July 16, 2020

സ്കൂൾവിദ്യാഭ്യാസത്തിലെ പ്രതീതിയും യാഥാർത്ഥ്യവും

2007 -ൽ അവതരിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഉള്ളടക്കവും നടപ്പിലാക്കൽ രീതികളും തുടക്കംമുതൽ വിവാദം വിളിച്ചു വരുത്തിയിരുന്നെങ്കിലും ജ്ഞാനനിർമ്മിതി വാദം, സാമൂഹികജ്ഞാന നിർമ്മിതി വാദം, ബഹുമുഖപ്രതിഭാ തത്ത്വം, വിമർശനാത്മകവും പ്രക്രിയാധിഷ്ഠിതവുമായ ബോധനം, ഉൾക്കൊള്ളൽ വിദ്യാഭ്യാസം തുടങ്ങിയ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ആധുനിക ആശയങ്ങളെ, മാറ്റമില്ലാതെ തുടർന്നിരുന്ന അദ്ധ്യയന മണ്ഡലത്തിൽ കടത്തിവിടാൻ അത് ഉദ്യമിച്ചു എന്ന കാര്യം അംഗീകരിക്കാതെ തരമില്ല.  ഘടനാപരമായ മാറ്റങ്ങൾക്കൊപ്പം പാഠ്യപദ്ധതിയെ പരിഷ്കരിക്കുന്നതിലും ബോധനരീതിശാസ്ത്രത്തിലും വലിയൊരു മാറ്റമാണ് ചട്ടക്കൂട് വിഭാവന ചെയ്തത്. സാമൂഹിക ജ്ഞാനനിർമ്മിതിയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട്, കേരളത്തെ എട്ട് പ്രശ്നമേഖലകളായി തിരിക്കാനും അവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനുമായി 1 മുതൽ 12 വരെയുള്ള സകല വിഷയങ്ങളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതും അദ്ധ്യാപകൻ എന്ന സർവജ്ഞാനിയായ പാരമ്പര്യസ്വരൂപത്തെ കൈത്താങ്ങുക്കാരനും (സ്കഫോൾഡർ)  സഹപഠിതാവുമാക്കി പുനർനിർവചിച്ചതും വിവാദങ്ങൾക്കിടയാക്കി. ആ വിവാദങ്ങൾ ഉയർത്തിവിട്ട ആശയക്കുഴപ്പമാകട്ടെ ഇപ്പോഴും വിദ്യാഭ്യാസമേഖലയെ പൂർണ്ണമായിട്ടും വിട്ടൊഴിഞ്ഞിട്ടില്ല.

കൊളോണിയൽ ഭരണവും ജന്മിത്തവും സാമ്രാജ്യത്വവും പാകപ്പെടുത്തിയ  നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാഭ്യാസക്രമങ്ങളിൽ വൈകാരികവും  ബുദ്ധിപരവുമായ പരാധീനതകൾ ഇന്നും അവശേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ പാരമ്പര്യമൂല്യങ്ങൾ പ്രകടമല്ലെങ്കിൽപോലും വിദ്യാഭ്യാസകാര്യങ്ങളിൽ ജാഗ്രതക്കുറവുകൊണ്ടോ  നിക്ഷിപ്തമായ താത്പര്യങ്ങൾകൊണ്ടോ അധികാരത്തിന്റെ നയസമീപനങ്ങൾകൊണ്ടോ കേറിപ്പറ്റുന്ന പ്രതിലോമകരമായ അംശങ്ങൾ സമൂഹത്തിന് ദൂരവ്യാപകമായ ദോഷങ്ങളാണുണ്ടാക്കുക. ജനാധിപത്യസമൂഹത്തിൽ ഭരണഘടനാമൂല്യങ്ങളോട് ആദരവും  ഉയർന്ന തരത്തിലുള്ള ദേശീയബോധവും ശാസ്ത്രീയമായ മനോഭാവവും മാനവികതയുമൊക്കെയുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള വിദ്യാഭ്യാസത്തിനാണ് ഊന്നൽ വേണ്ടത്. 2009 -ൽ  വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടെ വിദ്യാദാന പ്രക്രിയയയിൽ വിദ്യാർഥികൾ കൂടുതൽ കേന്ദ്രസ്ഥാനത്തായി. അവകാശങ്ങളെക്കുറിച്ച് അറിയിച്ചുകൊണ്ട് കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ വേണ്ട സാഹചര്യമൊരുക്കുകയുമാണ് ഫലത്തിൽ ‘പുതിയ നിയമം‘ ചെയ്തത്.  അദ്ധ്യാപകനിൽനിന്ന് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം കുട്ടിയിലേക്ക് മാറുന്ന പ്രക്രിയ 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കാലത്ത് തുടക്കം കുറിച്ചതാണെങ്കിലും ‘അവകാശ നിയമം’ ആ വസ്തുതയെ ഒന്നുകൂടി ഉറപ്പിച്ചെടുത്തു. സാങ്കേതിക വിദ്യകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, സ്വന്തം ശേഷികൾ വികസിപ്പിക്കാനും പുത്തൻ സാഹചര്യങ്ങളുമായി ഒത്തുപോകാനുമുള്ള  പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കേണ്ടതെന്ന കാര്യം വ്യക്തമാണ്. അതവരുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്.

 

രണ്ടാം തലമുറപ്രശ്നങ്ങൾ

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാവുക, ജാതി- മത- ലിംഗ വിവേചനങ്ങൾ കൂടാതെ വിവേചനം കൂടാതെ എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കുക. അതോടൊപ്പം പഠനം തുടരാനാവാതെ കുട്ടികൾ ഇടയ്ക്കുവച്ചു കൊഴിഞ്ഞുപോകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളാണ്,   വിദ്യാഭ്യാസ പരിവർത്തനത്തിന്റെ ഒന്നാം ഘട്ട ലക്ഷ്യമായി കണ്ടിരുന്നത്. പ്രാപ്യത,  പഠനത്തുടർച്ച എന്നിങ്ങനെ അറിയപ്പെടുന്ന ഒന്നാം തലമുറപ്രശ്നങ്ങൾ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു എന്നു മനസിലാക്കിക്കൊണ്ടാണ് രണ്ടാം ഘട്ടത്തിലേക്ക് കേരളസമൂഹം പ്രവേശിക്കുന്നത്.  ഗുണമേന്മാ വിദ്യാഭ്യാസവും തുല്യതയുമാണ് രണ്ടാം തലമുറപ്രശ്നങ്ങളായി കണക്കാക്കുന്നത്.

നവകേരള സ്വപ്നങ്ങൾക്ക് അനുഗുണമാകുന്ന തരത്തിൽ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസക്രമം പാകപ്പെടുത്തുക എന്നതാണ് ‘തുല്യത’കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിലുണ്ടായിരുന്ന പഞ്ചമ സ്കൂൾ, അടിമ സ്കൂൾ, പുലയ മിഷൻ സ്കൂൾ,  കവറ മിഷൻ സ്കൂൾ, ബ്രാഹ്മണ സ്കൂൾ തുടങ്ങിയ ജാതി തിരിച്ചുള്ള സ്കൂളുകൾ ഇപ്പോൾ അവശേഷിക്കുന്നില്ല. ആൺപള്ളിക്കൂടം പെൺപള്ളിക്കൂടം എന്നീ തരംതിരിവുകൾ പല കാരണങ്ങളാൽ ഇവിടെ അവശേഷിക്കുകയും ചെയ്യുന്നു. എങ്കിലും ലോകത്തെവിടെയുമുള്ള സമപ്രായക്കാരോട് സംവദിക്കാനുള്ള അറിവും കഴിവും ശേഷിയും നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. അതിനു പറ്റിയ തരത്തിൽ വിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമമാണ് ‘പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം’. രാഷ്ട്രാന്തരീയ നിലവാരമുള്ള സ്കൂളുകൾ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിന് ആധുനികമായ ബോധനമാർഗങ്ങൾ ആവശ്യമാണ്. പഠനപ്രക്രിയയയെ സജീവവും സർഗാത്മകവു ആധുനിക ദർശനങ്ങളിൽ അധിഷ്ഠിതവുമാകണം.

ജൈവവൈവിധ്യപാർക്കുകൾ, ക്ലാസ് ലൈബ്രറികൾ, തൊഴിൽശേഷി വികസനം, ജനകീയമായ നിരീക്ഷണ സംവിധാനം, നിരന്തരമായ അദ്ധ്യാപകപരിശീലനങ്ങൾ തുടങ്ങിയയവയ്ക്കൊപ്പം, കൂട്ടത്തിൽ പ്രധാനപ്പെട്ടതും ജനശ്രദ്ധയാകർഷിച്ചതുമായ പരിപാടിയായിരുന്നു, ഗവണ്മെന്റ് – എയിഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ ഒന്നടങ്കം ഹൈ-ടെക് ആക്കുക എന്നത്. നേരത്തെ ഐടി @ സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) എന്ന പേരിൽ വിപുലീകരിക്കുകയും ചെയ്ത  സർക്കാർ സ്ഥാപനം വഴി  4572 സ്കൂളുകളിലെ 45000 ക്ലാസ് മുറികൾ ഇതിനകംതന്നെ ഹൈ-ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു എന്നാണ് കണക്ക്. കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ക്ലാസ് മുറികളിലിരുന്നാണ് ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പഠനം നടത്തിയത്. പഠനപ്രക്രിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാവുമ്പോൾ അതിനു യോജിച്ചതരത്തിലുള്ള ഉള്ളടക്കങ്ങൾ (കണ്ടന്റ്) ആവശ്യമായി വരും എന്ന ലക്ഷ്യം മുന്നിൽ കണ്ട് ‘സമഗ്ര’യെന്ന പേരിൽ വിദ്യാഭ്യാസപോർട്ടലും  സജ്ജമാക്കി. പാഠഭാഗങ്ങൾക്ക് യോജിച്ച ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും ഫലപ്രദമായി ക്ലാസ് മുറികളിൽ വിനിമയം ചെയ്യാനുമായി അദ്ധ്യാപകർക്ക് പരിശീലനപരിപാടികളും മുറയ്ക്ക് നടന്നു. 992 കോടിയാണ് ഇക്കാര്യങ്ങൾക്കെല്ലാമായി ഈ വർഷം മാറ്റിവച്ചത്. 

ക്ലാസ് മുറികളെ ആധുനികവത്കരിക്കുന്നതിന്റെ തിരക്കിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് കോവിഡ് 19 വൈറസിന്റെ ഭീഷണിയിൽ പിടിയിൽ ലോകം സമ്പൂർണ്ണമായി ആണ്ടുപോകുന്നത്. വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇതുവരെ കാണാത്തതോ ആലോചിക്കാത്തതോ ആയ ഒരു ഗുരുതരമായ പ്രശ്നത്തിന്റെ മുന്നിലാണ് ഇത് സമൂഹത്തെ കൊണ്ടുചെന്നിട്ടത്. കേരളത്തിലങ്ങോളമിങ്ങോളമായി അടച്ചിട്ടിട്ടിരിക്കുന്ന ക്ലാസ് മുറികളിൽ കുട്ടികളെ വച്ച് പഠനം തുടരുന്നതെങ്ങനെ എന്ന പ്രശ്നം. ഗുണമേന്മയെയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ആധുനികീകരണത്തെയും ലക്ഷ്യമാക്കിയുള്ള മുന്നോട്ടു പോക്കിൽ പൊതുവിദ്യാഭ്യാസത്തിനായി ചെലവാക്കിയ ഊർജ്ജവും തുകയുമെല്ലാം പാഴായിപോകുന്നോ എന്നു സംശയിക്കാവുന്ന മറ്റൊരു അസാധാരണ സാഹചര്യം.

ഗുണമേന്മയും പ്രതീതി ക്ലാസ് മുറികളും

 അടച്ചിരിപ്പ് കാലത്തെ മുൻകൂട്ടി കാണാൻ സാധിക്കുമായിരുന്നില്ലെങ്കിലും  ഓപ്പൺ സ്കൂളും സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമായ അസാപ്പും പൊതുപ്രവേശനപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമായ പീക്സും (അത് ഇപ്പോൾ നിലവിലില്ല) കരിയർ ഗൈഡൻസ് ക്ലബുകളും ഉള്ള ഹയർ സെക്കന്ററിതലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളെപ്പറ്റിയുള്ള ആലോചനകൾകൂടി നേരത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ആലോചിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ 60-70 കുട്ടികൾ ഒരു ക്ലാസിൽ 8 മണിക്കൂറോളം ഇരിക്കുന്ന അവസ്ഥയെ കുറേയെങ്കിലും ലഘൂകരിക്കാൻ ഓൺലൈൻ ക്ലാസുകൾ വഴിയുള്ള വിനിമയങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചിന്തകൾ, ക്ലാസ് മുറികളിൽ പൊടിപിടിച്ചു കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റിയുള്ള ആശങ്കയെ റദ്ദ് ചെയ്ത് കൂടെനിർത്താൻ ഗുണപരമായ  ഒരു അവസരം നമുക്ക് കൈവരുമായിരുന്നു. അദ്ധ്യാപകപരിശീനത്തോടനുബന്ധിച്ച്  സ്വതന്ത്ര സോഫ്ടവെയറായ ലേണിങ് മാനേജുമെന്റ് സിസ്റ്റം ‘മൂഡിൽ’ പഠിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും അതിനു തുടർച്ചയുണ്ടായില്ല.  

പരീക്ഷകൾ ഇടയ്ക്കുവച്ചു മുടങ്ങുകയും ക്ലാസുകൾ തുടരാൻ സാധ്യതയില്ലാതെ വരികയും ചെയ്ത സന്ദർഭത്തിൽ ഓൺലൈൻ ക്ലാസുകളെപ്പറ്റിയുള്ള ചിന്തകൾ മുറുകിയിട്ടുണ്ട്. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്ന ജൂൺ ഒന്നിനു ഓൺലൈൻ പ്ലാറ്റുഫോമുകൾ വികസിപ്പിക്കാൻ അണിയറയിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു.  SCERT സ്കൂൾതലത്തിൽ അവയ്ക്കു നേതൃത്വം നൽകുന്നുണ്ട്. കുട്ടികളുടെ മുന്നിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്ന അദ്ധ്യാപകസമൂഹത്തിന് അപരിചിതമായ മേഖലയാണ് വെർച്വൽ ക്ലാസ് റൂമുകൾ. അതിന്റെ ബാലപീഡകൾ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റു വാങ്ങാനിരിക്കുന്നതേയുള്ളൂ. ഗൂഗിളും മൈക്രോസോഫ്ടുംപോലെയുള്ള ഭീമൻകമ്പനികൾ സൗജന്യമായി നൽകുന്ന ക്ലാസ് റൂം സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്ത്യയിലെയും കേരളത്തിലെയും സ്വകാര്യ വിദ്യാഭ്യാസസ്ഥപനങ്ങളും അവരുടെ പഠന-പാഠനപ്രക്രിയകളെ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോയത്. ‘ക്യാമ്പസ് അസ്7’ പോലെ ഇന്ത്യയിൽ വികസിപ്പിച്ച വിലകൊടുത്തു വാങ്ങാവുന്ന ക്ലാസ് മുറി സൗകര്യങ്ങളും പല സ്വകാര്യസ്ഥാപനങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്.  സൂം, ഗൂഗിൾ മീറ്റ്, സിസ്കോ വെബെക്സ് തുടങ്ങിയ കൂടിക്കാഴ്ചാ ഇടങ്ങൾ (മീറ്റിങ് പ്ലെയിസസ്) ക്ലാസ് റൂമുകളായും ഉപയോഗിച്ചവരുമുണ്ട്.  കേരള സർവകലാശാലയുടെ ബജറ്റ് സമ്മേളനം ‘സൂം’ കോൺഫറൻസിങ് സൗകര്യം ഉപയോഗിച്ചാണ് നടത്തിയത്. പക്ഷേ സ്വകാര്യതാപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ അത്തരം പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിൽ ഔചിത്യപ്രശ്നമുണ്ട്.

അദ്ധ്യാപക സംഘടനകളും അദ്ധ്യാപകകൂട്ടായ്മകളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാകരുടെ ബ്ലോഗുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഫെയിസ് ബുക്ക് ലൈവുകളും ഓൺലൈൻ ക്ലാസ് എന്ന ആശയത്തെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുണ്ട്. യൂട്യൂബ് ചാനലുകളാണ് മറ്റൊരു മാധ്യമം. പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനക്ലാസ് നടന്നത് വിക്ടേഴ്സ് ചാനലിലൂടെയാണ്. കൂട്ടവിലക്കിന്റെ കാലത്ത് വിദ്യാഭ്യാസ സംബന്ധമായി ധാരാളം യുട്യൂബ് വിഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുകയുണ്ടായി. പക്ഷേ ഇതെല്ലാം കേവലസഹായം എന്ന നിലയ്ക്കല്ലാതെ വിദ്യാഭ്യാസം എന്ന ആധുനിക സങ്കല്പത്തെയോ ക്ലാസ്‌മുറി സങ്കല്പത്തെയോ  വിദൂരമായിപോലും വിഭാവന ചെയ്യുന്നവയല്ല. വിവര വിനിമയം എന്ന നിലയ്ക്ക് ഇവയുടെ പ്രസക്തിയെ നിഷേധിക്കുന്നില്ല. എന്നാൽ വസ്തുതകളുടെ വിനിമയം മാത്രമല്ല പഠനപ്രക്രിയ. കേരളാ സ്റ്റേറ്റ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓൺലൈൻ ക്ലാസെന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംരംഭം നോക്കുക. അവിടെ ബി എ മലയാളം  ടാബ് ക്ലിക്ക് ചെയ്താൽ ലഭിക്കുക പൗരസ്ത്യകാവ്യശാസ്ത്രത്തെയും നവസംസ്കാര പഠനങ്ങളെയും പറ്റിയുള്ള 2 പി ഡി എഫ് നോട്ടുകളാണ്! യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ തുറന്നപഠനകേന്ദ്രമായ ‘സ്വയ’ ത്തിലെ ക്ലാസുകൾ പലതും പാനൽ ചർച്ചയുടെ വിഡിയോകളാണ്. പ്രാദേശിക ഭാഷയിലും ലഭ്യമാണെന്ന് വിജ്ഞാപനമുണ്ടെങ്കിലും മലയാളം ക്ലിക്കു ചെയ്താൽ ലഭിക്കുന്നത് ഹിന്ദിയോ ബംഗാളിയോ ആയിരിക്കും. സംഘചർച്ചയിൽ പങ്കെടുക്കുന്നവരിൽ ഒരാൾ മലയാളിയായതുകൊണ്ട് പരിപാടി പ്രാദേശികഭാഷയിലുള്ളതാണെന്ന് അർത്ഥമില്ലല്ലോ.

ഓൺലൈൻ ക്ലാസ് എന്നാൽ വീഡിയോകൾ പങ്കുവയ്ക്കലല്ല.

പല ഓൺലൈൻ ക്ലാസുകളും വീഡിയോയുടെ നിർമ്മാണവും പ്രദർശനവുമാണെന്ന ഭീകരമായ തെറ്റിദ്ധാരണയുടെ പുറത്താണ് നീങ്ങുന്നത്.  പ്രഭാഷണക്ലാസുകളും പ്രക്രിയാ ക്ലാസുകളും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. സംവാദങ്ങളാണ് ക്ലാസ് മുറികളെ സജീവവും സർഗാത്മകവുമാക്കുന്നത്. വീഡിയോ –ഓഡിയോ - നോട്ടുപങ്കുവയ്ക്കൽ ഒരു തരത്തിലും ക്ലാസ് മുറികളെ സാക്ഷാത്കരിക്കുന്നില്ല. കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാനും വിവരം പങ്കുവയ്ക്കാനും ഉള്ള സൗകര്യം ചിലയിടത്ത് കനിഞ്ഞു നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി വിദ്യാർത്ഥി അവിടെ കേവലശ്രോതാവ് മാത്രമാണ്. ‘അറിവു നിർമ്മിക്കുന്ന കുട്ടി’യെന്ന സങ്കല്പത്തെ കൈയൊഴിഞ്ഞ് ചേഷ്ടാവാദപരമായ (ബിഹേവിയറിസ്റ്റ്) രീതിയിലുള്ള വിവരകൈമാറ്റമാണ് അതിൽ നടക്കുന്നത്.  സ്കൂളുകളിൽ പിന്തുടർന്നുപോരുന്ന ബോധനസമീപനത്തിന് തീർത്തും എതിരാണ് ഈ പ്രക്രിയ.  ഓൺലൈൻ ക്ലാസ് മുറികളെപ്പറ്റിയുള്ള ആധികാരികമായ അറിവില്ലായ്മയും (പല വിദേശ യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ്‌മുറികളെപ്പറ്റി കോഴ്സുകൾ നടത്തുന്നുണ്ട്, അവയെപ്പറ്റിയുള്ള പഠനങ്ങളും വന്നിട്ടുണ്ട്)  ധാരണക്കുറവും പാരമ്പര്യാധിഷ്ഠിതമായ നീക്കുപോക്കില്ലാത്ത കാഴ്ചപ്പാടുകളും ആസൂത്രണങ്ങളെത്തന്നെ തകിടം നിലയ്ക്കായാൽ അപകടമാണ്.

പാരമ്പര്യവിദ്യാഭ്യാസ രീതിയോടുള്ള സമൂഹത്തിന്റെ അടുപ്പമാണ് ഗൈഡുകളെയും പാഠഭാഗങ്ങളുടെ സംഗ്രഹവും ചോദ്യോത്തരങ്ങളും കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസപ്രസിദ്ധീകരണങ്ങളെയും സാധുവാക്കി നിലനിർത്തിയത്. പുതിയകാലത്തിൽ അതേ പ്രവണത ആപ്പുകളായി പുനർജ്ജനിക്കുന്നു. അദ്ധ്യാപകൻ മുൻപ് ടെസ്റ്റ്യൂബെന്ന് പറഞ്ഞ് പൊക്കി പിടിച്ച ചോക്ക് തുണ്ട് ആനിമേഷനുകളായി സോഫ്ട്‌വെയറുകളിൽ ഇപ്പോൾ പുനർജ്ജനിക്കുന്നു. കുട്ടിക്ക് അനുഭവപരമായി ഇതു രണ്ടും ഒന്നുതന്നെയാണ്.   പ്രൊജക്ടറുകൾ ക്ലാസ് മുറികളിൽ സ്ഥാപിതമായതോടെ കുട്ടികൾക്കു മുന്നിൽ മുഴുവൻ സമയവും വീഡിയോ കാണിക്കുക എന്ന പതിവ് സാർവത്രികമായി എന്ന് ആരോപണമുണ്ട്. പത്തു വിഷയം ഒരു ദിവസം പഠിക്കുന്ന കുട്ടികൾ ഓരോ പിരീഡിലും വിഡിയോയ്ക്ക് മുന്നിൽ നിഷ്ക്രിയരാവുകയാണ്.  ഓൺലൈൻ ക്ലാസ് മുറികളെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്ന ഇ-ലേണിങ് ഇൻഡസ്ട്രി എന്ന സൈറ്റ് കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ 10 മിനിറ്റിൽ കൂടരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. അമിതമായ ആനിമേഷനുകളെ ഓൺലൈൻ കോഴ്സുകൾ വിഭാവന ചെയ്യുന്ന വിദേശസൈറ്റുകൾ പലതും തള്ളിക്കളയുന്നു. എത്ര പേർക്കാണ് ക്ലാസിന്റെ പ്രയോജനം ലഭിക്കേണ്ടത്? പുറത്തുനിന്നുള്ളവർക്കും ക്ലാസിൽ പ്രവേശനം നൽകണോ? പല ഭാഷകളിലുള്ള ക്ലാസ് ഉദ്ദേശിക്കുന്നുണ്ടോ? പിന്നീട് ഉപയോഗിക്കാവുന്നതരത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം ആവശ്യമാണോ? മൊബൈൽ, ടാബ്, ടിവി തുടങ്ങി ഏതൊക്കെ ഉപകരണങ്ങളിൽ ക്ലാസുകൾ ലഭ്യമാകണം? പുതിയ പഠനപ്രക്രിയയോ മൂല്യനിർണ്ണയ ഉപാധികളോ കൂട്ടിച്ചേർക്കണോ?  തുടങ്ങി ഓൺലൈൻ ക്ലാസ് റൂം പ്ലാറ്റ് ഫോം തെരെഞ്ഞെടുക്കുന്നതിനു മുൻപ്  നമ്മുടെ ആവശ്യങ്ങളെ ക്രമപ്പെടുത്താനും   ഇ-ലേണിങ് ഇൻഡസ്ട്രി ഉപദേശിക്കുന്നു.

നിലവിലുള്ള ഓൺലൈൻ ക്ലാസ് റൂമുകളിലെ സൗകര്യക്കുറവ് പരിഹരിക്കാനായി ശില്പ രാജീവ്,  സി അഭിനന്ദ് എന്നീ രണ്ട് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ നടത്തിയ ശ്രമം ‘ഐ ക്ലാസ് റൂം’ എന്ന ആശയത്തിലെത്തിച്ചതിനെപ്പറ്റി അടുത്തകാലത്ത് വന്ന വാർത്ത ഈ സമയത്ത് ഓർമ്മിക്കാവുന്നതാണ്. അടച്ചിരുപ്പ് കാലത്തെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് അവർ,  ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള  സർവകലാശാലകളെയും വിദഗ്ധരെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൂട്ടിയിണക്കുന്നതും ഓൺലൈനായി അസൈന്മെന്റുൾപ്പടെ സമർപ്പിക്കാവുന്നതും ചർച്ചകളിലേർപ്പെടാവുന്നതുമായ ഏകീകൃതപ്ലാറ്റ് ഫോം ഒരുക്കിയത്. മോഡ്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷന്റെ സമ്മാനത്തിനും അവരുടെ കണ്ടെത്തൽ അർഹമായി.

          ശരിയായി സംവിധാനം ചെയ്യപ്പെട്ടതാണെങ്കിൽ, യഥാർത്ഥ ക്ലാസ് മുറികളെക്കാൾ കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കാൻ വെർച്വൽ ക്ലാസുറൂമുകൾക്ക് ഒരു പരിധിവരെ കഴിയും.  ഡിജിറ്റൽ സാങ്കേതികതയുടെ കാലത്തു പിറന്ന തലമുറയ്ക്ക് സ്വാഭാവികമായി തന്നെ അതിനോട് ആഭിമുഖ്യമുണ്ട്. പുതിയ കാലത്തിന്റെ സാധ്യതയാണല്ലോ അവ. റഷ്യയിലെ HSE സർവകലാശാല, ഇ-ലേണിങ് ഡെവലപ്പിങ് സെന്റർ മേധാവി എവ്ജെനിയ കുലിക് ഓൺലൈൻ കോഴ്സുകളെ ‘ഒറ്റപ്പെട്ട പഠന സാങ്കേതികത’ (online course is an alienated learning technology) എന്നാണ് നിർവചിക്കുന്നത്. ഒറ്റപ്പെട്ടത് എന്നതിന് അവർ നൽകുന്ന അർത്ഥം ‘ഒരാളിലേക്ക് കേന്ദ്രീകരിക്കാത്തത്’ എന്നാണ്. പ്രത്യേക വ്യക്തിയല്ല (ഗുരു) ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനം എന്നർത്ഥം.  കോഴ്സ് വിഭാവന ചെയ്യുന്ന പഠനനേട്ടത്തെ (ലേണിങ് ഔട്ട് കം) ഒരു പരിധിവരെ പഠനസാങ്കേതികത ഉറപ്പാക്കുന്നു. പാഠഭാഗങ്ങൾ ആവർത്തിച്ചു കേൾക്കാനും വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാനും വിവിധതരത്തിലുള്ള പഠനപ്രക്രിയയകൾ പരീക്ഷിച്ചു നോക്കാനുമുള്ള സൗകര്യവും സാധ്യതയും  എല്ലാം ‘പഠനസാങ്കേതികത’ എന്ന സങ്കല്പത്തിലുണ്ട്.

പരിമിതികളും പരാതികളും

അതേസമയം ഓൺലൈൻ ക്ലാസുകളെപ്പറ്റി വികസിതരാജ്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായവുമുണ്ട്. പ്രത്യേകിച്ചും സ്കൂൾ തലങ്ങളിലെ. പഠനപ്രക്രിയയിൽ ദൃശ്യോപകരണങ്ങളുടെ കടന്നുകയറ്റം സ്വാഭാവികമായും കുട്ടികളുടെ ഭാവനാശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്കണ്ഠ നിലനിൽക്കുമ്പോൾ തന്നെ അടച്ചിട്ട മുറികളിൽ ഒറ്റയ്ക്കിരുന്നുകൊണ്ടുള്ള വിദ്യാഭ്യാസം കുട്ടികളുടെ സാമൂഹിക ബോധത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന സത്യവും തിരിച്ചറിയേണ്ടതായുണ്ട്. ഉയർന്ന ക്ലാസുകളിൽ ഈ ആശങ്ക അത്രതന്നെയില്ല. വെർച്വൽ ക്ലാസ് മുറികളുടെ ഭാഗമായ ഫോറങ്ങൾ വഴിയാണ് ഇവിടെ പഠിതാക്കൾ തമ്മിലുള്ള വിനിമയങ്ങൾ നടക്കുക. അവ നിരീക്ഷണവിധേയമാണെന്ന യാഥാർത്ത്യം അവിടെയുണ്ട്. ഇന്ത്യപോലെയുള്ള ബഹുസ്വര സാംസ്കാരികത നിലനിൽക്കുന്ന പ്രദേശത്ത് ഭൗതികമായി പരസ്പരം ഇടപഴകാനും അടുത്തറിയാനുമുള്ള സൗകര്യം നൽകുന്നത് പ്രാഥമികമായും  പൊതുവിദ്യാലയങ്ങളാണെന്ന സത്യം മറക്കാൻ പറ്റുന്നതല്ല. രണ്ടാമത്തെ കാര്യം പരിമിതികളും ആരോപണങ്ങളും നിലനിൽക്കുമ്പോഴും  മുന്നിൽ നിൽക്കുന്ന അദ്ധ്യാപകന്റെ/പികയുടെ ജൈവികസാന്നിദ്ധ്യവും കുട്ടി യന്ത്രത്തിലൂടെ നടത്തുന്ന വിനിമയവും രണ്ടും രണ്ടാണ്. വരാൻ പോകുന്ന കാലം മനുഷ്യനും യന്ത്രവും കൂടിക്കലർന്ന ആന്ത്രോപൊസീന്റെയാണെന്നുള്ള വിഭാവനകൾക്കിടയിലും നിലവിൽ  മാനുഷികമായ ഇന്ദ്രിയവേദ്യതയുടെ (സ്പർശം, ശബ്ദം കാഴ്ച, രുചി, മണം..) അനുഭവം കുട്ടികളുടെ വളർച്ചകാലത്തിൽ പ്രധാനമാണ്. പ്രതീതി ക്ലാസ് മുറികളുടെ ഉത്പ്പന്നമായ ഒരു കുട്ടിയും യഥാർത്ഥ ക്ലാസ് മുറിയിലിരുന്ന് പഠിച്ച കുട്ടിയും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അത്തരം താരതമ്യങ്ങൾ നമ്മുടെ വിദൂരഭാവനയിൽമാത്രമുള്ള കാര്യമാണ്.  അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം കേരളത്തിൽ മാത്രം സ്മാർട്ട് ഫോണുകളോ ടെലിവിഷൻ സൗകര്യമോ ഇല്ലാത്ത 2.61 ലക്ഷം കുട്ടികളുണ്ടെന്ന വിവരമാണ്.  ഓൺലൈൻ ക്ലാസുറൂമുകൾ കൊറോണക്കാലത്തിനു ശേഷം തുടർന്നാലും ആകെ വിദ്യാർത്ഥികളുടെ 6% ഈ സൗകര്യത്തിനു പുറത്തായിരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. മൂല്യനിർണ്ണയത്തിന്റെയും വിലയിരുത്തലിന്റെയും നൈതികതകൂടി ഇവിടെ പ്രശ്നമായി വരും. ഓൺലൈനിൽ പഠനത്തിനു ശേഷം കുട്ടി പൂരിപ്പിച്ചു നൽകുന്ന ഉത്തരങ്ങളോ  അസൈന്മെന്റുകളോ പുറത്തുനിന്ന് ഒരു സഹായവും കിട്ടാതെ സ്വയം സമർപ്പിക്കുന്നതാണോയെന്നറിയാൻ  മാർഗമില്ല. സമഗ്രമായ ഒരു വിലയിരുത്തൽ അത്തരം സാഹചര്യത്തിൽ അസാധ്യമായി തീരും. ക്രാഷ് കോഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര പ്രധാനമല്ലെങ്കിലും ഒരു തലമുറയുടെ മുഖ്യധാരാവിദ്യാഭ്യാസത്തിൽ കുഴപ്പിക്കുന്ന വിഷയമാണ് പ്രതീതിക്ലാസുകളിലെ വിലയിരുത്തൽ.  

 

ഉഡെമി, ഈസി ക്ലാസ്, തിങ്കി ഫിൿ തുടങ്ങി സൗജന്യമായി പ്രതീതിക്ലാസ് റൂം സൗകര്യങ്ങൾ നൽകുന്ന നൂറുകണക്കിനു സൈറ്റുകൾ നിലവിലുണ്ട്. എങ്കിലും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്,  നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വന്തമായൊരു പ്ലാറ്റ് ഫോം തയ്യാറാക്കാനായാൽ അതിന്റെ മെച്ചം മറ്റൊന്നിനുമുണ്ടാവില്ലെന്നത് ഉറപ്പാണല്ലോ. കോളേജു വിദ്യാർത്ഥികൾക്കാണ് ഇവകൊണ്ടുള്ള പ്രയോജനം ഏറ്റവുമധികം എന്നതുകൊണ്ടാവാം, ഇക്കാര്യത്തിൽ കോളേജുകൾ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയിട്ടുണ്ട്. പട്ടാമ്പി ശ്രീനീലകണ്ഠാ സംസ്കൃതകോളേജ്  അദ്ധ്യാപകർക്കായി ഹ്രസ്വകാല കോഴ്സുകൾ ഓൺലൈനായി നടത്തുന്നു. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് മൂഡിൽ പ്ലാറ്റ് ഫോമിൽ വെർച്വൽ ക്ലാസ് റൂമുകൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള പരിചയംകൂടി കോഴ്സിൽ നിന്നു കിട്ടുമെന്നതാണ് മെച്ചം. പ്രായോഗികമായ തുടർച്ചയ്ക്ക് പിന്തുണാ സംവിധാനം കോളേജിൽനിന്ന് ലഭിക്കുകയും ചെയ്യും. പ്രധാനമായും ഗവേഷകരെയും അദ്ധ്യാപകരെയും ഉദ്ദേശിച്ചാണ് കോഴ്സുകളെങ്കിലും താത്പര്യമുള്ളവർക്ക് ചേർന്നു പഠിക്കാവുന്നതരത്തിലാണ് സംവിധാനം. 25 പ്രധാന പഠനപ്രക്രിയകൾ നടത്താനുള്ള പ്രായോഗികപരിശീലനം അതിനുള്ളിലുണ്ട്. കോഴ്സെറാ എന്ന റഷ്യൻ വിദ്യാഭ്യാസ  സൈറ്റുമായി ചേർന്ന് കോഴിക്കോട് ഫറൂക്ക് കോളേജ് വിദേശത്തുള്ള വിവിധ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേർന്നു പഠിക്കാൻ സൗജന്യമായി സൗകര്യമൊരുക്കിയിരിക്കുന്നതാണ് മറ്റൊന്ന്. MOOC (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) പഠിക്കാനുള്ള സൗകര്യവും വിവിധ സർവകലാശാലകൾ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിനു സമകാലികമായ സാങ്കേതിക വിവര പഠനത്തിനുള്ള സൗകര്യത്തിനൊപ്പം, മേൽപ്പറഞ്ഞതുപോലെ വെർച്വൽ ക്ലാസ് മുറി ആസൂത്രണം ചെയ്യാനുള്ള പാഠങ്ങൾ, അത്തരമൊരു ക്ലാസിൽകൂടിത്തന്നെ ലഭിക്കുന്നത് ഗുണകരമാണ്.

ഓൺലൈൻ ക്ലാസ്‌മുറികൾ വിദ്യാഭ്യാസപ്രക്രിയയുടെ കാലികമായ തലമാണ്.  അവയെ പൂർണ്ണമായി ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കില്ല. അതേ സമയം അവയെ ഒഴിവാക്കി നിർത്താനാവില്ലെന്നു മാത്രമല്ല, അവയുടെ സാധ്യതകൾ ഉപയോഗിക്കാതെ ആധുനികരായി തുടരാനും സാധ്യമല്ല. എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന തരത്തിൽ വികസിച്ചു കഴിഞ്ഞ വിദ്യാഭ്യാസാന്തരീക്ഷത്തിൽ നമുക്കവ ആവശ്യവുമാണ്. സാങ്കേതിക സൗകര്യങ്ങളില്ലാതെ പുറത്തുനിൽക്കുന്ന കുട്ടികൾക്ക് ബദൽ മാർഗങ്ങൾകൂടി അന്വേഷിച്ചുകൊണ്ട് കോവിഡ് ഭീഷണിക്കാലം കഴിഞ്ഞാലും, വെർച്വൽ ക്ലാസ് മുറികളെ ഹൈ-ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് അഭികാമ്യം. ഭാഗ്യവശാൽ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി സാങ്കേതിക സഹായവും പരിശീലനവും ഉദാരമായി നൽകിക്കൊണ്ട് വിവിധ ഏജൻസികൾ രംഗത്തുവന്നു എന്നതാണ് ഈ അടച്ചിരിക്കൽ കാലത്തിന്റെ പ്രത്യേകതകളിലൊന്ന്. അവയെ സ്വീകരിക്കാനും പ്രാവർത്തികമാക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയുണ്ടായാൽ മതി. വിപ്ലവകരമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രതിസന്ധികൾ വിമോചനപരമാവുന്നത്. ആധുനികീകരണം എന്ന പ്രക്രിയ അർത്ഥവത്താകുന്നത് അങ്ങനെയാണല്ലോ.  


മൂല്യശ്രുതി, ജൂൺ 2020

 

July 6, 2020

ആഗ്രഹങ്ങൾ ഇപ്പോൾ സ്ഥലബദ്ധങ്ങളല്ല




പ്രമേയപരമായി പരസ്പരം വ്യത്യസ്തമായ പരിസരങ്ങളിൽ മേഞ്ഞു നടക്കുന്ന സ്വഭാവമുണ്ട്, വിഷ്ണുപ്രസാദിന്റെ കവിതകൾക്ക്. ‘മുലകൾക്കിടയിലൂടെ എട്ടെടുക്കുന്ന ടു വീലറായ’ സ്വന്തം കണ്ണുകളെപ്പറ്റി എഴുതുന്ന അതേ ആവേഗത്തിൽ ‘അമ്മ കുഞ്ഞിനായി കരുതിവച്ച മറ്റൊരു സാധ്യതയാണെന്ന് രണ്ടാമത്തെ മുലയെന്ന് രാഷ്ട്രീയം പറയാനും’ ആ കവിതകൾക്ക് എളുപ്പം കഴിയുന്നുണ്ട്. ഈ അലച്ചിൽ സർഗാത്മകമായ  വിഭക്തമനോനിലയുള്ള - സ്കീസോഫ്രേനിക്കായുള്ള - ഒരവസ്ഥയുടെ വെളിപെടലാണ്. അബോധത്തിന്റെ ബഹുലത (മൾട്ടിപ്ലിസിറ്റി)യാണ് സ്കീസോഫ്രേനിയ. അവയവങ്ങളില്ലാതെ കവിയിൽ പ്രവർത്തിക്കുന്ന സാമൂഹികയന്ത്രത്തിന്റെ (ബോഡി വിത്തൗട്ട് ഓർഗൻ) പ്രവർത്തനഫലമാണെന്നും പറയാം. മുതലാളിത്തവും സ്കീസോഫ്രേനിയയും തമ്മിലുള്ള ബന്ധത്തെപ്പറ്റി  വിശദീകരിക്കുന്ന ഘട്ടത്തിൽ ഴീൽ ദെല്യൂസ് പറയുന്ന ഒരു കാര്യമുണ്ട്, ആധുനികമായ സ്ഥലവത്കരണത്തിന്റെയും സ്ഥലനിരാകരണത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും (യഥാക്രമം, ടെറിറ്റോറിയലൈസേഷൻ,ഡീടെറിറ്റോറിയലൈസേഷൻ, റീടെറിറ്റോറിയലൈസേഷൻ) പദാവലികൊണ്ടു വേണം ആഗ്രഹയന്ത്രങ്ങളെ വിശദീകരിക്കാൻ എന്നതാണത്. മുതലാളിത്തസമൂഹത്തിൽ ആഗ്രഹങ്ങൾ പഴയതുപോലെ സ്ഥലബദ്ധമല്ലെന്നും ആഗ്രഹങ്ങളുടെ പ്രവാഹത്തിന് മുൻപുണ്ടായിരുന്ന നിശ്ചിതമായ കോഡുകൾ ഇപ്പോഴില്ലെന്നുമാണ് ആന്റി ഈഡിപ്പസിൽ ദെല്യൂസ് വ്യക്തമാക്കുന്നത്.
കണ്ടിടത്തൊക്കെ തോന്നിയതുപോലെ കുടിയേറി പരിസരമാക്കുന്ന കവിതയും സ്ഥലനിരാകരണത്തിന്റെ (ഡിടെറിറ്റോരിയലൈസേഷൻ) ഭാഗമാണ്. ആഗ്രഹചിന്തകൾ നിരന്തരമായി വിഷ്ണുവിന്റെ കവിതകളിലെ പ്രവഹിക്കുന്ന ഊർജ്ജമാണ്.  ആദ്യസമാഹാരമായ കുളം+ പ്രാന്തത്തിയിൽ, ബസിലെ പതിനാറാം നമ്പർ സീറ്റിൽഇരുന്ന് കാഴ്ചകൾ കാണുകയും ഒപ്പം താനാരാണെന്ന് അന്യഥാ മറ്റു ലോകങ്ങളിൽ മനസ്സുകൊണ്ട് സഞ്ചരിക്കുന്ന യാത്രക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന കവി വിഷ്ണുപ്രസാദാണ്. ലിംഗവിശപ്പെന്ന സമാഹാരത്തിലെ സോദോം ഗോമ്‌റ എന്ന നീണ്ടകവിതയിലെ ഒരു കഥാപാത്രവും കവിയാണ്. ആ സമാഹാരത്തിലുള്ള മറ്റൊരു കവിത (നീ പിന്നെയും ജീവിതം തുടരുന്ന നാളുകളിലൊന്നിൽ എന്ന കവിത സവ്യാഖ്യാനം) മരിച്ച കവി കുടുംബാംഗങ്ങളുടെ അടുത്ത് അദൃശ്യനായി ജീവിതം തുടരുന്നതിനെപ്പറ്റിയാണ്.  സമീപകാലത്ത് ഫെയിസ് ബുക്കിൽ വന്ന ചിലന്തിയുടെയും ശലഭത്തിന്റെയുംകവിതയിലും മഴവിൽപ്പാളിയെന്ന കവിതയിലും ഭിന്നസ്വരങ്ങളിൽ ആവർത്തിച്ചിട്ടുള്ളത്, ഇതേ പ്രമേയം തന്നെയാകുന്നു.
കവി സ്വയം പ്രത്യക്ഷപ്പെടുന്ന കവിതകൾ മറ്റു പ്രമേയങ്ങളുടെ കൂട്ടപാലായനക്കാർക്കിടയിൽ വേറിട്ടു നിൽക്കുന്ന ഒരു വിഭാഗമാണ്. അവയ്ക്കു ലഭിച്ചിട്ടുള്ള ഒരേ മുഖച്ഛായ ജനിതകവംശാവലിയുടെ ഭാഗമാണ്. സ്വയം ഒരു പ്രതീതിലോകത്തിലേക്ക് പ്രവേശിച്ചുകൊണ്ട് കവിയെന്ന നിലയിൽ തനിക്കു കിട്ടിയേക്കാവുന്ന ചില ഉൾപ്പുളകങ്ങളിൽ ചാരിതാർത്ഥ്യം കൊള്ളുന്ന നിലയിലാണ് അവയുടെ പൊതുഘടനയെങ്കിലും അവയിൽ ചിലതിൽ കുറ്റബോധങ്ങൾ വേട്ടയാടുന്ന വ്യക്തിയുമുണ്ട്. അത്രയും അവ സാമൂഹികമായ പരുഷ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു. ആ കവിതകളിൽ പൊതുവേ കാണുന്ന  ആഖ്യാതാവിന്റെ അദൃശ്യതയും (‘അന്നേരം എനിക്ക് കൈകൾ നീട്ടി നിന്നെയൊന്ന് തൊടണമെന്നുണ്ടാവും.. പക്ഷേ നീയൊന്നുമറിയില്ല.’)  നഷ്ടപ്പെടലുകളെക്കുറിച്ചുള്ള സൂചനകളും (‘മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു, കൃതാർത്ഥനായി’) അപരാധബോധത്തിലേക്കുള്ള സൂചനകളായി വായിക്കാം. മഴവിൽപ്പാളിയിൽ അങ്ങനെയൊരു ഭാവമല്ല, മുന്നിട്ടു നിൽക്കുന്നത്. നിസ്സഹായതാബോധമാണ്. പതിനാറാം നമ്പർ സീറ്റ് എന്ന കവിതയിൽ ‘ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ, ബസിന്റെ ബാക്കി ഭാഗങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഒരു സീറ്റ് (എന്നുപറഞ്ഞാൽ കവിതന്നെ)  ഒറ്റയ്ക്ക് ഉറക്കത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന‘ ഒരവസ്ഥയുടെ തുടർച്ചയാണതിൽ കാണാൻ സാധിക്കുന്നത്.   അവിടെ കവി നേരിട്ട്  പ്രത്യക്ഷപ്പെടുകയും താൻ കാണേണ്ടുന്ന സ്വപ്നം, തന്റെ സാങ്കല്പികവായനക്കാരിക്ക് ഏല്പിച്ചുകൊടുത്തുകൊണ്ട് അസംബന്ധ കാഴ്ചകളിൽ ഏർപ്പെടുകയും ചെയ്യുകയാണ്. സോപ്പുകുമിളപോലെ നേർത്ത പ്രണയത്തിന്റെ പാളി തന്റെ സാങ്കല്പിക കഥാപാത്രം എപ്പോഴാണ് പൊട്ടിച്ചു കളയുന്നത് എന്ന ആശങ്കയ്ക്ക് ചുറ്റുമുള്ള ഏകാന്തതയിലാണ് ആ നിസ്സഹായത രൂപപ്പെട്ടിരിക്കുന്നത്.
കവിയെ സ്വപ്നം കാണുകയും ഉണർന്നാലുടൻ അയാളുടെ കവിതകളിലേക്ക് ഓടിപ്പിടഞ്ഞ് വരികയും അലമാരിയിൽനിന്ന് അയാളുടെതല്ലാത്ത എല്ലാ പുസ്തകങ്ങളെയും പുറത്താക്കുകയും കിടപ്പുമുറിയിൽ അയാളുടെ ചിത്രം ഒട്ടിച്ചു വയ്ക്കുകയും ചെയ്യുന്ന സ്ത്രീ അയാളുടെ മുഴുത്ത ആരാധികയാണ്. അതയാളുടെ ഭാവനാസൃഷ്ടിയാണല്ലോ. എന്തിനാണ് കവി, നാണമില്ലാതെ സ്വയം വലിപ്പക്കാരനും തന്റെ കവിത വായിച്ച സ്ത്രീയാൽ തീവ്രമായി പ്രേമിക്കപ്പെടുന്നായാളാണ് താൻ എന്ന ചിന്തയിൽ അഭിരമിക്കുകയും അത് കവിതയിലൂടെ വായനക്കാരെ അറിയിക്കുകയും ചെയ്യുന്നത്? പാരമ്പര്യരീതിയനുസരിച്ച് മനശ്ശാസ്ത്രത്തിന് ധാരാളം ന്യായീകരണങ്ങൾ നൽകാനുള്ള മേഖലയാണിത്. വിഷ്ണുവിന്റെ കവിതകളിൽ തുടർച്ചയായി കാണുന്ന സ്വപ്നദർശനങ്ങളുടെ അടിസ്ഥാനം  കേവലമായ ആത്മരതിയാണെന്നു തോന്നുന്നില്ല. താൻ ചെയ്യാനാഗ്രഹിക്കുന്നത് മറ്റൊരാൾ തന്നോട് ചെയ്യുന്നതായി വിവരിക്കുന്ന തലതിരിഞ്ഞ കാഴ്ചപ്പാടിൽ കണ്ണാടി നോട്ടമാണുള്ളത്. കണ്ണാടിയിൽ ഇടതുവലതായി കാണുന്ന പ്രതിബിംബം പോലെ കവിതയിൽ കർത്താവിന്റെയും സാക്ഷിയുടെയും ധർമ്മങ്ങൾ പരസ്പരം വച്ചുമാറുന്നു. കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തെ, മറ്റൊരാളായി കാണാൻ കഴിയുന്ന വ്യക്തിയിൽ, താൻ ചെയ്തത്, അവൻ/അവൾ തന്നോടു ചെയ്തു എന്ന് നുണപറയുന്ന കുട്ടിയുടെ മനസാണ് പ്രവർത്തിക്കുന്നത്. എന്നാൽ കവിതയിലെ  ഈ തലതിരിഞ്ഞ ആരോപണത്തെ അത്ര ബാലിശമായ’ പ്രവൃത്തിയായി കണക്കാക്കേണ്ടതില്ല. ഒരർത്ഥത്തിൽ മനുഷ്യരാശിയുടെ കുട്ടിത്തത്തിൽ കുടിയേറിയിട്ടുള്ള ഈ കൗതുകമല്ലേ, പിന്നീട് മറ്റുള്ളവരുടെ ദുഃഖത്തിലും സന്തോഷത്തിലും സമ്മിശ്രവികാരങ്ങളോടെ പങ്കെടുക്കാനും കലാസൃഷ്ടികളിലെ കഥാപാത്രങ്ങളുടെ അനുഭവം ഉൾക്കൊള്ളാനും മനുഷ്യരെ കഴിവുള്ളവരാക്കുന്നത്? കണ്ണാടി കോശങ്ങളെന്നും (മിറർ ന്യൂറോൺസ്) കണ്ണാടി ഘട്ടം (മിറർ സ്റ്റേജ്) എന്നുമൊക്കെയുള്ള പേരുകൾ ആ വഴിക്ക് ശാസ്ത്രീയമായി ലഭിച്ചതാണല്ലോ.
കണ്ണാടിയിലെ സ്വരൂപം കുഞ്ഞിനു നൽകുന്ന പ്രത്യേകതരത്തിലുള്ള ആഹ്ലാദമാണ് അതിന് പ്രതിബിംബവുമായി  ബന്ധം സ്ഥാപിക്കാനുള്ള അവസരമായി തീരുന്നത്. മനുഷ്യരുടെ ബോധവളർച്ചയ്ക്കിടയിൽ പ്രതിബിംബം നോക്കുക എന്ന പ്രവൃത്തി നിലനിൽക്കുകയും കണ്ണാടിയെന്ന വസ്തു സാഹചര്യമനുസരിച്ച് പലതായി മാറുകയും ചെയ്യും. രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യക്തിബോധത്തിലും പാഠത്തിലും ഒക്കെ ഇത്തരം പ്രതിഫലനങ്ങളുണ്ടല്ലോ. സാധാരണക്കാഴ്ചയിൽ പ്രതിബിംബങ്ങൾക്ക് അനുകർത്താവായിരിക്കാനേ സാധിക്കൂ. നേരെമറിച്ച്, ‘മഴവിൽപ്പാളിയിൽ’ കവിയുടെ വായനക്കാരിയാണ് പ്രവർത്തിക്കുന്നത്. കവി അഭിലഷിക്കുന്നതേയുള്ളൂ.. അഥവാ അപേക്ഷിക്കുന്നതേയുള്ളൂ. (‘അകറ്റിപ്പിടിച്ച വിരലുകളിലെ മഴവിൽപ്പാളിയിലൂടെയുള്ള നിറങ്ങളുടെ ഗതാഗതം പൊട്ടിക്കരുത്!’) ഞാനിപ്പോഴും നോക്കി നിൽക്കുകയാണെന്ന്അയാൾ പറയുന്നുമുണ്ട്. അതിനർത്ഥം അയാൾ ഒരു പാഠവായനയിലാണെന്നാണ്. കവിത നമ്മൾ വായിക്കുന്നതുപോലെ കവി, അയാളുടെ ഭാവനയിൽ അയാളുടെ വായനക്കാരിയെയും അവളുടെ പ്രവൃത്തികളെയും വായിക്കുകയാണ്. (അഥവാ അങ്ങനെ ഭാവിക്കുകയാണ്. എന്തായാലും ‘വായന’ അതിനുള്ളിൽ സന്നിഹിതമാണ്)  പരസ്പരം അഭിമുഖമായി വച്ച കണ്ണാടിയിൽ പാളികളായി നീളുന്ന ഒരു കാഴ്ചപോലെയാണിത്. വ്യവഹാരങ്ങളാണ് സ്വത്വം രൂപപ്പെടുത്തുന്നത് എന്നുള്ളതുകൊണ്ട്, പല തലങ്ങളുള്ള പാഠവായനയുടെ ‘കളിയെ’കൂടിയാണ് ഈ കാഴ്ച സാക്ഷ്യപ്പെടുത്തുന്നതെന്നും പറയാം.
ഒരുപാട് ഭാവങ്ങളും ഉത്തരവാദിത്തങ്ങളും പ്രവൃത്തികളുമുള്ള  വിഷ്ണുപ്രസാദ് എന്ന മനുഷ്യന്റെ വൈവിധ്യങ്ങളെ മൊത്തം മറച്ചു പിടിച്ചുകൊണ്ട് കവിയെന്ന ഒറ്റ കർത്താവിലേക്ക് കേന്ദ്രീകരിക്കുകയാണ് കവിതയിലെ സാങ്കല്പികക്രമം (ഇമേജിനറി ഓർഡർ) ചെയ്യുന്നത്. ഒരു പ്രത്യേക വാക്ക് കൊണ്ട് ലോകത്തെ ചലിപ്പിക്കാൻ കഴിയുമെന്ന് അമ്മയുമായി കളിക്കുന്ന കുട്ടി പഠിക്കുന്നതുപോലെയാണ്, കവിതയുടെ മാന്ത്രികശക്തിയും അതു ഉത്പാദിപ്പിക്കുന്ന പ്രതീകാത്മകമൂലധനവും തന്നെ അഭിലഷണീയമായ ഒരവസ്ഥയിൽ എത്തിക്കുന്നു എന്ന് കവി വിഭാവന ചെയ്യുന്നത്. ഇത് ഒരു അതിവാസ്തവമാണ്. പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങളിൽ നിന്ന് ഒന്നിനെമാത്രമെടുത്ത് പൊലിപ്പിച്ചുകൊണ്ട് സാക്ഷാത്കാരം നേടുന്ന സാങ്കല്പികലോകം നമ്മുടെ സാമൂഹികവ്യവഹാരങ്ങളിലും എമ്പാടും കാണാം. ‘ഇന്ത്യയെന്ന വിസ്മയവും’ ‘വിശ്വസുന്ദരി’ എന്ന പട്ടവും ‘കറുത്തവൻ’ എന്ന മേൽവിലാസവുമൊക്കെ അങ്ങനെ ഉണ്ടാവുന്നതാണ്. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. മറ്റെല്ലാം അപ്രസക്തമാകുന്ന ആദർശാത്മകമായ ലോകത്തിന്റെ അടുത്തപടിയെന്ന നിലയ്ക്ക് പ്രതീകക്രമത്തിലേക്ക് (സിംബോളിക് ഓർഡർ) പ്രവേശിക്കുമ്പോൾ ഇരുളിൽനിന്നും മറഞ്ഞിരുന്ന രൂപങ്ങൾ വെളിപ്പെട്ടു തുടങ്ങും.  ‘മഴവിൽപ്പാളി’യിൽ വായനക്കാരിയാൽ പ്രേമിക്കപ്പെടുന്ന കവി, അപ്പോൾ കവി മാത്രമല്ല, കാമുകനും മനോരാജ്യക്കാരനും ശങ്കാകുലനും ഒളിഞ്ഞു നോട്ടക്കാരനുമൊക്കെയായി വെളിപ്പെടുന്നു.  തന്റെ വായനക്കാരി എന്തു ചെയ്യുന്നു എന്ന് കവി വിഭാവന ചെയ്തതുപോലെ ഇയാൾ എന്തു ചെയ്യുന്നു എന്ന് കവിത വായിച്ചു മടക്കിയ നിമിഷം വായനക്കാരൻ/കാരി ആലോചിക്കാൻ തുടങ്ങുന്ന നിമിഷമാണ് അയാൾ കവിതയിൽ കെട്ടിപൂട്ടി ഭദ്രമാക്കി വച്ച ഏകീകൃതസ്വത്വം ഇങ്ങനെ പുറത്ത് ശിഥിലമായിത്തീരുന്നത്.
അബോധത്തിന്റെ വഴിയാത്രയ്ക്കിടയിൽ  ഇവിടെ എന്തിനാണ് പ്രണയം കടന്നു വരുന്നത്? ആത്മരതിപോലെ ജന്മവാസനയെന്ന നിലയ്ക്കാണോ? അകൽച്ചയിൽ ഉരുവാകുന്ന പ്രണയത്തെപ്പറ്റിയാണ് പരാമർശം. സമാഗമത്തെപ്പറ്റിയല്ല. നിസ്സാരം എന്നു തോന്നുന്നുവെങ്കിലും (ആണായ കവിയ്ക്ക് കവിതയെഴുതുന്നതിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലം സ്ത്രീയുടെ ഇഷ്ടമാണ്. കവിതയെഴുത്തുൾപ്പടെയുള്ള സർഗാത്മകാവിഷ്കാരങ്ങളും അതിന്റെ വളരെ പ്രാകൃതമായ അർത്ഥത്തിൽ, തന്റെ ഉല്പാദനപരമായ ശേഷിയുടെ ഇണയ്ക്കായുള്ള പ്രകടനം കൂടിയാണല്ലോ)  മറ്റുള്ളവരുടെ അകവും പുറവും അറിയാമെന്ന് സ്വയം ധാർഷ്ട്യമുള്ള ഏതു വായനക്കാരിക്കും /കാരനും ഒറ്റ വായനയിൽത്തന്നെ ‘ഓ ഇതയാളുടെ മനസ്സിലിരുപ്പാണെ’ന്ന് കള്ളച്ചിരിയോടെ കണ്ടെത്താൻ പ്രയാസമൊന്നും ഇല്ല. അവർക്കങ്ങനെ കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല എന്ന് ഇങ്ങനെ എഴുതിവച്ച കവിയായ വിഷ്ണുവിനും അറിയാം. അപ്പോൾ ഈ കള്ളനും പോലീസും കളിയുടെ യഥാർത്ഥ പൊരുൾ വേറെയാണ്. 
കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിൽ മുഴുകി ആഹ്ലാദിക്കുന്ന ഒരു കുട്ടിയുടെ കേവല കൗതുകമാണ് മഴവിൽപ്പാളിയെന്ന കവിത പങ്കിടുന്നതെങ്കിൽ  സാമൂഹികജീവിയായ മനുഷ്യൻ തനിക്കായി കണ്ടെത്തുന്ന സ്വകാര്യമായ ഇടമാണ് ഈ കേവലാഹ്ലാദം. അതിലൊരു ലോകനിഷേധമുണ്ട്.  എന്നുവച്ചാൽ യാഥാർത്ഥ്യത്തിനു മുഖം തിരിച്ചു നിൽക്കുന്ന സാമൂഹികവിരുദ്ധത. (സങ്കല്പക്രമം, പ്രതീകക്രമം എന്നിവയ്ക്കൊപ്പം ലക്കാൻ അവതരിപ്പിച്ച മറ്റൊരു സങ്കല്പനമാണ് ‘യാഥാർത്ഥ്യവും’. ആദ്യത്തെ രണ്ട് ക്രമങ്ങളെയും സ്വയം പൂർണ്ണമാക്കാൻ സമ്മതിക്കാത്തത് മുന്നേ നിലനിൽക്കുന്ന ഈ യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ സ്വപ്നവും അതിലെ പ്രതീകങ്ങളുമാണ് സത്യം എന്ന് നമ്മൾ വിചാരിച്ചു പെരുമാറി തുടങ്ങും!) ഈ അംശത്തെക്കുറിച്ച് വിഷ്ണുവിന്റെ കവിത അന്തരികമായി സൂക്ഷിക്കുന്ന ബോധമാണ്, ആ കവിതകളെ വ്യത്യസ്തമാക്കിത്തീർക്കുന്നത്. ഉച്ചത്തിൽ പ്രബോധനം നടത്തിക്കൊണ്ടല്ല, വിഷ്ണുപ്രസാദിന്റെ കവിതകൾ അവനവനിലേക്ക് ചുരുങ്ങാനുള്ള വാസനയെ നേരിടുന്നത്. വിഷ്ണുവിന്റെ കവിതകളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മവും സൗന്ദര്യാത്മകവുമായ വശമാകുന്നു അത്. യുവാവായിരുന്ന കാലത്ത് അന്നത്തെ പല യുവാക്കളെയുംപോലെ  ഗെയ്ഥേ വല്ലാതെ സ്വാധീനിച്ചിരുന്ന കാൾ മാർക്സ് വിശുദ്ധ കുടുംബംഎന്ന പുസ്തകത്തിൽ എഴുതി : “പ്രണയമാണ് യഥാർത്ഥത്തിൽ, മനുഷ്യനെ അവനു പുറത്തുള്ള വസ്തുനിഷ്ഠലോകത്തിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്നത്. പ്രണയം മനുഷ്യനെ വസ്തുവാക്കുക മാത്രമല്ല, മറ്റൊരാളിന്റെ വസ്തുവാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു.” പ്രണയത്തിൽ ഏർപ്പെടുന്നതോടെ തലച്ചോറിൽ ഒളിപ്പിച്ചുവച്ച നിലയിൽ ആന്തരികവസ്തുവായി പ്രേമത്തിനു തുടരാനുള്ള അവസരം നഷ്ടപ്പെടുകയും ഇന്ദ്രിയങ്ങൾകൊണ്ടറിയാവുന്ന സംഗതിയായി അതു വെളിപ്പെടുകയും വളരുകയും ചെയ്യുന്നു. പ്രണയമെന്ന കൗതുകത്തിന്റെ സ്ഥിരതയും അസ്ഥിരതയും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. “തിരിച്ചുകിട്ടാത്ത പ്രേമത്തിൽ കുടുങ്ങിയവരും പ്രണയി എന്ന നിലയ്ക്ക് വല്ലാത്ത ചാപാല്യങ്ങൾ കാട്ടി നടക്കുന്നവരും തികഞ്ഞ പരാജയങ്ങളാണെന്നും അത്തരം പ്രണയം ഉത്പാദനപരമല്ലെന്നും ദൗർഭാഗ്യകരമാണെന്നും” എക്കണോമിക് ആൻഡ് ഫിലോസഫിക് മാനുസ്ക്രിപ്റ്റിൽ കാർക്സ് വിശദീകരിക്കുകയും ചെയ്തു. പ്രതിബിംബദർശനകൗതുകം എന്ന ആത്മരതിപരമായ അകംഅവസ്ഥയിൽനിന്ന് തുണിയും അലക്കും സോപ്പുവെള്ളവുമൊക്കെയുള്ള പുറംകാഴ്ചയിലേക്കാണ്, ‘മഴവിൽപ്പാളി’ നോക്കുന്നത്.  അഥവാ കവിത അങ്ങോട്ടേയ്ക്കാണ് വളരുന്നത് എന്നും പറയാം. താൻ വന്നുപെട്ടിരിക്കുകയും ഇടയ്ക്കിടയ്ക്ക് വഴുതി വീണുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽനിന്നുള്ള ശക്തമായ കുതറലോ അതിനുള്ള ശ്രമമോ ആണ് വിഷ്ണുവിന്റെ കവിത. അത് നമ്മൾ തിരിച്ചറിഞ്ഞാൽ വിഷ്ണുവിന്റെ പല കവിതകളുടെയും ആന്തരികമായ മുഴക്കം ഏതു നിലയ്ക്കുള്ളതാണെന്ന് മനസിലാക്കാൻ പ്രയാസമുണ്ടാവില്ല. 

(വൈറ്റ്ക്രോ ആർട്ട് ഡെയിലി)

July 3, 2020

എത്ര പുതുക്കിയാലും അപരിചിതമായി തോന്നാത്ത ഒരിടം

                                                                         വര : ദ്വിജിത്ത്

 എല്ലാ സർഗാവിഷ്കാരങ്ങളെയും പോലെത്തന്നെ, ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങൾക്കും സംഭവപരമ്പരകൾക്കും സ്ഥലരാശികൾക്കും പൂർവമാതൃകകളുണ്ട്. ഓർമ്മയുടെ മൂടൽമഞ്ഞുകളിൽനിന്നും താൻ വീണ്ടെടുത്ത നിഴൽരൂപങ്ങളിൽ ചിലതിനെ, അവയോടുള്ള കടപ്പാടോടെ  ‘ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ’ വിജയൻ അടുക്കിവച്ചിട്ടുണ്ട്. തഞ്ചാവൂർ കലാശാലയിൽ ഇംഗ്ലീഷ് അദ്ധ്യാപകന്റെ പണി വിജയനു നേടിക്കൊടുക്കാൻ അറേബിയയിൽനിന്ന് സെയ്യദ് ഷേയ്ക്ക് ഹുസ്സൻ മസ്താൻ എന്ന് ജിന്നിനെ ക്ഷണിച്ചു വരുത്തിയ ഒരു ഖാലിയാര്. അപ്പുക്കിളിയ്ക്ക് കാരണക്കാരായ കുഞ്ഞുണ്ണിയും വേലാണ്ടിയും. കുട്ടാടന്റെ പിന്നിലെ തലച്ചിരിയൻ. കുഞ്ഞാമിനയായി ക്ഷമ. മുങ്ങാങ്കോഴിയായി രൂപം മാറിയ തില്ലമന്നാട്ടിലെ ഒരു കൊട്ടുകാലൻ. അങ്ങനെ. കുറേപേർ. ഖസാക്കിലെ ഞാറ്റു പുരയിലെ അദ്ധ്യാപകൻ, കുട്ടിക്കാലത്ത് വീട്ടിൽ താമസിച്ച് തന്നെ പഠിപ്പിച്ച നാരായണൻ നായരെന്ന ഇന്റെർമീഡിയറ്റുകാരനാണെന്ന് വിജയനെഴുതുന്നു. അതേസമയം പ്രമേയത്തിൽ  ബങ്കർ വാടി, പ്രകൃതിബിംബങ്ങളിൽ അലക്സാന്റിയ ക്വാർടൈറ്റ് എന്നിങ്ങനെ പുറമേനിന്ന് ആളുകൾ കണ്ടെടുത്ത് ചേർത്തുവച്ച് ആരോപിച്ചതിനെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. തറസ്സാക്ക് എന്ന സ്ഥലപ്പേര് ആ പുസ്തകത്തിലെവിടെയും വിജയൻ ഉപയോഗിക്കുന്നില്ല. പകരം ‘മൂലഗ്രാമ’മാണ്. ദേവന്മാരു കുടിച്ച കല്പകവൃക്ഷത്തിന്റെ ഇളനീർ തൊണ്ടുകൾ ആകാശത്തിൽനിന്നും പൊഴിയുന്നിടം കുട്ടിക്കാലത്ത് വിജയൻ കഴിഞ്ഞ ക്ലാരി എന്ന കുന്നുമ്പുറമാണ്. തഞ്ചാവൂരിലെ ഒരു ജലവാഹിനിയിലെ കരിങ്കൽപ്പടവിലിരുന്നു കണ്ട നീർക്കോലികളാണ്, നടരാജന്മാരായി കൊച്ചലകൾ മുറിച്ച് നീന്തുന്ന ജലസർപ്പങ്ങളായി  ഖസാക്കിൽ വേഷമിട്ടത്. തീവണ്ടിയാത്രയ്ക്കിടയിലെ ഉറക്കമിളപ്പിൽനിന്നാണ് പഥികന്മാരായി നാട്ടു വിളക്കുകളും ദുഃഖവും സാന്ത്വനവുമായി  പുറത്തെ ഇരുട്ടും ഞാറ്റുപുരയിലേക്ക് കയറി വരുന്നത്. പലയിടങ്ങളിലായി ചിതറിക്കിടന്ന അനുഭവങ്ങൾ ഒരു ഗ്രാമത്തിന്റെ  പശ്ചാത്തലത്തിലേക്ക് ഉദ്‌ഗ്രഥിച്ചപ്പോൾ അതത്രയും ജിഗ്സോ പസിലുകളിലെ കഷ്ണങ്ങൾപോലെ യോജിച്ചു.

          ഗ്രാമീണസമുദായങ്ങളുടെ പ്രാചീനസ്മൃതിയിൽ കെട്ടിക്കിടക്കുന്ന ശാപങ്ങളെയും ഖേദങ്ങളെയും സ്വന്തം അനുഭവങ്ങളുമായി തട്ടിച്ചു നിർത്തി വിജയൻ വിവരിച്ചിട്ടുണ്ട്.  മണലിയിൽ ഒരു പറമ്പു വാങ്ങിച്ചു കൂടുമ്പോൾ (അവിടെയും ഉണ്ടായിരുന്നു, തറസ്സാക്കിലെപോലെ ഒരു ഞാറ്റുപുര) വിശ്വാസവഞ്ചനയുടെ തീരാഖേദത്തിൽ കിടന്നു മരിച്ച ഒരു മനുഷ്യന്റെ കഥ ആ ഭൂമിയുടെ തരിശിനു പിന്നിലുണ്ടെന്ന് അയൽക്കാരൻ പറഞ്ഞ കഥയെ അതേ തീവ്രതയോടെ അദ്ദേഹം മുഖവിലയ്ക്കെടുക്കുന്നതു കാണാം. അനിയത്തിയുടെ കിടക്കയിൽ രാത്രി വന്നു വീണ വിഷപ്പാമ്പിന്റെ കഥയും തരിശുകിടക്കുന്ന ഭൂമിയിൽ രാത്രികളിൽ വേലിക്കപ്പുറത്തു നിന്ന് കന്മഷസാന്നിദ്ധ്യങ്ങൾ എത്തിനോക്കി പുതുമുളകളെ തളർത്തുന്നതിന്റെ വേവലാതിയെയും വിജയൻ അവിടെത്തന്നെ പങ്കുവച്ചിട്ടുണ്ട്. തന്റെ ജനനത്തിനു മുൻപ് അമ്മ നടത്തിയ യാത്രകളിൽനിന്നും തന്നിലേക്ക് പ്രസരിച്ച അറിവിനെയും പേടിയെയുംപറ്റി ഒരു സന്ദേഹവുമില്ലാതെയാണ് അദ്ദേഹം എഴുതുന്നത്. കരുവാരക്കുണ്ടിലെ കൃഷ്ണസർപ്പങ്ങളും അരിയക്കോട്ടെ ചിലന്തികളും കഥയിൽ കയറിക്കൂടിയിട്ടുണ്ട്. ചിലന്തിഭയമുള്ള വിജയൻ, അതില്ലാത്ത രവിയെക്കൊണ്ട് ഇതിലൊരു ചിലന്തിയെയാണ് അച്ഛന്റെ ഓർമ്മയിൽ കൊല്ലിക്കുന്നത്. അയാൾ ഖസാക്കിൽ എത്തുന്നത് ഈഡിപ്പസിന്റെ പാപഭാരവുമായാണെന്ന് മനസിലാക്കിയ നിരൂപകർ, അതുവഴി  കൃത്യമായും അയാൾ കൊന്നത് അച്ഛനെയാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാൽ നിർണ്ണായ മുഹൂർത്തത്തിൽ പ്രത്യക്ഷപ്പെട്ട് രവിയെ ജന്മദൗത്യം നിറവേറ്റാൻ സഹായിച്ചിട്ട് മൺകട്ടകൾക്കിടയിലേയ്ക്ക് യാതൊരു ഗൃഹാതുരത്വവും കൂടാതെ ഇഴഞ്ഞുപോയ പാമ്പിനെ വിജയൻ മോക്ഷദായകനായിട്ടാണ് കാണുന്നത്. ‘സർപ്പരൂപായ വിഷ്ണവേ..’ എന്നാണ് പ്രയോഗം.

‘കുതിർന്ന മൺകട്ടകളിലേക്കു യാത്രയുടെ ക്ഷീണം മുറ്റിയ കാലുകൾ

നീട്ടിപ്പിടിച്ച് കാത്തിരിക്കുന്നു. ഉറക്കത്തിന്റെ, പുനർജനിയുടെ അമൃതു

നിറയ്ക്കാൻ നീ അതിൽ ദംശിക്കുക, സർപ്പരൂപായ വിഷ്ണവേ.’

           ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിലെ പിൻവാക്കിൽ, സർപ്പവിഷം അഗ്നിയാണെന്നും അനാദിയായ മഴ അതു ശമിപ്പിക്കുന്നു എന്നും മഴ മരണമാണെങ്കിലും ഔഷധിയും പുനർജനിയുംകൂടിയാണെന്നും ഈ ഭാവത്രയത്തെ ഒരായുഷ്കാലത്തിനകത്തുതന്നെ നമുക്ക് അനുഭവിക്കാൻ കഴിയണമെന്നും വിജയൻ ആത്മീയ ആചാര്യന്മാരുടെ വാങ്മയങ്ങളുപയോഗിച്ച് വിശദീകരിക്കുന്നതു കാണാം. ശാപദോഷങ്ങളെപ്പറ്റിയും പുനർജ്ജന്മത്തെപ്പറ്റിയുമുള്ള ഈ ആവർത്തനങ്ങൾ അതിഭൗതികമായ ഭാഷയിലാണ് ആത്മീയ വിചാരതത്ത്വങ്ങളായി  രൂപം മാറുന്നത്.

 

മെമ്മറി പൂളുകൾ

          നമ്മളതിനെ അങ്ങനെതന്നെ പിൻപറ്റേണ്ടതില്ല.  അവയ്ക്ക് ഓർമ്മകളുടെ സർഗാത്മകമായ പുനരവതരണങ്ങളുമായി ഗാഢമായ ഒരു ബന്ധം ഉണ്ട്. മറ്റുള്ളവരുടെ രചനകളുമായുള്ള തന്റെ കൃതിയുടെ സമാനതയെപ്പറ്റി പറയുന്ന വേളയിൽ ആൽഫ്രെഡ് റൂപർട്ട് ഷെൽഡ്രേക് എന്ന ബ്രിട്ടീഷുകാരനായ പാരാസൈക്കോളജി ഗവേഷകനെ വിജയൻ ഉദ്ധരിക്കുന്നത് സോദ്ദേശ്യമാണ്. ഒരു മനസ്സും ഏകാന്തമല്ലെന്നും ഒരു പ്രതിഭയും സ്വതന്ത്രമല്ലെന്നും വാദിച്ചുകൊണ്ട് ‘ഗോളാന്തരീയമായ മെമ്മറിപ്പൂളിനെ’പ്പറ്റി ഷെൽഡ്രേക്ക് മുന്നോട്ടു വച്ച സങ്കല്പം യുങ്ങിന്റെ ആദിപ്രരൂപ സങ്കല്പത്തേക്കാൾ ഒരു പടി മുന്നിലാണെന്നാണ് വിജയൻ വാദിക്കുന്നത്. വെറും രചനാപരമായ സ്വാധീനതകൾക്കപ്പുറത്ത് അനുഭവങ്ങളുടെയും സ്ഥലത്തിന്റെയും വ്യക്തികളുടെയും ഓർമ്മകൾ വിജയനെ സംബന്ധിച്ചിടത്തോളം ജനനാന്തരശ്രേണികളാണ്. അദ്ദേഹത്തിന്റെ ഉദാഹരനങ്ങളിൽ അതു വ്യക്തവുമാണ്.  ‘ജന്മാന്തരം’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ വെറും അലങ്കാരകല്പനകളല്ല നോവലിലും അതിന്റെ രചനാരഹസ്യത്തെപ്പറ്റിയുള്ള പുസ്തകത്തിലും. വിശ്വാസത്തിന്റെയും വീക്ഷണത്തിന്റെയും പ്രഖ്യാപനങ്ങളാണ്. ഷെൽഡ്രേക്കിന്റെ പുസ്തകങ്ങളെ ശാസ്ത്രജ്ഞർ, ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത സിദ്ധാന്തങ്ങൾ കുത്തിനിറച്ചിരിക്കുന്നതിന്റെ പേരിൽ കത്തിച്ചു കളയേണ്ട ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുംകൂടി ഓർക്കുക. ‘കപടശാസ്ത്ര’ങ്ങളുടെ പരിധിയിൽ വരുന്ന ആശയസംഹിതകളുടെ കൂട്ടത്തിലാണ് ഷെൽഡ്രേക്കിന്റെ ‘അതീന്ദ്രിയ പ്രതിദ്ധ്വനി’ സിദ്ധാന്തത്തിന്റെ സ്ഥാനം. ചില സംഭവങ്ങൾക്കും പെരുമാറ്റ രീതികൾക്കും തുടർന്നുവരുന്ന സംഭവങ്ങളുമായി അസാധാരണമായ ബന്ധമുണ്ടാകുമെന്ന ആശയം വിജയനെ ഭരിച്ചതിന്റെ പ്രത്യക്ഷമായ തെളിവുകൾ ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിലുടനീളം കാണാം. മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് പിടിച്ചെടുക്കാനാവാത്ത വിധത്തിൽ സർവതും പൂർവനിശ്ചിതമാണെന്ന  ധാരണ തിളക്കമുള്ള കാവ്യകല്പനകളായി ‘ഖസാക്കിൽ’ പലയിടത്തും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഖസാക്കിലെ ആദ്യ ഖണ്ഡിക നോക്കുക :

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ചു ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതി കാണണം.  വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ട് ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ. എല്ലാമതുതന്നെ.

           ഇതിലെ ആദ്യത്തെ വാക്യം പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു. സമാനമായ ഒരു സംഭവമോ സ്ഥലമോ അനുഭവമോ, നേരത്തെ തനിക്ക് ഉണ്ടായിട്ടുള്ളതാണല്ലോ എന്ന ശക്തമായ തോന്നലിനെയാണ് ‘ഡേഴാ വു’ (Déjà vu)എന്നു വിളിക്കുന്നത്. നേരത്തെ കണ്ടിട്ടുള്ളത് (കടന്നുപോയത്) എന്ന അർത്ഥമുള്ള ഫ്രെഞ്ച് വാക്കാണത്. ‘ഡേഴാ വൂ‘ -വിന് പുനർജ്ജന്മവുമായും അപസ്മാരവുമായും (ടെമ്പറൽ ലോബ് എപിലെപ്സി) മരുന്നുകളുടെ ഉപയോഗവുമായും ഓർമ്മയുമായും സ്വപ്നവുമായുമൊക്കെ ബന്ധം കല്പിച്ച് ആളുകൾ വിശദീകരിച്ചിട്ടുണ്ട്.  ബാക്കിയുള്ള ന്യായീകരണങ്ങളെ തള്ളിക്കളയാമെങ്കിലും ഓർമ്മയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഇവിടെയുമുണ്ട്. മാവുകളെ സംബന്ധിക്കുന്ന വിവരണത്തിൽ,  അവയുടെ ദൈന്യവും വാർദ്ധക്യവും പരാമർശിക്കപ്പെടുന്നത് രവിയുടെ മനസ്സിൽ കൂടുകെട്ടിക്കിടക്കുന്ന അച്ഛനെക്കുറിച്ചുള്ള ചിന്തയാലാണെന്ന് വ്യക്തമാണ്. എന്നാൽ കൂമൻകാവ് രവിയെ സംബന്ധിച്ചിടത്തോളം അപരിചിതമായ ഇടമാണ്. എന്നിട്ടും അയാൾക്കത് അപരിചിതമായി തോന്നാത്തതിനുള്ള കാരണത്തെ ഈപ്പറഞ്ഞ വകകൾകൊണ്ടൊന്നും സാധൂകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ പൂർവഘടനയുമായോ, ഗോളാന്തരീയമായ ഓർമ്മപംക്തികളുടെ (ജനനാന്തരസ്മരണകളുടെ) നിലനിൽപ്പുമായോ ഒക്കെ ബന്ധമുള്ള സംഗതിയാവാമിത്. കുറച്ചുകൂടി സർഗാത്മകമായി ചിന്തിച്ചാൽ ഒരു ഭാവിപ്രവചനത്തിന്റെ സൂചനകൾക്കുകൂടി ഇടം ഈ അപരിചിതത്വത്തിനു ലഭിക്കും. വിജയന്റെ വിശ്വാസമനുസരിച്ച്, പാപഭാരവും വിഷാദവുംകൊണ്ട് നിറം കെട്ട് മുരടിക്കുന്ന രവിയുടെ ‘അടുത്ത ജന്മം’ ആരംഭിക്കാൻ പോകുന്നതും ഇതേ സ്ഥലത്തുവച്ചാണല്ലോ.

നേരത്തെ കണ്ടതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങൾ

          എന്നാൽ സന്ദേഹിയായ വിജയന് അക്കാര്യം അവിടെ അത്ര പ്രകടമായി തുറന്ന് എഴുതാൻ കഴിയുമായിരുന്നില്ല. എങ്കിൽ അത് തീർത്തും കാവ്യാത്മകമല്ലാതെയായി മാറും. പുഅനർജ്ജനിയെപ്പറ്റിയും മരണം ഒരു അവസാനമല്ലെന്നതിനെപ്പറ്റിയും വിജയൻ തുറന്നെഴുതുന്നത്  ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിലാണ്.  അവിടെ ഒരു കാര്യം അടിവരയിട്ട് വിജയൻ പറയുന്നുണ്ട്. ‘കഥാവിവരണത്തിലെ ബിംബങ്ങൾ എവിടെനിന്നെടുത്തു എന്ന് അന്വേഷിക്കേണ്ടത് സമാനകൃതികളിലല്ല, കാഥികന്റെ ആത്മകഥയിലാണ്’ എന്ന്.

          യു കെ -യിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ പ്രൊഫസ്സർ അകിറ റോബെർട്ട് ഓ’കോണർ ‘ഡേഴാ വൂ’വിനെപ്പറ്റി നിരവധി പരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്. 2016 ജൂലായിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ വച്ചു നടന്ന ഓർമ്മ പഠനങ്ങളുടെ അന്തർദ്ദേശീയ കോൺഫറൻസിലും 2014 ൽ എഴുതിയ ഭാഷാപരമായ പരീക്ഷണങ്ങളെപ്പറ്റിയുള്ള ‘ഡേഴാ വൂ പ്രബന്ധത്തിലും ഓർമ്മയുടെ മുൻധാരണകളെപ്പറ്റിയുള്ള ചില കണ്ടെത്തലുകൾ ശാസ്ത്രീയമായ പരീക്ഷണത്തിന്റെ പിൻബലത്തോടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പുനർജ്ജന്മം, പൂർവ ജന്മസ്മരണ, ഭാവി പ്രവചനം തുടങ്ങി ഡെഴാവൂ-നെ ചുറ്റി ദീർഘകാലമായി നിലനിന്ന ഒരുപാട് ആലംബമില്ലാത്ത വിശ്വാസങ്ങളെ ഒരു പരിധിവരെ ദൂരെയെറിഞ്ഞത് പ്രൊഫ. അകിറയുടെ ഈ വിഷയത്തിലുള്ള അന്വേഷണങ്ങളായിരുന്നു.   കിടക്ക, തലയിണ, രാത്രി, സ്വപ്നം തുടങ്ങിയുള്ള വാക്കുകൾക്കിടയിൽ ഉറക്കമെന്ന ഒരു വാക്കില്ലെങ്കിൽ പോലും ഇവ തമ്മിലുള്ള ബന്ധം മനുഷ്യന്റെ തലച്ചോറിൽ ഉറക്കത്തെപ്പറ്റി എവിടെയോ കണ്ടല്ലോ എന്ന ഓർമ്മ ഉണ്ടാക്കുന്നു എന്നതാണ് പ്രൊഫ. അകിറയുടെ പരീക്ഷണത്തിന്റെ രത്നച്ചുരുക്കം. ബന്ധപ്പെട്ട ഒരു വാക്കിന്റെ, ആശയത്തിന്റെ അഭാവത്തിൽ പ്രശ്നപരിഹരണത്തിനായി തലച്ചോർ സ്വയം പരീക്ഷണത്തിലേർപ്പെടുന്നതാണ് ‘ഡേഴാ വൂ’ എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാനമെന്നാണ് പ്രൊഫ. അകിറയുടെ നിഗമനം. അതാവട്ടെ ആരോഗ്യപരമായ ഒരു മസ്തിഷ്ക ജീവിതത്തിന്റെ പ്രമാണവുമാണ്.

          കൂമൻകാവിലേക്ക് ഈ പരിചിതത്വം കടന്നുവരുന്നത് മറ്റൊരു തരത്തിലാണ്. രവിയുടെ ജീവിതത്തിന്റെ മിച്ചമൂല്യം പാപബോധവും ഖേദവും നിരർത്ഥകതയുമാണ്. അതിന് ഇന്ദ്രിയലോകത്തിലെ പരിഹാരമാണ് മരണം. മരണം താത്വികവിചാരത്തിൽ ഈ ലോകത്തിൽനിന്നുള്ള മോചനവും മറ്റൊരു അനന്തമായ ജീവിതത്തിന്റെ  നടവാതിലുമൊക്കെയാണെങ്കിലും അതിനെക്കുറിച്ചുള്ള യുക്തിവിചാരങ്ങൾ വിശ്വാസത്തെ അപകടകരമായ വിധത്തിൽ പ്രതിസന്ധിയിലാക്കും. എന്നാലും മരണത്തോടെ എല്ലാം അവസാനിച്ചു പോകുന്നതരത്തിൽ ചിന്തയെ ബലപ്പെടുത്തി അവതരിപ്പിക്കാൻ വിജയനു സാധിക്കില്ല. പാരമ്പര്യ ആത്മീയ വിചാരങ്ങളെ സ്വർഗനരകങ്ങളുമായി ബന്ധപ്പെടുത്തി അതേപടി എടുത്തെഴുതാനും പറ്റില്ല. അതുകൊണ്ട് എഴുത്തുകാരന്റെ അബോധചേതന നിർമ്മിച്ച പദകോശം നിർണ്ണായകമായ ഒരു ആശയത്തെ സൂചിപ്പിക്കുന്ന മട്ടിൽ വാക്കുകളെ പരസ്പരം ചേർത്തു വച്ചു. ശിക്ഷയുടെയും മോക്ഷത്തിന്റെയും സ്ഥലമായി (ഐഹികവും പരവുമായ ജീവിതത്തിന്റെ അതിരു രേഖ) കൂമൻകാവ് നേരത്തെത്തന്നെ അയാൾക്ക് പരിചയമുള്ള ഒരിടമായി ആദ്യവാചകത്തിൽ പ്രത്യക്ഷമാവുകയും ചെയ്തു.  അതോടെ നോവലിന്റെ ആശയമണ്ഡലത്തെ  ആകെ നിർണ്ണയിച്ചു നിൽക്കുന്ന താക്കോൽ വാക്യമായി അതു പരിണമിക്കുകയും ചെയ്തു.

നോവലും നാടകവും

സാഹിത്യ ചരിത്രത്തിൽ ‘ഖസാക്’ ഒരു നാഴികക്കല്ലാണ്. നോവലിനെ ചലച്ചിത്രമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വളരെ വർഷങ്ങൾക്കുശേഷമാണ് ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ ഉപജീവിച്ച്  മറ്റൊരു പാഠം, നാടകമായി രൂപമെടുക്കുന്നത്. ഒരു കൃതിയെ, ഏതാണ്ട് 45 വർഷങ്ങൾക്കിപ്പുറംവച്ച് മറ്റൊരു സാഹിത്യ വിഭാഗത്തിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുമ്പോൾ പ്രഭവവുമായി അതിനുള്ള ബന്ധത്തെ അങ്ങനെ സൂക്ഷ്മവിചാരം ചെയ്യുന്നതിൽ വലിയ അർത്ഥമൊന്നും ഇല്ല എന്നൊരു പൊതുവാദമുണ്ട്. എങ്കിലും താരതമ്യങ്ങൾ നടക്കാറുണ്ട്, ആധികാരികതയുടെ വിശ്വാസപ്രമാണങ്ങളെ കൈയൊഴിക്കാൻ സമൂഹം അത്രയ്ക്ക് സജ്ജമായിട്ടില്ലാത്തതിനാൽ.     'ഒരു ഴാനറിൽനിന്ന് മറ്റൊരു ഴാനറിലേയ്ക്ക് ഇതിഹാസത്തെ മാററ്റി പ്രതിഷ്ഠിക്കുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങൾ ഭംഗിയായി ലംഘിക്കാൻ ദീപൻ ശിവരാമന് കഴിയുന്നു' എന്നാണ് നാടകത്തെക്കുറിച്ച് എം എ റഹ്‌മാൻ എഴുതിയത്. വിവർത്തനമാർഗങ്ങളുടെ ആധുനിക സങ്കല്പനങ്ങളുപയോഗിച്ചാൽ, അനുകല്പനത്തിന്റെ (അഡാപ്റ്റേഷൻ) പരിധിയിൽ വരുന്ന ഈ മാറ്റം ഒന്നിനെ ആശ്രയിച്ചു മറ്റൊന്നു ജീവിക്കുന്നതിന്റെ സാധുതയല്ല, രണ്ടു സ്വതന്ത്ര ജീവിതങ്ങളുടെ സാംഗത്യമാണ് വെളിവാക്കുന്നത്. പക്ഷേ അപ്പോഴും പുതിയ പടപ്പിന്റെ നിർമ്മാണത്തിലും അതിന്റെ സ്വീകരണത്തിലും അതിനു പൂർവമാതൃകയുമായി ഒരു ‘ജന്മാന്തര ബന്ധം’ നിലനിൽക്കുന്നുണ്ട്. ഇത് മറ്റൊരു തരം ‘ഡേഴാ വൂ’വാണ്. സ്വന്തം അനുഭവങ്ങളിൽനിന്ന് വിജയന്റെ നോവലിലേക്ക് കടന്നു കയറിയ ഭൂമിശാസ്ത്രപരവും ജീവശാസ്ത്രപരവുമായ സാമൂഹികവുമായ ഓർമ്മപ്പണ്ടങ്ങൾ ‘ഡേഴാ വൂ’ വേണ്ട അരങ്ങൊരുക്കുന്നതുപോലെ, ഒരു കൃതിയെ ആസ്പദമാക്കി ഉണ്ടാവുന്ന മറ്റൊരു കൃതി (അനുകൽപ്പനങ്ങൾ) സാംസ്കാരികമായ സ്മൃതിപരിശോധനകളാണ് (മെമ്മറി സ്കാനിങ്). അതാണതിന്റെ നിലനിൽപ്പിനെ ഉറപ്പിക്കുന്ന ഘടകം.  

ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ‘ഖസാക്കിന്റെ ഇതിഹാസം’ നാടകം, നോവലുപോലെ രവിയുടെ അസ്വസ്ഥതകളെ ചേർന്നു പിൻപറ്റുകയല്ല ചെയ്തത്. അയാളെ കൊത്താൻ പത്തിയുയർത്തിയ നീലമുഖമുള്ള പാമ്പ് കൂമൻകാവിലെ കവലയിൽ മഴയത്ത് അവതരിച്ചതല്ല, അയാളുടെകൂടെ അയാൾ ചുമന്നു നടന്ന പെട്ടിയിൽത്തന്നെ കാത്തു കിടന്നതാണ് നാടകത്തിൽ.  അതുകൊണ്ടുണ്ടായ ഒരു മാറ്റം രവിയുടെ അസ്തിത്വവ്യഥകൾക്കുമേൽ അയാളുടെ ഉത്തരവാദിത്ത ബോധത്തിന് ഒരു കൈ ലഭിച്ചതാണ്. നോവലിലെ രവി അടുത്ത ജന്മത്തിലേയ്ക്കാണ് പ്രശ്നപരിഹാരത്തിനായി നോട്ടമയച്ചത്. നാടകത്തിനകത്തെ പ്രശ്നങ്ങൾ അവിടെ തുടങ്ങി അവിടെ അവസാനിക്കുന്നതാണ്. സംഭവഗതികൾ ഭൂതകാലത്തിൽ നടന്നതാണെന്ന കാര്യത്തെ ചൂണ്ടിയാണ് അത് വൈകാരികമായ ആഘാതങ്ങളുടെ അളവു കുറയ്ക്കുന്നത്.

ഖസാക്ക് എന്ന സാമൂഹികമണ്ഡലത്തിലേക്ക് നാടകം കൂടുതലായും നോക്കുന്നു. നാടകത്തിന്റെ കാലിക പ്രസക്തിയെ ഉറപ്പിക്കുന്നതിൽ അതിന്റെ സാമൂഹികപരതയ്ക്ക് നല്ല പങ്കുണ്ട്. അത്തരം ചില കണ്ടെടുക്കലുകളാണ് ദീപന്റെ ഖസാക്കിനെ വിജയന്റെ ഖസാക്കിൽനിന്നും രൂപപരമായും ആവിഷ്കാരപരമായും പ്രസക്തവുമാക്കുന്നത്. നോവലിന്റെ ഭാഷയിലും വീക്ഷണക്കോണിലുമുള്ള ‘അതീന്ദ്രിയ പ്രതിദ്ധ്വനികൾ’ കേരളത്തിന്റെ നാടകചരിത്രത്തിലെ അലയൊലികളുമായി ഒത്തുപോകുന്ന ഒന്നല്ല. സെയ്ദ് മിയാന്റെ കുതിരപ്പട രാത്രി പുകയിലും നീലവെളിച്ചത്തിലും ആറാടി പൊലിവോടെ ഖസാക്കിൽ എത്തുന്നുണ്ട്. ആഖ്യാനത്തിന്റെ നയനാഭിരാമമായ (ശ്രവണാഭിരാമവും) ഒരു വഴിയെന്ന നിലയ്ക്കാണ് ആ ഉപകഥയുടെ രംഗാവിഷ്കാരത്തിന്റെ പ്രസക്തി. ഖസാക്കിലെ ലൈംഗികചോദനകൾ തീവലയങ്ങൾക്കുള്ളിൽ ഞെരിയുകയും പിടയ്ക്കുകയും ചെയ്യുന്നതിന്റെ സാധ്യതകളെയും നാടകം കൈക്കൊണ്ടിട്ടുണ്ട്. കുട്ടാടൻ പൂശാരിയുടെ മന്ത്രവാദ രംഗത്തിൽ കപ്പിയിൽ ഉയർന്നുപൊങ്ങിയാണ് കത്തുന്ന പന്തങ്ങളിലേക്ക്  തെള്ളിപ്പൊടി എറിയുന്നത്. പോലീസ് സ്റ്റേഷനിൽ വച്ചുള്ള നൈസാമലിയുടെ മനം മാറ്റത്തിനും ബെഞ്ചുവരമ്പുകളിലൂടെയുള്ള നീണ്ട വഴി നടത്തത്തിനും പായിൽകെട്ടിയ ശവങ്ങളെ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കുമുള്ള ദൃശ്യപരമായ മികവ് നോവലിൽനിന്ന് നാടകം വേറിട്ട് സ്വാംശീകരിച്ച ഘടകങ്ങളാണ്. മന്ദാരത്തിന്റെ ഇലകൾ തുന്നിയ കൂടും പച്ചത്തത്തകളുടെ ധനുസ്സും ജലത്തിന്റെ വില്ലീസു പടുതകളും ബഹിരാകാശകപ്പലുകളും മറ്റും മറ്റും നോവലിന്റേതുമാത്രമായ ഭാവലോകത്തെ നാടകത്തിൽനിന്നും വളരെ ദൂരെയായി മാറ്റി നിർത്തുകയും ചെയ്യുന്നു.

നാടകത്തിലെ കാഴ്ചകൾ

നോവലിലെ ചില സമീപകാഴ്ചകളെ അതുപോലെ പിന്തുടരുക നാടകത്തിനു സ്വാഭാവികമായും പ്രയാസമാണ്. പ്രിൻസ് തിരുവാങ്കുളത്തിന്റെയും മുട്ടത്തു വർക്കിയുടെയും റിൽക്കേയുടെയും ബോദ്‌ലയറുടെയും പുസ്തകങ്ങൾ  ഞാറ്റുപുരയിൽ അടുക്കി വയ്ക്കുന്ന രവിയെയും ഊതി ഊതി എട്ടുകാലികൾക്ക് ജീവൻ കൊടുക്കാൻ ശ്രമിക്കുന്ന അപ്പുക്കിളിയെയും ഗ്യാലറികളിൽ ഇരുന്ന് നോക്കിക്കാണാൻ പ്രയാസമായിരിക്കും. എന്നാൽ മേശയ്ക്കിരുപുറമായി ഇരിക്കുന്ന രവിയും പദ്‌മയും ഇരട്ടിക്കപ്പെട്ട നിലയിൽ കാണികൾക്കു മുന്നിലും കഥാപാത്രങ്ങൾക്കു പിന്നിലെ സ്ക്രീനിലും നിറയാനുള്ള സൗകര്യം പ്രത്യേകമായി നാടകത്തിനുള്ളതാണ്. കടലാസ്സിന്റെ ഏകതാനമായ പ്രതലത്തിലൂടെ ഓടുന്ന അക്ഷരങ്ങളാണ് നോവലിൽ രവിയുടെ ഭൂതകാല ഓർമ്മകളുടെ കാഴ്ചകളെങ്കിൽ, വേദിയിൽ സജ്ജീകരിച്ച സ്ക്രീനുകൾക്ക് രവിയുടെ മനസാകാനും അച്ഛന്റെ ദൈന്യവും നിസ്സഹായതയും ചാലിച്ച ഭൂതകാലത്തിന് അതിലൂടെ ഓടുന്ന ചലനചിത്രങ്ങളായി മുന്നിൽ വരാനും കഴിയും. അള്ളാപ്പിച്ചാ മൊല്ലാക്ക റാവുത്തർമാരുടെ കുട്ടികൾക്ക് സെയ്യദ് മിയാൻ ഷേക്കിന്റെയും തങ്ങൾമാരുടെയും കഥ പറഞ്ഞുകൊടുക്കുന്ന ഓത്തുപള്ളി നാടകത്തിൽ മണലിലെഴുതിയ ദ്വിമാനങ്ങൾ മാത്രമുള്ള ചിത്രമാണ്. മഴയും ഇരുട്ടും നിലാവും നിലവറയും ഭൂതകാലവും കല്യാണസദ്യയും സമോവറിൽ വെള്ളം തിളയ്ക്കുന്ന ചായക്കടയും ബീഡിവിൽപ്പനയുമൊക്കെയായി ഡ്രാമാസ്കോപ്പിൽ നിറഞ്ഞാടിയ നാടകം പ്രത്യേകമായി  ഉപയോഗിച്ച ഒരു ആഖ്യാന സാധ്യതയാണ് അത്.  പൊലിപ്പിച്ചെടുക്കാവുന്ന കെട്ടുകാഴ്ചകളെ നാടകം പൊലിപ്പിച്ചിട്ടുണ്ട്. തീയും വെള്ളവും ഗ്രാഫിക്കുകളും ചേർന്നൊരുക്കുന്ന പശ്ചാത്തല ഭൂമികകൾ, അൻപതുകളിലെ തറസ്സാക്കിനെ മുൻനിർത്തി തന്റെ ചേതനയിലേക്ക് വിജയൻ ആവാഹിച്ച ഓർമ്മകളുമായി നെരിട്ടു ബന്ധപ്പെടുന്നവയല്ല. മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച നോവലായ ‘ഖസാക്കിന്റെ ഇതിഹാസം’ നാടകമാവുമ്പോൾ അതിന്റെ കാലികമായ ആധുനികതയ്ക്കായി നാടകം സ്വന്തം വഴി തിരക്കി ഇറങ്ങേണ്ടതായി വരും.   കേരളത്തിലെവിടെയും (ഗ്രാമത്തിലും നഗരത്തിലും) എന്ന പോലെ ബാംഗ്ലൂരിലും മുംബായിലും ദില്ലിയിലും ഗോവയിലും ഖസാക്ക് നാടകത്തിന് സ്വീകാര്യതയുണ്ടാവുന്നതിന്റെ ഒരു കാരണം, എവിടെയിരുന്നാലും പരിചിതമായ ഒരു ഗ്രാമ്യസ്മൃതിയിലേക്ക് മലയാളിയുടെ മസ്തിഷ്കകോശങ്ങളെ സ്വയം പരതാൻ വിടുന്ന മായികത ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പദയുഗ്മത്തിനു സിദ്ധമാണ് എന്നുള്ളതാണ്. എത്ര പുതുക്കിയാലും തീർത്തും അപരിചിതമായി തോന്നാത്ത ഒരിടം.

                                                                                                                                  (വിജയൻ സ്മരണിക)