February 15, 2017

കാസ്പർ ഹോസറുടെ മുന്നിലെ വഴികൾ



കള്ളം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കും സത്യം മാത്രം പറയുന്നവരുടെ ഗ്രാമത്തിലേക്കുമുള്ള വഴി എങ്ങനെ കണ്ടുപിടിക്കും എന്ന ഒരു താത്ത്വിക പ്രശ്നത്തെ വളരെ നിസ്സാരമായി വെർണർ ഹെർസോഗിന്റെ കാസ്പർ ഹോസർ പരിഹരിക്കുന്നുണ്ട്, 'എനിഗ്മ ഓഫ് കാസ്പെർ ഹോസർ' എന്ന സിനിമയിൽ. എതിരെ വരുന്നയാളിനോട് 'നീയൊരു മരത്തവളയാണോ' എന്നു ചോദിച്ചാൽ മതി. ഉത്തരത്തിൽ അവൻ വരുന്ന ഗ്രാമത്തിന്റെ സ്വഭാവമുണ്ടാവുമല്ലോ. ഹോസറെ യുക്തിപരിശോധനയ്ക്കു വിധേയനാക്കാനെത്തിയ മനുഷ്യനെ ആ ബദൽചിന്ത സന്തോഷപ്പെടുത്തുന്നില്ല. വിവരണം യുക്തിയാവില്ല, അനുമാനമേ യുക്തിയാവൂ എന്നതാണ് അയാളെ നയിക്കുന്ന തന്ത്രം.  കോഴിക്കോട് സാഹിത്യോൽസവത്തിലെ 'കവിതയുടെ പുതുവഴിമൊഴികളുടെ' സെഷനിലിരുന്ന് പി എൻ ഗോപീകൃഷ്ണൻ ഈ കഥ ഓർമ്മിക്കുന്നതിനുള്ള ഒരു കാരണം, കവിത വ്യക്തിപരം, സൗന്ദര്യശാസ്ത്രപരം, സാമൂഹികം, പ്രതിബദ്ധം എന്നൊക്കെ തിരിഞ്ഞ് തത്ത്വം പറയണോ എന്ന ആറാം മണിക്കൂറിലെ ആശങ്കകളാണ്. ഒരു ദിവസം മുൻപ് 'കഥയുടെ പുതിയ വഴികൾ' തേടുന്നവരുടെ കൂട്ടത്തിലും രചനാപരമായി ഏതൊക്കെ പ്രത്യേകതകളാണ് ജനശ്രദ്ധ നേടേണ്ടത് എന്ന ആശയം ഉയർന്നുവന്നിരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' പെട്ടെന്ന് ചർച്ച ചെയ്യപ്പെട്ടു.  സൗന്ദര്യശാസ്ത്രപരമായ സൂക്ഷ്മതകളും ഭാവുകത്വപരമായ നവീനതകളും ഉള്ളടക്കുന്ന രചനകൾ ഈ ബഹളത്തിൽ കാണാതെ പോകുകയും ചെയ്യുന്നു. ആരാച്ചാർ, അന്ധകാരനഴിയെയും അഴുക്കില്ലത്തെയും ക്യൂവിൽ പിന്നിലാക്കിയത് പക്ഷേ ഈ പ്രകരണത്തിൽ വരുന്ന കാര്യമല്ല. കാരണവുമല്ല.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘നായിക്കാപ്പോ‘ വി എം ദേവദാസിന്റെ ‘അഗ്രഹസ്തമോ‘ സമീപകാലത്ത് വേണ്ടപോലെ ചർച്ച ചെയ്യാൻ ആളുകൾ മുതിരാത്തതിനു കാരണം, സാമൂഹിക പ്രശ്നങ്ങൾക്കുള്ള പ്രതികരണം എന്ന നിലയ്ക്ക് രചനകളെ സമീപിക്കുന്നതാണ്. ടി പി രാജീവൻ, വ്യക്തിഗതാംശങ്ങൾ അപ്രസക്തമാവുകയും പ്രതിബദ്ധതയുടെ ഒച്ചകൾ അരോചകമാംവിധം സർഗാത്മകാവിഷ്കാരങ്ങളിൽ ഇടം നേടുകയും ചെയ്യുന്നതിനെപ്പറ്റി വേവലാതിപ്പെടുന്നു. കഥയുടെ ചർച്ചാവേളയിൽ എഴുതി വായിച്ച ഇന്ദുമേനോന്റെ 'അധികാരത്തെപ്പറ്റിയുള്ള' വിചാരങ്ങൾ അവരോടൊപ്പം വേദി പങ്കിട്ടവരിൽനിന്നും വിമർശനമുയർത്തി. ലാസർ ഷൈൻ, തന്റെ അച്ഛന്റെ തറവാട്ടുപേര് സ്വന്തം പേരിന്റെകൂട്ടിൽനിന്ന് പറിച്ചെടുത്ത് കളഞ്ഞയാളാണ്. അധികാരത്തോടുള്ള സമീപനം എന്തായിരിക്കണമെന്ന് വ്യക്തമാക്കാനാണ് 'പറിച്ചുകളയുക' എന്ന ക്രിയ ലാസർ ഉപയോഗിച്ചത്. അധികാരവുമായുള്ള സമരസത്തെപ്പറ്റി ആലോചിക്കാൻ പോലുമാവാതെ അധികാരത്തെ പ്രതിരോധിക്കുകപോലുമല്ല വേണ്ടത്. വേരോടെ വലിച്ചെടുത്ത് എറിയുകയാണ്  എന്ന് അദ്ദേഹം പ്രമോദ് രാമനോട് യോജിച്ചുകൊണ്ട് മുദ്രാവാക്യങ്ങളുടെ പ്രസക്തിക്ക് അടിവരയിട്ടു. ഇന്ദു, ഭരണകൂടാധികാരം എന്ന് എടുത്തു പറഞ്ഞൊന്നും ഇല്ല. അധികാരം എതിർക്കാനുള്ളതാണെന്ന ബോധ്യത്തെ പങ്കുവയ്ക്കുക എന്നതിനപ്പുറത്ത് (അതാർക്കാണ് അറിഞ്ഞുകൂടാത്തത്? അതേ സമയം അധികാരവുമായി ഏതെങ്കിലും തരത്തിൽ അടുത്തുകൂടാൻ അവസരം ലഭിച്ചാൽ അതിനെ നക്കിയും സേവിച്ചും ന്യായീകരിച്ചും കൂടെ കൂടണമെന്നും ആർക്കാണ് അറിയാത്തത്?) തത്സമയ ചർച്ചകൾക്ക് പരിമിതികളുണ്ട്, മനസ്സിലാക്കാനും പ്രതികരിക്കാനും. വേദിയിലെയും സദസ്സിലേയും അവസ്ഥ അതുതന്നെ. പ്രതിലോമകരമായ പരാമർശങ്ങൾക്കുപോലും അതിന്റെ ഉറവിടത്തിന്റെ ഒച്ചയുടെയും വാഗ്വിലാസത്തിന്റെയും പേരിൽ കിട്ടുന്ന കൈയടികൾ സൂക്ഷ്മമായ ഒരു പ്രതികരണത്തിന് ലഭിച്ചെന്നു വരില്ല. അധികാരത്തിന്റെ കാലികരൂപങ്ങളെ തിരിച്ചറിയാൻ ഇന്ദു മേനോൻ നീട്ടിപ്പറഞ്ഞത് ആരും ശ്രദ്ധിച്ചതായി തോന്നിയില്ല. കാഴ്ചക്കാരനായുണ്ടായിരുന്ന രാജേഷ് വർമ്മ, സ്വകാര്യസംഭാഷണത്തിൽ  അതു വ്യക്തമാക്കിയത് ഇങ്ങനെ : ലാസർ ഷൈൻ, പാരമ്പര്യരീതിയ്ക്കുള്ള സ്വന്തം പേരു പരിഷ്കരിച്ചതിനെപ്പറ്റി ഊറ്റം കൊണ്ടതും ഒരുതരം അധികാരപ്രയോഗത്തിൽ താൻ വിജയിച്ചതിന്റെ ഫലമായിട്ടാണല്ലോ. അധികാരമെന്നത് ഭരണകൂട അധികാരം മാത്രമല്ലെന്നും വ്യക്തിഗതമായ പ്രയോഗങ്ങളും അധികാരത്തിന്റെ പരിധിയിൽ വരുമെന്നതും പൊതുചിന്തയുടെ ചട്ടക്കൂടിനെ അങ്ങനെ ഇക്കിളിപ്പെടുത്തുന്ന കാര്യമല്ല. ഇച്ഛാശക്തികളുടെ ഒറ്റപ്പെട്ട പ്രവർത്തനങ്ങളെ ലഘുവാക്കുകയല്ല, പ്രതിരോധം പോലെയല്ല, പറിച്ചെറിയൽ... വാക്കുകൾ കേറി നിൽക്കുന്ന ഷെൽട്ടറുകൾ പലപ്പോഴും നമുക്കു പോകേണ്ട ഗ്രാമം ഏതാണെന്ന തീർപ്പുകളെ പ്രശ്നസങ്കുലമാക്കും. കാസ്പർ ഹോസറെപോലെ സ്വകീയമായി ഉരുത്തിരിച്ചെടുത്തൊരു ലളിതയുക്തി നമ്മുടെ കൈവശമില്ല.

കാസ്പർ ഹോസർ, 17 വയസ്സുവരെ ഒരു സെല്ലാറിൽ മരക്കുതിരയെന്ന കളിയുപകരണവുമായി കഴിഞ്ഞവനാണ്. ആകെ കറുത്തകോട്ടിട്ട മനുഷ്യനെമാത്രമാണ് അവൻ അക്കാലമത്രയും കണ്ടിട്ടുള്ളത്. ഭാഷ അറിയില്ല, നടക്കാൻ അറിയില്ല. പെട്ടെന്നൊരു ദിവസം പുറംലോകത്തിലേക്കിറക്കിവിട്ടവന്റെ അതിജീവനം, യുക്തി, തത്വചിന്ത, വിവേചനബുദ്ധി, ആസ്വാദനശേഷി എല്ലാത്തിനെപ്പറ്റിയും ചിട്ടപ്പടി അഭ്യാസം നടത്തിയവരുടെ ഉത്കണ്ഠകളെയാണ് ലഘുവായ പ്രശ്നപരിഹാരത്തിലൂടെ അവൻ കടലിലാഴ്ത്തുന്നത്. ഇന്ന് ആലോചിക്കുമ്പോൾ ഹോസറുടെ പ്രശ്നപരിഹരണം അത്ര ആശ്വാസപ്രദമല്ല. എത്താനുള്ള ഇടം സത്യത്തിന്റെ ഗ്രാമമാണോ എന്ന വേറിട്ട വിചാരമാണ് അതിന്റെ കാതൽ. നരകത്തിലേക്കൊക്കെ ആളുകൾ ധൈര്യപൂർവം ടിക്കെറ്റെടുക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. വിശുദ്ധ നരകം എന്താണെന്ന ചിന്തകൾ വേറെയും നടക്കുന്നു. നവോഥാനകാലത്ത് 'അനുഭവ'മായിരുന്നു മുഖ്യമൂല്യം.  പീഡിതാനുഭവങ്ങൾ - നാരകീയാനുഭവങ്ങൾ -  സുഖഭോഗങ്ങളുടെ ആവിഷ്കരണങ്ങളെക്കാൾ ആസ്വാദ്യകരമാവുന്നു. കോൺസന്റ്രേഷൻ ക്യാമ്പുകളിലെ ദുരിതങ്ങൾ ആളുകൾ എത്രയാണു വായിച്ചു തീർത്തത്. ഇനിയും വായിക്കും. കേശവദേവും തകഴിയും ബഷീറും വർക്കിയും മലയാറ്റൂരും താന്താങ്ങളുടെ അനുഭവപ്പരപ്പിന്റെ ചൂടിലും വെയിലിലും നിന്ന് എഴുതുകമാത്രമല്ല, 'അനുഭവം, അനുഭവം' എന്ന് ആർത്തു വിളിക്കുകയും ചെയ്തു. നമ്മുടെ നാട്ടിൽ  സംസ്കൃതഗ്രന്ഥപാണ്ഡിത്യത്തിനെതിരെയുള്ള വെല്ലുവിളിയായിരുന്നു ഒരർത്ഥത്തിൽ ഈ അനുഭവത്തിന്റെ ചൂട്. എൻ എസ് മാധവനും സക്കറിയയും സച്ചിദാനന്ദനും ഒത്തിരുന്ന ഒരു സെഷനിൽ - 'ഹിഗ്വിറ്റമുതൽ തേൻവരെ' - എൻ എസ് ഉത്കണ്ഠിതനായത്, ഈ പറയുന്ന അനുഭവത്തിന്റെ ചൂടില്ലാതെ എങ്ങനെ പ്രാമാണികമായി എഴുതാൻ കഴിയുമെന്നു ചിന്തിച്ച 70 കളിലെ തലമുറയെപ്പറ്റിയാണ്. മാധവന്റെ ആദ്യകഥ 'ശിശു' എഴുതുന്ന സമയത്ത് ദാമ്പത്യത്തെപ്പറ്റി ഒന്നും അറിയാത്ത ഒരു ശിശുകൂടിയായിരുന്നത്രേ മാധവൻ. ആദ്യകഥയ്ക്ക്  മാതൃഭൂമിയുടെ സമ്മാനം കിട്ടുന്നു.  കഥയെഴുത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ സക്കറിയ എഴുതിയ 'ഉണ്ണി എന്ന കുട്ടി' യെ മാതൃഭൂമി റിപ്പബ്ലിക് പതിപ്പിൽ മറ്റു ഇന്ത്യൻ കഥകളോടൊപ്പം മലയാളത്തിൽനിന്നുള്ള ഒരു കഥയായി എൻ വി കൃഷ്ണവാര്യരും എം ടിയും ചേർന്ന് ചേർത്തുവയ്ക്കുന്നു. 'അനുഭവങ്ങൾ' എന്ന് മുൻതലമുറക്കാർ ഉറച്ചുവിശ്വസിച്ചിരുന്ന കഥയെഴുത്തിന്റെ അസംസ്കൃതവിഭവത്തെ, ഭാവനകൊണ്ട് പകരം വയ്ക്കാം എന്ന ആത്മവിശ്വാസം പകർന്നുകിട്ടിയ നിമിഷങ്ങളെയും  പാണ്ഡിത്യത്തിൽനിന്ന് അനുഭവത്തിലൂടെ ഭാവനയിലേക്ക് വീണ്ടും എഴുത്തുവഴികൾ പിരിഞ്ഞു പിരിഞ്ഞു കയറിക്കൊണ്ടിരിക്കുന്ന കാലത്തെയും അവർ അങ്ങനെ സമക്ഷത്തു വച്ചു.

അനുഭവങ്ങളുള്ളവനു മാത്രമേ എഴുത്തുള്ളൂ എന്ന കർക്കശശാഠ്യങ്ങളുടെ നവോഥാനകാലത്തുനിന്നും ആധുനികതയിലേക്ക് ഭാവനയിലൂടെ രക്ഷപ്പെട്ടതെങ്ങനെ എന്ന വാദം നടക്കുന്ന വേദിയുടെ തൊട്ടടുത്തുനിന്നാണ് അനുഭവം ഇല്ലാത്തവന്റെ എഴുത്തിന്റെ പൊള്ളത്തരത്തെപ്പറ്റിയുള്ള ആക്രോശം കാലം തെറ്റി പിന്നെയും കേട്ടത്. പുതിയ കവികൾ കൂടിയിരുന്ന് അവരുടെ കവിതയെ മനസ്സിലാക്കുന്നതും വിശദീകരിക്കുന്നതും പുതിയവയ്ക്കു വഴിയൊരുക്കുന്നതുമായ നിരൂപണങ്ങൾ ഇല്ലാതായിപ്പോയതിനെപ്പറ്റി ഖേദിക്കുന്ന വേദിക്ക് തൊട്ടടുത്ത് കൂടിയിരുന്നാണ് നിരൂപകന്മാർ നിരൂപണം മരിച്ചു എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണെന്നും കവികളെയും കഥാകാരന്മാരെയും വ്യാഖ്യാനിക്കുകയല്ല തങ്ങളുടെ തൊഴിലെന്നും തങ്ങൾ എഴുത്തിലൂടെ ജീവിക്കുകയാണെന്നും  സ്വന്തം അനുഭവസീമയിലേയ്ക്ക് കടന്നുവരുന്ന രചനകളെ ജീവിതവുമായി തട്ടിച്ചുനോക്കുകയാണ് പതിവെന്നും വിളിച്ചു പറഞ്ഞത്. നിരൂപണം സർഗസൃഷ്ടികളുടെ മുൻപേ നടക്കേണ്ട വൃദ്ധനാണെന്ന രൂപകം പലപ്പോഴും കവികളിൽനിന്നും കഥാകാരന്മാരിൽനിന്നും കേട്ടിട്ടുണ്ട്. കേസരിയെയൊക്കെ ചൂണ്ടി, മുൻപ് അവർ ചെയ്ത പ്രതിഷ്ഠകളെപ്പറ്റിയുള്ള വാഗ്വാദങ്ങളാണ് മിക്കസമയത്തും. കെ പി അപ്പൻ മരിച്ചതോടെ മലയാള നിരൂപണവും അസ്തമിച്ചു എന്ന ശോകഗാനവും കേട്ടു. ഇ പി രാജഗോപാലിന്, എന്തായാലും നിരൂപണം ഒരു 'മൈനർ ആർട്ട്' അല്ല, നിരൂപണം ഒരു പരാന്നഭോജിയും അല്ല,  സർഗാത്മകഭാവനയ്ക്ക്,  അവയെ മനസ്സിലാക്കുന്ന നിരൂപണങ്ങൾക്ക് പ്രത്യേക കസേരയുണ്ട്. ഇല്ലാത്തവയെ പുറത്തു നിർത്താനുള്ള വാങ്മയ സംവിധാനവുമുണ്ട്. കാലമിത്രയുമായിട്ടും അതിനു മാറ്റമൊന്നുമില്ല.

എഴുത്തുകാർ ഒന്നിച്ചിരിക്കുമ്പോൾ പ്രാമാണ്യം നേടുന്ന ചിന്ത സമൂഹത്തിന്റെ ചീത്തകളെപ്പറ്റിയുള്ളതാണ്. അറിയാതെയെങ്കിലും തങ്ങൾ അതിന്റെതന്നെ ഭാഗമാണെന്ന സത്യത്തെ അവർ മറക്കുന്നു. ഞാൻ (ഞങ്ങൾ) മാത്രം ശരിയും ബാക്കിമുഴുവൻ തെറ്റുമായ ഒരു ലോകം അവരിലൂടെ ഉയിർത്തെഴുന്നേൽക്കുന്നു. ഫലത്തിലത് കേട്ടിരിക്കുന്ന വായി നോക്കികൾക്കുള്ള കുത്താണ്. 'നിങ്ങളാണ് ശരിയാവേണ്ടത്' എന്നൊരു പ്രണവമാണ് ഇത്തരം വേദികളിൽനിന്ന് സർഗാത്മകതയൊന്നും ഇല്ലാത്തവർ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. ലോകത്തെ ശരിയാക്കാനുള്ള ഉത്തരവാദിത്തം തങ്ങളുടെ വാക്കുകൾ കേട്ടു പ്രബുദ്ധരാവുന്ന കേൾവിക്കാരന് ഏൽപ്പിച്ചുകൊടുക്കുന്ന ഒരുതരം ആഭിചാരമാണ് ചർച്ചാവേളകളിൽ  സംഭവിക്കുന്നതെന്ന് മനസിലാക്കാൻ വലിയ പ്രയാസമില്ല. ഏതു സമയത്തും നെറ്റിലൂടെ പരിചയപ്പെട്ട ആണുങ്ങൾ മുറി തുറന്നുവന്ന് ആക്രമിച്ചേക്കാം എന്ന ഭീതിയിലാണ് സൈബർ ഇടത്തിൽ പെരുമാറുന്ന ഓരോ സ്ത്രീയും എന്ന് സ്വന്തം ഭാവനയിലെ പാസീവായ സ്ത്രീയെ അവതരിപ്പിച്ചിട്ടാണ് സി എസ് ചന്ദ്രിക സ്ത്രീയെ 'കർമ്മം' മാത്രമാക്കുന്ന സാമൂഹികാവസ്ഥയ്ക്കെതിരെ കത്തിക്കയറിയത്. 'ആസിഡിന്റെ' (അപരകാന്തിയുടെയും) കർത്താവായ  സംഗീതാ ശ്രീനിവാസൻ അക്കാര്യത്തോട് യോജികുന്നില്ല. സാക്ഷരത, വാക്കുകളുടെ ലോകത്തിൽ മാത്രം സംഭവിക്കുന്ന കാര്യമല്ലല്ലോ. വിധേയയാവാൻ തീരുമാനിക്കുന്ന വ്യക്തിത്വത്തിന് സൈബർ ലോകത്തിൽ മാത്രമല്ല പലയിടത്തും കുരിശുകളും മുൾവേലിയും ഏൽപ്പിച്ചുകൊടുക്കാൻ ആളുകൾ ഹാ‍ജരുണ്ട്. സൈബർ ഇടത്തിൽ സർവവും തുറന്നിട്ടുകൊടുത്തിട്ട്,  അവിടെ കണ്ട എതിർ രൂപം നേരിട്ടു വന്ന് ആക്രമിക്കാൻ കാത്തിരിക്കുന്നത് വല്ലാത്ത മണ്ടത്തരത്തിന്റെ പ്രത്യക്ഷമാണ്. വാക്കുകൊണ്ട് പുലികളെ അണിയൊച്ചൊരുക്കുമ്പോഴും തലച്ചോറിലെ നിഴലുകൾക്ക് പരമ്പരാഗതമായ ഹാവഭാവാദികൾ വന്നുപോകുന്നത് നാം ജീവിക്കുന്ന കാലത്തിന്റെ വെള്ളവും വളവും അത്രയ്ക്കു മലിനമായതുകൊണ്ടുംകൂടിയാണ്. ഡോണാ ഹാരവേയെപ്പോലുള്ളവർ (എ സൈബോർഗ് മാനിഫെസ്റ്റോ) ദേവതയാകുന്നതിനേക്കാൾ സൈബോർഗാകാൻ ഇഷ്ടമാണെന്ന് അറിയിച്ചത്, അപരസ്വത്വമായി പകർന്നാടാനും ലിംഗ-സ്വത്വപരമായ അതിരാണികളെ മായ്ചുകളയാനും ജീവിതാവസ്ഥയ്ക്കും മാനസികാവസ്ഥയ്ക്കും തമ്മിലുള്ള പൊരുത്തക്കേടുകളെ ഇല്ലാതാക്കാനുമുള്ള അവസരം വച്ചു നീട്ടുന്നു എന്നുള്ളതുകൊണ്ടുമാണ്.  ശ്രേണീബദ്ധമായ അധികാരബന്ധത്തെ അപ്രസക്തമാക്കുന്ന സൈബർ ഇടം,  പക്ഷേ സദാചാരവാദികളുടെ കൈയെത്താത്തിടമൊക്കെയാണെന്ന് വാദിക്കുന്നത് കടന്ന കൈയായിരിക്കും. ‘മല്ലുകമ്പിചാറ്റെ‘ന്ന സൈബർകൂട്ടായ്മയെ കേരളാ സൈബർ വാരിയേഴ്സ് ഏറ്റെടുത്തിട്ട് അധികം ദിവസം ആയിട്ടില്ല. ലക്ഷ്യം, അമ്മപെങ്ങന്മാരെ  ഞരമ്പുരോഗികളിൽനിന്നും മൂന്നാം ലിംഗക്കാരിൽനിന്നും (സ്ത്രീനാമം ധരിച്ച പുരുഷസ്വത്വങ്ങൾ..) രക്ഷിക്കുക. ഭാഷ പച്ചത്തെറിയുടെ....  എങ്കിലും ഇത്തരം ഭൗതികേതരയിടങ്ങളെ സാമ്പ്രദായിക അളവുകോലുകൾകൊണ്ടു തൊട്ടു ഞെട്ടുന്നതിൽ കാലികമായ പൊരുത്തക്കേടുകളുണ്ട്.

ഈ പ്രശ്നം ഒത്തിരിപ്പിന്റെ മിക്കവേദികളും അനുഭവിപ്പിച്ചതാണ്. കാലം നല്ലതല്ലെന്നു സൂചിപ്പിക്കാൻ സാറാ ജോസഫ് മസാരു ഇമോട്ടൊ നടത്തിയ വെള്ളംകൊണ്ടുള്ള പരീക്ഷണങ്ങളെപ്പറ്റി വൈകാരികമായി സംസാരിക്കുന്നു. നല്ല വിചാരങ്ങളുമായി പരീക്ഷണം നടത്തിയപ്പോൾ കാണാൻ ഭംഗിയുള്ള ക്രിസ്റ്റലുകളും ചീത്തവാക്കുകൾ ഉപയോഗിച്ചുകൊണ്ടു നടത്തിയ പരീക്ഷണത്തിൽ വികൃതരൂപത്തിലുള്ള ജലക്രിസ്റ്റലുകളും രൂപംകൊണ്ടത്രേ. വ്യക്തി ചിന്തകൾ ജലത്തിന്റെ ക്രിസ്റ്റലുകളിൽ കേറി പ്രവർത്തിക്കുന്നതിനെപ്പറ്റി മസോട്ടയ്ക്ക് വാചാലനാവാമെങ്കിലും അതെടുത്ത് ഉദ്ധരിക്കണമെങ്കിൽ ജലത്തിനു ചിന്തകളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു സ്പർശിനി സ്വതസ്സിദ്ധമായിരിക്കേണ്ടതല്ലേ? അല്ലാതെ ഇതെങ്ങനെ ശരിയാവും? സൈബർ സാഹിത്യലോകം, അധിപനില്ലാത്ത ലോകമാണെന്ന സിദ്ധാന്തവിചാരം വാചാലമാവുന്നതിനൊപ്പം അച്ചടി മാധ്യമങ്ങളിൽവരുന്ന കവിതകളിൽനിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത കവിതകളെയും സദാചാരപരമല്ലാതിരുന്ന രചനയെയും തിരസ്കരിച്ചതിന്റെ അനുഭവകഥകൾ ഒപ്പം കേറി വരുന്നു. 'ഗുരുദർശനം - അറിവും വൃത്തിയും' എന്നു പേരിട്ടിരിക്കുന്ന സെഷനിലെ അറിവ്, ഏഴജാതിക്കാരുടെ വിദ്യാഭ്യാസവും ശുചിത്വബോധവുമാണെന്ന വിവരണം ഒരറ്റത്തു നീണ്ടു. അതിനെ തടഞ്ഞിട്ട് വിഷയത്തിലെ അറിവ്, ആത്മീയമായ ഉണർവും വൃത്തി, നിവൃത്തി -വൃത്തികളിലെ ‘മാറിയിരുപ്പുമാണെന്ന് (നിർബാധ്യത) തിരുത്തുവന്നു. എങ്കിൽപ്പിന്നെ അങ്ങനെതന്നെ പോരായിരുന്നോ ശീർഷകം? അറിവിന്റെയും വൃത്തിയുടെയും ഭൗതികവും ആത്മീയവുമായ തലങ്ങളിലേക്ക് പോകുന്നതുവേറെ. ഇതതല്ല - നേതി നേതി- എന്ന തർക്കം വേറെ.  രമണമഹർഷിയുടെ നിർമമത്വത്തെ - രണ്ടു ലോകമഹായുദ്ധങ്ങൾ മുന്നിലൂടെ കടന്നുപോയിട്ടും അതിനെപ്പറ്റി ഒരക്ഷരം മിണ്ടാൻ തയാറാവാതിരുന്ന രമണമഹർഷിയുടെ നിസ്സംഗതയെ- മുന്നിൽവച്ചുകൊണ്ട് ഹൈന്ദവമായ സന്യാസരീതികളെ മുൻനിർത്തി നാരായണഗുരുവിനു നൽകുന്ന പ്രാധാന്യം ശരിയാണോ എന്നു ചിന്തിക്കാനുള്ള സമയമായെന്നാണ് ഒരു വാദം.  പ്രതിഷ്ഠകളുടെ -വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികത്വങ്ങളുടെ- ഊട്ടി ഉറപ്പിക്കലിനു പകരം നാരായണ ഗുരുതന്നെ അപലപിച്ച ചാത്തനെയും മറ്റും - ഓടി നടക്കുന്ന അഭൗമവിശ്വാസങ്ങളെ - തിരികെക്കൊണ്ടുവരേണ്ടതല്ലേ എന്നാലോചിക്കാനുള്ള ആഹ്വാനങ്ങൾ മുഴങ്ങുകയും ചെയ്തു.

ഉത്സവങ്ങൾ വൈരുദ്ധ്യങ്ങളുടെകൂടി വേദിയാണ്. സംശയമില്ല. കാലികവും താത്വികവുമായ വേറിട്ട ചിന്തകൾ കൂട്ടിമുട്ടി പൊലിക്കുന്നിടം. അതതിന്റെ ആകർഷണവുമാണ്. ആൾക്കൂട്ടത്തിനിടയിലൂടെ ഒന്നിൽനിന്ന് മറ്റൊന്നെന്ന മട്ടിൽ സഞ്ചിയും തൂക്കി ഓടുമ്പോൾ ഉള്ളിൽ കയറിപ്പറ്റുന്നത് ലംബവും തിരച്ഛീനവുമായ വൈരുദ്ധ്യങ്ങളുടെ കലപിലകൾകൂടിയാണെന്ന ബോധ്യം നിലനിർത്തുക എന്നതാണ് കേൾവിക്കാരൻ മാത്രമാകാൻ തീരുമാനിച്ചവന്റെ വെല്ലുവിളി. 1828 ലാണ് മുറി തുറന്ന് കാസ്പർ ഹോസർ പുറംലോകത്തിറങ്ങുന്നത്. 1974 -ൽ ഹെർസോഗ് അയാളെ തത്ത്വവിചാരങ്ങളുമായി ഒന്നുകൂടി പുറത്തിറക്കി വിടുന്നു. നുണകളുടെയും നേരിന്റെയും ഗ്രാമത്തിലേക്കുള്ള യാത്ര, അയാളുടെ മുന്നിലെ സാധ്യതകളിൽ ഒന്നുമാത്രമായിരുന്നു. അതയാൾ ലളിതമായി സ്വയം പരിഹരിച്ചു. ലളിതയുക്തികൾ കലങ്ങിയ കവലയിൽനിന്നും  വിചാരങ്ങളിൽ ഏർപ്പെടേണ്ടി വരുന്നു എന്നതാണ് നമ്മളെ സംബന്ധിക്കുന്ന വേതാളപ്രശ്നം. നമുക്കാവട്ടെ, നോക്കുന്നിടത്തൊക്കെ  വഴികൾ ഇരട്ട പിരിഞ്ഞ്  വിചാരപ്പെട്ട് നീണ്ടു കിടക്കുകയാണ്.  പത്തൻപത് വർഷങ്ങൾക്കു മുൻപ് വിദ്യാഭ്യാസമില്ലാത്ത ഒരാൾ പരിഹരിച്ച  കടംകഥയുടെ നിഴൽരൂപങ്ങൾ, (അതുപോലെ വായിച്ചും കേട്ടും കണ്ടുമറിഞ്ഞ ഒരു പാടു രൂപങ്ങൾ)  വേദിക്കരികിൽ പതുങ്ങുന്ന നമ്മളെ ഇപ്പോഴും വന്നു തൊടുന്നതിന്റെ ഗൂഢമായ ഒരു 'ട്രാൻസു'ണ്ട്. സാംസ്കാരിക നിർമ്മാണ പദാർത്ഥങ്ങളായ അനുഭവത്തിനും ഭാവനയ്ക്കും ഇടയിലെവിടെയോനിന്ന് ഉടലെടുത്ത, ആ വകകളാണെന്നു തോന്നുന്നു,പിന്നെയും പിന്നെയും ഇമ്മാതിരി ഉൽസവങ്ങളിൽ ചെന്നു കറങ്ങാൻ ഉന്തിവിടുന്ന മിച്ചങ്ങൾ..


മുന്നറിയിപ്പ് : നാലുദിവസമായി നടന്ന കോഴിക്കോട് സാഹിത്യോൽസവത്തിൽ വിവിധ വേദികളിൽ കാഴ്ചക്കാരനായി കൂടിയ ഒരാളുടെ ഓർമ്മക്കുറിപ്പുകളാണിത്. പ്രസംഗകരുടെ ആശയങ്ങൾക്ക് ഒരു പക്ഷേ സാന്ദർഭികമായി വ്യത്യാസമുണ്ടായേക്കാം. എന്നാൽ അവരിൽനിന്ന് അയാൾ കേട്ടതും സ്വാംശീകരിച്ചതുമായ വിധമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.  

വൈറ്റ്ക്രോആർട്ട് ഡെയിലി

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...


എഴുത്തുകാർ ഒന്നിച്ചിരിക്കുമ്പോൾ
പ്രാമാണ്യം നേടുന്ന ചിന്ത സമൂഹത്തിന്റെ
ചീത്തകളെപ്പറ്റിയുള്ളതാണ്. അറിയാതെയെങ്കിലും
തങ്ങൾ അതിന്റെതന്നെ ഭാഗമാണെന്ന സത്യത്തെ അവർ
മറക്കുന്നു

തുളസി said...

പ്രതിലോമകരമായ പരാമർശങ്ങൾക്കുപോലും അതിന്റെ ഉറവിടത്തിന്റെ ഒച്ചയുടെയും വാഗ്വിലാസത്തിന്റെയും പേരിൽ കിട്ടുന്ന കൈയടികൾ സൂക്ഷ്മമായ ഒരു പ്രതികരണത്തിന് ലഭിച്ചെന്നു വരില്ല.

ഇഗ്ഗോയ് /iggooy said...

ഞാനും വന്നിരുന്നു. പക്ഷേ, ഐസും തിന്ന് ആള്‍‌ക്കൂട്ടത്തില്‍ നടന്നതല്ലാതെ ഒന്നും കേട്ടില്ല മൂന്നു ദിവസവും.