March 20, 2012

തേവിടിശ്ശി നീയെന്തിനു കഞ്ഞി തേവി വച്ചത്, ചോറെനിക്കില്ലേ?



“അവളും സാധാരണ വേശ്യയും തമ്മിൽ ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. വേശ്യ കൂലിപ്പണി കാരെപ്പോലെ അവളുടെ ശരീരം അൽ‌പ്പാൽ‌പ്പമായി വിൽക്കുമ്പോൾ മറ്റവൾ എല്ലാം കൂടി ഒറ്റയടിക്ക് വിറ്റ് എന്നെന്നേയ്ക്കുമായി അടിമത്തം വരിക്കുന്നു.”
- എംഗത്സ് - കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം


പുതിയ ഡ്രസ്സ് ഇട്ടു വന്ന 5 വയസ്സുകാരി കൊച്ചു സുന്ദരിയെ ‘സെക്സി’ എന്നു വാത്സല്യത്തൊടെ വിളിച്ചതിന് അതിന്റെ അമ്മ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കലമ്പിയ ഒരോർമ്മയുണ്ട്. വിളിച്ചത് അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന ആളാണ്. സെക്സിയെന്നാൽ ‘ബ്യൂട്ടി’ എന്ന അർത്ഥത്തിൽ പ്രചാരമുള്ള വാക്കാണെന്നൊക്കെ പറഞ്ഞിട്ടും അവർക്ക് രുചിച്ചതായി തോന്നിയില്ല. വാക്കുകൾക്ക് പലപ്പോഴും വക്താവ് ഉദ്ദേശിച്ച അർത്ഥം തന്നെ ശ്രോതാവ് എടുക്കണമെന്ന് ശഠിക്കാൻ പൊതുവ്യവസ്ഥയില്ല. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ മമതാ ശർമ്മ ‘സെക്സി’ വിളിയെ നല്ല അർത്ഥത്തിലെടുക്കാനാണ് ജയ്പൂരിൽ വച്ച് പുതുതലമുറക്കാരികളെ ഉപദേശിച്ചത്. അങ്ങനെ ആരും എടുത്തതായി തോന്നുന്നില്ല. താൻ വിശാലമായ അർത്ഥത്തിൽ പറഞ്ഞകാര്യം മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് അവർ പിന്നീട് വിശദീകരിച്ചു. ഋത്വിക് റോഷനും ജോൺ എബ്രഹാമും റസ്സൽ ക്രോയും എന്തിന് സ്ഥിരം വളഞ്ഞു കുത്തി നിൽക്കുന്ന നമ്മുടെ (മരിച്ചു പോയ) രഘുവരനും വരെ ‘സെക്സി’യാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ആണുങ്ങളാരും കലഹിക്കാറില്ല. കാരണം ലൈംഗികമായ വിവക്ഷകളുള്ള വിശേഷണങ്ങൾ ആണിന് പൊൻ‌തൂവലും പെണ്ണിന് കാക്കത്തൂവലുമാണ്. ലൈംഗികം ‘ലിംഗ’ത്തെ സംബന്ധിക്കുന്ന സംഗതിയാണല്ലോ. അതിനെ ഇതുവരെ ‘യൌനികം’ കൂടി ആക്കണമെന്ന് ആർക്കും തോന്നാത്തതെന്ത്? ( ഇങ്ങനെ ആരോ എഴുതിയിരുന്നില്ലേ) എങ്കിൽ പോലും അതൊറ്റയ്ക്ക് ഒറ്റയ്ക്ക് തെറിച്ചു നിൽക്കും. ‘സ്വയം ബ്ലോഗങ്ങൾ’ പോലെ. ലിംഗത്തിന്റെ മാത്രം പ്രവൃത്തിയാണ് ‘സെക്സ്’ എന്നമട്ടിൽ ഉറച്ചുപോയ ബോധം അതിന്റെ പിന്നിലുണ്ട്. പരസ്പരനീക്കുപോക്കുകളുടെ ലിംഗാതീതമായ ഒരു വാക്ക് ഇനിയെങ്ങാനും ആ മേഖലയിൽ ഉണ്ടായി വരുമോ എന്ന് കണ്ടറിയണം. ഭാഷയിൽ എത്ര പൊളിച്ചെഴുത്ത് നടന്നതാണ്. ഇക്കാര്യത്തിൽ കൂലംകഷമായ ഒരാലോചനകൂടി നടന്നതായി പോലും അറിവില്ല. തലച്ചോറിനെ ആകെ വട്ടംചുറ്റിപ്പിടിച്ചിരിക്കുകയാണെങ്കിലും അതൊരു ‘വൃത്തികെട്ട’ കാര്യമായി ഇന്നും ബോധത്തിൽ ഉറച്ചിരിക്കുന്നതുകൊണ്ടായിരിക്കും. രതിയെന്നൊരു പദം ലൈംഗികതയ്ക്കു പകരം ഉപയോഗിക്കാറുണ്ട്. രതിനിർവേദത്തിനു ശേഷം ‘രതിച്ചേച്ചി’യെന്ന് ആർത്തു വിളിക്കുന്ന ആൺകൂട്ടം ‘സെക്സി’യെന്ന പദത്തെ മലയാളീകരിക്കുകയാണെന്ന് പറഞ്ഞാൽ ശരിയാവുമോ? സെക്സിനു ‘സുരതം’ എന്നൊരു തറവാടി പരിഭാഷയുണ്ട്. ലൈംഗികം എത്രത്തോളം ആണായിരിക്കുന്നുവോ അത്രത്തോളം പെണ്ണാണ് രതി. സുരതം അത്ര തന്നെ നപുംസകവും. പക്ഷേ അബോധത്തിലെ അടക്കിപ്പിടിച്ച ചാർച്ചകൾ മുഖം മിനുക്കിയ വാക്കുകളെയല്ല തേടിപ്പിടിക്കുക.

സഹപ്രവർത്തകയെ ആവർത്തിച്ച് ‘ബിച്ച്’ എന്നു വിളിക്കുന്നത് അഥവാ പരാമർശിക്കുന്നത്, ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് മദ്രാസ് ഹൈ കോടതി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നു. എഗ്മോറിലെ ഡോൺ ബോസ്കോ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ( ടൈംസ് ഓഫ് ഇന്ത്യ, മാർച്ച് 18)പട്ടി എന്ന വിളിയിൽ തന്നെയുണ്ട് നികൃഷ്ടത. അതിനേക്കാൾ അപകൃഷ്ടമാവുന്നു കാര്യങ്ങൾ, അതിൽ ആശാസ്യമല്ലാത്ത ലൈംഗിക സൂചനകൾ കൂടി കലരുമ്പോൾ. പെൺ പട്ടി മറയ്ക്കേണ്ടിടം മറയ്ക്കാതെ, ആർക്കും അനാവൃതയാവുന്നവളാണ്. സംസ്കാരത്തിനു യോജിച്ച ഒരു പ്രവൃത്തിയല്ലിത്. ( ‘അടച്ചു വച്ചിട്ടില്ലീ ഭാജനം, കിടാവിനു കുടിക്കാനുണ്ണാൻ നീ തുറന്നതിൽ പിന്നെ’ എന്ന് മറ്റൊരു തുറന്നു വയ്പ്പിനെപ്പറ്റി ഒളപ്പമണ്ണ സുഫല എന്ന കവിതയിൽ. ഇതാണ് സംസ്കാരത്തിന്റെ പ്രശ്നം. ഒരിടത്ത് തുറന്നു വയ്പ്പ് അശ്ലീലം. മറ്റൊരിടത്ത് തുറന്നു വയ്പ്പ് വരേണ്യം. അമ്മവീടിന് ആഢ്യത്വവും നിഗൂഢതയും ദിവ്യത്വവും കൊടുത്ത് വാ പൊത്തുന്ന അതേ ധർമ്മസംഹിതകൾ തന്നെയല്ലേ ചിന്ന വീടുകളുടെ കതവു ചവിട്ടിപ്പൊളിക്കുന്നതും? ) വിളിയിൽ പക്ഷേ ആ പ്രവൃത്തിയില്ല, പക്ഷേ ആരോപണമുണ്ട്. അതാണ് അപകടം. അങ്ങനെയല്ലാതിരിക്കാൻ ശ്രമിക്കുന്ന ഒന്നിനെ അതാക്കി മാറ്റുക. വാക്കുകൾ കൊണ്ട്. അച്യുതാനന്ദന്റെ ‘അഭിസാരിക’ പ്രയോഗത്തിലും അങ്ങനെയൊരു അർത്ഥമാണ് നാം വായിച്ചെടുത്തത്. ‘മാരശരാതുരയായി’ കാമുകസവിധത്തിലേയ്ക്ക് ഒറ്റയ്ക്ക് നടന്നു പോകുന്ന പെണ്ണാണ് അഭിസാരിക. സ്ത്രീ, ആൺ തുണകൂടാതെ നടന്നു പോകുന്നതും കാമുകനെ കാണുന്നതും തെറ്റാവുന്നത് ചില ധാരണകൾ നമ്മളിൽ ഉറച്ചുപോയതുകൊണ്ടാണ്. എങ്കിൽ കുമാരനാശാന്റെ നളിനിയും ലീലയുമൊക്കെ അഭിസാരികമാരാണ്. രമണന്റെ ആത്മഹത്യയുടെ പ്രേരണാകുറ്റം ചുമത്തപ്പെട്ട ചന്ദ്രികയും ഏറെക്കുറെ അതെ. പക്ഷേ ‘അഭിസാരിക’ വിളിയിൽ അതല്ല സംഭവിച്ചിരിക്കുന്നത് അതിന്റെ വാച്യാർത്ഥങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുകയും ആ പദം ‘വേശ്യയുടെ’ പര്യായമായി തീരുകയും ചെയ്തതാണ് പ്രശ്നം. (ദേവന്റെ സ്ത്രീയായിരുന്ന തേവിടിച്ചി, ഇന്ന് ചീത്തവാക്കായതുപോലെയൊരു പരിണാമമാണിതും) അപ്പോഴും ബോധം തലകുത്തി നിൽക്കുന്നതിന്റെ ഒരു പ്രശ്നമുണ്ട്. നമ്മുടെ വേശ്യാ സങ്കല്പങ്ങളിൽ കുടിയിരിക്കുന്ന സ്ത്രീ, പുരുഷനെ കറിവേപ്പില പോലെ ഉപയോഗിക്കുകയും സമ്പത്തെല്ലാം ഊറ്റിയശേഷം ഉപേക്ഷിക്കുകയുമാണ് പതിവ്. അതുകൊണ്ടാണ് അവൾ സ്വീകാര്യയല്ലാത്തത്. തീരെ വിശ്വസ്തയല്ല. (മലയാളത്തിലെ പ്രാചീന കാവ്യം ‘വൈശിക തന്ത്രത്തിൽ’ അമ്മൂമ്മ, പെൺകുട്ടിയെ ഉപദേശിക്കുന്നു : ‘പിഴിഞ്ഞു കൊണ്ടീടു ധനം ധനാഢ്യാൻ,കളഞ്ഞീടപ്പാൽ പിഴി വീര പോലെ’) അച്യുതാനന്ദന്റെ വിശേഷണത്തിൽ, പുരുഷന്മാർ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്നവളായി സ്ത്രീ. ‘അഭിസാരിക’പ്രയോഗത്തിൽ വല്ലാതെ രമിച്ചതുകൊണ്ട് ആ ഭാഗം ആരും ശ്രദ്ധിച്ചുമില്ല.

എങ്ങനെ നോക്കിയിട്ടും കാര്യമില്ല, അർത്ഥം ലൈംഗികതയിൽ ചെന്നാണ് നിൽക്കുന്നതെങ്കിൽ. അതാണു സത്യം. ഭർത്താവിന്റെ ഉണങ്ങിയതും വാതം മൂർച്ചിച്ചതും വേരിക്കോസു വന്നു വികൃതമായതുമായ കാലുകളെ മോക്ഷപദമായി കണക്കാക്കുന്ന കുടുംബിനികളും പതിവ്രതകളും പോലെ തന്നെയുള്ള നിർമ്മിതിയാണ് വേശ്യകളുടെയും. രണ്ടുപേരുടെയും ധർമ്മം ഒന്നു തന്നെ പുരുഷന്റെ സുഖം. പിന്നെ എവിടെയാണ് വ്യത്യാസം? ‘സ്ത്രീയും പുരുഷനും തമ്മിലുള്ള അനുരഞ്ജനമായിട്ടല്ല ഏകദാമ്പത്യം ചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് ’ ഏംഗത്സ് തീർത്തു പറയുന്നത്. ഒരു ലൈംഗിക വർഗം മറ്റൊന്നിനെ അടിമപ്പെടുത്തുന്നതാണ് അത്. രണ്ടു ലൈംഗിക വർഗങ്ങൾക്കിടയിൽ ഒരു സംഘർഷം സ്ഥാപിക്കാനാണത് ഉപകരിച്ചത്.’ പങ്കാളിത്തത്തിൽ എന്തെങ്കിലും പരിശുദ്ധി നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രണയം വഴി വരുന്ന ആത്മശുദ്ധീകരണമാണ്. അതവസാനിക്കുന്നതോടെ ആത്മാർത്ഥതയും അവസാനിക്കും. അവസരമില്ലായ്മയെ ആത്മാർത്ഥതയായി തെറ്റിദ്ധരിക്കുന്നവരും നമ്മുടെ ഇടയിൽ കുറവല്ല. ആ ശുദ്ധാത്മാക്കളെ നിരുപാധികം വിട്ടയക്കുക. പ്രണയം അസ്തമിച്ചു കഴിഞ്ഞാലും ചാരിത്ര്യവതികളായി തുടരേണ്ടതിനെപ്പറ്റി വാചാലമാണ് മത സംഹിതകൾ “ ഭർത്താവ് എത്രമാത്രം ദുരാചാരമുള്ളവനായാലും പരസ്ത്രീലോലനായിരുന്നാലും പതിവ്രത അവനെ ദൈവത്തെപോലെ പൂജിക്കേണ്ടതാണ്” എന്നും “നിങ്ങൾ അവളെ നോക്കുമ്പോൾ നിങ്ങളെ സന്തോഷിപ്പിക്കുന്നവളും നിങ്ങളുടെ നിർദ്ദേശങ്ങൾ കിട്ടിയ മാത്രയിൽ അവ അനുസരണയോടു കൂടി നിർവഹിക്കുന്നവളും നിങ്ങൾ വിദൂരത്താകുമ്പോഴോ അടുത്തില്ലാതിരിക്കുമ്പോഴോ നിങ്ങളുടെ ധനത്തെയും അവളുടെ പരിശുദ്ധിയെയും കാത്തുരക്ഷിക്കുന്നവളും ആണ് ശരിയായ ഭാര്യ.” എന്നുമൊക്കെയാണ് നമുക്കു ലഭിച്ചിട്ടുള്ള ധാർമ്മിക പാഠങ്ങൾ. കാര്യങ്ങൾക്ക് വലിയ വ്യത്യാസമൊന്നുമില്ല ഇന്നും.

എങ്കിൽ വേശ്യാപര്യായങ്ങൾ മാത്രമായിട്ട് മോശമാവുന്നതെങ്ങനെ? കുലീനയും കുലടയും പുരുഷ നിർമ്മിതികളാണ്. ( കുലീനയുടെ മക്കൾക്ക് അച്ഛനെ ചൂണ്ടിക്കാട്ടാൻ കഴിയും. തന്തയുടെ തനി വിടത്വമുള്ള തവളകൾ. കുലടയുടെ സന്തതികൾക്ക് അതു കഴിയില്ല. അവൾ തന്നിഷ്ടത്താൽ വംശശുദ്ധിയെ തകർത്തു. കൊള്ളാവുന്ന വല്ലഭന്മാർക്ക് ജന്മം നൽകി. അത്രേയുള്ളൂ ആ സങ്കല്പങ്ങളിലെ ദൂരം) പുരുഷന്റെ ഇംഗിതങ്ങൾക്ക് കീഴിൽ അടങ്ങി ഒതുങ്ങി ജീവിക്കാൻ തീരുമാനിച്ച മണ്ണുണ്ണിയെയും ഇരട്ടവരകളിൽ നിന്ന് വിടുതൽ നേടാൻ കുതറുന്ന തന്റേടിയെയും താരത‌മ്യം ചെയ്താൽ ആരാണ് സ്ത്രീസത്തയ്ക്ക് സ്വീകാര്യയാവേണ്ടത്? തീർച്ചയായും സ്വൈരിണിയും പുംശ്ചലിയും അസതിയും ധർഷണിയുമൊക്കെയല്ലേ? വ്യഭിചാരിണികളുടെ നിർവചനങ്ങൾ നോക്കുക. ദുർജ്ജനങ്ങൾ - കള്ളുകുടിക്കുന്നവർ, ചൂതുകളിക്കുന്നവർ - ഇരിക്കുന്നിടത്ത് സ്വയം ചെല്ലുന്നവളാണ് ഇത്വരി. പുരുഷന്റെ മര്യാദയെ കളയിക്കുന്നവളെ ധർഷണി എന്നാണ് വിളിച്ചിരുന്നത്. (ഉണ്ണിയാർച്ച നാദാപുരത്ത് വച്ച് കുഞ്ഞിരാമന്റെ മര്യാദകളയിച്ചെന്നു വേണമെങ്കിൽ പറഞ്ഞുകൂടേ?) ഇഷ്ടം പോലെ പുരുഷന്മാരെ സ്വീകരിക്കുന്നവളാണ് പുംശ്ചലി. മനസ്സിനെ ഭർത്താവിൽ നിന്ന് മാറ്റി അന്യപുരുഷന്മാരിൽ ബന്ധിച്ചിരിക്കുന്നവളാണ് ബന്ധകി. വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാതെ തോന്നും പോലെ നടക്കുന്നവളാണ് പാംസുല. (അങ്ങനെ ശരീരത്തിലും വസ്ത്രത്തിലും പറ്റുന്ന പൊടിയായിരിക്കും പേരിടലിനു കാരണമായത്) സ്വൈരിണി തീരുമാനിച്ചിറങ്ങിയവളാണ് സ്വഗൃഹത്തിലും പരഗൃഹത്തിലും വച്ച് അവൾ സംഗം ചെയ്യും. ഭർത്താവിൽ മാത്രം ഉറച്ച അഭിനിവേശം ഉള്ളവളാണല്ലോ സതി. അതില്ലാതെ വരുന്നവളാണ് അസതി. ശ്രദ്ധിച്ചാൽ ഒരു കാര്യം അറിയാം. ലൈംഗികമായി സ്ത്രീയ്ക്കുള്ള സ്വാതന്ത്ര്യമല്ല, പുരുഷനെ ഉപേക്ഷിക്കാനോ വഞ്ചിക്കാനോ ഉള്ള ശ്രമങ്ങളെയാണ് ഇവിടങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഒരു വഞ്ചന ഒരുപാട് സുഖങ്ങൾക്ക് കാരണമാവുമെന്നതിനാൽ അതും വേണമെന്ന് സമൂഹം അങ്ങ് നിശ്ചയിച്ചു വച്ചതിന്റെ വെളിപാടുകളാണ് ഈ നാമപദങ്ങളെല്ലാം. മാധുര്യം, സുഗന്ധം, രതി സംയോഗ ശീലം, പ്രണയിക്കുമ്പോൾ അയാളിലല്ലാതെ മറ്റൊരാളോട് താത്പര്യം കാണിക്കാതിരിക്കുക, സമ്മാനത്തിനായി ആഗ്രഹമുണ്ടെങ്കിലും അതു പ്രകടമാക്കാതിരിക്കുക, കർത്തവ്യ ബുദ്ധി തുടങ്ങി ആറു ഗുണങ്ങളാണ് വാത്സ്യായനൻ വേശ്യാഗുണങ്ങളായി എടുത്തു പറയുന്നത്. ( വേശ്യാഗുണ ഷൾകം) കുടുംബിനികൾ ഇതിലേതു ഗുണത്തെയാണ് മാറ്റി നിർത്തേണ്ടത്?

പൂവ് പ്രകൃതിയുടെ ജനനേന്ദ്രിയമാണെന്ന് വച്ച് അങ്ങേയറ്റത്തെ കടുത്ത പ്രകൃതിവാദിപോലും ആത്യന്തിക സൌന്ദര്യം വെളിവായിക്കൊള്ളട്ടെ എന്നു തുണിയുരിഞ്ഞുകളഞ്ഞ് നടക്കാത്തതുപോലെ, നമ്മുടെ മുഖംമൂടി ശീലം വാക്കുകളുടെ അർത്ഥം എന്തായാലും കെട്ടിലമ്മയും അഭിസാരികയും ഒരു പോലെയാണെന്ന് പറഞ്ഞു നടക്കാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്നാലും പൊതുബോധത്തിനു വഴങ്ങി വഴങ്ങി നമ്മൾ ചെന്നു കയറുന്നത് അടിസ്ഥാനമില്ലാതെ നിശ്ചയിച്ചു വച്ചിരിക്കുന്ന ‌‌ ഒറ്റാലുകളിലേയ്ക്കാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുടെ ‘പീസു കമ്പി’ എപ്പോഴെങ്കിലുമൊക്കെയൊന്ന് കെട്ടിയിട്ടില്ലെങ്കിൽ സ്ഥിരമായി ഇരുട്ടിൽ കഴിയാനായിരിക്കില്ലേ യോഗം!

February 27, 2012

അതാ ഒരു പശു !



വാക്കിന്റെ ജാതകം നോക്കിയാൽ പശുവിന്റെ കാര്യം കഷ്ടമാണ്. ജീവജാലങ്ങളെല്ലാം എന്നൊരു മട്ടാലായിരുന്നു മുൻപ് സംസ്കൃതത്തിൽ പശുവിന്റെ അർത്ഥഗതി. ‘പശുഃ പശ്യതേഃ’ എന്നാണ് നിരുക്തം. കാണുന്നതെല്ലാം പശുവാണെന്ന്. മലയാളം, അതെടുത്തു പറഞ്ഞു പറഞ്ഞു പതം വരുത്തി ഒരു പാവം ജീവിയിൽ വച്ചുകെട്ടി. അങ്ങനെയത് കെട്ടാനുള്ളതായി. ‘പശുഃ പാശതേഃ’ എന്നും പറയും. എന്നു വച്ചാൽ കെട്ടിയിടാനുള്ളതാണെന്ന്. മൂക്കുകയാരുവച്ച് എന്നു തന്നെ വേണമെന്നില്ല. സംസ്കൃതരീതിയനുസരിച്ച് ‘സംസാരബന്ധനം’ എന്നൊക്കെ അർത്ഥമുണ്ടാക്കിയെടുക്കാം. ജീവനുള്ളവയെല്ലാം കൂടി ചേർന്നാണല്ലോ നമ്മളെ ഇവിടെ പിടിച്ചു വയ്ക്കുന്നത്. അല്ലെങ്കിൽ എന്നേ മുക്താത്മാക്കളായി ആത്മീയ സുഖം നുകർന്നേനേ. പക്ഷേ മലയാളം ആധ്യാത്മികമോ ഭൌതികമോ ആയ പഴയ അർത്ഥവ്യാപ്തികൾ കണ്ട ലക്ഷണമില്ല. സാക്ഷാൽ പശുപതിയെ ‘കറവക്കാരൻ’ എന്നു വിളിക്കാൻ മടിയില്ലാത്ത ഒരു കാലം പശുവിനെ മൂക്കു കയറും മൂക്കുത്തിയും കാതിൽ ബാങ്ക് ലോണിന്റെ ചെമ്പുതുട്ടും അണിയിക്കും. അടക്കവും ഒതുക്കവും വ്യാകുലമുഖവും പശുവിന് തറവാട്ടമ്മയുടെ ഹാവഭാവാദികൾ നൽകി നമ്മുടെ ഭാവനയെ കുളിരണിയിച്ചിട്ടുണ്ട്. എരുമപ്പാല് നിവൃത്തിയില്ലാത്തിടത്തേ നമ്മൾ കൈക്കൊണ്ടുള്ളൂ. തെരുവിലെ പെണ്ണാണ് എരുമ. പശുവിന്റെ കണവനായ കാളയ്ക്കുള്ള മാന്യത എരുമയുടെ കെട്ടിയോൻ പോത്തിനില്ല, പോത്തുകാലപ്പൻ പുരോഗമനക്കാരായ ബ്ലോഗോപജീവികളുടെ പ്രധാനദൈവമാണെങ്കിലും.

ആര്യദൈവമായ അയ്യപ്പനെ കുത്തി മലത്താൻ ഒരു എരുമ- മഹിഷം- കിണഞ്ഞിട്ടും നടന്നില്ല. ടിയാത്തി മതം മാറി മാളികപ്പുറമായി അയ്യപ്പൻ തന്നെ വിവാഹം കഴിക്കുന്ന സുന്ദരസുരഭില ദിവസവും കാത്ത് നടവരമ്പിൽ ഇരിപ്പാണ്. ജീവിതം പെണ്ണിന് അനന്തമായ കാത്തിരിപ്പല്ലെങ്കിൽ മറ്റെന്താണ്? ചാത്തന്റെ പരബ്രഹ്മം കൊമ്പു വളഞ്ഞ ഒരു പോത്തിന്റെ രൂപത്തിൽ നട കടക്കാനാവാതെ നിന്ന് അഗ്നിഹോത്രിയെ പാഠം പഠിപ്പിച്ച കഥ നാടോടി വഴക്കത്തിലുണ്ട്. അപ്പോൾ കാഞ്ചൈ ഇളയ ‘എരുമ ദേശീയത’യെ നിർവചിക്കുന്നതിനു മുൻപുതന്നെ ചില കറുപ്പൻ വിപ്ലവങ്ങൾ നമ്മുടെ നാട്ടിലും നടന്നിരുന്നു. പോത്തിന് മാധ്യമശ്രദ്ധ കിട്ടാതെ പോയെന്നു മാത്രം. സവർണ്ണബിംബം എന്ന നിലയിൽ പശുവിന് ആധികാരികത കൂടിയത് താരത‌മ്യേന അടുത്തകാലത്താണ്. അമ്മയും കുഞ്ഞും പോലെ പശുവും കുട്ടിയും പവിത്രമായ തെരെഞ്ഞെടുപ്പു ചിഹ്നമായിരുന്നില്ലേ കോൺഗ്രസ്സിന്റെ. അക്കാലത്തിനുമൊക്കെ ശേഷമാണ് സാമൂഹിക ജീവിതത്തിൽ വലിയമാറ്റം പശു ഉണ്ടാക്കിയത്. കാമധേനുവിനെയും മകൾ നന്ദിനിയെയും ഒക്കെ കഥകളിലെ അസംബന്ധമായി പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പശു നമുക്ക് മാതാശ്രീയൊന്നും ആയിരുന്നില്ല. വീട്ടിൽ ഒരു തൊഴുത്ത് ഫ്യൂഡൽ ഐശ്വര്യങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചിരുന്നു എന്നതു ശരി. (രാവിലെ എഴുന്നേറ്റ് ഒരു പശുക്കണി) കാടി വെള്ളവും തലേന്നത്തെ മിച്ചം ചോറും ഇട്ടു കൊടുത്താണ് വീട്ടിൽ നമ്മൾ ഈ മാതാശ്രീകളെ വളർത്തിയിരുന്നത്. പരുത്തിക്കുരു അരപ്പാണ് വീട്ടിലെ ജോലികൾക്കൊപ്പം പെണ്ണുങ്ങൾക്കുള്ള കൂനിന്മേൽ കുരു! തേങ്ങയുടെ കണ്ണ് ( അത് നാമ്പാണ്) തുരന്ന് തിന്നിട്ട് വെള്ളവും കുടിക്കരുതെന്ന് ഒരു വിലക്കുണ്ട്. അതുപോലെയായിരിക്കും പാലു തന്നതിനെ കൊന്നു തിന്നരുതെന്ന വിലക്കും. പാൽ ജീവദായിനിയാണല്ലോ. അമ്മയുടെ നെഞ്ചിലെ ചോര. അതുറയുന്ന തടി വെട്ടുകയെന്നാൽ അമ്മയെക്കൊല്ലുകയെന്നർത്ഥം. അപ്പോൾ യഥാർത്ഥ വെട്ട് അമ്മയ്ക്കിട്ടു വെട്ടിയ പരശുരാമനോ എന്നു ചോദിക്കരുത്. സദാചാരം വേറെ. പിടക്കോഴി സ്വന്തം ഭ്രൂണം ‘ആമ്പ്ലേറ്റാ’യത് കൊത്തി തിന്നുന്നതുപോലെയൊരു അറപ്പ് പ്രാകൃതമനസ്സിൽ കയറിപ്പറ്റിയതിന്റെ അടരുകളാണ് പിന്നീട് ഗോവധനിരോധനം വരെ നീളുന്ന ‘പുണ്യ’ങ്ങളായി കോലം കെട്ടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് പറ്റം പറ്റമായി എല്ലും തൊലിയും മാത്രം അവശേഷിക്കുന്ന പശുക്കൂട്ടങ്ങളുടെ നടന്നു വരവ് നമ്മുടെ വൈകിട്ടത്തെ പരിപാടിയുടെ മാറ്റണയ്ക്കാനാണ്. പെറോട്ടയ്ക്ക് ബീഫു തന്നെ വേണം. അജിനമോട്ടോ പ്രചരിച്ചു തുടങ്ങിയ കാലത്ത് എത്രയെത്ര നാടൻ തട്ടുകടകളാണ് കൌമാരവായിൽ വെള്ളം നിറച്ചത്. ‘പേരാറ്റു നീരായ പൈക്കളെ ആട്ടിത്തെളിച്ചുകൊണ്ട് വരുന്ന’ ഇടശ്ശേരിയുടെ കറുത്തച്ചെട്ടിച്ചികളെ ഓർത്തു പോകുന്നു. അതന്നേയുണ്ട്.

മുത്തൂറ്റിന്റെ പുതിയ ഒരു പരസ്യത്തിൽ മലയാളിയുടെ പശു സങ്കൽ‌പ്പങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കിയിട്ട് നേരെ ചെന്ന് മാതാശ്രീ സങ്കൽ‌പ്പത്തിലേയ്ക്ക് കയറുന്നതു കാണാം. വീട്ടിൽ പശു വന്നു കയറുന്നത് ഐശ്വര്യമാണെന്നാണ് അതിൽ പറയുന്നത്. അതിനെത്ര സമയമെടുക്കുമെന്നറിയില്ല, പക്ഷേ വീടു വയ്ക്കാനുള്ള ലോൺ മുത്തൂറ്റിൽ നിന്ന് എളുപ്പം കിട്ടും. ഇതാണ് വൺ ലൈൻ. പശുവിന്റെ വരവിനു കൊടുക്കുന്ന ദൃശ്യപ്പൊലിമയിൽ പരസ്യം ഊന്നുന്നത് ഒരു പക്ഷേ ഇത് ഉത്തരേന്ത്യയിൽ (കർണ്ണാടകവും ഹരിച്ചും ഗുണിച്ചും നോക്കിയാൽ ഉത്തരേന്ത്യൻ പശു ബെൽറ്റിൽ വരും) കൂടി ചെലവാകണമെന്ന് ഉദ്ദേശിച്ചായിരിക്കും. മണ്ണിന്റെ മണമില്ലെന്നു പറയുന്നതുപോലെ, സംഭാഷണത്തിലല്ലാതെ അതിൽ മലയാളമില്ലാത്തത് അതുകൊണ്ടാണ്. നോബൽ കവി തോമസ് ട്രാൻസ്ട്രോമറോടൊപ്പം വന്ന സുരേന്ദ്രഭവ നരേന്ദ്ര എന്ന ഇന്തോനേഷ്യൻ കവി യൂണിവേഴ്സിറ്റി കോളേജിന്റെ ഓഡിറ്റോറിയത്തിൽ നിന്ന് നിങ്ങളുടെ പശുക്കളുടെ കണ്ണുകളിലെ വാത്സല്യം എന്ന് പത്തിരുപതു കൊല്ലം മുൻപ് വാചാലനായതോർക്കുന്നു. രണ്ടു കാര്യങ്ങൾ കൊണ്ടാണ് ഇന്ത്യ അദ്ദേഹത്തിൽ അന്ന് കവിത നിറച്ചത്. ഒന്നിത്. മറ്റൊന്ന് നമസ്തേയെന്നു പറയുന്ന പെൺകുട്ടികളുടെ നീണ്ട വിരലുകൾ വലിയ ചിത്രശലഭങ്ങളായി തുടിക്കുന്നത് ...

ഇന്തോ ആര്യൻ ഭാഷകൾക്ക് പശു, അത്ര സങ്കോചിച്ച അർത്ഥമല്ല. ഹിന്ദിയിലത് സകല മൃഗങ്ങൾക്കുംകൂടിയുള്ള പേരാണല്ലോ. പക്ഷേ പ്രവൃത്തിയിൽ നമ്മുടെ പശുവിനെ അവർ മാതാശ്രീ മാത്രമാക്കി ചുരുക്കി. നാം അർത്ഥത്തിലെ സങ്കോചത്തെ ബിംബകൽ‌പ്പനകളാൽ അതിജീവിച്ചു. എല്ലാവരുടെയും അല്ല കേട്ടോ, സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ബംഗാളിയായ മഹാശ്വേതാദേവി കുട്ടികൾക്കായി എഴുതിയ കഥയാണ് നോൺ വെജ് പശു. അതിലെ ന്യാദോഷ് എന്ന പശു മരം കയറും ഇറച്ചിയും മീനും തിന്നും. വീടിന്റെ ഒന്നാം നിലയിൽ കയറി ചാന്ദ്രവെളിച്ചം മറച്ച് നിൽക്കുകയും ചെയ്തു. പശു എന്ന പാവന പാമര വിധേയ സങ്കൽ‌പ്പത്തെ സ്വതസ്സിദ്ധമായ കുസൃതികൊണ്ട് മഹാശ്വേതാദേവി മറിച്ചിട്ടതാകാൻ ന്യായമുണ്ട്. മാ സ്വന്തഇഷ്ടപ്രകാരം സ്വന്തമാക്കിയ പശുവാണത്. ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ ആടിനെപോലെ പശു ആദ്യം പാഠപുസ്തകങ്ങളാണ് തിന്നത്. ബാബ പറഞ്ഞത് അതാണ് പഠിക്കാനുള്ള എളുപ്പവഴിയെന്നാണ്. പിന്നെ അവളുടെ ഏകാന്ത ജീവിതം അസാധാരണമായി. കുളിക്കാൻ വന്ന പോലീസുകാരെ തിരിച്ചു കയറാനാവാതെ കുത്തി കുളത്തിൽ തള്ളിയിട്ടു. ഹിത്സ മത്സ്യത്തിനും കോഴിയിറച്ചിയ്ക്കുമൊപ്പം ധോത്തിയും വെളുത്തുള്ളിയും ആർത്തിയോടെ തിന്നു. സസ്യാഹാരം വച്ചുനീട്ടിയവർക്കെതിരെ കണ്ണുരുട്ടി. ഇറച്ചി തിന്ന് പേശീബലം വച്ച കാലുകളാൽ നിർഭയയായി കോണികയറി മട്ടുപ്പാവിൽ ആകാശത്തേയ്ക്ക് നോക്കി നിന്നു. പക്ഷേ അസാധാരണമായ ജീവിതം വച്ചു നീട്ടിയ അസുഖം മുറ്റി മരിച്ചു. വ്യവസ്ഥാവിരോധിയായ ഈ പശുവിന്റെ കഥ കഥാകർത്രിയെഴുതുന്നത് 1978 കാലത്താണ്. ഈ കഥ സമകാലത്ത് വീണ്ടും വായിക്കുമ്പോൾ അതു നിവേദിക്കുന്ന രാഷ്ട്രീയാർത്ഥങ്ങൾ വ്യാഖ്യാനങ്ങൾ ആവശ്യമില്ലാതെ തന്നെ വെളിവാകും. ബംഗാളിന്റെ സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങൾ അറിയണമെന്നു പോലുമില്ല. (ബംഗാൾ ബ്രാഹ്മണർ മാംസവിരോധികളല്ല. സന്ന്യാസിയായ വിവേകാനന്ദൻ മാംസം കഴിക്കുമെന്ന് പറഞ്ഞാൽ ഇന്നും ഇവിടെ മൂക്കത്തു വിരൽ വയ്ക്കാൻ ഇവിടെ ആളുണ്ട്)

വിഷ്ണുപ്രസാദിന്റെ പശു കവിതയിലെ കെട്ടുപൊട്ടിച്ചോടുന്ന പശുവും അതിന്റെ പിന്നാലെയോടുന്ന അതിന്റെ വളർത്തമ്മയും വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന സാധുജീവിതങ്ങളുടെ ദൈന്യമാണല്ലോ പങ്കുവച്ചത്. വിഷ്ണു അതിൽ നേരിട്ടു ചെന്നു നിന്ന് പങ്കു പറ്റിയില്ല. ആണായി മാറി നിന്ന് നിരീക്ഷിച്ചതേയുള്ളൂ. നിക്ഷ്പക്ഷതയാണ് പ്രകടഭാവം. ദൃക്‌സാക്ഷികൾ പിന്നെന്തുവേണം എന്നൊരു ചോദ്യമാണ് കവിതയിലെ സൂക്ഷ്മധ്വനി. പശുവെന്ന രാഷ്ട്രീയവും സാമൂഹികവും ആത്മീയവുമായി നാൾക്കുനാൾ തിടം വച്ച് കലമ്പുന്ന ബിംബത്തെ പടങ്ങൾ പൊഴിച്ച് തോറ്റിയാണ് വിഷ്ണു കവിതയിൽ കയറ്റിയത്. പശു അതല്ലാതെ മറ്റൊന്നുമല്ലെന്ന് വിഷ്ണു നടിച്ചു. അത് അതല്ലല്ലോ എന്ന് നമ്മൾ ഭാവിച്ചു. ‘പശുവുമായി നടക്കുന്ന ഒരാൾ’ എന്ന കഥയിൽ പശു പിടിതരാത്ത ഒരു ഭാവനാ രോമാഞ്ചമായി വഴുതുന്നതുകാണാം. പശുവെന്ന ഹൈന്ദവബിംബം ഒരൊഴിയാബാധയായി ചേക്കേറുന്നത് ബാബറി മസ്ജിത്ത് അനന്തരകാലത്തിന്റെ ഒരു വേവലാതി കൂടിയാണ്. തിരുച്ചിറപ്പള്ളിയിൽ ഒരിടത്ത് ഒന്നിച്ചു കൂടിയ കുറച്ചു മുസ്ലീം കൂട്ടുകാർ, കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വരുന്നതു പ്രമാണിച്ചുള്ള കരുതൽ അറസ്റ്റിൽ നിന്ന് ഒഴിവാകാൻ കാജാമലയെന്ന കുന്നിൽ ചെരുവിൽ ഒളിച്ചു താമസിക്കുന്ന ദിവസം അനീസ് മുഹമ്മദ് പറഞ്ഞ പഴയ കഥയുടെ രൂപത്തിലാണ് അൻ‌വർ അബ്ദുള്ള ‘അലിഗഡിൽ ഒരു പശു’ അവതരിപ്പിച്ചിരിക്കുന്നത്. കഥയ്ക്കുള്ളിൽ മറ്റൊരു കഥ. കഥാകൃത്ത് അതിനെ ചരിത്രം എന്നാണ് വിളിക്കുന്നത്. പഴയതുപോലെ തമാശയ്ക്കല്ല. ഉത്തർ പ്രദേശിനും മഹാരാഷ്ട്രയ്ക്കുമിടയിൽ ഏതുനേരവും പൊട്ടിയൊലിക്കാവുന്ന ഒരു മുറിവിന്റെ ഭീഷണിയുമായി കിടക്കുന്ന അലിഗഡിൽ ഒരു ദിവസം മരണപ്പെട്ടു കിടക്കുന്ന ഒരു പശുവിന്റെ രൂപത്തിലാണ് അതു വന്നത്. ആലംബമില്ലാത്ത ഭീതി. പശു കൊലചെയ്യപ്പെട്ടതാണെങ്കിൽ വെറി, കടിഞ്ഞാണില്ലാതെ അഴിഞ്ഞാടും. അരക്ഷിതമായ ഒരു രാത്രിയ്ക്കു ശേഷം പശു അവിടെ വന്നു കിടന്ന് മരിച്ചുപോയതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടു വന്നു. ഒരു പശുവിന്റെ സ്വാഭാവികമോ അല്ലാത്തതോ ആയ മരണത്തിൽ തൂങ്ങിയാടുന്ന കുറെ ജീവാത്മാക്കളെ കാണിച്ചു തന്നുകൊണ്ട് അൻ‌വർ മരിച്ചുപോയ പശുവിൽ നിന്ന് കോയമ്പത്തൂർ സന്ദർശിക്കാൻ വരുന്ന കേന്ദ്രമന്ത്രിയിലേയ്ക്ക് ഒരു പാലം പണിയുന്നുണ്ട്. അയാളും ഒരു ‘വിശുദ്ധപശു’വാണ്. എൺപതുകൾക്കു ശേഷം ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ മുസ്ലീം ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥമാത്രമല്ല കഥ ഉള്ളിൽ ഒതുക്കി വയ്ക്കുന്ന ധ്വനി. കോയമ്പത്തൂർ സ്ഫോടനം ഉൾപ്പടെയുള്ള ആസന്നഭൂതകാല സംഭവങ്ങൾ ഓർമ്മകളിൽ ഉള്ള മനുഷ്യർക്ക് രക്ഷപ്പെടലുകളുടെ അനുസ്യൂതി മിഥ്യയാവാനുള്ള സാധ്യത എപ്പോഴുമുണ്ടെന്നതും കൂടിയാണ്.

ഇന്ദുമേനോന്റെ ‘ഒരു ലെസ്‌ബിയൻ പശു’ എന്ന കഥ വ്യത്യസ്തമായ കോണിലൂടെയാണ് പശുബിംബത്തെ നോക്കുന്നത്. പഠാണികുടുംബത്തിലെ മെഹറുന്നിസയെ ശ്രീഹരി വെങ്കിടെഷ് പൈ കൂടെ താമസിപ്പിക്കുന്നതിലുള്ള സാമൂഹികവും കുടുംബപരവും മതപരവുമായ അസ്വാരസ്യങ്ങൾ നേരിയ ഒച്ചയിലേ ഉള്ളൂ കഥയിൽ. പകരം സ്ഥാനം നേടുന്നത് ലിംഗപരമായ ഒരു പ്രശ്നമാണ്. തളർവാതം വന്ന മെഹറുന്നിസയെ ശുശ്രൂഷിച്ച നേഴ്സാണ് കഥയിലെ പശു. അവൾ ‘കറവറ്റ പശു’ വായിരിക്കണം. അവർ ഒരു ഡയറി ഫാം ഉടമയാണെന്ന് കഥയുടെ അവസാനത്തിലുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച സ്ത്രീയെന്ന നിലയിൽ അന്വേഷിക്കാനത്തിയ ശ്രീഹരിയോടൊപ്പമാണ് മെഹറുന്നിസ പിന്നെ താമസിക്കാൻ തീരുമാനിച്ചത്. പക്ഷേ അവളുടെ ശരീരത്തെ സ്നേഹിക്കുന്ന പശു അങ്ങനെ അവളെ വിടാൻ ഒരുക്കമായിരുന്നില്ല. പശുവിനെ പേടിച്ച് ശ്രീ ഹരി തിടുക്കത്തിൽ മെഹറുവിനെ ഹൈന്ദവാചാരപ്രകാരവും മുസ്ലീം ആചാരപ്രകാരവും പിന്നെ നിയമപരമായും വിവാഹം ചെയ്ത് സ്വന്തം ആദർശത്തെ കുഴിച്ചു മൂടി. മെഹറുവിന്റെ പിതാവ് തുറന്ന് ആവശ്യപ്പെട്ടിട്ടും ‘താനൊരു സ്ത്രീവാദിയായിരിക്കുന്നിടത്തോളം കാലം വിവാഹമെന്ന സ്ഥാപനത്തെ അംഗീകരിക്കുന്ന പ്രശ്നമില്ലെ’ന്നാണ് ശ്രീഹരി പറയുന്നത്. പെണ്ണിന് ധാരാളമായി സ്വാതന്ത്ര്യം നൽകുക. ഈ നിലപാടാണ് മറ്റൊരു പെണ്ണിനെ പേടിച്ച് അയാൾ മാറ്റിയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് പത്രം വായിക്കുന്നതിൽ നിന്ന് മെഹറിനെ വിലക്കിക്കൊണ്ട് ഭർത്താവിന്റെ സകലമാന ഗർവോടും കൂടി ‘പോയി കാപ്പി കൊണ്ടു വാടി’ എന്ന് ഭാര്യയോട് കൽ‌പ്പിച്ചു. ഒരു പീഡനത്തിൽ നിന്നും മറ്റൊരു പീഡനത്തിനിടയിലേയ്ക്കുള്ള ചെറിയ ഇടവേളയാണ് ‘ലെസ്‌ബിയൻ പശു’ എന്ന കഥയിലെ കാലം. കുറച്ചുകൂടി ഉറക്കെ ചിന്തിച്ചാൽ ആശ്രിതത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് കഥ ചില വെളിപ്പെട്ടു കിട്ടാത്ത ആശയങ്ങളിൽ ഞെരിപൊരി കൊള്ളുന്നതു കാണാം. ‘ശരീരം കൊണ്ട് എവിടെ എങ്ങനെ പെരുമാറണം എന്നറിയാത്ത ഇര മനുഷ്യൻ മാത്രമാണെന്ന് ’ അൻ‌വർ അബ്ദുള്ളയുടെ അനീസ് എന്ന കഥാപാത്രം പറയുന്നത് ശരിക്ക് യോജിക്കുന്നത് ലെസ്‌ബിയൻ പശു’വിലെ കഥാപാത്രങ്ങൾക്കാണ്. പശുമാംസം തിന്നുന്ന പാണസമുദായത്തിലെ അംഗമായ ‘പശു’ വിനു മാത്രമല്ല, ശ്രീഹരിയ്ക്കും മെഹ്റുവിനും മെഹ്‌മൂദ് ഖാനും ഒന്നും ആത്യന്തികമായി എന്തു ചെയ്യണമെന്ന് അറിയില്ല. ദുരന്തത്തിന്റെ ഒരു പങ്ക് അങ്ങനെ വരുന്നതാണ്. നമ്മളെ ആകർഷിക്കുന്ന ഘടകം പശു ഇവിടെ പതിവുകൾക്ക് വിപരീതമായി ആക്രമണകാരിയായിരുന്നു എന്നതാണ്. വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള അവളുടെ ‘ഇറങ്ങി നടപ്പും അവകാശവാദവും’ അവളെ നാശത്തിലെത്തിച്ചു. വിഷ്ണുപ്രസാദിന്റെ കവിതയിൽ കണ്ടതുപോലെ അയവിറക്കാൻ വേണ്ടി മാത്രമായി അവൾ ശേഷിക്കുന്നില്ല. ആണിന് അവളെ പാകപ്പെടുത്തി അവശേഷിപ്പിക്കേണ്ടതുള്ളതുപോലെ ഒരാവശ്യം പെണ്ണിനില്ലെന്നു ചുരുക്കം.

സാമ്പ്രദായിക വിശ്വാസങ്ങളിൽ നിന്നും പടം പൊഴിഞ്ഞ പ്രകൃതിയാണ് പശുബിംബങ്ങൾക്ക് ഭാവനാനീരാവിയുടെ ഉപരിമണ്ഡലങ്ങളിൽ. അതങ്ങനെ കടന്നു കയറുകയാണ്. അപ്പോൾ വെറുതേ ഒരു ഡീപ് ഫ്രൈ ഓർഡർ ചെയ്ത് ചാഞ്ഞിരുന്നാണെങ്കിലും അതുകളെപ്പറ്റിയൊക്കെ സ്വല്പം ചിന്തിച്ചാലെന്ത്?

ചിത്രം : http://www.cgtantra.com/forums/showthread.php?t=2068