October 1, 2013

ഗ്രാംഷിയുടെ പ്രസാധകർ


             ലക്സ്സസിന്റെ വൈമാത്രേയ സഹോദരനാണല്ലോ ( രണ്ടമ്മ മക്കൾ എന്ന് പച്ച മലയാളം) ടൊയോട്ട. ഇയിത്തുങ്ങൾ സ്മാരക ശിലകളിലെ ഖാൻ ബഹാദൂർ പൂക്കോയ തങ്ങളെയും പട്ടാളം ഇബ്രായിയെയും പോലെയാണ്. സഹോദരന്മാരാണ്, പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ഒരാൾ കോടീശ്വരനെങ്കിൽ മറ്റേയാൾ ശരിക്കും അഗതി, പിച്ചക്കാരൻ, കാര്യപ്രാപ്തിയില്ലാത്തവൻ. പുസ്തകപ്രസാധക സംഘങ്ങൾക്കും ഉണ്ട് ഇങ്ങനെ കണ്ടാൽ തിരിച്ചറിയാൻ വയ്യാത്ത സഹോദരൻമാർ. ലിറ്റ്മസും മാമ്പഴവും ഡിസിയുടെ വകയാണ്. പക്ഷേ കണ്ടാൽ ഒന്നാണോ എന്നറിയാൻ തുരന്നു നോക്കണം.  മാമ്പഴം കുട്ടികൾക്കുള്ള പ്രസിദ്ധീകരണമാണ്. അതുമാത്രമേ തൊടൂ. വില കൊമ്പത്തതുമാണ്. മൈത്രി വേറെ ഗ്രീൻ ലീഫ് വേറെ. മൈത്രി ഗൌരവമുള്ള പുരോഗമനപരമായ നിരീശ്വരവാദപരമായ പുസ്തകങ്ങൾ പുറത്തിറക്കുമ്പോൾ ഗ്രീൻ ലീഫ് അതേ അച്ചുകൾ വച്ചുകൊണ്ട്  കണ്ണീർ കായലിൽ കടലാസ്സിന്റെ തോണിയിറക്കുന്നു. പൊട്ടിക്കരയിക്കുന്ന കഥകൾ, നോവലുകൾ...... പെൻ‌ഗ്വിനുണ്ടായിരുന്നു വൈക്കിംഗ് എന്നു പേരുള്ള ഇംപ്രിന്റ്. പക്ഷേ എച്ച് ആൻഡ് സി ആ തരവഴി കാണിച്ചിട്ടില്ല. കുട്ടികൾക്കുള്ള ബൈബിൾ കഥകളും ഖുറാൻ കഥകൾ കുട്ടികൾക്കും ഒറിഗാമിയും പാചക മഞ്ജരിയും ഇറക്കിയ അതേ ബ്രാൻഡിൽ തന്നെ, അതേ അച്ചു കുത്തി തന്നെ സാറാജോസഫിന്റെ ഒരുവൾ നടന്ന വഴികളും, കെ പി അപ്പന്റെ തനിച്ചിരിക്കുമ്പോൾ ഓർക്കുന്നതും എം ടിയുടെ ഏകാകികളുടെ ശബ്ദവും വാക്കുകളുടെ വിസ്മയവും ഇറക്കി. രവിമേനോന്റെ ഹൃദയഗീതങ്ങൾ, സേതുവിന്റെ പ്രിയപ്പെട്ട കഥകൾ, എം സുകുമാരന്റെ ജനിതകം, പി സുരേന്ദ്രന്റെ ചെ, ഐ ഷണ്മുഖദാസിന്റെ സിനിമയും ചില സംവിധായകരും സുഗതകുമാരിയുടെ പച്ച, ഓ എൻ വിയുടെ അരിവാളും രാക്കുയിലും, സുസ്മേഷ് ചന്ത്രോത്തിന്റെ നായകനും നായികയും രവീന്ദ്രന്റെ ശീതകാല രാത്രികൾ, ഡോ ജേക്കബ് വി ചീരാന്റെ ആന  അതൊക്കെ പോട്ടെ, ഇന്ത്യൻ ഭാഷയിൽ  ആദ്യമായി കാറൽ മാക്സിന്റെ ജീവചരിത്രമിറങ്ങിയത് ഇങ്ങ് കൊച്ചു കേരളത്തിലും സുപ്രസിദ്ധ വാണിജ്യഭാഷയും പുരാവസ്തുവും ഒക്കെയായ മലയാളത്തിലുമാണ് എന്നാണ് വയ്പ്പ്. എഴുതിയത് രാമകൃഷ്ണപിള്ള. ഈ പൊത്തകത്തിന്റെ പുനഃ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നതും ടി എച്ച് ആൻഡ് സിയാകുന്നു. അതുകൊണ്ട് സംഭവം നിലവിലുണ്ട്.

പറഞ്ഞുവന്നത് വേറൊരു കാര്യമാണ്. എച്ച് ആൻഡ് സിയെന്നും പറഞ്ഞ് ആളെ കളിയാക്കുന്ന ഒരു തമാശ പൊട്ടിച്ചത് സൂരജ് രാജനാണെന്നാണ് ഓർമ്മ. അവകൾ വായിച്ച വിവരം മാത്രമുള്ള ആളുകളോടുള്ള പുച്ഛമോ ദേഷ്യമോ ഒക്കെയാണ് സ്വയം അല്ലാതെ സ്വബോധമുള്ള മറ്റാർക്കും ആസ്വദിക്കാൻ കഴിയാത്ത ആ തമാശയുടെ മൂലകാരണം. അതേറ്റു പിടിച്ചുകൊണ്ട് ക്ലീഷേയുടെ മേൽ ക്ലീഷേയായി ആ സാധനം മാതൃഭാഷ - വാണിജ്യഭാഷ വിവാദത്തിനിടയിലും കേറി വന്നിരുന്നു. മുൻപ് പലപ്പോഴും എന്നപോലെ. (ഇപ്പോൾ അതിന്റെ ഉപജ്ഞാതാവ് ദീപക് ശങ്കരനാരായണനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). സമാനമായ വാചകം കണ്ടത് ഒരു ഷാജി കൈലാസ് പടത്തിലാണ്. രാഷ്ട്രാന്തരീയ തലത്തിൽ തായം കളിക്കുന്നു എന്ന് അവകാശപ്പെടുന്ന വില്ലൻ നായകനെയോ മറ്റോ ഉപദേശിക്കുന്നു,  മറ്റവർക്ക് ലോക്കൽ മലയാളം പത്രത്തിൽ നിന്നു കിട്ടുന്ന രാഷ്ട്രീയ വിവരമേ ഉള്ളൂ എന്ന്. എന്നിട്ട് ഈ രാഷ്ട്രാന്തരീയ വില്ലൻ സിനിമയിൽ  മൊത്തത്തിൽ പങ്കു വയ്ക്കുന്ന വിവരം എന്താണ്? സിനിമ സിനിമ മാത്രം. അത്രയ്ക്കൊന്നും ആരും ആലോചിക്കരുത്..

മുകളിലത്തെ സാമാന്യം നീണ്ട ലിസ്റ്റ് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. തമാശപറയുന്നവർക്കു പോലും സംഭവം ഒരു പുകമറയായി എന്തോ എന്ന് ഓർമ്മയുണ്ടെന്നല്ലാതെ, എന്താണ്  ഏതാണെന്ന് വ്യക്തമായി തിരിഞ്ഞിട്ടില്ല എന്നു വ്യക്തം. കാര്യത്തിലേയ്ക്ക് വരാം. മലയാളത്തിലെ മുൻകിടക്കാരുടെ (ആരു നിശ്ചയിച്ചു? തത്കാലം ഇപ്പോൾ ആരെങ്കിലും നിശ്ചയിക്കട്ടെ, ) പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ടി പ്രസാധകർ, എച്ച് ആൻഡ് സി - ട്രെയിനിലും മറ്റും വിൽക്കാനായി 10 രൂപയ്ക്ക് പുസ്തകം അടിച്ചിറക്കിയിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. കാരണം ആരും ‘മൂലധനം‘ വായിച്ചിട്ടല്ല, രാഷ്ട്രീയ പ്രബുദ്ധത നേടുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയോ ചിലപ്പോൾ യഥാർത്ഥ ‘മൂലധന’ത്തിനേക്കാളും ചിലതൊക്കെ നിർവഹിക്കുകയും ചെയ്യും. മിലോവാൻ ജിലാസ് (വാക്കു ശരിയല്ലേ?) ‘പുതിയ വർഗ’ത്തിലാണെന്നു തോന്നുന്നു സ്റ്റാലിൻ ‘മൂലധനം’ വായിച്ചിട്ടേയില്ലെന്നു പറയുന്നത്. രണ്ടറ്റവും കൂട്ടിതൊടുവിക്കാൻ നെരിയാണിയിൽ തീപ്പന്തവുമായി പായുന്നതിനിടയിൽ പാവപ്പെട്ടവന് എന്തു വ്യായാമം എന്നതുപോലെ എന്തു പുസ്തകം? അതിനിടയിൽ ഒറിഗാമിയെക്കുറിച്ച്, പാചകത്തെക്കുറിച്ച്, നാടൻ സൌന്ദര്യവിദ്യകളെക്കുറിച്ച്  അല്ലെങ്കിൽ  നാടൻ പാട്ടുകൾ, പഴംഞ്ചൊല്ലുകൾ, നാടോടികഥകൾ, സദാചാരകഥകൾ, ആയിരത്തൊന്നു രാവുകളുടെ സംഗ്രഹം ( ജോർജ്ജ് ഇമ്മട്ടിയാണ് ഭൂരിഭാഗത്തിന്റെയും എഴുത്തുകാരൻ) അങ്ങനെ സാധാരണക്കാരന്റെ വായന ലാക്കാക്കി അവന്റെ കീശയ്ക്കിണങ്ങുന്ന വിലയ്ക്ക് നൽകാൻ ഇറങ്ങി വരുന്ന പ്രസാധകർ എങ്ങനെയാണ് മോശം ആകുന്നത്? തമാശയാകുന്നത്? അല്ലെങ്കിൽ ആളെ കളിയാക്കാൻ അവരുടെ പേരുപയോഗിക്കാമെന്നു വരുന്നത്?

ചെറ്റ എന്ന വാക്ക് മലയാളത്തിൽ ചീത്തയാണ്. ‘ചെറ്റത്തരം‘ ചെറ്റക്കുടിലിൽ താമസിക്കുന്നവന്റെ മാന്യതയില്ലാത്ത പെരുമാറ്റവുമാണ്. പക്ഷേ ഈ മാന്യത മറ്റെവിടെയോ തീരുമാനിക്കപ്പെട്ടതാണെന്ന് മറന്നാൽ വേറൊരുത്തന്റെ അളവിനനുസരിച്ച് കാലു മുറിക്കാത്തവന്റെ പ്രവൃത്തിയാണ് ‘ചെറ്റത്തരം‘. ആ നിലയ്ക്ക് എച്ച് ആൻഡ് സിയുടെ 10 രൂപാ പുസ്തകങ്ങൾ (കാലം മാറി ഇപ്പോൾ മിനിമം 20 രൂപയാണ്)  ആർക്കെങ്കിലുമൊക്കെ ‘ചെറ്റത്തര‘മാകുകയും അതു വായിക്കുന്നവർ ‘ചെറ്റ‘യാവുകയും കാഴ്ചപ്പാടിൽ വളരെ ചെറിയ എന്തോ ഒന്ന് ആയിത്തീരുകയും ചെയ്യുന്നത് ശരിയാണോ? ഇന്ന് പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ നോക്കുമ്പോൾ  ഡിസി പോലെയൊരു ഒന്നാംകിടയെ വായനകൊണ്ട് സഹായിക്കുന്ന ആളായി സ്വയം സാക്ഷാത്കരിക്കുകയുണ്ടായി !!! ( ലോകത്തിൽ പിയേഴ്സണാണത്രേ ഒന്നാം സ്ഥാനം, ഹാർപ്പർ കോളിൻസിനു പത്തൊൻപതാം സ്ഥാനമേ ഉള്ളൂ) എച്ച് ആൻഡ് സി പുസ്തകങ്ങൾ ഇവിടെ കൂട്ടത്തിൽ തീരെ കുറവ് ... എന്നിട്ടും ഇനി അവർ നാണത്തെക്കുറിച്ച് ഇറക്കാൻ പോകുന്ന പുസ്തകങ്ങളുടെ വായനക്കാരനൊക്കെയായി ഈ കൊള്ളരുതാത്തവന്റെ പേരും കൊരുത്തിട്ടു, പ്രവചനസ്വഭാവത്തോടെ, കമന്റുകളിൽ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.. സത്യത്തിൽ അമ്മായിയപ്പനെ അടിക്കാൻ വയ്യാത്തതുകൊണ്ട് ഭാര്യയെ അടിക്കുന്നു എന്ന നയം വച്ച്, എച്ച ആൻഡ് സിയുടെ ( പാവപ്പെട്ടവരുടെ വേശ്യ എന്നു പറയും പോലെ, ഷാരോൺ, ഹെരിറ്റേജ് വിദ്യാരംഭം തുടങ്ങി  പാവപ്പെട്ടവരുടെ പ്രസാധകർ വേറെയുമുണ്ട്..നക്ഷത്രങ്ങളെ മാത്രം നോക്കിയപ്പോൾ ആളുകൾ ഒരു കരിക്കട്ട മാത്രം കണ്ടു അതിനെ കുത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ... :(  വിലകുറഞ്ഞ പുസ്തകങ്ങളെ പരിഹസിക്കുന്നവർ  അതിന്റെ യഥാർത്ഥ വായനക്കാരായ ‘ദരിദ്രവാസികളെ’യാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്റെ ജന്മാവകാശമാണ്. പി കൃഷ്ണപിള്ള പറഞ്ഞതു പോലെ ‘അതെന്റെ ജീവിതരീതിയാണ്‘ !!!

( സമർപ്പണം : ഗ്രാംഷിയുടെ പ്രസാധകരായ കൊളംബിയ യൂണിവേഴ്സിറ്റി പ്രസ്സ് കാർക്ക്..)

4 comments:

Suraj said...

ഞാനും ഉമേഷും ചെയ്ത ഗോക്രി പോസ്റ്റുകളുടെ പിന്നാലെ അന്തര്‍ജ്ഞാനവുമായി ബന്ധപ്പെട്ട കുറേ ബസ്സുകളും ബ്ലോഗുകളും (രാധാകൃഷ്ണനെയും അമര്‍ത്യാസെന്നിനെയുമൊക്കെ പീരയായി ചേര്‍ത്തുകൊണ്ട്) വെള്ളെഴുത്ത് കുറേ പോസ്റ്റുകള്‍ ഇട്ടിരുന്നു. വെള്ളെഴുത്തിന്റെ, 2010 August-ലെ "വെളുത്ത കപ്പലുകള്‍" എന്ന ബ്ലോഗ് പോസ്റ്റില്‍ (ലിങ്ക്: http://vellezhuthth.blogspot.in/2010/08/blog-post_24.html) നടന്ന ചര്‍ച്ചയുടെ പിന്നാലെ വെള്ളയുടെ വകയായി 2010 October-ല്‍ ഇറങ്ങിയ ഒരു ബസ്സില്‍ ഞാനിട്ട കമന്റിലാണീ എച്ചാന്റ്സി ആദ്യം വന്നത്. ല്ല കമന്റിതാണു : "കഴിഞ്ഞ തൃശ്ശൂര്‍ യാത്രയ്ക്ക് ട്രെയിനീന്ന് വാങ്ങിയ H & C-യുടെ മഹദ്വചനങ്ങള്‍. 15 രൂപാ ബുക്ക് കളഞ്ഞ് പോയി. ഇല്ലെങ്കില്‍ നാലെണ്ണം ഇടാമാരുന്നു...(നെറ്റിലും കിട്ടും, പക്ഷേ മലയാളം തന്നെ വേണ്ടേ, ഇല്ലെങ്കീ ട്രാജഡി
കോമഡിയായാലോ ! )".

ഇതാണ്‌ വെള്ള ഈ ഉദ്ധരിക്കുന്ന കമന്റ്‌. ലോ മോളില്‍ ലിങ്കിട്ട ബ്ലോഗ് പോസ്റ്റിന്റെ കമന്റുകളില്‍ അന്ന് അമര്‍ത്യാസെന്നിനെ തലകുത്തിനിന്ന് വായിച്ചതിന്റെ ചരിത്രം പൊളിച്ചടുക്കി വച്ചിട്ടുണ്ട്. സംഗതി എച്‌ആന്റ്സിയുടെ കുഴപ്പമല്ല, ലത് വായിക്കുന്നതിന്റെയും ലതിലെഴുതിവച്ചിരിക്കുന്ന വിവരം എടുത്ത് വീശുന്നതിന്റെ സന്ദര്‍ഭവും ഒക്കെ നോക്കിയാണു ആളുകള്‍ ആധികാരികത പരിശോധിക്കുന്നത് എന്ന് വെള്ളയ്ക്ക് അറിയാത്തതല്ല. അതായത്, നേച്ചര്‍ ജേണലിലെ പേപ്പറിനെപ്പറ്റിയാണ്‌ ചര്‍ച്ചയെങ്കില്‍ നേച്ചറിലെ പേപ്പര്‍ തന്നെ വായിക്കണം. അല്ലാതെ ല്ല പേപ്പറിനെപ്പറ്റി സയന്റിഫിക് അമേരിക്കനില്‍ വന്ന റിപ്പോട്ടിനെ വച്ച് ഹഫിംഗ്ടണ്‍ പോസ്റ്റില്‍ എഴുതപ്പെട്ട കുറിപ്പു പാതിവെന്ത മലയാളത്തില്‍ മനോരമക്കാരന്‍ പകര്‍ത്തിവയ്ക്കുന്നത് വായിച്ചിട്ട് സംഗതി ആധികാരികമായി ചര്‍ച്ചിക്കാന്‍ പോയാല്‍ എങ്ങനിരിക്കും എന്നതിനെ പരിഹസിക്കാനാണു എച്‌ആന്‍ഡ്സി ഒരു രൂപകമോ ഉല്പ്രേക്ഷയോ ഒലക്കയോ ഒക്കെയായി എടുത്തിട്ടത് അന്നത്തെ ആ കമന്റില്‍. ഗൂഗിള്‍ ബസ്സില്‍ വേറേം കോമഡികളുണ്ടായിരുന്നു, എസ് രാധാകൃഷ്ണന്‍ ഭാരതീയ ജ്ഞാനത്തിലെ അന്തര്‍ജ്ഞാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയൊക്കെ എഴുതിയത് വെള്ളയെടുത്ത് വീശിയിരുന്ന ആ സുന്ദരകാലം... ഹായ്. ഗൂഗിള്‍ പ്ലസ്സ് പൂട്ടിപ്പോയതിനാല്‍ ലിങ്കിടാന്‍ നിവര്‍ത്തിയില്ല. വെബ്ബില്‍ പത്ത് മിനിറ്റില്‍ കൂടുതല്‍ ഈ സാമാനങ്ങള്‍ തപ്പാന്‍ സമയോം ഇപ്പം ഇല്ല.

ഇപ്പോള്‍ കൃത്യം മൂന്ന് കൊല്ലത്തിനു ശേഷം അതിനെ ഫെയ്സ്ബുക്കില്‍ പാരഫ്രെയ്സ് ചെയ്തിട്ട് ഞാന്‍ എച്‌ആന്‍ഡ്സിയെ പരിഹസിച്ചതാണതെന്ന് ഉരുട്ടുന്നത് എന്തരിനാണെന്നോ ദീപക്കും വെള്ളയുമായി എന്താണു വിഷയമെന്നോ എനിക്കറിയില്ല, അറിയേണ്ട കാര്യവുമില്ല. ആരാണ്ടൊക്കെ ഈ പോസ്റ്റെനിക്ക് മെയിലായും മെസ്സജായുമൊക്കെ അയച്ചതോണ്ട് ഇത്രേം എഴുതിയെന്നേ ഒള്ളൂ. അപ്പ ശരി. അമര്‍ത്യാസെന്നിനു ഷെല്ഫില്‍ സുഖം തന്നെയെന്ന് കരുതുന്നു.

Deepak Sankaranarayanan said...

എനിക്കും ഈ പോസ്റ്റിന്റെ ലിങ്കയച്ചുകിട്ടിയ സ്ഥിതിക്ക്...

എച്&സി ഗൈഡെന്നത് തൃശ്ശൂരില്‍ പദ്മിനി മോംഗിയയുടെ "കംടെമ്പററി പോസ്റ്റ് കൊളോണിയല്‍ തിയറി" എന്ന പോസ്റ്റ്മോഡേണ്‍ വാചകമടിപ്പിള്ളേരുടെ ഗൈഡുപുസ്തകത്തിനെ പരിഹസിക്കാനായി പതിനഞ്ചുകൊല്ലം മുമ്പേ ഉപയോഗിക്കാറുള്ളതാണ്.

അതത്ര മോശപ്പെട്ട പുസ്തകമൊന്നുമല്ല, ശരിക്കും പറഞ്ഞാല്‍. ഒറിജിനലുകളില്‍നിന്ന് കംപൈല്‍ ചെയ്തെടുത്ത പ്രസക്തഭാഗങ്ങളുടെ സംഗ്രഹമാണത്, ഒരു തുടക്കവായനക്കാരനെ സംബന്ധിച്ചുമാത്രമല്ല പെട്ടെന്ന് ഒരു ക്ലാസൊക്കെ എടുക്കേണ്ടിവരുന്ന മികവുള്ള അദ്ധ്യാപകര്‍ക്കുവരെ പത്തോ ഇരുപതോ പുസ്തകങ്ങള്‍ തപ്പിയെടുക്കേണ്ടതിനുപകരം ആവശ്യുമുള്ളത് പെട്ടെന്ന് കയ്യില്‍ക്കിട്ടും. അല്ലാതെ ഗ്രന്ധം മൂന്ന് പകര്‍ത്തിയപ്പോള്‍ മൂത്രമായിപ്പോയ മുഹൂര്‍ത്തത്തെക്കുറിച്ചുള്ള മംഗളം വാര്‍ത്ത മത്തിപൊതിഞ്ഞുവന്ന കടലാസില്‍ വായിച്ചെഴുതിയ ഇരുപത്തഞ്ച് പേജ് അമര്‍ത്യാസെന്‍ ബ്ലോഗ്പോസ്റ്റല്ല സംഗതി.

എന്നിട്ടും അതിനെ എച്&സി ഗൈഡെന്ന് വിളിക്കാന്‍ കാരണം അത് (ഓടിച്ച്) വായിച്ച് പിള്ളേര്‍ (ഒഫ്‌കോഴ്സ് വാദ്ധ്യാന്‍മാരും) വല്ല ഫിസിക്സും പഠിക്കുന്ന 'പാവപ്പെട്ട' മോഡേണിസ്റ്റ് പിള്ളേരോട് (ഒഫ്‌കോഴ്സ് പഠിപ്പിക്കുന്നവരോടും) അലക്കുന്ന അലക്കിന്റെ ആധികാരികതയെ പരിഹസിച്ചുകൊണ്ടാണ്. അതേ പ്രയോഗം തിരുവനന്തപുരത്തുകാരന്‍ സൂരജ് ഉപയോഗിക്കുന്നത് തൃശ്ശൂക്കാരാരെങ്കിലും പറഞ്ഞുകേട്ടതുകൊണ്ടല്ല, അതേ പരിഹാസ്യതയും എച് & സി ഗൈഡും തിരുവനന്തപുരത്തും കുറവല്ലാത്തതുകൊണ്ടാണ്.

ഞാനും വെള്ളെഴുത്തുമായി പ്രത്യേകിച്ചെന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കറിവില്ല, ലിങ്കോ കോണ്‍ടെക്സ്റ്റോ കൊടുക്കാതെ വാചകം മുറിച്ച് ക്വോട് ചെയ്യുന്നതുകണ്ട് സഹികെട്ടപ്പോള്‍ ഒന്നുരണ്ടാഴ്ച മുമ്പ് എഴുതിയ ഒരു ഗൂഗിള്‍ പ്ലസ് പോസ്റ്റല്ലാതെ അടുത്ത കാലത്തൊന്നും അദ്ദേഹമെഴുതുന്നത് വായിക്കാറോ അദ്ദേഹത്തെ പരാമര്‍ശിക്കാഠോ ഇല്ല. അദ്ദേഹത്തെപ്പറ്റി ഞാനെവിടെയൊക്കെയോ എഴുതുന്നു എന്നത് പാവത്തിന്റെ എന്തോ തോന്നലാണ്. ബൂഗിള്‍ ബസ് കാലത്തേ നിര്‍ത്തിയതാണ് ഇദ്ദേഹവുമായുള്ള 'സംവാദം', കാരണമറിയേണ്ടവര്‍ സൂരജ് ലിങ്ക് ചെയ്തപോലത്തെ പത്തോ ഇരുപതോ ബസ് പോസ്റ്റുകളുടെ ലിങ്കുകള്‍ തപ്പിയെടുക്കുക മാത്രമേ വഴിയുള്ളൂ. എമ്മേ മലയാളവും എച് & സി ഗൈഡുമൊക്കെ, ആധികാരികമായ വിവരക്കേടിനെപ്പറ്റിയും പോസ്റ്റ്‌മോഡേണിസ്റ്റ് പരിഹാസ്യതകളെയും പറ്റി പരാമര്‍ശിക്കുന്നതൊക്കെ, തന്നെപ്പറ്റിയാണെന്ന്, അല്ലെങ്കില്‍ തന്നെപ്പറ്റി മാത്രമാണെന്ന്, അദ്ദേഹം കരുതുന്നത് പരിഹാസ്യതയുടെ റീച്ചിന്റെ ഡെമോഗ്രഫിക് ഡിസ്ട്രിബ്യൂഷനെപ്പറ്റിയുള്ള ധാരണക്കുറവുകൊണ്ടെന്നേ പറയേണ്ടൂ. കാറ്റാടിയന്ത്രത്തോട് ആജീവനാന്തം യുദ്ധം ചെയ്യാന്‍ അദ്ദേഹത്തിനുള്ള അവകാശത്തില്‍ കൈവക്കാന്‍ ഞാനെന്തായാലും ഉദ്ദേശിക്കുന്നുമില്ല.

എച്&സി ഗൈഡുകള്‍ക്ക് പ്രത്യേകിച്ചൊരു പ്രശ്നവുമില്ല, ഇല്ലെന്ന് മാത്രമല്ല അവ ഒരു പ്രത്യേക നോളജ് ഗ്യാപ്പിനെ അഡ്രസ് ചെയ്യുന്നുമുണ്ട്. നാല്പതുവയസ്സാവാറായ ഞാന്‍ ഒരു pacifier വായില്‍വച്ച് റോഡിലൂടെ നടന്നാല്‍ ആളുകള്‍ പരിഹസിക്കുന്നത്, അത് വായില്‍വച്ചോണ്ടുനടക്കാനുള്ള എന്റെ അവകാശത്തെ ഹനിക്കാതെത്തന്നെ, എന്നെയാണ്. അല്ലാതെ ആ റബ്ബര്‍ മുലക്കണ്ണിനെയല്ല. ആളുകള്‍ പരിഹസിക്കുന്നത് pacifier നെയാണെന്ന് ലേഖനമെഴുതണമെങ്കില്‍ ശകലമൊന്നും പോരാ വാക്വത്തിന്റെ ശക്തി.

വെള്ളെഴുത്ത് said...

“നേച്ചര്‍ ജേണലിലെ പേപ്പറിനെപ്പറ്റിയാണ്‌ ചര്‍ച്ചയെങ്കില്‍ നേച്ചറിലെ പേപ്പര്‍ തന്നെ വായിക്കണം. അല്ലാതെ ല്ല പേപ്പറിനെപ്പറ്റി സയന്റിഫിക് അമേരിക്കനില്‍ വന്ന റിപ്പോട്ടിനെ വച്ച് ഹഫിംഗ്ടണ്‍ പോസ്റ്റില്‍ എഴുതപ്പെട്ട കുറിപ്പു പാതിവെന്ത മലയാളത്തില്‍ മനോരമക്കാരന്‍ പകര്‍ത്തിവയ്ക്കുന്നത് വായിച്ചിട്ട് സംഗതി ആധികാരികമായി ചര്‍ച്ചിക്കാന്‍ പോയാല്‍ എങ്ങനിരിക്കും എന്നതിനെ പരിഹസിക്കാനാണു എച്‌ആന്‍ഡ്സി ഒരു രൂപകമോ ഉല്പ്രേക്ഷയോ ഒലക്കയോ ഒക്കെയായി എടുത്തിട്ടത് അന്നത്തെ ആ കമന്റില്‍“ . -ഇതു റോബിക്കാണ്, എച്ച് ആൻഡ് സി എന്താണെന്ന് ആധികാരികമായി തന്നെ ഇപ്പോൾ വിവരം കിട്ടികാണുമല്ലോ. ഇല്ലെങ്കിൽ അതെന്താണെന്ന് ഇതിന്റെ വിശദീകരണം താഴത്തെ വലിയ പാസിഫയറിൽ കൂടുതൽ വിശദമായി ഉണ്ട്. ആലോചിച്ചാൽ രണ്ടിലും പൊരുത്തക്കേടൂണ്ടെങ്കിലും. ആധികാരികമായി തന്നെ വിവരം കിട്ടിക്കാണുമല്ലോ.. ഇതിനെയാണ് മുൻപൊരിക്കൽ ആധികാരികതയുടെ വളർത്തു ദോഷം എന്നു പറയുന്നത്...നമ്മുടെ ഉപദേശങ്ങളുടെ ഒരു കുഴപ്പം അതെപ്പോഴും താഴേയ്ക്കേ നോക്കൂ എന്നതാണ്. ആരെ ഉപദേശിക്കണം എന്ന് നമുക്കൊരു മുൻ ധാരണയുണ്ട്. സൂരജിലേയ്ക്ക് നോക്കുക.. ഇവിടെ ആധികാരികമായി ചർച്ചിക്കാൻ എന്നൊരു വരിയുണ്ട്... ഗൂഗിൾ പ്ലസും ഫെയിസ്ബുക്കും ഒക്കെ സൂരജുമായി ആധികാരികമായി ചർച്ചിക്കാനുള്ള വേദിയാണെന്ന് മത്തി വിലപേശാനുള്ള ഭാഷയിൽ സംസാരിക്കുന്നവർ വിചാരിച്ചിരിക്കുമോ? സൂരജിന് ഒരുപാട് സ്വന്തം അഭിപ്രായങ്ങളുണ്ട്. അതു ശരിയാണെന്ന് അറിഞ്ഞോ അറിയാതെയോ ഏറാൻ മൂളുന്നവരും ഉണ്ട്. അതവരുടെ പ്രശ്നം. എന്തായാലും എന്റെയല്ല. അമർത്ത്യസെന്നിനെ ഞാൻ ചുട്ടു തിന്നിട്ടില്ല . ആ പോസ്റ്റ് സെന്നിനെപറ്റിയുമല്ല.. മറ്റുള്ളവരുടെ നിക്കറു കീറിയോ എന്നു മൂടു നോക്കി പാത്തു നടക്കുകയാണെങ്കിൽ ചിലപ്പോൾ അരിയിടിക്കുന്ന ശബ്ദവും പെരുമ്പറയായി തോന്നും. കുറ്റം മറ്റുള്ളവരുടേതാണോ? ഒരു റഫറൻസ് എഴുതി. അതാവട്ടെ എച്ച് ആൻഡ് സി യുടെ പുസ്തകത്തിൽ നിന്നല്ല, ഡി സിയുടെ പുസ്തകത്തിൽ നിന്നുമാണ്.. അമർത്യസെന്നിനെ ഉദ്ധരിച്ച പോസ്റ്റ് ഞാൻ മാറ്റിയിട്ടൊന്നുമില്ല ഒരു ലിങ്കു മില്ലാതെ അതാർക്കു വേണമെങ്കിലും വായിക്കാം.. ഇതെന്തോ മഹത്തായ അജ്ഞതയാണെന്ന് കുറെക്കാലമായി വാദിക്കുന്നുണ്ട്.. പാവങ്ങൾ ! ഹോമിയോ മരുന്ന് അരിമ്പാറയ്ക്കു കൊള്ളാമെന്നോ, അവർ ക്യാൻസറിനു ചികിത്സിക്കാത്തതെന്തെന്നോ (ഇതേ ന്യായം വച്ചാണെങ്കിൽ.... )കെ എം മാത്യു ചർച്ചിക്കാൻ പറ്റാത്ത രീതിയിൽ മയ്യത്തായ ഉടനെ ‘അയാൾ.. പന്ന.. താ... കിളവനാണെന്നു‘ പറഞ്ഞ് കമന്റിടാനോ ഒരാൾക്കു കഴിവില്ലെങ്കിൽ അയാളും എച്ച് ആൻഡ് സിയാവുമോ എന്നൊരു ‘ചർച്ച‘യ്ക്കു വകയുണ്ട്. കാരണം മേൽ‌പ്പറഞ്ഞ ആശയവകകളോടും തികഞ്ഞ വിരുദ്ധ വീക്ഷണമാണ് എനിക്കുള്ളതെങ്കിലോ? സ്ഥിരം പദാവലികളുണ്ട് ഇത്തരം മനോഭാവങ്ങൾക്ക്.... ആധികാരികതയുടെ ഉലക്കയ്ക്ക് വേരിറങ്ങുന്നതിന്റെ പ്രശ്നമാണിത്. ഞാനൊഴിഞ്ഞുണ്ടോ? അല്ലെങ്കിൽ ഇപ്പോൾ ചീട്ടു കീറിക്കളയാമെന്ന്... എന്തായാലും ഗോക്രിയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതിന്റെ കൂടെ ഇമ്മാതിതിരി മനോഭാവങ്ങളെയും കുറച്ച് തകർക്കാൻ ആരെങ്കിലും കച്ചകെട്ടി ഇറങ്ങിയാൽ കുറ്റം പറയരുത്, ആവഴിക്ക് എച്ച് ആൻഡ് സിയ്ക്ക് കുറച്ചു പരസ്യം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ, ഗോക്രി ഒരു ആധികാരിക കവറാണെങ്കിൽ ഇത്തരം മനോഭാവങ്ങലും ആധികാരികമായ ചവറു തന്നെയാണ്.. സമയമില്ലെങ്കിലും ചർച്ചിക്കൂ... .. സൂരജിന്റെ കമന്റിനു താഴെയുള്ള വക കടുത്ത മറവിരോഗത്തിന്റെയും കോളേജു മതിൽക്കെട്ടിനപ്പുറത്തേയ്ക്കു വികസിക്കാത്ത രാഷ്ട്രീയ ബഹളങ്ങളുടെ സ്ഥിരം തകരപ്പാട്ട ഒച്ചയുമാണ്. അത്യുക്തികളുടെ ഉദാരമായ അനലോഗികളുമാണ്...മിമിക്രിയിൽ പറഞ്ഞതു പോലെ, “ഒന്നു മില്ല,, ഒന്നുമില്ല‘ മോന് ഒന്നുമില്ല ’. എന്നാണ് മനുഷ്യത്വം വച്ച് പറയേണ്ടത്... പക്ഷേ നമുക്കൊക്കെ എന്തോന്ന് മനുഷ്യത്വം !.. 40 വയസ്സു കഴിഞ്ഞിട്ടും പാസിഫയരും വച്ച് നടക്കുന്നതിനൊരു ദാഹരണം മാരീചന്റെ മുലകളെപ്പറ്റിയുള്ള പോസ്റ്റിനു താഴെ കമന്റായി ഉണ്ട്. പ്രസ്തുത അവയവം, ഇളമാനോ മുയൽക്കുഞ്ഞോ അല്ല, ലാബ്രഡോറൊ എന്തോ ആയാണ് ഇപ്പോഴും അനുഫവപ്പെടുന്നതത്രേ...( എന്നോ മറ്റോ ആണ്.. ഈ വകകൾക്ക് ലിങ്കു കൊടുത്തില്ലെങ്കിൽ ഞാൻ മാന്യനാവുകയില്ലെങ്കിൽ, അത്രയ്ക്ക് അമാന്യനായിരിക്കുന്നതാണ് സുഖം!) വാക്വം എന്ന് ഒരു അവസ്ഥയില്ലെന്ന സയന്റിഫിക് മാഗസീനിൽ പറഞ്ഞത് സത്യമായിരിക്കും..( ബു ഹ ഹ അങ്ങനെ ഞാനും ആധികാരികനായി !) കാരണം കമ്പിനു കമ്പിനു ഉപമ പ്രയോഗിക്കുമ്പോഴും അന്യന്റെ ഉപമ നമുക്ക് ‘വാക്വ‘ത്തിൽ നിന്ന് ഉദയം ചെയ്യുന്ന ‘ശുദ്ധ ശൂന്യത‘യാകുന്നു. കാരണം അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കാനുള്ള ‘മത്തിയ്ക്കുള്ള ചില്ലറ’ റിസർവ് ബാങ്ക് അല്ലല്ലോ നൽകുന്നത്. അപ്പോൾ ഞാൻ പറഞ്ഞു വന്നതെന്താണെനു വച്ചാൽ, എച്ച് ആൻഡ് സി ( ‘മലയാളത്തിലെ ! ) ഒന്നാം നിരക്കാരുടെയും പുസ്തകമാണ്. അതറിഞുകൂടാതെ ഒരുപമയെടുത്ത് പ്രയോഗിച്ചിട്ട് മറ്റേതാണ് ആധികാരികത എന്നു ഭാവിക്കുന്ന ‘ആ ഫാവമുണ്ടല്ലോ’ അതാണ് ഒന്നാം തരം രസരാജൻ !

Echmukutty said...

പോസ്റ്റും അഭിപ്രായങ്ങളും വായിച്ചു..