July 4, 2026

“നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്?”

 


              "സ്വന്തം സമയത്തിന്മേൽ നിങ്ങൾക്ക് പൂർണ്ണമായ നിയന്ത്രണാധികാരം നൽകാൻ കരുത്തുണ്ട് എന്നതാണ് പണത്തിന്റെ ഏറ്റവും വലിയ ആന്തരിക മൂല്യം.

- മോർഗൻ ഹൗസൽ, പണത്തിന്റെ മനശ്ശാസ്ത്രം, 2020

         

          ജനമനസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ്,  ഗുണപരമായി ഉപയോഗിച്ചിട്ടുള്ള പല ചലച്ചിത്രങ്ങളുമുണ്ട്. ആരംഭകാലത്തുതന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ ശേഷിയെ സോവ്യറ്റ് റഷ്യയും ജർമ്മനിയുംപോലുള്ള രാജ്യങ്ങൾ രാഷ്ട്രീയപ്രചരണായുധമായി ഉപയോഗിച്ചിരുന്നു. അനീതിയ്ക്കെതിരെയുള്ള യുദ്ധാഹ്വാനമായി ചരിത്രത്തിലിടം നേടിയ ‘ബാറ്റിൽഷിപ് പൊട്ടെംകിനും’ (1925) ഹിറ്റ്ലറെ വീരനായകനായി അവരോധിക്കുന്ന ‘ട്രയംഫ് ഓഫ് വില്ലും’  (1935) നോക്കുക. മറുവശത്ത് സാമൂഹികപ്രതിബദ്ധതകൊണ്ട് നിർമ്മിച്ച സിനിമകൾ നല്ല മാറ്റങ്ങൾക്കും രാഷ്ട്രീയ തീരുമാനങ്ങൾക്കും കാരണമായിട്ടുണ്ട്. 1961-ലെ ബ്രിട്ടീഷ് ചിത്രം ‘വിക്ടിം’, സ്വവർഗസ്നേഹികൾക്കെതിരെ നടക്കുന്ന ചൂഷണത്തെ പുറത്തുകൊണ്ടിവരികയും ‘ലൈംഗികാതിക്രമനിയമം’ മാറ്റിയെഴുതാൻ കാരണമാവുകയും ചെയ്ത ചലച്ചിത്രമാണ്. ബൽജിയം സിനിമ, റോസെറ്റ (1999) രാജ്യത്തെ തൊഴിൽനിയമങ്ങളെ സമൂലം മാറ്റിയെഴുതിച്ചു.  പുകവലിയുടെ മാരകഫലം പുറത്തുകൊണ്ടുവരാൻ പോരാടിയ ഡോ. ജെഫ്ഫ്രി വിഗാർഡിന്റെ കഥയാണ് ‘ഇൻസൈഡർ’ (1999) പാചകവസ്തുക്കൾ ഒട്ടിപ്പിടിക്കാത്ത ടെഫ്ലോൺ പാത്രങ്ങളിലെ മാരകമായ വിഷാംശം PFOA (C8) യെപ്പറ്റി ജനം വ്യാപകമായി അറിയുന്നത് ‘ഡാർക് വാട്ടേഴ്സ്’ (2019)  എന്ന സിനിമയിലൂടെയാണ്. ഈ രണ്ടു സിനിമകളും ലോകത്തെ കുത്തകകമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ പല രാജ്യങ്ങളിലും നിയമനിർമ്മാണങ്ങൾക്കുമാത്രമല്ല ആരോഗ്യസംബന്ധിയായ അവബോധരൂപീകരണത്തിനും വഴിയൊരുക്കി.

                    സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപവും പ്രേക്ഷകപങ്കാളിത്തം കുറഞ്ഞ ‘ഉഷ്ണമാധ്യമ’വുമാണ് (Hot Media) ചലച്ചിത്രങ്ങൾ. അതിനു നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. പ്രകടമായ സന്ദേശങ്ങളിൽക്കൂടിയല്ലാതെ മനശ്ശാസ്ത്രപരമായും സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുന്നുണ്ട്. അബോധാത്മകമായ സ്വാധീനമാണ്  കൂടുതൽ ആഴത്തിലുള്ളതും ദീർഘകാലം നീണ്ടുനിൽക്കുന്നതും. എളുപ്പം മാറ്റി മറിക്കാവുന്നതോ തുടച്ചു കളയാവുന്നതോ അല്ല, ചലച്ചിത്രങ്ങളുടെ അത്തരം കടന്നുകയറ്റങ്ങൾ. സിനിമ പഠിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്, ഡി ഡബ്യൂ ഗ്രിഫിത്ത് സംവിധാനം ചെയ്ത ‘ബെർത്ത് ഓഫ് നേഷൻ’ (1915). എന്നാൽ അമേരിക്കയിൽ തീവ്രവംശീയ വാദികളായ വെള്ളക്കാരുടെ സംഘം, കു ക്ലക്സ് ക്ലാൻ (Ku Klux Klan) ന്റെ രണ്ടാം വരവിനു കലമൊരുക്കുകയും  വർണ്ണവിവേചനത്തിനും അക്രമങ്ങൾക്കും  കുട പിടിക്കുകയും ചെയ്തു എന്ന ആരോപണമുണ്ട്. സംവിധായകൻ ഉദ്ദേശിച്ചതല്ലത്. തന്റെ സിനിമ ആഭ്യന്തരകലാപത്തിനു വഴിതെളിച്ചതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.

          ജനങ്ങളുടെ മനോഭാവത്തെയും സമീപനരീതികളെയും ആകെ മാറ്റിമറിക്കാൻ ചലച്ചിത്രങ്ങൾക്കാവുമെന്നതിനു ചലച്ചിത്രചരിത്രത്തിൽനിന്നുള്ള ആദ്യകാല ഉദാഹരണങ്ങളിലൊന്നാണിത്. ജാതി, മതം, തൊഴിൽ, സാമൂഹിക പദവി, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ സിനിമകൾക്ക് വലിയ കഴിവുണ്ട്. എന്നാൽ ഈ സ്വാധീനം എപ്പോഴും ഗുണപരമായരീതിയിൽ ആകണമെന്നില്ല. സമൂഹം ഇതുവരെ കൈവരിച്ച നല്ല മാറ്റങ്ങളെപ്പോലും അട്ടിമറിക്കുന്ന തരത്തിലാകാം അവ.  മുന്നോട്ട് നയിക്കുന്നതിന് പകരം, നിലവിലുള്ള അവസ്ഥയിൽ മാറ്റങ്ങളൊന്നും വരുത്താതെ കഴിഞ്ഞുകൂടാൻ പ്രേരിപ്പിക്കുന്നവും കൂട്ടത്തിലുണ്ട്.  സാമ്പത്തികാസൂത്രണം വഴിയുള്ള ജീവിതസുരക്ഷയെയും ദാരിദ്ര്യത്തെയും വിപരീതദ്വന്ദ്വങ്ങളായി പരിഗണിച്ചുകൊണ്ട് ജനപ്രിയസിനിമകൾ മനുഷ്യരെ കൂട്ടത്തോടെ ആട്ടിത്തെളിച്ചുകൊണ്ടുപോയിട്ടുള്ളത് എങ്ങോട്ടാണെന്ന ചരിത്രപരമായ അന്വേഷണം പ്രസക്തമാകുന്ന കാലികസന്ദർഭമാണിത്.

          സത്യം, ആത്മാർത്ഥത, ലളിതജീവിതം എന്നിവയെല്ലാം ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളാണെന്ന് വരുത്തിത്തീർത്തുകൊണ്ടാണ്, സിനിമകൾ ദാരിദ്ര്യത്തെ മഹത്വവത്കരിക്കാറുള്ളത്. സത്യസന്ധതയും ആത്മാർത്ഥതയും സമ്പന്നർക്കൊപ്പമല്ലെന്ന ചലച്ചിത്രങ്ങളുടെ വിചാരഗതി അന്തസ്സുള്ള ജീവിതത്തിനു അത്യാവശ്യം വേണ്ടുന്ന സാമ്പത്തികസുരക്ഷയെയും  ജീവിതത്തിൽ സ്വപ്രയത്നത്തെ മൂലധനമാക്കി മുന്നേറാനുള്ള പ്രേരണകളെയും പിന്നോട്ടടിപ്പിക്കുകകൂടി ചെയ്യുന്നു. പണക്കാരനായി കഴിഞ്ഞാൽ അയാൾ സമൂഹത്തിന്റെ കണ്ണിൽ സത്യസന്ധനല്ലാതായി മാറും. പാവങ്ങളുടെ ചോര കുടിക്കുകയും അവരെ നിർദ്ദയമായി പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരന്മാരായിരുന്നു പൊതുവേ സിനിമകളിലെ സമ്പന്നരെല്ലാം. നമ്മുടെ ചലച്ചിത്രങ്ങൾ ദശാബ്ദങ്ങളായി പങ്കുവച്ചുകൊണ്ടിരുന്ന ഈ മനോഭാവനിർമ്മാണത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന പുസ്തകമാണ് സാമ്പത്തിക ഉപദേഷ്ടാവും അദ്ധ്യാപകനുമായ എസ് ഉദയകുമാറിന്റെ സിനിമാറ്റിക്സ് ഇക്കണോമിക്സ്.ധനസമ്പാദനത്തെക്കുറിച്ചുള്ള മലയാളിയുടെ (ഇന്ത്യക്കാരുടെയും) ബോധരൂപീകരണത്തിൽ പങ്കുവഹിച്ച ആധാരങ്ങൾ എന്ന നിലയ്ക്ക് ചലച്ചിത്രങ്ങളെ വിശകലനം ചെയ്യുന്നുവെങ്കിലും ഇതൊരു ചലച്ചിത്രനിരൂപണപുസ്തകമല്ലെന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്. കേവല വായനയ്ക്കുള്ള വിഭവം എന്നതിനേക്കാൾ സാധാരണ മനുഷ്യർക്ക് മാറി ചിന്തിക്കാനുള്ള വഴികൾ നിർദ്ദേശിക്കുകയും അതുവഴി, കുഴമറിച്ചിലുകളില്ലാതെ ഭാവിയാസൂത്രണത്തിനുള്ള പ്രായോഗികപാഠങ്ങൾ പകർന്നു നൽകുകയുമാണ്  പുസ്തകത്തിന്റെ അടിസ്ഥാനലക്ഷ്യം.

          ചലച്ചിത്രദൃശ്യങ്ങളെ ആധുനിക സാമ്പത്തികതത്ത്വങ്ങളുമായും വ്യവഹാരസാമ്പത്തികശാസ്ത്രവുമായും ചരിത്രപരമായ ഭൗതികവാദവാദവുമായി ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുന്ന ‘സിനിമാറ്റിക്സ് ഇക്കണോമിക്സി’ന്റെ ഭാഷ സിദ്ധാന്തങ്ങളുടെ സങ്കീർണ്ണതകളൊന്നുമില്ലാതെ അനായാസമായി വായിച്ചു പോകാവുന്ന തരത്തിൽ ലളിതമാണ്. നമ്മൾ കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന ജീവിതത്തിന്റെ കണ്ണാടികളും സമൂഹത്തിന്റെ ബോധാബോധങ്ങളെ രേഖപ്പെടുത്തിവച്ചിരിക്കുന്ന സാംസ്കാരിക പ്രമാണങ്ങളുമായ ചലച്ചിത്രങ്ങൾ നിർണ്ണായകമായ ഘട്ടങ്ങളിൽ ബിംബമായി ഉള്ളിലിരുന്നു പ്രവർത്തിച്ചുകൊണ്ട് തീരുമാനങ്ങളെ നിയന്ത്രിക്കുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു. 

          ദാരിദ്ര്യം വിശുദ്ധമോ മാറ്റാനാവാത്ത അവസ്ഥയോ അല്ല. മനുഷ്യാന്തസ്സിനെ ഇല്ലാതാക്കുന്ന സാമൂഹികപ്രതിഭാസങ്ങളിൽ ഒന്നാണ്. വേണ്ടത്ര ആസൂത്രണങ്ങളോടെ തയ്യാറെടുത്താൽ ഒഴിവാക്കാവുന്ന വിപത്തുമാണ്. പക്ഷേ അത്തരം സന്ദർഭങ്ങളിൽ ചലച്ചിത്രങ്ങൾ (ഇവിടെ പരമ്പരാഗതസാഹിത്യവും കലകളും പ്രതിസ്ഥാനത്തുവരും)   നിർമ്മിച്ചുവച്ചിരിക്കുന്ന ആശയമണ്ഡലം സാധാരണമനുഷ്യർക്കുള്ളിൽ പ്രതിബന്ധമായി പ്രവർത്തിക്കുന്നു. സത്യസന്ധതയും സമ്പത്തും വിരുദ്ധധ്രുവങ്ങളിലാണെന്ന കപടമായ മൂല്യബോധം ഭരിക്കാൻ തുടങ്ങുന്നു. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും സമകാലിക സന്ദർഭങ്ങളിൽ കാര്യങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചലച്ചിത്രങ്ങൾ വഴി പകർന്നുകിട്ടിയ ബോധ്യങ്ങൾക്ക് പൂർണ്ണമായും മോചനം കൈവന്നിട്ടില്ല. സാമ്പത്തിക സുരക്ഷിതത്തിനായുള്ള ശ്രമം, ഒരാൾ അയാളോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വങ്ങളുടെ ഭാഗമായി കാണാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് പുസ്തകം ആദ്യന്തം സ്വീകരിച്ചിട്ടുള്ളത്. ഇതൊരു പ്രധാനപ്പെട്ട നിലപാടാണ്, ഈ രീതിയിൽ ആദ്യത്തേതും.  

          ഇന്ത്യൻ സിനിമകളുടെ തുടക്കക്കാലംമുതൽ ദാരിദ്ര്യം പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ട്. ഹരിശ്ചന്ദ്രനെയും കുചേലനെയും  വിദുരരെയുംപോലെയുള്ള പുരാണകഥാപാത്രങ്ങളില്പോലും ഈ ഘടകം പ്രവർത്തിച്ചിരുന്നു. ഒരർത്ഥത്തിൽ ഇന്ത്യയുടെ യഥാതഥമായ ആവിഷ്കാരംതന്നെ ദാരിദ്ര്യമാണെന്ന് സിനിമകൾ പറഞ്ഞുവച്ചു. ഫ്രഞ്ച് സംവിധായകനും ചലച്ചിത്രനിരൂപകനുമായ ഫ്രാൻസ്വാ ത്രൂഫോ, ‘പഥേർപാഞ്ചാലി’യുടെ (1955) വിദേശപ്രദർശനത്തിനിടെ, ഇറങ്ങിപ്പോയതിനെപ്പറ്റി ഒരു കഥയുണ്ട്.  വൃദ്ധയായ കഥാപാത്രം കിണ്ണത്തിൽ ചോറുകുഴച്ച് ഉണ്ണുന്ന ദൃശ്യം സഹിക്കാൻ വയ്യാതെയാണത്രേ.  (ഈ പ്രചരണം തെറ്റാണെങ്കിൽത്തന്നെ ഇന്ത്യൻചിത്രങ്ങൾ പങ്കുവയ്ക്കുന്ന ദാരിദ്ര്യക്കാഴ്ചകളോടുള്ള ഒരു വിമർശനം ഇതിൽ അടങ്ങിയിട്ടുണ്ട്) ഇന്ത്യയിലെ ദരിദ്രരുടെ ജീവിതത്തെ സിനിമകൾ വിദേശത്തു വിറ്റ് കാശാക്കുന്നുവെന്ന് ഇപ്പോഴും ഉയരാറുള്ള ആരോപണമാണ്. ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന ഈ പതിവിന്റെ മറ്റൊരു വശമാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ (‘ദാരിദ്ര്യത്തിന്റെ മഹത്വവത്കരണം- ബിംബങ്ങളിലെ സാമ്പത്തിക കെണി’) വിശകലനം ചെയ്യുന്നത്. മുതലാളിമാരെല്ലാം ചൂഷകരാണെന്നും വേഷവിതാനങ്ങൾ അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നുവെന്നും ദാരിദ്ര്യമാണ് നന്മയെന്നുമുള്ള തെറ്റായ ബോധം നിരന്തരമായി പങ്കുവയ്ക്കുന്ന 70-കൾ അവസാനംവരെയുള്ള സിനിമകളെ പരാമർശിച്ചുകൊണ്ട്, എന്തുകൊണ്ട് ഈ നായകർ ദരിദ്രരായി തുടരുന്നു എന്ന കാതലായ ചോദ്യം ചോദിക്കാൻ സിനിമകൾ പ്രേരിപ്പിക്കുന്നില്ല എന്ന കാര്യം ലേഖകൻ ഓർമ്മിപ്പിക്കുന്നു.

          സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള കാലത്തെ സാമ്പത്തികപ്രശ്നങ്ങളും ക്ഷാമവും അതിർത്തിയുദ്ധങ്ങളും ചേർന്നു സൃഷ്ടിച്ച അരക്ഷിതാവസ്ഥയുമായി പൊരുത്തപ്പെടാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം 50-60 കാലയളവിലെ ചലച്ചിത്രങ്ങൾക്കുണ്ടായിരുന്നു. അതിനുശേഷമുള്ള കാലം തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരുടെയും ഇച്ഛാഭംഗങ്ങളുടെയും രാഷ്ട്രീയകക്ഷികളിൽ പ്രതീക്ഷ നശിച്ച ജനതയുടെയുമായിരുന്നു. വ്യവസ്ഥിതിയോടു കടുത്ത പ്രതിഷേധമുള്ള ചെറുപ്പക്കാർ കോപാകുലരായ നായകന്മാരായി സിനിമകളിൽ നിറഞ്ഞു.  മറ്റൊരു രൂപത്തിലാണ് അത്തരം ചിത്രങ്ങൾ സാമ്പത്തിക അപര്യാപ്തതകളെ കണ്ടത്.  യാഷ് ചോപ്രയുടെ ‘ദീവാർ’ (1975) എന്ന സിനിമയിൽ അവിഹിതമാർഗങ്ങളിൽക്കൂടി പണംവാരിക്കൂട്ടിയ അധോലോകനായകനായ സഹോദരന് (അമിതാഭ് ബച്ചൻ), സത്യസന്ധനും കുടുംബസ്നേഹിയും പോലീസ് ഓഫീസറുമായ അനുജൻ (ശശികപൂർ) നൽകുന്ന മറുപടി, സോഷ്യൽ മീഡിയ കാലത്തും വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ്. തനിക്ക് കാറ്, ബംഗ്ലാവ്, ജോലിക്കാർ സകലതുമുണ്ടെന്നാണ് ജ്യേഷ്ഠന്റെ അഹങ്കാരത്തോടെയുള്ള പ്രസ്താവന. ‘മേരെ പാസ് മാം ഹെ’ (എന്റെ പക്കൽ അമ്മയുണ്ട്) എന്നാണ് അനുജന്റെ വിനീതമായ മറുപടി. ഭൂമിയെ വിലയ്ക്കു വാങ്ങാവുന്ന തരത്തിൽ സമ്പത്തു നേടിയാലും അമ്മയോളം വരില്ല ഒരു സ്വത്തും എന്ന ആശയത്തിന് ഭാരതീയമൂല്യസംഹിതയിൽ വലിയ പ്രാധാന്യമുണ്ട്. പണംകൊണ്ടു വിലയ്ക്കുവാങ്ങാവുന്നതല്ല, മനുഷ്യബന്ധങ്ങളും സ്നേഹവും ദയയുംപോലെയുള്ള മൂല്യങ്ങളും സുഖവും എന്ന കാഴ്ചപ്പാട് ചലച്ചിത്രങ്ങൾ തലമുറകളായി ആവർത്തിക്കുന്നതാണ്. ഇത്തരം വൈകാരികവാക്യങ്ങളുടെ ഉപരിതലത്തിലുള്ള താത്കാലിക ആകർഷണത്തെ മാറ്റിവച്ചു നോക്കിയാൽ, സാമ്പത്തിക ബാധ്യതകൾ അടുത്ത ബന്ധങ്ങളെയും കാര്യമായിത്തന്നെ ബാധിക്കുമെന്ന ഇന്ത്യൻ യാഥാർത്ഥ്യം വ്യക്തമായി കാണാൻ സാധിച്ചേക്കും. 

          ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ സ്വാഭാവികമായും ചലച്ചിത്രങ്ങളിൽ തൊണ്ണൂറുകൾക്കുശേഷം പ്രതിഫലിക്കാൻ തുടങ്ങിയതിനെപ്പറ്റിയാണ് പുസ്തകത്തിലെ മൂന്നാം ഭാഗം ചർച്ച ചെയ്യുന്നത്. വിപണികൾ കൂടുതൽ ദൃശ്യാത്മകമാവുകയും ലൈസൻസ് രാജ്, ചുവപ്പുനാട തുടങ്ങിയ പ്രതിബന്ധങ്ങളെപ്പറ്റി സമൂഹം ബോധവാന്മാരാകാൻ തുടങ്ങിയ കാലയളവിലെ സിനിമകളാണ് ഈ ഭാഗത്തെ പ്രതിപാദ്യം. സർക്കാർ ജോലിയെമാത്രം ആശ്രയിച്ച് മുന്നോട്ടു പോവുക സാധ്യമല്ലെന്ന് അഭ്യസ്തവിദ്യരായ പുതിയ തലമുറ  ചിന്തിച്ചു തുടങ്ങുന്ന കാലമാണത്. മുതലാളിത്തത്തെപ്പറ്റിയുള്ള സാമ്പ്രദായിക സങ്കല്പങ്ങൾ പൊളിച്ചു കളഞ്ഞുകൊണ്ടുവേണം സംരംഭകത്വംപോലെയുള്ള  പുതിയ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ. ഗൾഫിലും മറ്റും ജോലി തേടിപ്പോയ യുവാക്കൾ അവിടത്തെ അദ്ധ്വാനത്തിന്റെ ഫലമായി സ്വരൂപിച്ച പണംകൊണ്ട് നാട്ടിൽ കച്ചവടവും വ്യവസായവും  ആരംഭിക്കുമ്പോൾ വരുന്ന പ്രശങ്ങളെപ്പറ്റിയാണ്, വെള്ളാനകളുടെ നാട്ടിൽ (1988) വരവേൽപ്പ് (1989), തുടങ്ങിയ ചലച്ചിത്രങ്ങൾ സംസാരിച്ചത്. പണമുണ്ടാക്കുന്നവനും അതിനായി ശ്രമിക്കുന്നവനും കൊള്ളരുതാത്തവരാണെന്ന പാരമ്പര്യബോധം ഉയർത്തുന്ന സംഘർഷമാണ് ഇത്തരം സിനിമകളുടെ കാതൽ. മുതലാളികളായ പഴയ വില്ലന്മാർ ഇപ്പോൾ ഇടനിലക്കാരും രാഷ്ട്രീയക്കാരും മറ്റുമായി രൂപം മാറുന്നു.

          ഗൾഫു കുടിയേറ്റം മലയാളിസമൂഹത്തിൽ സാമ്പത്തികമായി വമ്പിച്ച പരിവർത്തനം നടത്തിയ പ്രതിഭാസമായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1981), പെരുമഴക്കാലം (2004),  അറബിക്കഥ (2007), ഗദ്ദാമ (2011), പത്തേമാരി (2015), ആടുജീവിതം (2024)  തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചാൽ, അവ ക്രമമായി ഗൾഫുജീവിതത്തിലെ ദുരന്താനുഭവങ്ങൾക്കാണ് പ്രാധാന്യം നൽകി അവതരിപ്പിക്കുന്നതെന്നു കാണാം. അറബീം ഒട്ടകവും പി മാധവൻ നായരും (2011), ഡയമണ്ട് നെക്ലേസ് (2012), ജേക്കബിന്റെ സ്വർഗരാജ്യം (2016)  തുടങ്ങിയ സിനിമകൾ ഗൾഫുജീവിതത്തിന്റെ മറ്റു വശങ്ങൾകൂടി കാണിച്ചുതന്നുകൊണ്ട് വികസിതരാജ്യങ്ങളിലെ സമകാലികജീവിതത്തിലേക്ക് ക്യാമറക്കണ്ണുകൾ തിരിച്ചുവച്ചു. അവിടെയും തകർച്ചകളെയും ദുരന്തങ്ങളെയും വൈകാരികമായ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ സംവിധായകർ ശ്രദ്ധിക്കുന്നുണ്ട്. പണം ഒന്നിനും പരിഹാരമല്ലെന്ന ഗുണപാഠമാണ് ആത്യന്തികമായി അവയും മുന്നോട്ടുവച്ചത്. 

           ടി പി ബാലഗോപാലൻ എം എ, (1986), ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986), നാടോടിക്കാറ്റ് (1987) തുടങ്ങിയ സിനിമകളിലെ തൊഴിലില്ലാത്ത നായകരിൽനിന്ന് സത്യൻ അന്തിക്കാടിന്റെതന്നെ ഇന്നത്തെ ചിന്താവിഷയം (2008) എന്ന ചിത്രത്തിലെത്തുമ്പോൾ മോഹൻലാൽ, ജി കെ (ഗോപകുമാർ) എന്ന വസ്ത്രം കയറ്റുമതി ചെയ്യുന്ന സമ്പന്നന്നായ വ്യാപാരിയായി മാറുന്നതയൈ കാണാം. മുന്നോട്ടുപോയ കാലത്തിന്റെ നേർസാക്ഷ്യമായി ‘ഇന്നത്തെ ചിന്താവിഷയ’ത്തെ കാണാം. ‘സിനിമയും സാധാരണക്കാരന്റെ കാശും’ എന്ന നാലാം അദ്ധ്യായം,  സ്റ്റാർട്ടപ്പിനെയും ബിസിനസ് ആശയങ്ങളെയും ആഘോഷിക്കുന്ന പുതിയകാല ചലച്ചിത്രങ്ങളെ ലേഖകൻ അവലോകനം ചെയ്യുന്നു. സാമ്പത്തികരംഗത്തു വന്ന മാറ്റത്തെയും തൊഴിൽ മേഖലകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും അടയാളപ്പെടുത്തുന്നതാണ് ഈ സിനിമകളിലെ പ്രമേയപരമായ വ്യതിയാനങ്ങൾ. നായകന്റെ സാമ്പത്തികാവസ്ഥ, യഥാർത്ഥത്തിൽ കേരളീയ സമൂഹത്തിന്റെ ആഗോളവൽക്കരണാനന്തരമുള്ള സാമ്പത്തികവളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ റൂപ്പീ (2011) ഉസ്താദ് ഹോട്ടൽ (2012) ഗോൾഡ് (2022)  തുടങ്ങിയവ മാറി മറിഞ്ഞ തൊഴിൽമേഖലകളുടെയും സാമ്പത്തികസമവാക്യങ്ങളുടെയും രേഖാചിത്രങ്ങൾകൂടി പങ്കുവയ്ക്കുന്നുണ്ട്. റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഓൾഡ് ആർ യു’ (2014) വിലെ വീട്ടമ്മയായ നിരുപമ (മഞ്ജു വാര്യർ) ജൈവപച്ചക്കറികൃഷി എന്ന സംരംഭകത്വത്തിലേക്ക് നാട്ടുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ദേശീയപ്രസിദ്ധി നേടിയെടുക്കുന്ന കഥയാണ് പറയുന്നത്. സാമ്പത്തികസുരക്ഷയും അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളും പിന്തുണയും  സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നാ ണെന്ന് വൈകാരികമായ ദൃശ്യവിന്യാസങ്ങളോടെ പറഞ്ഞുവയ്ക്കുകയാണ് ആ സിനിമ ചെയ്തത്.

           ദാരിദ്ര്യത്തെ കാല്പനികവത്കരിച്ചുകൊണ്ട് ധനസമ്പാദനത്തെയും ധനാസൂത്രണത്തെയും സംശയാസ്പദമായ കൃത്യവും പാപവുമായി വിശദീകരിച്ചുകൊണ്ടിരുന്ന മലയാള-ഹിന്ദി ചലച്ചിത്രങ്ങളിലെ കാഴ്ചകളെ തിരുത്തി, ആസൂത്രിതമായ ധനസമ്പാദനം ജീവിതസുരക്ഷയ്ക്കും വിജയത്തിനും അത്യാവശ്യമായ കാര്യമാണെന്ന് വ്യക്തമായ നിർദ്ദേശം നൽകുകയാണ് ‘സിനിമാറ്റിക് എക്കണോമിക്സ്’. ഇതുവരെയുള്ള ബോധനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പരിഹാരമായി ഇനിയുള്ള സിനിമകൾ എങ്ങനെയാണ് സാമ്പത്തികകാര്യങ്ങളിൽ സമീപനം സ്വീകരിക്കേണ്ടതെന്ന്, സാമ്പത്തികകാര്യ നിരീക്ഷകൻ എന്ന നിലയിൽ, ഭാഗം അഞ്ചിൽ (പരിഹാരവും പുതിയ കാഴ്ചപ്പാടും) അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ യുക്തിസഹമല്ലെങ്കിലും പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാമൂഹികപ്രതിബദ്ധമായ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തമാണ് ആ നിർദ്ദേശങ്ങളും. ഗബ്രിയേല മുഷിനോയുടെ ‘ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്’ (2006) എന്ന സിനിമ ഒരു മാതൃകയായി ഉണ്ട്. ദാരിദ്ര്യവും ഒരിക്കലും മെച്ചപ്പെടാത്ത സെയിൽസ് ജോലിയുംകൊണ്ട് കുടുംബബന്ധം താറുമാറാവുകയും സന്തോഷം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്) മകനോടുള്ള  കടമ നിറവേറ്റാൻ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും അവസാനം സ്വന്തമായി ഒരു ബ്രോക്കറേജ് സ്ഥാപനം (Gardner Rich & Co) തുടങ്ങി കോടീശ്വരനായി മാറുകയും ചെയ്യുന്നതാണ് കഥ. സ്ഥിരപരിശ്രമവും അചഞ്ചലമായ ആത്മവിശ്വാസവും പണവും ജീവിതവിജയത്തിനും സന്തോഷത്തിനും ആവശ്യമാണെന്ന് സിനിമ ഉറപ്പിച്ചു പറയുന്നു. ക്രിസ് മകനോടു പറയുന്ന ഒരു ഉപദേശം- “നിനക്കൊരു സ്വപ്നമുണ്ടെങ്കിൽ നീ അത് സംരക്ഷിക്കുകതന്നെവേണം.” – ‘കൊക്കിലൊതുങ്ങാത്തതു കൊത്തരുതെ’ന്ന നാടൻ താക്കീതിനെതിരെയുള്ള ധീരമായ നടത്തമാണ്.

          കൃത്യമായ സാമ്പത്തികാസൂത്രണത്തിൽക്കൂടിയുള്ള മുന്നോട്ടു പോക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പാണ്. നിർഭാഗ്യവശാൽ, വാമൊഴി കഥകളിലൂടെയും ചലച്ചിത്രങ്ങളിൽക്കൂടിയും പകർന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങൾ സമകാലികമായ ലോകക്രമത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുന്നതിനു പകരം കൂടുതൽ കുഴപ്പത്തിൽകൊണ്ടെത്തിക്കുക എന്ന പണി ചെയ്തുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും സാമ്പത്തികകാര്യങ്ങൾക്കുവേണ്ട ശ്രദ്ധ ഇതുവരെ നൽകി തുടങ്ങിയിട്ടില്ല. പിഗ്ഗി ബാങ്കും സ്കൂളുകളിലെ ‘സഞ്ചയിക’യുംപോലുള്ള നിക്ഷേപപ്രോത്സാഹന പദ്ധതികൾ വഴിയിലെവിടെയോവച്ച് നാം കൈമോശം വരുത്തുകയും ചെയ്തു. അതുവഴി കുട്ടികളോടുള്ള ഉത്തരവാദിത്വത്തിൽനിന്നും നമ്മൾ പിന്മാറി. പാഠ്യപദ്ധതിയിൽ ഭാവിജീവിതത്തിനു വേണ്ടിയുള്ള സാമ്പത്തികകാര്യമാർഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് ഒരുകാലത്തും നമ്മൾ നൽകിയിരുന്നില്ലെന്ന കാര്യവും പ്രസ്താവ്യമാണ്. നിലനിൽക്കുന്ന യാഥാർത്ഥ്യത്തിന്റെ പോരായ്മ തിരിച്ചറിഞ്ഞ്, മാധ്യമങ്ങൾ തലകീഴായി പ്രചരിപ്പിച്ച ലോകബോധ്യങ്ങളെ തിരുത്തുക എന്നുള്ളതാണ് അതിനുവേണ്ടിയുള്ള പ്രാഥമിക ചുവടുവയ്പ് എന്ന് ഉദയകുമാർ പുസ്തകത്തിൽ സംശയത്തിനിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

          ദാരിദ്ര്യത്തിൽ കഴിയുന്നത് സത്യസന്ധതയുടെ ലക്ഷണമാണെന്ന പാരമ്പര്യധാരണപോലെത്തന്നെ, പണം ആഭരണങ്ങളാക്കിയോ പൊരുളുകളായോ നിലവറകളിൽ സൂക്ഷിച്ചു വയ്ക്കാനുള്ളതാണെന്ന ചിന്തയും തലമുറകളായി സമൂഹത്തിൽ പടർന്നിട്ടുണ്ട്. ഈ മനോഭാവത്തെയും ലേഖകൻ എതിർക്കുന്നു. പണം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് വ്യക്തിക്കുമാത്രമല്ല സമൂഹത്തിനും രാജ്യത്തിനും ഏതെല്ലാം വിധത്തിൽ പ്രയോജനപ്പെടുന്നുവെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. നികുതിവരുമാനം വികസ്വരരാജ്യങ്ങളിലെ സാമൂഹികപുരോഗതിക്കുള്ള പ്രധാന സ്രോതസ്സാണ്. നികുതികൊടുക്കാൻ കൂടുതൽ പൗരർ യോഗ്യരാവുന്നു എന്നതിനർത്ഥം രാജ്യം സാമ്പത്തികമായി ആരോഗ്യം കൈവരിക്കുന്നു എന്നുകൂടിയാണല്ലോ.  ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാരുടെ കയ്യിലാണ് ലോകസമ്പത്തിന്റെ 54% എന്ന ആരോപണം ശക്തമാവുമ്പോഴും സമ്പത്തിന്റെ വലിയൊരു പങ്ക് സമൂഹത്തിനു തിരിച്ചു നൽകിക്കൊണ്ടും വലിയ മൂലധനം ആവശ്യമുള്ള ഗവേഷണങ്ങൾക്കായി വരുമാനത്തിന്റെ പങ്ക് നൽകിക്കൊണ്ടും മാതൃകയാകുന്ന സമ്പന്നരും ഇതിനിടയിൽത്തന്നെയുണ്ട്. വ്യവസായിയും ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ സഹസ്ഥാപകനുമായ ചാൾസ് ചക്ഫീനി. മുത്തശ്ശിയിൽനിന്നു കിട്ടിയ മുന്നൂറു കോടി രൂപയോളം വരുന്ന പാരമ്പര്യസമ്പത്ത് തനിക്കു വേണ്ടെന്നു വച്ച മാർലിൻ ഏംഗൽ ഹോൾ, ആഗോളതലത്തിൽ 102 മില്യൺ സംഭാവന ചെയ്ത ജെ ഡി ആർ ടാറ്റ,  സാമൂഹിക സേവനപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സാമ്പത്തികവർഷം 2708 കോടി സംഭാവന നൽകിയ HCL കമ്പനി സ്ഥാപകനായ ശിവ നാടാർ, 407 കോടി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മുകേഷ് അംബാനി. ചലച്ചിത്രങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിന്റെ മറുവശത്തു നിൽക്കുന്ന മറ്റൊരു വ്യത്യസ്തമായ  പട്ടികകൂടിയുണ്ട്.

          പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാദമുഖങ്ങൾ ചലച്ചിത്രപ്രമേയങ്ങളിലെ സാമ്പത്തികവശത്തിലേക്കുമാത്രമാണ് നോക്കുന്നത്. എന്നാൽ അതൊരു ന്യൂനതയല്ല. പറയാനുള്ളത് സുതാര്യമായും യുക്തിഭദ്രമായും അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതുകൊണ്ട്   സിനിമാറ്റിക് ഇക്കണോമിക്സ്അതു മുന്നോട്ടുവച്ച ലക്ഷ്യത്തെ പൂർണ്ണമായും നിർവഹിക്കുന്നുണ്ട്.  ചലച്ചിത്രങ്ങളെ ആധാരമാക്കി, അവ നൽകുന്ന സന്ദേശങ്ങളെ സമകാലികബോധത്തിന്റെയും സാമ്പത്തികശാസ്ത്രബോധ്യങ്ങളുടെയും വെളിച്ചത്തിൽ അപഗ്രഥിക്കാനാണ് പുസ്തകം വായനക്കാരോട് ആവശ്യപ്പെടുന്നത്. എന്നുവച്ചാൽ സ്വാധീനിക്കപ്പെട്ട ആശയങ്ങളുടെ സൃഷ്ടിയെന്ന നിലയിൽ, അവരവരെത്തന്നെ സ്വയം വിശകലനം ചെയ്യാൻ. വേണ്ടത്ര ഗൗരവത്തോടെ ഇതുവരെ ആരും കൈകാര്യം ചെയ്യാത്തൊരു നീക്കമാണത്. 

 

അവതാരിക, 2026

 

May 31, 2026

വിദ്യാഭ്യാസത്തിലെ ഇടത്തട്ടുനിലകൾ

 



     
ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വർഷമാണ്  ബംഗാൾ, ബോംബേ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ ലണ്ടൻ മാതൃകയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നതും. 1857-ൽ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡ്സിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാപനങ്ങൾ. ”പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിൽനിന്ന് ഉദ്ഭൂതമാകുന്ന, ധാർമ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാർക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മിൽ നിക്ഷിപ്തമായ പവിത്രമായ കർത്തവ്യമാണെന്ന്’ വിവരിക്കുന്ന വുഡ്സ്,  പൂർവദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങൾ നിറഞ്ഞതാണെന്നും കമ്പനി ഭരണാധികാരികൾക്ക് കൂടുതൽ വിശ്വാസ്യതയോടെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതിൽ എഴുതിവച്ചിട്ടുണ്ട്. 

പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തിൽതന്നെ  ഉയർന്നതിൽ  അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദർഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങൾ കൂടിക്കലരുന്നതു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇന്ത്യക്കാരെ ബുദ്ധിയിലും ധാർമ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീർക്കാൻ സ്ഥാപിക്കപ്പെട്ട കൽക്കട്ടാ സർവകലാശാലയിൽനിന്ന് ആദ്യ ബിരുദം നേടിയവരിൽ ഒരാളായ ബങ്കീം ചന്ദ്ര ചാറ്റർജിയാണ്  പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും ‘വന്ദേ മാതരം’ എഴുതിയതും എന്നുകൂടി ഓർമ്മിക്കുക. വിദ്യാഭ്യാസപരിഷ്കരണത്തിനായി ബ്രിട്ടീഷുകാരും  മിഷണറിമാരും നാട്ടുഭരണാധികാരികളും ചേർന്നു നടത്തിയ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേർന്നാന് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും  വിദ്യാഭ്യാസ ഘടനാനിർണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകൾക്കുള്ളിൽ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും  ചെയ്യുന്നു.   

ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ 2 വർഷത്തെ എഫ് എ (ഫൈനൽ എക്സാമിനേഷൻ ഇൻ ആർട്സ്) കോഴ്സ് വിദ്യാർത്ഥികൾ പൂർത്തിയാക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരമ്പരാഗതവും അല്ലാത്തതുമായ പഠനസമ്പ്രദായങ്ങളിലൂടെ കടന്നു വന്ന ഇന്ത്യൻവിദ്യാർഥികളെ പാശ്ചാത്യ മാതൃകയിലുള്ള സർവകലാശാലകളിലെ പാഠ്യക്രമത്തിന് യോജിച്ചവിധം മാറ്റിയെടുക്കാനുള്ള മധ്യവർത്തി കോഴ്സായിട്ടാണിത് വിഭാവന ചെയ്തിരുന്നത്.  തദ്ദേശീയമായ പ്രാകൃതസമൂഹത്തിന് യൂറോപ്യൻ മട്ടിലുള്ള പരിഷ്ക്കൃതസമൂഹത്തിലേക്കുള്ള മോചനപാത ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന ഉത്തമവിശ്വാസം വ്യാപകമായി ആവേശിച്ചിരുന്ന കാലത്ത് കോളേജുകൾക്കും  സ്കൂളുകൾക്കും ഇടയിൽ സ്ഥാപിക്കപ്പെട്ട  ഈ കോഴ്സുകളുടെ രൂപകല്പനയിൽ  അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുള്ളത്, അന്നത്തെ ഇടത്തട്ട് സമൂഹത്തിന്റെ നിഴലുകൾ തന്നെയായിരുന്നില്ലേ? നിലവിലുണ്ടായിരുന്ന സമൂഹത്തിന്റെ പ്രായോഗികരൂപകങ്ങളായിരുന്നു അവ എന്നർത്ഥം. 

 സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ബിരുദ പഠനത്തിനെത്തും മുൻപ് വിദ്യാർത്ഥികൾ മുന്നൊരുക്കപഠനം നടത്തണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല എന്നു കാണാം.  കൊളോണിയലിസത്തിനെ പിന്താങ്ങുന്ന അക്കാദമികനില അനുകൂലമാക്കുക എന്ന തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചിന്താഗതികൾ  വേഷവും ഭാവവും മാറി വിദ്യാഭ്യാസമേഖലയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നു.  സ്കൂൾ ക്ലാസുകളിലെ ചോദ്യപേപ്പറുകളും തെരെഞ്ഞെടുക്കപ്പെട്ട പാഠഭാഗങ്ങളുമെല്ലാം ആത്യന്തികമായി തൊട്ട് അനുവദിക്കേണ്ട ചുമതല സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ദ്ധർക്കാണ് ഇപ്പോഴും.  ബോധനമാർഗങ്ങളും മൂല്യനിർണ്ണയരീതികളുമൊക്കെ വ്യത്യസ്തമാണെങ്കിലും. ഉയർന്ന ഉദ്യോഗസ്ഥരും കോളേജുകളിൽനിന്നാണ്. ഒന്നാം ഭാഷയായി ഇംഗ്ലീഷ്, രണ്ടാമത്തേതായി നാട്ടുഭാഷ എന്നിങ്ങനെ തുടക്കത്തിൽ അവർ ഉണ്ടാക്കിവച്ച പഠനക്രമത്തിന് ഇന്നും ഇന്ത്യൻ സർവകലാശാലകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് നീതിന്യായ കോടതികൾക്കും നാട്ടുകാർക്കും ഇടയിൽ നിൽക്കാൻ വേണ്ട ഒരു വിഭാഗത്തെ വാർത്തെടുക്കാൻ  എഫ് എൽ (ഫസ്റ്റ് എക്സാമിനേഷൻ ഇൻ ലോ) എന്ന  കോഴ്സും അവർ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനേക്കാൾ മേന്മയുള്ള പദവി ലഭിച്ചിരുന്ന അഭിഭാഷക വൃത്തിയിലേക്ക് തിരിയാനുള്ള അടിസ്ഥാന കോഴ്സുകൂടിയായിരുന്നുപ്ലീഡർമാരെ സൃഷ്ടിക്കുന്ന ഈ എഫ് എൽ.   

കേരളത്തിലെ കോളേജുകളിൽ 1866 –ൽ തുടങ്ങിയ എഫ് എ കോഴ്സുകൾ  1905 ആയപ്പോഴേക്കും അവയുടെ സാമൂഹികനിലയെ കൂടുതൽ വ്യക്തമാക്കുന്നതരത്തിൽ ‘ഇന്റെർമീഡിയറ്റ്’ എന്ന് പേരുമാറ്റി. സാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന  11 വർഷത്തെ സ്കൂൾ പഠനം, 2 വർഷത്തെ ഇന്റെർമീഡിയറ്റ്, 2 വർഷത്തെ ബിരുദം, 3 വർഷത്തെ ഓണേഴ്സ്, 2 വർഷത്തെ ബിരുദാനന്തരബിരുദം  എന്നിങ്ങനെയുള്ള ഘടനയ്ക്ക് മാറ്റം വരുന്നത് 1944 –ലെ സാർജന്റ് കമ്മീഷൻ, ‘ഇന്റെർമീഡിയറ്റ്’ കോഴ്സ് നിർത്തൽ ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചതോടെയാണ്. ഇന്റെർമീഡിയറ്റിന്റെ 2 വർഷ കാലാവധിയിൽ ആദ്യത്തെ വർഷം സ്കൂളിനോട് ചേർക്കുക, രണ്ടാം ഭാഗം കലാശാലാ പ്രവേശനത്തിനുവേണ്ട യോഗ്യതയുണ്ടോ എന്ന പരീക്ഷ നടത്താനുള്ള കോഴ്സാക്കുക എന്നായിരുന്നു റിപ്പോർട്ടിലെ നിർദ്ദേശം. 6 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക, സ്ത്രീകളെ അദ്ധ്യാപക വൃത്തിയിലേക്കുകൊണ്ടുവരുന്നതിന് ആവശ്യമായ പ്രേരണകൾ ചെലുത്തുക തുടങ്ങി ഈ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും  ഇന്ത്യൻ സാഹചര്യങ്ങളോട് ചേർന്നു നിൽക്കുന്ന കാഴ്ചപ്പാടും കാലത്തെ കടന്നു കാണുന്ന സൂചനകളും ഉള്ളതായിരുന്നു. ജോൺ സാർജന്റിന്റെ പേരിൽ അറിയപ്പെടുന്നെങ്കിലും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർദാർ സർ ജോഗേന്ദ്ര സിങ് ചെയർമാനായ 23 അംഗസമിതി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട് എന്നതാവാം കാരണം.

 ഡോ. ലക്ഷ്മണസ്വാമി മുതലിയാരുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് രൂപം നൽകിയ 1952 -ലെ സെക്കന്ററി വിദ്യാഭ്യാസ കമ്മീഷൻ ഇന്റെർമീഡിയറ്റിനു പകരം,  8 മുതൽ 12 വരെയുള്ള ഒരു ഹയർ സെക്കന്ററി ഘട്ടമാണ് മുന്നോട്ടു വച്ചത്. എന്നാലും കോളേജിലേക്കു പോകുന്നതിനു മുൻപായി ഒരു വർഷത്തെ പ്രീ യൂണിവേഴ്സിറ്റി പഠനം വേണമെന്ന കാര്യത്തിനു അതിലും മാറ്റമില്ല. തൊഴിലധിഷ്ഠിത പഠനത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ഒരു വർഷത്തെ  പ്രീ പ്രൊഫഷണൽ കോഴ്സ് കൂടി പൂർത്തിയാക്കണം. അവ പ്രൊഫഷണൽ കോളേജുകളോടു ചേർത്തുനടത്തുന്നതാണ് നല്ലത്. മധ്യവേനൽ അവധിക്കാലത്തിനു പുറമേ പത്തോ പതിനഞ്ചോ ദിവസം വീതമുള്ള രണ്ട് അവധിക്കാലം കൂടി വിദ്യാർത്ഥികൾക്കുകൊടുക്കണമെന്നുമൊക്കെ മുതലിയാർ കമ്മീഷൻ റിപ്പോർട്ടിൽ വായിക്കാം.   

കേരളത്തിലെ പിയുസിയും പ്രീഡിഗ്രിയും

 മുതലിയാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനിടയിൽ കേരളത്തിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനുശേഷം മൂന്നു മേഖലകളായി പിരിഞ്ഞുകിടന്ന പ്രവിശ്യകളെ ഒന്നാക്കിയപ്പോൾ പ്രാദേശികമായി നിലനിന്നിരുന്ന വിവിധതരത്തിലുള്ള വിദ്യാഭ്യാസ ഘട്ടങ്ങൾ കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പമുണ്ടായിരുന്നു. തിരുക്കൊച്ചി സംസ്ഥാനങ്ങളിൽ നാലാം ക്ലാസുവരെയുള്ള പഠനത്തിനുശേഷം ഒന്നാം ഫോറത്തിലേക്കു പോകുന്ന കുട്ടി, സിക്‌സ്തു ഫോറത്തിലെത്തുമ്പോൾ  പത്തു വർഷത്തെ പഠനം പൂർത്തിയാക്കി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റു നേടുന്നു. മദ്രാസ് പ്രവിശ്യയിലായിരുന്ന, വടക്കൻ ഭാഗങ്ങളിൽ സ്കൂൾപഠനം 11 വർഷം നീളുകയും ചെയ്യുന്നു.   മുതലിയാർ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് കോളേജിനോട് ചേർന്നു നിൽക്കുന്ന പ്രീ യൂണിവേഴ്സിറ്റി കോഴ്സിൽ ചേരുന്നതിനു മുൻപ്, ഒരു വർഷം സ്കൂളിൽതന്നെ കുട്ടി വീണ്ടും പഠിക്കേണ്ടതുണ്ട്. എല്ലായിടത്തും അതല്ല സ്ഥിതി. അങ്ങനെ ചില കുട്ടികൾക്ക് സ്കൂളുകളിൽ 11 വർഷം പഠിക്കാതെ പിയുസിക്കു ചേരാം എന്ന അവസ്ഥ വന്നു. ഒരു വർഷം അവർക്ക് ലാഭമാകുന്നുവെങ്കിലും കോളേജുകളിൽ പഠിക്കേണ്ട അടിസ്ഥാനവിഷയത്തിലുള്ള  അറിവ് പകുതിയായി ചുരുങ്ങിപ്പോകുന്നു എന്ന ആരോപണം ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് പ്രീഡിഗ്രി എന്ന രണ്ടു വർഷപഠനത്തിന്റെ ആശയം ഉടലെടുക്കുന്നതും, അതു കോളേജിനോട്  ചേർത്തു വയ്ക്കാൻ തീരുമാനിക്കുന്നതും. 

കേരളത്തിൽ സർവകലാശാല  വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ശുപാർശകൾ സമർപ്പിക്കാൻ 1945-ൽതന്നെ ഒരു സമിതിയെ നിയമിച്ചിരുന്നു. തിരുവിതാംകൂർ സർവകലാശാലയിലെ പ്രോ-വൈസ് ചാൻസിലറായിരുന്ന  ഹരോൾഡ് സി പാപ്‌വർത്തിന്റെ നേതൃത്വത്തിലുള്ള ആ സമിതി വിദ്യാഭ്യാസഘട്ടങ്ങളെ സ്കൂൾ പഠനം - 11 വർഷം, പ്രീ യൂണിവേഴ്സിറ്റി 1 വർഷം എന്നിങ്ങനെ നിജപ്പെടുത്തി ഒരു നിർദ്ദേശം വച്ചിരുന്നു. മുതലിയാർ കമ്മീഷന്റെ നടപ്പാക്കലിനെ സംബന്ധിച്ച് ആശയക്കുഴപ്പം കേരളത്തിൽ ഉണ്ടായെങ്കിൽ അതിനർത്ഥം ചിലയിടങ്ങളിലെങ്കിലും പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പായില്ലെന്നാണല്ലോ. എന്നാലും ഇന്നു കാണുന്ന രീതിയിൽ  മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സിനു പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സവിശേഷമായ ഒരു വർഗമാണെന്ന പരിഗണന പാപ്‌വർത്ത് കമ്മീഷൻ റിപ്പോർട്ടിന്റെ കാലത്തോളം പഴക്കമുണ്ട്. വൈദ്യം, വാസ്തുശാസ്ത്രം, കൃഷി തുടങ്ങിയ തൊഴിൽ പഠനമേഖലകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം, പ്രീ-യൂണിവേഴ്സിറ്റി കോഴ്സിനു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നതുകൊണ്ട് അതു ശരിയല്ലെന്നും അവർക്ക് ഒരു വർഷത്തെ മറ്റൊരു കോഴ്സുതന്നെ ആവശ്യമാണെന്നുമായിരുന്നു പാപ്‌വർത്ത് സമിതിയുടെ ശുപാർശ.  സ്കൂളിനും കോളേജിനുമിടയിൽ മറ്റൊരു വാർഷിക കോഴ്സ് എന്ന ആശയം പ്രീ യൂണിവേഴ്സിറ്റി കോഴ്സായി  1946-47 വർഷംതന്നെ നിലവിൽ വന്നു. തിരുവനന്തപുരത്തു് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിലായിരുന്നെങ്കിൽ  കൊല്ലത്തും ചങ്ങനാശ്ശേരിയിലും എസ് എൻ ഡി പിയുടെയും എൻ എസ് എസിന്റെയും ആഭിമുഖ്യത്തിലാണ് പ്രീ യൂണിവേഴ്സിറ്റി ക്ലാസുകൾ ആരംഭിച്ചത് എന്ന കാര്യം തുടക്കംമുതൽ ഈ മേഖലയിലുള്ള സാമുദായിക ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. 

പ്രീഡിഗ്രി കോഴ്സ്, സർക്കാർ-സ്വകാര്യ കോളേജുകളിൽ സമാന്തരമായി ആരംഭിക്കുന്ന 1964-ലാണ് ഇന്ത്യയിലെ വിദ്യാഭ്യാസപ്രശ്നങ്ങൾ മനസിലാക്കാനും പ്രശ്നപരിഹാരനിർദ്ദേശങ്ങൾക്കുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ  ചെയർമാനായിരുന്ന ഡോ. ഡി എസ് കോത്താരിയുടെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള കമ്മീഷൻ നിലവിൽ വരുന്നത്. രണ്ടു വർഷത്തിനുശേഷം റിപ്പോർട്ട് സമർപ്പിച്ച കോത്താരിക്കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് കോളേജിനും സ്കൂളിനും ഇടയ്ക്കുള്ള എഫ് എ/ ഇന്റെർ മീഡിയറ്റ്/ പ്രീ യൂണിവേഴ്സിറ്റി  എന്നിങ്ങനെ കാലാകാലം പല പേരുകളിൽ അറിയപ്പെട്ട കോഴ്സുകൾ, കോളേജിൽനിന്നു മാറ്റി സ്കൂളിനോട് ചേർക്കണമെന്നും അത് പ്രത്യേക വിഭാഗമായി 11, 12 എന്നിങ്ങനെയുള്ള പേരുകളിൽ നിലനിർത്തണമെന്നുമായിരുന്നു. ഭാഷാപഠനം നിർബന്ധമാക്കേണ്ടതില്ലെന്നും ദേശീയബോധം ഉത്തേജിപ്പിച്ചു വളർത്തിയെടുക്കണമെന്നും ഹിന്ദിയെ സമ്പന്നമാക്കണമെന്നും റഷ്യൻ ഭാഷാപഠനത്തിനു പ്രത്യേകം ശ്രദ്ധ നൽകണമെന്നുമൊക്കെ പറയുന്നുണ്ട് കോത്താരി കമ്മീഷൻ. ഇവയിൽ ഏതൊക്കെ നമുക്ക് സ്വീകാര്യമാണ് എന്നുള്ളത് അടുത്ത കാലത്ത് ഖാദർക്കമ്മീഷന്റെ പ്രഥമ റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ ചർച്ചയായതാണ്. സാർജന്റ് റിപ്പോർട്ടിലെ ഒരു വാക്യത്തിന്റെ രൂപഭേദം മാത്രമായ, ‘ക്ലാസ് മുറികളിൽ രൂപപ്പെടുന്ന ഇന്ത്യയുടെ ഭാവിയെ’പ്പറ്റിയുള്ള ഒരു ആമുഖവാക്യത്തിന്റെ പേരിൽ അനുസ്മരിക്കാറുണ്ടെങ്കിലും മറ്റു നിർദ്ദേശങ്ങളുടെ കാര്യമൊന്നും കാര്യമായ പരിഗണനയ്ക്കു വിധേയമാക്കിയുമില്ല.   

വിദ്യാഭ്യാസവിഷയത്തിൽ കേരളത്തിനുള്ളത് നീണ്ട പാരമ്പര്യമാണ്. ഇന്നും ഉയർത്തിപ്പിടിക്കാവുന്ന പ്രധാനപ്പെട്ട സേവനമേഖലകളിലൊന്നായി വിദ്യാഭ്യാസം നിലനിൽക്കുന്നതിനു കാരണം ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായി വന്ന ആവശ്യബോധമാണ്. 1848-ൽ,  കോട്ടയത്തുവച്ച് ഹെന്റ്റി ബേക്കർ ജൂനിയറെ സ്വന്തമായി സ്കൂൾ വേണമെന്ന ആവശ്യമുന്നയിച്ച് മലയരയ വിഭാഗത്തിൽപ്പെടുന്ന ആളുകൾ വന്നു പല പ്രാവശ്യം കണ്ട കാര്യം വിനിൽ പോൾ എഴുതുന്നത് ഇതിനൊരു ഉദാഹരണമാണല്ലോ. (‘കൊളോണിയൽ കേരളത്തിലെ ദളിത് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയചരിത്രം’) വിദ്യ സമ്പാദിക്കാനുള്ള ഉത്സാഹങ്ങൾ സമൂഹത്തിന്റെ അടിത്തട്ടുവരെ വ്യാപിച്ചിരുന്നതിനെപ്പറ്റി ‘സരസ്വതിവിജയം’ തുടങ്ങിയ നോവലുകളും തെളിവു തരുന്നു.  കേരളത്തിൽ നിലനിന്ന ഭൂവുടമാസമ്പ്രദായത്തിലാണ് തായാട്ട് ശങ്കരൻ വിദ്യാസമ്പാദനത്തിന് അനുകൂല സാഹചര്യം ഇവിടെയുണ്ടായതിന്റെ വേരുകൾ കണ്ടെത്തുന്നത്. ജന്മിക്കും കർഷകർക്കും ഇടയിൽ ഭൂമിയെ ആധാരമാക്കി ജീവിച്ച  ഇടത്തരക്കാരാണ് വിദ്യാഭ്യാസ വിളവെടുപ്പിന്റെ മികച്ച ഉപഭോക്താക്കളായി തീർന്നത്. സാമൂഹിക ബന്ധങ്ങൾ പല നിലക്കും മാറി മറിഞ്ഞപ്പോഴും കേരളത്തിലെ മധ്യവർഗത്തിന്റെ പ്രധാന ആഗ്രഹനിക്ഷേപസ്ഥാനമായി വിദ്യാഭ്യാസം നിലനിൽക്കാനുള്ള പ്രധാനകാരണം ഈ പാരമ്പര്യമാണ്. 

മറ്റൊരു തരത്തിൽകൂടി ഈ സങ്കല്പനത്തെ വികസിപ്പിക്കാവുന്നതാണ്. വിദ്യ തങ്ങളുടെ സാമൂഹിക പദവിക്കുവേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കൾ.  ആശയും പ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ  അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ എല്ലാക്കാലവും വിദ്യാഭ്യാസമേഖല. സ്കൂൾ വിദ്യാഭ്യാസഘട്ടത്തിന്റെ രൂപരേഖ തയ്യാറാക്കിയവരെല്ലാം ഏറ്റവും അധികം വെട്ടുകയും തിരുത്തുകയും കയ്യാങ്കളി നടത്തുകയും ചെയ്തത്,  സ്കൂളിനും കോളേജിനും ഇടയ്ക്കുള്ള പിയുസി എന്നും ഇന്റെർമീഡിയറ്റ് എന്നും പ്രീഡിഗ്രിയെന്നും ഹയർ സെക്കന്ററിയെന്നും പേരുകൾ മാറിയും തിരിഞ്ഞും വന്ന അന്തരാളക്കാലത്തെയാണെന്ന് വിദ്യാഭ്യാസഘട്ട പരിഷ്കാരത്തിന്റെ ഈ നീണ്ട ചരിത്രം നോക്കിയാൽ ആർക്കും മനസ്സിലാകും. ഇത് ആകസ്മികമല്ല. യൗവനത്തിന്റെ ബാല്യകാലമാണ് കൗമാരം. ഏറ്റവും വഴക്കമുള്ള, കുടുംബത്തിനും സമൂഹത്തിനും കൈകാര്യം ചെയ്യാൻ എളുപ്പമുള്ള എന്നാൽ ഒരൊത്ത വ്യക്തിയാണ് കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടി. അയാളുടെ മുതിർച്ചയെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാരമ്പര്യകുടുംബത്തിന്റെ ആശങ്കയെ കാലാകാലമുള്ള ഭരണകൂടസ്ഥാപനങ്ങളും അതേപടി ഏറ്റെടുത്തു പകർത്തുന്ന കാഴ്ചയാണ് തുടർച്ചയായ പരിഷ്കാരവ്യഗ്രതകളിലുമുള്ളതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. 

പ്രവേശനപ്പരീക്ഷകളുടെ ഗൃഹപ്രവേശം 

1986-ൽ പ്രീഡിഗ്രി പരീക്ഷാ നടത്തിപ്പ്  സർവകലാശാലകളിൽനിന്ന് മാറ്റി പ്രത്യേക ബോർഡിനു കീഴിലാക്കാൻ നടത്തിയ ശ്രമം വമ്പിച്ച സമരത്തിൽ കലാശിച്ചത്  പ്രസിദ്ധമാണല്ലോ. കോളേജുകളിലെ പ്രീഡിഗ്രി ക്ലാസുകൾ കോളേജുകളിൽതന്നെ പ്രവർത്തിക്കുകയും ജൂനിയർ അദ്ധ്യാപകരെ ആ ക്ലാസുകളിൽ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പ്രതിപക്ഷ സർവീസ് സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും രൂക്ഷമായ സമരം ആ തീരുമാനത്തെ തോത്പിച്ചു. സമരത്തിന്റെ കാരണങ്ങളിലൊന്ന് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് പ്രീഡിഗ്രീ ബോർഡെന്ന സങ്കല്പം എന്നതായിരുന്നു. സ്കൂളിന്റെ ഭാഗമായി നിൽക്കേണ്ടതാണ് പ്രീഡിഗ്രി വിഭാഗം എന്ന നിലപാടിൽ നിന്നാണത്രേ ശക്തമായ പ്രതിഷേധം ഉണ്ടായത്. അപ്പോഴേക്കും കോത്താരി കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നിട്ട് 20 വർഷം കഴിഞ്ഞു എന്ന കാര്യം കൂടി ഓർക്കണം. പ്രീഡിഗ്രി ക്ലാസുകളിൽ പഠിപ്പിക്കുന്നവരെ കോളേജ് അദ്ധ്യാപകരായി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ കർശനമാക്കിയപ്പോഴാണ് വീണ്ടും ഈ പ്രശ്നം സജീവമാകുന്നത്. ഡോ. എം എ ഉമ്മൻ കമ്മീഷന്റെ കണക്ക് പ്രകാരം  അന്ന് അങ്ങനെ പുറത്താകുമായിരുന്ന അദ്ധ്യാപകർ 48% ആയിരുന്നു. അവരെ മുഴുവൻ കോളേജുകളിൽത്തന്നെ നിലനിർത്തിക്കൊണ്ട് സർക്കാർ സമരക്കാരുമായി രാജിയായി. എന്നാൽ പ്രീഡിഗ്രിയെ, ഹയർ സെക്കന്ററിയായി സ്കൂളുകളോടു ചേർത്ത് പുനർവിന്യസിക്കുകയും ചെയ്തു. 

          സ്കൂൾക്ലാസുകൾക്കായി നിർമ്മിച്ച ക്ലാസ്‌മുറികളും അവിടെ നിലനിന്നുപോന്ന അക്കാദമിക- ഭരണസംവിധാനങ്ങളും ഒന്നും കോളേജിൽനിന്ന് സ്കൂളിലേക്കു മാറ്റി നിർത്തിയ ഹയർ സെക്കന്ററിയെന്ന പുത്തൻ കൂറ്റുകാരെ സ്വീകരിക്കാൻ പൂർണ്ണമായി പര്യാപ്തമായിരുന്നില്ല. സർവ സന്നാഹങ്ങളോടെയും ഒന്നും തുടങ്ങാനാവില്ലെന്നും എല്ലാം കാലം പരിഹരിക്കുമെന്നുമൊക്കെയുള്ള ഉത്തമവിശ്വാസത്തെയാണ് ഈ പ്രതിസന്ധിഘട്ടം സഹായിയാക്കിയത്. 1980-90 കാലഘട്ടത്തിൽ ഉണ്ടായ സ്വകാര്യവിദ്യാലയങ്ങളുടെ പെരുപ്പവും ഇംഗ്ലീഷ് മീഡിയത്തോടുണ്ടായ പുത്തൻഭ്രമവും സർക്കാർ സ്കൂളുകളോട് പൊതുവേ ഉണ്ടായ അലംഭാവവും ചേർന്ന് തകർത്തുകൊണ്ടിരുന്ന പൊതുവിദ്യാഭ്യാസത്തെ കരകേറ്റാൻ ഹയർ സെക്കന്ററിയുടെ വരവ് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ പഠനം 2 വർഷത്തെ അക്കാദമികമായ സമ്മർദ്ദങ്ങളിൽനിന്ന് ഒഴിവാക്കി പ്രവേശനപ്പരീക്ഷയ്ക്ക് കൂടുതൽ ശ്രദ്ധകൊടുക്കാൻ കുട്ടികളെ സഹായിച്ചിരുന്നു എന്ന വാസ്തവവും ഇതിനടിയിലുണ്ട്. എന്നാലും ഭൗതികമായ സാഹചര്യത്തിന്റെ ഞെരുക്കമോ കാര്യനിർവഹണപരമായ വ്യത്യാസങ്ങളോ ഒന്നുമല്ല, (എന്നാലും അവയ്ക്കൊപ്പം) സിലബസ് നിശ്ചയിക്കുന്ന ഘട്ടത്തിൽ  കൂട്ടിച്ചേർത്ത വിഷയങ്ങളും അതിന്റെ വിന്യാസക്രമവുമാണ് ഇപ്പോഴും ഹയർ സെക്കന്ററി മേഖലയിൽ തുടരുന്ന അക്കാദമികമായ പല പ്രശ്നങ്ങളുടെയും കാതൽ.   

കോളേജുകളിൽ  ഫസ്റ്റ് ഗ്രൂപ്പ്, സെക്കന്റ് ഗ്രൂപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായി കണക്ക്, ജീവശാസ്ത്രം, വാണിജ്യം, മാനവികം എന്നീ വിഷയഗ്രൂപ്പുകളും ഒന്നാം ഭാഷ ഉപഭാഷ എന്നീ രണ്ട് ഭാഷകളും പഠിച്ചിരുന്ന കുട്ടി, ഹയർ സെക്കന്ററിയിൽ കണക്കും ജീവശാസ്ത്രവും ഒന്നിച്ചു പഠിക്കണമെന്ന അവസ്ഥ ഈ കൂട്ടിച്ചേർപ്പിനിടയിൽ ഉണ്ടായി. മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷ എന്ന പ്രലോഭനീയമായ ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള ഘടനാമാറ്റമായിരുന്നു അത്.  കോളേജിൽ ഫസ്റ്റ് ഗ്രൂപ്പെടുത്ത് കണക്കു പഠിച്ചിരുന്ന കുട്ടിക്ക് മെഡിസിനു പ്രവേശനപരീക്ഷയെഴുതാൻ സാധ്യമല്ലെന്ന അവസ്ഥയെ മറികടക്കാനൊരു സാഹചര്യമാണ് ഹയർ സെക്കന്ററിയിലെ പുതിയ വിഷയവിഭാഗങ്ങൾ അവസരമൊരുക്കിയത്. (സയൻസ് പഠിക്കുന്ന കുട്ടിക്ക് കണക്ക് ഒരു പേപ്പറായി പ്രത്യേകം പഠിച്ചാൽ എഞ്ചിനീയറിങ് പരീക്ഷയെഴുതാമായിരുന്നു) അതോടെ കോടികൾ മറിയുന്ന പ്രവേശനപരീക്ഷാ പരിശീലന മാമാങ്കങ്ങളിലേക്ക് വലിയൊരു  കുത്തൊഴുക്കാണുണ്ടായത്. മൂവായിരത്തിൽ താഴെമാത്രം സീറ്റുകളുള്ള ഒരു മത്സരപ്പരീക്ഷയിൽ കേരളത്തിലെ ഹയർ സെക്കന്ററിയിൽ സയൻസ് ഗ്രൂപ്പെടുത്തു ചേരുന്ന ഏതാണ്ട് മുക്കാൽ പങ്ക് വിദ്യാർത്ഥികളും ജീവന്മരണപ്രശ്നംപോലെ മൽപ്പിടിത്തത്തിൽ ഏർപ്പെടുന്ന അവസ്ഥയെ ഈ മാറ്റം യാഥാർത്ഥ്യമാക്കിത്തീർത്തു. പത്തു കഴിഞ്ഞാൽ സയൻസ്, അവിടുന്നു നേരെ മെഡിക്കൽ എന്ററൻസ്,  അതിനായുള്ള കസർത്ത് എന്ന നിലയിലേക്ക് മധ്യവർഗബോധത്തെ മാറ്റിയെടുക്കാൻ ഈ പരിണതിക്ക് കഴിയുകയുംചെയ്തു. 

കേരളത്തിലെ സാധാരണമനുഷ്യർ സ്വപ്നങ്ങൾ വിളയിക്കാൻ മുതിരുന്ന ഇടത്തെ കൂടിയ വിലയ്ക്ക് അവർക്കുതന്നെ വിലപേശി വിൽക്കുന്ന ചൂതാട്ടമാണ് നമ്മുടെ പ്രവേശനപരീക്ഷകൾ. കേരള സർവകലാശാലയിലെ വിവാദമായ മാർക്കു തിരുത്തൽ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയുടെ ഫലമായാണ്, 1981-ൽ കേരളത്തിൽ ആദ്യമായി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നത്. തെറ്റായ മാർഗങ്ങളിലൂടെ പ്രൊഫഷണൽ കോഴ്സുകളിൽ ചിലർ പ്രവേശനം തരമാക്കുന്നു എന്ന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രീഡിഗ്രി മാർക്കു തിരുത്തൽ വാർത്ത പുറത്തുവരുന്നത്. പ്രവേശനസമയത്തോ മറ്റോ യഥാർത്ഥ മാർക്കുലിസ്റ്റുമായി ഒത്തു നോക്കിയാൽ തള്ളിപ്പോകാൻ ഇടയുണ്ടായിരുന്നതാണ് ഈ കള്ളത്തരം. മാധ്യമങ്ങളിൽ വാർത്തയ്ക്കു കിട്ടിയ അമിതപ്രാധാന്യം, പ്രവേശനപ്പരീക്ഷയുടെ അടിയന്തിരാവശ്യം ജനമനസ്സുകളിൽ ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഏകനേട്ടം. 

  തൊട്ടടുത്ത വർഷം എഞ്ചിനീയറിങ് കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പരീക്ഷ ഏർപ്പെടുത്തുകയും അതിനടുത്ത് 1983 -ൽ  എന്ററൻസ് എക്സാമിനേഷൻ കമ്മീഷ്ണറേറ്റ് സ്ഥാപിതമാവുകയും ചെയ്തു. പ്രവേശനപ്പരീക്ഷകളുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്മീഷണറേറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ്. ഹയർ സെക്കന്ററിയാവട്ടെ ഇപ്പോൾ പൊതുവിദ്യാഭ്യാസഡയറക്ടറുടെ നിയന്ത്രണത്തിലും. ഇപ്പോൾ നടപ്പിലാക്കിക്കഴിഞ്ഞ ഖാദർക്കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസത്തിന്റെ മറ്റൊരു മധ്യസ്ഥ (ഇന്റെർമീഡിയേറ്റ്) വിഭാഗത്തെക്കൂടി യാഥാർത്ഥ്യമാക്കി. വരേണ്യവും അഭിലഷണീയവുമായ ഒരു സാമൂഹിക ക്രമത്തിലേക്ക് വരിചേരാനുള്ള ഒരു വിഭാഗത്തിന്റെ അഭിലാഷനിക്ഷേപങ്ങളെ താലോലിക്കുന്ന ഇടമായി പ്രവേശനപ്പരീക്ഷയുടെ എടുപ്പുകൾ ഹയർ സെക്കന്ററിയ്ക്കും  മുകളിൽ മറ്റൊരു സമാന്തര തലമായി മാറിക്കഴിഞ്ഞു. പുറത്ത് ദൃശ്യമാവുന്നതരത്തിൽ അതിന് രൂപഘടനകളൊന്നും ഇല്ല.  എങ്കിലും നാടൊട്ടുക്ക് മുളച്ചു പൊന്തിയ പ്രവേശനപരീക്ഷാ പരിശീലനകേന്ദ്രങ്ങളും അനുബന്ധവ്യവസായങ്ങളും പൊതുജനത്തിന്റെ മനോഭാവവും അധികാരികളുടെ പരിപാലനവും എല്ലാം ചേർന്ന് പ്രവേശനപ്പരീക്ഷകളെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഭൗതികസത്തയാക്കി മാറ്റിക്കഴിഞ്ഞു. സാമൂഹികവ്യവഹാരങ്ങൾക്കുമേൽ ചരിത്രം വീഴ്ത്തിയ നിഴലുകളുടെ കാലികമായ വളർച്ച ഈ തരത്തിലാണ്.  

          വരുമാനത്തിനനുസരിച്ച് ലോട്ടറികൾ വാങ്ങാമെന്നതുപോലെ ആളുകളുടെ തരമനുസരിച്ചുള്ള ശ്രേണീബദ്ധമായ പരിശീലനസ്ഥാപനങ്ങളും ഒറ്റയ്ക്കുള്ള ട്യൂഷൻ സെന്ററുകളും നാട്ടിലുടനീളമായിക്കഴിഞ്ഞു. കൂടുതൽ പണം ചെലവാക്കാൻ തയ്യാറാവുന്നവർക്ക് കൂടുതൽ സദ്ഫലം തരുന്ന സ്ഥാപനങ്ങളിൽ ചേരാം. എന്നു മാത്രമല്ല, അവിടെ ചേരാൻ വേണ്ടിമാത്രമുള്ള മാർക്കു നേടാനുള്ള പരിശീലനവും കുട്ടിക്ക് കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയുകയും വേണം. എന്ററൻസ് പരീക്ഷയിൽ കടന്നു കൂടാത്ത കുട്ടികളും രക്ഷാകർത്താക്കളും തുടർവർഷങ്ങളിൽ അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആവർത്തിക്കാറുണ്ട്. 75% ഇങ്ങനെ ആവർത്തിച്ചു പരീക്ഷയെഴുതുന്നവരാണെന്ന് എന്ററൻസ് കമ്മീഷ്ണരുടെ വെബ്സൈറ്റു പറയുന്നത്. മെഡിക്കൽ-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെ മുഖ്യമായി കണ്ട് തീവ്രപരിശീലനത്തിലേർപ്പെടുന്ന ഒരു  കുട്ടിയുടെ വാർഷിക ചെലവ് ശരാശരി ഒരു ലക്ഷം രൂപയാണെന്ന് കണക്ക്. പരീക്ഷാ പരിശീലന സ്ഥാപനങ്ങൾക്കു ചുറ്റുമായി കുട്ടികളെ സഹായിക്കാനായുള്ള (താമസം, ഭക്ഷണം, സ്റ്റേഷനറികൾ) ഇതര വ്യാപാരസ്ഥാപനങ്ങളും പച്ച പിടിക്കുന്നു. ഇതെല്ലാം കൂടിച്ചേർന്നുണ്ടാക്കുന്നത് കോടികളുടെ വ്യവസായമാണ്. രോഗബാധ ഭയന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുമ്പോഴും പ്രവേശനപരീക്ഷകളുടെ പരിശീലനങ്ങൾ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് മുറയ്ക്ക് നടന്നിരുന്നു.  ഇനി നടക്കാൻ പോകുന്നവയ്ക്കുള്ള ക്ലാസുകൾ മുടക്കം കൂടാതെ നടന്നു വരുന്നു. മുപ്പതിനായിരം രൂപയായി വെർച്വൽ പരിശീലനക്ലാസ് പഠനത്തിനുള്ള ഫീസ് ഇപ്പോൾ. 

പരിഷ്കരണസമിതിയുടെ ശുപാർശകൾ

 തുടക്കത്തിൽ കോമൺ എന്ററൻസ് ടെസ്റ്റ് (CET)  എന്നറിയപ്പെട്ടിരുന്ന പരീക്ഷയ്ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയുടെ ഔചിത്യവും പ്രയോജനവും ആർക്കാണെന്ന കാര്യത്തിലാണ് സംശയം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിലയിരുത്തൽ-മൂല്യനിർണ്ണയരീതികളെ അപ്രസക്തമാക്കുന്ന പ്രവേശനപരീക്ഷാ സമ്പ്രദായം മുഖ്യധാരാവിദ്യാഭ്യാസരീതിയെത്തന്നെ കളിയാക്കുന്നതല്ലേ എന്ന ചോദ്യം പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. കമ്പ്യൂട്ടറിൽ ഉത്തരങ്ങൾ പരിശോധിക്കാമെന്നാകുമ്പോൾ മൂല്യനിർണ്ണയം കുറ്റമറ്റതാകും എന്നത് ശരിയാണ്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് അടയാളപ്പെടുത്തി തീർക്കേണ്ട വസ്തുനിഷ്ഠ ചോദ്യങ്ങൾ (ഒബ്‌ജെക്ടീവ് ടൈപ്പ്) കൃത്യമായ പരിശീലനമില്ലാതെ ചെയ്തു തീർക്കാൻ സാധ്യമല്ലെന്ന അവസ്ഥയും അതോടൊപ്പം ഉണ്ടായി. ശതകോടികൾ മറിയുന്ന വ്യാപാരമായി എന്ററൻസ് പരിശീലന കേന്ദ്രങ്ങൾ മാറുന്നതിന് ഈ മാറ്റം ചെറിയ സഹായമല്ല ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനം ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള കുട്ടികളുടെ അനുപാതം കുറയുന്നതിനെ വ്യക്തമായി കാണിച്ചുതരുന്നതാണ്. അവർക്ക് മത്സരാധിഷ്ഠിതമായി കുതിക്കുന്ന പരിശീലനകേന്ദ്രങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള ശേഷിയില്ലെന്നതാണ് കാരണം.   

1996-ലെ എം പി ചന്ദ്രശേഖരൻ കമ്മിറ്റിയും 2006 -ലെ അദ്ദേഹംതന്നെ അദ്ധ്യക്ഷനായ മറ്റൊരു കമ്മിറ്റിയും പരിശീലനങ്ങളുടെ ആധിക്യവും സമ്മർദ്ദവും കുറയ്ക്കുക, പരീക്ഷ  പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ചോദ്യബാങ്ക് രൂപീകരിക്കണമെന്നും ചോദ്യങ്ങൾ മലയാളത്തിലും ചേർക്കണമെന്നും രണ്ടു പ്രാവശ്യത്തിലധികം പ്രവേശന പരീക്ഷ എഴുതാൻ അവസരം നൽകരുതെന്നുമുള്ള ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. ഭാരിച്ച തുക മുടക്കി പരിശീലനത്തിനു പോകാൻ കഴിവില്ലാത്ത കുട്ടികൾക്ക് പകരം സൗജന്യ പരിശീലനം നൽകാൻ ഉണ്ടായ ശ്രമങ്ങൾ ആളുകളുടെ ഉത്സാഹരാഹിത്യംകൊണ്ടുതന്നെ പാഴുമായി. തമിഴ്‌നാട് ഇക്കാര്യത്തിൽ നമുക്കു മുൻപേയാണ്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നാണ് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.  ഏതാണ്ട് മുഴുവൻ കുട്ടികളും തമിഴ്‌നാട്ടിൽ ബോർഡ് പരീക്ഷകഴിഞ്ഞു വരുന്നവരാണെങ്കിൽ ഇവിടെ സി ബി എസ് ഇ- ഐ സി എസ് ഇ പരീക്ഷകളും ഇന്റെർനാഷണൽ സിലബസും പഠിച്ചു വരുന്ന കുട്ടികളുടെ എണ്ണം വലുതാണ്. സ്കോറുകളുടെ ഐക്യരൂപ്യം അതുകൊണ്ടുതന്നെ കീറാമുട്ടിയാണ്. ഇതു പരിഹരിക്കാനാണ് രണ്ടാം കമ്മിറ്റി, വിവിധ യോഗ്യതാപരീക്ഷകളിലെ സ്കോറുകളെ മാനകീകരിക്കാൻ അംഗീകൃത സമവാക്യങ്ങൾ ഉപയോഗിക്കണമെന്നും യോഗ്യതാപരീക്ഷയുടെയും പ്രവേശനപ്പരീക്ഷയുടെയും സ്കോറുകൾ 50:50 എന്ന കണക്കിൽ  പരിഗണിക്കണമെന്നും നിർദ്ദേശിച്ചത്.   

പ്രവേശനപരീക്ഷ പൊതുവിദ്യാഭ്യാസംപോലെയോ അതിനേക്കാൾ ഗൗരവത്തിലെടുക്കേണ്ടതോ ആയ കാര്യമായി പൊതുബോധത്തിൽ കേറിപ്പറ്റിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ നിർവഹണ ഇടങ്ങളിലും ഈ തിരക്കു പിടിക്കലിനും പിന്നിൽ ഈ ബോധം വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. കോടികൾ മറിയുന്ന കച്ചവടമാണ് കേരളത്തിലെ പ്രവേശനപരീക്ഷാ പരിശീലനം. അധികാരകേന്ദ്രങ്ങളിലെല്ലാം ആഴത്തിൽ വേരുകൾ താഴ്ത്തിയിട്ടുള്ള ഈ കച്ചവടസംഘങ്ങളുടെ സ്വാധീനശേഷി നിസ്സാരമല്ല. തൊട്ടടുത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ എന്താണു ചെയ്യുന്നതെന്ന് അറിയാൻ നിർവാഹമില്ലാത്ത ഒരു ഭരണ ചക്രവ്യൂഹവ്യവസ്ഥയിൽ, പ്രവേശനപരീക്ഷപോലെയുള്ള നോട്ടുകെട്ടുകൾ മറിയുന്ന മാമാങ്കങ്ങൾ കൃത്യമായി നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ എന്നും ആളുണ്ടാവും. വേട്ടയാടിയും പെറുക്കിത്തിന്നും നടന്നകാലത്തിൽനിന്ന് വളരെയൊന്നും പരിണമിച്ചിട്ടില്ലാത്ത തലച്ചോറും വച്ചുകൊണ്ടാണ് മനുഷ്യർ ഇപ്പോഴും നടക്കുന്നത്. സമൂഹത്തിന്റെ സങ്കീർണ്ണതകളെ മുഴുവനായി അളന്ന് തീരുമാനത്തിലെത്താൻ  കഴിയാതെപോകുന്നത് മനുഷ്യരുടെ കുറ്റമല്ലെന്ന് ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കൂള്ള 21 പാഠങ്ങളിൽ’ യുവാൽ നോവാ ഹരാരി വ്യക്തമാക്കുന്നു. കാര്യക്ഷമതയെന്ന പുറംപകിട്ടുള്ള ലേബലൊട്ടിച്ചുമാത്രം ഒതുക്കിയും ഒളിപ്പിച്ചും  നിർത്താവുന്നവയല്ല,  നിർവാഹകത്വം നഷ്ടപ്പെട്ട  ജനങ്ങളെ തെളിയിച്ചുകൊണ്ടു പോകുന്ന ആ സങ്കീർണ്ണതകൾ. 

 1.        ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ – തായാട്ട് ശങ്കരൻ

2.      ഹയർ സെക്കന്ററി വിദ്യാഭ്യാസം കേരളത്തിൽ - പ്രൊഫ. വി കാർത്തികേയൻ നായർ

3.      കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരം പരിഷത്തിന്റെ സമീപനങ്ങൾ

4.      പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ - https://wiki.kssp.in

5.    Post-War Educational Development in India- report by the central advisory board of education 1944

 

 

മാതൃഭാഷാപഠനം, പുസ്തകം, 2026 മെയ്