July 29, 2026

പെയ്യുന്നിതേ വെള്ളില വള്ളിതോറും


 

 മാധ്യമം ആഴ്ചപ്പതിപ്പിൽ രസകരമായും ജ്ഞാനപ്രദമായും വായിച്ചു പോകാവുന്ന പംക്തിയാണ്  വി സി ബാലകൃഷ്ണൻ എഴുതുന്ന കേരളത്തിലെ സസ്യജാലങ്ങൾ അഥവാ ബൊട്ടാണിക്ക. ഒപ്പം കൊടുക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന്റെ വകതന്നെ.  സസ്യങ്ങളെയും മരങ്ങളെയും ശാസ്ത്രദൃഷ്ട്യാ വിവരിക്കുകയല്ല, അവയെ  സാംസ്കാരികപാഠങ്ങളുമായി ഇവിടെ ഇഴചേർക്കുകകൂടി ചെയ്യുന്നു. ഹോർത്തൂസ് മലബാറിക്കൂസിൽ അവയെ രേഖപ്പെടുത്തിയിരിക്കുന്നതെങ്ങനെ എന്നു വിവരിക്കുമ്പോൾ ചരിത്രപരമായ അന്വേഷണതലംകൂടി തെളിയുന്നു. 

ഇത്തവണ ആ പംക്തിയിൽ (ജൂൺ 29) വെള്ളിലയാണ്. ‘അമ്മ കറുമ്പി മോളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത’യെന്നാണ് വെള്ളിലയെപ്പറ്റി നാട്ടിൽ പ്രചാരത്തിലുള്ള കടംകഥ. ‘വെള്ളിലകിങ്ങിണി താഴ്വരയിൽ വെള്ളാമ്പൽ പൊയ്കതൻ കൽപ്പടവിൽ’  കാക്കത്തമ്പുരാട്ടിയെന്ന (1970) സിനിമയിൽ കെ രാഘവന്റെ സംഗീതത്തിൽ ജയച്ചന്ദ്രൻ പാടിയ പാട്ടാണ്.  ആട്ടിൻ കുട്ടിയെ വെള്ളം കലക്കിയതിന്റെ പേരിൽ കുറുക്കൻ ശിക്ഷിക്കുന്ന കുട്ടിക്കഥയാണു പറയുന്നതെങ്കിലും അതൊരു വിഷാദഗാനമായിട്ടാണ് മനസിൽ കുട്ടിക്കാലത്തേ ചേക്കേറിയിരിക്കുന്നത്. വെള്ളിലച്ചെടിയെയും നക്ഷത്രാകൃതിയുള്ള പൂക്കളെയും അതിനടുത്ത് വെളുത്ത ഇലകളെയും പലപ്പൊഴും കണ്ടിട്ടുണ്ടെങ്കിലും ഇതാണത് എന്ന് മനസിലായിട്ടില്ല. 

വി സി ബാലകൃഷ്ണൻ വെള്ളിലയുടെ സാംസ്കാരികപ്രാധാന്യത്തെ കടങ്കഥയെന്ന വൈലോപ്പിള്ളി കവിതകൊണ്ടും കാളിദാസന്റെ സ്വഭാവോക്തിയലങ്കാരംകൊണ്ടുമാണ് വിശദീകരിക്കുന്നത്. വൈലോപ്പിള്ളി വെള്ളിലയെപ്പറ്റിയാണ് എഴുതുന്നത്. എന്നാൽ കാളിദാസന്റെ ശാകുന്തളത്തിലെ വെള്ളില, ഈ പറഞ്ഞ ‘മുസായേണ്ട ഫ്രൊൻടോസ’ തന്നയാണോ എന്നു സംശയമുണ്ട്. പറയാം.

വെള്ളിലയ്ക്ക് സംസ്കൃതത്തിൽ ശ്രീമതി, ശ്രീവല്ലി എന്നെല്ലാം പേരുണ്ട്. ശാകുന്തളം നാലാം അങ്കത്തിലും അഞ്ചാം അങ്കത്തിലും കാളിദാസൻ ഉപയോഗിച്ചിരിക്കുന്നത് ഒരേ വാക്കാണ് പാണ്ഡുപത്രാഃ (പണ്ഡുപത്താ) ശകുന്തള പിരിഞ്ഞു പോകുന്നു എന്നോർത്ത് മയിലുകൾ നൃത്തം നിറുത്തി, മാനുകൾ പുല്ലു മേയുന്നത് നിർത്തി. കാടു കരയുകയാണോ എന്നു തോന്നുമാറ്, വള്ളികളിൽനിന്ന് വിളറിയ ഇലകൾ പൊഴിയുന്നു‘ എന്നാണ് അവിടെ വർണ്ണന. കുട്ടികൃഷ്ണമാരാര്, ഇതിനെ വിളർത്ത ഇലകൾ എന്നും കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ശുഷ്കപത്രങ്ങൾ എന്നുമാണ് വിവർത്തനം ചെയ്യുന്നത്. എ ആർ രാജരാജവർമ്മ ‘പെയ്യുന്നിതേ വെള്ളില വള്ളിതോറും’ എന്നെഴുതി. അത് പ്രത്യ്യേക ചെടിയുടെ ഇലയല്ല.. പഴുത്ത ഇലകൾ എന്നർത്ഥത്തിലാകാനേ തരമുള്ളൂ. വെള്ളിലച്ചെടിയുടെ സൗന്ദര്യം വിവരണം വായിക്കുന്ന ആളിന്റെ മനസിൽ ഉണ്ടായിക്കൊള്ളട്ടേ എന്ന് സൗന്ദര്യപക്ഷപാതിയായ എ ആറിനു തോന്നിക്കാണും. അതു വേറെ കാര്യമാണ്. 

അഞ്ചാം അംഗത്തിൽ  സന്ന്യാസവേഷധാരികൾക്കിടയിൽ (ഗൗതമി, ശാർങരവൻ, ശാരദ്വതൻ) സുന്ദരിയായ ശകുന്തളയെ കാണുന്ന ദുഃഷന്തൻ വെള്ളിലച്ചെടിയുമായാണ് ശകുന്തളയെ ഉപമിക്കുന്നതെന്നും കാട്ടിൽ ആ ചെടിയുമായുള്ള പരിചയ കാവ്യനിർമ്മാണവേലയിൽ അദ്ദേഹത്തിനു ഓർമ്മവന്നതാകാം കാരണമെന്നും ലീലാവതിയോ എം കെ സാനുവോ എഴുതിയ ഒരു ലേഖനം വായിച്ച ഓർമ്മയുണ്ട്. അവിടെയും കാളിദാസൻ  ‘പാണ്ഡുപത്രാണാം’ എന്നു പ്രയോഗിച്ചിട്ടുണ്ട്. ‘വെളുത്ത ഇലകൾ’ എന്നർത്ഥം. പക്ഷേ അതു ശകുന്തളയെ വർണ്ണിക്കാനല്ല. സന്ന്യാസിവേഷത്തെ വിവരിക്കാനാണ്.  ‘ശുഷ്കപത്രങ്ങൾക്കു മധ്യേ നിഷ്കളങ്കയായ തളിരുപോലെ’ എന്ന് കേരളവർമ്മയുടെ വർണ്ണന. ഇവിടെയും മാരാര് നൽകുന്നത് ‘വിളറിയ ഇലകൾ’ എന്ന പരിഭാഷയാണ്. ഗൗരദളങ്ങിൾക്കിടയിൽ എന്നാണ് ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ തർജ്ജിമ. കാട്ടിലെ വള്ളികൾ പൊഴിക്കുന്ന ഉണക്കയിലകളെ ആറ്റൂർ,  വെള്ളില എന്നു വിളിക്കുന്നുണ്ട്. 
ശബ്ദതാരാവലി, വെള്ളിലയ്ക്ക്, ഒരു ചെടി, മരം, ഉണങ്ങിയ ഇല എന്നീ മൂന്നർത്ഥങ്ങളും കൊടുക്കുന്നുണ്ട്. അതിൽ മൂന്നാമത്തെ അർത്ഥമാകണം കാളിദാസൻ ‘പാണ്ഡുപത്രം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. വെള്ളില മലയാളിയുടെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാഴ്ചയായതുകൊണ്ട് എ ആർ രാജരാജവർമ്മയും, ആറ്റൂരും, ഇപ്പോൾ വി സി ബാലകൃഷ്ണനും സാനുമാഷും ( ലീലാവതി ടീച്ചറും) വ്യത്യസ്ത അർത്ഥങ്ങളിൽ വെള്ളിലയെ കാളിദാസകല്പനയുമായി ചേർത്തുവച്ചു.  ഒന്നുകൂടീ അടുത്തുവച്ചു നോക്കിയാൽ കാളിദാസൻ ‘ശ്രീവല്ലിയെ’ ഉദ്ദേശിച്ചിട്ടില്ല. 

മാധ്യമം ആഴ്ചപ്പതിപ്പ്, ജൂലൈ 27, 2026 

July 19, 2026

ഹെലനും ക്ലൈറ്റംനെസ്ട്രയും

 

ഹെലനെക്കുറിച്ചു മാത്രമേ കേൾക്കാനുള്ളൂ, അഗമ്നണിന്റെ ഭാര്യയായിരുന്നു ഹെലന്റെ സഹോദരി ക്ലൈറ്റംനെസ്ട്രയായി ക്രിസ്റ്റഫർ നോളന്റെ സിനിമയിൽ അഭിനയിച്ചതും കെനിയൻ -മെക്സിക്കൻ താരമായ ലുപിത അമോണ്ടി നിയോംഗോയാണ്. ഇതുപോലെ അവർ ഇരട്ട വേഷത്തിൽ അഭിനയിച്ചത്, ജോർദ്ദാൻ പീലിയുടെ US (2019) എന്ന ചിത്രത്തിലാണ്. അഡിലെയ്ഡ് എന്ന വീട്ടമ്മയായും, അവരെ തിരക്കി അധോലോകത്തിൽനിന്നെത്തുന്ന നിഴലായ 'റെഡ്' ആയും, നായികയായും പ്രതിനായികയായും, അവർ ആ സിനിമയിൽ അഭിനയിച്ചു. അതിന്റെ ഒരാവർത്തനം, ഒരു പക്ഷേ ‘അസ്-ലെ അവരുടെ വേഷത്തിൽനിന്നുള്ള പ്രചോദനമെന്നു പറയാവുന്ന സംഗതി, ഒഡീസിയിലുണ്ട്. ‘അസിലെ പ്രേതരൂപിയായ റെഡിനു പറയാൻ ഒരു കാരണമുള്ളതുപോലെ, മൈസീനിയുടെ രാജാവും ഗ്രീക്കിലെ കരുത്തുറ്റ പോരാളിയും അഹങ്കാരിയുമായ അഗമ്നണിനെ, കാമുകനായ ഈജിസ്റ്റസൂമായി ചേർന്ന് കൊന്നതിന് ക്ലൈറ്റംനെസ്ട്രയ്ക്ക് വിശ്വസനീയമായ ഒരു കാരണമുണ്ട്. തന്റെ സുഖകരമായ കപ്പൽ യാത്രയ്ക്കു വേണ്ടി മകളായ ഇഫിജീനിയയെ അയാൾ ബലി കൊടുത്തിരുന്നു. ഗ്രീക്കു പുരാണത്തിൽ, ആദ്യം വിസമ്മതിച്ചെങ്കിലും ഇഫിജീനിയ സ്വയം ആവശ്യപ്പെടുകയായിരുന്നു ബലിക്ക്. എന്നാൽ നോളന്റെ ഇഫിജീനിയ കൊച്ചുകുട്ടിയാണ്. അവൾക്ക് മരണത്തിന്റെയോ ബലിയുടെയോ അർത്ഥമറിയാനുള്ള പ്രായമായിട്ടില്ല. 
 
ഹെലനെ ആരും തട്ടിക്കൊണ്ടു പോയതല്ല, അതിസുന്ദരനായ പാരീസിനൊപ്പം രാജ്യം വിട്ടുപോയതാണ്. (പ്രണയിച്ചു, വശീകരിച്ചു വിവാഹവാഗ്ദാനം നൽകി.. എന്നിടംവരെ ശരിയാണ്.. വഞ്ചിച്ചു എന്നു പറയാനാവില്ല.) തനിക്കു ചെയ്ത ഉപകാരത്തിനു പകരമായി, കാമത്തിന്റെ ദേവതയായ ആഫ്രോഡൈറ്റി പാരീസിനു നൽകിയ സമ്മാനമാണ്, ഹെലൻ. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’ എന്ന ആശയത്തെ രൂപകമായെടുത്താൽ ഇരുവർക്കും പരസ്പരമുള്ള അതിയായ ശാരീരികാകർഷണം വ്യക്തമാകും. തതപ്രയമുള്ളവർക്കാല്ലാതെ മറ്റാർക്കാണ് പങ്കാളി ലോകത്തിലേക്കുംവച്ച് ഏറ്റവും സുന്ദരൻ/സുന്ദരി എന്നു തോന്നുക? താത്പര്യമില്ലെങ്കിൽ വെളുത്തും ചുവന്നും തവിട്ടുനിറത്തിലും ഇരുന്നതുകൊണ്ട് ആരും സുന്ദരിയോ സുന്ദരനോ ആയി വകവച്ചുകൊടുക്കുകയുമില്ല. നോളൻ മാനസികഭാവങ്ങളെയാണ്, അബോധത്തിലെ ഉയിർപ്പുകളെയാണ്, ദൈവങ്ങളായി എണ്ണുന്നത്. ബുദ്ധിയുടെയും വിവേകത്തിന്റെ പ്രതീകമായ അഥീന, (നവനീത കോമളാംഗിയായ യവനി...) പുരാണത്തിലും നോളന്റെ സിനിമയിലും ഒഡീസിയൂസിന്റെ കൂടെയുണ്ട്. ഉടനീളം. അമേരിക്കയിലെ ജനപ്രിയതാരമായ സെൻഡായ മാരി സ്റ്റോമർ കോൾമാനാണ് ചിത്രത്തിലെ അഥീന. ടെലിമാക്കസായി അഭിനയിച്ച ടോം ഹോളണ്ടിന്റെ കൂട്ടുകാരി. അഥീന ദൈവമല്ല, ഒഡീസിയൂസിന്റെ ധാർമ്മിക അബോധമാണെങ്കിൽ അതു ശുഭവും ശുഭ്രവുമാണ്.. സഹോദരിമാരായ ഹെലനെയും ക്ലൈറ്റംനെസ്ട്രയെയും ഒരു വശത്തും അഥീനയെ മറുവശത്തും (ഒപ്പം ആൻ ഹാത്തവേയുടെ പെനിലോപ്പിയെയും) വച്ചാലോചിച്ചാൽ അവിടെ ഒരു വിപരീതമുണ്ടെന്നു മനസിലാകും.
ഒരാൾ വാത്സല്യംകൊണ്ടും മറ്റേയാൾ കാമം കൊണ്ടും എടുത്തുചാടുന്നു. അതിന്റെ ഫലം കൂടിയാണ് ട്രോജൻ യുദ്ധത്തിന്റെ എന്നപോലെ അതിന്റെ പരിണാമത്തിന്റെയും ബാക്കി ദുരന്തങ്ങൾ. ഇത് സിനിമയുടെ അബോധമാണ്. ചലച്ചിത്രത്തിന്റെ പ്രമേയഗതിയും ബോധവും ഇങ്ങനെയേ അല്ല. എന്നാലും അനേകം ബലികളെ ഊട്ടുന്ന യുദ്ധത്തെയും അതിന്റെ പരിണാമത്തെയും ഇരുണ്ട വശമായി ചിത്രീകരിക്കാനുള്ള ക്രിയാത്മക സന്നാഹത്തിന്റെ ഭാഗമല്ലേ ഹെലൻ - ക്ലൈറ്റംനെസ്ട്ര കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള ലുപിതയുടെ തെരെഞ്ഞെടുപ്പ്.
 
സിനിമ സമൂഹത്തിന്റെ ബോധംമാത്രമല്ല അബോധം കൂടിയായതിനാൽ, ഈ തെരെഞ്ഞെടുപ്പിന്റെ പുറഭാഗഭംഗിമാത്രം നോക്കിയാൽ പോരല്ലോ.. അതുകൊണ്ട് ‘വോക്ക്’ എന്നും പറഞ്ഞ് ആർക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിച്ചാലെന്താണ്? 
 
fb