"സ്വന്തം സമയത്തിന്മേൽ നിങ്ങൾക്ക് പൂർണ്ണമായ നിയന്ത്രണാധികാരം നൽകാൻ കരുത്തുണ്ട് എന്നതാണ് പണത്തിന്റെ ഏറ്റവും വലിയ ആന്തരിക മൂല്യം.
- മോർഗൻ ഹൗസൽ, പണത്തിന്റെ മനശ്ശാസ്ത്രം, 2020
ജനമനസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ്, ഗുണപരമായി ഉപയോഗിച്ചിട്ടുള്ള പല ചലച്ചിത്രങ്ങളുമുണ്ട്. ആരംഭകാലത്തുതന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞ ഈ ശേഷിയെ സോവ്യറ്റ് റഷ്യയും ജർമ്മനിയുംപോലുള്ള രാജ്യങ്ങൾ രാഷ്ട്രീയപ്രചരണായുധമായി ഉപയോഗിച്ചിരുന്നു. അനീതിയ്ക്കെതിരെയുള്ള യുദ്ധാഹ്വാനമായി ചരിത്രത്തിലിടം നേടിയ ‘ബാറ്റിൽഷിപ് പൊട്ടെംകിനും’ (1925) ഹിറ്റ്ലറെ വീരനായകനായി അവരോധിക്കുന്ന ‘ട്രയംഫ് ഓഫ് വില്ലും’ (1935) നോക്കുക. മറുവശത്ത് സാമൂഹികപ്രതിബദ്ധതകൊണ്ട് നിർമ്മിച്ച സിനിമകൾ നല്ല മാറ്റങ്ങൾക്കും രാഷ്ട്രീയ തീരുമാനങ്ങൾക്കും കാരണമായിട്ടുണ്ട്. 1961-ലെ ബ്രിട്ടീഷ് ചിത്രം ‘വിക്ടിം’, സ്വവർഗസ്നേഹികൾക്കെതിരെ നടക്കുന്ന ചൂഷണത്തെ പുറത്തുകൊണ്ടിവരികയും ‘ലൈംഗികാതിക്രമനിയമം’ മാറ്റിയെഴുതാൻ കാരണമാവുകയും ചെയ്ത ചലച്ചിത്രമാണ്. ബൽജിയം സിനിമ, റോസെറ്റ (1999) രാജ്യത്തെ തൊഴിൽനിയമങ്ങളെ സമൂലം മാറ്റിയെഴുതിച്ചു. പുകവലിയുടെ മാരകഫലം പുറത്തുകൊണ്ടുവരാൻ പോരാടിയ ഡോ. ജെഫ്ഫ്രി വിഗാർഡിന്റെ കഥയാണ് ‘ഇൻസൈഡർ’ (1999) പാചകവസ്തുക്കൾ ഒട്ടിപ്പിടിക്കാത്ത ടെഫ്ലോൺ പാത്രങ്ങളിലെ മാരകമായ വിഷാംശം PFOA (C8) യെപ്പറ്റി ജനം വ്യാപകമായി അറിയുന്നത് ‘ഡാർക് വാട്ടേഴ്സ്’ (2019) എന്ന സിനിമയിലൂടെയാണ്. ഈ രണ്ടു സിനിമകളും ലോകത്തെ കുത്തകകമ്പനികളുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ പല രാജ്യങ്ങളിലും നിയമനിർമ്മാണങ്ങൾക്കുമാത്രമല്ല ആരോഗ്യസംബന്ധിയായ അവബോധരൂപീകരണത്തിനും വഴിയൊരുക്കി.
സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപവും പ്രേക്ഷകപങ്കാളിത്തം കുറഞ്ഞ ‘ഉഷ്ണമാധ്യമ’വുമാണ് (Hot Media) ചലച്ചിത്രങ്ങൾ. അതിനു നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. പ്രകടമായ സന്ദേശങ്ങളിൽക്കൂടിയല്ലാതെ മനശ്ശാസ്ത്രപരമായും സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുന്നുണ്ട്. അബോധാത്മകമായ സ്വാധീനമാണ് കൂടുതൽ ആഴത്തിലുള്ളതും ദീർഘകാലം നീണ്ടുനിൽക്കുന്നതും. എളുപ്പം മാറ്റി മറിക്കാവുന്നതോ തുടച്ചു കളയാവുന്നതോ അല്ല, ചലച്ചിത്രങ്ങളുടെ അത്തരം കടന്നുകയറ്റങ്ങൾ. സിനിമ പഠിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്, ഡി ഡബ്യൂ ഗ്രിഫിത്ത് സംവിധാനം ചെയ്ത ‘ബെർത്ത് ഓഫ് നേഷൻ’ (1915). എന്നാൽ അമേരിക്കയിൽ തീവ്രവംശീയ വാദികളായ വെള്ളക്കാരുടെ സംഘം, കു ക്ലക്സ് ക്ലാൻ (Ku Klux Klan) ന്റെ രണ്ടാം വരവിനു കലമൊരുക്കുകയും വർണ്ണവിവേചനത്തിനും അക്രമങ്ങൾക്കും കുട പിടിക്കുകയും ചെയ്തു എന്ന ആരോപണമുണ്ട്. സംവിധായകൻ ഉദ്ദേശിച്ചതല്ലത്. തന്റെ സിനിമ ആഭ്യന്തരകലാപത്തിനു വഴിതെളിച്ചതിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.
ജനങ്ങളുടെ മനോഭാവത്തെയും സമീപനരീതികളെയും ആകെ മാറ്റിമറിക്കാൻ ചലച്ചിത്രങ്ങൾക്കാവുമെന്നതിനു ചലച്ചിത്രചരിത്രത്തിൽനിന്നുള്ള ആദ്യകാല ഉദാഹരണങ്ങളിലൊന്നാണിത്. ജാതി, മതം, തൊഴിൽ, സാമൂഹിക പദവി, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ സിനിമകൾക്ക് വലിയ കഴിവുണ്ട്. എന്നാൽ ഈ സ്വാധീനം എപ്പോഴും ഗുണപരമായരീതിയിൽ ആകണമെന്നില്ല. സമൂഹം ഇതുവരെ കൈവരിച്ച നല്ല മാറ്റങ്ങളെപ്പോലും അട്ടിമറിക്കുന്ന തരത്തിലാകാം അവ. മുന്നോട്ട് നയിക്കുന്നതിന് പകരം, നിലവിലുള്ള അവസ്ഥയിൽ മാറ്റങ്ങളൊന്നും വരുത്താതെ കഴിഞ്ഞുകൂടാൻ പ്രേരിപ്പിക്കുന്നവും കൂട്ടത്തിലുണ്ട്. സാമ്പത്തികാസൂത്രണം വഴിയുള്ള ജീവിതസുരക്ഷയെയും ദാരിദ്ര്യത്തെയും വിപരീതദ്വന്ദ്വങ്ങളായി പരിഗണിച്ചുകൊണ്ട് ജനപ്രിയസിനിമകൾ മനുഷ്യരെ കൂട്ടത്തോടെ ആട്ടിത്തെളിച്ചുകൊണ്ടുപോയിട്ടുള്ളത് എങ്ങോട്ടാണെന്ന ചരിത്രപരമായ അന്വേഷണം പ്രസക്തമാകുന്ന കാലികസന്ദർഭമാണിത്.
സത്യം, ആത്മാർത്ഥത, ലളിതജീവിതം എന്നിവയെല്ലാം ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളാണെന്ന് വരുത്തിത്തീർത്തുകൊണ്ടാണ്, സിനിമകൾ ദാരിദ്ര്യത്തെ മഹത്വവത്കരിക്കാറുള്ളത്. സത്യസന്ധതയും ആത്മാർത്ഥതയും സമ്പന്നർക്കൊപ്പമല്ലെന്ന ചലച്ചിത്രങ്ങളുടെ വിചാരഗതി അന്തസ്സുള്ള ജീവിതത്തിനു അത്യാവശ്യം വേണ്ടുന്ന സാമ്പത്തികസുരക്ഷയെയും ജീവിതത്തിൽ സ്വപ്രയത്നത്തെ മൂലധനമാക്കി മുന്നേറാനുള്ള പ്രേരണകളെയും പിന്നോട്ടടിപ്പിക്കുകകൂടി ചെയ്യുന്നു. പണക്കാരനായി കഴിഞ്ഞാൽ അയാൾ സമൂഹത്തിന്റെ കണ്ണിൽ സത്യസന്ധനല്ലാതായി മാറും. പാവങ്ങളുടെ ചോര കുടിക്കുകയും അവരെ നിർദ്ദയമായി പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരന്മാരായിരുന്നു പൊതുവേ സിനിമകളിലെ സമ്പന്നരെല്ലാം. നമ്മുടെ ചലച്ചിത്രങ്ങൾ ദശാബ്ദങ്ങളായി പങ്കുവച്ചുകൊണ്ടിരുന്ന ഈ മനോഭാവനിർമ്മാണത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന പുസ്തകമാണ് സാമ്പത്തിക ഉപദേഷ്ടാവും അദ്ധ്യാപകനുമായ എസ് ഉദയകുമാറിന്റെ ‘സിനിമാറ്റിക്സ് ഇക്കണോമിക്സ്.’ ധനസമ്പാദനത്തെക്കുറിച്ചുള്ള മലയാളിയുടെ (ഇന്ത്യക്കാരുടെയും) ബോധരൂപീകരണത്തിൽ പങ്കുവഹിച്ച ആധാരങ്ങൾ എന്ന നിലയ്ക്ക് ചലച്ചിത്രങ്ങളെ വിശകലനം ചെയ്യുന്നുവെങ്കിലും ഇതൊരു ചലച്ചിത്രനിരൂപണപുസ്തകമല്ലെന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്. കേവല വായനയ്ക്കുള്ള വിഭവം എന്നതിനേക്കാൾ സാധാരണ മനുഷ്യർക്ക് മാറി ചിന്തിക്കാനുള്ള വഴികൾ നിർദ്ദേശിക്കുകയും അതുവഴി, കുഴമറിച്ചിലുകളില്ലാതെ ഭാവിയാസൂത്രണത്തിനുള്ള പ്രായോഗികപാഠങ്ങൾ പകർന്നു നൽകുകയുമാണ് പുസ്തകത്തിന്റെ അടിസ്ഥാനലക്ഷ്യം.
ചലച്ചിത്രദൃശ്യങ്ങളെ ആധുനിക സാമ്പത്തികതത്ത്വങ്ങളുമായും വ്യവഹാരസാമ്പത്തികശാസ്ത്രവുമായും ചരിത്രപരമായ ഭൗതികവാദവാദവുമായി ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുന്ന ‘സിനിമാറ്റിക്സ് ഇക്കണോമിക്സി’ന്റെ ഭാഷ സിദ്ധാന്തങ്ങളുടെ സങ്കീർണ്ണതകളൊന്നുമില്ലാതെ അനായാസമായി വായിച്ചു പോകാവുന്ന തരത്തിൽ ലളിതമാണ്. നമ്മൾ കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന ജീവിതത്തിന്റെ കണ്ണാടികളും സമൂഹത്തിന്റെ ബോധാബോധങ്ങളെ രേഖപ്പെടുത്തിവച്ചിരിക്കുന്ന സാംസ്കാരിക പ്രമാണങ്ങളുമായ ചലച്ചിത്രങ്ങൾ നിർണ്ണായകമായ ഘട്ടങ്ങളിൽ ബിംബമായി ഉള്ളിലിരുന്നു പ്രവർത്തിച്ചുകൊണ്ട് തീരുമാനങ്ങളെ നിയന്ത്രിക്കുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു.
ദാരിദ്ര്യം വിശുദ്ധമോ മാറ്റാനാവാത്ത അവസ്ഥയോ അല്ല. മനുഷ്യാന്തസ്സിനെ ഇല്ലാതാക്കുന്ന സാമൂഹികപ്രതിഭാസങ്ങളിൽ ഒന്നാണ്. വേണ്ടത്ര ആസൂത്രണങ്ങളോടെ തയ്യാറെടുത്താൽ ഒഴിവാക്കാവുന്ന വിപത്തുമാണ്. പക്ഷേ അത്തരം സന്ദർഭങ്ങളിൽ ചലച്ചിത്രങ്ങൾ (ഇവിടെ പരമ്പരാഗതസാഹിത്യവും കലകളും പ്രതിസ്ഥാനത്തുവരും) നിർമ്മിച്ചുവച്ചിരിക്കുന്ന ആശയമണ്ഡലം സാധാരണമനുഷ്യർക്കുള്ളിൽ പ്രതിബന്ധമായി പ്രവർത്തിക്കുന്നു. സത്യസന്ധതയും സമ്പത്തും വിരുദ്ധധ്രുവങ്ങളിലാണെന്ന കപടമായ മൂല്യബോധം ഭരിക്കാൻ തുടങ്ങുന്നു. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും സമകാലിക സന്ദർഭങ്ങളിൽ കാര്യങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചലച്ചിത്രങ്ങൾ വഴി പകർന്നുകിട്ടിയ ബോധ്യങ്ങൾക്ക് പൂർണ്ണമായും മോചനം കൈവന്നിട്ടില്ല. സാമ്പത്തിക സുരക്ഷിതത്തിനായുള്ള ശ്രമം, ഒരാൾ അയാളോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വങ്ങളുടെ ഭാഗമായി കാണാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് പുസ്തകം ആദ്യന്തം സ്വീകരിച്ചിട്ടുള്ളത്. ഇതൊരു പ്രധാനപ്പെട്ട നിലപാടാണ്, ഈ രീതിയിൽ ആദ്യത്തേതും.
ഇന്ത്യൻ സിനിമകളുടെ തുടക്കക്കാലംമുതൽ ദാരിദ്ര്യം പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ട്. ഹരിശ്ചന്ദ്രനെയും കുചേലനെയും വിദുരരെയുംപോലെയുള്ള പുരാണകഥാപാത്രങ്ങളില്പോലും ഈ ഘടകം പ്രവർത്തിച്ചിരുന്നു. ഒരർത്ഥത്തിൽ ഇന്ത്യയുടെ യഥാതഥമായ ആവിഷ്കാരംതന്നെ ദാരിദ്ര്യമാണെന്ന് സിനിമകൾ പറഞ്ഞുവച്ചു. ഫ്രഞ്ച് സംവിധായകനും ചലച്ചിത്രനിരൂപകനുമായ ഫ്രാൻസ്വാ ത്രൂഫോ, ‘പഥേർപാഞ്ചാലി’യുടെ (1955) വിദേശപ്രദർശനത്തിനിടെ, ഇറങ്ങിപ്പോയതിനെപ്പറ്റി ഒരു കഥയുണ്ട്. വൃദ്ധയായ കഥാപാത്രം കിണ്ണത്തിൽ ചോറുകുഴച്ച് ഉണ്ണുന്ന ദൃശ്യം സഹിക്കാൻ വയ്യാതെയാണത്രേ. (ഈ പ്രചരണം തെറ്റാണെങ്കിൽത്തന്നെ ഇന്ത്യൻചിത്രങ്ങൾ പങ്കുവയ്ക്കുന്ന ദാരിദ്ര്യക്കാഴ്ചകളോടുള്ള ഒരു വിമർശനം ഇതിൽ അടങ്ങിയിട്ടുണ്ട്) ഇന്ത്യയിലെ ദരിദ്രരുടെ ജീവിതത്തെ സിനിമകൾ വിദേശത്തു വിറ്റ് കാശാക്കുന്നുവെന്ന് ഇപ്പോഴും ഉയരാറുള്ള ആരോപണമാണ്. ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും തുടരുന്ന ഈ പതിവിന്റെ മറ്റൊരു വശമാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ (‘ദാരിദ്ര്യത്തിന്റെ മഹത്വവത്കരണം- ബിംബങ്ങളിലെ സാമ്പത്തിക കെണി’) വിശകലനം ചെയ്യുന്നത്. മുതലാളിമാരെല്ലാം ചൂഷകരാണെന്നും വേഷവിതാനങ്ങൾ അവരുടെ സ്വഭാവത്തെ വ്യക്തമാക്കുന്നുവെന്നും ദാരിദ്ര്യമാണ് നന്മയെന്നുമുള്ള തെറ്റായ ബോധം നിരന്തരമായി പങ്കുവയ്ക്കുന്ന 70-കൾ അവസാനംവരെയുള്ള സിനിമകളെ പരാമർശിച്ചുകൊണ്ട്, എന്തുകൊണ്ട് ഈ നായകർ ദരിദ്രരായി തുടരുന്നു എന്ന കാതലായ ചോദ്യം ചോദിക്കാൻ സിനിമകൾ പ്രേരിപ്പിക്കുന്നില്ല എന്ന കാര്യം ലേഖകൻ ഓർമ്മിപ്പിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള കാലത്തെ സാമ്പത്തികപ്രശ്നങ്ങളും ക്ഷാമവും അതിർത്തിയുദ്ധങ്ങളും ചേർന്നു സൃഷ്ടിച്ച അരക്ഷിതാവസ്ഥയുമായി പൊരുത്തപ്പെടാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം 50-60 കാലയളവിലെ ചലച്ചിത്രങ്ങൾക്കുണ്ടായിരുന്നു. അതിനുശേഷമുള്ള കാലം തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരുടെയും ഇച്ഛാഭംഗങ്ങളുടെയും രാഷ്ട്രീയകക്ഷികളിൽ പ്രതീക്ഷ നശിച്ച ജനതയുടെയുമായിരുന്നു. വ്യവസ്ഥിതിയോടു കടുത്ത പ്രതിഷേധമുള്ള ചെറുപ്പക്കാർ കോപാകുലരായ നായകന്മാരായി സിനിമകളിൽ നിറഞ്ഞു. മറ്റൊരു രൂപത്തിലാണ് അത്തരം ചിത്രങ്ങൾ സാമ്പത്തിക അപര്യാപ്തതകളെ കണ്ടത്. യാഷ് ചോപ്രയുടെ ‘ദീവാർ’ (1975) എന്ന സിനിമയിൽ അവിഹിതമാർഗങ്ങളിൽക്കൂടി പണംവാരിക്കൂട്ടിയ അധോലോകനായകനായ സഹോദരന് (അമിതാഭ് ബച്ചൻ), സത്യസന്ധനും കുടുംബസ്നേഹിയും പോലീസ് ഓഫീസറുമായ അനുജൻ (ശശികപൂർ) നൽകുന്ന മറുപടി, സോഷ്യൽ മീഡിയ കാലത്തും വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ്. തനിക്ക് കാറ്, ബംഗ്ലാവ്, ജോലിക്കാർ സകലതുമുണ്ടെന്നാണ് ജ്യേഷ്ഠന്റെ അഹങ്കാരത്തോടെയുള്ള പ്രസ്താവന. ‘മേരെ പാസ് മാം ഹെ’ (എന്റെ പക്കൽ അമ്മയുണ്ട്) എന്നാണ് അനുജന്റെ വിനീതമായ മറുപടി. ഭൂമിയെ വിലയ്ക്കു വാങ്ങാവുന്ന തരത്തിൽ സമ്പത്തു നേടിയാലും അമ്മയോളം വരില്ല ഒരു സ്വത്തും എന്ന ആശയത്തിന് ഭാരതീയമൂല്യസംഹിതയിൽ വലിയ പ്രാധാന്യമുണ്ട്. പണംകൊണ്ടു വിലയ്ക്കുവാങ്ങാവുന്നതല്ല, മനുഷ്യബന്ധങ്ങളും സ്നേഹവും ദയയുംപോലെയുള്ള മൂല്യങ്ങളും സുഖവും എന്ന കാഴ്ചപ്പാട് ചലച്ചിത്രങ്ങൾ തലമുറകളായി ആവർത്തിക്കുന്നതാണ്. ഇത്തരം വൈകാരികവാക്യങ്ങളുടെ ഉപരിതലത്തിലുള്ള താത്കാലിക ആകർഷണത്തെ മാറ്റിവച്ചു നോക്കിയാൽ, സാമ്പത്തിക ബാധ്യതകൾ അടുത്ത ബന്ധങ്ങളെയും കാര്യമായിത്തന്നെ ബാധിക്കുമെന്ന ഇന്ത്യൻ യാഥാർത്ഥ്യം വ്യക്തമായി കാണാൻ സാധിച്ചേക്കും.
ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ സ്വാഭാവികമായും ചലച്ചിത്രങ്ങളിൽ തൊണ്ണൂറുകൾക്കുശേഷം പ്രതിഫലിക്കാൻ തുടങ്ങിയതിനെപ്പറ്റിയാണ് പുസ്തകത്തിലെ മൂന്നാം ഭാഗം ചർച്ച ചെയ്യുന്നത്. വിപണികൾ കൂടുതൽ ദൃശ്യാത്മകമാവുകയും ലൈസൻസ് രാജ്, ചുവപ്പുനാട തുടങ്ങിയ പ്രതിബന്ധങ്ങളെപ്പറ്റി സമൂഹം ബോധവാന്മാരാകാൻ തുടങ്ങിയ കാലയളവിലെ സിനിമകളാണ് ഈ ഭാഗത്തെ പ്രതിപാദ്യം. സർക്കാർ ജോലിയെമാത്രം ആശ്രയിച്ച് മുന്നോട്ടു പോവുക സാധ്യമല്ലെന്ന് അഭ്യസ്തവിദ്യരായ പുതിയ തലമുറ ചിന്തിച്ചു തുടങ്ങുന്ന കാലമാണത്. മുതലാളിത്തത്തെപ്പറ്റിയുള്ള സാമ്പ്രദായിക സങ്കല്പങ്ങൾ പൊളിച്ചു കളഞ്ഞുകൊണ്ടുവേണം സംരംഭകത്വംപോലെയുള്ള പുതിയ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ. ഗൾഫിലും മറ്റും ജോലി തേടിപ്പോയ യുവാക്കൾ അവിടത്തെ അദ്ധ്വാനത്തിന്റെ ഫലമായി സ്വരൂപിച്ച പണംകൊണ്ട് നാട്ടിൽ കച്ചവടവും വ്യവസായവും ആരംഭിക്കുമ്പോൾ വരുന്ന പ്രശങ്ങളെപ്പറ്റിയാണ്, വെള്ളാനകളുടെ നാട്ടിൽ (1988) വരവേൽപ്പ് (1989), തുടങ്ങിയ ചലച്ചിത്രങ്ങൾ സംസാരിച്ചത്. പണമുണ്ടാക്കുന്നവനും അതിനായി ശ്രമിക്കുന്നവനും കൊള്ളരുതാത്തവരാണെന്ന പാരമ്പര്യബോധം ഉയർത്തുന്ന സംഘർഷമാണ് ഇത്തരം സിനിമകളുടെ കാതൽ. മുതലാളികളായ പഴയ വില്ലന്മാർ ഇപ്പോൾ ഇടനിലക്കാരും രാഷ്ട്രീയക്കാരും മറ്റുമായി രൂപം മാറുന്നു.
ഗൾഫു കുടിയേറ്റം മലയാളിസമൂഹത്തിൽ സാമ്പത്തികമായി വമ്പിച്ച പരിവർത്തനം നടത്തിയ പ്രതിഭാസമായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1981), പെരുമഴക്കാലം (2004), അറബിക്കഥ (2007), ഗദ്ദാമ (2011), പത്തേമാരി (2015), ആടുജീവിതം (2024) തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചാൽ, അവ ക്രമമായി ഗൾഫുജീവിതത്തിലെ ദുരന്താനുഭവങ്ങൾക്കാണ് പ്രാധാന്യം നൽകി അവതരിപ്പിക്കുന്നതെന്നു കാണാം. അറബീം ഒട്ടകവും പി മാധവൻ നായരും (2011), ഡയമണ്ട് നെക്ലേസ് (2012), ജേക്കബിന്റെ സ്വർഗരാജ്യം (2016) തുടങ്ങിയ സിനിമകൾ ഗൾഫുജീവിതത്തിന്റെ മറ്റു വശങ്ങൾകൂടി കാണിച്ചുതന്നുകൊണ്ട് വികസിതരാജ്യങ്ങളിലെ സമകാലികജീവിതത്തിലേക്ക് ക്യാമറക്കണ്ണുകൾ തിരിച്ചുവച്ചു. അവിടെയും തകർച്ചകളെയും ദുരന്തങ്ങളെയും വൈകാരികമായ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ സംവിധായകർ ശ്രദ്ധിക്കുന്നുണ്ട്. പണം ഒന്നിനും പരിഹാരമല്ലെന്ന ഗുണപാഠമാണ് ആത്യന്തികമായി അവയും മുന്നോട്ടുവച്ചത്.
ടി പി ബാലഗോപാലൻ എം എ, (1986), ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986), നാടോടിക്കാറ്റ് (1987) തുടങ്ങിയ സിനിമകളിലെ തൊഴിലില്ലാത്ത നായകരിൽനിന്ന് സത്യൻ അന്തിക്കാടിന്റെതന്നെ ഇന്നത്തെ ചിന്താവിഷയം (2008) എന്ന ചിത്രത്തിലെത്തുമ്പോൾ മോഹൻലാൽ, ജി കെ (ഗോപകുമാർ) എന്ന വസ്ത്രം കയറ്റുമതി ചെയ്യുന്ന സമ്പന്നന്നായ വ്യാപാരിയായി മാറുന്നതയൈ കാണാം. മുന്നോട്ടുപോയ കാലത്തിന്റെ നേർസാക്ഷ്യമായി ‘ഇന്നത്തെ ചിന്താവിഷയ’ത്തെ കാണാം. ‘സിനിമയും സാധാരണക്കാരന്റെ കാശും’ എന്ന നാലാം അദ്ധ്യായം, സ്റ്റാർട്ടപ്പിനെയും ബിസിനസ് ആശയങ്ങളെയും ആഘോഷിക്കുന്ന പുതിയകാല ചലച്ചിത്രങ്ങളെ ലേഖകൻ അവലോകനം ചെയ്യുന്നു. സാമ്പത്തികരംഗത്തു വന്ന മാറ്റത്തെയും തൊഴിൽ മേഖലകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും അടയാളപ്പെടുത്തുന്നതാണ് ഈ സിനിമകളിലെ പ്രമേയപരമായ വ്യതിയാനങ്ങൾ. നായകന്റെ സാമ്പത്തികാവസ്ഥ, യഥാർത്ഥത്തിൽ കേരളീയ സമൂഹത്തിന്റെ ആഗോളവൽക്കരണാനന്തരമുള്ള സാമ്പത്തികവളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ റൂപ്പീ (2011) ഉസ്താദ് ഹോട്ടൽ (2012) ഗോൾഡ് (2022) തുടങ്ങിയവ മാറി മറിഞ്ഞ തൊഴിൽമേഖലകളുടെയും സാമ്പത്തികസമവാക്യങ്ങളുടെയും രേഖാചിത്രങ്ങൾകൂടി പങ്കുവയ്ക്കുന്നുണ്ട്. റോഷൻ ആൻഡ്രൂസിന്റെ ‘ഹൗ ഓൾഡ് ആർ യു’ (2014) വിലെ വീട്ടമ്മയായ നിരുപമ (മഞ്ജു വാര്യർ) ജൈവപച്ചക്കറികൃഷി എന്ന സംരംഭകത്വത്തിലേക്ക് നാട്ടുകാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ദേശീയപ്രസിദ്ധി നേടിയെടുക്കുന്ന കഥയാണ് പറയുന്നത്. സാമ്പത്തികസുരക്ഷയും അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളും പിന്തുണയും സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നാ ണെന്ന് വൈകാരികമായ ദൃശ്യവിന്യാസങ്ങളോടെ പറഞ്ഞുവയ്ക്കുകയാണ് ആ സിനിമ ചെയ്തത്.
ദാരിദ്ര്യത്തെ കാല്പനികവത്കരിച്ചുകൊണ്ട് ധനസമ്പാദനത്തെയും ധനാസൂത്രണത്തെയും സംശയാസ്പദമായ കൃത്യവും പാപവുമായി വിശദീകരിച്ചുകൊണ്ടിരുന്ന മലയാള-ഹിന്ദി ചലച്ചിത്രങ്ങളിലെ കാഴ്ചകളെ തിരുത്തി, ആസൂത്രിതമായ ധനസമ്പാദനം ജീവിതസുരക്ഷയ്ക്കും വിജയത്തിനും അത്യാവശ്യമായ കാര്യമാണെന്ന് വ്യക്തമായ നിർദ്ദേശം നൽകുകയാണ് ‘സിനിമാറ്റിക് എക്കണോമിക്സ്’. ഇതുവരെയുള്ള ബോധനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പരിഹാരമായി ഇനിയുള്ള സിനിമകൾ എങ്ങനെയാണ് സാമ്പത്തികകാര്യങ്ങളിൽ സമീപനം സ്വീകരിക്കേണ്ടതെന്ന്, സാമ്പത്തികകാര്യ നിരീക്ഷകൻ എന്ന നിലയിൽ, ഭാഗം അഞ്ചിൽ (പരിഹാരവും പുതിയ കാഴ്ചപ്പാടും) അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ യുക്തിസഹമല്ലെങ്കിലും പുസ്തകം മുന്നോട്ടു വയ്ക്കുന്ന സാമൂഹികപ്രതിബദ്ധമായ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തമാണ് ആ നിർദ്ദേശങ്ങളും. ഗബ്രിയേല മുഷിനോയുടെ ‘ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ്’ (2006) എന്ന സിനിമ ഒരു മാതൃകയായി ഉണ്ട്. ദാരിദ്ര്യവും ഒരിക്കലും മെച്ചപ്പെടാത്ത സെയിൽസ് ജോലിയുംകൊണ്ട് കുടുംബബന്ധം താറുമാറാവുകയും സന്തോഷം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്) മകനോടുള്ള കടമ നിറവേറ്റാൻ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും അവസാനം സ്വന്തമായി ഒരു ബ്രോക്കറേജ് സ്ഥാപനം (Gardner Rich & Co) തുടങ്ങി കോടീശ്വരനായി മാറുകയും ചെയ്യുന്നതാണ് കഥ. സ്ഥിരപരിശ്രമവും അചഞ്ചലമായ ആത്മവിശ്വാസവും പണവും ജീവിതവിജയത്തിനും സന്തോഷത്തിനും ആവശ്യമാണെന്ന് സിനിമ ഉറപ്പിച്ചു പറയുന്നു. ക്രിസ് മകനോടു പറയുന്ന ഒരു ഉപദേശം- “നിനക്കൊരു സ്വപ്നമുണ്ടെങ്കിൽ നീ അത് സംരക്ഷിക്കുകതന്നെവേണം.” – ‘കൊക്കിലൊതുങ്ങാത്തതു കൊത്തരുതെ’ന്ന നാടൻ താക്കീതിനെതിരെയുള്ള ധീരമായ നടത്തമാണ്.
കൃത്യമായ സാമ്പത്തികാസൂത്രണത്തിൽക്കൂടിയുള്ള മുന്നോട്ടു പോക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പാണ്. നിർഭാഗ്യവശാൽ, വാമൊഴി കഥകളിലൂടെയും ചലച്ചിത്രങ്ങളിൽക്കൂടിയും പകർന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങൾ സമകാലികമായ ലോകക്രമത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുന്നതിനു പകരം കൂടുതൽ കുഴപ്പത്തിൽകൊണ്ടെത്തിക്കുക എന്ന പണി ചെയ്തുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും സാമ്പത്തികകാര്യങ്ങൾക്കുവേണ്ട ശ്രദ്ധ ഇതുവരെ നൽകി തുടങ്ങിയിട്ടില്ല. പിഗ്ഗി ബാങ്കും സ്കൂളുകളിലെ ‘സഞ്ചയിക’യുംപോലുള്ള നിക്ഷേപപ്രോത്സാഹന പദ്ധതികൾ വഴിയിലെവിടെയോവച്ച് നാം കൈമോശം വരുത്തുകയും ചെയ്തു. അതുവഴി കുട്ടികളോടുള്ള ഉത്തരവാദിത്വത്തിൽനിന്നും നമ്മൾ പിന്മാറി. പാഠ്യപദ്ധതിയിൽ ഭാവിജീവിതത്തിനു വേണ്ടിയുള്ള സാമ്പത്തികകാര്യമാർഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് ഒരുകാലത്തും നമ്മൾ നൽകിയിരുന്നില്ലെന്ന കാര്യവും പ്രസ്താവ്യമാണ്. നിലനിൽക്കുന്ന യാഥാർത്ഥ്യത്തിന്റെ പോരായ്മ തിരിച്ചറിഞ്ഞ്, മാധ്യമങ്ങൾ തലകീഴായി പ്രചരിപ്പിച്ച ലോകബോധ്യങ്ങളെ തിരുത്തുക എന്നുള്ളതാണ് അതിനുവേണ്ടിയുള്ള പ്രാഥമിക ചുവടുവയ്പ് എന്ന് ഉദയകുമാർ പുസ്തകത്തിൽ സംശയത്തിനിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദാരിദ്ര്യത്തിൽ കഴിയുന്നത് സത്യസന്ധതയുടെ ലക്ഷണമാണെന്ന പാരമ്പര്യധാരണപോലെത്തന്നെ, പണം ആഭരണങ്ങളാക്കിയോ പൊരുളുകളായോ നിലവറകളിൽ സൂക്ഷിച്ചു വയ്ക്കാനുള്ളതാണെന്ന ചിന്തയും തലമുറകളായി സമൂഹത്തിൽ പടർന്നിട്ടുണ്ട്. ഈ മനോഭാവത്തെയും ലേഖകൻ എതിർക്കുന്നു. പണം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് വ്യക്തിക്കുമാത്രമല്ല സമൂഹത്തിനും രാജ്യത്തിനും ഏതെല്ലാം വിധത്തിൽ പ്രയോജനപ്പെടുന്നുവെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. നികുതിവരുമാനം വികസ്വരരാജ്യങ്ങളിലെ സാമൂഹികപുരോഗതിക്കുള്ള പ്രധാന സ്രോതസ്സാണ്. നികുതികൊടുക്കാൻ കൂടുതൽ പൗരർ യോഗ്യരാവുന്നു എന്നതിനർത്ഥം രാജ്യം സാമ്പത്തികമായി ആരോഗ്യം കൈവരിക്കുന്നു എന്നുകൂടിയാണല്ലോ. ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാരുടെ കയ്യിലാണ് ലോകസമ്പത്തിന്റെ 54% എന്ന ആരോപണം ശക്തമാവുമ്പോഴും സമ്പത്തിന്റെ വലിയൊരു പങ്ക് സമൂഹത്തിനു തിരിച്ചു നൽകിക്കൊണ്ടും വലിയ മൂലധനം ആവശ്യമുള്ള ഗവേഷണങ്ങൾക്കായി വരുമാനത്തിന്റെ പങ്ക് നൽകിക്കൊണ്ടും മാതൃകയാകുന്ന സമ്പന്നരും ഇതിനിടയിൽത്തന്നെയുണ്ട്. വ്യവസായിയും ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ സഹസ്ഥാപകനുമായ ചാൾസ് ചക്ഫീനി. മുത്തശ്ശിയിൽനിന്നു കിട്ടിയ മുന്നൂറു കോടി രൂപയോളം വരുന്ന പാരമ്പര്യസമ്പത്ത് തനിക്കു വേണ്ടെന്നു വച്ച മാർലിൻ ഏംഗൽ ഹോൾ, ആഗോളതലത്തിൽ 102 മില്യൺ സംഭാവന ചെയ്ത ജെ ഡി ആർ ടാറ്റ, സാമൂഹിക സേവനപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സാമ്പത്തികവർഷം 2708 കോടി സംഭാവന നൽകിയ HCL കമ്പനി സ്ഥാപകനായ ശിവ നാടാർ, 407 കോടി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മുകേഷ് അംബാനി. ചലച്ചിത്രങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിന്റെ മറുവശത്തു നിൽക്കുന്ന മറ്റൊരു വ്യത്യസ്തമായ പട്ടികകൂടിയുണ്ട്.
പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാദമുഖങ്ങൾ ചലച്ചിത്രപ്രമേയങ്ങളിലെ സാമ്പത്തികവശത്തിലേക്കുമാത്രമാണ് നോക്കുന്നത്. എന്നാൽ അതൊരു ന്യൂനതയല്ല. പറയാനുള്ളത് സുതാര്യമായും യുക്തിഭദ്രമായും അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളതുകൊണ്ട് ‘സിനിമാറ്റിക് ഇക്കണോമിക്സ്’ അതു മുന്നോട്ടുവച്ച ലക്ഷ്യത്തെ പൂർണ്ണമായും നിർവഹിക്കുന്നുണ്ട്. ചലച്ചിത്രങ്ങളെ ആധാരമാക്കി, അവ നൽകുന്ന സന്ദേശങ്ങളെ സമകാലികബോധത്തിന്റെയും സാമ്പത്തികശാസ്ത്രബോധ്യങ്ങളുടെയും വെളിച്ചത്തിൽ അപഗ്രഥിക്കാനാണ് പുസ്തകം വായനക്കാരോട് ആവശ്യപ്പെടുന്നത്. എന്നുവച്ചാൽ സ്വാധീനിക്കപ്പെട്ട ആശയങ്ങളുടെ സൃഷ്ടിയെന്ന നിലയിൽ, അവരവരെത്തന്നെ സ്വയം വിശകലനം ചെയ്യാൻ. വേണ്ടത്ര ഗൗരവത്തോടെ ഇതുവരെ ആരും കൈകാര്യം ചെയ്യാത്തൊരു നീക്കമാണത്.
അവതാരിക, 2026
