ഒരു മാസം മുൻപുള്ള മാതൃഭൂമിആഴ്ചപ്പതിപ്പിലെ ( 2026 ജനുവരി 6-10) യിലെ നാരായണഗുരു പതിപ്പിൽ വന്ന ശശിതരൂരിന്റെ ലേഖനം, ഗുരുവിനെ ഭൗതികവാദപരമായ പശ്ചാത്തലത്തിൽ സാമൂഹിക പരിഷ്കർത്താവും നവോഥാന നായകനുമായി കാണുന്ന കുറച്ചുപേരിലെങ്കിലും പ്രയാസമുണ്ടാക്കിയിരുന്നു. ലേഖനത്തിൽ ഗുരു, ദൈവീകാത്ഭുതങ്ങൾ ചെയ്യുന്നതിൽ പ്രാവീണ്യമുള്ള ആത്മീയബിംബമാണ്. തെങ്ങിനെ തലോടി കായ്ഫലമുള്ളതാക്കുന്നു. ഓർമ്മശക്തി നഷ്ടപ്പെട്ട രാമൻ തമ്പി വക്കീലിനു നെറ്റിയിൽ തേയ്ക്കാൻ വിഭൂതിനൽകി, ആയതു വീണ്ടെടുത്തു കൊടുക്കുന്നു. ഇരട്ടക്കുട്ടികളിൽ ഒരാൾ മരിക്കുമെന്ന് മുൻകൂട്ടി കണ്ട് ഒരാൾക്കു മാത്രം പേരു നിർദ്ദേശിക്കുന്നു. ഈ സംഭവങ്ങൾക്കെല്ലാം കിരീടം വയ്ക്കുന്ന രീതിയിൽ അവസാന വർഷങ്ങളിൽ ഗുരു അനുഭവിച്ച വേദനയെ കഠിനദുരിതങ്ങളെല്ലാം അനുഭവിച്ചുള്ള ഐഹികലോകത്തിൽനിന്നുള്ള ആത്യന്തികമായ മോക്ഷപ്രാപ്തിയും മറ്റുള്ളവരുടെ പാപഭാരങ്ങളുടെ ഏറ്റെടുക്കലുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നു, ഗുരുവിന്റെ വാക്കുകളെത്തന്നെ അതിനു ആധാരമാക്കുകയും ചെയ്യുന്നു.
ജീവിതം, ബോധനം, പൈതൃകം എന്നീ മൂന്നു ഭാഗങ്ങളുള്ള ‘ശ്രീ നാരായണ ഗുരു- ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി’ എന്ന പുസ്തകത്തിലെ ‘ശാന്തദീപ്തമായ കെടാവിളക്ക്’ എന്ന ഭാഗത്തെ അതുപോലെ എടുത്തുകൊടുക്കുകയാണ് ആഴ്ചപ്പതിപ്പ് ചെയ്തത്. (എൻ സുനിൽ കുമാർ വിവർത്തകൻ) ജീവിതം എന്ന ഭാഗത്തെ അവസാന അദ്ധ്യായമാണത്. അരുവിപ്പുറം പ്രതിഷ്ഠ, കുട്ടിക്കാലം, ഗുരുസ്ഥാനലബ്ധി, സാമൂഹികപരിഷ്കരണപരമായ നിശ്ശബ്ദപ്രവർത്തനങ്ങൾ, വക്കം സത്യാഗ്രഹത്തിലെ പങ്ക്, ശ്രീലങ്കൻ യാത്രകൾ, മഹാത്മാക്കളുമായുള്ള അഭിമുഖങ്ങൾ എന്നിവയ്ക്കുശേഷമാണ് ഗുരുവിന്റെ ദൈവികസിദ്ധിയിലും ശക്തിയിലും വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗത്തിന്റെ പ്രത്യാശയിൽ ജീവിച്ച ഗുരുവിനെ തരൂർ അവതരിപ്പിക്കുന്നത്. അതുമാത്രമായെടുത്തു വയ്ക്കുമ്പോഴുള്ള പ്രശ്നം പുസ്തകത്തെ ഒന്നായി നോക്കുമ്പോഴില്ല. ഗുരുവിന് പ്രാതിഭാസികമായ ജീവിതമുണ്ടെന്ന വാസ്തവത്തെ, നാടോടി മിത്തുവത്കരണപ്രക്രിയയുമായും അതിന്റെതന്നെ ഭാഗമായ കാലികശാസ്ത്രീയബോധംകൊണ്ടുള്ള വ്യാഖ്യാനമായും (കാലത്തിൽ കടന്നുകയറി ഇടപെടാനുള്ള ശക്തിയെ ക്വാണ്ടം എന്റാഗിൾമെന്റുമായി കൂട്ടിച്ചേർക്കുന്ന പ്രൊഫ. ജി കെ ശശിധരന്റെ നിരീക്ഷണത്തെയാണ് (Sree narayana Guru's Philosophy of Universal Oneness) ശശി തരൂർ അവലംബമാക്കുന്നത്) അവതരിപ്പിക്കുന്ന അദ്ധ്യായമാണ് ‘ശാന്തദീപ്തമായ കെടാവിളക്ക്’. എന്നുവച്ച് പുസ്തകത്തിന്റെ സ്വരം മുഴുവൻ അത്തരത്തിലുള്ളതല്ല.
എങ്കിലും അടുത്തു പരിശോധിച്ചാൽ ആ ഭാഗത്തിനു മറ്റൊരു തരത്തിലുള്ള പ്രാധാന്യമുണ്ടെന്നു മനസിലാകും. ശാന്തദീപ്തം എന്ന വാക്കും മറ്റുള്ളവരുടെ വേദന ഏറ്റെടുത്തുവെന്ന കല്പനയും ഓർമ്മയിൽകൊണ്ടുവരുന്ന പൂർവരൂപം യേശുക്രിസ്തുവിന്റെയാണ്. അതുമാത്രമല്ല, അദ്ദേഹത്തിന്റെ ദിവ്യത്വം പരിശോധിക്കാൻ വേണ്ടിയാണ് കായ് ഫലമില്ലാത്ത തെങ്ങിനെ ശാസിക്കാൻ ആളുകൾ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നത് എന്ന് കഥയിലുണ്ട്. അദ്ദേഹം ശാശിക്കുന്നതിനു പകരം വിവശനായ മനുഷ്യനോട് എന്നപോലെ തെങ്ങിനെ സമാശ്വസിപ്പിക്കുകയും അത് തുടർന്നുള്ള വർഷങ്ങളിൽ നിറയെ കായ്ക്കുകയും ചെയ്തുവെന്നാണ്. കായ്ഫലമില്ലാത്തതിനാൽ അത്തിമരത്തെ ശപിച്ച യേശുവിന്റെ വിപരീതനിഴൽ ഈ കഥയിൽ വീണു കിടപ്പുണ്ട്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന സംവാദങ്ങളെ സർവമതസമ്മേളനത്തിൽവച്ചു നിർവചിച്ച ഗുരുവിനു, സമാധാനപരവും വിനീതവും ധ്വന്യാത്മകവും എന്നാൽ പ്രബോധനപരവുമായ വ്യവഹാരമാതൃക സ്വകീയമായുണ്ടായിരുന്നു. ഇതും ചേർത്തുവച്ചാലോചിച്ചാൽ ആ കാലത്തിലെ ഹൈന്ദവതർക്കമാതൃകകളിൽനിന്നു (പോളിമിക് സ്ട്രക്ചർ) വിപരീതമായ നിലയിൽ, ദൈവശാസ്ത്രത്തെ വ്യവഹാരരൂപമായി ഉപയോഗിക്കുകയാണ് ഗുരു ചെയ്തത്. ചട്ടമ്പി സ്വാമികളുടെ തർക്കമാതൃകകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. മതവിമർശനത്തിന് ചട്ടമ്പി സ്വാമികൾ ഉപയോഗിക്കുന്ന യുക്തി, പ്രമാണം, അനുഭവം എന്നീ താർക്കികഘടകങ്ങൾ പൗരസ്ത്യ പാരമ്പര്യത്തിൽനിന്നുള്ളതാണ്. എതിരാളിയുടെ വായടപ്പിക്കുക എന്ന ലക്ഷ്യമാണതിനുള്ളത്. കുഠാരം, ഛേദനം, ഖണ്ഡനം തുടങ്ങിയ അക്കാലത്തെ മതവാദപ്രതിവാദഗ്രന്ഥങ്ങളുടെ ശീർഷകപദങ്ങൾ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യർക്ക്’ എന്ന പ്രബോധനത്തിലുള്ള ഊന്നൽതന്നെ ബഹുദൈവവിശ്വാസത്തിൽനിന്നുമാറി നിൽക്കുന്നതും കൂടുതൽ അഭികാമ്യവുമായ ഒരു ദൈവസങ്കല്പത്തിലേക്കുള്ള പ്രതീക്ഷാനിർഭരമായ ഉറ്റുനോട്ടമാണല്ലോ. പി എൻ ഗോപീകൃഷ്ണൻ ഗുരുവിന്റെ ദൈവസങ്കല്പത്തെ വ്യവസായവിപ്ലവത്തിനുശേഷമുള്ള കാലത്തുമാത്രം സാധ്യമാവുന്ന വിഭാവനയായി വിശദീകരിക്കുന്നുണ്ട്. ‘ദൈവദശക’ത്തിലെ പ്രപഞ്ചനിർമ്മാണശാല, പ്രതിഭാശാലിയും സർവശക്തനുമായ ഒറ്റ നിർമ്മാണകൻ മാത്രമുള്ള യൂറോപ്പിലെ ആധുനികമായ പണിശാലയാണ്എന്ന് അദ്ദേഹം എഴുതുന്നു.
ഗുരുവിനു മാത്രമല്ല, മിഷനറിമാരിൽകൂടി തദ്ദേശീയ വഴക്കം സിദ്ധിച്ച ദൈവശാസ്ത്രവ്യവഹാരഛായകളാണ് നാരായണഗുരുവിനെപ്പറ്റിയുള്ള കഥകൾക്കും നിറം നൽകുന്നത്. ‘ഒരു ദൈവം‘ മനുഷ്യന് എന്ന പ്രമാണവാക്യത്തെ ശശിതരൂർ കാണുന്നത് ഏകശാസകമായ ഏകദൈവവിശ്വാസത്തിലേക്കൂള്ള ആഹ്വാനമായല്ല, ശാങ്കരവേദന്തത്തിൽ അധിഷ്ഠിതമായ അദ്വൈതവാദത്തിന്റെ പ്രഘോഷണമായിട്ടാണ്. ഗുരുവിനെപ്പറ്റി പിന്നീടുണ്ടായ ആഖ്യാനങ്ങൾ വച്ചു നോക്കുമ്പോൾ, ഗുരു പിൻപറ്റുന്നത് ശങ്കരവേദാന്തമാണെന്ന വാദം തർക്കവിഷയമാണ്.
വേറൊരു വിചിത്രമായ വാസ്തവംകൂടി ഐതിഹ്യകഥകൾക്കുണ്ട്. വാദിക്കാനും ജയിക്കാനുമല്ലെന്ന് നാരായണ ഗുരു പറഞ്ഞെങ്കിലും ഗുരുവിനെപ്പറ്റിയുള്ള എല്ലാ കഥകളിലും ഗുരു തന്റെ വാഗ്ധോരണികൊണ്ട് എതിരാളികളെ ജയിക്കുന്ന ആഖ്യാനഘടനയാണുള്ളത്. അവരിൽ ഭൂരിപക്ഷവും പണ്ഡിതരല്ല, സാധാരണക്കാരാണ്. കുറ്റിപ്പുഴയുമായുള്ള പപ്പടം കഥയിൽ, കണ്ടാലറിയാത്ത ജാതിയെപ്പറ്റിയുള്ള കഥയിൽ, കുട്ടിച്ചാത്തനുള്ള കത്തിന്റെ കഥയിൽ, ‘വർഷം’ ഒന്നു കഴിഞ്ഞുള്ള ക്ഷേത്രപ്രവേശന കഥയിൽ, അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റിയുള്ള കഥയിൽ... വ്യത്യസ്തമായ ചില സന്ദർഭങ്ങളും ഉണ്ട്. തരൂരിന്റെ പുസ്തകം വായിച്ചു പോകവേ ഒരിടത്ത്, ശിഷ്യനായ നടരാജഗുരുവുമായുള്ള ചോദ്യോത്തരങ്ങൾ വിവരിക്കുന്നിടത്ത്, ഗുരു നിശ്ശബ്ദനാവുന്നതായി തോന്നി.
ജലവും ഓളവും പോലെ ‘അ-ദ്വൈത’മാണ് ജീവനും ദൈവവും എന്നു വിശദീകരിച്ചു കൊടുക്കുന്നതിനിടയിൽ ഇത്ര ലളിതമാണ് കാര്യങ്ങളെങ്കിൽ മനുഷ്യർ ഇതു പഠിക്കാൻ ഇത്രയധികം സമയം ചെലവഴിക്കുന്നതെന്തിനാണെന്ന് നടരാജഗുരു ചോദിക്കുന്നു.
യാഥാർത്ഥ്യം അവർ മറന്നുപോകുന്നതുകൊണ്ട് എന്ന ഗുരുവിന്റെ മറുപടി.
മറക്കാൻ കാരണം മായയാണ്.
മായയെ മറികടക്കാൻ വെള്ളവും ഓളവും രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിഞ്ഞാൽ മതി എന്ന് അദ്ദേഹം അത് വ്യക്തമക്കിക്കൊടുക്കുന്നു.
ഉടൻ ‘അത്തരമൊരു തിരിച്ചറിവിന്റെ ഉദ്ദേശ്യമെന്താണ്’ എന്നാണ് നടരാജ ഗുരു തിരിച്ചു ചോദിക്കുന്നത്.
അതിനു ഗുരു പറയുന്ന മറുപടി പുസ്തകത്തിൽ കാണാം. (സന്ദർഭവുമായി ഒട്ടും യോജിക്കുന്നതല്ലത്, അതുതന്നെയാണോ യാഥാർത്ഥ്യം എന്ന് ആർക്കറിയാം?)
എന്നാൽ കാതലായ ആ ചോദ്യം കേട്ട്, വാദിക്കാനും ജയിക്കാനുമായല്ലാതെ നിശ്ശബ്ദനായിരിക്കുന്ന ഗുരുവിൽ ധ്യാനമഗ്നനാവുന്ന ക്രിസ്തുവിന്റെ പാരമ്പര്യം കൂടുതൽ പ്രഭയോടെ ഇറങ്ങിവരുന്നതായി സങ്കല്പിക്കാനാണ് എനിക്കിഷ്ടം.
(എഫ് ബി)

