December 23, 2011

എല്ലാവരും നല്ലവരാകുന്ന ദിവസങ്ങളിൽ



2011 ഡിസംബർ 22 ലെ മെട്രോ മനോരമയുടെ തിരുവനന്തപുരം പതിപ്പിൽ അവർക്കു ലഭിച്ച കത്തിനെക്കുറിച്ചൊരു വാർത്ത അച്ചടിച്ചു വന്നു. കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് 2 വിദ്യാർത്ഥിനികളാണ് എഴുതിയിരിക്കുന്നത്. ഹയർ സെക്കണ്ടറിയിലെ 350 പെൺകുട്ടികൾക്ക് എല്ലാം കൂടി ആകെയുള്ളത് ഒരേ ഒരു മൂത്രപ്പുര മാത്രം! അതിനു ചുറ്റുമതിലില്ല. കുട്ടികൾക്ക് സ്കൂൾ ഗ്രൌണ്ട് ഇല്ല. ലൈബ്രറിയോ ഓഡിറ്റോറിയമോ ഇല്ല. ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപ്പെട്ടു സ്കൂളിൽന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണം എന്നാണ് കത്ത്. അതു വായിച്ച് ഇവിടെ പി ടി എ ഇല്ലേ, ഡിപി ഐ ഇല്ലേ, എം എൽ എ ഇല്ലേ? മന്ത്രിയില്ലേ ഹോ കഷ്ടം എന്ന് ലേഖകൻ മൂക്കത്തു വിരൽ വച്ചു. ഫലം ഉണ്ടായി. രാവിലെ സ്കൂളിൽ നല്ല ആൾക്കൂട്ടം. വാർഡ് കൌൺസിലർ വന്നു. ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു. എം എൽ എ യും വന്നു. ഉടൻ എം എൽ എ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.

23 -നുള്ള മെട്രോയിൽ അനന്തരഫലശ്രുതികളെല്ലാം ഉണ്ട്. ഒപ്പം അടുത്ത ബോയ്സ് സ്കൂളിലെ നിർമ്മാണത്തിലിരിക്കുന്ന ലാബിൽ അനധികൃതമായി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ നേമം എം എൽ എ യായ ശ്രീ ശിവൻ കുട്ടി കുടിയൊഴിപ്പിക്കുകയും ചെയ്തു. ആ ഫോട്ടോ പത്രത്തിലുണ്ട്. അങ്ങനെ പെൺകുട്ടികളുടെ കത്തെഴുത്ത് ഫലത്തിൽ ചെയ്ത ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ട് ആ മിടുക്കികൾക്ക് മനോരമ വക അഭിനന്ദനം. കാര്യം അറിഞ്ഞയുടൻ ഓടിയെത്തി വേണ്ടതു ചെയ്ത എം എൽ എയ്ക്കു അഭിനന്ദനം. ഒന്നും ചെയ്യാനാവാതെ ഇത്രയും നാൾ കൈയ്യും മലർത്തി നിന്നിട്ട് ഒരുനാൾ ലോട്ടറി അടിച്ച സ്കൂൾ അധികാരികൾക്ക് അഭിനന്ദനം. വാർത്ത പ്രസിദ്ധീകരിച്ച മനോരമയ്ക്ക് അഭിനന്ദനം. രാത്രി കിടക്കാൻ ഒഴിഞ്ഞുകിടക്കുന്ന ഷെഡു തേടിയ അന്യദേശ തൊഴിലാളികളല്ലാതെ ആരും അപരാധികളല്ല വാർത്തയിൽ. ഇതിപ്പോൾ നാലാമത്തെ സ്കൂളിലെ കുട്ടികളാണ് മനോരമയ്ക്ക് കത്തെഴുതിയതിന്റെ പേരിൽ എം എൽ എ യോ മന്ത്രിയോ ഓടിയെത്തി സഹായവാഗ്ദാനം നൽകി ‘ഇം‌പാക്ടുകൾ’ ഉണ്ടാക്കുന്നത്. കോട്ടൺഹില്ലും പേരൂർക്കട സ്കൂളുമായിരുന്നു വരിയിൽ മുന്നിൽ. കത്തെഴുതുന്നതൊക്കെ പെൺകുട്ടികൾ എന്നൊരു സമാനതയുണ്ട്. പേരൂർക്കട സ്കൂളിൽ കാര്യങ്ങൾക്ക് ഉടനടി നീക്കുപോക്കുണ്ടാക്കിയത് കെ മുരളീധരനായിരുന്നു. ഇവിടെ ശിവൻ കുട്ടിയും. ആർക്കും നഷ്ടമൊന്നുമില്ല. നേട്ടമുണ്ടു താനും. പക്ഷേ ഇതിനടിയിൽ കാണാതെ പോകുന്ന ചിലതുണ്ട്.

ഇതെഴുതുന്ന സമയത്ത് കരമന സ്കൂളിലെ ഒരു കുട്ടി കിള്ളിപ്പാലം പി ആർ എസിലെ ഐ സിയൂണിറ്റിലാണ്. കല്ലാണ് പ്രശ്നം. രണ്ടു മൂന്നുമാസങ്ങൾക്കു മുൻപ് ഇതേ ക്ലാസിലെ ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കല്ലു തന്നെയായിരുന്നു രോഗം. കുട്ടികൾ ആവശ്യത്തിനു വെള്ളം കുടിക്കാറില്ല. കാരണം മൂത്രമൊഴിവിന്റെ പെടാപാടു തന്നെയായിരിക്കണം. ഉച്ചയ്ക്കുള്ള അരമണിക്കൂർ ( ഇപ്പോൾ മുക്കാൽ മണിക്കൂറാക്കിയിട്ടുണ്ട്) ഇടവേളയിൽ രണ്ടു വാഷ് ബെയിസിനും ( ഇപ്പോൾ കൂടിയിട്ടുണ്ട്) ഒരു ടോയ്‌ലെറ്റും ( ബാക്കി മൂന്നെണ്ണം സ്കൂളിലെ പിള്ളേരുടെയാണ്. അല്ല അവ കുളിമുറികളാണ്. കമോഡുകൾ ഇല്ല. അതുള്ളത് ആകെ ഒരെണ്ണത്തിൽ മാത്രം!) വച്ച് 360 കുട്ടികൾ എന്തെല്ലാം ചെയ്തു തീർക്കും? പുറത്തിറങ്ങാൻ അങ്ങനെ സ്വാതന്ത്ര്യവുമില്ല. എം എൽ എ പറഞ്ഞതായി മനോരമ എഴുതിയിരിക്കുന്നത്, മൂത്രപ്പുരകളുടെ അഭാവം ബന്ധപ്പെട്ടവർ നേരത്തേ ശ്രദ്ധയിൽ‌പ്പെടുത്തിയിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമായിരുന്നു എന്നാണ്. 2010 ജൂൺ മാസത്തിൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് ശിവൻ കുട്ടിയാണ്. അതേ വർഷം നവംബറിൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനത്തിനും അദ്ദേഹം സ്കൂളിൽ വന്നിരുന്നു. അന്ന് ഓഡിറ്റോറിയവും ടോയ്‌ലെറ്റുകളും ചുറ്റുമതിലുമൊന്നും ഇല്ലാത്തത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ‌പ്പെടുത്തിയിരുന്നു എന്ന് ഹെഡ്മിസ്ട്രസ്സും പ്രിൻസിപ്പാളും പറയുന്നു. ആരോ കള്ളം പറയുന്നുണ്ടെന്നു വ്യക്തം. സ്കൂളധികൃതരാണെങ്കിൽ അവർക്കെതിരെ നടപടി വേണ്ടതാണ്. അതുപോട്ടെ, 2000 -ലാണ് കരമന സ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. പത്തുവർഷമായി കുട്ടികൾ ഉപയോഗിച്ചു വരുന്നതാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്നുവരെ ആർക്കും- പി ടി എ യ്ക്കോ അദ്ധ്യാപകർക്കോ - ഗൌരവമുള്ള സംഗതിയായി തോന്നാതിരുന്നതിന്റെ കാരണം വ്യക്തമല്ല. 2009 ൽ തിരുവനന്തപുരം നഗരസഭ, കെ ജി ബിജു ശുപാർശ ചെയ്തതിന്റെ ഫലമായി വിളിപ്പിച്ച് രണ്ടു ടോയ്‌ലെറ്റുകൾ നിർമ്മിക്കാനുള്ള തുക തരാം എന്ന് പറഞ്ഞപ്പോൾ ഡെപ്യൂട്ടിമേയറുടെ മുന്നിൽ വച്ച് ഞങ്ങൾക്ക് വലിയ ഒരു കെട്ടിടമാണ് ആവശ്യം എന്നു പറഞ്ഞ് സംഗതി മടക്കി. ടോയ്‌ലെറ്റ് ഒരു വലിയ പ്രശ്നമായിട്ടു തോന്നാത്തതു തന്നെയായിരിക്കുമല്ലോ കാരണം.

സ്കൂളുകളിലെ ടോയ്‌ലെറ്റ് സൌകര്യത്തെപ്പറ്റി ഹൈക്കോടതി പരാമർശം വന്ന ശേഷം ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് 8/6/2011 ൽ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. (FIN.C2/16315/HSE/2011) കരമന സ്കൂളിൽ ടോയ്‌ലെറ്റുണ്ടാക്കാനും കുടിവെള്ള സൌകര്യത്തിനുമായി 15 ലക്ഷം രൂപയാണ് അതിൽ വക വച്ചിരുന്നത്. അതെടുക്കാതെ പാഴാക്കി. അപേക്ഷിക്കാനുള്ള തിയതി രണ്ടു പ്രാവശ്യം പുതുക്കിയിട്ടും ഒരാൾക്കും തിരിഞ്ഞു നോക്കണമെന്ന് തോന്നിയില്ല. പ്രിൻസിപ്പാൾ ജൂലായ് 4 മുതൽ നീണ്ട അവധിയിൽ പോയെന്നാണ് ഇപ്പോൾ പറയുന്ന ന്യായം. പക്ഷേ സർക്കുലർ വന്നത് അതിനും എത്രയോ മുൻപാണ്. കുട്ടികളുടെ ടോയ്‌ലെറ്റിന്റെ പിൻ‌ഭാഗത്ത് കാടു പിടിച്ചു കിടക്കുന്നിടത്ത് ‘പ്രദർശനത്തിൽ’ താത്പര്യമുള്ള ആളുകളുടെ കൈക്രിയകൾ നിത്യമെന്നോണം അരങ്ങേറാറുണ്ട്. പെൺകുട്ടികളുടെ കാര്യം സ്ത്രീകളുമായി മാത്രമേ പങ്കു വയ്ക്കാനും സംസാരിക്കാനും പാടുള്ളൂ അലിഖിത നിയമം നടപ്പിലുള്ള കേരളത്തിലാണ് പ്രസ്തുത സ്കൂൾ എന്നതിനാൽ ടോയ്‌ലെറ്റിൽ പോകുന്നവർ ‘പ്രദർശന’ ഭാഗത്തേയ്ക്ക് നോക്കണ്ട എന്നാണ് കുട്ടികൾക്ക് കിട്ടിയിട്ടുള്ള വിദഗ്ദോപദേശം. നിവൃത്തിയില്ലാതെ കാര്യം പുറത്താക്കിയ കുട്ടികളുടെ സഹായത്തോടെ പ്രദർശനക്കാരെ നാലുപേരെയാണ് അടുത്തകാലത്ത് പിടികൂടിയത്. പിടികൂടിയവർ നാലുപേരും നല്ല സ്വയമ്പൻ മലയാളികൾ. മെട്രൊയിൽ വന്ന വാർത്തയിൽ ഒരധ്യാപിക ഈ ചൂഴ്ന്നു നോട്ടം പാവം അന്യദേശക്കാരായ കരാറു പണിക്കാരുടെ തലയിൽ വച്ചു കെട്ടുന്നുണ്ട്. സ്വന്തം മുറിയിൽ സ്വന്തമായി ടോയ്‌ലെറ്റുള്ള, ഭൂകമപമുണ്ടായാലും മുള്ളുകൊള്ളുമോ എന്നു നോക്കി മാത്രം പുറത്തിറങ്ങുന്ന കാട്ടുകോഴിയുണ്ടോ അറിയുന്നു, അന്യദേശവും സ്വദേശവും തമ്മിലുള്ള അന്തരം? പ്രദർശനവും ചൂഴ്ന്നു നോട്ടവും തമ്മിലുള്ള വ്യത്യാസം?

എം എൽ എ പുറപ്പെട്ടു വന്ന്, പണി നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ലാബിൽ മാസങ്ങളായി താമസിച്ചു വന്ന കരാർ പണിക്കാരെ പിടിച്ചു എന്നിടത്തും ഉണ്ട്, മനുഷ്യബുദ്ധിയ്ക്ക് യോജിക്കാത്ത ചില ലോജിക്കുകൾ. സംഭവം നടക്കുന്നത് സ്കൂളിലാണ്. അവിടെ ബീഹാറിൽ നിന്നും ഒറീസയിൽ നിന്നും ഉള്ള തൊഴിലാളികൾ താമസിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെങ്കിൽ അതെന്തുമാതിരി സ്കൂളാണ്? അവിടെ ഒരു ബോഡും വച്ചിട്ടുണ്ടായിരുന്നു. ഹിന്ദിയിൽ. ജോലി ആവശ്യമുള്ളവർ ഈ ഫോൺ നമ്പരിൽ വിളിക്കാൻ. അരവയറു നിറക്കാൻ സ്വദേശം വിട്ട് കേരളത്തിലെത്തിയവന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്ന പരിപാടിയായിരുന്നു അവിടെ അരങ്ങേറിയിരുന്നത് എന്ന് വ്യക്തം. രാത്രിവരെ മെടച്ച പണത്തിൽ നല്ലൊരു പങ്കു വഹിച്ചിട്ടാണ് അവരെ അവിടെ താമസിപ്പിച്ചിരുന്നത്. ആരൊക്കെയോ ചേർന്ന്. അല്ലെങ്കിൽ തന്നെ ഒരു എം എൽ എ വരണോ അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കാൻ എന്നൊരു ചോദ്യമുണ്ട്. അവസാനം പോലീസും ഫോട്ടോഗ്രാഫറും വന്ന് ഒഴിപ്പിക്കുന്ന പടവും എടുക്കുമ്പോൾ ദാ വരുന്നു - അദ്ധ്യാപിക വക ഗീർവാണം- പെൺകുട്ടികളുടെ സദാചാരം നശിപ്പിക്കുന്നതും ഇവന്മാർ തന്നെ.

പെൺകുട്ടികളും പ്രിൻസിപ്പാളുമായുള്ള ചർച്ചയിലാണ് 5 ലക്ഷം അനുവദിച്ചതെന്നാണ് വാർത്തയിൽ അത് മറ്റൊരു കള്ളം. രാവിലെ പരീക്ഷ നടക്കുന്ന സമയം കുട്ടികൾ പരീക്ഷാ ഹാളിലാണ്. അതും +1 കുട്ടികൾ. കത്തെഴുത്തിന്റെ യഥാർത്ഥ ഉടമകൾ ഉച്ചയ്ക്കു വരാനിരിക്കുന്നതേയുള്ളൂ. കുട്ടികളുമായി എം എൽ എ സംസാരിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. കാരണം അവരെഴുതിയതിന്റെ പല്ലും നഖവും മുറിച്ച് തൂവലു പതപ്പെടുത്തിയൊക്കെയാണ് വാർത്തയായി വന്നതെന്നതാണ് സത്യം. കള്ളങ്ങൾ നിറഞ്ഞിരിക്കുമ്പോൾ പോലും മൈലേജുകൾ പലരായി കൊണ്ടുപോകുന്നുവെങ്കിലും വില്ലനില്ലാതെ പോകുന്നവയല്ല ഈ വാർത്തകൾ. എന്തായാലും ശമ്പളം കിട്ടും, ആരും ഞങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന ഉദാസീനത വ്രതമാക്കിയ ഒരു വിഭാഗത്തിന്റെ മനോഭാവമാണ് പിന്നെയും പിന്നെയും ആരും ശ്രദ്ധിക്കാതെ പോകുന്നത്. അത് മുടിപ്പിക്കുന്നത് ഒരു തലമുറയെയാണ്. വാർത്ത വരുമ്പോൾ മാത്രവും വാർത്തയ്ക്കു വേണ്ടിയും ഉണർന്നെഴുന്നേൽക്കുന്ന, അതുകഴിഞ്ഞാൽ വീണ്ടും ചടഞ്ഞുകൂടുന്ന നമ്മുടെ പൌരബോധമാണ് എല്ലാത്തിനുമടിയിൽ. അതു കാണാതെ മെട്രോ ഇം‌പാക്ട് പൂർത്തിയാവുന്നതെങ്ങനെ?

November 27, 2011

കടലിലേയ്ക്ക് ഒരു ക്ഷണം - തമിഴ് കവിത



- മാലതി മൈത്രി

കടൽ
ഈ വീടിനെ വലയം ചെയ്തിരിക്കുകയാണ്.

കുഞ്ഞിന്റെ കഴുകാത്ത തുണികൾ അയയിൽ
തൂങ്ങിക്കിടക്കുകയാണ്,
കടൽമണവുമായി.

ചായപ്പലകയിലെ
കഴുകിയിട്ടും പോകാത്ത നിറങ്ങളെപോലെ
ഓരോരുത്തരിലും കടൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.

മണൽ അടിഞ്ഞു കിടപ്പാണ്,
മറഞ്ഞ്, ഒരു മൂലയിൽ.

തപ്പുന്ന ഇടങ്ങളിൽ നിന്നെല്ലാം
ചിപ്പികൾ കിട്ടുകയാണ്.

മണൽത്തരികൾ
കൈയിലൊട്ടുകയാണ്,
കീശയിൽ നിന്നും.

ഈ വീട്,
നങ്കൂരത്തിൽ കുടുങ്ങിയ തോണിപോലെ
തിരമാലകളിൽ ഇളകിയാടുകയാണ്.

മാലതി മൈത്രി
1968 ൽ ജനനം. പോണ്ടിച്ചേരിയിൽ താമസിക്കുന്നു. ശങ്കരരാഭരണി, നീരിന്ദ്രി അമയാതു ഉലക്, നീലി തുടങ്ങിയവ സമാഹാരങ്ങൾ. വിടുതലൈ എഴുത്തുതൽ ലേഖനസമാഹാരമാണ്. കൃഷ്ണാംഗിനിയുമായി ചേർന്ന് ആധുനികസ്ത്രീയെഴുത്തുകാരുടെ സമാഹാരം ‘പറത്തൽ ആതാൻ സുതന്തിരം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്ത്രീവിമോചന സംഘടനയായ അനംഗിന്റെ സ്ഥാപകസെക്രട്ടറിയായിരുന്നു.

October 19, 2011

പൽച്ചക്രങ്ങളിൽ ചോരയുമായി..




ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ വേണ്ടിയുള്ള മനുഷ്യസ്നേഹികളുടെ ആത്മാർത്ഥമായ ആലോചനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവിധതരങ്ങളായ പ്രത്യയശാസ്ത്രസംഹിതകളുടെ പിറവിയെങ്കിലും അവയുടെ പ്രവൃത്തിമാർഗങ്ങൾ പിഴച്ചു ഭീതിദമായി തീർന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആശയപംക്തികൾ രൂപപ്പെട്ട സാഹചര്യവും അവയുടെ പ്രയോഗയുക്തിയും തമ്മിൽ സ്ഥലകാലബദ്ധമായി ഇടഞ്ഞതിന്റെ ഫലം മാത്രമല്ല, ഈ പിഴച്ചപോക്കിനു കാരണം. വ്യക്തിമനോഭാവങ്ങൾ ജനസമൂഹത്തിനെതിരായതിന്റെ ദുരന്തഫലം കൂടിയാണിത്. ഉയരങ്ങളിൽ എത്താൻ വേണ്ടി കൈയിലെടുത്ത കറകളഞ്ഞ സിദ്ധാന്തങ്ങൾക്കു മേൽ പണിഞ്ഞ് പണിഞ്ഞ് അധികാരബദ്ധത പോലെയുള്ള മേൽക്കോയ്മാ മനോഭാവങ്ങൾ തല്ലിക്കൊഴിച്ചത് അവയുടെ ഉദ്ഭവം അടിസ്ഥാനമാക്കിയ മനുഷ്യസ്നേഹത്തിന്റെ ആന്തരസത്തയെയാണെന്നതാണ് ഇതിലെ ഏറ്റവും ദുരന്തം പിടിച്ച ഫലിതം. അങ്ങനെ, എന്തിനു വേണ്ടിയുണ്ടായോ അതിനെതിരായി തീർന്നു അവ പ്രായോഗിക തലത്തിൽ.

പുതിയ വ്യവസ്ഥിതിയിലൂടെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനു പകരം അധികാരത്തിന്റെ സുഖാലസ്യം നുകർന്ന് ഭരണാധികാരികൾ, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ പിഴപ്പിച്ചതിന്റെ ചോരയുറയുന്ന ദുരനുഭവങ്ങൾ വർണ്ണിക്കുന്ന കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കുന്ന കൃതിയാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ തേരൊലികൾ. ‘അനീതിയുടെ ഇരുണ്ടകാലങ്ങളിൽ സൌഹാർദ്ദങ്ങളുടെ നിലമൊരുക്കാൻ വേണ്ടി കാണിക്കേണ്ടി വന്ന പരുഷതകളോട് നാം ഇത്രയേറെ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ’ എന്ന ബ്രഹ്തിയൻ ചോദ്യത്തിന്റെ വിശദമായ മറുപടിയായി തീരുന്നുണ്ട് മറ്റൊരർത്ഥത്തിൽ ഈ പുസ്തകം. യഥാർത്ഥത്തിൽ ചരിത്രപരമായ കുറ്റകൃത്യങ്ങൾക്ക് ധാർമ്മികമായ വിധിതീർപ്പുകളും വിശദീകരണങ്ങളും വേണം എന്ന് ‘ദ റെഡ് ഫ്ലാഗി’ന്റെ ഉപസംഹാരത്തിൽ ഡേവിഡ് പ്രീസ്റ്റ് ലാൻഡ് പറഞ്ഞതു തന്നെയാണ് കാര്യം. സൈദ്ധാന്തികമായ ഉട്ടോപ്യൻ ആശയങ്ങൾ വിനാശകരമായി പോകാതെ കാക്കാൻ ചരിത്രപരമായ പുനരന്വേഷണങ്ങളും ജാഗ്രതകളും എത്രമാത്രം ആവശ്യമാണെന്നതിന് വർത്തമാനകാല സംഭവങ്ങളും സാക്ഷ്യം പറയുന്നുണ്ടല്ലോ. ബർദയേവു മുതൽ സോത്ഷെനിറ്റ്സൺ വരെയുള്ള ബുദ്ധിജീവികൾക്ക് സ്വരാജ്യം വിട്ടു വിദേശത്ത് പാർക്കേണ്ടി വന്നതിന്റെ സാഹചര്യം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ‘ദ ഫിലോസഫി സ്റ്റീമർ’. 220 ബുദ്ധിജീവികളെ നാടുകടത്താൻ വേണ്ടി തയാറാക്കിയ പ്ലാനിനെ അടിസ്ഥാനമാക്കി ലെസ്ലി ചേംബർലൈൻ എഴുതിയതാണ് ഇത്. ജീവിതാവസാനം വരെയും സ്വന്തം രാജ്യത്തിലേയ്ക്ക് മടങ്ങിപോകാനാവുമെന്ന ആശ അവരാരും തന്നെ വെടിഞ്ഞിരുന്നില്ലത്രേ. സുദീർഘമായ തടങ്കലിനും മാനസികപീഡനങ്ങൾക്കും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്പത്തെ തല്ലിക്കൊഴിക്കാനാവില്ലെന്ന് ഷാവോ സിയാങിന്റെ ‘ദി പ്രിസണർ ഓഫ് ദ സ്റ്റേറ്റ് എന്ന കൃതിയും ഉറക്കെ വിളിച്ചു പറയുന്നു. ചൈനയിലെ മുൻ പ്രധാനമന്ത്രിയും ആക്ടിംഗ് സെക്രട്ടറി ജനറലും ആയിരുന്നു ഷാവോ. ഏതാണ്ട് രണ്ടു കൊല്ലം കൊണ്ട് ഷാവോ രഹസ്യമായി രേഖപ്പെടുത്തിയ കുറിപ്പുകൾ പുറത്തു കടത്തിയാണ് കൂട്ടുകാർ പ്രസിദ്ധീകരിക്കുന്നത്. ടിയാനെന്മെൻ വിദ്യാർത്ഥിപ്രക്ഷോഭം നടക്കുമ്പോൾ കൂടിയാലോചനകൾക്കുള്ള ക്വാതിലുകൾ അടയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. മാർഷ്യൽ നിയമം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവയ്ക്കാനും കൂട്ടാക്കിയില്ല. അതോടെ തീർന്നു ഷാവോയുടെ രാഷ്ട്രീയഭാവി. പിന്നെ പതിനാറുവർഷം നീണ്ട തടവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ബെർട്രാൻഡ് പ്രാറ്റിനാഡിന്റെ ‘സ്റ്റാലിൻസ് നെമസിസ്..’ എന്ന പുസ്തകത്തിൽ ലിയോൺ ട്രോട്സ്കിയുടെ അന്ത്യനാളുകളുടെ വിശദമായ വിവരണമുണ്ട്. ട്രോട്സ്കിയുടെ മരണത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിട്ടുപോകാത്ത പേടിസ്വപ്നങ്ങൾ അവശേഷിപ്പിക്കുന്ന തരത്തിൽ രചിച്ചിരിക്കുന്ന മേൽ‌പ്പറഞ്ഞ പുസ്തകം കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് ലേഖകൻ എഴുതുന്നു. സാർവലൌകിമായ യുവത്വത്തിന്റെയും നിർഭയത്വത്തിന്റെയും എക്കാലത്തെയും പ്രതിബിംബമായുയർന്ന വിപ്ലവകാരി ചെ ഗുവേരയുടെ വ്യക്തിത്വത്തിലെ വ്യത്യസ്തമായ ഭാവത്തെ തുറന്നു കാണിക്കുന്ന കൃതിയാണ് റെജിസ് ദെബ്രെയുടെ ആത്മകഥ - പ്രൈസ്‌ഡ് ബി ഔർ ലോർഡ്‌സ്. ചെയോടൊപ്പം ബൊളിവിയയിൽ പോയ വ്യക്തിയായിരുന്നു ദെബ്രെ. ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായിരുന്ന വക്ലാവ് ഹാവേലിന്റെ ആത്മകഥാഖ്യാനം ‘ടു ദ കാസിൽ ആന്റ് ബാക്ക് ’ സുഖാനുഭവങ്ങളോട് മുഖം തിരിക്കാത്ത ഭരണാധികാരിയുടെ തുറന്നു പറച്ചിലിനൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദാഹങ്ങൾ രാഷ്ട്രീയമായ ഉന്നതാവസ്ഥയിലുള്ള ഒരാളിൽ പോലും വിട്ടൊഴിയാത്ത ഒന്നായി നിലനിൽക്കുന്നതിന്റെ അദ്ഭുതത്തെ പങ്കു വയ്ച്ചേക്കും. ലെനിന്റെ പതിനാറു വർഷത്തെ പ്രവാസജീവിതത്തെപ്പറ്റി ഹെലൻ റാപ്പാപോർട്ട് എഴുതിയ ‘കോൺസ്പിറേറ്ററെ’ കുറിച്ചുള്ള ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ലേഖനം. വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഏകാന്തമായ അന്വേഷണം കൂടിയാവുന്നു ഹെലന്റെ രചന. കാലഘട്ടത്തിന്റെ ചിന്താധാരയെ സ്വാധീനിക്കുകയും വിശ്വാസത്തിനനുസരിച്ച് യുദ്ധങ്ങളിൽ മുഴുകയും മുറിവേൽക്കുകയും ചെയ്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആർതർ കെയ്‌സ്ലെറുടെ ജീവിതകഥ പ്രതിപാദിക്കുന്ന, മൈക്കൽ സ്കാമെലിന്റെ ‘കെയ്‌സ്ലർ’, ‘നട്ടുച്ചയ്ക്കിരുട്ടെന്ന’ നോവലാൽ നമുക്കു പരിചിതനായ അതേ കെയ്‌സ്ലർ തന്നെ. വ്യവസ്ഥയെ ഉന്മാദം കൊണ്ട് നേരിട്ട ഡാനീൽ ഹാംസിന്റെ ടുഡേ ഐ റോട്ട് നതിംഗ്, റെസാക് ഹുക്നോവിച്ചിന്റെ ബോസ്നിയൻ കോൺസന്റ്‌റേഷൻ ക്യാമ്പുകളിലെ അനുഭത്തെപ്പറ്റിയുള്ള ദ‘ടെൻ‌ത് സർക്കിൾ ഓഫ് ഹെൽ’, യൂഗോസ്ലാവിയയിലെ വംശഹത്യയെ അപലപിക്കുന്ന, സ്ലാവേങ്ക ഡ്രാക്കുലിക്കിന്റെ ‘ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ’, ആത്മാഭിമാനം പരിരക്ഷിക്കാൻ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിന്ന ഓസീപ് മാൻഡൽ സ്റ്റാമിന്റെ ‘ക്രിട്ടിക്കൽ പ്രോസ് ആന്റ് ലെറ്റേഴ്സ്‘ , ഭരണാധികാരികളുടെ രഹസ്യലോകത്തിലേയ്ക്ക് അസാധാരണമായ ധീരതയോടെ കടന്നു ചെല്ലുന്ന, റിച്ചാർഡ് മഗ് ഗ്രഗറുടെ ‘ദ പാർട്ടി’ തുടങ്ങിയവയാണ് ‘തേരൊലികളി’ൽ ആലോചനയ്ക്കു വിഷയമാകുന്ന മറ്റു പുസ്തകങ്ങൾ. അധികാരത്തിലിരുന്നവർ ഒരു ഘട്ടത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാവുന്നതും നമുക്കിവിടെ കാണാം. മാൻഡൽ സ്റ്റാമും ഡാനീൽ ഹാംസും തടങ്കൽ പാളയങ്ങളിൽ പട്ടിണികൊണ്ടാണ് മരിച്ചതെങ്കിൽ മറുവശത്ത് ഷാവോയും ദെബ്രെയും ഹാവേലും അധികാരത്തിന്റെ രക്തസാക്ഷികളാണ്. സ്വാതന്ത്ര്യാഭിലാഷവും നിർഭയത്വവും ആത്മാഭിമാനവും ഏതു നിഷ്ഠുരതയെയും സഹിക്കാൻ മനുഷ്യാത്മാവിനെ പ്രാപ്തനാക്കുന്നതാണ് ഈ നിര പുസ്തകങ്ങൾ നൽകുന്ന ആശ്വാസക്കാഴ്ച.

ആരാധനാലയം ശൂന്യമാണെന്ന് അറിയുന്ന ഗായകസംഘാംഗത്തോട് ചേർത്തു വച്ച്, തന്റെ പുസ്തകത്തിലൊരിടത്ത് വക്ലാവ് ഹാവെൽ സ്വയം ഉപമിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലല്ല, ഏകാന്തതയിലാണ് ഒച്ചകൾ, സംഗീതമായിരുന്നില്ലെന്ന തിരിച്ചറിവിന് ആക്കം കൂട്ടുന്നതെന്ന് ഈ പുസ്തകത്തിൽ പരാമർശവിധേയമാവുന്ന ആഖ്യാനങ്ങൾ തെളിവുനൽകുന്നുണ്ട്. ഈ രചനകളുടെയെല്ലാം മറുപുറത്ത് - എല്ലാമല്ലെങ്കിലും ഭൂരിഭാഗവും - ഇവയുടെ എഴുത്തുകാർ പാശ്ചാത്യമായ ഒരു തരം പ്രത്യയശാസ്ത്രഭയത്തിന്റെ സന്തതികളോ ചാർച്ചക്കാരോ അല്ലേ എന്ന വിചാരണയ്ക്കു കൂടി ‘തേരൊലികൾ’ അവസരമൊരുക്കുന്നുണ്ട്. അതു വിശദമായ മറ്റൊരു ചർച്ചയാണ്. എങ്കിൽ പോലും ചോരമണക്കുന്ന അനുഭവകഥനങ്ങളുടെ സത്യസന്ധതയെ സംശയിക്കാൻ അത് കാരണമാവേണ്ടതില്ല. അധികാരത്തിന്റെ തേർവാഴ്ചകൾക്കിടയിൽ കുടുങ്ങിയും തകർന്നും ഹതാശരായ ഒരുകൂട്ടം ജീവിതമാണ് മുന്നിൽ. ഇരകളുടെ മാത്രം ആഖ്യാനമല്ല ഇവിടെ ആലോചനാവിഷയം എന്നത് വൈകാരികമായ ഏകതാനതയിൽ നിന്ന് പുസ്തകത്തെ മാറ്റി നിർത്തുന്ന ഘടകമാവുന്നു. ഒരിക്കൽ തേരിലിരുന്നവരും എപ്പോഴും പൽച്ചക്രങ്ങളിൽ ഞെരിഞ്ഞവരും ഒറ്റപ്പന്തിയിലാവുന്നത്, മനുഷ്യനാണ് പ്രധാനം എന്ന നിർണ്ണായകമായ ബോധ്യത്തിന്റെ തട്ടകത്തിലാണ്. പ്രത്യക്ഷ അനീതികളും അസമത്വങ്ങളും വാലിൽ കെട്ടി ആകാശത്തേയ്ക്കു പറത്തുന്ന ആകർഷകമായ ഉട്ടോപ്യൻ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രതിപക്ഷത്തു നിൽക്കാൻ ആകെ വേണ്ട മൂലധനം, മനുഷ്യത്വത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവുമാണ്. കേവലവികാരത്തിന്റെ കോലം തുള്ളലുകളിൽ നിന്ന് അക്ഷരങ്ങളെ രക്ഷിച്ചെടുക്കുന്നതാവട്ടെ, ചരിത്രബോധവും സുദീർഘമായ നാൾവഴികളെ കൈവശമാക്കിയ വായനസംസ്കാരവും. ഇതെല്ലാം കൂടിയാണ് ‘തേരൊലികളെ’ പ്രസക്തമാക്കുന്നത്.

കൂടെ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ. വേണ്ടത്ര എഡിറ്റിംഗും പ്രൂഫ് തിരുത്തലുമില്ലാതെ ഇതിൽ കടന്നു കൂടിയിരിക്കുന്ന പിശകുകളെപ്പറ്റിയാണ് അത്. പരാമൃഷ്ടമായ പുസ്തകങ്ങളുടെ പേരു തെറ്റിച്ചും (ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ എന്ന പുസ്തകത്തിന്റെ പേര്, ദ നെവെർ ഹാർട്ട് എ ഫ്ലൈ എന്ന്. പേ.118) വാക്യങ്ങളുടെ ഘടനയും വ്യാകരണവും തെറ്റിച്ചും (‘ചതുശ്ശക്തി സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് വിത്സൺ ഇൻ ഡോ ചൈനയ്ക്ക് സ്വയം ഭരണാ‍വകാശം നൽകുന്നതും അനുഭാവത്തോടെ പരിഗണിക്കണമെന്ന അപേക്ഷയുമായി എത്തിയ 29 കാരനായ ഹോചിമിനിലൂടെയും ഏഷ്യയുടെ... സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.’ പേ. 20, ‘... ജനനത്തിനു വഴി തെളിക്കുകയും അവർ മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത.. മുറിവുണ്ടാക്കിയതെങ്ങനെയെന്നും..” പേ.22, ‘ഒളിച്ചോട്ടത്തിൽ നിന്നും അംഗമാകുന്നത് ഉപകരിക്കുമെന്നും..’ പേ. 155, ‘ലേഡി മാക്ബത്തിനെ കമ്പോടു കമ്പ് വിമർശിച്ച പ്രാവ്ദ എന്ന് വിശേഷിപ്പിച്ചു.‘ പേജ് 105, ‘ശ്രവണപുടങ്ങളിൽ ഒച്ചയില്ലാത്ത ഒച്ച നിറയുന്നു.’ പേ.61, ‘.. മകൻ പശ്ചാത്തപിക്കുകയും അയാളുടെ മൃതദേഹം പുറത്തെടുത്തിരുന്നത്.’ പേ.12) വാക്കുകളും പേരുകളും തെറ്റായി ചേർത്തും ( ഓൾഗ യ്ക്ക് ഒഗ, നാദിയയ്ക്ക് നാട്യ, മരണം വരെ എന്ന അർത്ഥത്തിൽ ആമരണം എന്നതിനു പകരം ‘ആ മരണം’, ‘അദ്ധ്യാപകനശൈലി, ഒന്നാമന്റെ ക്ഷാത്രപാത്രം, തൊഴിലാളിക‘ലെ’, ഒരു കൃതിയ്ക്ക് ‘കൃതികളെ’) എന്നിങ്ങനെ അച്ചടിപ്പിശാചുകളുടെയും തിരുത്തപ്പെടേണ്ട, ഭാഷാപരമായ തെറ്റുകളുടെയും ഘോഷയാത്രതന്നെയുണ്ട് പുസ്തകത്തിൽ, അങ്ങോളമിങ്ങോളം.
----------------------------------
തേരൊലികൾ
എസ് ജയചന്ദ്രൻ നായർ
ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
വില : 120 രൂപ

October 2, 2011

വീട്ടുമുറ്റത്തെ ഓക്കുമരം




മാടമ്പിന്റെ ‘പൂച്ചക്കുറിഞ്ഞ്യാര് ’ എന്ന (കുട്ടികൾക്കുള്ള) പുസ്തകത്തിന്റെ ആമുഖത്തിൽ, ഇതുപോലുള്ള കഥകൾ കിട്ടിയാൽ കൂട്ടുകാർ തനിക്ക് അയച്ചു തരണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. വലിയ ആളുകൾ പറഞ്ഞത് പകർത്തിയെഴുതി അയക്കുകയല്ല, മറിച്ച് നിങ്ങൾ കേട്ട കഥകൾ നിങ്ങളുടെ രീതിയിൽ എഴുതി അയക്കാനാണ് അപേക്ഷ. മുതിർന്ന ഒരാൾ - അപ്പൂപ്പൻ തന്നെ- കുട്ടികൾക്കായുള്ള കഥകൾ, കുട്ടികളുടെ ഭാഷയിൽ സമാഹരിക്കാൻ ശ്രമിക്കുന്നതിൽ തലമുതിർന്ന ഒരു കുട്ടികൌതുകമുണ്ട്. നമ്മളിതുവരെ അമ്മൂമ്മക്കഥകളെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ കുട്ടികൾ പറയുന്നതുകേൾക്കാൻ അപ്പൂപ്പന് കൌതുകമുണ്ടെന്നാണ് പറയുന്നത്. ലോകം തലതിരിഞ്ഞു. കാർട്ടൂൺ സിനിമകളിൽ ഇങ്ങനെയൊരു ലോകം വന്ന് പല്ലിളിച്ച് നിൽ‌പ്പാണ്. ഉറുമ്പ് സന്നാഹങ്ങളുമായി സ്രാവുവേട്ടയ്ക്കു പോകുന്നതിലെ കിസ്സ കുട്ടിയ്ക്കു മനസ്സിലാകുന്നതുപോലെ അമ്മാമ്മയ്ക്ക് മനസ്സിലാവില്ല. പുതിയൊരു കാർട്ടൂൺ സിനിമയിലെ - അപ്പ് എന്നാണ് പേര്- അപ്പൂപ്പൻ, അമ്മൂമ്മയുടെ ജീവിതാഭിലാഷം സാധ്യമാക്കാൻ, അതുവരെ താമസിച്ചു വന്ന വീടിനെ പറപ്പിച്ച് ഹൈഡ്രജൻ ബലൂണുകളുടെ സഹായത്താൽ പറപ്പിച്ച് കൊടുമുടിയുടെ അഗ്രത്ത് കൊണ്ടു വച്ച് ചാരിതാർത്ഥ്യം അടയുന്നതുകണ്ടു, മൂക്കത്തു വിരളു വച്ചു പോയി. ബലൂണുകൾ കൊണ്ട് പൊക്കിപ്പറത്താവുന്ന ഒരു വീട്! മാത്രമല്ല അപ്പൂപ്പൻ അസുഖം വന്നു മരിച്ചുപോയ അമ്മൂമ്മയെ പോലെ തനി വികൃതിയായ സാഹസികകാരൻ കുട്ടിയാണെന്ന് അധികം താമസിക്കാതെ നാം മനസ്സിലാക്കുന്നു. പഴം കഥകൾ അമ്മൂമ്മ വ്യാഖ്യാനിച്ചു തന്നതുപോലെ ഇനി കുട്ടി അമ്മൂമ്മയ്ക്ക്, അവരുടെ ജീവിതം പ്രമേയമായി വരുന്ന ആധുനിക ജനപ്രിയ ആഖ്യാനം, അപ്പൂപ്പനമ്മൂമ്മമാർക്ക് വ്യാഖ്യാനിച്ചുകൊടുക്കേണ്ടതായി തല തിരിഞ്ഞു കാലം എന്നാണ് മൊത്തത്തിൽ അർത്ഥം.

ആഖ്യാനമാണല്ലോ കഥകളുടെ ജീവൻ. അതുകൊണ്ട് മുൻപ് കേട്ട കഥകളല്ല നമ്മൾ പിന്നെ കേൾക്കുന്നതെന്നും പറയാം. സ്വർണ്ണപ്പക്ഷിയെ കിട്ടിയ മരംവെട്ടുകാരൻ രാജകുമാരിയെ ചിരിപ്പിച്ചതുകൊണ്ട് അയാൾക്ക് പകുതി രാജ്യം കിട്ടി. രാജകുമാരിയെയും കിട്ടി. (കഥകളിൽ ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്ന പാതിരാജ്യങ്ങളെത്രയാണ്, ദരിദ്രന്റെ ഭാര്യയാവുന്ന രാജകുമാരിമാരെത്ര! മറ്റെവിടെയാണ് ഈ വിസ്മയകരമായ വ്യവസ്ഥ നിങ്ങൾക്ക് കാണാനാവുക?) പക്ഷേ അയാളുടെ പക്ഷിയുടെ തൂവലിൽ ഒട്ടി പിന്നാലെ നടന്ന സത്രം സൂക്ഷിപ്പുകാരനെയും മൂന്നു പെണ്മക്കളെയും കണ്ട് നാട്ടുകാരും അവസാനം രാജകുമാരിയും ചിരിയോടു ചിരി ചിരിച്ചതിന്റെ പരിണതഫലമാണ് അയാളുടെ സൌഭാഗ്യം. പക്ഷേ ആർത്തി മൂത്ത് സ്വർണ്ണപക്ഷിയെ തൊട്ട് ഒട്ടി ജീവിതം കുരുക്കിലായ ഒരു കുടുംബത്തെപ്പറ്റി ഒന്നും പറയാതെ കഥ തീർന്നു. കഥയിൽ ചോദ്യമില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കഥയിലെ, ഉടുതുണിയില്ലാത്ത രാജാവിനെ നന്നാക്കിയ വിദേശികളായ നെയ്തുകാരെ മറന്നിട്ടാണ് സമൂഹബോധം വിടുവായനായ ഒരു കുട്ടിയുടെ പിന്നാലെ പാഞ്ഞതെന്ന് തോന്നുന്നു. ഇതേ കുട്ടി ചെന്നായ വന്നേ എന്നു വിളിച്ചു പറഞ്ഞ് കഥയിലും ഉണ്ട്. വിളിച്ചു പറയൽ ഒന്നും അറിയിക്കാനല്ല. തന്നിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനും കൂടിയാണ്. എന്നു വച്ചാൽ മാധ്യമം. വാക്കിലാണല്ലോ ഇന്നും നമ്മുടെ കൂടുതൽ ശ്രദ്ധ. പ്രവൃത്തിയിലല്ല. അതുകൊണ്ട് ആഢംബരഭ്രമക്കാരനായ രാജാവിനെതിരെയുള്ള ചെയ്‌വന, -അയാളെ തുണിയുരിച്ച് ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ബുദ്ധിശാലിത്വം- നമുക്കത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. ഇന്നും തോന്നുന്നില്ലെന്നിടത്ത് കഥകൾ പുനരവലോകനത്തിനായി കാത്തുകെട്ടി കിടക്കുന്നു. അറിവിലേയ്ക്ക് തിരിച്ചെത്തുമ്പോൾ ജീവിതം സുഖകരമാവും എന്നു പറഞ്ഞാണ് നാടോടികഥകളുടെ പൊരുളുറപ്പിക്കുന്നത്. ഉപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മകൾ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു കഥയില്ലേ? അച്ഛനോട് തനിക്ക് ഉപ്പോളം സ്നേഹമുണ്ടെന്ന് പറഞ്ഞ സത്യസന്ധയായ മകളെ പുറത്താക്കിയ അച്ഛന്റെ കഥ. അവസാനം ജീവിതത്തിൽ ഉപ്പാണ് പ്രധാനം എന്ന് മകൾ, പാചകത്തിലും കണ്ണീരിലും ഉള്ള ഉപ്പ് അനുപാതങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെ അച്ഛന് ബോധ്യപ്പെടുത്തിക്കൊടുത്തു. അരയന്നങ്ങളുടെ കൂട്ടത്തിൽ തിരിച്ചെത്തിയപ്പോൾ അംഗീകൃതയും ബഹുമാന്യയുമായ ചണ്ടിത്താറാവിന്റെ കഥയിലും - യഥാർത്ഥത്തിൽ വളൊരു അരയന്നക്കുട്ടിയായിരുന്നു. താറാക്കൂട്ടത്തിൽ‌പ്പെട്ടുപോയതുകൊണ്ട് അപഹാസ്യയും നിന്ദ്യയുമായി കഴിഞ്ഞു വരികയായിരുന്നു- രാജകുമാരിയെ ചിരിപ്പിച്ച മന്ദൻ ജാക്കിന്റെ ആഖ്യാനത്തിലും തിരിച്ചറിവുകളാണ് ഗുണപാഠങ്ങളേക്കാൾ പ്രധാനമാവുന്നത്.

അപ്പോൾ കുട്ടിക്കഥകൾ വായിക്കുകയും രസിക്കുകയും ചെയ്യുന്നത് ഉള്ളിൽ വളരാൻ മടിച്ചു നിൽക്കുന്ന കുട്ടിയാണെന്ന സങ്കൽ‌പ്പത്തെ അതുപോലെ ഉപ്പിലിട്ടു സൂക്ഷിക്കണോ ഇനിയും ? കഥകൾ നമ്മുടെ കൂടെ വളരുകയും മുതിരുകയുമാണ്. വിജാതീയ വിവാഹത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ആലോചനയുടെ ഒടുവിൽ അതുവേണ്ടെന്ന് തീരുമാനിക്കുന്ന പുതിയ ഒരു മിനികഥയിലെ കഥാപാത്രങ്ങൾ മണ്ണാങ്കട്ടയും കരിയിലയുമായത് ആകസ്മികമല്ല. ലോകത്തെ സംഗ്രഹിച്ച് ഉള്ളിലേയ്ക്കു പകർന്നു കിട്ടുന്ന ആദ്യാനുഭവങ്ങളായാണ് കുട്ടിക്കഥകളുടെ അവതരണം. പിന്നീട് ജീവിതഘട്ടങ്ങളിലോരോന്നിലും വച്ച് ഉചിതമായതെടുത്ത് സ്വയം അളക്കാൻ അതു കൂട്ടു നിൽക്കും. എത്ര ലേഖനങ്ങളിൽ ‘രാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവിയ കുട്ടി’ കയറിപ്പറ്റിയിട്ടുണ്ടെന്ന് നോക്കുക. ഗുണപാഠങ്ങളായി മാത്രം പ്രവർത്തിക്കുകയാണ് അവയുടെ ലക്ഷ്യം എന്നു വിചാരിച്ചാൽ തെറ്റി. അതുകൊണ്ട് വലിപ്പങ്ങളുടെ ആപേക്ഷികത തെറ്റിച്ച് ആഖ്യാനം, ഉറുമ്പിനെ സ്രാവുവേട്ടക്കാരനാക്കുകയും വീടിനെ ബലൂണുകൾ കൊണ്ട് പറത്തുകയും കളിപ്പാട്ടങ്ങൾ കുട്ടിയുടെ ഭാഗധേയത്തിൽ ഇടപെടുകയും ഇതിലൊക്കെ നമ്മെ തലയറഞ്ഞ് വിലയിപ്പിക്കുകയും ചെയ്യുന്നത്. കാർട്ടൂണുകളുടെ ആനിമേഷനുകളുടെയും കാലം ഭാവനകളുടെ നിലയില്ലാ കയങ്ങളെ ഒന്നു മെരുക്കിയെടുത്തിട്ടുണ്ട്. വാമൊഴിയിൽ നിന്ന് വരമൊഴിയിലേയ്ക്ക് കഥപറച്ചിലുകൾ കടന്നു കയറിയ കാലത്തും ഭാവുകത്വത്തിന്റെ അമൂർത്തതകൾ മൂർത്തമാവുന്നതിനെപ്പറ്റിയുള്ള നെടുവീർപ്പുകൾ എതെങ്കിലുമൊക്കെ കോണുകളിൽ നിന്നുയർന്നു കാണും. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ അവയെ പിന്നെയും മൂർത്തമാക്കുന്നു. നമ്മുടേത് കൂടുതൽ കൂടുതൽ കാഴ്ചയുടെ ലോകമായിക്കൊണ്ടിരിക്കുന്നു.എങ്കിലും കറുപ്പിലും വെളുപ്പിലുമായി രേഖീയമായി നീങ്ങുന്ന അമ്മൂമ്മ/ അപ്പൂപ്പൻ കഥകൾക്ക് പ്രേയസ്സ് നഷ്ടപ്പെടുന്നില്ലെന്നുള്ളതുകൊണ്ടാണല്ലോ പുതുഭാവങ്ങളിൽ മുതലയും മണ്ണാങ്കട്ടയും ഭീമനും ഹനുമാനും അലാവുദീനും കാർത്തുവും പൂപ്പിയും അവതരിച്ചുകൊണ്ടിരിക്കുന്നത്.

അതൊരു വശം. സിദ്ധാന്തം വിടാം. കുട്ടിക്കഥകളായി തന്നെയും അവയ്ക്ക് നിലനിൽ‌പ്പുണ്ട്. കളിക്കുടുക്കയിലെയും ബാലഭൂമിയിലെയും കഥകൾ കുട്ടികൾക്ക് വായിച്ചുകൊടുക്കാൻ മാത്രമുള്ളതല്ല, വായിക്കുന്നതിനിടയ്ക്ക്, മഷിത്തണ്ടു മണപ്പിച്ചു നടന്ന കാലം തന്ന ഈടു വയ്പ്പുകളെ, ദുർമേദസ്സും പ്രമേഹവും അടിഞ്ഞ് അന്യാധീനപ്പെട്ട് തകരാറിലായ ഒരു ജീവിതത്തിന് എന്തായിരുന്നു എന്ന് തിരിഞ്ഞു നോക്കി ചായാനുള്ള ഒരു ഉപാധികൂടിയായിപ്പോയാൽ എന്താ കുറ്റം? പ്രോഗ്രസ്സ് പബ്ലിക്കേഷന്റെ കുട്ടിക്കഥകളും ചിത്രങ്ങളും, വാളമീൻ കൽ‌പ്പിക്കുന്നു, തുടങ്ങിയവ പഴയ ഗ്രാമഫോൺ പോലെ ഇന്നും അന്വേഷിച്ചു നടക്കുന്നവരുണ്ട്. വെടിയുണ്ടയിൽ നിന്ന് ഒഴിഞ്ഞുമാറിയും ഹെലികോപ്ടറിൽ നിന്ന് പാറയിലേയ്ക്ക് ചാടി മൂട്ടിലെ പൊടിതട്ടിയും ഡിക്ടറ്റീവ് മൂസയും ഡിക്ടറ്റീവ് മാക്സും നിറഞ്ഞാടിയ കണ്ണാടി വിശ്വനാഥന്റെ ക്ലാസിക്കുകൾ ആരുടെയെങ്കിലും കൈവശം ഇന്നും ഉണ്ടാവുമോ എന്തോ? എന്തായാലും അവ ഓർമ്മയിലുണ്ട്. ഇന്ദ്രജാൽ കോമിക്സുകളുടെ വരവാണ് മൂസയുടെ പ്രതാപം തകർത്തത്. ഫാന്റവും മാൻഡ്രേക്കും ഫ്ലാഷ് ഗോർഡനും ആണ് നമ്മുടെ വീട്ടുമുറ്റത്തും ഓക്കുമരങ്ങൾ നട്ടത്. അടിയുടെ ഒച്ച ടമാർ പടാറിൽ നിന്ന് ഡിഷ്യൂം-മിലേക്ക് മാറി. അത് നമ്മുടെ ചുവടുമാറ്റത്തിന്റെ കാലം കൂടിയായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷുമീഡിയം ആഷ് പോഷുകൾ മാത്രമല്ല മലയാളിപ്പിള്ളേരും ടാർസനെയും ലോതറെയും പറ്റി സംസാരിച്ചു. ടാറ്റാപുരം സുകുമാരന്റെയോ സുമംഗലയുടെയോ മാലിയുടെയോ കഥകൾ കുറച്ചുകൂടി മുതിർന്ന കാലത്തിലിരുന്നാണ് നാം വായിച്ചതെന്നു തോന്നുന്നു. പൈ അങ്കിളിന്റെ അമർചിത്രകഥകൾ കൂട്ടികളെ കൂടുതൽ പഠിപ്പിസ്റ്റുകളാക്കി. ചരിത്രം ഓട്ടൻ സാറിന്റെ ക്ലാസിലെ മാത്രം കാര്യമല്ലെന്ന് അങ്ങനെ അറിഞ്ഞു. ചരിത്രത്തിൽ തിളങ്ങിയവരെല്ലാം സുന്ദരന്മാരും സുന്ദരികളും. ഝാൻസി റാണിയ്ക്കും ചന്ദ്രശേഖര ആസാദിനും അക്ബറിനും ശിവജിയ്ക്കും അമർ ചിത്രകഥകളിലെ സുന്ദരരൂപമല്ല ഉള്ളത് എന്ന് ആരു തെളിവു തന്നാലും വിശ്വസിക്കില്ല. രവിവർമ്മയ്ക്ക് ദൈവങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞതുപോലെയാണ്, രാം വയീർക്കർക്കും മോഹൻദാസിനുമൊക്കെ ചരിത്രവ്യക്തിത്വങ്ങളെ.

മാടമ്പിന്റെ പുസ്തകത്തിലെ ‘പൂച്ചകുറിഞ്ഞ്യാര് ’വെറും ഒരു വളർത്തു പൂച്ചയല്ല. ആലിബാബയിലെ ബുദ്ധിമതിയായ അടിമപ്പെണ്ണിനെപോലെ നിസ്വാർത്ഥമായ യജമാനസേവയുടെ പ്രതിരൂപമാണ്. അവളുടെ യജമാനൻ ഫ്യൂഡൽ പ്രഭുവൊന്നുമല്ല. അത്യാവശ്യം മണ്ടത്തരങ്ങളും അലസതയും കൊടുമ്പിരിക്കൊള്ളുന്ന ദാരിദ്ര്യവുമുള്ള സാധാരണക്കാരനായ ഒരു പാവം. അയാൾക്ക് പാതിരാജ്യം നേടിക്കൊടുത്തു രാജകുമാരിയെയും കെട്ടിക്കൊടുത്ത് സുഖിമാനാക്കാൻ അവളല്ലാതെ മാറ്റാരുണ്ട്! നാടോടി കഥകളിലെ ഭീകരസത്വം ക്രൂരജീവിയുമല്ല. (ബ്യൂട്ടിയും ബീസ്റ്റും അല്ലെങ്കിൽ രാജകുമാരിയെ തട്ടിക്കൊണ്ടുപോയി കാത്തു കാത്തു സൂക്ഷിക്കുന്ന രാക്ഷസൻ) ജീവിതത്തിലെ അവസ്ഥാന്തരങ്ങളെ കുട്ടിക്കഥകൾ കൈപ്പിടിയിലാക്കിവച്ചിരിക്കുന്ന രീതിയാണത്. സ്നേഹം ഏതു നരകത്തെയും സ്വർഗമാക്കുന്ന അനുഭവമാണ് അവയ്ക്കുള്ളിൽ. ദാരിദ്ര്യവും വിനയവും ജീവിത ഉയർച്ചയ്ക്കുള്ള ചവിട്ടു പടികളും. അസമത്വങ്ങളെ കാൽ‌പ്പനികവൽക്കരിക്കുന്ന പ്രവണത, കലയുടെ പ്രാഥമികമായ ആകർഷണതന്ത്രങ്ങളിൽ ഒന്നായി കുട്ടിക്കഥകളിൽ ചേക്കേറിയിരിക്കുന്നതിൽ അദ്ഭുതമൊന്നുമില്ല. പക്ഷേ അതിനേക്കാൾ ജീവിതത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ കാലഘട്ടത്തിനനുസൃതമായി അന്വേഷിക്കുകയായിരുന്നു ഈ കഥകൾ എന്നു വിചാരിക്കുകയാണ് എളുപ്പം. പക്ഷേ അത് തിരിച്ചറിയുക അത്ര എളുപ്പമല്ല, വട്ടിയ്ക്കകത്തെ വട്ടിയ്ക്കത്തെ വട്ടിയ്ക്കകത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുന്നിമണിപോലെയാണ് കാര്യങ്ങൾ. ഈ കുട്ടിക്കഥകളുടെ പരിച്ഛേദം, ചുറ്റും കൈപൊക്കി ആർക്കുന്ന പ്രാതികൂല്യങ്ങളെ മുഖാമുഖം നേരിട്ട് ചുളിവു വീണുപോയ ഒരു മുഖം, കുഞ്ഞുറുമ്പിന്റെ വിസ്മയവുമായി മുന്നിലിരിക്കുന്ന ഇളം തളിരുകൾക്ക് പങ്കു വച്ച ഏറ്റവും പ്രസന്നമായ ജീവിതവീക്ഷണങ്ങളാണ്. അതും ഒരു തിരിച്ചറിവിന്റെ ഭാഗമാണ്. അജ്ഞാതമായ ആനന്ദത്തെ തേടി നാം ലോകം മുഴുവൻ അലയേണ്ടതില്ലെന്നും സ്വന്തം വീട്ടിലെ ‘ഓക്കു’മരത്തിന്റെ താഴെയുണ്ട് ആ നിധിയെന്നുമാണ് കഥകൾ പറഞ്ഞു. പറഞ്ഞിട്ടുകാര്യമില്ല, നമ്മൾ സ്വപ്നം കണ്ടു കണ്ട് ഉണരാതെ സന്നിഹിതരാവുകയാണ്. അതിൽ ചെറിയൊരു പ്രാണനും കൈയിൽ വച്ച് വെന്തകാലുമായി നമ്മൾ ഓടിക്കൊണ്ടേയിരിക്കുന്നു .

September 10, 2011

വിദുരരുടെ വായിലെ കല്ല്



പെണ്ണുങ്ങളെ കാണുമ്പോൾ രാഘവൻ, ‘പെറ്വോ’ എന്നു ഉറക്കെ ചോദിക്കുമായിരുന്നു. അതല്ലാതെ അയാൾ മറ്റെന്തെങ്കിലും സംസാരിച്ചിരുന്നതായി ഓർമ്മയില്ല. ആ വിലക്ഷണമായ ചോദ്യം കേട്ട്, അത്ര പരിചയമായതുകൊണ്ടാവണം ആരും പ്രതികരിച്ചു കണ്ടിട്ടില്ല. വിയർത്ത്, കുറ്റിയാക്കി വെട്ടിയ തലയിൽ നിന്ന് എണ്ണ ഒലിച്ചുവീഴുന്ന രീതിയിലാണ് അയാളെ ഏതു സമയത്തും കണ്ടിരുന്നത്. അതുകൊണ്ട് അയാളുടെ തലയ്ക്കു മുകളിൽ എപ്പോഴും വെയിലായിരുന്നു എന്നുറപ്പാണ്. സ്ത്രീകളോട് ‘പെറുമോ’ എന്നു ചോദിക്കാൻ മാത്രമുള്ള വാഗ്വിലാസത്തെ അവകാശമാക്കിക്കൊടുത്ത ഏതു നീച സംഭവമാണ് അയാളുടെ ഭൂതകാലത്തിലുള്ളതെന്ന് അറിയാൻ ഇനി മാർഗമില്ല. കുട്ടികൾ അയാളുടെ അടുത്തു പോകാതിരുന്നതിന് മറ്റൊരു കാരണമുണ്ടായിരുന്നു. വെളിമ്പറമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അയാൾ കൈലിയുടെ മറപൊക്കി അടിവസ്ത്രമില്ലാത്ത തന്റെ കാടും പൂപ്പൽ പിടിച്ച നഗ്നതയും ഇടയ്ക്ക് പ്രദർശിപ്പിച്ചിരുന്നു. കുട്ടികൾക്ക് അനുഭവത്തിന്റെയും മുതിർന്നവർക്ക് ഒറ്റവാക്കിലുള്ള പ്രഭാഷണത്തിന്റെയും ആഘാതം അയാൾ നൽകിക്കൊണ്ടിരുന്നു! ആണുങ്ങൾ പൊതുവേ ക്രൂരരായതുകൊണ്ടാവും, രണ്ടും അയാൾ പെൺ വർഗത്തിനായി മാത്രം കാത്തുവച്ചത്. കുട്ടികൾ കണ്ടും മുതിർന്നവർ കേട്ടും മനസ്സിലാക്കുന്നു. ഇന്ദ്രിയാനുഭവങ്ങളിൽ നിന്ന് ബോധത്തിലേയ്ക്കുള്ള വളർച്ചയല്ലേ മുതിരൽ എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. നിരക്ഷരനായ അയാളുടെ ഭ്രാന്തിന്റെ ചുറ്റുവട്ടത്ത് എങ്ങനെ ഈ യുക്തിമാത്രം കൃത്യമായി പ്രവർത്തിച്ചിരുന്നു? ഉയിര് ശിവൻ എന്നറിയപ്പെട്ടിരുന്ന നാട്ടിലെ ഊച്ചാളിയ്ക്കും ഈ പ്രദർശനതാത്പര്യം ഉണ്ടായിരുന്നു. അതു പക്ഷേ രഹസ്യമായല്ല. കള്ളിന്റെ ലഹരിയിൽ ചുവന്ന ഉണ്ടക്കണ്ണുകൾ തുറുപ്പിച്ച്, നാല് നല്ല തെറി ഉച്ചത്തിൽ വിളിച്ച് ലോകത്തെ ഭീഷണിപ്പെടുത്തിയിട്ട് കവലയിൽ നിന്ന് അയാൾ മുണ്ടുപൊക്കി കാണിക്കും. എങ്കിലും അയാൾ ചിലയിടങ്ങളിൽ വിനീതനായിരുന്നു. രാഘവന്റേത് നിസ്സഹായമായ അടക്കി വയ്ക്കലിന്റേയും ഉയിര് ശിവന്റേത് ഉദ്ധതമായ പരപുച്ഛത്തിന്റെയും പ്രദർശനങ്ങളായിരുന്നു. വൃത്തികെട്ടവനും ആഭാസനും തമ്മിലുള്ള ദൂരം ഇവർക്കിടയിലുണ്ട്. എന്നാലും സുജനമര്യാദയുടെ പാളങ്ങളിൽ നിന്നു തെന്നിത്തെറിച്ച കിറുക്കുകളുടെ അതിരു നിർണ്ണയിക്കുക പ്രയാസം തന്നെയല്ലേ?

കള്ളത്തിനും തമാശയ്ക്കും തമ്മിലുള്ള അതിർത്തിതർക്കത്തിന്റെ ആവൃത്തി അതേ അളവിൽ (അല്ലെങ്കിൽ അല്പം കൂടുതൽ) കിറുക്കിനും ഉണ്ട്. പത്തു പൈസ കുറവെന്നും നൊസ്സെന്നും വട്ടെന്നും ഇളക്കമെന്നും പിരിയെന്നും പിമ്പിരിയെന്നും ഓളമെന്നും മാറി മാറി പേരിട്ടാണ് ഈ ‘വഴുക്കലുള്ള ഭിത്തിയിലെ മനസ്സിന്റെ അള്ളിക്കയറ്റത്തെ’ കണ്ട് ആളുകൾ വാപൊത്തി ചിരിച്ചത്. സ്വന്തം തലയ്ക്കു മുകളിൽ സ്വന്തം ചൂണ്ടുവിരൽ കൊണ്ട് ഒരു വട്ടം! എം ടി, ഇതിനെ പിന്നെ കൊച്ചു ഭൂമി കുലുക്കങ്ങളാക്കി, കാൽ‌പ്പനിക രൂപകമാക്കി. മകന്റെ കൂട്ടുകാരോട് അളവിൽ കവിഞ്ഞ രീതിയിൽ സൌഹൃദമുണ്ടായിരുന്ന ഒരച്ഛന്റെ കഥ കോളേജിൽ കൂട്ടുകാർ പാടി നടക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മയും കൂടിയിരിക്കുന്ന സദസ്സിൽ വച്ച്, മകന്റെ കൂട്ടുകാരോടുള്ള സംഭാഷണത്തിന്റെ സാമ്പിൾ ഇങ്ങനെ: ‘ഞാനെന്തെങ്കിലും പുറത്തെടുത്തിട്ടാലുടനെ ഇവൾ അതിൽ കയറി പിടിക്കും. അതു വലുതാകും.പിന്നെ അടിയിലേ അവസാനിക്കൂ.’ (ഈ കഥ പിന്നീട് വേറെയും കേട്ടിട്ടുണ്ട്, പ്രാദേശികഭേദങ്ങളോടെ. ആരാണിതിന്റെ ശരിയായ ഉപജ്ഞാതാവ്?) ഇതേ കക്ഷി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ഓക്സിജൻ ട്യൂബും മൂക്കിൽ പിടിപ്പിച്ച് കിടന്നപ്പോൾ കാണാൻ ചെന്നവരോട് പറഞ്ഞത് ‘ നോക്ക്, എനിക്ക് തുമ്പിക്കൈ വളർന്നെടാ’ എന്നാണ്.

രാഘവന്റെയും ഉയിര് ശിവന്റെയും ആൺ‌വഴികൾക്കിടയിൽ ഒരു പെൺകഥാപാത്രം കൂടിയുണ്ട് ഓർമ്മയിൽ.പേര് അലറി. അന്ന് പതിനാലോ പതിനാറോ വയസ്സുണ്ടായിരുന്ന അലറി, അനക്ഷര പ്രഭാഷണങ്ങൾ നടത്തിയില്ല.. ആണുങ്ങളെപോലെ ഒന്നും പ്രദർശിപ്പിച്ചില്ല. ലോകത്തെ സകലദൈന്യങ്ങളും ആ പ്രായത്തിനിടയ്ക്ക് കൂടുകെട്ടിയ തകരാറുപിടിച്ച മുഖം കൊണ്ട് ചുമ്മാ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. (ശിശുവും ഉന്മത്തരും സദാ സന്തുഷ്ടരായിരിക്കും എന്നാണ് ശങ്കരാചാര്യരുടെ കണ്ടെത്തൽ- ഭജഗോവിന്ദത്തിൽ. അതുപോലെ തന്നെ യോഗിയും. നാറാണത്തെ ഭ്രാന്തൻ ഉറുമ്പിനെ എണ്ണി നടന്നതിനും കല്ലുരുട്ടിയതിനും വേറെ സിദ്ധാന്തം അന്വേഷിക്കണോ ? ) കുട്ടികളാരും അവളെ കൂട്ടത്തിൽ കൂട്ടിയതായി കണ്ടിട്ടില്ല. അവൾ അവിടെയും ഇവിടെയും ഒക്കെ നിന്ന് കളിക്കുന്ന കുട്ടികളെ നോക്കി ഇളിച്ചു കൊണ്ടിരുന്നു. അമ്മൂട്ടിലെയും ഇലങ്കത്തെയും ശീമരത്തെയും കൊച്ചമ്മമ്മാർ ഉപയോഗിച്ചു മിച്ചം വന്ന സകല സൌന്ദര്യസാമാനങ്ങളും കൊണ്ട് ‘അലറി’ ചൊവ്വും നിരപ്പുമില്ലാത്ത തന്റെ മുഖവും ശരീരവും അലങ്കരിച്ചു. കറുകറുത്ത, മുൻ‌വരിലെ പല്ലുകൾ പോയ മുഖം ആസകലം പൂശിവച്ചിരിക്കുന്ന പൌഡർ. പുരികവും കണ്ണും ഒന്നാകുന്ന വീതിയിൽ കരിയെഴുത്ത്. എലിവാലുമുടിയിലെ എഴുന്നു നിൽക്കുന്ന മിനുക്കു നാടക്കെട്ട്. അങ്ങനെയവൾ പേരുകൊണ്ടും പ്രവൃത്തികൊണ്ടും ‘വട്ടത്തി’യായി. കുയിലിന്റെ ശബ്ദവും അരയന്നത്തിന്റെ നടത്തവും മയിലിന്റെ പീലിയും വാങ്ങി സ്വന്തം ശരീരമലങ്കരിച്ച പഴംകഥയിലെ കാക്കക്കോമാളിയുടെ മനുഷ്യാവതാരമായി.

ചിത്തിരത്തിരുന്നാൾ ഒരിക്കൽ സന്ദർശിച്ച പള്ളിക്കൂടത്തിലെ അദ്ധ്യാപികയായിരുന്ന ചെല്ലമ്മ, ഒറ്റ നോട്ടത്തിൽ മുന്നിൽ വന്നു നിന്ന ദൈവാവതാരത്തിന്റെ സൌന്ദര്യത്തിലും പ്രഭാവത്തിലും മുഗ്ദ്ധയായി കുഴഞ്ഞു വീണുപോയതാണ്. ഉണർന്നെഴുന്നേറ്റപ്പോൾ ആകെയൊരു തകരാറ്. രാജാവിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച് അവർ അതിനു ശേഷം തെരുവിലലഞ്ഞു. അല്ലെങ്കിൽ ആ വട്ടിന്റെ സ്ഥൈര്യം കൊണ്ടു പൊള്ളി വീട്ടുകാർ പുറത്തിറക്കി വിട്ടതാവണം. പദ്മനാഭദർശനത്തിന് രാജാവു നിത്യം പോകുന്ന സമയങ്ങളിൽ വഴിയിൽ കാത്തു നിന്നു. എന്നും കറാൽക്കടയിൽ നിന്നു വാങ്ങിയ പുതിയ കസവുനേര്യതു മാത്രം ധരിച്ചു. (രാജാവു കാണുമ്പോൾ കുറവു വിചാരിക്കരുത്!) പ്രണയിച്ചത് രാജാവിനെ ആയതുകൊണ്ട് ആ പുതുവസ്ത്രങ്ങൾ രാജഭക്തരായ കറാൽക്കടക്കാരുടെ സൌജന്യമായിരുന്നോ എന്നറിയില്ല. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന അവരുടെ കുടുംബം ദിവസേന പണം ഏതെങ്കിലും വിധത്തിൽ തെരുവിൽ അലയുന്ന അവരെ ഏൽ‌പ്പിച്ചിരുന്നോ എന്നും അറിയില്ല. കുട്ടിക്കാലത്ത് വൃത്തിയുള്ള വേഷവും ഒരു ഭാണ്ഡവുമായി അലയുന്ന ‘സുന്ദരിച്ചെല്ലമ്മ’ തിരുവനന്തപുരത്തെ പ്രത്യേക കാഴ്ചയായിരുന്നു. നരേന്ദ്രപ്രസാദ് അവരെപ്പറ്റി ഒരു നാടകമെഴുതിയിട്ടുണ്ട്. പേപ്പട്ടിയെപോലെ അലയുന്ന പ്രണയത്തിനൊടുങ്ങാൻ തെരുവില്ലാതെ മറ്റേതു സ്ഥലമാണുള്ളത്? കസിനായ കീവോസ് പ്രേമം തിരസ്കരിച്ചതുകൊണ്ട് മണ്ണെണ്ണ വിളക്കിനു മുകളിൽ കൈപിടിച്ച് എരിക്കാനാഞ്ഞ വാൻ‌ഗോഗാണ് പിന്നീട് 16 കാരിയായ റേച്ചലിനു വേണ്ടി സ്വന്തം കാതും മുറിച്ച് പൊതിഞ്ഞുകെട്ടി വേശ്യാലയത്തിന്റെ കതകു തട്ടിയത് എന്ന് പിന്നീട് വായിച്ചപ്പോൾ ചെല്ലമ്മ കയറി വന്നിരുന്നു. പ്രണയം ശരീരത്തെയും ജീവിതത്തെയും ഒക്കെ പണയം വാങ്ങി കളിക്കുന്ന ലാഭേച്ഛയില്ലാത്ത തറവാടിയാണ്. പക്ഷേ പിൽക്കാലത്ത് ലോകം തിരിച്ചറിഞ്ഞ, വാൻ‌ഗോഗിന്റെ പ്രതിഭാശാലിത്വമെവിടെ, നടക്കാത്ത സ്വപ്നത്തിന്റെ വാലിൽ തൂങ്ങി ജീവിതം തെരുവിൽ തുലച്ച ഒരു സാധാരണ സ്ത്രീയുടെ മുഴുത്ത വട്ടെവിടെ? പക്ഷേ ഒന്നുണ്ട്. ഏതു കൈവഴി പിരിഞ്ഞാലും വിജാഗിരികളെ ഇളക്കുന്ന ഭൂകമ്പങ്ങളുടെ പുറപ്പാടു തറ ഒന്നാണ്.

ഒരു രാജരാജവർമ്മയെ തലമുടി നീട്ടി വളർത്തിയ നിലയിൽ പൊള്ളുന്ന നട്ടുച്ചയ്ക്കും കോട്ടണിഞ്ഞ മട്ടിൽ സ്ഥിരമായി പാളയത്തു വച്ചു കാണുമായിരുന്നു, കോളേജു കാലത്ത്. അയാൾ പൊളിച്ച സിഗററ്റു കൂടുകളിൽ അന്നത്തെ വാർത്തകൾ എഴുതി മൊട്ടുസൂചികൊണ്ട് കോട്ടിൽ ആസകലം കുത്തിവച്ചിരിക്കും. വാർത്തമാത്രമല്ല, താഴെ വർമ്മയുടെ വക കമന്റുമുണ്ട്. ‘ഇന്ന് 5 മണിക്ക് വിജെറ്റി ഹാളിൽ മുഖ്യമന്ത്രി കരുണാകരൻ സംസാരിക്കുന്നു.’ ‘- അതിന് ഞാനെന്തോ വേണം?’ ഡി. വിനയചന്ദ്രനും കുരീപ്പുഴ ശ്രീകുമാറും ഈ മനുഷ്യനെ ശ്രദ്ധിക്കാതിരുന്നില്ലെന്ന് എന്ന് അവരുടെ കുറിപ്പുകളിൽ നിന്നും അറിഞ്ഞു. കല്യാണത്തിന്റെ തലേ ദിവസം മുറുക്കാൻ വാങ്ങാൻ ഇറങ്ങിപ്പോയ പി കുഞ്ഞിരാമൻ നായർ, വീട്ടിലേയ്ക്ക് തിരിച്ചു വന്നത് വർഷങ്ങൾക്കുശേഷമാണ്. പിറ്റേന്ന് തന്റെ വിവാഹമാണെന്ന കാര്യം മറന്നു പോയെന്നാണ് അദ്ദേഹം പറഞ്ഞത്. ധാരാളം പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ‘പിയുടെ പ്രണയപാപ’ങ്ങളിലൊന്ന് തന്നെ ആരും ‘അച്ഛാ’ എന്നു വിളിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ്. വീട്ടിലേയ്ക്ക് കയറി വന്നപ്പോൾ അപ്പൂപ്പന്റെ ചാരുകസേരയിൽ കിടക്കുന്ന കാഴ്ച കണ്ട് ദേഷ്യം വന്ന് തന്റെ മൂത്തമകനെ പൊക്കിയെടുത്ത് ചുവരിലേയ്ക്കെറിഞ്ഞു ഒരിക്കൽ കവി. സ്വപ്നം കണ്ട് മനസ്സു നിറയെ അന്യർക്കായി പകർന്നു വച്ച സ്നേഹവുമായി നടന്ന പി, യാഥാർത്ഥ്യത്തെ ചുളിഞ്ഞ പുരികവുമായി നോക്കി. മേഘമാരഗത്തിൽ ന്നടന്ന് ഭൂമിയിലെ കണക്കുകൾ മൊത്തം അദ്ദേഹം കൂട്ടിക്കുഴച്ച് താറുമാറാക്കി. മറ്റുള്ളവരെക്കൊണ്ടും മുഖം ചുളിപ്പിച്ചു.

യുക്തി എപ്പോഴും തനിച്ചാണ്. അയുക്തിയ്ക്ക് കുയുക്തികളുടെ കൂട്ടുണ്ട്. യുക്തിപോലും പലപ്പോഴും വേഷം മാറിയ കാരണമില്ലായ്മകളാണെന്ന് സൌകര്യപൂർവം നാം മറക്കുന്നു. എന്റെ വഴി ഇതായതുകൊണ്ട്, അല്ലെങ്കിൽ ഞാൻ ശീലിച്ച വഴി ഇതായതുകൊണ്ട് മറ്റെല്ലാം തെറ്റാണെന്ന അതിസാധാരണമായ ശാഠ്യം മാത്രമേ, എന്തിനും ഒരു ക്രമം വേണം എന്ന മര്യാദകളിലുള്ളൂ. സത്യത്തിൽ ആ വാദം തന്നെ അസംബന്ധമല്ലേ? തീവണ്ടിയിൽ നിന്നു വാങ്ങിയ സിഗററ്റിന് അഞ്ചു പൈസ കൂടുതലായിരുന്നതുകൊണ്ടാണ് നവാബ് കേസിനുപോയത്. അതാണ് പാക്കറ്റ് കമോഡീസ് ആക്ട്, റെയിൽ‌വേയ്ക്കും ബാധകമാക്കാൻ നിമിത്തമായത്. പൊതുസമൂഹത്തിന് ശല്യക്കാരനും കിറുക്കനുമായിരുന്നു നവാബ്. പക്ഷേ അദ്ദേഹം കിറുക്കത്തരം പ്രവർത്തിച്ചതു മുഴുവൻ വ്യവസ്ഥയിലെ അയുക്തികളെ പുറത്തുകൊണ്ടുവരാനും. സുരാസുവിനെ സഹിക്കാൻ പ്രയാസമായിരുന്നു എന്ന് എല്ലാവരും പറയും. മുക്കത്ത്, ചങ്ങല വരിഞ്ഞ കൈകളുമായി മഴ നനഞ്ഞും വെയിലുകൊണ്ടും ഒരേ ഇരുപ്പിലിരുന്ന് മിണ്ടാട്ടമില്ലാതെ ഒറ്റയാൾ സത്യാഗ്രഹം സുരാസു ചെയ്തത് അടിയന്തിരാവസ്ഥ കഴിഞ്ഞും ജയിലിലിട്ടിരിക്കുന്ന രാഷ്ട്രീയ തടവുകാരെ പുറത്തിറക്കാൻ വേണ്ടിയായിരുന്നു. വ്യവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളിൽ ചിലപ്പോൾ അസംബന്ധങ്ങൾ നിറയാം. കലയുടെ ലോകത്തിൽ കിറുക്കനായിരുന്ന താരത‌മ്യേന ചാപ്ലിൻ വ്യാകരണമൊപ്പിച്ചു മര്യാദയ്ക്കു ജീവിച്ചു. റഷ്യൻ അസംബന്ധസാഹിത്യത്തിന്റെ പിതാവായ ഡാനീൽ ഹാംസിന്റെ കഥ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര് ‘ഇന്ന് ഞാനൊന്നും എഴുതിയില്ല’ എന്നാണ്. അദ്ദേഹത്തിന്റെ ഒരു കഥയിൽ വെള്ളരിക്ക കൊണ്ട് തലയിൽ അടിച്ചാണ് ഒരാൾ മറ്റൊരാളെ കൊല്ലുന്നത്! കുറിപ്പുകളിൽ മൊത്തം അയുക്തികൾ, കുയുക്തികൾ. 1941ൽ ഡാനീലിനെ രഹസ്യപോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹം പറഞ്ഞു, ‘തന്റെ ചിന്തകൾ മറ്റുള്ളവരിൽ നിന്ന് മറയ്ക്കാൻ തൊപ്പി ധരിക്കുകയോ തലയിൽ കൈലേസു കെട്ടുകയോ ചെയ്യാറുണ്ടെന്ന്’. പുള്ളിയുടെ തലയ്ക്ക് ഒരു സ്ഥിരതയുമില്ലെന്ന് അധികാരികൾക്ക് മനസ്സിലായി. എന്നിട്ടും വിട്ടില്ല. 1942 ഫെബ്രുവരിയിൽ ഡാനീൽ ജയിൽ ആശുപത്രിയിലെ മനോരോഗികളുടെ വാർഡിൽ കിടന്ന് ആഹാരം കിട്ടാതെ മരിച്ചു. അയുക്തികളുടെ തലതൊട്ടപ്പന്മാരെ ഭരണകൂടങ്ങൾക്കുപോലും പേടിയാണ്.

പറഞ്ഞു വരുമ്പോൾ ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയ്ക്ക് എന്തെങ്കിലും യുക്തിയുണ്ടോ? വളരുന്ന ലിംഗത്തിന്റെയും കൂടി പ്രതീകമാണ് ആ മൂക്കെന്നൊരു വ്യാഖ്യാനമുണ്ട്. പെണ്ണുങ്ങൾ അതിനെ സ്നേഹിക്കുന്നുണ്ട്. മീഡിയ അന്നേ അതിനെ പൊതിയുന്നുണ്ട്. അതു റബ്ബറാണോ എന്നായിരുന്നു ആളുകളുടെ സംശയം. അതിന്റെ തുമ്പത്തെ തുള്ളിച്ചോരയെ പിന്നീട് അയ്യപ്പപ്പണിക്കരുടെ ഒരു കിറുക്കൻ കവിതയിൽ കണ്ടുമുട്ടി ആളുകൾ ചീത്ത വിളിച്ചിട്ടുണ്ട് - ‘ഉണ്ടൊരു തുള്ളി ചോര എന്നുടെ ലിംഗാഗ്രത്തിൽ, കൊണ്ടുപോകുവിൻ, നിങ്ങളുടെ അച്ഛനമ്മമാർക്കതു കൊടുക്കുവിൻ’ എന്ന് അദ്ദേഹം എഴുതി. പണിക്കർ സ്വന്തം തന്തയ്ക്കും തള്ളയ്ക്കും അതുകൊണ്ടുകൊടുത്താൽ മതിയെന്ന് തായാട്ട് ശങ്കരൻ, കവിയുടെ കിറുക്കിനെ പുലയാട്ടു കൊണ്ടു നേരിട്ടു. നേരെ തിരിച്ചുള്ള ഭീതിയായിരുന്നു സാൽ‌വദോർ ഡാലിയെ അലട്ടിയിരുന്നത് ലിംഗം ചെറുതാകുന്നു എന്ന തോന്നലിൽ പുള്ളി കഠിനമായി വലഞ്ഞു. ജോർജ്ജ് ബതായി, അമ്മയുടെ ശവശരീരത്തിനരികിലിരുന്ന് സ്വയംഭോഗം ചെയ്തു എന്നെഴുതി. ‘എത്ര യാദൃച്ഛികം’ എന്ന ആ വിവരണം ഭാവനയാണെന്ന് വിചാരിച്ചവരോട് ആവർത്തിച്ചു പറഞ്ഞു, അതിലെ ഓരോ വാക്കും സത്യമാണ്. ഇല്ലെങ്കിൽ അതു കണ്ടു കൊണ്ടിരുന്നവരോട് ചോദിച്ചു നോക്കാൻ. കാലിഫോർണിയയിൽ രാത്രിഭക്ഷണം കഴിക്കുന്നതിനിടയിൽ ഡിലൻ തോമസ് ഹോളിവുഡ് നടിയായ ഷെല്ലി വിന്റേഴ്സിനോട് പറഞ്ഞു, ‘താൻ അമേരിക്കൽ വന്നത് രണ്ടു കാര്യത്തിനാണ്.’ ഒന്ന്, സുന്ദരിയായ ഒരു നടിയുടെ മുലക്കണ്ണിൽ പിടിക്കുക. രണ്ട്, ചാർലി ചാപ്ലിനെ കാണുക. കൂടെയുണ്ടായിരുന്നത് ഷെല്ലിയും മർലിനുമൊക്കെ ആയിരുന്നതുകൊണ്ട് ആദ്യത്തെ ആഗ്രഹവും അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ രണ്ടാമത്തെ ആഗ്രഹവും ഡിലൻ നടത്തി. എന്നിട്ട് ചാപ്ലിന്റെ വീടിനു മുന്നിലെ ചെടിയിൽ പരസ്യമായി മൂത്രമൊഴിച്ചു വച്ചു. ഗേൺസിയിലെ വസതിയ്ക്കു മുകളിൽ കയറി നിന്ന് വസ്ത്രങ്ങൾ ദൂരെയെറിയുക, പൂർണ്ണനഗ്നനായി നിന്ന് ഒരു തൊട്ടി തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുക. എന്നിട്ട് അങ്ങനെതന്നെ ഒരു കണ്ണാടിക്കൂട്ടിൽ കയറി നിന്നുകൊണ്ട് എഴുതുക. ഇതായിരുന്നത്രേ വിക്ടർ ഹ്യൂഗോയുടെ എഴുത്തു രീതി.

ഓർക്കുമ്പോൾ പഴയ രാഘവന്റെ കിറുക്കിന് രാഷ്ട്രാന്തരീയമായ മാനങ്ങളുണ്ടെന്ന് തോന്നുന്നതിൽ അദ്ഭുതമുണ്ടോ?

തമാശയുടെ അതിരിൽ കുടിലുകെട്ടിയാണ് ചില വെളിപാടുകൾ മുഖം കാണിക്കുക. അലക്കുക്കല്ലിനെ പൊന്നാട അണിയിക്കുകയും വിരൂപിണികളുടെ മത്സരം നടത്തുകയും പുറമ്പോക്കു ചെടികൾക്കായി ഒരു സസ്യ പ്രദർശനം ഒരുക്കുകയും സ്വന്തം വകയായ നീലഗിരി ലോഡ്ജിന് ‘ഫോർ ടെറിഫിക് സ്റ്റേ’ എന്ന് പരസ്യവാചകം എഴുതി വയ്ക്കുകയും ചെയ്ത രാമദാസ് വൈദ്യൻ ഒരു മുഴുത്ത ചിരിയാണ്. തലയിണമന്ത്രം കൊണ്ട് ഓട്ട വീണ വലതു ചെവിയിലൂടെ നോക്കിയാൽ ഇടതു ചെവിലൂടെ മറുവശത്തുള്ള ലോകം ശരിക്കുകാണാം എന്ന് ബഷീർ പറഞ്ഞു. ‘ഫോട്ടോ എടുത്ത് എടുത്ത് മുഖം തേഞ്ഞു പോയന്നും’. കമലാസുരയ്യ, കവിത വായിച്ചു കേൾ‌പ്പിക്കാൻ വരുന്ന മുതിർന്ന പുതിയ കവികളെയും മതപ്രഭാഷണത്തിനു വന്ന മൊല്ലാക്കമാരെയും കുട്ടികളെക്കൊണ്ട് കവിത ചൊല്ലിക്കാൻ വന്ന ഡാഡിമമ്മിമാരെയും ഒരു തോക്കു പുറത്തെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടു. സാഹിത്യത്തിൽ തോക്കുകൊണ്ട് പ്രയോജനമുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കള്ളത്തരം അറിയില്ല, അല്ലെങ്കിൽ താൻ മുഖ്യമന്ത്രിയാവുമെന്ന് അവർ ആവർത്തിച്ചു പറയുന്നുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ള കന്യാവനങ്ങൾക്കായി ടാഗോർ പ്രബന്ധത്തിന്റെ ഭാഗങ്ങൾ വള്ളിപുള്ളി തെറ്റാതെ എടുത്തുപയോഗിച്ചതും അരാജകമായി സംസാരിച്ചതും മുൻ‌പിൻ നോക്കാതെ ബിജെപി ടിക്കറ്റിൽ മത്സരിച്ചതും അല്പം നൊസ്സൊള്ളതുകൊണ്ടാണെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പുനത്തിലിന്റെ അമ്മ ഭ്രാന്തു വന്നാണ് മരിച്ചത്. കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനും. ഭ്രാന്ത് അസുഖമല്ല, വെളിപാടാണുതാനും. അയുക്തിയുടെ കഥകൾ പുറപ്പെട്ടുവരുന്ന ഭൂഗർഭ അറയിലേയ്ക്ക് വെട്ടിയൊതുക്കിയ വഴിയില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് നടക്കണം. അങ്ങനെ നടന്നവരൊക്കെ വെളിപാടുകൊണ്ടവരാണെന്ന് പറയാം. ഋതുപകർച്ചകൾ പോലെ ഉന്മാദം വന്നു കെട്ടിപ്പിടിക്കുന്ന മുഹമ്മദാലിയെക്കുറിച്ച് പി എ നാസിമുദ്ദീൻ എഴുതുന്നത് (ഉന്മാദസുന്ദരകാല സ്മരണകൾ) മറ്റൊരു അബോധത്തിന്റെ പ്രേരണയാലാണ്. സ്കീസോഫ്രീനിയ എന്ന നാസിമുദ്ദീന്റെ കവിതയിൽ ബോധം ദ്രവരൂപത്തിൽ വഴുക്കുന്നതു കാണാം. സ്വതവേ ഭ്രാന്തിനോട് ആഭിമുഖ്യമുണ്ടെന്നാണ് നാസിമുദ്ദീൻ പറഞ്ഞു വയ്ക്കുന്നത്. അതും പാരമ്പര്യമാണ് പ്രദേശത്തിന്റെ. കൊടുങ്ങല്ലൂർകാരുടെ അബോധമായിരുന്നു, മുഹമ്മദലി. ‘ഈ ലോകത്തെ പിരിച്ചു വിട്ട ആളാണ്’. സാധാരണക്കാരന് പറ്റില്ലത്.

കയറുകൊണ്ടു കെട്ടി വച്ച കീറിയ പാന്റിനകത്ത് കൈയിട്ട് ആർത്തു വിളിച്ചും പിന്നിൽ പാട്ടകളും പടക്കവും കെട്ടിയിട്ടും ഉറങ്ങുന്ന ഭ്രാന്തിയുടെ ഗുഹ്യാഭാഗത്തേയ്ക്ക് ഊർന്നു നോക്കിയും ഒത്താൽ ഇരുട്ടിലേയ്ക്ക് പൊക്കിയെടുത്തും തിരിച്ചറിയാത്ത് ഇരുട്ടു കൊണ്ട് തിരിച്ചറിഞ്ഞ ഇരുട്ടിനെ ആഘോഷിക്കുന്ന പതിവാണല്ലോ പൊതുവേയുള്ളത്. മനുഷ്യസ്നേഹത്തിനും വ്യാകരണത്തെറ്റിനും വെളിപാടിനുമുള്ള ഈ അക്ഷരാർച്ചന ഒന്നു വ്യത്യസ്തമാണ്. രണ്ടാമത്തെ കാര്യം മുഹമ്മദ്ദാലി സാധാരണക്കാരൻ ആയിരുന്നു എന്നതാണ്. പ്രശസ്തരുടെ കിറുക്കുകൾക്ക് പ്രതിഭയുടെ പ്രഭാവലയമുണ്ട്. ഒത്തുതീർപ്പില്ലായ്മയല്ലാതെ, സാധാരണക്കാർക്ക് എന്തുണ്ട്?

എങ്കിലും ഒന്നുമല്ലാത്ത, ഒന്നുമാകാത്ത രാഘവനും ശിവനും അലറിയും സുന്ദരിച്ചെല്ലമ്മയും രാജരാജവർമ്മയും മറ്റും മറ്റും എന്തൊക്കെയോ ആകാൻ കഴിഞ്ഞ മറ്റു മുഖഭാവങ്ങളുമായി ഇങ്ങനെ വന്നു നിന്ന് ചിരിക്കുന്നതു ഓർക്കാപ്പുറത്ത് കാണുമ്പോൾ നമ്മുടെ തന്നെ ചില അയുക്തികൾക്ക് കാരണം കിട്ടിയ സായൂജ്യമാണ്. അതാണ്.

August 21, 2011

കോലങ്ങളുടെ തിരക്കഥ



1980 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കെ എസ് സേതുമാധവൻ - എം ടി കൂട്ടുകെട്ടിന്റെ ‘ഓപ്പോളി‘നായിരുന്നു. മികച്ച രണ്ടാമത്തെ ചിത്രം ഭരതൻ സംവിധാനവും ജോൺപോൾ തിരക്കഥയും രചിച്ച ‘ചാമര’ത്തിനും. കെ ജി ജോർജ്ജിന്റെ ‘കോലങ്ങൾ’ക്ക് ആ വർഷത്തെ മികച്ച സഹനടിക്കുള്ള (ചന്തമറിയം - രാജം കെ നായർ) ഒരവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂട്ടത്തിൽ കോലങ്ങളായിരുന്നു മികച്ച ചിത്രമെന്നും താൻ ജൂറിയിലുണ്ടായിരുന്നെങ്കിൽ അതിനെയായിരിക്കും നല്ല ചിത്രമായി തെരെഞ്ഞെടുക്കുകയെന്നും ജോൺപോൾ അഭിപ്രായപ്പെട്ടത് വിവാദത്തിനു തിരിപിടിപ്പിച്ചു. അല്ലെങ്കിൽ അവാർഡുകൾ എന്നാണ് വിവാദത്തിനു വഴിമരുന്നിടാതിരുന്നിട്ടുള്ളത്? പക്ഷേ കോലങ്ങളെക്കുറിച്ച് നല്ല അഭിപ്രായം തന്നെയായിരുന്നു ഭരതനും അടൂർ ഗോപാലകൃഷ്ണനും സേതുമാധവനുമുണ്ടായിരുന്നതെന്ന് ‘കോലങ്ങൾ പിറന്ന വഴി’ എന്ന ആമുഖ ലേഖനത്തിൽ ജോൺ പോൾ എഴുതുന്നു. എന്നുവച്ചാൽ പച്ചമനുഷ്യരുടെ ജീവിതപശ്ചാത്തലത്തിൽ കാട്ടിയ ആലേഖനസൂക്ഷമതയും മാധ്യമപരമായ കൈയടക്കവും ഗ്രഹണപടുത്വമുള്ള ആളുകൾ അന്നേ ശ്രദ്ധിച്ചിരുന്നു എന്നു തന്നെ. നിറം പിടിപ്പിച്ച അതിശയലോകത്തിൽ നിന്ന് ഇറങ്ങി മലയാള സിനിമ യഥാതഥമായ ഭൂമികകളിൽ കാലുറച്ചു നിൽക്കാനുള്ള പുനരാലോചന തുടങ്ങിയ കാലമായിരുന്നു. വർണ്ണശബളമല്ലാത്ത ഗ്രാമീണദാരിദ്ര്യങ്ങൾക്ക് കറുപ്പും വെളുപ്പുമെന്ന പാരമ്പര്യശീലത്തിൽ നിന്നുള്ള ഇറങ്ങി നടപ്പും കോലങ്ങൾ നടപ്പാക്കി. ചിത്രം കളറായിരുന്നു. താൻ സിനിമ കൺസീവ് ചെയ്തതു തന്നെ വർണ്ണത്തിലാണെന്ന് കെ ജി ജോർജ്ജ് ഏറ്റു പറഞ്ഞിട്ടുണ്ട്. ദരിദ്രവും ഏകതാനവുമായ ജീവിതത്തെ നിറം പിടിപ്പിക്കുന്നത് മനുഷ്യപ്രകൃതിയിലെ വൈവിധ്യങ്ങളാണല്ലോ. മോഹങ്ങളും ഇഷ്ടങ്ങളും വഴക്കങ്ങളും സ്വപ്നങ്ങളും അസൂയയും അഹമ്മതിയും ഏഷണിയും കാലുഷ്യങ്ങളും മത്സരങ്ങളും തിടമ്പേറ്റി തുള്ളുന്ന പ്രകൃതിയെയാണ് അങ്ങനെ ജോർജ്ജ് ഒപ്പിയെടുത്തത്. നന്മകൾ മാത്രം കുടികൊള്ളുന്ന ഒരു ഭാവനാത്മക ഗ്രാമത്തെയല്ല.

തിരിഞ്ഞു നോക്കുമ്പോൾ സാമ്പ്രദായിക ധാരണയിൽ ഇന്നും പുലർന്നുപോരുന്ന മൂല്യസഞ്ചയങ്ങളുടെ ഇരിപ്പിടമായ ഗ്രാമം എന്ന സങ്കൽ‌പ്പത്തെ കോലങ്ങൾ അട്ടിമറിച്ച കാഴ്ച ശ്രദ്ധേയമാണ്. പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ എന്ന നോവലിനെ ആസ്പദമാക്കി ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കോലങ്ങൾ. ഇതേ നോവലിനെ ആന്റണി നാടകമാക്കിയപ്പോൾ നൽകിയ പേര്, ‘ മൂന്നു പെണ്ണുങ്ങളും കുറേ നാട്ടുകാരും’ എന്നായിരുന്നു. കുഞ്ഞമ്മ, ലീല, ദേവയാനി എന്നീ പെൺകുട്ടികളുടെ ജീവിതം സമൂഹത്തിന്റെ സദാചാരജാഗ്രതകൾ കുട്ടിച്ചോറാക്കിയതെങ്ങനെ എന്നതിന്റെ വിചാരിപ്പാണ് സിനിമയുടെ കാതൽ. കുഞ്ഞമ്മയെ സ്നേഹിച്ച ചെറിയാന് അവളെ കിട്ടാത്തത് അയാൾ വരത്തനായിരുന്നെന്ന ഒറ്റ ദോഷത്താലാണ്. അയാൾ അവൾക്കുവേണ്ടി കൂടി പണിത വീടു കാണാൻ അയാളുടെ ക്ഷണപ്രകാരം ഒരിക്കൽ ചെന്നത്, അവളുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള തത്പരകക്ഷികളുടെ ദൂഷണത്തിനു കണക്കിന് മരുന്നിട്ടു കൊടുത്തു. നിവൃത്തിയില്ലാതെ കുഞ്ഞമ്മയ്ക്ക് രണ്ടാം കെട്ടുകാരനും മുൻ ഭാര്യയെ ചവിട്ടിക്കൊന്നവനുമായ കള്ളുവർക്കിയുടെ ഭാര്യയാകേണ്ടി വരുന്നു. നഗരത്തിന്റെ ആകർഷണവലയത്തിലേയ്ക്ക് എടുത്തു ചാടി ദുഷിച്ചുപോയതാണ് ലീലയുടെ ദുരന്തം. ഒളിഞ്ഞു നോട്ടക്കാരനായതിനാൽ നാട്ടിലെ സ്ത്രീകളുടെ രഹസ്യ മറുകുകൾ അറിയാവുന്ന പരമുവിന്റെ ഏഷണിയിൽ നശിച്ചുപോയതാണ് ദേവയാനിയുടെ ജീവിതം. സിനിമയുടെ അവസാനം ഒരു ഭ്രാന്തിയായി എല്ലാവരെയും കൊല്ലുമെന്ന് നിസ്സഹായമായ ഭീഷണിമുഴക്കി അവൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫലത്തിലിത് തിരിച്ചിട്ട മൂല്യങ്ങളുടെ ദുരന്തയാത്രയാണ്. ശുദ്ധാത്മാക്കളായ സ്ത്രീകൾ സദാചാരവിചാരണകളിൽ കുറ്റമൊന്നും ചെയ്യാതെ വേവുകയും കുറ്റവാളികളായ വിചാരിപ്പുകാർ മൂല്യവിചാരത്തിന്റെ മുഖമറയ്ക്കുള്ളിൽ വിശുദ്ധാത്മാക്കളായി ചിരിക്കുകയും ചെയ്യുന്ന കെട്ടകാലത്തിന്റെ കോലമാണ് സിനിമ ചിത്രീകരിക്കുന്നത്. ആണത്താധികാരങ്ങളാണ് സദാചാരവിചാരിപ്പുകൾക്കുള്ളിലുള്ളത്. അതിനു ഗ്രാമ-നഗര ഭേദമില്ല. സാക്ഷര - നിരക്ഷര വ്യത്യാസമില്ല. തന്റെ സ്ഥലം കൈയേറിയവനെ വൃഷണത്തിൽ പിടിച്ച് നിരായുധനാക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന ചന്തമറിയയുടെ വിമതസ്വരം പോലും ദീനമാവുന്നുണ്ട് ഒടുവിൽ. ആത്യന്തികജയം നന്മയുടേതെന്ന് ഉരുവിട്ടു പഠിച്ച വായ്ത്താരികളുടെ ഗതിയും ശ്രുതിയും തെറ്റിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന്റെ അവസാനത്തിൽ ആസുരമായ ചിരികൾ വീണുരുളുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നാം കൂട്ടുപിടിച്ചു പഴകിയ വിധി സങ്കൽ‌പ്പത്തിനു നേരെ കൂർത്ത പരിഹാസവും സിനിമ ഉയർത്തുന്നുണ്ട്. ചായക്കടക്കാരൻ കേശവൻ കാക്കയെ എറിയുന്ന കല്ല് അവന്റെ തലയിൽ തന്നെ പതിക്കുന്ന ദൃശ്യമാണ് അതിലൊന്ന്. ഏഷണികൊണ്ട് വിവാഹം മുടക്കുന്നവർ മാത്രമല്ല, നല്ല മനുഷ്യരുടെ നിവൃത്തികേടുകളും മറ്റുള്ളവരുടെ ദുരന്തത്തിനു വരി കൊടുക്കുന്നുണ്ട്. ചെറിയാനുമായുള്ള ബന്ധവും മറിയത്തിന്റെ വാശിയും പത്രോസിന്റെ മരണവും പൈലിയുടെ സ്നേഹവും വർക്കിയുടെ കാമവും ഒത്തുച്ചേർന്നാണ് കുഞ്ഞമ്മയെ തകർക്കുന്നത്. ഇത്രയധികം തേർചക്രങ്ങളുരുളാൻ ഒരു പതിനാറു വയസ്സുകാരി ചെയ്തപാതകം എന്താണ്, ദരിദ്രയും നിസ്സഹായയും ആയ ഒരു പെൻ കുട്ടിയായി ജനിച്ചു. അത്രമാത്രം. സമാനമായ ചെറിയാന്റെ ദുരന്തത്തിനോ? കുട്ടിശങ്കരൻ നായരുടെ സംശയമാണ് ദേവയാനിയെ ഭ്രാന്തിയാക്കുന്നത്. അനാഥയായി തെരുവിലേയ്ക്കിറക്കി വിടുന്നത്. ലീലയെ കൂട്ടിക്കൊണ്ടുപോയത് വകയിലൊരു സഹോദരനാണ്. അവൾ ഗർഭിണിയായി തിരിച്ചെത്തുന്നു. ഗർഭമലസിക്കലിന്റെ വേദനയുൾപ്പടെ അവളുടെ സഹനം നിശ്ശബ്ദതയിലാണ്. സഹജീവികൾ പരസ്പരബന്ധിതമായ ശൃംഖലയിലെ കണ്ണികളാണെന്ന ബോധം അവരുടെ വൈകാരികമായ ജീവിതത്തിൽ നിഴലുപരത്തിക്കൊണ്ട് സിനിമ പങ്കുവയ്ക്കുന്നുണ്ട്.

ക്യാമറ ഒപ്പുന്ന വിശദാംശങ്ങൾ അതിനു പിന്നിൽ തുറന്നുപിടിച്ച കണ്ണുമായി നിൽക്കുന്ന പ്രതിഭയുടെ തെരെഞ്ഞെടുപ്പുകളാണ്. കണ്ടറിഞ്ഞവയുടെ ഭാവാത്മകതയും ആഴവും സങ്കീർണ്ണതയും പങ്കുവയ്ക്കാൻ ഒരു പിൽക്കാലവായനയ്ക്ക് കഴിഞ്ഞെങ്കിലോ എന്ന സന്ദേഹമാണ് നമ്മെ തിരക്കഥാരൂപങ്ങളിലേയ്ക്ക് പിന്നെയും എത്തിക്കുന്നത്. സിനിമയ്ക്കു പകരമാവില്ല തിരക്കഥ. സാഹിത്യരൂപം എന്ന നിലയ്ക്കു് അതിന്റെ പ്രസക്തി ഏറെക്കുറേ സംശയാസ്പദവുമാണ്. എങ്കിലും തിരക്കഥയുടെ എലുകകൾ കോറുന്ന ചിത്രങ്ങൾക്കു മേൽ വായനയുടെ ഭാവനയ്ക്കും മേയാനുള്ള പുൽമേടുകളുടെ പ്രസക്തി കാണാതെ പോവേണ്ടതില്ലെന്നു തോന്നുന്നു.
-------------------------------------------------------------------
കോലങ്ങൾ
തിരക്കഥ
കെ ജി ജോർജ്ജ്
മാതൃഭൂമി ബുക്സ്
വില : 80 രൂപ

July 30, 2011

കഥകളതിസാദരം...


ഒരിക്കൽ റാബിയ ബസ്‌രിയും ഹസൻ ബസ്‌രിയും സംസാരിച്ചു നിൽക്കുകയായിരുന്നു. റാബിയ ചോദിച്ചു : “അല്ലാഹു, ധിഷണയെ എങ്ങനെയാണ് മനുഷ്യർക്കിടയിൽ വീതിച്ചു നൽകിയത്?”
“ധിഷണയെ ദൈവം പത്തുഭാഗങ്ങളാക്കി. ഹസൻ പറഞ്ഞു. അതിൽ ഒമ്പതും പുരുഷനു നൽകി. ഒന്ന് സ്ത്രീയ്ക്കും കൊടുത്തു”.
“ശരി. എന്നാൽ ലൈംഗികതയെ എങ്ങനെയാണ് അവൻ ഓഹരി വച്ചത്?” റാബിയ വീണ്ടും ചോദിച്ചു.
“ലൈംഗികതയെ പത്തുഭാഗങ്ങളാക്കി. അതിൽ ഒൻപതു ഭാഗവും സ്ത്രീയ്ക്കു നൽകി. ഒന്ന് മാത്രം പുരുഷനും.”
ഹസന്റെ മറുപടി കേട്ട റാബിയ പറഞ്ഞു :“ താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതിൽ ഒരു കാര്യമുണ്ട്. ധിഷണയുടെ ഒൻപതുഭാഗവും ലഭിച്ചിട്ടും ഒരു ഭാഗം ലൈംഗികതയെ ജയിക്കാനാവാതെ അലയുകയാണ് പുരുഷൻ. എന്നാൽ ലൈംഗികതയുടെ ഒൻപത് ഭാഗം അലയടിച്ചു വരുമ്പോഴും ധിഷണയുടെ ഒരുഭാഗം കൊണ്ട് അവയെ നിയന്ത്രിച്ചു നിർത്തുന്നവളാണ് സ്ത്രീ. ഇതാണ് സ്ത്രൈണതയുടെ അതിമഹത്തായ ആന്തരികശക്തി.”

സ്ത്രീ മഹത്വത്തിന്റെ ഉദ്ഘോഷണമാണെന്നു ഭാവിക്കുന്നുണ്ടെങ്കിലും ഈ സൂഫി കഥ ഒരു പാട് സംശയങ്ങൾ ഒറ്റയടിയ്ക്ക് മുന്നിലേയ്ക്കു നീക്കി വയ്ക്കുന്നുണ്ട്. അതിലൊന്ന് ദൈവം വഴി കിട്ടുന്ന ശേഷികൾ അമർത്തിവയ്ക്കാനുള്ളതാണെന്ന പറച്ചിലാണ്. അടച്ചു വയ്ക്കലിലാണ് മഹത്തായ ശക്തി കുടിയിരിക്കുന്നതെന്ന തോന്നലിന്റെ വഴിയിലിരുന്ന് ഇക്കാലമത്രയും നമ്മളെത്ര പൊതിച്ചോറുണ്ടതാണ്! വീണ്ടും ചോദിക്കാം, ആണോ? അടക്കി വയ്ക്കേണ്ടത് ജീവിതത്തിലെ തരം മുന്തിയ അടക്കമില്ലായ്മയായ കാമവികാരമായതുകൊണ്ട് അതെയെന്നു തന്നെ ഉത്തരം കിട്ടും. മാറ്റൊലികളോടെ, ഉറക്കെ. ഇന്നും. ലൈംഗികത, സ്ത്രീയെമാത്രം കൂടുതൽ സംബന്ധിക്കുന്നതാണെന്ന ധ്വനിയുണ്ട് കഥയിൽ. ധിഷണയിൽ പുരുഷൻ മുൻപന്തിയിലായിരിക്കുന്നതുപോലെ കാമത്തിൽ പെണ്ണാണ് ചക്രവർത്തിനി എന്ന സാമാന്യധാരണ ഒരു സൌകര്യമാണ്. അവൾക്കുവേണ്ട സേവനമാണ്‌ ബസ്സിലും തിയേറ്ററിലും ഇരുട്ടു മുറിയിലും വച്ച് തരാതരം പോലെ ആണ് ചെയ്തുകൊടുക്കുന്നത് എന്നിടത്തോളം നീട്ടികൊണ്ടു പോകാം ഈ വസ്തുതയെ. പെണ്ണിന്റെ ശക്തി അവളുടെ അടക്കത്തിലായതിനാൽ അവളുടെ കാമ ഓഹരിയിലെ സിംഹഭാഗത്തെ അവൾ ആവശ്യപ്പെടാതെ തന്നെ (ഇരു ചെവിയറിയാതെ) തന്റെ ഓഹരിയിലെ ഒരു ഭാഗം കൊണ്ട് വെറും നിവൃത്തിച്ചുകൊടുക്കുന്ന പുരുഷനാണ് യഥാർത്ഥ ഹീറോ. പരോപകാരി. പെൺബുദ്ധി, പിൻബുദ്ധിയാണെന്ന വിശ്വാസത്തിന്റെ തിടമ്പു നൃത്തമാണ് മൂന്നാമത്തേത്, പല്ലുകൾ മുപ്പത്തിരണ്ടും അവൾക്കുകൊടുക്കാത്തതു പോലെ, ഒരു വാരിയെല്ലും, ഉള്ളൻ പാദത്തിലെ കുറച്ചു മാംസവും കുറച്ചു കൊടുത്തതുപോലെ, 9 ബുദ്ധിയുടെയും വിഹിതത്തിന്റെ പക്ഷപാതം ഇവിടെ ആണിനാണ്. മിച്ചം വന്ന ആ ഒന്നു വച്ചാണ് പെണ്ണിന്റെ ആയുഷ്കാല കളി. അല്ല ചോദിക്കട്ടേ ഈ ബുദ്ധിയെന്നത് കാമത്തെ അടച്ചു വയ്ക്കാൻ വേണ്ടി മാത്രമുള്ളതാണോ, ടിയാനെക്കൊണ്ട് മറ്റു പല ഉപയോഗങ്ങളുമില്ലേ ജീവിതത്തിൽ? പെണ്ണിനെ ഈ പക്ഷപാതം കൊണ്ട് എല്ലാത്തിൽ നിന്നും അകറ്റിയില്ലേ? കഥയിൽ മറന്നു വച്ചു പോയ ഒരു താക്കോലുണ്ട്. അത് ഈ “ഒരു ബുദ്ധി” പെണ്ണിന്, അവൾക്കുകിട്ടിയ മറ്റൊരു ശേഷിയായ ഒൻപതോഹരി ലൈംഗികത്തെ അടിച്ചമർത്തിവയ്ക്കാൻ മാത്രമാണ് പ്രയോജനപ്പെടുന്നതെങ്കിൽ അതൊരു അനുഗ്രഹമേ ആയിരുന്നില്ലല്ലോ എന്ന സത്യമാണ്. മാത്രമല്ല മറ്റൊരു രീതിയിൽ ‘ഈ ബുദ്ധി ഒരു ബുദ്ധി’ മാത്രമായിപ്പോയതുകൊണ്ടാണ് അവൾക്കു കിട്ടിയ ശേഷി തന്നെയും ഉപയോഗിക്കാൻ കഴിയാതെ വന്നതെന്നല്ലേ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന സത്യം?

ഉത്തമസ്ത്രീകളുടെ വാർപ്പു മാതൃകകളിലെ സ്ത്രീ, നിർജ്ജീവയും വിചാരശീലയും ശരീരം മാത്രമായവളും ബുദ്ധിയ്ക്കുപകരം ഹൃദയവും യുക്തിയ്ക്കുപകരം വികാരവും ഉള്ളവളും എപ്പോഴും രക്ഷാകർത്താവു വേണ്ടവളും ആണ്. അവൾ ദുർബലയും മൃദുവും ആയിരിക്കുന്നിടത്തോളം ധിഷണയുടെ ഓഹരി വിഹിതം കൂടിയ മനുഷ്യന് തന്റെ കാമത്തിന്റെ കുറഞ്ഞ വിഹിതത്തെ പരമാവധി പൂർണ്ണതയിൽ ആസ്വദിക്കാം. എന്നാൽ പദ്മനാഭസ്വാമിക്ഷേത്രനിലവറയിലെ മഹാനിധിപോലെ കിട്ടിയ സൌഭാഗ്യത്തെ നിലവറയിലിട്ടു പൂട്ടാനാണ് പെണ്ണിന്റെ വിധി. ‘വിധിക്കുണ്ടോ എന്തെങ്കിലും പ്രതിവിധി?’ എന്തൊരു ഭാഗ്യമാണ് ആണായതുകൊണ്ട് മാത്രം കിട്ടിയിരിക്കുന്നത്! കിട്ടിയ ഒൻപതു ബുദ്ധിയും ഉപയോഗിച്ച് ശുഷ്കശുഷ്കമായിരിക്കുന്ന കാമം എന്ന അനുഗ്രഹത്തെയും അഹോരാത്രം ആസ്വദിക്കാം. എന്നിട്ട് അതേ ധിഷണ വച്ച് ഇമ്മാതിരി കഥകളും ഉണ്ടാക്കി പെണ്ണുങ്ങളെ കേൾപ്പിക്കാം. അതിബുദ്ധിശാലിയായ സൂഫി സന്ന്യാസിനി റാബിയ ഹസ്സന്റെ വാക്കുകളിൽ സന്തോഷിക്കുന്നതായാണ് കഥയിൽ. റാബിയ അത്ര ബുദ്ധിശാലിയാണോ? താൻ ഒരു പുരുഷൻ നിർമ്മിച്ചു വച്ചിരിക്കുന്ന വട്ടക്കോട്ടയിലാണെന്ന് പാവം വരികൾക്കിടയിൽ പോലും അറിയുന്നില്ലല്ലോ. സ്വയം മഹത്തായ ശക്തിയുള്ളവളാണെന്ന് ധരിച്ച് പകരം ആണിന്റെ വാക്കിന് ടീക്ക നിർമ്മിക്കുകയല്ലേ, അവസാനം? കഥയും ഭാഷ്യവും ആണിന്റെയാവുമ്പോൾ പെണ്ണിന്റെ നാവ് പുരുഷസ്വരത്തിലേ സംസാരിക്കൂ. സ്ത്രീയെ കൂട്ടു വിളിക്കുന്ന ഏതു കഥയിലും പുരുഷൻ ഒരു ഒളിഞ്ഞുനോട്ടക്കാരനാണ്. രതിച്ചേച്ചിയെ പാമ്പു കടിച്ചതിന് അവൻ സാക്ഷിയാണ്. വീണ്ടും വീണ്ടും മാരകവിഷമുള്ള പാമ്പ് കാവിൽ വരുന്നത് വർഷങ്ങൾക്കുശേഷവും കൂവലും വിളിയുമായിരുന്ന് ഒളിഞ്ഞു നോക്കുന്നു. കാട്ടാളന്റെ കാമം പൂക്കുന്നതിനു മുൻപ് ദമയന്തിയെ പാമ്പു പിടിച്ചിരുന്നു. അറിവിന്റെ മരക്കൊമ്പിൽ ഊർദ്ധ്വമുഖനായിക്കിടന്ന് ഏദൻ തോട്ടത്തിലെ പാമ്പ് ഔവ്വയോടു മാത്രമാണ് സംസാരിച്ചത്. എന്തുകൊണ്ടാണ് ‘ഈ പാമ്പുകളെല്ലാം കൂടി പെണ്ണിനെമാത്രം തിരഞ്ഞെത്തുന്നത്?’ നമുക്കു കണ്ടു രസിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെന്തിന്?

ആഫ്രിക്കയിൽ പണ്ട് ആകാശം കൈയെത്തി തൊടാവുന്ന അകലത്തിലായിരുന്നു. അത് സ്വാദിഷ്ടമായ വിഭവവുമായിരുന്നു. അതുകൊണ്ട് വിശക്കുമ്പോഴും അല്ലാത്തപ്പോഴും ആളുകൾ കൈയെത്തി ആകാശം യഥേഷ്ടം പൊട്ടിച്ചു തിന്നു. പക്ഷേ മിച്ചം വന്ന് ആളുകൾ വലിച്ചെറിഞ്ഞ ആകാശക്കഷണങ്ങൾ യാതൊരു പരിഗണനയുമില്ലാതെ അവിടെയും ഇവിടെയും കിടന്ന് ചീഞ്ഞ് നാറിയപ്പോൾ വിശാലമാണെങ്കിലും തന്റെ ഭാഗങ്ങൾ ഇങ്ങനെ പാഴായി പോകുന്നതിൽ മനം നൊന്ത് ആകാശം ആളുകളുമായി ഉടമ്പടിവച്ചു. ആവശ്യമുള്ളത്രമാത്രം പൊട്ടിച്ചെടുക്കുക. അല്ലങ്കിൽ താൻ ഇനി ആർക്കും തൊടാനാവാത്ത ഉയരത്തിലേയ്ക്ക് പോകും. എല്ലാവരും സമ്മതിച്ചു. പക്ഷേ ഒരിക്കൽ ഒരു സ്ത്രീയാണ് ഈ ഉടമ്പടി തെറ്റിച്ച് ആകാശത്തെ പിണക്കിയത്, ജനങ്ങളെ എന്നെന്നേയ്ക്കുമായി പട്ടിണിക്കാരാക്കിയത്. അവൾ വാക്കുതെറ്റിച്ച് കുറേയധികം ആകാശത്തെ ഒരിക്കൽ പറിച്ചെടുത്തു. തിന്നിട്ട് മിച്ചം വന്നത് ഭർത്താവിനും പിള്ളേർക്കും കൊടുത്തു. എന്നിട്ടും ബാക്കിയായവ അവിടെയും ഇവിടെയുമൊക്കെയായി വാരി വിതറി. ആകാശത്തിന് ഈ കാഴ്ച സഹിച്ചില്ല. അതു പിണങ്ങി ഏണി വച്ചാലും തൊടാനാവാത്ത ഉയരത്തിലേയ്ക്ക് പോയി. കഥയെന്തോ ആകട്ടെ, ആഫ്രിക്കൻ ഭൂഖണ്ഡം ഇപ്പോഴും വിശന്നു കരയുന്നു, തളർന്നു വീഴുന്നു, വയറൊട്ടി മരിക്കുന്നു. ഒക്കെ ഒരു സ്ത്രീയുടെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തിയുടെ പരിണതഫലങ്ങൾ!

ഉരലിടിക്കുന്ന പെണ്ണുങ്ങൾ കലപിലകൂടി, അതു മൂത്ത് പൊക്കിയിടിച്ച ഉലക്കകൊണ്ട് നൊന്താണ് ആകാശം അകലേയ്ക്ക് അകലേയ്ക്ക് പോയതെന്ന് ഈ കഥയ്ക്ക് ഒരു പാഠാന്തരമുണ്ട്. ദിൽക്കുഷ് പോലെ പൊട്ടിച്ചെടുത്തു തിന്നാവുന്ന ആകാശമായാലും ധാന്യങ്ങൾ ഉരലിലിടിക്കുമ്പോഴത്തെ കാര്യമായാലും ആഹാരവുമായി ഏതൊക്കെയോ തലങ്ങളിൽ ഈ വാമൊഴികഥയും ബന്ധപ്പെടുന്നുണ്ട്. ഔവ്വ വച്ചു നീട്ടിയ ആപ്പിളിൽ പല രൂപകങ്ങൾ കണ്ടെങ്കിലും എന്തുകൊണ്ടോ ഒരു വിശപ്പ് കാണാൻ കഴിയാതെ പോയി, നമുക്ക്. ഉണ്ടിരിക്കുന്ന നായർക്കാണല്ലോ വിളി തോന്നുക. അന്നും അതെ. ഇന്നും അതെ. അതിൽ സ്ത്രീമാത്രമായെന്തു പിഴച്ചു? വെള്ളം കലക്കിയത് ആട്ടിങ്കുട്ടിയാണെന്ന ചെന്നായയുടെ നയമല്ലേ നമ്മുടെ കഥകൾക്ക്? ഇറച്ചിത്തുണ്ടുകൾ ഉണക്കാനിട്ട് കാവലിരിക്കുമ്പോഴാണ് ഇന്ദ്രപുത്രൻ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയുടെ മുലകൾ കൊത്തിപ്പറിച്ചത്. ഭാഷ അബോധവും അബോധം ഭാഷയുമായതുകൊണ്ട് അമൂർത്തമായതിനെ പുതയ്ക്കാൻ വാക്കുകൾ കൊണ്ട് കളിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകൊണ്ടാണ് ആപ്പിൾ ഒരു രൂപകമായത്. ആകാശം രൂപകമായത്. എല്ലാം തീറ്റിപ്പണ്ടങ്ങൾ. വാ കീറിയ ദൈവം ഇര തരും എന്നാണ് വിശ്വാസം. ആ ഇര മുകളിൽ നിന്നാണ് വീണു കിട്ടേണ്ടത്. അങ്ങനെ ആകാശവും രൂപകമായി. കൃത്യസമയത്ത് ഇര കിട്ടുക, വിശപ്പടങ്ങുക എന്നത് ഒരു വിധിവിഹിതമാണ്. ഔവ്വ വച്ചു നീട്ടിയതും ന്യൂട്ടന്റെ തലയിൽ വീണതും കരടിയുമായി മുള്ളൻ പന്നി പങ്കുവച്ചതും (മുകളിൽ നിന്നും വീണു കിട്ടിയ) ആപ്പിളുകളാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലായിടത്തും വിശപ്പാണ്. ന്യൂട്ടന്റെ തലയിൽ വീണപ്പോൾ അതിനു പിന്നീട് മഹത്വമുണ്ടായെങ്കിലും ഔവ്വ വച്ചു നീട്ടിയപ്പോൾ അതിനു യാതൊരു മാന്യതയുമില്ലായിരുന്നു. കുട്ടിക്കഥയിൽ അത് വിശപ്പിനുള്ള പരിഹാരം തന്നെ ആയിരുന്നു. കഥയുടെ ലക്ഷ്യം കുട്ടികൾ മാത്രമായതുകൊണ്ട്. ലക്ഷ്യം ആശയവും സങ്കൽ‌പ്പവും സിദ്ധാന്തവുമായി പരന്നപ്പോൾ അതിനു രൂപഭേദങ്ങൾ വന്നു. പക്ഷേ അർത്ഥവികാസങ്ങൾ പലപ്പോഴും വികാസങ്ങളല്ല. ലജ്ജയും വേദനയും ഉളവാക്കേണ്ടുന്ന കാര്യമാണ്. ഒന്നു നല്ലത്, മറ്റേത് ചീത്തയെന്നാണല്ലോ പറഞ്ഞു വയ്ക്കുന്നത്. ഏതടിസ്ഥാനത്തിൽ?

കിടപ്പുമുറി, അടുക്കളയെ അർത്ഥം അറിയാതെ ആക്രമിച്ചതിന്റെ രൂപകങ്ങളാവുന്നു ഈ കഥകൾ എന്നും പറഞ്ഞുകൂടേ?

അനു : “ഒരു വിഡ്ഢി പറഞ്ഞ കഥയാവാം ഭൂമിയിലെ ജീവിതം. പക്ഷേ ആ വിഡ്ഢി ഒരു പുരുഷനാണ്. അയാളുടെ ആഗ്രഹങ്ങൾക്കപ്പുറം ലോകകഥ നീളുന്നില്ല. അയാളുടെ കഥ വിട്ട് അവളെന്ന് പുറത്തിറങ്ങും?” (മറ്റൊരു വിധമായിരുന്നെങ്കിൽ, കൽ‌പ്പറ്റ നാരായണൻ) ...ഈ മാതിരി ലേഖനങ്ങളിൽനിന്നും...

July 18, 2011

പൂട്ടും താക്കോലും




പൂട്ടിനകത്തിരുന്ന്, അതിനെ തന്റേതല്ലാത്ത മറ്റൊരു താക്കോലുകൊണ്ടും തുറക്കാൻ കഴിയാതെയാക്കുന്ന കൊണ്ടിയ്ക്ക് - കൊളുത്തിന്- ശുദ്ധമലയാളത്തിൽ 'ലിവറിന് '- കള്ളൻ എന്നാണല്ലോ പേര്. തീരെ അപ്രസക്തമാണോ ഇപ്രകാരമൊരു പേരിടൽ? കള്ളനെ പ്രതിരോധിക്കാനാണ് പൂട്ട്. അതിനകത്ത് കള്ളന്റെ രഹസ്യ അടവുകളെ നിർവീര്യമാക്കി കൈയിൽ കൊടുക്കാനിരിക്കുന്നത് മറ്റൊരു കള്ളനാണെന്ന സങ്കൽപ്പത്തിൽ കവിതയുണ്ട്. നേരെചൊവ്വേ ജീവിച്ചുപോകുന്നവരെ ചതിച്ചു ജീവിക്കുന്ന കള്ളനെ തറപറ്റിക്കാൻ പൂട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കള്ളനേ കഴിയൂ എന്ന യുക്തിവിചാരമാണ് ഇത്തരം വിളിപ്പേരുകൾക്ക് പിന്നിൽ എന്നും പറയാം. ഇത് അബോധാത്മകമായ യുക്തിയാണ്. അതുകൊണ്ടാണ് ഇതു ഇത്രയൊക്കെ ആലോചിക്കാനുള്ള കാര്യമാണോ എന്നും പറഞ്ഞ് ആളുകൾ മുഖം കോട്ടുന്നത്. അപ്രസക്തം എന്നാണ് ഈ വകകളുടെ വിളിപ്പേര്. സാഹിത്യത്തിലുമുണ്ട്, സിനിമയിലുമുണ്ട്, കലകളിലെല്ലാമുണ്ട് അപ്രസക്തമായവ എന്നാണ് വാദം. പക്ഷേ ഒരു കല്ലിൽ നിന്ന് അപ്രസക്തമായവ ചെത്തി കളഞ്ഞ് ബാക്കിയാവുന്നതാണ് തന്റെ കലയെന്ന മട്ടിൽ ഒരഭിപ്രായം ഡാവിഞ്ചി പറഞ്ഞിട്ടില്ലേ? കഥയിൽ എവിടെയെങ്കിലും തോക്കിനെക്കുറിച്ചൊരു പരാമർശമുണ്ടെങ്കിൽ കഥതീരുന്നതിനുമുൻപ് അതിൽ നിന്ന് ഒരു വെടിയെങ്കിലും പൊട്ടിയിരിക്കണമെന്നാണ് ഉപദേശം. പിന്നെയെങ്ങനെയാണ് കലകളിൽ 'അപ്രസക്തമായവ' കടന്നുകൂടുന്നത്? പൊട്ടാത്ത തോക്കാണ് വിവക്ഷിതമെങ്കിൽ അതിനും ഉണ്ടാവില്ലേ, ഒരു കഥ പറയാൻ?

പ്രസക്തി തീരുമാനിക്കുന്നത് പ്രേക്ഷകനായതുകൊണ്ട് വന്ന തരവഴിയാണ് ഈ അപ്രസക്തികൾ. പക്ഷേ അപ്പോഴും പ്രശ്നം തീരുന്നില്ല. ഒരാൾക്ക് അപ്രസക്തം എന്നു തോന്നിയത് മറ്റൊരാൾക്ക് പ്രധാനം എന്നല്ല, അതുമാത്രമാണ് പ്രസക്തം എന്നും തോന്നാം. സാരോപദേശകഥകളുടെ താഴെ കാണുന്ന ഗുണപാഠങ്ങളൊക്കെ പാഠങ്ങളാണോ? മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയിൽ പരസ്പരം പ്രണയിക്കുന്ന മാധവീമാധവന്മാർ സംസ്കൃതശ്ലോകം ചൊല്ലിക്കളിക്കുന്നത് ശരിയാണോ? ഒഴുക്കുള്ള കഥ പറഞ്ഞുപോകുന്നതിനിടയിൽ വെറും സംഭാഷണത്തിനുമാത്രമായൊരു പതിനെട്ടാം അദ്ധ്യായം ശരിയാണോ? അതും കഥാഗതിയുമായി ഒരു ബന്ധവമില്ലാത്തമട്ടിൽ. ഇന്ദുലേഖ, ഇംഗ്ലീഷ് പഠിച്ചതുകൊണ്ടു് കേരളത്തിനുണ്ടാകാൻ പോകുന്ന മാറ്റത്തെ അടയാളപ്പെടുത്തിയ നോവലാണ്. ഇംഗ്ലീഷ് പഠിച്ച ഒരു പുതിയ തലമുറയുടെ പുതിയ ജീവിതം അതിലുണ്ട്. സംശയത്തിനിടയില്ലാത്ത വിധം അതാണ് ജീവിതമെന്നും ചന്തുമേനോന് അഭിപ്രായമുണ്ട്. മരുമക്കത്തായ തറവാടുകളിൽ കണ്ടു വന്ന പ്രകാരമുള്ള ബഹുഭർതൃത്വം വഴിയുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു പകരമുള്ള ഒരു തരം സ്വാതന്ത്ര്യത്തെ ചന്തുമേനോൻ അതിൽ പൊലിപ്പിച്ചു. അതുപ്രകാരം പെണ്ണിന് ഭർത്താവിനെ സ്നേഹത്തോടെ 'ശപ്പാ' എന്നു വിളിക്കാം. ആശയപരമായ തർക്കങ്ങളിൽ ഏർപ്പെടാം. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാം. അതുകഴിഞ്ഞ് എത്രകാലം കഴിഞ്ഞാണ് സിനിമകൾ 'ഇഷ്ടമല്ലെടാ, നിന്നെ ഇഷ്ടമല്ലെടാ' എന്നു മൂളി തുടങ്ങിയത്. അതും വിവാഹത്തിനു മുൻപെന്ന പതിവ് മറക്കരുത്. നോവലിൽ, സമൂഹത്തെ ചലനാത്മകമാക്കുന്നതെന്ന് നോവലിസ്റ്റ് സംശയത്തിനിടയില്ലാത്തവിധം പ്രസ്താവിക്കുന്ന അതേ ഇംഗ്ലീഷാണ് മാധവന്റെ മുതൽ കൽക്കട്ടയിൽ വച്ചു കൊള്ളയടിച്ച സുന്ദരപുരുഷൻ ഷിയർ അലിഖാനും സംസാരിക്കുന്നത്. അതും ഒന്നാംതരം ഇംഗ്ലീഷാണ്. അലഹബാദിലെ സബോഡിനേറ്റ് ജഡ്ജിയെന്നും പറഞ്ഞാണ് ഈ മനുഷ്യൻ മാധവനെ പരിചയപ്പെടുന്നത്.

നമ്മുടെ ആദ്യനോവലിലെ ഈ വില്ലൻ കഥാപാത്രത്തെ തീരെ അപ്രസക്തനായി തള്ളിക്കളയാൻ പറ്റാത്തതുകൊണ്ടാണ് എം ടി അൻസാരിയും ഇ പി രാജഗോപാലും അദ്ദേഹത്തെ മുൻ നിർത്തി ലേഖനങ്ങൾ എഴുതിയത്. ഇംഗ്ലീഷുകാരോട് വിനീത വിധേയനായിരിക്കുമ്പോഴും ചന്തുമേനോന്റെ ഉള്ളിലുള്ള, ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാട്ടിക്കൂട്ടുന്നതിനെക്കുറിച്ചുള്ള അബോധാത്മകമായ നിഴലുകൾ ചേർന്നു സൃഷ്ടിച്ച കഥാപാത്രമാണ് ഷിയർ അലിഖാൻ. അയാൾ അന്നത്തെ പതിവനുസരിച്ച് ബ്രിട്ടീഷുകാരുടെ കൂടി ശത്രുവായ മുസ്ലീം ആയി വേഷം മാറിയതാണ്. അതു വഴി ചന്തുമേനോന്റെ സർഗാത്മക പ്രതിഭ സാധിച്ചെടുത്തത് രണ്ട് കാര്യങ്ങളാണ്. 1. ഇന്ത്യൻ സമൂഹത്തെ പുരോഗമിപ്പിക്കാൻ കെൽപ്പുള്ള ഭാഷയായ ഇംഗ്ലീഷു തന്നെയാണ് കള്ളന്റെയും ഭാഷ എന്ന പൊരുത്തക്കേടിനെ മറികടക്കുക. 2. ഭാഷ പഠിച്ചെടുക്കാനും അതുപയോഗിച്ച് ഉന്നതരെപ്പോലും വശത്താക്കാനുമുള്ള കള്ളന്റെ സാമർത്ഥ്യത്തിലേയ്ക്ക് വിരൾ ചൂണ്ടിക്കൊണ്ട്, തനിക്ക് ആത്യന്തികമായി ഉള്ള ഭാഷാപരമായ വിധേയത്വത്തെ മുറിവേൽപ്പിക്കാതെ ഉറപ്പിക്കുക. എന്നാൽ പലപ്പോഴും നാം പ്രസക്തമല്ലെന്ന് പറഞ്ഞ് ശ്രദ്ധിക്കാതെ വിടുന്ന 'ദമിത'ങ്ങൾ വ്യത്യസ്തരീതിയിലായിരിക്കുമല്ലോ ആവിഷ്കാരം തേടുക.

ബ്രിട്ടീഷ് ആധിപത്യത്തെപ്പറ്റിയുള്ള ചന്തുമേനോന്റെ അബോധ ഉത്കണ്ഠകൾ ഇലയ്ക്കോ മുള്ളിനോ കേടു പറ്റിക്കാതെ പൊതുഭീതിയിലേയ്ക്ക് കഥാപാത്രത്തെ സന്നിവേശിപ്പിച്ച് ആശ്വസിക്കുകയായിരുന്നെങ്കിൽ ഏതാണ്ട് അതേ കാലത്ത് എഴുതപ്പെട്ട മാർത്താണ്ഡവർമ്മയിലും മറ്റും മുസ്ലീം കഥാപാത്രങ്ങൾ നായകസ്ഥാനീയരായ കഥാപാത്രങ്ങളുമായി നിഗൂഢമായ തലത്തിൽ സൗഹൃദത്തിലാണ്. അവർക്ക് തെളിച്ചമുള്ള ചിത്രീകരണമില്ല. എങ്കിലും അനന്തപദ്മനാഭനെ രക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലേ? ഇതിനു കാരണം ചന്തുമേനോന്റെയും സി വി രാമൻ പിള്ളയുടെയും സാമൂഹികജീവിതങ്ങൾക്കുള്ള വ്യത്യാസമാണെന്ന് പി പവിത്രന്റെ നിരീക്ഷണമുണ്ട്. ചന്തുമേനോൻ ഏറെക്കുറേ വീടിന്റെ ചുമരുകൾക്കുള്ളിൽ ജീവിച്ചയാളാണ്, സി വി പലപ്പോഴും പുറത്തും. വായിച്ചുള്ള അറിവും തന്നെപ്പോലെയുള്ള കൂട്ടുകാരുടെ സമ്പർക്കവും ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥയുമായുള്ള അടുപ്പവുമാണ് ചന്തുമേനോന്റെ കാവ്യവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ചതെങ്കിൽ സിവിയുടെ സർഗാതമകമായ ഭാവനയെ ഉദ്ദീപിപ്പിച്ചത് പ്രോട്ടോ നാഷണൽ എന്നു വിശേഷിപ്പിക്കാവുന്ന പ്രാന്തീയ മഹത്വഉദ്ഘോഷണങ്ങളാണ്. രാജ്യം എന്ന നിലയ്ക്കാണ് ചന്തുമേനോൻ കള്ളനായ ഒരു മുസ്ലീം സ്വത്വത്തെ അപരസ്ഥാനത്ത് നിർത്തുന്നതെങ്കിൽ സിവിയെ ഉത്കണ്ഠാകുലനാക്കിയത് ജാതിമഹത്വങ്ങളാണ്. അവിടെ അദ്ദേഹത്തെ ഭരിച്ച ഭീതി അന്ന് തലപൊക്കിവന്ന അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള ദളിത് മുന്നേറ്റങ്ങളാണെന്ന് പി പവിത്രന്റെ ഒരു വാദമുണ്ട്. സി വിയുടെ നോവലുകളിലെ വില്ലന്മാർ രാജഭരണത്തിനെതിർ നിൽക്കുന്നവരെ സഹായിക്കുന്ന അധികാരമോഹികളാണ്. ചന്ത്രക്കാരനും പെരിഞ്ചക്കോടനും...അവർ അവർണ്ണരല്ല. പക്ഷേ ഭാവരൂപാദികൾ അവരെ അവർണ്ണരാക്കിയിരിക്കുന്നു. അവർ നിസ്സാരക്കാരല്ലെന്ന ബോധം സിവിയെ ഭരിക്കുന്നുണ്ട്. അയ്യങ്കാളിയുടെ വില്ലുവണ്ടി ഉരുണ്ടതു്, രാജഭരണത്തിന്റെ തണലിൽ സ്വച്ഛരായി ഒതുങ്ങി നിന്ന സവർണ്ണസമൂഹത്തിന്റെ സുരക്ഷിതത്വബോധത്തിന്റെ വക്കിടിച്ചുകൊണ്ടാണ്. ആ ഭയം കാവ്യാത്മകമായി രൂപം നേടിയാണ് ചന്ത്രക്കാരനും പെരിഞ്ചക്കോടനുമായത്. ചന്തുമേനോന്റെ കാര്യത്തിൽ കണ്ടതുപോലെയൊരു തിരിമറിയാണിതും.

കഥപറച്ചിലിൽ നിന്ന് എഴുത്തിലേയ്ക്ക് മലയാളം കടന്നുവന്ന കാലത്തെ രണ്ടുദാഹരണങ്ങളാണ് എടുത്തത്. രചനാപ്രക്രിയയും ചെയ്വനകളും അതിസങ്കീർണ്ണമായ സമകാലത്തെ കഥ പലപ്രാവശ്യം കുന്തം മറിയും. കഥകളിൽ പരസ്പരവിരുദ്ധങ്ങളായ ഒരുപാട് കാര്യങ്ങളുണ്ടാവും. പൂട്ടിനകത്തെ കള്ളന്മാരുടെ എണ്ണം എത്രകൂടുന്നോ അത്രയ്ക്ക് തുറക്കൽ പ്രക്രിയ സങ്കീർണ്ണമാവും. ഒരു കൃതി കേവലം അതായി മാത്രം നിലനിൽക്കുന്നു എന്നത് വെറും തോന്നലാണ്. എഴുതിയ ആളിന്റെ ഇംഗിതം കണ്ടു പിടിക്കലാണ് വായനയുടെ പരമമായ ലക്ഷ്യം എന്നതും ശുദ്ധഭോഷ്കാണ്. വായിക്കുന്ന/ആസ്വദിക്കുന്ന വ്യക്തിയുടെ തരം വച്ച് വച്ച് പുതിയ ആശയലോകങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. വ്യക്തിപരമായ ഉണർച്ചയാണ് 'കലയിലെ' പ്രാഥമികമായ അപ്രസക്തങ്ങളെ കാലികമായും അകാലികമായും പ്രസക്തങ്ങളാക്കുന്നത്. ഒരു സർഗാത്മക കൃതിമാത്രമല്ല, അതിന്റെ വായനയും വിശകലനത്തിനു വിഷയമാണ്. അത് മറ്റൊരുവായനയ്ക്കു വിഷയമാവുന്നു എന്നർത്ഥം. അപ്പോൾ എന്താണ് ലഘുവായനയും അതിവായനയും ?

June 29, 2011

ദൈവം സ്നേഹിക്കുന്നവരുടെ പേരുകൾ



ആദാമിന്റെ മകൻ അബുവിന്റെ പേര് ദൈവത്തെ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലായിരുന്നു, അന്ന് അബു പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് വന്നു കിടന്നുറങ്ങിയ പീടികത്തിണ്ണയുടെ തൊട്ടു മുകളിലായി വന്നു നിന്ന വെളിച്ചത്തിന്റെ മേഘത്തിലിരുന്ന് കൃത്രിമ ഗൌരവത്തോടെ നന്മയുടെ മാലാഖ മറിച്ചത് കുട്ടിക്കഥയുടെ ആഹ്ലാദകരമായ പരിണാമഗുപ്തിയുടെ സ്വർണ്ണത്താളായിരുന്നു. ആശകൾ അത്രയ്ക്കു കുറവായിരുന്നതിനാൽ ചെറിയൊരു സങ്കടത്താൽ അബുവിന്റെ തല ആ ഇരുട്ടിൽ കുനിഞ്ഞിരിക്കണം. അപ്പോഴേയ്ക്കും മാലാഖ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരുകൾ വായിച്ചു. അതിലാദ്യത്തേത് ‘ആദാമിന്റെ മകൻ അബു’.

ഹൃദയം നുറുങ്ങിയവർക്കു മാത്രമല്ല മനസ്സിൽ നന്മയുള്ളവർക്കും ദൈവം സമീപസ്ഥനാണെന്ന് ഓതി തരുന്ന കഥയായിരുന്നത്. ദുരൂഹവും നിഗൂഢവുമായ ദൈവപ്രീതി, ഭൌതികമായ ഒരു വകയ്ക്കും കൊള്ളുകയില്ലെങ്കിലും കൂടി അതു വിലവയ്ക്കേണ്ടതാണെന്നൊക്കെയുള്ള ചിന്തകൾ ആട്ടിയാലും പോകാത്ത വകകളായി തലച്ചോറിന്റെ അറകളിൽ കയറിക്കൂടിയതിനൊക്കെ കാരണങ്ങളുണ്ട്. ടീച്ചർമാർ തുടങ്ങി പ്രത്യക്ഷദൈവതങ്ങളുടെ ഇഷ്ടക്കാരാവാൻ കുട്ടികൾ കൊതിച്ചു തുടങ്ങിയതിനു പിന്നിലെ കേവല മനശ്ശാസ്ത്രം തിരഞ്ഞാൽ ഇമ്മാതിരി കഥകളുടെ സ്വാധീനശക്തി ചില്ലറയായിരുന്നില്ലെന്ന് മനസ്സിലാവും. അത് ഒരു വശം. സലിം അഹമ്മദിന്റെ സിനിമ ‘ആദാമിന്റെ മകൻ അബു’ -വിൽ ഹജ്ജിനുപോവുക എന്ന ജീവിതലക്ഷ്യം - ഇസ്ലാമികജീവിതത്തിന്റെ അഞ്ചു നെടും തൂണുകളിലൊന്ന്- ചുണ്ടിനും കപ്പിനും ഇടയിൽ വച്ചു വഴുതിയ ‘അബു’ എന്ന എഴുപത്തിയഞ്ചുകാരൻ, പേരു കൊണ്ടു തന്നെ കുഴിച്ചെടുത്ത് കൂടെക്കൂട്ടുന്ന ഈടുവയ്പ്പിൽ ഏറ്റവും കനപ്പെട്ടത് പ്രാഥമിക പാഠാവലിയിലെ പഴയകഥയുടെ അനുഭവമാണ്. എന്നാൽ ഈ അനുഭവം അബുവിന്റെ വ്യക്തിത്വത്തിന്റെ ആമുഖമായി തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നു. കഥയിൽ നിന്നു പ്രസരിച്ചിരുന്ന നന്മ, തീരെ മതപരമല്ല. എന്നാൽ സിനിമയിലാവട്ടെ അത് മതപരമല്ലാതെ മറ്റൊന്നുമാവുന്നില്ല എന്ന വ്യത്യാസമുണ്ട്. ആദാമിന്റെ മകൻ അബുവിലെ ‘രാഷ്ട്രീയം’ അതിനുള്ളിലെ മതജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്നതാണ്. ജീവിതത്തെ താങ്ങി നിർത്തുന്നതെന്നു നാം കരുതിപ്പോരുന്ന മൂല്യങ്ങൾക്ക് മതവുമായി മാത്രമാണ് നേരിട്ട് ബന്ധമുള്ളതെന്ന സാമാന്യധാരണയ്ക്കുള്ളിലാണ്, അബുവിന്റെ ലാളിത്യവും സത്യസന്ധതയും ആത്മാർത്ഥതയും വിലപ്പെട്ടതെന്നും മതിപ്പുള്ളതെന്നും തോന്നുന്നത്.

കൂട്ടത്തിൽ പറയട്ടെ വെറും പ്രചരണം മാത്രം ലക്ഷ്യമാക്കുന്ന നമ്മുടെ ‘രാഷ്ട്രീയപടങ്ങളും’ ഇതേ തന്ത്രത്തെ പയറ്റാറുണ്ട്. നായകന്റെ നന്മയും ആത്മാർത്ഥതയും സത്യസന്ധതയും കടന്നു വന്ന വഴി അയാളുടെ സമരോന്മുഖമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഫലമാണെന്ന് പ്രകടമായി തന്നെ സൂചിപ്പിച്ചുകൊണ്ട്. മറ്റൊരു സാജാത്യം കൂടി എടുത്തു പറയാവുന്നതാണ്. ജനപ്രിയരാഷ്ട്രീയ ചിത്രങ്ങളിൽ മതമൂല്യങ്ങൾ എങ്ങനെയാണോ പ്രതിസ്ഥാനത്ത് നിൽക്കുന്നത് അതേ പോലെയാണ് ‘അബു’ കക്ഷിരാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ബോംബുപൊട്ടി മരിച്ച രക്തസാക്ഷിയെക്കുറിച്ച് തമാശരൂപത്തിലുള്ള ഒരു സംഭാഷണമുണ്ട്, സിനിമയിൽ. അയാൾ ബോംബു നിർമ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ‘കൊല്ലപ്പെട്ട്’ രക്തസാക്ഷിയായത്‘ എന്ന് ! പൊതുബോധം തുന്നിക്കൊടുത്ത രാഷ്ട്രീയക്കുപ്പായമാണിത്. രാഷ്ട്രീയം മതത്തെ നോക്കിക്കാണുന്ന രീതിയിൽ തന്നെ മതം രാഷ്ട്രീയത്തെ നോക്കിക്കാണുന്നു എന്നർത്ഥം. അക്കരെയിക്കരെ നിന്ന് നോക്കിക്കളിച്ചുകൊണ്ടിരിക്കുന്ന മതത്തിനും രാഷ്ട്രീയത്തിനും ഇടയ്ക്ക് തോന്നുന്നതുപോലെ ഒരു കടലോളമൊന്നും ദൂരമില്ലെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ് നമ്മുടെ സർഗാവിഷ്കാരങ്ങൾ ജനപ്രിയമാകുന്നത്.

അത്തറു വിൽ‌പ്പനക്കാരനാണ് അബു. സാമ്പത്തികമായി നല്ല നിലയിലല്ലാത്ത അയാൾക്ക് കൊക്കിലൊതുങ്ങുന്നതല്ല ഹജ്ജ് കർമ്മം. എന്നാലും ഭാര്യ, ആയുസ്സുമ്മയുടെ കൈയും പിടിച്ച് പരിശുദ്ധഭൂമിയിൽ ‘കാബ’ വലം വയ്ക്കുന്നതാണ് അയാൾക്കുള്ള ഏക സ്വപ്നം. അതു കഴിഞ്ഞ് തിരിച്ചു വരാൻ കൂടി ആഗ്രഹിക്കുന്നില്ലെന്ന് ഒരിടത്ത് അയാൾ പറയുന്നുണ്ട്. അസാധ്യമായതിനുമേൽ വച്ചുകെട്ടിയ സ്വപ്നം നോക്കിയിരിക്കേ വഴുതുമ്പോൾ 3 സഹായഹസ്തങ്ങളാണ് അയാൾക്കു നേരെ നീളുന്നത്. സംവിധായകൻ സലീം അഹമ്മദ് ഒരഭിമുഖത്തിൽ പറഞ്ഞത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ്) അബുവിന്റെ ജീവിതലക്ഷ്യത്തെ സഹായിക്കാൻ സർവാത്മനാ മുന്നോട്ടുവരുന്നവരിൽ ഇതരമതത്തിൽ‌പ്പെട്ടവരെകൂടി ഉൾപ്പെടുത്തിയതുകൊണ്ട് - ക്രിസ്ത്യാനിയായ മരക്കച്ചവടക്കാരൻ, ഹിന്ദുവായ സ്കൂൾ മാഷ്- ആ വഴിയ്ക്കുള്ള മതസൌഹാർദ്ദത്തെയും താൻ ലക്ഷ്യമാക്കുന്നുണ്ട് എന്നാണ്. മൂന്നാമത്തെയാൾ ട്രാവൽ ഏജൻസിയിലെ ഒരു മുസ്ലീമുമാണ്. നിർഭാഗ്യവശാൽ ഈ സഹായവാഗ്ദാനങ്ങളെ സ്വീകരിക്കാൻ അയാൾക്കു കഴിയുന്നില്ല. പ്രതീക്ഷയുടെ കടയ്ക്കൽ കത്തിവച്ച ആദ്യത്തെ ദുരന്തം അയാൾ വിറ്റ പ്ലാവിനുള്ളിലെ പോടാണ്. അതു സാരമാക്കാതെയാണ് നസ്രാണിയായ മരക്കച്ചവടക്കാരൻ പറഞ്ഞു വച്ച മുഴുവൻ തുകയും അയാൾക്ക് നൽകാമെന്നു പറയുന്നത്. അബുവിനത് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഒരാളുടെ നഷ്ടത്തിനുമേലല്ല തന്റെ സ്വപ്നത്തിന്റെ ചില്ലുമേട പണിയേണ്ടതെന്ന് അയാൾക്കറിയാം. ട്രാവൽ ഏജൻസിക്കാരന്റെ സഹായം നിരസിക്കുന്നതിനു പിന്നിൽ മതപരമായ ശാസനമാണുള്ളത്. കടം വാങ്ങിയല്ല, ഹജ്ജെന്ന പാവനകർമ്മം നിർവഹിക്കേണ്ടത് എന്നതാണത്. കടം വീട്ടലിന്റെ ഒരു നിർവാണത്തിന് കടം ബാക്കി വയ്ക്കാൻ പറ്റില്ല. രക്തബന്ധം ഉള്ളവരിൽ നിന്നല്ലാതെ ഇതരമതസ്ഥരിൽ നിന്ന് സഹായം പറ്റി ഇബാദത്ത് അനുഷ്ഠിക്കാൻ നിർവാഹമില്ലാത്തതുകൊണ്ടാണ് ഹിന്ദുവായ മാഷിന്റെ സഹായം അബു വേണ്ടെന്നു വയ്ക്കുന്നത്. ബന്ധങ്ങളെപ്പറ്റിയുള്ള പരാമർശം ഇവിടങ്ങളിൽ ഉണ്ട്. തന്റെ ഉമ്മായ്ക്കും ബാപ്പായ്ക്കും പകരമായാണ് നിങ്ങളെ കാണുന്നതെന്ന ട്രാവൽ ഏജൻസിക്കാരന്റെയും സഹോദരനും ഭാര്യയ്ക്കും തീർത്ഥാടനം നടത്താനുള്ള തുകയാണ് താനീ വച്ചു നീട്ടുന്നതെന്ന മാഷിന്റെയും വാദത്തെ അബുഅങ്ങേയറ്റം സ്നേഹത്തോടെയും എന്നാൽ മനോബലത്തോടെയും നിരസിക്കുകയാണ് ചെയ്തത്. ബന്ധം എന്നാൽ രക്തബന്ധം തന്നെയാണ് എന്ന് അബു അങ്ങനെ ഉറപ്പിക്കുന്നുണ്ട്. വിനീതമായിരിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാത്ത മതത്തിന്റെ കാർക്കശ്യത്തിന് ചെവിയോർക്കാവുന്ന സന്ദർഭമാണിത്.

ഹജ്ജിനു ഒറ്റയ്ക്കു പോകാമെന്നായിട്ടും ഭാര്യയുമായി മാത്രമേ പോകൂ എന്ന അയാളുടെ ശാഠ്യത്തിലുമുണ്ട് ഈ സൌ‌മ്യമായ ബലം പിടുത്തം. പ്രത്യക്ഷത്തിൽ ദമ്പതികളുടെ ആശാഭംഗത്തിന് ഈ കാർക്കശ്യത്തിനു നല്ല പങ്കുണ്ട്. വച്ചു നീട്ടിയിട്ടും സ്വീകരിക്കാത്ത സഹായവാഗ്ദാനങ്ങളാണ് സിനിമയുടെ കഥാഘടനയെ സംഘർഷഭരിതമായി മുന്നോട്ടു നീക്കുന്നത്. അതേ സമയം ഇതേ കാർക്കശ്യം തന്നെയാണ് കഥയുടെ ശുഭപര്യവസായിത്വത്തിനും കാരണം. ജനപ്രിയ ആഖ്യാനങ്ങളുടെ വഴക്കം വച്ചു നോക്കിയാൽ അവസാന നിമിഷത്തിൽ ആകസ്മികമായി കിട്ടുന്ന സഹായം എല്ലാ നീർമിഴികളെയും തുടച്ച് വെള്ളിമേഘങ്ങൾക്കിടയിൽ പറന്നൂളിയിടുന്ന വിമാനത്തിന്റെ പിന്നാമ്പുറത്തിൽ സിനിമയുടെ അന്ത്യത്തെ കെട്ടിയിടാനുള്ള സാധ്യതയെയാണ് ഇതു തുലച്ചത്. സിനിമ എവിടെ തുടങ്ങിയോ അവിടെ, നട്ട പ്ലാവിൻ തൈയെയും നനച്ചു മിച്ചം വച്ച ബക്കറ്റു വെള്ളത്തെയും കാണിച്ച് അവസാനിക്കുന്നു. രണ്ടര മണിക്കൂർ പിൻപറ്റിയ ഒരു സാധാരണ ജീവിതത്തിൽ ആകെ സംഭവിച്ചത് പടർന്നു പന്തലിച്ചതെങ്കിലും ഉള്ളിൽ പോടുണ്ടായിരുന്ന ഒരു മരം നിലം പൊത്തി എന്നതാണ്. പകരമൊരു പുതുനാമ്പ്. അതേ സ്ഥലത്തു തന്നെ. ഇനി ഒരിക്കലും അബുവിന്റെ സ്വപ്നം സഫലമാകില്ലെന്നും ഇനി അധികകാലം തനിക്ക് ആയുസ്സില്ലാത്ത ഈ ലോകജീവിതത്തിൽ നീക്കുപോക്കില്ലാത്ത സത്യസന്ധതയുമായി പുലർന്നുപോകുന്ന അയാൾക്ക് ഹജ്ജ് ഒരിക്കലും സാധ്യമാവില്ലെന്നുമുള്ള സത്യത്തിന്റെ പ്രതീകാത്മക സൂചനയായി പടർന്നു പന്തലിച്ചു നിന്നിരുന്ന പ്ലാവിന്റെ അഭാവത്തെ കണക്കിലെടുക്കാം. പകരം മറ്റൊരു സ്വപ്നത്തെ അയാൾ നട്ടു നനയ്ക്കുന്നുമുണ്ട്. ഹജ്ജിനു ശേഷം തിരിച്ചുവരാൻ തന്നെ മനസ്സില്ലാത്തവിധം മുട്ടിപോയ ഒരു മനസ്സ് വീണ്ടും ജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാവാം അത്. മരം മുറിക്കാനായി വിറ്റത് പടച്ചോന് ഇഷ്ടമായിക്കാണില്ലെന്ന് നെഞ്ചുകീറുന്ന നിലവിളി അബുവിൽ നിന്ന് ഉയരുന്നു. ‘അതും ഒരു ജീവനല്ലേ’ എന്നതാണ് കാരണം. ഇടിവെട്ടിയതുപോലെ വെളിപ്പെട്ടു കിട്ടിയ ആ അറിവിന്റെ അലിവിൽ, മുറിച്ചുകളഞ്ഞ് ജീവന്റെ കടം വീട്ടലു കൂടിയാണ് ബാക്കി ജീവിതത്തിന്റെ സാഫല്യമെന്നുമുള്ള ധ്വനിപ്പിക്കലുണ്ട് വൃക്ഷത്തൈയിൽ അവസാനിക്കുന്ന സീനിന്.

തീർത്ഥാടനം അസാധ്യമാണെന്ന് തീർച്ചപ്പെട്ട ഉടൻ, വിറ്റ പശുവിനെയും കുട്ടിയെയും അയാൾ തിരിച്ചെടുത്തു. പശു വെറുമൊരു നാൽക്കാലിയല്ല, അത്തറു വിൽ‌പ്പനയ്ക്കായി ദൂരങ്ങളിൽ അബു പോകുന്ന ദിവസങ്ങളിൽ ആയിസുമ്മയ്ക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാൻ അയിത്തുങ്ങളായിരുന്നു തുണ. വാർദ്ധക്യത്തിലെ ഏകാന്തതയെയും സൌഹൃദങ്ങളിലെ ഊഷ്മളതയെയും കൂടി സിനിമ അടക്കിപ്പിടിച്ച് കൂടെക്കൂട്ടുന്നത് ഇങ്ങനെ ചില രംഗങ്ങളിലൂടെയാണ്. കൂടെയുണ്ടായിരുന്നവർ കാലത്തിനൊത്ത് മാറി, ഇരുന്നെഴുന്നേറ്റതുപോലെ വലിയ ആൾക്കാരാവുന്നതിനെപ്പറ്റി കുട നന്നാക്കലിനിടയിൽ കൂട്ടുകാരൻ അബുവുമായി പങ്കുവയ്ക്കുന്നുണ്ട്. അത്തറു വിൽ‌പ്പനയും കുടനന്നാക്കലും കാലഹരണപ്പെട്ടു. പുതിയ രുചികളുടെ ബേക്കറികളും ഗൾഫുജീവിതവുമൊക്കെ പുതിയ സാമ്പത്തിക - സാമൂഹിക പരിണാമത്തിന്റെ സൂചികകളായി തലപൊക്കി നിൽക്കുന്നു. വാങ്ക് കൊടുത്തതിനാൽ നിസ്കാരത്തിനായി എഴുന്നേൽക്കുന്നിടത്താണ് ആ സംഭാഷണം അവസാനിക്കുന്നത്. സാമൂഹികമായ പൊരുത്തക്കേടുകൾക്ക് മതപരമായ പരിഹാരം സാന്ത്വനവും സമാശ്വാസവുമായി സിനിമയിൽ നിറയുന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ഉസ്താദെന്ന ദിവ്യൻ ആവലാതികളുമായി വരുന്ന മുഴുവൻ പേരുടെയും ദുരന്തം ഏറ്റുവാങ്ങി വ്യസനിച്ചുകൊണ്ട് സിനിമയിൽ സന്നിഹിതനാണ്. വല്ലാത്തൊരു ആലംബഹീനത്വമാണ് അദ്ദേഹത്തിന്റെ മരണത്തിൽ ചായക്കടക്കാരൻ അനുഭവിക്കുന്നത്. ഉസ്താദ് വന്നതോടെ പച്ചപിടിച്ചതാണ് അയാളുടെ കച്ചവടം. അദ്ദേഹം ഇല്ലാതാവുന്നതോടെ അതു നശിക്കുന്നതിനുള്ള സാധ്യത അയാളുടെ മതിഭ്രമത്തിൽ കുടിയിരിപ്പുണ്ട്. മതത്തിന്റെ ആശ്രയത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ഉന്മാദിത്വമാണ് സൂചന. കാറ്റിലുലയുന്ന പുൽച്ചെടികൾക്കു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു പൂമരമാണ് ഉസ്താദിന്റെ പ്രതീകം. അദ്ദേഹം ഒരു ആൾ ദൈവമല്ല. കൊണ്ടു വന്ന ചായയ്ക്ക് കൃത്യമായി തന്നെ പണം, തന്റെ കലുഷമായ ആലോചനകൾക്കിടയിലും, അദ്ദേഹം കൊടുക്കുന്നുണ്ട്. എങ്കിലും മരണാനന്തരം ‘ജാറ’ത്തിനു കൈവന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സിനിമയിലുണ്ട്. ശവത്തിന് അവകാശവാദം ഉന്നയിച്ച് രണ്ടു കൂട്ടർ കടിപിടികൂടിയത് ഭൌതികലാക്കു വച്ചാണ്. മതത്തെ ഒട്ടും നോവിക്കാതെയായാൽ പോലും, മതപരമായി നിലനിൽക്കുന്ന ചില ആചാരങ്ങളെ വിമർശിക്കുക, ജനപ്രിയ സിനിമകൾ സാമാന്യജനത്തിന്റെ ബോധവുമായി നടത്തുന്ന നീക്കുപോക്കുകൾക്ക് തെളിവാണ്. (ക്ഷേത്രസംരക്ഷണം ജന്മലക്ഷ്യമായി കൊണ്ടാടുന്ന ബദ്രിനാഥ് പോലെയുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ പോലും മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ തമാശയായി കൂട്ടിച്ചേർത്തു വച്ചിരിക്കുന്നതു കാണാം) ഈ ആന്തരിക വൈരുദ്ധ്യം സിനിമയിൽ മറ്റൊരിടത്തുകൂടി പ്രകടമാണ്.

അബുവിന്റെ സ്വന്തം മകൻ സത്താറിനെക്കുറിച്ചുള്ള പരാമർശം ഉണ്ടാകുന്നിടങ്ങളിൽ. ഇത്രമേൽ നന്മ മനസ്സിലുള്ളയാളും പരമ സാത്വികനും കാരുണ്യവാനും സത്യസന്ധനും ആയ അബു, ഏക മകൻ സത്താറിന്റെ പേരു കേൾക്കുന്നിടങ്ങളിലൊക്കെ വല്ലാതെ അസ്വസ്ഥനാകുന്നതുകാണാം. ഉസ്താദ് മരിച്ച വാർത്ത അറിയിക്കുന്ന ചായക്കടക്കാരനോളം ചെല്ലുന്നില്ലെങ്കിലും മിതമല്ലാത്ത ഭാവാഭിനയത്തിലേയ്ക്ക് അബു മറിഞ്ഞു വീഴുന്ന ഏക സന്ദർഭം മകനെക്കുറിച്ചുള്ള ഓർമ്മയാണ്. അതിർത്തി തർക്കത്തിനിടയിൽ തന്റെ കൈയിൽ വെട്ടിയ ബന്ധുവിനോടു പോലും അബുവിന്റെ സമീപനം ഉദാരമാണ്. വഴക്കിന്റെ സമയത്തുപോലും. എന്നാൽ വിദേശത്ത് സ്വന്തം ജീവിതം കരുപിടിപ്പിച്ച വ്യക്തി, ആഖ്യാനത്തിൽ ദുഷ്ടനായിരിക്കുന്നതിന്റെ പിന്നിൽ ആദാമിന്റെ മകൻ വിനിമയം ചെയ്യുന്ന മൂല്യങ്ങൾക്ക് നല്ല പങ്കുണ്ട്. ഒന്നു ചരിഞ്ഞു ചിന്തിച്ചാൽ അബുവിന്റെ ജീവിതസാഫല്യമായ ഹജ്ജ് യാത്ര, കാരണമെന്തായാലും പലതരത്തിൽ പിഞ്ഞിപ്പോയതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഫലത്തിൽ സത്താറിന്റെ തലയിൽ ചെന്നു കയറുന്നുണ്ട്. അബുവിന്റെ പണക്കാരനായ കൂട്ടുകാരൻ ഹാജിയുടെ സംഭാഷണത്തിൽ ഹജ്ജ് യാത്രയ്ക്കുള്ള പണം സത്താറിൽ നിന്നായിരിക്കും എന്ന സൂചനയ്ക്കിടയിൽ വിവർണ്ണമാകുന്ന അബുവിന്റെ മുഖം കാട്ടിത്തന്നുകൊണ്ട് ഇക്കാര്യം സംവിധായകൻ വെടിപ്പായി പറഞ്ഞു വച്ചു. അങ്ങനെ താരത‌മ്യേന ലളിതമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ സ്ക്രീനിൽ വരാത്ത മകനെ, അബുവിന്റെ നന്മകളുടെയെല്ലാം വരമ്പിനപ്പുറത്ത് പ്രതിസ്ഥാനത്ത് നിർത്തി ഒരു അപരനെ സൃഷ്ടിച്ചു. അയാൾക്ക് സാധ്യമാവുന്ന ബദൽ സിനിമയുടെ നാലുകെട്ടിനകത്ത് ബുദ്ധിയെ വിയർപ്പിക്കുന്ന പണിയാവേണ്ടതില്ല. മാതാപിതാക്കളെ നിരാശ്രയകാലത്ത് പരിഗണിക്കാത്തവൻ എന്ന ഒറ്റക്കാരണത്താൽ അമ്മയെ തലയ്ക്കടിച്ചുകൊന്നവനുപോലും കൊള്ളരുത്താത്തവനാകും അയാൾ. അതാണ് സിനിമയുടെ രസതന്ത്രം. പറഞ്ഞുറപ്പിച്ച മൂല്യങ്ങളുടെ ഗുണതന്ത്രം.

ആദാമിന്റെ മകൻ അബു എന്ന കുട്ടിക്കഥയിലേയ്ക്ക് തിരിച്ചു വരാം. ദൈവത്തിനോട് പ്രിയമുള്ളവനാകാൻ കൊതിച്ച് ദൈവത്തിന്റെ ഇഷ്ടം നേടിയ മഹാഭാഗ്യവാനായിരുന്നല്ലോ പുള്ളി. പടച്ചോന്റെ നീതിശാസനങ്ങളിൽ പുലർന്ന് അവസാനം ദൈവത്തിനു പ്രിയമുള്ളവനായി മാറിയ അബുവിനെയാണ് സലീം അഹമ്മദും ചിത്രീകരിച്ചത്. പ്രേക്ഷകരാണ് ഇവിടെ ദൈവം എന്നേ വ്യത്യാസമുള്ളൂ. പഴയ കുട്ടിക്കഥയുടെ പ്രമേയഘടനയിലേയ്ക്ക് ഇറക്കിവച്ചതാണ് അതിന്റെ ലാളിത്യം. ചോദ്യങ്ങളില്ലാത്ത മൂല്യബോധമാണ് അതിന്റെ ആധാരം. അതുകൊണ്ട് അതൊരു തിരിച്ചുപോക്കാണ്. ഓച്ചിറവേലയ്ക്കുപോകാൻ വർഷം മുഴുവൻ പിശുക്കിയും വയറു മുറുക്കിയും വഴക്കടിച്ചും പാത്തു വയ്ക്കുന്ന പണം അത്യാവശ്യത്തിനുപകരിക്കാതെ ഒലിച്ചുപോകുന്നതു കണ്ട് ‘അടുത്ത വർഷം ആകട്ടെ’ എന്ന് ആശ്വസിക്കുന്ന ഒരു ഏകാകിയായ ഗ്രാമീണസ്ത്രീയെയും (പി കേശവ ദേവ്) മകൾക്ക് പുടവ വാങ്ങാനായി കൊണ്ടു പോകുന്ന പണം കൊണ്ട്, അറക്കാൻ നിർത്തിയിരിക്കുന്ന തന്റെ പഴയ കൂട്ടുകാരനായ കണ്ണൻ എന്ന കാളയെ വാങ്ങിക്കൊണ്ടു വരുന്ന ഔസേപ്പിനെയും (പൊൻകുന്നം വർക്കി) അബു നേരിട്ടു ചെന്നു തൊടുന്നുണ്ട്. എന്നു വച്ചാൽ പഴയ സർഗാവിഷ്കാരങ്ങളെ കൂട്ടിത്തൊട്ടു കൊണ്ടു നടത്തുന്ന സഞ്ചാരം ഒരു കലാസൃഷ്ടിക്കു നൽകുന്ന ഭാവപരമായ നിറം പ്രത്യേകമാണ്. ഈ നിറം ഗൃഹാതുരതയാണ് തിരിച്ചുപോക്കിനുള്ള ആക്കത്തെ കൂട്ടുന്നത്. ആവിഷ്കാരം ബോധപൂർവം തന്നെയാകണമെന്നില്ല, എങ്കിലും ആസ്വാദനം ഈ പറഞ്ഞ മേഖലയിലേയ്ക്ക് അബോധസഞ്ചാരം നടത്തിയാണ് ചില നേട്ടങ്ങൾ കൊയ്യുന്നതെന്നതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. അബുവിന്റെ മുടങ്ങുന്ന ഹജ്ജ് യാത്ര, ഗ്രാമീണജീവിതം എന്ന മതാത്മകതജീവിതത്തിലേയ്ക്കുള്ള അയാളുടെ തളച്ചിടപ്പെട്ട ജീവിതത്തെതന്നെയാണ് അടയാളപ്പെടുത്തുന്നത് എന്നു കൂടി പറഞ്ഞാൽ സിനിമ തുടങ്ങിയടത്തു തന്നെയാണ് അവസാനിക്കുന്നത് എന്നു പറഞ്ഞതിന്റെ പൊരുൾ ഏറെക്കുറെ പൂർത്തിയാവുമെന്നു തോന്നുന്നു.

June 13, 2011

പുതിയ ചില പരലോകങ്ങൾ

മറ്റൊരു ലോകത്തിലേയ്ക്ക് അയയ്ക്കപ്പെട്ട സ്വത്വമാണ് പ്രേതം. ‘മരിച്ചവരുടെ ജീവൻ’ എന്നാണ് ആ വാക്കിനർത്ഥം. അതിന് ഭൂതകാലവുമായാണ് ബന്ധമുള്ളത്. അമൂർത്തമായ ആശയങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കാൻ മൂർത്തമായ വസ്തുക്കളെ കടം കൊള്ളുമ്പോലെയല്ല പ്രേതവും ഭൂതവും തമ്മിലുള്ള ബന്ധം. ഭൂതകാലം എന്ന അമൂർത്തതയെ പ്രേതമെന്ന മറ്റൊരു അമൂർത്തതകൊണ്ട് അടയാളപ്പെടുത്തുക കുഴഞ്ഞുമറിഞ്ഞ കാര്യമാണെങ്കിലും നമുക്കതൊരു ‘കാവ്യാത്മക’മായ ശീലമായിട്ടുണ്ട്. കുടത്തിലെ ഭൂതം കാലം തെറ്റി മുക്കുവനെ പിടികൂടിയ പ്രേതമാണ്. മറ്റൊരു ലോകത്തു നിന്നാണ് അത് കയറി വരുന്നത്. പഴയ നോർവീജിയൻ നാടകകൃത്ത് ഇബസന്റെ ‘ഗോസ്റ്റിന്‘ മലയാളത്തിൽ പ്രേതങ്ങൾ എന്നും ഭൂതം എന്നും രണ്ടു വിവർത്തനങ്ങൾ രണ്ടാണ്. അച്ഛന്റെ വൈകല്യങ്ങൾ മകനിലൂടെ വീണ്ടും ആവിഷ്കാരം നേടുന്നതുകണ്ട് ദുരിതപ്പെടുന്ന സ്ത്രീകളായിരുന്നു അതിലെ പ്രമേയവസ്തുക്കൾ. ചത്തുപോയ അച്ഛൻ തന്നെയല്ലേ മാൿബത്തിനെ വന്നു കണ്ട് വേണ്ടാത്തത് ചെയ്യിക്കുവാൻ കിണഞ്ഞത്? അവന്റെ ജീവിതത്തെ ദുരിതമയമാക്കിയത്? ചത്തവർ ജീവിച്ചിരിക്കുന്നവരെപ്പോലെ പെരുമാറുന്ന ‘പെഡ്രോപരാമോ’യെ സൌകര്യപൂർവം മറക്കാം. അത് ഇതൊന്നുമല്ലല്ലോ. സാമൂഹികവും സാംസ്കാരികവുമായ സകലമാനയിടത്തും കയറിപ്പറ്റിയിരിക്കുന്ന പ്രേതങ്ങളെപ്പറ്റി ‘കോലങ്ങൾ’ എന്ന കവിത പാടുന്നു. അത് രാഷ്ട്രാന്തരീയപ്രേതങ്ങൾക്കുള്ള കേരളീയമായ പാഠഭേദം. ഇനിയുമുണ്ട്. എന്നാലും മൊത്തത്തിൽ പരലോകം ഒരു നല്ല വാക്കല്ല. പല വഴിക്ക് ആ വഴക്കങ്ങൾ ടി വി ചന്ദ്രന്റെ ‘ശങ്കരനും മോഹനനും’ എന്ന തമാശപ്പടത്തിൽ (എന്നായിരുന്നു വിവരണം) ബോധപൂർവവും അബോധപൂർവവുമായ പല സ്വാധീനങ്ങളും ചെലുത്തി എന്ന് തമാശക്കുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുകൂടേ? ഇമ്മാതിരി തമാശകളെ ബുദ്ധിപരമായ തമാശ എന്നുവേണം വിളിക്കാൻ. കാരണം ഇതുവരെ നാം ചർച്ച ചെയ്തുകൊണ്ടിരുന്നത് ജീവിച്ചിരിക്കുന്നവരുടെ പ്രശ്നങ്ങളാണെങ്കിൽ ഈ സിനിമ മരിച്ചവരുടെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംവിധായകൻ തന്നെ പറയുന്നിടത്തുണ്ട് ഫലിതം. സുരാജ് വെഞ്ഞാറമൂടിന്റെ സ്ത്രീവിരുദ്ധമായ അമിട്ടുകളെപ്പോലെയല്ല, തത്ത്വചിന്താപരമായ അമൃതബിന്ദുക്കൾ. മരിച്ചവരുടെ പ്രശ്നം എന്ന പറച്ചിലിൽ പോലുമുണ്ട് ബുദ്ധിയുള്ള ഫലിതം. മരിച്ചവരുടെ പ്രശ്നങ്ങൾ എങ്ങനെയാണ് ജീവിച്ചിരിക്കുന്നവർ അറിയുക? യുക്തിപരമായി അതിന് സാദ്ധ്യതയൊന്നും ഇല്ല. പിന്നെയുള്ളത് മരിച്ചവർക്ക് ഉണ്ടെന്ന് ജീവിച്ചിരിക്കുന്നവർക്ക് തോന്നുന്ന ചില പ്രശ്നങ്ങളെ സിനിമയിൽ കൊണ്ടു വരികയെന്നുള്ളതാണ്. അതിലൊന്ന് ജനനത്തിന് 9 മാസത്തെ മുന്നറിയിപ്പുകാലം ഉള്ളതുപോലെ മരണത്തിനും 9 മാസം ഒരു ശേഷിപ്പുകാലം ഉണ്ടെന്ന (പുതിയ) സങ്കൽപ്പമാണ്. ഈ ആശയത്തെ അങ്ങനെയങ്ങ് ഉറപ്പിക്കാൻ പറ്റില്ലെന്ന് മരിച്ചുപോയ ശങ്കരനെക്കൊണ്ട് എഴുത്തുകാരനായ ടി വി ചന്ദ്രൻ പറയിക്കുന്നുണ്ട്. മരിച്ചതിനുശേഷം ‘ജീവിക്കാനായി’ പലവേഷങ്ങളിൽ പല സ്ഥലങ്ങളിൽ കറങ്ങുന്ന ശങ്കരന്റെ വേവലാതികളാണ് സിനിമയുടെ പ്രമേയം. വിവാഹപ്പിറ്റേന്ന് പാമ്പുകടിയേറ്റ് മരിച്ചുപോയതുകൊണ്ട് ശങ്കരന് ആശിച്ചുകെട്ടിയ, തന്നേക്കാൾ പ്രായം കുറഞ്ഞ വധുവിനെ വേണ്ട പോലെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നമാണ് അതിലൊന്ന്. ഇണയെ സ്നേഹിച്ചു തീരാത്തതിന്റെ പ്രശ്നം ആലോചിച്ചാൽ ശരീരവുമായി ബന്ധപ്പെട്ട കാര്യമാണ്. മരിച്ചയാൾക്കാവട്ടെ, ശരീരമില്ലാതായിരിക്കുന്നു താനും. പിന്നെ അയാൾ തന്റെ പെണ്ണ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും തന്നെ മറക്കുന്നതിനെക്കുറിച്ചും അവളെ വിവാഹം കഴിക്കാൻ പോകുന്നവനെ ദേഹോപദ്രവം ഏൽ‌പ്പിക്കുന്നതിനെക്കുറിച്ചും വിട്ടൊഴിയാതെ ചിന്തിക്കുന്നതിലുള്ള അയുക്തിയിൽ വേണമെങ്കിൽ കഷ്ടപ്പെട്ട് തമാശ കണ്ടെത്തുകയും ചെയ്യാം. പ്രായം കുറഞ്ഞ ചേട്ടത്തിയമ്മയോട് അനുജനു തോന്നുന്ന അബോധപരമായ കാമത്തിന്റെ പ്രകടിതരൂപമാണ് ഈ പ്രേതബാധയെന്നൊരു മനശ്ശാസ്ത്രവ്യാഖ്യാനം കൊടുത്ത് യുക്തിയെ പൊടി തട്ടിയെടുക്കാം. അത്തരമൊരു ലളിതയുക്തിയിൽ ആളുകൾ ചെന്നു കയറുമെന്ന് അറിയാവുന്നതുകൊണ്ടാവും സംവിധായകനും തിരക്കഥാകൃത്തുമായ ടി വി ചന്ദ്രൻ ആഖ്യാനവണ്ടിയെ വഴിമാറ്റി ഓടിച്ചത്. പിന്നെ പിന്നെ മരിച്ചവരെല്ലാം സഹായിക്കാനായി മോഹനന്റെ അടുക്കലെത്തുകയാണ്. ശുപാർശ വരുന്നത് സ്വന്തം ചേട്ടൻ, പരേതൻ ശങ്കരൻ വഴിയും. അതായത് ‘വണ്ടി’ അടൂരിന്റെ അനന്തരം വഴി മനോജ് നൈറ്റ് ശ്യാമളന്റെ ‘സിക്സ്ത് സെൻസു’ വരെ പോയി കറങ്ങി വന്ന പ്രതീതി. സിനിമയിലെ പ്രേതങ്ങളുടേത് അടിമുടി ഭൌതികപ്രശ്നങ്ങളാണ്. തന്നെ മറന്ന് മറ്റൊരാളെ ഭാര്യ വിവാഹം കഴിക്കുന്നത്, വീടിന്റെ കടം അടച്ചു തീർക്കാത്തത്, മകളെ കാണാനാവാത്തത്... കൂട്ടത്തിൽ പറയട്ടെ, പല നാട്ടിൽ പലവേഷത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ശങ്കരൻ ഒരിക്കൽ മോഹനന്റെ വീട്ടിൽ പാശ്ചാത്യമായ വേഷവിതാനത്തിൽ മഞ്ഞു നനഞ്ഞ് വന്നു കയറിയിട്ട് സോഫയിലിരുന്ന് കാലുകളുടെ ആയാസം തീർക്കുന്ന ഒരു സീനുണ്ട്. ദേഹിയുടെ (ദേഹത്തിന്റെയല്ല) കായക്ലേശം! ശങ്കരന്റെ അലച്ചിലിൽ തന്നെ പൊരുത്തക്കേടിന്റെ വിഷമസമസ്യയുണ്ട്. നിലനിൽ‌പ്പിനാണെന്നാണ് അയാൾ പറയുന്നത്. മരിച്ചവന്റെ നിലനിൽ‌പ്പ്?വിഷമദ്യദുരന്തത്തിൽ കൂട്ടത്തോടെ മരിച്ചവർ (ബന്ധുക്കളല്ല, മരിച്ചവർ തന്നെ) മോഹനനെക്കണ്ട് വിലപിക്കുന്നതിൽ നിന്നും - അയാൾക്കു മാത്രമേ അവരെ കാണാൻ പറ്റുന്നുള്ളൂ- ഒരു കാര്യം ഉറപ്പാണ്. അടിച്ചമർത്തി വച്ചിരിക്കുന്ന വികാരങ്ങൾ കെട്ടുപൊട്ടിച്ച് ‘തോം തോം തോം’ കളിക്കുന്നിടത്ത് കിടന്ന് കറങ്ങുകയല്ല സംവിധായകന്റെ ഇംഗിതം. മറിച്ച് സമൂഹത്തിന്റെ കാലിൽക്കെട്ടി പിന്നാക്കം വലിക്കുന്ന ചില ശക്തികൾക്ക് ബോധമനസ്സുകൾക്കുമേലുള്ള സ്വാധീനം വ്യക്തമാക്കുകയാണ്. ചിത്രാവസാനത്തിലെ ഒരു വരി - ഫലശ്രുതിപരമായ ഉദ്ധരണി- ഇക്കാര്യത്തെ സംശയമില്ലാത്ത വിധം തെളിയിക്കുന്നുണ്ട്. ‘ഒരു മരണം നമുക്കിടയിലൂടെ കടന്നുപോകുന്നുണ്ടെന്ന്’ ആണ് ആ വാക്യം. ചെയ്തു വച്ചിരിക്കുന്ന കാര്യം വേണ്ടരീതിയിൽ ആളുകൾ മനസ്സിലാക്കാതെ പോകുമോ എന്ന ആശങ്കയാണ് സംവിധായകന്റെ ആത്മവിശ്വാസക്കുറവിനൊപ്പം ആ വരിയിലൂടെ സ്ക്രീനിൽ തെളിയുന്നത് എന്നത് വേറെ കാര്യം. അപ്പോൾ ഭൂതകാലം വർത്തമാനകാലത്തിനുമേൽ മുറുക്കുന്ന പിടിയെ, കാലഹരണപ്പെട്ട ഒരു ഗ്രാമീണജീവിതത്തിന് ആധുനികമായ ഒരു നാഗരിക ജീവിതത്തിനുമേൽ മരണത്തിനു ശേഷം കൈവരുന്ന സ്വാധീനമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ശങ്കരനും മോഹനനും എന്നു വരും. ചിത്രത്തിന്റെ മലയാള ശീർഷകത്തിനുപരിയായി നൽകിയിരിക്കുന്ന ആംഗലേയ തലക്കെട്ട് ‘നിഴലും വെളിച്ചവും‘ എന്നാകുന്നു. ശങ്കരനാണ് പ്രസ്തുതത്തിൽ നിഴൽ. അയാൾ ഒരു പിന്തിരിപ്പനായിരുന്നു എന്നതിന് ചിത്രത്തിൽ തെളിവുണ്ട്. അനുജൻ വിവാഹം ചെയ്തുകൊണ്ടു വന്ന ക്രിസ്ത്യാനിപെണ്ണിനെ വീട്ടിൽ കയറ്റാതെ ന്യായം പറയുന്നുണ്ടയാൾ. കാലം തെറ്റിയ സമയത്തുള്ള അയാളുടെ വിവാഹം തന്നെ പെണ്ണിന്റെ അച്ഛന്റെ വയ്യായ്കയെ ചൂഷണം ചെയ്തുകൊണ്ടുള്ള ഒന്നായി മനസ്സിലാക്കുകയാണെളുപ്പം. മരണശേഷം പോലും അയാൾ മുറുക്കിപ്പിടിക്കുന്ന ‘മമതാബോധം’ (പൊസ്സസ്സീവ്നെസ്സ്) പോലും അയാൾ ഇരുട്ടുപറ്റിയ മനസ്സുകാരനാണെന്നതിന് തെളിവായി എടുക്കാവുന്ന കാര്യമാണ്. അയാളൊരു മാഷാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ താലോലിച്ചും വ്യാഖ്യാനിച്ചും ആണ് അയാൾ ചോറ് നേടാൻ. വിപരീതദശയിലാണ് ‘ജീവിച്ചിരിക്കുന്ന’ മോഹനന്റെ ഉപസ്ഥിതി. സാമ്പത്തികമായി സ്വതന്ത്രനും നഗരവാസിയും പരിഷ്കാരിയുമായ അയാൾ, ഭാര്യയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കാനാണ് അവളുമായി അകന്നു താമസിക്കുന്നത്. അവൾ സിനിമയിൽ അഭിനയിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും അയാൾ പ്രശ്നമാക്കുന്നില്ല (‘അനക്കറിയാമെടാ നെന്റെ വെഷമം’ എന്ന് ഭാര്യയുടെ ഷൂട്ടിംഗ് കണ്ടു കൊണ്ട് നിൽക്കുന്നതിനിടയിൽ പ്രത്യക്ഷപ്പെടുന്ന ശങ്കരൻ അനുജനോട് പറയുന്നുണ്ട്. അതയാളുടെ വിഷമം.) അയാളുടെ പാചകജോലികൾ ചെയ്യുന്നത് ഒരു ചെറുപ്പക്കാരനാണ്. നിഴലിന്റെ കാര്യം ഓക്കെ. എന്നാൽ വെളിച്ചം തന്നെയാണോ ടി മോഹനൻ എന്നു ഉറപ്പിച്ചു ചോദിച്ചാൽ കുടുങ്ങും. അടിസ്ഥാനമാലോചിച്ച് തല ചൊറിയേണ്ടി വരും. വെളിച്ചത്തിന്റെ ആപേക്ഷികതയാണ് പ്രശ്നം. മോഹനൻ വെളിച്ചമാണെങ്കിൽ അതിന്റെ നിഴൽ ശങ്കരൻ എന്നോ ജീവിച്ചിരിക്കുന്നവരുടെ നിഴൽ, മരിച്ചവർ എന്നോ പറഞ്ഞ് തത്കാലം തടി തപ്പുക. സ്ത്രീയുടെ നിസ്സഹായാവസ്ഥയിൽ അവളുടെ രക്ഷാകർത്തൃസ്ഥാനം ഏറ്റെടുക്കുന്നയാളിൽ നിന്നും കൂടുതൽ സ്വതന്ത്രയായ ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തേയ്ക്കുള്ള പുരുഷന്റെ അവസ്ഥാന്തരങ്ങളുടെ വച്ചുമാറ്റമാണ് യഥാർത്ഥത്തിൽ പ്രേതബാധയിലൂടെ സംഭവിക്കുന്നത് എന്നു വരാം. താൻപോരിമയുള്ള ഒരു സ്ത്രീയുടെ സ്നേഹിതസ്ഥാനത്തു തുടരുന്നതിൽ മധ്യവർഗപുരുഷനുള്ള അസ്വസ്ഥതകൾ ഈ പ്രേതബാധയിലുണ്ടെന്നു കാണാം. കൂടെ, മരിച്ചവരുടെ മുഴുവൻ അസ്വസ്ഥതകളെ ഉള്ളറിയാനുള്ള കഴിവായി ആ മനഃശല്യത്തെ കഴുകിയെടുക്കാനുള്ള ശ്രമം സിനിമയെ ശിഥിലമായൊരു നെയ്ത്താക്കി അവസാനിപ്പിച്ചു. നാടകസംവിധായകരുടെ ചിട്ടപ്പടിയുള്ള പതിവനുസരിച്ച് സാമൂഹികവിമർശനം മേമ്പൊടിയായി വിതറി കഥാഗതിയെ കനപ്പെടുത്താനുള്ള വിഫലശ്രമം സമകാല മലയാളസിനിമയിൽ കള്ളഗൌരവമായി കടന്നുകൂടിയിട്ടുണ്ട്. ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‘ എന്ന പ്രിയനന്ദനൻ ചിത്രം മറ്റൊരു ഉദാഹരണം. വിപ്ലവകരമായ ആഖ്യാനരീതികൾക്കുപകരം അന്യഥാ കനപ്പെടുത്താനുള്ള ശ്രമം നമ്മുടെ വൃദ്ധസംവിധായകരെ ബാധിച്ചിട്ടുള്ള മറ്റൊരു പ്രേതബാധയായി കണക്കാക്കുന്നതിൽ തെറ്റൊന്നുമില്ല. കഥാപാത്രങ്ങളുടെ സ്വാഭാവിക വികാസങ്ങൾക്കു വരുന്ന മുടന്തിനേക്കാൾ ഭീതിദമായ ഒരു കാര്യം സിനിമയിലുണ്ട്. ചിട്ടവട്ടങ്ങൾക്കുള്ളിലാവുമ്പോൾ അഭിനേതാക്കൾക്ക് വരുന്ന വൈകല്യവും കൃത്രിമത്വവുമാണത്. സുരാജ് വെഞ്ഞാറമൂടിന്റെ കൂട്ടുകാരൻ നിർജീവമായ അവസ്ഥയിലായതിന് ഇത്തരം സിനിമയുടെ കൃത്രിമമായ ചിട്ടവട്ടങ്ങൾക്ക് നല്ല പങ്കുണ്ട്. ( സുരാജിന്റെ കാട്ടിക്കൂട്ടലുകൾക്കുള്ള ന്യായീകരണമല്ലയിത്. അയാളെ ജനപ്രിയനാക്കുന്നത് ആ കാട്ടിക്കൂട്ടലുകളാണെങ്കിൽ അതൊഴിവാക്കി കള്ളത്തൊണ്ടയിൽ സംസാരിക്കുന്ന ഒരു സുരാജ് എന്തിനാണ് ഇത്തരം ഒരു സിനിമയുടെ അവിഭാജ്യതയാകുന്നത്?) രണ്ടു റോളിലാണെങ്കിലും ജയസൂര്യയും ഫലത്തിൽ ഇതേ അവസ്ഥയിലാണ്. കണ്ണൂർ ഭാഷയുടെ ചടുലതപോലും അരോചകമായി തീരുന്നുണ്ട്, ആവർത്തനത്താൽ. സുരാജിന്റെ തിരുവനന്തപുരം ഭാഷപോലെ തന്നെ. തെക്കും വടക്കും കൂട്ടിക്കെട്ടാനുള്ള ഭാഷാപരമായ ശ്രമവും ഇത്തരം സിനിമകളിലെ ക്ലീഷേകളിലൊന്നായി തീർന്നിട്ടുണ്ട്. (അമിതമായ റിഹേഴ്സലുകൾ അടൂരിന്റെ സിനിമയിലെ അഭിനേതാക്കൾക്കുണ്ടാക്കുന്ന ഒരു തരം യാന്ത്രികമായ പെരുമാറ്റ രീതികളെക്കുറിച്ച്, മങ്കടരവിവർമ്മ എഴുതിയത് വച്ചുകൊണ്ട് ഓർക്കുക). പ്രേതം പിടിച്ച മോഹനന്റെ വീട്ടിലെ ചുവരിൽ പതിച്ചു വച്ചിരിക്കുന്ന ചിത്രം ശ്രദ്ധേയമാണ്. മരിച്ചുപോയ സംവിധായകൻ ജോൺ എബ്രഹാമിന്റേതാണ് അത്. ചിത്രം സമർപ്പിച്ചിരിക്കുന്നത് ജോണിനാണ്. (ടി വി ചന്ദ്രന്, പി എ ബക്കർ ഒരു വിഷയമല്ലാതെയായി പോയത് എന്തുകൊണ്ട്? ആലോചിക്കേണ്ട വിഷയമാണത് ) പരസ്യചിത്രങ്ങളുടെ സംവിധായകനും സിനിമയെടുക്കാൻ നടന്ന് പരാജയപ്പെട്ട് അവസാനം സീരിയലിൽ അഭയം തേടുന്ന സുഹൃത്തിന്റെ സാമ്പത്തിക സ്രോതസ്സുമായ മോഹനന്റെ നഗരത്തിലെ വീട്ടിലെ ആ പടം നമ്മുടെ വിഖ്യാത ‘കലാചിത്രങ്ങളെ’ (സോ കോൾഡ് ആർട്ട്ഫിലിംസ്) ബാധിച്ചിരിക്കുന്ന പ്രേതത്തെക്കുറിച്ച് സൂചനകൾ തരാതിരിക്കുന്നില്ല. ഇനി അതും തമാശയാണോ? എങ്കിൽ അങ്ങനെ.

May 27, 2011

ഗുരുവായൂരൊരു...



24 മണിക്കൂർ വാസത്തിനെ ദിവസവാടകയുടെ പട്ടികയിൽ പെടുത്തിയാൽ അതിനൊരു അന്തസ്സുണ്ട്. ആറുമണിക്കൂർ ജോലി എന്നൊക്കെ പറയും പോലെ, അതിൽ മനുഷ്യാവകാശപ്രശ്നവും അന്തർഭവിച്ചിട്ടുണ്ട്. നാലോ അഞ്ചോ മണിക്കൂർ ഒരു മൂട്ട മുറിയിൽ കഴിച്ചുക്കൂട്ടാൻ ഒരു ദിവസത്തെ കൂലി ഈടാക്കിയിട്ട് അതു നിയമപരമായി ശരിയാണെന്ന് വരുത്തിതീർത്താലോ? ആരോട് പറയാനാണ്? തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ വരെ ഏതാണ്ട് അഞ്ച് ആറ്‌ മണിക്കൂർ യാത്രയുണ്ട്. ഗുരുവായൂർ എക്സ്പ്രെസ്സ് എന്ന സൂപ്പർഫാസ്റ്റ് ആനവണ്ടി പുറപ്പെടുന്നത് രാത്രി 10.30ന്. കന്യാകുമാരിയിൽ നിന്നു വരുന്ന തീവണ്ടി പതിവുപോലെ വൈകിയല്ലെങ്കിൽ രാത്രി 11.30 -ഓടേ പെട്ടിയുടെ ഓരത്തെവിടെയെങ്കിലും ചുരുണ്ടു കൂടാം. നിങ്ങൾ ഗുരുവായൂരിലേയ്ക്ക് പോകുന്നത് ഭക്തി മൂത്തായാലും അല്ലെങ്കിലും ഈ ശകടങ്ങളിലേതെങ്കിലും ഒന്നാണ് തെരെഞ്ഞെടുക്കുന്നതെങ്കിൽ ഉറക്കം ഗോപിയാവും. നമ്മുടെ നാട്ടിൽ യാത്രയെന്നാൽ ശിവരാത്രിയെന്നാണ് അർത്ഥം. നിർബന്ധിത ഉറക്കമൊഴിയലാണ് വഴക്കം. അങ്ങനെയായിരിക്കണമെന്ന് സർക്കാർ നിയുക്ത ഉദ്യോഗസ്ഥപ്രഭൃതികൾക്കും ശാഠ്യമുണ്ട്. ‘ഉറങ്ങാനാണെങ്കിൽ വീടിന്റെ മൂലയിൽ ചുരുണ്ടുകൂടിയാൽ പോരേ? പെട്ടിയും പ്രമാണവുമെടുത്ത് ഇതിലു വന്നു കേറേണ്ട കാര്യമുണ്ടോ കാരണവരേ’ എന്നാണ് രാത്രി ഒരുമണിയോടടുത്ത് ടിക്കറ്റു പരിശോധനയ്ക്കെത്തിയ കരിങ്കുപ്പായക്കാരൻ ഒരു ‘സീനിയർ സിറ്റിസണോട്’ തട്ടിക്കയറിയത്. തള്ളിക്കയറ്റവും ബർത്തു തർക്കവും കൊണ്ട് അന്യഥാ ക്ഷീണിച്ച പാവം മനുഷ്യൻ ഒരു വിധം ഉറക്കം പിടിച്ചു വന്നപ്പോൾ, വന്നു തട്ടി വിളിച്ച നടപടിയോട് വാർദ്ധക്യസഹജമായ പരാധീനതയാൽ മുറുറുത്തുപോയി. അതാണ് സന്ദർഭം.

അതങ്ങനെ. വഴിയിൽ അഹിതമൊന്നും സംഭവിച്ചില്ലെങ്കിൽ, ഏഴരവെളുപ്പിന് പ്രസ്തുത ശകടങ്ങൾ ഗുരുവായൂരെത്തും. പിന്നെ പ്രഭാത ആവശ്യങ്ങൾ നിവൃത്തിക്കാനും കുളിക്കാനുമായി ലോഡ്‌ജ് തപ്പുകയാണ് ഏറ്റവും പ്രാഥമികമായ കാര്യം. ദോഷം പറയരുതല്ലോ. സത്രങ്ങൾ ഇഷ്ടം പോലെ കാണാം ആ ഭാഗത്ത്. ദേവസ്വം വക, ബ്രഹ്മസ്വം വക. പിടാക വക. ഇതൊന്നുമല്ലാത്ത വക. ആവശ്യക്കാരന്റെ ഔചിത്യമറിഞ്ഞ് പെരുമാറാൻ മലയാളിയെക്കഴിഞ്ഞേയുള്ളൂ, മറ്റേത് ദേശവും. പക്ഷേ ഗുരുവായൂരത്തെ ഹോട്ടലുകൾ/ലോഡ്‌ജുകൾ ചെക്കൌട്ട് ടൈം എന്നൊരു സുന്ദര സുരഭില നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചിലേടത്ത് 12 മണി. ചിലയിടത്ത് 1 മണി. ഗുരുവായൂർ ടൌൺഷിപ്പ് വക സത്രത്തിൽ 3 മണി. (പേരിലേയുള്ളൂ ടൌൺഷിപ്പ്, നടത്തുന്നത് പ്രമാണിമാരാണ്. ടൌൺഷിപ്പിനു വാടകയിലേ ഉള്ളൂ കമ്പം!) രാവിലെ വന്നു കയറുന്നവർ അരദിവസത്തേയ്ക്ക് മുഴുവൻ വാടകയും കൊടുത്തിട്ട് തലേന്നത്തെ ഉറക്കം ഒന്നുറങ്ങിതീർക്കാൻ വീണ്ടും ഒരു ദിവസത്തെ വാടക കൂടി കൊടുക്കണം എന്നാണ് സമ്പ്രദായം. എത്ര മനോഹരമായ ആചാരങ്ങൾ. ഇതെന്തോന്ന് വെള്ളരിക്കാപ്പട്ടണമോ? സത്രം വ്യാപാരിവ്യവസായികളെല്ലാം കൂടി ഒന്നിച്ചെടുത്തിരിക്കുന്ന വളരെ ആദായകരമായ വ്യവസ്ഥയാണിത്. ഗുരുവായൂർ മറ്റെന്തിലും കൂടുതൽ തീർത്ഥാടനകേന്ദ്രമാണ്. മരണം വരെ അജയ്യനായിരുന്ന കരുണാകരന്റെ ആശയും ആവേശവും ആത്മബലവും കണ്ടാൽ ഉണ്ണിയെപ്പോലിരിക്കുന്ന ഗുരുവായൂരപ്പനായിരുന്നു. പിന്നെ സിനിമാതാരങ്ങളും ശാസ്ത്രജ്ഞരും പുരോഗമനവാദികളും കൂടി പുള്ളിയ്ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്ന, കൊടുത്തോണ്ടിരിക്കുന്ന മൈലേജ് ചില്ലറയല്ല. പ്രതീക്ഷ പ്രതീക്ഷ എന്നു പറയുന്ന സാധനം കൊച്ചങ്ങാവണ്ടിയല്ല. കടം തീർക്കാൻ ഒരു വഴിയുമില്ലാതെ ആത്മഹത്യചെയ്ത കേരളീയ ദമ്പതികൾ അടിക്കും അടിക്കാതിരിക്കില്ലെന്ന പ്രതീക്ഷയിൽ വാങ്ങിക്കൂട്ടി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത് ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ ലോട്ടറിയാണ്. അതങ്ങനെയെങ്കിൽ നാൾക്കുനാൾ ദുരന്തമായിക്കൊണ്ടിരിക്കുന്ന ജീവിതമഹാസാഗരം നീന്തിക്കയറാൻ ഗുരുവായുപുരേശൻ ഒരു കൈ സഹായം ചെയ്യില്ലേയെന്ന് സാധാരണ മനുഷ്യർ- വാ കീറിയ ദൈവം ഇരയും തരും എന്ന വിശ്വാസപ്രമാണക്കാർ- ഒന്നു പ്രതീക്ഷിച്ചു പോയാൽ കുറ്റം പറയാനൊക്കുമോ? ഗുരുവായൂരപ്പാ രക്ഷിക്കണേ !

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? ദൈവസഹായം വേണമെങ്കിൽ കാശിത്തിരി മൊടക്കേണ്ടി വരും എന്ന ലൈനിനാണിപ്പോൾ നാട്ടിലെമ്പാടും പ്രാധാന്യം. ആ വകുപ്പിലാണ് ഗുരുവായൂരത്തെ ലോഡ്‌ജുകളിലെ ഇരട്ടി വാടക. ഒരു ദിവസം നൂറും നൂറ്റമ്പതും വിവാഹം നടക്കുന്നിടത്തെ (ഗുരുവായൂരത്തെ വിവാഹങ്ങൾക്ക് നിശ്ചിത മുഹൂർത്തം വേണ്ട. ജീവിതമാരംഭിക്കാൻ ഏതു നിമിഷവും ഉത്തമം. പക്ഷേ വിവാഹം കഴിഞ്ഞവർ അമ്പലത്തിലേയ്ക്ക് പ്രവേശിക്കരുതെന്ന് അനൌൺസ്മെന്റുകളാൽ ധന്യമാണ് പലപ്പോഴും ചുറ്റമ്പലം. എന്താണാവോ കാരണം? പ്രേമിക്കുന്നവരെ ഇഷ്ടപ്പെടുന്നപോലെ, വിവാഹം കഴിഞ്ഞ് ഇനി അടിയും വഴക്കുമായി വിഴുപ്പലക്കാൻ പോകുന്ന പറപാണ്ടകളെ ഭഗവാൻ കൃഷ്ണൻ ഇഷ്ടപ്പെടുന്നില്ലെന്നാണെങ്കിൽ ആ പുരോഗമനപരമായ നിലപാടിനോട് എനിക്കും ആഭിമുഖ്യമുണ്ട്. ) ലോഡ്‌ജു വാടക ഇങ്ങനെ ഒന്നെടുത്താൽ രണ്ടു് എന്ന മട്ടിലായിരിക്കുന്നത് കീശയിൽ കൈയ്യിട്ടു വാരലല്ലെങ്കിൽ മറ്റെന്താണ്? വഴിപാടും അരവണ വിൽ‌പ്പനയും ആനവൈദ്യവുമൊക്കെയായി കൊഴുക്കുന്ന അകത്തെ ഭക്തിവ്യവസായത്തിന് പുറത്ത് തദ്ദേശീയരുടെ വക നെറ്റിപ്പട്ടം. അപ്പോൾ ഇതാണ് എമ്പ്രാന്റെ വിളക്കത്ത് വാര്യന്റെ അത്താഴം എന്നു പറയുന്നത്. അല്ലാതെ മറ്റേതല്ല.

ഇതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരിൽ പോയത് മസ്കറ്റിൽ നിന്നു വന്ന ഷംസുദീനെ കാണാനാണ്. ഗുരുവായൂരിലാണ് അദ്ദേഹത്തിന്റെ വീടെങ്കിലും ബസ്സിറങ്ങി ഉറക്കച്ചടവുള്ള കണ്ണുകളും ‘കരിയും അഴുക്കും’ പുരണ്ട ജീവിതമായി അതിരാവിലെ ഒരു വീട്ടിൽ ചെന്നു കയറുന്നത്തിന്റെ അന്തസ്സുകേടോർത്ത് ഒരു ലോഡ്‌ജെടുത്തു വൃത്തിയാവാനും നേരം നന്നേ പുലർന്നതിനു ശേഷം മാന്യമായി ആതിഥേയ ഗൃഹത്തിൽ ചെന്നു കയറാനും ഒരു അഭിശപ്ത നിമിഷത്തിൽ തീരുമാനിക്കുന്നു. സത്രത്തിലെ ആഢ്യനായ ചേട്ടൻ കണ്ണും തിരുമിക്കൊണ്ട് ചോദിച്ചത് ഒറ്റയ്ക്കേ ഉള്ളോ എന്നാണ്. അതേ എന്നു പറഞ്ഞപ്പോൾ ഈ പ്രദേശത്ത് ആരെങ്കിലും പരിചയമുണ്ടോ എന്നായി. പിന്നില്ലേ. ഷംസുവെന്ന് പറഞ്ഞ്കേൾക്കാത്ത താമസം അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചു. സ്വദേശക്കാർ. പത്തിരുപത്തഞ്ചുവർഷമായി ഗൾഫിൽ ജോലി നോക്കുന്ന ഷംസുവിനെ ഈ ചേട്ടനറിയില്ലെങ്കിൽ ഞാൻ മുഖാന്തരം അറിഞ്ഞുകൊള്ളട്ടേ എന്ന ഞെളിയലിൽ നമ്പർ കൊടുത്തയുടൻ അയാൾ ഫോൺ വിളിച്ച് ആ കൊച്ചുവെളുപ്പാൻ കാലത്ത് വീട്ടുകാരെ വിളിച്ചുണർത്തി ഞാൻ ആളെങ്ങനെ എന്നു ചോദിക്കുന്നു, എന്നെ അയ്യടാ എന്നാക്കിക്കൊണ്ട്. റൂം കൊടുത്തോട്ടേ, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമല്ലോ എന്നാണ് ചോദ്യോത്തരം. നാണക്കേടെന്നല്ലാതെ എന്തോന്നു പറയാൻ. തടയാൻ അവസരം കിട്ടുന്നതിനു മുൻപ് അങ്ങേവശത്തെ താത്പ്പര്യക്കേടോടെ ഇന്റർവ്യൂ അവസാനിച്ചു. അടുത്ത സീൻ ഷംസു ഒരു കാറുമായി ചീറിപാഞ്ഞു വന്ന് തുണിയുരിഞ്ഞു പോയതുപോലെ നിൽക്കുന്ന എന്നെ - അഴുക്കോടെ, കരിയോടെ, മഞ്ഞച്ചിരിയോടെ, കഴുത്തൊടിഞ്ഞു നിൽക്കുന്ന എന്നെ - തൂക്കിയെടുത്ത് കാറിലിട്ട് തന്റെ വീടുള്ളപ്പോൾ ഇവിടെ വന്ന് ലോഡ്‌ജെടുക്കാൻ കാണിച്ച സാഹസികതയെ അച്ചാലും മുച്ചാലും ചീത്ത പറയുന്നതാണ്. സാമാന്യത്തിലധികം ഇളിഭ്യനായി എന്നു പറഞ്ഞാൽ മതിയല്ലോ.

ഒറ്റയ്ക്കു വരുന്ന എന്തിരവൻമാർക്ക് ലോഡ്‌ജു മുറി നൽകരുതെന്ന് ഗുരുവായൂർ പോലീസിന്റെ പ്രത്യേക നിർദ്ദേശമുണ്ടത്രേ. കാരണം ഇവന്മാർ ആത്മഹത്യ ചെയ്യാൻ വേണ്ടിയാകുന്നു ഗുരുവായൂരിൽ തന്നെ വന്ന് റൂമെടുക്കുന്നത് എന്നാണ് കേരളാപോലീസിൽ തന്നെ പ്രത്യേക വിഭാഗമായ ഗുരുവായൂർ പ്രാദേശിക പോലീസിന്റെ നിഗമനം. വസ്തുനിഷ്ഠമായ തെളിവുകളും ടി കക്ഷികളുടെ കൈയിലുണ്ട്. ജുഡിഷ്യൽ ആക്ടിവിസം പോലെ പോലീസ് ആക്ടിവിസം. കേരളത്തിലെ ആത്മഹത്യകൾ തടയാൻ ഗുരുവായൂർ പോലീസിന്റെ ഒരു ശുഷ്കാന്തിയേ! ഞാൻ ആത്മഹത്യ ചെയ്യാൻ വന്നതല്ലെന്ന് ഒരുത്തന് തെളിയിക്കാൻ എന്തു മാർഗമാണ് നിലവിലുള്ളത്? നിവൃത്തിയില്ലാതെ ഒറ്റയ്ക്കോ തെറ്റയ്ക്കോ വന്നു കയറുന്ന നിർഭാഗ്യവാൻമാർ അതിപുരാതനമായ ഫാൻ ഊരി വീണോ കുളിമുറിയിലെ തുരുമ്പു ബാധിച്ച ഹീറ്ററിൽ നിന്ന് ഷോക്കേറ്റോ നിർവികൽ‌പ്പസമാധി അടഞ്ഞുപോയാൽപോലും ഉത്തരവാദിത്തം, പരേതൻ നൽകിയ പ്രാദേശികഫോൺ നമ്പർകാരന്റെ പിടലിയിലിരിക്കും. അയാൾ ഒർജിനലാണോ ഫെയ്ക്കാണോ എന്നറിയാനാണ് റിസപ്ഷനിസ്റ്റിന്റെ അകാലത്തിലുള്ള ഫോൺ വിളി. ആലോചിച്ചു നോക്കിയാൽ ജനസേവനമല്ലേ ഈ നിയന്ത്രണത്തിനു പിന്നിലുള്ളത്. സ്വയം ചാവൽ നിരോധന നിയന്ത്രണമല്ലേ ഈ കുന്ത്രാണ്ടം? തീർത്ഥാടകരെ പരിഗണിക്കുമ്പോൾ ഇന്നും നാളെയും നിർമ്മാല്യവും മുഴുക്കാപ്പും എന്നൊക്കെ പറഞ്ഞ് അലുഗുലുത്താക്കുന്ന ഭക്തിമൂത്ത ഒഴിയാബാധകളെ ഒരു മണിക്കൂർ മുൻപെങ്കിൽ ഒരു മണിക്കൂർ മുൻപ് പറഞ്ഞുവിട്ട് കൂടുതൽ ആളുകളെ താമസിപ്പിക്കാനുള്ള സൌകര്യമല്ലേ ഹോട്ടലുകാർ ചെയ്തു കൊടുക്കുന്നത്. ആലോചിച്ചാൽ, ശരിയാണ് ഒരന്തവുമില്ല. ഗുരുവായൂർ ദ്വാരകയാണെന്നോ വൈകുണ്ഠമാണെന്നോ മഥുരയാണെന്നോ ഒക്കെയാണ് പാട്ടുകളിൽ. പണ്ട് വഴിനടക്കാൻ വേണ്ടിയുള്ള സത്യാഗ്രഹമൊക്കെ നടന്ന മണ്ണാണ്. എന്നിട്ടെന്താ? ഒരു കാര്യവുമില്ല. ഇപ്പോൾ അതേ മണ്ണിൽ വിളയുന്നത് ശുദ്ധ വിവരക്കേടാണ്, ലാഭക്കൊതിയാണ്, വെള്ളരിക്കയാണ്.

അല്പം ബുദ്ധിത്തകരാറുള്ള നമ്മളെ പാട്ടിലാക്കാൻ വെള്ളരിക്കക്കൃഷികൊണ്ടേ കഴിയുകയുള്ളൂ എങ്കിൽ അങ്ങനെ. വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ?

May 8, 2011

പട്ടിണികൊണ്ട് മെലിഞ്ഞ്..



ഒന്ന്
മറിച്ചു നോക്കിയാലറിയാം, പലതരം ഉപവാസസമരങ്ങൾ നമ്മുടെ പ്രാഗ്ചരിത്രത്തിലുണ്ട്. പഴയകാലത്ത്പ്രണയത്തിന്റെ ആത്മാർത്ഥത തെളിയിക്കാൻ കാമുകൻ നടത്തിയിരുന്ന ഉപവാസമാണ് മടലേറൽ. കാമിനിയുടെ കൺ വെട്ടത്താണ് ഉപവാസം. അവളുടെ കാരുണ്യം പതിഞ്ഞില്ലെങ്കിൽ പട്ടിണിയാൽ മരിക്കുകയേ നിവൃത്തിയുള്ളൂ. പടയിൽ പാതിയ്ക്ക് വച്ച് ഓടിയവനെയും മുതുകിൽ കുന്തം തറച്ചവനെയും പെറ്റത്തള്ള പോലും തിരിഞ്ഞു നോക്കില്ല. പിന്നെ അതേ ഉപവാസം രാജ്യതന്ത്രങ്ങളിലേയ്ക്ക് കടന്നു കയറി. കെ പി പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിൽ രാജശക്തിയെ വരുതിയ്ക്കാക്കിയ പട്ടിണിസമരങ്ങളെക്കുറിച്ചുള്ള വർണ്ണനകൾ ഉണ്ട്. മിക്കപ്പോഴും രാജാധികാരത്തിനെതിരെയുള്ള ബ്രാഹ്മണന്റെ അവസാനത്തെ ആയുധമാണ് പട്ടിണി. സത്യപരിപാലനമെന്ന ഉഗ്രവ്രതത്തോടെ ഒരു ‘ഭൂദേവൻ’ പട്ടിണിയിരിക്കുക, ഏതു പ്രബലന്റെയും ശിരസ്സു താഴ്ത്തുന്ന പരിപാടിയായിരുന്നു. തീവ്രമായ മതബോധത്തിന്റെ കരുത്തിലാണ് പ്രസ്തുതപരിപാടി പൂർവാധികം ശക്തിയായി അരങ്ങേറിയിരുന്നത്. ‘വിശിഷ്ടബ്രാഹ്മണൻ’ പട്ടിണിയിരിക്കുമ്പോൾ മൃഷ്ടാന്നം കഴിക്കാൻ ആർക്കാണു പറ്റുക? ബ്രാഹ്മണശാപത്താൽ കുലഛിദ്രവും വംശനാശവും ഉണ്ടായാൽ? പട്ടിണിയിരിക്കുന്നവന്റെ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്നു സമാധാനം കണ്ടെത്തുകയേ പിന്നെ നിവൃത്തിയുള്ളൂ.

ഒറ്റയ്ക്കുള്ള ഉപവാസത്തിനു പൂജാദ്രവ്യങ്ങളും ഹോമവും മന്ത്രങ്ങളും ആവശ്യമില്ല. രണ്ടാമത്തെ തരം, കൂട്ടത്തോടെയുള്ള ഉഅപവാസ സമരത്തിനു അവയുടെയൊക്കെ അകമ്പടിയുണ്ടാവും. ശത്രുസംഹാരമാണ് അതിന്റെ ലക്ഷ്യം. പനമുക്കത്തു കൈമൾ കുട്ടല്ലൂർ പൂരത്തിന് ദേവനെ തോട്ടികെട്ടി വലിച്ചതിന് അവരുടെ കുലം നശിക്കാൻ വേണ്ടി ആ ക്ഷേത്രത്തിൽ കൂട്ടത്തോടെ ഉപവാസം ആരംഭിച്ചതായി ഒരു ഐതിഹ്യമുണ്ട്. ഒറ്റയ്ക്കുള്ള ഉപവാസം നാടുവാഴികൾക്കോ പ്രമാണികൾക്കോ രാജാവിനോ എതിരെയുള്ള ബലം പിടുത്തമായിരുന്നെങ്കിൽ കൂട്ട ഉപവാസം ദൈവത്തിനു തന്നെ നേരെയുള്ള ‘ആരടാ വീരാ’ ആയിരുന്നെന്ന് അർത്ഥം. കൊല്ലം 932 ൽ കോഴിക്കോടു സാമൂതിരി കൊച്ചി രാജ്യം കീഴടക്കി തൃശ്ശൂരിൽ താമസിച്ചു ഭരണം നടത്തിയ കാലത്ത് കൊച്ചിരാജാവ് ശത്രുവിനെ നശിപ്പിക്കാൻ കൂട്ടപ്പട്ടണി നടത്തി. കൊച്ചീരാജാവിന്റെ ഇംഗിതം സാധിച്ചു എന്നാണ് വിശ്വാസം. വടക്കും നാഥക്ഷേത്രത്തിലെ പഴയ പട്ടിണിപ്പുര ഇപ്പോഴും ഉണ്ട്. സീതയെ അന്വേഷിച്ചുപോയ ഹനുമാനും സംഘവും ലക്ഷ്യം സാധിക്കാനാവാതെ ‘’പ്രായോപവേശം’ നടത്താനൊരുങ്ങിയതിൽ എന്തായാലും ബലം പിടിത്തം ഇല്ല. നിരാശാബോധം കൊണ്ടുണ്ടായ ആത്മപീഡനമായിരുന്നു അത്. ചത്താൽ മതി എന്നായിരുന്നു ഹനുമാന്റെ മനസ്സിൽ. യജമാനൻ പറഞ്ഞേൽ‌പ്പിച്ച കാര്യം ചെയ്യാൻ ശേഷിയില്ലാത്ത ഭൃത്യൻ എന്തുതരം ഭൃത്യനാണ്? നിരുപാധികമായ യജമാനഭക്തിയാണ് ഹനുമാന്റെ വ്യക്തിത്വത്തിന്റെ കാതൽ. അഗ്നിപുരാണം വിവരിക്കുന്ന രീതിയിലുള്ള ഉപവാസങ്ങൾ ( പകലുറങ്ങരുത്, പല്ലു തേയ്ക്കരുത്, സ്ത്രീകളെ തൊടരുത്...) ആത്മബലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പുരാണകഥകളിൽ അവിടവിടെ ആളുകൾ അനുഷ്ഠിക്കുന്നതു കാണാം. കൂട്ടത്തിൽ രസകരമായി തോന്നിയ ഒന്ന് അസിധാരാവ്രതമാണ്. അശ്വമേധകാലത്ത് യുധിഷ്ഠിരൻ അനുഷ്ഠിച്ചവ്രതമാണ്. ആചരിക്കാൻ ഏറ്റവും പ്രയാസമുള്ളത് എന്നാണ് അതിന്റെ വിവരണം. അലങ്കരിച്ച മുറിയിൽ, സകലകാമോദ്ദീപകങ്ങളുമായി നഗ്നയായ പ്രേയസ്സിയോടൊപ്പം ലൈംഗികക്രിയ കൂടാതെ ശയിക്കുക. അതാണ് വ്രതം. വാളിന്റെ വായ്ത്തലയാണ് അസിധാര. അതിന്റെ മുകളിൽ കിടന്നുറങ്ങും പോലെ തന്നെ. അനങ്ങിയാൽ (വ്രതം) മുറിയും! സൂര്യോദയത്തിൽ ‘അനിഷ്ടം’ ഒന്നും സംഭവിക്കാതെ എഴുന്നേറ്റുവന്നാൽ പുരുഷന്റെ ആത്മബലം പതിനായിരം ആനകൾക്കു തുല്യമാവും. ശുക്ലനഷ്ടം വരാത്തതുകൊണ്ടുള്ള തേജസാണ് പുറമേയുള്ള ബോണസ്സ് ! അപ്പോൾ വേണ്ടത്ര കാരണങ്ങളുണ്ടായിട്ടും നഷ്ടപ്പെടാത്ത ബാങ്ക് ബാലൻസ് അഡീഷണൽ ബോണസ്സ്. ചുമ്മാതാണോ അസിധാര, വ്രതങ്ങളുടെ മയൂരശിഖയായത്!

നിയന്ത്രണങ്ങൾ പരാശ്രയത്വം വർദ്ധിപ്പിക്കും. അതാണ് അധികാരപ്രയോഗത്തിന്റെ മനശ്ശാസ്ത്രം. ഇവിടെ പ്രജ (വാർഡ്) പുറത്തല്ല അകത്താണ്. പറഞ്ഞാൽ കേൾക്കാത്തമനസ്സിനെ വരുതിയിലാക്കിയ സന്തോഷമാണ് വ്രതാനുഷ്ഠാനം വഴിയുള്ള ‘ശുദ്ധി’യായി മതങ്ങൾ ‘ജീവാത്മാക്കൾക്ക്‘ നൽകിയത്. മനുഷ്യൻ മരണാഭിമുഖമായി ചരിക്കുന്ന സത്തയാണല്ലോ. അതിജീവനത്തിനുള്ള ആഗ്രഹത്തെ താത്ത്വികമാക്കിക്കൊണ്ട് മരണം സ്വയം വരിക്കാം. സത്യാഗ്രഹത്തെപ്പറ്റി ഗാന്ധി എഴുതി : “ഭീരുത്വത്തേക്കാൾ അക്രമത്തെയാണ് ഞാൻ ഇഷ്ടപ്പെടുക. അന്യനെ ലേശമെങ്കിലും ഹിംസിക്കാതെ പ്രശാന്തമായി മരണത്തെ സ്വയം വരിക്കാനുള്ള ധൈര്യം വളർത്തുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതു സാധിക്കാത്തവൻ കൊല്ലാനും കൊല്ലപ്പെടുവാനുമെങ്കിലും പര്യാപ്തനായിത്തീരണമെന്നാണ് ഞാൻ ഇച്ഛിക്കുക.” മരണത്തെ സ്വയം വരിക്കുന്നതിലുള്ള ഹിംസമാത്രമല്ല, ആശയങ്ങൾ എത്രയൊക്കെ പൊതിഞ്ഞുകെട്ടുമ്പോഴും ആത്മശുദ്ധിയിൽ എതിരാളിയേക്കാൾ മുകളിലാണ് താൻ എന്ന് പറയാതെ സ്ഥാപിക്കാനുള്ള വ്യഗ്രത സത്യാഗ്രഹത്തിലുണ്ട്. അതിലൊരു അതിജീവനമുണ്ട്, വ്യത്യസ്തമായ തരത്തിൽ. ഉപവാസം സ്ത്രീകൾക്കും നിഷിദ്ധമായിരുന്നില്ല, അവർക്ക് അതിനോട് കൂടുതൽ പഥ്യമുണ്ടായിരുന്നുതാനും. സഹനം പഠിപ്പിക്കാൻ മതങ്ങൾക്ക് ഉപവാസങ്ങളോളം നല്ല ടെക്സ്റ്റുബുക്കുകൾ വേറെ ഏതാണ്? ഗാന്ധിജി തന്നെ അമ്മയോടൊപ്പം കുട്ടിക്കാലത്ത് ആചരിച്ചിട്ടുള്ള ഏകാദശിപോലുള്ള ഉണ്ണാവ്രതങ്ങളിൽ നിന്നാണ് പിൽക്കാല ഉപവാസസമരങ്ങളുടെ അലകും പിടിയും നിർമ്മിച്ചെടുത്തത്. പക്ഷേ പക്ഷേ സ്ത്രീയെ തൊടാതെയിരിക്കുന്നതിലോ? ആഹാരം ഉപേക്ഷിക്കും പോലെയല്ല, സ്ത്രീയെ ഉപേക്ഷിക്കുന്നത്. പുരുഷനെ മാത്രമാണ് അസിധാരപോലുള്ള വ്രതങ്ങൾ ലക്ഷ്യമാക്കിയിട്ടുള്ളത്. സാധാരന നിലയിൽ, പ്രതികാരത്തിനുവേണ്ടിയല്ലെങ്കിൽ ഒരു സ്ത്രീയും ഇമ്മാതിരി ‘വൃത്തികേടു’കൾക്ക് മുതിരുമെന്നു തോന്നുന്നില്ല. അസിധാരപോലുള്ള ആചരണങ്ങളിൽ സ്ത്രീയെ സംബന്ധിച്ചുള്ള പ്രാക്തനഭയം കൂടി കടന്നു കയറിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിൽ പേശികുലച്ചു നിൽക്കുന്നത് പൌരുഷത്തെപ്പറ്റിയുള്ള ധാരണകളാണ്. കൂടുതൽ മൂർച്ചയോടെ ഉപയോഗിക്കാനായി പുരുഷഭാവത്തെ കളങ്കം കൂടാതെ രക്ഷിച്ചെടുക്കുന്നതിന്റെ അബോധവഴികളാണ് ഈ ചക്കളത്തിപ്പോരിലുള്ളത്.

രണ്ട്
“ഭീഷണിപ്പെടുത്തി കാര്യം നേടാനുള്ള രാഷ്ട്രീയ അടവായി” ലിൻലിത്ഗോ പ്രഭു വിമർശിച്ച ഗാന്ധിയൻ സമരതന്ത്രം - ഉപവാസം- ഒരു രാത്രി മയക്കത്തിന്റെ ആകസ്മികമായ അവസാനത്തിൽ വെളിപാടുപോലെ ഗാന്ധിജിയ്ക്ക് തുറന്നു കിട്ടിയതാണ്. റൌലറ്റ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ട ഉപവാസത്തിനു മുൻപ്, ചമ്പാരനിൽ അതു പ്രയോഗിച്ചു നോക്കും മുൻപ്, 1911-12 കാലത്ത് ദക്ഷിണാഫ്രിക്കയിൽ വച്ച് ടോൾസ്റ്റോയി ഫാമിലെ കുട്ടികളുടെ സദാചാരവിരുദ്ധമായ പ്രവൃത്തികൾക്ക് സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തും ഗാന്ധിജി ഉപവാസം അനുഷ്ഠിച്ചിരുന്നു. ഒന്നിനു പിറകെ ഒന്നായി. അതിൽ മനഃശുദ്ധീകരണമാണ് ലക്ഷ്യമായിരുന്നത്. തന്റെയും കുട്ടികളുടെയും. 1919 ഏപ്രിൽ ആറാം തീയതിയിലെ 24 മണിക്കൂർ കൂട്ട ഉപവാസത്തിൽ പ്രതിഷേധം മുഖ്യ അജണ്ടയായി. നല്ല അർത്ഥത്തിൽ ഒരു രാഷ്ട്രീയതന്ത്രമായി. പഴയ കൂട്ടപ്പട്ടിണിയിലെന്നപോലെ അപ്രതിരോധ്യനായ ശത്രുവിനു നേരെയുള്ള ഒരു ബലപ്രയോഗം അതിലുണ്ട്, എത്ര തർക്കിച്ചാലും മായ്ക്കാൻ പറ്റാത്ത വിധത്തിൽ. പട്ടിണിയും അവരോധവും എന്ന പുസ്തകമെഴുതിയ പി ഭാസ്കരനുണ്ണി, സ്വശരീരത്തെ വ്രതാനുഷ്ഠാനങ്ങളാലും ഭക്ത്യുപവാസങ്ങളാലും ധർമ്മക്ഷേത്രമാക്കുന്ന ഗാന്ധിജിയുടെ പ്രവൃത്തി, ആത്യന്തിക വിശകലനത്തിൽ കർമ്മം കൊണ്ടുള്ള ബ്രാഹ്മണപദപ്രാപ്തിയായിതീരുന്നു എന്നു വിലയിരുത്തുന്നുണ്ട്. അതവിടെ നിന്നും കടന്നു. 1970 -ൽ സുശീലാ നായർ വേദ് മെഹ്ത്തയോട് പറഞ്ഞത് താൻ ഗാന്ധിജിക്കൊപ്പം കിടന്നിരുന്നത് ഒരു ഹിന്ദു ദൈവത്തിനോടൊപ്പം എന്ന മട്ടിലാണെന്നാണ്. പഠിക്കാൻ കടൽ കടന്നതോടെ ഗാന്ധിജിയ്ക്ക് ബന്ധുക്കളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ജാതിഭ്രഷ്ട് വന്നുപോയ മട്ടിലുള്ള പെരുമാറ്റം ഉണ്ടാക്കിയ മാനസിക പ്രതികരണങ്ങളാവാം ഗാന്ധിജിയുടെ പിൽക്കാല ശാരീരിക വിശുദ്ധനിഷ്ഠയ്ക്കുള്ള മനശ്ശാസ്ത്രപരമായ ഒരു അടിസ്ഥാനം. ഇതു മാത്രമല്ല. നിർണ്ണായക നിമിഷങ്ങളിൽ തീരുമാനമെടുക്കാൻ ഗാന്ധിജി പലപ്പോഴും ആശ്രയിച്ചത് സ്വന്തം അന്തർജ്ഞാനപരമായ കഴിവിനെയാണ്. (‘...ഉറക്കത്തിനും ഉണർവിനും മധ്യേയുള്ള ആ മയക്ക സ്ഥിതിയിൽ - അർദ്ധനിദ്രാവസ്ഥയിൽ - ആണ്, ഒരു സ്വപ്നത്തിലെന്നപോലെ, ആ പുതിയ ആശയം എന്നിൽ പെട്ടെന്ന് ഉദിച്ചത്...’ ആത്മകഥയിൽ നിന്നും) കേൾവിക്കാർ മൂക്കത്തു വിരൽ വച്ചുപോകുന്നതരത്തിൽ പുത്തൻ തന്ത്രങ്ങൾ അവതരിപ്പിക്കുമ്പോഴും അവയുടെ വിജയപ്രാപ്തിയിൽ ഗാന്ധിജി സ്ഥിരപ്രത്യയനായിരുന്നു. കാരണം വ്യക്തം. ജനസമൂഹത്തിനും അതീതശക്തിയ്ക്കും ഇടയിൽ ശരിയായ തീരുമാനങ്ങളുടെയും ആത്യന്തിക വിജയത്തിന്റെയും സംശയലേശമില്ലാത്ത പൌരോഹിത്യത്തെയാണ് ഇത്തരം വെളിപാടുകൾ അടയാളപ്പെടുത്തുന്നത്. വെളിപാടുകൾക്ക് അവതരിക്കാൻ - ഇറങ്ങിവരാൻ - തന്റെ ശരീരത്തെ ശുദ്ധമാക്കി വയ്ക്കണമെന്ന കർക്കശ നിഷ്ഠയിൽ നിന്നും വ്രതാനുഷ്ഠാനങ്ങളുടെ പരീക്ഷണങ്ങൾ, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെക്കുറെ അസാധാരണവും ഭ്രാന്തവും എന്ന് തീർച്ചയാക്കാവുന്ന അന്വേഷണങ്ങൾ , അദ്ദേഹം നടത്തി.

മൂന്ന്
ഗാന്ധിജി മതത്തിൽ മുഴുകി ജീവിച്ച വ്യക്തിയാണ്. 1921 ഒക്ടോബർ 6 ന് എഴുതിയ പരസ്യമായ വിശ്വാസപ്രഖ്യാപനത്തിൽ തന്റെ മതബോധത്തിന്റെ സ്വഭാവത്തെ അക്കങ്ങളിട്ടാണ് വിവരിച്ചിരിക്കുന്നത്. വേദാന്തങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ തുടങ്ങിയ ഹൈന്ദവഗ്രന്ഥങ്ങളിലും അവതാരങ്ങളിലും പുനർജ്ജന്മത്തിലും വർണ്ണാശ്രമധർമ്മത്തിന്റെ യഥാതഥമായ വൈദികാർത്ഥത്തിലും ഗോ സംരക്ഷണത്തിലും വിഗ്രഹാരാധനയിലുമുള്ള തന്റെ വിശ്വാസത്തെ സംശയമില്ലാതെ ഗാന്ധിജി അതിൽ എടുത്തെഴുതിയിട്ടുണ്ട്. ഇവയിലൊക്കെയുള്ള വിശ്വാസം സാധാരണജനങ്ങൾ കാണുന്നതിൽ നിന്ന് തുലോം വ്യത്യസ്തമായ അർത്ഥത്തിലാണെന്ന് അദ്ദേഹം പറയുന്നു. മതത്തെക്കുറിച്ചു പറന്ന കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു ഉപമ അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്, അതിങ്ങനെയാണ്. “ഹിന്ദുമതത്തോട് എനിക്കു തോന്നുന്ന വികാരം എന്റെ സ്വന്തം പത്നിയോടു തോന്നിയിട്ടുള്ളതു തന്നെയാണ്. എന്റെ പത്നിക്കല്ലാതെ ലോകത്തിലെ മറ്റു യാതൊരു സ്ത്രീകൾക്കും എന്റെ മനസ്സിൽ സഹോദരപരമായിട്ടല്ലാതെ വേറെയാതൊരു സ്ഥാനവുമില്ല. എന്റെ പത്നി കളങ്കരഹിതയാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നില്ല. എനിക്ക് കാണുവാൻ സാധിക്കുന്നതിലധികം കുറ്റം അവർക്കുണ്ടാവാം. എന്നാൽ ഞങ്ങളെ ബന്ധിച്ചിരിക്കുന്ന പാശത്തിന്റെ പിരിമുറുക്കത്തിനു ഇതുകൊണ്ട് യാതൊരു ഹാനിയും തട്ടുന്നില്ല.”

റൊമേൻ റോളണ്ട് ‘മഹാത്മാഗാന്ധി’ എന്ന പുസ്തകത്തിൽ എടുത്തെഴുതിയതാണിത്. 1924 ലാണ് ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1920 ൽ സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിലെ അദ്ധ്യാപകർ അനുഷ്ഠിക്കേണ്ട പ്രധാനവ്രതങ്ങളിൽ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം ഗാന്ധിജി ഊന്നി പറയുന്നു. ഈ വ്രതമില്ലാതെ സത്യവ്രതവും അഹിംസാവ്രതവും നോക്കുക എളുപ്പമല്ലെന്നും അന്യസ്ത്രീകളെ ശൃംഗാരദൃഷ്ട്യാ നോക്കാതിരിക്കുന്നതിനു പുറമേ വിചാരത്തിൽ കൂടി വികാരമത്തനാവാതെയിരിക്കുന്നതും അത്യാവശ്യമാകുന്നു എന്നുമാണത്. വിവാഹിതനാണെങ്കിൽ സ്വന്തം ഭാര്യയെ ഭോഗോപകരണം മാത്രമായി കരുതാതെ ജീവിതത്തിലെ യഥാർത്ഥ ‘സഹധർമ്മിണി’യായി പരിഗണിച്ച് സമ്പൂർണ്ണമായ പരിശുദ്ധിയെ പാലിക്കണമെന്നാണ് ഗാന്ധിജിയുടെ നിർദ്ദേശം. ഭൃത്യന്റെ സ്ഥാനത്തു നിൽക്കുന്ന ഒരാൾ സ്വന്തം ഭാര്യയെക്കാളും ഉത്തരവാദിത്തത്തോടെ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഭാര്യയുടെ സ്നേഹത്തേക്കാൾ വലുതായി കരുതേണ്ടതല്ലേ എന്നൊരു പ്രശ്നമുണ്ട്. ഭാര്യയെ വിഷയഭോഗത്തിനു വേണ്ടി മാത്രം സ്നേഹിക്കുന്നതിൽ എന്തു നന്മയാണുള്ളത്? അതുകൊണ്ടും കൂടിയാണ് അദ്ദേഹം ബ്രഹ്മചര്യദീക്ഷയെടുത്തത്.

മതത്തിൽ മുഴുകി ജീവിക്കുന്നവർ, ബാഹ്യാചാരങ്ങളെ വിട്ട് മതാനുഭവത്തിന്റെ ആഴത്തിലേയ്ക്ക് കൂപ്പുകുത്തുന്ന മിസ്റ്റിക്കുകൾ ഉൾപ്പടെ, സ്വയം ഒരു സ്ത്രീയായും ദൈവത്തെ തന്റെ പുരുഷനായും കാണാനാണ് കൌതുകം കാണിച്ചിട്ടുള്ളത് എന്ന് നമുക്ക് അറിയാം. അവിടെ വിധേയത്വമാണെങ്കിൽ ഗാന്ധിജിയുടെ വാക്കുകളിൽ കാണുന്നത് അധീശത്വമാണ്. മതത്തോടുള്ള വ്യക്തിഗതമായ താത്പര്യത്തെയാണ് ഭാര്യയോടുള്ള സ്നേഹമായി അദ്ദേഹം അടിവരയിടുന്നത് എന്നു മറക്കുന്നില്ല. എങ്കിലും സ്ത്രീയെ കൂടെ ശയിച്ചാലും ‘കളങ്കിത’യാക്കാതിരിക്കുക എന്ന നിഷ്ഠ അതിലുള്ളത് കാണാതിരിക്കേണ്ടതില്ല. ‘അവളുടെ’ വിശുദ്ധി അങ്ങനെ തന്നിലൂടെ വെളിവാക്കപ്പെടുന്നതുപോലെ ദേശത്തിന്റെ വിശുദ്ധിയും അതിലെ ‘ആണുങ്ങൾ’ക്ക് വിളംബരം ചെയ്യാനാവും. ഹിന്ദുരാഷ്ട്രം എന്ന സങ്കൽ‌പ്പത്തെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ലെങ്കിലും താൻ വിശ്വസിക്കുന്ന മതം ‘വിളിപ്പുറത്തുള്ള സ്ത്രീ’യാണെന്ന ആശയത്തിൽ നിന്ന് ‘ഭാരതമാത’യിലേയ്ക്ക് ഒരു കടൽദൂരമൊന്നും ഇല്ല. ജീവിതത്തിൽ ഉണ്ടാവേണ്ട സമഗ്രബോധത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെപ്പറ്റി പറഞ്ഞു കൊണ്ട് ഗാന്ധിജി മതത്തെയും രാഷ്ട്രീയത്തെയും വേറെ വേറെ കള്ളികളിലാക്കി മാറ്റി നിർത്തുന്നില്ല. അതുകൊണ്ടാണ് ‘രാഷ്ട്രീയയജ്ഞ’ത്തിനെരിക്കാനുള്ള വിറകുകൾ മൊത്തം ഗാന്ധിജി തന്റെ മതവിശ്വാസത്തിൽ നിന്നും കടന്നെടുത്തത്. ‘സമ്പൂർണ്ണ ബ്രഹ്മചാരിയായിരിക്കുന്ന ഒരാളിനേ അഹിംസയുടെ മാർഗദർശിയാവാൻ കഴിയുകയുള്ളൂ’ എന്ന് ഗാന്ധിജി ആവർത്തിച്ചു പറയുന്നുണ്ട്. സ്വന്തം ഭാര്യയുമായി സന്താനോല്പാദനപരമല്ലാത്ത ലൈംഗികബന്ധങ്ങളിൽ ഒരു കാലഘട്ടം മുഴുവൻ ഗാന്ധിയന്മാർ അനുഭവിച്ച കുറ്റബോധത്തിന് കാരണം ഈ ആശയങ്ങളാണ്. സ്ത്രീപുരുഷപ്രണയങ്ങളിൽ ലൈംഗികത കടന്നുവരുന്നതോടെ സ്വാർത്ഥതയും പകയും പോലുള്ള വികാരങ്ങളാൽ ബന്ധത്തിന്റെ വിശുദ്ധി കെട്ടുപോകുന്നതിനെപ്പറ്റി ഗാന്ധിയൻ എന്നവകാശപ്പെടുന്ന സുകുമാർ അഴീക്കോടിനെ പോലുള്ളവർ ഇക്കാലത്തും എഴുതുന്നതു കാണുക. (അഴീക്കോടിന്റെ ആത്മകഥ)

റോളണ്ടിന്റെ ജീവചരിത്രത്തിന്റെയും ഗുജറാത്ത് വിദ്യാപീഠത്തിലെ നിർദ്ദേശത്തിന്റെയും കാലത്തെയും പറ്റി തൊട്ടു മുൻപ് എഴുതിയത് വെറുതെയല്ല. അവിടങ്ങളിൽ കണ്ടതിൽ നിന്നു വ്യത്യസ്തമായി പിൽക്കാലത്തുണ്ടായ പഠനങ്ങളിലെ ഗാന്ധിയുടെ തുറന്നു പറച്ചിലുകൾ ‘ഗാന്ധിജിയും സ്ത്രീയും’ എന്ന വിഷയത്തെ പലതരത്തിൽ അപനിർമ്മിക്കലിനു വിധേയമാക്കിയിട്ടുണ്ട്. രാജ് മോഹൻ ഗാന്ധിയുടെ ‘മോഹൻ‌ദാസിൽ’ സരളാദേവിയുമായുണ്ടായിരുന്ന ഗാന്ധിജിയുടെ ബന്ധം കസ്തൂർബായ്ക്കുണ്ടാക്കിയ ശക്തമായ മാനസികവേദനകളെക്കുറിച്ച് പറയുന്നുണ്ട്. കാലം 1919-20. ഗാന്ധിജിയും സരളാദേവിയും ആത്മീയദമ്പതികളായിരുന്നു. ആഭയ്ക്കും മനുവിനും മുൻപ് ‘അസിധാരാ’ പരീക്ഷണത്തിനു ഗാന്ധിജിയുടെ ഇണ സരളാദേവിയായിരുന്നു. ഇന്നത്തെ ആൾദൈവാശ്രമങ്ങളുടെ പ്രഭാവലയം അന്ന് ഗാന്ധിജിയുടെ ജീവിതപരിസരത്തുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. മിലിഗ്രഹാം പൊള്ളാക്ക്, സോഞ്ചാ ഷ്ലെസിൻ, ഈസ്റ്റർ ഫാറിംഗ്, നില്ല ക്രാം കുക്ക്, മർഗരറ്റ് സ്പീഗൽ, മീര ബെൻ എന്ന മാഡ്‌ലിൻ സ്ലെഡ്.. അദ്ദേഹത്തെ വലയം ചെയ്തു നിന്ന വിദേശസ്ത്രീകളുടെ നിരയ്ക്കു പുറമേയാണ് സരളാദേവിയുടെയും പ്രഭാവതിയുടെയും കഞ്ചൻ ഷായുടെയും സുശീലാ നായരുടെയും മനു ആഭാമാരുടെയും കൂട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ. മനുവിനോടൊപ്പം പൂർണ്ണനഗ്നനായി കിടക്കുന്ന ഗാന്ധിയെ കണ്ടിട്ട് അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫർ പുരുഷോത്തം രാജിവച്ചു പോയ ഒരു കഥയുണ്ട്. മനുവിനെ തന്റെ ബ്രഹ്മചര്യം പരീക്ഷിക്കാനുള്ള വസ്തുവായി സ്വയം തെരെഞ്ഞെടുത്ത ഗാന്ധി, തന്റെ പരീക്ഷണങ്ങളിൽ അവർക്കെന്തായിരുന്നു അനുഭവം എന്ന് തുറന്നെഴുതാൻ, നല്ലവണ്ണം നിർബന്ധിച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തിനു നേർ സാക്ഷിയായിരുന്ന മനു, ദേവദാസ് ഗാന്ധിയോടൊപ്പം റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക് പോവുന്നതാണ് അവസാന കാഴ്ച. അവരുടെ ഭാഗത്തു നിന്നുള്ള ഒരെഴുത്ത് പിന്നീട് ഉണ്ടായില്ല. കൌമാരകാലത്തുണ്ടായ ലൈംഗിക പരീക്ഷണങ്ങൾ അവരുടെ വ്യക്തിത്വത്തെ എന്താക്കി മാറ്റിയെന്നും വ്യക്തമല്ല. നവഖാലിയിലെ തീയണയ്ക്കാനുള്ള യജ്ഞത്തിനിടയ്ക്കാണ് ഗാന്ധിജി മനുവിനെ വിളിച്ചു വരുത്തി ‘അസിധാരവ്രതം’ കൈക്കൊണ്ടത്. ഒരു തരത്തിലും അണക്കാൻ പാറ്റാതെ ആളിക്കത്തിക്കൊണ്ടിരുന്ന വർഗീയതയുടെ ജ്വാലകളെ അണയ്ക്കാനുള്ള മാനസികശേഷി ഗാന്ധിജി നേടിയെടുത്തത് ആ സഹനത്തിലൂടെയാണ്. അവർ പരസ്പരം അമ്മ കളിക്കുകയായിരുന്നു എന്ന് കെ അരവിന്ദാക്ഷൻ എഴുതുന്നു. അങ്ങനെയൊരു പാരസ്പര്യം അവിടെ ഉണ്ടെങ്കിൽ, അതൊരു പാരസ്പര്യമായിരുന്നെങ്കിൽ സ്വശരീരം ക്ഷേത്രമായി ഉപയോഗിച്ച ഗാന്ധിജിയുടെ നഗ്നതയിൽ നവഖാലി ശാന്തമായതു പോലെ മനുവിൽ നിന്നും എന്തെങ്കിലും ഉണ്ടാവേണ്ടതായിരുന്നില്ലേ? എന്താണ് ഈ പരീക്ഷണങ്ങളുടെ ഒക്കെ ഫലമായി അവരിൽ നിന്ന് രാജ്യത്തിന് അല്ലെങ്കിൽ സ്വന്തം ജീവിതത്തിനു് കിട്ടിയ മിച്ചം? ഈ വ്രതത്തെ തന്നെ അസിധാരയെന്ന് ഇനിയും വിവക്ഷിക്കുന്നതിൽ ഒരു യുക്തിഭംഗം ഉണ്ട്. സകലകാമത്തോടെയും സ്ത്രീയെ സമീപിച്ച് ക്ലീബമായി രാത്രി തീർക്കുന്നതാണ് അസിധാരയുടെ സ്വഭാവം. ‘അമ്മയുടെ നഗ്നതയ്ക്കു മുന്നിൽ കുഞ്ഞിന്റെ നഗ്നത’ എന്ന മട്ടിലാണ് വ്യാഖ്യാതാക്കൾ ഗാന്ധിജിയുടെ പരീക്ഷണത്തെ കൊണ്ടു നടക്കുന്നത്. അത്തരമൊരു ‘ഭാവത്തിന്റെ’ പരകോടിയിൽ ആത്മബലം, പരിശുദ്ധി, സുതാര്യത തുടങ്ങിയവ ഏതു വഴിയിലൂടെ ഒഴുകി നിറയും എന്നൊരു അന്വേഷണത്തിനു പുറപ്പെടുന്നവർ വഴിയാധാരമാവും. എഴുന്നേറ്റു നിൽക്കാൻ ശേഷിയില്ലാത്തവന്റെ അഹിംസയും പിറന്നു വീണ കുഞ്ഞിന്റെ ആത്മനിയന്ത്രണവും അല്ലല്ലോ വിഷയം.


മതം നൽകിയ വിറകായിട്ടും ഉപവാസങ്ങൾ അതിന്റെ പെരുമയോടെ ഇപ്പോഴും ഗാന്ധിജിയെ ഓർത്തും ഓർക്കാതെയും രാജ്യതന്ത്രങ്ങളിൽ നില നിൽക്കുന്നുണ്ട്. അതിനേക്കാൾ കടുത്ത ആത്മീയ പരീക്ഷണമായി നിലനിൽക്കേണ്ട ‘അസിധാര’ കുറ്റിയറ്റു പോയി. ലൈംഗികാതിക്രമങ്ങൾ ഒരു ക്രമവുമില്ലാതെ കൂടുന്ന ആസുരകാലത്തെങ്കിലും ആൺ സ്വഭാവശുദ്ധിയുടെ അഗ്നിപരീക്ഷമായി അതു തിരിച്ചു വരേണ്ടതല്ലേ? അങ്ങനെ ചിന്തിക്കുന്നതിനെ പോലും നോക്കി ഇങ്ങനെ അശ്ലീലചിരി ചിരിച്ചാൽ പിന്നെങ്ങനെയാണ്?