September 29, 2007

മലയാളം കമ്പ്യൂട്ടിംഗ് - ഒരു സെമിനാര്‍ റിപ്പോര്‍ട്ട്

(സാങ്കേതികജ്ഞാനം വട്ടപ്പൂജ്യമായ ഒരാളാണിതെഴുതുന്നത് എന്റെ കണ്ണു തുറപ്പിക്കാനുള്ള ഉത്തരവാദിത്വം ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരുടെയും ബാദ്ധ്യതയാണ്. ഹാ! )

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഐ ടി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളഭാഷാ കമ്പ്യൂട്ടിംഗിന്റെ (‘അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, സാദ്ധ്യതകള്‍‘) സെമിനാറുകള്‍ കേരളത്തില്‍ ആറിടങ്ങളിലാണ് നടക്കുന്നത്. തിരുവനന്തപുരത്തു വച്ചുള്ളത് സെപ്തംബര്‍ ആറിന് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ വച്ചു കഴിഞ്ഞു. ഇനി കോട്ടയത്ത് ഒക്ടോബര്‍ 9-ന്, കോഴിക്കോട് ഒക്ടോബര്‍ 18-ന്, തൃശ്ശൂര്‍ ഒക്ടോബര്‍ 26-ന്, കോഴിക്കോട് തന്നെ വീണ്ടും നവംബര്‍ 6-ന്, കണ്ണൂര്‍ നവംബര്‍ 9-ന് എന്നിങ്ങനെ ബാക്കിയുള്ളവ നടക്കും. ഭാഷാകമ്പ്യൂട്ടിംഗിലും ഇന്റെര്‍നെറ്റിലും മലയാളഭാഷയ്ക്കു അനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ഭാഷാസ്നേഹികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കണ്ണില്‍പ്പെട്ടിട്ടില്ല. ആ കുറവു പരിഹരിക്കുക എന്നതാണ് ഈ സെമിനാറുകളുടെ ലക്ഷ്യം. താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.

സത്യം പറയാമല്ലോ, വളരെ നല്ലരീതിയിലായിരുന്നു, സെമിനാറിന്റെ ആസൂത്രണം. രജിസ്ട്രേഷന്‍ കൃത്യസമയത്ത് ആരംഭിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം ബ്രോഷര്‍, അക്ഷയയുടെ ലഘുലേഖ, ബാഡ്ജ്, പ്രത്യേകം (എക്കോ ഫ്രണ്ട്‌ലിയായി) തയാറാക്കിയ ഫയലും ഡയറിയും പേനയും, വിജ്ഞാനകൈരളിയുടെ പുതിയ ലക്കം, ഡിജിറ്റല്‍ കേരളയുടെ ഡയറക്ടറി. സി-ഡാക്കിന്റെ ഫ്രീ സോഫ്റ്റ്വെയറ് സി ഡി, മലയാളം കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ ഇത്രയും സൌജന്യം. ശീതീകരിച്ച ഹാള്‍, ഉച്ചയ്ക്ക് കോഴിക്കറി ഉപദംശമായുള്ള ബിരിയാണി, സമയത്തിന് ചായ, കടി എന്നു പറയുന്ന സ്നാക്സ്. വിദ്യാഭ്യാസമന്ത്രിയായിരുന്നു ഉദ്ഘാടകനെങ്കിലും കൃത്യസമയത്ത് സെമിനാര്‍ ആരംഭിച്ചു. സെമിനാറിനിടയ്ക്കാണ് മന്ത്രി വന്നത് അപ്പോള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു മടങ്ങി. സെമിനാര്‍ തുടര്‍ന്നു പോകുകയും ചെയ്തു. സുജ സൂസന്‍ ജോര്‍ജാണ് സംഘാടക. അവര്‍ കൃത്യമായി ജോലിചെയ്തു എന്നറിയാന്‍ ഇത്രയൊക്കെ മതി.

മൂന്നു സെഷനുകളാണ് സെമിനാറിനുണ്ടായിരുന്നത്.
1. ഭാഷാ കമ്പ്യൂട്ടിംഗ് പരിചയപ്പെടുത്തല്‍ - ഭാഷാ പ്രാദേശികവത്കരണവും കമ്പ്യൂട്ടിംഗും -ദേശീയ കേരളീയ സംരംഭങ്ങള്‍
‍- എന്നാണ് നോട്ടീസിലെങ്കിലും കേരളാ യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറായ ഡോ. ബി ഇക്ബാല്‍ ‘മലയാളഭാഷാ സാങ്കേതിക വികസനത്തിന്റെ ആമുഖമാ‍ണ്‘ അവതരിപ്പിച്ചത്. വിനിമയവ്യാപ്തിയ്ക്കും അറിവധിഷ്ഠിതപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭാഷാസേങ്കേതിക വിദ്യ. 1993ലാണ് വിവരസാങ്കേതിക വിദ്യ എന്ന വാക്കു തന്നെ പ്രയോഗത്തിലാവുന്നത്. കമ്പ്യൂട്ടറിന്റെ പ്രചാരത്തോടെ ഭാഷകളുടെ വംശനാശം തന്നെ പ്രവചിക്കപ്പെട്ടിരുന്നിടത്തു നിന്ന് നാശം വരുന്ന ഭാഷകള്‍ പോലും ഡിജിറ്റലായി സംരക്ഷിച്ചു നിര്‍ത്താനുള്ള ഇടം എന്ന നിലയില്‍ ‘സൈബര്‍ സ്പേയ്സ്’ ഉയരുകയാണുണ്ടായത്.

വിവരസാങ്കേതിക വിദ്യയുടെ സാമൂഹിക പ്രത്യാഘാതം തുടര്‍ന്ന് വിവരിക്കുകയുണ്ടായി. വിനിമയ അസമത്വമാണ് അതിലൊന്ന്. ലഭ്യത, പ്രാപ്യത, ഭാഷ, പ്രാദേശികമായ ഉള്ളടക്കമില്ലായ്മ എന്നിവയാണ് ഈ അസമത്വത്തിന്റെ കാരണം. മറ്റൊന്ന് സംസ്കാരിക ഏകീകരണമാണ്. കോര്‍പ്പറേറ്റ് ഭീമന്മാര്‍ അറിവിനെ വാണിജ്യവത്കരിക്കുകയും കുത്തകവത്കരിക്കുയും ചെയ്യുന്നതും ഭീഷണിയാണ്. അമാനവീകരണമാണ് പ്രത്യാഘാതങ്ങളിലെ കാതലായ മറ്റൊന്ന്.

ഇന്റെര്‍നെറ്റില്‍ പ്രാദേശികഭാഷകള്‍ കടന്നു വരികയും പ്രാദേശികഭാഷയിലും കമ്പ്യൂട്ടിംഗ് ആകാമെന്ന് ഈ രംഗത്തെ കുത്തകകള്‍ക്ക് തോന്നുകയും ചെയ്തതിന്റെ ചരിത്ര പശ്ചാത്തലം ഡോ.ഇക്ബാല്‍ വിശദമായി വരച്ചുകാട്ടി. എണ്‍പതുകളില്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാണകുത്തകകള്‍ അയര്‍ലണ്ടിലേയ്ക്ക് വരുന്നത് ആ പ്രദേശത്തുണ്ടായ ഭാഷാപരമായ ഉണര്‍ച്ചയുടെ പ്രയോജനം സ്വായത്തമാക്കാനാണ്. ഭാസ്നെഹികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറിലേയ്ക്ക് ഉറ്റുനോക്കുന്നുണ്ട്. ലോകഗതിയുടെ വഴിയിലാണ് മലയാളവും. ഉണര്‍ന്നുവരാന്‍ സമയമെടുക്കുന്നു, എങ്കിലും. നമുക്കീരംഗത്തെ സാദ്ധ്യതകള്‍ വലുതാണ്. പ്രവാസി മലയാളികള്‍ ഈ രംഗത്തു ചെയ്യുന്ന സംഭാവനകള്‍ ഗണനീയമാണ്. മലയാളം ഒരു ലോകഭാഷയായി ഉയരുന്നു. വിവരശൃംഖലയില്‍ മലയാളത്തിനും ഒരിടം കിട്ടുന്നു. പക്ഷേ നമ്മുടെ ഭാഷ നേരിടുന്ന വെല്ലുവിളികള്‍ ധാരാളമാണ്. അവയെ ഇങ്ങനെ തിരിക്കാം.
1. ഭാഷാസമൂഹം മലയാളം കമ്പ്യൂട്ടിംഗിന്റെ കാര്യത്തില്‍ ഇടപെടുന്നില്ല.
2. വ്യക്തമായ ആസൂത്രണമില്ലായ്മ
3. പൊതുസ്ഥാപനങ്ങളും സ്വകാര്യസംരംഭകരും തമ്മിലുള്ള ആശയവിനിമയമില്ലായ്മ
4. സാമൂഹികമായ ഇടപെടലിന്റെ അഭാവം

പിന്നീട് വന്ന രണ്ട് സെഷനുക്കളും ഡോ. ഇക്ബാല്‍ മലയാളഭാഷ വിവരസാങ്കേതിക രംഗത്ത് നേരിടുന്ന വെല്ലുവിളികളായി ചൂണ്ടിക്കാട്ടിയ സംഗതികളുടെ പ്രായോഗിക ഉദാഹരണങ്ങളായിരുന്നു.

2. മലയാള ഭാഷാ കമ്പ്യൂട്ടിംഗ് സോഫ്റ്റ്വെയറ് പരിചയപ്പെടുത്തല്‍ - C-Dac, C-Dit, SPACE പ്രതിനിധികള്‍
മലയാള സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തുന്ന രണ്ടാം സെഷനില്‍ സി ഡാക്കില്‍ നിന്നും വന്ന ജോസഫ് സ്റ്റീഫന്‍ കൂട്ടുകാരന്റെ സഹായത്തോടെ, അക്ഷരമാല (ഫോണ്ട് ഡ്രൈവര്‍‍), അന്വേഷണം (എന്താണെന്ന് അറിയില്ല) എഴുത്തച്ഛന്‍ (എഴുതിയിരുന്നത് ‘എഴുത്തച്ചന്‘-ടൈപ്പിംഗ് ട്യൂട്ടര്‍) കലാകേരളം (ഡാറ്റാ ബെയ്സ്) സന്ദേശം (ഇ മെയില്‍) നേര്‍പദം (സ്പെല്‍ ചെക്ക്) പദകൈരളി (വേഡ് എഡിറ്റര് പക്ഷേ വിവിധോദ്ദേശ്യം‍) സുഭാഷിണി (ടെക്സ്റ്റ് ടു സ്പീച്ച്) ബ്രയില്‍ മൊഴി (എന്താണെന്നു വ്യക്തം) ത്രിഭാഷാ നിഘണ്ടു, നയന (ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റിക്കഗ്നിഷന്‍ സിസ്റ്റം‍) എന്നിവ പരിചയപ്പെടുത്തി. പരിചയപ്പെടുത്തല്‍ അത്ര മികവുറ്റത് എന്നു പറയാനൊക്കില്ല. പലപ്പോഴും സോഫ്റ്റ്വെയറുകള്‍ പിണങ്ങി മുഖം കാണിച്ചില്ല. (ശ്ശോ !എല്ലാം കൂടി പോയി ! എന്ന് പിന്നിലിരുന്ന പെണ്‍കുട്ടിയുടെ കമന്റ്..കോളേജു സ്റ്റുഡന്റായിരിക്കും.) ജോസഫ് ഇടയ്ക്കിടെ കൂട്ടുകാരനെ കൈകാണിച്ച് ‘അതൊന്നും വേണ്ട’ എന്ന മട്ടില്‍ അടുത്തതിലേയ്ക്കു ചാടി. അതും ഇതും കൂടി കൂടിക്കുഴഞ്ഞു. കമ്പ്യൂട്ടറിന്റെ ചൊങ്കും ചൊമ്പ്രാന്തിയും അറിഞ്ഞു കൂടാത്ത നിങ്ങള്‍ക്ക് ഇത്രയൊക്കെ മതി ബാക്കി ‘സഞ്ചിയിലിട്ടു തന്ന ഫ്രീ സി ഡി യിലുണ്ട് വീട്ടില്‍ പോയി നോക്കിക്കോ‘ എന്നൊരു മട്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാതിരി പരിചയപ്പെട്ടിട്ടുള്ളവയാണ് ഈ സാധാനങ്ങള്‍!. അതാളുകള്‍ വ്യാപകമായി ഉപയോഗിക്കാതിരിക്കാനുള്ള കാരണം സുവ്യക്തം. എന്നിട്ടും അതു വീണ്ടും വീണ്ടും പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതെന്തിനോയെന്തോ? പിക്ചര്‍ ടു ടെക്സ്റ്റ് ഗംഭീരമാണ്, ആളുകള്‍ കയടിക്കും എന്ന ഘട്ടമെത്തിയപ്പോഴേയ്ക്കും രചനയില്‍ നിന്ന് എന്നു പറഞ്ഞു പിന്നീറ്റ് പരിചയപ്പെടുത്തിയ രാജീവ് എന്നൊരാള്‍ ചാടിയെണീറ്റ് വഴക്കുണ്ടാക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ വാദഗതി ഇതൊക്കെയാണ്-

1. എന്തെങ്കിലും കാട്ടി കൈയടി നേടുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. ടെക്നിക്കല്‍ എക്സലന്‍സിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത കുറെ ആളുകളുടെ മുന്നില്‍ ഇത് എളുപ്പമാണ്.
2. മലയാളം കമ്പ്യൂട്ടിംഗില്‍ വളരെ വലിയ സംഭാവന നല്‍കിയിട്ടുള്ള രണ്ടാള്‍ക്കാരെ (രണ്ടുപേരും രചനയുടേതാണ്) ഇവിടെ ക്ഷണിക്കാത്തത് ബോധപൂര്‍വമാണ്. കാരണം ഇവര്‍ക്ക് വേണ്ടത് നിങ്ങളുടെ (അതായത് ഞങ്ങളുടെ) കൈയൊപ്പാണ് അതു കാണിച്ച് യൂണികോഡിലെ ചില്ലു പ്രശ്നത്തെ ഇവര്‍ കൈകാര്യം ചെയ്യും.
3. രണ്ടു വര്‍ഷം മുന്‍പ് കാണിച്ച് അതെ സോഫ്റ്റ് വെയറുകളാണ് എന്തോ മഹാകാര്യം എന്ന മട്ടില്‍ ഇവിടെയും കാണിച്ചുകൊണ്ടിരിക്കുന്നത്.
4. യൂണികോഡ് പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. നന്മ എന്നു മൂന്നു തരത്തില്‍ എഴുതാം.. അപ്പോല്‍ നിങ്ങള്‍ക്കു ചിരിവരും.. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറ് എന്ന് ബാങ്കിന്റെ അഡ്രസ്സ് വരുമ്പോള്‍ ഏഴു സൈറ്റുകള്‍ ഒരേ അഡ്രസ്സില്‍ ഉണ്ടാവുകയും നിങ്ങളുടെ (അതായത് നമ്മുടെ) പണം ആരെങ്കിലുംകൊണ്ടു പോവുകയും ചെയ്യുമ്പഴേ നിങ്ങള്‍ (അതായത്..) വിവരമറിയൂ...

ആളുകള്‍ വൈലന്റായി. ‘ഇരിയെടാ അവിടെ‘ ‘നിന്റെ പ്രസംഗം കേള്‍ക്കാനല്ല ഞങ്ങള്‍....”എന്നൊക്കെ പറഞ്ഞു രാജീവിനെ ഇരുത്തി. രാജീവ് അത്രയെളുപ്പം വിട്ടൊന്നും കൊടുത്തില്ല. സുജയും ഡോ. ഇക്ബാലും കാര്യം പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ചര്‍ച്ച ചെയ്യാന്‍ അവസരം തരാം എന്നു പറഞ്ഞു. രചനയുടെയും മറ്റും ശ്രമങ്ങള്‍ താന്‍ തന്റെ അവതരണത്തില്‍ സൂചിപ്പിച്ചു എന്ന് ഇക്ബാല്‍ അറിയിച്ചു. മദ്രാസ് ഐ ഐ ടി (അതോ എം ഐ ടി യൊ?) വക യൂണികോഡ് പരിഹാര നിര്‍ദ്ദേശങ്ങള്‍ സൈറ്റിലുണ്ടെന്നും അതു വായിച്ചാല്‍ പോരേ തമ്മില്‍ തല്ലണോ എന്നും എന്നും എന്നും അഭിപ്രായങ്ങള്‍ പൊങ്ങി വന്നു നിന്നു.

ബഹളത്തിനിടയ്ക്ക് മോഡറേറ്ററായിരുന്ന എസ് രാജശേഖരന്‍ ശാന്തരായിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു ആരു കേള്‍ക്കാന്‍..? അദ്ദേഹം അടുത്ത ആളുകളെ വിളിച്ചു. പക്ഷേ അവര്‍ റെഡിയായിട്ടില്ലായിരുന്നു. അപ്പോള്‍ അതിന്റെടുത്ത ആളുകളെ വിളിച്ചു. കോഡിനേറ്റര്‍ പറഞ്ഞ സ്പെയിസ് (Society for Promotion of Alternative Computing and Employment) സ്പെയിസ് എന്ന പേര് കേട്ട് മൈക്കിന്റെ മുന്‍പില്‍ വന്ന് രാജശേഖരന്‍ സാര്‍, ഇനി വാക്കുകള്‍ക്കിടയിലെ സ്പെയിസ്-സ്ഥലം അതിനെക്കുറിച്ച് (ആരോ) സംസാരിക്കുന്നതാണ് എന്ന് അനൌണ്‍സ് ചെയ്തു. സുജ ഓടി വന്ന് മൈക്കെടുത്ത് ...‘ഛേ ! എന്നു മാത്രം പറഞ്ഞില്ല.

ഞങ്ങള്‍ (അതായത് ഞാന്‍) ബിരിയാണി ഉച്ചയ്ക്കുണ്ണാന്‍ എഴുന്നേറ്റ് പോയി.

September 26, 2007

മരിച്ചു തുടങ്ങാതിരിക്കാന്‍....

1. “ബക്കറ്റ് അവസാനം ഉപയോഗിച്ചു നിറയ്ക്കുന്നയാള്‍ മൂത്രമപ്പാടെ മറപ്പുരകളിലേയ്ക്കു ചുമന്നെത്തിച്ച് ബക്കറ്റ് കാലിയാക്കി തിരികെ കൊണ്ടുവന്നു വയ്ക്കണം. അതാണു നിയമം. പുറത്തിറങ്ങും മുന്‍പ് പാറാവുകാരനെ നമ്പര്‍ കാണിച്ചു ബോദ്ധ്യപ്പെടുത്തണം. നഗ്നമായ കാല്‍‌വണ്ണയില്‍ മുട്ടിയുരുമിക്കൊണ്ടിരിക്കുന്ന ബക്കറ്റുമായി ശൌചപ്പുരയിലേയ്ക്ക് ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയെന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അറപ്പുണ്ടാക്കുന്ന ചൂടു മാത്രം. ന്യായമായ പരിധിയും കഴിഞ്ഞ് നിറഞ്ഞു നില്‍ക്കുന്ന ബക്കറ്റ്. നടക്കുമ്പോഴുള്ള കുലുക്കത്തില്‍ കുറേശ്ശെയായി തുളുമ്പി കുറച്ച് പാദത്തിലേയ്ക്ക് കവിഞ്ഞു വീഴും. മൂത്രമെടുപ്പ് എത്ര മടുപ്പോടെയാണെങ്കിലും മഞ്ഞിനൊക്കുന്ന തണുപ്പില്‍ ആ ചൂടിനൊരു സുഖമുണ്ട്. അതോര്‍ക്കുമ്പോള്‍ ഈ പണി തനിക്കു തന്നെ കിട്ടിയതും തെല്ലൊരാനന്ദമാകും.”

2. “ഇടുങ്ങിയ ഒരു സെല്ലിലാണ് എന്നെ അടച്ചത്. അതിനകത്ത് മലമൂത്ര വിസര്‍ജനത്തിനുള്ള സൌകര്യമൊന്നുമില്ല. ഒരു ചട്ടി തരും അതിനകത്താണ് തടവു പുള്ളികള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടത്. പിറ്റേന്ന് രാവിലെ തടവുപുള്ളികള്‍ ആ ചട്ടിയുമെടുത്ത് പുറത്തുമറിച്ചു കളയണം. അതുവരെ സെല്ലിനകത്താകെ രൂക്ഷഗന്ധമായിരിക്കും. രാത്രി മുഴുവന്‍ ഇതിന്റെ കൂടെ കഴിയേണ്ടി വരുന്നവന്റെ സ്ഥിതി മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. രണ്ടാള്‍ക്കു തന്നെ നീണ്ടു വിവര്‍ന്നു കിടക്കാന്‍ ബുദ്ധിമുട്ടുള്ള മുറിയില്‍ അഞ്ചുപേര്‍. അതിനകത്താണ് ഈ ചട്ടിയും വയ്ക്കുന്നത്.”

1943-ല്‍ അറസ്റ്റുചെയ്യപ്പെടുകയും 44-ല്‍ ഓഷ്‌വിറ്റ്സ് എന്ന ഭൂമിയിലെ നരകത്തിലേയ്ക്ക് എറിയപ്പെടുകയും ചെയ്ത പ്രിമോ ലെവി എഴുതിയതാണിതിലെ ആദ്യ ഖണ്ഡം. അന്ന് ഒപ്പം തടങ്കലിലായ 125പേരില്‍ 3പേര്‍ മാത്രമാണ് പിന്നെ പുറംലോകം കണ്ടത്. ഭാഗ്യത്തിന് അതിലൊരാള്‍ പ്രിമോ ആയിരുന്നു. രസതന്ത്ര വിദഗ്ദ്ധനായ അദ്ദേഹം വിവരണാതീതമായ പീഡനങ്ങളെ എങ്ങനെയോ അതിജീവിച്ചു. ആ കഥ ലോകത്തിനു പറഞ്ഞു കൊടുക്കാന്‍ വേണ്ടി മാത്രം. അതാണ് ‘ഇതോ മനുഷ്യന്‍‘ (Is this a man?). പിന്നീട് ‘സത്യങ്ങള്‍ ‘(The Trues) എന്നൊരു പുസ്തകം കൂടി അദ്ദേഹം എഴുതി. അതേ സ്ഥലത്തെ അനുഭവങ്ങളെക്കുറിച്ച്. ഇരുപതുമാസങ്ങളാണ് നാസികളുടെ തടവില്‍ പ്രിമോ കഴിച്ചുകൂട്ടിയത്. പക്ഷേ ആ ഓര്‍മ്മകള്‍ ജീവിതത്തിലൊരിക്കലും അദ്ദേഹത്തിനു ശാന്തി നല്‍കിയില്ല. ഒരു പക്ഷേ തടങ്കല്‍ പാളയങ്ങള്‍ എന്നെന്നേയ്ക്കുമായുള്ള തടവറകളായിരിക്കണം. അല്ലെങ്കില്‍ 68-മത്തെ വയസ്സില്‍ (1987) അദ്ദേഹം ആത്മഹത്യ ചെയ്തതെന്തിന്? 40 വര്‍ഷം തീവ്രമായി ആ ഓര്‍മ്മകളുടെ ഭാണ്ഡം മുറുക്കി തന്നെ വച്ചിരുന്നതെന്തിന്?

രണ്ടാമത്തേത് എം വി സുബൈറിന്റെ ഓര്‍മ്മക്കുറിപ്പാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ സംശയിക്കപ്പെട്ട് ജയിലിലാവുകയും നിരപരാധിയാണെന്നു കണ്ട് കോടതി വിട്ടയയ്ക്കുകയും ചെയ്ത ഒരു സാധാരണ മോട്ടോര്‍ മെക്കാനിക്ക്. . ഒരു സംശയത്തിനും നിരപരാധിത്വത്തിനുമിടയില്‍ സുബൈറിന് നഷ്ടമായത് 9 വര്‍ഷങ്ങളാണ്. പ്രിമോയ്ക്ക് 20 മാസങ്ങളും. അതല്ല പ്രശ്നം. ഇതൊരു നാള്‍വഴി കണക്കുമല്ല. 1944നും 1990നും ഇടയ്ക്ക് ലോകം നാം വിചാരിച്ചതു പോലെ അത്രയൊന്നും തിരിഞ്ഞിട്ടില്ല എന്നുള്ളതാണ്. ഓഷ്‌വിറ്റ്സിനു മുന്‍പും ശേഷവും എന്ന് ലോകചരിത്രത്തെ രണ്ടായി മുറിച്ച കെട്ടിടത്തിനു മുന്നില്‍ നിന്ന്‍ സ്റ്റീന്‍ ലോഫ്, പ്രിമോ ലെവിയോടു പറഞ്ഞു : ‘നമ്മെ മൃഗങ്ങളാക്കി ചുരുക്കുവാനുള്ള കൂറ്റന്‍ സംവിധാനമാണ് ഈ പാളയം. അതുകൊണ്ട് നമ്മള്‍ മൃഗങ്ങളായി തീരരുത്!‘
നമുക്കിപ്പോള്‍ ഹിറ്റ്ലര്‍ ഇല്ല. ജനാധിപത്യം അതിന്റെ എല്ലാ വസന്തങ്ങളോടെയും പൂത്തുലഞ്ഞു നില്‍ക്കുന്നു എന്ന് ചിലപ്പോഴെങ്കിലും നാം പുഞ്ചിരിയോടെ സ്വപ്നം കാണാറുമുണ്ട്.
എന്നിട്ടും... എന്നിട്ടും ഈ അനുഭവക്കുറിപ്പുകള്‍ക്ക് വര്‍ഷങ്ങളുടെ ദൂരം ഇല്ലാതെ പോയതെങ്ങനെ?

September 24, 2007

നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - രണ്ട്

ആത്മഹത്യകള്‍ക്ക് പഴയകാലങ്ങളില്‍ തീവ്ര വര്‍ണ്ണങ്ങളുണ്ടായിരുന്നില്ല. വിജിഗീഷുവായ മൃത്യുവിനുമപ്പുറത്ത്‌ പറുദീസകള്‍ പഴയ മനുഷ്യരെ കാത്തിരുന്നു. മതപരമായ അനുശാസനങ്ങളില്‍ മരണം ഒരു മോചനമാര്‍ഗ്ഗമാണ്‌. ഒരു ബോധത്തില്‍ നിന്നും ഭേദപ്പെട്ട മറ്റൊരു ബോധത്തിലേയ്ക്കുള്ള ആത്മാവിന്റെ പ്രയാണം. മോക്ഷപ്രാപ്തിയെയും സ്വര്‍ഗ്ഗത്തെയും കുറിച്ച്‌ ചോദ്യം ചെയ്യാതെ കാത്തുപോന്ന സങ്കല്‍പ്പങ്ങള്‍ ബോധത്തില്‍ സംഭവിച്ച ഒരു വെള്ളിടിവെട്ടലില്‍ തകരുകയും ദൈവാസ്തിത്വത്തെ സംബന്ധിച്ച്‌ നിരന്തരം ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ നിരാധാരമായി പരിണമിക്കുകയും ചെയ്ത ദശസന്ധിയിലാണ്‌ മരണം അതിന്റെ നിഗൂഢമായ ഊടുകളെ മനുഷ്യനു മുന്‍പില്‍ തുറന്നിട്ടത്‌. പുതിയ യുഗത്തില്‍ മനുഷ്യനു ലഭിച്ച പ്രാധാന്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും, ചിറകുള്ള തേരും പ്രകാശവത്തായ സിംഹാസനവും കാത്ത്‌ മരണം വരും വരെ ഇരയായി തുടരുന്നതിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അനിഷേധ്യനായ മൃത്യുവിനെ അതിന്റെ മടയില്‍ ചെന്നു കാണാന്‍ മനുഷ്യന്‌ ചെറുക്കാനാവാത്ത ആഗ്രഹം ആരംഭിക്കുന്നിടത്തു നിന്നാണ്‌ 'നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാര്‍ശനിക പ്രശ്നമായി' ആത്മഹത്യ മാറുന്നത്‌.

ആത്മഹത്യ ഭീരുത്വമാണെന്ന്‌ നെപ്പോളിയന്‍ വിളിച്ചു പറഞ്ഞു. ഡീഫോയ്ക്കും സ്വയംനാശം ഉയര്‍ന്നതലത്തിലുള്ള ഭീരുത്വത്തിന്റെ പ്രകടനമായിരുന്നു. പരമ്പരാഗത ചിന്തയില്‍ അത്‌ പ്രതിലോമതകളെ നേരിടാനാവാത്ത ഒളിച്ചോട്ടവുമാണ്‌. എന്നാല്‍ മരണത്തേക്കാള്‍ വലിയ അനീതിയെ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ല. അത്‌ സ്വയം സ്വീകരിക്കുമ്പോള്‍ ദൈവത്തിനെതിര്‍ നിന്ന്‌ സ്വന്തം വിധി നടപ്പാക്കാനുള്ള അവസാന സ്വാതന്ത്ര്യത്തെയാണ്‌ ഒരാള്‍ ഉള്ളാലെ അനുഭവിക്കുന്നത്‌. ക്ഷണം ലഭിക്കാതെ ആ മഹാസാന്നിദ്ധ്യത്തിലേയ്ക്ക്‌ അതിക്രമിച്ചു ചെല്ലുന്നവന്‍ ദൈവപ്രഭാവത്തെ വെല്ലുവിളിക്കുകയാണെന്ന്‌ ആത്മഹത്യക്കെതിരെ ഡെന്നിംഗ്‌ പ്രഭു മുഴക്കിയ താക്കീതിന്റെ അര്‍ത്ഥമതാണ്‌. മരണത്തിന്റെ രഹസ്യഗൃഹത്തിലേയ്ക്ക്‌ അതിക്രമിച്ചുകടക്കുന്നത്‌ പാപമാണോ എന്ന്‌ ഷേക്‍സ്പിയര്‍ ക്ലിയോപാട്രയെകൊണ്ടു ചോദിപ്പിച്ചു. ചുവടുവയ്പ്പുകള്‍, ഒരിക്കലും ശരിയാകാത്ത ഗണിതക്രിയകളാല്‍ കലുഷമാവുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെയും അര്‍ത്ഥരാഹിത്യത്തേയും പറ്റി ചിന്തിച്ചുപോകുന്ന മനുഷ്യനാണ്‌ മരണത്തിന്റെ വിലോഭനീയതയില്‍ പ്രേരിതനാവുന്നത്‌. ഗ്രേയം ഗ്രീന്‍ കണക്കുമായി ബന്ധപ്പെടുത്തി 'ദ്‌ കൊമേഡിയന്‍സില്‍' അവസരങ്ങളുടെ നിയമം കൊണ്ട്‌ ആത്മഹത്യയെ വിലയിരുത്തുന്നുണ്ട്‌. അദ്ദേഹത്തിനത്‌ മനുഷ്യന്റെ സഹജമായ ഗണിതാവബോധം അതിജീവനത്തിനുള്ള ബോധത്തെ തകിടം മറിക്കുന്ന ഏറ്റവും ധീരമായ പ്രവൃത്തിയാണ്‌. മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഉത്കണ്ഠയെ മരണത്തിന്റെ തീവ്ര മുഹൂര്‍ത്തം ഉള്ളടക്കുന്നു എന്നതാണ്‌ സത്യം. അവിടെ ജീവിതകാമനയും ജീവിതനിഷേധവും കുഴമറിയുന്നു. ('ജീവിതം പോലെ അഭികാമ്യയാണ്‌ നീ, മരണം പോലെ ആകര്‍ഷകയാണ്‌ നീ' എന്ന്‌ രാജലക്ഷ്മി) ഒരാത്മാവിന്റെ സ്വകാര്യ ഭീകരത മുഴുവന്‍ ജീവിതനിഷേധത്തിന്റെ ഒരു ബിന്ദുവിലേയ്ക്ക്‌ ആവാഹിച്ചു കൊണ്ട്‌ ആത്മഹത്യ മാര്‍ഗ്ഗത്തേയും ലക്ഷ്യത്തെയും നാടകീകരിക്കുകയും കീഴടങ്ങലിന്റെയും ചെറുത്തു നില്‍പ്പിന്റെയും തന്ത്രികളെ കൂട്ടിപ്പിണയ്ക്കുകയുമല്ലേ ചെയ്യുന്നത്‌?

ചിന്തയുടെ കൈത്താങ്ങില്ലാത്ത നൈരാശ്യം ആത്മഘാതിയാണ്‌. പെട്ടെന്ന്‌ മുറിവേല്‍ക്കുന്ന മനസ്സുകള്‍ക്ക്‌ ഉള്ളില്‍ കയറി കൂടുന്ന ഇരുട്ടിനെ കൂടഞ്ഞു കളയുക എളുപ്പമായിരിക്കുകയില്ല. എങ്കിലും അതൊരു കാരണം മാത്രമേ ആകുന്നുള്ളൂ. കൊടും വിഷത്തിന്റെ രുചി എന്തെന്ന്‌ അറിയാനായി മാത്രം അത്‌ രുചിച്ചു നോക്കിയവനെയും 'സമുദായത്തിലെ വിഷതീനികളെയും' ഏതുഗണത്തില്‍പ്പെടുത്തും? ദുര്‍വാര്യമായ മരണത്തിന്റെ വഴിയെ പറ്റി രാമലീലാകാരന്‍ പാടുന്നതിങ്ങനെ : 'യമന്റെ ദണ്ഡ്‌ ആരെയും തലയ്ക്കടിച്ചു കൊല്ലുന്നില്ല. മരിക്കാന്‍ പോകുന്നവന്റെ ധര്‍മ്മവും ബലവും ബുദ്ധിയും വിചാരവും അപഹരിക്കുന്നു. അങ്ങനെ അവന്‍ സ്വയം മരണം കണ്ടെത്തുന്നു. 'മരണോന്മുമായി ചരിക്കുന്ന സത്തയാണ്‌ മനുഷ്യന്‍‘ എന്നാണ്‌ പ്രായോഗികമായ അറിവുകളേറെയുള്ള ഗ്രാമീണന്റെ ഈ സമവാക്യവും പറയുന്നത്‌. മരണത്തിന്റെ കൂടാരത്തിലേക്കു മനുഷ്യന്‍ ക്ഷണിക്കാതെ നടന്നു കയറുന്നത്‌ എന്തിനെന്ന ചോദ്യത്തിന്‌ പുര്‍ണ്ണമായി ഉത്തരം ലഭിക്കുക പ്രയാസമാണ്‌. എങ്കിലും അല്‍ വാരസ്സിനെ പോലെ അതന്വേഷിച്ചു നടന്നവര്‍ കുറവല്ല. സ്വയംഹത്യകള്‍ക്കെല്ലാം തീര്‍ത്തും സ്വകാര്യമായ ഒരു വശമുണ്ട്‌. ഗൂഢമായതിനോടുള്ള ഹിതകരമല്ലാത്ത താത്‌പര്യമാണത്‌. യോഗാത്മക കവിതകളില്‍ മൃത്യുവും കാമവും പ്രച്ഛന്ന വേഷം കെട്ടുന്നത്‌ കാണുക. രതിമൂര്‍ച്ഛ മരണത്തിന്റെ ഭാഗമാണ്‌ എന്നാണ്‌ വാഗ്നറുടെ അഭിമതം. വിശ്വാസ പ്രമാണങ്ങളുടെ നഷ്ടമാണ്‌ മറ്റൊന്ന്‌. വ്യക്തി ജീവിക്കുന്ന സമൂഹങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ തുടങ്ങി കേവലമായ വ്യക്തി ബന്ധങ്ങള്‍ വരെ ഓരോന്നും ഓരോ മനുഷ്യന്റെയും താങ്ങാണ്‌. ചാരി നില്‍ക്കാന്‍ ആലംബങ്ങളില്ലാതെ വരുമ്പോള്‍ ചുവടുവയ്പ്പുകള്‍ പതറിതുടങ്ങുന്നു. ഓരോ സമൂഹത്തിന്റെയും ക്രമവത്കരണത്തിനുള്ളില്‍ വ്യക്തികള്‍ക്ക്‌ സ്വന്തം സ്വത്വങ്ങളെ നിരാകരിക്കേണ്ടി വരും. ഈ പ്രക്രിയയെയാണ്‌ സാമൂഹിക ബോധം എന്ന ഓമന പേരിട്ട്‌ നാം വിളിച്ചു പോരുന്നത്‌. വ്യാകരണങ്ങളില്ലാത്ത പുറമ്പോക്കു ജീവിതങ്ങള്‍ക്ക്‌ ഇത്‌ ചുറ്റും ചിതറിയ കള്ള നാണയങ്ങളെക്കാളും വലിയ കാപട്യമാണ്‌. സമൂഹം എണ്ണം പറഞ്ഞ്‌ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങള്‍ അവരുടെ സംവേദനങ്ങളെ രക്ഷിക്കാനെത്തുകയില്ലെന്ന്‌ നന്നായി തിരിച്ചറിയുന്നത്‌ അവരെ പോലെ മറ്റാരാണ്‌? വ്യക്തിയുടെ മനോഘടനയില്‍ ഏകാകിതയെ രൂക്ഷമാക്കുന്ന കാരണങ്ങളെന്തായാലും സമൂഹവുമായുള്ള ബന്ധം വഷളായതിനാല്‍ ദുഃസ്വപ്നങ്ങളുടെ കണ്ണാടിയായി തീര്‍ന്ന മനസ്സുകളാണ്‌ നിത്യ രാത്രിയിലേയ്ക്ക്‌ കെട്ടു മുറുക്കുന്നത്‌. മരണത്തിന്റെ രുചിയറിയാന്‍ ആത്മഹത്യ ചെയ്ത സില്‍വിയ പ്ലാത്‌ ആയാലും, വിപ്ലവം അതിന്റെ സന്തതികളുടെ സ്വപ്നത്തെ കൊന്നു തിന്നുന്നതു കണ്ട്‌ ജീവനൊടുക്കിയ മയക്കൊവ്സ്കിയായാലും, വ്യക്തിപരമായ ഉന്മാദ മൂര്‍ച്ഛയാല്‍ ഇരുട്ടില്‍ മുഖമൊളിപ്പിച്ച വാന്‍ ഗോഗ്‌ ആയാലും ഈയൊരംശത്തെ നിഷേധിക്കുന്നില്ല.

ആത്മഹത്യയുടെ പ്രേരണാഘടകങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ ആത്മഹത്യാസമൂഹമായി പരിണമിക്കുന്നു. ചരിത്രത്തിന്റെ ദശാസന്ധികളില്‍ പല സമൂഹത്തെയും നിരാശാബോധം കൂട്ടത്തോടെ വേട്ടയാടിയതിന്‌ ധാരാളം ഉദാഹരണങ്ങളുണ്ട്‌. ജര്‍മ്മന്‍ കൗമാരങ്ങളുടെ കൂട്ടനാശത്തിന്‌ ഗെയ്ഥേയുടെ 'വെര്‍തറുടെ ദുഃഖങ്ങള്‍'ക്ക്‌ പങ്കുണ്ടായിരുന്നോ? നദിയില്‍ നിന്നും കയറ്റി കിടത്തിയ ശവങ്ങളുടെ കീശയില്‍ ആ പുസ്തകത്തിന്റെ പ്രതികള്‍ ഉണ്ടായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. അമേരിക്കയിലെ ഒനിഡാ സമൂഹം അപ്പോള്‍ ജനിച്ച കുഞ്ഞിന്റെ ചുണ്ടുകളില്‍ പോലും സയനൈഡ്‌ ഇറ്റിച്ചു കൊണ്ടാണ്‌ ഈ ലോകം ജീവിക്കാന്‍ കൊള്ളാത്തതാണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്‌. ആത്മബലിക്കു തയാറെടുക്കുന്ന വ്യക്തിയുടെ മനോമണ്ഡലത്തിലെ സംഘര്‍ഷങ്ങള്‍ അതേ തോതില്‍ ഒരു സമൂഹം ഒന്നായും അനുഭവിക്കുന്നു. ചാവേറുകള്‍ ഈ സംഘര്‍ഷത്തെയാണ്‌ ഏറ്റുപിടിക്കുന്നത്‌. വ്യക്തിയുടെ തലത്തില്‍ നിന്ന്‌ അവരുടെ സമൂഹം അവരെ ഉയര്‍ത്തി പിടിക്കുന്നു. അവര്‍ സ്വന്തം ബലികള്‍ കൊണ്ട്‌ അടയാളപ്പെടുത്തുന്നത്‌ തങ്ങളുടെ സമൂഹത്തിന്‌ ഇല്ലാതായികൊണ്ടിരിക്കുന്ന ഇടമാണ്‌. കൂട്ടായ ആത്മഹത്യ എപ്പോഴും ദേഹത്യാഗത്തില്‍ കൂടി തന്നെ സംഭവിക്കണമെന്നില്ല. നിശ്ചിത സമൂഹത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളെ സ്വന്തം പ്രവര്‍ത്തികളാല്‍ നിഷേധിക്കുന്നതും ലോകത്തിനു മുന്‍പില്‍ വിഹിതങ്ങളില്ലാതെ അന്ധാളിക്കുന്നതും പ്രതീകാത്മകമായ ആത്മഹത്യയാണ്‌. സ്വന്തം സ്വത്വത്തെ നിരന്തരം നിരസിച്ചു കൊണ്ടേയിരിക്കുന്ന, അപകര്‍ഷം മൂര്‍ച്‌ഛിച്ച ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്‌ ദാര്‍ശനികമായി എന്ത്‌ അടിത്തറയാണുള്ളത്‌?

September 22, 2007

നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന്

കൂകിയാര്‍ക്കുന്ന സമൂഹത്തിനിടയില്‍ തനിക്കില്ലാതായി പോകുന്ന ഒരിടം എന്നതായിരുന്നു ഇടപ്പള്ളിയുടെ പ്രശ്നം. ഒറ്റപ്പെട്ട സ്ത്രീത്വത്തിന്റെ ശരികളെയാണ്‌ രാജലക്ഷ്മി ലക്ഷ്യമാക്കിയത്‌. മരണം കൊണ്ട്‌ ജീവിതത്തെ അടയാളപ്പെടുത്തി ഇടപ്പള്ളി നേടിയെടുത്തതില്‍ നിന്നാണ്‌ രാജലക്ഷ്മി സ്വയം മായ്ച്ചു കളഞ്ഞുകൊണ്ട്‌ ഒഴിഞ്ഞുപോയതും. മരണത്തിന്‌ അഭിമുഖമായി ചരിക്കാന്‍ പ്രേരണയുള്ള ജന്മായത്തമായ സൂക്ഷ്മതാളങ്ങളുടെ നേരും നെറികേടും ചികയുകയല്ല ഇവിടെ. 'രമണനിലൂടെ' മലയാളിയുടെ ബോധത്തിലുറച്ച ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കും രാജലക്ഷ്മിയുടെ തിരോധാനത്തിനും തമ്മിലുള്ള വ്യതിയാനങ്ങള്‍ക്ക്‌ നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും സ്വകാര്യതകള്‍ക്കിടയിലെ മതില്‍ക്കെട്ടുണ്ട്‌ എന്നു പറയുകയായിരുന്നു. എങ്കിലും ഈ രണ്ടു മരണങ്ങളും വ്യത്യസ്തമായ പ്രതിബോധങ്ങളുടെ പിന്തുണയോടെ കേരളീയമായ ഒരു ദുരന്തബോധത്തിന്റെ അടിയൊഴുക്കുകളെ നിസ്സാരമല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടൂണ്ട്‌.

രാത്രി മുറുകി.
അവസാനത്തെ വാക്കും ഉച്ചരിക്കപ്പെട്ടു.
കാലം സ്തംഭിച്ച ഇടവേളയില്‍ നീതന്നെ നിന്റെ മേല്‍ വധശിക്ഷ നടപ്പാക്കി.
(ബാലചന്ദ്രന്‍ ചുള്ളിക്കാട്‌)

'എനിയ്ക്ക്‌ പാടണമെന്ന്‌ ആഗ്രഹമുണ്ട്‌, പക്ഷേ എന്റെ മുരളി തകര്‍ന്നു പോയി' എന്ന്‌ അവസാനിക്കുന്ന കണ്ണീരില്‍ നനഞ്ഞ ഒരു കടലാസ്സ്‌ എഴുതി വച്ചിട്ട്‌ 1936 ല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇടപ്പള്ളിക്ക്‌ ഇരുപത്തിയേഴു വയസ്സായിരുന്നു. പ്രതീക്ഷകളും പ്രത്യാശകളും അവസാനിച്ച ഒരു ലോകത്തില്‍ നിന്നും രക്ഷപ്പെടാന്‍ കുതറുന്ന ഒരു പാവം മനസ്സ്‌ ആ കുറിപ്പിലുണ്ട്‌. പ്രണയത്തിനു വേണ്ടിയുള്ള മരണമായിരുന്നു അതെന്നു വിശ്വസിക്കാനാണ്‌ നമുക്ക്‌ കൗതുകം. 'രമണന്റെ' പ്രണയത്തെ കുറിച്ച്‌ എല്ലാമറിയാവുന്ന നമ്മളില്‍ ഇടപ്പള്ളിയുടെ പ്രണയഭംഗത്തെ സംബന്ധിച്ചുള്ള അല്‍പ്പമാത്രമായ ജ്ഞാനം റദ്ദുചെയ്തു പോകുന്നു. ചങ്ങമ്പുഴയുടെ 'രമണന്റെ' രചനാപ്രേരണ ഇടപ്പള്ളിയുടെ മരണം മാത്രമാവണമെന്നില്ല, അതെന്തായാലും മലയാള ഭാവുകത്വം ആ പുസ്തകം കൈയിലെടുത്തപ്പോഴെല്ലാം ഇടപ്പള്ളിയുടെ ആത്മഹത്യയില്‍ ചെന്നു തൊട്ടു. അങ്ങനെ തരളമായ ഒരു കാല്‍പ്പനിക ശോഭ ആ മരണത്തില്‍ നിറയുകയും പ്രണയം ജീവിതത്തേയും മരണത്തേയും കൂട്ടിമുട്ടിക്കുന്ന മഴവില്ലാകുന്നതെങ്ങനെയെന്ന്‌ ഇടപ്പള്ളിയെ കുറിച്ച്‌ പില്‍ക്കാലത്തെഴുതിയ സര്‍ഗാത്മക കൃതികളിലെല്ലാം പലതരത്തില്‍ അന്വേഷിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

പ്രണയം പോലെ ഉദാരമായൊരു കാരണം രാജലക്ഷ്മിയുടെ മരണത്തിനു പുറകില്‍ നമുക്ക്‌ കണ്ടെത്താനാവില്ല (അവിവാഹിതയായിരുന്നുവെങ്കിലും 'നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്ന ഒരു കവിത കള്ളപ്പേരില്‍ അവര്‍ എഴുതിയിട്ടുണ്ടെങ്കിലും....ഈ കവിതയിലും 'ഞാന്‍ എന്ന ഭാവം' എന്ന ചെറിയ നോവലിലും ഒരാളിന്റെ കുറവുകളെ സ്നേഹിക്കുക എന്ന സങ്കല്‍പ്പത്തെ രാജലക്ഷ്മി ആശ്രയിക്കുന്നത്‌ കാണാം. ഒരര്‍ത്ഥത്തില്‍ ഇടപ്പള്ളി ആഗ്രഹിച്ചിരുന്നതും പറയാതിരുന്നതുമായ കാര്യം. തീര്‍ത്തും ഒരു ആകസ്മികത). മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'ഉച്ചവെയിലും ഇളം നിലാവും' എന്ന നോവല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട്‌ മുപ്പത്തിയഞ്ചാം വയസ്സില്‍ ജീവിതത്തിന്‌ വിരാമമിടുമ്പോള്‍ (1965 ജനുവരി 18ന്‌) അവരുടെ തന്നെ കൃതികളില്‍ അവിടവിടെ പ്രത്യക്ഷം നേടുന്ന മരണത്തിന്‌ നിരന്തരമായി അഭിമുഖമായിപോകുന്ന ചേതനയ്ക്ക്‌ അവസാനത്തേതും ഒരുപക്ഷേ വലുതുമായ ആവിഷ്കാരം നല്‍കുകയായിരുന്നു അവര്‍.

ആ മരണം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഇടപ്പള്ളിയുടേതില്‍ നിന്നു വ്യത്യസ്തമായ നിലവറകളിലേയ്ക്കാണ്‌ നടന്നു കയറുന്നത്‌ എന്നു മനസ്സിലാക്കേണ്ടതുണ്ട്‌. 'മണിനാദത്തില്‍' പ്രകടമാവുന്ന അപകര്‍ഷമോ ആത്മവിശ്വാസക്കുറവോ ചിറകു തളര്‍ച്ചയോ രാജലക്ഷ്മിയുടെ കൃതികളില്‍ പരതിയാല്‍ കാണാനൊത്തെന്നു വരില്ല. അവിടെ മരണം സാന്ത്വനം പോലുമല്ല. സ്വന്തം ഉള്ളറകളെ ചികഞ്ഞു കൊണ്ടുണരുന്ന കാലവിലംഘിയായ ആശയങ്ങള്‍ പടയ്ക്കുന്ന സംഘര്‍ഷങ്ങളാണ്‌ അവയിലെമ്പാടും. അവയെ ഏറ്റുവാങ്ങി ലഘൂകരിക്കാന്‍ സമൂഹം സജ്ജമായിരുന്നില്ല എന്നതാണ്‌ രാജലക്ഷ്മി നേരിട്ട ദുരന്തം. സ്ത്രീ സ്വാതന്ത്യ്‌രത്തിന്റെ താത്വികമായ പ്രശ്നങ്ങളെ കുറിച്ച്‌ സമൂഹം അന്ന്‌ ചര്‍ച്ച തുടങ്ങിയിരുന്നില്ല. സ്ത്രീയുടെ പരമപുരുഷാര്‍ത്ഥത്തെ സംബന്ധിക്കുന്ന നിറം പിടിച്ച കല്‍പ്പനകള്‍ പുരുഷന്റെ തണല്‍പ്പറ്റി നീങ്ങികൊണ്ടിരുന്നപ്പോള്‍ വ്യത്യസ്ത സ്വരങ്ങള്‍ അലോസരങ്ങളായി.

പുരുഷന്മാരുടെ സദസ്സില്‍ നടക്കുന്ന ചൂടുപിടിച്ചവാദങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ 'ആത്മഹത്യ' എന്നകഥയിലെ ആഖ്യാതാവ്‌ സ്വഗതാഖ്യാനം നടത്തുന്നത്‌ കാണാം. ഇതു തനിക്കു ചുറ്റും വമ്പിച്ച മുന്‍ ധാരണകളുമായി വര്‍ത്തിക്കുന്ന സമൂഹത്തിനെ പ്രതി കഥാകര്‍ത്ത്രിയുടെ ആത്മഗതം കൂടിയാകുന്നു. തന്റെ സ്വരം ക്ഷീണമായി പോവുന്നു, ഈ അര്‍ഥമില്ലാത്ത ഒച്ചകളില്‍ എന്നറിഞ്ഞ രാജലക്ഷ്മി തന്നോടാണ്‌ ഗാഢമായി സംസാരിച്ചതധികവും. ഇടപ്പള്ളി മുന്നിലുള്ള സമൂഹത്തോടും. കൂകിയാര്‍ക്കുന്ന സമൂഹത്തിനിടയില്‍ തനിക്കില്ലാതായി പോകുന്ന ഒരിടം എന്നതായിരുന്നു ഇടപ്പള്ളിയുടെ പ്രശ്നം. ഒറ്റപ്പെട്ട സ്ത്രീത്വത്തിന്റെ ശരികളെയാണ്‌ രാജലക്ഷ്മി ലക്ഷ്യമാക്കിയത്‌. മരണം കൊണ്ട്‌ ജീവിതത്തെ അടയാളപ്പെടുത്തി ഇടപ്പള്ളി നേടിയെടുത്തതില്‍ നിന്നാണ്‌ രാജലക്ഷ്മി സ്വയം മായ്ച്ചു കളഞ്ഞുകൊണ്ട്‌ ഒഴിഞ്ഞുപോയതും. മരണത്തിന്‌ അഭിമുമായി ചരിക്കാന്‍ പ്രേരണയുള്ള ജന്മായത്തമായ സൂക്ഷ്മതാളങ്ങളുടെ നേരും നെറികേടും ചികയുകയല്ല ഇവിടെ. 'രമണനിലൂടെ' മലയാളിയുടെ ബോധത്തിലുറച്ച ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കും രാജലക്ഷ്മിയുടെ തിരോധാനത്തിനും തമ്മിലുള്ള വ്യതിയാനങ്ങള്‍ക്ക്‌ നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും സ്വകാര്യതകള്‍ക്കിടയിലെ മതില്‍ക്കെട്ടുണ്ട്‌ എന്നു പറയുകയായിരുന്നു. എങ്കിലും ഈ രണ്ടു മരണങ്ങളും വ്യത്യസ്തമായ പ്രതിബോധങ്ങളുടെ പിന്തുണയോടെ കേരളീയമായ ഒരു ദുരന്തബോധത്തിന്റെ അടിയൊഴുക്കുകളെ നിസ്സാരമല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടൂണ്ട്‌.

യാദൃച്ഛികമായ അവസാനം കൊണ്ട്‌ ജീവിതത്തേക്കാള്‍ മികച്ച കലസൃഷ്ടിയേതെന്നു തിരക്കിയ ഒരാളെ കൂടി പറയേണ്ടതായുണ്ട്‌. പട്ടാളകഥകളുടെ കര്‍ത്താവായി അറിയപ്പെടുന്ന നന്തനാരാണത്‌. 1974 ജനുവരി 26ന്‌ അദ്ദേഹം ആത്മഹത്യ ചെയ്തു. പ്രഹേളികാസ്വഭാവമുള്ള ചില ആശ്ചര്യ ചിഹ്നങ്ങളോട് നിശ്ശബ്ദമായി പ്രതികരിക്കുക എന്ന രീതി സാര്‍വത്രികമായതാണോ എഴുപതുകളായപ്പോഴേയ്ക്കും സാഹിത്യചരിത്രത്തിലെ മരണങ്ങള്‍ അത്ര തന്ത്ര പ്രധാനമായി തോന്നാത്തതാണോ യഥാര്‍ത്ഥ കാരണം എന്നറിയില്ല നന്തനാരുടെ മരണം മറ്റു രണ്ടു തിരോധാനങ്ങളെ പോലെ മലയാളിയുടെ ബോധത്തെ പിടിച്ചുലച്ചില്ല. നന്തനാരുടെ കൃതികളുടെ ജീവചരിത്രക്കുറിപ്പില്‍ പലതിലും 48- മത്തെ വയസ്സില്‍ മരിച്ചു എന്നല്ലാതെ അത്‌ ആത്മഹത്യയായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടില്ല.

'ആയിരവല്ലി കുന്നിന്റെ താഴ്‌വരയും' 'അനുഭൂതികളുടെ ലോകവും' പോലുള്ള പ്രസാദാത്മകമായ കൃതികളുടെ കര്‍ത്താവില്‍ നിന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഒരു പരിണതിയായിരുന്നു ആ മരണം. ഇടപ്പള്ളിയില്‍ നിന്നും രാജലക്ഷ്മിയില്‍ നിന്നും വ്യത്യസ്തനായി ജീവിതത്തിലനുഭവിച്ച കടുത്ത വിഷാദത്തെ നന്തനാര്‍ കൃതികളിലിറക്കി വയ്ക്കാന്‍ ശ്രമിക്കാത്തതാണ്‌ ആ കഥകളില്‍ തെളിഞ്ഞ ഇളവെയില്‍, ഹൃദയത്തിലെ രാത്രിയില്‍ നിന്നായിരുന്നുവെന്നു നാം സംശയിക്കാത്തതിനു കാരണം. എങ്കിലും മരണത്തെ കിനാവു കാണുന്ന, ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു പട്ടാളക്കാരന്‍ കഥാപാത്രമായ 'ഞാന്‍ മരിക്കുന്നു' എന്നൊരു കഥ നന്തനാര്‍ എഴുതിയിട്ടുണ്ട്‌. 'മണിനാദവും' 'ആത്മഹത്യയും' പോലെ എഴുത്തുകാരന്റെ പ്രവചന സ്വഭാവമുള്ള ഒരു പ്രകടന പത്രിക.

September 20, 2007

പാട്ടും കരച്ചിലും

ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി പ്രോഗ്രാമിലെ കാഴ്ചയാണ്..
പാട്ടു പാടിക്കഴിഞ്ഞ കുട്ടിയോട് കുറേ ചോദ്യങ്ങള്‍. തനി നാടകീയമായ രീതിയില്‍ വലിച്ചു നീട്ടി കുറേ വിശദീകരണങ്ങള്‍. പുറത്താവും എന്ന് ഏതാണ്ട് ഉറപ്പാണ് എന്നു കുട്ടിയെക്കൊണ്ടും രക്ഷാകര്‍ത്താവിനെക്കൊണ്ടും ആവര്‍ത്തിച്ചു പറയിക്കുന്നു. അവസാനം കുട്ടി പുറത്തായി എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പതിവു സമാധാന-സാന്ത്വന വാചകങ്ങളുടെ അകമ്പടിയോടെ. ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ അവിടെ നിര്‍ത്തി സമ്മര്‍ദ്ദങ്ങള്‍ നല്‍കി കരയിക്കുക എന്നതാണ് ഉദ്ദേശ്യം.വിഷമം കൊണ്ട് സംസാരിക്കാന്‍ കഴിയാതെ വിതുമ്പുന്നവരോടും പറയും “ സാരമില്ല സംസാരിച്ചോളൂ...” അവര്‍ മുറിഞ്ഞ വാക്കുകളില്‍ ചാനലിനെപ്പറ്റിയും ജഡ്ജുകളെക്കുറിച്ചും എസ് എം എസ് നല്‍കി അവരെ ഇതുവരെ എത്തിച്ച പ്രേക്ഷകസഹൃദയങ്ങളെയും സ്തുതിക്കും. അതു കഴിഞ്ഞാല്‍ ആ വിഷാദമുഖത്തിന്റെയും കണ്ണീരിന്റെയും ക്ലോസപ്പ്. അമ്മമ്മാരുടെയും അച്ഛന്മാരുടെയും കണ്ണീര്‍ക്കണ്ണുകളുടെ ക്ലോസപ്പ്. കൂട്ടുകാരുടെ വിഷാദമുഖം. മത്സരത്തില്‍ നിന്നു പുറത്തായവര്‍ പടിയിറങ്ങുന്നതിന്റെ സ്ലോമോഷന്‍. പശ്ചാത്തലത്തില്‍ ദുഃഖം നിറഞ്ഞ ഒരു പാട്ട്. അതും ഈ രംഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയത്. ചിലപ്പോള്‍ സ്റ്റൂഡിയോയിലല്ല, വീട്ടിലിരുന്നു വിഷമിക്കുന്ന ബന്ധുക്കളെ വരെ കാണിച്ചിട്ടുണ്ട് ഈ പരിപാടിയില്‍. കുട്ടി പാടിയ പാട്ടിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ സമയം നല്‍കിയിരിക്കുന്നു ഈ ദുഃഖപ്രകടനങ്ങളുടെ ലൈവിന്.

പാട്ടുപാടുന്നവരുടെ കെട്ടുകാഴ്ചയോ പാട്ടിനിടയിലെ നൃത്തമോ സമ്മാനം നിര്‍ണ്ണയിക്കാനുള്ള ഒരു ഘടകമാണ് എന്നു വരുന്നതിലെ വൈരുദ്ധ്യത്തെയോ പൊരുത്തക്കേടിനെയോ തത്കാലം വിടാം. പക്ഷേ ഈ നാടകീയത എന്തിനെന്ന കാര്യത്തില്‍ ഒരു ഉത്തരം കിട്ടുന്നില്ല. 40 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് ഒന്നാം സമ്മാനം. അതു കിട്ടാതെ പോകുന്നത് എന്തു വലിയ ദുരന്തമാണെന്ന് ചിന്ത പരിപാടി കാണുന്ന ഓരോരുത്തനും (ഒരുത്തിയ്ക്കും!) ഉണ്ടാവണം എന്ന നിര്‍ബന്ധമാണോ? സിനിമ എന്ന സ്വപ്നലോകത്തിലേയ്ക്കുള്ള പാലമാണിതെന്ന് ഏതെങ്കിലും കൌമാരപ്രായക്കാര്‍ ധരിച്ചു വശായിട്ടുണ്ടെങ്കില്‍, ഈ പാട്ടുമെഗാഷോയില്‍ നിന്നു പുറത്താവുന്നതോടെ ജീവിതത്തില്‍ നിന്നു തന്നെ ആ പാവങ്ങള്‍ പുറത്തായി എന്ന് അവര്‍ക്ക് തോന്നാം. അത് അവരുടെ സ്വകാര്യ വിഷമം. പക്ഷേ അതിനെ ഇങ്ങനെ ഒരു പാട്ടു പരിപാടി മാര്‍ക്കറ്റു ചെയ്യുന്നതെന്തിന്? ഇപ്പോള്‍ സീരിയലുകളുടെ കണ്ണീരൊന്നും ഒന്നുമല്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? സൂപ്പര്‍ റിയാലിറ്റി ഷോയിലെ റിയല്‍ കണ്ണീര്‍ മുന്നില്‍ ഡസന്‍ കണക്കിനൊഴുകുമ്പോള്‍ ഗ്ലിസറിന്‍ കണ്ണീരിനെന്തു വില?

മുന്‍പ് സൂര്യ ടി വിയിലെ ‘തരികിട‘ എന്ന പരിപാടിയില്‍ ചിരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ചെയ്തി ഇങ്ങനെയായിരുന്നു. രണ്ടുകാലും വയ്യാത്ത ഒരാള്‍ ഒരു പടിക്കെട്ടിന്റെ താഴെയിരുന്ന് തന്നെ താങ്ങിപ്പിടിച്ച് ഉയരെ എത്തിക്കാന്‍ വഴിപോക്കരോട് കെഞ്ചുന്നു. ഒരാള്‍ അയാളെ താങ്ങി മുകളിലെത്തിക്കാന്‍ തയ്യാറാവുന്നു. അയാളുടെ തോളില്‍ സാമാന്യത്തിലധികം ഭാരം കൊടുത്തു മറ്റേയാള്‍ തമാശ കൊഴുപ്പിക്കുന്നു. അവസാനം ഒരു വിധം മുകളിലെത്തിക്കഴിയുമ്പോള്‍ ‘എന്നാല്‍ ഇനി ഞാന്‍ പോട്ടെ’ എന്ന് പറഞ്ഞ് രണ്ടു കാലും ശരിക്കൂന്നി നടന്നു പോകുന്നവന്റെ മുന്നില്‍ സകല ചമ്മലും ഇളിഭ്യതയുമായി നില്‍ക്കുന്ന ‘നല്ലശമര്യക്കാരന്റെ’ മഞ്ഞളിച്ച മുഖത്തിന്റെ ക്ലോസ്സപ്പില്‍ ‘തരികിട‘ ! അതു കഴിഞ്ഞ് ചില ഉപദേശപ്രസംഗങ്ങളൊക്കെയുണ്ട്. അരിയും മുണ്ടും റിബ്ബണും അങ്ങനെ കുറേ സ്പോണ്‍സേഡ് പലവ്യഞ്ജനങ്ങളൊക്കെ നല്‍കിയിട്ട് “വികലാംഗനെ സഹായിക്കാന്‍ തയ്യാറായ ചേട്ടന്റെ സന്മനസ്സ്.. അതെല്ലാവര്‍ക്കും വേണം. അതിനുള്ള പാഠമാവട്ടെ.. ഇന്നത്തെ... “ അങ്ങനെ കുറേ ഗീര്‍വാണങ്ങള്‍. അത് മറ്റൊരു ‘തരികിട.’ ഇങ്ങനെ ഹെഡ്‌മാസ്റ്റര്‍ പ്രസംഗിച്ചിട്ടു വേണമല്ലോ കേരളത്തിനു നന്നാവാന്‍.

കാഴ്ചയ്ക്ക് പുറം മാത്രമല്ല, ഒരു അകവും കൂടിയുണ്ടെന്ന് മനസ്സിലാവുന്നത് ആകസ്മികമായി മുന്നില്‍ വന്നു പെടുന്ന ഇത്തരം പരിപാടികള്‍ കാണുമ്പോഴാണ്. കണ്ണീരിനെ കാഴ്ചവസ്തുവാക്കുന്ന ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇത്തരം പരിപാടികള്‍ക്കുണ്ടാവുന്ന ജനപ്രിയത. അത്യന്തികമായി ഇതെല്ലാം കൂടി നമുക്കു ചെയ്തു തരുന്ന സേവനം വെറും ചൂയിംഗത്തിന്റേതാണ്. രുചിയും മണവും പോഷകവുമില്ലാതെ, വിഴുങ്ങാതെ തുപ്പിക്കളയാതെ, ചുമ്മാ ചവച്ചുകൊണ്ടിരിക്കുന്നു, ഒരു സമൂഹം !

September 18, 2007

ലോകത്തിലെ ആദ്യത്തെ ചെറുകഥ

ലോകത്തില്‍ ആദ്യമായി എഴുതിയ ചെറുകഥ ഏത്? ഫറവോന്‍ റാഷംസ് മിയാമിന്റെ പുത്രന്‍ സൈത്തി മാര്‍ത്തേ ഫെത്തേയ്ക്കു വേണ്ടി അന്നാന എന്ന പണ്ഡിതന്‍ എഴുതി സൂക്ഷിച്ചതാണെന്നു പറയപ്പെടുന്നു. 3400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണത്രേ ഇതിന്റെ രചന. എത്രത്തോളം ആധികാരികത ഈ വിവരത്തിനുണ്ടെന്നറിയില്ല, പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയ ഈ കഥാപുസ്തകമാണ് കണ്ടെടുക്കപ്പെട്ട ലക്ഷണമൊത്ത ആദ്യ കഥ. തീര്‍ച്ചയായും കഥ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതായിരിക്കാന്‍ സാദ്ധ്യതയില്ലാത്തതു കൊണ്ട് ‘രേഖപ്പെടുത്തപ്പെട്ട’ എന്ന നിര്‍വചനത്തില്‍ ഇതിനെ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ഈ കൃതി ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്, അന്നാനയുടെ കയ്യക്ഷരത്തില്‍ മിക്കവാറും പൊടിഞ്ഞ് നശിക്കാറായ രൂപത്തില്‍.

ആനിപോ എന്നും ബാറ്റോ എന്നും പേരുള്ള രണ്ടു സഹോദരന്മാരുടെ കഥയാണിത്. ബൈബിളിലെ ആബേലിന്റെയും കയീന്റെയും കഥയോട് വിദൂരസാമ്യം ഇതിനുണ്ട്. ഉത്പത്തി പുസ്തകത്തിലെന്നപോലെ ഇതിലും വില്ലത്തി (കാമാര്‍ത്തയായ) സ്ത്രീയാണ്. പ്രാചീന സമൂഹങ്ങള്‍ കാമിനിയായ പെണ്ണിനെ എങ്ങനെ ഭയന്നിരുന്നു എന്നതിനു ഉദാഹണമാകുന്നു ഈ കഥ. കാരുണ്യവാനായ ഫെറോവോ നെടു നായകസ്ഥാനത്തുണ്ട്. നിമിത്തങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ആകെ 19 പേജുകള്‍.പേജുകളില്‍ തന്നെ ഒന്ന് രണ്ട് എന്നിങ്ങനെ നമ്പരിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. പലതും കാലപ്പഴക്കം കൊണ്ടു നഷ്ടപ്പെട്ടിരിക്കുന്നു. ചില വരികള്‍ പരിഭാഷപ്പെടുത്തിയിട്ടില്ല. നഷ്ടപ്പെട്ട വരികളുമുണ്ട്. നമുക്ക് എത്തിപ്പിടിക്കാനാവാത്ത കാലത്തിലേയ്ക്ക് സര്‍ഗാത്മക രചനകളിലൂടെ യാത്ര ചെയ്യുക വേറിട്ടൊരു അനുഭവമാണ്. പുസ്തകം മലയാളത്തില്‍ ആലപ്പുഴയിലെ മുഖവുര പുബ്ലീഷേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. പൊന്നിയില്‍ സുരേന്ദ്രനാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. മാതൃകയ്ക്കു വേണ്ടി ആദ്യഭാഗങ്ങള്‍ കൊടുക്കുന്നു.

പുസ്തകത്തില്‍ നിന്ന്

ഒന്ന്
ഒരേ അപ്പനമ്മമാര്‍ക്ക് രണ്ടാണ്‍ മക്കളുണ്ടായി. ആനിപോ എന്നായിരുന്നു മൂത്ത സഹോദരന്റെ പേര്. ബാറ്റോ എന്ന് ഇളയവന്റെ പേരും. സ്വന്തമായ വസതിയും ഭാര്യയും ആനിപോയ്ക്കുണ്ടായിരുന്നു.
രണ്ട്
കുഞ്ഞുനാള്‍ മുതല്‍ ഇളയവന്‍ മൂത്ത സഹോദരനോടൊപ്പമായിരുന്നു. അവനു് ഉടുപ്പുകളും ഉണ്ടാക്കിക്കൊടുത്തു. വളര്‍ന്നപ്പോള്‍ കാലിപറ്റത്തെ തെളിച്ച് അവന്‍ വയലില്‍ കൊണ്ടു പോകും.
മൂന്ന്
ഉഴവുകാലത്ത് (അപ്പോള്‍ മാത്രം) വയലിലെ എല്ലാ ജോലികളിലും സഹായിക്കേണ്ട കടപ്പാട് അനുജനുണ്ട്. കാണ്‍ക ഇളയവന്‍
നാല്
തികഞ്ഞ പണിക്കാരനായിക്കഴിഞ്ഞിരിക്കുന്നു. അവനു സദൃശം ദേശത്തു മറ്റാരുമുണ്ടായിരുന്നുമില്ല. ഒത്ത്രി ദിവസങ്ങളിലെ വേല അവന്‍ പൂര്‍ത്തിയാക്കിയിരുന്നു. അതു കഴിഞ്ഞാറെ ആ ഇളയ സഹോദരന്‍

ഈ ചുരുളിലെ വചനങ്ങള്‍ സര്‍വ വിനാശങ്ങളില്‍ നിന്നും ........(നഷ്ടപ്പെട്ടു) തോര്‍ത്തു സംരക്ഷിച്ചു കൊള്ളണമേ..” എന്നാണ് കഥയുടെ ഫലശ്രുതി.

September 16, 2007

കാട്ടുനീതികള്‍....?

ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ പത്തു നാടോടി വിഭാഗത്തില്‍പ്പെടുന്ന യുവാക്കളെ മോഷണക്കുറ്റം ആരോപിച്ച് ജനം കയ്യില്‍ കിട്ടിയതെല്ലാം വച്ച് തല്ലിക്കൊന്നത് സെപ്റ്റംബര്‍ പതിമൂന്നിന്. മോഷണക്കുറ്റത്തിന്റെ പേരില്‍ തന്നെയാണ് പോലീസ് ബൈക്കില്‍ അതിനും ഒരാഴ്ചയ്ക്കു മുന്‍പ് ഒരു യുവാവിനെ കെട്ടി വലിച്ചതു്. റിപ്പോര്‍ട്ട് ചെയ്ത സമാനമായ സംഭവങ്ങള്‍ വേറെയുമുണ്ട്. (ആരും ഇനിയും അറിഞ്ഞിട്ടില്ലാത്തവകള്‍ വേറേ!) കൂട്ടക്കൊല നടത്തിയതും കുടിലുകത്തിച്ചതുമായ സംഭവങ്ങള്‍. കണ്ണു ചൂഴ്ന്നെടുത്തതും കെട്ടിയിട്ട് തൊലിയുരിച്ചതുമായ സംഭവങ്ങള്‍. സ്ത്രീകളെ നഗ്നകളാക്കിയും കൂട്ട ബാലാത്സംഗത്തിനു വിധേയമാക്കിയും ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇപ്പോഴും ശിക്ഷകള്‍ നടപ്പാക്കുന്നു. പത്രങ്ങള്‍ വിശേഷിപ്പിക്കുന്നതു പോലെ കാട്ടുനീതി! നമ്മുടെ ഇവിടെ, -ദൈവമറിയാതെ അദ്ദേഹത്തിന്റെ പേരില്‍ നാം വില്ലെഴുതി വച്ചിരിക്കുന്ന നാട്ടില്‍ -നടക്കുന്നില്ലേ സമാനമായ സംഭവങ്ങള്‍? വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതിയ്ക്ക് നാം പറഞ്ഞു പഠിച്ചു വച്ച നിയമങ്ങളുമായി ഒരു ബന്ധവുമില്ല. (മാധ്യമം ലക്കം 496, ഗീഥ എഴുതിയ ‘വിശപ്പെന്ന കുറ്റം’) ഒന്‍പതാം ക്ലാസ്സിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആട്ടോറിക്ഷയില്‍ വന്ന 4 യുവാക്കളെ ജനം കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. ഭാഗ്യം ആരെയും തല്ലിക്കൊന്നില്ല. പക്ഷേ അതിലൊരാള്‍ താന്‍ നിരപരാധിയാണെന്നു പറഞ്ഞ് തൂങ്ങി മരിച്ചു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് പുറത്തു വന്നു. അപ്പോള്‍ കുറ്റം എന്ത്? ജനത്തിനു തോന്നിയ ചില സംശയങ്ങള്‍. പക്ഷേ ഒരു തൂക്കിക്കൊല നടന്നു കഴിഞ്ഞിരിക്കുന്നു.

കൂട്ടം കൂടുന്നവരുടെ മനസ്സിന്റെ സ്ഥായി ഒരു പ്രത്യേക വിധമായിരിക്കും. പ്രാകൃതത്വം ഉയിര്‍ത്തെഴുന്നേല്‍ക്കും. താനല്ല എന്ന ബോധമുള്ളതുകൊണ്ട് കുറ്റബോധത്തിന്റെ ആഘാതം കുറവായിരിക്കും. ഓരോ പൌരന്റെയും സ്വത്തും ജീവനും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായി അധികാരത്തിലേറുന്നവരുടെ മനോനിലയോ? ബീഹാറില്‍ ഇനി ആള്‍കൂട്ടനീതി ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും 5000 രൂപവീതം പിഴയിടാനാണ് മുഖ്യമന്ത്രി നീതിഷ്‌കുമാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചിരിക്കുന്നത്. 90% ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്ന (ഇഴയുന്ന) ഭാരതീയഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ ഗ്രാമത്തിലെ താന്‍പോരിമക്കാരായ പത്തോ പതിനഞ്ചോക്രിമിനലുകള്‍ ചെയ്യുന്ന താന്തോന്നി തരത്തിന് ഇനി മുതല്‍ ‘സെസ്സ്‘ കൊടുക്കണം. ഇതാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ കൂട്ടക്കൊലയുടെ മാതൃക. പ്രബുദ്ധത തന്നെ. പല ആക്രമണങ്ങളും സംഭവിക്കുന്നത് പോലീസിന്റെ ഒത്താശയോടെയാണ്. ഇവിടെയും അവര്‍ നിഷ്ക്കളങ്കരായി മാറി നില്‍ക്കുന്നു. എന്തൊരു നീതിന്യായ വ്യവസ്ഥ! ജാനാധിപത്യമാവുമ്പോള്‍ ഇങ്ങനെയൊക്കെ വേണം. ഇങ്ങനെ കുറ്റങ്ങള്‍ക്ക് പിരിച്ചെടുക്കുന്ന തുക വച്ചു് നേതാക്കള്‍ക്ക് കുറേക്കൂടി കാര്യക്ഷമമായി അടിച്ചുപൊളിക്കാം! ഹെലികോപ്റ്ററില്‍ നിയോജകമണ്ഡലത്തില്‍ ചുറ്റി ക്രമസമാധാനം നിരീക്ഷിക്കാം.
വാല്‍ക്കഷ്ണം
1. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ സംഘടിത ആക്രമണത്തിനു വിധേയരാവുകയാണെന്ന് യു.എസ് ‘ആഗോള മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടി‘ല്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യന്‍ പോലീസ് ശുഷ്കാന്തി കാട്ടാറില്ല. സിഖ്, ഗുജറാത്ത് കലാപങ്ങളില്‍ ഒട്ടേറെ കേസുകള്‍ തീര്‍പ്പാവാതെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഗുജറാത്തും ഛത്തെസ്‌ഗഢും മദ്ധ്യപ്രദേശും പാസ്സാക്കിയ മതനിരോധന നിയമങ്ങള്‍ മത സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്നവയുമാണ്.

2. പ്രവാചകനായ നബിയെ കാര്‍ട്ടൂണ്‍ വരച്ച് അവഹേളിച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്സിനെ വധിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറ് നല്‍കാമെന്ന് അല്‍ ഖായിദയുടെ ഇറാക്കി തലവന്, അബു ഒമര്‍ അല്‍ ബഗ്‌ദാദി‍. ആടിനെക്കൊല്ലുന്നതുപോലെ, വിശുദ്ധമാസത്തില്‍ തന്നെ കൊല്ലാന്‍ കഴിഞ്ഞാല്‍‍ സമ്മാനത്തുക ഒന്നരലക്ഷം ഡോളറാണ് !

3. അടുത്ത കാലത്ത് ജൂതമതത്തിലേയ്ക്ക് മാറിയ മഡോണയെയും പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിനെയും കൊല്ലാന്‍ പാലസ്തീനിലെ പോപ്പുലര്‍ റസിസ്റ്റന്‍സ് സമിതിയുടെ കീഴിലുള്ള തീവ്രവാദി സംഘടന തീരുമാനമെടുത്തിട്ടുണ്ട്. മരണശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രണ്ടുപേരും ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് സംഘടന വക്താവ് മുഹമ്മദ് അബ്ദില്‍ അല്ലിന്റെ മുന്നറിയിപ്പ്.

ഈ പ്രാകൃതനീതികളെ കാട്ടുനീതിയെന്നെങ്ങെനെ വിളിക്കും?

September 15, 2007

നീലനിറമുള്ള നക്ഷത്രങ്ങള്‍

സംസ്കൃതത്തിന്റെ വഴി പിന്തുടര്‍ന്ന് ദീര്‍ഘകാവ്യങ്ങള്‍ക്ക് (കഥാകാവ്യങ്ങള്‍ക്ക്) നാലുവരിയായിരുന്നു നമ്മുടെ പതിവ്. ചിലപ്പോള്‍ ആശയങ്ങള്‍ നാലും കടന്ന് എട്ടിലെത്തും. അവയെയാണ് നാം യുഗ്മകമെന്നു വിളിക്കുന്നത്. എഴുത്തച്ഛനും രാമപുരത്തു വാര്യരും കുമാരനാശാനും ഈരടികളിലും കഥാകാവ്യങ്ങള്‍ ഭാവാത്മകത ചോരാതെയെഴുതാം എന്ന് മലയാളിയ്ക്കു പറഞ്ഞു തന്നു. എങ്കിലും മൂന്നു വരിയില്‍ ഭാവപ്രപഞ്ചം തീര്‍ക്കുന്ന തച്ച് മലയാളത്തില്‍ അധികമാരും പരീക്ഷിച്ചു നോക്കിയിട്ടില്ല. ഒരാളൊഴിച്ച്, ഒളപ്പമണ്ണ.

സംസ്കൃതത്തിലെ ഗായത്രി ഛന്ദസ്സുമായി അടുപ്പമുള്ള ശീലില്‍ (മൂന്നു വരി) മലയാളത്തില്‍ ഒരു ദുരന്തകാവ്യം ഒളപ്പമണ്ണ എഴുതിയിട്ടുണ്ട്. നങ്ങേമക്കുട്ടി എന്നാണതിന്റെ പേര്. പ്രസിദ്ധീകരിച്ച വര്‍ഷം 1967. മലയാളികളുടെ പ്രിയപ്പെട്ട കാവ്യം ‘രമണന്‍’ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ 31‌‌-ാം വര്‍ഷത്തില്‍. പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി ട്യൂഷന്‍ പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകനാല്‍ ഗര്‍ഭിണിയായി, ഭ്രഷ്ടയും നിന്ദ്യയുമായി തെരുവില്‍ കൈക്കുഞ്ഞുമായി അലഞ്ഞു തിരിഞ്ഞൊടുവില്‍ കുളത്തില്‍ വീണു ജീവനൊടുക്കുന്നതാണ് നങ്ങേമക്കുട്ടിയിലെ കഥ. അതങ്ങ് വെറുതേ പറഞ്ഞു പോവുകയല്ല, ഒതുക്കിപ്പിടിച്ച വിഷാദത്തിന്റെ സ്ഥായിയില്‍ വളരെ കുറച്ചു വാക്കുകള്‍ മാത്രം ഉപയോഗിച്ച് ജീവിതം വരയ്ക്കുകയാണ്. രമണനിലെ കാല്‍പ്പനികവും വിചിത്രവുമായ (കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത അജപാലകരും കോറസ്സും കാനനഛായയിലെ ഓടക്കുഴല്‍ വായനയും....) ലോകമല്ല ഇതിലുള്ളത്. കുടുംബം പടിയടച്ച് പിണ്ഡം വച്ച കൌമാരപ്രായത്തിലുള്ള ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതകഥ ദേവകി നിലയങ്ങോട് എഴുതിയിട്ടുണ്ട്. വിശപ്പുകാരണം അവള്‍ കൈനീട്ടി യാചിച്ചു കൊണ്ട് സ്വന്തം വീട്ടു നടയില്‍ എന്നും വരുമായിരുന്നത്രേ. അവസാനം മാനക്കേടു കരുതി ആങ്ങളമാര്‍ തന്നെ കുഞ്ഞുപെങ്ങളെ അടിച്ചു കൊന്ന് കുളത്തിലിട്ടു. അത് അന്നത്തെ സമൂഹം. അങ്ങനെ എത്ര പെണ്‍കുട്ടികള്‍! (അത് ഇന്നത്തെ സമൂഹം കൂടിയല്ലേ? ശാരി... അനഘ.....) സമൂഹത്തിന്റെ നേര്‍ യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിച്ചിട്ടും പണിക്കുറതീര്‍ത്ത് വാര്‍ത്തെടുത്ത മുമ്മൂന്നു വരികളുടെ തച്ചില്‍ പരത്തിപ്പറയാതെ ദുഃഖത്തിന്റെ അഗ്നികുണ്ഡം തന്നെ ഒരുക്കി വച്ചിട്ടും രമണനോളം ജനപ്രിയത നങ്ങേമക്കുട്ടി നേടിയില്ല. പ്രണയലോലുപനായ ഒരു ചപലയുവാവിന്റെ ആത്മഹത്യ, തന്റേതല്ലാത്ത തെറ്റിനു ഒരു പതിനാലുകാരികുടിച്ചു തീര്‍ത്ത ദുരന്തങ്ങളേക്കാള്‍ വലുതായി നമുക്കു തോന്നി എന്നര്‍ത്ഥം.
എന്തുകൊണ്ട്?

ഇനി നങ്ങേമക്കുട്ടിയിലെ ചില വരികള്‍
“ചില നാള്‍ പുസ്തകത്തിന്റെ
താളു പോലെ മറിഞ്ഞു പോയ്
കാറ്റത്തിട്ടൊരു പുസ്തകം.”

“പക്ഷേ വീഴാതെ നില്‍ക്കുന്നു
നാത്തുമ്പത്തുള്ള വാചകം
നാളത്തില്‍ സ്നേഹബിന്ദു പോല്‍”

“ശ്രീലകത്തന്നു നേദിച്ചീ-
ലന്നു കോതീല കുന്തളം.
ഇതോ നേദിച്ചതിന്‍ ഫലം?”

“നിങ്ങള്‍ക്കു പുരുഷന്മാരേ
നേരമ്പോക്കാണു ജീവിതം
തീയുകൊണ്ടുള്ളൊരിക്കളി”

“കരയാന്‍ വേണ്ടിയാണല്ലോ
കുഞ്ഞേ പിറവി ഭൂമിയില്‍
നിനക്കുമറിയാം കഥ!“

ചിലതരം നൊമ്പരങ്ങള്‍ക്ക് എന്തിനാണ് കൂടുതല്‍ വ്യാഖ്യാനങ്ങള്‍.....?

September 12, 2007

തീവ്രവാദിനി !


ലിനാ മക്‍ബൂലിന്റെ സ്വീഡിഷ് ഡോക്യുമെന്ററി തുടങ്ങുന്നത് യാതൊരു അസാധാരണത്വവും ഒറ്റനോട്ടത്തില്‍ തോന്നാത്ത ഒരു മദ്ധ്യവയസ്കയെ കാണിച്ചുകൊണ്ടാണ്. ഒരു വിമാനത്താവളത്തില്‍ ഏകാകിയായി ട്രോളി തള്ളിക്കൊണ്ടു പോകുന്ന സ്ത്രീ നമ്മെ നോക്കുന്ന ദൃശ്യത്തില്‍ ഫ്രീസു ചെയ്തിട്ട് സംവിധായിക ചോദിക്കുന്നു ‘ഇവരാണെന്ന് മനസ്സിലായോ..?ഇതാണ് ലൈലാ ഖാലിദ്. വിമാനം തട്ടിയെടുത്ത് ലോകശ്രദ്ധയെ തന്നിലേയ്ക്കു തിരിച്ചു വച്ച ആദ്യ വനിത”.

1969 ആഗസ്റ്റ് 29 നായിരുന്നു സംഭവം. റോമിലെ ലിയനാഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടില്‍ നിന്നും ടെല്‍ അവീവിലേയ്ക്കു പോകുകയായിരുന്ന TWA 840 വിമാനത്തെ രണ്ടു ഗ്രനേഡുകളും ഒരു കൈത്തോക്കുമുപയോഗിച്ച് ലൈല റാഞ്ചി ഡമാസ്ക്കസിലേയ്ക്കു കൊണ്ടു പോയി. അന്നവര്‍ക്ക് പ്രായം 24. PFLP (പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീന്‍)യുടെ സജീവ പ്രവര്‍ത്തകയായിരുന്നു അവര്‍. 1948-ല്‍ ഇസ്രയേല്‍ രൂപീകൃതമായതോടെ ഹൈഫയിലെ സ്വന്തം വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം ഒഴിഞ്ഞു പോകേണ്ടി വന്നതാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ച സംഗതി എന്ന് ലൈല പറയുന്നു. സ്വന്തം ദേശത്തു നിന്നും കുടിയിറക്കപ്പെട്ടവളായി പ്രവാസിയും ആലംബഹീനയുമായി കുറേക്കാലം കഴിഞ്ഞു. ലൈലയുടെ കൌമാര മനസ്സില്‍ തിരിച്ചുപോക്കിനെക്കുറിച്ചുള്ള നിറം പതിച്ച സ്വപ്നം വീണ്ടും പാറി വീണത് ഈജിപ്‌ഷ്യന്‍ പ്രസിഡന്റായ ഗമാല്‍ അബ്ദുള്‍ നാസ്സറിന്റെ പ്രസംഗങ്ങള്‍ കേട്ടതോടേയാണ്. പക്ഷേ രാഷ്ട്രീയത്തിന്റെ പുറമ്പൂച്ചുകള്‍ക്ക് അധികം ആയുസില്ല. തന്നോടൊപ്പം വളര്‍ന്ന സ്വപ്നങ്ങള്‍ കണ്മുന്നില്‍ തകര്‍ന്നടിയുന്നത് കണ്ടപ്പോള്‍ ലൈല സ്വയം ഇറങ്ങി അസാധാരണമായ ഒരു പോരാട്ടത്തിന്.

വിമാനറാഞ്ചല്‍ ഉണ്ടാക്കിയ വലിയ നേട്ടങ്ങളിലൊന്ന്, പാലസ്തീന്‍ പ്രശ്നത്തെ ലോകസമക്ഷം കൊണ്ടു വന്നു എന്നുള്ളതാണ്. വെറും തെരുവു ലഹളയായി ലോക മാധ്യമങ്ങള്‍ അവഗണിച്ചിട്ടിരുന്ന സംഗതി അതോടെ വലിയ വാര്‍ത്തകളായി എമ്പാടും നിറഞ്ഞു. ഒരു ദിവസം കൊണ്ട് ഇരുണ്ട നിറവും നീണ്ട കണ്ണുകളും വശ്യമായ പുഞ്ചിരിയുമുള്ള അറബി പെണ്‍കുട്ടി പത്രങ്ങളുടെ മുന്‍ പേജുകളില്‍ സ്ഥാനം പിടിച്ചു, അപകടകാരിയായൊരു തീവ്രവാദിയായി. ലിനാ ഇന്റെര്‍വ്യൂ ചെയ്ത, ഇസ്രയേല്‍ വിമാനത്തിന്റെ പൈലറ്റ് അക്കാര്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. വീടും ദേശവും നഷ്ടപ്പെട്ട 8 മില്യനോളം വരുന്ന പാലസ്തീനികള്‍ക്ക് ലൈല സ്വാതന്ത്ര്യ സമര സേനാനിയാണ് അവരുടെ അഭിമാനപാത്രം.

1970-ല്‍ മറ്റൊരു വിമാനറാഞ്ചല്‍ കൂടി ലൈല ആസൂത്രണം ചെയ്തതാണ്. പൈലറ്റും യാത്രികരും ചേര്‍ന്ന് അത് പരാജയപ്പെടുത്തി. ബ്രിട്ടനില്‍ വച്ച് ലൈല അറസ്റ്റു ചെയ്യപ്പെട്ടു. വിവാദങ്ങള്‍ ഏറെ ഉണ്ടായെങ്കിലും സര്‍ക്കാരിന് അവരെ വിട്ടു കൊടുക്കേണ്ടി വന്നു. ബ്രിട്ടനില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ലൈല പറഞ്ഞു. “പഠിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള പണിയാണ് വിമാനം റാഞ്ചല്‍. കുട്ടികളോട് മിണ്ടാതിരിക്കാന്‍ നിങ്ങള്‍ ഒരുപാട് പ്രാവശ്യം ആക്രോശിക്കണം. ഇവിടെ എനിക്ക് ഒരു പ്രാവശ്യമേ പറയേണ്ടി വന്നുള്ളൂ.” ലൈലയ്ക്ക് പ്രണയമുണ്ടോ, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വന്ന പത്രക്കാരുടെ വായടച്ചത് ഈ മറുപടിയാണ്. ഒരു കൊടും ഭീകരിയായി വാര്‍ത്തകളില്‍ നിറയാന്‍ ഇതും ഒരു കാരണമായിട്ടുണ്ടെന്ന് ലൈല ചിരിക്കുന്നു.

14 പ്രാവശ്യം അവര്‍ക്ക് മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവിനോടും രണ്ടു കുട്ടികളോടുമൊപ്പം അമ്മനില്‍ ഒരു സാധാരണ ജീവിതം നയിക്കുന്നു. എന്നെങ്കിലും പാലസ്തീന്‍ സ്വതന്ത്രമാവുമെന്നും അന്ന് ഹൈഫയിലുള്ള തന്റെ വീട്ടില്‍ മടങ്ങി പോകാമെന്നും സ്വപ്നം കണ്ടു കൊണ്ട്. വെറുതെ സ്വപ്നം കാണുക മാത്രമല്ല. അതിനായി തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടു തന്നെ ജീവിക്കുന്നു അമനിലും. ലൈല വിശ്രമിക്കുന്ന ഒരു ഷോട്ട് തനിക്കെടുക്കണമെന്ന് സംവിധായികയായ ലിന ആവശ്യപ്പെടുന്നുണ്ട്. അതു വേണ്ടെന്നാണ് അവരുടെ അഭിപ്രായം. ലൈല വിശ്രമിക്കുകയാണെന്ന് ഈ സിനിമകാണുന്ന ആരും വിചാരിക്കാന്‍ പാടില്ല. എങ്കിലും ലിന നല്‍കുന്ന സമ്മാനം- ഹൈഫയില്‍ ലൈല താമസിച്ചിരുന്ന ആ പഴയ വീട്ടില്‍ നിന്നും ഇളക്കിക്കൊണ്ടു വന്ന ഒരു ടൈല്‍‌സ്- അവരുടെ എല്ലാ ദുഃഖങ്ങളെയും പുറത്തു കൊണ്ടു വരുന്നത് നാം‍ കാണുന്നു. അസാധാരണമായ കരുത്തുള്ള ഒരു സ്ത്രീ കൊച്ചുകുട്ടിയെപ്പോലെ നിരവധി ഓര്‍മ്മകളാല്‍ വിങ്ങി വിങ്ങിക്കരയുന്നു.

കുടിയിറക്കപ്പെട്ടവരുടെ മേല്‍‌വിലാസം ഇതൊക്കെയാണ്.

ചിത്രീകരണത്തിനു ശേഷം സ്വീഡനില്‍ നിന്ന് ലിന, ഫോണില്‍ ലൈലയെ വിളിക്കുന്നുണ്ട്. പലപ്രാവശ്യം ചോദിക്കണമെന്നു വിചാരിച്ചെങ്കിലും കഴിയാതെ മാറ്റി വച്ച ഒരു ചോദ്യം അവര്‍ ചോദിക്കുന്നു : “പാലസ്തീനെ ഒരു ഭീകരരാഷ്ട്രമായി ചാപ്പകുത്താന്‍ ലോകത്തിന് അവസരം നല്‍കുകയല്ലേ, സത്യത്തില്‍ ‍ലൈലയുടെ വിമാനറാഞ്ചല്‍ ചെയ്തത്...?” അതിന്റെ മറുപടി ലൈല പറയുന്നില്ല.. ആ നിശ്ശബ്ദതയിലാണ് സിനിമ അവസാനിക്കുന്നത്.

“Leila Khalid Hijacker"
Sweden/2005/58 mins
Dir. Lina Makboul

September 10, 2007

സലീംകുമാര്‍ പറഞ്ഞത്

ലക്ഷങ്ങള്‍ ഇറക്കിയുള്ള ചൂതുകളിയായതു കൊണ്ടാവണം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായങ്ങള്‍ പറയുന്നത്. അഭിമുഖങ്ങള്‍ ശ്രദ്ധിച്ചു നോക്കിയിരുന്നാല്‍ അറിയാം, കോപ്പിരാട്ടികളാണ്. ‘തൊമ്മനും മക്കളും ‘എന്ന സിനിമയിറങ്ങിയ സമയത്ത് രാജന്‍ പി ദേവിന്റെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ടി വിയില്‍. കക്ഷി അത് മമ്മൂട്ടി അപദാനങ്ങള്‍ കൊണ്ടു നിറച്ചു. ‘തൊമ്മന്‍’ എന്ന തന്റെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്കിടാന്‍ സമ്മതിച്ചത് മമ്മൂട്ടി എന്ന മഹാമനുഷ്യന്റെ ഉദാരമനസ്കതയാണ്..‘ എന്ന മട്ടിലായിരുന്നു ആ ഗീര്‍വാണത്തിന്റെ പോക്ക്. ‘തുറുപ്പുഗുലാന്‍’ സിനിമയിലെ മമ്മൂട്ടിയെപ്പറ്റി സംവിധായകനും നടനുമായ കൊച്ചിന്‍ ഹനീഫ പറഞ്ഞത് “ അദ്ദേഹത്തിന് ഡാന്‍സ് അറിഞ്ഞുകൂടെന്നു പറയുന്നത് തെറ്റ്. ഡാന്‍സ് അറിയാവുന്ന അദ്ദേഹം ഡാന്‍സ് അറിഞ്ഞുകൂടാത്ത രീതിയില്‍ അഭിനയിക്കുന്നു. അതാണ് മഹത്തായ കാര്യം!“ മോഹന്‍ലാലിനെ ചുറ്റിനില്‍ക്കുന്ന സ്തുതിപാഠകവൃന്ദം ഏറെക്കുറെ ലോകപ്രസിദ്ധരാണ്. അയിത്തങ്ങള്‍ ആ മാന്യദേഹത്തെ സ്വന്തം സ്തുതികളിലൂടെ ‘ലാലേട്ടനെ‘ എങ്ങോട്ടാണ് നയിക്കുന്നതെന്നറിയാന്‍ സമകാല സിനിമകള്‍ കണ്ടാല്‍ മതിയാവും. മീശപിരിപ്പ്, പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ ഡയലോഗ്.. എട്ടാവട്ടം വിട്ട് ഒരിഞ്ചു നീങ്ങുന്നില്ല സംഗതികള്‍!
ചില കാര്യങ്ങള്‍ തുറന്നടിച്ചത് തിലകനാണ്. രണ്ടു സൂപ്പറുകളെയും അദ്ദേഹം ചീത്ത പറഞ്ഞു. കുഴപ്പം ആരുടെയോ? അദ്ദേഹത്തിനിപ്പോള്‍ സിനിമകള്‍ നാസ്തി!
കാര്യങ്ങള്‍ അങ്ങനെയൊക്കെയായിരിക്കുമ്പോഴാണ് മാതൃഭൂമിയില്‍ സലീം കുമാറ് പറഞ്ഞ ചില അഭിപ്രായങ്ങള്‍ വായിച്ചത്.
സിനിമാക്കാരുടെ സ്വതസിദ്ധമായ പേടിയും ഒലിപ്പിപ്പും ഇവിടെയില്ല.
അദ്ദേഹം പറഞ്ഞത് ഇതാണ് :
1. ഞാനൊരിക്കലും സന്ത്യന്‍ അന്തിക്കാടിന്റെ സിനിമകളെ അംഗീകരിക്കില്ല. ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍.
2. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുമല്ലാതെ വേറെ നാടകമൊന്നുമില്ലേ ഇവിടെ?എവിടെ പോയാലും പാട്ടബാക്കി....പാട്ടബാക്കി....
3. ചിരിയുണര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപാടുണ്ട്... യേശുദാസന്റെ (മനോരമയിലെ) ഒന്നുമല്ല.
4. കൈരളിചാന‍ലില്‍ അച്ചുതാനന്ദനെ അനുകരിക്കാന്‍ പറ്റുമോ?
5. ജഗതി സീരിയസ് വേഷങ്ങള്‍ അവതരിപ്പിച്ച് വിജയിച്ചതായിട്ട് എനിക്കറിയില്ല.
6. ഒരു കഥാപാത്രമായി മാറാന്‍ കഴിയുക എന്നതാണ് നടന്റെ flexibility. ആ നിലയ്ക്ക് മലയാളത്തിലെ എറ്റവും flexible ആയ നടന്‍ മമ്മൂട്ടിയാണ്. (മോഹന്‍ലാല്‍ flexible ആണെന്ന വാദത്തെ എതിര്‍ത്തു കൊണ്ട്)
ഇതെല്ലാം തന്റെ മാത്രം അഭിപ്രായമാണെന്ന് സലീം എടുത്തു പറയുന്നുണ്ട്. സിനിമപോലെ വന്‍‌പുലികളുടെ മേഖലയില്‍ പണിചെയ്യുന്ന ഒരാള്‍, അതും പുതുതായി രംഗത്തെത്തിയ ഒരാള്‍ ഇത്ര ധൈര്യത്തോടേ ഒരു സംവാദത്തില്‍ അഭിപ്രായം പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നു തോന്നുന്നു. വായനാശീലമുള്ള ആരെങ്കിലും ഇതെല്ലാം എത്തിക്കേണ്ട കാതുകളില്‍ എത്തിച്ചാല്‍ എന്താവും സംഭവിക്കുക..തന്നെപ്പറ്റി എന്തോ പിടിക്കാത്തത് എഴുതിയതിന് മോഹന്‍ലാല്‍ ഒരു സിനിമാ മാസികയെ പൂര്‍ണ്ണമായും ഒഴിവാക്കി എന്നു കേട്ടിരുന്നു. ‘അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ സൂക്ഷ്മ സംവേദനങ്ങളെ പിടിച്ചെടുത്ത ഒരു നടന് സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന് കലാകേരളത്തില്‍ നിന്ന് എന്താവും ലഭിക്കുക?
കാത്തിരുന്നു കാണാം !

September 8, 2007

അമ്മാ‍ാ‍ാ‍ാ

മകനെ വിട്ടു കിട്ടാന്‍ അവന്റെ അമ്മയാണെന്നതില്‍ കവിഞ്ഞ വേറെ എന്താണു വേണ്ടതെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോട് ഒരമ്മ ചോദിച്ചിരുന്നു. ‘കണ്ണു ചൂഴ്ന്നെടുത്തു കൊടുത്തിട്ട് ഇതിലും വലുതാണെന്റെ പൊന്നുണ്ണി‘ എന്നു പറഞ്ഞാണ് ഒരു മലയാളി അമ്മ, ഒരു മലയാളി പൂതത്തെ തോത്പിച്ച് മകനെയും വീണ്ടെടുത്ത് വീട്ടില്‍ പോയത്.

20 വര്‍ഷം അമ്മയെക്കുറിച്ച് ഓര്‍ക്കാതിരുന്നതിന്റെ മുഴുവന്‍ പാപഭാരവും കുമാരനാശാന്‍ എഴുതിയ ഒരു കവിതയിലുണ്ട്. ‘ഒരു അനുതാപം’ എന്നാണതിന്റെ പേര്. താന്‍ സുഹൃദ്ജനങ്ങളോടൊപ്പം മോദിച്ചും മേളിച്ചും നടക്കുന്ന സമയത്ത്, തന്നെയോര്‍ത്ത് കരഞ്ഞ് ഏകാകിയായ അമ്മ കഴിച്ചു കൂട്ടിയതെങ്ങനെയായിരിക്കും എന്ന് ആ മരണത്തിന്റെ മുന്നിലിരുന്നു ചിന്തിച്ചിട്ട് ആശാന്‍ എഴുതി : “ ദൈവത്തിന്റെ ഗതി നാഗയാന കുടിലമാണ്. ജീവിതം വെറും നീര്‍പ്പോളയാണ്. സുഖം പോലും സുഖമല്ല. അങ്ങനെയൊരു വസ്തു ഈ ലോകത്തിലില്ല. അതുകൊണ്ട് ഞാന്‍ ദുഃഖത്തെ ഉപാസിക്കുന്നു!“

ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിനു ശേഷം ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടിലെത്തുന്നത് ഒരു അര്‍ദ്ധരാത്രിയ്ക്കാണ്. അപ്പോള്‍ അമ്മയതാ ഒരു ചിമ്മിനിവിളക്കും കൊളുത്തി വച്ച് ബഷീറിനുള്ള ഭക്ഷണവുമായി ഉറങ്ങാതെ കാത്തിരിക്കുന്നു. ബഷീര്‍ വിസ്മയിച്ചു പോയി. ‘ഞാന്‍ ഇന്നു വരുംന്ന് ങ്ങളെങ്ങനെയറിഞ്ഞുമ്മാ..”എന്ന് ബഷീര്‍. പോലീസ് മകനെ കൊണ്ടു പോയ അന്നു മുതല്‍ എല്ലാ രാത്രികളിലും താന്‍ ഇങ്ങനെ ആഹാരവുമായി മകനെ കാത്തിരിക്കുകയായിരുന്നെന്ന് ഉമ്മ.

‘മലയാള ചെറുകഥയെ അകായില്‍ നിന്ന് ഇറക്കി പൂമുഖത്ത് ചാരുകസേരയിട്ടിരുത്തിയ‘ ടി പദ്മനാഭന്‍ അമ്മയെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സജീവമായ രാഷ്ട്രീയപ്രവര്‍ത്തനമുണ്ടായിരുന്ന പദ്മനാഭന്‍ രാത്രി വൈകും വീട്ടിലെത്താന്‍. ധാരാളം മൂര്‍ഖന്‍പാമ്പുകളുള്ള കാട്ടുകണ്ടി പറമ്പു കടന്നു പോണം. അവിടെയാകെ കുറ്റാക്കുറ്റിരുട്ട്. രാഷ്ട്രീയം അമ്മയ്ക്കു പ്രശ്നമല്ല, പക്ഷേ ഇരുട്ടത്തുള്ള അപകടകരമായ നടപ്പിനെ ചൊല്ലിയായിരുന്നു അവരുടെ വിഷമം മുഴുവന്‍. ഒരു ദിവസം പതിവുപോലെ വൈകി വരുമ്പോള്‍ കാട്ടുകണ്ടി പറമ്പിന്റെ നടുവില്‍ ഒരു എണ്ണവിളക്കു കത്തുന്നു. വിളക്കിന്റെ വെളിച്ചത്തില്‍ പറമ്പ് നല്ലപോലെ തെളിഞ്ഞു കാണാം. ദുഃഖം സഹിക്കാന്‍ വയ്യാതെ അമ്മ കൊണ്ടു കൊളുത്തി വച്ചതായിരുന്നു ആ വിളക്ക്.

നടന്‍ പ്രകാശ് രാജിന്റെ അമ്മ ഹൃദയാഘാതം വന്ന് കോമയിലായ സമയം. വളരെ അപകടകരമായ അവസ്ഥ. ഇങ്ങോട്ടില്ല എന്ന് എതാണ്ട് ഉറപ്പ്. ഷൂട്ടിങ്ങിനിടയ്ക്ക് അമ്മയുടെ അവസ്ഥയറിഞ്ഞ് നേരെ ഐ സി യൂണിറ്റിലേയ്ക്ക് ആരുവിലക്കിയിട്ടും നില്‍ക്കാതെ പ്രകാശ് കടന്നു കയറി. എന്നിട്ട് തനി വില്ലന്‍ രീതിയില്‍ മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായി തുടങ്ങിയ അമ്മയുടെ കാതില്‍ ഒരു ഡയലോഗ്! ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ച് മകനേ എന്നു പറഞ്ഞു ഈ നാളത്രയും ജീവിച്ച അവര്‍ ആ ശബ്ദം കേട്ട് ജീവിതത്തിലേയ്ക്ക് കണ്ണു തുറന്നു. അമ്മമാര്‍ക്കുമാത്രം ചിരിക്കാന്‍ പറ്റുന്ന മുഗ്ദ്ധമായ ചിരി ചിരിച്ചുകൊണ്ട്. പ്രകാശ്, അമ്മയെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞ താങ്കള്‍ എന്തുതരം വില്ലനാണ്!!

ഇടശ്ശേരി ‘ബിംബിസാരന്റെ ഇടയനി’ല്‍ ഒരമ്മയെ ഓര്‍ക്കുന്നുണ്ട്. കൊല്ലാന്‍ കൊണ്ടുപോകുന്ന ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു മുടന്തന്‍ കുഞ്ഞാട് മറ്റുള്ളവര്‍ക്കൊപ്പം നടക്കാന്‍ വയ്യാതെ പ്രാഞ്ചുമ്പോഴും വഴിവക്കിലെ മുള്‍ച്ചെടികളില്‍ ചെന്നു കടിക്കുമ്പോഴും ഹൃദയം പിടയ്ക്കുന്ന വേദനയോടെ കരഞ്ഞു വിളിച്ചു നീറുന്ന തള്ളയാട്‌. അതിനെ കാണുമ്പോഴാണ് ഇടയന്‍ തന്റെ അമ്മയെക്കുറിച്ചോര്‍ക്കുന്നത്. പട്ടിണി സഹിക്കാന്‍ വയ്യാതെയാണ് പടയാളികള്‍ വന്നപ്പോള്‍ തന്നെ അമ്മ വിറ്റത്. മകനെങ്കിലും കഞ്ഞികുടിച്ചു കിടക്കുമല്ലോ എന്ന ചിന്തയില്‍. എന്നിട്ട് രാജസേവകന്മാര്‍ വിലയായി നല്‍കിയ വില്‍ക്കാശ് മകന്റെ തന്നെ കോന്തലയില്‍ തിരുകി കൊടുത്ത് കരഞ്ഞ് കരഞ്ഞ് അവനെ യാത്രയയച്ചു. പിന്നീട് അമ്മയ്ക്കു കമ്പിളിയും വാങ്ങി മകന്‍ തിരിച്ചു ചെല്ലുമ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ‘വീടാകടമേ മമ ജന്മം’ എന്നു ആട്ടിടയന്‍ വിതുമ്പുന്നു. (അല്ലെങ്കില്‍ ആരാണ് അങ്ങനെ നൊമ്പരപ്പെടാത്തത്..?)

വേലക്കാരിയുടെ ജീവിതം മുറുമുറുക്കാതെ കുടിച്ചു തീര്‍ത്ത് ഒടുവില്‍ അര്‍ശ്ശസു വന്നു മരിച്ച ഗൌരിക്കുട്ടിയുടെ കഥ പറഞ്ഞ ശേഷം വി പി ശിവകുമാര്‍ എഴുതുന്നു : ‘എടോ ചങ്ങാതി, നിനക്കു ശമ്പളമുണ്ടല്ലോ. നിന്റെ അമ്മയ്ക്ക് ഓരോ നാഴി പാല്‍ വാങ്ങിച്ചു കൊടുക്കണേ. അവരുടെ മുന്നിലിരുന്ന് അതു കുടിപ്പിക്കയും വേണം. കണ്ണു തെറ്റിയാല്‍ അവര്‍ അതു നിന്റെ ചായയിലൊഴിച്ചു കാന്താരിയന്വേഷിച്ചു പോകും!“

ഇമാനുവേല്‍ സ്വന്തം തള്ളയെ തലങ്ങും വിലങ്ങും തല്ലി. നീരു വന്ന കാലുയര്‍ത്തിച്ചവിട്ടി. അയാള്‍, പിഴച്ചുപോയ വിപ്ലവം പെറ്റ സന്തതിയായിരുന്നു. ആ കോപം അയാള്‍ അമ്മയോടു തീര്‍ത്തു. അതെല്ലാം ഏറ്റു വാങ്ങിയ, എണ്‍പത്തൊന്‍പതു വയസ്സും പത്തു കിലോ തൂക്കവുമുള്ള മറിയ മകന്റെ ‘അമ്മച്ചിയേ’ എന്നുള്ള വിളികേട്ട് എഴുന്നേറ്റ് പ്രാഞ്ചിപ്രാഞ്ചി ഭയത്തോടെ വന്നു. വക്കുപൊട്ടിയ പാത്രത്തില്‍ അവസാനത്തെ പച്ചമുളക് കാല്‍ക്കലേയ്ക്ക് നീക്കിവച്ചു കൊടുത്തു. തളര്‍ച്ചയോടെ അവനു മദ്യപിക്കാന്‍. (ആവേ മരിയ- കെ ആര്‍ മീര)
“എല്ലാവരും ഒരു ദിവസംകോഴി കൂകും മുന്‍പേ ആരെങ്കിലും തള്ളിപ്പറയും. എല്ലാവരും ഒരു ദിവസം രണ്ടു കള്ളന്മാര്‍ക്കിടയില്‍ ആരെയെങ്കിലും കുരിശിലേറ്റും. പുളിച്ച വീഞ്ഞു കുടിപ്പിക്കും. വിലാപ്പുറത്തു കുത്തും. പാറയില്‍ വെട്ടിയ കല്ലറയില്‍ തള്ളും.കല്ലറവാതില്‍ക്കല്‍ എതെങ്കിലുമൊരു മറിയ മാത്രം സ്നേഹിച്ചവനു വേണ്ടി കരഞ്ഞു കൊണ്ടു കാത്തു നില്‍ക്കും.”

September 5, 2007

എന്തുകൊണ്ട് കെ ഇ എന്‍ ?

ഷിബു മുഹമ്മദ് പുതിയ മാധ്യമത്തിലെഴുതിയ ഒരു ലേഖനത്തിന്റെ ഹെഡ്ഡാണിത്. ഷിബുവിനെ ആദ്യം കണ്ടത് (അതോ ശ്രദ്ധിച്ചതോ) ‘പുരയ്ക്കുമേല്‍ ചാഞ്ഞ മരം‘ എന്ന ചിന്ത പുറത്തിറക്കിയ പുസ്തകത്തിലെ ലേഖകന്മാരുടെ കൂട്ടത്തിലാണ്. പുസ്തകം മറ്റൊന്നിനെക്കുറിച്ചുമല്ല, കാറ്റും വെളിച്ചവും പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയ്ക്ക് അനഭിമതനായ എം എന്‍ വിജയനെപ്പറ്റിയാണ്. സൈദ്ധാന്തിക വിശകലനത്തില്‍ അദ്ദേഹം എങ്ങനെ പിന്തിരിപ്പനാവുന്നു എന്നു കൂലംകഷമായി അണികളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയത്.
ഇപ്പോള്‍ ഷിബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെ ഇ എന്നിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്. നിഗ്രഹവും അനുഗ്രഹവും. കാന്തപുരം മുസ്ല്യാര്‍ ലേഖനം, ഗുജറാത്ത് ലേഖനം, വിവാദ ഓണം ലേഖനം, അച്ചുതാനന്ദ-ആള്‍ദൈവ ലേഖനം, (പിണറായി-സുധാകരന്‍) വാമൊഴിവീണ്ടെടുപ്പ് ലേഖനം തുടങ്ങിയവയിലൂടെ സമീപകാലത്ത് വിവാദവ്യവസായ രംഗത്ത് സുപ്രതിഷ്ഠി നേടിയ കെ ഇ എന്‍ എന്ന മഹാ മനീഷയെ എങ്ങനെ കേരളീയ ബുദ്ധിജീവികള്‍ കോര്‍ണര്‍ ചെയ്യുന്നു എന്നു വിശദമായി പ്രതിപാദിക്കുന്നതാണ് ലേഖനം. കെ ഇ എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തിലെ പരമ്പരാഗത വലതന്മാരും ഇടതു തീവ്രക്കാ‍രും സംഘപരിവാരക്കാരും മുസ്ലീം മതമൌലികവാദികളും മാധ്യമലോകത്തെ പൈങ്കിളികളും അരാഷ്ട്രീയ അക്കാദമീഷ്യന്മാരും പരദൂഷണക്കാരും ഒക്കെയുണ്ട്. പാവം കെ ഇ എന്‍-ന്റെ കൂടെയോ? ആരുമില്ല പാര്‍ട്ടിയിലെ ഒരു വിഭാഗം മാത്രം!
പക്ഷേ ഷിബു പറയുന്നതുപോലെ കെ ഇ എന്‍ വാദങ്ങളും ‘പാളയത്തില്‍ കയറി അടിക്കലുകളും‘ അത്ര നിര്‍ദോഷങ്ങളാണോ? അത് പൊതു സമൂഹത്തിന്റെ നന്മയെയോ ജനാധിപത്യമൂല്യങ്ങളെയോ ലാക്കാക്കിയുള്ളതല്ലെന്നറിയാന്‍ ചുവപ്പുകണ്ണട ഊരിമാറ്റാതെ ധരിച്ചു നടക്കുന്നവര്‍ക്കൊഴികെ ഏതു പൊട്ടക്കണ്‍നനും മനസ്സിലാവും. കെ ഇ എന്റെ ലേഖനങ്ങള്‍ മാത്രമല്ല, അവയെന്തോ ഭയങ്കര സംഭവങ്ങളാണെന്നു പറഞ്ഞു കൊണ്ട് കെ ഇ എന്നെ വെള്ളപൂശാന്‍ രചിച്ച ഷിബുവിന്റെ ഈ ലേഖനം പോലും കൃത്യമായ അജണ്ടയുടെ ഭാഗമാണ്. കെ ഇ എന്‍ ശൈലി അതേ പടിയുണ്ട് ഈ ലേഖനത്തിലും.(ചില ഉദാ- “..അതിവൈകാരികസീനുകള്‍ ഉണ്ടാക്കി വീട്ടിലേയ്ക്ക് മടങ്ങിപ്പോയ പെറ്റിബൂര്‍ഷാ രാഷ്ട്രീയഭാവുകത്വത്തിന് ഫാഷിസത്തിന്റെ കവിളില്‍ കള്ളിപ്പെണ്ണേ എന്നു പറഞ്ഞ് ഒരു നുള്ളുകൊടുക്കാന്‍ മാത്രമേ കെല്‍പ്പുണ്ടായിരുന്നുള്ളൂ”. “വര്‍ഗസമരമെന്നാല്‍ കച്ചവടസിനിമകളില്‍ കാണുന്നതുപോലെ തൊഴിലാളിയും തൊഴിലാളിയും തമ്മിലുള്ള ‘തല്ലും പിടിയും’ ആണെന്ന് ധരിച്ചവര്‍ക്കാണ് ....”, “ഈയൊരു മാനസികാവസ്ഥ കേരളത്തിന്റെ സാംസ്കാരിക ശരീരത്തില്‍ പരുവായി ഉരുണ്ടുകൂടി പാഠം മാസികയിലൂടെ പരുവായി പൊട്ടിയൊലിക്കുകായിരുന്നു”.) ഈ ആലങ്കാരിക പ്രഭാഷണശൈലി ഒരേ സ്കൂളില്‍ പഠിച്ചവരായതുകൊണ്ട് കിട്ടിയതാനെന്നു നമുക്കു വെറുതേ സമാധാനിക്കാം. പക്ഷേ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാസ്തവം നമുക്ക് തിരിഞ്ഞുകിട്ടുന്നത് ഇതിലെമ്പാടും അതീനെക്കുറിച്ചു പരയുന്നതു കൊണ്ടല്ല. ഇത് എന്തിനു വേണ്ടി രചിക്കപ്പെട്ടു എന്ന് ആലോചിക്കുമ്പോഴാണ്..

September 3, 2007

കടലും ചൂണ്ടയും

മലയാളം മൂവി റിവ്യൂ എന്നൊരു ബ്ലോഗുണ്ടല്ലോ.. സത്യത്തില്‍ ഇങ്ങനെയൊരു ബ്ലോഗു തുടങ്ങാന്‍ പരോക്ഷ കാരണം പ്രസ്തുത ബ്ലോഗാണ്. ഞാനും ഒരു സിനിമാപ്രേമിയാണ്. ആദ്യദിവസം, അല്ലെങ്കില്‍ അടുത്ത ദിവസം കൊള്ളാമെന്നു തോന്നുന്ന സിനിമ കണ്ടില്ലെങ്കില്‍ എന്തോ പോലെയാണ്. ശ്യാമപ്രസാദിനെക്കുറച്ച് ഇഷ്ടമായതു കൊണ്ട് ഒരേകടല്‍ എന്ന സിനിമയുടെ റിവ്യൂ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.. അപ്പോഴാണ് ഞാന്‍ അജ്ഞാതനാ‍ണെന്നു മനസ്സിലായത്.. ഉടന്‍ ബ്ലോഗു തുടങ്ങി മേല്‍ വിലാസവുമായി ചെന്ന് ഇന്നലെ പോസ്റ്റിട്ടു. ആത്മനിഷ്ഠതയുടെ അന്തര്‍ദാഹം കൊണ്ട്, അതിനു വല്ല മറുപടിയുമുണ്ടോ എന്നു തിരക്കുമ്പോള്‍ കാണാം, ആ പോസ്റ്റവിടെ കാണാനില്ല. എന്തു കഷ്ടം.
ഇനി ഞാന്‍ എന്താണു സിനിമയെക്കുറിച്ചു പറഞ്ഞത് എന്ന്..
1. സാഹിത്യകൃതിയുമായി എത്രത്തോളം ഒത്തു പോകുന്നുണ്ട് സിനിമ എന്ന് ഒരു നിരൂപകന്‍ അന്വേഷിക്കേണ്ടതില്ല, കാരണം രണ്ടും വ്യത്യസ്തമാദ്ധ്യമങ്ങളാണ്. ദൃശ്യസംസ്കാരവും വായനാനുഭവവും രണ്ടാണ്.. പ്രേക്ഷകന്റെയും വായനക്കാരന്റെയും ഡെപ്തിനനുസരിച്ച് അഭിപ്രായങ്ങള്‍ മാറും.
2. മുറിയില്‍ കോണ്ടം സൂക്ഷിച്ചുകൂടായിരുന്നോ എന്ന മട്ടിലുള്ള നിരൂപണങ്ങള്‍ വെറും സല്ലാപങ്ങളെ ആകൂ.. നിരൂപണം ആവില്ല. രണ്ടാമത്തെകുട്ടി നാതന്റേതാണെന്ന് ദീപ്തി പറയുന്നില്ല. ബേലമാത്രം അതിന്റെ സാദ്ധ്യത പറയുന്നു എന്നു മാത്രം.. അപ്പോള്‍ അത് അങ്ങനെയാനെന്ന മട്ടില്‍ വര്‍ക്ക് ചെയ്തിരിക്കുന്നതിനൊരു സൌന്ദര്യമുണ്ട്. ധ്വനി..
3. ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് കെസ്ലോവ്സ്കി സിനിമകളുമായി ട്രീറ്റ്മെന്റില്‍ നല്ല അടുപ്പമുണ്ട്. അകലെയ്ക്ക് ‘ബ്ലൂ’വുമായും കടലിന് 'ഡെക്കലോഗു’മായും ചില സാമ്യങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങളുടെ വിശകലം.. സിനിമയെ, പ്രത്യേകിച്ചും ഗൌരവമുള്ള സിനിമയെ-അത് അപൂര്‍വ സംഭവമാണ് മലയാളത്തില്‍‌-കൂടുതല്‍ ആസ്വാദ്യമാക്കും. അതും കൂടി വേണ്ടേ നമുക്ക് നിരൂപണം എന്ന പേരില്‍
4. ബംഗാളി നവോഥാന നോവലുകളുടെ ആദ്യകാല പശ്ചാത്തലം, കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ പുറത്തു വരാന്‍ തുടങ്ങി എന്നതാണ്..ടാഗോറിന്റെ ഘരേബായിരേ, മേഘേ ദാക്കേ താരാ(ശക്തി പദരാ‍ജഗുരു)രാത്രിഭൊരെ ബൃഷ്ടി(ബുദ്ധദേവ് ദാസ്)അങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍.. കുടുംബത്തിനുള്ളിലെ ലൈംഗികാതൃപ്തികള്‍ ഇവര്‍ കുറ്റബോധമില്ലാതെ പുറത്തു പറയാന്‍ തുടങ്ങുന്നു എന്നിടത്ത് ഒരു വലിയ വിപ്ലവമുണ്ട്. മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രമേയം വര്‍ത്തമാനകാല മലയാള സമൂഹത്തിലെയ്ക്ക് കൊണ്ടു വരുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. സ്ത്രീയുടെ ലൈംഗികതയെ സംബന്ധിക്കുന്നതാണ് അത്. നായകനു കല്യാണം കഴിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിവാഹം കഴിഞ്ഞാലും നായിക കന്യകയായി തന്നെയിരിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുന്ന നാടാണ് നമ്മുടേത്.. (ചന്ദ്രോത്സവം)
5. മമ്മൂട്ടി എന്ന താരത്തിനു ചുറ്റും കറങ്ങുന്ന ഒരു സ്വഭാവം അതീവ ഗൌരവം പുലര്‍ത്തുമ്പോഴും സിനിമയ്ക്കു വന്നു പോയില്ലേ...
6. ബൌദ്ധികതയുടെയും വൈകാരികതയുടെയും വടംവലിയെക്കുറിച്ചാണ് സിനിമ. അതില്‍ സംവിധായകന്റെ പക്ഷപാതം എത്രത്തോളം സാധൂകരിക്കാവുന്നതാണ്.. ?
-ഇങ്ങനെ ചില അന്വേഷണങ്ങള്‍ക്കുള്ള വഴിയാണ് കമന്റു പോയതിലൂടെ നഷ്ടമായിപ്പോയത്... :(
സാരമില്ല.. എനിക്കിവിടെ എഴുതാമല്ലോ.. ഓ.. ഞാന്‍ എഴുതിയല്ലോ!!

September 2, 2007

മാതൃഭൂമിയില്‍

ഇന്നത്തെ മാതൃഭൂമി വാരാന്ത്യത്തില്‍ മലയാളം വിക്കിപീഡിയയെപ്പറ്റി ഒരു വിശദന്‍ ലേഖനം. എഴുതിയത് ശാസ്ത്രകാര്യങ്ങള്‍ എഴുതുന്നതില്‍ കൃതഹസ്തനായ ജോസഫ് ആന്റണി. ഷിജു അലക്സിന്റെ ബ്ലോഗില്‍ കുറേകാര്യങ്ങള്‍ ഈ ലേഖനത്തിനു വേണ്ടി തയ്യാറാക്കിയതാണെന്ന ആമുഖത്തോടെ.. (http://shijualex.blogspot.com/2007/09/blog-post.html) ഇനി ഈ പറഞ്ഞതില്‍ ആരെങ്കിലും തന്നെയാണോ ഷിജു?

പുതിയ കുറേ സുമനസ്സുകള്‍ ഇതിന്റെയൊക്കെ പിന്നിലുണ്ടെന്ന് അറിയുന്നത് ഇതു പോലുള്ള എന്തെങ്കിലും കാണുമ്പോളാണ്. വിനോദ് മേനോന്റെ പേര് അതില്‍ നിന്നാണ് കിട്ടുന്നത്.. ആദ്യമായാണ് ആ പേരിവിടെ കേള്‍ക്കുന്നത്. ഇനി മറ്റെന്തെങ്കിലും പേരില്‍ പ്രസിദ്ധനാണോ ഇവിടെ ബ്ലോഗുകളില്‍ പുള്ളി? അറിയില്ല. ഫ്രാന്‍സിസ് സിമി നസ്രേത്ത്, സി പി വിപിന്‍ എന്നിവരെ തീരെ പരിചയമില്ല. മഹേഷിനെ അറിയാം. ഒപ്പം സിബുവിന്റെയും രാജിന്റെയും പേരുണ്ട്..
വൃത്തസഹായിയും പരല്‍പ്പേരും കണ്ട് അന്തം വിട്ട് ഇരുന്നുപോയിട്ടുണ്ട്.. ആദ്യം അന്തം വിട്ടു ഇരുന്നു പോയത് വരമൊഴിയുടെ മുന്നിലാണ്. അന്നൊക്കെ തുടര്‍ച്ചയായി പലവെര്‍ഷനുകള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. കീമാന്റെ (പെരിംഗ്‌സ്) മുന്നില്‍ എപ്പോഴും അന്തം വിടുന്നു. ഇതൊക്കെ ഇങ്ങനെ എഴുതാന്‍ കഴിയുന്നത് അതുകൊണ്ടല്ലേ...
നിഷാദ് ബൈബിള്‍ യൂണികോഡിലാക്കി എന്നറിയാം. പക്ഷേ എങ്ങനെ എവിടെ അതു കിട്ടുമെന്നറിയില്ല. വിക്കിയെക്കുറിച്ചു വായിച്ചപ്പോള്‍ നമ്മൂടെ കുറേ ക്ലാസ്സിക്കുകള്‍ വെബില്‍ ആര്ക്കും റഫര്‍ ചെയ്യത്തക്ക വിധത്തില്‍ ഇടേണ്ടതല്ലേ എന്നു തോന്നി. പക്ഷേ അതിനൊരു പൊതു സ്ഥലം വേണ്ടേ? മലയാള പുസ്തകങ്ങള്‍ക്ക് മാത്രം...
ബ്ലോഗിന്റെ അങ്ങനെയൊരു ധാര ഒരുപാട് നന്മകള്‍ കൊണ്ടു വരുന്നുണ്ടെന്നു തോന്നുന്നു. ‘ആര്‍ക്കും കാണാവുന്ന ഡയറി‘ എന്നൊക്കെയാണ് ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ നടന്ന നിര്‍വചനം. ഡയറി എഴുത്തിന്റെ ആത്മനിഷ്ഠത ബ്ലോഗുകളെ വല്ലാതെ ചില്ലുഗോപുരമാക്കി മാറ്റുന്നുണ്ട്. സംവാദങ്ങള്‍ നടന്നിരുന്ന ഫോറങ്ങളെ ബ്ലോഗുകളാണ് ഇല്ലാതാക്കിയത്. (ചിന്ത, മലയാളവേദി) ബൂലോഗക്ലബിനെ ഞാന്‍ നമിക്കുന്നത് അവിടെയാണ്. അതിന്റെ ജനാധിപത്യം സാദ്ധ്യമാക്കിയതും ആത്മനിഷ്ഠം എന്നു ഞാന്‍ പുച്ഛിക്കുന്ന ബ്ലോഗു തന്നെയല്ലേ.. ഓ..മുന്‍‌ധാരണകള്‍ ആരെയാണ് കണ്ണുകെട്ടി നടത്താത്തത്..?

September 1, 2007

നാന്ദി

അപ്പോള്‍ കാര്യമെന്താന്നു വച്ചാല്‍..
ബൂലോകത്തിലൂടെ പരതി നടക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ചിലതൊക്കെ ഇഷ്ടമാണ്.. ചിലതൊക്കെ കാണുമ്പോള്‍... അപ്പോള്‍ അവിടെ കമന്റിടണമെന്നു വിചാരിക്കും. പക്ഷേ ആര്‍ക്കും അനോനികളെ ഇഷ്ടമല്ല. എല്ലാവരും എന്നെക്കുറിച്ചും എന്റെ പോസ്റ്റുകളെക്കുറിച്ചും നല്ലതേ പറയാവൂ എന്നമട്ട്. കൂവാനും കല്ലെറിയാനുമുള്ള സ്വാതന്ത്ര്യം കൂടിയല്ലേ യഥാര്‍ത്ഥ ജനാധിപത്യം. മറ്റെവിടെയോ അനോനികള്‍ പോസ്റ്റിട്ടാല്‍ അതേതു കമ്പ്യൂട്ടറില്‍ നിന്നാണെന്നു കണ്ടു പിടിക്കാന്‍ രണ്ടു മിനിറ്റേ വേണ്ടൂ എന്ന മട്ടില്‍ ഒരു ഭീഷണിയും കണ്ടു. (സിബു ആയിരുന്നോ അത്..? ഓര്‍മ്മയില്ല.. മുഷിഞ്ഞിട്ടല കേട്ടോ..) നമ്മളൊക്കെ ജീവിക്കുന്ന ഒരു തരം മദ്ധ്യവര്‍ഗ സംസ്കാരമുണ്ട്.. അതിന്റെ ഒരു പ്രകടനം നന്നായി കാണാനുണ്ട് ബ്ലോഗുകളില്‍.. നീ എന്റെ ബ്ലോഗില്‍ കമന്റിട്ടാല്‍ ഞാന്‍ നിന്റെ ബ്ലോഗില്‍ കമന്റിടാമെന്ന മട്ട്.. പലപ്പോഴും പേരിനേക്കാള്‍ ലഘുവായ കമന്റുകള്‍.. രണ്ടു കുത്ത് ഒരു വര എന്നമട്ടില്‍..
35000 പേര്‍ വായിച്ചു എന്റെ പോസ്റ്റ് എന്നൊക്കെ കാണുമ്പോല്‍ നമ്മള്‍ പേടിച്ചു പോകില്ലേ? പക്ഷേ അത്രപേരുണ്ട് ഗൌരവത്തോടെ വായിക്കുന്നവരായി..?കുറവാണ്.. ബ്ലോഗേഴ്സ് തന്റെ പോസ്റ്റ് അങ്ങനെ ഗൌരവത്തോടെ ആരും വായിക്കണ്ട എന്നു വിചാരിക്കുന്നുണ്ടോ? അറിയില്ല..
....ആ വഴിയ്ക്കു കുറേ ആലോചിച്ചിട്ടാണ് എന്നാലൊന്നു തുടങ്ങി അനോനിയാവാതെ അഫിപ്രായങ്ങള്‍ പറയാം എന്നു തീരുമാനിച്ചിരിക്കണത്.
എനിക്ക് ഇഷ്ടപ്പെട്ട (ഇഷ്ടപ്പെടാത്ത) ബ്ലോഗുകളെപ്പറ്റി ഇവിടെ എഴുതുകയും ചെയ്യാമല്ലോ..ഇനി മുതല്‍ ഞാന്‍ അനോനിയല്ല.. സ്വന്തം തട്ടകമുള്ള ഒരു ബ്ലോഗന്‍!
അപ്പോള്‍ അങ്ങനെ... രാത്രി ഇനി യാത്രയില്ല..