്ടാവാൻ എഴുതുന്നയാൾ  കടന്നുപോയിരിക്കാവുന്ന മാനസികമായ അവസ്ഥകളിലാണ് ഭിഷഗ്വരന്മാർ ശ്രദ്ധിക്കുന്നത്. ലൂയിസ് കരോളിനു കൊടിഞ്ഞി (മൈഗ്രേൻ) ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡയറിയിലുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ക്ലാസിക്കുകളിൽ വേറെയും ഉദാഹരണങ്ങളുണ്ട്.  യാത്രയ്ക്കിടയിൽ ആളുകളെ വലുതായും (ബ്രോബ്ഡിങ്നാഗിയന്മാർ) ചെറുതായും (ലില്ലിപുട്ടുകൾ) കാണുന്ന ഇടങ്ങളിലെത്തുന്ന ഗള്ളിവർക്കു ജന്മം നൽകിയ ജോനാഥൻ സ്വിഫ്ടും  ഇത്തരത്തിൽ കാഴ്ചവിശേഷം സ്വയം അനുഭവിച്ച ആളായിക്കണമല്ലോ. 

ആലീസിന്റെ അദ്ഭുതലോകത്തിൽ വേറെയും പ്രശ്നങ്ങളുണ്ട്. അതിൽ ആകർഷമായി തോന്നിയത്, ശരീരഭാങ്ങൾ ഓരോന്നായി മായ്ചുകളയാൻ പറ്റുന്ന ചെഷയർ പൂച്ചയും അന്തരീക്ഷത്തിൽ ദൃഷ്ടിഗോചരമായി തങ്ങിനിൽക്കുന്ന ചിരിയുമാണ്. വസ്തുവിനെയും അതിന്റെ ഗുണത്തെയും വേർപിരിച്ച് രണ്ടു വഴിയിലൂടെ നറ്റത്തിക്കാൻ പറ്റുമോ എന്ന ഒന്നാംതരം സെൻ പരീക്ഷയാണിത്. ക്വാണ്ടം ശാസ്ത്രജ്ഞർ ഈ പരീക്ഷണത്തിൽ വിജയിച്ചു എന്നു കേട്ടിട്ടുണ്ട്. കെ പി അപ്പൻ ഒരു അഭിമുഖത്തിൽ സുകുമാർ അഴീക്കോടിനെ വിമർശിച്ചുകൊണ്ട് സംസാരിച്ചതാണ് ഓർമ്മവരുന്നത്.  ‘ഒരു നർത്തകനോട് അയാളുടെ നൃത്തത്തെ ഈ മേശപ്പുറത്തുവച്ചിട്ട് പോകൂ എന്നു പറയാൻ പറ്റില്ലല്ലോ‘ എന്നാണ് അപ്പൻ പറഞ്ഞത്. (സുകുമാർ അഴീക്കോടിന്റെ മെലിഞ്ഞുനങ്ങിയ ശരീരത്തിൽനിന്ന് അതിനേക്കാൾ ദുർബലമായ ആശയങ്ങൾ എന്നോമറ്റോ ആയിരുന്നു വിമർശനം) ചെഷയ്ർ പൂച്ച മറയുകയും അതിന്റെ ചിരി അന്തരീക്ഷത്തിൽ മായാതെ നിൽക്കുന്നത് കാണാൻ പറ്റുകയും ചെയ്യുന്ന അവസ്ഥയിൽ നർത്തകന് നൃത്തത്തെ മുന്നിൽ വച്ച് മറയാൻ പറ്റുമെന്നല്ലേ മനസിലാക്കേണ്ടത്. ബുദ്ധിയ്ക്കൊരു വ്യായാമമാണ് എങ്കിലും ആലോചിക്കാമല്ലോ. 

ചെഷയർ പൂച്ചയുടെ ചിരിയെ ഓർക്കാൻ മറ്റൊരു കാരണം ഉണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൽ (2026, മാർച്ച് 30) കാർത്തികിന്റെ രണ്ടു കവിതകളുണ്ട്. കുറച്ചു നാളുകൾക്കുശേഷമാണ് കാർത്തികിന്റെ കവിതകൾ ഒരു ആനുകാലികത്തിൽ കാണുന്നത്. ക്ലിങ് എന്ന സമാഹാരത്തിനുശേഷം കാർത്തികിന്റെ കവിതകൾ അങ്ങനെ കണ്ണിൽപ്പെട്ടിട്ടില്ല. മാധ്യമത്തിലെ ‘രണ്ടു കവിതകൾ’ ജാവലിനും ചുളിവുമാണ്.   

കവിത വിശദീകരിക്കുന്നത് ശരിയല്ല. എങ്കിലും സൗകര്യത്തിനു വേണ്ടിയാണിത്. ജാവലിനിൽ രാവിലെ ഉറക്കം ഉണർന്ന് മൂരിനിവർന്ന ഒരാളിൽ തലേന്നത്തെ സ്വപ്നം അവശേഷിക്കുന്നു. ആരോ എറിഞ്ഞ് ഒരു ജാവലിൻ ഒരു കുട്ടിയിൽ തുളഞ്ഞു കയറിയതായിരുന്നു ചെറിയ സ്വപ്നം. തന്റെ കയ്യിൽനിന്ന് ആ ജാവലിൻ പിടിവിട്ടുപോയതുപോലെ ഉണർവിൽ അയാൾക്കു തോന്നുന്നു. കുറ്റബോധം? അതുതന്നെ ആവണമെന്നില്ല. ആ കുട്ടി ഏതു കാര്യത്തിനായി പോകുന്നതിനിടയിലാവും ജാവലിൽ തറഞ്ഞ് മരിച്ചുപോയത് എന്ന ചിന്തയുമാകാം അയാളുടെ കൈകാലുകളെ വിറപ്പിച്ചതും തരിപ്പിച്ചതും. ഈ കാര്യം കൂടുതൽ വിശദീകരിക്കാവുന്നതാണ്. രണ്ടായാലും അവസ്ഥ അയാൾ ഉറക്കത്തിൽനിന്നുണർന്നിട്ടും സ്വപ്നത്തിൽനിന്നുണർന്നില്ലെന്നതാണ്. 

ചുളിവെന്ന കവിതയിൽ ഒരാൾ എന്തു വരച്ചാലും വിരലായി തീരുന്നു. എന്തു മായ്ച്ചാലും മുഖമായി തീരുന്നു എന്ന അവസ്ഥയാണ്. എന്തിനെന്ന് പരസ്പരം അറിയാതെ  സ്വപ്നങ്ങളിൽ ആ വിരലും മുഖവും അയാളെ തേടിവരുന്നു. എല്ലാത്തിൽനിന്നും അന്യനാക്കപ്പെട്ട അയാൾ കിടക്കയിൽ ചെന്നു വീഴുന്നതിന് കവിതയിൽ ഒരു സദൃശകല്പനയുണ്ട്. നിഴലിലേക്ക് ഒരാൾ രൂപം വന്നു വിലയിക്കുന്നു എന്ന്. നിഴലിന്റെ വിശേഷണമാണ് ചുളിവ്. സ്വന്തം ആകൃതിയ്ക്ക് ഇതുവരെ ചുളിവുനിവർത്താൻ കഴിയാത്തതാണത്രേ ആ നിഴൽ. 

രണ്ടു കവിതയെയും പരസ്പരം ബന്ധപ്പെടുത്തുന്ന വസ്തുത, കിടപ്പാണ്. മറ്റൊന്നു വസ്തുവും ധർമ്മങ്ങളുംതമ്മിൽ ചിതറുന്ന അവസ്ഥയും. കിടപ്പ്, കവിതയിലെ സംഭവങ്ങളെ ഉറക്കത്തിലേക്കും സ്വപ്നത്തിലേക്കും കൊണ്ടുപോകാൻ കഴിയുന്ന ക്രിയാംശമാണല്ലോ. സ്വപ്നങ്ങൾ,  ഭ്രാന്തിന്റെ കുഞ്ഞനിയന്മാരുമാണ്. (ചെഷയർ പൂച്ചയുടെ പ്രസിദ്ധമായ വരി ഓർമ്മിക്കുക : “ ഇവിടെ എല്ലാവർക്കും ഭ്രാന്താണ്. എനിക്ക് ഭ്രാന്താണ്. നിനക്കും ഭ്രാന്താണ്”)  വച്ചുമാറ്റങ്ങളാണ് അവയുടെ മുഖ്യസ്വഭാവം. അതുകൊണ്ട് സ്വപ്നത്തിലാണെങ്കിലും ജാവലിൻ എറിഞ്ഞതാര്, അതു കൊണ്ടതാർക്ക്, ക്രിയ നടന്നത് സ്വപ്നത്തിലോ പത്രവാർത്തയിലോ? അതിന്റെ ഫലം (വികാരം) ആരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്? ഏറു കൊണ്ടു മരിച്ച കുട്ടി എവിടെ പോകുകയായിരുന്നു എന്ന ആശങ്കയുടെ അർത്ഥമെന്ത്? 

 ഇതൊക്കെ കവിത വളരെ ലളിതമായി സൃഷ്ടിക്കുന്ന കുഴക്കുന്ന പ്രഹേളികകളാണ്. ഇതേ പ്രശ്നം ചുളിവിനുമുണ്ട്. നിഴലിലെ ചുളിവ് തന്റെ ആകാരത്തിനു നിവർത്താൻ കഴിഞ്ഞിട്ടില്ലെന്നു പറയുന്നതുപോലെ മുൻപേ കിടന്ന നിഴലിലേക്കാണ് വ്യക്തിരൂപം വിലയിക്കുന്നത്. കിടക്കയിൽ വീഴുന്നതുവരെ പിരിഞ്ഞു നിന്ന കിടക്കയിലെ നിഴൽ,  കിടക്കുന്നതോടെ നമ്മളിൽ വിലയിക്കുകയാണല്ലോ ചെയ്യുക. കവിതയിൽ ധർമ്മം വ്യക്തിയിൽനിന്നു വേർപെടുന്നു. മാറിനിന്നു നോക്കിയിട്ട് അയാൾക്ക് അതിൽ വിലയിക്കാം എന്നൊരു അവസ്ഥയുണ്ടാവുന്നു. ‘അന്യനാക്കപ്പെട്ടവൻ’ എന്ന വിശേഷണം, കവിതയിൽ  ഡിപേഴ്സണലൈസേഷന്റെ (അപവ്യക്തിവത്കരണം) സൂചകമായി മാറുന്നു. 

 വലുതും ചെറുതുമാകുക എന്ന അവസ്ഥ ഇവിടെയില്ല. അതേസമയം ആലീസിന്റെ കാര്യത്തിൽ കണ്ടതുപോലെ എന്നാൽ അതിൽനിന്നു വ്യത്യസ്തമായ അപസാക്ഷാത്കാരവും അപവ്യക്തിവത്കരണം ഇതിൽ സംഭവിക്കുന്നില്ലേ? ചുളിവിലെ വരയ്ക്കുമ്പോൾ തെളിയുന്ന വിരലിനെയും മായ്ക്കുമ്പോൾ തെളിയുന്ന മുഖത്തെയും (എങ്ങനെ വേണമെങ്കിലും ഈ വരി വായിക്കാം. മായ്ക്കുമ്പോൾ എല്ലാം ഒരു മുഖമായി മാഞ്ഞു പോകുന്നുവെന്നും എന്തു മായ്ച്ചാലും ഒരു മുഖം അവശേഷിക്കുന്നുവെന്നും) അടുത്തുവച്ചു പരിശോധിച്ചാൽ ശാരീരികമായ ധർമ്മം മായ്ക്കാനാവാത്തവിധം അവശേഷിക്കുന്നതായി തോന്നും. മുഖം കാഴ്ചയ്ക്കുള്ള ഉപാധിയും വിരൽ ഒരു ക്രിയോപാധിയുമാണ്. രണ്ടും സ്വപ്നത്തിൽ തിരഞ്ഞു വരികയെന്ന ധർമ്മം ചെയ്യുന്നുമുണ്ട്. പൂച്ചയുടെ ബാക്കിയാവുന്ന ചിരിപോലെ,  കുറച്ചുകൂടി മുന്നോട്ടു പോകുന്ന ഒരു കൃത്യമായാണ് ഇതനുഭവപ്പെടുന്നത്. കൂടുതൽ പ്രകാശമാനമായത് കൂടുതൽ സമയം ഓർമ്മയിൽ തങ്ങി നിൽക്കുമെന്ന മനശ്ശാസ്ത്രതത്ത്വം ചെഷയർ പൂച്ചയുടെ ചിരിബാക്കിയ്ക്കു പിന്നിലുള്ളതുപോലെ വിരലും മുഖവും ശരീരത്തിൽനിന്നു മുറിഞ്ഞു ബാക്കി നിൽക്കുന്ന അവസ്ഥയുണ്ട് ചുളിവിലും. കുറ്റബോധമോ അസ്വസ്ഥതയോ വേട്ടയാടുന്ന ഓർമ്മയുടെ ആവിഷ്കാരമായും ഈ രണ്ടു കവിതകളും വായിക്കാം. മഹാരാഷ്ട്രയിലെ ഗോരേക്കാവ് പുരാർ ഐ എൻ ടി ഇംഗ്ലീഷ് സ്കൂളിൽ, ഉച്ചയ്ക്കുള്ള കായിക പരിശീലനത്തിനിടയിൽ സഹപാഠിയെറിഞ്ഞ ജാവലിൽ തലയിൽ തുളഞ്ഞു കയറി  15 കാരൻ മരിച്ച ഒരു സംഭവമുണ്ട്. അതിനെ വ്യക്തിപരമായ ഓർമ്മയിൽനിന്ന് സാമൂഹിക തലത്തിലേക്കുയർത്തി അലൻ കുർദി മുതൽ പാലസ്തീനിൽ കൊല്ലപ്പെട്ട കുട്ടികളുടെ രൂപകമാക്കി മാറ്റി വായിക്കുകയും ചെയ്യാം.  എങ്കിലും സാമൂഹിക ശാസ്ത്രത്തേക്കാൾ കവിതയിലെ ഭാവനയ്ക്ക് ആധുനികശാസ്ത്രത്തിലെ സങ്കല്പങ്ങളുമായി കൈകോർത്തുനിൽക്കാൻ പറ്റുന്നതെങ്ങനെ എന്ന് ആലോചിക്കുന്നതാണ് കൂടുതൽ കാലോചിതമെന്നു തോന്നുന്നു. 

എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 13-20, 2026