November 23, 2021

ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തുവെന്നും

 


    നെടുമുടി വേണുവിനെപ്പറ്റി ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ എൻ മോഹനനെന്റെ മകൾ സരിത മോഹനൻ ഭാമ എഴുതിയ ഓർമ്മക്കുറിപ്പിലൊരിടത്ത് ലളിതാംബിക കടന്നുവന്നപ്പോൾ വീണ്ടും,  അവരുടെ കഥകളെപ്പറ്റി ചെറായി രാമദാസ് എഴുതിയ ഒരു വാചകം ഓർത്തു. കുറിയേടത്ത് താത്രിയെപ്പറ്റി അവരെഴുതിയ പ്രതികാര ദേവത, കുറ്റസമ്മതം എന്നീ കഥകളെ പരാമർശിക്കുന്നതിനിടയിൽ രാമദാസ് പറയുന്നതിതാണ് : ”ഇത്ര അഴകോടെ, കയ്യടക്കത്തോടെ ഒരു പെണ്ണിന്റെ വിചാരലോകം ആവിഷ്കരിക്കാൻ കഴിയുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ അക്കാലത്ത്?”

പത്താം ക്ലാസിൽ പഠിക്കാനുള്ള ‘വിശ്വദർശനം’ എന്ന കഥ പഠിക്കാനുണ്ട്. പതിനൊന്നിൽ അഗ്നിസാക്ഷിയിലെ ഒരദ്ധ്യായമായ ‘ലാത്തിയും വെടിയുണ്ടയും’.  ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളെ വീണ്ടുവിചാരത്തിനു വിധേയമാക്കിയാൽ അവയിൽ പ്രവർത്തിക്കുന്ന ആശയധാരയെപ്പറ്റി ഇന്ന് ഘോരമായ വാഗ്വാദം ഉണ്ടാവും. (ഉണ്ടായിട്ടുണ്ട്) വിശ്വദർശനത്തിൽ സ്വന്തം സന്തതികളെ ശരിയായി പരിപാലിക്കാനാവാത്ത അമ്മയുടെ ആത്മനൊമ്പരവും കുറ്റബോധവും പശ്ചാത്താപവുമാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീയുടെ ആത്മസാക്ഷാത്കാരം അമ്മത്തത്തിലാണെന്ന പരിണാമഗുപ്തിയും അതിനുണ്ട്. ആദ്യകാല എഴുത്തുകാർ സദാചാര നിരതരാവുകയും നിലവിലിരുന്ന പ്രത്യയശാസ്ത്രത്തോട് മനസാ യോജിക്കുകയും ചെയ്ത് രചനകൾ നിർവഹിച്ചിരുന്നതിനുള്ള ഒരു കാരണം, എഴുത്ത് എന്ന മോശം സംഗതിയിൽനിന്ന് (ബാഡ് തിങ്) സ്വയം രക്ഷിച്ചെടുക്കാനാണ്. സ്ത്രീ എഴുത്തുകാർ മാത്രമല്ല, പലരും പല വിധത്തിൽ നേരിട്ട ഗൗരവമുള്ള പ്രശ്നമാണ് ഇത്. സദാചാരനിരതത്വം അപകർഷത്തെ പരിഹരിക്കാനുള്ള മാർഗം കൂടിയായിരുന്നു. അപ്പോഴും ചെറായി രാമദാസ് പറയുമ്പോലെ  ആന്തരിക ലോകത്തെ തന്മയത്വത്തോടെയും സജീവമായും  നിലനിർത്താൻ അവർക്കു കഴിഞ്ഞിരുന്നു. പുതിയകാലത്തിലെ വീണ്ടെടുപ്പുകൾ തന്നെയാണവരെ പരസ്പരവിരുദ്ധമായ ധ്രുവങ്ങളിൽകൊണ്ടുചെന്നിരുത്തുന്നത്.
 1. അവർ നിലവിലെ പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രത്തെ പിൻ പറ്റിയിരുന്നു.
2. മറ്റാർക്കും കഴിയാത്ത തരത്തിൽ സ്ത്രൈണമായ ആന്തരിക ലോകത്തെ ആവിഷ്കരിക്കുന്നതു വഴി അവർ അനന്യത നിലനിർത്തിയിരുന്നു.

തുർക്കിയിലെ സെറായ് സാഹിനർ, ഒർഹാൻ പാമൂക്കിനുശേഷമുള്ള എഴുത്തുകാരിൽ പ്രമുഖയാണ്. 1984-ലാണ് ജനനം. കഥാസമാഹാരങ്ങളും നോവലുകളും ലേഖനസമാഹാരവും അവരുടെ പേരിലുണ്ട്. 2018-ലെ ഒർഹാൻ കെമാൽ നോവെൽ പുരസ്കാരം ലഭിച്ച ‘കുൽ’ ഫ്ലാറ്റുകളിലെ പടികൾ വൃത്തിയാക്കി ജീവിക്കുന്ന മെർജാൻ എന്ന സ്ത്രീയുടെ കഥ പറയുന്ന നോവലാണ്. അവരുടെ ഭർത്താവ് ഒന്നിനും കൊള്ളാത്ത ഒരുവനാണ്. അവരുടെ വാക്കിൽ ഒരു മണ്ണുണ്ണി. ഭാര്യ ജോലി ചെയ്തുകൊണ്ടുവരുന്ന പണവും പറ്റി കഞ്ചാവും പുകച്ച് ഒരു മൂലയിൽ ചടഞ്ഞുകൂടുന്ന മടിയൻ. നിവൃത്തിയില്ലാതെ വന്ന സമയത്ത് അയാളോട് ഇറങ്ങി പോകാൻ മെർജാൻ പറഞ്ഞു. അങ്ങനെ ഇറങ്ങിപ്പോയ അയാൾ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന നിലയിലാണ് നോവലിൽ നമ്മളവരെ കണ്ടുമുട്ടുന്നത്. അയാൾ തിരിച്ചുവരണമെന്ന അതിശക്തമായ ആഗ്രഹത്തിനൊപ്പം  മെർജാന് രണ്ടാമതൊരു  അഭിലാഷമുള്ളത് ഒരു കുഞ്ഞിന്റെ കാര്യത്തിലാണ്. അതും സുന്ദരനായ ആൺകുട്ടി. ഉത്തമയും സ്നേഹവതിയും മകന്റെ കാര്യത്തിൽ അഭിമാനിയുമായ അമ്മയെന്ന നിലയിൽ താൻ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന കാര്യത്തിൽ മെർജാന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ രണ്ട് ആഗ്രഹവും പരസ്പര ബന്ധിതമാണ്. ക്രൈസ്തവവും മുഹമ്മദീയവുമായ ആരാധനാലയങ്ങളിലൊക്കെ അഭിലാഷസാധ്യത്തിനായി കയറി ഇറങ്ങുകയും നേർച്ച നടത്തുകയും ചെയ്യുന്നുണ്ട്, ഭർത്താവ് തിരിച്ചുവരാൻ. ഈ രണ്ട് ‘പരമപ്രധാന’മായ ആഗ്രഹങ്ങൾക്കിടയിൽ ജീവിക്കുന്ന സ്ത്രീയുടെ നീണ്ട ആത്മാഖ്യാനമാണ് ‘കുൽ.’

 ചാമ്പലെന്നും വേലക്കാരിയെന്നും അടിമയെന്നും ജന്തു (ക്രീച്ചർ) എന്നുമൊക്കെ തുർക്കിയിൽ അർത്ഥമുണ്ടേങ്കിലും നോവലിലൊരിടത്തും ശീർഷകത്തിന്റെ പദനിരുക്തിയെപ്പറ്റി ചർച്ചയില്ല. ഈ പര്യായങ്ങളെല്ലാം മെർജാൻ ഹാനിമിനു യോജിക്കും എന്നു മനസ്സിലാക്കാൻ വലിയ അദ്ധ്വാനം ആവശ്യമില്ല. ബാഹ്യമായും ഭൗതികമായും അവൾ നേരിടുന്ന പ്രശ്നങ്ങളല്ല കഥയിലുള്ളത്. അവൾക്കുതന്നെ നിയന്ത്രിക്കാനാവാത്ത അഭിലാഷപ്രവാഹത്തിന്റെ ഒഴുക്കിൽ നിലയില്ലാ കയത്തിലായി പോകുന്നു അവർ. അതൊരു അടിമത്തമാണെന്ന സൂചനയാണ് ഉള്ളത്. ഒറ്റയ്ക്ക് കപ്പലിൽ യാത്ര ചെയ്യുകയും  മദ്യശാലയിൽ ചെന്നിരുന്ന് ബിയറു കുടിക്കുകയും ചെയ്യുന്നുവെങ്കിലും  ഭർത്താവുമായുള്ള പുനഃസമാഗമം,   കുട്ടിയുടെ ജനനം എന്നിങ്ങനെയുള്ള സ്വപ്നചിന്തകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ത്രീ സ്വതന്ത്രയാവുമ്പോഴും സ്വതന്ത്രയല്ലെന്ന വിചിത്രമായ അവസ്ഥയെയാണ് സെറായ് സാഹിനർ പിരിച്ചെടുക്കുന്നത്. അതോടൊപ്പം അവൾ

 നീണ്ട ഒരു ആത്മഗതാഖ്യാനമാണ് ഈ നോവൽ. മെർജാന്റെ ബാഹ്യലോകമല്ല അവളുടെ വിചാരലോകവും അവളുടെ കണ്ണുകളിലൂടെയുള്ള അവളുടെ പരിസരവുമാണ് വായനയിൽ പ്രത്യക്ഷമാവുന്ന യാഥാർഥ്യം.  നമ്മുടെ സാമൂഹിക യാഥാർഥ്യമാനദണ്ഡം വച്ചുള്ള കർക്കശ പരിശോധനയിൽ  ഒട്ടും ആശാസ്യമായ വ്യക്തിത്വത്തെയല്ല, മെർജാറിലൂടെ നോവലിസ്റ്റ്  വരച്ചിടുന്നത്. വെറുക്കുമ്പോഴും തീവ്രമായി സ്നേഹിക്കുക എന്ന സ്വഭാവത്തിന്റെ തീവ്രമായ വൈപരീത്യങ്ങളെ അതിസൂക്ഷ്മമായ വാക്ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതിലും അതുവഴി  സ്ത്രൈണമായ ആന്തരിക ലോകത്തെ തെളിച്ചത്തോടെ പുറത്തിടുന്നതിലും സെറയ് കാണിക്കുന്ന അതീവ ജാഗ്രതയും സർഗാത്മകതയുമാണ് ‘കുൽ’-നെ അനുഭവമാക്കി മാറ്റുന്നത്.  ഭർത്താവ് പിരിഞ്ഞു പോയ സ്ത്രീയെ വിഷയം എന്ന നിലയിൽ നോക്കിക്കാണുന്നതിലെ ലൈംഗിക വിവക്ഷകളുള്ള കൗതുകമോ  ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീ എന്ന നിലയിൽ അവളോട് തോന്നാവുന്ന താദാത്മ്യമോ അല്ല ഇവിടെ വിഷയം.  സത്യത്തിൽ അങ്ങനെ ഒരവസ്ഥയിൽനിന്ന് നോവൽ കുതറുന്നത്, പ്രത്യേകതരത്തിൽ നോവലിലെ സംഭവഗതികൾക്കും വസ്തുതകൾക്കും പുറത്തു ഒരു ബോധമണ്ഡലത്തെ രൂപപ്പെടുത്തിക്കൊണ്ടാണ്. ഭൗതിക യാഥാർത്ഥ്യങ്ങളിൽനിന്ന്  രക്ഷപ്പെട്ട് നിലനിന്ന ഇതുപോലെയൊരു മനസ്സും അതിന്റെ കാലികമായ സങ്കീർണ്ണതകളും ചേർന്നായിരിക്കണമല്ലോ ലളിതാംബികാ അന്തർജ്ജനത്തിന്റെയും ആഖ്യാനമണ്ഡലത്തെ സാധ്യമാക്കിയത് എന്ന് വായനയ്ക്കിടയിൽ തോന്നി.  സോദ്ദേശകമായി എഴുതുന്നതിൽനിന്ന് വ്യത്യസ്തമാണത്. താനുൾപ്പെട്ട വർഗത്തിന്റെ മോചനത്തിനായി എഴുതുന്നു എന്ന അഭിഭാഷകദൗത്യം അവിടെയില്ല.

സരമാഗുവിന്റെ കുരുന്നോർമ്മകൾ, ഷഹാദ് അൽറാവിയുടെ ബാഗ്ദാദ് ക്ലോക്ക്, ടാഗോറിന്റെ ചന്ദ്രലേഖ, ഓസ്കാർ വൈൽഡിന്റെ കഥകൾ, അനിതാ നായരുടെ ഇദ്രിസ്, ഭുവന, അരുന്ധതി റോയിയുടെ മൃഗരൂപം, ചാപ്ലിന്റെ ആത്മകഥ തുടങ്ങി ധാരാളം കൃതികളുടെ വിവർത്തകയായ സ്മിതാ മീനാക്ഷിയാണ് കുൽ-നെ മലയാളത്തിലേക്കാക്കിയിരിക്കുന്നത്. ബ്ലോഗുകളുടെ സുവർണ്ണകാലത്ത് ദേവസേനയ്ക്കും ഡോണാമയൂരയ്ക്കും സെറീനയ്ക്കും ഒപ്പം കവിതകൾ എഴുതികൊണ്ടാണ് സ്മിതയുടെ തുടക്കം. ‘ഇരുപത്തിയഞ്ചാമത്തെ മണിക്കൂർ’ കവിതാസമാഹാരം. ആ ഗുണം- അകത്തുള്ള ഒച്ചയനക്കങ്ങളെ നിശ്ശബ്ദമായി പിന്തുടർന്ന് പിടിച്ചു പറ്റുക എന്ന ഗുണം - സെറയ് സാഹിനറെ വിവർത്തനം ചെയ്യുമ്പോൾ വിശേഷമായും കാണാനുണ്ട്.  

എഫ് ബി

No comments: