November 1, 2020

അനുഭവങ്ങളുടെ അകംകാഴ്ചകൾ

 

 

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ആദ്യകാല സിനിമകളിലൊന്നായ39 സ്റ്റെപ്സിൽ’ (1935) റിച്ചാർഡ് ഹാനേ എന്ന കഥാപാത്രം പോലീസിന്റെ തിരച്ചിലിൽനിന്ന് രക്ഷപ്പെടാൻ തീവണ്ടിയിലിരുന്ന അപരിചിതയായ സ്ത്രീയെ (പമേല) ചുംബിക്കുന്ന ഒരു രംഗമുണ്ട്. പിന്നീട് മറ്റു പല ചിത്രങ്ങളും അനുകരിച്ച ആവർത്തിച്ച ഒരു സീനാണിത്. അതിജീവന വ്യഗ്രനായ നായകന്റെ തത്സമയബുദ്ധിയ്ക്കാണവിടെ പ്രാധാന്യം എങ്കിലും കുറ്റവാളിയെ ഊർജസ്വലമായി തിരയുമ്പോഴും പ്രണയലീലകളിൽ ഏർപ്പെട്ടിരിക്കുന്ന കമിതാക്കളെ ഉപദ്രവിക്കാതെ ഒഴിവാക്കിപ്പോകുന്ന പോലീസിന്റെ മാന്യതയ്ക്കും സ്ഥാനമുണ്ട്. മനശ്ശാസ്ത്രപരമായി വ്യാഖ്യാനിച്ചാൽ  അധികാരിഭാവമുള്ള പോലീസ് സമൂഹത്തിന്റെ പ്രതീകമാണ്. ഫ്രോയിഡിന്റെ സുപ്രസിദ്ധമായ നഗ്നതാ സ്വപ്നവ്യാഖ്യാനത്തിൽ സ്വപ്നം കാണുന്നയാൾ നഗ്നനാണെന്ന ബോധത്താൽ ചൂളുമ്പോഴും അയാളെ കടന്നുപോകുന്നവർക്ക് ( അയാൾക്കു ചുറ്റുമുള്ള സമൂഹത്തിന്) അത്തരമൊരു ഭാവവ്യതിയാനം ഉണ്ടാവുന്നില്ലെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആർത്തിരമ്പുന്ന ജനമധ്യത്തിൽ സൂക്ഷ്മമായ സംവേദനക്ഷമതകൾ തീർക്കുന്ന സ്വകാര്യലോകമാണത്. അതിനുള്ളിൽ നടിക്കുന്നയാളും കാണിയും ഒരാൾത്തന്നെയാണ്.

സുനിൽ ഉപാസനയെഴുതിയ ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻഎന്ന കഥാസാമാഹാരത്തിലെ ആദ്യകഥയായ മുറിച്ചുണ്ടുള്ള പെൺകുട്ടി വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്ന ചിത്രമാണിത്. കഥയിൽ അപരിചിതയായ പെൺകുട്ടിയെ തീവണ്ടിയിൽ വച്ച് ആഖ്യാതാവ് ചുംബിക്കുന്നു. അതേ വണ്ടിയിൽ തൊട്ടടുത്ത് മറ്റൊരു യുവതിയെ ചുംബിക്കുന്ന യുവാവുമുണ്ട്. ചലിക്കുന്ന തീവണ്ടിയിലെ കഥാപാത്രങ്ങളുടെ സ്വകാര്യമായ ലോകം, ബാഹ്യലോകംപോലെ തീവ്രമായ മാനസികസംഭവങ്ങളുടെ ലോകംകൂടിയാണ്.  മുറിച്ചുണ്ടുള്ള പെൺകുട്ടി, സ്ത്രൈണമായ അപകർഷം സ്വീകാര്യമാവുന്നതിനെപ്പറ്റിയുള്ള ഒരു കഥയാണ്. മുറിച്ചുണ്ടിന്റെ വൈകൃതം ഉണ്ടായിട്ടും തന്നെ പരിഗണിച്ച ആഖ്യാതാവായ യുവാവിന്റെ കഴുത്തിൽ മുഖമണച്ചുകൊണ്ട് നന്ദി പറയുന്നിടത്താണ് കഥയവസാനിക്കുന്നത്. അത്രയും ഋജുവും സരളവുമായ കഥാബിന്ദുവിൽ സുനിലിന്റെ കഥകളെ, ഒരർത്ഥത്തിൽ എഴുത്തിനെ ആകെതന്നെ പൊതിഞ്ഞു നിൽക്കുന്ന ആത്മീയമായ ആശയധാരകളുടെ മിന്നാട്ടമുണ്ട്. സ്വന്തം പദകോശത്തിലുള്ള പരിമിതമായ വാക്കുകൾകൊണ്ടാണ് സുനിൽ കഥകളെഴുതുന്നത്. ഭാഷാപരമായ സങ്കീർണ്ണതയില്ലാതിരിക്കാനുള്ള കാരണം അവിടെയുണ്ട്.  ബാഹ്യമായ സൗന്ദര്യമല്ല എന്റെ വിഷയം, മാനുഷികമായ ചില വ്യത്യസ്തതകളാണ് എന്ന് സൂചിപ്പിക്കുകയാണ് മുറിച്ചുണ്ടുള്ള പെൺകുട്ടിഎന്ന കഥ.  അതിലെ ചലിക്കുന്ന തീവണ്ടി, അതിലെ യാത്രക്കാർ അവരുടെ അസ്വാഭാവികതകളോടൊപ്പം മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുന്നു. അത് ആന്തരികമായ ലോകമാണ്. സ്വസ്ഥതയില്ലാത്ത ഉറക്കത്തിലെന്നപോലെ ഏതു സമയത്തും യാഥാർഥ്യം തന്നെയാണോ സംശയിക്കാവുന്ന നിലയിലുള്ള മാറ്റത്തിനൊരുങ്ങി നിൽക്കുന്ന കാഴ്ചകളാണവയിലുള്ളത്. ഇതാണ് സുനിലിന്റെ കഥാലോകത്തിന്റെ പൊതുവേയുള്ള പശ്ചാത്തലം.

ഒച്ച കുറഞ്ഞൊരു ലോകമാണത്. സുനിൽ ആളുകളുടെ പെരുമാറ്റരീതികളിൽ വല്ലാതെ ശ്രദ്ധിക്കുന്നു. ‘മുറിച്ചുണ്ടുള്ള പെൺകുട്ടിയിൽ, ക്യാമറാ ചലനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ - വസ്തുത (കാല്പനികമായ ചുംബനരീതികളെ തകർത്തുകളയാമെന്ന പ്രലോഭനം മൂലമാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺകുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്) നിരീക്ഷണം (ഇവിടെ മുറിച്ചുണ്ടുള്ള പെൺകുട്ടിയും ഞാനും മാത്രമേ കഥാപാത്രങ്ങളായുള്ളൂ എന്നു കരുതരുത്)  നിഗമനം (സങ്കടം മൂലമല്ല പെൺകുട്ടി കരയുന്നതെന്ന് അതിനകം ഞാൻ മനസ്സിലാക്കിയിരുന്നു) എന്ന മട്ടിലാണ് ആഖ്യാനം, ഘടന പൂർത്തിയാക്കുന്നത്. പെൺകുട്ടിയിൽനിന്ന് അവളെ ശ്രദ്ധിച്ച യാത്രക്കാരനിലേക്കും പിന്നീട് തന്നിലേക്കും വഴുതുന്ന നിരീക്ഷണങ്ങളുടെ തുടർച്ചയായ ധാരയും അവിടെയുണ്ട്. ‘ബൊമ്മനഹള്ളിയിലെ പോസ്റ്റുമാൻ എന്ന കഥയിൽ കാഴ്ചകൾ ജമ്പ്കട്ടിനെ അനുസ്മരിപ്പിച്ചുകൊണ്ട് കഥാപാത്രങ്ങളിലേക്ക് മുറിഞ്ഞ് നീങ്ങുമ്പോൾ, ‘മരണദൂതനിൽ തൃശ്ശിവപേരൂർ ഗ്രാമം, ബാംഗ്ലൂർ നഗരം, പരപ്പാന അഗ്രഹാര ജയിൽ ഇങ്ങനെ വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ സ്ഥലരാശികളിലേക്ക്  ദൃശ്യങ്ങൾ മുറിഞ്ഞ് മാറുന്നു.

ഒന്നും പറയാതെ ചേട്ടന്റെ വീട്ടിൽ വന്ന് ആഹാരം കഴിച്ചു മടങ്ങുന്ന ഇരട്ട സഹോദരൻ, (ഇരട്ടച്ചെമ്പരത്തി) ആളുകൾക്കുള്ള കത്ത് തുറന്നു വായിക്കാൻ തടയാനാവാത്ത പ്രേരണയുള്ള വൃദ്ധനായ പോസ്റ്റുമാൻ (ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ) മരണവീടുകൾ സന്ദർശിക്കാനും മരണത്തിനു സാക്ഷിയാവാനും വല്ലാതെ കൊതിക്കുന്ന ഒരാൾ ( മരണദൂതൻ) കാഴ്ചകളെല്ലാം മുൻപു താൻ കണ്ടിട്ടുണ്ടെന്നു തോന്നലുള്ള മനോരോഗി (ഭദ്രന്റെ മനസ്സ്) സ്വപ്നത്തിലെ പാലത്തിലൂടെ കടന്നു പോകാൻ കഴിവുള്ള ചെരുപ്പുകൾ അന്വേഷിക്കുന്ന കുൽദീപ് (നിർവാണം) നീലനിറമായി മരണം അനുഭവിക്കുന്ന ചെറുപ്പക്കാരൻ (നീലമരണം) ഭ്രാന്തന്റെ ലോകത്ത് ഭ്രാന്തുമായി ഇറങ്ങിച്ചെല്ലുന്ന ലാൽ (ടിൻ ഫാക്ടറി ജങ്ഷനിലെ ട്രാഫിക് പോലീസുകാരൻ) ഗ്രാമത്തലവനെ വിധേയത്വത്തോടെ  മരിച്ചതിനു ശേഷവും സേവിക്കുന്ന ശ്യാംസിങ്( ദിമാവ് പൂരിലെ സർപഞ്ച്)... ഇത്തരം കഥാപാത്രങ്ങൾ സമൂഹത്തിൽ ചുറ്റിയും തിരിഞ്ഞും എപ്പോഴും ഉണ്ടെങ്കിലും അവരെ പകൽ വെളിച്ചത്തിൽ കാണുക അത്രയെളുപ്പമല്ല. മാനസിക ഭാവങ്ങളെ കഥാപാത്രമാക്കുകയല്ല, മനസു രൂപം നൽകുന്ന വൈരുദ്ധ്യാത്മക യുക്തികളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.  സുനിൽ ഉപാസനയുടെ കഥകൾ ആന്തരിക പാളിയിൽ ഒരാൾ അയാളോട് തന്നെ നടത്തുന്ന സംവാദങ്ങളായിരിക്കുന്നത് അതുകൊണ്ടാണ്. 

  കഥകൾ അവയുടെ ഉള്ളറകളിൽ സൂക്ഷിക്കുന്ന വാദ-പ്രതിവാദങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്ന നിലയ്ക്കാണ്, സുനിൽ ഉപാസന പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽനിന്നും ആശയങ്ങൾ സ്വീകരിക്കുന്നത്. കഥകൾക്കു മുന്നിലുമുള്ള താക്കോൽ വാക്യങ്ങൾ എടുത്തു ചേർത്തിരിക്കുന്നത് ലങ്കാവതാര സൂത്രം, ബുദ്ധസംവാദം, ധർമ്മോത്തരയുടെ 'ന്യായബിന്ദു-ടിക' തുടങ്ങിയവയിൽനിന്നാണ്. തുടങ്ങിയവയിൽനിന്നാണ്. അനുമാനങ്ങൾ ഭ്രമകല്പനയാണെന്ന ന്യായബിന്ദു ടീകയിലെ ഒരു വാക്യം, കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതുകൊണ്ടു മാത്രം പുറത്തൊരാൾ  വന്നു നിൽക്കുന്നു എന്ന് ഉറപ്പു പറയാനാകില്ലെന്നു വാദിക്കുന്ന അശോകന്റെ (ടിൻഫാക്ടറി ജങ്ഷനിലെ ട്രാഫിക് പോലീസുകാരൻ) വ്യക്തിത്വത്തെ നിർവചിക്കുന്നതിൽ വലിയ പങ്കുണ്ട്. ആശയം രൂപമാർജ്ജിച്ച വ്യക്തിയാണ്  അശോകൻ. വിചിത്രസ്വഭാവിയായ അയാൾ, കഥയിൽ ഭ്രാന്തുമാറ്റുന്ന ബുദ്ധനായ ചികിൽസകനുമാണ്. ട്രാഫിക് പോലീസുകാരൻ എന്ന ശീർഷകം ബോധാബോധങ്ങൾക്കിടയിലുള്ള നിയന്താവിന്റെ ആധുനികീകരിക്കപ്പെട്ട രൂപകമാണ്. നചികേതസ്സും യമനുമായുള്ള മരണരഹസ്യം പങ്കുവയ്ക്കലിലൂടെ വികസിക്കുന്ന ഒരു കഥയും ഈ സമാഹാരത്തിനുള്ളിലുണ്ട്, ‘മോക്ഷം നേടുന്ന ബലിക്കാക്കകൾ.

ഇരട്ടച്ചെമ്പരത്തി എന്ന കഥയിലെ ഭർത്താവിനെ നോക്കുക. ഭാര്യയുടെ വയറ്റിൽ ഇരട്ടക്കുട്ടികളാണെന്നറിയുന്ന അയാൾ അവയെ വേണ്ടെന്ന് പറയുന്നു. തന്റേതിൽനിന്നും വ്യത്യസ്ത സ്വഭാവമുള്ള ഇരട്ട സഹോദരനുമായുള്ള വിയോജിപ്പിന്റെ ഇരയാണ് അയാൾ. ഈ അവസ്ഥയെ ഭാര്യ യുക്തിവിചാരത്തോടെ പരിഹരിക്കുന്നു.  അവർ ഭർത്താവിനോട് പറയുന്നു : “ശരീരബാഹ്യമായ കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾക്ക് വിയോജിപ്പ്. ബാഹ്യമായ ഇൻ പുട്ടുകളില്ലാതെ ശരീരത്തിന് സ്വയമൊരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. യോജിപ്പും വിയോജിപ്പും വെറും ആഖ്യാനപ്രശ്നങ്ങൾ മാത്രമാണ്. ഒന്നില്ലാതെ മറ്റേതിനെ മനസ്സിലാക്കാൻ പറ്റില്ല. അവയുടെ ആധാരം യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്. അതുകൊണ്ട് നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യമായ കാര്യങ്ങളെ യോജിപ്പെന്നും വിയോജിപ്പെന്നും വേർതിരിക്കുന്ന  അജ്ഞതയെ ഇല്ലാതാക്കിയാൽ അകലവും ഇല്ലാതാവും.” ഇതേ പോലെയൊരു പ്രശ്നപരിഹാരം  ഭദ്രന്റെ മനസ്സ് എന്ന കഥയിലും കാണാം.  കാണുന്ന കാഴ്ചകളെല്ലാം നേരത്തെ താൻ കണ്ടതാണെന്ന തോന്നലുകളാൽ വേട്ടയാടപ്പെടുന്ന ഭദ്രന്റെ മാനസിക പ്രശ്നം ഡോക്ടർ അവസാനിപ്പിക്കുന്നത്, അയാളുടെ മനസ്സിലുള്ള താനും പുറത്തുള്ള താനും ഒരാളാണെന്നു ധരിക്കുന്നതാണ് കുഴപ്പങ്ങൾക്കടിസ്ഥാനമെന്നും അതു രണ്ടും രണ്ടാണെന്ന് ചിന്തിച്ചാൽ പ്രശ്നമുണ്ടാവില്ലെന്നും ഉപദേശിച്ചുകൊണ്ടാണ്”. ഇവിടെയും യോജിപ്പ്- വിയോജിപ്പ് എന്ന ബൈനറിയെ ആശയവാദത്തിന്റെ വെളിച്ചത്തിൽ കഥാകാരനായ സുനിൽ സമീകരിക്കുന്നു. വണ്ടിയിടിക്കാതെ തന്നെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഭ്രാന്തനോട് അശോകൻ പറയുന്നത് നോക്കുക: വണ്ടിയിടിച്ചാൽ മാത്രമേ ഇടിച്ചെന്നു പറയാൻ പറ്റുകയുള്ളൂ. വണ്ടി ഇടിക്കാത്തിടത്തോളം കാലം ഇടിച്ചു എന്ന് കരുതി പെരുമാറുന്നതിൽ വിശ്വാസത്തിന്റെ പ്രശ്നമുണ്ട്.ജീവിതം മുഴുവൻ ഊഹാധിഷ്ഠിതമായ ആശങ്കകളാൽ ഇരിക്കപ്പൊറുതിയില്ലാതെ പായുന്ന ജീവിതത്തിന്റെ രൂപകമാണ് ഈ കഥയിൽ കാണുന്ന, ഒരു തരത്തിൽ സാംക്രമികം എന്നുതന്നെ വിളിക്കാവുന്ന ഭ്രാന്ത്. മറ്റൊരു കഥാപാത്രമായ ലാൽ, ഭ്രാന്തനെ അനുകരിച്ചുകൊണ്ട് അയാളുടെ ലോകത്തിലേക്ക് ഇറങ്ങുകയണല്ലോ. മനുഷ്യരുടെ മാനസികമായ അലാലങ്ങളെ (കയോസ്) പൊതുവായി അഭിസംബോധന ചെയ്തുകൊണ്ട് കഥകൾ സംസാരിക്കുന്നു. സ്വപ്നത്തിൽ കാണുന്ന പാലം കടക്കാൻ കേടുപാടില്ലാത്ത ചെരുപ്പുകൾ അന്വേഷിച്ചുനടക്കുന്ന ചെറുപ്പക്കാരനും ഒരു കുഴമറിച്ചിലിന്റെ ഇരയാണ്. (നിർവാണം)  ചെരുപ്പില്ലാതെ പാലം കടക്കാൻ ഉപദേശം നൽകുന്ന സഞ്ജയൻ പ്രബുദ്ധതയിലേക്ക് ഉണരാനുള്ള പ്രബോധനം നൽകുകയാണ് അതിൽ. മനുഷ്യനു പക്ഷേ ആത്യന്തികമായ രക്ഷപ്പെടലുകളില്ല. നിരവധി അറകളുള്ള അബോധത്തിന്റെ രാവണൻ കോട്ടകൾക്കുള്ളിൽ കുറഞ്ഞ പക്ഷം ഒരിടത്തുനിന്നിറങ്ങി അടുത്തതിലേക്ക് കയറുന്നതുതന്നെ  മാറ്റമാണ്.

മരണം, സ്വപ്നം, ഭ്രാന്ത് തുടങ്ങിയ മാനസികാവസ്ഥകൾ ആവർത്തിക്കുന്ന കഥകളിൽ കഥാപാത്രങ്ങളിൽ ആരു വേണമെങ്കിലും പെട്ടെന്ന് ഉപദേശകനോ ഗുരുവോ വഴികാട്ടിയോ ആവാം. നേരത്തേ ചൂണ്ടിക്കാണിച്ച സംവാദാത്മകതയെപോലെ ഇതും പ്രാചീനമായ കഥാവഴക്കമാണ്. മഹാഭാരതത്തിലെ വ്യാധഗീതയിൽ കൊക്കും വീട്ടമ്മയും ഇറച്ചിക്കടക്കാരനും (അയാൾ സസ്യാഹാരിയാണെങ്കിലും) ജ്ഞാനികളാണല്ലോ. ആശയങ്ങൾ കഥയുടെ രൂപം പ്രാപിക്കുമ്പോൾ വരുന്ന മങ്ങിയ ചിത്രങ്ങളാണ് പശ്ചാത്തലവും കഥാപാത്രങ്ങളും. ഇരുട്ടിൽനിന്നും ആശയത്തിന്റെ തുരങ്കത്തിലൂടെ നടന്ന് വെളിച്ചത്തിൽ ചെന്നെത്തുന്ന മട്ടിലാണ് കഥകളുടെ സംവിധാനഘടന. ടി പദ്മനാഭന്റെയും മറ്റും ആഖ്യാനരീതിയെ അനുസ്മരിപ്പിക്കുന്നമട്ടിൽ പതിഞ്ഞ താളത്തിൽ, അധികം വാക്കുകളുപയോഗിക്കാതെ ദുരൂഹത ഒട്ടും ഇല്ലാത്തമട്ടിൽ സുനിൽ ഉപാസന കഥയെഴുതുന്നു. നിർവാണമെന്നും മോക്ഷമെന്നും സുനിൽ കഥകൾക്ക് വെറുതേ പേരിടുന്നതല്ല. പ്രശ്നം, ചർച്ച, അതിന്റെ പരിഹാരാർത്ഥമുള്ള ധ്യാനം, അതിലൂടെയുള്ള രക്ഷനേടൽ അഥവാ മോക്ഷം എന്ന നിലയിലാണ് സുനിൽ തന്റെ കഥാഖ്യാനത്തെ വിഭാവന ചെയ്തിരിക്കുന്നത് 

 

(ജനയുഗം വാരാന്തം നവംബർ 1, 2020                                                                                                          

 


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സുനിൽ ഉപാസനയുടെ കഥകളെ നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു ...