September 29, 2025

ഭ്രമാത്മക യാഥാർത്ഥ്യത്തിന്റെ രാത്രിസഞ്ചാരങ്ങൾ

 



സി അനൂപിന്റെ ആദ്യ സമാഹാരം പ്രണയത്തിന്റെ അപനിർമ്മാണം’ 2000-ലാണ് പുറത്തിറങ്ങുന്നത്. അപ്പോൾ കലാകൗമുദിയിലെ സബ് എഡിറ്ററായിരുന്നു. ഉണ്ണി ബാലകൃഷ്ണനും  അന്ന് കേരളകൗമുദിയിലായിരുന്ന കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനും സഹവാസികൾ. അനൂപിന് 1992 -ൽ കേരളസർവകലാശാലാ കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. മികച്ച ചലച്ചിത്രനിരൂപണത്തിനുള്ള പത്മരാജൻ പുരസ്കാരവും ലഭിച്ചു. പത്മരാജന്റെ പേരിൽ ആരംഭിച്ച ആദ്യ പുരസ്കാരമായിരുന്നു അത്. പ്രണയത്തിന്റെ അപനിർമ്മാണത്തിന്  അവതാരിക എഴുതിയത് നരേന്ദ്രപ്രസാദ്, പഠനം എഴുതിയത്  വിജു വി നായർ. അന്ന് കലാകൗമുദിയിൽ എം പി നാരായണ പിള്ളയുണ്ട്. സാഹിത്യപ്രവർത്തകസഹകരണസംഘം വഴി ആദ്യ സമാഹാരം വരികയാണ്, ആമുഖവും പഠനവും എഴുതുന്നത് ഇന്നയിന്ന ആൾക്കാരാണെന്ന് അറിയിച്ചപ്പോൾ ആദ്യ സമാഹാരം ഇറങ്ങുന്നതിന്റെ സന്തോഷത്തിൽ പേട്ടയിലെ റയിൽവേ ക്യാന്റീനിൽനിന്ന് ചായയും അതിനു മേലെ ഒരു സിഗരറ്റും ഓഫർ ചെയ്തിട്ട്, നാരായണപിള്ള ആദ്യം ചെയ്തത്,  മൂല്യമുള്ളഒരു എഴുത്തുകാരനായിരിക്കാൻ ഭാവിയിൽ എന്തൊക്കെ നിഷ്ഠകളാണ് ജീവിതത്തിൽ പാലിക്കേണ്ടത് എന്ന് ഉപദേശിക്കുകയായിരുന്നു. സാധാരണ കഥയെഴുതി മുതിർന്നവർ കുട്ടിത്തരം വേഷങ്ങളെ കൈകാര്യം ചെയ്യുമ്പോലെ കഥയ്ക്കുള്ളിൽ എന്തൊക്കെ പണിയണമെന്നല്ല, കഥകൾക്കു പുറത്തും കഥാകൃത്തായിരിക്കാനും പത്രാധിപർക്കു മുന്നിൽ ഓച്ഛാനിച്ചു നിൽക്കാതിരിക്കാനും എന്തുവേണമെന്നായിരുന്നു ഉപദേശത്തിന്റെ കാതൽ. അധികാരത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കഥയെഴുതിയിട്ട് അതു പ്രസിദ്ധീകരിച്ചുകിട്ടാൻ പത്രമാപ്പീസിൽ കാത്തുകെട്ടിയും ഓച്ഛാനിച്ചും നിൽക്കുന്ന കഥാകൃത്തിനേക്കാൾ ദയനീയനായി മറ്റാരാണുള്ളത്? ബൂർഷ്വാപ്രസാധകനിൽനിന്ന് സ്വതന്ത്രനല്ലാത്തതുപോലെ എഴുത്തുകാർ ഇനിയും കുത്തകമാധ്യമങ്ങളുടെ വിധേയബന്ധത്തിൽനിന്നും പൂർണ്ണമായും മുക്തനല്ല. ഇരുപതു വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. എഴുത്തുകാര(രി)ന്റെ പദവിമൂല്യത്തിന് എം പി നാരായണ പിള്ള അന്ന് സ്വതസ്സിദ്ധമായ നർമ്മബോധത്തോടെ നൽകിയ അടിവര ഇടയ്ക്കെങ്കിലും താൻ ഓർമ്മിക്കാറുണ്ടെന്ന് അനൂപ് പറയുന്നു.

2000- മലയാളകഥാസാഹിത്യത്തിലെ നാഴികക്കല്ലാണ്.  കഥയുടെ ഭാവുകത്വജാതകം തിരുത്തി പല പുതിയ പ്രത്യക്ഷങ്ങളും സഹസ്രാബ്ദത്തിന്റെ സംക്രമണവേളയിൽ ഉണ്ടായി.  ഇ സന്തോഷ് കുമാറിന്റെ ഗാലപ്പഗോസും സന്തോഷ് ഏച്ചിക്കാനത്തിന്റെ  ഒറ്റവാതിലും  ഒന്നോ രണ്ടോ വർഷങ്ങളുടെ വ്യത്യാസത്തിൽ പുറത്തിറങ്ങി. സാഹിത്യപ്രവർത്തകസഹകരണസംഘമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെയും ആദ്യസമാഹാരം പ്രസിദ്ധീകരിച്ചത്. ബി മുരളിയെ ഡി സി ബുക്സ് ഉംബെർട്ടോ എക്കോയിലൂടെ മൂന്നുവർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. ആർ ഉണ്ണിയുടെ ഒഴിവുദിവസത്തെ കളി മൂന്നുവർഷം കഴിഞ്ഞ് ഡി സി പുറത്തിറക്കി. ഇന്ദുഗോപൻ (ഇരുട്ടു പത്രാധിപർ), സുഭാഷ് ചന്ദ്രൻ (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) മനോജ് ജാതവേദർ (നദികൾ മടങ്ങിവരും), ഗീതാഹിരണ്യൻ (ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം) എന്നിവരുടെ ആദ്യസമാഹാരങ്ങൾ പുറത്തിറങ്ങിയത് ഒരു വർഷം മുൻപാണ്. മലയാളകഥ വ്യത്യസ്തസ്വരങ്ങളിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ തുടങ്ങി. ആഖ്യാനവൈവിധ്യങ്ങളുടെയും  ഉള്ളടക്കവൈവിധ്യങ്ങളുടെയും ഭാവവൈവിധ്യങ്ങളുടെയും യുവത്വം മലയാള ചെറുകഥയെ ആവേശിച്ചു.

ഫീച്ചറുകൾക്കൊപ്പം അനൂപ് കലാകൗമുദിയിൽ രാഷ്ട്രീയലേഖനങ്ങൾ എഴുതിവരികയായിരുന്നു. അരുന്ധതി റോയിയെയും ഇ എം എസിനെയും കുറിച്ചുള്ള പുസ്തകങ്ങൾ അക്കാലത്ത് എഡിറ്റു ചെയ്തു. (അബ്ദുൾ കലാമിനെപ്പറ്റിയുള്ള പുസ്തകം പിന്നീട് വന്നതാണ്) പ്രസാധകനായി. ചലച്ചിത്രമേഖലയിൽ ഭാഗ്യം പരീക്ഷിക്കുകയും ഒന്നുരണ്ട് ചിത്രങ്ങളിൽ സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. ജനയുഗം വാരാന്ത്യത്തിന്റെ ചുമതല വഹിച്ചു.  വിവിധരാജ്യങ്ങളിൽ സഞ്ചരിച്ചു. ദൃശ്യമാധ്യമരംഗത്ത് ഉറച്ചു. വളരെ അപൂർവമായി മാത്രമാണ് എഴുത്തെങ്കിലും അപ്പോഴും കഥകളെ കൈവിട്ടില്ല. പരകായ പ്രവേശം, ഇ എം എസും ദൈവവും, നെപ്പോളിയന്റെ പൂച്ച, കടൽച്ചൊരുക്ക്, 3 കാലങ്ങൾ എന്നീ കഥാസമാഹാരങ്ങൾക്കു പുറമേ വിശുദ്ധയുദ്ധം എന്ന നോവലും രചിച്ചു. ആനയുടെ പ്രതികാരത്തെപ്പറ്റി പറയുന്ന വിശുദ്ധയുദ്ധത്തിന് അറ്റ്‌ലസ് കൈരളി പുരസ്കാരം ലഭിച്ചു.  ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകമാണ് മറ്റൊരു രചന.  

ചേർത്തുവയ്ക്കുന്ന വാക്കുകളുടെ സുതാര്യതയിലൂടെ അപ്പുറത്തേക്ക് തലനീട്ടുന്ന ഒരു ലോകം പത്മരാജന്റെ കഥകളിൽ സദാ സന്നിഹിതമായിരിക്കുന്നതുപോലെ ഒരു ഇമയടച്ചു തുറപ്പിൽ തെളിയുകയോ മാറുകയോ ചെയ്യുന്ന ഭൂമിയും ലോകവും കാലവും അനൂപിന്റെ കഥകളിലെയും യാഥാർത്ഥ്യമാണ്. ചിലപ്പോൾ കഥ മൊത്തത്തിൽതന്നെ അയഥാർത്ഥമായ നാടകത്തിനായി തിരശ്ശീലയുയർത്തും. ഭൗതികവും അതീതവുമായ ലോകങ്ങൾക്കിടയിൽ കഥാവാങ്മയം ഒരു റെഗുലേറ്റർപോലെ നിൽക്കുന്ന അവസ്ഥ അനൂപിന്റെ കഥകളിൽ പലതിനുമുണ്ട്.  ദൃശ്യാത്മകതയ്ക്കു നൽകുന്ന പ്രാധാന്യം, കഥയുടെ ഭാവാന്തരീക്ഷമായി പശ്ചാത്തലത്തെ അതിന്റെ വിശദാംശങ്ങളിലുള്ള നിഷ്ഠയോടെ അവതരിപ്പിക്കാനുള്ള തിടുക്കം, ആ വർണ്ണനയിൽ കാണിക്കുന്ന ശ്രദ്ധ, വാക്യപ്രയോഗങ്ങളിലെ മിതത്വം, ചെത്തിമിനുക്കി ചിന്തേരിട്ട ഭാഷ തുടങ്ങിയ വിശേഷതകൾക്കൊപ്പം ഭ്രമാത്മകതയിലേക്ക് വഴുതുന്ന ഘടനയിലും പത്മരാജനിൽനിന്നുള്ള തുടർച്ചയെ അനൂപിന്റെ കഥകൾ ഓർമ്മിപ്പിക്കുന്നു. സംഭവങ്ങളുടെ പരിണാമത്തെയും ആത്യന്തികമായ തീർപ്പിനെയുംപ്പറ്റി നിശ്ചയമില്ലായ്മയാണ്, കഥാന്ത്യങ്ങൾ ഭ്രമകല്പനകളിലേക്ക്  വഴുതുന്നതിനുള്ള മൂലകാരണം. സർഗപരമായ സന്ദിഗ്ധത കഥകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യാത്മകമായ ഒരു ഗുണവിശേഷമാണ്. പ്രകടമായ രാഷ്ട്രീയചായ്‌വ് കാണിക്കുന്ന കഥകളെ ഇത്തരം വേവലാതികൾ അലട്ടാനെത്തില്ല. മറിച്ചുള്ളവയിൽ കഥകളുടെ സ്വഭാവത്തെ ആകെ നിർണ്ണയിക്കുന്ന ഘടകമായി അത് പിന്നീട് മാറുകയും ചെയ്യുന്നുണ്ട്.  

‘ജീവിതകാമനകളുടെ രഹസ്യധാരകൾ അറിയാനുള്ള ശ്രമം’ എന്ന് നരേന്ദ്രപ്രസാദ് വർണ്ണിക്കുന്ന നിഗൂഢമായ ഉത്സാഹാവേശങ്ങൾ അത്ര പ്രകടമല്ലാത്ത പാപഭാരത്താൽ നനഞ്ഞ് അവതരിപ്പിക്കുന്ന പല കഥകളും ആദ്യസമാഹാരമായ ‘പ്രണയത്തിന്റെ അപനിർമ്മാണത്തിൽ വായിക്കാം. ഹോസ്റ്റലോപജീവികളായ രണ്ട് വിദ്യാർത്ഥികൾ എലീനയെ കാണാൻ പോയി മടങ്ങുന്ന കഥപറയുന്ന ‘വൈശികം’ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു വന്ന സമയത്ത് അതവസാനിച്ചത്, സ്വന്തം ഹോസ്റ്റൽ മുറിയിൽ എങ്ങുമെത്താതെ കുഴയുന്ന ആഖ്യാതാവിനെ കാണിച്ചു തന്നുകൊണ്ടാണ്, സമാഹാരത്തിൽ ചേർത്തപ്പോൾ മെഴുകുതിരിവെളിച്ചത്തിൽ കണ്ണാടിയിൽ കാണുന്ന മുഖം തന്റേതല്ലെന്ന തിരിച്ചറിവിലേക്ക് അതിന്റെ അവസാനം മാറി.  ആണുങ്ങൾ പ്രായപൂർത്തിയാവുന്ന ദിവസത്തെപ്പറ്റി എഴുതുന്ന ‘യുറേക്കാ’ (അതേ സമാഹാരം) യിൽ ഈ പാപഭാരം ഇതേ തീവ്രത കൈവരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരേതരം (ആൺ) അനുഭവത്തിന്റെ രണ്ടു വശങ്ങളാണവ എന്നുള്ളതുകൊണ്ടാണങ്ങനെ.

സാമൂഹികപ്രതിബദ്ധതയുടെയും ധാർമ്മികമോ സദാചാരപരമോ ആയ ഉത്തമബോധ്യങ്ങളുടെയും  ഇടയിൽനിന്നുകൊണ്ട് സമൂഹത്തെ ഉപദേശിച്ചും ഉദ്ധരിച്ചും നന്നാക്കുകയാണ് എഴുത്തുകാരന്റെ ജീവിതവ്രതമെന്ന തെറ്റിദ്ധാരണകളില്ലെങ്കിൽ   കുഴമറിച്ചിലുകൾക്കാവശ്യമായ സങ്കീർണ്ണതകൾ നമ്മുടെ അകം- പുറം ജീവിതത്തിൽ ധാരാളമുണ്ടെന്നതൊരു യാഥാർഥ്യമാണ്. അനൂപിന്റെ ഒരു കഥയിൽ ഇ എം എസ്, മരനശേഷം എ കെ ജി സെന്റർ സന്ദർശിക്കാൻ വരുന്നുണ്ട്. കലാകൗമുദിക്കാലത്തെ രാഷ്ട്രീയ നിരീക്ഷകൻ കഥാകാരനായി തീർന്നതിന്റെ ഫലങ്ങൾ കായ്ച്ച മരമാണ്, ‘ഇ എം എസും ദൈവവും’ എന്ന സമാഹാരം. അതിൽ ഇ എം എസ് രാഷ്ട്രീയസംശുദ്ധിയുടെ ഒരു മാനകബിംബമാണ്. അദ്ദേഹം മാത്രമല്ല സമകാലിക രാഷ്ട്രീയത്തിൽനിന്ന് പലരും ആ സമാഹാരത്തിലെ കഥകളിൽ കടന്നു വരുന്നു. പി ജി ഗോവിന്ദ പിള്ളയും സാഹിത്യവിമർശകനായ ശ്രീജനും സഖാവ് ദാമോദരനും അതിനുള്ളിലുണ്ട്. സുർജിത്ത് സിംഗും ബുദ്ധദേവ് ഭട്ടാചാര്യയും എൻ എസ് മാധവനും മോഹൻലാലും അതുപോലെ വന്നുപോകുന്നുണ്ട്. മാറ്റത്തിന്റെ ഗതിവേഗം കൂടിയ കാലയളവിൽ പ്രവർത്തനം മന്ദീഭവിച്ച രാഷ്ട്രീയാവസ്ഥയുടെ കലുഷതയിൽനിന്ന് ശരിയേത് തെറ്റേതെന്ന വിളിച്ചുചോദിക്കാൻ വെമ്പുന്ന സർഗാത്മകമായ കലക്കമാണ് ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമുള്ള സ്മാരകങ്ങളായി ഈ സമാഹാരത്തിലെ കഥകളെ മാറ്റുന്നത്. “ജനാധിപത്യ കേന്ദ്രീകരണം അധികാരകേന്ദ്രീകരണത്തിന്റെ ഒരു സാങ്കേതികവിദ്യമാത്രമാകുന്ന  പാർട്ടിഘടനയോടു പ്രതികരിക്കാൻ ആശയപരമായ ഉപകരണങ്ങൾ ഇല്ലാതാകുന്ന പാർട്ടിയംഗങ്ങളുടെ  ശരീരം സ്വയം പ്രതികരണമാർഗങ്ങൾ കണ്ടെത്തുന്ന രീതിയെന്ന്” ഈ രചനാതന്ത്രത്തെ ബി രാജീവൻ വിലയിരുത്തുന്നു. ഗോഡ്സെയെവച്ചും ഒരു കഥ അനൂപ് എഴുതിയിട്ടുണ്ട്, ‘കുറ്റവും ശിക്ഷയും’. (പരകായപ്രവേശം എന്ന സമാഹാരം) കൊല്ലപ്പെട്ട ഗാന്ധിജി അതിൽ കൊലയാളിയായ ഗോഡ്സേയെ കാണാൻ വരുന്നു.

“ഒടുവിൽ ഗാന്ധിജിയുടെ കൈ തനിക്കുനേരെ നീണ്ടുവരുന്നതുകണ്ടു ഗോഡ്സേ കുതറിമാറി. പ്രതിരോധിക്കാനെന്നോണം മുഷ്ടി ചുരുട്ടി വീശി പിന്നോട്ടു മാറി. പരിഭ്രമിച്ചുള്ള ഓട്ടത്തിനിടയിൽ  തോക്ക് വലിച്ചെറിഞ്ഞതിൽ ഗോഡ്സേ  സ്വയം ശപിച്ചു. ഗാന്ധിക്കുചുറ്റും ഇളംനീലനിറത്തിൽ ഒരു പ്രകാശവലയം സൃഷ്ടിക്കപ്പെടുകയും അതിൽനിന്ന് പ്രകാശശകലങ്ങൾ മഴയിലേക്ക് പറന്നുപോവുകയും ചെയ്യുന്നത് ഗോഡ്സേ കണ്ടു.”

വേദിനാടകത്തിന്റേതുപോലെയുള്ള അതിഭാവുകത്വപരമായ സംഘർഷസംവിധാനങ്ങളും സംഭാഷണങ്ങളുമാണ് ‘കുറ്റവുംശിക്ഷ’യിലുമുള്ളത്. പ്രദീപ് ദാൽവിയുടെ ‘ഞാൻ നാഥുറാം ഗോഡ്സേ സംസാരിക്കുന്നു (മി നാഥുറാം ഗോഡ്സേ ബോൽതോയ്)  എന്ന വിവാദമറാത്തി നാടകത്തോടുള്ള പ്രതികരണം രൂപം നൽകിയ ഘടനയായിരിക്കണമിത്. പ്രവചനസ്വഭാവത്തിലേക്ക് നീങ്ങാത്ത ആ കഥയെയും കൊമ്പുയർത്തുന്ന തേളുകളുടെയും ഗോഡ്സേയുടെ ശരീരത്തിലേക്ക് ഇഴയുന്ന പഴുതാരകളുടെയും ചലിക്കുന്ന മായികമായ ഒരു ചിത്രം കാണിച്ചുതന്നുകൊണ്ട് അവസാനിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. സാധാരണ ഭ്രമാത്മകമായ കാഴ്ചകളിൽനിന്നു വ്യത്യസ്തമാണ് ഗോഡ്സേ എന്ന കൊടും‌പാപിക്കായി  പാത്തുവയ്ക്കുന്ന നരകശിക്ഷയുടെ സൂചനകളെ ഉള്ളടക്കുന്ന ദൃശ്യം. ലൗകികമായ പാപങ്ങൾക്കെല്ലാം ധാർമ്മികമായ പരിഹാരങ്ങളുണ്ടെന്ന മതാത്മകബോധം പ്രവർത്തിക്കുന്നതോ രാഷ്ട്രീയമായ നിസ്സഹായതയിൽ പരിഹാരം തേടി പൂർവവിശ്വാസങ്ങളിൽ പരതുന്നതോ ആണ് ഈ കാഴ്ചയ്ക്ക് ആധാരം.

എന്നാൽ രാഷ്ട്രീയകാലാവസ്ഥകൾ സമൂഹത്തിന്റെ മാർഗം മുടക്കുന്നതിലുള്ള അസ്വസ്ഥതകൾ വിഷയമാക്കിയ കഥകളിലെ  ഭ്രമകല്പനകൾക്ക്  അന്യാപദേശങ്ങളോടാണ് ബന്ധം കൂടുതൽ. അനൂപിന് കൈയ്ക്കിണങ്ങിയ രചനാതന്ത്രമാണ് ഈ അലിഗറിയെന്നു വേണമെങ്കിലും പറയാം. അലിഗറിയുടെ നിലവിലുള്ള അക്കാദമിക്കായ നിർവചനങ്ങളെ കൃത്യമായി പിന്തുടരുന്നു എന്ന അർത്ഥത്തിലല്ല. കഥ മുഴുവനായുംതന്നെ, അതിൽ വിശദീകരിക്കുന്ന അന്തരീക്ഷത്തിനും വസ്തുതകൾക്കും അപ്പുറത്ത്, അതിനേക്കാൾ രൂക്ഷമായ പരിതഃസ്ഥിതിയെയും സംഭവഗതികളെയും ചൂണ്ടി (കനോറ്റേറ്റീവായി) നിലകൊള്ളുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തിലും അനൂപ് അവലംബിക്കുന്ന പാതയിൽ പത്മരാജന്റെ കാൽപ്പാടുകൾ ഉണ്ട്. ഈ പിൻതുടരൽ ബോധപൂർവമാകണമെന്നില്ല. നേരത്തെ പറഞ്ഞതുപോലെ അറിവനുഭവങ്ങളുടെ ധാരണത്തിനും സംഗ്രഹണത്തിനുമിടയിലെ കലാത്മകമായ പരിണാമങ്ങളിൽ കലരുന്ന പാരമ്പര്യത്തിന്റെ വിത്തുകളായിരിക്കാമത്. പത്മരാജന്റെ ‘അവകാശങ്ങളുടെ പ്രശ്നം’ എന്ന ചെറുകഥയിൽ അടിയന്തിരാവസ്ഥയെയോ ഇന്ത്യയുടെ പാരമ്പര്യ അവകാശത്തെയോ സംബന്ധിച്ച് ഒരു ചെറിയ സൂചനപോലും ഇല്ല. പക്ഷേ അത് പഠിക്കാനായി പാഠപുസ്തകത്തിൽ വന്നപ്പോൾ അതിന്റെ അന്യാപദേശസ്വഭാവവും അവസാനത്തിലെ ഭ്രമകല്പനയും ചേർന്ന് കഥ അതിന്റെ രചനാകാലത്തെ രാഷ്ട്രീയ അസ്വസ്ഥതകളെ ഉള്ളടക്കിയിരിക്കുകയാണെന്ന നിലയിൽ അദ്ധ്യാപകപരിശീലന കളരികളിൽ ചർച്ചകൾ ആരംഭിക്കുകയുണ്ടായി.

സർഗാത്മകരചനകളിലെ രാഷ്ട്രീയവിവക്ഷകൾ പുറമേക്ക് ഒട്ടും വെളിവാക്കാത്തതും  നിറഭേദങ്ങളാൽ വ്യാഖ്യാനത്തിനു വഴങ്ങാത്തതുമാണെങ്കിൽപോലും അവ രാഷ്ട്രീയമായി വായിക്കപ്പെടാനുള്ള സാധ്യത നിലവിലുണ്ട് എന്നാണ് അതിന്റെ അർത്ഥം. രാഷ്ട്രീയം മനുഷ്യരെ കൂടുതലായി ബാധിക്കുന്ന ഒരു കാര്യമായതുകൊണ്ട് പ്രത്യേകിച്ചും അങ്ങനെ സംഭവിക്കാം. ഒരുപക്ഷേ അവയുടെ വ്യംഗ്യസൂചനകൾ ശൂന്യമാണെങ്കിൽപോലും ഒരു ചികയൽ വായനയ്ക്കൊപ്പം നടക്കും. എഴുത്തുകാരന്റെ ഭാവസന്ധികൾ ഒഴിച്ചിട്ട ഇടങ്ങൾ വായനക്കാരുടെ പ്രതിസന്ധികൾ ചേർന്നു പൂരിപ്പിക്കുന്ന ചക്രമാണത്. അയുക്തികമോ അസംബന്ധമോ ആണെന്നു വാദിക്കാനുള്ള സാധ്യത തുറന്നിട്ടുകൊണ്ടുതന്നെ സമൂഹം വായനകളെ പ്രതികരണ ഉപാധികളാക്കിമാറ്റുന്നു. അന്യാപദേശങ്ങൾ അത്തരം സാധ്യതകൾ കൂടുതലായി ഒരുക്കി വയ്ക്കുന്നുണ്ട്.

ആദ്യകാല സമാഹാരങ്ങളിൽ കണ്ട പ്രതികരണാവേശം പരിപാകമായ നിലയിൽ പ്രകടിപ്പിക്കുന്ന ഒരു കഥയാണ്, ഈയടുത്ത് മാധ്യമം ആഴ്ചപ്പതിപ്പിൽ (1221) പ്രസിദ്ധീകരിച്ചുവന്ന ‘രാച്ചുക്ക്’. സമകാല ഇന്ത്യൻ അവസ്ഥയിലേക്ക് ഒരു രാത്രി നോട്ടം നടത്തുകയും ഇരുട്ടുകളൊഴിഞ്ഞ ശുഭമായ കാലത്തെ കണ്ണടച്ച് വിഭാവന ചെയ്യുകയും ചെയ്യുന്ന ഈ കഥ വിശുദ്ധയുദ്ധത്തിൽ ആനയുടെയും ഇഹജന്മത്തിൽ മത്സ്യത്തിന്റെയും ഉള്ളിലിരുന്നുകൊണ്ട് കഥ പറയുക എന്ന പതിവ് ആവർത്തിച്ചിട്ടുള്ള ഒന്നാണ്. (‘പരകായ പ്രവേശ’മെന്നാണ് അനൂപിന്റെ ഒരു കഥാസമാഹാരത്തിന്റെ പേരുതന്നെ എന്നോർക്കുക) ജന്തുശരീരങ്ങളിലേക്ക് കുടിയേറി, മനുഷ്യനുപരിയായ ജീവഗണങ്ങളുടെ പ്രാണന്റെ നോവുകൾ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു മുൻഘട്ടങ്ങളിലെങ്കിൽ മധ്യസ്ഥമായ വീക്ഷണസ്ഥാനം ക്രമപ്പെടുത്താനുള്ള ഉപാധിയായിട്ടാണ് ‘രാച്ചുക്കിൽ’ പരകായപ്രവേശം സംഭവിക്കുന്നത്. അന്തരീക്ഷസൃഷ്ടിയാൽ അന്യാപദേശഘടന സ്വീകരിച്ചിട്ടുള്ള കഥയുമാണ് ഇത്.

മനുഷ്യരോടുള്ള വിമുഖത രാച്ചുക്ക് എന്ന പക്ഷിയിൽ പ്രകടമാണ്.  ഇരിക്കാൻ ഉയർന്ന ഒഴിഞ്ഞ ശിഖരങ്ങളും സഞ്ചരിക്കാൻ രാത്രികാലവും തെരെഞ്ഞെടുക്കുന്ന പക്ഷിയുടെ നോട്ടപ്പാടിലൂടെ ഗ്രാമം നഗരത്തെ വളയുന്ന കാഴ്ച അവതരിപ്പിക്കുകയാണ് കഥ ചെയ്യുന്നത്. ആകാശജീവിതത്തിന്റെ വിശദാംശങ്ങൾ, വെള്ളിമൂങ്ങയും പരുന്തും ഉൾപ്പടെയുള്ള മറ്റു പക്ഷികളുടെ ജീവിതങ്ങൾ, അവറ്റകളുടെ രഹസ്യം,  നഗരം എന്നിവ കഥയുടെ പശ്ചാത്തലമാകുന്നു. കാരണം വെളിവാക്കാത്ത മനുഷ്യജീവിതദുരന്തത്തിന്റെ അവ്യക്തമായ കാഴ്ചയാണ് കഥയിൽ പ്രധാനം.  സായുധരായ പടയാളികളാൽ വേട്ടയാടപ്പെടുന്ന തളർന്ന മനുഷ്യപ്പറ്റങ്ങൾ എന്ന രൂപകത്തിന് സമകാലികാവസ്ഥയിൽ ഉണ്ടാവുന്ന അർഥാന്തരത്തെയാണ് കഥ ചൂണ്ടുന്നത്. കർഷകസമരവും ലോക് ഡൗണിനെതുടർന്നുള്ള കൂട്ടപ്പലായനവും ജനങ്ങളുടെ ചൂണ്ടുവിരലിനു മുന്നിൽ നിന്നു പുറത്തറിയാനാവാത്തവിധം നടുങ്ങുന്ന നഗരാധിപന്മാരും രാത്രിയും തണുപ്പും സൈന്യവും പുകയും നഗരവും ചേർന്നൊരുക്കുന്ന അന്തരീക്ഷം നമ്മുടെ വർത്തമാനകാലത്തിന്റെ ഭൂപടത്തെ അവ്യക്തമായി ചിത്രീകരിച്ച അന്യാപദേശമാണെന്നു വ്യക്തമാണ്. മഹാമാരികാലമൊരുക്കിയ ഭയം പലതരത്തിൽ സമകാല ചെറുകഥകളിൽ കടന്നു വന്നു തുടങ്ങിയിട്ടുണ്ട് (കെ രഘുനാഥൻ എഴുതിയ ഡ്രാക്കുള എന്ന കഥ നോക്കുക) ‘രാച്ചുക്കി’ലെ ഭയഭരിതമായ അന്തരീക്ഷത്തിന് തീവ്രത നൽകുന്നതിൽ രോഗാവസ്ഥയിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ശബ്ദമില്ലാത്ത മുറവിളികൾക്കുംകൂടി സ്ഥാനമുണ്ടെന്ന് മനസ്സിലാവും. ഇരുട്ടുപോലെതന്നെ അദ്ഭുതകരമായ നിശ്ശബ്ദത കഥയിലെമ്പാടുമായി പരന്നു കിടക്കുന്നുണ്ട്.  പ്രഹേളികസ്വഭാവമുള്ള ഒരു മായക്കാഴ്ച ഒരുക്കിക്കൊണ്ടാണ് രാച്ചുക്കും അവസാനിക്കുന്നത്. തുമ്പികളെയും  ചിത്രശലഭങ്ങളെയും ഭൂമിയുടെ ആഴങ്ങളിൽനിന്ന് കയറി വരുന്ന വിശന്ന മനുഷ്യരെയും മുച്ചൂടും നശിപ്പിക്കുന്ന തീയുടെ – അവ അഗ്നിശരങ്ങളിൽനിന്നും സൈനികരുടെ കണ്ണുകളിൽനിന്നും പ്രവഹിച്ചവയാണ്. - സംഹാരനൃത്തം കണ്ട് അടഞ്ഞ രാച്ചുക്കിന്റെ കണ്ണ്, അടുത്ത ഇമവെട്ടലിൽ മാറി മറിഞ്ഞ ഭൂമിയെ കാണുന്നതു വിവരിച്ചുകൊണ്ട് കഥ അവസാനിക്കുന്നു. “അപ്പോൾ ചുവന്ന പരവതാനി വിരിച്ച ഭൂമിയിലേക്ക് സൂര്യൻ രഥത്തിൽനിന്നിറങ്ങുന്നു. മഞ്ഞുമലകൾ ഉരുകി തടാകങ്ങളിലേക്ക് ഒഴുകുന്നു. മനുഷ്യർക്കുമേൽ ചിത്രശലഭങ്ങൾ പറക്കുന്നു. അവയുടെ ചിറകടികൾ ഭൂമിക്ക് ചൂടുപകരുന്നു.”

നേരത്തേ പറഞ്ഞതുപോലെ അനൂപിന്റെ പല കഥകൾക്കും പൊതുവേയുള്ള സ്വഭാവമായ ഭ്രമാത്മകമായ അന്ത്യം അന്യാപദേശത്തിന്റെ രൂപംകൂടി ആർജ്ജിച്ചു നിൽക്കുകയും പ്രമേയത്തെ അപ്രസക്തമാക്കിക്കൊണ്ട് അവ്യക്തത മേൽക്കൈ നേടുകയും ചെയ്യുന്നത് ബോധപൂർവമായ രചനാസംവിധാനത്തിന്റെ ഫലമായാണ്. ലഭിച്ചതിനും പ്രതീക്ഷിക്കുന്നതിനും ഇടയിൽവച്ചു നടത്തപ്പെടുന്ന ഉച്ചാടനവും ധ്യാനാത്മകമായ ആവാഹനമാണ് അവ. പൊട്ടി പുറത്ത് ശീവോതി അകത്ത് എന്ന തോറ്റത്തിലും ഇതുതന്നെയാണല്ലോ നാം കാണുന്നത്. പ്രതീക്ഷകളുടെയെല്ലാം അസ്തമയകാലം വ്യക്തിസ്വപ്നങ്ങളെ ഇരുട്ടു പുതപ്പിക്കുമ്പോൾ  രാഷ്ട്രീയമായ ധ്വനികളെ ശുഭാപ്തമാക്കുകയാവും ചെയ്യുക. അനൂപിന്റെ വീക്ഷണകോടികളെ രൂപപ്പെടുത്തുന്നത് സ്വകീയമായ ഒരു രാഷ്ട്രീയോന്മുഖതയാണെന്നു പറയാം. വസ്തുതകളുടെ സ്വാഭാവിക പരിണാമങ്ങളിൽ അതിനു നിരുത്സാഹിയാകാൻ പറ്റില്ല.  പക്ഷംചേരലുകളുടെ ഊന്നുവടിയില്ലാതെ,  ആളിറക്കം കുറഞ്ഞ ഇടവഴിയിലൂടെ മാനുഷികപ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഉത്കണ്ഠകളിൽനിന്നും കൈയൊഴിയാതെ ചേർത്തു പിടിച്ച ഭാഷയുടെ സൗന്ദര്യാത്മകതയിൽനിന്നും ശേഖരിച്ച ഈടുവയ്പുകളുമായി അതു രാത്രിസഞ്ചാരം തുടരുന്നു.

 

കാശിക്കു പോകുന്നവർ

 




ജാക്ക് ആൻഡ് ജിൽ വെന്റ് അപ് എ ഹിൽ, എന്ന നേഴ്സറിപ്പാട്ടിൽ പതിഞ്ഞു കിടക്കുന്ന ചരിത്രത്തെപ്പറ്റി പല കഥകളുണ്ട്, ഫ്രഞ്ചു വിപ്ലവ കാലത്ത് ലൂയി പതിനാറാമനെയും പത്നിയായ മേരി ആന്റൊണെറ്റിനെയും ശിരച്ഛേദം ചെയ്തതിന്റെയാണൊന്ന്. മറ്റൊന്ന് ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് ഏർപ്പെടുത്തിയ നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട കഥയാണ്. പാർലമെന്റ് രാജാവിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞതിനാൽ മദ്യം ഉൾപ്പടെയുള്ള ദ്രാവകങ്ങളുടെ അളവ് കുറച്ചുകൊണ്ട് സാമ്പത്തിക പരിഷ്കാരം രാജാവ് നടപ്പാക്കി. അങ്ങനെ ‘ഫുള്ളി’നു പകരം അരയും കാലും (‘ഹാഫ് ആൻഡ് ക്വാർട്ടർ പൈന്റ്സ്) ചേർന്ന പുതിയ ‘ഫുൾ’ നിലവിൽ വന്നു. രാജാവിന്റെ ഈ പുതിയ ജലയളവ്, ‘ജാക്കും ജില്ലുമായി’ എന്നാണ്  പറയപ്പെടുന്നത്. പൈന്റിന്റെ എട്ടിലൊന്നു ഭാഗമാണ് ജാക്ക്. കാൽ ഭാഗം ജില്ലും.  ഐസ്‌ലാൻഡുകാർക്ക് വേറെയാണ് കഥ. കുന്നിൻ മുകളിൽ വെള്ളമെടുക്കാനായി പോയപ്പോൾ ചന്ദ്രൻ തട്ടിക്കൊണ്ടു പോയ സഹോദരീസഹോദരന്മാരാണത്രേ ജാക്കും ജില്ലും. ഇംഗ്ലണ്ടിലെ വിശ്വാസപ്രകാരം, തെക്കു പടിഞ്ഞാറൻ പ്രദേശത്തെ ഒരു ഗ്രാമത്തിൽ അപകടമരണവും അകാലമരണവും സംഭവിച്ച കമിതാക്കളാണ് ഈ കഥാപാത്രങ്ങൾ രണ്ടുപേരും. ജില്ല് ഗർഭിണിയായ സമയത്ത് കുന്നിനുമുകളിൽ വെള്ളമെടുക്കാൻ പോയ ജാക്ക് വലിയ പാറക്കല്ലു വീണു മരിച്ചു. ഹൃദയം തകർന്ന ജില്ല് കുഞ്ഞിനെ പ്രസവിച്ചശേഷവും മരിച്ചു. വാസ്തവമാണെങ്കിലും അല്ലെങ്കിലും കിൽമെർസൺ ഗ്രാമത്തിലെ കുന്നിനു മുകളിൽ പഴയ ഒരു കിണറും അവിടെ രണ്ടു ശവകുടീരങ്ങളും ഗ്രാമവാസികൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

സോളോമൺ ഗ്രണ്ടി  തിങ്കളാഴ്ച ജനിച്ചു. ഞായറാഴ്ച മരിച്ചു. ആ പേരുള്ള കുട്ടിപ്പാട്ടിലെ അത്രയും ലഘുവും ഋജുവും കനമില്ലാത്തതുമായ ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന ലാളിത്യത്തെപ്പറ്റി വി പി ശിവകുമാറും നേരത്തെ പറഞ്ഞ ജാക്കിന്റെയും ജില്ലിന്റെയും കഥയ്ക്കു പിന്നിലെ ദുരന്തത്തെപ്പറ്റി ആനന്ദും എഴുതിയിട്ടുണ്ട്.  നേഴ്സറിപ്പാട്ടുകളുടെ നിലവറ തുറന്നിറങ്ങി വർത്തമാനകാല അവസ്ഥകളെ മൂർത്തമായി വിവരിക്കാൻ എഴുത്തുകാരെ ചിലപ്പോഴെങ്കിലും ഇവ സജ്ജരാക്കുന്നല്ലോ എന്നാലോചിക്കുന്നവർക്ക് ദാരുണമായ സാമൂഹികചരിത്രത്തിൽനിന്നും ആശ്വാസ്യമല്ലാത്ത ജീവിതത്തിൽനിന്നും ഇറങ്ങിനടക്കുന്ന  യാഥാർത്ഥ്യങ്ങൾ കുട്ടികളുടെ പാട്ടും അസംബന്ധഗാനവുമൊക്കെയായി തീരുന്ന പരിണാമത്തെപ്പറ്റിയും ചിന്തിക്കാതിരിക്കാൻ സാധ്യമല്ല. ചെന്നിനായകം മുലയിൽ തേയ്ച്ച് നമ്മൾ പിഞ്ചുകുഞ്ഞുങ്ങളെ അനുഭവിപ്പിക്കുന്ന ജീവിതത്തിന്റെ കയ്പ്പ്, സാംസ്കാരികരൂപങ്ങൾവഴിയും പകർന്നു നൽകി അവരെ സാമൂഹികജീവികളാക്കി തീർക്കാൻ ശ്രമിക്കുന്നതാവാം സമൂഹം. കണ്ണീരുപ്പു പുരണ്ടതാന് ജീവിത പലഹാരങ്ങളെല്ലാം. കല്ലിനെ കലയാക്കുന്നതുപോലെ ഒരു രാസപരിണാമം നാടോടികഥാവഴികൾക്കുണ്ട്.  

മലയാളത്തിലും ഉണ്ട് ഉദാഹരണങ്ങൾ. മണ്ണാങ്കട്ടയും കരിയിലുംകൂടി കാശിക്കുപോയ പ്രസിദ്ധമായ നാടോടിക്കഥയ്ക്ക് ‘കട്ടവയ്ക്കുക’ എന്ന പ്രാചീനവും പ്രാകൃതവുമായ ആചാരവുമായി ബന്ധമുള്ള കാര്യം ഡോ. എം എ സിദ്ദിക്ക് ഒരു പഠനലേഖനത്തിൽ എഴുതിയിരുന്നു. അയിത്ത ജാതിക്കാരുടെ സാന്നിദ്ധ്യം വഴിനടക്കുന്നവരെ അറിയിക്കാനുള്ള മാർഗമാണ് കരിയിലയ്ക്കുമേൽ മണ്ണാങ്കട്ട എടുത്തു വയ്ക്കുന്ന പതിവിലുണ്ടായിരുന്നത്. ആ നിലയ്ക്ക് ചിന്തിച്ചാൽ, കാർഷിക ഭൂതകാലവുമായി ബന്ധപ്പെട്ടതെങ്കിലും ആ പ്രയോഗത്തിന്റെ പിൽക്കാല പരിണാമങ്ങളിൽ കാണുന്ന നിസ്സഹായതയിൽ  സാമൂഹികയാഥാർഥ്യത്തിന്റെ നീരുവറ്റിയ അടരുകളുണ്ട്. കേവലമായ ഒരു അസംബന്ധകഥയല്ല മണ്ണാങ്കട്ടയും കരിയിലയും. ഹിന്ദുക്കളുടെ മോക്ഷസ്ഥലമായ കാശിയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിഭാവനയിൽപോലും ഗത്യന്തരമില്ലായ്മയുടെ അടിയൊഴുക്കുണ്ട്.  അങ്ങനെയും ഇല്ല, ഏഴകൾക്ക് പറഞ്ഞു കേട്ട ജന്മാന്തരമോക്ഷം. കാറ്റും മഴയും ഒന്നിച്ചു വന്ന് അവരുടെ യാത്രയെ അലങ്കോലമാക്കുകയാണ് ചെയ്യുന്നത്.  പരസ്പരാശ്രിതത്വത്തിന്റെ ആത്മവിശ്വാസത്തെപ്പോലും തകർത്തു കളയുന്ന വിധിവിശ്വാസമാണ് കഥയിലെ കാറ്റും മഴയും. മേൽജാതിക്കാരുടെ ഐക്യം കീഴാള ലക്ഷ്യത്തെ അവരുടെ ഐക്യത്തിനൊപ്പം തകർത്തുകളയുന്ന ഭൗതിക ലോകസങ്കല്പത്തെ കാശീയാത്രാ സങ്കല്പത്തിൽ വായിക്കുന്നതിൽ തെറ്റില്ല.

മനോരമ പത്രത്തിലും ദില്ലിയിലെ വാണിജ്യമന്ത്രകാര്യാലയത്തിന്റെ പ്രസിദ്ധീകരണവകുപ്പിലും ജോലി നോക്കിയിരുന്ന ചെറിയാൻ കെ ചെറിയാൻ 1973 -ൽ  ന്യൂയോർക്കിലേക്ക് കുടിയേറുകയും ഇപ്പോൾ അമേരിക്കയിൽതന്നെ വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന കവിയാണ്. അറുപതുകളിൽ  ആധുനികതയുടെ ഉദയകാലത്ത് എഴുതി തുടങ്ങിയ അദ്ദേഹത്തിന്റെ 'പവിഴപ്പുറ്റെ'ന്ന കാവ്യകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത് 1983 ലാണ്. അമേരിക്കയുടെ സാംസ്കാരികഭൂമികയിൽനിന്നുകൊണ്ട് മലയാളത്തിന്റെ ആധുനികതയെയും കവനസമ്പ്രദായങ്ങളെയും നിരീക്ഷിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയെന്നൊരു നേട്ടത്തെപ്പറ്റി ‘ഐരാവത’ത്തിന്റെ മുഖവുരയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ചെറിയാന്റെ ആദ്യകാല കവിതകളിലൊന്നാണ്, ‘മണ്ണാങ്കട്ടയും കരിയിലയും. കവിത ഇങ്ങനെയാണ് :

“കാശിക്കുപോകണമെന്നു വിചാരിച്ചു

മണ്ണാങ്കട്ടിയും കരിയിലയും.

കാറ്റടിച്ചാലോ -

മണ്ണ് ഇലയെ മൂടൂകതന്നെ

മഴ പെയ്താലോ-

ഇല മണ്ണിനെ മൂടുകതന്നെ

കാറ്റും മഴയും വന്നാലോ-

ഇല പറന്നു പോകാം,

മണ്ണലിഞ്ഞു പോകാം.

ശരി,

കാശിക്കു പോകേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു.”

- കവിതയുടെ ഭാവം ആധുനിക പ്രണയത്തിന്റെ പ്രായോഗികമായ വശമാണ്.  ക്യാമ്പസ് പ്രണയങ്ങളുടെ പ്രായോഗിക നിലപാടിനെ കളിയാക്കുന്ന കവിതയാണെന്ന വ്യാഖ്യാനവും ഇതിനുണ്ട്. സ്നേഹത്തെ കരുതി നൂറാവൃത്തി ചാവാൻതയ്യാറായിരുന്ന പഴയ തലമുറയുടെ പുതിയ പതിപ്പുകൾ ഇങ്ങനെ ആയിരിക്കുന്നു എന്നതാണ് അവിടത്തെ തമാശ! പഴയ കഥയിലെ നിസ്സഹായത മാറുകയും ‘മണ്ണാങ്കട്ടയ്ക്കും കരിയിലയ്ക്കും’ സ്വന്തം നിലയ്ക്ക് യാത്ര വേണ്ടെന്നു വയ്ക്കാമെന്ന തീരുമാനം എടുക്കാനുള്ള അവകാശം വന്നു കൂടുകയും ചെയ്തിരിക്കുന്നു. നാടോടികഥയിലെ പഴയ കഥാപാത്രങ്ങളെപ്പോലെ അത്ര നിസ്സഹായയരല്ല പുതിയ പ്രതീകങ്ങൾ. ആകാശത്തിൽനിന്നുള്ള കാറ്റും മഴയും  പോലെയുള്ള, അതിഭൗതിക വിധികൾ (ഭാഗ്യദോഷങ്ങൾ) അവരെ സംബന്ധിച്ചിടത്തോളം നിർണ്ണായകവുമല്ല.

ഡി വിനയചന്ദ്രന്റെ ‘കായിക്കരയിലെ കടൽ’ എന്ന പുസ്തകത്തിലെ (1995) ആദ്യകവിതയാണ് കാശിയാത്ര. ഇവിടെയും നമ്മൾ ആ പഴയ മണ്ണാങ്കട്ടയെയും കരിയിലയെയും കണ്ടുമുട്ടുന്നു. 

“നമുക്ക് കാശിക്കു പോകാം

കാറ്റുവരും

മണ്ണാങ്കട്ടകളായി കാശിക്കു പോകാം

മഴവരും

നമ്മുടെ കാശി രുദ്രപ്രയാഗയാവട്ടെ.”

- ഇത്രേയേ വിനയചന്ദ്രൻ എഴുതുന്നുള്ളൂ. നിസ്സഹായതയിൽനിന്ന് സ്വയം നിർണ്ണയാവകാശത്തിലേക്കും അവിടെനിന്ന് സാമൂഹികസാഹചര്യങ്ങളുമായുള്ള ലയിച്ചു ചേരലിലേക്കും ഈ രണ്ടു നിർജ്ജീവ കഥാപാത്രങ്ങൾ, പ്രതീകങ്ങളും ബിംബങ്ങളുമായി നമ്മുടെ സാംസ്കാരികതയുടെ ഓരംപറ്റി നടക്കുന്ന ദൂരമാണ് ഈ വാങ്മയങ്ങൾ മുന്നിൽ വയ്ക്കുന്നത്. വിനയചന്ദ്രന്റേത് ആധ്യാത്മിക സ്പർശമുള്ള ഒരു ലയമാണ്. കാശിയിലേക്ക് പോകുന്നവർ കാശിതന്നെയായി മാറുക എന്ന തത്ത്വദർശനം. ‘വീട്ടിലേക്കുള്ള വഴി’യിൽ ‘ഇല്ല വീട്, എങ്ങെങ്ങുമേ വീടെന്നും’, കാട് എന്ന കവിതയിൽ ‘ഒന്നുതന്നല്ലയോ നിങ്ങളും ഞാനുമീക്കാടും കിനക്കളുമണ്ഡകടാഹവും’ എന്നെഴുതിയ കവിയുടെ അതേ ആശയം ഗുളികപ്രായത്തിൽ ഇവിടെയുമുണ്ട്.

ആത്മാവിഷ്കാരങ്ങൾക്കും സാംസ്കാരികരേഖകൾക്കും പിന്നിൽ ചോരപൊടിയുന്ന ചരിത്രമുണ്ടെന്നതു വാസ്തവമാണ്.  പ്രഹസനമായോ കുട്ടിപ്പാട്ടുകളായോ അസംബന്ധഗാനമായോ കവിതയായോ അവയുടെ പിൽക്കാല ജീവിതം നീങ്ങുന്ന വഴിയേതായാലും അവയ്ക്ക് കാറ്റും മഴയും എടുത്തുപോകാത്ത അനന്തരജീവിതമുണ്ടെന്ന കാര്യത്തിനാണ് പ്രാധാന്യം.


 

 

കഥകളിലെ കാര്യവും കടവും

 


          മഹാഭാരതകഥാപാത്രമായ  യുധിഷ്ഠിരന് രണ്ടു ഭാവങ്ങളുണ്ട്.  കൃത്യമായ ഉത്തരങ്ങൾ പറഞ്ഞ് ചോദ്യകർത്താക്കളെ സംതൃപ്തിപ്പെടുത്തുകയും ഉത്തരങ്ങൾ അന്വേഷിച്ചു നടക്കുകയും ചെയ്യുക. ആരണ്യേയോപാഖ്യാനത്തിൽ യക്ഷപ്രശ്നങ്ങൾക്ക് ശരിയുത്തരങ്ങൾ നൽകിയാണ് സ്വന്തം ജീവനും സഹോദരങ്ങളുടെ ജീവനും അയാൾ രക്ഷിച്ചെടുക്കുന്നത്. അതിലെ പല ചോദ്യങ്ങളും എന്നപോലെ പല ഉത്തരങ്ങളും രസകരമാണ്. ആരാണ് ആദിത്യനെ അസ്തമിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ധർമ്മം എന്നാണ് യുധിഷ്ഠിരൻ പറയുന്നത്. സത്യത്തിന്റെ പ്രകാശത്തെ അസ്തമിപ്പിക്കുന്ന ഗഹനമായ ഒരു പ്രഹേളിക, ധർമ്മം എന്ന സങ്കല്പത്തിലുണ്ട് എന്നതാണതിന്റെ ന്യായം.

          ഏറ്റവും പ്രാധാന്യമുള്ള വസ്തു എന്ത്? ആകാശത്തിലും പ്രസവത്തിലും പ്രതിഷ്ഠകള്‍ എന്തെല്ലാം? ശ്വാസോച്ഛ്വാസം ചെയ്യുന്നെങ്കിലും ജീവനില്ലാത്തതാര്‍ക്ക്?  ഭൂമിയേക്കാള്‍ വലുതെന്ത്? ആകാശത്തേക്കാള്‍ ഉയര്‍ന്നതെന്ത്? പുല്ലിനേക്കാള്‍ കൂടുതലുള്ളതെന്ത്? കാറ്റിനേക്കാള്‍ വേഗതയുള്ളതെന്തിന്? ഹൃദയശൂന്യമായ വസ്തുവേത്? വേഗം കൊണ്ടു വളരുന്നതേത്? മരിക്കുന്നവന്റെ മിത്രമേത്? എല്ലാവരുടെയും അതിഥിയാര്? അമൃതം എന്ത്? മനുഷ്യന്റെ ആത്മാവ് എന്ത്? ധനവാനാകുന്നത് എങ്ങനെ? സുഖിമാനാകുന്നത് എങ്ങനെ? ലോകം തെളിയുന്നതും മൂടുന്നതും എങ്ങനെ? ചത്ത രാഷ്ട്രവും മരിച്ച മനുഷ്യനും എന്ത്? കാമവും മത്സരവുമെന്ത്? ധര്‍മ്മവും കാമവും അര്‍ത്ഥവും ഒരുമിച്ച് ചേരുന്നത് എപ്പോൾ?  - ഇങ്ങനെയുള്ള കുറെ ചോദ്യങ്ങളും യുധിഷ്ഠിരൻ നേരിടുന്നുണ്ട്. എല്ലാത്തിനും കൃത്യമായിരുന്നു അയാളുടെ ഉത്തരം. അങ്ങനെ സ്വന്തം ജീവനും സഹോദരന്മാരുടെ ജീവനും അയാൾ രക്ഷിച്ചെടുത്തു. യുധിഷ്ഠിരന്റെ പിതാവായ യമധർമ്മനായിരുന്നു അവിടെ ചോദ്യകർത്താവ്.

          ധർമ്മത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചിന്തയുമായി വലഞ്ഞു നടന്ന ഈ മനുഷ്യൻ മരിക്കാൻ കിടക്കുന്ന ഭീഷ്മരുടെ അടുത്തുപോയി ചില ചോദ്യങ്ങൾ ചോദിച്ചു. ധർമ്മത്തിന്റെ വേറൊരു ശാഖയാണ് ധർമ്മപുത്രൻസംശയനിവൃത്തിയ്ക്കായി തെരെഞ്ഞെടുക്കുന്നത്. സ്ത്രീകൾ ചിലരിൽ രഞ്ജിക്കുകയും ചിലരിൽ വിരക്തപ്പെടുകയും ചെയ്യുന്നതെന്തുകൊണ്ട്എന്നാണ് ഒരു ചോദ്യം. യുധിഷ്ഠിരന്റെ ദാമ്പത്യത്തെ സംബന്ധിച്ച ഒരു കലക്കം ഈ ചോദ്യം ഫ്രെയിം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കും. വിവാഹം കഴിച്ചിട്ടില്ലാത്ത ഭീഷ്മർ അതിനു മറുപടിയായി, സ്ത്രീകളെ മുൻനിർത്തി തനിക്കുള്ള ഭയം വിശദമായി പങ്കുവച്ചശേഷം ഒരു കഥ പറയുന്നു. സ്ത്രീകൾ ചപലകളാണെങ്കിലും അവരെ പാട്ടിൽനിർത്താമെന്നാണ് ഭീഷ്മർ പറയുന്നതിന്റെ ചുരുക്കം.  

          അച്ഛനായ ലെയിസ്സിനെ ആളറിയാതെ വധിച്ചിട്ട് തീബ്സിലേയ്ക്ക് പോയ ഈഡിപ്പസ് അവിടെയെങ്ങും ഭയചകിതരായ ജനങ്ങളെയാണ് കണ്ടത്. അതിനു കാരണം സ്ഫിംഗ്സ് എന്ന അപൂര്‍വജീവിയായിരുന്നു. സ്ത്രീയുടെ മുഖവും മുലകളും സിംഹത്തിന്റെ ശരീരവും കഴുകന്റെ ചിറകുകളുമുള്ള അവള്‍ യാത്രക്കാരോട് കടംകഥകൾ ചോദിക്കുകയും ഉത്തരം അറിയാതെ പകയ്ക്കുന്നവരെ ഞെരിച്ചു കൊല്ലുകയും ചെയ്തു. ഈഡിപ്പസിനെയും അവള്‍ തടഞ്ഞു നിര്‍ത്തി. അയാളോടു ചോദിച്ച കടംകഥ ഇതായിരുന്നു. ഏതു ജന്തുവിനാണ് രാവിലെ നാലുകാലും ഉച്ചയ്ക്കു രണ്ടു കാലും വൈകുന്നേരം മൂന്നു കാലുമുള്ളത്?” ഈഡിപ്പസു പറഞ്ഞു മനുഷ്യന്. കുട്ടിയായിരിക്കുമ്പോള്‍ അവന്‍ നാലുകാലിൽ ഇഴയുന്നു, അതിനുശേഷം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കുന്നു, വാര്‍ദ്ധക്യത്തിൽ വടിയുടെ സഹായത്തോടെ മൂന്നു കാലില്‍ നടക്കുന്നു.സ്ഫിംഗ്സ് പരാജയപ്പെട്ടു. അഗാധ ഗര്‍ത്തത്തിലേക്കു വീണു ചത്തൊടുങ്ങിയെന്നും സ്വയം അവയവങ്ങള്‍ കടിച്ചു തിന്ന് ആത്മഹത്യ ചെയ്തെന്നും ആ മരണത്തെക്കുറിച്ച് രണ്ട് പാഠഭേദങ്ങളുണ്ട്. അതിനെ തുടര്‍ന്നാണ് തീബ്സിലെ ജനങ്ങൾ ഈഡിപ്പസിനെ രാജാവാക്കിയത്, ഈഡിപ്പസിന്റെ ഉത്തരം ജീവൻ രക്ഷിച്ചെടുത്തു. പക്ഷേ കിട്ടിയ ജീവിതം ദുരന്തമയമായി. ലെയിസിന്റെ വിധവയായ ജെക്കോസ്റ്റയെ -സ്വന്തം അമ്മയെ- വിവാഹം കഴിച്ച അയാൾ പിന്നെ ആർക്കും വേണ്ടാത്തവനായി.

          ആധുനിക കാലത്തും കടംകഥകൾക്ക് ജീവനും ജീവിതവുമായി ബന്ധമുണ്ട്.  സത്യവും കള്ളവും പറയുന്ന രണ്ട് കാവൽക്കാരുള്ള ജയിലറയെപ്പറ്റി പറയുന്ന ഒരു കഥയുണ്ട്. ആരാണ് കള്ളം പറയുന്നതെന്ന് അറിയാൻ മാർഗമില്ലാത്തതിനാൽ രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ആ കഥയുടെ മർമ്മം. വെർണർ ഹെർസോഗ് എന്ന ചലച്ചിത്രസംവിധായകൻ എനിഗ്മ ഓഫ് കാസ്പെർ ഹോസർഎന്ന സിനിമയിൽ ഈ പ്രശ്നത്തെ മറ്റൊരു രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. കള്ളംമാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കും സത്യം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കുമുള്ള വഴി എങ്ങനെ കണ്ടുപിടിക്കും എന്ന ഒരു താത്ത്വിക പ്രശ്നത്തെ കാസ്പർ ഹോസർ എന്ന അപരിഷ്കൃതനായ മനുഷ്യനെക്കൊണ്ട് പരിഹരിക്കുകയാണ് ഹെർസോഗ്. കാസ്പർ ഹോസർ, 17 വയസ്സുവരെ ഒരു സെല്ലാറിൽ മരക്കുതിരയെന്ന കളിയുപകരണവുമായി കഴിഞ്ഞവനാണ്. ആകെ കറുത്തകോട്ടിട്ട മനുഷ്യനെമാത്രമാണ് അവൻ അക്കാലമത്രയും കണ്ടിട്ടുള്ളത്. ഭാഷ അറിയില്ല, നടക്കാൻ അറിയില്ല. പെട്ടെന്നൊരു ദിവസം പുറംലോകത്തിലേക്കിറക്കിവിട്ടാൽ അയാൾ എങ്ങനെ അതിജീവിക്കും എന്ന പരിഷ്കൃതമനുഷ്യന്റെ ഉത്കണ്ഠയെയാണ് കാസ്പർ ലഘുവായ പ്രശ്നപരിഹാരത്തിലൂടെ കടലിലാഴ്ത്തുന്നത്. എതിരെ വരുന്നയാളിനോട് നീയൊരു മരത്തവളയാണോഎന്നു ചോദിച്ചാൽ മതി. ഉത്തരത്തിൽ അവൻ വരുന്ന ഗ്രാമത്തിന്റെ സ്വഭാവമുണ്ടാവുമല്ലോ എന്നാണ് കാസ്പർ പറയുന്നത്. അതനുസരിച്ച് ഏതു ഗ്രാമത്തിലേക്കാണ് പോകേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്നു നമുക്ക് തീരുമാനിക്കാം.

          ഫ്രാങ്ക് റിച്ചാർഡ് സ്റ്റോക്ടൺ എന്ന അമേരിക്കൻ എഴുത്തുകാരന്റെ ഒരു കഥയാണ്, ‘സ്ത്രീയോ കടുവയോ?’ (The Lady or The Tiger?)  പ്രാകൃതനീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിലെ രാജകുമാരിയെ സാധാരണക്കാരൻ സ്നേഹിക്കുന്നു. അവൾ തിരിച്ചും. ആ ബന്ധത്തോട് പൊരുത്തപ്പെടാനാവാതെ രാജാവ് അയാൾക്ക് ശിക്ഷ നൽകാൻ തീരുമാനിച്ചു. ഒരു മൈതാനത്തിൽ ഒരുക്കിയിരിക്കുന്ന രണ്ട് അറകളിൽ ഒന്ന് തുറന്ന് സ്വന്തം വിധി അയാൾക്ക് തെരെഞ്ഞെടുക്കാം. ഒന്നിൽ  വിശന്ന കടുവയാണ്. മറ്റേ അറയിൽ സുന്ദരിയായ ഒരു സ്ത്രീയും. ജീവിതവും മരണവും. ഏതു വാതിൽ തുറന്നാലാണ് കടുവയുടെ വായിലെത്തുക, സുന്ദരിയുടെ മണിയറയിലെത്തുക എന്നയാൾക്ക് അറിയാൻ മാർഗമില്ല. എന്നാൽ കുറ്റവാളി സ്വന്തം ഭാഗധേയം തെരെഞ്ഞെടുക്കുന്ന കാഴ്ച കാണാൻ ഗാലറിയിൽ കൂടിയിരിക്കുന്ന ആളുകൾക്ക് അറിയാം. അയാൾ സ്നേഹിക്കുന്ന, അയാളെ സ്നേഹിക്കുന്ന രാജകുമാരിയും കാഴ്ച കാണാൻ എത്തിയിരുന്നു. വാതിലുകളിലൊന്ന് തുറക്കാൻ സമയമായപ്പോൾ ജീവിതത്തിൽ ഏറ്റവുമധികം വിശ്വസിക്കുന്ന വ്യക്തിയായ രാജകുമാരിയെ അയാൾ ഉറ്റുനോക്കി. അവൾ ഒരടയാളം കാണിക്കുകയും അയാൾ ആ വാതിൽതന്നെ തുറക്കുകയും ചെയ്തു. ഏതായിരിക്കാം ഇനി ഒരിക്കലും തന്റേതാകാൻ ഇടയില്ലാത്ത ആ സാധാരണ മനുഷ്യനു രാജകുമാരി കാണിച്ചുകൊടുത്ത വാതിൽ? ആ കാര്യം എഴുത്തുകാരൻ പറയുന്നില്ല. അങ്ങനെ അതൊരു കടംകഥയായി. കഥയുടെ ബാക്കി ഭാഗം പറയാത്തതിനാൽ ഭാന്തുപിടിച്ച വായനക്കാരിൽനിന്ന് എഫ് ആർ സ്റ്റോക്ടണ് വധഭീഷണിവരെ ഉണ്ടായതായി മറ്റൊരു  കഥയുമുണ്ട്. ഒളിച്ചുനിന്ന് ഒരാൾ അയാളെ വെടിവച്ചത്രേ. മനുഷ്യമനസ്സിനെയും നീതിന്യായവ്യവസ്ഥയെയും സംബന്ധിക്കുന്ന ഈ പ്രഹേളികയുടെ കുരുക്കഴിക്കാൻ യൂണിവേഴ്സിറ്റികളിൽ അന്വേഷണങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടാവുകയും ചെയ്തു. കൂട്ടത്തിലൊന്നാണ് തോമസ് എ ലൂസിയും അന്തോണി ഡബ്യൂ ലോർസ്ബാക്കും ചേർന്നെഴുതിയ, ‘അവർ തെരെഞ്ഞെടുത്ത വാതിലുകൾ’ (The Doors They Choose : Solution to “The Lady or The Tiger”)

          കഥകൾ വെറുതേ ചോദ്യങ്ങൾ ചോദിക്കുകയല്ല. ചോദ്യം അതിൽ കൊരുക്കുന്നതോടെ അവയുടെ ഉത്തരം കടമായിത്തീരുന്നു. കടം ഒരർത്ഥത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലമായി പരിണമിക്കുകയും ചെയ്യുന്നു.

          വീട്ടിൽ ഒറ്റയ്ക്കാണെന്ന് വിചാരിക്കുക. അപ്പോൾ അഞ്ചുകാര്യങ്ങൾ ഒരേ സമയം സംഭവിക്കുന്നു. ഇവയിൽ നിങ്ങൾ ഏതിനു മുൻഗണനകൊടുക്കും? 1. ഫോൺ ബെല്ലടിക്കുന്നു. 2. വീട്ടിലെ കോളിങ് ബെല്ല് അടിക്കുന്നു. 3. പൈപ്പിൽനിന്ന് വെള്ളം പോകുന്നു. 4. കുഞ്ഞ് പെട്ടെന്നുണർന്നു കരയുന്നു. 5. മഴ ഇരച്ചു പെയ്തുതുടങ്ങി; നനച്ചിട്ട തുണികൾ ടെറസിൽ ഉണങ്ങിക്കിടക്കുകയാണ്.  

          മനുഷ്യരുടെ മനോഘടനയെയും മുൻഗണനാതാത്പര്യങ്ങളെയും ലാക്കാക്കിയുള്ള മനശ്ശാസ്ത്രപരമായ ചോദ്യം എന്നാണ് ഈ ആധുനിക യക്ഷപ്രശ്നത്തിന്റെ ഭാവം. നിങ്ങൾ ഏതുതരം ആളാണെന്ന് നിങ്ങൾ കൊടുക്കുന്ന മുൻഗണനവച്ച് അറിയാം. ‘സ്ത്രീയോ കടുവയോ’ എന്ന കഥയിൽ കണ്ടതുപോലെ ഒറ്റനോട്ടത്തിൽ സ്ത്രീകളെ സംബന്ധിക്കുന്ന പ്രശ്നമല്ലേ ഈ ചോദ്യങ്ങളിലും ഉള്ളതെന്ന് സംശയിക്കാവുന്നതാണ്. ജീവിതത്തെ സംഗ്രഹിച്ച് പ്രഹേളികയാക്കാൻ വെമ്പിയത് അധികവും പുരുഷന്മാരാണെന്നുള്ളതുകൊണ്ടാവാം ഉത്തരമായും ലക്ഷ്യമായും സ്ത്രീ കഥകളിൽ കടമായി തീരുന്നത്.  വീട്ടിൽ തനിച്ചാകുന്ന ദിവസം പുരുഷനും ബാധകമായ വിഷമപ്രശ്നമെന്ന നിലയിൽ കണക്കിലെടുത്താൽ വീടിനുള്ളിലെ ജോലിവ്യത്യാസത്തെയും ലിംഗപദവിയെയും സംബന്ധിക്കുന്ന കടംകഥകൂടിയാവും മുകളിലത്തെ ചോദ്യങ്ങൾ.

          സ്വല്പം ആലോചിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലല്ലോ.  അതുകൊണ്ട് ഞാനേതാവും  ഏത് ആദ്യം തിരഞ്ഞെടുക്കുക? രണ്ടാമത് ഏതാണ് എന്റെ പരിഗണനയിൽ വരുന്നത്...?

 

(HSSTTP മാഗസീൻ)