April 1, 2026

ആധുനികമനസ്സുകളെ ‘തൂത്തുവാരി’ കൂട്ടിവയ്ക്കുന്ന കവിത

 


റാവുള ഭാഷയിൽ ‘തൂത്തു’ എന്നതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ എന്നറിയില്ല, മുറ്റമടിക്കുന്നതിനു തൂക്കുക എന്നു പറയാറുണ്ടെങ്കിലും തുടച്ചു എന്ന അർത്ഥത്തിലാണ് ആ ക്രിയയ്ക്ക് തെക്കൻ ഭാഗങ്ങളിൽ വ്യാപ്തി. മാധ്യമം ആഴ്ചപ്പതിപ്പിൽ (29:1461) സുകുമാരൻ ചാലിഗദ്ധയെഴുതിയ കവിതയുടെ തലക്കെട്ട് 'തൂത്തു' എന്നാണ്. കവിത അവസാനിക്കുന്നതും അതേ വാക്കിലാണ്. പ്രയോഗഭംഗികൊണ്ട് കവിതയിൽ അതിനു നേരെ എതിരർത്ഥം വരും. ‘ചൂടുള്ള ഇളം വെയിലിൽ പതുക്കെ ചാടിയ ഒരോന്ത്, ഓർത്തിരിക്കാൻ തുന്നിവച്ച ഒരു തോർത്തെടുത്ത് തൂത്തു’ എന്നാണ് അവസാന വരി. ശരീരത്തിൽ പറ്റിയിരിക്കുന്ന വെള്ളം തുടച്ചുകളയാനാണ് തോർത്തെടുത്തു തൂക്കുന്നത്, കവിതയിൽ ഓർത്തിരിക്കാൻ തുന്നിവച്ച തോർത്തായതുകൊണ്ട്, അതുകൊണ്ടു തൂത്താൽ ഇളവെയിലിന്റെ ചൂട് മായുമെന്നാണോ അതുപോലെയുള്ള നിരവധി ഇളവെയിലുകളുടെ ചൂട്/അനുഭവം തിരിച്ചുവരുമെന്നാണോ കവിത അർത്ഥമാക്കുന്നത്? തീർച്ചയായും രണ്ടാമത്തേതാണ്. 
കവിത പിറകിലേക്കു വായിച്ചാൽ ഇള വെയിൽചൂടുപോലുള്ള കാടനുഭവങ്ങളുടെ ദൃക്സാക്ഷിത്വം കാണാം. മാന്ത്രികനായ നാട്ടുവൈദ്യൻ മയിൽപ്പീലി ഉഴിയുമ്പോൾ ചെന്നെത്തുന്നതുപോലെ, എന്നാൽ തീരെ ഒച്ചപ്പാടില്ലാത്ത അബോധാത്മകവും ഭ്രമാത്മകവുമായ മാനസിക അനുഭവമാണ് കവിത പങ്കുവയ്ക്കുന്നത്. ഞാൻ എന്ന കർത്താവ് /കർത്രി കവിതയിലില്ല. അതുകൊണ്ട് വായനയിൽ താദാത്മ്യപ്പെടുന്ന എല്ലാവരും കവിതയിലെ കാഴ്ചകളുടെ പങ്കാളികളായി മാറാം. 
പുഴയിൽ പൂത്തിരുന്ന മാവിലെ കൂവുന്ന മാനിണകൾ,  കറുത്ത വാവിനെ കൂട്ടിരുത്തുന്ന മഴക്കോള്, ഒരുങ്ങി യാത്ര പോകുന്ന ഉണക്കാനിട്ട തുണികൾ, വയലുകാണാൻ പൂതി പിടിച്ച വെയില്, എരിവെടുത്ത് കനവു വിട്ടു പോകുന്ന കാട്ടുതുമ്പി -  ഇങ്ങനെയുള്ള ഭ്രമകല്പനകൾക്കു പുറമേ കവിതയിൽ അതിസാധാരണമായ കാഴ്ചകളും കൂടിക്കലരുന്നുണ്ട്. (വയറു നിറയെ ചോറുണ്ട് ആലിൽ ചുറ്റിക്കിടക്കുന്ന ചേരപാമ്പ്,  ചേമ്പിലയിലെ ഉരുണ്ടുകളിൽക്കുന്ന നീർമണികൾ, മണ്ണിൽത്തട്ടി വീണ ഓട്ടക്കാരി) നഗരജീവിതത്തിനു തീരെ പരിചിതമല്ലാത്ത കാഴ്ചകളെയാണ് ‘ഓർമ്മകൾ തുന്നിയ തോർത്തിന്റെ’ രൂപകത്തിലൂടെ വ്യക്തിപരമായ അനുഭവമായി അവതരിപ്പിച്ചിരിക്കുന്നത് എന്നു വായിക്കാനാണ് എനിക്കിഷ്ടം. അത് തൂത്തുകളയുന്നതോടെ പോകുന്നതല്ല, കൂടുതൽ തിളങ്ങുന്നതാണ്. കാട് എന്ന വാക്ക് കവിതയിൽ ഉപയോഗിച്ചിട്ടില്ല. അപരിചിതമേഖലയെന്ന നിലയിലും മാനും പുള്ളും ഞണ്ടും കാട്ടുതുമ്പിയും പുഴയും മാവും മുളയും ഇലഞ്ഞിയും വയലും ചേമ്പിലകളും ഉള്ള വൈവിധ്യമാർന്ന ഈ ഭൂഭാഗം,  കാടല്ലെങ്കിൽ സസ്യങ്ങളാലും ജലത്താലും സമ്പന്നമായ ഓരപ്രദേശമാണ്. എന്തായാലും നഗരജീവിതത്തിന്റെ ബദലായി നിൽക്കുന്നു എന്ന അർത്ഥത്തിലും ജൈവസമൃദ്ധിയാലും സുതാര്യമായ കാല്പനികലോകത്തിലേക്കുള്ള ക്ഷണപത്രമെന്ന നിലയിലും കവിതയ്ക്കുള്ളിലെ ഈ ലോകത്തിനു  പ്രവർത്തിക്കാനാകുന്നുണ്ട്. 
മറ്റൊരുതരത്തിൽ ബോധത്തിൽ കുടിയിരിക്കുന്ന അബോധത്തിന്റെ പ്രതീകാവസ്ഥകൂടിയാണ് ഈ പ്രദേശത്തിനുള്ളതെന്നും വാദിക്കാം. ടി പി വിനോദ് ഒരു കവിതയിൽ ‘അബോധത്തിനിരിക്കാനുള്ള സ്ഥലമായിട്ടാണ് ബോധത്തെ’ നിർവചിക്കുന്നത്. അത്രയ്ക്ക് പോകേണ്ടതില്ലെങ്കിലും സഹജീവിതത്തിന്റെ പ്രാക്തനലോകം ഇപ്പോഴും ഒരു തുരുത്തായി ബോധമനസ്സിൽ കുടിയിരിക്കുന്നുണ്ടാവണം.
മനുഷ്യവാസത്തിന്റെ ആ ആദിമമേഖലയിൽനിന്ന് ഇളവെയിലേറ്റ (ഇളം ചൂടുള്ള) ഒരോർമ്മ വന്ന്,  തിരക്കും വെപ്രാളവും പിടിച്ച ബോധമനസ്സിന്റെ ആവേഗങ്ങളെ കുറച്ചു സമയം ‘തൂത്തു കളഞ്ഞതിന്റെ’ രൂപാകാത്മകമായ ആവിഷ്കാരമായും ‘തൂത്തു’ എന്ന കവിതയെ വായിക്കാമെന്നു തോന്നുന്നു. ആ അർത്ഥത്തിൽ മായികവും പ്രാകൃതികവുമായ സൗന്ദര്യക്കാഴ്ചകളെ കാഴ്ചകളെ ഓർമ്മപ്പെടുത്തിക്കൊണ്ട്, അന്യഥാശിഥിലമായ ‘ആധുനിക’ മനസ്സുകളെ ‘തൂത്തുവാരി’ ഒരിടത്ത് കൂട്ടിവയ്ക്കാനുള്ള ശ്രമംകൂടി ആ ക്രിയാംശത്തിൽ ബന്ധിപ്പിച്ചു വച്ചിട്ടില്ലേ?
 

എഫ് ബി, മാധ്യമം ആഴ്ചപ്പതിപ്പ് മാർച്ച് 16, 2026 

മനുഷ്യരുടെ കഥകൾക്കുളിലെ മൃഗങ്ങളുടെ ജീവിതം

  


    നഷ്ടപ്പെട്ടുപോയ കാർഷികപ്രഭാവത്തെക്കുറിച്ചുള്ള ഗൃഹാതുരമായ വേദന, ലളിതാംബിക അന്തർജ്ജനത്തിന്റെയും പൊൻകുന്നം വർക്കിയുടെയും കഥകളിലെ മൃഗസ്നേഹത്തിനു അടിയൊഴുക്കായി ഉണ്ടായിരുന്നു. ശബ്ദിക്കുന്ന കലപ്പപോലെ, ചെറുകഥയുടെ കൊക്കിലൊതുങ്ങാത്ത സംഭവങ്ങൾ നിറഞ്ഞ നമ്മുടെ നവോത്ഥാനകാല കഥകൾ പരിഭാഷയിലൂടെ വിദേശീയർക്കുപോലും സ്വീകാര്യമായിത്തീർന്നതിന്റെ കാരണം വിശകലനം ചെയ്തുകൊണ്ട് വി രാജകൃഷ്ണൻ  മനുഷ്യരും ജന്തുക്കളും തമ്മിലുള്ള അടുപ്പം എന്ന പ്രമേയത്തിന്റെ സാർവലൗകികതയിലാണ് ആ കഥകളുടെ വിജയം കുടികൊള്ളുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (കലപ്പയുടെ പാട്ട്) സാംസ്കാരികമായ അടരുവ്യത്യാസങ്ങൾ അവയിൽ  പ്രവർത്തിക്കുന്നത് സൂക്ഷ്മതലത്തിൽമാത്രം ശ്രദ്ധിച്ചാൽ വെളിപ്പെടുന്ന സംഗതിയാണ്. തൊഴിലുമായി ബന്ധപ്പെട്ട വർഗബോധത്തിന്റെ പ്രതിനിധാനങ്ങൾകൂടിയായിരുന്നു യഥാതഥാവിഷ്കാരങ്ങളിലെ മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധം. തങ്ങളേക്കാൾ എളിയ നിലയിലുള്ളവയും ഒരിക്കൽ ജീവിതായോധനത്തിനു ഉതകിയവയുമായുള്ള ആത്മബന്ധങ്ങൾ, ഊഷ്മളമായ സമസൃഷ്ടിസ്നേഹത്തിന്റെയും സാഹോദര്യത്തിൽ പുലരുന്ന സമത്വാകാംക്ഷകളുടെയും വിഭാവനകളും ആയിരുന്നു.

ഭൂതകാല കാർഷികജീവിതത്തിന്റെ അവശിഷ്ടങ്ങളായി ഓർമ്മയിൽ കൂടെയുണ്ടായിരുന്ന മൃഗങ്ങൾ ആധുനികതയുടെയും നഗരജീവിതത്തിന്റെയും ഒറ്റപ്പെട്ട ജീവിതാവസ്ഥകളിൽ രൂപകാവസ്ഥയിലേക്ക്  കളം മാറ്റി. കൊച്ചുബാവയുടെ ‘കാള’യിൽ, എയിഡ്സ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ, വഴിവിട്ട പുരുഷജീവിതത്തിന്റെ പ്രതിമൂർത്തിയാണ് കാള. ശീർഷകത്തിലല്ലാതെ മറ്റെവിടെയും വായനക്കാരതിനെ നേരിട്ടു കാണുന്നില്ല. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റി’ലെത്തുമ്പോൾ നാടിനെ വിറപ്പിച്ചുകൊണ്ട് ഇറങ്ങിയോടുന്ന പോത്ത് മൂർത്തവാസ്തവമാണെങ്കിലും, അതിനു കഥയിൽ സമാന്തരമായി സൂചകാർത്ഥങ്ങൾകൂടി കൈവന്നിരുന്നു. മനുഷ്യന്റെയും മൃഗത്തിന്റെയും ജീവിതങ്ങൾക്കുള്ള സമാനതയും വിധിയുമാണ് ഇര, വേട്ട തുടങ്ങിയ പ്രമേയങ്ങളുള്ള ആധുനികകാലത്തെ കഥകളെ നാടകീയമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ലൈംഗികമായ അഴിഞ്ഞാട്ടങ്ങളുടെയും സ്ഥിതിയതാണ്.

 മനുഷ്യരുടെ ജീവിതസംഘർഷങ്ങളെ സഹവാസികളാ‍യ മൃഗങ്ങളുടെ ഭാവലോകവുമായി ചേർത്തവതരിപ്പിക്കുന്ന,  ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘നട്ടപ്പാതിര’ (28:1449) മലയാള ചെറുകഥയിലെ മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധത്തെ, അതിന്റെ കാലികമായ തുടർച്ചയിൽ പിന്തുടരുന്ന രചനയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതത്തിനുമാത്രമല്ല ഭാവങ്ങൾക്കുപോലും കഥയിൽ സമാന്തരതയുണ്ട്. ജോളിപ്പെണ്ണ് - മേരിപ്പശു, അമ്മിണി- ഷീലപ്പശു, കുര്യച്ചൻ- ചാണ്ടി, വിജയൻ-ശൗരി എന്നിങ്ങനെ തൊട്ടു കാണിക്കാവുന്ന വിധത്തിൽ ദ്വന്ദ്വങ്ങൾ കഥയിൽ രസകരമായി പ്രവർത്തിക്കുന്നുണ്ട്. മറുവശത്ത് പത്രോസ്, ഏലി, നാണുനായർ, ഗോപാലനെസ്സൈ എന്നിവർക്ക് മൃഗസമാനതരങ്ങളില്ല. അനുബന്ധങ്ങളായി ഗോപാലനെസ്സൈയെയും നാണുനായരെയും മാറ്റിനിർത്തിയാൽ  കഥ മറ്റൊരു തരത്തിൽ മൃഗജീവിതത്തിലേക്കുള്ള  താഴ്ചയെയും അതിൽനിന്നുള്ള ഉയർച്ചയെയും പരോക്ഷമായി അർത്ഥമാക്കുന്നുണ്ടെന്നും വാദിക്കാവുന്നതാണ്. വിത്തുകാളയ്ക്കു സമാനമായ ജീവിതമാണ് കുര്യച്ചന്റെ പരിണാമത്തെ ദുരന്തമാകുന്നതും പത്രോസിന്റെ ദൗത്യത്തെ വീരത്വമുള്ളതാക്കുന്നതും. ഹിംസാത്മകരാഷ്ട്രീയം, ഭരണകൂടമർദ്ദകസംവിധാനങ്ങൾ, ജാതിവ്യത്യാസം, ലൈംഗികസദാചാരപരമായ നിരീക്ഷണങ്ങൾ -ഇങ്ങനെ ചില കാര്യങ്ങളുടെ ആഘാതത്തെയും കഥ പരോക്ഷവിചാരണയ്ക്കു വയ്ക്കുന്നത് പശുവിന്റെയും കാളയുടെയും ഏകതാനമായ ജീവിതപശ്ചാത്തലത്തിലാണ്.

കഥയുടെ അന്യാപദേശസ്വഭാവത്തിനു കഥയെ ആസ്വാദ്യകരമാക്കുന്നതിൽ പങ്കുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ പ്രധാനതന്തു അതിന്റെ സ്വരൂപം മറച്ചു വച്ചിരിക്കുന്നു എന്ന അർത്ഥത്തിലല്ല. വ്യംഗ്യഭംഗിയിലുള്ള ചില സൂചനകളെ അണിയിച്ചൊരുക്കാനുള്ള സാഹിത്യോപകരണമെന്ന നിലയിലാണ്. കുര്യച്ചന്റെ തൊഴുത്തിലെ സാധുവും ഉറക്കക്കാരിയുമായ മേരിപ്പശു, കയറു പൊട്ടിച്ച് നാണുനായരുടെ മൂരിയായ ശൗരിയുടെ അടുത്തേയ്ക്ക് പോകുന്നതിൽ സൂചിതമായിരിക്കുന്ന കുര്യച്ചന്റെ  ദാമ്പത്യപരിണാമകഥയെ മാത്രമായെടുത്താൽ അക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രമേയത്തിനനുഗുണമായ നിലയിൽ പ്രാദേശികമായ സംഭാഷണത്തിന്റെ ഒഴുക്കോടെയുള്ള പറച്ചിൽരീതി അവലംബിച്ചു എന്നതൊരു ഗുണം. ഒപ്പം തൊഴുത്തിലെ ജന്തുജീവിതങ്ങൾക്ക് നൽകിയ മനുഷ്യഭാവരൂപങ്ങൾ, ആന്ത്രോപോമോർഫിസത്തിന്റെ ആകർഷകമായ ഒരു സമകാലിക ഉദാഹരണമായി ‘നട്ടപ്പാതിര’യെ മാറ്റുകയും ചെയ്യുന്നു. 





 മാധ്യമം ആഴ്ചപ്പതിപ്പ് ജനുവരി 19, 2026  

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും പി കെ ബാലകൃഷ്ണനും എം ജി എസും

 



മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  (103:51) പി കെ ബാലകൃഷ്ണനെപ്പറ്റി സുനിൽ പി ഇളയിടം എഴുതിയ പ്രൗഢമായ ലേഖനത്തിന്റെ നാലാം ഭാഗത്തിൽ പ്രധാനമായും പി കെയുടെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സമഗ്രമായ പഠനഗ്രന്ഥവും. കേരളീയ വിചാരജീവിതത്തിൽ പി കെ ബാലകൃഷ്ണൻ സൃഷ്ടിച്ച വഴിത്തിരിവുകളിൽ വിചാരമാതൃകാവ്യതിയാനം (അകംപൊരുൾ തിരിവ്) എന്ന് പൂർണ്ണമായ അർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന ചരിത്രപഠനമായാണ് സുനിൽ പി ഇളയിടം ആ ഗ്രന്ഥത്തെ വിലയിരുത്തുന്നത്. അതോടൊപ്പം സമീപനരീതിയിലും  വിഷയത്തെ കൈകാര്യം ചെയ്ത രീതിയിലും ആധാരമാക്കിയ വസ്തുക്കളുടെ കാര്യത്തിലും  ആ കൃതിയെ മുൻനിർത്തിയുണ്ടായ വിമർശനങ്ങളിൽ ചിലതെങ്കിലും പ്രാധാന്യമർഹിക്കുന്നതാണെന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ജാതിയെ കേന്ദ്രസ്ഥാനത്തുവച്ചുകൊണ്ട് കേരളത്തിന്റെ ചരിത്രത്തെ വീണ്ടുവിചാരത്തിനു വിധേയമാക്കുന്ന ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ നാലു പതിറ്റാണ്ടിനുശേഷവും കേരളചരിത്രപഠനത്തിൽ അതിന്റെ സ്വാധീനശേഷികൊണ്ട്, ജാതിസ്വരൂപത്തെക്കുറിച്ചുള്ള പുനർവിഭാവനാശ്രമങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതൊരു വസ്തുതയാണ്. അവിടെ സുനിൽ പി ഇളയിടം സൂചിപ്പിക്കുന്ന ഒരു കാര്യം, ‘ദേശീയവാദചരിത്രത്തിന്റെ ഭൂതാഭിരതിയിൽ നിർണ്ണായകമായ വിച്ഛേദത്തിനു വഴിവയ്ക്കാൻ പി കെ ബാലകൃഷ്ണന്റെ (പുസ്തകം വഴിയുള്ള) ഇടപെടലുകൾക്കു കഴിഞ്ഞു എന്നതാണ്. പെരുമാൾ വാഴ്ചയുടെ ഔപചാരികപ്രകൃതത്തെക്കുറിച്ച് പിൽക്കാലത്ത്  എം ജി എസ് ഉൾപ്പടെയുള്ളവർ നടത്തിയ പുനരാലോചനകളുടെ പ്രാരംഭസ്ഥാനങ്ങളൊന്ന് അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജാതിവ്യവസ്ഥിതിയും കേരളചരിത്രവും ഇറങ്ങിയ കാലത്തുതന്നെ സുനിൽ പി ഇളയിടം ചൂണ്ടിക്കാണിക്കുംപോലെ പുസ്തകത്തിന്റെ സമീപനരീതിയും ഭാഷാശൈലിയും ഉപാദാനങ്ങളും  മുന്നിൽ വച്ച് വിമർശനം ഉയർന്നിരുന്നു. അതിനു മാതൃഭൂമി ആഴ്ച്പ്പതിപ്പ് മുഖ്യവേദിയാവുകയും ചെയ്തു. ചേരസാമ്രാജ്യം, നൂറ്റാണ്ടുയുദ്ധം തുടങ്ങിയവയെപ്പറ്റിയുള്ള പല സങ്കല്പങ്ങളും തന്റെ ഗവേഷണത്തിലൂടെ തിരുത്തിയ എം ജി എസ് നാരായണന്റെ പ്രബന്ധത്തിനു കടപ്പാടു രേഖപ്പെടുത്താത്തതും കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആരോപണമായിരുന്നു. ആ പ്രബന്ധം സർവകലാശാല ലൈബ്രറിയിൽ ഇല്ലെന്നും അതു താൻ  കണ്ടിട്ടില്ലെന്നായിരുന്നു പി കെ ബാലകൃഷ്ണന്റെ മറുപടി. കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകർ ഒന്നടങ്കം തനിക്കെതിരെ നീങ്ങുന്നതിൽ ഗൂഢാലോചന കാണുകയും അതിൽ നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് പി കെ ബാലകൃഷ്ണൻ. 

അതിനു എം ജി എസ് കത്തിന്റെ രൂപത്തിൽ മാതൃഭൂമിയിൽത്തന്നെ മറുപടി എഴുതി. ബാലകൃഷ്ണന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തെ വീട്ടിൽ പോയിരുന്നു. തന്റെ ഗവേഷണപ്രബന്ധം നൽകാമെന്നു പറഞ്ഞപ്പോൾ വായിക്കാൻ ക്ഷമയില്ലെന്നു പറഞ്ഞ് നിരസിച്ചുവെങ്കിലും ഇതുസംബന്ധമായി എഴുതിയ ലേഖനങ്ങൾ ബാലകൃഷ്ണൻ സ്വീകരിച്ചുവത്രേ. മാത്രമല്ല, ടിപ്പു സുൽത്താനെപ്പറ്റി കേരളീയനായ ഗവേഷകൻ അലിഗഢിൽ സമർപ്പിച്ച പ്രബന്ധം മലയാളത്തിൽ മറ്റൊരാൾ പുസ്തകമാക്കി ഇറക്കിയ കാര്യവും എം ജി എസ് ആ കത്തിൽ സൂചിപ്പിച്ചിരുന്നു. (ടിപ്പുസുൽത്താൻ (1959) എന്ന പുസ്തകമെഴുതിയത് പി കെ ബാലകൃഷ്ണനാണ്)

എം ജി എസിന്റെ പ്രബന്ധം  സർവകലാശാല ലൈബ്രറിയിൽ ഉണ്ടായിരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. അതദ്ദേഹം വായിച്ചിരുന്നോ എം ജി എസിന്റെ ആശയങ്ങളെയാണോ ഇളംകുളത്തിനെ തിരുത്താൻ വേണ്ടി ഉപയോഗിച്ചത് എന്നൊന്നും അപ്പോഴും വ്യക്തമല്ല. ജാതിയുടെ സുവർണ്ണകാലത്തെക്കുറിച്ചാണ് കേരളചരിത്രം എഴുതിയവർ എഴുതിക്കൊണ്ടിരിക്കുന്നതെന്നു പി കെ ബാലകൃഷ്ണൻ പറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ സംഘടിതമായ ആക്രമണം ഉണ്ടായതെന്നു പറഞ്ഞാണ് ഈ വിവരങ്ങൾ കാണിച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ ‘ജാത്യതീതരായ ഞാനും മറ്റവന്മാരുടെ ജാതിമനോഭാവവും’ എന്ന ലേഖനം എഴുതിയ ബാബുരാജ് ഭഗവതി അന്നു നടന്ന ചർച്ച സംഗ്രഹിക്കുന്നത്. ചരിത്രകാരനായ എം ഗംഗാധരൻ പി കെ ബാലകൃഷ്ണനെ അനുകൂലിച്ചു രംഗത്തെത്തുകയും അദ്ദേഹമെഴുതിയ ലേഖനം ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന പുസ്തകത്തിന്റെ പിൽക്കാല പതിപ്പുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എം എൻ കാരശ്ശേരിയുമായുള്ള ഒരു അഭിമുഖത്തിൽ ഒരു ചോദ്യത്തിനുത്തരമായി എം ജി എസ് നാരായണൻ ഇതേ വിഷയത്തെപ്പറ്റി സംസാരിക്കുന്നത്  ഈ അവസരത്തിൽ ഓർമ്മിക്കാവുന്നതാണ്. (മുഖം നോക്കാത്ത ചരിത്രസത്യം, ഭാഷാപോഷിണി വാർഷികപ്പതിപ്പ്, 2001) ‘കേരളത്തിന്റെ സമകാലികവ്യഥകൾ’ (2010) എന്ന ഗ്രന്ഥത്തിൽ അതു വായിക്കാം.  ‘എം ജി എസിനെപ്പറ്റി നിരവധി വിമർശനങ്ങൾ ഉന്നയിച്ച പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തിനെതിരായി ഒന്നും എഴുതാത്തതെന്ത് ’ എന്ന ചോദ്യത്തിന് എം ജി എസ് മറുപടി പറയുന്നതിങ്ങനെയാണ് :

“ഞാൻ പറയാതെതന്നെ ബന്ധപ്പെട്ട എല്ലാവർക്കും അറിയാം. കേരളചരിത്രം പഠിക്കാനുള്ള എന്ത് ഉപാധിയാണ് ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്നത്? പുരാവസ്തു പഠനത്തിലോ പുരാലിഖിത പാരായണത്തിലോ ആ സാഹിത്യകാരൻ പ്രാവീണ്യം നേടിയിട്ടില്ല. ജാതിസ്നേഹവും ജാതിവിദ്വേഷവും അതിശയോക്തിയും നാടകീയതയും കലർന്ന ആലങ്കാരിക ഭാഷയിൽ പുരോഗമനസിദ്ധാന്തമെന്ന മുഖംമൂടിയോടെ ജാതിവീക്ഷണം അദ്ദേഹം അവതരിപ്പിച്ചു.”

അദ്ദേഹം തുടർന്നെഴുതുന്നു :

“ പുസ്തകരചനയ്ക്കുവേണ്ടി അദ്ദേഹം എന്റെ ഗവേഷണപ്രബന്ധം വായിക്കണമെന്നു താത്പര്യപ്പെട്ടു. എന്റെ അമ്മാവനും ബാലകൃഷ്ണന്റെ പ്രിയസുഹൃത്തുമായ എം ഗംഗാധരന്റെ ഉത്സാഹത്തിൽ അദ്ദേഹത്തിന് എന്റെ പിഎച്ച് ഡി തീസിസിന്റെ റ്റൈപ്പ് ചെയ്ത കോപ്പി വായികകൻ ഏർപ്പാട് ചെയ്തിരുന്നു. ചില ഭാഗങ്ങൾ പകർത്തി കൊടുത്തിരുന്നു. മനസിലാകാത്ത ഭാഗങ്ങളെപ്പറ്റി ഞാനും ബാലകൃഷ്ണനും തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് വിശദമായ ചർച്ച നടത്തി. പ്രബന്ധത്തിലെ പല ഭാഗങ്ങളും ബാലകൃഷ്ണന്റെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ടുയുദ്ധം നടന്നിട്ടില്ലെന്ന് ബാലകൃഷ്ണൻ “കണ്ടു പിടിച്ചത്” എന്റെ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കടപ്പാടു രേഖപ്പെടുത്തിയില്ലെന്നതു പോകട്ടെ, സ്വന്തം പുസ്തകം വിവാദമായപ്പോൾ ‘എം ജി എസ് അങ്ങനെയൊരു തീസിസ് എഴുതിയിട്ടില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ പ്രധാനവാദം.”

‘ഗൗരവമുള്ള ചർച്ച ബാലകൃഷ്ണനുമായി നടത്താൻ പ്രയാസമാണെന്നും നമ്മുടെ സാഹിത്യകാരന്മാരുടെ പതിവനുസരിച്ച് അർത്ഥരഹിതമായ ശബ്ദമുഖരിതമായ ആരോപണപ്രത്യാരോപണത്തിൽ തനിക്കു താത്പര്യമില്ലായിരുന്നുവെന്നും ശൈലിവല്ലഭനെന്ന നിലയ്ക്ക് ബാലകൃഷ്ണനോടുള്ള ആദരം മറുപടി പറയുന്നതിൽനിന്ന് തന്നെ തടഞ്ഞുവെന്നും അതുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ തീസിസിനെപ്പറ്റി ഒരു കത്തെഴുതുകമാത്രമാണ് ചെയ്തതെന്നും’ തുടർന്ന് എം ജി എസ് പറയുന്നു.

ആ നിലയ്ക്ക് സുനിൽ പി ഇളയിടം പറയുന്നതുപോലെ ‘എം ജി എസ് ഉൾപ്പടെയുള്ളവർ നടത്തിയ പുനരാലോചനകളുടെ പ്രാരംഭസ്ഥാനങ്ങളിലൊന്നായിരുന്നോ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ ആവശ്യമുണ്ട് എന്നതുകൊണ്ടാണ് എം ജി എസിന്റെ വാക്കുകളെ എടുത്തെഴുതിയത്. 
 
എഫ് ബി 

മൂലധനവും സിനിമയും

സ്വന്തം നിലയ്ക്ക് ചിത്രങ്ങൾ നിർമ്മിക്കുകയും മൂലധനത്തെപ്പറ്റി വേവലാതി കാണിക്കാതിരിക്കുകയും ചെയ്യുന്ന സമാന്തരസിനിമാക്കാരും സ്വതന്ത്രരുമായ സംവിധായകരുമായി ചലച്ചിത്രനിരൂപകനായ പി കെ സുരേന്ദ്രൻ നടത്തിയ അഭിമുഖം (മാതൃഭൂമി 103:52) സമാനചിന്താഗതിയുള്ളവരെ ഒന്നിച്ചിരുത്തുക എന്ന അപൂർവതകൊണ്ടും നിരീക്ഷണങ്ങൾക്കുള്ള വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായിരുന്നു. അഭിപ്രായഗതികൾക്ക് സ്വയം കലാപ്രവർത്തനംകൊണ്ട് അടിവരയിട്ടവരാണെന്നതുകൊണ്ട് പ്രത്യേകിച്ചും. ചലച്ചിത്രങ്ങൾക്ക് വ്യവസായത്തിനും വിനോദത്തിനും പുറമേ കലയെന്ന സ്വത്വംകൂടിയുണ്ട്. ചർച്ചകളിൽ വ്യവസായം എന്ന ഘടകത്തിനാണ് മുൻതൂക്കം പലപ്പോഴും ലഭിക്കുക. വികസിത-വികസ്വര രാജ്യങ്ങളിൽ നല്ല സിനിമയ്ക്കുള്ള ഫണ്ട് സർക്കാർ ബാധ്യതയാണെന്ന കാര്യം ഏതാണ്ട് പൊതുബോധമായി തീർന്നിട്ടുണ്ട്. ചലച്ചിത്രത്തിന്റെ ശില്പഘടനയെയും ആസ്വാദ്യതയെയും ഒരു പരിധിവരെ പരീക്ഷണവ്യഗ്രതയെയും സാങ്കേതികമികവിന്റെ ഭാഗമായ ‘ഇമേജ് ക്വാളിറ്റി’യെയുമെല്ലാമുള്ള അഭിപ്രായഗതികൾ പരോക്ഷമായി സ്വതന്ത്രമായ മൂലധനവിനിയോഗത്തിനുള്ള സ്വാതന്ത്ര്യമെന്ന അടിസ്ഥാനവസ്തുതയിലാണ് ചെന്നുമുട്ടുന്നത്. സംവിധായകരുടെ കൂട്ടത്തിൽ സ്ത്രീകളുണ്ടായിരുന്നില്ല. ധനാധിപത്യം ഇപ്പോഴും ആൺ മേൽക്കോയ്മാ ഭൂരിപക്ഷമേഖലയായതിനാൽ സാമ്പത്തികപരാധീനതയെന്ന പ്രശ്നം ഒരു പക്ഷേ ഏറ്റവും കൂടുതലായും ശക്തമായും ഉയർന്നുവന്നേക്കാവുന്നത് സ്ത്രീകളിൽനിന്നായിരുന്നു. അതുമാറ്റിവച്ചാൽ ഈ സമാന്തരസംവിധായകരുടെ അഭിപ്രായങ്ങൾ, വ്യവസായം എന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്നുണ്ട്. കലാമേന്മയുള്ള സിനിമയെക്കുറിച്ചുള്ള വാഗ്വാദങ്ങളിൽപോലും വികസിത-വൈദേശികരാജ്യങ്ങളിലെ ഉല്പന്നങ്ങളുടെ നിലവാരത്തിലുള്ള സാങ്കേതികതയ്ക്കുനേരെയുള്ള ആഭിമുഖ്യം അബോധത്തിലെങ്കിലും കുടിയിരിക്കുന്നുണ്ട് എന്നാണ് അനുഭവം. നിരന്തരമായ കാഴ്ചാപ്രളയത്താൽ ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ, കാണികളുടെ പൊതുഅഭിരുചികൾക്ക് കുറുകേ നടന്ന് അവരെ തിയറ്ററിലേക്ക് ആകർഷിക്കാൻ പരീക്ഷണവ്യഗ്രതമാത്രം പോര. പക്ഷേ പണം ആരാണ് മുടക്കുന്നത്? തുടക്കക്കാരിൽ എന്താണതിനുള്ള മാനദണ്ഡം? (ആരുടെ ആയാലും) മൂലധന ഔദാര്യത്തിലൂടെ നിർമ്മിക്കപ്പെടുന്നത് വ്യക്തിപരവും സംഘടനാപരവും രാഷ്ട്രീയവുമായ താത്പര്യങ്ങളുടെ വിധേത്വങ്ങളായിരിക്കും. സർക്കാർ ഫണ്ടുകളാണെങ്കിലും അതാണവസ്ഥ. ചർച്ചയിൽ പങ്കെടുത്ത ആഷിഷ് അവികുന്തകും മിഥുൻ മുരളിയും അർജ്ജുനും വിഗ്നേഷും, സ്വന്തം കലാകാരസ്വാതന്ത്ര്യത്തെമാത്രം മുന്നിൽ വച്ചുകൊണ്ട് പറഞ്ഞ, ഏതാണ്ട് ഒരേ സ്വരമുള്ള വാക്കുകൾ വിധേയത്വങ്ങളെയും ഫണ്ടിങ്ങിനെപ്പറ്റിയുള്ള പല അവകാശവാദങ്ങളെയും ഒന്നഴിച്ചു നോക്കാൻ സഹായിക്കുന്നതാണ്. കുറച്ചുകാലങ്ങൾക്കുമുൻപ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രനിർമ്മാണസബ്സിഡികളെപ്പറ്റി പറഞ്ഞത് വലിയ വിവാദമായിരുന്നല്ലോ. 70 കളുടെ തുടക്കത്തിൽ പരീക്ഷണ-സ്വതന്ത്രസിനിമാസങ്കല്പവുമായി മലയാളചലച്ചിത്രമേഖലയിൽ കാലുവച്ച ഒരാളാണ് അടൂരും. സ്വത്വവാദപരമായ കോലാഹലങ്ങൾക്കിടയിൽ സർക്കാരിന്റെയായാലും ധനസഹായം കൊണ്ടുവരുന്ന സ്വാച്ഛന്ദ്യനിഷേധത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് ആ ചർച്ചയെ നയിക്കാൻ കേരളത്തിലെ സമാന്തരകലാപ്രവർത്തകർക്കും കഴിയാതെപോയി. കലയിൽ പ്രവർത്തിക്കാനായി മുന്നോട്ടുവരുന്നവർ ആരുടെ ഔദാര്യത്തിലാണ് സ്വയം അവതരിപ്പിക്കേണ്ടത് എന്ന കാര്യത്തിലും തർക്കം മുന്നോട്ടു പോയില്ല. പുതിയ കാലത്തെ പരീക്ഷണവ്യഗ്രരായ സംവിധായകർക്ക് ആ കാര്യം വ്യത്യസ്തമായ നിലയിൽ പറയാനുണ്ട് എന്നാണ് അഭിമുഖം വായിച്ചപ്പോൾ തോന്നിയത്. ഇത്തരത്തിലുള്ള ഒരു ഏകോപനത്തിലൂടെ അന്നത്തെ വിവാദത്തിനും ഏകപക്ഷീയമായ കളിയാക്കലുകൾക്കും അധിക്ഷേപത്തിനും ആ ഒച്ചയെല്ലാം ഒഴിഞ്ഞു കഴിഞ്ഞിട്ട് സമചിത്തമായ ഒരിടപെടൽ നടത്തുകയല്ലേ പി കെ സുരേന്ദ്രൻ ഈ അഭിമുഖത്തിലൂടെ ചെയ്തത്? സംശയമാണ്. ശരിയാവണമെന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 5, 2026