March 10, 2026

പി കെ ബാലകൃഷ്ണന്റെ രചനകളും മാധ്യമവും

 


    മാധ്യമത്തിന്റെ പത്രാധിപരായിരുന്ന പി കെ ബാലകൃഷ്ണനെ അനുസ്മരിപ്പിക്കുന്ന മികവുറ്റ രചനകൾ ഇത്തവണ മാധ്യമം ആഴ്ചപ്പതിപ്പിലുണ്ട്. ജനകീയ സാംസ്കാരിക വിചാരവേദിയുടെ മുഖപത്രമായ ‘പ്രേരണ’യ്ക്കു വേണ്ടി ബി രാജീവനും ഡോ ഉദയകുമാറും ചേർന്നു നടത്തിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണവും ബാബുരാജ് ഭഗവതി, ‘ജാതിവ്യവസ്ഥയും കേരളചരിത്രവു’മെന്ന കൃതിയെ മുൻനിർത്തിയെഴുതിയ ലേഖനവും പി കെ ബിയുടെ കാലാന്തരമായ വീണ്ടെടുപ്പിനും അദ്ദേഹത്തിന്റെ രചനകളുടെ ‘അകം പൊരുൾ’ (പാരഡൈം) വെളിപാടിനും സഹായിക്കുന്നുവെന്ന അർത്ഥത്തിൽ കൂട്ടത്തിൽ കൂടുതൽ ശ്രദ്ധേയമാണ്. 

    “സമുദായങ്ങളുടെ ബഹുസ്വരമായ സംഘാടനമെന്ന നിലയിൽ ദേശത്തെ വിഭാവന ചെയ്യുകയും ആ യുക്തി ഉപയോഗിച്ച് വസ്തുതകളെ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്ത” ചിന്തകനെന്ന നിലയിലാണ് ബാബുരാജ് ഭഗവതി പി കെ ബിയെ വിലയിരുത്തുന്നത്. വർഗീയത, സാമുദായികത, മൂലധനം, വരേണ്യത, ദേശീയത, മതേതരത്വം എന്നിവയ്ക്ക് കീഴാളരുടേതായ അർത്ഥവും ചരിത്രവും നൽകാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേതെന്നും ബാബുരാജ് ഭഗവതി എഴുതുന്നു. ‘ഇതിനു തടസ്സം നിന്ന പൊതുനിർമ്മിതികളെ വെളിച്ചത്തുകൊണ്ടുവരുന്ന പ്രക്രിയയിൽ കീഴാളരെയും സവർണ്ണരെയും രണ്ടു പാത്രംകൊണ്ട് അളക്കുന്നവരോട് രാജിയാവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല’ എന്ന നിഗമനത്തിൽ എത്തിച്ചേർന്നതിനുള്ള  കാരണമായി, ലേഖനത്തിന്റെ തുടക്കത്തിൽ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന കൃതിയെ മുൻനിർത്തി 1983 -1984 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിന്തയിലും സമതാളത്തിലും നടന്ന വാദപ്രതിവാദങ്ങളുടെ സംഗ്രഹം നൽകിയിട്ടുണ്ട്. 

 പികെബിയുടെ ചരിത്രഗ്രന്ഥത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്, കെ കെ എൻ കുറുപ്പാണ്. മൗലികരേഖകൾ പരിശോധിക്കാതെ,  പിൽക്കാലത്ത് എം ജി എസ് എഴുതിയ രേഖകൾ കാണാതെ, അക്കാദമിക ചരിത്രരചനയുടെ സ്വഭാവമില്ലാതെ എഴുതിയ, സാഹിത്യചോരണത്തിന്റെ ദൂഷ്യമുള്ള രചനയായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്  ‘ജാതിവ്യവസ്ഥിതി....യെ’ കുറുപ്പ് ആക്രമിക്കുന്നത്. പി കെ ബിയുടെ ചരിത്രം 1983 മേയിലാണ് പ്രസിദ്ധീകരിച്ചത്. 1987-ൽ അതിനു നവീകരിച്ച മറ്റൊരു പതിപ്പുണ്ടായി. ആദ്യപതിപ്പിലുണ്ടായിരുന്ന 35 അദ്ധ്യായം രണ്ടാം പതിപ്പിൽ 32 ആയി കുറഞ്ഞു. നവീകരിച്ച പതിപ്പിനെപ്പറ്റിയെഴുതിയ ആമുഖത്തിൽ 18 അദ്ധ്യായങ്ങൾ പൊളിച്ചെഴുതിയതായി പി കെ ബി സമ്മതിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ നടന്ന തർക്കത്തെ തുടർന്നായിരിക്കണം ഈ തിരുത്തിയെഴുത്ത് എങ്കിൽ അത് ജനാധിപത്യപരമാണ്. ലേഖനം അക്കാര്യത്തിലല്ല ഊന്നുന്നത്. 

ചരിത്രരചനയുടെ വസ്തുനിഷ്ഠശൈലിയല്ല പി കെ ബി പുസ്തകത്തിൽ പുലർത്തുന്നത് എന്നതൊരു വസ്തുതയാണ്. ആകർഷണീയമായവും ഊർജസ്വലവുമായ ഭാഷയ്ക്കുടമയാണ് അദ്ദേഹം.  ബാലകൃഷ്ണൻ എഴുത്തുരീതിയുടെ പ്രത്യേകതകളെല്ലാം ‘ജാതിവ്യവസ്ഥിതി’യിലുമുണ്ട്. ആധികാരിക ചരിത്രമെന്ന പേരിൽ പ്രചരിച്ചിരുന്ന ഇളംകുളം കുഞ്ഞൻ പിള്ളയുടെ നിരീക്ഷണങ്ങളെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ചതിന്റെ പേരിൽ, ജാതിപരമായ പൊതുബോധങ്ങളെ ഇളക്കിമാറ്റിയതിന്റെ പേരിൽ പുസ്തകം കൂടുതൽ ചർച്ചാവിഷയമായി. കൂട്ടത്തിൽ ഇളം കുളത്തിന്റെ പാത പിന്തുടരുന്ന എ ശ്രീധരമേനോനെയും അദ്ദേഹം കളിയകകുന്നുണ്ട്.  ‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിതകൊണ്ട് ഒരു ചരിത്രരചന’ എന്ന ഉപശീർഷകം പ്രസിദ്ധമായിരുന്നു. എന്നാൽ രണ്ടാം പതിപ്പിൽ അതില്ല. എന്നാൽ ‘സ്ഥലകാലവേഴ്ചയില്ലാത്ത ചരിത്രസങ്കല്പങ്ങൾ, ആത്മനാശത്തിലേക്കു ഘോഷയാത്ര നടത്തിയ പ്രാകൃതപ്രൗഢികൾ, വിചിത്രരാജവാഴ്ചകളുടെ വിചിത്രമായ ജനനം, ദ്വൈതമാർഗപ്പഴുതിലൂടെ മാനസികാന്ധ്യത്തിലേക്ക്’ - എന്നിങ്ങനെ ആകർഷകമായ തലക്കെട്ടുകൾ നൽകാൻ അദ്ദേഹം മടിച്ചിട്ടുമില്ല.  (കാവ്യകല കുമാരനാശാനിലൂടെ എന്ന പുസ്തകത്തിലെ ഒരു തലക്കെട്ട് ഓർമ്മ വരുന്നു : പ്രതിഭാരക്ഷസ്സിന്റെ കുതിരസവാരി. പത്രപ്രവർത്തന പരിചയത്തിൽനിന്നാവണം അദ്ദേഹത്തിന്റെ സർഗാത്മകതയുടെ ലക്ഷണമായ ആകർഷകവും കൃത്യവുമായ തലക്കെട്ടുകളുടെ ഉത്പത്തി) 

സാഹിത്യവിമർശനത്തിന്റെ ഭാഷാസങ്കേതങ്ങളുപയോഗിച്ചാണ് ചരിത്രപുസ്തകത്തിൽ ഇളംകുളം വധം പുസ്തകത്തിൽ പി കെ ബി നിർവഹിക്കുന്നത്  -

“34 ശാസനങ്ങൾകൊണ്ട് പ്രൊഫ. ഇളംകുളം വൈഭവപൂർവം നടത്തിയിരിക്കുന്ന ഒരുതരം ചരിത്രമുച്ചീട്ടുകളിയാണ് രണ്ടാം ചേരസാമ്രാജ്യം.“ (പു. 63)
“കൈവശം വന്ന ‘ദൃഢമായ ചരിത്രരേഖ’വച്ചുകൊണ്ട് പ്രൊഫ. ഇളംകുളം തുടർന്നു നടത്തുന്നത് മനഃപൂർവമുള്ള പാണ്ഡിത്യപഞ്ചവാദ്യഘോഷമാണ്“ (പു.64) 
“... 300 കൊല്ലം കേരളം വാണ കുലശേഖരചക്രവർത്തിമാരെപ്പറ്റിയും പ്രൊഫ. ഇളംകുളം എഴുതിവച്ചിരിക്കുന്നതു വായിച്ചു കേട്ടാൽ ആ പഴയ ശിവക്ഷേത്രം തീർച്ചയായും പൊട്ടിച്ചിരിക്കുമായിരുന്നു” (പു.89) 

ഇതു നോക്കുമ്പോൾ പുസ്തകത്തിന്റെ അക്കാദമിക് ചരിത്ര പ്രതിപാദനരീതിയെ, ചരിത്രകാരൻ എന്ന നിലയ്ക്ക് കെ കെ എൻ കുറുപ്പ് വിമർശിക്കുന്നതിൽ കാര്യമുണ്ടെങ്കിലും ഇപ്പോൾ (സത്യാനന്തരതയുടെ വൈകാരികസത്യത്തെ മുൻ നിർത്തി) സ്വത്വസംബന്ധിയായ വിഷയങ്ങളിൽ അക്കാദമിക് ചരിത്രകാരർതന്നെ (ഫെയിസ് ബുക്കിലും മറ്റും) ഈ രീതി പിന്തുടരുന്നതായി കാണാം. ആ നിലയ്ക്ക് പി കെ ബി കാലത്തെ കടന്നു നിൽക്കുന്ന മാതൃക കണ്ടെത്തിയ എഴുത്തുകാരനായിരുന്നു 

ഇളംകുളത്തിന്റെ ചരിത്രനിഗമനങ്ങളെ ആക്രമിച്ച മറ്റൊരാൾ കാണിപ്പയ്യൂരാണ് എന്നുംകൂടി ഇവിടെ ഓർക്കാം. ജാതി പറഞ്ഞായിരുന്നു ആ വിമർശനം. നമ്പൂതിരിമാരുടെ പ്രാമാണ്യത്തെ ലഘൂകരിച്ചു കണ്ടതാണ് കാണിപ്പയ്യൂരിന്റെ പ്രകോപനത്തിനു കാരണം. 

    ‘പ്രേരണ’യിലെ അഭിമുഖത്തിൽ പി കെ ബാലകൃഷ്ണൻ ആക്രമിക്കുന്ന രണ്ടു ജാതിവിഭാഗങ്ങൾ നമ്പൂതിരിമാരും നായന്മാരുമാരുമാണ്. സംബന്ധത്തെക്കുറിച്ചും ബ്രഹ്മചര്യത്തെക്കുറിച്ചും പിൽക്കാലത്തുണ്ടായ ആക്ഷേപങ്ങളുടെ തുടക്കമോ രൂക്ഷതയോ കാര്യമായിത്തന്നെ പി കെ ബിയുടെ എഴുത്തുകളിൽ കാണാം. നാരായണഗുരു കൃത്യമായും ‘ക്രിസ്ത്യൻ പ്രോഡക്ടാണെന്നു’ വിശ്വസിക്കുന്ന പി കെ ബാലകൃഷ്ണന്, സാമുദായിക വീക്ഷണങ്ങളിൽ കടന്നു വിരാജിച്ച ക്രിസ്ത്യൻ മൊറാലിറ്റിയുടെ ശക്തമായ സ്വാധീനവും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിക്കുകയും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രൂക്ഷമാവുകയും ചെയ്ത കേരളരാഷ്ട്രീയത്തിലെ നായരീഴവസംഘർഷത്തിന്റെ വിദ്വേഷം രൂപം നൽകിയ വാങ്മയങ്ങളെയും പറ്റി ധാരണയില്ലായിരുന്നു എന്നു വിചാരിക്കുന്നത് മൗഢ്യമാകും. പി കെ ബിയുടെ തന്നെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ വിമർശിച്ചുകൊണ്ടെഴുതിയ ‘ഒരു വീരപുളകത്തിന്റെ കഥ’യിലും പ്രതിസ്ഥാനജാതിക്കൊരു ഊന്നലുണ്ട്. (1944-ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കുമ്പളംചിറ വാസവപ്പണിക്കരുടെ ‘മുലൂർ പത്മനാഭപ്പണിക്കർ’ എന്ന ജീവചരിത്രപുസ്തകത്തിൽനിന്നാണ്, 1960 കളിലെ  മന്നത്തു പത്മനാഭന്റെ ഉൾപ്പടെയുള്ള ഈഴവവിരുദ്ധ പരാമർശങ്ങൾ ഇടയ്ക്കിടയ്ക്ക് വാലും തുമ്പും വെട്ടിയ നിലയിൽ, ഫെയിസ് ബുക്ക് പോസ്റ്റുകളായി അവതരിക്കുന്നത് എന്നോർക്കുക. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വരുമ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മാറിയതിനനുസരിച്ച് ഉള്ളടക്കത്തിലും മാറ്റമുണ്ടായി എന്നർത്ഥം) ഈ സംഘർഷത്തിന്റെ ഫലം പി കെ ബിയെയും ബാധിച്ചിരുന്നു. ‘പ്രേരണ’യിലെ അഭിമുഖത്തിൽ അദ്ദേഹം എഴുതുന്നു :

“നായന്മാരുടെ സാമൂഹികജീവിതത്തിൽ ഈ ഹാസ്യാത്മകമായ വൈരുദ്ധ്യം വേറൊരു രൂപത്തിലാണ്. നമ്പൂതിരിയുടെ വീട്ടിൽ അവൻ ദാസനാണ്. ഇലനായരോ, ചൂലുനായരോ, ചാണകം നായരോ ഒക്കെയാണ്. പുറത്തിറങ്ങിയാലോ, അവൻ വാളെടുത്ത മുഷ്കനായി കഴിഞ്ഞു. അവന്റെയും കുടുംബജീവിതം കഷ്ടമായിരുന്നു.”

    പച്ചയ്ക്ക് ജാതി പറഞ്ഞുകൊണ്ടുള്ള പരാമർശങ്ങൾക്ക് എത്രയൊക്കെ വിപ്ലവസ്വഭാവമുണ്ടെന്നു വാദിച്ചുറപ്പിച്ചാലും വ്യത്യസ്തമായ നിലയിൽ അപരത്വം അതിൽ സന്നിഹിതമായിരിക്കും.  നിറഞ്ഞു കവിയുന്ന വിദ്വേഷംകൊണ്ടുള്ള പിശാചുവത്കരണത്തിന്റെ ആരംഭസ്ഥാനങ്ങളാണിവ. പി കെ ബിയിൽ അത് ബാബുരാജ് ഭഗവതി ചൂണ്ടിക്കാട്ടും വിധമുള്ള സാമൂഹിക ലക്ഷ്യം മുൻനിർത്തിയുള്ള ബൗദ്ധിക മിന്നാട്ടങ്ങളായിരുന്നുവെങ്കിൽ പിന്നീട് അത് മറ്റു നിലകളിൽ പ്രതിലോമപരമായി മുന്നേറുന്നതായാണ് കാണുന്നത് എന്ന വ്യത്യാസമുണ്ട്. തുടക്കമെന്ന നിലയിൽ അതു ചെറിയ കാര്യമല്ല. 

    പി കെ ബാലകൃഷ്ണന്റെ ഭാഷയെപ്പറ്റി പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ബാബുരാജ് ഭഗവതിയുടെ ലേഖനത്തിന്റെ തലക്കെട്ട് ‘ജാത്യതീതരായ ഞാനും മറ്റവന്മാരുടെ ജാതി മനോഭാവവും’ എന്നാണ്.  ജാതിവ്യവസ്ഥിതിയും കേരളചരിത്രവും- ഒന്നാം പതിപ്പിലെ ആമുഖത്തിലെ ഒരു വാചകത്തിൽനിന്നാണ് ഈ തലക്കെട്ട്. ഇതിലൊരു വ്യാകരണപ്പിശകുണ്ട്. ‘ഞാൻ’ കർത്താവായി വരുമ്പോൾ ‘ജാത്യതീതനല്ലേ’ ആകൂ, ബഹുവചനമായി ‘അതീതരാകില്ലല്ലോ’. പി കെ ബിയ്ക്ക് അങ്ങനെ തെറ്റു പറ്റുമോ? ആമുഖത്തിൽ അദ്ദേഹം പുസ്തകരചനയിൽ സഹായിച്ചവരെ പേരെടുത്തു പറഞ്ഞ് ഓർമ്മിച്ചിട്ടുണ്ട്. ഇ എൻ മുരളീധരൻ നായർ, നീലം പേരൂർ മധുസൂദനൻ നായർ,  കെ രാമചന്ദ്രക്കുറുപ്പ്, ബി ബാലചന്ദ്രൻ ഇവർക്കു പുറമേ ഏന്റേതുമാത്രമായ കൃതിയാണിതെന്നു പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം വിനയാന്വിതനാകുന്ന, യൂണിവേഴ്സിറ്റി ലൈബ്രറി റിസർച്ചു സെക്ഷനിലെ വേലപ്പൻ നായരുമുണ്ട്. ഇത്രയും പേരിലൂടെ കടന്നുപോയ ഒരു പുസ്തകത്തിൽ വ്യാകരണത്തെറ്റ് ആമുഖവാക്യത്തിൽ വരാൻ സാധ്യതയുണ്ടോ?

    ‘കേരളീയജീവിതത്തിന്റെ കാതലായ ഭാഗം ജാതിരാഷ്ട്രീയമാണല്ലോ. ജാത്യതീതരായ ‘ഞാൻ’ മാർ അവിടെവച്ചു ‘മറ്റവന്മാരുടെ’ ജാതിമനോഭാവത്തെ കൈകാര്യം ചെയ്യുന്നു.’ - ഇതാണ് ആ വാക്യം. അതിലൊരു പി കെ ബി സ്പർശം ഉണ്ട്. മാത്രമല്ല ആ ‘ഞാൻ’ മാരിലെ വ്യാകരണവികലത്വം ഒരുതരത്തിൽ ജാതിവികലത്വത്തിന്റെ രൂപകവുമാണ്. അത് ഒരു വശത്തുമാത്രമായി ഒതുങ്ങിക്കൂടുന്നതല്ല എന്നൊരു തിരുത്തുണ്ട്.  സർവസമുദായത്തെയും വ്യത്യസ്തനിലകളിൽ ആശ്ലേഷിച്ചുനിൽക്കുന്നതാണ് . തൊട്ടാൽ മതി അതിപ്പോഴും പഴയതിനേക്കാൾ കാര്യമായി പൊട്ടിത്തെറിക്കും. 

(മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 9-16, 2026)

 

No comments: