November 9, 2019

കിളി പോയത്


കഴിഞ്ഞ അഞ്ചുവർഷമായി ക്ലാസ് മുറിയിൽനിന്ന് ഒരു ചോദ്യം ഇല്ല. ആകെ ഒരു കുട്ടി ‘പെർസിസ്റ്റൻസ്’ (പെർസിസ്റ്റൻസ് ഓഫ് മെമ്മറിയിലെ) സാറ് പറഞ്ഞ അർത്ഥത്തിലല്ല എന്ന് തിരുത്തിയതും ‘സാറിന്റെ കിളി പോയി’ എന്ന് ഒരു മുൻ ബെഞ്ചുകാരൻ (ക്ലാസ് റൂം പരിഷ്കരണത്തിന്റെ ഭാഗമായി ടെക്‌സ്റ്റും നോട്ടുബുക്കും ഇല്ലാത്ത പിൻബെഞ്ചുകാരെല്ലാം ഇപ്പോൾ മുന്നിലാണിരിക്കുന്നത്) പെൺകുട്ടികളുടെ സൈഡിലേക്ക് നോക്കി ആർത്തു വിളിച്ച് ചിരിച്ചതും മാത്രമാണ് ഈയടുത്ത കാലത്ത് നടന്ന ഒരു ‘ബുദ്ധിപരമായ’ ക്ലാസ് റൂം സംഭവം.

പിള്ളേരൊക്കെ വേറേ ഏതോ ലോകത്താണ്. മണിക്കൂറുകൾ പഠിപ്പിച്ച് ബോറടിപ്പിച്ചിട്ടല്ല, ക്ലാസ് റൂം ഹൈ-ടെക്ക് ആക്കിയതിൽ പിന്നെ എവിടുന്നെങ്കിലുമൊക്കെ ക്ലിപ്പുകൾ ഡൗൺ ലോഡ് ചെയ്തോ, സ്വയം പവർ പോയിന്റ് തയാറാക്കിയോ ക്ലാസിൽ ചെന്നാലും ഇതാണ് സ്ഥിതി.. ഇതുകൊണ്ടുള്ള കുഴപ്പം, പ്രമോഷൻ എന്നൊരു സംഗതിയേ ഇല്ലാത്ത ഹയർസെക്കന്ററി ലാവണത്തിൽ ബിരുദാനന്തരബിരുദവും ബി എഡ് എന്ന പ്രൊഫഷണൽ ബിരുദവും ദേശീയ യോഗ്യതാ പരീക്ഷയും വിജയിച്ച്, പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷാ- അഭിമുഖ കടമ്പകളും കടന്നു വരുന്ന ഒരാൾക്ക് തൊഴില്പരമായി വളർച്ച ഉണ്ടാവുന്നില്ല. മുരടിച്ച് ഇവിടെ ചത്തൊടുങ്ങാം. കുട്ടികൾ കൂടുതൽ ‘സ്കൂൾ’ കുട്ടികളായിക്കൊണ്ടിരിക്കുന്നു. 2005 -ൽ കാണാൻ കഴിയാത്ത കാര്യം, അദ്ധ്യാപകർ കമ്പുമായി ഹയർ സെക്കന്ററി ക്ലാസിൽ പോകുന്നത്, നിത്യേനയെന്നോണം കാണുന്നു. നിസ്സാരകാര്യത്തിനു പിള്ളേർ പൊട്ടിത്തെറിക്കുന്നു. വ്യാപകമായി തെറി പറയുന്നു. സ്കൂൾ മാനേജുമെന്റു കമ്മറ്റിയും പി ടി എ കമ്മറ്റിയും അവരവർക്ക് തോന്നുന്നതുപോലെ സ്കൂൾ നിത്യനിദാനങ്ങളിൽ ഇടപെടുന്നു. സ്കൂൾ കാര്യം മാത്രം നോക്കിയിരുന്ന ബി ആർ സിക്കാരും എ ഇ ഓയും ഹയർ സെക്കന്ററിക്കാരെയും നോട്ടീസ് നൽകി വിളിക്കാനും പരിശീലിപ്പിക്കാനും നിർദ്ദേശങ്ങൾ നൽകാനും തുടങ്ങുന്നു.

നൂറു കണക്കിനു ക്ലബുകളും അവയുടെ ഒറ്റപ്പെട്ട പ്രവർത്തനങ്ങളും തുടർച്ചയായ 3 ബോർഡ് പരീക്ഷകളും (10, 11, 12) ലോകത്തു നടക്കുന്ന സകല പരീക്ഷണങ്ങളും നടത്തി വിജയിപ്പിക്കാനുള്ള വേദിയും പ്രാദേശിക രാഷ്ട്രീയക്കാർക്ക് കിട്ടാവുന്ന മികച്ച സദസ്സുമാണ് ഒരു സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ എന്ന മനോഹരമായ യാഥാർത്ഥ്യവും ചേർന്ന് സ്കൂളുകളെ, പ്രത്യേകിച്ചും ഹയർ സെക്കന്ററി സ്കൂളുകളെ വേറേ ഏതോ ലോകത്തിൽ എത്തിച്ചിരിക്കുകയാണെന്ന് തോന്നുന്നുണ്ട്. ഉത്തരവാദിത്തം എന്നൊരു സംഗതി ഇല്ല. അച്ചടക്കം വേണം എന്ന പല്ലവി എവിടെയും ഉണ്ട്. അതുകൊണ്ടെന്താണ്? ശ്രദ്ധയും ജാഗ്രതയും പഠിക്കാനുള്ള താത്പര്യം ഒഴിഞ്ഞു പോയിട്ട് വാപൊത്തി നിൽക്കാനും മുട്ടുകാലിൽ ഇഴയാനും ഉള്ള അഭ്യാസം ഉണ്ടായിട്ടെന്ത്? ഫലത്തിൽ ഇപ്പോൾ പിള്ളാർക്ക് ഓച്ഛാനവും ഇല്ല; പഠിത്തവും ഇല്ലെന്ന മട്ടാണ്..

സമകാലിക മലയാളം നവംബർ - സെൽഫി

2 comments:

സുധി അറയ്ക്കൽ said...

വേണമെങ്കിൽ പഠിക്കട്ടെ.

മാധവൻ said...

സർ..
നാളത്തെ സമൂഹമാണ് ഇത്.
കഷ്ടം തോന്നുന്നു.വീട്ടിലുള്ളവർക്ക് ഒന്നിനും സമയമില്ല. കുട്ടികളുടേതെല്ലാം സ്വയം പഠനമാണ്..
ഇന്നത്തെ സിനിമയും,വികല സംസ്കാര ചിന്തകളും ഒക്കെ വേണ്ടുവോളം സംഭാവന ചെയ്യുന്നുണ്ട്..
സലാം