September 24, 2009

ആരോ പിന്നോട്ടെണ്ണുന്നു



ഒലീവുമലയിലെ ഒരു ദേവാലയമുറ്റത്തു വച്ച് ഒരിക്കല്‍ അതിരാവിലെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന യേശുവിന്റെ മുന്നില്‍ ഫരിയേസരും നിയമജ്ഞരും കൂടി ഒരു സ്ത്രീയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട് പാപവൃത്തിയുടെ പേരില്‍ അവളെ കല്ലെറിഞ്ഞു കൊല്ലന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആദ്യം യേശു നിശ്ശബ്ദനായി നിലത്തിരുന്ന് എന്തോ എഴുതുകയാണ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷമാണ് ആ പ്രസിദ്ധമായ വാക്യം - “പാപം ചെയ്യാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടേ”- ഉച്ചരിക്കപ്പെട്ടത്. അതു കഴിഞ്ഞ് പിന്നെയും യേശു നിലത്തെഴുത്ത് തുടരുകയായിരുന്നു എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷം പറയുന്നു. യേശു എന്തായിരുന്നു ആ നിര്‍ണ്ണായക നിമിഷത്തില്‍ എഴുതിക്കൊണ്ടിരുന്നത് എന്നതിനെപ്പറ്റി ഒരു ആദ്ധ്യാത്മികമായ വ്യാഖ്യാനമുണ്ട്. അത്, അവിടെ വ്യഭിചാരിണിയുടെ ചോരയ്ക്കായി ആര്‍ത്തു നിന്നവര്‍ ചെയ്തുകൂട്ടിയിട്ടുള്ള പാപങ്ങളുടെ കണക്കെഴുതുകയായിരുന്നു എന്നതാണ്. കൂട്ടമെല്ലാം ഒഴിഞ്ഞ് തനിച്ചായപ്പോള്‍ സ്ത്രീയോട് ഇനി തെറ്റു ചെയ്യരുതെന്ന് ഉപദേശിച്ചു വിടുകയാണ് അദ്ദേഹം ചെയ്തത്. ‘വ്യഭിചാരം ചെയ്യരുതെന്ന് ’യേശു ഉപദേശിച്ചതായി മത്തായി പറയുന്നു. (മറ്റു സുവിശേഷങ്ങളില്‍ അതില്ല.) ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കവേ, 12 വര്‍ഷമായി രക്തസ്രാവം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അസുഖത്തില്‍ നിന്നുള്ള മുക്തി ആഗ്രഹിച്ച് തന്നെ സ്പര്‍ശിച്ചത് യേശു അറിഞ്ഞിരുന്നു. നിലവില്‍ അത്തരമൊരു സ്പര്‍ശം പാടുള്ളതല്ല. അതാണ് അവള്‍ അനുഭവിക്കുന്ന കുറ്റബോധത്തിന്റെ ഹേതു. അതില്‍ നിന്നും കൂടി രക്ഷിച്ചാണ് യേശു അവളെ പറഞ്ഞയച്ചത്. ബഥനിയായില്‍ വച്ച് ഫരിയേസനെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് സുഗന്ധതൈലം കൊണ്ട് അഭിഷേകം ചെയ്യാന്‍ ഒരു സ്ത്രീയ്ക്ക് അനുമതി നല്‍കിയതും അവളെ പുകഴ്ത്തിയതും അവള്‍ പാപിനിയാണെന്ന് അറിയാതെയല്ല. ലൈംഗികസമീപനത്തില്‍ യേശു കര്‍ക്കശനിലപാടുകാരനായിരുന്നില്ല എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം.

ആദ്ധ്യാത്മികമായ അര്‍ത്ഥം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുതത്തിലെ യേശുവിന്റെ ഈ നിലത്തെഴുത്ത് ഉദാസീനതയുടെ പ്രകടസാക്ഷ്യമാണ്. അറിവിന്റെ കനി തിന്ന ആദികാലം മുതല്‍ മനുഷ്യനില്‍ കടന്നുകൂടിയ അതിഭീകരമായ പാപബോധത്തെ യേശു അഭിസംബോധന ചെയ്തരീതിയാണത്. ഓര്‍ത്താല്‍ അത്ര നിസ്സാരമല്ല ഇക്കാര്യം. ബാഹ്യമായ അശുദ്ധി. അതൊരു വലിയ കാര്യമല്ലെന്നല്ലേ യേശു പറഞ്ഞതിന്റെ മൊത്തത്തിലുള്ള പൊരുള്‍ ? അതുകൊണ്ട് കല്ലെറിയാന്‍ വന്ന ‘പുണ്യവാളന്മാരെ’ ആന്തരികമായി ശുചിയായി വന്ന് ബലി നിര്‍വഹിക്കാന്‍ പറഞ്ഞു വിട്ടു. ഈ ഉദാഹരണങ്ങള്‍ എടുത്തെഴുതാന്‍ കാരണമുണ്ട്. കാലവിലംഘിയാണ് യേശുവിന്റെ കാഴ്ചപ്പാട്. പഴയനിയമത്തിലെ ലേവ്യരില്‍ അശുദ്ധിയെ-പ്രത്യേകിച്ച് ലൈംഗികാശുദ്ധിയെ സംബന്ധിക്കുന്ന കര്‍ക്കശ നിലപാടുകളുണ്ട്. ശുക്ലമൊഴുകുന്നതും ആര്‍ത്തവ രക്തമൊഴുകുന്നതും അശുദ്ധിയാണ്. അങ്ങനെയുള്ളവരുടെ കിടക്കയും ഇരിക്കുന്നിടവും അവര്‍ തൊട്ട പാത്രങ്ങളും എല്ലാം അതോടെ ശുദ്ധം മാറിയതാവും. തൊട്ടത് മണ്‍പാത്രമാണെങ്കില്‍ അതുടന്‍ ഉടക്കണമെന്നാണ്. അവരെ തൊട്ടവനു(വള്‍ക്കും)മുണ്ട് അയിത്തം. കുളിച്ചാലും സൂര്യനസ്തമിക്കുന്നതുവരെ അയിത്തം നിലനില്‍ക്കും. സ്ത്രീയ്ക്ക് ഋതുവായാല്‍ 7 ദിവസത്തേയ്ക്കാണ് അശുദ്ധി. ഋതുകാലത്തെന്നപോലെ എപ്പോള്‍ രക്തസ്രാവമുണ്ടായാലും അയിത്തത്തിന്റെ തോതിനു വ്യത്യാസമില്ല. ഈ അസ്പൃശ്യതാനിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നുകൊണ്ടാണ് യേശുവിന്റെ ശുദ്ധിസങ്കല്പത്തെ നോക്കാന്‍‍. യേശു ആന്തരികമായ ജീവിതത്തിലായിരുന്നു ഊന്നല്‍ കൊടുത്തത് . പുറമേ നിന്ന് മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധപ്പെടുത്താന്‍ സാദ്ധ്യമല്ലെന്നും ഒരുവന്റെ ഉള്ളില്‍ നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നതെന്നും ഒരിക്കല്‍ ശിഷ്യന്മാര്‍ക്ക് യേശു വിശദീകരിച്ചു കൊടുക്കുന്നു. (ചരിത്രം ആവര്‍ത്തിക്കും എന്നു പറഞ്ഞതുപോലെ പില്‍ക്കാലത്ത് കാര്യങ്ങള്‍ പിന്നെയും വഷളായി തകിടം മറിഞ്ഞു. It is well for a man not to touch a woman - എന്നായിരുന്നു, യേശുശിഷ്യന്‍ സെന്റ് പോളിന്റെ അരുളപ്പാട്) ലേവ്യാപുസ്തകം ലൈംഗികമായ വിശുദ്ധി സംബന്ധമായി വിലക്കുന്നതെല്ലാം പാടില്ലാത്ത (അഗമ്യ) ഗമനത്തെയാണ്. ചാര്‍ച്ചക്കാരില്‍ , മാതാവ്, പിതാവിന്റെ ഭാര്യമാര്‍ , സഹോദരി, പിതൃ-മാതൃസഹോദരിമാര്‍ , മരുമകള്‍ , സഹോദരഭാര്യ തുടങ്ങി വിപുലമായ ബന്ധങ്ങളോടുള്ള വിലക്കിനൊപ്പം ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്നവളുടെ നഗ്നത നീ അനാവൃതമാക്കരുത് എന്നുണ്ട് അതില്‍ . അയല്‍ക്കാരന്റെ ഭാര്യയെയും മൃഗങ്ങളെയും ആണുങ്ങള്‍ ആണുങ്ങളെയും മൈഥുനത്തിന് ഉപയോഗിക്കുന്നത് മ്ലേച്ഛമാണ്. ലേവ്യാ പുസ്തകം സ്ത്രീകളുടെ വൈകൃതത്തെക്കുറിച്ച് അദ്ഭുതകരമായ രീതിയില്‍ മൌനത്തിലാണ്. പിന്നീട് പുതിയ സുവിശേഷങ്ങളിലും വീക്ഷണപരമായി അതു തന്നെ കാണുന്നു. ലൈംഗിക വിലക്കുകളും ശുദ്ധി സങ്കല്പ്പവും ആണുങ്ങള്‍ ആണുങ്ങളുടെ സൌകര്യാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്നതാണെന്നതാണ് ഇവിടങ്ങളില്‍ . അശുദ്ധി നീങ്ങാന്‍ ലേവ്യപുസ്തകത്തിലെ പരിഹാരമാര്‍ഗങ്ങളില്‍ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളുടെ അല്ലെങ്കില്‍ ചങ്ങാലിപ്പക്ഷികളുടെ ബലി ആവശ്യമാണെന്നിടത്തു നിന്ന് ആര്‍ത്തവത്തിന്റെ രക്തമൊഴുക്കുമായി ബലികള്‍ക്കുള്ള ഒരു വിദൂരമായബന്ധം നമുക്ക് വ്യാഖ്യാനിച്ചെടുക്കാം. ലൈംഗികവൃത്തിയോട് സാമാന്യമായും അഗമ്യബന്ധങ്ങളോട് വിശേഷിച്ചും വല്ലാത്തൊരു ഭയം പ്രാചീനജനതയുടെ സൈക്കില്‍ കിടന്നു പരിഹാസ്യമാംവിധം വട്ടം ചുറ്റിയിരുന്നു എന്നതിന് ഒന്നാന്തരം തളിവാണ് ലേവ്യര്‍ . ഇതു പാടില്ലെന്ന് കര്‍ശനമായി വിലക്കണമെങ്കില്‍ ഇതെല്ലാം ഉണ്ടായിരുന്നിരിക്കണമല്ലോ.

അമ്മയെ കെട്ടിയ ഈഡിപ്പസ്സിന്റെ കാര്യമാണ് നാം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭയം. ഗ്രീക്കു പുരാണത്തില്‍ ആഫ്രോഡൈറ്റിയുടെ മകനും ഭര്‍ത്താവുമായിരുന്നു, ബാക്കസ്. മെസപ്പൊട്ടേമിയയിലെ ഏന്നായുടെ കാമുകനും മകനുമായിരുന്നു ദുമുസി. ബാബിലോണിയായിലെ ഇസ്താര്‍ സ്വന്തം മകനായ താമൂസിനെയാണ് കാമുകനായി കൊണ്ടു നടന്നത്. ഈജിപ്തിലെ ഈഡിസിന്റെ കാമുകന്‍ സഹോദരനായ സിറിസായിരുന്നു. ആകാശദേവനായ സ്യൂസ് ഭാര്യയാക്കിയത് സ്വന്തം സഹോദരി ഹേരയെ. ബ്രഹ്മാവിന്റെ തല ശിവന്‍ നുള്ളിയെടുത്തത് മകളായ സരസ്വതിയെ കാമിച്ചു കൂടിയതിനാണ്. ഇന്ദ്രന്റെ സഹോദരിയാണ് വേദസങ്കല്പമനുസരിച്ച് ഭാര്യയായ ഇന്ദ്രാണി. സീത രാമന്റെ സഹോദരിയും ആണ് എന്ന് ഒരു രാമകഥ. ഭാര്യയ്ക്ക് പര്യായമായി ഉപയോഗിക്കാറുള്ള ഒരു പദം ‘ജായ’യാണ്. അതിന്റെ നിരുക്തം ‘ഭര്‍ത്താവ് ഇവളില്‍ ജനിക്കുന്നു’ എന്നാണ്. (ജായതേ പതിഃ അസ്യാം ഇതി ജായാ) മാതൃസംഗമേച്ഛ അബോധരൂപത്തില്‍ ആ പദരൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രാചീനഗോത്രങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായി നിലനിന്ന വിലക്കുകളിലൊന്ന് അമ്മായിയമ്മ( ഭാര്യയുടെ അമ്മ)യുമായുള്ള ലൈംഗികബന്ധമാണെന്ന് ‘കുലചിഹ്നങ്ങളും വിലക്കുകളും’ എന്ന പുസ്തകത്തില്‍ സിഗ്മണ്ട് ഫ്രോയിഡ് എഴുതുന്നു. ഭാര്യയുമായി സാമ്യമുള്ളതുകൊണ്ടും ‘അമ്മ’ ആയതുകൊണ്ടും ഏറ്റവും സംഭാവ്യവും എന്നാല്‍ അങ്ങേയറ്റം നികൃഷ്ടവുമായ അഗമ്യ (ഇന്‍സെസ്റ്റ്) ഗമനമായി അതിനെ പ്രാചീനജനത കണ്ടതില്‍ അദ്ഭുതമൊന്നുമില്ല.

അമ്മയുമായുള്ള വിലക്കപ്പെട്ട ബന്ധം രൂപം നല്‍കിയതാണ് വേശ്യാസംഗമത്വര എന്നൊരു സിദ്ധാന്തം തന്നെയുണ്ട്. മാതൃരതിയാണ് വേശ്യാഗമനമായി പരിണമിക്കുന്നതത്രേ. മാഡം, മിസ്സ്, മിസിസ്സ്, നണ്‍ , ക്യൂന്‍, അക്കാദമീഷ്യന്‍ , മദര്‍ തുടങ്ങിയ പദങ്ങള്‍ക്കെല്ലാം വേശ്യാര്‍ത്ഥ സൂചനയുണ്ട് എന്ന് ഫെമിനിസ്റ്റ് ക്രിട്ടിക്ക് ഓഫ് ലാന്‍‌ഗ്വേജ് എന്ന പുസ്തകത്തില്‍ പറയുന്നു. ആര്‍ത്തവം എന്ന സംസ്കൃതവാക്കിന് ശ്ലീലമല്ലാത്ത നിരുക്തിയല്ല ഉള്ളത്. അശുദ്ധിയുമില്ല. ഋതുവില്‍ പ്രാപ്തമായത് (ഋതൌ പ്രാപ്താഃ ആര്‍ത്തവഃ) എന്നാണ് യാതൊരു അമാന്യതയും തീണ്ടാത്ത അതിന്റെ ആശയം. പക്ഷേ വേശ്യ വാരസ്ത്രീയും ഗണികയുമായി പരിണമിച്ചതില്‍ ലൈംഗികപരമായി മാറിമറിഞ്ഞ കാഴ്ചപ്പാടിന്റെ ഒരു ചരിത്രം ഒടിഞ്ഞുമടങ്ങി ഇരിപ്പുണ്ട്. ‘കാമുകന്മാര്‍ ഇവളുടെ ഗൃഹത്തില്‍ പ്രവേശിക്കുന്നതിനാലാണ്’ വേശ്യയെന്ന പേര് ലഭിച്ചത്. (വിശന്തി കാമുകാഃ അത്ര ഇതി വേശ്യാ) വാരസ്ത്രീയെന്നാല്‍ സര്‍വജനങ്ങള്‍ക്കും ഒന്നുപോലെ സ്വാധീനയായവള്‍ എന്നാണ് അര്‍ത്ഥം. വാരാ എന്ന വാക്കിന് പ്രയോജനമില്ലാത്തത് എന്നും കൂടി അര്‍ത്ഥമുണ്ട് (വാരാനിലം) ഭര്‍ത്താവായി ഒരു സമൂഹം തന്നെ ഉള്ളവളാണ് ഗണിക. സമൂഹത്തിന് ഗണഃ എന്ന പേരുകിട്ടിയത് എത്രയെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പറ്റായ്കയാലാണ്. ഇന്നത്തെ നമ്മുടെ സദാചാര മാനദണ്ഡം അനുവദിക്കാത്തതുകൊണ്ടാവാം ഈ പദങ്ങളുടെ അര്‍ത്ഥത്തിനു അപകൃഷ്ടം തോന്നുന്നത്. ഭര്‍ത്താവിന്റെ വീടുകളില്‍ കൊണ്ടു വന്ന് ഭാര്യമാരെ പാര്‍പ്പിക്കുന്ന പരിപാടി കേരളാചാരത്തിനു യോജിച്ചതല്ലെന്ന് കൊച്ചീരാജ്യചരിത്രത്തിലുണ്ട്. സംബന്ധക്കാര്‍ പെണ്ണിനെ അന്വേഷിച്ചു അവളുടെ വീട്ടില്‍ പോകുന്ന പരിപാടിയെ ‘വേശ്യാവൃത്തി’യായാണ് വിദേശികള്‍ കണ്ടത്. ഇപ്പോള്‍ അത്തരമൊരു ഭൂതകാലം പൊതുവേ അല്ലെങ്കില്‍ പോലും നമുക്കുണ്ടായിരുന്നെന്നു ചിന്തിച്ചാല്‍ മതി. അച്ചാലും മുച്ചാലും നമ്മള്‍ ഞെട്ടും. സ്ത്രീയുടെ തന്നിഷ്ടപ്രകാരമുള്ള ലൈംഗികബന്ധത്തെ താങ്ങുന്ന മാതൃദായക്രമം, സ്ത്രീയെ സ്വകാര്യസ്വത്താക്കുകയും ലൈംഗികഭീതിയാല്‍ വിലക്കുകള്‍ക്കുള്ളില്‍ തളയ്ക്കുകയും സ്വന്തം ഉപയോഗത്തിനു മാത്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന പിതൃദായക്രമക്കാരുടെ കണ്ണില്‍ കരടായി തീര്‍ന്നതിന്റെ പാര്‍ശ്വഫലമാണ് നമ്മുടെ ഇന്നത്തെ സദാചാര-സന്മാര്‍ഗസംഹിതകള്‍ . ഒരു തെളിവു കൂടി. famulus എന്ന വാക്കില്‍ നിന്നാണ് ‘ഫാമിലി’ ഉണ്ടായത്. വാക്കിന്റെ അര്‍ത്ഥം എന്താണെന്നോ, ‘വീട്ടടിമ’ എന്നും. ‘കുടുംബം ഒരു സ്വര്‍ഗം ഭാര്യ (ഭരിക്കപ്പെടേണ്ടവള്‍ ) ഒരു ദേവത’ എന്ന പരസ്യപ്പലകയ്ക്കു പിന്നില്‍ കാലം നിന്ന് അശുദ്ധം മാറാന്‍ അഭ്യംഗസ്നാനം നടത്തുന്ന കാഴ്ച കണ്ടാല്‍ എത്രപേര്‍ക്കു രോമാഞ്ചം വരുമോ എന്തോ? അപ്പോള്‍ അതാണ് !

എങ്കിലെന്ത്? തലകുത്തി നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയെയും നമ്മള്‍ നേരെ കാണുന്ന കാഴ്ചയെന്നേ വിചാരിക്കൂ..

പുസ്തകം : അമ്മദൈവവും സംസ്കാരവും - പി സോമന്‍

24 comments:

Jayesh/ജയേഷ് said...

“Can a person marry his own aunt?” he asked, startled.
“He not only can do that, a soldier answered him. “but we’re fighting this war against the priests so that a person can marry his own mother.”

--100 years of solitude

Calvin H said...

പുരാതനഈജിപ്തിൽ ദൈവങ്ങൾക്കിടയിൽ മാത്രമല്ല മനുഷ്യർക്കിടയിലും ഇൻ‌സെസ്റ്റ് കോമൺ ആയിരുന്നു. സഹോദരൻ/സഹോദരിയെ വിവാഹം കഴിക്കുന്നത് കുടുംബസ്വത്ത് പുറത്തോട്ട് പോവാതിരിക്കാൻ വേണ്ടിയായിരുന്നു.

കേരളത്തിൽ ഇത് വേറൊരു തരത്തിൽ ആയിരുന്നൂ. സ്വത്ത് മരുമകനാണ് കിട്ടുക. മരുമകനവട്ടെ അമ്മാവന്റെ മകളെ വിവാഹം കഴിക്കുകയും വേണം. ഇൻസെസ്റ്റ് എങ്ങനെ കുടുംബം, കുടുംബസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കുക!

ഒരു കഥയുടെ ലിങ്കം ഇടുന്നു. വെള്ളെഴുത്ത് ക്ഷമിക്കുമല്ലോ
കഥ ഇവിടെ

Calvin H said...

@ജയേഷ്:
അപ്പോ പന്നിവാലുള്ള പിള്ളേരുണ്ടാവാൻ വേണ്ടിയാണല്ലേ പട്ടാളക്കർ യുദ്ധം ചെയ്യണത് ;)

simy nazareth said...

പുരാതന ഭാരതത്തില്‍ ഒരു വേശ്യയുടെ പക്കല്‍ നിന്ന് സ്നേഹവും വിജ്ഞാനവും (രതിയും) നേടുന്നു സിദ്ധാര്‍ത്ഥ (ഹെര്‍മന്‍ ഹെസ്സെയുടെ).

യേശുവിനും കൃഷ്ണനും മറ്റ് ആണ്‍ ദൈവങ്ങള്‍ക്കും പ്രവാചകര്‍ക്കും പകരം ഒരു സ്ത്രീ ദൈവം വരുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാനസാന്തരം നല്‍കുന്നതും സ്നേഹത്തിന്റെ സുവിശേഷം രചിക്കുന്നതും കാത്തിരിക്കുന്നു. (അമൃതാനന്ദമയി പുസ്തകം എഴുതിയിട്ടുണ്ടോ?) ഈ സ്ത്രീ ദൈവം രചിക്കുന്ന ബൈബിള്‍ പിന്തുടരുന്നവരുടെ കുടുംബക്രമം എങ്ങനെ ആകുമോ എന്തോ.

കേരളത്തില്‍ പണ്ടു നിലനിന്ന സംബന്ധങ്ങളോട് യോജിപ്പില്ല. മരുമക്കത്തായത്തോടും യോജിപ്പില്ല. ഇതൊന്നും സ്ത്രീസമത്വത്തിന്റെ / മേല്‍ക്കോയ്മയുടെ പ്രശ്നമല്ല, പരിണാമത്തിന്റെ പ്രശ്നമാണ്. പ്രകൃതിയുടെ പ്രധാന ധര്‍മ്മം പ്രജനനമാണ്. അതിന് (മികച്ച ജീനുകളുള്ള ജീവികളുടെ ജനനം / പരിപാലനം) എതിരായ കാര്യങ്ങളാണ് ഒരേ കുടുംബത്തില്‍ നിന്നുമുള്ള ക്രോസ് ബ്രീഡിങ്ങും (ഇതില്‍ പ്രതിരോധശേഷിക്കുറവും ജന്മവൈകല്യങ്ങളുമുള്ള കുട്ടികളുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്) ഒരേ സ്ത്രീയെത്തന്നെ പലരും ഭാര്യയാക്കി വെക്കുന്നതും / ഒരേ പുരുഷനു തന്നെ പല ഭാര്യമാരുണ്ടാവുന്നതും (എങ്ങനെയും കുട്ടികളെ ഉണ്ടാക്കിയാല്‍ പോരല്ലോ - മനുഷ്യനെ ചുരുങ്ങിയത് പതിനാലു വയസ്സുവരെയെങ്കിലും വളര്‍ത്തണ്ടേ?).

അപ്പോള്‍ പറഞ്ഞുവന്നത് - പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ (മാത്രം) പ്രശ്നമല്ല, പല സമൂഹ നിയമങ്ങളും രൂപപ്പെട്ടത് സമൂഹത്തിന്റെ optimum നിലനില്‍പ്പിന് ഏറ്റവും അനുയോജ്യമായത് എന്ന നിലയിലാണ്. മനുഷ്യന്റെ മാത്രമല്ല, ഏതൊരു ജൈവ സമൂഹത്തിന്റെയും വളര്‍ച്ചയില്‍ ഇതുപോലെയുള്ള നിയമങ്ങള്‍ വരും.

സാധാരണ ആണ്‍സിംഹം അധികം ശരീരമനക്കാറില്ല, സിംഹികളാണ് കൂടുതലും വേട്ടയാടുന്നത്. തിന്നുന്നത് കൂടുതല്‍ ആണ്‍സിംഹങ്ങളായിരിക്കണം. പുരുഷമേധാവിത്തം. അല്ലാതെന്താ.

സംബന്ധങ്ങളുടെ കാലത്ത് സ്ത്രീകള്‍ക്ക് സ്വന്തം ഇണയെ സ്വീകരിക്കാന്‍ അവകാശമുണ്ടായിരുന്നു എന്നാണോ? പുരുഷന്മാര്‍ സ്ത്രീയെ തിരക്കിപ്പോവുകയല്ലേ അന്ന് പതിവ്. കുടയും വടിയും വെളിച്ചവും സംബന്ധത്തിന്റെ വീട്ടുമുറ്റത്തുവെച്ച് കൃത്യം അനുഷ്ഠിച്ച് തിരിച്ചുവരുന്നു, പ്രതിഫലമായി എന്തെങ്കിലും സമ്മാനങ്ങള്‍ നല്‍കുമായിരിക്കും. സ്ത്രീ പുരുഷനെ അന്വേഷിച്ച് ഒരുകാലത്തും പോയില്ലല്ലോ? പാതിരാവില്‍ ഇറങ്ങിനടക്കാന്‍ ധൈര്യമുള്ള ഏതുസ്ത്രീകളുണ്ടായിരുന്നു ചരിത്രത്തില്‍? (ആരൊക്കെയോ റേപ്പ് ചെയ്തു കൊന്ന കുറെ യക്ഷികളല്ലാതെ) ഭാര്യയെക്കാള്‍ എളുപ്പമുള്ള ഒരു പരിപാടിയായിരുന്നു പണ്ട് സംബന്ധം (മൂഡ് ഉള്ളപ്പോള്‍ മാത്രം ഈ അസംബന്ധത്തിനു പോയാല്‍ മതി, ജീവിതകാലം മുഴുവന്‍ ചിലവിനു കൊടുക്കണ്ട, സംബന്ധത്തിനു വയസ്സായാല്‍ ഏതു ഭര്‍ത്താവുണ്ട് തുണ?)

പിന്നോട്ടല്ല, മുന്നോട്ടുതന്നെയാ വെള്ളെഴുത്തേ ഈ കാണുന്ന എണ്ണലൊക്കെ.

കാത്തിരിപ്പുവര്‍മ്മ said...

ചിത്രകാരന്റെ കമന്റിനായി കാത്തിരിക്കുന്നു...

Haree said...

"ഇതു പാടില്ലെന്ന് കര്‍ശനമായി വിലക്കണമെങ്കില്‍ ഇതെല്ലാം ഉണ്ടായിരുന്നിരിക്കണമല്ലോ." - അര്‍ത്ഥവത്തായ വരി. ഇപ്പോഴത്തെ വിലക്കുകള്‍ ഓര്‍ത്തു പോവുന്നു. :-)

‘കിര്‍മ്മീരവധം’ ആട്ടക്കഥയില്‍ സുന്ദരിയായി പാഞ്ചാലിയുടെ സമീപമെത്തുന്ന സിംഹിക, താന്‍ വനദേവതമാരില്‍ ഒരുവളാണെന്നും തന്റെ പേര് ‘ഗണിക’ എന്നാണെന്നും പറയുന്നു. അവിടെ ഗണിക എന്ന പേര് ഉപയോഗിച്ചതില്‍ എന്തെങ്കിലും കാര്യമുണ്ടാവുമോ? ഭര്‍ത്താവായി ഒരു സമൂഹം തന്നെ ഉള്ളവളാണ് താനെന്ന് അഞ്ചു ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിയോട് പറഞ്ഞതാണോ? :-) (അങ്ങിനെയൊരു അര്‍ത്ഥം ആരും പറഞ്ഞു കേട്ടില്ല.)
--

നായര്‍ said...

സീതയ്ക്കുശേഷം ഒരു മഞ്ഞുതുള്ളിയും അഗ്നിശുദ്ധി വരുത്തിയിട്ടില്ല....

Jayesh/ജയേഷ് said...

ശ്രീ ഹരി ഇവിടെ ആരാണ്‌ യുദ്ധം ചെയ്യുന്നത്? ഒരു അവസരം വരട്ടേയെന്ന് കാത്തിരിക്കുകയല്ലേ ;)

ചാരു നിവേദിത ഒരു നോവലില്‍ പറഞ്ഞ പോലെ :- I hate women, because they deny me sex

എന്നാണിപ്പോഴത്തെ മുദ്രാവാക്യം :D

(ചര്‍ ച്ചയില്‍ പ്രാധാന്യമില്ലാത്ത കമന്റ് ഇട്ടതിന്‌ വെള്ളെഴുത്ത് ക്ഷമിക്കൂ)

Anonymous said...

(ജായതേ പതിഃ അസ്യാം ഇതി ജായാ) മാതൃസംഗമേച്ഛ അബോധരൂപത്തില്‍ ആ പദരൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെള്ളെഴുത്തിനു ഇത്ര വിവരമുണ്ടെന്നറിഞ്ഞിരുന്നില്ല!
കളവു പറയാനുള്ള വാസന ഇല്ലെങ്കിൽക്കൂടിയും പറയുന്നത് തെറ്റായിപ്പോകാനുള്ള യോഗം- അതൊരു വല്ലാത്ത യോഗം തന്നെ.

മണിഷാരത്ത്‌ said...

"സ്ത്രീയുടെ തന്നിഷ്ടപ്രകാരമുള്ള ലൈംഗികബന്ധത്തെ താങ്ങുന്ന മാതൃദായക്രമം, സ്ത്രീയെ സ്വകാര്യസ്വത്താക്കുകയും ലൈംഗികഭീതിയാല്‍ വിലക്കുകള്‍ക്കുള്ളില്‍ തളയ്ക്കുകയും സ്വന്തം ഉപയോഗത്തിനു മാത്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന പിതൃദായക്രമക്കാരുടെ കണ്ണില്‍ കരടായി തീര്‍ന്നതിന്റെ പാര്‍ശ്വഫലമാണ് നമ്മുടെ ഇന്നത്തെ സദാചാര-സന്മാര്‍ഗസംഹിതകള്‍"
ഇത്‌ ശരിയായാരു വിശകലനമാണെന്ന് തോന്നുന്നു.പക്ഷേ മാതൃദായകക്രമത്തില്‍ സ്ത്രീകള്‍ അനിയന്ത്രിതമയ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നതിന്‌ എന്താണ്‌ ചരിത്രമുള്ളത്‌?

മലമൂട്ടില്‍ മത്തായി said...

Apologies for commenting in English.

It seems that the rules of incest were mainly framed to determine the paternity of the offspring. After all there was no DNA testing then.

Also when times change, the mores also change. Social laws are always subject to change. Except the so called "Divine" laws.

വെള്ളെഴുത്ത് said...

...ച്ചാല്‍ ഞാന്‍ ഇതില്‍ പറഞ്ഞ അഗമ്യഗമനങ്ങളെയോ സംബന്ധങ്ങളെയോ സര്‍വാത്മനാ പിന്താങ്ങുന്നു എന്നാണോ.. നമ്മുടെ മൊറാലിറ്റി സങ്കല്‍പ്പങ്ങള്‍ ഏതു വഴിയാണ് വന്നു കയറിയതെന്ന് അദ്ഭുതം കൂറിയ ഒച്ചയാണു കേട്ടത് മറ്റൊന്നുമില്ല. അനോനി എന്താണ് പറഞ്ഞത്? പരമാവധി വളച്ചുകെട്ടി പറഞ്ഞത് തെറ്റിയെന്നോ? ഭര്‍ത്താവ് ഇവളില്‍ മകനായി ജനിക്കുന്നതിനാല്‍.. എന്നാണ് ദായയ്ക്കു നിരുക്തകോശം നല്‍കുന്ന അര്‍ത്ഥം. അത്രയും നിരുപദ്രവം. (കുഞ്ഞിനെ ജനിപ്പിക്കല്‍ മാത്രമല്ലേ ഉള്ളൂ. വാക്കിന്റെ അബോധത്തില്‍ ഭാര്യയില്‍ കുഞ്ഞായി ചുരുണ്ടുകൂടുന്ന ഭര്‍ത്താവുണ്ട്..) ആ സങ്കല്‍പ്പത്തിന്റെ ഉത്പത്തിയോ? അത്രിയുടെ ഭാര്യ-അനസൂയയെ കാമിച്ച/നഗ്നത കാണണം എന്ന് ആവശ്യപ്പെട്ട ത്രിമൂര്‍ത്തികളെ മുലക്കുഞ്ഞുങ്ങളാക്കി അവര്‍(അനസൂയ) എന്നൊരു കഥയില്ലേ പുരാണത്തില്‍ ? അത്രയും നിരുപദ്രവം. ആ സങ്കല്‍പ്പത്തിന്റെ രൂപീകരണമോ? അക്കാര്യം വിശദമായി ചര്‍ച്ച ചെയ്യാം പിന്നീട്. സിമീ.. ആരോ എണ്ണുന്നു എന്നാണ് പറഞ്ഞത്. ധ്വനി ധ്വനി. !! ഹരീ കിര്‍മ്മീരവധത്തിലെ ഗണിക സംസ്കൃതത്തിലെ പതിവനസരിച്ചു വന്ന പ്രയോഗമാവാം. കോട്ടയം അറിഞ്ഞു പ്രയോഗിച്ചതുമാവാം. അറിയില്ല. ആര്യ-രാക്ഷസ തരംതിരിവുകളില്‍ രാക്ഷസസ്ത്രീകളില്‍ സാധാരണമായ ബഹുഭര്‍തൃത്വം ഒരു അപരിഷ്കൃതത്വമാണ് ആര്യകാവ്യങ്ങളില്‍. ശൂര്‍പ്പണഖ, താടക....
മറ്റൊരു രസം സൈരന്ധ്രി -സീരം-കലപ്പയുള്ളവന്റെ പെണ്ണാണ്. കര്‍ഷകസ്ത്രീ.. വാക്കു വരുന്ന ഓരോ വഴികളേ..

Inji Pennu said...

പറയാൻ വന്നത് സിമി അതിഭയങ്കരമായി പറഞ്ഞുകളഞ്ഞു.

Anonymous said...

ഈ സിമീന്റെ കാര്യം...

ishakh said...

ലോകത്ത് അങ്ങനെ പലതും നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്, ഇനിയും നടക്കും. താങ്കളുടെ പ്രശ്നം എന്താണ്? താങ്കളെ പോലെ പലര്‍ക്കും ഇത്തരം കാര്യങ്ങളെ കുറിച്ച് ആധികാരികമായി എഴുതാന്‍ സാധിക്കുമായിരിയ്ക്കും. എടുത്തു പറയേണ്ട കാര്യമെന്ത്? ഇക്കാര്യങ്ങള്‍ സമൂഹം സാധൂകരിച്ചു തരാത്തതില്‍ വിഷമമുണ്ടോ? താങ്കളുടെ അമ്മയ്ക്കും ഭാര്യയ്ക്കും സുഖം തന്നെയല്ലേ..?!

വെള്ളെഴുത്ത് said...

അവസാനത്തെ വരിയൊഴിച്ച് ചില്ലറമാറ്റങ്ങളോടെ ചേക്കുട്ടിയുടെ കമന്റ് ഞാന്‍ ‘മിഴിയോര‘ത്തെ പോസ്റ്റുകളില്‍ തൂക്കിയിട്ടുണ്ട്. താങ്കള്‍ അവിടെ എഴുതുന്ന ഉത്തരം ചില്ലറമാറ്റങ്ങളോടെ പേസ്റ്റു ചെയ്താല്‍ താങ്കള്‍ക്കുള്ള ഉത്തരമാവും. അതിനു ഞാനിനി ബലം പിടിക്കണമെന്നില്ല. ആര്‍ക്കുവേണമെങ്കിലും ആരോടു വേണമെങ്കിലും ചോദിക്കാവുന്ന ചോദ്യം. പക്ഷേ താങ്കളുടെ ചോദ്യം, വായിക്കുന്നത് എന്തിനെക്കുറിച്ചെന്ന് മനസ്സിലാവാത്തതു കൊണ്ടുണ്ടാവുന്നതാണ്. അതത്ര സാരമുള്ള കാര്യമല്ല. (എഴുതുന്ന) എനിക്കു തന്നെയും മനസ്സിലായിട്ടില്ല.

ishakh said...

ശരിയാണ്, ഒരു മനസ്സിലാകായ്മയുടെ പ്രശ്നം താങ്കളുടെ എഴുത്ത്തിലുണ്ടെന്നു എനിക്കും തോന്നുന്നു. എന്താണ് എഴുതുന്നതെന്നും എന്തിനാണ് എഴുതുന്നതെന്നും. ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക ക്രമം പരിണാമത്തിലൂടെ രൂപപ്പെട്ടതാണെന്ന് സിമിയെ പോലെ ഞാനും വിശ്വസിക്കുന്നു, പുരുഷ കേന്ദ്രീകൃതം എന്ന് താങ്കളതിനെ കുററപ്പെടുതുന്നുവേന്കിലും. അടിച്ചേല്‍പ്പിക്കപ്പെട്ട സദാചാരബോധം താങ്കളെ വീര്‍പ്പുമുട്ടിക്കുന്നുണ്ടോ? അവസാനത്തെ വരികള്‍ വല്ലാതെ നോവിച്ചുവോ? അതാണ്‌ ഞാന്‍ ഉദ്ദേശിച്ചതും

Anonymous said...

ഇയാളിങ്ങനെ പിന്നോട്ട് പോന്നത്തും ബയ്യോട്ടു പോന്നതൊക്കെ ആഘോഷിച്ചിരുന്നോ.അബ്ട ചുക്കും അതിസാരോം തീട്ടം മാലോം അമ്ദ്യോം സൈക്കിള്‍ ചെയ്നും വടിയും ചാവാലീം ഒക്കെ തകര്‍ത്ത് പെരുക്ക്വാ.
മഹാകാലാ >>>>ങ്ങളൊരാളല്ലേ ഒന്മാരെ ഈ കൊലത്തിലാക്ക്യെ. ങ്ങക്ക ചാവേറായതല്ലേ അയ്‌റ്റുങ്ങള്. എന്നിട്ടും ആ ബയി ബന്നാ ങ്ങള് .കശ്മലന്‍.

വെള്ളെഴുത്ത് said...

രക്ഷയില്ല. എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സുഖമാണോ എന്ന് താങ്കള്‍ എന്നോടു ചോദിച്ച ചോദ്യമാണോ എന്നെ വല്ലാതെ വേദനിപ്പിച്ചത്? അതൊരു കടന്ന ചിന്തയാണ്. എന്റെ അമ്മയുള്‍പ്പടെ ഏതു സ്ത്രീയും ഈ ലോകത്തെ സ്വതന്ത്രജീവിയാണ്. അതാരും അവര്‍ക്കു വച്ചു നീട്ടിക്കൊടുത്ത സൌജന്യമല്ല. ഒരു മകനും ഒരു ഭര്‍ത്താവും ഒരു സഹോദരനും ഒരു കാമുകനും ഒരു സ്ത്രീയുടെയും കസ്റ്റോഡിയനല്ല. അങ്ങനെ ചിന്തിക്കുന്ന മന്ദബുദ്ധികള്‍ ധാരാളമാണെങ്കിലും. മിനിമം അത്രയും വേണം സെന്‍സ്. എന്നെ നോവിച്ചത് ആ പൊട്ട ചോദ്യം പുറപ്പെട്ടു വന്ന താങ്കളുടെ സെന്‍സിബിലിറ്റിയാണ് . പക്ഷേ ആ വിഷമത്തിനു പരിഹാരമില്ല

സുബിന്‍ പി റ്റി said...

ചെക്കുട്ടിയെ പോലെ ആരോ പറഞ്ഞു പഠിപ്പിച്ചത് മാത്രം പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് മാറ്റം വരണം എന്ന് വിചാരിക്കുന്നത് തന്നെ വളരെ വിഷമമുള്ള കാര്യം ആണ്. തന്റെ ചിന്ത തെറ്റാണ് എന്ന് ആരെങ്കിലും സമര്‍ത്തിച്ചാല്‍ പ്രകടമായ അസഹിഷ്ണുതയും എവിടെയും തൊടാത്ത ഉപമകളും പിന്നെ ചീത്തവിളിയും ഒക്കെ ഈ വിഭാഗത്തിന്റെ മുഖ മുദ്രയും ആണ്. ഇതിനൊക്കെ മറുപടി കൊടുക്കേണ്ട ആവശ്യം ഉണ്ടോ?

SunilKumar Elamkulam Muthukurussi said...

“സ്ത്രീ പുരുഷനെ അന്വേഷിച്ച് ഒരുകാലത്തും പോയില്ലല്ലോ? “ എന്നു പറഞ്ഞ സിമിക്ക് ഒരു കഥ.
ബാണാസുരന്റെ മകൾ ഉഷ, സ്വപ്നം കണ്ട്‌ ഭ്രമിച്ച്, സ്വപ്നത്തിൽ കണ്ടവനെ തന്നെ വേണം എന്ന് തോഴിയോട് പറഞ്ഞ്, തോഴി ഉറങ്ങുന്ന അനിരുദ്ധനെ (കൃഷ്ണന്റെ പൌത്രനാണ്) കട്ടിലോടെ പൊക്കി കൊണ്ട്‌ വന്ന് ഉഷക്കു കൊടുത്തു. ഉഷ ആരും അറിയാതെ അവനെ തന്റെ റൂമിൽ പാർപ്പിച്ചു, അവർ രസിച്ചു കഴിഞ്ഞു.
അതാ പെണ്ണ്‌. :):)
പിന്നെ പ്രശ്നമായത്, പേരക്കുട്ടിയെകാണാതെ കൃഷ്ണനും യാദവകുലവും ഇളകി മറിഞ്ഞപ്പോഴാണ്. കൃഷ്ണൻ ബാണനെ യുദ്ധത്തിന് വിളിച്ചപ്പോളാണ്, ഈ സംഭവം ബാണൻ അറിയുന്നത് തന്നെ! ബാണന്റെ
കോട്ട കാവൽക്കാരനോ ശിവൻ!

വെറും കഥയാണെങ്കിലും, ആ ഉഷയെ സമ്മതിച്ചേ പറ്റൂ, ല്ലേ?

-സു-

കന്നാലിക്ലാസ് said...

ഇയാളിങ്ങനെ പിന്നോട്ട് പോന്നത്തും ബയ്യോട്ടു പോന്നതൊക്കെ ആഘോഷിച്ചിരുന്നോ.അബ്ട ചുക്കും അതിസാരോം തീട്ടം മാലോം അമ്ദ്യോം സൈക്കിള്‍ ചെയ്നും വടിയും ചാവാലീം ഒക്കെ തകര്‍ത്ത് പെരുക്ക്വാ.
മഹാകാലാ >>>>ങ്ങളൊരാളല്ലേ ഒന്മാരെ ഈ കൊലത്തിലാക്ക്യെ. ങ്ങക്ക ചാവേറായതല്ലേ അയ്‌റ്റുങ്ങള്. എന്നിട്ടും ആ ബയി ബന്നാ ങ്ങള് ..കന്നാലി പറഞ്ഞാ ജ്ജ് കേക്കില്ലേ ങ്ങള് ഹി ഹി ഹി

സഹവാസി said...

കൊള്ളാം, ഇസ്റ്റപെട്ടു

Anonymous said...

കന്നാലീ അമേദ്യങ്ങു കോരി ഐസ് ക്രീമാക്കി തരും.ച്ചുമാരനെ ബ്ളിക്കണോ ?