October 30, 2008

‘എന്തോന്ന്‘ ഒരു രസമാണോ?

രാം, ലതീഷ് എന്നീ രണ്ടു മോഹന്മാര്‍ക്ക്. കൈയടക്കവും അഴിച്ചുവിട്ട ഭാവനയും കൊണ്ട് അസംബന്ധലോകങ്ങളെ വാര്‍ക്കുന്ന തിരുമാലികളായ തച്ചന്മാര്‍ക്ക്. 

 

 മൈക്കല്‍ ഹെയ്‌മാന്‍, ഇന്ത്യക്കാരായ സുമന്യു സത്പതിയും അനുഷ്കാ രവിശങ്കറുമായി ചേര്‍ന്നു സമാഹരിച്ച് ‘പെന്‍‌ഗ്വിന്‍’ വഴി പുറത്തിറക്കിയ ‘പത്താമത്തെ രസം’ (The Tenth Rasa) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം കണ്ടിരുന്നെങ്കില്‍, എല്ലാവര്‍ക്കുമറിയാവുന്ന ഒന്‍പതു രസങ്ങള്‍ക്കു പുറമേ ‘ഭക്തി’ എന്നൊരു രസത്തെക്കൂടി പരിഗണിക്കണം, അതാണ് പത്താമത്തെ രസം എന്നും പറഞ്ഞ് പുസ്തകമെഴുതിയ മധുസൂദനസരസ്വതി ‘അയ്യടാ’യെന്ന് ആയിപ്പോയേനേ. കാരണം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി പുലരുന്ന ഭാരതീയ ശാസ്ത്രീയകലാസ്വാദനസമ്പ്രദായത്തെ തലക്കുത്തനെ നിര്‍ത്തുന്ന വിഷയമാണ് മേപ്പടി പുസ്തകത്തിലുള്ളത്. ഗൌരവശാസ്ത്രികളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന ഒന്ന്. ‘അസംബന്ധസാഹിത്യം’. സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളിലെ കഥാപാത്രം കോച്ചാത്തി പാടുന്ന ഒരു പാട്ടുണ്ട്, “ഡുഡ്വാണ്ടി, ഡുഡുപ്പനാണ്ടി കുഡ്വാണ്ടി, കൊടപ്പനാണ്ടി ഇണ്ടപ്പന്‍ ക്ടാങ്ങള് വാ കിണ്ടപ്പന്‍ കിടാങ്ങള് പോ..” എന്താണോ എന്തോ അര്‍ത്ഥം. ഓ വി വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘മങ്കര’യിലുമുണ്ട് ഇതുപോലൊരെണ്ണം. തനി അസംബന്ധം. എങ്കിലും ആന്തരികമായ ഏതോയീണത്താല്‍ അതു കുറേക്കാലം മനസ്സില്‍ കിടന്നിരുന്നത് ഇപ്പോഴോര്‍ക്കുന്നു. ബഷീര്‍ എഴുതി ‘ഹുട്ടിനി ഹാലിത്തോ ലിട്ടാപ്പോ.. സഞ്ചിനി ബാലിക്ക ലുട്ടാപ്പി... ഹാലിത മാണിക്ക ലിഞ്ചാലോ ശങ്കര ബഹാനാ ടുലിപി...................’ എന്തോന്നിത്? പ്രിയ ഏ എസിന്റെ ‘ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും’ എന്ന കഥയുടെ അവസാനം, ‘കളിമരമൊരു കിളി മരം, കിളിമരമൊരു കളിമരം’ എന്നൊരു പാട്ടുണ്ടാക്കിയ വേദാനായര്‍ എന്ന കുട്ടിയ്ക്ക് ഒരു കടപ്പാടു നല്‍കിയിട്ടുണ്ട് കഥാകാരി. കഥയിലെ ‘ജാനു’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പേരായ ‘ഫന്റാസ്മിന്റ’ എന്ന പദവും ഈ കുട്ടിയുടെ സംഭാവനയാണത്രേ. കുമിളകളുടെ ലോകമാണ് ‘ഫന്റാസ്മിന്റ.’ എന്തൊരു വാക്ക്! (ഇങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുണ്ടാക്കുന്നതിന് Neologisam എന്നാണു പേര്. Portmanteau എന്നു വച്ചാല്‍ രണ്ടര്‍ത്ഥമുള്ള വാക്കുകള്‍ കുത്തിച്ചെലുത്തി മൂന്നാമതൊരു നിരര്‍ത്ഥക ശബ്ദം നിര്‍മ്മിക്കല്‍. ‘ആവിയായിപ്പോയാമാസ, കുഴമ്പോസിഷന്‍, കൂലം കഷിക്കുക’ എന്നൊക്കെ സഞ്ജയന്റെ പ്രയോഗങ്ങള്‍‍) കൂട്ടുകാരന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ വളരെ ഗൌരവത്തോടെ കുത്തി വരച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഉറുമ്പ്, മീന്‍ പിടിക്കാന്‍ പോകുന്നതാണ് എന്നാണ്. തകരാറു പിടിച്ച നോട്ടവുമായി നടക്കുന്ന ആധുനികകാലത്തെ ഒരു നാറാണത്തുഭ്രാന്തന് ആനയെ ഉറുമ്പ് ഓടിക്കുന്ന ലാംബ്രെട്ടാ സ്കൂട്ടറിന്റെ പിന്നിലിരുത്താമെങ്കില്‍, മൂന്നുവയസ്സുകാരന്, അവന്റെ ഭാവനയില്‍, ജീവികളുടെ ശരീരവലിപ്പത്തിന്റെ യുക്തിയെ പൊളിച്ചുകൂടേ? ‘കട്ടുറുമ്പിനു കാതു കുത്തുന്ന കാട്ടിലെന്തൊരു മേളാങ്കം..’ എന്നാണ് ഒരു നാടന്‍ പാട്ട്. ഉറുമ്പിന്റെ കാതു കുത്ത്. അതെങ്ങനെയിരിക്കും എന്നാലോചിക്കാന്‍ മിനക്കെടാതിരിക്കുക കുഞ്ഞുകുട്ടികള്‍ക്ക് മാത്രം സ്വന്തമായുള്ള സ്വര്‍ഗമാണ്. ‘കീരി കീരി കിണ്ണം താ, കിണ്ണത്തിലിട്ടു കിലുക്കി താ, കല്ലും മുള്ളും നീക്കി താ, കല്ലായിപ്പാലം കടത്തി താ’ എന്ന് കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട്, സ്ഥല അതിര്‍ത്തികളെ ‘പമ്പകടത്തിയതിന്റെ’ യുക്തി അന്നാലോചിച്ചിരുന്നില്ല. ഇന്നും കേട്ടു മറന്ന എന്തിലെയ്ക്കെങ്കിലും മനസ്സു വ്യാപരിക്കുമോ ഭൂരിപക്ഷത്തിന്റെ? തറയില്‍ കൈ കമഴ്ത്തി അടിച്ചു കൊണ്ട് പെണ്‍‌കുട്ടികള്‍ പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു ‘ഒന്നെലിപാറ്റ’. പിന്നീടാണ് തിരിഞ്ഞത് അത് ‘ഒന്നാം തല്ലി പാറ്റ’യായിരുന്നു. അങ്ങനെ പാവം പാറ്റയ്ക്ക് എട്ട് തല്ല് ! നേഴ്സറിപ്പാട്ടുകള്‍ അസംബന്ധങ്ങളുടെ കൂടാണ് ലോകത്തെവിടെയും. ഒരു കന്നടപ്പാട്ടിങ്ങനെയാണ് ; “ അണ്ടര്‍ വെയര്‍ ഗണ്ടര്‍വെയര്‍ എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ് പെറ്റിക്കോട്ട് ഗെറ്റിക്കോട്ട് എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ്..” കൊച്ചുപിള്ളാരെ കിക്കിളിയാക്കാന്‍ ‘ഉറുമ്പേ ഉറുമ്പേ..’ എന്നൊരു പാട്ടുപയോഗിച്ചിരുന്നു.. ഉറുമ്പുപോണ വഴിയിലൂടെയാണ് കിക്കിളി. വഴിയൊഴിച്ച് മറ്റെല്ലാ അര്‍ത്ഥങ്ങളും യുക്തിയുമായി സന്ധി ചെയ്യാത്ത വരികളുടെ അകമ്പടിയോടെയാണ് ബാല്യങ്ങള്‍ക്ക് ശാരീരികമായ ആദ്യാഹ്ലാദങ്ങള്‍ തലമുറകള്‍ പകര്‍ന്നു കൊടുത്തത്. ഒരു പക്ഷേ പിന്നീടെല്ലാം അസംബന്ധങ്ങളാവുന്നു എന്നു പറയാതെ പറയാനാവും! ‘ആകാശം ഭൂമി തണ്ടെടുക്ക് തടിയെടുക്ക് തടിമാടന്‍ പെണ്ണെടുത്ത് അച്ചം കുച്ചം വെടി മണം നാറ്റം ! ’എന്നു പറഞ്ഞ് കുട്ടികള്‍ അന്ന് ‘ചില’ രഹസ്യം കണ്ടു പിടിച്ചിരുന്നു. രഹസ്യം തെളിഞ്ഞു എന്നകാര്യത്തില്‍ യാതൊരു സംശയവും കൂടാതെ. ‘അറുപ്പോത്തി തിരുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റട കണ്ടില്ല ആരെടുത്തു കോതയെടുത്തു കോതേടെ കൈയീന്നു തട്ടിപ്പറിച്ചു മുന്നാഴിയെണ്ണ കുടിച്ചവളേ മുരിങ്ങത്തണ്ടു കടിച്ചവളേ പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്നു നീട്ടിയ്ക്കോ’ എന്നു മുട്ടുകള്‍ തൊട്ടു പാടിക്കഴിഞ്ഞാലുടന്‍ മടക്കി വച്ച കാലു നീട്ടണം. അതാണു വട്ടത്തിലിരുന്നുള്ള ഇന്‍ഡോര്‍ ഗെയിം. പഴയ കളി. അതിന്റെ വിശദാംശങ്ങള്‍ മറന്നു. പെണ്‍കുട്ടികളായിരുന്നു അതിന്റെ തലതൊട്ടമ്മമാര്‍. ആലോചിച്ചാല്‍ അസംബന്ധങ്ങളുടെ ഈ പത്താമത്തെ രസം, കുട്ടികള്‍ക്കുള്ളതാണ്. എന്നു വച്ചാല്‍ കുട്ടികളുടേതാണ്. അങ്ങനെയാണ് മൈക്കല്‍ ഹെയ്‌മാന്‍ പറയുന്നത്. അതിനു മുന്‍പത് ടാഗോര്‍ എഴുതി വച്ചിരുന്നു. ഭരതമുനിയ്ക്കോ അഭിനവഗുപ്തനോ ജഗന്നാഥപണ്ഡിതനോ മധുസൂദന സരസ്വതിയ്ക്കോ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യം. പക്ഷേ അത് ഓരം പറ്റി കൂടെ എന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ അവരുടെ കാലത്തിനു മുന്നേ തന്നെയും. യോഗാത്മകതയില്‍ നിന്ന് ജന്മമെടുത്ത്, നാടോടിസാഹിത്യത്തിന്റെ തണലുപറ്റി, ജനപ്രിയയായി. കുട്ടിയാവാതെ ആര്‍ക്കും മുതിരാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ബാല്യങ്ങള്‍ അവയെ കൂടെകൊണ്ടു നടന്നത്. ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ. ഇരട്ടവരകള്‍ക്കുള്ളിലെ ജീവിതത്തെ തകക്കുകയാണ് അസംബന്ധങ്ങള്‍. ക്രമങ്ങളുടെ നേരെ അസംബന്ധങ്ങളുടെ വക അക്രമങ്ങള്‍! പപ്പടം വട്ടത്തിലായതും പശുവിന്റെ പാലു വെളുത്തതും കൊണ്ടാണ് ‘പാപ്പിയുടെ പീപ്പിയ്ക്കു പെപ്പരപ്പേ എന്നു കുഞ്ഞുണ്ണി മാഷിനു തോന്നിയത് അതുകൊണ്ടാണ്. അസംബന്ധങ്ങള്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ത്ഥവ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് ഒന്ന്. ‘താങ്ക്യൂഭേരിമാച്ച് ’ എന്നൊരു മത്സ്യമുണ്ടെന്ന് ഒരു ബംഗാളിക്കവിത. മുക്കുവര് അതിനെപ്പിടിച്ച് ഉപ്പിട്ട് പൊരിച്ചു തിന്നത്രേ. ‘മച്ച്’ എന്ന ഇംഗ്ലീഷുവാക്ക് നീട്ടി ഉച്ചരിച്ച് മത്സ്യമാക്കുന്ന (മാച്ച്) ബംഗാളിയെ പരിഹസിക്കുന്ന കവിതയാണിത്. ചിന്തയുടെ ക്രമത്തെ അട്ടിമറിക്കുന്നതാണ് മറ്റൊന്ന്. ‘കുമ്പളം നട്ടു കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ കൂവളയ്ക്കാ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടത് കൊത്തച്ചക്ക.’ എന്നിടത്തും ‘കൊച്ചിയില്‍ അച്ചിയ്ക്കു മീശവന്ന സംഭവത്തിലും’ യുക്തിയുടെ ക്രമം മറിയുന്നതു കാണാം. പ്രായോഗിക ജീവിതം ഉണ്ടാക്കിവച്ച നിയമങ്ങളെ ലംഘിക്കുകയല്ല, അവയുമായി നിരന്തരം കളിയിലേര്‍പ്പെടുകയാണ്, അസംബന്ധസാഹിത്യം. ഒരു തരത്തില്‍ അതൊരു പൊളിച്ചെഴുത്താണ്. അയ്യപ്പപ്പണിക്കരുടെ ‘കം തകം പാതകം’ പലതരത്തിലാണ് ഈ പൊളിച്ചെഴുത്തു നടത്തുന്നത്. കവിത എന്ന സങ്കല്പത്തെ. ഭാഷയെ. അതിന്റെ രീതിയെ. ആവിഷകരണ സമ്പ്രദായത്തെ. എന്തിന് വ്യാഖ്യാനത്തെപ്പോലും! കൂട്ടത്തില്‍ പറയട്ടേ, ജെ ദേവിക ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നേന്ത്രവാഴയെന്ന പദത്തെ ബോധപൂര്‍വ്വം നേത്രവാഴയാക്കി. Er, D-er, Mur-der, Plantain-bunch murder, Eye plantain-bunch murder, Inner-eye plantain-bunch murder....ഇങ്ങനെ. അതുകൊണ്ട് വിവര്‍ത്തനത്തിലും ആ അസംബന്ധ കവിത പൊളിച്ചെഴുത്തിനുള്ള സ്കോപ്പ് ഒരുക്കിവച്ചിരിക്കുന്നു. യുക്തിയ്ക്ക് സമാന്തരമായ ലോകം തീര്‍ക്കുക എളുപ്പമല്ലാത്ത പണിയായതുകൊണ്ട് ‘ഇല്ലാത്ത ബോധത്തെ’യല്ല(Nonsense) വല്ലാത്തബോധത്തെ(excess of sense)യാണ് അസംബന്ധങ്ങള്‍ വെളിവാക്കുന്നത്. അര്‍ത്ഥരാഹിത്യം കൊണ്ട് ആശയത്തെ ഇരട്ടിപ്പിക്കുകയാണ് അവ ചെയ്യുന്നതെന്ന് മൈക്കല്‍ എഴുതുന്നു. കുട്ടിയുടെ മാനസികലോകം മുതിരുന്നതിനോടൊപ്പം പാട്ടുകള്‍ അവയുടെ അര്‍ത്ഥതലത്തിന്റെ അതിര്‍ത്തിയും വികസിപ്പിക്കും. അസംബന്ധസാഹിത്യത്തിന് (കലയ്ക്ക്) നിശ്ചിതകാലമില്ല. വിദൂരഭൂതത്തിലവകള്‍ ഉണ്ടായിരുന്നു. ആധുനികകാലത്തുമുണ്ട്. പലവിതാനങ്ങളില്‍, പല തലങ്ങളില്‍. അയ്യപ്പപ്പണിക്കര്‍ കുറേ വിമര്‍ശനങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിയതിന്റെ പേരില്‍ വാങ്ങിച്ചു പിടിച്ചിട്ടുണ്ട്. ‘കം തകം പാതകം’ തന്നെ അവയില്‍ മുഖ്യം. വി കെ എന്നും എന്തെല്ലാം അസംബന്ധങ്ങള്‍ എഴുതി. ‘ഓ ചക്കിപ്പൊന്താ ഓ.. ചക്കിപ്പൊന്തേ...നിന്റ തന്തേടെ തന്തേടെ തണ്ടപ്പന്‍ മരപ്പട്ടിയാണോ അല്ല മരപ്പട്ടിയാണോ..’ എന്ന് ഡി. വിനയചന്ദ്രന്‍ ഒരു കവിതയില്‍. ശുദ്ധകവിതാവിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് യുക്തിയ്ക്കു വഴങ്ങുന്ന മട്ടിലുള്ള പെരുമാറ്റമല്ല ഉള്ളത് എന്നു കാണുക.(വിനയചന്ദ്രന്റെ അമ്മാനപ്പാട്ട്, കുണ്ടാമണ്ടിയും കുരങ്ങച്ചനും...) മുതിര്‍ന്നകുട്ടികള്‍ക്ക് അവകളില്‍ കമ്പം എന്നുമുണ്ട്. മുതിര്‍ന്നിട്ടും കുട്ടിത്തം വിടാത്തവര്‍ക്ക്, ആത്മാവില്‍ സര്‍വതന്ത്രസ്വതന്ത്രരായവര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ നിറമുള്ള ഭാവനാലോകം ടിവിയില്‍ നിന്ന് പുറത്തിറങ്ങി കുട്ടികളെ ഇന്ന് തൊടുമോ എന്നു സംശയം ഉണ്ടായിരുന്നു. അതുമാറി. അടുത്തൊരു പറമ്പില്‍ തനി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിന്നു കളിക്കുന്നതു കണ്ടു. പാട്ടിങ്ങനെ :“ ടീ ടീ ടീ കണ്ണന്‍ ദേവന്‍ ടീ, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കണ്ണന്‍ ദേവന്‍ ടീ...” ഒരു വട്ടപ്പാലം ചുറ്റലില്‍ പേരുപറമ്പിലെവിടെയോ കളഞ്ഞുപോയ വിസ്മയം നിറഞ്ഞ ബാല്യകാലം തിരിച്ചു വന്നു നനച്ചു. അനിയന്റെ മോളോട് ചോദിച്ചു, നിനക്ക് അപ്പോള്‍ മലയാളം പാട്ടൊന്നും അറിയില്ലേ? നാലു വശവും നോക്കി, അമ്മയോട് പറയില്ലെന്ന് ഉറപ്പു വാങ്ങിയിട്ട് അവള്‍ ചൊല്ലി തന്നു. “അപ്പൂപ്പന്റെ ആട് പിണ്ണാക്കു തിന്നു അണ്ണാക്കിലൊട്ടി ഡോക്ടര്‍ വന്നു വണ്‍ ടു ത്രീ...” ഭാഷ കലങ്ങിക്കഴിഞ്ഞിരിക്കുന്നു എങ്കിലും ഇത്രയും പോരേ, നഗരത്തില്‍ ഇനിയൊരു കാലത്ത് ‘ എന്തോന്ന് ചാന്തോന്ന്’ കേട്ടാല്‍ മനസ്സിലാവാന്‍, കുണ്ടാമണ്ടിയും കുരങ്ങനും കൂടി അടി വയ്ക്കുന്ന കവിതയുണ്ടാവാന്‍? ഒന്നുമില്ലെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍? കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന കവിതകളാണിവ. എതൊക്കെയോ കുട്ടികള്‍. ഒരു ഹോം വര്‍ക്കിന്റെയും പിന്‍ ബലമില്ലാതെ പഠിക്കപ്പെടുന്നു. രഹസ്യമായി പങ്കു വയ്ക്കുന്നു. ഒരു സമാന്തരലോകം. അസംബന്ധങ്ങള്‍ അവയുടെ ഉത്പത്തിയെ ഇന്നും സാധൂകരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഇനിയും ഉപന്യാസങ്ങള്‍ എന്തിന്? എസ് എം എസ്സില്‍ കുറച്ചു ദിവസം മുന്‍പ് ഒരു മെസ്സേജ് വന്നിരുന്നു. “അയ്യപ്പന്റെ അമ്മ എത്ര നെയ്യപ്പം ചുട്ടിരിക്കും..” എന്ന്. പരിചയമുള്ളവര്‍ക്കെല്ലാം ചിരിച്ചുകൊണ്ടത് ഫോര്‍വേഡ് ചെയ്തു. കുറച്ചുകഴിഞ്ഞ് ഒരാളിന്റെ മറുപടി വന്നു. “എന്തോന്ന്...?” ഒരു ഓഫ് : മലയാളിയ്ക്കു മാത്രമായി പത്താം രസമുണ്ടെന്ന് പ്രിയ ഏ എസ്സ് ‘മായക്കാഴ്ചകളുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പുച്ഛരസം !

October 22, 2008

മരിച്ചാലത്തെ സുഖം !




‘സരസീന്‍’ എന്ന കഥയിലെ തന്റെ ഒരു കഥാപാത്രത്തെ വര്‍ണ്ണിക്കുന്ന ബത്സാക്കിന്റെ ചില പരാമര്‍ശങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കിയിട്ട് ബാര്‍ത്ത് ചോദിക്കുന്നു : ഇതൊക്കെ ആരാണ് പറയുന്നത്? കഥയിലെ നായകനോ കഥാകൃത്തോ? അയാള്‍ക്ക് ഇങ്ങനെ പറയാനുള്ള ആധികാരികത ലഭിച്ച സ്രോതസ്സ് ഏതാണ്? അവനവനുവേണ്ടിയുള്ള എഴുത്തുകാരന്റെ പലതരത്തിലുള്ള പരസ്യപ്പെടുത്തലില്‍ നിന്ന് ‘ഉത്തരഘടനാവാദത്തിന്റെ കാലത്ത്’ അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയതെങ്ങനെ എന്ന് തുടര്‍ന്ന് റൊളാങ് ബാര്‍ത്ത് സിദ്ധാന്തിച്ചു. ആണും പെണ്ണുമല്ലാത്ത ‘ഒരാള്‍’ സ്ത്രീവേഷം കെട്ടുന്നതും ‘അതിനെ’ പ്രണയിക്കുന്ന സാരസീന്‍ എന്ന ശില്പി അവസാനം കൊല്ലപ്പെടുന്നതുമാണ് ബത്സാക്ക് എഴുതിയ കഥയുടെ പ്രമേയം. സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകളെയും ഈ കഥ സവിശേഷമായ രീതിയില്‍ മുന്നില്‍ വയ്ക്കും. സാരസീന്‍ ഒരു സ്ത്രീനാമമാണ് ഫ്രഞ്ചില്‍. അടിസ്ഥാനപരമായി ഈ കഥ സാരസീന്റെ ‘പൌരുഷനഷ്ടത്തെ’ക്കുറിച്ചുള്ളതാണെന്ന നിരീക്ഷണമുണ്ട്. അതായത് സാരസീന്‍ പ്രണയിക്കുന്ന വ്യക്തിയുടെ ലിംഗത്വമില്ലായ്മ തന്നെയാണ് സാരസീന്റെയും ആന്തരിക പ്രതിസന്ധി. ഉള്ളറകളില്‍ ആഴം വഹിക്കുന്ന രചനകളുടെ ഒരു സ്വഭാവമാണിത്. വി പി ശിവകുമാര്‍ ‘മന്ത്’ എന്ന കഥയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനാവുന്ന താന്‍ തന്നെയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആവിഷ്കരിച്ചിട്ടുണ്ട്. ഇടം കാലിലെ മന്ത് വലം കാലിലേയ്ക്ക് മാറ്റുന്ന നാറാണത്തെ ചെറിയ ഉന്മാദമാണ് കഥയില്‍ ആവിഷ്കാരം നേടുന്നത്. ഇടുക്കു ജീവിതത്തിനിടയിലെ ചെറിയൊരു പരിണാമം. സംഭവഗതിയിലെ ഈ നിസ്സാരമായ സംഗതിയല്ല കഥാകൃത്തിന്റെ ഉന്നം. വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്. രസകരമായ ഒരു കഥ പറഞ്ഞ് ആസ്വാദകരെ സുഖിപ്പിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ എഴുത്തിന്റെ സംബന്ധിച്ചുള്ള ചില സങ്കീര്‍ണ്ണതകളുമായാണ് ഇക്കാര്യത്തിനു ബന്ധം. രചനയെ സംബന്ധിച്ച് മാറി വരുന്ന അവബോധത്തിന്റെ ഫലമാണ് സ്വത്വവിനിമയങ്ങള്‍. എഴുതുന്നയാളിന്റെ തന്നെ പ്രസക്തിയാണിവിടങ്ങളില്‍ രചനയ്ക്കു വിഷയമാവുന്നത്. അതുകൊണ്ട് ബോര്‍ഹസിന്റെ കഥയിലെന്നപോലെ കഥാപാത്രത്തിന്റെ തിരോഭാവത്തിന് -അതു മരണമായാലും കാണാതാവലായാലും ഇറങ്ങിപ്പോക്കായാലും- പ്രതീകമൂല്യമുണ്ട്.

സിമി എഴുതിയ ‘യാത്ര’ എന്ന കഥയും അവസാനിക്കുന്നതും പ്രധാന കഥാപാത്രത്തിന്റെ ഇറങ്ങിപ്പോക്കോടെയാണ്. അയാള്‍ ഇറങ്ങേണ്ട സ്ഥലത്താണ് ഇറങ്ങിയത് എന്നു വായിക്കാന്‍ അധികം സൂചനകളൊന്നും കഥയില്‍ അവശേഷിച്ചിട്ടില്ല. ‘പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും’ എന്ന പരാമര്‍ശത്തെ മുന്‍‌നിര്‍ത്തി അങ്ങനെയും വാദിക്കാവുന്നതാണ് എന്നു മാത്രം. എന്നാല്‍ തൊട്ടടുത്തിരുന്ന മനുഷ്യന്റെ ഉറക്കത്തിലെ പ്രതികരണങ്ങള്‍‍, അയാള്‍ നേരിട്ടനുഭവിക്കുന്ന കാഴ്ചകളെക്കാള്‍ അയാളെ സ്വാധീനിക്കുന്നു എന്നതിന് പ്രകടമായ തെളിവുകള്‍ കഥയിലുണ്ട്. അതിന്റെ അസഹനീയത ‘മുട്ടിവിളിച്ച് ബസ്സു നിര്‍ത്തിക്കുന്ന’തിലുണ്ട്. ഇറങ്ങി നടക്കുന്നതാവട്ടെ ‘തണുത്ത ഇരുട്ടിലേയ്ക്കും.’ കഥ പങ്കുവയ്ക്കുന്ന ആന്തരവൈരുദ്ധ്യങ്ങളുടെ പെരുപ്പങ്ങള്‍ക്കുള്ളില്‍ ഈ ഇറങ്ങിപ്പോക്ക് ‘എഴുത്തുകാരന്റെ മരണവുമായി’ ബന്ധപ്പെട്ട ആശയത്തെ മുന്നോട്ടു വയ്ക്കാന്‍ സമര്‍ത്ഥമായതാണ് ഇത് ഇവിടെ എടുത്തു പറയാന്‍ കാരണം.

ലോകത്തിന്റെ ചൂടും തണുപ്പും തന്നെ ഏശരുതെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്ന ഒരാളാണ് ‘യാത്ര’യിലെ നായകന്‍. എന്നാല്‍ അടച്ചിട്ട ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചകള്‍ അയാള്‍ക്കു പഥ്യമാണു താനും. കോളിന്‍ വിത്സണ്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി അയാള്‍ക്ക്, തനിക്കു വേണ്ടത് എന്താണെന്ന് അറിയാം. (തങ്ങള്‍ക്ക് വേണ്ടാത്തതെന്തെന്ന് മനുഷ്യര്‍ക്ക് അറിയാം എന്നാല്‍ വേണ്ടതെന്തെന്ന് അറിയില്ല എന്നാണ് കോളിന്‍ വിത്സണ്‍ പറഞ്ഞത്) തനിക്ക് പുറത്തുള്ളത് കൊല്ലാന്‍ വരുന്ന ലോകമാണ് എന്നാണ് അയാളുടെ നിഗമനം. വസ്ത്രങ്ങള്‍ അയച്ചിട്ട് സുഖശീതളമായ ഒരന്തരീക്ഷത്തില്‍ റിമോട്ടില്‍ ഞെക്കി (അതു പോലും പ്രയാസമുള്ള കാര്യമാണ്) തനിക്കിഷ്ടമുള്ള കാഴ്ചകളില്‍ ഒതുങ്ങിക്കൂടുക എന്നതു മാത്രമാണ് അയാളുടെ സാഫല്യം. ബസ്സില്‍ അടച്ചിട്ട ജാലകത്തിന്റെ തൊട്ടു പിന്നിലിരുന്ന് യാത്രചെയ്യാനുള്ള കൊതി അയാളുടെ മനോഭാവത്തിന്റെ ചുരുക്കിയെടുത്ത വെളിപാടാണ്. ഇയാളാണ് യാത്ര ചെയ്യുന്നത്. അതും അടച്ചിട്ട, ശീതീകരിച്ച, ചലിക്കുന്ന ലോഹകുമിള എന്നു വിശേഷിപ്പിക്കപ്പെട്ട ബസ്സില്‍. ഒരേ സമയം ഒന്നും ചെയ്യാന്‍ മനസ്സില്ലാതിരിക്കുക എന്നാല്‍ ‘ചലനം’ എന്ന പ്രവൃത്തിയില്‍ ഭാഗഭാക്കാവുക എന്ന വൈരുദ്ധ്യത്തിന് അടിപ്പെട്ടുകൊണ്ടാണ് കഥ പ്രത്യക്ഷത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മറ്റൊരു വൈരുദ്ധ്യം കൂടി ഉടന്‍ തന്നെ കടന്നു വരുന്നുണ്ട് കഥയില്‍. അയാള്‍ ആഗ്രഹിച്ച, ചോദിച്ചു വാങ്ങിച്ച വിന്‍ഡോ സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് ഉറങ്ങുന്നതാണ് അത്. തന്റെ സീറ്റില്‍ മറ്റൊരാള്‍. അയാളെ കുലുക്കി വിളിക്കാനോ പകരം കിട്ടിയ സീറ്റില്‍ സംതൃപ്തനായി ഇരിക്കാനോ കഴിയാത്തിടത്തു നിന്നാണ് ‘യാത്ര’ സംഘര്‍ഷഭരിതമായി തീരുന്നത്. നിസ്സാരം. തനിക്കു വേണ്ടതെന്താണെന്നറിയുന്ന ഒരു മനുഷ്യന് അതിലേയ്ക്കുള്ള ദൂരം ഒരു കൈ അകലത്തിലായിട്ടുപോലും നേടാനാവുന്നില്ല എന്നുള്ളത് വിചിത്രമായ കാര്യമല്ലേ? ബസ്സിലെ ടി വിയുടെ സിനിമയുടെ കാര്യത്തിലും അയാള്‍ ഈ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അതാരെങ്കിലും നിര്‍ത്തിയെങ്കില്‍ എന്നാണ് അയാളുടെ പ്രാര്‍ത്ഥന. അയാള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം!

മുന്നിലുള്ള വാസ്തവങ്ങളെക്കുറിച്ചറിയാതെ (?) ഉറങ്ങുകയാണ് ജാലകത്തിനടുത്തുള്ള ഇരിപ്പിടം സ്വമേധയാ കൈക്കലാക്കിയ അപരന്‍. ദുരന്തദൃശ്യങ്ങള്‍ കാട്ടുന്ന, എന്നാല്‍ നിര്‍ത്താന്‍ കഴിയാത്ത സിനിമ, വെളിയില്‍ കത്തുന്ന ലോറി, പരിശോധനയ്ക്കായി എത്തുന്ന പട്ടാള ഉദ്യോഗസ്ഥന്‍...അയാള്‍ ബസ്സിനകത്തെയും പുറത്തെയും കാഴ്ചകളില്‍ നിന്ന് അകലെയാണ്. എന്നാല്‍ പുറത്തെ കാഴ്ചകള്‍ക്കനുസാരിയായി വികാരത്തെ ശക്തമായി അയാള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതെന്ന് ആഖ്യാതാവ് സാക്ഷ്യപ്പെടുത്തുന്ന ഈ അനുഭവങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന ആളല്ല, ഉറങ്ങുന്ന ആളാണ് വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്യുന്നത് . എന്തുകൊണ്ടാണങ്ങനെ? ഉറങ്ങുന്നയാള്‍ സര്‍വതും മറന്നുറങ്ങുക, ഉണര്‍ന്നിരിക്കുന്നയാള്‍ യാഥാര്‍ത്ഥ്യങ്ങളേറ്റ് ചിതറുക എന്ന പതിവാണല്ലോ തലകീഴായി മറിയുന്നത്. ഉറങ്ങുന്ന ആളിന്റെ സംഘര്‍ഷങ്ങള്‍ കുറഞ്ഞു വരുന്ന പരിണതിയില്‍ തികച്ചും ആകസ്മികമായി പ്രധാന കഥാപാത്രം വണ്ടി നിര്‍ത്തി ഇറങ്ങി പോവുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ അയാള്‍ തിരോഭവിക്കുന്നു.

ഉറക്കം എന്ന നിഷ്ക്രിയത (പാസീവ്നെസ്സ്) യിലുള്ള സ്വപ്നം എന്ന പ്രവൃത്തിയും (ആക്ടീവ്നെസ്സ്) അതിന്റെ ഫലവും മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് ‘യാത്ര’ ചെയ്യുന്നത്. മുഖ്യകഥാപാത്രം ലക്ഷ്യത്തിലെത്തും മുന്നേ നടത്തിയ ഇറങ്ങിപ്പോക്ക് ആ അര്‍ത്ഥത്തില്‍ അതൊരു ഞെട്ടി ഉണരലാണ്. ആ ഒരു പ്രവൃത്തിയില്‍ മാത്രമാണ് അയാളുടെ ഭാരമില്ലായ്മ ഇല്ലാതാവുന്നത്. അബോധത്തില്‍ നടന്ന സംഭവങ്ങളില്‍ അകാലികവും അസ്ഥാനത്തുള്ളതുമായ ആ ഇറങ്ങിപ്പോക്കു മാത്രമാണ് അയാള്‍ക്ക് നിയന്ത്രണവിധേയമായ സംഗതി. അതൊരു ബോധപൂര്‍വമായ പ്രക്രിയയാണെന്ന് തിരിച്ചറിയാന്‍ അതു മാത്രം മതി. അതുകൊണ്ട് ബാഹ്യമായ അനുഭവങ്ങള്‍ ഏശാതിരിക്കുകയും എന്നാല്‍ ചലിക്കുകയും ചെയ്യുന്ന ബസ്സ് ‘ഉറക്കം’ എന്ന അവസ്ഥയാണ്. അതിന്റെ അലിഗോറിക്കലായ ആഖ്യാനമാണ് ‘യാത്ര.’ (അതു മറ്റൊരു വൈരുദ്ധ്യം സാമ്പ്രദായികമട്ടില്‍ ജീവിതമാണ് പലപ്പോഴും യാത്ര. ഇവിടെയാവട്ടെ മരണത്തിന്റെ തന്നെ കൊച്ചു പതിപ്പായ ഉറക്കവും!) കഥയെ മൊത്തത്തില്‍ ഒരു മാനസിക സംഭവമായി കണക്കിലെടുത്താല്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.

എങ്കിലും മറ്റൊരു വശത്തുകൂടി നാം നോട്ടമയയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നു. എഴുത്തുകാരന്‍ - വായനക്കാരന്‍ എന്ന പരസ്പരാശ്രിതരായ സ്വത്വങ്ങളുടെ ധര്‍മ്മങ്ങളിലേയ്ക്കാണ് കഥയിലെ ഉറങ്ങുന്നയാളും ഉണര്‍ന്നിരിക്കുന്ന ആളും അബോധപൂര്‍വം അദ്ധ്യാരോപം ചെയ്യപ്പെട്ടിരിക്കുന്നത്. വായനക്കാരനുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു അവസ്ഥയിലാണ് കാഴ്ച തന്റേതും വികാരം തന്റെ തന്നെ ‘അപര’ത്തിന്റേതുമാവുന്നത്. കഥയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളെ മുഴുവന്‍ ഈ വഴിയിലൂടെ അഴിച്ചെടുക്കാവുന്നതാണ്. അപരസ്വത്വം തന്റെ നിരന്തരമായ ഉറക്കം തുടരുമ്പോഴും കഥയിലെ മുഖ്യകഥാപാത്രം യാത്ര നിര്‍ത്താന്‍ സ്വയമേവ തീരുമാനിക്കുന്നതിനും തനിക്കു പരിചിതമായ ‘കടത്തിണ്ണ’കള്‍ ‘തണുത്ത ഇരുട്ടത്ത്‘ കണ്ടെത്തുന്നതിലും പുതുമയുള്ള ഒരു തിരിച്ചറിവുണ്ട്. എഴുത്തുകാരന്റെ അതീന്ദ്രിയ ലോകത്തിലേയ്ക്കുള്ള പ്രയാണം എന്ന് ബാര്‍ത്ത് വിശേഷിപ്പിച്ച സംഗതി തന്നെയല്ലേ ഈ തിരോഭാവം? (അതായത് അയാള്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് -സാധാരണത്വത്തിലേയ്ക്ക്- ഇറങ്ങുന്നു. മറ്റൊരര്‍ത്ഥത്തില്‍ എഴുത്തിന്റെ അദൃശ്യലോകത്ത് മരിച്ചാല്‍ മാത്രം സാദ്ധിക്കുന്ന ഒന്നാണ് ഈ സാധാരണത്വത്തിലേയ്ക്കുള്ള ഇറങ്ങി വരല്‍ ! ) ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഗതികളുടെ ഉറവിടം താനല്ലെന്ന ബോധമാണ് ഇങ്ങനെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സൃഷ്ടിപരമായ വിസ്മൃതിയില്‍ ബാഹ്യലോകസാഹചര്യങ്ങളും അവ കെട്ടി വച്ച സമ്മര്‍ദ്ദങ്ങളും പല പ്രതീകങ്ങളിലൂടെ അയാളില്‍ നിന്ന് ഒഴുകി ഇറങ്ങുകയായിരുന്നു. അപ്പോള്‍ താന്‍ ഭൂതാവിഷ്ടനായിരുന്നെന്ന് അയാള്‍ക്ക് അറിയാം. ഒരേ സമയം അയാള്‍ കര്‍ത്താവും കര്‍മ്മവുമാണെന്ന വിചിത്രമായ അവസ്ഥയാണിത്. അയാള്‍ കൂടി പങ്കെടുക്കുന്ന ‘നാടക’ത്തില്‍ ഒന്നിനെയും മാറ്റാനാവാത്ത തരം ലാഘവത്വം അയാള്‍ അനുഭവിക്കുന്നു. പുകമഞ്ഞുകൊണ്ടു തീര്‍ത്ത രൂപങ്ങളാണ് കല്പനയിലെ കഥാപാത്രങ്ങള്‍. കഥയിലെ സംഭവങ്ങളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ അതു വായിക്കുന്ന ആളും സമാനമായ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അങ്ങനെയും ഒരു വച്ചുമാറ്റം സംഭവിക്കുന്നുണ്ട്. കാണാം, അനുഭവിക്കാം, എന്നാല്‍ ഒന്നിനെയും നീക്കം ചെയ്യാന്‍ വയ്യ എന്ന അവസ്ഥ. എഴുതുക എന്നതിന്റെ അസഹനീയമായ ലാഘവത്വം ! ജീവിച്ചിരിക്കുക എന്നതിന്റെ അസഹനീയമായ ലാഘവത്വം !

----------
സിമിയുടെ കഥാപുസ്തകം ‘ചിലന്തി’ യുടെ പ്രകാശനം, 27-10-2008-ന്, ദീപാവലി ദിവസം കൊല്ലത്തു വച്ച് .