August 8, 2019

‘സമുദ്രശില’യിലെ സുഭാഷ് ചന്ദ്രനെ വായിക്കുമ്പോൾ


സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യുടെ വായന അത്ര എളുപ്പമായിരുന്നില്ല.   പ്രയാസത്തിനു കാരണം വായനയിലുള്ള കാലതാമസമോ പുസ്തകത്തിന്റെ വലിപ്പക്കൂടുതലോ അല്ല, സുഭാഷിന്റെ മറ്റു രചനകളെപോലെ പാരായണക്ഷമതയുള്ള, വായിച്ചു തുടങ്ങിയാൽ നമ്മളെ ബാധിച്ചു തുടങ്ങുകയും പിന്നെ എന്തായി എന്നറിയാനുള്ള ആകാംക്ഷ പിടികൂടുകയും ചെയ്യുന്ന നോവലാണ് സമുദ്രശിലയും. ‘ഈഡിപ്പസിന്റെ അമ്മ’ മുതലുള്ള എഴുത്തിൽ, എന്നു വച്ചാൽ  ഘടനയിലും ഭാഷയിലും, സുഭാഷ് പാലിക്കുന്ന അതീവ ശ്രദ്ധ ആ കൃതികളുടെ വായനയെ വെറും നേരംകൊല്ലിയല്ലാതാക്കി മാറ്റുന്നുണ്ട്. 

സമുദ്രശിലയുടെ വായനയെ ദുർഘടമാക്കിയ ഘടകങ്ങൾ മറ്റു ചിലതാണ്, ഒന്ന് അതിന്റെ വിസർജ്ജ്യങ്ങളോടുള്ള ലാലസതയാണ്. ‘ത്വങ്മാംസരക്താസ്ഥിവിണ്മൂത്രരേ
തസ്സുകളും’ അവ കഴിഞ്ഞു് ബാക്കിയും ആയ മനുഷ്യന്റെ കറകൾ കൊണ്ടുണ്ടാക്കാവുന്ന അറപ്പു മുഴുവൻ അതിലുണ്ട്. അതിവിശദമായ അത്തരം വിവരണങ്ങളിലൂടെ കടന്നു പോവുക വിഷമകരമാണ്. രണ്ട്, അതിലെടുത്തു പിടിച്ചു നിൽക്കുന്ന സുഭാഷ് ചന്ദ്രൻ എന്ന കഥാപാത്രത്തിന് യഥാർത്ഥത്തിലുള്ള കഥാപാത്രവുമായുള്ള ഭാവനാത്മകബന്ധമാണ്. മൂന്നാമത്തെ ഘടകമാണ് മേൽപ്പറഞ്ഞ രണ്ടു ഘടകത്തിനും ആധാരമായി നിൽക്കുന്നത്. ഇതുവരെ ആ നോവലിനുണ്ടായ വിമർശനങ്ങളെല്ലാം ചൂണ്ടുന്ന മേൽപ്പറഞ്ഞ രണ്ട് പോരായ്മകളെ താണ്ടാതെ നിങ്ങൾക്ക് ആ നോവൽ വായിച്ചു പൂർത്തിയാക്കാനാവില്ല. അതാണ് ഏറ്റവും വലിയ കീറാമുട്ടി.

എഴുത്തുകാരനായ അനൂപ് ശശികുമാർ മേൽപ്പറഞ്ഞ കാര്യങ്ങളെ ചൂണ്ടിക്കാട്ടിയും ക്ലാസിക് എന്ന വിശേഷണത്തെ വിമർശിച്ചും ഒരു എഫ് ബി കുറിപ്പാണിട്ടത്. അതിൽ രാഹുൽ രാധാകൃഷ്ണൻ ‘മനുഷ്യനൊരു ആമുഖ’ത്തെപ്പറ്റി ഏതാണ്ടിതേ കാര്യങ്ങൾ സൂചിപ്പിച്ചെഴുതിയ കുറിപ്പിന്റെ ലിങ്കും കൊടുത്തിരുന്നു. മറുനാടൻമലയാളിയിൽ ഡോ.ഷാജി ജേക്കബ് നോവലിൽ എടുത്തു പിടിച്ചു നിൽക്കുന്ന ആത്മരതിയെ അടിവരയിട്ടാണ് വിമർശിച്ചിട്ടുള്ളത്. നോവലിന്റെ സൈദ്ധാന്തിക ചട്ടക്കൂടുകളെപ്പറ്റി നല്ല ധാരണയുള്ള ലേഖകൻ, നോവൽതത്ത്വങ്ങൾ വിശദീകരിച്ച ശേഷം, കെട്ടുറപ്പില്ലായ്മ, കനക്കുറവ്, ശൈഥില്യം, ക്ലീഷേകൾ, പാഴ് നിരീക്ഷണങ്ങൾ, അതിവൈകാരികത, കൃത്രിമത്വം, വാചാടോപത, ഭാവതീവ്രതയില്ലായ്മ തുടങ്ങി ഒരു പാട് ആത്മനിഷ്ഠമായ ശകാരവാക്കുകൾ നോവലിനെതിരെ പ്രയോഗിച്ചുകൊണ്ടാണ് വിമർശനം അവസാനിപ്പിക്കുന്നത്. നോവലിസ്റ്റായ ബെന്യമിൻ എഴുതിയ കുറിപ്പ് പൊതുവേ നോവലിനെ പ്രശംസിക്കുന്ന ഭാവത്തിലുള്ളതാണെങ്കിലും അവസാനം ചേർത്തിട്ടുള്ള ‘ഒരു പോരായ്മ ചൂണ്ടിക്കാട്ടൽ’ സത്യത്തിൽ അതുവരെ പറഞ്ഞതിനെയെല്ലാം റദ്ദു ചെയ്യുന്നതും ‘സമുദ്രശിലയ്ക്കെതിരെ പൊതുവായി ഉന്നയിക്കുന്ന ആത്മരതി എന്ന ഭാവത്തെ തീക്ഷ്ണമാക്കുന്ന ഒരു നിരീക്ഷണമായി തീരുകയും ചെയ്യുന്നു. നോവലിന്റെ അനുബന്ധമായി നൽകിയിരിക്കുന്ന സോണിയയുടെ കത്തിലെ കൈയക്ഷരം പുരുഷന്റെയാണെന്നും അതിലുപയോഗിക്കേണ്ട അക്ഷരങ്ങൾ പഴയ ലിപിയിൽ കാണപ്പെടുന്നത് ശ്രദ്ധയില്ലാതെ പറ്റിപോയ അബദ്ധമാണെന്നുമാണ് ബെന്യമിൻ പറയുന്നത്. ( വർഷങ്ങളെടുത്ത് എഴുതിയതും ഒരു പാട് തിരുത്തുവരുത്തിയതുമായ നോവലാണെന്ന നോവലിസ്റ്റിന്റെ അവകാശവാദത്തിനിടയിലാണ് ബെന്യമിൻ ഈ പിഴ കണ്ടെത്തുന്നത്) കലാനിരൂപകനായ എൻ പി വിജയകൃഷ്ണൻ, മാധ്യമത്തിൽ, ഈ നോവലിനെ പഞ്ചവാദ്യത്തിന്റെ കേൾവി അനുഭവത്തോട് സാദൃശ്യപ്പെടുത്തി ഒരു ലേഖനം രചിച്ചിട്ടുണ്ട്. ഫലത്തിലത് വ്യാജസ്തുതിയായി പരിണമിക്കാനാണല്ലോ സാധ്യത. സാഹിത്യമോ നോവൽ പങ്കിടുന്ന വൈകാരിക അനുഭവമൂല്യമോ വിഷയമാകാത്ത വേറിട്ടൊരു വായന വിമർശനങ്ങൾക്കിടയിൽ വിചാരിക്കുന്നതുപോലെ ഗുണഫലമല്ല ചെയ്യുക.

അജയ് പി മാങ്ങാട്ടിന്റെ ‘സൂസന്നയുടെ ഗ്രന്ഥപ്പുരയും’ സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശിലയും’ ഒരേതരം ഭാവനായാത്രകളുടെ വ്യത്യസ്തശിഖരങ്ങളാണ്. അജയ്, സൂസന്ന എന്ന തന്റെ തന്നെ അപരത്തിലേക്ക് വായനയുടെ അനുഭവങ്ങളുമായി നടന്നുകയറുമ്പോൾ സുഭാഷ് അംബയെന്ന തന്റെ മാനസികപ്രതിരൂപത്തിലേക്ക് വൈകാരികാനുഭവമായി തുഴയുകയാണ് ചെയ്യുന്നത്. സൂസന്നയിൽ അജയ് എന്ന സ്വത്വം എത്രത്തോളം നിഹിതമാണോ അതിനേക്കാളൊക്കെ ഏറെ പ്രകടമാണ് സമുദ്രശിലയിൽ സുഭാഷ് എന്ന വ്യക്തി. ഈ രണ്ട് നോവലുകളെ താരതമ്യം ചെയ്യുക വേറൊരു വലിയ വിഷയവും മേഖലയുമാണ്.

ആത്മരതി എന്ന് വിമർശിക്കപ്പെട്ട ഘടകം മാത്രമൊന്നു അടുത്തു നോക്കാം. ‘നോവലിന്റെ കല’യിൽ ഒർഹാൻ പാമൂക് അസ്വസ്ഥപ്പെടുന്നതുപോലെ നോവലിലെ ഏതു സംഭവവിവരണത്തിലും എഴുത്തുകാരൻ എത്രത്തോളമുണ്ടെന്ന് വേവലാതിപ്പെടുന്നത് വായനക്കാരുടെ സ്വഭാവമാണ്. ‘സമുദ്രശില’യിലെ വായനക്കാരുമായി കൂട്ടിമുട്ടുന്ന സുഭാഷ് ചന്ദ്രൻ, ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’ മുതൽ ‘മനുഷ്യനൊരു ആമുഖം’ വരെയുള്ള കൃതികളുടെ കർത്താവായ സുഭാഷ് അല്ല, ഹരീഷിന്റെ മീശ നോവൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ നിശ്ശബ്ദപങ്കാളിയും ഏറെക്കുറെ എതിരാളിയുമായി പൊതുബോധത്തിൽ കയറിപ്പറ്റിയിട്ടുള്ള ആളാണ്. കഥകളിലൂടെയല്ലാതെ വെളിപ്പെട്ട വാങ്മയസ്വത്വങ്ങളിലൂടെയാണ് (ബൊളാനോ, അഷിത, വാക്ക് ഇൻ തുടങ്ങിയ കീവേഡുകൾ ഓർമ്മിക്കുക) സുഭാഷ് ചന്ദ്രൻ എന്ന 48 വയസുകാരനായ വ്യക്തിയെയും പത്രാധിപരെയും അയാളുടെ ഇംഗിതങ്ങളെയും കേരളീയ സമൂഹം വിലയിരുത്തിക്കൊണ്ടും അടയാളപ്പെടുത്തിക്കൊണ്ടും ഇരിക്കുന്നത്. എഴുത്തുകാരൻ മരിച്ച് 100 വർഷങ്ങൾക്കുശേഷവും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ അന്നത്തെ വായനക്കാരനോടും നിരൂപകനോടും നോവലിസ്റ്റെന്ന നിലയിൽ തനിക്കുള്ള ഉത്തരവാദിത്തത്തെപ്പറ്റി  സുഭാഷ് ചന്ദ്രൻ ബോധവാനാണെന്ന് സംശയത്തിനവകാശമില്ലാതെ  സമുദ്രശിലയെപ്പറ്റി സംസാരിക്കുമ്പോൾ അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.

അതൊരു പ്രധാനപ്പെട്ട കാര്യമാണ്. കാലികമാവുമ്പോഴാണ് വ്യക്തിത്വങ്ങൾ തമ്മിലുരസ്സുന്നത്. മീശാനന്തര കാലത്തെ സുഭാഷ് എന്ന വ്യക്തിയെ അറിയാതെ നോവലിലെ സുഭാഷ് ചന്ദ്രൻ എന്ന കഥാപാത്രത്തെ വായിക്കുന്ന ഒരാളിന്റെ അനുഭവം ഇത്ര സംഘർഷമുള്ളതായിരിക്കില്ലെന്ന് തോന്നുന്നു. നമുക്കറിയാവുന്ന ആൾ തൊങ്ങലും കിരീടവുമായി പ്രത്യക്ഷപ്പെടുന്നതും നമുക്കത് പരിഹാസ്യമാണെന്ന് തോന്നുന്നതും നമുക്കറിയാത്തൊരാൾ സ്വയം അവതരിപ്പിക്കുന്നതും രണ്ടുതരം അനുഭവമാണ്. നോവലിൽ എടുത്തു പിടിച്ചു നിൽക്കുന്ന കഥാപാത്രത്തെ സുഭാഷ് എന്ന വ്യക്തിയിൽനിന്ന് മുറിച്ചെടുത്ത് മാറ്റി വയ്ക്കണമെങ്കിൽ കാഞ്ഞ പണിയാണ്. എന്നാലും ആ പണിയെടുക്കാൻ തയാറായാൽ, നാളിതുവരെയുള്ള നോവൽ സങ്കേതങ്ങളുടെ കള്ളിയിലേക്ക് പിടിച്ചിട്ട് ഏണും കോണും ശരിയായോ എന്നു നോക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽനിന്നൊരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലം നല്ലതാണോ ചീത്തയാണോ എന്നൊന്നും പറയാൻ ഞാൻ ആളല്ല; എങ്കിലും വ്യത്യസ്തമായിരിക്കും എന്നറിയാം. 

(മുഖങ്ങൾ മാസിക, ആഗസ്റ്റ് 2019)

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നമുക്കറിയാവുന്ന ആൾ തൊങ്ങലും കിരീടവുമായി പ്രത്യക്ഷപ്പെടുന്നതും നമുക്കത് പരിഹാസ്യമാണെന്ന് തോന്നുന്നതും നമുക്കറിയാത്തൊരാൾ സ്വയം അവതരിപ്പിക്കുന്നതും രണ്ടുതരം അനുഭവമാണ്. നോവലിൽ എടുത്തു പിടിച്ചു നിൽക്കുന്ന കഥാപാത്രത്തെ സുഭാഷ് എന്ന വ്യക്തിയിൽനിന്ന് മുറിച്ചെടുത്ത് മാറ്റി വയ്ക്കണമെങ്കിൽ കാഞ്ഞ പണിയാണ്. എന്നാലും ആ പണിയെടുക്കാൻ തയാറായാൽ, നാളിതുവരെയുള്ള നോവൽ സങ്കേതങ്ങളുടെ കള്ളിയിലേക്ക് പിടിച്ചിട്ട് ഏണും കോണും ശരിയായോ എന്നു നോക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽനിന്നൊരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.