June 20, 2025

വായനയുടെ ഭ്രമകല്പനകൾ

 



                   ലോകത്തിനൊരു പുസ്തകദിനം യുനെസ്കോ അനുവദിച്ചുകൊടുത്തതിന്റെ അടുത്ത വർഷമാണ് വായനയ്ക്കൊരു ദിനമായി ജൂൺ 19-നെ കേരളം തെരെഞ്ഞെടുത്തത്. പുസ്തക ദിനമെന്ന സങ്കല്പത്തെ 1922-ൽ തദ്ദേശീയർക്കായി അവതരിപ്പിക്കുമ്പോൾ  ബാസിലോണി യയിലെ സെർവാന്റിസ് പബ്ലിഷിങ് ഹൗസിന്റെ ഡയറക്ടർ വിസെന്റ് ക്ലാവെലിനു മിഗുൽ സെർവാന്റിസ് എന്ന സ്പാനിഷ് എഴുത്തുകാരനെ ആദരിക്കുക എന്നതിലുപരി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രചാരം എന്ന ലക്ഷ്യം മുന്നിലുണ്ടായിരുന്നു. പ്രസാധകസംരംഭത്തെ സംബ ന്ധിച്ചിടത്തോളം സ്വാഭാവികമായ കാര്യമാണ്. ഏപ്രിൽ 23, ഇപ്പോൾ രാഷ്ട്രാന്തരീയ പുസ്തകദിനം മാത്രമല്ല, പകർപ്പവകാശദിനംകൂടിയാണ്.

          ‘രചന’കൾ മരിക്കുകയും ‘പാഠ’ങ്ങൾ പല നിലകളിൽ ജീവിക്കുകയും പലതായി പരിണമിക്കുകയും ചെയ്യുന്ന ഇക്കാലത്തും രചയിതാവിന്റെ പ്രാമാണ്യത്തിലേക്കുള്ള മടങ്ങി പ്പോക്കിനുള്ള വക ‘പുസ്തകദിന’ സങ്കല്പത്തിലുണ്ട്. എന്നാൽ വായനദിനം അനുവാചക പക്ഷ ത്തേയ്ക്കാണ് കൂടുതലായി ചായുന്നത്. സാമ്പ്രദായിക നിർവചനങ്ങൾ വായനയെ ‘എഴുതി വച്ചിരിക്കുന്നവയെ നോക്കി മനസിലാക്കുന്ന പ്രക്രിയയായി’ വിലയിരുത്തുന്നു. എഴുത്ത്, നോട്ടം, മനസിലാക്കൽ എന്നീ മൂന്നു ക്രിയകൾ നിർണ്ണായകമായ രീതിയിൽ അതിൽ കൂടി ച്ചേരുന്നു. ‘വായിക്കുന്ന ആളിന്റെ സജീവപങ്കാളിത്തമുള്ള അർത്ഥനിർമ്മാണപ്രക്രിയയാണ്’ കുറേക്കൂടി ആധുനികമായ നിർവചനത്തിൽ വായന. അതിലെ ‘പങ്കാളിത്തകല്പനയിൽ’ രചനയുടെ കാര്യത്തി ലെന്നപോലെ വായനയുടെ കാര്യത്തിലും പലപ്പോഴായി കെട്ടിയുയർത്തിവച്ചിരുന്ന ദന്തഗോപു രങ്ങൾ തകർന്നു വീണുപോകുന്നു. വായനയുടെ സാമൂഹികവും സാംസ്കാരികവുമായ തലങ്ങൾക്കും കൂടി പ്രാധാന്യം കിട്ടുകയും ചെയ്യുന്നു. അച്ചടിച്ച ലിപിചിഹ്നങ്ങളിലൂടെ കണ്ണുകൾ തിരച്ഛീനമായി നീങ്ങി അർത്ഥം സംഗ്രഹിച്ചെടുക്കുന്ന ശാരീരികചേഷ്ടമാത്രമായി വായന നിലനിൽക്കില്ല. എഴുത്തിന്റെ പ്രതലങ്ങളും ഉപകരണങ്ങളും മാറിമറിഞ്ഞ സാങ്കേതിക കാലത്തിൽ വായനയുടെ രീതികളും ഉപാധികളും മാറിമറിയുന്നുവെന്ന് പറയാറുണ്ട്. ഇന്ദ്രിയങ്ങളെല്ലാം ഭാഗഭാക്കാവുന്ന വായനയ്ക്ക് വേറെ അർത്ഥമാണിപ്പോൾ. അവിടെ എഴുത്തെന്ന മാനുഷികക്രിയമാത്രമല്ല, മനുഷ്യൻ പോലും എന്തിന്, എഴുതാപ്പുറമെന്ന ശൂന്യതപോലും വായന സാമഗ്രിയാണ്. അപ്പോൾ ഏതാണ് പുതിയ വായനയുടെ പ്രതലം?

          എഴുത്തിനെയും വായനയെയും കർത്താവിൽനിന്ന് മുക്തരാക്കി അവതരിപ്പിക്കുന്ന ഒരു കഥയുണ്ട്, ജോർജ്ജ് (ഹോർഹെ) ലൂയി ബോർഹസിന്റെ ‘മണലിന്റെ പുസ്തകം’. സ്കോട്ടു ലന്റിലെ ഓർക്കനിദ്വീപുകാരനായ ഒരു പുസ്തകവില്പനക്കാരൻ അർജന്റീനയിൽ ഒരാൾക്ക് വിശുദ്ധപുസ്തകം വിൽക്കുന്നതാണ് കഥ. വിചിത്രമായ പുസ്തകമാണത്. അതിലെ ആദ്യ പേജോ അവസാന പേജോ വായിക്കുന്നയാളിനു കണ്ടെത്താനാവില്ല. പേജു സംഖ്യകൾക്ക് വ്യവസ്ഥയില്ല. ചിത്രങ്ങൾ ഒരിക്കൽ കണ്ടുകഴിഞ്ഞാൽ വേറൊന്നായി മാറും. ആദ്യവും അന്തവുമില്ലാത്ത മണലുപോലെ ഭാരിച്ച ഒരു പുസ്തകം! ആദ്യത്തെ ആവേശത്തിനുശേഷം, യാഥാർത്ഥ്യത്തെ അപമാനിക്കുന്നതും മലിന പ്പെടുത്തുന്നതുമാണ് ആ ഗ്രന്ഥമെന്നും അത് പ്രകൃതിയുടെ വൈലക്ഷണ്യമാണെന്നും പുസ്തകം വാങ്ങിയയാൾക്കു തോന്നുന്നു. തോന്നൽ ശക്തിപ്പെട്ടതോടെ അയാൾ അർജന്റൈൻ ദേശീയ ഗ്രന്ഥശാലയിലെ നിലവറയിലെ പൊടി പിടിച്ച അലമാരകളിലൊന്നിൽ അതുപേക്ഷിച്ചിട്ട് രക്ഷ പ്പെടുന്നു. പുസ്തകപരിശോധന നൽകിയ ഉദ്വിഗ്നമായ മാനസികാവസ്ഥ ഭേദപ്പെട്ടെങ്കിലും ആ ഗ്രന്ഥ ശാല നിൽക്കുന്ന തെരുവിലൂടെ താനിപ്പോൾ പോകാറില്ലെന്നു പറഞ്ഞാണ് കഥ അവസാനി ക്കുന്നത്.

          കഥയിൽ ബോർഹസ് വായനയെപ്പറ്റി ഒന്നും പറയുന്നില്ല. പുസ്തകം നൽകിയ വിചി ത്രമായ അനുഭൂതി സ്വാഭാവികമായ ഒന്നായിരുന്നില്ലെന്നേ പറയുന്നുള്ളൂ. പുസ്തകത്തിന്റെ താളുകൾക്കും അതിലെ ചിത്രങ്ങൾക്കുമുള്ള അനിശ്ചിതമായ വ്യവസ്ഥയെ കഥയിലൊരിടത്ത് അനന്തമായ സ്ഥലരാശിയിലും അനന്തമായ കാലത്തിലുമുള്ള കേവലബിന്ദുവായ മനുഷ്യാ സ്തിത്വവുമായി താരതമ്യം ചെയ്യുന്നുണ്ട്. സ്വർഗത്തെയും ഗ്രന്ഥശാലയായി വിഭാവന ചെയ്ത ബോർഹസിന്റെ നായകന്റെ ഭയം, പുസ്തകത്തിന്റെ ജീവിതപ്പരപ്പിനു മുന്നിൽ പകച്ചു പോകുന്ന മനുഷ്യജീവിതത്തിന്റെ നിസ്സാരതയെപ്പറ്റിയുള്ള വേവലാതിയാണ്. ബോർഹസിനും പ്രിയപ്പെട്ട എഴുത്തുകാരനായ സെർവാന്റിസിന്റെ മുഖ്യകൃതിയായ ‘ഡോൺ കിക്സോട്ടി’ലെ (കിഹോ ത്തെയിലെ) അലോൺസോ ക്വിയാനോ പുസ്തകങ്ങൾ വായിച്ചു മതിഭ്രമം വന്ന് ജീവിതവുമായി ഏറ്റുമുട്ടിയ അപ്രായോഗികജീവിയാണ്. എങ്കിലും പാഴായി പോയ കാലത്തെക്കുറിച്ചോർത്ത് ‘ആത്മാവിനു പ്രകാശം നൽകുന്ന പുസ്തകങ്ങൾ വായിക്കാൻ തനിക്കിനി സമയമില്ലല്ലോ’ എന്ന വേദനയായിരുന്നു അയാൾ അവസാനമായി പങ്കുവച്ചത്. സെർവാന്റിസും ബോർഹസും ഭ്രമാത്മക മായ വിരുദ്ധോക്തികളിലൂടെ പുസ്തകങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന വായനയെ പുറത്തെ ടുക്കുന്നു. കാലത്തിൽ അനന്തമായി ശയിക്കുന്നതും മനുഷ്യജീവിതത്തെ അതിവർത്തിച്ചുനിൽക്കു ന്നതുമായ പ്രതിഭാസമായി അതിനെ ഉൾക്കൊള്ളുന്നു.  

          മുന്നിൽ നിമിഷംതോറും കുന്നുകൂടിക്കൊണ്ടിരിക്കുന്ന പുസ്തകങ്ങളെ വായിച്ചുതീർക്കു ന്നതെന്ന് എന്ന ഉത്കണ്ഠയോടെ നോക്കിനിൽക്കുന്ന ആധുനികനായ ഏതു പുസ്തകപ്രേമിയെയും വന്നു ചുറ്റുന്ന തത്ത്വവിചാരമാണത്, പരിഹാരമില്ലാത്തത്.

 

https://www.manoramaonline.com/literature/literaryworld/2025/06/19/malayalam-book-reviews-readers-experiences.html



രേഷ്മ സിയുടെ കവിത : ബോർഡർലൈൻ

 


          ഉള്ളിലേക്ക് യാത്രയാവുക എന്ന അവസ്ഥയുടെ പരമാവധിയെ അനുഭവപ്പെടുത്തുന്ന വയാണ് രേഷ്മ സിയുടെ കവിതകൾ. വൈപരീത്യങ്ങളുമായി നിലകൊള്ളുന്ന പുറം‌ലോകവും  അവ്യക്തവും പ്രവാഹരൂപിയുമായ അകംലോകവും, ആദിമചോദനകളുടെ വിദൂരമായ ഭൂതകാലവും മങ്ങിമായുന്ന ദൈനംദിനതകളുടെ സമകാലവും, മൂല്യങ്ങളെയും ഗുണങ്ങളെയും യുക്തിയെയും വാസ്തവങ്ങളെയും അനുഭവങ്ങളെയും‌പറ്റിയുള്ള കുഴമറിച്ചിൽ - ഇങ്ങനെ പലതിന്റെയും ഇടയിലെ മൂർത്തമായ അതിരുരേഖകളെപ്പറ്റിയുള്ള അവിശ്വാസം ഈ കവിതകളുടെ നിർമ്മാണവസ്തുക്കളിൽ പ്രബലമായ ഒന്നാണ്. പുറത്തുള്ള ലോകവുമായി കവിതയ്ക്കുള്ള ബന്ധം കഠിനമായ സംശയങ്ങളിൽ അധിഷ്ഠിതമാണ്. ഒറ്റയ്ക്കാവുക എന്ന അവസ്ഥ സ്വാഭാവികമായ കാര്യമായി കവിതയിൽ സന്നിഹിതമാകുന്നു. തന്നിലേക്ക് കൂടുതലായി ഒതുങ്ങിയിരിക്കാനുള്ള  അതിതീവ്രമായ ചോദനയുടെ സൂക്ഷ്മവിന്യാസങ്ങളായി കവിതകൾ മാറുന്നു. ഭാഷ സ്വയം സംസാരിക്കാനും ബോധ്യപ്പെടുത്താനുമുള്ള ഉപാധിയായി തീരുന്നു. സംഭാഷണത്തിനുള്ള ശ്രമമല്ല, രേഷ്മയുടെ കവിത. ഈ കവിതകളിൽ പ്രസ്താവനകളും വർത്തമാനകാലത്തിലുള്ള നിരീക്ഷണസംഗ്രഹങ്ങളും കുറവാണ്. ചുറ്റിലുമുള്ള ഒഴിവാക്കാനാവാത്ത കാഴ്ചകൾ കവിതകളിൽ ആവിഷ്കരിക്കപ്പെടുന്നത് സ്വയംധാരണയ്ക്കുവേണ്ടിയുള്ള പകർപ്പെടുപ്പ് എന്ന നിലയിലാണ്. ആത്മനിഷ്ഠവും സ്വകാര്യവുമായ ഭാഷയിലേക്കുള്ള പരിഭാഷയുടെ സ്വഭാവം അവയ്ക്കുണ്ട്.  കാവ്യാത്മകതയുടെ സ്വാഭാവികവസ്തുവകകളായ രൂപകങ്ങൾക്കും അന്യാപദേശ ങ്ങൾക്കുമുണ്ട്, ഈ പ്രത്യേകത. സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിയുമായി സ്രഷ്ടാവു നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന സ്വപ്നാത്മകമായ ലോകത്തെ ഈ കവിതകൾ അങ്ങനെ അഭിമുഖം നിർത്തുന്നു.   

          ഒറ്റയ്ക്കിരിക്കുന്ന ആളിന്റെ തുടർച്ചയായ സംസാരംപോലെ അലോസരമാണ് കവിത എന്ന വിശ്വാസം രേഷ്മയ്ക്കുണ്ട്. ഈ അലോസരം മറ്റുള്ളവർക്ക് എന്നതിലുപരി തനിക്കുതന്നെയുള്ള ഒഴിയാബാധയാണെന്ന് തിരിച്ചറിയാനും കവിതതന്നെ സഹായി യായും തീരുന്നു. ‘തന്നിൽനിന്നു രക്തമൂറ്റി തനിക്കു കൂട്ടിരിക്കുന്ന പേനിനെപോലെ’ എന്നാണ് കവിതകളിലൊരിടത്ത് രേഷ്മ ഉപയോഗിക്കുന്ന കല്പന, കവിതയോടുപോലുമുള്ള അവിശ്വാസത്തിന്റെ നയപ്രഖ്യാപനമായും വായിക്കാം. ഈ അവിശ്വാസം ഇന്ദ്രിയസംവേദ നങ്ങളെ മറ്റൊന്നായി വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നതിലും കാണാം. ‘നഗരത്തിന്റെ ചെവികളിൽ ഒഴുക്കാനുള്ള ചോര’ എന്ന് മറ്റൊരിടത്ത് രേഷ്മ പ്രയോഗിക്കുന്നു. തന്നിൽനിന്ന് ഒഴുകിപ്പരക്കുന്ന രക്തം, അനുഭവശരീരത്തിൽനിന്നുമുയരുന്ന ആത്മനിഷ്ഠവും സ്വകാര്യവുമായ ഒച്ചയുടെ കാവ്യാത്മകമായ പര്യായമാണ്. ലോകത്തിന്റെ കേൾവിശേഷിയെ അവിടെ കവിത സ്പർശവും കാഴ്ചയുമായി  നേരിടുന്നു. രേഷ്മയുടേ കവിതകളിലെ ആന്തരലോകം വ്യക്തികളെയും വസ്തുക്കളെയുംമാത്രമല്ല ഇന്ദ്രിയാനുഭവങ്ങളെയും മറ്റൊന്നാക്കി പരിവർത്തി പ്പിക്കുന്നു.

          ‘ഉയിരു കോച്ചുംവിധമുള്ള’ ഏകാന്തത, മാർഗദർശിത്വങ്ങളോ കടന്നുവരവുകളോ ഇല്ലാതെ കവിതയുടെ ആന്തരികലോകത്തെ അനിശ്ചിതങ്ങളുടേതാക്കി മാറ്റുന്നു. അവിടെ വേരുകളാഴ്ത്തി നിൽക്കുന്ന പ്രാകൃതികമായ സ്വാഭാവികതകളുമായുള്ള നീക്കുപോക്കുകളാണ് രേഷ്മയുടെ കവിതകളുടെ ഭാവമേഖല നിർണ്ണയിക്കുന്നത്. കൊലയും ആത്മഹത്യയും മരണവും അവയെപ്പറ്റിയുള്ള വിഭാവനകളും  പലതരത്തിലുള്ള അവിശ്വാസങ്ങളോടൊപ്പം സ്വാഭാവികമായ ദിനസരികളായി കവിതയിൽ കയറിക്കൂടുന്നത് അതുകൊണ്ടാണ്. സമകാലികതയുടെ കൂറേക്കൂടി സൂക്ഷ്മരൂപമായ തത്കാലികത്വത്തിൽ അഭയം തേടാനുള്ള പ്രവണത കവിതകൾക്കുണ്ട്. ഇളകിമറിയുന്ന വൈകാരികക്ഷോഭങ്ങളും അടിസ്ഥാന പരമായി ഈ താത്കാലികതയുടേതാണ്. ബാഹ്യയാഥാർഥ്യത്തെപ്പറ്റി ഒന്നും ഉറപ്പിച്ചു പറയാനാവാത്ത ജീവിതം വ്യാഖ്യാനപാഠങ്ങൾ പലതായി ചിതറിയ കാലത്തോടു പ്രതികരിച്ചുകൊണ്ട്, തന്നോടു സംവദിക്കുന്നതാണ് രേഷ്മയുടെ കവിതകൾ. സ്വന്തം ജീവിതത്തിലേക്ക് അത്രമാത്രം ഇറങ്ങി നിൽക്കുന്ന കവിതകൾ, അതിനുവേണ്ടിയുള്ള ഭാഷ രൂപപ്പെടുത്തിയെടുക്കുകയും ആന്തരികമായ യാത്രയുടെ പരകോടിയെ വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടുത്തുകയും ചെയ്യുന്നു. 

ബിസിവി കവിതാ പുരസ്കാരം 2025