September 10, 2024

ദൈനംദിനാനുഭവങ്ങളുടെ സിദ്ധാന്തം - പി എ നാസിമുദ്ദീന്റെ കവിത


 

തത്സമയത്വം, ദൈനംദിനത്വം എന്നിങ്ങനെയുള്ള കാലഘടകങ്ങൾ കവിത തുടങ്ങിയുള്ള സർഗാത്മകവ്യവഹാരരൂപങ്ങളിൽ പ്രവർത്തിക്കുന്ന വഴിയെക്കുറിച്ച് ചിന്തിക്കുക രസകരമാണ്. പ്രത്യക്ഷത്തിൽ വർത്തമാനകാലക്രിയകൾമാത്രം ചേർത്തുവച്ചോ കവി നേരിട്ടു കാണുന്ന ദൃശ്യങ്ങൾ അടുക്കിവച്ചോ ആണ് കവിതകൾ ‘തത്സമത്വ’ത്തെ ആവിഷ്കരിക്കാറ് പതിവ്. അത്തരം കവിതകൾ മലയാളത്തിൽ കുറവല്ല. പി എ നാസിമുദ്ദീൻ കവിതയ്ക്ക് ‘ദൈനംദിന രാഗതാളങ്ങൾ’ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 101:49)   ചിതറിയ ചിത്രങ്ങളെ അവതരിപ്പിക്കുന്ന കവിതയ്ക്ക് പതിനാല് ഖണ്ഡങ്ങളാണുള്ളത്. അവയിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം വർത്തമാനകാലവും തത്സമയവുമായി കെട്ടു പിണഞ്ഞുകിടക്കുന്നു. മീൻ മാർക്കറ്റിനെ നിരീക്ഷിക്കുന്നതിനിടയ്ക്ക്, ‘ചമയിച്ചൊരുക്കിയ മൂർത്തികളോ സ്വർണ്ണമായി തീർന്ന ദേവതകളോ ഇവിടെ എഴുന്നള്ളുന്നില്ല’ എന്ന പരാമർശത്തിൽമാത്രമാണ് ഓർമ്മകളിലേക്ക് ഒരു വഴിതെറ്റലുള്ളത്. മൂർത്തികളെയും ദേവതകളെയും സൂക്ഷിച്ചിട്ടുള്ള ഓർമ്മയുടെ ഭൂതകാലത്തിലേക്കുള്ള മിന്നൽപോലുള്ള പാളൽ, ഒരർത്ഥത്തിൽ കവിതയിലെ തത്സമയത്വത്തെസംബന്ധിക്കുന്ന ബോധത്തെ തീവ്രമാക്കാൻ ഉപകരിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്.  ബാക്കിയെല്ലാം ആഖ്യാതാവിന്റെ തൊട്ടടുത്തും മുന്നിലുമായുള്ള കാഴ്ചകളും കേൾവികളുമാണ്.  അവയ്ക്ക് പരിണാമരാമണീയതയൊന്നുമില്ല. അവ അതായിത്തന്നെ നിലനിൽക്കുന്നു. കവി നൽകുന്ന ചില വിശേഷണങ്ങളാൽ നേർത്തതും സൂക്ഷ്മവുമായ ഭാവങ്ങൾ അവയ്ക്കു ലഭിച്ചിട്ടുള്ളതായി തോന്നിയേക്കാമെങ്കിലും  (നെഞ്ചു പിളരുന്ന കരച്ചിലുകളുടെ വയലിൻ, ഓളങ്ങൾ ആലപിക്കുന്ന ദുർഗാരാഗം, ശ്രദ്ധയും വാത്സല്യവും നിറച്ച സ്കൂൾബസ്, തഴമ്പുള്ള കാരിരുമ്പു മനുഷ്യർ) അടിസ്ഥാനപരമായി  അവ അനുഭവങ്ങളാകാൻ വിസമ്മതിച്ചുകൊണ്ടുനിൽക്കുന്ന കേവലചിത്രങ്ങളും ശബ്ദങ്ങളുമാണെന്ന മട്ടിലാണ് കവിതയിൽ അവയുടെ ആസൂത്രണസംവിധാനം.  

  ‘ശരീരങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും ഓർമ്മകളും കെട്ടു പിണഞ്ഞുകിടക്കുന്ന മേഖല’യായാണ് ഹെൻറി ലെഫെബേർ ‘ഇട’ത്തെ നിർവചിക്കുന്നത്.  ‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സങ്കീർണ്ണധാരകൾ ചേർന്നു രൂപപ്പെടുത്തുന്ന നിർമ്മിതി’ യായ ‘ഇടം’ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്ന സജീവശക്തികൂടിയാണ്. ഇടത്തെപ്പറ്റിയുള്ള ചിന്തകളിൽ  ലോകത്തെക്കുറിച്ചുള്ള  ധാരണ, മറ്റുള്ളവരോടുള്ള മനോഭാവം, രാഷ്ട്രീയം എന്നിവയെല്ലാം  പ്രതിഫലിക്കുന്നുണ്ട്.  ഈ ഇടം ‘ദൈനംദിനജീവിതത്തിന്റെ ഇടം’ കൂടിയാകുന്നു എന്നാണ് ലെഫെബേർ വ്യക്തമാക്കുന്നത്. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും ശക്തികൾ വ്യക്തിയുടെ ജീവിതവുമായി ഏറ്റുമുട്ടുന്ന ‘ഇട’മായി ദൈനംദിനത്വത്തെ (ഡെയിലി ലൈഫ്) തിരിച്ചിടാവുന്നതാണ്. നാസിമുദ്ദീന്റെ കവിതയുടെ ശീർഷകം  ഈ കാരണംകൊണ്ട് പ്രത്യേകമാവുന്നു. അത് കവിതയെ വർത്തമാനത്തിന്റെ നൈമിഷികാവസ്ഥയിൽ തളച്ചിടുന്നു. അകൽചകൊണ്ട് അനുഭവങ്ങൾക്കുണ്ടായേക്കാവുന്ന വൈകാരിക അഭാവത്തെ റദ്ദു ചെയ്യുന്നതിനുള്ള ഉപാധിയായി തത്കാലികത കവിതയിൽ നിലനിൽക്കുന്നു. എന്നാൽ സാമൂഹികരൂപീകരണപ്രക്രിയയിൽ ഇടപെടുന്ന കാലികഘടകങ്ങൾ കാഴ്ചകൾക്ക് പ്രത്യേകമായ മൂല്യം നൽകുകയും അവ കവിതയുടെ അന്തരീക്ഷത്തെ വിശേഷനിലയിൽ ഭാവഭദ്രമാക്കുകയും ചെയ്യുന്നു.

ആധുനിക കവിത മുന്നിൽ നിരത്തിവച്ച ശിഥിലമായ ബിംബാവലികളുടെ ശൃംഖലയിൽനിന്ന്  ‘ദൈനദിന രാഗതാളങ്ങൾ’ക്കുള്ള വ്യത്യാസം  അവയിൽ കലരുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ഘടകങ്ങളുടെ പ്രകടമായ ഉപസ്ഥിതിയാണ്. രാത്രിയിൽ നഗരത്തിൽ ഉയരുന്ന തെറിവിളികൾ, പുഴയുടെ ശോകം, ആശുപത്രി ടേബിളിലെ അപസ്വരം, കഴുകാനിട്ട സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയ സൂചനകളാണ് ഉദാഹരണം.   ബാൽക്കണിയിൽനിന്നുള്ള കാമുകിയുടെ കാഴ്ചയും ബോട്ടുജെട്ടിയിലെ മീൻ മാർക്കറ്റും  ത്രാസിന്റെ ചേങ്ങിലയുംപോലെ സാധാരണമായ കാഴ്ചകളെ അവയോടൊപ്പം ചേരുന്നുമുണ്ട്.  വൈകാരികമായ ഏകാഗ്രതയ്ക്കു പകരം അനേകാഗ്രതയാണ് ആവിഷ്കരിക്കപ്പെടുന്നത്. ദൈനംദിനജീവിതാനുഭവങ്ങളുടെ  നാനാവിധത്വവുമായി ചേർത്തുവയ്ക്കുക എന്ന രചനാതന്ത്രത്തിൽ സ്വാഭാവികമായി കലരുന്ന പ്രത്യേകതയാണിത്.   വർത്തമാനകാലക്രിയകളെയും പ്രത്യക്ഷത്തിൽ നിസ്സംഗമെന്നു തോന്നുന്ന ചിത്രബിംബങ്ങളെയും അവതരിപ്പിച്ചുകൊണ്ട്   ആധുനികത നിർമ്മിച്ച ഭാവുകത്വച്ചട്ടക്കൂടിനെ അനുസരിക്കുമ്പോൾത്തന്നെ ‘ദൈനംദിന രാഗതാളങ്ങൾ’ സാമൂഹികരൂപീകരണപ്രക്രിയയിൽ ഇടപെടുന്ന ഘടകങ്ങളെ  ബിംബാവലിയിൽ ഇടപെടുത്തുകയും ചെയ്യുന്നു. കവിതയിലുള്ളത് പ്രതീകാത്മകമോ ആദർശാത്മകമോ ആയ ഇടമല്ല.  നിത്യവ്യവഹാരങ്ങളുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യർ പരസ്പരം ബന്ധപ്പെടുന്ന ‘സാമൂഹിക’മായ ഇടമാണ്. അങ്ങനെയും കവിത ആവിഷ്കാരരീതിയിലെ ‘സമകാലികത’യെ ആവാഹിക്കുന്നു എന്നു പറയാം.

No comments: