March 27, 2011

സൈലന്റ് വാലി ഒരു കാടുമാത്രമല്ല.



സസ്യശാസ്ത്രജ്ഞനും കൂടിയായിരുന്ന ബ്രിട്ടീഷ് സർജൻ റോബർട്ട് വൈറ്റാണ് സൈരന്ധ്രിവനം എന്ന സൈലന്റ് വാലിയുടെ സസ്യ-ജൈവ സമ്പത്തിനെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത്. നീലഗിരി ജൈവമണ്ഡലത്തിലെ സസ്യജാലങ്ങളെപ്പറ്റി രേഖാചിത്രങ്ങളുടെ അകമ്പടിയോടെ ആറുവാല്യത്തിൽ അദ്ദേഹം പുറത്തിറക്കിയ പഠനവും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ മേഖലയെപ്പറ്റിയുള്ള ആദ്യത്തെ ആധികാരിക രേഖയായി ഇന്നും ശാസ്ത്രലോകം പരിഗണിച്ചുപോരുന്നത് വൈറ്റിന്റെ പഠനങ്ങളെയാണ്. തുടർന്നാണ് റിച്ചാർഡ് ഹെൻട്രിയും ജെയിംസ് സെക്ക്സ് ഗാംബിളും ഡോ. നോർമൻ ബോറും സൈലന്റ് വാലിയിൽ പഠനങ്ങൾക്ക് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ സ്വാതന്ത്ര്യാനന്തരം വരെ ഇവിടെ അന്വേഷണങ്ങൾ നടത്തിയ ഗവേഷകർ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് തലമുറകൾക്ക് കൈമാറിയത്. പുഷ്പിത സസ്യങ്ങൾ ആയിരത്തിലധികം ഇനങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പുഷ്പിക്കാത്തവയും അത്ര തന്നെയുണ്ട്. സൂക്ഷ്മസസ്യങ്ങൾ വേറെ. മറ്റെങ്ങുമില്ലാത്ത ഓർക്കിഡുകളുടെ കലവറയാണ് സൈരന്ധ്രിവനം. ‘ഇപ്സിയ മലബാറിക്ക’ എന്ന ഓർക്കിഡും ‘സൈലന്റു‌വാലി നായരി’ എന്ന പുൽച്ചെടിയും ‘കാസ്റ്റിൻ കേദാരനാഥി’ എന്ന പുതിയതരം സ്പീഷിസിൽ‌പ്പെട്ട വന്മരവും ‘സൈരന്ധ്രി തുമ്പി’ എന്ന അറിയപ്പെടുന്ന ‘ഡാവിഡിയോയിഡസ് മാർട്ടിനി’ യും പിൽക്കാലത്ത് അന്വേഷണകുതുകികളെ ആവേശം കൊള്ളിച്ച കണ്ടെത്തലുകളാണ്. അത്യപൂർവമായ പക്ഷിമൃഗാദികളുടെകൂട്ടത്തിൽ പ്രാക്കുരുവിയും ചെറുതേൻ‌കിളിയും നീലത്തത്തയും ചെഞ്ചിലപ്പനും സിംഹവാലൻ കുരങ്ങനും കരിംകുരങ്ങുകളും ഉണ്ട്. സൂ-ജ്യോഗ്രഫിക് പരിണാമത്തിൽ മത്സ്യങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടു എന്നതിനു സജീവമായ തെളിവായി കാരി വിഭാഗത്തിൽ‌പ്പെടുന്ന രണ്ട് അപൂർവ മത്സ്യങ്ങളെയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറുജീവികളുടെ വലിയ ലോകം കൂടിയാണ് ഈ നിത്യഹരിതമഴക്കാട്. 128 ഇനം ചിത്രശലഭങ്ങൾ ഇതിനകം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 225 ഇനം കീടങ്ങളെയും. 168 ഇനം തവളകളിൽ നാലെണ്ണം ശാസ്ത്രലോകത്തിനു തന്നെ പുതിയതായിരുന്നു. റോമുലസ് വിറ്റേക്കറും ജെറാർഡ് മാർട്ടിനും കൂടിച്ചേർന്ന് നടത്തിയ പഠനത്തിൽ 25 ഇനം ഇഴജന്തുക്കളെ വർഗീകരിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന ജൈവവൈവിദ്ധ്യം കൊണ്ട് അങ്ങേയറ്റം സമ്പന്നമായ ഈ ഭൂഭാഗമാണ്, ഇരുട്ടിലും ജാഗരൂകരായിരുന്ന പരിസ്ഥിതിസ്നേഹികളുടെ ആത്മാർത്ഥതകൊണ്ട് സർവനാശത്തിന്റെ വക്കിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. സൈലന്റ്‌വാലി ഇന്നൊരു പാഠപുസ്തകമാണ്. ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം നിശ്ശേഷം അറുക്കുന്ന രീതിയിലുള്ള വികസനം വികസനമല്ലെന്ന അറിവിലേയ്ക്ക് ഉണരാൻ നമ്മെ പിന്തുണച്ചത് സൈലന്റു‌വാലി പദ്ധതിയെ എതിർത്തുകൊണ്ടു നടന്ന സമരങ്ങളാണെന്നു പറയാം.. ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചും കൊണ്ടു കൂടിയാണ് മലയാളിയുടെ എഴുപതുകൾ അവബോധത്തിന്റെ ദശകമായി പരിണമിക്കുന്നത്. 1975 -ലാണ് 50 മെഗാവാട്ട് വൈദ്യുതിയുടെയും മൂവായിരം പേർക്കുള്ള തൊഴിലിന്റെയും പ്രലോഭനവുമായി കുന്തിപ്പുഴയ്ക്കു കുറുകേ അണകെട്ടാനുള്ള പദ്ധതി വരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണസമയത്തു തന്നെ അണകെട്ടിനുള്ള ആലോചനകൾ നടന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതി വീണ്ടും എഴുപതിന്റെ മദ്ധ്യത്തോടെ സജീവമാകുന്നു. മലബാറിൽ നിലവിലുണ്ടായിരുന്ന വൈദ്യുതിക്കമ്മി ആലോചനകൾ ത്വരിതപ്പെടുത്താൻ നിമിത്തമാവുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൈവവൈവിദ്ധ്യത്തെ ജലസമാധിയിലേയ്ക്ക് തള്ളിവിടുന്ന ഒരു കൂറ്റൻ അണക്കെട്ടു നിർമ്മാണപദ്ധതി ആലോചനകൾ, സൈലന്റ് വാലിയുടെ പരിഗണനകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു. സഫർ ഫത്തേഹള്ളിയുടെ നേതൃത്വത്തിൽ നടന്ന എൻ സി ഇ പി സി പഠന റിപ്പോർട്ട് അണക്കെട്ട് ഉണ്ടാക്കാൻ പോകുന്ന നാശങ്ങളെ സമഗ്രമായി തന്നെ അവലോകനം ചെയ്തു. വനനശീകരണത്തിനെതിരെ അങ്ങും ഇങ്ങും ഉയർന്നിരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഇത് കൂടുതൽ ജാഗ്രതയുള്ളതാക്കി. ഡോ. വി എസ് വിജയനും ഡോ എം ബാലകൃഷ്ണനും ചേർന്ന്, പദ്ധതി നടപ്പായാൽ സൈരന്ധ്രി വനത്തിനുണ്ടാകുന്ന ജൈവസമ്പദ്നാശം എത്രയെന്നു കണക്കുകൂട്ടി. ഡോ. എം കെ പ്രസാദ് ‘ശാസ്ത്രഗതിയിൽ’ സൈലന്റുവാലിയെ രക്ഷപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലേഖനമെഴുതി. പയ്യന്നൂർ സർക്കാർ കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ജോൺ സി ജേക്കബാണ് സൈലന്റുവാലി പ്രശ്നത്തെ തെരുവിലേയ്ക്ക് കൊണ്ടുവന്നത്. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രക്ലബ് പത്രമായിരുന്ന മൈനയും അതു സീക്ക് എന്ന സംഘടനയായപ്പോൾ മുഖപത്രമായിരുന്ന സൂചീമുഖിയും ഗൌരവമുള്ള വിഷയമായി സൈലന്റുവാലിയെ നിലനിർത്തിന്നതിൽ വഹിച്ച പങ്ക് നിസ്സാരമല്ല. ശാസ്ത്രസാഹിത്യപരിഷത്ത് പ്രശ്നം ഏറ്റെടുക്കുന്നതോടെ സമരം കൂടുതൽ വ്യാപകമായി തീർന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ചർച്ചകളും പ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും നടക്കുകയും ചെയ്തതാണ് തുടർന്നു നാം കാണുന്നത്. ക്യാമ്പസ്സുകൾ പുതിയ വെളിച്ചങ്ങളിൽ പ്രതിബദ്ധമായതോടെ പ്രക്ഷോഭണങ്ങളുടെ ഭാവരൂപങ്ങൾ മാറി. ഇതിനിടയിൽ വ്യക്തിഗതമായ ആത്മാർത്ഥകളുടെ ഒറ്റയാൾ പോരാട്ടങ്ങൾ വഹിച്ച പങ്കും ചില്ലറയല്ല. കവികൾ കൂടി രംഗത്തെത്തിയതോടെ സാംസ്കാരികരംഗം കൂടി സമരത്തിൽ അണിചേർന്നു.

പ്രകൃതിയെയും വികസനത്തെയും രണ്ടു തട്ടിൽ നിർത്തിയുള്ള ബൌദ്ധികവ്യായാമങ്ങൾക്ക് സൈലന്റുവാലി ഒരുക്കിയ പാത ഇന്നും ഏറെക്കുറെ സജീവമാണെന്ന് പറയാം. സൈലന്റുവാലി പ്രക്ഷോഭത്തിനുണ്ടായിരുന്നത് ഒരു ചെറിയ തുടക്കമാണ്. അത് പല രീതിയിൽ പടർന്നു പന്തലിച്ചു. ഇന്റർ നാഷണൽ കൺസെർവേഷൻ ഓഫ് നേച്ചറും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും ഇടപെടണമെങ്കിൽ അതിനു കിട്ടിയ വ്യാപകമായ ജനശ്രദ്ധ മനസ്സിലാക്കാവുന്നതാണല്ലോ. വികസനത്തെ അനുകൂലിക്കുന്നവരുടെ പിന്തുണയും ശക്തിയും സ്വാധീനവും ഒട്ടും കുറവല്ലാതിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ ഇരുപക്ഷത്തെയും സംവാദങ്ങളെ ചൂടോടെ നിലനിർത്തിയിട്ടും നിരന്തരമായ പഠനങ്ങളിലൂടെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ചയും ആത്മാർത്ഥതയും സത്യസന്ധതയും നിലനിർത്താൻ പരിസ്ഥിതിസ്നേഹികൾ രാപകൽ പരിശ്രമിച്ചതിന്റെ ഫലമായാണ് 1983 നവംബറിൽ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1985 സെപ്തംബറിൽ സൈലന്റുവാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പത്തുകൊല്ലത്തോളം നീണ്ട ഒരു സമരം അതിന്റെ ചൂരും ചൂടും ചുനയും കൈക്കൊണ്ടത് മനുഷ്യത്വത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലാണ്. അവനായി മാത്രം ഈ ഭൂമി എന്ന നിലയിൽ നിന്ന് അവൻ കൂടി ഉൾപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷകനാണ് അവൻ എന്ന നിലയിലേയ്ക്ക് പരിണമിച്ചതാണതിന്റെ നന്മ. പക്ഷേ ഇന്നും സൈലന്റുവാലി ഒരു പ്രതീകമോ സൂചകമോ ഒക്കെയായി നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതിപ്രക്ഷോഭങ്ങളുടെ ഊർജ്ജമായി. സൈലന്റുവാലി പ്രസ്ഥാനം ശരിയായിരുന്നോ എന്ന ചർച്ച ഇന്നും അവസാനിച്ചിട്ടില്ലെന്നു കാണുക. കാടും നാടും മുടിക്കുന്ന പദ്ധതികൾ വേഷപ്രച്ഛന്നരായി വീണ്ടും വീണ്ടും സജീവമാകുന്ന കാലത്ത് സൈലന്റുവാലി പച്ച പിടിച്ച ഒരു തുടർക്കണിയായി നിലനിൽക്കേണ്ടതുണ്ട്.

സൈലന്റ് വാലി ഒരു കാടുമാത്രമല്ല, ലോകത്തിൽ തന്നെ സമാനതകളില്ലാത്ത പരിസ്ഥിതിസമരത്തിന്റെ ഓർമ്മകൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ആ സമരത്തിന്റെ നാൾവഴിചരിത്രമാണ്. ആ ദൌത്യമാണ് സജി ജെയിംസ് രചിച്ച ‘സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം’ എന്ന പുസ്തകം നിർവഹിക്കുന്നത്.


സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം

ചരിത്രപഠനം
സജി ജെയിംസ്
ഡിസി ബുക്സ്
വില : 120 രൂപ

March 13, 2011

'ആധികാരികത'യുടെ മന്തുകാല്



ബിരുദ പഠനകാലത്ത് ചമ്പൂക്കളെക്കുറിച്ച് കൂടുതലറിയാൻ ഒരു അദ്ധ്യാപകൻ നിർദ്ദേശിച്ചതനുസരിച്ച് അക്കാര്യത്തിൽ കൂടുതൽ അറിവുള്ള- ഡോക്ടറേറ്റുള്ള - മറഞ്ഞിരുന്ന ചില മധ്യകാല ചമ്പൂക്കൾ കണ്ടെത്തി പഠനത്തോടെ പ്രസിദ്ധീകരിച്ച ഒരു പണ്ഡിതനെ കാണാൻ പോയ ഒരനുഭവമുണ്ട്. ഒറ്റവാചകത്തിലൂടെ അയാൾ ഞങ്ങളെ നിരാശരാക്കി. ‘ലൈബ്രറിയിൽ പുസ്തകങ്ങൾ കാണൂം ചെന്നെടുത്ത് വായിച്ചു നോക്ക്’ എന്നായിരുന്നു ഒരു മയവുമില്ലാത്ത മറുപടി. ചമ്പൂക്കൾ മലയാള ബിരുദവിദ്യാർത്ഥിയെ തൊട്ടു നിൽക്കുന്ന വലിയ അസ്വാസ്ഥ്യമൊന്നുമല്ല. കേവല കൌതുകങ്ങൾക്കപ്പുറത്ത് ആ വ്യവഹാരരൂപത്തിനു പ്രസക്തിയില്ല. എന്നിട്ടും തന്റെ ഗവേഷണമേഖലയായിരുന്ന ചമ്പൂക്കളെപ്പറ്റി അറിയാൻ വന്ന കുറച്ചു വിദ്യാർത്ഥികളോട് ഒരു പ്രചോദപരമായ ഒരു വാക്യം പോലും പറയാൻ കഴിയാത്ത അദ്ധ്യാപകൻ, ‘ആർക്കിടൈപ്പ് ’ പോലെയുള്ള ഒരു മാതൃകയാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. ഏറിയും കുറഞ്ഞും ഈ മനുഷ്യന്റെ പ്രതിരൂപത്തെ ഒരുപാട് ആളുകളിൽ ഒരു പക്ഷേ നമ്മിൽ തന്നെ കാണുക അസാദ്ധ്യമായ കാര്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ പരപുച്ഛങ്ങളിൽ ചില സമയം കടന്നു കയറി ചുരുണ്ടിരിക്കാറുണ്ടിയാൾ. തനിക്കു പരിചിതമായ മേഖലയിൽ നിന്നുകൊണ്ട് അതറിഞ്ഞുകൂടാത്തവരൊക്കെ വിഡ്ഢികളും വിവരദോഷികളും തിരുമണ്ടന്മാരുമാണെന്ന ഭാവത്തെ പ്രതിനിധീകരിക്കുകയാണ് ഈ ‘ആദിപ്രരൂപ’ത്തിന്റെ മുഖ്യധർമ്മം. രണ്ടു വശമുണ്ട് ഈ ഭാവത്തിന്. ഒന്ന്, മനുഷ്യവിദ്വേഷമാണ്. അന്യഥാ തനിക്കു താത്പര്യമില്ലാത്ത വഹകളുടെ സംശയം തീർത്തുകൊടുക്കാനാനുള്ളയാളാണോ ഈയുള്ളവൻ എന്ന ചിന്ത. രണ്ട്, തനിക്കറിയാവുന്ന കാര്യങ്ങൾ ഒട്ടും അറിയാതെ ഈ പറ്റങ്ങൾ എങ്ങനെ ജീവിക്കുന്നു, കഷ്ടം തന്നെ എന്ന പരപുച്ഛം. പണ്ട് തോനിയിൽ കയറിയിരുന്ന്, വള്ളം ഊന്നുന്നവനു വേദാന്തമറിയാത്തതിനാൽ അവന്റെ ആയുസ്സിന്റെ മുക്കാൽ പങ്കും പാഴായല്ലോ എന്നു പരിതപിച്ച സന്ന്യാസിയിൽ നിന്നും പകർന്നു കിട്ടിയ സ്ഥായിയാണ് ഈ രസം.

കൊമ്പത്തുകയറി സ്വന്തം വാലു ചുരുട്ടി സിംഹാസനമാക്കി വച്ച് ചടഞ്ഞുകൂടുന്ന ഇയാൾക്ക് സാധാരണ ജീവിതത്തിൽ വല്ല സാംഗത്യവുമുണ്ടോ? ഉണ്ടായിരുന്നു. അറിവിന്റെ കുത്തകാവകാശം സ്വന്തമാക്കിയ ഒരാളുടെ കാലുപിടിച്ചും ശുശ്രൂഷിച്ചും മാത്രം നേടിയെടുക്കാവുന്നതായി ജ്ഞാനം നിലനിന്ന കാലത്ത്. അന്ന് കാഴ്ചകളും കാഴ്ചപ്പാടുകളും ഏകശിലാമുഖമായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് അയാൾ, ചോദ്യമില്ലാതെ സ്വന്തം ജീവൻ നൽകാനും അമ്മയുടെ പോലും ശിരസു മുറിക്കാനും വിരലറുക്കാനും ഉമിത്തീയിൽ ദഹിക്കാനും തക്കം പോലെ കുട്ടികളെ പഠിപ്പിച്ചുപോന്നു. വിദ്യാഭ്യാസം കൂടുതൽ ആഴത്തിലുള്ള വർത്തനങ്ങളിലൂടെ പടരുന്നതുകൊണ്ടായിരിക്കും മാറിയ സാമൂഹികവ്യവസ്ഥയിലും മേൽ‌പ്പടിയാന്മാരായ ഗുരുക്കളുടെ ഛായ നിറപ്പകിട്ടോടെ ഇന്നും നില നിൽക്കുന്നുണ്ട്. ടെക്സ്റ്റ് ബുക്കുകൾ ഓരോ കുട്ടിയ്ക്കും കിട്ടി തുടങ്ങിയതോടെ അറിവിന്റെ കേന്ദ്രീകൃതവ്യവസ്ഥ പൊളിഞ്ഞത് അറിയാത്ത വനവാസികളാണ് ഇത്തരക്കാർ എന്ന് വാദിക്കാവുന്നതാണ്. ഇതു വെറും പള്ളിക്കൂട കാര്യം മാത്രമല്ല. സമൂഹം തന്നെയാണ് കലാലയം. ഒരു മുഴുസമയ വിനീത വിധേയൻ പ്രത്യേക അവസരത്തിൽ ഗുരു ചമയുന്നതു കാണാം.

ഈ ഗുരുവാണ് പലപ്പോഴും നമ്മെ വിവരം കെട്ടവൻ എന്നു വിളിച്ച് അവഹേളിക്കുന്നത്. (അല്ലെങ്കിൽ തിരിച്ച് നമുക്കുള്ളിലിരുന്ന് മറ്റുള്ളവരെ അങ്ങനെ വിളിച്ച് സാഫല്യം അടയുന്നത്) വാചകങ്ങൾക്കു മാത്രമേ ഭേദമുള്ളൂ.. ഭാവം ചിരപുരാതനമാണ്. ‘മുറിവൈദ്യൻ ആളെക്കൊല്ലും’ എന്ന പഴഞ്ചൊല്ലിലെ ‘മുറി’ തീരുമാനിക്കുന്നത് ഇയാളാണ്. ഏതു പുസ്തകം നോക്കി ഒരാൾ എന്തു പറയണം എന്നു തീരുമാനിക്കുന്നത് ഇയാളാണ്. ഒരു ഉദ്ധരണിയോ വാക്യമോ എടുത്തുപറഞ്ഞാൽ സന്ദർഭത്തിൽ അതിന്റെ സാംഗത്യം അന്വേഷിക്കുന്നതിനേക്കാൾ ഇയാൾ സംത്രാസപ്പെടുന്നത് പ്രസ്തുതവ്യക്തി ആ പുസ്തകം മുഴുവൻ വായിച്ച ആളാണോ എന്നറിയാനായിരിക്കും. ഒരു പുസ്തകത്തിനു മുഴുവനായി ഒരു നിലനിൽ‌പ്പുമില്ലെന്നും അതു ചെന്നു കയറുന്നത് മുന്നേ ഒരുക്കിയിട്ടിരിക്കുന്ന ഒരു മാനസിക- സാംസ്കാരിക അന്തരീക്ഷത്തിലേയ്ക്കാണെന്നും അതു മുഴുവൻ വലിച്ചൂറ്റിക്കളഞ്ഞുകൊണ്ട് ഒരു പുസ്തകത്തിനു മാത്രമായവിടെ നിലനിൽ‌പ്പ് സാദ്ധ്യമല്ലെന്നും ഇയാൾ അറിയാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ട് പുസ്തകങ്ങളെ ചൂണ്ടുകയല്ല, മറിച്ച് തനിക്കു മൂല്യവത്തായി തോന്നുന്ന മാനസികാവസ്ഥ മറ്റൊരാളിലും സൃഷ്ടിച്ചുകൊണ്ട് ഒരു വാർപ്പ് മാതൃകയ്ക്കാണ് ഇയാൾ ഉദ്യമിക്കുന്നതെന്ന കാര്യം അയാൾക്കറിയില്ലെങ്കിലും നമുക്കറിയാൻ പറ്റേണ്ടതാണ്. പതിനായിരത്തോളം വാക്കുകളുള്ള ഒരു പുസ്തകത്തിലെ ആശയം എത്രത്തോളം നാം ഗ്രഹിക്കും എന്നും അതിൽ എത്രത്തോളം നമുക്ക് തിരിച്ചുപറയാൻ പറ്റുമെന്നും മുൻപു തന്നെ രൂപപ്പെട്ടിരിക്കുന്ന ആശയഗതികൾ അതിൽ എത്രമാത്രം മാറ്റങ്ങൾ വരുത്തുമെന്നും കാലം അതിൽനിന്ന് എന്തൊക്കെ മാറ്റി വയ്ക്കുമെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ പേപ്പർ തുണ്ടോ ഉദ്ധരണികളോ ബ്ലർബോ നിരൂപണമോ വാചകമേളയോ പങ്കുവയ്ക്കുന്ന അറിവിന്റെ രണ്ടാം കിടസ്ഥാനത്തെക്കുറിച്ച് ആധികാരികതയെ കൂട്ടുപിടിച്ചുള്ള വേവലാതിയ്ക്ക് അടിസ്ഥാനമുള്ളൂ. ( മറ്റൊരാളിന്റെ അറിവിന്റെ ആധികാരികതയെക്കുറിച്ച് ആധിപ്പെടുന്ന മുമുക്ഷുക്കളെക്കുറിച്ച് വി സി ശ്രീജന്റെ ഒരു ലേഖനമുണ്ട് ) അല്ലെങ്കിൽ തന്നെ അയാളുടെ ഉത്കണ്ഠ അയാളുടെ മാത്രമായ മാനസികപ്രശ്നത്തെയാണ് -അപകർഷത്തെയാണ് -കുടപിടിച്ച് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. ഏതറിവും പങ്കുവയ്ക്കപ്പെടാനുള്ളതാണെങ്കിൽ അതു കൂട്ടിച്ചേർക്കപ്പെടാനും തിരുത്താനും മായ്ച്ചുകളയാനും പകരം വയ്ക്കാനും ഉള്ളതും കൂടിയാണ്. അതിനു തരതമഭേദങ്ങളുണ്ടാവുന്നത് പഴയ ഗുരു ഉള്ളിൽ സിമന്റിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. അയാളെ കളയുക എളുപ്പമല്ല. കാരണം അയാൾ വിചാരിക്കുന്നത് നാലു പഴുതുമടച്ച ആധികാരികമായ അറിവുമാത്രമാണ് അറിവെന്നാണ്. ‘ പക്വതവരാതെ പറക്കരുത് ’ എന്നാണ് കെ ജി ശങ്കരപ്പിള്ളയുടെ കവിത, ‘തിരസ്കാര’ത്തിലെ ഗുരു കാക്കക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും ഉപദേശിക്കുന്നത്. ഗുരുവിന്റെ വാക്കുകൾക്ക് ശവപ്പെട്ടിയുടെ (അതിൽ ഉളുത്തുകിടക്കുന്ന ആശയമാണ്, അപ്പോൾ ശവം) ആകൃതിയെന്നും പറഞ്ഞ് തള്ളിയിട്ടാണ് കാക്ക കനികളുടെ പുതുമയിലേയ്ക്കും എച്ചിലിന്റെ പഴമയിലേയ്ക്കും വെയിലിന്റെ ദൂരത്തിലേയ്ക്കും മഴയുടെ പൊക്കത്തിലേയ്ക്കും പറക്കുന്നത്. ഒറ്റയ്ക്ക്.

ബോധായനന്റെ ‘ഭഗവദ്ദജ്ജുകം‘ നാടകത്തിൽ ശാണ്ഡില്യൻ എന്ന ശിഷ്യൻ, പിച്ചക്കാരനും പട്ടിണിക്കാരനുമായ ഊശാന്താടിക്കാരൻ ഗുരുവിനെ കണക്കിനു ചീത്തവിളിക്കുന്നുണ്ട്. അതുകൊണ്ട് ആ സംസ്കൃതനാടകത്തിനു പ്രഹസനങ്ങൾക്കിടയിലാണ് സ്ഥാനം. കൂടുവിട്ടു കൂടുമാറാനുള്ള വിദ്യ കണ്ടങ്കിലും ശിഷ്യൻ തെറ്റു തിരുത്തി സമസ്താപരാധവും ഏറ്റു പറഞ്ഞ് ഗുരുഅനുസാരിയായി മാറിക്കാണാനുള്ള സാധ്യത നാടകത്തിന്റെ അവസാനമുണ്ട്. അതാണ് ഗുരുവിന്റെ പത്തൊൻപതാമത്തെ വിദ്യ. എയ്തുവിട്ടാൽ വീഴുന്നിടത്ത് പതിനെട്ടു വർഷം പുല്ലുപോലും കുരുക്കാത്ത ബ്രഹ്മാസ്ത്രം അല്ലെങ്കിൽ ആനമയക്കി അരിങ്ങോടരെ പുഷ്പം പോലെ വീഴ്ത്തുന്ന പൂഴിക്കടകൻ. അതാണ് ആധികാരികമായ ജ്ഞാനം. ‘ആധികാരികത’ നല്ലത്. പക്ഷേ അതുറപ്പാക്കിക്കൊടുക്കുന്ന കരാറുകളേതെന്ന ചോദ്യം ഇടയ്ക്കെങ്കിലും ഉയരേണ്ടതാകുന്നു. എന്നാലും അത് വരും വരും എന്ന പ്രതീക്ഷയിൽ ഇരുന്ന് മുട്ടുകളിൽ നീരിറങ്ങിയാൽ പിന്നെ നടക്കാതെ കഴിയാം. നിറകുടം തുളുമ്പുകയില്ലെന്ന പഴഞ്ചൊല്ലിലേയ്ക്ക് നോക്കിയാൽ വാമൂടിയ വിധേയത്വം കൊഴുത്തുരുണ്ടും ചുവന്നും ഇരിക്കുന്നതുകാണാം. മൌനം സ്വർണ്ണമാണെന്നാണ് സായ്പ്പവർകളും പറയുക. കരയാത്ത കുഞ്ഞിനാണിപ്പോൾ പാലും മുട്ടയും. തള്ളവിരൽ ദക്ഷിണയാക്കിയ ഏകലവ്യന്റെയും ഉമിത്തീയിൽ നീറിയൊടുങ്ങിയ സുകുമാരന്റെയും അച്ഛന്റെ നിർദ്ദേശം പാലിക്കാൻ കപ്പൽ തട്ടിൽ അനങ്ങാതെ നിന്ന് എരിഞ്ഞു ചത്ത കാസാബിയൻ‌കായുടെയും കഥകൾക്കൊപ്പം ഓർമ്മിക്കേണ്ട ഒരു കഥയുണ്ട്. ഗുരുവിന്റെ കാലു തടവിക്കൊണ്ടിരുന്ന രണ്ടു ചിമിട്ടൻമാരുടെയാണ്. ഗുരു ശുശ്രൂഷക്കു വേണ്ടി കാലുകൾ ശിഷ്യന്മാർക്ക് പകുത്തു നൽകിയിരുന്നു. ഒരിക്കൽ വലതുകാലിൽ വന്നിരുന്ന കൊതുകിനായി ഒരുത്തൻ കൊട്ടുവടി ആഞ്ഞു പ്രയോഗിച്ചു. കൊതുകു പറന്നുപോയി. പക്ഷേ ഗുരുവിന്റെ വലതുകാലു തകർന്നു. ഇടതുകാലിന്റെ മുതലുപിടിക്കാരൻ ചിണ്ടനു ഇതു കണ്ട് സഹിച്ചില്ല. കൊതുകിനെ നിമിത്തമാക്കാതെ തന്നെ അവൻ ഗുരുവിന്റെ ഇടതുകാലും അടിച്ചു തകർത്തു. തമാശക്കഥയാണ്. ഇത്തരം സാധനങ്ങൾ പത്തു രൂപയ്ക്ക് മൂന്നാണ്. പ്രാമാണികജ്ഞാനത്തിന്റെ മന്തുകാലു പൊളിഞ്ഞ കഥയ്ക്ക് ഗൌരവമില്ല. അതുകൊണ്ട് ആധികാരികതയും ഇല്ല.

March 6, 2011

കാക്കിയ്ക്കുള്ളിലെ ഹൃദയം : ചേങ്ങിലയും കൈമണിയും



ഒന്ന്
2007-2010 കാലയളവിൽ 157 കസ്റ്റഡി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. അതു കണക്ക്. പലപ്പോഴും ആശുപത്രിയിൽ വച്ചുള്ള പ്രതികളുടെ മരണവും സ്വാഭാവിക ജീവിതം സാധ്യമല്ലാത്ത വിധത്തിലുള്ള കൊടിയ മർദ്ദനത്തെ തുടർന്നുള്ള ജീവിതവും ‘അവകാശത്തിനെതിരെ’യുള്ള പട്ടികയിൽ പലപ്പോഴും കടന്നുകയറാറില്ല. ബീമാപള്ളി - ചെറിയതുറ വെടി വയ്പ്പുപോലുള്ള കുരുതികളും ഇക്കൂട്ടത്തിൽ വരില്ല. തിരുവനന്തപുരത്തെ, കരമന പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലുണ്ടായിരുന്ന പ്രതി വിഷം കുടിച്ചാണ് മരിച്ചത്. അതും പോലീസു പിടിച്ചതിന്റെ അടുത്ത ദിവസം, ടോയിലെറ്റിൽ വച്ച്. ‘അസാധാരണമായ ക്രാന്തദർശിത്വമുള്ള’ പ്രതി, പോലീസ് പിടിക്കുമ്പോഴേ കൈയിൽ വിഷം കരുതിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുമ്പോഴും അതാരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്നു. കസ്റ്റഡിയിലുള്ളവർ ടോയിലെറ്റിൽ പോകുമ്പോൾ വാതിലടയ്ക്കാൻ പാടില്ലെന്ന് നിയമമുണ്ട്. സാരമില്ലെന്നു കരുതി അതടയ്ക്കാൻ സമ്മതിച്ച ‘മനുഷ്യത്വ’ത്തിനു കണക്കിനു തിരിച്ചടി കിട്ടി. പോലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിക്കൊണ്ട് സ്റ്റേഷനിൽ ഒരു മരണം കൂടി നടന്നു. - ഇതാണ് പോലീസ് ഭാഷ്യം. രണ്ടാഴ്ചയ്ക്കു മുൻപ് ഇറച്ചിചോദിച്ചപ്പോൾ കറി കൊടുത്തില്ലെന്നും പറഞ്ഞ് ഒരു പോലീസുകാരൻ കൂട്ടുകാരോടൊപ്പം ചേർന്ന് ഒരു വഴിയോര ഹോട്ടൽ അടിച്ചു തകർത്ത് ഭക്ഷണസാധനങ്ങൾ വാരി വലിച്ച് പുറത്തിട്ടത് ഇതേ പ്രദേശത്താണ്. കള്ളും കുടിച്ചു വന്ന് മര്യാദയ്ക്ക് ‘കറിയുണ്ടോ’ എന്നു വിനയത്തോടെ ചോദിച്ച പോലീസുകാരനെ ഹോട്ടൽ തൊഴിലാളികൾ വളഞ്ഞു വച്ചു മർദ്ദിക്കുകയായിരുന്നു എന്നാണ് ആശുപത്രിയിൽ പ്രവേശനം സിദ്ധിച്ച അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തൊഴിലാളികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തുകൊണ്ട് പോലീസ് പ്രതികരിച്ചു. പോലീസുകാരുടെ ആത്മവീര്യം തകർക്കുന്ന പരിപാടി ഏതു ഭാഗത്തുനിന്നുണ്ടായാലും അതു വക വച്ചു കൊടുക്കാൻ പറ്റില്ല. രണ്ടു സംഭവത്തിലും പതിവുപോലെ ജനം ഹർത്താലു നടത്തി. കൂട്ടം കൂടി. ഒന്നോ രണ്ടോ സസ്പെൻഷനുകൾ സംഭവിച്ചു. ഇതുപോലെ എന്തൊക്കെ കണ്ട നാടാണ് കേരളം! സമയമാം രഥം ഒന്നും വകവയ്ക്കാതെ യാത്ര തുടരുന്നു.

പോലീസ് ഭാഷ്യങ്ങൾ എന്നാൽ പ്രത്യേക വ്യവഹാരരൂപം എന്നാണ് അർത്ഥം. ആടൊക്കെ പട്ടിയും പൂച്ചയും എലിയും ഒച്ചുമൊക്കെ തരാതരം പോലെയാവും. കഴക്കൂട്ടത്ത് ഒരു പോലീസേമാൻ സ്ഥിരമായി രണ്ടാം കിട മൂന്നാം കിട ജ്വലറിക്കാരെ വിരട്ടി (ഒന്നാം കിടക്കാരെ വിരട്ടാൻ ഇത്തിരി പുളിക്കും) പണം വാങ്ങിച്ചിരുന്നത്, ഏതു കള്ളനെ പിടിച്ചാലും അവൻ മോഷ്ടിച്ച സ്വർണ്ണം ടി കടയിൽ വിറ്റിട്ടുണ്ടെന്ന് പറയിച്ചാണത്രേ. കുടുങ്ങിയില്ലേ? അതൊഴിവാക്കാൻ കുറച്ചു പണം പോയാലെന്താ എന്ന് അവരും വിചാരിച്ചു. അമേരിക്കയിൽ നിന്ന് ഒഴിവുകാലം ചെലവഴിക്കാൻ വന്ന ഒരു മനുഷ്യന്റെ വീടിനു മുന്നിൽ പാർക്കു ചെയ്ത ജീപ് മാറ്റണമെന്ന് ആവശ്യപ്പെട്ട മനുഷ്യന് ചെകിടത്താണ് പോലീസ് മുദ്ര കിട്ടിയത്. പേരൂർക്കടയ്ക്കടുത്ത് കുറച്ചുകാലങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. അടിച്ചത് കുറഞ്ഞ ഉദ്യോഗസ്ഥനൊന്നുമല്ല. പ്രവാസികൾക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു ഭൂപ്രദേശത്തിന്റെ ഇടയ്ക്കാണ് വാസം എന്നുള്ളതുകൊണ്ട് അതോ ഇതോ എന്ന ആശയക്കുഴപ്പം കാതലായി ഉണ്ടാവും. പരാതി തള്ളിപ്പോയി. കാരണം ചെകിട്ടത്ത് അടിച്ചു എന്നു പറയപ്പെടുന്ന ഉദ്യോഗസ്ഥൻ, അടിച്ചു എന്നു പറയുന്ന സമയത്തിങ്കൽ ഈ പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല, കണ്ണൂരിലോ മറ്റോ ഔദ്യോഗികാവശ്യത്തിനു പോയിരിക്കുകയായിരുന്നു (എന്നായിരുന്നു പോലീസ് ഭാഷ്യം! തെളിവുണ്ട്. ബ്രഹ്മാവിന്നുണ്ടോ ആയുസ്സിനു പഞ്ഞം!!). പിന്നെ അടിച്ചതാര്? ആ..? അമേരിക്കക്കാരൻ പൂർവാധികം നാണിച്ചു വിമാനം കയറിക്കാണും. കൂടുതൽ മൂപ്പിച്ചാൽ അയാൾ വിമാനം കേറാതിരിക്കാനുള്ള വിദ്യ, കാക്കിസേന ഒപ്പിച്ചേനേ. നിയമവാഴ്ച ചില്ലറക്കാര്യമല്ല. തമ്പാനൂർ പോലീസ് ഹെൽമറ്റ് വേട്ടയ്ക്കിടെ പോലീസ് തന്നെ ഉപദ്രവിച്ചു എന്ന പരാതിക്കാരനെക്കൊണ്ട് നിരുപാധികം പരാതി പിൻ വലിപ്പിപ്പിച്ചത് അയാളുടെ സകല ബന്ധുക്കളുടെയും വണ്ടികളെ റോഡിലിറങ്ങാൻ സമ്മതിക്കില്ല എന്നു വിരട്ടിയിട്ടാണെന്ന് മാതൃഭൂമി പത്രം എഴുതി. രണ്ടു മൂന്നു ദിവസം പത്രങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. പോലീസ് സേനയ്ക്കെതിരെ ഒരു യഥാർത്ഥ സുരേഷ് ഗോപിയുടെ ഒറ്റയാൾ പോരാട്ടം. കാര്യമില്ല, അത് നനഞ്ഞ പടക്കമായി. സിനിമയല്ല ജീവിതം.

പോലീസ്, ഭരണകൂടത്തിന്റെ ‘പ്രത്യക്ഷ’രൂപമാണ്. അതുകൊണ്ടാണല്ലോ കൂട്ടം കൂടുമ്പോൾ അവർക്കിട്ട് കല്ലെറിയുന്നതും ഒരു താരത‌മ്യത്തിലൂടെ അവരുടെ പേരിൽ സമരസഖാക്കൾ പുല്ലുകൾക്ക് സാഫല്യം പ്രദാനം ചെയ്യുന്നതും. ഭരണകൂടം പൌരാവകാശങ്ങൾക്കുമേൽ എങ്ങനെ മേയ്ക്കിട്ടു കേറാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പോലീസിന്റെ ചെയ്തികൾക്ക് അർത്ഥവും അനർത്ഥവും വരുന്നത്. അതുകൊണ്ട് പോലീസിനെ കണ്ട് ആളുകൾ വിരണ്ടോടി മരിച്ച സംഭവങ്ങളിൽ ചില ധ്വനികളുണ്ട്. അത് കാണാതെ പോകുന്നവർ, ‘പോലീസെന്താ മനുഷ്യരല്ലേ, അവർക്കു നൊന്താൽ അവരും തല്ലുമെന്ന’ കാരണവർ സിദ്ധാന്തത്തിന്റെ സ്കൂളിൽ പഠിക്കുന്നവരാണെന്നതിനു വേറെ തെളിവുവേണോ? പ്രതിപക്ഷത്തിന്റെ സ്ഥിരം ആരോപണങ്ങളിലൊന്ന് പോലീസിനെ കയറൂരി വിടുക എന്നതാണല്ലോ നമ്മുടെ നാട്ടിൽ. പോലീസിന്റെ ആത്മവീര്യം തകർക്കാതിരിക്കാൻ വല്ലാതെ ശ്രദ്ധിച്ചിരുന്ന കരുണാകരൻ പോലീസ് സേനയുടെ ഓമനപ്പുത്രനായി വിരാജിച്ചിരുന്നത് വെറുതേയാണോ? അടിയന്തിരാവസ്ഥക്കാലത്ത് സൈക്കിൾ ലൈറ്റിൽ കറുത്തപ്പൊട്ടില്ലെന്ന ഒറ്റകാരണംകൊണ്ട് തല്ലി എല്ലൊടിച്ച സംഭവമുണ്ടെന്ന് നമുക്കറിയാം, മോഷ്ടാവല്ലാത്ത ഒരു വനെ ഉരുട്ടിക്കൊല്ലുന്നതിൽ അവിടെ നിന്ന് ഒട്ടും ദൂരമില്ലെന്ന കാര്യം നമുക്കറിയുകയുമില്ല. ‘ജനാധിപത്യത്തിലെ പോലീസ്’ ഒട്ടും വളരുന്നില്ല. അവർ മറ്റെന്തിനെയോ പ്രതിനിധീകരിച്ചുകൊണ്ട് നിലകൊള്ളുകയാണ്. കൊടുമൺ സ്റ്റേഷനിൽ വച്ച് പോലീസ് മർദ്ദിച്ച കൊടുമൺ സ്വദേശി രാജന്, 10,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനമനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത് ഇന്നലെയാണ്. ആളുമാറി പിടിച്ചിട്ടായിരുന്നു ഈ മർദ്ദനം.

കരമനയിൽ ഇറച്ചിക്കറി കിട്ടത്തതിന്റെ ചൊരുക്കാണല്ലോ വധശ്രമമായത്, 20 വർഷം മുൻപ് എ കെ ജി സെന്റർ വെടിവയ്പ്പിലേയ്ക്ക് നയിച്ച ആക്രമണക്കേസ് എഴുതിത്തള്ളിയതായി വാർത്ത രണ്ടു ദിവസം മുൻപ് കണ്ടു. സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുന്നതിനെതിരെ സിപി എം, എസ് എഫ് ഐ, ഇടതുപക്ഷ പ്രവർത്തകർ നടത്തിയ സമരത്തിനിടയിൽ സ്പെഷ്യൽ ബ്രാഞ്ച് സി ഐ രാജനെ വലിച്ചിഴച്ച് എകെജി സെന്ററിലേയ്ക്ക് കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസാണ് (അങ്ങനെയുള്ള പല കേസുകൾക്കുമൊപ്പം) ഇപ്പോൾ തള്ളിയത്. പ്രതികൾ എം എ ബേബി, കടകം പള്ളി സുരേന്ദ്രൻ, മുൻ കോന്നി എം എൽ എ പദ്മകുമാർ, പള്ളിച്ചൽ സദാശിവൻ (മരിച്ചു) മുൻ മേയർ ജയൻ ബാബു, മുൻ എം എൽ എ ആർ പരമേശ്വരപിള്ള തുടങ്ങി കണ്ടാലറിയുന്ന 87 പേരും പിന്നെ അറിയാത്ത 400 പേരുമുണ്ടായിരുന്നു പ്രതികൾ. തെളിഞ്ഞില്ല ആ കേസ്. സംഗതികൾ താനേ തിരിയുകയും മറിയുകയും ചെയ്യുമെന്നർത്ഥം. കണ്ണുരുട്ടിയാലും അതു വധശ്രമമാവും. വധശ്രമം, ആട്ടെ പോട്ടെ ഇരിക്കട്ടേ എന്നുമാവും. വർഗീസും രാജനും ഇന്നും അണയാത്ത ദീപങ്ങളായി ഉണ്ട്. ഏറ്റെടുക്കാൻ ആളില്ലാത്ത നിരവധി അത്തപ്പാടികളുടെ കാര്യം തരാതരം പോലെ നാം മറക്കുകയും ചെയ്തു. മുൻപൊരിക്കൽ വഞ്ചിയൂർ സ്റ്റേഷനിൽ ഒരു ലോക്കപ്പ് കൊലയുടെ വാർത്തകേട്ടറിഞ്ഞ് സ്റ്റേഷനിലേയ്ക്ക് ഇരച്ചെത്തിയ ജനക്കൂട്ടത്തിനു നേരെ വെടിവച്ച് പോലീസ് ഒരാളെ കൊന്നിരുന്നു. ഒരേ ദിവസം രണ്ടു കൊല. ആരും തിരിഞ്ഞു നോക്കാനില്ലെങ്കിൽ കൊലപാതകങ്ങളെല്ലാം ‘നിയമവാഴ്ച’യ്ക്കെതിരെയുള്ള ശ്രമങ്ങളായി മാറും. രാഷ്ട്രീയമായ ഏറ്റെടുക്കലുണ്ടായാൽ കഥമാറും. പലപ്പോഴും പോലീസ് നടത്തുന്ന കൊലപാതകങ്ങൾ ഭരണകൂടത്തിനെതിരെയുള്ള ആയുധങ്ങളാണ്. രാജൻ കൊല, കരുണാകരന്റെ കസേര തെറിപ്പിച്ചില്ലേ? ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാർ തെരെഞ്ഞെടുപ്പിന് കാര്യമായി തന്നെ ഉപയോഗിച്ച ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസും (2005 സെപ്തംബറിൽ നടന്നത്) റിമ്മിടിച്ച് മുന്നോട്ടു പോവുകയാണ്. അധികാരത്തിലെത്തിയാൽ പോലീസിനെതിരെയുള്ള ഏതു ചെയ്തിയും മലർന്നു കിടന്നു തുപ്പും പോലെയാവും. അതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുമ്പോൾ പോലീസ് നയങ്ങളെ എത്രിക്കാൻ അരയും തലയും മുറുക്കുന്നവർ ഭരണപക്ഷത്തെത്തുമ്പോൾ പോലീസിനെതിരെ തുമ്മിയാൽ പോലും കണ്ണുരുട്ടി കാണിക്കുന്നത്. അപ്പോഴത് വെറും പോലീസല്ല, നമ്മൾ തന്നെയാണ്. (അല്ലെങ്കിലും ‘ഞങ്ങടെ പോലീസ് ഞങ്ങളെ കൊന്നാൽ നിങ്ങൾക്കെന്താ...’എന്ന നയമാണല്ലോ കക്ഷി രാഷ്ട്രീയത്തിന്.) തിരുവനന്തപുരത്തെ ഭുവനചന്ദ്രൻ കൊലക്കേസ്, ഐസക് കൊലക്കേസ്, പത്തനം തിട്ടയിലെ ജോസ് സബാസ്റ്റ്യൻ കൊലക്കേസ്, പുളിങ്കുന്ന് കൊലക്കേസ് എന്നിവിടങ്ങിളിലൊക്കെ പോലീസ് പ്രതിസ്ഥാനത്തുണ്ട്. പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കി ഭരണപക്ഷത്തെ താഴെയിറക്കുമെന്നൊക്കെ വീമ്പു പറയാൻ പ്രതിപക്ഷത്തിനവസരമുണ്ടെങ്കിലും സന്ദർഭത്തിനൊത്ത് ഉയരാൻ അവർക്കെന്തോ ഒരു വൈക്ലബ്യം. ഇങ്ങേപ്പുറത്തുള്ളതുപോലെ ചരിത്രത്തിൽ വേണ്ട പിടിപാടില്ലാത്തതു മാത്രമായിരിക്കില്ല കാരണം. ഹെൽമറ്റ് പ്രശ്നം രൂക്ഷമായപ്പോൾ (കോടതി നിഷ്കർഷിച്ചപ്പോൾ) പോലീസ് അത്ര ഊർജ്ജസ്വലതയൊന്നും ഇക്കാര്യത്തിൽ കാണിക്കേണ്ടന്ന് നിലവിൽ ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ വെറും പറച്ചിലിന് നാളിതുവരെയുള്ള അനുഭവം വച്ച് എന്തെങ്കിലും അർത്ഥം ഉണ്ടോ? എങ്കിലും പറയുകയെങ്കിലും ചെയ്തല്ലോ. ചാരിതാർത്ഥ്യത്തിനവകാശമുണ്ട്.. ബാലകൃഷ്ണപിള്ള എന്താ ചെയ്തത്?

നിയമവാഴ്ചയെക്കുറിച്ചൊക്കെ വിജ്ഞാപനം ഇറക്കുമ്പോൾ നമ്മളിതൊക്കെ ആലോചിക്കുമോ എന്തോ? ഒരു സംഭവം അതിനു മുൻപുള്ള നിരവധി സംഭവങ്ങളുടെ അന്തരീക്ഷത്തിലേയ്ക്കാണ് ചെന്നു കയറുന്നത്. എല്ലാം കൂടി ചേർന്നു നിർമ്മിക്കുന്ന വൈകാരികാനുഭവമാണ് നിയമത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. അല്ലാതെയൊന്നും കണ്ണും കെട്ടി എടുത്തുപിടിച്ചങ്ങനെ നിൽക്കുയാണെന്നൊക്കെയുള്ളത് വെറും ഭാവനയാണ്

രണ്ട്
ബീഡിയും വലിച്ച് ചരിത്രത്തിലേയ്ക്ക് നടക്കാൻ പോയാൽ രസമാണ്. 1940 സെപ്റ്റംബർ 15 ന് മൊറാഴയിലെ പ്രതിഷേധപ്രകടനത്തിനിടയിൽ കൊല്ലപ്പെട്ടത് കുട്ടി കൃഷ്ണൻ നായർ എന്ന സബ് ഇൻസ്പെക്ടർ. മട്ടന്നൂരിൽ മറ്റൊരു പോലീസുകാരൻ. 1941-ലെ കയ്യൂർ സമരം ഒരു പോലീസുകാരനോട് ജനക്കൂട്ടം കാണിച്ച ക്രൂരതയുടെ കഥയും കൂടിയാണ്. കേസന്വേഷിക്കാൻ വന്ന ഒരു പോലീസുകാരനെ ഘോഷയാത്രക്കാർ അണിയിൽ പിടിച്ചു നിർത്തി കൊടി പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ചു. രക്ഷപ്പെടാൻ അയാൾ അടുത്തുകണ്ട പുഴയിൽ ചാടി. ജാഥക്കാർ കല്ലെറിഞ്ഞെന്നും ഇല്ലെന്നും വാദമുണ്ട്. ഇത്രയും ചെയ്യാമെങ്കിൽ പിന്നെ കല്ലെറിയാതിരുന്നിട്ടെന്തിനാ? എന്തായാലും ചീത്ത പേരായി. പിന്നെ നടന്ന നരനായാട്ടിൽ മരിച്ച പോലീസുകാരനു വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നത് 4 സഖാക്കൾക്കാണ്. പി സി ജോഷി എഴുതി : “നിങ്ങളെ നഷ്ടപ്പെടുകയല്ല, പാർട്ടിയ്ക്ക് നാലു രക്തസാക്ഷികളെ കിട്ടുകയാണ്.” സഖാവ് കൃഷ്ണപിള്ള പറഞ്ഞു :“കയ്യൂർ സഖാക്കളുടെ മരണത്തിൽ നാം സങ്കടപ്പെടുന്നില്ല.” - എന്തുകൊണ്ടാണെന്ന് വ്യക്തം ഇവിടങ്ങളിൽ പോലീസ്, വെറും പോലീസല്ല ഭരണകൂടം തന്നെയാണ്. വ്യവസ്ഥിതിയുടെ ദുഷിച്ച ചോരയൊഴുക്കിലാണ് ചരിത്രം. അതിന്റെ ആണിക്കല്ലിളക്കാൻ വേണ്ടിയുള്ള ഏതു ശ്രമവും വെറും ശ്രമമല്ല, കണ്ണീരിൽ നനയ്ക്കാനുള്ളതുമല്ല. ശരിയല്ലേ?

പക്ഷേ ചരിത്രത്തിന് വാർപ്പു മുഖവുമായിരിക്കാൻ പറ്റില്ലല്ലോ. 25% ബോണസിനായി പണിമുടക്കുസമരം ചെയ്യുകയായിരുന്ന തോട്ടം തൊഴിലാളികൾക്കു നേരെ 1958 ഒക്ടോബർ 20 നു രാവിലെ 8 മണിക്ക് മൂന്നാറിലെ ഗുഡറാലിൽ വെടിവയ്പ്പുണ്ടായി. പാപ്പമ്മാൾ എന്ന ഗർഭിണി തത്ക്ഷണം മരിച്ചു; മാരകമായ പരിക്കേറ്റ ഹസൻ റാവുത്തർ ആശുപത്രിയിൽ വച്ചും. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ. പെട്ടെന്ന് പോലീസ് ഭരണകൂടത്തിന്റേതല്ലാതായി. സർക്കാരിനെയല്ല, തോട്ടം മുതലാളിമാരെയാണ് വെടിവയ്പ്പിന് കുറ്റപ്പെടുത്തേണ്ടത് എന്ന് സഖാവ് സുഗതൻ പ്രസംഗിച്ചു. ഏ കെ ജി പറഞ്ഞത് ‘വെടിവയ്പ്പിനുത്തരവാദി എസ് പി മരിയാർപൂതമാണെന്നും തോട്ടം മുതലാളിമാരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടാണ് അയാൾ വെടിവയ്പ്പു നടത്തിയതെന്നു’ മാണ്. ഏ കെ ജിയ്ക്കെതിരെ മരിയാർ പൂതം മാനനഷ്ടക്കേസു കൊടുത്തു. ആലപ്പുഴ മജിസ്ട്രേറ്റ് 500 രൂപ പിഴ ശിക്ഷ വിധിച്ചു. അല്ലെങ്കിൽ ആറുമാസം തടവ്. ഏ കെ ജി പിഴ അടക്കാൻ പോയില്ല. വക്കീലായിരുന്ന എസ് ഈശ്വരയ്യർ പണം അടച്ച് സഖാവിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.

എന്നാൽ 1959 ജൂൺ 13 നു ഏഴുപേരെ കൊന്ന അങ്കമാലിയിലെയും (അവർ സ്റ്റേഷൻ ആക്രമിക്കാൻ ചെന്നവരായിരുന്നു എന്ന് സർക്കാർ പത്രക്കുറിപ്പ്) അതേ വർഷം ജൂലായിൽ ഗർഭിണിയായ ഫ്ലോറി ഉൾപ്പടെ മൂന്നുപേരെ കൊന്ന ചെറിയതുറയിലെയും വെടിവയ്പ്പിന്റെ പൂർണ്ണമായ ഉത്തരവാദിത്വം സർക്കാരിനായിരുന്നു. ഇടയ്ക്കിടയ്ക്ക് പോലീസ് ഇങ്ങനെ സർക്കാരിന്റെയും മറ്റുവല്ലവരുടെയും ഒക്കെ മാറി മാറി ആയിക്കൊണ്ടിരിക്കുന്ന അവസ്ഥയെയാണോ ‘എന്തതിശയമേ’ എന്നു വിശേഷിപ്പിക്കേണ്ടത് എന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കും. പക്ഷേ അതു റോഡരികിൽ നിന്നാവരുത്..