April 13, 2019

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങൾ




ഡോ. ഡോണാൾഡ് ഷേർളി എന്ന കറുത്തവർഗക്കാരനായ ക്ലാസിക്കൽ  ജാസ് പിയാനിസ്റ്റ് 1956-ൽ ബിർമിംഗ്‌ഹാമിലെ മുനിസിപ്പൽ ഹാളിൽ വെളുത്തവർഗക്കാരുടെ സദസ്സിനു മുന്നിൽ സംഗീതം അവതരിപ്പിക്കുമ്പോൾ അതു പൂർത്തിയാക്കാൻ അനുവദിക്കാതെ കുറച്ചാളുകൾ വന്ന് അയാളെ മർദ്ദിച്ച് ഇറക്കി വിട്ടിരുന്നു. വെളുത്തവന്റെ സ്ഥാപനവത്കൃതമായ ആഭിജാത്യത്തെ വെല്ലുവിളിക്കാനായി അടിമവർഗത്തിൽനിന്നു ഒരാൾ വരുന്നത് അവരിൽ ഭൂരിഭാഗത്തിനും സഹിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. അമേരിക്കയിൽ അടിമത്തം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും ‘ജിം ക്രോ’ (ജെമ്പ് ജിംക്രോ ലാ)  എന്ന് പേരുള്ള അതിശക്തമായ വിവേചന നിയമം കർക്കശമായി പരിപാലിക്കപ്പെടുന്ന കാലമായിരുന്നു അത്. അതനുസരിച്ച് കറുത്തവർഗ്ഗക്കാർക്ക് പണം ഉണ്ടെങ്കിൽപോലും വെള്ളക്കാരുടെ സ്ഥാപനങ്ങളിൽ ചെന്നു കയറാൻ പറ്റില്ലായിരുന്നു.  വെള്ളം കുടിക്കാനും ശൗചാലയങ്ങൾ ഉപയോഗിക്കാനും ഹോട്ടലിൽ താമസിക്കാനും റെസ്റ്റോറന്റുകളിൽനിന്ന് ഭക്ഷണം കഴിക്കാനും വിലക്കുണ്ടായിരുന്നു.  സൺഡൗൺ ടൗൺ, സൺസെറ്റ് ടൗൺ, ഗ്രേ ടൗൺ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചില മുൻസിപ്പാലിറ്റികൾ അതുവഴിയുള്ള കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും വിലക്കിയിരുന്നു. കറുത്തവർഗക്കാരോടുള്ള അയിത്തവും വിവേചനവും ചൂഷണവും അതിശക്തമായി നിലനിൽക്കുമ്പോൾതന്നെ  കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കൻ പൗരന്മാരുടെ ആഭ്യന്തരാവകാശങ്ങൾക്കായുള്ള മുറവിളി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു  കോളിളക്കങ്ങളോടെ പുറത്തു്.
അഞ്ച് വർഷങ്ങൾക്ക് ശേഷം അമേരിക്കയുടെ തെക്കൻ ഉൾഭാഗത്തുള്ള ബിർമിംഗ്‌ഹാമിൽ വീണ്ടും തന്റെ പിയാനോ സംഗീതം അവതരിപ്പിക്കാൻ ഡോ. ഷേർളി വരുന്ന കഥയാണ്, 2018-ൽ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കും, മികച്ച സഹനടനുമുള്ള ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഗ്രീൻ ബുക്ക്‘ പറയുന്നത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ  അമേരിക്കയിലൂടെയുള്ള കറുത്തവർഗക്കാരുടെ യാത്രാ ദുരിതത്തെ ലഘൂകരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും നിരത്തുകളുടെയും വിവരണം അടങ്ങിയ പുസ്തകമാണ് വിക്ടർ ഹ്യൂഗോ ഗ്രീൻ രചിച്ച ‘ഗ്രീൻ ബുക്ക്‘. 1936-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ശരിയായ പേര് ‘ദ നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീൻ ബുക്ക്‘ എന്നാണ്.  വമ്പിച്ച ബഹളത്തെയും പ്രക്ഷോഭത്തെയും നേതൃനിരയിലുള്ള മനുഷ്യരുടെ പ്രവർത്തനങ്ങളെയും തുടർന്ന് വർണ്ണവിവേചനം നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള സിവിൽ റൈറ്റ് ആക്ട്,  പ്രസിഡന്റ് ലിൻഡൻ ജോൺസൺ 1964-ൽ ഒപ്പിടുന്നതുവരെ ‘ഗ്രീൻ ബുക്കി‘ന്റെ പ്രസക്തി നിലനിന്നിരുന്നു. വർഷംതോറും പുതുക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അതിന്റെ 1963 -വരെയുള്ള ഡിജിറ്റൽ പതിപ്പുകൾ ഇപ്പോൾ ഇന്റെർനെറ്റിൽ ലഭ്യമാണ്.  കറുത്തവർഗക്കാരൻ യാത്ര ചെയ്യുന്ന വാഹനം ഏതു സമയത്തും വെള്ളക്കാരനായ പോലീസുകാരനാൽ, ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലല്ലാതെതന്നെ  തടയപ്പെടാം എന്നതായിരുന്നു അവസ്ഥ. DWB (Driving while black) എന്ന് അറിയപ്പെട്ടിരുന്ന വ്യവസ്ഥയെ കുറച്ചെങ്കിലും അതിജീവിക്കാൻ സഹായിക്കുക എന്നതായിരുന്നു ഗ്രീൻ ബുക്കിന്റെ ദൗത്യം. ഡോ. ഷേർളിയെന്ന മികച്ച കലാകാരന്റെ (വൈറ്റ്ഹൗസിൽ അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്) ജീവിതാവസ്ഥയെ പ്രതീകവത്കരിക്കുന്നു ചലച്ചിത്രത്തിൽ ഈ പുസ്തകം. അതിലൂടെ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശീയവിഭാഗമായ ആഫ്രിക്കൻ-അമേരിക്കൻ (വെളുത്ത അമേരിക്കക്കാരും, ഹിസ്പാനിക്-ലാറ്റിനമേരിക്കക്കാരുമാണ് ആദ്യത്തെ രണ്ട് ഗ്രൂപ്പുകൾ) സമൂഹത്തിന്റെ ഈ നൂറ്റാണ്ടിന്റെ മധ്യത്തിലുമുള്ള വിവേചനപരവും അപമാനകരവുമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് സംവിധായകൻ പീറ്റർ ഫാരെല്ലി സാധ്യമാക്കുന്നത്.   
സംസ്കാരത്തിന്റെ നിറം
ഒബാമാനന്തരകാലം അമേരിക്കയുടെ ജനപ്രിയ സാംസ്കാരികതയ്ക്ക് നൽകിയ വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടങ്ങളുടേതാണെന്നും വാദിക്കാവുന്നതാണ്. കറുത്ത മനുഷ്യരുടെ ജീവിതാഖ്യാനങ്ങൾക്ക് സവിശേഷമായ ശ്രദ്ധ ചലച്ചിത്രങ്ങൾ നൽകി. ജീവചരിത്ര ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും യഥാർത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്കാരങ്ങൾക്കും ഒപ്പം കുടിയേറ്റ ജനതയുടെയും ഇതരവംശീയസമൂഹജീവിതങ്ങളുടെയും കാഴ്ചകൾക്ക് ചലച്ചിത്രങ്ങളിൽ ഏറ്റുപറച്ചിൽ സ്വഭാവത്തോടെയുള്ള സാക്ഷാത്കാരങ്ങൾ കൂടുതലായി ലഭിക്കുകയും ചെയ്തു. മൂൺ ലൈറ്റ്, ഗെറ്റ് ഔട്ട്, ബ്ലാക് പാന്തർ, ബ്ലാക് ക്ലാൻസ് മാൻ, ദ ഹെയ്റ്റ് യു ഗിവ് തുടങ്ങിയവ സമീപകാലത്തെ ഉദാഹരണങ്ങൾ. പീറ്റർ ഫാരേല്ലിയുടെ ഉള്ളടക്ക പരിചരണരീതി യഥാതഥമാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ സിനിമയ്ക്ക് ഓസ്കാർ ലഭിച്ചതിൽ അസ്വാരസ്യം ആളുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വഭാവപരിവർത്തനത്തിനുള്ള ഉപാധിയെന്ന നിലയിൽ അമേരിക്കയുടെ വടക്കൻ പ്രദേശത്തുനിന്ന് തെക്കൻ ഉൾനാട്ടിലേക്കുള്ള കാർ യാത്രയെ രൂപകമാക്കുന്ന ഒരു സാധാരണ ‘കാലഘട്ട’ സിനിമയാണ് ബാഹ്യഘടനയിൽ ഗ്രീൻ ബുക്ക്. യാത്രയിലൂടെ വരുന്ന സ്വഭാവമാറ്റം  ചലച്ചിത്രങ്ങൾക്ക് പ്രിയപ്പെട്ട പ്രമേയമാണ്. സ്വന്തം കുടുംബബന്ധങ്ങൾ വിച്ഛേദിക്കുകയും വെള്ളക്കാരന്റെ അഭിജാതമായ ജീവിതം അനുകരിച്ച് ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന ഡോ. ഡോണാൾഡ് ഷേർളിയുടെ കാഴ്ചപ്പാടിൽ യാത്ര വരുത്തുന്ന മാറ്റം ചലച്ചിത്രത്തിലെ പ്രധാന വസ്തുതയാണ്. അയാളൊരു മൂന്നാം ലോകത്താണ് കഴിയുന്നത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിമജീവിതം നയിക്കുകയും അക്ഷരാഭ്യാസമില്ലാതെ കൃഷിക്കാരും ഖനിത്തൊഴിലാളികളുമായി അപരിഷ്കൃതജീവിതം നയിച്ചുവരികയും ചെയ്യുന്ന സ്വന്തം വർഗക്കാരെ കൂടെ കൂട്ടാൻ അയാൾക്ക് കഴിയുന്നില്ല. വടക്കൻ കരോളിനയിലേക്കൂള്ള യാത്രയ്ക്കിടയിൽ കീറി പറിഞ്ഞ വസ്ത്രം ധരിച്ച കർഷകരായ പാവപ്പെട്ട മനുഷ്യർ അയാളെയും അയാൾ തിരിച്ചും നോക്കി നിൽക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അയാളപ്പോൾ വെള്ളക്കാരൻ ഡ്രൈവറായുള്ള കാറിൽ വിലപിടിപ്പുള്ള വേഷവിതാനങ്ങളുമായി അവർക്ക് സ്വപ്നം കാണാൻപോലും പറ്റാത്ത ലോകത്തിലാണ്. ആ നിലക്ക് അയാൾ തീരെ കറുത്തവർഗക്കാരനല്ല. ആ ഭാവം അയാളുടെ മുഖത്തുണ്ട്. എന്നാൽ സംഗീത പരിപാടിക്ക് മുൻപോ ശേഷമോ വെളുത്തമനുഷ്യരുടെ ശുചിമുറി അയാൾക്ക് ഉപയോഗിക്കാൻ പറ്റില്ല. അവർ ആഹാരം കഴിക്കുന്ന ഹാളിൽ അയാൾക്ക് പ്രവേശനമില്ല. ഇഷ്ടപ്പെട്ട വസ്ത്രം കടയിൽനിന്ന് എടുത്ത് ഇട്ടു നോക്കാൻ പറ്റില്ല. അയാളുടെ ഡ്രൈവറും സംഘാംഗങ്ങൾക്കും ലഭിക്കുന്ന സൗകര്യം‌ അയാൾക്ക് ലഭിക്കില്ല. യാത്രയ്ക്കിടയിൽ വെള്ളക്കാരാലോ പോലീസുകാരാലോ അയാൾ ഏതു സമയവും കൈയേറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെയാണ്. പരിപാടിക്ക് തയാറെടുക്കാൻ സംഘാടകർ നൽകുന്നത് സ്റ്റോർമുറികളും മറ്റുമാണ്. ആ നിലയ്ക്ക് കാഴ്ചയിൽ ഉയർന്നിരിക്കുന്നുവെങ്കിലും താഴേക്കിടയിലുള്ളതാണ് അയാളുടെ ജീവിതം.. സമ്പന്നനും അഭ്യസ്തവിദ്യനും പല ഭാഷകൾ സംസാരിക്കുന്നവനും പ്രതിഭാശാലിയുമാണെങ്കിലും സംഗീതപരിപാടി കഴിഞ്ഞാൽ അയാൾ പോകേണ്ടത് കറുത്തവർഗക്കാരായ പാവപ്പെട്ട മനുഷ്യർക്കുമാത്രമായുള്ള തൊഴുത്തുപോലെയുള്ള വാസസ്ഥലങ്ങളിലാണ്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞിരുന്ന് വിലകൂടിയ മദ്യം ഉപയോഗിക്കുന്ന ആ മനുഷ്യൻ പരിസരവുമായി ചേർച്ചയില്ലാത്ത ഒരു കോമാളിയാണ്. ഡോ. ഡോൺ ഷേർളിയുടെ ഈ സ്വത്വപ്രതിസന്ധിയാണ് ‘ഗ്രീൻബുക്കി’ലെ ആന്തരികസംഘർഷത്തെ കനപ്പെടുത്തുന്നത്.  കേവലമായ ഒരു മുദ്രാവാക്യമല്ല അത്.
ന്യൂയോർക്കിൽനിന്നു തുടങ്ങി ബിർമിംഗ്‌ഹാമിൽ അവസാനിക്കുന്ന കാർയാത്ര യഥാർത്ഥത്തിൽ മാറ്റി മറിക്കുന്നത്, ഡോ. ഷേർളിയെന്ന സംഗീതജ്ഞനെ മാത്രമല്ല, അമേരിക്കയിൽ അരികു ജീവിതം നയിക്കുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണെങ്കിലും വർണ്ണവിവേചനത്തിൽ വീണ്ടുവിചാരമില്ലാതെ വെളുത്ത അമേരിക്കൻ മനസ് സ്വാംശീകരിച്ച മറ്റൊരു വ്യക്തിയെയുമാണ്. ടോണി ലിപ് എന്നു വിളിപ്പേരുള്ള മുഠാളനും തീറ്റിപ്രിയനും ഇറ്റാലിയൻ വേരുകളുള്ളയാളുമായ  ഫ്രാങ്ക് ടോണി വെല്ലലോംഗയെ. ഇയാളാണ് ചലച്ചിത്രത്തിന്റെ ആഖ്യാനത്തിലെ വീക്ഷണസ്ഥാനം. യൂറോപ്യൻ അമേരിക്കൻ വംശീയസംഘത്തിൽ നാലാം സ്ഥാനമാണ് ഇറ്റലിയിൽനിന്ന് കുടിയേറിയവർക്കുള്ളത്. അക്രമത്തോടുള്ള ആഭിമുഖവും  എടുത്തടിച്ചതുപോലെയുള്ള  പെരുമാറ്റവും കാരണം അമേരിക്കൻസമൂഹത്തിനിടയിൽ നല്ല സ്ഥാനമല്ല ഈ വിഭാഗത്തിനുമുണ്ടായിരുന്നത്.  100 വർഷങ്ങൾക്കു മുൻപ് ന്യൂയോർക്ക് ടൈംസ് ‘അവർ നീഗ്രോകളേക്കാൾ, പോളണ്ടുകാരേക്കാൾ മോശക്കാരാണെന്ന്’ എഴുതിപ്പിടിപ്പിച്ചത് ഇവരെപ്പറ്റിയാണ്. ടോണി ലിപ് ജോലി ചെയ്യുന്ന  കോപാകബാന എന്ന നിശാക്ലബ് പുനരുദ്ധാരണത്തിനായി അടച്ചിടുകയും കുടുംബം പുലർത്താൻ മറ്റൊരു ജോലി ആവശ്യമായി വരികയും ചെയ്ത സമയത്താണ്, ഡോ. ഷേർളിയുടെ സംഗീത പര്യടനത്തിന് അകമ്പടി സേവിക്കാനും ഡ്രൈവറാകാനും ഉള്ള അവസരം അയാളെ തേടി വരുന്നത്. വീട്ടിൽ ജോലിയ്ക്കായി വന്ന രണ്ട് കറുത്ത പണിക്കാർ കുടിച്ച ഗ്ലാസുകൾ ചവറ്റുകുട്ടയിൽ ഇടുന്ന ആരംഭദൃശ്യങ്ങളിൽ ഒന്നിൽനിന്നുതന്നെ അയാളുടെ കറുത്തവർഗക്കാരോടുള്ള മനോഭാവം സിനിമയിൽ വ്യക്തമാക്കിയിട്ടുണ്ട്.  തൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വാഗ്ദാനം ചെയ്യുന്ന പ്രതിഫലതുകയുടെ വലിപ്പമാണയാളെ, തന്നെ പരിചരിക്കുകകൂടിവേണം എന്ന നിർദ്ദേശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ട് ഡോ. ഷേർളിയുടെ ഡ്രൈവർ ജോലി ഏറ്റെടുപ്പിക്കുന്നത്. എന്നാൽ മറ്റൊന്നുള്ളത് സാഹചര്യസമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാൻ അയാൾക്ക് പ്രത്യേകമായ വൈദഗ്ധ്യം ഉണ്ടെന്നതാണ്.  അക്കാര്യം ഷേർളി പ്രത്യേകമായി മനസിലാക്കിയിട്ടുണ്ട്. പിന്നീടുള്ള യാത്രയിൽ ആ ധാരണ ശരിയാണെന്ന് ടോണി തെളിയിക്കുകയും ചെയ്യുന്നു. കാറിന്റെ ഡിക്കിയിൽ കറുത്തവർഗക്കാരനായ താത്കാലിക യജമാനന്റെ  സാധനങ്ങൾ എടുത്തുവയ്ക്കാൻപോലും തയാറാകാത്തവിധത്തിൽ അഹങ്കാരിയായിരുന്നു തുടക്കത്തിൽ അയാൾ.  രാജ്യത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രങ്ങളുടെ സന്ധിഘട്ടത്തിൽ വെളുത്ത അമേരിക്കയുടെ മേലാളത്തത്തിനു കീഴെയുള്ള ഇതര വംശീയവിഭാഗങ്ങളുടെപോലും അപമാനങ്ങളേറ്റു കഴിയേണ്ടി വരുന്ന ഗതികേടിനെ മുൻനിർത്തിയാണ് കറുത്തവനായ ഷേർളിയുടെ അനുഭവങ്ങൾക്ക് ചിത്രത്തിൽ മുൻതൂക്കം കിട്ടുന്നത്.   
വംശീയതയുടെ വൈരുദ്ധ്യങ്ങൾ
അമേരിക്കൻ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിൽനിന്നു വരുന്ന ഈ മനുഷ്യർ, പ്രകടമായ വൈരുദ്ധ്യങ്ങളുടെ അരങ്ങുകൾകൂടിയാണ്. ന്യൂയോർക്കിൽനിന്ന് തുടങ്ങുന്ന യാത്ര പരിണമിപ്പിക്കുന്നത് വ്യക്തികളുടെ ബാഹ്യവും ആന്തരികവുമായ പ്രകൃതങ്ങളെമാത്രമല്ല,  ഇടപഴകലിന്റെയും ഒറ്റപ്പെടുത്തലിന്റെയും രാഷ്ട്രീയത്തെക്കൂടിയാണ്.  യാത്ര ആരംഭിക്കുമ്പോൾ ടോണി, ഡോ. ഷേർളിയുടെ ഡ്രൈവറാണ്. ക്രിസ്മസ് തലേന്ന് യാത്ര ടോണിയുടെ വീട്ടിലെത്തി അവസാനിക്കുമ്പോൾ വണ്ടിയോടിക്കുന്നത് ഡോ. ഷേർളിയാണ്. പിന്നിലെ സീറ്റിൽ തളർന്നുറങ്ങുന്ന  ടോണിയെ ക്രിസ്മസ്ത്തലേന്ന് വീട്ടിലെത്തിച്ചുക്കൊള്ളാമെന്ന് അയാളുടെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനയാൾ കാറിന്റെ ഡ്രൈവിങ് ഏറ്റെടുക്കുന്നു. മാന്യവും അന്തസ്സുള്ളതുമായ പെരുമാറ്റവും ആശയപ്രകാശന രീതികളും ടോണി വെല്ലലോംഗ ശീലിക്കുന്നു. അയാളുടെ ഭാര്യ, ഡോളോറെസ് വെല്ലലോംഗയ്ക്കുള്ള കത്തുകളിലെ ആശയവും ഭാഷയും ഷേർളി പരിഷ്കരിക്കുന്നു.  ‘അക്രമംകൊണ്ട് ഒരിക്കലും ഒരാൾക്ക് ജയിക്കാൻ പറ്റില്ലെന്നും അന്തസ്സിനാണ് നിലനിൽപ്പുള്ളതെന്നും അതുകൊണ്ടുമാത്രമേ ജീവിതജയം കൈവരൂ’ എന്നുമാണ് അയാളുടെ വിശ്വാസം. പെരുമാറ്റത്തിലുടനീളം ‘അന്തസ്സ്, മാന്യത’ തുടങ്ങിയ ഉപരിവർഗമൂല്യങ്ങൾക്ക് അയാൾ നൽകുന്ന പ്രാധാന്യം ചലച്ചിത്രത്തിൽ വ്യക്തമാണ്. സിംഹാസനം എന്ന് ടോണി പരിഹസിക്കുന്ന ഇരിപ്പിടത്തിലാണ് വീട്ടിൽ അയാളുടെ ഇരിപ്പ്. വസ്ത്രധാരണത്തിന്റെയും ശരീരനിലകളുടെയും ഭക്ഷണരീതികളുടെയും പ്രത്യേകതകളും വെള്ളക്കാരുടെ ആചാരമര്യാദകളെ അനുകരിക്കുന്നത്. നൂറ്റാണ്ടുകളായി അടിമകളായിരിക്കുകയും രാവും പകലും അപമാനത്തിനിരയാവുകയും ചെയ്യുന്ന ഒരു വർഗത്തിന്റെ അപകർഷത്തെ താണ്ടാൻ അയാൾക്കുള്ള ഏകമാർഗമാണ് ഇതെല്ലാം.  ചുറ്റുമുള്ള അഭിജാതവർഗത്തിന്റെ രീതികൾ അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് അടിച്ചേൽപ്പിക്കപ്പെട്ട അധമബോധത്തെ അകറ്റാനുള്ള വ്യക്തികളുടെ ശ്രമത്തിന് ചരിത്രത്തിൽ വേറെയും ഉദാഹരണങ്ങളുണ്ട്.  
വെളുത്ത അമേരിക്കൻ സദസ്സിന് ഡോ. ഡോണാൾഡ് ഷേർളി എന്ന കറുത്ത വർഗക്കാരനെ സ്വീകാര്യനാക്കുന്നത് ക്ലാസിക്കൽ പിയാനിസ്റ്റ് എന്ന പദവിയാകുന്നു. തങ്ങൾ പരിഷ്കൃതരാണെന്ന് ബോധ്യപ്പെടുത്താൻ അവർ വേണ്ടിയുള്ള നാട്യമാത്രമാണത്. സംഗീതപരിപാടിയ്ക്കു മുൻപും ശേഷവും അമേരിക്കൻ സമൂഹത്തിന് അയാൾ തൊടാനും കൂടെയിരുത്താനും പാടില്ലാത്ത ‘കറമ്പനാണ്’. പരിഷ്ക്കൃത വെള്ളക്കാരസമൂഹത്തിന്റെ ഇരട്ടത്താപ്പ് ഷേർളി മനസിലാക്കാതിരിക്കുന്നില്ല. എന്നാൽ സാമൂഹിക അപകർഷങ്ങളെ ആട്ടിയോടിക്കാനുള്ള കച്ചിത്തുരുമ്പാണ് അയാൾക്ക് സംഗീതം.  അതുകൊണ്ട് അതിന്റെ ദുർബലതപോലും അയാൾക്ക് പ്രധാനമാണ്. സ്വന്തം വർഗത്തിനും അന്യവർഗത്തിനും ഇടയിൽ ഗതിയില്ലാതെ ഉഴറുന്നതിനു പകരം,  സ്വന്തം മനസ്സാക്ഷിക്ക് യോജിച്ച രീതിയിൽ കാര്യങ്ങൾ ചെയ്ത് മനസ്സുഖം നേടാമെന്ന് അയാളെ ടോണി ലിപ്, അപരിഷ്കൃതവും ആരെയും കൂസാത്തതുമായ പെരുമാറ്റ രീതികൾകൊണ്ട് പഠിപ്പിക്കുന്നു. ഷേർളിയിലും ടോണിയിലുമുള്ള വൈരുദ്ധ്യം മുഴുവൻ അവരവർ പ്രതിനിധീകരിക്കുന്ന വർഗങ്ങളുടെയുമാണെന്ന വിവക്ഷകളിലാണ് കഥാപാത്രങ്ങളുടെ കാതൽ. അവിടെയാണ് നിക് വെല്ലലോംഗയും (യഥാർത്ഥ ജീവിതത്തിൽ ടോണി വെല്ലലോംഗയുടെ മകനാണ് നിക്)  ബ്രിയാൻ ഹെയ്സ് ക്യൂറിയും പീറ്റർ ഫാരെല്ലിയും ചേർന്നു തയ്യാറാക്കിയ തിരക്കഥ അതിന്റെ ശക്തി തെളിയിക്കുന്നത്. കുടുംബസ്നേഹം, സഹോദരസംഘങ്ങളിലെ പങ്കാളിത്തം, റോമൻ കാത്തോലിക് മതവിശ്വാസത്തിലുള്ള നിഷ്ഠ, കായിക താത്പര്യങ്ങൾ തുടങ്ങിയവ ഇറ്റാലിയൻ അമേരിക്കക്കാരുടെ  പ്രത്യേകതകളായി സിനിമയിൽ ടോണിയുടെ വീടിന്റെ പശ്ചാത്തലത്തിലുള്ള പല ദൃശ്യങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്.  മറുവശത്ത് സാമൂഹികവും കുടുംബപരവുമായ ഒറ്റപ്പെടൽ, സമ്പന്നമായ കലാപാരമ്പര്യവും ശേഷികളും, ധാർമ്മികവും ഉപചാരപരവുമായ കുഴമറിച്ചിൽ തുടങ്ങിയ കാര്യങ്ങളിൽ ആഫ്രിക്കൻ അമേരിക്കൻ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഷേർളിയും പ്രതിനിധീകരിക്കുന്നു.
‘ ഏകാകികളായി കഴിയുന്നവരുടെ ലോകം’
വ്യക്തിബന്ധങ്ങൾ മുഴുവൻ താറുമാറായി കിടക്കുന്ന ഷേർളിയുടെ ഏകാന്തമായ ജീവിതത്തെ ലാക്കാക്കി ‘ആദ്യത്തെ ചുവടു വയ്ക്കാൻ ഭയന്ന് കഴിയുന്ന ഏകാകികളായ മനുഷ്യരാണ് ലോകം മുഴുവൻ’ എന്ന ഒരു തത്ത്വശകലം ടോണി പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. സഹോദരൻ തന്റെയത്ര പരിഷ്ക്കൃതനല്ലെന്ന കാരണത്താൽ അയാളിൽനിന്നും അകന്നു കഴിയുന്നു.  അതേ കാരണത്താൽ പാവപ്പെട്ടവരും നിരക്ഷരരുമായ കറുത്ത താദാത്മ്യപ്പെടാനും അയാൾ പ്രയാസം അനുഭവിക്കുന്നു. അമേരിക്കയിൽ മാനുഷികമായ പ്രവൃത്തിയല്ലാതിരുന്ന സ്വവർഗസ്നേഹവും അയാളുടെ ലൈംഗികജീവിതത്തിന്റെ പ്രകാശനത്തെ പ്രശ്നത്തിലാക്കുന്നു. അയാൾക്ക് വേണ്ടത്ര കറുത്തവനോ വേണ്ടത്ര വെളുത്തവനോ വേണ്ടത്ര മനുഷ്യൻതന്നെയോ ആകാൻ കഴിയുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. അതയാൾ സ്വയം വരുത്തിവച്ചതല്ല. സമൂഹം ഏൽപ്പിച്ചതാണ്. അതിനിടയിൽപ്പെട്ടു കുഴങ്ങുന്ന ഏകാന്തമായൊരു നിലവിളിയാണ് സിനിമയിലെ ഡോ. ഡോൺ ഷേർളി എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ പശ്ചാത്തലം.
വർഷങ്ങൾക്കു മുൻപ് വെളുത്തവരുടെ സദസ്സിൽ അവരുടെ സംഗീതം അവതരിപ്പിക്കാൻ വന്ന കറുത്തവർഗക്കാരനെ വംശീയ വെറികൊണ്ടാണ് ഒരു കൂട്ടം മർദ്ദിച്ച് ഇറക്കി വിട്ടതെങ്കിൽ ആ ചരിത്രം 1962-ൽ ആവർത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം കലാകാരൻ ഇറങ്ങി പോകുന്നിടത്താണ്. അവിടത്തെ റെസ്റ്റൊറന്റിൽ നാലുപേർക്കൊപ്പമിരുന്ന് ആഹാരം കഴിക്കാൻ അനുവദിക്കാതിരുന്നതിന്റെ പേരിൽ ബിർമിംഗ്‌ഹാമിലെ പരിപാടി ഡോ. ഷേർളി വേണ്ടെന്നു വയ്ക്കുന്നു. അതിനു ടോണിയുടെ പിന്തുണയുമുണ്ട്. അതാണവരുടെ ചേർച്ചയുടെ അങ്ങേയറ്റത്തെ ബിന്ദു. കറുത്തവർഗക്കാരന്റെ ഡ്രൈവറായിരിക്കുക എന്ന അപമാനകരമായ പ്രവൃത്തി (മേരിവില്ലിയിലെ പോലീസുകാരൻ ഏതാണ്ട് ഇതേക്കാര്യം പറഞ്ഞ് അപഹസിച്ചതിനാലാണ് ടോണി അയാളെ തല്ലുന്നത്) കൂടുതൽ പണം കിട്ടുന്ന പണി നൽകാമെന്ന് അയാളുടെ ഇറ്റാലിയൻ കൂട്ടുകാർ വഴിക്കുവച്ച് വാഗ്ദാനം ചെയ്തിട്ടും തുടരാൻ തന്നെയായിരുന്നു ടോണിയുടെ തീരുമാനം. യാത്രയ്ക്കിടയിൽ ടോണി പലയിടത്തുവച്ചും അയാൾ ഷേർളിയെ രക്ഷിക്കുന്നു. ബാറിലെ അക്രമികളായ വെള്ളക്കാരിൽനിന്ന്, മറ്റൊരു ബാറിനു വെളിയിൽ കൊള്ളയടിക്കാരായ കറുത്തവരിൽനിന്ന്, ‘പ്രകൃതിവിരുദ്ധ ലൈംഗികത‘യ്ക്ക് പിടിയിലായപ്പോൾ പോലീസിൽനിന്ന്.  ഇഷ്ടമുള്ള ഭക്ഷണം ഉപചാരങ്ങളൊന്നും കൂടാതെ രസിച്ചു കഴിക്കാൻ ടോണിയാണ് ഷേർളിയെ പഠിപ്പിക്കുന്നതെങ്കിൽ അന്തസ്സായി കത്തെഴുതാനെന്നപോലെ വെറുതേ താഴെ കിടക്കുന്ന കല്ലെടുക്കുന്നതും മോഷണമാണെന്ന ഉപചാരവൃത്തി ഷേർളി തിരിച്ചും പഠിപ്പിക്കുന്നു. അയാളുടെ സംഗീതവൈദഗ്ധ്യത്തിലും ഉന്നതരായ ആളുകളുമായുള്ള പിടിപാടിലും ടോണി ലിപിനു ബഹുമാനമുണ്ട്. രാജ്യത്തെ അറ്റോർണി ജനറലായ റോബർട്ട് കെന്നഡി നേരിട്ടിടപെട്ടാണവരെ മേരിവില്ലിയിലെ ലോക്കപ്പിൽനിന്നും മോചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന പ്രസ്താവത്തെ ടോണിയും അന്തസ്സും മാന്യതയുമാണ് ആത്യന്തികമായി വിജയിക്കുക എന്ന സ്വന്തം വാക്കുകളെ ഷേർളിയും അവരവരുടെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് ചെയ്യുന്നത് എന്നർത്ഥം.
ടോണിയെന്ന നിശാക്ലബ് കാവൽകാരനും ഷേർളിയെന്ന സംഗീതജ്ഞനും എട്ട് ആഴ്ചകൾക്കു മുൻപുള്ള അവരവരുടെ ജീവിതത്തിലേക്കാണ്, യാത്ര കഴിഞ്ഞ് മടങ്ങി പോകാനുള്ളത്. എന്നാൽ  മടങ്ങിപോകുന്നത് പഴയ ആളുകളായല്ലെന്ന സൂചനയോടെ യാണ് സിനിമ അവസാനിക്കുന്നത്. ക്ഷണം ആദ്യം നിരസിക്കുന്നുവെങ്കിലും ഷേർളി, ഒരു ഷാമ്പെയിൻ കുപ്പിയുമായി ടോണിയുടെ വീട്ടിലെ കുടുംബകൂടിച്ചേരലിന് എത്തുന്നതിൽ കാവ്യാത്മകമായ ഒരു അവസാനമാണുള്ളത്. സിനിമയുടെ തുടക്കത്തിൽ അതേ വീട്ടിൽ, അതേ സൗഹൃദസംഘത്തിന്റെ മുന്നിൽ വച്ചാണ് ടോണി വീട്ടിൽ പണിക്കുവന്നവർ കുടിച്ച ഗ്ലാസുകളെടുത്ത് കുപ്പയിലിടുന്നത്. ‘ഞാൻ സ്വീകാര്യനല്ലാത്ത വെള്ളക്കാരുടെ താവളങ്ങളിലേയ്ക്കൊന്നും (വൈറ്റ് എസ്റ്റാബ്ലിഷ്മെന്റ്) ഇനിയില്ലെന്നാണ്’ ബിർമിംഗ്‌ഹാമിലെ പരിപാടി ഉപേക്ഷിച്ചശേഷം  ഷേർളി ടോണിയെ കാറിൽവച്ച് അറിയിക്കുന്നത്. അതിൽ ഉറച്ചുനിൽക്കാനുള്ള തീരുമാനം  വീട്ടിലേക്ക് ഉള്ള ക്ഷണം ആദ്യം നിരസിച്ചതിന്റെ പിന്നിലുണ്ടാവണം. കത്തിയും ഫോർക്കും പ്ലേറ്റുമില്ലാതെ പൊരിച്ച കോഴിയെ കൈകൊണ്ട് തിന്ന് എല്ല് കാറിനു പുറത്തേയ്ക്ക് വലിച്ചെറിയുന്ന തരം സ്വാതന്ത്ര്യം അയാളുടെ മാറ്റത്തിന്റെ ആദ്യചുവടുവയ്പായിരുന്നെങ്കിൽ (വാസ്തവവിരുദ്ധമാണെന്ന് ഷേർളിയുടെ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും പ്ലേറ്റും ഫോർക്കുമൊന്നുമില്ലാതെ വെറുംകൈകൊണ്ട് ചിക്കൻഫ്രൈ തിന്നാൽ ഷേർളി തയ്യാറാവുന്നത് ‘ഗ്രീൻബുക്കി’ലെ മോട്ടീഫ് ആണെന്ന് കരുതുന്ന നിരൂപകരുണ്ട്). ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ അയാളെടുക്കുന്ന തീരുമാനം അയാളുടെ വ്യക്തിഗതമായ മാറ്റത്തിന്റെ അഭിലഷണീയമായ തുടർച്ചയാണ്.  കറുത്തവരുടെ ബാറിൽ അവർക്കായി പിയാനോ വായിച്ചശേഷം വർഷത്തിലൊരു പ്രാവശ്യമെങ്കിലും സൗജന്യമായി തന്റെ വർഗക്കാർക്കായി ഇനി താൻ സംഗീതപരിപാടി അവതരിപ്പിക്കണം എന്ന ആഗ്രഹപ്രകടനത്തിലൂടെ അതുവരെ ആന്തരികമായി വെള്ളക്കാരനാവാൻ വെറുതേ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യൻ താനുൾപ്പെട്ട വിഭാഗത്തോടുള്ള കടപ്പാടിനെയും തിരിച്ചറിയുന്നു.
കഥയും യാഥാർത്ഥ്യവും
വിഗോ മോർട്ടെൻസെനാണ് ടോണി വെല്ലലോംഗയായി അഭിനയിച്ചത്. മഹെർഷാലാ അലി ഡോ. ഡോണാൾഡ് ഷേർളിയും ലിൻഡാ കാർഡെല്ലിനി ടോണിയുടെ ഭാര്യ ഡോളോറെസുമായി.  ഓസ്കാറിന്റെ സാധ്യതാപട്ടികയിൽ ഏറെക്കുറെ താഴെയായിരുന്ന ‘ഗ്രീൻബുക്കിന്റെ’ പുരസ്കാരലബ്ധി കുറച്ചുപ്പേരെയെങ്കിലും അദ്ഭുതപ്പെടുത്തിയതിൽ അസ്വാഭാവികതയില്ല. ഓസ്കാറിനു മുൻപ് ഗോൾഡെൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്ന ‘ഗ്രീൻബുക്കിന്’  എതിരെയുള്ള വിവാദങ്ങളിൽ പ്രധാനപ്പെട്ടത്, അമേരിക്കയുടെ വർണ്ണവിവേചനഭൂതകാലത്തെപ്പറ്റിയുള്ള പരാമർശങ്ങളിലെ കൃത്യതയില്ലായ്മയാണ്. ജീവിച്ചിരുന്ന മനുഷ്യരെയും നടന്ന സംഭവങ്ങളെയും‌പ്പറ്റിയുള്ള ചിത്രങ്ങളുടെ കാര്യത്തിൽ അവ സ്വാഭാവികമാണ്.  1962- ലെ യാത്രയ്ക്കു ശേഷം ടോണിയും ഷേർളിയും തങ്ങളുടെ സൗഹൃദം തുടർന്നിരുന്നു. വീണ്ടും അവർ യാത്രയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രത്യേകിച്ചും ഷേർളിയുടെ കുടുംബാംഗങ്ങളുമായി വിശേഷിച്ചും ചർച്ചകൾ നടത്തിയതിനുശേഷമാണ് തിരക്കഥ തയാറാക്കിയതെന്നുള്ളതുകൊണ്ട് സിനിമയിൽ കാണുന്നതെല്ലാം വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങൾ മാത്രമാണെന്നാണ്  നിക് വെല്ലലോംഗയുടെ അഭിപ്രായം. ഡോ. ഷേർളിയ്ക്ക് 3 സഹോദരന്മാരുണ്ടായിരുന്നെന്നും അവർ മൂന്നുപേരും ഉയർന്ന പഠിപ്പുള്ളവരും വിവിധഭാഷകൾ സംസാരിക്കുന്നവരും പലതരത്തിൽ കഴിവുള്ളവരുമായിരുന്നു എന്നും ടോണിയുമായുള്ള കാർ യാത്ര സമയത്ത് ഷേർളി അവരുമായി സാധാരണ നിലയിൽ ബന്ധം പുലർത്തിയിരുന്നെന്നും ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഗബ്രിയേൽ ബ്രൂണി ‘എസ്ക്യുറിൽ’ എഴുതുന്നു. അന്നത്തെ സൺ ഡൗൺ ടൗണുകളെക്കുറിച്ചുള്ള സിനിമയിലെ ചില പൊരുത്തക്കേടുകൾ ‘ഗാർഡിയൻ‘ ലേഖനത്തിൽ ടോം മക്കാർത്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ വർഷമാണ് സുഹൃത്തുക്കളായ  ടോണിയുടെയും ഷേർളിയുടെയും മരിച്ചത്.  2013 -ൽ. ഗ്രീൻബുക്കിന്റെ സംവിധായകൻ പീറ്റർ ഫാരെല്ലിക്ക്  ‘മൂവി 43’ എന്ന സിനിമയ്ക്ക് ആ വർഷം ഏറ്റവും മോശം സംവിധായകനുള്ള സമാന്തര അവാർഡായ ഗോൾഡൻ റാസ്പ്ബെറി ലഭിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മികച്ച സിനിമയ്ക്കുള്ള ഓസ്കാർ അദ്ദേഹത്തിന്റെ ‘ഗ്രീൻബുക്കിനു’ ലഭിക്കുന്നു. ഏതാണ്ട് ഇതേ അഞ്ചു വർഷത്തെ കാലാവധിയാണ് ബിർമിംഗ്‌ഹാമിലെ അഭിജാതസദസ്സിൽ പിയാനോ വായനയ്ക്കെത്തിയ ആദ്യത്തെ കറുത്തവർഗക്കാരന്റെ ഇറക്കിവിടലിനും ഇറങ്ങിപ്പോക്കിനും ഇടയിലുമുള്ളത്. ആകസ്മികസംഭവങ്ങളുടെ തുകയാണല്ലോ ജീവിതം. അതുപോലെതന്നെ കലകളും.
------------    
(മൂല്യശ്രുതിമാസിക,  ഏപ്രിൽ 2019)