April 21, 2016

കവിതയുടെ തറ, കവിതയുടെ പന



ബ്ലോഗ് കവിത, ഫെയിസ്ബുക്ക് കവിത എന്നൊക്കെ കവിതയുടെ ഇലക്ട്രോണിക് അസ്തിത്വത്തെപ്പറ്റി ഗവേഷണം തന്നെയും നടക്കുന്ന കാലമാണ്. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കവിതകളുടെ പ്രളയകാലമാണ്. കഥ, ലേഖനം, പഠനം തുടങ്ങിയ വ്യവഹാരരൂപങ്ങളേക്കാൾ പ്രസിദ്ധീകരണത്തിനും വായനയ്ക്കും എളുപ്പം സാധ്യമാവുന്നതുകൊണ്ടാണ് ഗ്രൂപ്പുകളിൽ കവിത പ്രാമുഖ്യം നേടുന്നത്. പുതിയമാധ്യമത്തിന്റെ സ്വഭാവസവിശേഷതകളിൽ കൈയടക്കം വന്നവരൊന്നുമല്ല ധാരാളമായി എഴുതുന്നത്. മുന്നിൽ തുറന്നുകിട്ടിയ സാധ്യത ഉപയോഗിക്കുന്നവരാണ്.

ഒരു പൊതു ഗ്രൂപ്പിൽ ഇങ്ങനെ നിരന്തരമായി വന്നു മുട്ടി വിളിക്കുന്ന ആത്മാവിഷ്കാരങ്ങൾ  കത്തിവയ്ക്കലൊന്നും ഇല്ലാതെ കടന്നുവരുന്നതുകൊണ്ടാവും,  ചില സംശയങ്ങൾ ഉണർത്തിവിടും.  പക്ഷേ കവികൾ അവയ്ക്ക് ഉത്തരം തരാൻ ബാധ്യസ്ഥരല്ലെന്നതാണ് പൊതു നിലപാട്. കവിതയെന്നാൽ കവി എഴുതുന്നതാണ്, കവിയെന്നാൽ കവിത എഴുതുന്നയാൾ... വായന പലതരത്തിലുള്ളതാണെങ്കിലും കവിതയിൽ ഒരു 'ദുസ്താംബരം' വന്നാലും അതെന്താണെന്ന് ചോദിക്കരുത്. ഈ നിലപാടിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നൊരു പ്രശ്നമുണ്ട്. മിക്കപ്പോഴും കവിയുടെ സുഹൃത്തുക്കൾ എന്ന വിഭാഗം കവിതയെപ്പറ്റിയുള്ള ഒരു സംഭാഷണത്തിനും പഴുതില്ലാത്തവിധം തങ്ങളുടെ വിധേയത്വവും വിവരക്കേടും ഒന്നിച്ചു വെളിവാക്കാറുമുണ്ട്. കവി സ്ത്രീയാണെങ്കിൽ സർവത്ര പൂവമ്പുകളാണ് തലങ്ങും വിലങ്ങും. ഒരു ഗ്രൂപ്പിൽതന്നെ പല ഗ്രൂപ്പുകൾ !

പഴയതുപോലെ കവി ഒരു നിഷ്കളങ്ക(ന/യ)ല്ലെന്നും പരിസരത്തിന്റെ സമ്മർദ്ദങ്ങൾ അയാളിൽ കാര്യമായിതന്നെ പക്ഷപാതത്തോടെ പ്രവർത്തിക്കുന്നു എന്നും നമുക്കറിയാം. അയാള അപ്പോഴും അതറിയണമെന്നില്ല. ഒരു വാക്കു മാറിയാൽ മതി ആശയം മാറാൻ. കുറച്ചു ദിവസം കണ്ട ഒരു കവിത :
എട്ടിൽ പഠിക്കുന്ന പൊട്ടൻ മനുവിന്റെ
കാച്ചിലിന്റെ രൂപത്തിലുള്ള ഭൂപടത്തിൽ
കാശ്മീരുണ്ടായിരുന്നില്ല.
ഗാന്ധിയനും ചരിത്രാധ്യാപകനുമായ
ഹമീദ് മാഷ്
ദീർഘമായി നിശ്വസിച്ചു.
മനൂന് ഏ പ്ലസ്
മനു പാസ്സായി (സമാധാനത്തിന്റെ ഭൂപടം)

മനൂന്റെ കാശ്മീരില്ലാത്ത ഭൂപടം കണ്ട് ഹമീദ് മാഷ് സമാധാനിക്കുന്നത് എന്തിന്? ഒരു 'ഹരി' സമാധാനിക്കുന്നതിന്റെ അർത്ഥമല്ല ഇന്നത്തെ വർത്തമാനകാലാവസ്ഥയിൽ ഹമീദ് സമാധാനിക്കുന്നത്. അതിർത്തികൾക്കപ്പുറം മനുഷ്യസ്നേഹത്തെ കാണാനാവാത്തതുകൊണ്ടാണ് ഇത്തരമൊരു കുൽസിത ചോദ്യം എന്നായിരുന്നു കവിയുടെ ആദ്യത്തെ നിലപാട്. അതിർത്തികളില്ലാത്തെ ലോകമാണെങ്കിൽ എങ്കിൽ എന്തിനത് കാശ്മീരിലേക്കു തന്നെ നോക്കണം?  ഇതേ കവിത പിന്നീട് പറഞ്ഞതു പോലെ 'ഹരി മാഷാ'യും പിന്നെ 'ഞാനാ'യും മാറി.. ഇ-തലങ്ങൾക്ക് അങ്ങനെ സൗകര്യമുണ്ട്. അപ്പോഴും കവിതയെ ആദ്യത്തെ നിലയിൽതന്നെ പ്രതിരോധിക്കാനും കവിത വന്നയുടൻ അതിനെ തം‌പ്സ് അപ്പും പൂക്കളും ചിഹ്നങ്ങൾകൊണ്ട് അഭിനന്ദിക്കാനും ഗ്രൂപ്പംഗങ്ങൾ കാണിച്ച വ്യഗ്രത അദ്ഭുതമായി അവശേഷിക്കുന്നു.. അപ്പോൾ കവിത രാഷ്ട്രീയ ശരിയാവേണ്ടതില്ലേ?

മറ്റൊരാളുടെ കവിത :
ഇറങ്ങാൻ വൈകും തീർച്ച
പല്ലുതേയ്ചിട്ടില്ല
കുളിച്ചിട്ടില്ല
ഒന്നും ചെയ്തിട്ടില്ല
ഒടുവിൽ കുളിമുറിയിൽ ഓടിക്കയറിയപ്പോൾ
ചുമരിൽ ഒരൊച്ച്
എന്നോട് ചോദിക്കുന്നു തിരക്കു പിടിച്ച് എവിടേയ്ക്കാ?

പി എൻ ഗോപീകൃഷ്ണന്റെയൊക്കെ കവിതകളിൽ പേനും മൂട്ടയും ഒച്ചും ചെറിയ മീനുമൊക്കെ പ്രതീകങ്ങളായും ചിത്രങ്ങളായും ഒക്കെ വരുന്നുണ്ട്. പ്രത്യേക ലക്ഷ്യത്തോടെ. ഇവിടെ ഒച്ച് ഒരു മനുഷ്യനെ ഒരു പാഠം പഠിപ്പിക്കുകയാണ്. അതാണ് ശരിയെന്നാണ് കവിതയുടെ മട്ട്. പരിണാമത്തിൽ വളരാതെ തറഞ്ഞുപോയ ഒരു കേസാണ് ഒച്ച്, അതിനു കുളിക്കണമെന്നില്ല, പല്ലു തേക്കണമെന്നില്ല, ജോലി ചെയ്ത് സമ്പാദിക്കണ്ട,  നമ്മൾ ആരുടെയെങ്കിലും കുളിമുറിയിലല്ല താമസം. അങ്ങനെ നിലവിൽ ജീവശാസ്ത്രപരമായി എത്രയോ താഴെ നിൽക്കുന്ന ഒരു ജീവിയുടെ മന്ദത എന്ന ഗുണം 2016 ൽ ഒരു കവിയ്ക്ക് ശ്രേഷ്ഠമായി തോന്നുന്നത് എന്തുകൊണ്ട്? ഈ ലവലിൽ വച്ചുപിടിച്ചാൽ ഭൂമിയിലെ അനന്തവൈചിത്ര്യമാർന്ന ഓരോ ജീവിയുടെയും ഒറ്റപ്പെട്ട വിശേഷങ്ങളെ എടുത്ത് അതൊന്നും മനുഷ്യനില്ലാത്തതിനാൽ പുച്ഛിക്കാം. ആനയെപോലെ കൊമ്പില്ലാത്തതിന്, മയിലിനെപ്പോലെ പീലിയില്ലാത്തതിന്, ആമയെപോലെ തല വലിക്കാൻ പറ്റാത്തതിന്...പ്രകൃതി നമ്മളെ പാഠങ്ങൾ പഠിപ്പിക്കുന്നു എന്നത് പഴയ സങ്കൽപ്പവുമാണ് ( ഒളപ്പമണ്ണയുടെ' എന്റെ വിദ്യാലയം') പക്ഷേ ചോദ്യങ്ങൾ കവിയെയും കൂടുതലായി അയ്യപ്പസേവാസംഘത്തെയും പ്രകോപിപ്പിക്കുകയാണുണ്ടായത്. 2016 ൽ എഴുതുന്ന ഒരു കവിതയ്ക്ക് ജീവശാസ്ത്രപരമായ സാംഗത്യമൊന്നും ആവശ്യമില്ലേ?

പൂരപ്പറമ്പിൽ എന്നാണ് മറ്റൊരാളുടെ കവിതയുടെ പേര്.
'പൂരപ്പറമ്പിൽ വാക്കുകളുടെ കുടമാറ്റം' - എന്നാണ് കവിത തുടങ്ങുന്നത്. ശ്ലീലാശ്ലീലങ്ങളുടെ അതിരൊപ്പിച്ച് വെട്ടിയുണ്ടാക്കുന്ന വാക്കുകൾ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നുണ്ട്, ആനകളുടെ കാൽച്ചുവട്ടിലുണ്ട്, ആരുടെയോ പല്ലുകൾക്കിടയിലുണ്ട്, പൊട്ടിത്തെറിക്കുന്നുണ്ട്, വാക്കുകൾ വച്ച് മാലകൊരുക്കുന്നുണ്ട്, അവസാനം വാക്കിന്റെ ഞാണിലൂടെ മടക്കയാത്രയായി' എന്ന് അവസാനിക്കുന്നു. ആര്? സർ റിയലിസ്റ്റു ഭാവനവേണം കവിതയിലെ കർത്താവ് ആരെന്നു കണ്ടു പിടിക്കാൻ.  അതു വരിതോറും മാറുകയാണ്. അവസാനം 'നമ്മൾ' എന്നോ 'ജീവിത'മെന്നോ ഉള്ള കർത്താവിന്റെ ഉപകരണം എന്ന നിലയിൽ ഉറപ്പിക്കുക.  വാക്കുകൾകൊണ്ടുള്ള ഞാണിന്മേൽ കളിയാണല്ലോ ജീവിതം. അപ്പോഴും വലിയൊരു പ്രശ്നം, പുറ്റിങ്ങൽ/തൃശ്ശൂർ പൂരപ്പറമ്പിനെ കവിതയിലേക്കു കൊണ്ടുവരാമെന്നല്ലാതെ 'പൂര
പ്പറമ്പിൽ വാക്കുകളുടെ കുടമാറ്റം' എന്ന സങ്കൽപ്പത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? അങ്ങനെ പറയണമെങ്കിൽ പ്രസ്തുത പറമ്പിൽ വാക്കുവച്ച് എന്തെങ്കിലും നടന്നിരിക്കണം. അല്ലെങ്കിൽ 'വാക്കുകളുടെ പൂരപ്പറമ്പിൽ' എന്നു തിരിച്ചിടണം.. ഭാഷാപരമായി ഒരു കൃത്യതയും വേണ്ടേ കവിതയ്ക്ക്?

ഇതേ കവിയുടെ മറ്റൊരു കവിത  (ഒടുക്കം) 'നീയും ഞാനും ചേരുമ്പോൾ ഒരു കവിത പിറക്കുന്നു' എന്നാണ് തുടങ്ങുന്നത്. എന്തൊക്കെയോ ആയി അവസാനം പൊട്ടിത്തെറിക്കുകയാണ് നമ്മൾ. അതാണ് ഒടുക്കം. ഇടയ്ക്ക് സ്വയംഭൂവായൊരു ശിവലിംഗം അഭിഷേകം കാത്തുറയുന്നു (എന്തിനെന്ന് ഇല്ല) അതിൽ തന്നെ ഖിയാമായി നമ്മൾ അലയുന്നു എന്നും ഉണ്ട്. എവിടുന്നാണ് ഈ 'ഖിയാം' വന്നത്. എന്താണ് കവിതയിൽ ഈ അപൂർവ വാക്കിന്റെ പ്രസക്തി? ഒന്നിനും ഉത്തരമില്ല.. പക്ഷേ പതിവുപോലെ.. 'വാചാമഗോചരമായിരിക്കുന്നു ടീച്ചറെ സങ്കല്പങ്ങൾ' എന്ന മട്ടിലുള്ള പ്രശംസാവചനങ്ങൾക്കും പൂക്കൾ ചിത്രങ്ങൾക്കും ഒരു കുറവും ഇല്ല.
വാക്കിന്റെ അന്തരീക്ഷങ്ങളെപ്പറ്റി ഒരു ധ്യാനവും ആവശ്യമില്ല കവിതയ്ക്ക് എന്നാണോ?

ഉദാഹരണങ്ങൾ ഇനിയും ധാരാളമുണ്ട്. ദാമ്പത്യത്തിന്റെ വീർപ്പുമുട്ടൽ അനുഭവിക്കുന്ന സ്ത്രീയെ ആവിഷ്കരിക്കുന്ന ഒരു കവിത തുടങ്ങുന്നത് 'ഹൃദയത്തിന്റെ വേരുകൾക്കിടയിൽ മതചിഹ്നങ്ങൾ നാണിച്ചൊരുങ്ങിയിരിക്കുന്ന  മാംഗല്യചിഹ്നം' നൂലിൽകൊരുത്ത് അവൾ അണിയാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. കല്ലടക്കങ്ങളുടെ വേരു തീണ്ടാതെ എല്ലാ ധാരണകളുടെയും അവകാശിയായതിനെ ഹൃദയത്തോട് ചേർത്തു വച്ചിരിക്കുന്നുവെന്ന് ധരിച്ചോട്ടേ എന്ന് കവിത അവസാനിക്കുന്നു. 'പൊട്ടിമാറുമ്പോൾ വിളക്കിച്ചേർത്ത് ധരിക്കാറുണ്ട്.. എന്നൊക്കെയുള്ള വരികൾ മനസ്സിലാക്കാം പക്ഷേ എന്താണ് കല്ലടക്കങ്ങളുടെ വേരു തീണ്ടാതെ എന്നു പറഞ്ഞാൽ? കഴുത്തിൽ കിടക്കുന്ന താലിമാല ആദ്യം പോയി ഹൃദയത്തിന്റെ വേരു പരതിയതിന്റെ അടിസ്ഥാനമെന്താണ് ?
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന ക്ലീഷേകൾകൊണ്ടാണോ കവിതയെ ഭാഷയുടെ സൂക്ഷ്മപ്രയോഗമാക്കേണ്ടത്?

ഇല്ലാത്ത ഗൗരവം കവിതയ്ക്ക് കൊടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് വർത്തമാനകാല സംഭവങ്ങളെയും അപൂർവ ബിംബങ്ങൾ എന്നപേരിൽ പ്രയാസപ്പെട്ട് നിർമ്മിക്കുന്ന വാഗ് പ്രയോഗങ്ങളുടെയും കാതൽ. ഇവയൊന്നും ഗൗരവമായി ശ്രദ്ധിക്കേൺറ്റ കാര്യമല്ലെന്നു വാദിക്കാം. പക്ഷേ സേവാസംഘങ്ങൾ കാറി കൂവി ഇളിച്ച് കാട്ടിക്കൂട്ടുന്ന കവിതാ പരാക്രമങ്ങൾ അത്ര ചെറിയ കാര്യമല്ല. എഴുത്തിൽ മാത്രമല്ല വായനയിലും ശ്രദ്ധയും ധാരണയും ഇല്ലാതായി വരുന്നതിന്റെ പ്രകടനപത്രികയാണ്. കവിതയുടെ കാര്യത്തിലായാൽ പോലും ചെറിയകാര്യമല്ല. പക്ഷപാതങ്ങൾ!

6 comments:

Mazhavil..Niyagrace.. said...

Super blog....

സുധി അറയ്ക്കൽ said...

അടിപൊളി.ഞാനിതൊരു കവിതാഗ്രൂപ്പിലെ അഡ്മിനു കൊടുത്തു.അക്ഷരം പെറുക്കിക്കൂട്ടുന്നവരെല്ലാം കവികളല്ലേ???

ajith said...

ഈ കവിതാപ്രളയകാലത്ത് അർത്ഥമുള്ള കവിതകൾ തിരയുന്നത് വൈക്കോൽ കൂനയിലെ സൂചി തിരയുന്നതുപോലെ തന്നെയാണ്

s. kumar said...


@ അജിത്‌
അപ്പോൾ കവിതക്ക് അർഥം വേണ്ടേ?
എങ്ങനെയെങ്കിലും ആയാൽ മതി എന്നാണോ?
പിന്നെന്തു കവിത?
പിന്നെന്തിനാ കവിത??
വൈക്കോൽ കൂനയിൽ സൂചി തിരയണ്ട.
നല്ല വൈക്കോൽ ഉണ്ടാവണ്ടേ?
ചീഞ്ഞളിഞ്ഞ വൈക്കോൽ ഉണ്ടായിട്ടു കാര്യമില്ല..

ഇഗ്ഗോയ് /iggooy said...

കവിയേയോ കവിതയേ പറഞ്ഞാൽ കളി കാര്യാവൂട്ടോ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കീട്ടാ‍ാ‍ാ