May 14, 2016

തെറികൾ വിശ്വവിഖ്യാതമാവുന്ന വഴികൾ



ഏ ബി വി പി കാർ കാര്യം മനസ്സിലാക്കാതെ ചുട്ടു കരിച്ച, ഗുരുവായൂരപ്പൻ കോളേജ് മാഗസീൻ  'വിശ്വവിഖ്യാതമായ തെറി'യുടെ പി ഡി എഫ് പതിപ്പിൽ ഉള്ളടക്കമായി കൊടുത്തിട്ടുള്ളത് ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കന്യക, കുണ്ടൻ, കൂത്തച്ചി, കിളവൻ, കാടൻ തുടങ്ങിയ വാക്കുകളാണ്. അതിൽ ജീവൻ ജോബ് തോമസ്, ടി വി സുനീത എന്നിവരുടെയൊക്കെ ലേഖനമുണ്ട്. അമുതനുമായുള്ള അഭിമുഖമുണ്ട്. പക്ഷേ അവരെക്കാളൊക്കെ മാഗസീൻ ആശയത്തിനു/ പ്രമേയത്തിനു പ്രാധാന്യം നൽകുന്നു എന്നതാണല്ലോ 'തെറി'യ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഉള്ളടക്ക പേജിന്റെ അർത്ഥം. അരികു ജീവിതങ്ങളെക്കുറിച്ചുള്ള പരിഗണനയും സാമാന്യധാരണയെ പൊളിച്ചെഴുതാനുള്ള ആഹ്വാനവും കോളേജിൽനിന്നുണ്ടാവുന്നത് മികച്ച കാര്യമാണ്.  തെറികളെപ്പറ്റിയുള്ള ആലോചനകളെ ഒരു കോളേജ് മാഗസീൻ വിഷയമാക്കുന്നതുതന്നെ പ്രത്യാശാഭരിതമാണ്.

പക്ഷേ വിചാരപ്പെടുമ്പോലെ അത്ര നിർഭരമല്ല കാര്യങ്ങൾ. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ നമ്മൾ വ്യാപകമായി എടുത്തു വീശുന്ന 'തെറി'കളിൽപ്പെടുന്ന ഒന്ന്, 'നിനക്കൊന്നും അറിയില്ലെന്നുള്ളതാണല്ലോ'. അക്ഷരമറിയില്ല എന്നുള്ളതാണ് പ്രാഥമികം. ശിധിലം, അബധം, സജ്ജീവം, ലാഭേച്ച, ധ്വംശനം, വൈകുണ്ഡം, അവജ്ഞത.. പുരുഷസത്ത്വ, പക്ഷഭേദം (പക്ഷപാതം എന്ന അർത്ഥത്തിൽ) ഉപയ ലൈംഗികത, യൂണിവേഴ്സിറ്ററി..... അങ്ങനെ വ്യാപകമാണ് അതിൽ അക്ഷരപ്പിശാചുകൾ. സാമാന്യമായ പിശകുകൾ വേറേ. മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലുമുണ്ട് തെറ്റ്, Chastity യ്ക്ക്  Chasity എന്നേയുള്ളൂ. അതൊരു കവിതയുടെ ശീർഷകവുമാണ്. വാക്യങ്ങളിലും വ്യാപകമാണ് ശ്രദ്ധക്കുറവ് ..

1. ഭരണകുലം ഒരു തൊഴിലായി നിലനിർത്തുന്നു.
2. ആ മൂഖങ്ങളെ ക്വിസ് ഓഫ് ലൗ എന്നോ ദിനു എന്നോ വിളിക്കാം
3. സംഭവങ്ങളുമായി വായിച്ചുനോക്കു നേർ...
4. മാനസിക വൈവിധ്യം തന്നെയാണ് സ്വവർഗാനുരാഗം

അക്ഷരത്തെറ്റുകൾ അത്ര കാര്യമാക്കേണ്ടതില്ല എന്നു വയ്ക്കാം. പ്രൂഫിന്റെ പ്രശ്നമാകാം. മേലിൽ എസ് എഫ് ഐ കാർ സംസ്കാരലോപം പറഞ്ഞ് വെട്ടാൻ വരുമ്പോൾ  കെ എസ് യു കാർക്കോ എബി വി പി കാർക്കോ എം എസ് എഫ് കാർക്കോ അസ കാർക്കോ ഉദ്ധരിച്ച് കൊഞ്ഞനം കാണിക്കാൻ ഒരു പ്രമാണപത്രമായി അതവിടെ ഇരുന്നോട്ടെ. അതല്ല..
പുസ്തകത്തിലെ തെറികൾ തുടങ്ങുന്നത് ചെറ്റയിൽ നിന്നാണ്.. മണ്ണീന്റെ മക്കൾ ചെളികൊണ്ടുണ്ടാക്കിയ കുടിലിനെ ചെറ്റയെന്നു വിളിച്ചവർക്കെതിരെ അമർഷമാണ് ആദ്യപേജിൽ.. ചെറ്റ പക്ഷേ ചെത്ത/ മേഞ്ഞ ഓലകൾ ജീർണ്ണിച്ച കുടിലാണ്. അഭയം നൽകാനാവാത്തത്. പഴകിയത്.

അടുത്ത വിഖ്യാത തെറി പുലയാടിയാണ്, അത് പുലയനിൽനിന്ന് ഉത്ഭവിച്ചു എന്നമട്ടിലാണ് പേജിലെ എഴുത്ത്. പുലം എന്നതിനു നിലം എന്നു മാത്രമല്ല അർത്ഥം. പുലം രോമവുമാണ്. മലയാളത്തിലെ തെറികളിൽ ഗുഹ്യഭാഗത്തെ രോമവുമായി ബന്ധപ്പെട്ട് തെറിയുണ്ട്, ( മൈര് വെറും മുടിയല്ല) അതായത് പുലയാടി,  വിസ്തീർണ്ണമായ, ഉന്തി നിൽക്കുന്ന, രോമം ഉള്ള ഒരു ശരീരാവയവം വച്ച് ആടുന്നവളാണ്. വ്യഭിചാരിണിയാണ്. അവളുടെ മകനാണ് പുലയാടി മോൻ.. കർഷൻ എന്ന പുലത്തിന്റെ തൊഴിലാളിയുമായോ 'പുല' എന്ന അശുദ്ധിയുമായോ ആ വാക്കിനു ബന്ധമൊന്നും ഇല്ല.

കഴുവേറിയെ കഴുമരത്തിൽ കയറിയവൻ തൂക്കുമരത്തിൽ കയറിയവൻ എന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ കാര്യമാണ് കഴുവേറ്റൽ. കമ്പു ( കഴു) മൂർപ്പിച്ച് അതിൽ എണ്ണയും തേനും മറ്റു ലവണങ്ങളും പുരട്ടി താഴെ ഉറപ്പിച്ചു വച്ചിട്ട്, കുറ്റവാളിയെ പിന്നിൽ കൈ കെട്ടി മൂലത്തിനുള്ളിലേക്ക് ആ കമ്പ് കയറുന്ന രീതിയിൽ മണ്ണിൽ ഇരുത്തുന്ന ശിക്ഷയാണ് കഴുവേറ്റൽ..  ഇര ഇഞ്ചിഞ്ചായി നീറി വിളിച്ച് ദിവസങ്ങൾ മരിക്കുന്നതുകൊണ്ട് ഏറ്റവും ക്രൂരമായ ശിക്ഷാരീതി. കൊടും കുറ്റവാളിക്ക് നൽകിയിരുന്ന ശിക്ഷയാണിത്. അതിന്റെ സാമൂഹികശാസ്ത്രപരമായ ശരിതെറ്റുകൾ മറ്റൊരു വിഷയമാണ്. പക്ഷേ കഴുവേറ്റൽ ഇതായിരിക്കെ, കഴുവേറി എന്ന വാക്കിനെ ആശയപരമായി 'വിശ്വവിഖ്യാതമായ തെറി ' മാറ്റി മറിച്ചു വച്ചിരിക്കുന്നു.

കൂത്തച്ചിയെപ്പറ്റി ഇമ്മാതിരി കുറിപ്പുകൾ ഇല്ല. നന്നായി.

പൊതുവിൽ കരുതുന്നതുപോലെ ഒരു പേരെന്നത് വെറുമൊരു തിരിച്ചറിയൽ ലേബലല്ല, അത് നിങ്ങൾ തേടുന്ന അനവധി കാര്യങ്ങളെ വെളിപ്പെടുത്തുന്ന മാന്ത്രികത്താക്കോലാണ് എന്ന് ഡോ. വി എസ് രാമചന്ദ്രൻ. വിശ്വവിഖ്യാതമായ തെറി എന്ന മാഗസീൻ പേരിൽത്തന്നെയുണ്ട് സങ്കല്പനപരമായ പിശക്. മലയാളത്തിലെ തെറികൾ എന്തിനു വിശ്വവിഖ്യാതമാകണം? ബഷീറിന്റെ ഒരു പേരിനെ കോപ്പിയടിച്ചപ്പോൾ അതിനും ഇതിനും പിന്നിലെ ആശയമൊന്നും ചിന്തിച്ചു നോക്കിക്കാണില്ല.

'സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ സാന്ധ്യചക്രവാളം' എന്നൊക്കെ ഇതേ മാഗസീനിലെ ഒരു ലേഖനത്തിലെ - കവിതയിലെ അല്ല - വരിയാണ്. പുരോഗമനം എന്നു വാഴ്ത്തിയ ഒരു മാസികയിലെ പൈങ്കിളി വരിയാണത്. എഡിറ്ററുടെ കണ്ണു പതിയാത്ത ഒന്ന്.  'കൊടിയ ദുഷ്പ്രഭുത്വത്തിനെതിരെ തലകുനിക്കാത്തതാണെന്റെ യൗവനം' എന്ന് ടി എസ് തിരുമുൻപിന്റെ കവിതാവരി തെറ്റിച്ചെഴുതിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മാഗസീനുകളിലും വർഷങ്ങളായി കയറിപ്പറ്റിയിരിക്കുന്ന നിമോളർ, നിയോയിളറായി ഇതിലും ഉണ്ട്. കൂട്ടത്തിൽ ഒരു ജ്യോതിഷാലയത്തിന്റെ (ആർ കെ എച്ച് നമ്പൂതിരി, ശ്രീ മൂകാംബിക ജ്യോതിഷാലയം) പരസ്യവും ഉണ്ട്. സ്റ്റുഡന്റ് എഡിറ്ററുടെ ആമുഖവും അവസാനത്തെ നന്ദിയും ചേർത്തു വായിച്ചാൽ ഒരു ഒറ്റയാൾ സംരംഭമാണിതെന്നാണ് തോന്നുക. അവിടെ സംഘമൊന്നും ഇല്ല. ഒറ്റയ്ക്ക് അനുഭവപ്പെട്ട കഷ്ടപ്പാടുകൾ, മാഗസീൻ ഇറക്കാതിരുന്നാൽ തനിക്ക് വരാൻ പോകുന്ന ഭീഷണികൾ.. തുടങ്ങിയവ...

തെറിച്ചു വീഴൽ കഴിഞ്ഞാൽ  പിള്ളേർ പിള്ളേരായി തന്നെ പ്രത്യക്ഷപ്പെടുന്ന ഇടങ്ങൾ കവിതകളിലും നൊസ്റ്റി എഴുത്തുകളിലുമാണ്. അതിൽ അശ്ലീലം പോയി ഒളിച്ച പ്രേമങ്ങളാണ്. പ്രേമത്തിന്റെ കാര്യം വരുമ്പോൾ പിന്നെ തെറിയില്ല. സുഗന്ധവും റോസാ പുഷ്പവും മഞ്ഞു കണികകളുമാണ്.

"പുതിയ ലേഡീസ് ഹോസ്റ്റലിലെ പെങ്ങന്മാരോട്, വാട്ടർ ടാങ്കിനു പിറകിൽ ഒരു കെട്ട് ബീഡി ഞങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ ബി സോൺ ദിനങ്ങളിലൊന്നിൽ. കലിഗുളയെ ആദ്യമായി അറിഞ്ഞ് ഉറങ്ങിയത് ആ ടെറസ്സിലാണ്. പടികളിറങ്ങി താഴേക്ക് പോകുന്ന അടുക്കള ചുമരിൽ ഞാൻ അവളുടെ പേര് എന്നോട് ചേർത്ത് എഴുതിയിട്ടുണ്ട്. വൃത്തിയില്ലാത്ത കൈപ്പടത്തിൽ. ഇടനാഴികൾക്കിരുവശവും വിളിച്ചു പഠിച്ച മുദ്രാവാക്യം ചുവപ്പിലെഴുതിയിട്ടുണ്ട്." (അത്രയും കൊള്ളാം)

പൊതുവേ ഏകകക്ഷിഭരണമുള്ള നമ്മുടെ ക്യാമ്പസ്സുകളിലെ മാഗസീൻ വഴിയുള്ള സർഗാത്മക സംഭാവനകൾ പരിതാപകരമാണ്. വൈവിധ്യം ഉണ്ടാവില്ല. ചുരുട്ടിപ്പിടിച്ച മുഷ്ടിയുടേയോ കാവിയുടെയോ പച്ചയുടെയോ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെയോ കണ്ണാടികൾ പരിശോധിച്ചിറക്കിവിട്ട സാധനത്തിന് എന്തു പുതുമയും കയറുപൊട്ടിക്കലുമാണ് അവകാശപ്പെടാനുണ്ടാവുക? അതുകൊണ്ട് 20 വർഷങ്ങൾക്കു മുൻപുള്ള ഒരു ക്യാമ്പസ്സ് മാഗസീനിൽ കണ്ടതുതന്നെ ഇപ്പോഴും കണ്ടാലും അന്തം വിടരുത്.. ( 'വിശ്വ വിഖ്യാതമായ തെറി'യിൽ തന്നെ കാണാം, നിമോളറുടെ കവിത) 

സെബിൻ ഫെയിസ് ബുക്കിൽ എഴുതിയതുപോലെ ആരോ ഉച്ചത്തിൽ പറഞ്ഞ ഒരു മുദ്രാവാക്യം ഏറ്റു പറഞ്ഞതിനപ്പുറം, തിളച്ച രക്തവുമായി ഒട്ടും മുന്നോട്ടു പോകില്ല പ്രമേയങ്ങൾ. മാഗസീൻ മോശമാണെന്നല്ല, ഈ പറഞ്ഞതിനർത്ഥം. അത് നമ്മുടെ നാട്ടിലെ നൂറുകണക്കിനു മാഗസീനുകളിൽനിന്നു മുന്നോട്ടു നീങ്ങി നിൽക്കുന്ന വലിയ ആന്തരിക ഊർജ്ജമൊന്നും ഉള്ളിൽ വഹിക്കുന്നില്ലെന്നാണ്. സൂക്ഷ്മരാഷ്ട്രീയമല്ല, കക്ഷി രാഷ്ട്രീയമാണതിനെ മുന്നോട്ടു തള്ളിയത്.   സംവാദത്തിന്റെ അർത്ഥമറിയാത്തതുകൊണ്ടും അതിനുള്ള കോപ്പ് നാളിതുവരെ സംഭരിക്കാത്തതുകൊണ്ടും, അകത്ത് ഒന്നിരണ്ടിടത്ത് നരേന്ദ്രമോദിയെയും കണ്ടാവും സംസ്കാരം പറഞ്ഞ് എ ബി വി പികാർ ചാടി വീണതും മാഗസീൻ കത്തിച്ചതും. അതുകൊണ്ട് നാലാളറിഞ്ഞു.  വായിച്ചു നോക്കാൻ പറ്റി. പ്രതിഷേധങ്ങൾക്ക് ഇങ്ങനെ ചില ഗുണങ്ങളുണ്ട്. ഡി സി സംഭവം പുസ്തകമാക്കി ആളുകളുടെ കൈയിൽ വായിക്കാൻ കൊടുത്തു. പക്ഷേ മാഗസീൻ വേറെ. ഡി സിയുടെ പുസ്തകം വേറേ. അവിടെയാണ് അദൃശ്യനായ ഒരു എഡിറ്റർ ഇരുന്നു വിരാജിക്കുന്നത്. ഡി സിയിലാവട്ടെ ഈ പറയുന്ന പുരോഗമനം ആരോപിക്കാൻ പറ്റുന്ന സാധനവുമല്ല.

 'വിശ്വവിഖ്യാതമായ തെറി' പുറത്തിറക്കിയ ഡി സി തന്നെയാണ്  'കലാലയങ്ങൾ കലഹിക്കുമ്പോൾ' എന്ന പുസ്തകവും ഇറക്കിയത്. അരുന്ധതിയുടെ കൈകാര്യതയിൽ. രണ്ടാമത്തേതിപ്പോൾ കൈയിൽ കിട്ടിയതുകൊണ്ടാണ് ആദ്യത്തേതിന്റെ 'മൂല'ത്തെക്കുറിച്ച് കാലം തെറ്റിയ ഒരു കുറിപ്പ്...





3 comments:

സുധി അറയ്ക്കൽ said...

എന്റെ പൊന്നോ.തോറ്റു.

ajith said...

തെറി അല്പം കൂടെ കനപ്പെടുത്താമായിരുന്നു അല്ലേ

Muralee Mukundan , ബിലാത്തിപട്ടണം said...

ചില കുഞ്ഞി തെറികളുടെ അർത്ഥം മനസ്സിലാക്കാൻ പറ്റി...