
പിണറായിയുടെ (അല്ലാത്ത) വീടിന്റെ ചിത്രം മെയിലുകളിലൂടെ പ്രചരിക്കുന്നതിനു മുന്‍പ് രാഹുല്‍ഗാന്ധി വിലകൂടിയ ക്യാന്‍വാസുമിട്ട് തലയില്‍ ഒരു പ്ലാസ്റ്റിക് കുട്ടചുമന്ന്, നഗ്നപാദയായി ഇരുമ്പുച്ചട്ടിയില്‍ മണ്ണുചുമന്നു നടന്നുപോകുന്ന ഒരു ഗ്രാമീണസ്ത്രീയെ പിന്തുടര്ന്നു നടന്നു പോകുന്ന ചിത്രം കാലിലെ ക്യാന്‍വാസും തലയിലെ പ്ലാസ്റ്റിക് കുട്ടയും ചൂണ്ടുന്ന അടയാളങ്ങളോടെ നെറ്റില്‍ പ്രചരിച്ചിരുന്നു. അതിനും മുന്‍പ് ജനപ്രിയമായ സിനിമാപരസ്യങ്ങള്‍ നടീനടന്മാരുടെ സ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ തലമാറ്റിവയ്ക്കപ്പെട്ട രീതിയില്‍ പരിഹാസച്ചുവയോടെയും പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഗ്രാമീണവാസജീവിത ചിത്രത്തെച്ചുറ്റി വലിയതോതില്‍ വിവാദങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ ആ ചിത്രം എത്രത്തോളം വാസ്തവം ഉള്‍ക്കൊള്ളുന്നു എന്ന സത്യം നമുക്കറിയില്ല. ഇനി അതു വാസ്തവമാണെങ്കില്‍ തന്നെ സമൂഹത്തിന് ഏതെങ്കിലും ഒരു നേതാവിന്റെ ആഢംബരക്കാറോ വീടോ വിദേശത്തു നിന്ന് ടിയാന് കൊണ്ടു വന്ന് പച്ചച്ചാനലിലൂടെ ഇറക്കിക്കൊണ്ടു പോയ കോടിക്കണക്കിനു രൂപവിലയുള്ള വസ്തുവകകളോ അയാള്‍ക്ക് പ്രത്യേകമായുള്ള പെണ്‍കൂട്ടുകാരിയോ അവരുടെ സംഗമസ്ഥലങ്ങളോ അയാളുടെ കുടുംബത്തിന്റെ പദവിയോ അധികാരകാലത്ത് അയാള്‍ ശേഖരിച്ചുകൂട്ടിയ സമ്പത്തോ ഒന്നും സാമാന്യജനതയ്ക്ക് താത്കാലിക കൌതുകത്തിനപ്പുറത്ത് ഒഴിയാബാധയാവില്ല എന്നതാണ് ചരിത്രപാഠം. വിവാദങ്ങളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ്. അവയുടെ ആയുസ്സും വീര്യവും അതിനപ്പുറത്തേയ്ക്കില്ല. പലപ്പോഴും തമാശക്കളിയായിട്ടോ അതിരു തേഞ്ഞ് പുകമഞ്ഞു പോലെയായോ വിവാദങ്ങള്‍ തിരോഭവിക്കുന്നത് കണ്ടു നെടുവീര്‍പ്പിട്ട് ദിനസരികളിലേയ്ക്ക് തിരിച്ചു കയറാനാണു സമൂഹത്തിനു വിധി എന്നു പറഞ്ഞാല്‍ അതിലൊരു തെറ്റുണ്ട്. കാരണം ആള്‍ക്കൂട്ടം കൃത്യമായ സത്താവിശേഷങ്ങളോടെ സന്നിഹിതമായിരിക്കുന്നില്ലെന്ന് ഒരു സിദ്ധാന്തമുണ്ട്. മാധ്യമങ്ങള്‍ ആള്‍ക്കൂട്ടത്തെയല്ല ആള്‍ക്കൂട്ടം മാധ്യമത്തെയാണു നിയന്ത്രിക്കുന്നത് എന്ന് ബോദ്രിയാര്‍ പറഞ്ഞതിനു ഒരു ഉദാഹരണമാണ് ഈ വസ്തുത. രാജ്മോഹന്‍ ഉണ്ണിത്താന് പ്രശ്നമാണ് സമീപസ്ഥമായ മറ്റൊരിനം. ടി വി തോമസ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ നിരവധി ഏറ്റിറക്കങ്ങളിലൂടെ ഒഴുകിയ സാമൂഹികമായ ഉത്കണ്ഠയാണ് ലൈംഗികാപവാദരാഷ്ട്രീയത്തിനുള്ളത്. അതിലെ ‘അനാശാസ്യം’ ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്. പ്രവൃത്തി അനാശാസ്യം, അതിലേയ്ക്കുള്ള ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തിപിടിച്ച കടന്നുകയറ്റമോ? (പല സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിത് എന്നു കൂടി മനസ്സിലാക്കുക. ഉദാ - ഫൈവ് ഫിംഗേഴ്സ്. ഉള്ളതുമാത്രമാണ് ഇവിടെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇല്ലാത്തതൊന്നും സംഭവിക്കുന്നില്ല.) ഒരാള്‍ക്കൂട്ടത്തിന്റെ ‘അനാശാസ്യ’മായ കൌതുകത്തിന്റെ പരിണതഫലം കൂടിയാണ് ആ സംഭവം. ( ഹരിപാട് ഒരു ലോഡ്ജില്‍ നിന്നും അനാശാസ്യത്തിന്റെ പേരു പറഞ്ഞ് പിടിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ടുപേരില്‍ ഒരാള്‍ - ആണ്- അവിടെ വച്ച് ഹൃദയാഘാതം വന്നു മരിച്ചിട്ട് അധികകാലം ആയിട്ടില്ല. പൂജപ്പുരയൊരിടത്ത് വാടക വീട്ടില്‍ നടന്നു വന്നിരുന്ന ‘അനാശാസ്യ’ത്തിനു പിടിയിലായവരില്‍ പെട്ടുപോയ ഒരു പ്രാദേശികനേതാവു് തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നും പറഞ്ഞ് പത്രപ്രസ്താവന നടത്തിയിരുന്നു) സത്യത്തില്‍ മിന്നുന്ന നിരവധി ക്യാമറാഫോണുകളും ചാനലുകളും ഇല്ലായിരുന്നെങ്കില്‍ ഉണ്ണിത്താന് സംഭവത്തിനു തന്നെ പ്രസക്തിയില്ല. സംസ്കാരത്തിനോ വാര്‍ത്തയ്ക്കോ വിവരത്തിനോ വേണ്ടിയുള്ള ആഗ്രഹമല്ല, മാധ്യമങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നത്, സത്യാസത്യങ്ങള്‍ വികൃതമാവുന്നതും അര്‍ത്ഥം വീര്യമില്ലാത്തതായി തീരുന്നതു കാണുമ്പോഴുമുള്ള ആഹ്ലാദമാണ്.
മാധ്യമശ്രദ്ധ നേടിയ ‘അനാശാസ്യം ’ പലതരത്തിലാണ് വിശകലനത്തിനു വിധേയമാവുന്നത്. പീഡകന്റെ വേഷത്തില്‍ സമീപഭൂതകാലത്ത് മാധ്യമങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ ആണ്‍വര്‍ഗപ്രതിനിധികള്‍ ഒരു വട്ടം ചുറ്റലില്‍ ഇരയുടെ വേഷത്തില്‍ തലകുനിച്ച് മുഖം മറച്ച് ഇരിക്കുന്ന ദൃശ്യങ്ങള്‍ സ്വീകരണമുറിയിലെ ടെലിവിഷനില്‍ വീണ്ടും വീണ്ടും തെളിയുന്നു. പ്രവര്‍ത്തിക്കുന്ന ആള് (വിഷയി/ കര്‍ത്താവ്) കേവലമൊരു വിഷയമായി (സബ്ജക്ട്) മാറുന്നു. ടെലിവിഷന്റെ മുന്നില്‍ (/കമ്പ്യുട്ടറിനു മുന്നില്‍ ) ഏകാകിയായിരിക്കുന്ന ഒരാളിലേയ്ക്ക് മറ്റൊരാളിന്റെ ‘വിവരങ്ങള്‍ ’ കുടഞ്ഞിട്ടുകൊണ്ടാണ് മാധ്യമങ്ങള്‍ സ്വകാര്യതയെ ആക്രമിക്കുന്നത്. രണ്ടുതരത്തിലാണ് ഇതു സംഭവിക്കുന്നത് ഒരാളിന്റെ ജീവിതത്തിലേയ്ക്ക് ക്യാമറകള്‍ കൊണ്ട് ചുഴിഞ്ഞുകയറ്റം നടത്തിക്കൊണ്ട്, അതെല്ലാം മറ്റൊരാളിന്റെ മുന്നില്‍ കൊണ്ടു ചെന്നു നിര്‍ത്തി വെളിവാക്കിക്കൊണ്ട്. ഉയരം കൂടുന്തോറും പതനത്തിന്റെ ആക്കം കൂടും എന്നൊരു നയമാണ് മാധ്യമങ്ങള്‍ക്ക് . ‘ആശയവിനിമയത്തിന്റെ വികാരമൂര്‍ച്ഛ’ എന്ന ലേഖനത്തില്‍ ബോദ്രിയാര്‍ വ്യക്തിയുടെ സ്വകാര്യജീവിതമണ്ഡലത്തെ സുതാര്യമാക്കുകയും പൊതുലോകത്തിലെ സംഭവങ്ങള്‍കൊണ്ട് സ്വകാര്യലോകത്തെ നിറയ്ക്കുകയും ചെയ്യുന്ന വിവരസാങ്കേതികവിദ്യയുടെ ഈ പ്രവൃത്തിയെ ‘അശ്ലീലം’ എന്നാണ് വിളിച്ചത്. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍ ബോദ്രിയാര്‍ കാണാത്ത ‘വ്യാഖ്യാനങ്ങള്‍ ’ എന്ന പാലം കൂടി ഇപ്പോള്‍ കൂട്ടുച്ചേര്‍ന്നിട്ടുണ്ട്. അതു പ്രത്യയശാസ്ത്രങ്ങള്‍ക്കനുസരിച്ച് മാറി മറിയും. (സാങ്കേതികവിദ്യയായിരുന്നു ബോദ്രിയാറുടെ മുഖ്യവിഷയം. അതിന്റെ പിന്നിലെ പലതരത്തിലുള്ള അധികാരശക്തികളെ അദ്ദേഹം വിശകലനവിധേയമാക്കിയില്ല)
ഇതേ മനോഭാവം തന്നെയാണ് കോമഡിഷോകളെയും സജീവമായി നിലനിര്‍ത്തുന്നത്. ചിരിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കൂട്ടുമെങ്കിലും മലയാളി മനസ്സിന്റെ കിടയറ്റ ആരോഗ്യത്തിന്റെ ലക്ഷണമാണോ തലങ്ങും വിലങ്ങും ചാനലുകളില്‍ നിറയുന്ന നര്‍മ്മപരിപാടികള്‍ എന്നാലോചിക്കേണ്ടതുണ്ട്. (ചിരിക്ക് പുതിയ വിശകലനങ്ങളില്‍ പുതിയ അര്‍ത്ഥങ്ങളുണ്ട്, സാമൂഹികമായ അസംതൃപ്തിയുടെ ഒരര്‍ത്ഥം, പകയുടെ, ഇച്ഛാഭംഗങ്ങളുടെ, ക്രൂരതയുടെ, മറ്റു നാനാര്‍ത്ഥങ്ങളും) മുഴുനീളതമാശപ്പടങ്ങളുടെ എണ്ണമെടുത്താല്‍ മോളിവുഡ്ഡിനെ മറ്റേതെങ്കിലും വുഡ്ഡുകള്‍ എണ്ണം കൊണ്ടും മുനകൊണ്ടും തോത്പിക്കുമോ എന്നും സംശയമാണ്. മലയാളിയായ പ്രിയദര്ശന് മുംബായില്‍ ചെന്നു പേരെടുത്തത് പഴയ മലയാളം കോമാളിപ്പടങ്ങളെ പൊടിതട്ടിയെടുത്ത് പിടിയും അലകും മാറ്റി ഹിന്ദിവാലകള്‍ക്കു വേണ്ടി അണിയിച്ചൊരുക്കിയല്ലേ? കാഴ്ചകളോടും അനുകരണങ്ങളോടും ഉള്ള അതിരുകടന്ന അഭിലാഷത്തിന്റെ പിന്നാമ്പുറം യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കഴിവില്ലായ്മയും വാസ്തവത്തെ മറച്ചുപിടിക്കാനുള്ള പ്രേരണയുമാണെന്ന് പറയപ്പെടുന്നു. യഥാര്‍ത്ഥജീവിതത്തിലെ ലൈംഗികതയേക്കാള്‍ ഇരട്ടി ലൈംഗികത്വമുണ്ട് ലൈംഗിക ചിത്രങ്ങള്‍ക്ക് എന്നു നമുക്കറിയാം.പക്ഷേ അതൊരിക്കലും യാഥാര്‍ത്ഥ്യത്തിനു പകരമാവുന്നില്ല, അങ്ങനെ ഉപയോഗിക്കപ്പെടുന്നു എങ്കിലും. അതിനെയാണ് യാഥാര്‍ത്ഥ്യത്തിനുമപ്പുറത്തുള്ള യാഥാര്‍ത്ഥ്യം എന്നു വിളിക്കുന്നത്. അതില്‍ മുഴുകി യാഥാര്‍ത്ഥ്യത്തെ മറക്കുന്ന കാഴ്ചരതിക്കാരന്റെ അതേ മനസ്സാണ് ആള്‍ക്കൂട്ടത്തിന്റേതും. സമൂഹം എന്ന വലിയ തടവറയെ അതിലെ അന്തേവാസികള്‍ മറക്കുന്നത് അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ജയിലിനെ കണ്ടിട്ടാണ്. എന്നിട്ട് ഈ ചെറിയ തടവറയാണ് യാഥാര്‍ത്ഥ്യം എന്ന് വിശ്വസിച്ച് ആശ്വസിക്കുകയും ചെയ്യും. നാടകമേ ഉലകം, പോളിട്രിക്സ് , മുന്‍ഷി, സിനിമാല എന്നീ ടി വി പരിപാടികളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ക്ക് കാഴ്ചക്കാര്ക്കിടയില് നല്ല മൈലേജുണ്ട്. അതില്‍ തന്നെ ആദ്യത്തെ രണ്ടെണ്ണത്തില്‍ അവതാരകന്റെ (/സ്ക്രിപ്ട് എഴുത്തുകാരന്റെ) ഹാവഭാവാദികള്‍ക്കും വിവരണങ്ങള്‍ക്കും അനുസരണമായി രാഷ്ട്രീയക്കാരുടെ വാക്കുകളും ഭാവങ്ങളും ശരീരചലനങ്ങളും ഹാസ്യാത്മകമായി കൂട്ടിച്ചേര്‍ത്തും വെട്ടിമുറിച്ചും ആവര്‍ത്തിച്ചും നിര്‍മ്മിക്കുന്ന ഒരു ലോകത്തെ സമാന്തരമായി അവതരിപ്പിച്ചുകൊണ്ടാണ് അവ താത്കാലികമായി കൈയടി നേടുന്നത്. ഈ പരിപാടികളിലൂടെ മുന്നിലെത്തുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍ ചാനലുകള്‍ കാണിച്ചു തരത്തില്‍ കോമാളികളോ ഭീകരരോ ഭീരുകളോ ആകണമെന്നില്ല. അവരെ അങ്ങനെ കാണാന്‍ നാം ആഗ്രഹിക്കുന്നു എന്നിടത്താണ് ഈ പരിപാടികളുടെ ആയുസ്സ് നീണ്ടു നീണ്ടു പോകുന്നത്. എന്നാലും അവതാരകരുടെ അവതരണങ്ങളിലെ നൈതികത വിവാദവിഷയമാണ്. ഇവ വേണം എന്നഭിപ്രായപ്പെടുന്നവര്‍ അധികാരത്തെ പരിഹാസത്തിന്റെ വിരല്‍തുമ്പിലാക്കിയതില്‍ ഗൂഢമായ ആനന്ദം അബോധത്തില്‍ വഹിക്കുന്നവരാണ്. ഇതു വേണ്ട എന്ന് വാദിക്കുന്നവര്‍ സ്വകാര്യതയിലേയ്ക്കുള്ള മാധ്യമത്തിന്റെ ഇരച്ചുകയറലിലും യാഥാര്‍ത്ഥ്യത്തെ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് വളച്ചൊടിക്കാന്‍ വെമ്പുന്ന മാധ്യമാധികാരത്തിന്റെ വൈകല്യത്തിലും പ്രതിഷേധിക്കുന്നവരുമാണ്. ടോം വടക്കന്റെ മലയാളവും ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷും ആഘോഷിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളുടെ മാത്രം സാദ്ധ്യതയാണെന്നറിയുക. അച്ചടിയില്‍ ഒരിക്കലും സാദ്ധ്യമാവാത്ത ഈ ‘അശ്ലീലം’നിര്‍മ്മിക്കുന്ന പ്രതിച്ഛായ വിചാരിക്കുന്നതിനേക്കാള്‍ തീക്ഷ്ണമാണ്.
മാധ്യമങ്ങളും അനന്തമായ വിവരങ്ങളും ചേര്‍ന്ന് സമൂഹത്തെ സൃഷ്ടിക്കുകയല്ല എന്നു പറയുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിനിമയം ചെയ്യുന്ന പ്രാഥമികമായ വിവരം അവയുടെ അധികാരശക്തിയെക്കുറിച്ചുള്ള സൂചനകളാണ്. പ്രക്ഷേപണം ചെയ്യപ്പെടുന്ന കാഴ്ചയുടെ അപകൃഷ്ടത, അതിനു വിധേയനായ ആളുടെ വിചാരണയില്ലാത്ത ശിക്ഷാവിധിയാണ്. ജനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലെന്നതിന്റെ പ്രഖ്യാപനമായിട്ടാണ് പാനല്‍ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. അവര്‍ക്കുവേണ്ടി വിഷയ വിദഗ്ദ്ധര്‍ ചിന്തിക്കുന്നു, ഉചിതമായതു പറഞ്ഞു കൊടുക്കുന്നു. വിവരങ്ങളുടെ പ്രളയം മനുഷ്യനെ തെരെഞ്ഞെടുക്കലിനോ അഭിപ്രായപ്രകടനത്തിനോ കൊള്ളാത്തവരാക്കി തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് വിവരങ്ങളുടെ ഉറവിടമായ മാധ്യമകേന്ദ്രങ്ങളെ തന്നെ തീരുമാനത്തിനായി ആശ്രയിക്കേണ്ടി വരുന്നു. വാര്‍ത്തകള്‍ക്കിടയിലെ ചോദ്യോത്തരങ്ങള്‍ ഒന്നും പൂര്‍ണ്ണമായി പറയാന്‍ അനുവദിക്കാതെ ക്ഷണിച്ചിരുത്തുന്നവരെ ഇളിഭ്യരാക്കുന്നതു നിത്യക്കാഴ്ചയാണല്ലോ. മാധ്യമമാണ് സന്ദേശം എന്ന ആശയമാണ് ആകെക്കൂടി മാധ്യമങ്ങള്‍ പങ്കു വച്ചു നല്‍കുന്നത്. പരിഹാസത്തിന്റെയും വിനോദത്തിന്റെയും രൂപങ്ങളിലുള്ള കോമഡി ഷോകളിലെ-രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നുള്ള രക്ഷപ്പെടാനുള്ള പഴുതു ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് പ്രസക്തിയുള്ളത്. അതേ സമയം ബഹുജനമാധ്യമങ്ങളെ കടിഞ്ഞാണിടേണ്ടതുണ്ടെന്ന അധികാരത്തിന്റെ ആക്രോശങ്ങളെ ജനാധിപത്യവിശ്വാസി എന്ന നിലയ്ക്ക് പുരികം ചുളിച്ചു തന്നെ നേരിടേണ്ടതുമുണ്ട്. അനിശ്ചിതത്വം അപ്പോള്‍ വീണ്ടും തലപൊക്കി എഴുന്നേല്ക്കുന്നു, ഏതു അധികാരത്തിന്റെ ഇരയായിട്ടാണ് ആത്യന്തികമായി നാം സന്നിഹിതരാവേണ്ടത് എന്നു ചോദിച്ചും കൊണ്ട്. ഭരണകൂടത്തിന്റെയോ പാര്‍ട്ടികളുടെയോ മാധ്യമത്തിന്റെയോ അതോ .. ?
അനു:
“കൊഴുത്ത കാഴ്ചകള്‍ക്കിടയില്‍
പിടയുന്ന കറുത്ത നേരുകള്‍
സഹിക്കവയ്യാതെ പണിമുടക്കിയോ
എന്തും വഹിച്ച ടെലിവിഷന്‍?”
- എന്ന് ഒ പി സുരേഷ്, ‘യാന്ത്രികം’ എന്ന കവിതയില്‍