March 29, 2017

കാളീ, കാളിമയാര്‍ന്നോളേ..



സജിതാമഠത്തിൽ എഴുതി ചന്ദ്രദാസൻ  സംവിധാനം ചെയ്ത ‘കാളി നാടകം‘ എന്ന നാടകത്തിൽ വർഷങ്ങൾക്കുമുൻപ് നിന്നു പോയ  ആ പേരുള്ള കലാരൂപത്തെ വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കുകയാണെന്ന് ആവർത്തിച്ചു പറയുന്നു. കാളിനാടകം നാരായണ ഗുരുവിന്റെ ഒരു രചനയും ഉണ്ണി ആറിന്റെ സ്ത്രീപക്ഷ സ്വഭാവമുള്ള ഒരു കഥയുമാണ്. ആ വക പൂർവാവിഷ്കാരങ്ങളുമായി നാടകത്തിനു ബന്ധമൊന്നും ഇല്ല. തെക്കൻ ദിക്കുകളിൽ പറണേറ്റെന്നും കാളിയൂട്ടെന്നും ഒക്കെ പറയുന്ന, കാളിയുടെയും ദാരികന്റെയും പോരാണ് കാളിനാടകം എന്ന പേരിൽ അവതരിപ്പിക്കുന്ന കലാരൂപത്തിന്റെയും അടിസ്ഥാനം.  ഏഴജാതിയിലുള്ള ഒരു പെണ്ണ് കാളിയായി വേഷം കെട്ടുകയും ദാരികനായി വന്ന മുന്തിയ ജാതിക്കാരനായ ഒരു കുറുപ്പിനെ കൊല്ലുകയും ചെയ്തതിൽപ്പിന്നെയാണ് കാളി നാടകം നിരോധിക്കപ്പെട്ടത്. അതിനു കുറേ വർഷങ്ങൾക്കുശേഷം വീണ്ടും കാവിൽ  നാടകം അരങ്ങേറുന്നു. ഇപ്പോഴും ദാരികനായി തറവാടിയും പ്രസിദ്ധ സ്ത്രീലമ്പടനും പീഡകനുമായ രാമക്കുറുപ്പാണ് കാളിയായി നാട്ടിലെ സ്ത്രീമോചനപ്രവർത്തനങ്ങളിലെ മുന്നണി പോരാളിയും കോളനിയിലെ ചാത്തന്റെ മകളുമായ കാളിതന്നെയാണ്. വീണ്ടും ചരിത്രം ആവർത്തിക്കുന്നു. നാട്ടിലെ പീഡകനായ രാമക്കുറുപ്പിനെ കാവിലിട്ട് കാളി വെട്ടി നുറുക്കുന്നു. അവളെ അറസ്റ്റു ചെയ്യാൻ പോലീസിനു സധ്യമല്ല, കാരണം, കാളിയാണ് കൊല ചെയ്തത്. അവളുടെ കലി ഇരട്ടിച്ചത് പ്രശ്നവശാൽ തെളിഞ്ഞിട്ട് പുതിയൊരു അമ്പലം പണിത് അവളെ കുടിയിരുത്താൻ കമ്മറ്റിക്കാർ തീരുമാനിക്കുന്നു. ‘നമ്മളെ ഇരുത്തൻ തെരുമാനിക്കുന്നത് അവരത്രേ, എന്നാൽ ഇരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന നമ്മളാണ്‘ എന്ന് ആവർത്തിച്ചുരുവിട്ടുകൊണ്ട് കാളിയും അവളുടെ  സഹചരയായ നീലിയും വേദിയിൽനിന്ന് ഇറങ്ങി നടക്കുന്നതാണ്  നാടകത്തിന്റെ പ്രമേയം.

നാടകത്തെപ്പറ്റിമൊത്തമായയല്ല, അതിലെ രണ്ടു സന്ദർഭങ്ങളെപ്പറ്റി വിശേഷമായി ആലോചിക്കാനാണ് ഈ എഴുത്ത്. അതിലൊന്ന് കൊല നടന്നയുടൻ അന്വേഷിക്കാനായി വന്ന പോലീസ് കാളിയുടെ കൂട്ടുകാരിയായ നീലിയെ വിളിക്കുന്ന ഒരു തെറി, ‘പുണ്ടാട മോളേ‘ എന്നാണ്. വിളിക്കുന്നത് ആൺ പോലീസല്ല. പെൺപോലീസാണ്. പ്രകോപനപരമായി അവിടെ ഒന്നും ഇല്ല. നീലി ചോദ്യം ചെയ്യലിനെ പ്രതിരോധിക്കുകയോ പറഞ്ഞത് അനുസരിക്കാതിരിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും സുന്ദരിയായ ഒരു പെൺപോലീസ് ഇത്തരമൊരു തെറിവാക്ക് ഉപയോഗിച്ചതിന് പോലീസ് സംവിധാനത്തിന്റെ അശ്ലീലം വ്യക്തമാക്കാനായിരിക്കണം. പൊതുവേദിയിൽ ആണ് തെറിവിളിക്കുന്നതിന്റെ അർത്ഥധ്വനിയല്ല ഒരു സ്ത്രീ തെറിവിളിക്കുന്നതിനുള്ളതെന്ന് സൗന്ദര്യശാസ്ത്രപരമായ ഒരു പ്രശ്നം ഇവിടെയുണ്ട്. തെറി ഏറേക്കുറേ ലൈംഗികവൃത്തിയെ നേരിട്ട് സൂചിപ്പിക്കുന്ന കാര്യമാണ്.  ലൈംഗികമായ ഇംഗിതങ്ങൾ പുറത്തുവരികയും അത് ആർക്കുനേരെയാണോ നീളുന്നത് അവരത് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോഴാണ് അശ്ലീലം ഉടലെടുക്കുന്നത്.  നമ്മുടെ സമൂഹത്തിലത് ആണെന്ന സക്രിയതയും പെണ്ണെന്ന നിർജ്ജീവതയുമായി പിരിഞ്ഞു കിടക്കുകയാണ്. അതാണ് സ്ത്രീപീഡനത്തിന്റെ സാമൂഹികമായ അർഥം. ആ നിലയ്ക്ക് സ്ത്രീ പറയുന്ന തെറി അവളുടെ സന്നദ്ധതകളെയാണ് അറ്റയാളപ്പെടുത്തുന്നത് മരിച്ച് ആൺ തെറികളിലെന്നപോലെ അമർഷത്തെ ആവണമെന്നില്ല. സാമൂഹിക സാഹചര്യങ്ങളിൽ ഒരു പക്ഷേ കാര്യങ്ങൾ മാറിമറിയാമെങ്കിലും കലാസൃഷ്ടിയിൽ അർത്ഥം മറ്റൊന്നായിത്തന്നെയാണ് പ്രവർത്തിക്കുന്നത്, പദ്മിനിയുടെയോ കമലാസുരയ്യയുടെയോ നഗ്നമായ സ്ത്രീശരീരങ്ങൾ, സാഹിത്യങ്ങളിലെയും മറ്റും സ്ത്രീ എഴുത്തുകാരികളുടെ തുറന്നെഴുത്തുകൾ, സിനിമകളിലെ തുറന്നു പറച്ചിലുകളും ദ്വയാർത്ഥ സൂചനകളും ( ട്രിവാൻഡ്രം ലോഡ്ജ് ഒരു ഉദാഹരണം) എല്ലാം പുരുഷന് മേൽക്കൈയുള്ള സദസ്സിൽ വായിക്കപ്പെടുക വ്യത്യസ്തമായ നിലയ്ക്കാണ്. എന്തിന് ഇഞ്ചിപ്പെണ്ണിന്റെ ‘പൂറിമോൻ‘ പോസ്റ്റിന്റെ കാര്യംതന്നെ എടുത്താൽ ഇക്കാര്യം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും, പ്രത്യേകിച്ചും തെറിയുടെ നിലവിലെ കുത്തകകകരായ ആണുങ്ങൾക്ക്.  ആ നിലയ്ക്ക്  പ്രാദേശികഭേദത്തോടെയുള്ള ആ പച്ചത്തെറി, സ്ത്രീ അസന്ദർഭത്തിൽ ഉച്ചരിച്ചു എന്നതുകൊണ്ടുതന്നെ നാടകത്തിനുള്ളിലെ ഒരു സൗന്ദര്യവർദ്ധക ഉപാധിയാണ്.  അതിന്റെ മുന ഒരു കാരണവശാലും വ്യവസ്ഥയിലേക്കോ പാഞ്ഞു കയറുകയോ നിസ്സഹായതയെ കൂടുതൽ ആഴമുള്ളതാക്കുകയോ ചെയ്യുന്നില്ല.  എഴുത്തുകാരി അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും ( ആണധികാരത്തിന്റെ ശീലങ്ങൾ സ്ത്രീകളെത്തന്നെയും എങ്ങനെ മൂക്കുകയറിട്ടു നടത്തിക്കുന്നു എന്നതിന്റെ മാതൃകയായിട്ടാണെങ്കിൽ പോലും )  അത് നാടകത്തിൽ മുഴച്ചു നിൽക്കുന്ന അംശമാണ്.

‘കാളിനാടക’ത്തിലെ രണ്ടാമത്തെ സന്ദർഭത്തെപ്പറ്റിയുള്ള ഒരു സംശയം, എന്നാൽ നാടകത്തെമാത്രം സംബന്ധിക്കുന്നതല്ല. രാമക്കുറുപ്പിന്റെ ദാരികൻ, കോളനിയിലെ ചാത്തന്റെ മകളായ കാളിയെ പോരിനു വിളിക്കുന്നതിനിടയിൽ ഒരിടത്ത്, അവളുടെ ജാതിപ്പേരു്, ഗോത്രത്തിന്റെ പേരു ചേർത്ത് ഉറക്കെ വിളിക്കുന്നുണ്ട്. അവളെ അവഹേളിക്കുന്നതിനുവേണ്ടിയാണ്. അതുകൂടികേട്ടാണ് അവൾ കൂടുതൽ ഹിംസാത്മകയായി മാറുന്നത്.

നാടകത്തിനകത്തെ നാടകമാണ് ‘കാളിനാടകം‘. അഭിനേതാക്കാൾ സാമൂഹിക ജീവികളായതുകൊണ്ട് അവരുടെ ഉള്ള്, പുറമേ എത്ര നാടകം കളിച്ചാലും, അഭിനയിച്ചാലും നിർണ്ണായക സന്ദർഭത്തിൽ പുറത്തുവന്നുപോകും എന്ന ആശയത്തിനകത്തെ ‘നാടക‘ത്തിന് കലാപരതയുണ്ട്.  ഇത്തരം ജാതിനാടകങ്ങളാണല്ലോ , സാവിത്രീ ചാത്തൻമാരെ പുനരവതരിപ്പിക്കുന്ന സി വി ശ്രീരാമന്റെ പഴയ ഒരു കഥയിലും  ഏച്ചിക്കാനത്തിന്റെ പന്തിഭോജനത്തിലും ഒഴിവുദിവസത്തെ കളിയിലും ഒക്കെ നാം കണ്ടത്. ‘കാളിനാടക‘ത്തിന്റെ തുടക്കത്തിൽ സുന്ദരമായ ഒരു ഭാവാഭിനയത്തിലൂടെ - ഇമ്പ്രോവൈസേഷനിലൂടെ - കമ്മറ്റിക്കാർ - പ്രസിഡന്റും സെക്രട്ടറിയും - ഈ ജാതിപ്രശ്നത്തെ പുറത്തിടുന്നുണ്ട്. ഈ പ്രാവശ്യം ദാരികവേഷം കെട്ടുന്ന രാമപ്പണിക്കരുടെ കുടുംബമഹിമയും തറവാടിത്തവും തികഞ്ഞ അഭിമാനത്തോടെ മൈക്കിലൂടെ  പ്രസ്താവിച്ചിട്ട്, കാളി വേഷം കെട്ടുന്നത് ഏതോ ഒരു.... കോളനിയിലെ കാളി.. എന്നു പറഞ്ഞു കളയുകയാണവർ. ഓർത്തു വയ്ക്കാൻ വേണ്ടിയുള്ള പ്രാധാന്യമൊന്നും അവൾക്ക് ഇല്ലെന്നർത്ഥം.

നാടകത്തിന്റെ ഊന്നാൽ ഈ ജാതിപ്രശ്നത്തിലല്ല. സ്ത്രീ പ്രശ്നത്തിലാണ്. നാടകത്തിനകത്തെ നാടകം പോലെ ജാതി അതിനുള്ളിലെ മറ്റൊരു വിഷമപ്രശ്നമാണ്. വേദിയിൽ സ്പോട്ടു ലൈറ്റുകളുടെ വെളിച്ചത്തിൽ നിർണ്ണായക നിമിഷത്തിൽ അധിക്ഷേപപരമായി ഉറച്ചുച്ചരിക്കുന്ന ഒരു ജാതിപേര്,  ഏതുതരത്തിലാണ്, താഴെ സദസ്സിൽ, ഇരുട്ടിലിരിക്കുന്ന, പുറമേ ഏകഭാവത്തിലെങ്കിലും പലതരത്തിലുള്ള ജാതിപദവികളും കോയ്മകളും പദവികളും അധികാരചിന്തയുമൊക്കെ തട്ടിൽകേറിക്കളിക്കുന്ന പല തരക്കാരായ മനുഷ്യരുടെ ഉള്ളിൽചെന്ന്  പ്രവർത്തിക്കുന്നത്? നാടകം അതിന്റെ ആകർഷണീയതകൊണ്ട് അതിൽ മന്ത്രമുഗ്ദ്ധരാക്കി കെട്ടിയിട്ടിരിക്കുന്ന ആളുകളെക്കുറിച്ചാണ് ഈ ചോദിക്കുന്നത്. കാളിയുടെ അതേ ജാതിക്കാരുടെ ഉള്ളിൽ ഇപ്പോഴും തങ്ങളുടെ ജാതി അവഹേളനത്തിനുപയോഗിക്കാവുന്ന ഒരു പദമാണെന്ന് അപകർഷതയോടെ ചെന്നു തറയ്ക്കുന്ന മട്ടിലായിരിക്കുമോ സദസ്സിലിരിക്കുന്ന രാമക്കുറുപ്പിന്റെ ജാതിക്കാരുടെ ഉള്ളിലും ചെന്നു തറയ്ക്കുക?

കാഴ്ചക്കാരെ ചിന്താശേഷിയില്ലാത്ത നിഴൽ രൂപങ്ങളായി കണക്കാക്കിക്കൊണ്ടല്ല ഇങ്ങനെ പറയുന്നത്.. സാമൂഹികമായ വലയങ്ങൾക്കുള്ളിൽ നിൽക്കുമ്പോൾ ചിന്ത രണ്ടാമതോ മൂന്നാമതോ ആയി മാത്രം ഓടിയെത്തുന്ന പങ്കാളിയാണ്. ചിലപ്പോൾ ഓട്ടംതന്നെ മതിയാക്കുന്ന പരാജിതനും.  ‘പെൺശിശുകാമ‘വുമായി ബന്ധപ്പെട്ട ഒരു പരാമർശം കലാസൃഷ്ടിയിൽ കടന്നുകൂടുന്നതിന്റെ ന്യായാന്യായ വിചാരങ്ങളുമായി തട്ടിച്ചു നോക്കിയാൽ പ്രതിബദ്ധതാവാദികൾക്ക് ഗൗരവത്തിലമരാനുള്ള വിഭവം ലഭിക്കും എന്നു പറഞ്ഞുകൊണ്ട് ഈ ചോദ്യത്തെ കുറച്ചുകൂടി നീട്ടിയെടുക്കാം. തകഴിയും ബഷീറും മുകുന്ദനും സേതുവും ജാതിപ്പേരുകൾ സുലഭമായി അവരുടെ കഥകളിൽ പ്രയോഗിച്ചിട്ടുണ്ട്. സിനിമയും നാടകവും കുറെകൂടി ജനകീയവും മനുഷ്യമനസ്സുകളുമായി കുറച്ചധികം അടുപ്പത്തിൽ നിൽക്കുന്ന കലാരൂപങ്ങളായതുകൊണ്ട്, സിഗരറ്റു വലിക്കുന്നതിനായി ആലോചിക്കുന്നതിനു മുൻപ് ‘പുകവലി ആരോഗ്യത്തിനു ഹാനികരം‘ എന്ന് എഴുതിക്കാണിക്കേണ്ടതരം അവസ്ഥ നമുക്കുചുറ്റുമായി നിലനിൽക്കുന്നതുകൊണ്ട് അതിനേക്കാൾ ഗുരുതരമായി സമൂഹത്തെ രോഗാവസ്ഥയിലാക്കിക്കഴിഞ്ഞിരിക്കുന്നു എന്ന് ഏറെക്കുറെ വ്യക്തമായ ജാതിവെറി, ഒരു തെറി രൂപത്തിൽ ഇനിയും നിലനിൽക്കുമോ? പുകവലിയെയും ഹെൽമറ്റ് ധാരണത്തെയുംകാൾ എത്രയോ മടങ്ങ്  കുറ്റകരമാണ് ജാതി അധിക്ഷേപം എന്ന കാര്യം ഓർമ്മയിൽ വയ്ക്കുക.

ജാതിവിവേചനം പ്രമേയമാകുന്ന നാടകമോ സിനിമയുടെയോ കാര്യം വേറെയാണ്. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയയറ്റം സത്യാവസ്ഥയിലുള്ളതെങ്കിലും കലാപരമായ കാര്യങ്ങൾക്കു പുറത്ത് ചർച്ച ചെയ്യേണ്ട, ‘കാളിനാടകത്തിലെ‘ രണ്ടു സന്ദർഭങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അവ കലകളിലെ രാഷ്ട്രീയ ശരികളെപ്പറ്റിയുള്ള കാലികമായ സംവാദസന്ദർഭങ്ങൾകൂടിയാണ്.

(നീതിന്യായവ്യവസ്ഥയ്ക്കനുസരിച്ച് കലാരൂപങ്ങളെ കഴുകിവെടിപ്പാക്കി അവതരിപ്പിക്കുന്നതിനായി കൊതിക്കുകയും അതുകണ്ട് ഉൽസാഹിക്കുകയും ചെയ്യുന്ന മനോരോഗിയല്ല ഇതെഴുതിയ പോങ്ങൻ എന്നുകൂടി കൂട്ടിച്ചേർക്കുന്നു. അന്തരീക്ഷവുമായി ഇണങ്ങുകയാണെങ്കിൽ പെൺപോലീസിനു കൂടുതൽ കനത്ത തെറി വിളിക്കാം, സൂചകങ്ങൾ കൃത്യമാണെങ്കിൽ ജാതിപ്പേരു പറഞ്ഞുതന്നെ പ്രതിനായകന് ആക്രോശിക്കാം, അഞ്ചാംവയസ്സിലുണ്ടായ ശാരീരിക ഉണർച്ചകളെപ്പറ്റി, പിന്നീട് ഓർത്തെടുത്ത് ഒരു സ്ത്രീയ്ക്ക് തുറന്നു പറച്ചിലുകളും നടത്താം.. നായകന്റെ പോരിമയെ ഉറപ്പിക്കാൻ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തി നായകന് അരങ്ങു കൊഴുപ്പിക്കുകയും ചെയ്യാം.. കാരണം കൊഴുത്ത ദ്രവം പോലെ അളിഞ്ഞു നാറുന്ന സമൂഹത്തിൽനിന്ന് ചിലതുമാത്രമേ എടുക്കാൻ പാടുള്ളൂ എന്നു ശഠിക്കാൻ വരുന്ന ഒരു കൊമ്മിസ്സാറിനെയും ചുമക്കേണ്ട ഉത്തരവാദിത്തം നമ്മളൊരിടത്തുനിന്നും ഒപ്പിട്ട് ഏറ്റുവാങ്ങിയിട്ടില്ലല്ലോ )

March 27, 2017

സൈറാബാനുവിന്റെ രക്ഷാകർത്താക്കൾ




സിനിമയുടെ ആരംഭത്തിൽ ദൈവത്തിനു നന്ദിയെഴുതി കാണിക്കുന്ന പതിവ് മലയാള സിനിമകൾ താരതമ്യേന സമീപകാലത്തു തുടങ്ങിയതാണ്. കലയും കച്ചവടവും ഒന്നിച്ചു ചേരുന്ന സാങ്കേതിക രൂപത്തിന്റെ സാമ്പത്തിക വിജയം, അതിന്റെ നിർമ്മാണത്തിനു പിന്നിലെ ആവിഷ്കാരസംതൃപ്തിയ്ക്കൊപ്പം പ്രധാനമായതുകൊണ്ടാണ് അതീതശക്തിക്കു മുന്നിൽ ശിരസ്സു കുനിക്കാമെന്ന്  സംവിധായകർ നിശ്ചയിക്കുന്നത്. ചലച്ചിത്രങ്ങളുടെ വിജയം വാണിജ്യപരമായ കാര്യമാണ്. പ്രാർഥനകൾക്കും ഉദ്ദിഷ്ടകാര്യ ഉപകാര സ്മരണകൾക്കും ചിത്രത്തിന്റെ കലാമേന്മയുമായി നീക്കുപോക്കൊന്നും ഇല്ല. എന്നാൽ അങ്ങനെയല്ല. തികച്ചും ബാഹ്യം എന്നു നമ്മൾ വിചാരിക്കുന്ന കാര്യംപോലും ഉമ്മറപ്പടി വിട്ട് അകത്തു കയറുകയും സിനിമയുടെ (അതുപോലെ എതു കലാരൂപത്തിന്റെയും)  വീക്ഷണക്കോണിനെയും ഗതിയെയും നിശ്ചയിച്ചുകൊണ്ട് മാറ്റങ്ങളുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് അതത്ര നിരുപദ്രവകാര്യമായി പരിഗണിക്കേണ്ടതല്ല. എന്നല്ല ഇത്തരം കലാബാഹ്യമായ നിലപാടുകൾ എത്രത്തോളം ചലച്ചിത്രങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ വിവക്ഷകളെ നിർണ്ണയിക്കുന്നതിനു പിന്തുണ നൽകുന്നു എന്ന് ആലോചിക്കുന്നതിലും തെറ്റില്ല.

അസൂയാവഹമായ അഭിനയപാടവംകൊണ്ട് ആസ്വാദകരെ പാട്ടിലാക്കിയിട്ടുള്ള നടിയാണ് മഞ്ജുവാര്യർ. സിനിമയിലേയ്ക്കുള്ള അവരുടെ തിരിച്ചു വരവ് ആഘോഷമാക്കിയതിൽ കുടുംബകലഹത്തെയും മറ്റും സംബന്ധിച്ചുള്ള പിന്നാമ്പുറ കഥകൾക്ക് സിനിമാക്കഥപോലെതന്നെ പ്രാധാന്യമുണ്ട്. കുറച്ചൊക്കെ തന്റേടിയും വായാടിയും സാമർത്ഥ്യക്കാരിയും  പ്രണയാർദ്രയുമായ ഒരു കൗമാരക്കാരിയിൽനിന്ന് സിനിമാലോകത്തിൽനിന്ന് ഒഴിഞ്ഞു നിന്ന ഒരു കാലത്തിനുശേഷമുള്ള തിരിച്ചു വരവ് വിനയാന്വിതയും ആത്മവിശ്വാസം നശിച്ചവളെങ്കിലും കഴിവുകൾ ഒരു പൊങ്ങച്ചവുമില്ലാതെ ഉള്ളിൽ വഹിക്കുന്നവളുമൊക്കെ ആയിട്ടായിരുന്നു. കുടുംബജീവിതം  വീടെന്ന തടവറയ്ക്കുള്ളിലിട്ട് നശിപ്പിക്കുന്ന കേരളീയ സ്ത്രീത്വത്തിന്റെ ഉത്തമ മാതൃകയായി മഞ്ജു വാര്യർ അവതരിപ്പിച്ച വേഷങ്ങൾക്ക് പ്രത്യേക സ്വീകാര്യതയുണ്ടായി.  ‘ഹൗ ഓൾഡ് ആർ യു‘വിലെ രാഷ്ട്രപതിയുടെ ക്ഷണം കിട്ടുന്ന നിരുപമ രാജീവിനെയും ‘റാണി പദ്മിനി‘യിലെ പദ്മിനിയെയും നോക്കിയാൽ ഈ വാസ്തവം അറിയാം. ഇരുത്തം വന്ന ഏകാകിയായ ( ഭർത്താവിന്റെ കൈത്താങ്ങില്ലാത്ത കുടുംബിനി) ഒരു സ്ത്രീയുടെ പദവിയും അതിന്റെ അസ്വസ്ഥതകളും ചേർത്ത് പിരിച്ചുകൊണ്ടാണ് തിരക്കാഥാകൃത്തുക്കൾ അവരുടെ കഥാപാത്രങ്ങൾക്ക് രൂപം നൽകുന്നത് എന്നു മനസ്സിലാക്കാൻ ‘വേട്ട’യിലെ ശ്രീബാല ഐ പി എസിനെയും ‘കരിങ്കുന്നം സിക്സ്സ്’-ലെ വന്ദനയെയും ശ്രദ്ധിച്ചാൽമതി. ഈ കഥാപാത്രങ്ങളുടെ മൂശയിലാണ് ബിപിൻ ചന്ദ്രനും ആർ ജെ ഷാനും കൂടി തിരക്കഥ എഴുതി, ആന്റണി സോണി സംവിധാനം ചെയ്ത, ‘കെയർ ഓഫ് സൈറാബാനു’വിലെ സൈറയും  വാർത്തെടുക്കപ്പെട്ടിരിക്കുന്നത്.

കെയർ ഓഫ്, എന്ന ശീർഷകഭാഗത്തിലെ പദത്തിന് സവിശേഷമായ ഒരർത്ഥമുണ്ട്. അത് ഒരു വശത്ത് അനാഥത്വത്തിന്റെ സൂചനയാണ്, മറ്റൊരു വശത്ത് തന്റേടത്തിന്റെയും. എനിക്കാരുടെയും ഒത്താശയില്ലെന്നതിന്റെയും ഞാൻ ആരുടെയും വിലാസത്തിലല്ല അറിയപ്പെടുന്നതെന്നതിന്റെയും വിളംബരം  ആധുനികമായ സ്വത്വബോധത്തിന്റെകൂടി പ്രഖ്യാപനമാണ്. സ്ത്രീശാക്തീകരണത്തിന്റെ കാലത്ത് അതിൽ അസാധാരണമായ മുഴക്കവും വൈവിദ്ധ്യങ്ങളും കടന്നുകൂടേണ്ടതാണ്. നിർഭാഗ്യവശാൽ ചലച്ചിത്രം ആ ഭാഗത്തേയ്ക്കൊന്നും ശ്രദ്ധിക്കുന്നില്ല.  കെയർ ഓഫ് എന്ന ആ പരിപാലനവ്യഗ്രതയിൽ, പ്രീഡിഗ്രിവരെ മാത്രം പഠിക്കാൻ ഭാഗ്യം സിദ്ധിച്ച, ഒരു കുടിയൊഴിക്കലിൽ വാപ്പയും ഉമ്മയും ആത്മഹത്യ ചെയ്ത് അനാഥയായി പോയ, ജീവജാലങ്ങളോടെല്ലാം അപാരമായ കൃപ സൂക്ഷിക്കുന്ന,  സംശുദ്ധയായ ഒരു സ്ത്രീയുടെ കടം വീട്ടലിന്റെ  കഥകൂടിയുണ്ട്.  കൗമാരകാലത്ത്, അവൾ അനാഥയായ സമയത്ത്, സ്വന്തം വീട്ടിൽകൊണ്ടു വന്ന് സൈറയെ ( മഞ്ജു വാര്യർ) വളർത്തിയ പീറ്റർ ജോർജ്ജിനോടുള്ള ( ശബ്ദം : മോഹൻലാൽ) കടം വീട്ടലാണത്. അയാളുടെ അനാഥനായ മകന്റെ പ്രസവിക്കാത്ത അമ്മയാണ് അവിവാഹിതയായ സൈറയിപ്പോൾ. സിനിമയുടെ സൗന്ദര്യങ്ങളിലൊന്ന്, മതം, സ്ത്രീപുരുഷബന്ധങ്ങൾ തുടങ്ങി തൊട്ടാൽ പൊട്ടുന്ന സമകാല യാഥാർത്ഥ്യങ്ങളെ ആദർശത്തിന്റെ കുപ്പായം അണിയിച്ച് അവതരിപ്പിക്കുന്നു എന്നതാണ്. മുസ്ലീം ആയ ഉമ്മയും ക്രിസ്ത്യാനിയായ മകനും ഒന്നിച്ച് ഒരുവീട്ടിൽ കഴിയുന്നു. അവരെ തമ്മിൽ ബന്ധിപ്പിക്കുന്നത് പീറ്റർ ജോർജ്ജെന്ന മനുഷ്യസ്നേഹിയായ കലാകാരന്റെ അദൃശ്യമായ സാന്നിദ്ധ്യവും.  (അയാൾ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരു നിശ്ചയവുമില്ല). അയാളെപ്പറ്റി വലിയ മതിപ്പ് അവൾ വച്ചു പുലർത്തുന്നില്ലെന്ന് അവളുടെ ഒരു സംഭാഷണ ഭാഗം സൂചിപ്പിക്കുന്നു. അത് ഫോട്ടോഗ്രാഫറായ അയാൾ വീടിനെയോ അയാളുടെ കൈക്കുഞ്ഞിനെയോ ശ്രദ്ധിക്കാതെ ഫോട്ടോ എടുക്കാൻ നടന്നതിനെപ്പറ്റിയുള്ള ആവലാതിയായിട്ടാണ്. മറ്റൊരിക്കൽ അയാളുടെ ഫോട്ടോ, അവൾക്ക് വാപ്പയിൽനിന്നും തല്ലു വാങ്ങിക്കൊടുത്ത കഥയും അവൾ അനുസ്മരിക്കുന്നു.

എന്നാൽ അയാളുടെ കുട്ടി  ജോഷ്വാപീറ്ററുമായി (ഷാൻ നിഗം) അവൾക്കുള്ള ബന്ധം തരളമാണ്. ഈ ആദർശലോകത്തിലേയ്ക്ക് നിയമങ്ങളും കോടതിയും മറ്റൊരു വിധത്തിൽ കടന്നുകയറുന്നതിന്റെ സംഘർഷങ്ങളാണ് സിനിമ ചിത്രീകരിക്കുന്നത്. അനാഥനായിപോയി എന്നതുകൊണ്ട് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടതായി വരികയും ഭാവി ജീവിതത്തെ ഇരുണ്ടതാക്കുകയും ചെയ്യുന്ന നിയമത്തോട് പോരാടിക്കൊണ്ടാണ് സൈറ തന്റെ അസ്തിത്വം ഒന്നുകൂടി ഈ ഭൂമിയിൽ ഉറപ്പിക്കുന്നത്. ജനപ്രിയ ചിത്രങ്ങളുടെ പതിവു ചേരുവവച്ചുകൊണ്ട് നന്മയും തിന്മയും തമ്മിൽ ഏറ്റുമുട്ടുകയും നന്മ അവസാനം നിരുപാധികമായി പാസ്സാവുകയും ചെയ്യുന്ന തരം ഋജുവായ ഘടനയാണ് സിനിമയ്ക്കുള്ളത്. കുറ്റം ഏതു ഭാഗത്താണെന്ന് സ്വന്തം വഴിയിലൂടെ കണ്ടു പിടിച്ചിട്ടും ആരെയും നോവിക്കാതെ തന്റെ ജയം ഉറപ്പാക്കുന്ന സൗശീലതയാണ് സൈറയെ ആദർശവതിയാക്കി സിനിമയുടെ അവസാനം പ്രതിഷ്ഠിക്കുന്നത്. നായകൻ ഇല്ലാത്തതുകൊണ്ടും ക്യാമറ പതിവു രീതിവിട്ട് അമ്മയും രക്ഷകയുമായ സൈറയ്ക്കു ചുറ്റുമായി കറങ്ങുന്നതുകൊണ്ടും സ്ത്രീപക്ഷം എന്നു വിളിക്കാവുന്ന ഒരു ആഖ്യാനഘടന 'c/o സൈറാബാനു'വിനുചുറ്റുമുണ്ട്.

ആരുമില്ലാത്തവർക്കു ദൈവത്തെയും ഹൃദയം നുറുങ്ങിയവർക്കു സമീപസ്ഥനായി നാഥനെയും വിഭാവന ചെയ്യുന്ന സങ്കല്പം ചലച്ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്തെ ആകർഷണമാണ്. എന്നല്ല സിനിമയുടെ വീക്ഷണക്കോൺ നിശ്ചയിക്കുന്നതിൽ, അതീതലോകത്തിൽനിന്ന് വേണ്ട സമയത്ത് സഹായവുമായി ഇറങ്ങിവരുന്ന ‘കൈയ്ക്ക്’ പ്രാധാന്യവുമുണ്ട്. ‘ദൈവത്തിന്റെ കൈ’ എന്നുതന്നെയാണ് മറഡോണയുടെ ആ പ്രസിദ്ധമായ ഉദ്ധരണിയെ മറച്ചുപിടിച്ചുകൊണ്ട് സിനിമയിൽ ഉപയോഗിക്കുന്ന വാക്ക്. മുന്നോട്ടു പോകാൻ ഗതിയില്ലാതെ വഴിമുട്ടി നിൽക്കുമ്പോൾ എത്തുന്ന സഹായം എന്ന നിലയ്ക്കാണ് ‘ദൈവത്തിന്റെ കൈ‘ പ്രയോഗത്തിൽ വരുന്നത്. സിനിമയിൽ സൈറയെപോലെ തന്നെ പ്രധാന സ്ഥാനത്തുള്ള ആനി ജോൺ തറവാടി (അമല അക്കിനേനി) എന്ന സുപ്രസിദ്ധയായ അഭിഭാഷകയുടെ നിയമത്തെ സംബന്ധിച്ച പ്രഭാഷണത്തിൽ നിയമത്തിന്റെ നൂലാമാലകൾക്കു പകരം ഇതുപോലെയുള്ള അതീതലോകത്തിന്റെ ഇടപെടൽ ആശയങ്ങൾക്കാണ് പ്രാധാന്യം ലഭിക്കുന്നതെന്നത് ശ്രദ്ധേയം. തുടക്കത്തിൽ ദൈവത്തിനു നന്ദി പറഞ്ഞതിന്റെ കൂട്ടത്തിൽ സിനിമയ്ക്കു കാരണമായ ഒരു സംഭവംകൂടി ഒറ്റവരിയിൽ എഴുതിക്കാണിക്കുന്നുണ്ട്. ഒരു രാത്രിയിൽ ഈ കഥ സാധ്യമാക്കിക്കൊടുത്ത ഏതോ അദൃശ്യശക്തിയെപ്പറ്റിയുള്ള തിരക്കഥാകൃത്തിന്റെ സത്യപ്രസ്താവനയാണ് ആ വാക്യം. മാതൃഭൂമി പത്രത്തിലെ അഭിമുഖത്തിൽ രാത്രിയിൽ കഥ ഇറങ്ങിവന്ന ആകസ്മികതയെ ആർ ജെ ഷാൻ ശരിവയ്ക്കുന്നുമുണ്ട്.

വമ്പൻ കോർപ്പറേറ്റു കമ്പനികളെപ്പോലും മുട്ടുകുത്തിച്ച ആനിജോൺ തറവാടിയെന്ന ഒന്നാംകിട അഡ്വേക്കേറ്റിനെതിരെ, കുറ്റം ചെയ്യാത്ത തന്റെ മകനെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രം,  വെറും പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള സൈറ, കോടതിയിൽ ഏറ്റുമുട്ടുന്നതാണ് സിനിമയിലെ പ്രമേയം. പഴയ റൊമാൻസുകളിൽ കാണുന്നതുപോലെ അവാസ്തവികമായ ഈ സംഗതിയെ തീപാറുന്ന വാഗ്ധോരണികൊണ്ടൊന്നും ചലച്ചിത്രം പൊലിപ്പിച്ചിട്ടില്ല. പകരം ഒരൊറ്റ സംഗതിയിലാണ് കേസു പൂട്ടിക്കെട്ടുന്നത്. അത്ര സ്വാഭാവികമല്ലാത്ത ഈ സംഗതി സൈറയിലെത്തുന്നത് ആകസ്മികമായാണ്, ജോഷ്വാപീറ്റർ മൽസരത്തിനായി എടുക്കുന്ന ഫോട്ടോ അതുപോലെയൊരു ആകസ്മികതയാണ്. (പക്ഷേ അക്കാര്യത്തിനു മാത്രം കലാപരമായ ഒരു ഭംഗിയുണ്ട്) വിഷയവുമായി  (എക്സ്പീരിയൻസ് എന്നാണ് വിഷയം) അതിനുള്ള ചേർച്ചയെ ചിത്രത്തെമാത്രം മുൻനിർത്തി ആലോചിച്ചാൽ അതിന് അവാർഡ് കിട്ടുന്നതും ഒരു അതീതശക്തിയുടെ ഇടപെടൽകൊണ്ടാണെന്ന് വിചാരിച്ച് സംതൃപ്തിപ്പെടേണ്ടതായി വരും. കെ വി എന്നറിയപ്പെടുന്ന പഴയ പത്രപ്രവർത്തകൻ ഒരു വെളിപാടുപോലെ ഒരു ഫയൽ, കോടതിയിൽ വക്കീലാവാൻ തീരുമാനിച്ച സൈറയെ ഏൽപ്പിക്കുന്നുണ്ട്. ആനിജോണിനെ പഠിക്കാനാണ് അദ്ദേഹം അതു നൽകുന്നത്. സൈബർ കഫേയിൽവച്ച് ഫെയിസ് ബുക്കിൽ കണ്ട ഒരു ചിത്രമാണ് തന്നെ വാസ്തവമെന്തെന്ന് മനസ്സിലാക്കാൻ പ്രേരിപ്പിച്ചതെന്ന് സൈറ ഒരിടത്ത് പറയുന്നുണ്ട്. അതും ആകസ്മികമാണ്. സൈറയെ സഹായിച്ചുകൊണ്ട് പലയിടത്തും എത്തുന്ന വക്കീൽ സുബ്ബുവും ( ബിജു സോപാനം) ഒരു ആകസ്മികതയാണ്. അയാൾ എന്തിനാണ് സൈറയെ സഹായിക്കുന്നതെന്ന് വ്യക്തമല്ല. ഒരു ഉപ്പുമാവിന്റെയും പഴത്തിന്റെയും ബന്ധം അവർക്കിടയിലുണ്ട്. ജഡ്ജിയുടെ (രാഘവൻ) സൈറയ്ക്കു നൽകുന്ന ഒരു നിമിഷത്തെ അനുവാദമാണ് സിനിമയുടെ ഗതിയെ ആകെ മാറ്റി മറിക്കുന്ന ഘടകം. അതാവട്ടെ കോടതി നടപടികളുടെ ചിട്ടക്രമത്തിലുള്ളതുമല്ല.  അവിടെയും ‘ദൈവത്തിന്റെ കൈ’യാണ് ഇടപെട്ടത്. ഇതിനൊക്കെ അപ്പുറത്ത് സിനിമയുടെ ബോധം യുക്തിപരമല്ലാത്ത ഇത്തരം യാദൃച്ഛികതകളുടെ വിശകലനങ്ങൾക്ക് സമയം കളയുന്നില്ല. അത് ചലച്ചിത്രത്തിന്റെ ഇംഗിതമല്ല.

തിരിച്ചൊന്ന് ആലോചിച്ചാൽ ദൈവം ഉണ്ട്, അദ്ദേഹം എന്ന അദൃശ്യശക്തി  സമയത്തിനു പല രീതിയിലെത്തി പാവങ്ങളെയും ശുദ്ധാത്മാക്കളെയും സഹായിക്കും എന്ന വാസ്തവം സിനിമ ആന്തരികമായി വഹിക്കുന്നതെങ്ങനെ എന്നു മനസ്സിലാവും. മാത്രമല്ല ദുഷ്ടശക്തികളെ ഉപദ്രവിക്കുമെങ്കിലും ശുദ്ധാത്മാക്കളുടെ അപേക്ഷയെ പരിഗണിച്ച് അവരെയും വെറുതെ വിടുന്ന കാര്യം പരിഗണിക്കുകയും ചെയ്യും. പല സിനിമകളിലും സുരേഷ് ഗോപിയെപ്പോലെയുള്ള  അതിമാനുഷകരായ കുറ്റാന്വേഷകർ കൊടും ഭീകരരുടെയും കൊലപാതകികളുടെയും രഹസ്യങ്ങൾ മുഴുവൻ ഒളിപ്പിച്ചു വച്ചിട്ടുള്ള കമ്പ്യൂട്ടർ പാസ്‌വേഡും മറ്റും മൂന്നാമത്തെ പരിശ്രമത്തിൽ ധ്യാനിച്ചു കണ്ടുപിടിക്കുന്നതിന്റെ വിശദീകരിച്ച രൂപമാണ് ‘കെയർ ഓഫ് സൈറ‘യുടെയും അടിസ്ഥാന ചട്ടക്കൂട്. സാമൂഹികയാഥാർത്ഥ്യങ്ങൾ മറ്റൊരു മേഖലയാണ്. അവയുടെ വൈരുദ്ധ്യങ്ങളുടെ പരിഹരണത്തിനായി നമ്മുടെ ചലച്ചിത്രങ്ങൾ ദശാബ്ദങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ ആകസ്മിതകളുടെ ആനുകൂല്യത്തിൽ ആളുകളെ ഉത്തേജിപ്പിച്ചുകൊണ്ടാണ്. പുരുഷനു പകരം സ്ത്രീയെയും വീരത്തിനു പകരം വിനയത്തെയും മാറ്റിസ്ഥാപിച്ചുകൊണ്ട് കഥ പറയുമ്പോഴും ചലച്ചിത്രങ്ങൾ സാമൂഹികപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് പഴഞ്ചൻ രീതിയിൽത്തന്നെയാണ്. അതു മനസ്സിലാക്കുകയാണ് നമ്മുടെ അടിയന്തിര കർത്തവ്യം.
 

March 16, 2017

പാഠം പ്രക്രിയ പഠനനേട്ടം





പാഠപുസ്തകമെന്നാൽ മികച്ച എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകളുടെ സമാഹാരമാണ് എന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. അദ്ധ്യാപക പരിശീലനങ്ങളിൽ പലപ്പോഴും ഒരു പ്രത്യേക പാഠത്തെപ്പറ്റിയുള്ള അതുവരെ ലഭ്യമായ മുഴുവൻ വിവരങ്ങളും നൽകാത്തതിന്റെ പേരിൽ നിരാശരാവുന്ന അധ്യാപകരുണ്ട്. ക്ലാസ് മുറികളിൽ പാഠങ്ങൾ വിനിമയം ചെയ്യുമ്പോൾ കുട്ടികൾക്ക് ആ പാഠത്തെപ്പറ്റിയുള്ള സകല റെഫറൻസുകളും നൽകിക്കൊണ്ട് അറിവിന്റെ കേന്ദ്രമാകാൻ അദ്ധ്യാപകർക്കു അപ്പോഴല്ലേ കഴിയുക എന്നൊരു സംശയം തോന്നാം.  ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ മുന്നിൽ വിനിമയം ചെയ്യുന്ന ഭാഗങ്ങളെപ്പറ്റി യാതൊരു സംശയവും കൂടാതെ സർവജ്ഞാനിയായി വിരാജിക്കുന്ന  ഒരു അദ്ധ്യാപകനെ/അധ്യാപികയെ വിഭാവന ചെയ്യുക നല്ല കാര്യമാണെങ്കിലും ഫലത്തിലത് അധ്യാപക കേന്ദ്രിതമായ പാരമ്പര്യ ചട്ടക്കൂടിനെ ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നു മനസ്സിലാക്കുന്നതാണ് അഭികാമ്യം. സാംസ്കാരിക ഉത്പ്പന്നം എന്ന നിലക്ക് പാഠങ്ങൾക്ക് പല തലങ്ങൾ ഉണ്ടാവും. അവയ്ക്ക് സ്ഥിരമായ ഒരർഥമല്ല ഉള്ളത്.  പാഠ്യപദ്ധതികൾ ബോധനോദ്ദേശ്യത്തെയും പഠനനേട്ടത്തെയും ലക്ഷ്യമാക്കി കാലാകാലങ്ങളിൽ രൂപപ്പെടുത്തുന്നവയാണ്. ഒരു പാഠം എങ്ങനെ വിനിമയം ചെയ്യണമെന്ന് വിശദീകരിക്കുന്നതിനുമാത്രമാണ് പരിശീലനങ്ങൾ ഊന്നൽ നൽകുന്നത്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതും അവ ലക്ഷ്യാധിഷ്ഠിതമായോ എന്നു വിലയിരുത്തേണ്ടതും അദ്ധ്യാപകരുടെ കടമയാണ്. അദ്ധ്യാപകന്റെ കൈയിലുള്ള വസ്തുതകളെല്ലാം നിറച്ചുവിടാനുള്ള ശൂന്യമായ ചാക്കായി കുട്ടിയെ  പരിണമിപ്പിക്കുന്നതിനു പകരം എന്താണ് വേണ്ടത്? ക്ലാസ് റൂം വിനിമയങ്ങൾ അദ്ധ്യാപക കേന്ദ്രിതമാകാതെ കുട്ടിയെ കേന്ദ്രീകരിക്കുന്നതാവണം. എങ്ങനെ? വിവിധതരം പ്രക്രിയകളിലൂടെ.

          ഒരു പാഠത്തിനെ തുടർന്ന് ധാരാളം ചോദ്യങ്ങളുണ്ടാവും. ആ പാഠം ഉൾപ്പെടുന്ന യൂണിറ്റിനെ ഒന്നായി പരിഗണിച്ചും ചോദ്യങ്ങളുണ്ട്. ചോദ്യങ്ങൾ, 2012 -ലെ പാഠ്യപദ്ധതിയനുസരിച്ച് പഠനനേട്ടമായി അതിരുകൾ ചുരുങ്ങി വേഷം മാറിയ, മുൻപ് ബോധനോദ്ദേശ്യങ്ങൾ എന്നു വിശാലമായ അർത്ഥത്തിൽ വിളിച്ചിരുന്ന ഉത്പന്നത്തെയാണ് ലക്ഷ്യമാക്കുന്നത്. പഠനനേട്ടങ്ങൾ എന്നു വിളിക്കുമ്പോൾ ഈ ലക്ഷ്യത്തിന് അളക്കാവുന്നതും നിരീക്ഷിക്കാവുന്നതുമായ രൂപം ഉണ്ടാവും. മുൻകൂട്ടി നിശ്ചയിച്ച കാലയളവിനുള്ളിൽ കുട്ടിക്ക് (പഠിതാവിന്) വെളിവാക്കാൻ കഴിയുന്ന അറിവും പ്രവൃത്തിയും എന്തെന്നോ എങ്ങനെയെന്നോ വ്യക്തമാക്കിയാൽ അതു പഠനനേട്ടമായി (ടൊറെന്റോ സർവകലാശാലയുടെ പഠനനേട്ടങ്ങൾക്കുള്ള ഉദാഹരണങ്ങൾ എന്ന പ്രബന്ധം നോക്കുക) ഒരു പക്ഷേ ക്ലാസിൽ കുട്ടികൾ സാമൂഹിക പ്രശ്നം വിശകലനം ചെയ്യുന്നുണ്ടാകും. കാവ്യഭാഷയെപ്പറ്റി സംവാദങ്ങൾ നടത്തുന്നുണ്ടാകും. ആ വിശകലനത്തിലൂടെയും ചർച്ചയിലൂടെയും വ്യക്തമായ വസ്തുതകൾ ഒരു കുറിപ്പാക്കിയാൽ അതിൽ ക്രമപ്പെടുത്തിവച്ച് ആശയങ്ങൾക്ക് എടുത്തു കാണിക്കാവുന്ന തെളിവായി. അതിലെ വാദഗതിക്ക് എത്ര മൂർച്ചയുണ്ടെന്നും എത്രമാത്രം യുക്തിസഹമാണെന്നും വിലയിരുത്താം. മറ്റൊരാളിന്റെ ചർച്ചാകുറിപ്പുമായി അതിനെ താരതമ്യം ചെയ്യുകയും ആവാം. അതുകൊണ്ടതിനെ നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ  പഠനനേട്ടം എന്നു വിളിക്കാം 

          പന്ത്രണ്ടാം തരത്തിൽ മലയാളം ഉപഭാഷയായി പഠിക്കുന്ന ഒരു കുട്ടി നാലു യൂണിറ്റുകളിലായി 17 മുഖ്യരചനകളിലൂടെ കടന്നു പോകുന്നുണ്ട്. പ്രവേശകമായും പാഠപ്രവർത്തനത്തിനുള്ള ഉപാദാനമായും പരിചയപ്പെടുന്നവ വേറെ. അവയിലൂടെ കുട്ടിക്കു നേടേണ്ടത് പലതരത്തിലുള്ള പഠനനേട്ടങ്ങളാണ്. അനുബന്ധരചനകളും പുറമേയുള്ള വായനയും അദ്ധ്യാപകനിൽനിന്നും വായനശാലകളിൽനിന്നും മറ്റു വ്യക്തികളിൽനിന്നും ഇന്റെർനെറ്റുപോലുള്ളിടങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങളും വസ്തുതകളും കുട്ടികളുടെ വിശകലന- വിമശനാത്മക ചിന്തകൾക്ക് വളമായി നിന്നുകൊണ്ട് അവരുടെ ഉത്പന്നങ്ങളെ അക്കാദമികമൂല്യമുള്ളതാക്കി മാറ്റുന്നു. അതിന്റെ ക്രമാനുഗതമായ വളർച്ചയെ നിരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ളതാണ് നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം. പാഠത്തിലെ ഉള്ളടക്കങ്ങൾ മനസിലാക്കിക്കൊണ്ടുള്ള ജ്ഞാനപരമായ (ആശയപരമായ) പഠനനേട്ടമാണ് ഇക്കൂട്ടത്തിൽ പ്രധാനമെങ്കിലും പ്രക്രിയകളിലൂടെ നേടുന്നവയും  സാമൂഹികവും വൈകാരികവുമായ ശേഷികളും പഠനനേട്ടമായി മാറുന്നുണ്ട്.  നിരന്തരമൂല്യനിർണ്ണയത്തിൽ ഇവയും പ്രധാനമാണ്. 

          പാഠഭാഗത്തിന്റെ ഉള്ളടക്കത്തിനൊപ്പം കുട്ടിക്കു ലഭിക്കുന്ന മനോഭാവങ്ങളും ശേഷികളും നൈപുണികളും പഠനപ്രക്രിയയിൽ പ്രധാനമാണ്. ചിന്താശേഷിയാണ് അവയിലൊന്ന്. ഓർമ്മിക്കുക എന്നത് സാധാരണ നിലയിൽ കീഴേത്തട്ടിൽ നിൽക്കുന്ന ചിന്താപ്രവർത്തനമാണ്. താരതമ്യം ചെയ്യുക, പഠിച്ചവ പുതിയ സന്ദർഭങ്ങളിൽ പ്രയോഗിക്കുക, വിശകലനം ചെയ്യുക, സൃഷ്ടിക്കുക തുടങ്ങിയവ താരതമ്യേന ഉയർന്ന ചിന്താശേഷികൾ ആവശ്യപ്പെടുന്ന പ്രക്രിയകളുമാണ്.
ചിന്താശേഷികളുടെയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുടെയും പട്ടിക
ഓർമ്മിക്കുന്നു
നിർവചിക്കുന്നു
പട്ടികപ്പെടുത്തുന്നു
മനസ്സിലാക്കുന്നു
തെരെഞ്ഞെടുക്കുന്നു വിവരിക്കുന്നു
ചർച്ച ചെയ്യുന്നു
പ്രയോഗിക്കുന്നു
വ്യാഖ്യാനിക്കുന്നു
നിർദ്ദേശിക്കുന്നു
ചിത്രീകരിക്കുന്നു
അപഗ്രഥിക്കുന്നു
ആസ്വാദനം തയാറാക്കുന്നു
താരതമ്യം ചെയ്യുന്നു
വിമർശിക്കുന്നു
വിലയിരുത്തുന്നു
വാദിക്കുന്നു
പ്രതിരോധിക്കുന്നു
തീർപ്പുകല്പിക്കുന്നു
സൃഷ്ടിക്കുന്നു
ആസൂത്രണം ചെയ്യുന്നു കൂട്ടിയിണക്കുന്നു
വികസിപ്പിക്കുന്നു
നിർമ്മിക്കുന്നു


          ഓരോ ഘട്ടത്തിനുമനുസരിച്ചുള്ള ചിന്താശേഷികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ക്രമാനുഗതമായ പ്രവർത്തനങ്ങളാണ് ഒരു പാഠപുസ്തകത്തിന്റെ മൂല്യത്തെയും സ്വഭാവത്തെയും നിർണ്ണയിക്കുന്നത്. ഒപ്പം കുട്ടിയിൽ വളർന്നു വരേണ്ട മനോഭാവങ്ങൾക്കും ക്ലാസ് റൂം പ്രവർത്തനം ദിശാമാർഗം നൽകുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം, പാർശ്വവത്കൃതരായ ജനങ്ങളോടും അവശരോടുമുള്ള സമീപനം, വർഗ - ലിംഗ സമത്വത്തെപ്പറ്റിയുള്ള ധാരണകൾ, യുക്തിബോധവും ശാസ്ത്രീയ വീക്ഷണവും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയുള്ള അനേകം ധാരണകളും ശേഷികളും കുട്ടികൾ ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെയാണ് കുട്ടിയുടെ മനസ്സിൽ പതിയേണ്ടത്. പാഠങ്ങളല്ല, അവയെ ഉപയോഗിച്ചുകൊണ്ട് എന്തു ചെയ്യണമെന്ന നിർദ്ദേശങ്ങൾ അതുകൊണ്ടാണ് ആ രചനകളെക്കാൾ പ്രധാനമാണെന്നു പറയുന്നത്. കുട്ടികളുടെ വളർച്ചാഘട്ടത്തെ ശരിയായി നിർണ്ണയിച്ച്, അവർക്ക് നിശ്ചിതശേഷി കൈവരിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് സത്യത്തിൽ ഒരു പാഠപുസ്തകവിനിമയം നേരിടുന്ന യഥാർത്ഥ വെല്ലുവിളി.

          അതോടൊപ്പം സംഭവിക്കുന്ന മറ്റൊരു കാര്യം മൂല്യങ്ങളുടെ വിനിമയമാണ്. മൂല്യങ്ങൾ പലപ്പോഴും അപകടകരമായ ഒരു സങ്കല്പമാണ്. വ്യക്തിമൂല്യങ്ങളും മതപരമായ മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും ഉണ്ടല്ലോ. പലപ്പോഴും അവ തമ്മിൽ പൊരുത്തപ്പെടാതെ സംഘർഷങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരിക്കാൻ പാടില്ലെന്നും പരസ്പരം സംസാരിക്കാൻ പാടില്ലെന്നും അനുശാസിക്കുന്നതും ഒരു തരം മൂല്യബോധത്തിന്റെ ഭാഗമാണ്. ലിംഗ വിവേചനം, സമത്വം തുടങ്ങിയ ഉയർന്ന മൂല്യങ്ങൾക്ക് എതിരാണ് അത്തരം പ്രായോഗിക മൂല്യങ്ങൾ. പഠിക്കാത്തതിനു ശാരീരിക ശിക്ഷ നൽകുന്നതും കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ ബാഗുകൾ പരിശോധിക്കുന്നതും ഒരു തരത്തിൽ മൂല്യബോധത്തിന്റെ പ്രകടനം തന്നെയാണ്. കുട്ടികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നതിൽ (വർത്തന വ്യതിയാനം) അധ്യാപകർക്കുള്ള പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്താണ് ഈ ശിക്ഷാവിധികളേറെയും നടപ്പായിട്ടുള്ളത്.  നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സമത്വവും, സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. അവയ്ക്കനുസൃതമായ ആശയങ്ങളിലൂടെ കുട്ടികളിൽ വളർന്നുവരേണ്ട മനോഭവങ്ങളെപ്പറ്റിയാണ് ക്ലാസ് മുറികൾ  ആകുലപ്പെടേണ്ടത്. പ്രത്യക്ഷത്തിൽ പ്രതിലോമകരം എന്നു തോന്നുന്ന പാഠങ്ങളിലെ ആശയങ്ങൾപോലും സ്വന്തം വിവേചനശക്തി ഉപയോഗിച്ചുകൊണ്ട് കാലോചിതമായി വിശകലനം ചെയ്തുകൊണ്ട്, കുട്ടികൾക്ക് യുക്തമായ തീരുമാനത്തിലെത്താൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ അവരെ പങ്കാളിയാക്കണം. അനുഭവപരിസരങ്ങളെക്കുറിച്ചുള്ള ബോധ്യവും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും ഉൾക്കൊണ്ടുകൊണ്ടു മാത്രമെ മൂല്യബോധത്തെപ്പറ്റി ഉറക്കെ സംസാരിക്കാനാവുകയുള്ളൂ എന്നു ചുരുക്കം.

   സഹനം സാധാരണ കുട്ടികൾ പരിശീലിക്കേണ്ട മൂല്യമായിട്ടാണ് നാം കണക്കാക്കി വരുന്നത്. ആറ്റൂരിന്റെ സംക്രമണം എന്ന കവിതയുടെ ആദ്യഭാഗത്ത്, കുറ്റിച്ചൂലും നാറത്തേപ്പുമൊക്കെയായി മാറുന്ന സ്ത്രീയെ ചൂണ്ടി,  സഹനം എന്ന മൂല്യത്തെപ്പറ്റി ബോധമുണ്ടാക്കുന്നതരം പ്രവർത്തനം അദ്ധ്യാപിക വിഭാവനം ചെയ്യുന്നത് കടന്ന കൈയായിരിക്കും. പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴുവാകാം, പക്ഷേ മണ്ണു തിന്നുന്നവൻ ഞാഞ്ഞൂലായി തീരുന്നു (എം എൻ വിജയൻ, കാവ്യകലയെപ്പറ്റി ചില നിരീക്ഷണങ്ങൾ, പ്ലസ് വൺ മലയാളം) എന്ന വാക്യത്തെ പുസ്തകവായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രവർത്തനത്തിന്റെ ഉപാധിയായി സ്വീകരിച്ചാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക എന്നു വ്യക്തമാണല്ലോ.  

          മുൻ വർഷങ്ങളിൽ ആറാം ക്ലാസിൽ കുട്ടികൾ പഠിച്ച ഹൈദരാലിയുടെ മഞ്ജുതരത്തിലെ ഒരു ഭാഗം തന്നെയാണ് ഇപ്പോൾ പന്ത്രണ്ടാം ക്ലാസിലും കുട്ടി പഠിക്കുന്നത് (പദത്തിന്റെ പഥത്തിൽ) . പത്താം ക്ലാസിലെ വിശ്വരൂപം എന്ന കഥയിൽ തിരിച്ചറിഞ്ഞ ലളിതാംബിക അന്തർജ്ജനത്തിന്റെ എഴുത്തുശൈലിയിലേക്കുതന്നെയാണ് പതിനൊന്നാം ക്ലാസിൽ ലാത്തിയും വെടിയുണ്ടയും എന്ന നോവൽഭാഗം പഠിച്ചുകൊണ്ട് കുട്ടി എത്തിച്ചേരുന്നത്. എന്നാൽ പാഠങ്ങളാകുന്നതോടെ രചനാഭാഗങ്ങൾ വായനാനുഭവം എന്ന നിലവിട്ട് അനുഭവത്തിന്റെ ഭാഗമായി മാറുന്നു. ആറാം ക്ലാസിലെ കുട്ടിയുടെ അനുഭവത്തിന്റെ തലമല്ല, പന്ത്രണ്ടാം ക്ലാസിലെ കുട്ടിക്ക് എന്നുള്ളതിനാൽ അവന്റെ/അവളുടെ ചിന്താപ്രക്രിയയ്ക്ക് കൂടുതൽ പ്രചോദനം ആവശ്യമാണ്. ഹൈദരാലിയെ ബകവധം പഠിപ്പിച്ച അദ്ധ്യാപകന്റെ പേരു പറയാൻ കഴിയുമോ എന്നു പരിശോധിക്കുന്നതിലൂടെ ആറാം ക്ലാസിലെ കുട്ടിയുടെ മനസിലാക്കൽ (ധാരണ) എന്ന പ്രക്രിയയുടെ പ്രാഥമിക പരിശോധന നിർവഹിക്കാൻ പറ്റുമെങ്കിൽ, ക്ലാസിൽ കുട്ടികൾ ആദ്യമൊക്കെ തന്നിൽനിന്ന് അകന്നിരുന്നിരുന്നു എന്ന ഹൈദരാലിയുടെ പ്രസ്താവനയുടെ സാമൂഹികമായ വിവക്ഷകൾ അപഗ്രഥിക്കുന്നതരം ഉയർന്ന പ്രവർത്തനങ്ങളിലൂടെയാണ് പന്ത്രണ്ടാംതരത്തിലെ കുട്ടി കടന്നുപോകുന്നത്. അതോടൊപ്പം കലാമണ്ഡലം എന്ന സ്ഥാപനം മതനിരപേക്ഷമാകുന്നതിന്റെ ചരിത്രവും അതിനു പിന്നിലെ സാമൂഹികശക്തികളും അതിന്റെ ഫലങ്ങളുമെല്ലാം പന്ത്രണ്ടാം തരത്തിലെ ക്ലാസ് റൂം വിനിമയത്തിൽ പ്രധാനമാവും.
          മറ്റൊരു ഉദാഹരണത്തിലൂടെ ഈ കാര്യം കുറച്ചുകൂടി വ്യക്തമാക്കാം. പ്ലസ് ടുവിലെ മാധ്യമം എന്ന യൂണിറ്റിലെ നവമാധ്യമങ്ങൾ ശക്തിയും സാധ്യതയും എന്ന വി കെ ആദർശിന്റെ ലേഖനം നോക്കുക. നവമാധ്യമങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്ന ആ ലേഖനം, പരമ്പരാഗതമായ മാധ്യമങ്ങളിലല്ല, ബ്ലോഗായിട്ടാണ് പ്രസിദ്ധീകരിച്ചതെന്ന ഒരു പ്രത്യേകതയുണ്ട്. അതിലെ പ്രതിപാദ്യത്തെ ആശയഭൂപടമാക്കിയാൽ നമുക്കു കിട്ടുന്ന പോയിന്റുകൾ ഇവയായിരിക്കും.
1. പരമ്പരാഗതമാധ്യമങ്ങളിൽനിന്നും നവമാധ്യമങ്ങൾക്കു് വ്യത്യാസമുണ്ട്
2. നവമാധ്യമങ്ങൾ എന്ന പേരിനേക്കാൾ സാമൂഹികസമ്പർക്ക മാധ്യമങ്ങൾ എന്ന പേരാണ് ഉചിതം
3, മൊബൈൽ ഇന്റെർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവുമാണ് നവമാധ്യമങ്ങളുടെ സാർവത്രികതയ്ക്കു കാരണം
4. കാലതാമസമില്ലാത്ത വിവരലഭ്യത,
ഉടൻ പ്രതികരണത്തിനുള്ള സൗകര്യം,
പത്രാധിപരുടെ മേൽനോട്ടമില്ലായ്മ,
പങ്കുവയ്ക്കുന്ന വിവരങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം,
സമാനമനസ്കരെ കണ്ടെത്താനും ഒന്നിക്കാനുമുള്ള സാഹചര്യം,
ജനാധിപത്യവേദികൾ എന്ന നിലക്ക് കൈവന്ന പ്രാധാന്യം
- തുടങ്ങിയവയാണ് സാമൂഹികസമ്പർക്ക മാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നത്.
5. ഇന്റെർനെറ്റിന്റെ വ്യാപനം മലയാളം ഉൾപ്പടെയുള്ള പ്രാദേശികഭാഷകളെ തളർത്തുകയല്ല, വളർത്തുകയാണ് ചെയ്തത്
6. നവമാധ്യമങ്ങൾ നൽകുന്ന എണ്ണമറ്റ സൗകര്യങ്ങളും സാധ്യതകളും പരിഗണിക്കുമ്പോൾ ദുരുപയോഗത്തിനുള്ള സാഹചര്യത്തെ അവഗണിക്കാവുന്നതേയുള്ളൂ.

          ഈ ആശയങ്ങളിൽനിന്ന് കുട്ടികൾ എത്തിച്ചേരേണ്ട മേഖലകൾ ഏതു വേണമെന്ന് അദ്ധ്യാപികയ്ക്കു തീരുമാനിക്കാവുന്നതാണ്. ഏത് ആശയത്തെയും വിശദമായി പരിശോധിച്ച് പഠനനേട്ടങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം പ്രവർത്തനങ്ങൾ ഒരുക്കാവുന്നതാണ്. ഇന്റെർനെറ്റ് ദുരുപയോഗത്തിനു സാധ്യതയുള്ളതാണെന്ന പരാമർശം നോക്കുക. മുതിർന്ന തലമുറയുടെ അഭിപ്രായഗതിക്കൊപ്പം പോകുന്ന ഒരു സങ്കല്പമാണത്. അതു മാത്രം കുട്ടികളിൽ ശക്തിയായി പതിയണമെന്നുറച്ച്, ഒരു അദ്ധ്യാപികയ്ക്ക് ലേഖനത്തിലെ മറ്റു ഭാഗങ്ങളെ അവഗണിച്ചുകൊണ്ട് ഇന്റെർനെറ്റുകളുടെ ദൂഷ്യവശംമാത്രം കുട്ടികളുടെ മനസ്സിൽ പതിയക്കത്തവിധത്തിൽ ഒരു പത്രവാർത്തയും വിദഗ്ധരുടെ അഭിപ്രായവും കൂട്ടിച്ചേർത്ത് മൂന്നോ നാലോ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. പകരം, വിക്കി പീഡിയ വിക്കി സോഴ്സ്, ഓളം ഓൺ ലൈൻ നിഘണ്ടു എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് മലയാള പഠനത്തിന് ഇവയെ എങ്ങനെ ഉപയോഗിക്കാം എന്ന് കൂട്ടായി ചിന്തിക്കുന്ന തരത്തിലും അവയ്ക്ക് കുട്ടികൾ സംഭാവന നൽകുന്നതരത്തിലും ഘട്ടം ഘട്ടമായി, മലയാളം ടൈപ്പിങ് ടൂളുകൾ, മലയാളം ടൈപ്പിങ്, പഴയ പുസ്തകങ്ങൾ തേടി പിടിക്കൽ, അവയുടെ സ്കാനിങ്, വിക്കി സോഴ്സിലേക്ക് അവയുടെ അപ് ലോഡിങ്, സ്കൂൾ സമയം കഴിഞ്ഞും മറ്റ് അവധികൾക്കും കൂട്ടായി അവ ടൈപ്പു ചെയ്യൽ, അങ്ങനെ സ്കൂളിന്റെ വകയായി പകർപ്പവകാശം കഴിഞ്ഞ ഒരു മലയാള പുസ്തകം ലോകത്തിന്റെ ഏതു കോണിൽ ഇരിക്കുന്ന ആളിനും ലഭിക്കത്തക്കവിധത്തിൽ വിക്കി (ഓൺ ലൈൻ) വായനശാലയിൽ' ചേർക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനത്തിൽ അവരെ പങ്കാളിയാക്കുകയും ചെയ്യാം.
          ഇതേ പാഠത്തിന്റെ ഒരു പ്രവർത്തനമായി 'ഇന്റെർനെറ്റ് ദുരുപയോഗം കുട്ടികൾക്കിടയിൽ' എന്ന വിഷയത്തിൽ ഒരു സർവേ നടത്തി അതിന്റെ ഫലം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കാൻ നൽകിയിട്ടുണ്ട്. ക്ലാസ് റൂമിൽ മൾട്ടി മീഡിയ ഉപയോഗിച്ചുകൊണ്ട് ഗൂഗിൾ ഫോം എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയാൽ ഒരു സർവേ ഫോം തയാറാക്കുന്നതിനു മാത്രമല്ല. ഫലങ്ങൾ അപഗ്രഥിക്കാനും അതിനെ ഒരു റിപ്പോർട്ടാക്കാനും കാലതാമസമില്ലാതെ കുട്ടികൾക്കു കഴിയും. ഇനി അവരുടെ ഉന്നതപഠനവുമായി ബന്ധപ്പെട്ട അനേകം സർവേകൾ നടത്തുന്നതിനും വിവരങ്ങൾ അപഗ്രഥിക്കുന്നതിനും അത് മാർഗദർശകമാവുകയും ചെയ്യും. നവമാധ്യമങ്ങളുടെ സാധ്യത ജീവിതസന്ദർഭങ്ങളിൽ ഗുണപരമായി പ്രയോജനപ്പെടുത്തുന്നു എന്ന പഠനനേട്ടത്തിന് യോജിച്ച പ്രവർത്തനമായി അതു മാറുകയും ചെയ്യും.

രണ്ടു കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് ഇത്രയും എഴുതിയത്.
1. ഒരു പുസ്തകത്തെ പാഠപുസ്തകമാക്കുന്നത് അതിലെ രചനകളല്ല, ബോധനോദ്ദേശ്യങ്ങൾ പഠനനേട്ടങ്ങളാക്കാനുദ്ദേശിച്ച് എഴുതിച്ചേർക്കുന്ന പ്രവർത്തനങ്ങളാണ്.
2. രചനയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ സമാഹരിച്ചല്ല ക്ലാസ് മുറികൾ സമ്പന്നമാകുന്നത് പകരം പുതുമയുള്ളതും രസകരമായതും പഠനത്തെ ഉത്തേജിപ്പിക്കുന്നതും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തെ ഉറപ്പാക്കുന്നതും ഉയർന്ന ചിന്താശേഷി കൈവരിക്കാവുന്നതുമായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടാണ്.

വെളുപ്പെങ്ങനെ ചുവപ്പായി ?



തിരുവഞ്ചൂർ രാധാകൃഷ്ണൻ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിക്കുന്നതായി ഭാവിക്കുന്നൊരു ട്രോളിൽ സിനിമയുടെ പേര് ‘മെക്സിക്കൻ അപാകത’ എന്നാണ് പിള്ളേര് എഴുതിവച്ചിരിക്കുന്നത്. ഓർത്താൽ അതൊരു സത്യപ്രസ്താവനയാണ്. തമാശയല്ല. തിരുവഞ്ചൂരു പറയുന്നതായി ഭാവിക്കുന്നതിലേ അപാകതയുള്ളൂ. ഖദറിട്ടുകൊണ്ടിരുന്ന് ‘ഒരു മെക്സിക്കൻ അപാകത‘യ്ക്ക് ‘മികച്ഛ ചിത്ര’ത്തിനുള്ള അവാർഡു പ്രഖ്യാപിക്കുന്നതു വഴിക്കുള്ള ചെറിയ ഹാസ്യവും. ബാക്കിയെല്ലാം ശരിയാണ്. ഇത്തവണത്തെ സമകാലിക മലയാളം വാരികയുടെ പിന്നാമ്പുറം പേജിലും ഈ അപാകതയാണ്. മഹാരാജാസിന്റെ വർത്തമാനകാലം നിന്നു കത്തുമ്പോൾ, എങ്ങനെ കുളിരുന്നൂ മി.ഇമ്മട്ടിയ്ക്ക് ഈ ഭൂതകാലം എന്നു ചോദിച്ചുകൊണ്ടുള്ള പോസ്റ്റാണ് അവിടെ. 

അനുഭവത്തെ വിശകലനം ചെയ്യുന്നതു വേറൊരു രീതിയാണ്. അനുഭവത്തെ ഉൾക്കുളിരാക്കുന്നത് മറ്റൊന്നും. തീവ്രമായ ചില വിശ്വാസങ്ങൾ വന്നു തള്ളുമ്പോൾ അതാവിഷ്കരിച്ചുപോവുക വലിയ അപരാധമൊന്നും അല്ല. കണ്ടിട്ടില്ലേ, പിള്ളാരുടെ ഉൾക്കുളിർ പോസ്റ്റുകൾ? ‘ബസ്സിൽ വച്ച് ചേച്ചി, ഒരു മാതൃകാ ആദർശം കണ്ട് ‘ആർ എസ് എസ് കാരനാണോ’ എന്നു ചോദിച്ചത്, അതേ ചേച്ചി തിരിച്ചു വരുമ്പോൾ അതേ വോൾടേജിലുള്ള മറ്റൊരു ആദർശം കണ്ട് ‘കമ്മ്യൂണിസ്റ്റുകാരനാണോ’ എന്നും ചോദിച്ചത്. ഫോൺ വിളിക്കുന്നതിനു മുൻപേ, സാക്ഷാൽ പിണറായി വിജയൻ തന്നെ വന്ന് ലൈൻ നന്നാക്കിക്കൊടുത്തിട്ട് ഒരു നന്ദിവാക്കുപോലും കേൾക്കാൻ നിൽക്കാതെ ഓട്ടോറിക്ഷയിൽ കേറി ഗൃഹാതുരത്വം ഇല്ലാതെ മടങ്ങി പോകുന്നത് ! അതിന്റെ കൂടിയ രൂപമായും സിനിമയ്ക്ക് അവതരിച്ചുകൂടേ? വിശ്വാസമല്ലേ എല്ലാം..  അതുകൊണ്ട് വിശ്വാസികൾക്ക് അകത്തിരുന്ന് കൈപൊക്കി ‘ഹാലേലൂയാ’ വിളിക്കാം. അല്ലാത്തവർക്ക് പുറത്തു നിന്ന് തമാശ കാണാം..ഏതു നിലയ്ക്കായാലും  സംസ്കാരപഠനത്തിന് നല്ല വിഭവവുമാണ്.. പൊടി തട്ടിയെടുക്കണമെന്നേയുള്ളൂ..

മെക്സിക്കോ എന്ന മുറിയിലെ പ്രേതസാന്നിദ്ധ്യം വിപ്ലവവീര്യം കൂട്ടാൻ ഇറങ്ങി നടക്കുന്നത് ഒരു വഴിതെറ്റലാണ്. ആദർശത്തിന്റെ ആൾരൂപമായ കമ്മ്യൂണിസ്റ്റ് സഖാവിനെ അനാക്രികളുടെ പാട്ടിന്റെ ഉദ്ഘാടനത്തിനു വരുത്തിയതും അനാമത്താണ്.  വിപ്ലവം തീപാറിക്കണമെങ്കിൽ പെണ്ണിൽനിന്നു വിടുതിവേണമെന്നൊരു കാൽപ്പനിക സ്വപ്നംകൂടി അകത്തു പാറി കളിക്കുന്നുണ്ട്. മറ്റൊരാളിന്റെകൂടെ പോയതല്ല, പ്രണയം അസ്ഥിക്കു പിടിക്കും മുൻപ് തന്റെ കാമുകനെ ഉപകാരിയായ സുഹൃത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അനു ചെയ്തത്. എന്നിട്ടും അതിലൊരു വഞ്ചനയുണ്ടെന്ന മട്ടിലാണ് പോളിന്റെ തദ്വാരാ കഥാകൃത്തിന്റെ മസിലു പിടിത്തം. ആത്മീയ ജീവിതത്തിനുതകാത്തതാണ് പെണ്ണെന്ന് നമ്മുടെ ആചാര്യന്മാർ വിചാരിച്ചുവശായിരുന്നതുപോലെ വിപ്ലവംകൊണ്ട് മസിലുപിടിക്കാൻ പെണ്ണ് ഒരു അപാര തടസ്സമാണെന്ന് ടോം ഇമ്മട്ടിക്ക് ദർശനംകിട്ടിയതുപോലെയുണ്ട്.

 ജോമീ എന്ന കറുത്ത കഥാപാത്രമുണ്ട് സിനിമയിൽ ആദ്യാവസാനക്കാരനായിട്ട്, അയാളെ എവിടെയും പിന്നെ കാണുന്നില്ല. സിനിമയുടെ ഒരു ആഘോഷത്തിലും അയാളില്ല. അയാൾക്ക് വീട്ടിൽ അഞ്ചു സഹോദരിമാരാണ്. പോരാത്തതിന് ഇവരഞ്ചുപേരും വീട്ടിൽ ‘ഒറ്റയ്ക്കായതുകൊണ്ടാവണം‘ അയല്പക്കത്തുനിന്നൊരു ചേച്ചികൂടി ആ വീട്ടിലെ ഒറ്റമുറിയിൽ വന്നു കൂട്ടു കിടക്കുന്നുണ്ട്. ഇയാൾ മഹാരാജാസിൽ പഠിച്ച് ജയിച്ച് ഒരു ജോലി കിട്ടിയിട്ടുവേണം ഇവരെ ഓരോരുത്തരെയായി വിവാഹം കഴിച്ചയയ്ക്കാൻ.. ചുവപ്പു കൊടി നാട്ടുക എന്ന ഭീകര ക്ലൈമാക്സിലേക്ക് കണ്ണും തുറുപ്പിച്ച് ഓടുന്നതിനിടയിൽ സിനിമ വിട്ടുപോയ യഥാർത്ഥ ചരിത്രങ്ങളുടെ കൂട്ടത്തിൽ ഈ സ്ത്രീകളുടെയുമുണ്ട്. സിനിമയിൽ ഈ പറഞ്ഞ സീൻ ഒരു ആറ്റൻ തമാശയാണ്.. വല്യമ്മയോളം പ്രായമായ സ്ത്രീകൾ ദാരിദ്ര്യംകൊണ്ട് കൂരയിൽ മൂത്തുനരച്ചിരിക്കുന്നു. പ്രത്യേകിച്ച് കഴിവൊന്നും ഇല്ലാത്ത അനിയൻ അന്തംവിട്ട് ഒരു പാളയത്തിൽ ചെന്നു കൂടിയിരിക്കുന്നു. മുല്ലനേഴി മാഷ് അവനെന്തോ കഴിവുണ്ടെന്നു പറഞ്ഞിരുന്നു. ഒരിക്കൽ കഞ്ചാവോ കള്ളോ എന്തോ തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയിൽ അവൻ ഉരുവിട്ട്  കേൾക്കുന്നവരുടെ കണ്ണുതള്ളിക്കുന്ന ഡയലോഗിൽ ആ കഴിവ് സുപ്തമായി, നിലീനമായി കിടക്കുന്നത് സിനിമ കാണിച്ചുതരുന്നു. എവിടെയും ഗുണം പിടിക്കാതെ പോകുന്നതാണ് ആ കഴിവ്. ക്യാമ്പസ്സിൽ ഒരു കൊടി കുത്തുന്നത്  (അതു മാത്രമേ പിന്നീട് കുത്താൻ പാടുള്ളൂ എന്നതും) വലിയ കാര്യമാണെന്ന് സ്ഥാപിച്ചു കാറി വിളിക്കുന്നതിനിടയിൽ  ഇതുപോലെയുള്ള ജീവിതങ്ങളെ മറന്നുപോകുന്നതോ അതു കാണാൻ ഗൗരവക്കണ്ണില്ലാതാവുന്നതോ ആണ് നമ്മുടെ നവ സിനിമകൾക്കുള്ള പല പോരായ്മകളിലൊരു ഘടകം ! 

പക്ഷേ ആലോചിച്ചാൽ ഇങ്ങനെയൊരു അന്തമില്ലാത്ത ഒരു പടപ്പിനകത്ത് ചികഞ്ഞു നോക്കിയാൽമാത്രം കാണാവുന്ന കഷ്ണങ്ങൾ വെറുതേ വന്നു കിടന്ന് തിളച്ചതാണോ?

സിനിമകളിലൊന്നും കഥയില്ലെന്നാണ് പുതിയ പറച്ചില്.. കഥാപരമായി നോക്കിയാൽ പൊളി. ബാക്കിയെല്ലാം കൊള്ളാം ! കഥാപരമായി അപഗ്രഥിക്കാൻ നിന്നാൽ കഥകളിയുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാവുക. പേരിൽതന്നെ പകുതിയിലധികം കഥയാണ്. എന്നാൽ കഥയുണ്ടോ എന്നു ചോദിച്ചാൽ.. തിത്തിത്തെയ്..എന്നാവും താളം... എല്ലാത്തിലും വധമാണ്. സുപ്രസിദ്ധമായ നളചരിതത്തിൽ വധമില്ല, എങ്കിലും കലിയെ ഒന്ന് പേടിപ്പിച്ചു വിടുന്നുണ്ട്.. പാതി ദേവദേഹമായതുകൊണ്ടാണ് ആ കരിയെ വിഖ്യാതവംശജനും അതിപ്രതാപ ഗുണവാനുമായ നായകൻ, നാഥൻ കൊല്ലാതെ വിട്ടത്...

ഉന്നത കുലജാതരായ ആളുകൾ ഭക്ഷണം കഴിക്കുന്നിടത്ത് കൊണ്ടു വയ്ക്കുന്ന ക്യാമറ അഭിജാതമാണ്. അവർ തന്നെ  കഴിക്കുന്ന ചിക്കൻ നഗ്ഗെറ്റ്സ് ഉണ്ടാക്കാനായി കോഴിയെ കൊല്ലുന്നിടത്താണ് ക്യാമറ വച്ചെതെങ്കിൽ അതു മ്ലേച്ഛമായി. വർണ്ണാങ്കിത വസ്ത്രമണിഞ്ഞ നായികയെ കൂട്ടുകാരൻ കെട്ടിപ്പിടിക്കുന്ന ചിത്രം  കുടുംബികമാണ്.  കുഞ്ഞുകുട്ടി പരാതീനങ്ങളോടെ ചെന്നിരുന്ന് രോമാഞ്ചം കൊള്ളാം. അതിനു ശേഷം പ്രസ്തുത ആൺപെൺ വർഗങ്ങൾ കട്ടിലിൽ കിടന്നു കുലുങ്ങുകയും ചൂടുകാരണം വസ്ത്രം മാറ്റിയിട്ട് ഉറങ്ങുകയും ചെയ്യുന്നത് പോണുമായി. വെളുപ്പ് കാണാൻ കൊള്ളാവുന്നതുകൊണ്ട് കൊള്ളാം, കറുപ്പു കാണാൻ കൊള്ളാത്തതുകൊണ്ട് കൊള്ളൂലാ എന്ന ബൈനറി ഒരിടത്തുമാത്രമല്ല പ്രവർത്തിക്കുന്നതെന്നു പറയുകയായിരുന്നു. അവനവന്റെ/വളുടെ ചട്ടക്കൂടിൽനിന്നു പുറത്തുവന്നാലേ ആസ്വാദന തടസ്സങ്ങൾ എന്ന ബാധകളിൽനിന്ന് രക്ഷപ്പെടാൻ പറ്റൂ..   കാർട്ടൂണിന്റെ ജനുസ്സ് വേറെ, ചിത്രങ്ങളുടെ ജനുസ്സുവേറെ.. കാർട്ടൂൺ ഒരു ലോ ആർട്ടാകുന്നത് അതിനു (എണ്ണച്ചായാ- ജലച്ചായാ) ചിത്രവുമായി  പാഠാന്തരത എളുപ്പമല്ലാത്തതുകൊണ്ടാണ് അതേ സമയം ചിത്രത്തിന് കാർട്ടൂണുമായോ, ഫോട്ടോഗ്രാഫിയുമായോ ബന്ധം വയ്ക്കാൻ അത്ര പ്രയാസവുമില്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റെ അതിരുകളാണ് വലുതാവുന്നത്.. ‘ഒരു മെക്സിക്കൻ അപാരത‘ വിപ്ലവ യുവത്വത്തിന് ഒരു പാട് പ്രതീക്ഷകൾ നൽകിയിട്ട് കാര്യമായി കൊഞ്ഞനം കുത്തിക്കാണിച്ച പടമാണ്.  ന്യുജനറേഷൻ സിനിമകൾ എന്നു വിളിക്കപ്പെടുന്ന നവയുവത്വത്തിന്റെ സിനിമകൾ അവയുടെ ആഖ്യാനഭാഷയിലൂടെ ലോകസിനിമയുടെ ചലച്ചിത്രഭാഷയെ എത്തിപ്പിടിക്കാൻ വല്ലാതെ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. അതവരുടെ അനുഭവവുമായി ബന്ധപ്പെട്ട സംഗതിയാണ്. അതിന്റെ ഒരു സാക്ഷിപത്രമാണ് ഇംഗ്ലീഷിൽ മാത്രമുള്ള ടൈറ്റിലുകൾ. വിദേശസിനിമകളുമായി പരിചയമുള്ള ഒരു സമൂഹത്തെയാണ് ഇവർ മുന്നിൽ കാണുന്നത്, അതുകൊണ്ടാണ് സിറ്റി ഓഫ് ഗോഡെന്നും ആമേനെന്നും ട്രാഫിക്കെന്നും ഫ്രൈഡേയെന്നും അങ്കമാലി ഡയറീസെന്നും ഒക്കെ യുള്ള പേരുകൾക്കുതന്നെയും പ്രത്യേകതയുള്ളതായി വരുന്നത്.. പക്ഷേ ഒരു മെക്സിക്കാൻ അപാരതയുടെ ടൈറ്റിൽ പൂർണ്ണമായും മലയാളത്തിലാണ്. അതിന്റെ കാരണം ആ സിനിമ അങ്കമാലി ഡയറീസിനേക്കാൾ കട്ട ലോക്കലാണെന്ന് ടോം ഇമ്മട്ടിക്ക് അന്തരാ ഒരു വെളിച്ചമുണ്ട്.. വിപ്ലവം സമം കാൽപ്പനികത സമം വീരം എന്ന ഇക്വേഷൻ മറ്റൊരിടത്ത് ചിലവാക്കാൻ പറ്റുന്നതാനോ എന്ന സംശയമാണ് ഈ ലോക്കലൈസേഷന്റെ അടിസ്ഥാന പ്രേരണം.. മറ്റൊന്ന് യൂട്യൂബ് പറയുന്ന വാസ്തവങ്ങളെ വച്ചു നോക്കിയാൽ (കെ എസ് യു കാരനായ റെയ്സൺ കുരിയാക്കോസിന്റെ യഥാർത്ഥ പ്രസംഗമാണ് സിനിമയിൽ എസ് എഫ് വൈകാരനായ പോളിന്റെ പ്രസംഗമാവുന്നത്, കെ എസ് യു കാരനായ ജിനോ ജോണിന്റെ എസ് എഫ് ഐയുടെ കൊടിയൊടിക്കലാണത്രേ സിനിമയിൽ കെ  എസ് ക്യുവിന്റെ കൊടിമരം തകർക്കലായി തീരുന്നത്) ഏതുസമയവും ഇടതായും വലതായും രൂപം മാറാവുന്ന പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ചുള്ള സാമാന്യധാരണകളാണ്, സിനിമയുടെ അബോധത്തെ നിശ്ചയിച്ചിരിക്കുന്നത്. ഇത് നമ്മൽ പുതിയകാലത്ത് കാണുന്നത് ട്രോളുകളിലാണ്. 

അടുത്തകാലത്തിറങ്ങിയ ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക്കുന്നതിനു വേണ്ട ദിശാസൂചി നൽകും. വീട്ടിനകത്ത് ചെയ്യേണ്ട അടുപ്പുകത്തിക്കൽ പരിപാടി  തെരുവിൽ ചെയ്യുന്നതിനെ കളിയാക്കിക്കൊണ്ട് ആറ്റുകാൽ പൊങ്കാല വിഷയമായി ഇറങ്ങിയ ട്രോളിനെ ഏറ്റവും അധികം ഷെയർ ചെയ്തത്  മതാധികബോധത്തെ കുറവായി കാണുന്ന ഇടതുപക്ഷക്കാരുമാണ്. അതേ സമയം ആ ട്രോൾ ഉള്ളിൽ (ഒളിപ്പിച്ചു) വച്ചിരിക്കുന്നത് ചുംബനസമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഒരു വാചകവുമാണ്. അതുംകൂടി ചേർത്തുവായിച്ചാലേ ട്രോളിന്റെ ഉദ്ദേശ്യം വ്യക്തമാവുകയുള്ളൂ..  തങ്ങളുടെ നേതാവിനെയുംകൂടി അതു തോണ്ടുന്നുണ്ടെന്നു മനസ്സിലാക്കാതെഅതു ഷെയർ ചെയ്തവരും പ്രചരിപ്പിച്ചവരും ഉണ്ട്. അതേ ആളുകളാണ് ഒരു മെക്സിക്കൻ അപാരത കാണാൻ ചുവപ്പുകൊടിയും പിടിച്ച് തിയേറ്ററിലെത്തിയതെന്ന് മനസിലാക്കിയാൽ പോസ്റ്റ് മോഡേൺ ആഗോളീകരണത്തിൽ വിരുദ്ധദ്വന്ദ്വങ്ങളുടെ പ്രസക്തി എങ്ങനെ ആളുകളെ മക്കാറാക്കിക്കൊണ്ട് പൊതുയിടങ്ങളിൽ സ്ഥാനം പിടിക്കുന്നു എന്നു മനസ്സിലാവും ( ആഗോളീകരണത്തിന്റെ സന്തതിയായ മലാലാ യൂസഫ്‌സായി, ആഗോളീകരണത്തിന്റെ മുതിർന്ന സന്തതിയായ ട്രമ്പിനെ വെല്ലുവിളിച്ചതാണ് ഇതിന്റെ ആഗോളതലത്തിലുള്ള മറ്റൊരു ഉദാഹരണം എന്ന് ഒരു പ്രസംഗത്തിൽ കേട്ടു)

 അതുകൊണ്ട് ഒരു മെക്സിക്കൻ അപാരത ഒരു മുഴുനീള ട്രോളാണ്. അതിന്റെ ആഖ്യാനഭാഷയെ അങ്ങനെ മനസ്സിലാക്കുന്നതാണ് ഉചിതം.