June 20, 2025

രേഷ്മ സിയുടെ കവിത : ബോർഡർലൈൻ

 


          ഉള്ളിലേക്ക് യാത്രയാവുക എന്ന അവസ്ഥയുടെ പരമാവധിയെ അനുഭവപ്പെടുത്തുന്ന വയാണ് രേഷ്മ സിയുടെ കവിതകൾ. വൈപരീത്യങ്ങളുമായി നിലകൊള്ളുന്ന പുറം‌ലോകവും  അവ്യക്തവും പ്രവാഹരൂപിയുമായ അകംലോകവും, ആദിമചോദനകളുടെ വിദൂരമായ ഭൂതകാലവും മങ്ങിമായുന്ന ദൈനംദിനതകളുടെ സമകാലവും, മൂല്യങ്ങളെയും ഗുണങ്ങളെയും യുക്തിയെയും വാസ്തവങ്ങളെയും അനുഭവങ്ങളെയും‌പറ്റിയുള്ള കുഴമറിച്ചിൽ - ഇങ്ങനെ പലതിന്റെയും ഇടയിലെ മൂർത്തമായ അതിരുരേഖകളെപ്പറ്റിയുള്ള അവിശ്വാസം ഈ കവിതകളുടെ നിർമ്മാണവസ്തുക്കളിൽ പ്രബലമായ ഒന്നാണ്. പുറത്തുള്ള ലോകവുമായി കവിതയ്ക്കുള്ള ബന്ധം കഠിനമായ സംശയങ്ങളിൽ അധിഷ്ഠിതമാണ്. ഒറ്റയ്ക്കാവുക എന്ന അവസ്ഥ സ്വാഭാവികമായ കാര്യമായി കവിതയിൽ സന്നിഹിതമാകുന്നു. തന്നിലേക്ക് കൂടുതലായി ഒതുങ്ങിയിരിക്കാനുള്ള  അതിതീവ്രമായ ചോദനയുടെ സൂക്ഷ്മവിന്യാസങ്ങളായി കവിതകൾ മാറുന്നു. ഭാഷ സ്വയം സംസാരിക്കാനും ബോധ്യപ്പെടുത്താനുമുള്ള ഉപാധിയായി തീരുന്നു. സംഭാഷണത്തിനുള്ള ശ്രമമല്ല, രേഷ്മയുടെ കവിത. ഈ കവിതകളിൽ പ്രസ്താവനകളും വർത്തമാനകാലത്തിലുള്ള നിരീക്ഷണസംഗ്രഹങ്ങളും കുറവാണ്. ചുറ്റിലുമുള്ള ഒഴിവാക്കാനാവാത്ത കാഴ്ചകൾ കവിതകളിൽ ആവിഷ്കരിക്കപ്പെടുന്നത് സ്വയംധാരണയ്ക്കുവേണ്ടിയുള്ള പകർപ്പെടുപ്പ് എന്ന നിലയിലാണ്. ആത്മനിഷ്ഠവും സ്വകാര്യവുമായ ഭാഷയിലേക്കുള്ള പരിഭാഷയുടെ സ്വഭാവം അവയ്ക്കുണ്ട്.  കാവ്യാത്മകതയുടെ സ്വാഭാവികവസ്തുവകകളായ രൂപകങ്ങൾക്കും അന്യാപദേശ ങ്ങൾക്കുമുണ്ട്, ഈ പ്രത്യേകത. സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിയുമായി സ്രഷ്ടാവു നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന സ്വപ്നാത്മകമായ ലോകത്തെ ഈ കവിതകൾ അങ്ങനെ അഭിമുഖം നിർത്തുന്നു.   

          ഒറ്റയ്ക്കിരിക്കുന്ന ആളിന്റെ തുടർച്ചയായ സംസാരംപോലെ അലോസരമാണ് കവിത എന്ന വിശ്വാസം രേഷ്മയ്ക്കുണ്ട്. ഈ അലോസരം മറ്റുള്ളവർക്ക് എന്നതിലുപരി തനിക്കുതന്നെയുള്ള ഒഴിയാബാധയാണെന്ന് തിരിച്ചറിയാനും കവിതതന്നെ സഹായി യായും തീരുന്നു. ‘തന്നിൽനിന്നു രക്തമൂറ്റി തനിക്കു കൂട്ടിരിക്കുന്ന പേനിനെപോലെ’ എന്നാണ് കവിതകളിലൊരിടത്ത് രേഷ്മ ഉപയോഗിക്കുന്ന കല്പന, കവിതയോടുപോലുമുള്ള അവിശ്വാസത്തിന്റെ നയപ്രഖ്യാപനമായും വായിക്കാം. ഈ അവിശ്വാസം ഇന്ദ്രിയസംവേദ നങ്ങളെ മറ്റൊന്നായി വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നതിലും കാണാം. ‘നഗരത്തിന്റെ ചെവികളിൽ ഒഴുക്കാനുള്ള ചോര’ എന്ന് മറ്റൊരിടത്ത് രേഷ്മ പ്രയോഗിക്കുന്നു. തന്നിൽനിന്ന് ഒഴുകിപ്പരക്കുന്ന രക്തം, അനുഭവശരീരത്തിൽനിന്നുമുയരുന്ന ആത്മനിഷ്ഠവും സ്വകാര്യവുമായ ഒച്ചയുടെ കാവ്യാത്മകമായ പര്യായമാണ്. ലോകത്തിന്റെ കേൾവിശേഷിയെ അവിടെ കവിത സ്പർശവും കാഴ്ചയുമായി  നേരിടുന്നു. രേഷ്മയുടേ കവിതകളിലെ ആന്തരലോകം വ്യക്തികളെയും വസ്തുക്കളെയുംമാത്രമല്ല ഇന്ദ്രിയാനുഭവങ്ങളെയും മറ്റൊന്നാക്കി പരിവർത്തി പ്പിക്കുന്നു.

          ‘ഉയിരു കോച്ചുംവിധമുള്ള’ ഏകാന്തത, മാർഗദർശിത്വങ്ങളോ കടന്നുവരവുകളോ ഇല്ലാതെ കവിതയുടെ ആന്തരികലോകത്തെ അനിശ്ചിതങ്ങളുടേതാക്കി മാറ്റുന്നു. അവിടെ വേരുകളാഴ്ത്തി നിൽക്കുന്ന പ്രാകൃതികമായ സ്വാഭാവികതകളുമായുള്ള നീക്കുപോക്കുകളാണ് രേഷ്മയുടെ കവിതകളുടെ ഭാവമേഖല നിർണ്ണയിക്കുന്നത്. കൊലയും ആത്മഹത്യയും മരണവും അവയെപ്പറ്റിയുള്ള വിഭാവനകളും  പലതരത്തിലുള്ള അവിശ്വാസങ്ങളോടൊപ്പം സ്വാഭാവികമായ ദിനസരികളായി കവിതയിൽ കയറിക്കൂടുന്നത് അതുകൊണ്ടാണ്. സമകാലികതയുടെ കൂറേക്കൂടി സൂക്ഷ്മരൂപമായ തത്കാലികത്വത്തിൽ അഭയം തേടാനുള്ള പ്രവണത കവിതകൾക്കുണ്ട്. ഇളകിമറിയുന്ന വൈകാരികക്ഷോഭങ്ങളും അടിസ്ഥാന പരമായി ഈ താത്കാലികതയുടേതാണ്. ബാഹ്യയാഥാർഥ്യത്തെപ്പറ്റി ഒന്നും ഉറപ്പിച്ചു പറയാനാവാത്ത ജീവിതം വ്യാഖ്യാനപാഠങ്ങൾ പലതായി ചിതറിയ കാലത്തോടു പ്രതികരിച്ചുകൊണ്ട്, തന്നോടു സംവദിക്കുന്നതാണ് രേഷ്മയുടെ കവിതകൾ. സ്വന്തം ജീവിതത്തിലേക്ക് അത്രമാത്രം ഇറങ്ങി നിൽക്കുന്ന കവിതകൾ, അതിനുവേണ്ടിയുള്ള ഭാഷ രൂപപ്പെടുത്തിയെടുക്കുകയും ആന്തരികമായ യാത്രയുടെ പരകോടിയെ വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടുത്തുകയും ചെയ്യുന്നു. 

ബിസിവി കവിതാ പുരസ്കാരം 2025 

No comments: