ഏപ്രില്‍ 24,2008, വ്യാഴാഴ്ച.
“പ്രതിരോധകുത്തിവെപ്പെടുത്ത നാലുകുട്ടികള്‍ മരിച്ചു.”
ചെന്നൈ : അഞ്ചാം പനിയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പിനെതുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍
നാലു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.
(മാതൃഭൂമി)
“ ചെന്നൈയില്‍ പോളിയോ മരുന്നു നല്കിയ നാലു കുട്ടികള്‍ മരിച്ചു.”
ചെന്നൈ : തിരുവള്ളൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോളിയോ മരുന്നു നല്‍കിയതിനെ തുടര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു.
(മലയാള മനോരമ)
ഏപ്രില്‍ 25, 2008, വെള്ളിയാഴ്ച.
“ബസ് മാറി; പാലായില്‍ നിന്നു ഗോപിക തലസ്ഥാനത്തെത്തി.“
തിരു: കോട്ടയം പാലാ കാവുങ്കണ്ടം കടനാട്ട് മേടയില്‍ വീട്ടില്‍ സജി മകളെ നെഞ്ചോടു ചേര്‍ത്തു. പാലായില്‍ ചക്കാമ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് കടനാട്ടുള്ള വീട്ടിലേയ്ക്ക് പോകാനിറങ്ങിയ പത്തു വയസ്സുകാരിയാണ് ബസു തെറ്റി നാലു ജില്ലകളും ഇരുന്നൂറോളം കിലോമീറ്ററുകളും താണ്ടി തലസ്ഥാനത്തെത്തിയത്.
(മലയാള മനോരമ)
“വീടുവിട്ടിറങ്ങിയ ബാലികയെ പിടികൂടി”
തിരു: അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി വിട്ടുകരെ വിവരമറിയിച്ചു. പാലാസ്വദേശിനിയായ പതിനൊന്നുകാരിയെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് സംശയം തോന്നിയ അധികൃതര്‍ പിടികൂടിയത്.
(മാതൃഭൂമി)
മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ വ്യത്യസ്തമായ മുഖങ്ങളാണിവ. മുഖം മാത്രമല്ല മൊത്തം വ്യത്യാസപ്പെട്ടാണിരിക്കുന്നതെന്ന് ശ്രദ്ധിച്ചാലറിയാം. വാര്‍ത്തകളിലേയ്ക്ക് ഒന്നുകൂടി കണ്ണോടിക്കുക. അഞ്ചാം പനിയ്ക്കെതിരെയുള്ള കുത്തിവെപ്പാണോ, പോളിയോ പ്രതിരോധമരുന്നാണോ കുഞ്ഞുങ്ങളെ കൊന്നത്? പതിനൊന്നു വയസ്സുകാരി ഗോപിക വീട്ടുകാരോടു പിണങ്ങിയാണോ, ബസുമാറി കയറി വഴിതെറ്റിയാണോ തിരുവനന്തപുരത്തെത്തിയത്?
പത്രങ്ങള്‍ക്ക് തീര്‍ച്ചയായും കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ട്. അതനുസരിച്ച് വാര്‍ത്തകളുടെ കണ്ടെത്തലിലും അവതരണത്തിലും മാറ്റങ്ങളുണ്ടാവും. അത്തരം പക്ഷപാതങ്ങള്‍ക്ക് ഒരു സാദ്ധ്യതയുമില്ലാത്ത രണ്ടു സംഭവങ്ങളാണ്, ഇവിടെ പരാമര്‍ശ വിധേയമായത്. 1995 മുതല്‍ നമ്മുടെ നാട്ടില്‍, ഇന്ത്യയില്‍ ഊര്‍ജ്ജിതമായി നടക്കുന്ന പരിപാടിയാണ് പോളിയോ പ്രതിരോധം, നിര്‍മ്മിച്ച കമ്പനിയേതെന്നറിയാതെ, എക്സിപിയറി ഡേറ്ററിയാതെ, സൌജന്യമായി തുള്ളിമരുന്ന് ആശുപത്രികള്‍ക്കു പുറമേ ബസ് സ്റ്റാന്‍ഡുകളിലും സ്കൂളുകളിലും കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളില്‍ വച്ച് ആറുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വായിലിറ്റിച്ചുകൊടുക്കുകയാണ് നാം. അക്ഷരാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കള്‍ക്ക് ബോധമുണ്ടാക്കാന്‍ മരുന്നിന്റെ പ്രാധാന്യവും തിയ്യതിയും ഓര്‍മ്മപ്പെടുത്താന്‍ സിനിമാതാരങ്ങള്‍. വര്‍ഷാവര്‍ഷം അരങ്ങേറുന്ന ഈ പരിപാടി സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം എത്രയായി? സമ്പൂര്‍ണ്ണമായി എന്തെങ്കിലും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടോ? പോളിയോ വിരുദ്ധസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാജന് സിന്ധു പറയുന്നത് പോളിയോ രോഗികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടിയിരിക്കുന്നു, ഇന്ത്യയില്‍ എന്നാണ്. (സാജനും ഡോ. ഹരിയും ചേര്‍ന്നാണ് കേരളത്തിലെ പോളിയോ വിരുദ്ധസമരങ്ങള്‍ നയിക്കുന്നത്, ഈ മരുന്നുകൊടുപ്പിന്റെ കച്ചവടവും അര്‍ത്ഥരാഹിത്യവും തെളിയിക്കുന്ന അതിവിപുലമായ ഒരു ഡേറ്റാബെയ്സ് സാജന് സൂക്ഷിക്കുന്നുണ്ട്). അഞ്ചാം പനിയ്ക്കെതിരെയുള്ളത് തുള്ളിമരുന്നല്ല, കുത്തിവയ്പാണ്. (MMR Vaccine) മണ്ണനും മുണ്ടിനീരിനും പുറമേ ഇന്ത്യയിലിന്നുവരെ കണ്ടിട്ടില്ലാത്ത റുബെല്ലാ എന്ന ജര്‍മ്മന്‍ മണ്ണനും (Measles, Mumps, Rubella)കൂടി ചേര്‍ന്നാണ് ഈ കുത്തിവയ്പ്. എന്തായാലും പോളിയോയ്ക്കെതിരെയുള്ള തുള്ളിമരുന്നും അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷനും എന്തായാലും ഒന്നാവില്ല.
വാര്‍ത്തകളുടെ പിന്നിലേയ്ക്കു പോയി, അതിനാസ്പദമായ സംഭവത്തിലൊന്നു മനസ്സൂന്നുക. തന്റെ കുഞ്ഞോമനകള്‍ക്ക് ഒരസുഖവുമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെയാണ്, പ്രതിരോധ കുത്തിവയ്പു നടത്തുന്ന സ്ഥലങ്ങളിലേയ്ക്ക് ഒന്നുമറിയാതെ അമ്മമാര്‍ കുഞ്ഞുങ്ങളെയും കൊണ്ടു വരുന്നത്. ഒരു ചോദ്യവുമില്ലാതെ. എന്നിട്ട് ആരുടെ തെറ്റായാലും അവര്‍ക്കു കിട്ടുന്നത് കുഞ്ഞുങ്ങളുടെ മരണമാണ്. സാമൂഹികമായ നീതിബോധം ഏറ്റവും ജാഗ്രത്താവേണ്ട നിര്‍ണ്ണായകമായ ഒരു നിമിഷം. കാരണം നമ്മളെല്ലാം കുഞ്ഞുങ്ങളെയും കൊണ്ട് രാജ്യം സൌജന്യമായി ചൊരിയുന്ന പ്രതിരോധമരുന്നുകളുടെ ബൂത്തില്‍ ചെന്നു വരി നിന്നവരാണെന്ന്, നില്‍ക്കേണ്ടവരാണെന്ന് ആലോചിക്കുക. അപ്പോള്‍ പോളിയോ തുള്ളി മരുന്നായിരുന്നോ അഞ്ചാം പനിയ്ക്കുള്ള വാക്സിനായിരുന്നോ കുഞ്ഞുങ്ങളെ കൊന്ന വില്ലന്‍ എന്നു നാം അറിയേണ്ടതില്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നറിയേണ്ടേ? ആരുടെ ഉദാസീനതയും രാഷ്ട്രീയവുമാണിതിനു പിന്നില്‍ എന്ന് അപഗ്രഥിക്കേണ്ടതല്ലേ? വാര്‍ത്ത കൊടുത്ത രീതിയ്ക്കുമുണ്ട് പ്രത്യേകത. മാതൃഭൂമി ചരമങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന പേജില്‍ അതൊതുക്കി. പല മരണങ്ങള് പോലെ ദാ നാലെണ്ണം കൂടി മരിച്ചു എന്ന മട്ടില്‍. മനോരമ മുന്‍പേജില്‍ തന്നെ കൊടുത്തു (വൈകി കിട്ടിയ വാര്‍ത്തയായതിനാലുമാവാം) പക്ഷേ മരുന്ന് പോളിയോയുടെയാക്കി. എന്തായാലെന്ത് എന്ന മട്ട്. (കൂട്ടത്തില്‍ പറയട്ടേ, പോളിയോയ്ക്ക് പ്രതിരോധമായി ഇന്ത്യയില്‍ കുത്തിവയ്പ് നാളിതുവരെ ഇല്ല)
പാലായില്‍ നിന്ന് വഴിതെറ്റി തിരുവനന്തപുരത്തെത്തിയ ബാലികയുടെ കഥ ‘മനോരമ‘ ഒരു ഫീച്ചറുപോലെ ആകര്‍ഷകമാക്കിയാണു പറയുന്നത്. “അച്ഛന് മകളെ നെഞ്ചോടു ചേര്‍ത്തു, കൈവിട്ടു പോയ മുത്തിനെ തേടിയെത്തിയ ബന്ധുക്കള്‍ അതു കണ്ടു കണ്ണീര് വാര്‍ത്തു“ എന്ന മട്ടില്‍ റിയാലിറ്റി ഷോയുടെ മസാലക്കൂട്ടുകലെല്ലാം സുസജ്ജം. അഞ്ചാം ക്ലാസിന്റെ മിടുക്കു ചോരാതെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ പോലീസിനു നല്കാന് കഴിഞ്ഞതാണ് കാര്യങ്ങളെ എളുപ്പമുള്ളതാക്കിയതത്രേ. പോലീസിന്റെ മിടുക്കിനുമുണ്ട് പത്രം വക അഭിനന്ദനം. വാര്‍ത്തയില്‍ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയതു തന്നെയാണ്. നൂറുതരം. ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ പോകാന്‍, എട്ടും പൊട്ടും തിരിയാതെ, പെണ്‍കുട്ടി പ്രൈവറ്റ് ബസ് എന്നു വിചാരിച്ചു, ദീര്‍ഘദൂര കെ എസ് ആര് ടി സിയില്‍ കയറിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. കണ്ടക്ടര്‍ക്കുമുണ്ട് അതിലൊരു കുത്ത്. അയാള്‍ അരടിക്കറ്റു നല്കി പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ടു! ‘മാതൃഭൂമി‘യില്‍ പ്ലേറ്റു നേരെ തിരിയുന്നു. അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ തമ്പാനൂര്‍ സ്റ്റേഷന്റെ പരിസരത്തു വച്ച് അധികൃതര്‍ ‘പിടികൂടുക‘തന്നെയായിരുന്നു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മാതാപിതാക്കളുടെ നമ്പര്‍ പോലീസ് കണ്ടെത്തിയത്. മാതൃഭൂമിയുടെ ഭാഷ തന്നെ നേരത്തേ കണ്ട മനോരമയിലേതില്‍ നിന്നു വളരെ വ്യത്യസ്തം. ‘പിടികൂടി’ എന്ന വാക്കിന്റെ ആവര്‍ത്തനത്തില്‍ തന്നെ ഒരു കര്‍ക്കശത്വമുണ്ട്. മയക്കുമരുന്നും കള്ളക്കടത്തും പിടികൂടുന്നു. പോക്കറ്റടിക്കാരനെയും കൊലപാതകിയെയും തീവ്രവാദിയെയും പിടികൂടുന്നു. പതിനൊന്നു വയസ്സുള്ള ബാലികയെയും പിടികൂടുന്നു.
ഒന്നാലോചിച്ചു നോക്കിയാല്‍ ഇവ ചെറിയ വ്യത്യാസങ്ങളൊന്നുമല്ല. ഈ ഭീമമായ വ്യത്യാസങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സംഭവം എന്തായിരിക്കും? വാര്‍ത്തകള്‍ എന്തായാലും ശൂന്യകാശത്തു നിന്ന് കയറ്റി അയച്ചവയല്ല. നമ്മുടെ പരിസരങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. വാര്‍ത്താ ഉപഭോഗം ഏറ്റവും മുന്തി നില്ക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടാവുമോ ഇങ്ങനെ? നമുക്കു ചുറ്റും ദൃശ്യങ്ങളായും കേള്‍വിയായും മഷിപുരണ്ട അക്ഷരങ്ങളായും നിറയുന്ന വാര്‍ത്തകളുടെ പ്രളയത്തില്‍ ‘ശരി‘ കണ്ടെടുക്കുന്നതെങ്ങനെ?
മൂന്നാമതൊരു പത്രം നോക്കിയാലും തീരില്ല പ്രശ്നം. അതില്‍ സംഗതി മറ്റൊന്നാവാനുള്ള സാദ്ധ്യത തീരെ ഇല്ലാതില്ല. ‘ചിക്കന്‍പോക്സിനുള്ള പ്രതിരോധമരുന്നു കുത്തിവച്ചു കുഞ്ഞുങ്ങള്‍ മരിച്ചു‘ എന്നായിരുന്നു, ഒരു വാര്‍ത്താചാനല്‍ ഈ ന്യൂസ് ആദ്യം അവതരിപ്പിച്ചത് എന്നു കേള്‍ക്കുന്നു. അപ്പോള്‍ നാലാമത്തേത്, അതു ശരിയാണോ എന്നു പരിശോധിക്കാന്‍ അഞ്ചാമത്തേത്........... പരസ്പരാഭിമുഖമായി പിടിക്കേണ്ടി വരുന്ന കണ്ണാടികളുടെ ലോകത്തെപ്പറ്റി എഴുതിയത് ആനന്ദാണ്. കണ്ണാടികളാണ് ചുറ്റുമെങ്കില്‍ വാസ്തവം, നീതിബോധത്തോടൊപ്പം മറ്റെവിടെയെങ്കിലുമായിരിക്കും. അയഥാര്‍ത്ഥ പ്രതിബിംബങ്ങളുടെ, പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ (വിര്‍ച്വല്‍ റിയാലിറ്റി) ഒരു ലോകത്താണ് കണ്ണാടികള്‍ നമ്മെ ജീവിക്കാന്‍ വിടുന്നത്. വിവരങ്ങള്‍ കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വവും കൂടും. നിസ്സംഗത, ഉദാസീനത, അതാര്യത, ജഡത ഇവയെല്ലാം സാമൂഹികതയുടെ അന്ത്യത്തിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പു തന്ന ഴാങ്ങ് ബോദ്രിയാറുടെ ഒരു ശീര്‍ഷകവും കൂടിയാണ് “The Mirror Of Production” പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ വാര്‍ത്തകളുടെ പ്രളയത്തെ രാവിലത്തെ ചായയ്ക്കൊപ്പം ഊതിക്കുടിച്ച് സായൂജ്യമടയുന്ന മലയാളിയുടെ പ്രബുദ്ധത ജീവിക്കുന്നത് സത്യത്തില്‍ യഥാര്‍ത്ഥലോകത്തു തന്നെയാണോ?
പകര്‍പ്പുകളാണ് നമ്മുടെ തത്ത്വവിചാരങ്ങളുടെ വിവരമൂലധനം എന്നതിനാല്‍ നമ്മുടെ ചെയ്വനകളില്‍ യുക്തി എന്തെങ്കിലുമുണ്ടോ?
നമ്മുടെ ബൌദ്ധിക ജീവിതം തനി കാപട്യമാണോ?
അതു നമ്മള് അറിയാതിരിക്കുന്നതാണോ?