November 22, 2010

ഞങ്ങളെ തൊട്ടു കളിച്ചവരാരും...



“പോലീസ് ഞങ്ങൾക്ക് പുല്ലാണ്’ എന്നു പറഞ്ഞാൽ പോലീസ് ഞങ്ങൾക്ക് പുല്ലിൽ കൂടിയ എന്തോ ആണെന്നാണ് അർത്ഥം. അത്രയും ഗമണ്ടനായ സംഗതിയെ വകവയ്ക്കേണ്ടതില്ലെന്ന് സ്വയം അനുശാസിക്കുന്നതിന്റെ ഭാഗമാണ് ആ കാറൽ. ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ട് പലതരത്തിൽ പേടിക്കേണ്ടതായ സംഗതികളെ, വ്യക്തിഗതമായ ഭയങ്ങളെ, പമ്പയോ തൂതപ്പുഴയോ കടത്തി പറഞ്ഞു വിടാം. ഒപ്പം കേൾക്കുന്നവരിലേയ്ക്ക് ഒരു ശക്തി പ്രസരിപ്പിക്കുകയും ചെയ്യാം. തങ്ങളെക്കുറിച്ചൊരു മതിപ്പുണ്ടാക്കാം. ബോഫോഴ്സ് കേസിൽപ്പെട്ട രാജീവ്‌ഗാന്ധിയെ പ്രതിപക്ഷം ചുരുക്കിക്കെട്ടിയത് “ഗലി ഗലി മേം ശോർ ഹേ, രാജീവ ഗാന്ധി ചോർ ഹേ’ എന്നു പറഞ്ഞാണ്. ഒരു വിളംബരത്തിന്റെ ഫലമാണ് ഈ മുദ്രാവാക്യത്തിന്. കുറ്റപ്പെടുത്തൽ നേരിട്ട് ഏറ്റെടുക്കുന്നില്ല. ഗലികളിൽ അങ്ങനെ കേൾക്കുന്നു എന്നാണ്. അതാവട്ടെ ഒച്ചയും ആയിട്ടുണ്ട് എന്ന്. നമ്മളായിട്ട് മിണ്ടാതിരിക്കണോ എന്നാണ് അത് ചോദിക്കുന്നത്.

ഭാഷയുടെ പലതരത്തിലുള്ള വിനിയോഗങ്ങളിലൊന്നാണ് മുദ്രാവാക്യവും. സവിശേഷമായ മറ്റൊരു വ്യവഹാരരൂപം. പഴഞ്ചൊല്ലുകൾ പോലെ ഈ പുതുച്ചൊല്ലുകൾ ഭാഷയുടെ അന്തസത്തയെ ഉള്ളിലടക്കുന്നു എന്ന തോന്നൽ വെറുതെയല്ല. താളാത്മകത സ്വതസ്സിദ്ധമാണതിന്. ലളിതമായിരിക്കണം, വൈകാരിക തീവ്രതയുണ്ടാവണം. ഇങ്ങനെയൊക്കെ ആകുമ്പോഴേ സംഗതി കേൾക്കുമ്പോഴേ മനസ്സിൽ കയറിക്കൂടൂ. തീവ്രതയേറും തോറും വ്യക്തിവിദ്വേഷപരമാവും എന്നൊരു ദോഷമുണ്ട്. തലമറിക്കുന്ന രീതിയിലുള്ള വൈരുദ്ധ്യമാണ് മറ്റൊരു പ്രശ്നം. ‘ചോരച്ചാലുകൾ നീന്തിക്കയറിയ,’ ആളുകൾ അടുത്ത നിമിഷം ‘തല്ലുന്നേ കൊല്ലുന്നേ തല്ലി തല്ലി ക്കൊല്ലുന്നേ’ എന്നു വിളിക്കുന്നു. അതും ‘പോലീസ് പുല്ലാ’ണെന്നു ആർത്ത അതേ നാവുകൾ വച്ച്. അതൊക്കെ പോട്ടേ, സൂര്യനിലെ കളങ്കമുണ്ടോ ആരെങ്കിലും വകവയ്ക്കുന്നതായിട്ട്? മുദ്രാവാക്യങ്ങളുടെ പരിണാമങ്ങളിലൂടെ ഒരു വാമൊഴി ചരിത്രം സാധ്യമാണോ? അല്ലെങ്കിൽ തിരിച്ച് ചരിത്രത്തിലൂടെ അതിന്റെ വാമൊഴി സംഗ്രഹങ്ങളിലേയ്ക്ക് ഇടുങ്ങിയ ഒരു കിളിവാതിലായി മുദ്രാവാക്യങ്ങൾക്ക് ഒരു നിലനിൽ‌പ്പുണ്ട്. ഭൂതകാലസംഭവങ്ങളെ-അവയെത്ര അപ്രധാനമായിരുന്നാലും ശരി- പൊതുബോധം എങ്ങനെ സംഗ്രഹിച്ചു എന്ന് അന്വേഷിച്ച് തിരിഞ്ഞു നോക്കുന്നത് രസമാണ്. നമ്മുടെ ആസന്നഭൂതകാലത്തിലെ പ്രത്യേക ഘട്ടമായ വിമോചനസമരകാലം മുദ്രാവാക്യങ്ങളാൽ സ‌മൃദ്ധമായിരുന്നു. അവയുടെ അനുരണനങ്ങൾ ഇന്നും വറ്റാത്ത കറകളായി നാവുകളിൽ പറ്റിപ്പിടിച്ചു കിടപ്പുണ്ട്. കാലം അതിന്റെ പ്രതിലോമപരമോ പുരോഗമനപരമോ ആയ കാൽ‌പ്പാടുകളെ പതിപ്പിച്ചിട്ടിരിക്കുന്ന അടയാള വാക്യങ്ങൾ, സംഘർഷം നിറഞ്ഞ കാലത്ത് പൂവിടർത്തുന്ന സർഗാത്മകതയുടെ പ്രത്യക്ഷലക്ഷണമായിട്ട് കണക്കിലെടുക്കാമോ?

1959 ജൂൺ 13 നാണ് അങ്കമാലിയിൽ വെടിവയ്പ്പ് നടന്നത്. വിമോചനസമരത്തിന്റെ നാൾ വഴിയിലെ ഒരു പ്രധാനസംഭവം. അവിടെ മരിച്ചത് കാളവണ്ടിക്കാരൻ പാപ്പച്ചൻ, മരം വെട്ടുകാരൻ ദേവസ്സി, ലോറിക്ലീനർ വറീത്, പനമ്പു നെയ്തുകാരൻ കൊച്ചുവറീത്, കോഴിക്കൊട്ട പൈലി എന്നിവർ. രണ്ടുപേർ കുര്യപ്പൻ വർഗീസും ഹൈസ്കൂൾ വിദ്യാർത്ഥിയായ കുഞ്ഞവിര പൌലോസും ആശുപത്രിയിൽ വച്ചു മരിച്ചു. പരിക്കേറ്റവർ വേറെ. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്നവരെ പോലീസ് പ്രാണരക്ഷാർത്ഥം വെടിവച്ചു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അങ്കമാലിക്കാരല്ലാതിരുന്നിട്ടും സെന്റ് ജോർജ്ജ് ഫെറോനാ പള്ളിയിൽ മരിച്ച ഏഴുപേർക്കു വേണ്ടി കല്ലറകളുയർന്നു. ‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ലെന്നാ’യിരുന്നു അവിടെ നിന്നും ഉയർന്ന മുദ്രാവാക്യം. ‘അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും’ വിമോചനസമരത്തിന്റെ പ്രധാന മുദ്രകളിലൊന്നായി. കമ്മ്യൂണിസ്റ്റുകാരുടെ ജാഥകൾ ഭീഷണി പറഞ്ഞതും അങ്കമാലിയെ ചൂണ്ടിക്കാട്ടിയാണ്, ‘കണ്ടോടാ കണ്ടോടാ അങ്കമാലി കണ്ടോടാ’ എന്ന് അവർ തിരിച്ചു വിളിച്ചു.

അങ്കമാലി വെടിവയ്പ്പിന്റെ രണ്ടാം ദിവസം, തിരുവന്തപുരത്തെ വെട്ടുക്കാട്ടിലും പുല്ലുവിളയിലും പോലീസ് വെടിവയ്പ്പുണ്ടായി. രക്തസാക്ഷികൾ വീണ്ടും അഞ്ച്. പേമാരിയും കടൽക്ഷോഭവും കാരണം പട്ടിണിയിലമർന്നു കിടന്ന കടലോരഗ്രാമങ്ങൾക്ക് ജീവനൌഷധമായി പുതിയ മുദ്രാവാക്യം കിട്ടി. “ഞങ്ങടെ നെഞ്ചിലെ ചോരയ്ക്ക് നിങ്ങടെ കൊടിയുടെ നിറമെങ്കിൽ ആ ചെങ്കൊടിയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും”. പതിനെട്ടു ദിവസം കഴിഞ്ഞപ്പോൾ ഇ എം എസ്സിന്റെ പോലീസ് വീണ്ടും വെടി വയ്പ്പ് നടത്തി. ഇത്തവണ ചെറിയ തുറയിൽ. 3 പേരാണ് അവിടെ മരിച്ചു വീണത്. സിൽ‌വ, ലാസർ എന്നീ പുരുഷന്മാരും അഞ്ചുകുട്ടികളുടെ അമ്മയും ഗർഭിണിയുമായ ഫ്ലോറിയും. പോലീസ് അതിക്രമത്തിന്റെ മൂർത്തരൂപമായി മാറി ഫ്ലോറി. സ്ത്രീയെ അതും ഗർഭിണിയെ കൊല്ലുന്ന പോലീസ്, അവരെ അഴിച്ചു വിട്ട് അനങ്ങാപ്പാറനയവുമായിരിക്കുന്ന ഭരണകൂടം, എന്തിന് അടങ്ങണം?
“തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭർത്താവില്ലാ നേരത്ത്
ഫ്ലോറിയെന്നൊരു ഗർഭിണിയെ
വെടിവെച്ചുകൊന്ന സർക്കാരേ
പകരം ഞങ്ങൾ ചോദിക്കും”
വിമോചനസമരപാതയിൽ ഏറ്റവും ശ്രദ്ധയാർജ്ജിച്ച മുദ്രാവാക്യമാണ്. സമരത്തെ അനുകൂലമാക്കാൻ പോന്ന മുഴുവൻ വൈകാരികതയും സമാഹരിച്ചു വച്ചിരിക്കുന്ന സാരസ്വതം! കേരളത്തിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സമരങ്ങളും വെടിവയ്പ്പുകളും നടന്നത് എന്നറിയണം. ജൂൺ 15 നു സ്കൂളുകൾ തുറക്കും എന്ന് സർക്കാർ. തുറപ്പിക്കില്ലെന്ന് പുതിയ വിദ്യാഭ്യാസനിയമത്തിൽ കലിയും കലിപ്പും പൂണ്ട സഭയും മന്നത്തു പദ്മനാഭനും. “മന്നം പൂട്ടിയ സ്കൂളു തുറക്കാൻ എം എന്നു മീശ കിളിർത്തിട്ടില്ല’ എന്നു വിളിച്ചുകൊണ്ടാണ് സമരക്കാർ സർക്കാർ സ്കൂളുകൾ പിക്കറ്റു ചെയ്തത്. (എം എൻ ഗോവിന്ദൻ നായർ അന്ന് പാർട്ടി സെക്രട്ടറി. മന്ത്രിമാർക്കും മീതെയാണ് അന്നും പാർട്ടിസെക്രട്ടറി എന്ന് പൊതുജനത്തിനറിയാം) സംഭവം ശരി തന്നെ. സ്കൂളുകൾ തുറന്നില്ല. തുറക്കാൻ സമ്മതിച്ചില്ല. “പൂട്ടിക്കോ പൂട്ടിക്കോ സ്കൂളിപ്പം പൂട്ടിക്കോ, പൂട്ടിയില്ലെങ്കിൽ പൂട്ടിക്കും ചുട്ടുകരിക്കും നോക്കിക്കോ” എന്ന് സമരക്കാരുടെ വക വേറൊരു ഭീഷണീ മുദ്രാവാക്യം. ‘കുട്ടിസഖാക്കൾ ഞെട്ടട്ടേ, കെട്ടിത്തൂങ്ങി ചാവട്ടെ, അരിവാൾ ഭരണം അറബിക്കടലിൽ’ എന്നും ആവേശങ്ങൾ മുഴങ്ങി. സമരക്കാരെ പുറത്തു നിന്ന് ഇറക്കുമതി ചെയ്തു എന്ന ആരോപണവുമായി പരിഹാസത്തോടെ കമ്മ്യൂണിസ്റ്റുകാർ പാടിയത് : “ഇ എം എസ്സിനു ജാഥ നടത്താൽ കൂലിക്കാരെ കൂട്ടണ്ട” എന്നാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മുദ്രാവാക്യം ഏറ്റു ചൊല്ലാൻ ആളെകിട്ടാത്ത അവസ്ഥ വരച്ചിട്ടിട്ടുണ്ട്, ചെറുകാടിന്റെ ‘പ്രമാണി’യിൽ. ‘പ്രമാണി’യിൽ മാത്രമല്ല, എസ് കെ പൊറ്റക്കാട് അക്കാലത്ത് എഴുതിയ ഒരു കഥയിലും - ഒരു തീവണ്ടിയാത്ര- അക്കാലത്ത് മുഴങ്ങിയ ഒരു മുദ്രാവാക്യത്തെ കേന്ദ്രതത്ത്വമായി ആവിഷ്കരിച്ചിട്ടുണ്ട്. കഥയിൽ ഒരു കൂട്ടം പിള്ളാർ കൂടിനിന്ന് മുഴക്കുന്ന മുദ്രാവാക്യമാണ്, ‘ഈയെമ്മെസ്സേ കൊലയാളീ, തോക്കുകളൊക്കെ നിറച്ചോളൂ, പോലീസൊക്കെ പുല്ലാണ്....’എന്ന്. കുട്ടികളുടെ സംഘത്തിന്റെ സമരവീര്യ ചിത്രീകരണത്തിലൂടെ വിമോചനസമരത്തിന്റെ അപക്വതയെ/ ബാലിശത്വത്തെ പുറത്തിടാനായിരുന്നു പൊറ്റെക്കാടിന്റെ ശ്രമം എന്നു തോന്നുന്നു.
സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് മുഴങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ ജാതിയെയും ശാരീരിക വൈകല്യങ്ങളെയും നേരിട്ടു പരാമർശിച്ചുകൊണ്ട് എതിരാളിയുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇ എം എസ്സിന്റെ വിക്കും കെ സി ജോർജ്ജിന്റെ മുടന്തും ചാത്തൻ മാസ്റ്ററുടെ ജാതിയുമാണ് “വിക്കാ ഞൊണ്ടീ ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം” എന്ന മുദ്രാവാക്യത്തിൽ പരിഹാസത്തിനു വിധേയമാകുന്നത്. മന്ത്രി മന്ദിരത്തിലും ഇരിങ്ങാലക്കുട ടി ബിയിലും ഒപ്പം ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പടുന്ന ഒരു മുസ്ലീം സ്ത്രീയുടെ പേരിൽ ചാത്തൻ മാസ്റ്ററെ അപഹസിച്ചുകൊണ്ട് ഇറക്കിയ മുദ്രാവാക്യം ഇങ്ങനെ : “മൈമുനാബീവീനെ കട്ടോണ്ടു പോകുമ്പോൾ.... ..ചാത്തന്റെ ചൊടി കണ്ടോ?” അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്ന രീതിയിൽ ആളുകൾ വാപൊത്തി ചിരിച്ച് അശ്ലീലമാക്കിയ മട്ടിലുള്ളതാണ് പ്രസ്തുതം. ഒളിഞ്ഞുനോട്ടവും ജാതി അധിക്ഷേപമാണ് അതിന്റെ കാതൽ. പ്രകടമായ ലൈംഗിക പരാമർശമുള്ളവയും കൂട്ടത്തിലുണ്ട്. “സി പിയെ വെട്ടിയ നാടാണേ, ഓർത്തുകൊള്ളൂ നമ്പൂതിരി” എന്നു തുടങ്ങി ചിലതൊക്കെ വിരലു ചൂണ്ടുന്ന ഭീഷണിയുള്ളതാണ്. വിദ്യാഭ്യാസബില്ലിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്തു വന്ന മന്നത്തിനെ ഒതുക്കാൻ 1958 മേയ് 24 -ന് പേക്കോലവും ചുമന്നു കമ്മ്യൂണിസ്റ്റുകാർ കോട്ടയത്ത് ജാഥ നടത്തി. “എം എൻ നാടു ഭരിക്കട്ടെ, മന്നം തൂങ്ങിച്ചാവട്ടെ’ എന്നാണ് അവരു വിളിച്ചത്. അതിന്റെ ചൊൽത്താളം പിന്നെ മന്നത്തിന്റെ സ്വന്തം ആൾക്കാർ ഏറ്റെടുത്തു. “മന്നം നാടു ഭരിക്കട്ടേ, എം എൻ തൂങ്ങി ചാവട്ടെ’ എന്നവർ തിരിച്ചു വിളിച്ചു. ‘എമ്മാ തൊമ്മാ തെമ്മാടി’ എന്ന് എം എന്ന്‌ വിളിപ്പേരും കിട്ടി. ആഭ്യന്തര മന്ത്രി അച്യുതമേനോൻ ‘ചോരക്കൊതിയൻ ചേലാടൻ’. ‘അച്യുതമേനോൻ , അറുകൊലമേനോൻ’എന്നൊരു വട്ടപ്പേരും സമരക്കാർ കനിഞ്ഞ് അദ്ദേഹത്തിനു നൽകിയിരുന്നു.

ചെങ്ങറസമരത്തിന് അനുഭാവം പ്രഖ്യാപിച്ച് സമരം നടത്തിയ പുതിയ തലമുറക്കാരുടെ ‘മാലിന്യം’ വൃത്തിയാക്കാൻ മഹിളാ അസോസിയേഷൻ‌കാർ പിറ്റേന്ന് സെക്രട്ടറിയേറ്റു പരിസരത്ത് ചൂലേന്തി, അടിച്ചുതളി സമരം നടത്തിയിരുന്നല്ലോ. ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് സാറാജോസഫും കൂട്ടുകാരും ചൂലും പൊക്കിപ്പിടിച്ച് നടത്തിയതുമായിരുന്നില്ല, 1959 ജൂലായ് 18-നു കോട്ടയത്ത് പുതുതായി രൂപം കൊണ്ട വിമോചനസമരസമിതിയുടെ വനിതാവിഭാഗം കുറ്റിച്ചൂലുമായി നടത്തിയതാണ് ഈ വിഭാഗത്തിൽ ചരിത്രത്തിലാദ്യം എന്നു തോന്നുന്നു. അതു ഒരിടവും വൃത്തിയാക്കാനായിരുന്നില്ല. “ അരിവാളല്ലിതു ചുറ്റികയല്ലിതു കുറ്റിചൂലാ സർക്കാരേ..” എന്നായിരുന്നു സിംഹികളുടെ ഗർജ്ജനം. അങ്ങനെ ഉയർത്തിപ്പിടിച്ച കുറ്റിച്ചൂൽ കേരളസമരചരിത്രത്തിൽ ശാശ്വതരൂപകമായി!

1959 ജൂലായ് 31 ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിട്ടുകൊണ്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തു. ‘ഇ എം എസ്സേ മുങ്ങിക്കോ റഷ്യയിൽ പോയി പൊങ്ങിക്കോ’ എന്നും പാടിയാണ് അതിന്റെ ആഹ്ലാദപ്രകടനം പരക്കെ നടന്നത്. തുടർന്നുള്ള തെരെഞ്ഞെടുപ്പ് നടന്നത് 1960 ഫെബ്രുവരി ഒന്നിന്. കമ്മ്യൂണിസ്റ്റുപാർട്ടിക്ക് ഒറ്റയ്ക്കു നിൽക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു. അപ്പുറത്ത് കോൺഗ്രസ്സും മുസ്ലീം ലീഗും പി എസ് പിയും ചേർന്ന മുക്കൂട്ടു മുന്നണി. (മന്നം ചാക്കോ ശങ്കർ പട്ടം മമ്മതുകോയാ സിന്ദാബാദ് !) ‘തെക്കു തെക്കൊരു ദേശത്തായിരുന്നു’ കമ്മ്യൂണിസ്റ്റ്വിരുദ്ധമുന്നണിയുടെ തുറുപ്പു ചീട്ടെങ്കിൽ ‘മുക്കൂട്ടില്ല മുന്നണിയില്ല ഒറ്റയ്ക്കാണേ മാളോരേ, കൂട്ടിക്കെട്ടിയ മുന്നണികണ്ടീ, കൂറ്റൻ ചെങ്കൊടി താഴില്ലെ’ന്നും നീട്ടിപ്പാടി പാർട്ടി പ്രവർത്തകർ ആവേശം ചോരാതിരിക്കാൻ അണകെട്ടി. കാര്യമുണ്ടായിരുന്നില്ല. മുക്കൂട്ടു മുന്നണിയുടെ പ്രഭാവത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി തോറ്റു. തുന്നം പാടിയോ എന്തോ? (മു. മു :94 സീറ്റ്, ക. പാ: 29 സീറ്റ്) തോൽ‌വിയിൽ പടപ്പാട്ടുകൾക്കുള്ള സ്ഥാനം എന്തായിരുന്നെന്ന് അളക്കുക എളുപ്പമല്ല. എങ്കിലും ഒന്നുറപ്പാണ്, ‘രാഷ്ട്രീയം’ മനസ്സിലാവുന്ന രീതിയിൽ ജനങ്ങളിലെത്തിക്കുക എന്ന ദൌത്യം മുദ്രാവാക്യങ്ങൾ നിറവേറ്റി എന്ന കാര്യം.

ഇന്നും ഉപ്പന്റെ വിലാപം പോലെ ഇടയ്ക്കിടക്ക് കേൾക്കാറില്ലേ, ചെയ്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന പല്ലവികൾ, ഭരണപക്ഷത്തിന്റെ ഘോരചതികൾ ജനം അറിഞ്ഞില്ലെന്ന, നനഞ്ഞ പടക്കം പോലെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധ മുറുമുറുപ്പുകളുടെ അനുപല്ലവികൾ? പൊതുബോധവുമായി ഉടമ്പടിയുള്ള ധാരണകളെ ലാളിത്യത്തിൽ മുറുക്കിക്കെട്ടി ജനത്തിന്റെ കൈവെള്ളയിൽ വെച്ചുകൊടുക്കുന്ന ഒരു കാലത്തെയാണോ എന്തോ നാം രാഷ്ട്രീയപ്രബുദ്ധതയെന്നു വിളിച്ചു വരുന്നത്...ആ... ആർക്കറിയാം?

പുസ്തകം
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും - കെ രാജേശ്വരി

November 14, 2010

ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും...



ബ്രസീലിയൻ ചിന്തകൻ പൌലോഫ്രെയറുടെ (1927-1991)‘മർദ്ദിതരുടെ ബോധനശാസ്ത്രത്തിൽ’ ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെ സംഖ്യയിട്ട് കൊടുത്തിട്ടുണ്ട്. അവയിങ്ങനെ.
1. അദ്ധ്യാപകൻ പഠിപ്പിക്കുന്നു. കുട്ടികൾ പഠിക്കപ്പെടുന്നു
2. അദ്ധ്യാപകന് എല്ലാം അറിയാം. കുട്ടിൾക്ക് ഒന്നുമറിയില്ല
3. അദ്ധ്യാപകൻ ചിന്തിക്കുന്നു. കുട്ടികൾ ചിന്തയ്ക്ക് വിഷയമാകുന്നു
4. അദ്ധ്യാപകൻ സംസാരിക്കുന്നു. കുട്ടികൾ താഴ്മയോടെ കേൾക്കുന്നു
5. അദ്ധ്യാപകൻ അച്ചടക്കം നടപ്പിലാക്കുന്നു. കുട്ടികൾ അച്ചടക്കം പാലിക്കുന്നു
6. അദ്ധ്യാപകൻ തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതു സ്വീകരിക്കുന്നു
7. അദ്ധ്യാപകൻ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ആപ്രവർത്തനത്തിന്റെ മിഥ്യാബോധം ലഭിക്കുന്നു
8. അദ്ധ്യാപകൻ കാര്യപരിപാടിയുടെ ഉള്ളടക്കം തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതിനോട് പൊരുത്തപ്പെടുന്നു
9. അദ്ധ്യാപകൻ തൊഴിൽ പരമായ പ്രാമാണ്യവും വിജ്ഞാനസംബന്ധമായ ആധികാരികതയും കൂട്ടിക്കലർത്തി കുട്ടികളുടെ സ്വാതന്ത്ര്യത്തിനെതിരെ തിരിച്ചു വിടുന്നു
10. പഠനക്രിയയിൽ അദ്ധ്യാപകൻ പ്രവർത്തകനും കുട്ടികൾ വസ്തുക്കളും ആകുന്നു.
വാക്കുകളുടെ മുഴക്കമാണ് ഈ ആഖ്യാനവിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം. വിഷയത്തെ യാന്ത്രികമായി ഓർമ്മ വയ്ക്കുന്നതിലേയ്ക്കാണ് കുട്ടിയെ ഇതു നയിക്കുന്നത്. അതായത് അവരെ സംഭരണികളാക്കുന്നു എന്ന്. എത്ര കൂടുതൽ സംഭരണികളിൽ നിറയ്ക്കുന്നോ അത്രയും നല്ല അദ്ധ്യാപകനാവും അയാൾ. അങ്ങനെ നിറച്ചുകൊള്ളാൻ എത്ര വിധേയത്വത്തോടെ ഇരിക്കുന്നോ അത്രയും നല്ല വിദ്യാർഥിയാവും കുട്ടി. ശാസകസമൂഹത്തിന്റെ ശീലങ്ങളാണ് സ്കൂളിൽ നടപ്പാവുന്നത്. അപമാനവീകരണത്തിന്റെ ഈ ശീലങ്ങളെ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്ന അദ്ധ്യാപകനാണ് സമൂഹത്തിന്റെ ദൃഷ്ടിയിലും നല്ല അദ്ധ്യാപകൻ. പ്രശ്നത്തെ അവതരിപ്പിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകൻ വിദ്യാർത്ഥി എന്ന മേൽ - കീഴ് വിഭജനം അവസാനിക്കുകയും അദ്ധ്യാപക-വിദ്യാർത്ഥി, വിദ്യാർത്ഥി-അദ്ധ്യാപകൻ എന്നീ പുതിയ പ്രയോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും. കാരണം അയാൾ സംവാദത്തിലേർപ്പെട്ടു കൊണ്ട് പഠിക്കുകകൂടി ചെയ്യുകയാണ്. കുട്ടികൾക്ക് സ്വന്തം ചിന്തയിലൂടെ അയാളെയും പഠിപ്പിക്കാനുണ്ട്. ബ്രസീലിൽ നിന്നും ചിലിയിൽ നിന്നും നേടിയെടുത്ത ആശയങ്ങളിൽ നിന്നു രൂപപ്പെട്ടതിനാൽ ഫ്രെയർ ഈ വിപ്ലവകരമായ ക്ലാസ് മുറി പരിഷ്കാരത്തിന് വിമോചനാത്മക വിദ്യാഭ്യാസം എന്നാണ് പേരു നൽകിയത്. സാമൂഹിക പരിവർത്തനം ലക്ഷ്യമിടുന്ന വിപ്ല്വകാരികൾക്ക് ഇടക്കാല പരിപാടിയായി പോലും ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വിപ്ലവകാരികളാണെങ്കിൽ സംവാദാത്മകർ (ഡയലോജിക്കൽ) ആയേ തീരൂ എന്നും ഫ്രെയർ എഴുതി.

ലോകബാങ്ക്, യുനെസ്കോ, യൂണിസെഫ്, യു എൻ ഡി പി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ 1990 മാർച്ച് 5 മുതൽ 9 വരെ തായ്‌ലാൻഡിലെ ജ്യോംതിയനിൽ നടന്ന ലോകവിദ്യാഭ്യാസസമ്മേളനമാണ് ആഗോളതലത്തിൽ -വിശേഷിച്ച് വികസ്വരരാജ്യങ്ങളിൽ - നിലവിലുള്ളതിനെ മാറ്റി പകരം പുതിയ വിദ്യാഭ്യാസപദ്ധതിയ്ക്കുവേണ്ടിയുള്ള സത്വര നടപടികളെ നിർദ്ദേശിച്ചത്. ഏവർക്കും വിദ്യാഭ്യാസം (Education for All) എന്ന മുദ്രാവാക്യത്തെ മുന്നോട്ടു വച്ച സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 'വികസ്വരരാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ’ പ്രബന്ധത്തിലും വട്ടമേശാ രേഖകളിലും പിന്നീട് ഡി പി ഇ പിയ്ക്കും അനുസാരി പദ്ധതികൾക്കും രൂപം നൽകിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും അടിത്തറയുണ്ട്. കേരളത്തിൽ പുതിയ പാഠ്യപദ്ധതി എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന സംഗതി കൂലംകഷമായ മാറ്റത്തിന്റെ മുന്നുപാധികളാണ്. അദ്ധ്യാപക പരിശീലനത്തിലും അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിലുമായി പരാമർശിക്കപ്പെടുന്ന ചില താക്കോൽ വാചകങ്ങൾക്ക് പിന്നിലുള്ള ചിന്തകരെയും അവരുടെ ആശയങ്ങളെയും ഒന്നടുത്തു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

അവയിലൊന്ന് ‘ശിശുകേന്ദ്രിതം’(Child centered) എന്ന വാക്കാണ്. അദ്ധ്യാപകകേന്ദ്രിതമായിരുന്ന (ഇപ്പോഴുമായ) വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി അതിനെ ശിശുകേന്ദ്രിതമാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും പ്രവർത്തനങ്ങളിലൂടെയുള്ള പഠനത്തിന്റെ മെച്ചം ചൂണ്ടിക്കാട്ടിയതും ജോഹാൻ ഹെൻ‌ട്രിച്ച് പെസ്റ്റലോസിയാണ് (1746-1827) വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠനം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വസ്തുക്കൾ, പഠനസാമഗ്രികൾ എന്ന രീതിയിൽ ക്ലാസ് മുറികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും പെസ്റ്റലോസിയുടെ കാലത്താണെന്ന് പറഞ്ഞുകേൾക്കുന്നു. അതായത് വസ്തുക്കളിലൂടെ അനുഭവങ്ങൾ നൽകി അറിവു നിർമ്മിക്കപ്പെടുക എന്ന പ്രക്രിയയെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. വസ്തുക്കൾ ഉപയോഗിച്ചുള്ള ആശയ നിർമ്മാണത്തെ ‘വസ്തുപാഠം’ എന്നാണ് അദ്ദേഹം വിളിച്ചത്. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു താക്കോൽ വാക്കായ, അനുഭവാത്മകപഠനത്തിലേയ്ക്കുള്ള (Experimental Learning) ചുവടുവയ്പ്പായിരുന്നു ഇത്.

ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി.(1859-1952) സ്ഥിരനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു. ചെയ്തു പഠിക്കുക എന്ന സമീപനത്തെ വിദ്യാഭ്യാസചിന്തയിൽ സമർത്ഥമായി ഇണക്കിയ ആളുകൂടിയാണദ്ദേഹം. പഠനം ആവശ്യങ്ങളിൽ അധിഷ്ഠിതവും താത്പര്യം ജനിപ്പിക്കുന്നതും ആക്കിതീർക്കാനാണ് ഡ്യൂയി പരീക്ഷണങ്ങളിൽ ഉത്സാഹിച്ചത്. ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പ്രോജക്ടുകൾ വിദ്യാഭ്യാസത്തിലെ ‘ഉദ്ഗ്രഥിതസമീപനം’ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. വിദ്യാഭ്യാസം, ജീവിതപ്രശ്നം തന്നെയാണെന്നും നാളത്തെ ജീവിതത്തിനുവേണ്ടിയുള്ള വെറും തയാറെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂയിയുടെ കാഴ്ചപ്പാടുകൾ പുതിയ പാഠ്യപദ്ധതിയിൽ കാര്യമായി തന്നെ കയറിപ്പറ്റിയിട്ടുണ്ട്. പ്രോജക്ട് പഠനം, പ്രവർത്തനങ്ങളിലൂടെയുള്ള പഠനം (learning by doing), തൊഴിൽ പഠനം, പ്രശ്നപരിഹരണ പഠനം, സഹവർത്തിതപഠനം (Collaborative Learning) തുടങ്ങിയ സ്വീകരിച്ചിരിക്കുന്നത് ജോൺ ഡ്യൂയിയുടെ സങ്കൽ‌പ്പനങ്ങളിൽ നിന്നാണ്.

സ്വിസ്സർലണ്ടുകാരനായ ജീൻ പിയാഷേയാണ് (1896-1980) ജ്ഞാനനിർമ്മിതിവാദത്തെ വിദ്യാഭ്യാസത്തിൽ കടത്തി വിടുന്നതിൽ മുഖ്യപങ്കു വഹിച്ച ചിന്തകൻ. അറിവ് മുൻ‌കൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ നമ്മിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് എന്നാണ് പിയാഷേ പറഞ്ഞത്. അതുകൊണ്ടു തന്നെ അത് അത്യന്തികമായ യാഥാർത്ഥ്യമല്ല. അറിവ് എന്താണെന്ന അതി പുരാതനകാലം മുതൽക്കുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ മനശ്ശാസ്ത്രത്തിന്റെ കൂടി സഹായം തേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ് പിയാഷേ ചെയ്തത്. ഡാർവിന്റെ പരിണാമവാദം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം കൊണ്ടാകാം ചുറ്റുപാടുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വയം നടത്തുന്ന നിരീക്ഷണങ്ങൾക്ക് പഠനപ്രക്രിയയിൽ പിയാഷേ മുഖ്യ പ്രാധാന്യം നൽകി. അദ്ധ്യാപകർക്ക് ഉപയോഗിക്കാനുള്ള മാന്വലുകളുടെ അത്ര നിർബന്ധിതമല്ല വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എന്നു പറഞ്ഞുകൊണ്ട് അദ്ധ്യാപകൻ പഠിതാവാകേണ്ടതിന്റെ ആവശ്യകതയിൽ പിയേഷേ ഊന്നി.

പുതിയ വിദ്യാഭ്യാസരീതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മുഴങ്ങിക്കേട്ടിട്ടുള്ള പേര് പക്ഷേ ഇവരുടേതാരുടെയുമല്ല. റഷ്യക്കാരനായ ലഫ് വീഗോട്സ്കി (1896-1934) യുടേതാണ്. കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും സ്റ്റാലിന്റെ റഷ്യയിൽ കനത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടും അദ്ദേഹം നിരന്തരമായ അന്വേഷണങ്ങളിൽ മുഴുകി. സംഭാവനകളുടെ കനം മരനത്തിനു ശേഷമാണ് ലോകം അറിഞ്ഞു തുടങ്ങിയതെന്നു മാത്രം. ‘ബോധനമനഃശാസ്ത്രമാണ്’ (Pedagogical Psychology) അദ്ദേഹം ജീവിച്ചിരുന്ന കാലത്തിറങ്ങിയ മുഖ്യകൃതി. താൻ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കുട്ടിയെ സഹായിക്കുന്നത് സവിശേഷമായ സാംസ്കാരിക ഉപകരണങ്ങളാണെന്ന് വിഗോട്സ്കി പറഞ്ഞു. അവയെ മാനസിക ഉപകരണങ്ങൾ (ചിഹ്നവ്യവസ്ഥകൾ, സാങ്കേതിക വിദ്യകൾ, ഓർക്കാനുള്ള തന്ത്രങ്ങൾ...തുടങ്ങിയവ) ഭൌതിക ഉപകരണങ്ങൾ ( പുസ്തകം , പേന, സ്ഥാപനങ്ങൾ....തുടങ്ങിയവ) എന്നിങ്ങനെ തിരിക്കാം. സമൂഹത്തിൽ ഇടപെടുക എന്നതിനർത്ഥം സാംസ്കാരിക ഉപകരണങ്ങളുമായി ഇടപെടുക എന്നതാണ്. സാംസ്കാരിക ഉപകരണങ്ങൾ, സ്വതവേ പരിമിതനായ മനുഷ്യന്റെ ശേഷികളെ അപരിമിതമാക്കുന്നു.

രണ്ടുതരം മാനസികധർമ്മങ്ങൾ കുട്ടികൾക്ക് സാധ്യമാവുന്നുണ്ട് എന്നാണ് വിഗോട്സ്കിയുടെ കണ്ടെത്തൽ. താഴ്ന്ന മാനസിക ധർമ്മങ്ങളും (ഓർമ്മ, സംവേദനം, ശ്രദ്ധ..തുടങ്ങിയവ) ഉയർന്ന മാനസികശേഷികളും (യുക്തി, ആസൂത്രണം, അമൂർത്തചിന്ത...തുടങ്ങിയവ) വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത് ഉയർന്ന മാനസികശേഷികളുടെ വികാസത്തിനാണ്. ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന പഠനനേട്ടത്തിന്റെ ഒരു നിലയും (കറന്റ് ലെവൽ) മറ്റൊരാളിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന മറ്റൊരുനിലയും (പൊട്ടെൻഷ്യൽ ലെവൽ) ഉണ്ട്. കൂട്ടുച്ചേർന്നുള്ള പഠനത്തിൽ തന്നേക്കാൾ അറിവുള്ള ഒരാളുടെ സഹായത്താൽ ഉയർന്ന നില കൈവരിക്കാൻ കുട്ടിയ്ക്ക് കഴിയുന്നു. ഗ്രൂപ്പുകൾ മാറിക്കൊണ്ടിരുന്നാൽ കൈവരിക്കാവുന്ന പഠനസാദ്ധ്യതകളും മാറും. (ഡ്യൂയിക്ക് ഗ്രൂപ്പ് മാറ്റം, ജനാധിപത്യത്തിന്റെ പരിശീലനമാണ്) അങ്ങനെ വ്യക്തിഗതമായ നിലവിലുള്ള സാധ്യതയുടെയും എത്തിച്ചേരാവുന്ന ഉയർന്ന സാധ്യതകളുടെയും ഇടയിലാണ് പഠനം നടക്കുന്നത്. ഈ മേഖലയെ ZPD (സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്) എന്ന് വിഗോട്സ്കി വിളിക്കുന്നു. കേരളത്തിൽ ഒരുപാട് വിമർശനം ഏറ്റു വാങ്ങിയ ‘കൈത്താങ്ങ്‘(സ്കഫോൾഡിംഗ്) എന്ന പ്രയോഗം വിഗോട്സ്കിയുടെ ആശയത്തിൽ നിന്നും കടന്നു വന്നതാണ്. അദ്ധ്യാപകൻ പഠനത്തിൽ വിദ്യാർത്ഥിക്കു താങ്ങു നൽകുന്ന ‘ഫെലിസിറ്റേറ്റർ’ മാത്രമാണെന്ന ആശയം, സർവജ്ഞനും ഒഴിഞ്ഞ പാത്രത്തിൽ ജ്ഞാനം എന്ന ഭിക്ഷ വിളമ്പുന്നവനും സമാദരണീയനായ മാതൃകയുമാണെന്ന പാരമ്പര്യരീതിയ്ക്ക് ദഹിക്കുന്നതല്ല. അതേ കൈതാങ്ങാണ് സഹപഠനത്തിൽ കുട്ടിയ്ക്ക് കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിയും നൽകുന്നത് എന്നു വരുമ്പോൾ ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ സർവ പ്രാമാണിത്തം ഒന്നുകൂടി താഴുന്നു. ഇതാണ് എതിർപ്പിന്റെ മൂലകാരണം. സഹകരണ പഠനം (co-operative learning) സഹവർത്തിത പഠനം (collaborative learning ) തുടങ്ങിയ കൽ‌പ്പനകളെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനാവും വിധം വികസിപ്പിച്ചതും വിഗോട്സ്കിയാണ്.

നേരത്തേ ലഭിച്ച അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആളായി കുട്ടിയെ അവതരിപ്പിക്കുന്ന ജ്ഞാനനിർമ്മിതിവാദത്തിന്റെ ശക്തനായ വക്താവാണ് അമേരിക്കക്കാരനായ ജെറോം എസ് ബ്രൂണർ (1915-) പിയാഷെ, ജോൺ ഡ്യൂയി തുടങ്ങിയവരുടെ ആശയങ്ങളെ ഇദ്ദേഹം കുറേകൂടി മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത്. ഒരു സമൂഹം അതിലെ അംഗങ്ങളുടെ തുടർച്ചയായ പരിഗണനയ്ക്കു വിഷയമാകണമെന്ന് കരുതുന്ന മുഖ്യപ്രശ്നങ്ങളെയും തത്ത്വങ്ങളെയും മൂല്യങ്ങളെയും കേന്ദ്രീകരിച്ച നടത്തുന്ന പാഠ്യപദ്ധതിയ്ക്ക് ബ്രൂണർ നൽകിയ പേര് ‘ചാക്രിക പാഠ്യപദ്ധതി’ (Spiral Curriculum) എന്നാണ്. നമ്മുടെ പ്രശ്നാധിഷ്ഠിത പാഠപുസ്തകങ്ങളിലേയ്ക്കുള്ള മേൽ‌പ്പാലമാണ് ബ്രൂണറുടെ ഈ ആശയം. കുട്ടി സ്വയം കണ്ടത്തുന്ന അറിവാണ് മെച്ചപ്പെട്ടത്. നിരീക്ഷണം, അളക്കൽ, തരം തിരിക്കൽ, പ്രവചനം, വിശദീകരിക്കൽ, നിഗമനത്തിലെത്തൽ തുടങ്ങിയ മാനസികശേഷികൾ ഉപയോഗിച്ച് വേണം പഠനം നടക്കാൻ. ഇതിനു ബ്രൂണർ നൽകിയ പേരാണ് കണ്ടെത്തൽ പഠനം (Discovery Learning). സെന്റർ ഫോർ കോഗ്നിറ്റീവ് സ്റ്റഡീസ്, ഹാർവാർഡിൽ സ്ഥാപിച്ചുകൊണ്ട് പഠനം എന്ന ബൌദ്ധികപ്രക്രിയ(cognitive process)യ്ക്ക് ബ്രൂണർ പ്രത്യേക അടിവര നൽകി. വിഗോട്സ്കിയോട് ബ്രൂണർക്ക് പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സങ്കൽ‌പ്പമായ ‘സംസ്കാരത്തിന്റെ ഉപകരണങ്ങൾ’ ആർജിക്കാനുള്ള കഴിവായിട്ടാണ് ബ്രൂണർ ‘ബുദ്ധിശക്തി’യെ നിർവചിച്ചത്.

1983-ലാണ് ‘ബുദ്ധിയുടെ ബഹുമുഖം’ (Multiple intelligence) എന്ന വ്യത്യസ്തമായൊരു സിദ്ധാന്തം ഹൊവാർഡ് ഏൾ ഗാർഡ്‌നർ (1943-) അവതരിപ്പിക്കുന്നത്. പരീക്ഷവഴി അളന്നെടുക്കാൻ കഴിയും എന്നു വിശ്വസിച്ചിരുന്ന, മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പത്തെയാണ് നാസി ജർമ്മനിയിൽ നിന്ന് അഭയം തേടി അമേരിക്കയിലെത്തിയ മാതാപിതാക്കളുടെ മകനായ ഗാർഡ്‌നർ തകർത്തത്. ‘ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യങ്ങളിൽ വിലമതിക്കാൻ ഇടയുള്ള, പ്രശ്നപരിഹാരം നടത്താനോ ഉത്പ്പന്നങ്ങൾ രൂപകൽകൽ‌പ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ബുദ്ധി എന്ന് അദ്ദേഹം വിളിച്ചത്. ആദ്യം പല ആളുകളും ഈ സിദ്ധാന്തം ഉൾക്കൊള്ളാൻ മടിച്ചെങ്കിലും വമ്പിച്ച സ്വാധീനമാണ് ബഹുമുഖ ബുദ്ധിയെന്ന ആശയം പിന്നീട് ഉണ്ടാക്കിയത്. 1. ഭാഷാപരമായ ബുദ്ധി 2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി 3. ദൃശ്യസ്ഥലപരമായ ബുദ്ധി 4. ശാരീരിക ചലനപരമായ ബുദ്ധി 5. സംഗീതപരമായ ബുദ്ധി 6. വ്യക്ത്യാന്തരബുദ്ധി 7. ആന്തരിക വൈയക്തിക ബുദ്ധി 8. പ്രകൃതിപരമായ ബുദ്ധി തുടങ്ങിയവയാണ് ബുദ്ധിയുടെ ബഹുമുഖങ്ങൾ. ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പഠനസമ്പ്രദായത്തിന് ഓർമ്മശക്തിമാത്രം പരീക്ഷിക്കുന്ന പഠന-മൂല്യനിർണ്ണയ രീതിയേക്കാൾ മികവുണ്ടാവുമല്ലോ. അമേരിക്കയിലെ ന്യൂസിറ്റി സ്കൂളിൽ പ്രതിവർഷം ആയിരക്കണക്കിനാളുകൾ വിദ്യാഭ്യാസത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ സിദ്ധാന്തം നടപ്പിലാക്കിയ സ്കൂളുകൾ വ്യക്തമായ പുരോഗതി കാണിച്ചു എന്ന പഠനങ്ങൾ കാണിക്കുന്നു എങ്കിലും ‘ബുദ്ധിയുടെ ബഹുമുഖങ്ങൾ ഒരിക്കലും വിദ്യാഭ്യാസലക്ഷ്യമാവരുത്‘ എന്നാണ് ഗാർഡ്‌നറുടെ അഭിപ്രായം. കാരണം മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ലക്ഷ്യങ്ങൾ ഒരിക്കലും ശാസ്ത്രനേട്ടങ്ങളിൽ നിന്നല്ലത്രേ ഉണ്ടാവേണ്ടത്!

‘സ്വീകരണപഠനം (reception learning) തുടങ്ങിയ അസുബെലിന്റെ ആശയങ്ങൾ, പ്രത്യേക ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും മൂല്യ നിർണ്ണയത്തിലും വിഗോട്സ്കിയൻ സ്കൂളുകാർ മുന്നോട്ടു കൊണ്ടുപോയ സങ്കൽ‌പ്പങ്ങൾ തുടങ്ങിയ ഒരു പിടി കാര്യങ്ങൾ ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടതുണ്ട്. എങ്കിലും സാമാന്യാവലോകനമെന്ന നിലയിൽ പാഠപുസ്തകം, ബോധന രീതി, ക്ലാസ് മുറി അഥവാ സ്കൂൾ അന്തരീക്ഷം, അദ്ധ്യാപകർ, പരീക്ഷ, മൂല്യനിർണ്ണയം തുടങ്ങിയ കാതലായ കാര്യങ്ങളിലേയ്ക്ക് പുതിയ ചിന്തകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കു തന്നെ കടന്നു കയറിയിട്ടുണ്ട്. കേരളത്തിൽ എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവുമായി പുറത്തിറങ്ങിയ ചില പുസ്തകങ്ങളെങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതിയുടെ സാമ്പ്രദായികമായ ചുറ്റുവട്ടങ്ങളെ പ്പറ്റി ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. യതിയുടെ പരിവർത്തിതോന്മുഖ വിദ്യാഭ്യാസം, ഇവാൻ ഇലിച്ചിന്റെയും പൌലോഫ്രെയറുടെയും പുസ്തകങ്ങളുടെ വിവർത്തനം, കനവും പള്ളിക്കൂടവും സാരംഗും പോലുള്ള പോലുള്ള ബദൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവിർഭാവം തുടങ്ങിയവ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വിമർശനങ്ങളുടെ വെയിലത്ത് വാടാതെയും നെടുവീർപ്പുകളിൽ ഉലയാതെയും 1998-99 കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ വ്യാപിച്ച ഡിപി ഇ പിയുടെ സൈദ്ധാന്തിക അടിത്തറ നവീന ആശയങ്ങളാൽ ഭദ്രമാണ് എന്നൊരു വാദമുണ്ട്. പക്ഷേ അവയുടെ പ്രയോഗം നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും നടക്കുന്നത് പൌലോ ഫ്രെയർ ‘ബാങ്കിംഗ് വിദ്യാഭ്യാസം’ എന്നു വിളിച്ച രീതിയിൽ തന്നെയാണ്. മര്യാദപഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകനും ‘കാടനായി’ ജനിച്ചെങ്കിലും മാതൃകാ അദ്ധ്യാപകന്റെ ശിക്ഷണത്തിൽ ഉത്തമപൌരനാവുകയും സാറ്‌ ക്ലാസിൽ പാടിയ പടുപാട്ടുകൾ പരീക്ഷാ മുറിയുടെ ഏകാന്തതയിലിരുന്ന് കാണാതെ എഴുതി ചരിതാർത്ഥനാവുന്ന വിദ്യാർത്ഥിയും ഒന്നും ഇന്നും നമ്മുടെ ഭാവനാമാതൃകയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. മായ്ക്കാനുള്ള ശ്രമവുമില്ല. അതുകൊണ്ട് മാറിയ പാഠ്യക്രമം, അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി എന്തു് ഉയർത്തിപിടിച്ചാലും ഫ്രെയറു പറയുന്നതുപോലെ കൊളോണിയൽ മൂല്യങ്ങൾ വർഷങ്ങളായി ഉള്ളിൽ ആവേശിച്ച സമൂഹം, അധിനിവേശകനും അധിനിവേശിതനുമായി തിരിഞ്ഞ് സ്വന്തം ജനതയ്ക്കെതിരെ തന്റെ മജ്ജയിൽ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കും. അതാണ് നമ്മുടെ ക്ലാസ് മുറികൾ. ചൂരൽ മാറി മർദ്ദനോപകരണം സി ഇ (continues evaluation) ആയതുകൊണ്ട്, ചോക്കും കരിമ്പലകയും മാറി ലാപ്ടോപ്പും ഇന്റെനെറ്റും ഡി എൽ പിയും വന്നതുകൊണ്ട് മാനം തെളിയുമോ എന്നു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

സിദ്ധാന്തങ്ങളുടെ ക്ലാസ് റൂം പ്രയോഗം. ഏതു പഠനമാണ്, അത് ഏതു നിലയ്ക്കാണെന്ന കാര്യം പുറത്തുകൊണ്ടു വരിക?

പുസ്തകങ്ങൾ
പുരോഗമന വിദ്യാഭ്യാസ ചിന്തകൾ -പി വി പുരുഷോത്തമൻ
മർദ്ദിതരുടെ ബോധനശാസ്ത്രം - പൌലോ ഫ്രെയർ
വിഗോട്സ്കിയും വിദ്യാഭ്യാസവും - പി വി പുരുഷോത്തമൻ
ഡി പി ഇ പി എന്ത് ? എന്തിന്?
ഡിപി ഇ പിയുടെ അകം പൊരുൾ - ജനകീയ പ്രതിരോധ സമിതി
മാറുന്ന വിദ്യാഭ്യാസം- എഡി. അബ്ദുൾ ഹക്കീം

November 7, 2010

സാമാന്യധാരണകളുടെ ജാലകപ്പഴുതിലൂടെ



ശ്രാദ്ധശേഷം, ഹേരാമ, ജാരനും പൂച്ചയും തുടങ്ങിയ നോവലുകളുടെ കർത്താവായ കെ വി മോഹൻ കുമാർ രചിച്ച ജാലകപ്പഴുതിലെ വെയിൽ എന്ന നോവലൈറ്റ് ഹരിതം ബുക്സും നീലാംബരിയും ചേർന്ന് 2010 ലഘുനോവൽ വർഷത്തിൽ പുറത്തിറക്കിയ കൃതികളിലൊന്നാണ് . നോവലിസ്റ്റിന്റെ സ്വതസ്സിദ്ധമായ നിരങ്കുശമായ എഴുത്തുരീതികൊണ്ട് ചെറുകഥയുടെ ഭാവാത്മകമായ ഏകാഗ്രതയും ഘടനാപരമായ കൈയൊതുക്കവും ഈ കൃതി അനുഭവിപ്പിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഹേമലത, അവളുടെ നഷ്ടപ്രണയത്തെ അന്വേഷിച്ച് യാത്രയാവുന്നതിന്റെ ലഘുവിവരണമാണ് നോവലിന്റെ ബാഹ്യഘടന. അവളുടെ കൌമാര യൌവന സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആദർശവാനും മനുഷ്യസ്നേഹിയും വിപ്ലവകാരിയുമായ രാജീവനെ തിരഞ്ഞാണ് ഹേമലതയുടെ എങ്ങുമെത്താത്ത യാത്ര. ഗോത്രവികസന പരിപാടിയുടെ പ്രോജക്ട് ഉദ്യോഗസ്ഥനായിരുന്ന അയാൾ നിസ്സഹായരായ ജനതയുടെ പേരിൽ നടക്കുന്ന അഴിമതിയും കൊള്ളരുതായ്മകളും കണ്ട് സ്വന്തം നിലയ്ക്ക് അവരെ സമുദ്ധരിക്കാൻ നാടുവിട്ടു പോയതാണ്. ജീർണ്ണിച്ചു നിലം പൊത്താറായ ഒരു വ്യവസ്ഥയുമായി രാജിയാവാൻ വയ്യാതെ അയാൾ അലഞ്ഞുതിരിയലിന്റെ പൈതൃകം സ്വായത്തമാക്കിയിട്ടുണ്ട്. അയാൾ തന്റെ പ്രവൃത്തിമേഖലയായി തെരെഞ്ഞെടുത്തത് കാടാണ്. രാജീവിന്റെ അപരരൂപമായി നെത്സൺ ഗോമസുണ്ട് നോവലിൽ. പഠനകാലത്ത് ആരെയും കൂസാതെ നടന്നിരുന്ന തന്റേടിപ്പെണ്ണിനെ അനുസരണ പഠിപ്പിക്കാൻ ഹേമലതയുടെ വസ്ത്രമുരിഞ്ഞ ഒരു ഭൂതകാലമുണ്ട് അയാൾക്ക്. എന്നാൽ അയാൾ പെട്ടെന്ന് മെരുങ്ങിയ മൃഗമാവുന്നു. തെറ്റ് ഏറ്റു പറഞ്ഞ് വിനീതനാവുന്നു. അതവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നു. ഏതു സാമൂഹികസ്ഥാപനത്തിന്റെയും -വിവാഹത്തിന്റെയും- നിലനിൽ‌പ്പ് കടന്നുകയറ്റങ്ങളിലൂടെയാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഹേമലത കൊതിക്കുന്ന ഒരു കടന്നുകയറ്റം പക്ഷേ രാജീവിൽ നിന്നായിരുന്നു. കാവിൽ വിളക്കു വയ്ക്കാൻ കൂട്ടു ചെല്ലുമ്പോഴും രാത്രിയിൽ ഉറമൊഴിഞ്ഞ് വായിച്ചുകൊണ്ടിരിക്കുന്ന അയാളുടെ അടുത്തേയ്ക്ക് വാസനകളെ പിൻപറ്റി തയാറെടുക്കുമ്പോഴും അവളിൽ ഒരു കാട് മുരളുന്നുണ്ട്. നെത്സൺ ഗോമസിനെ വർണ്ണിക്കുമ്പോഴും നോവലിസ്റ്റ് ഈ വന്യതയുടെ ടെർമിനോളജി ഉപയോഗിക്കാൻ മടിക്കുന്നില്ല. അതായത് വ്യത്യസ്തമായ മൂന്നുകാടുകളാണ് കഥാപാത്രങ്ങളിൽ പ്രവർത്തിക്കുന്നത് എന്നർത്ഥം. വിവിധനിലകളിൽ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്ക് പാലായനം ചെയ്യുകയോ തിരിച്ചു വരികയോ ചെയ്യുന്ന മൂന്നുപേരാണ് ജാലകപ്പഴുതിലെ വെയിലേറ്റ നിലയിൽ വായനക്കാർ കാണുന്നത്. രാജീവ് തന്റെ പ്രാകൃതവാസനകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളാണ്. സ്ഥലപരമായി അയാൾ നഗരത്തിൽ നിന്ന് കാട്ടിലേയ്ക്കും പിന്നെ ജ്വാലാമുഖിയിലേയ്ക്കും അവിടെ നിന്ന് ഒരു പക്ഷേ മരണത്തിലേയ്ക്കും യാത്രയാവുന്നു. അയാളുടെ ബ്രഹ്മചര്യം ഉളപ്പടെയുള്ള സൂചനകളെ കണക്കിലെടുത്തുകൊണ്ട് (ഹേമയിൽ നിന്നു മാത്രമല്ല, മുഡുഗ പെൺകുട്ടിയായ മാരയിൽ നിന്നും അയാൾ ഓടിപ്പോവുകയാണ്) ആധ്യാത്മികമായ സ്ഥിതപ്രജ്ഞയെപ്പറ്റിയും മോക്ഷപ്രാപ്തിയെപ്പറ്റിയുമുള്ള സാമാന്യബോധം കൃത്യമായി തന്നെ ഇയാളുടെ സൃഷ്ടിയിൽ സങ്കോചമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ( അയാളെ കാണാനില്ലെന്ന കുറിപ്പ് ഹേമ ഒളിപ്പിക്കുന്നത് ഭഗവദ് ഗീതയുടേ താളുകൾക്കുള്ളിലാണെന്നത് ആകസ്മികമാവാൻ വഴിയില്ല) വിത്സണാവട്ടെ പ്രാകൃതമായ വാസനകളെ പരിഷ്കരിച്ചവനല്ല. ഹേമലതയുടെ അനാട്ടമി പഠിക്കാൻ ശ്രമിച്ച അയാളുടെ മനം മാറ്റം താത്കാലികമായിരുന്നു. ഭാര്യയായ ഹേമലതയുടെ മുന്നിൽ നാൻസി ഷീൽഡുമായി ( ഒരു വിദേശി? രാജീവന്റെ ഗോത്രത്തിലേയ്ക്കുള്ള തിരിച്ചു പോക്കിനു പകരം ഇവിടെ വൈദേശികമായ ബന്ധം.) പ്രത്യക്ഷപ്പെടാനും ആ ബന്ധത്തെ ന്യായീകരിക്കാനും അയാൾക്കു മടിയില്ല. കാട്ടു നീതിയെക്കുറിച്ചുള്ള സാമാന്യബോധമാണ് നോവലിസ്റ്റ് അയാളിൽ പ്രവർത്തിപ്പിക്കുന്നത്. ഹേമലതയിലെന്ന പോലെ മാരയിലും കാത്തിരിപ്പ്, അസ്വാസ്ഥ്യങ്ങളില്ലാത്ത സഹനത, സമ്പൂർണ്ണമായ സമർപ്പണം, മാനസികവിശുദ്ധി തുടങ്ങിയ സ്ത്രീസങ്കൽ‌പ്പങ്ങളെക്കുറിച്ചുള്ള ഭാരതീയമായ ചില മുൻ‌ധാരണകൾ ഉണ്ട്.

ജാലകം ഏകാകിതയുടെയും നിസ്സഹായമായ സഹനാവസ്ഥയുടെയും കൈനാട്ടിയാണെങ്കിൽ വെയിൽ ഒരു ശുഭപ്രതീക്ഷയാണ്. ഭൌതികേതരമായ ഒരർത്ഥത്തിലാണ് ഈ വെയിൽ വീണു കിടക്കുന്നത്. ജ്വാലാമുഖിയിൽ വച്ച് കാണാതാവുന്ന രാജീവൻ അക്ഷരാർത്ഥത്തിൽ ജീവൻ വെടിഞ്ഞതാവണമെന്നില്ല. അയാൾ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതുമാകാം. പക്ഷേ മാരയും ഹേമയും ഭൂമിയിൽ തന്നെയാണ്. ഭൌതികമായ പൊരുത്തക്കേടുകൾക്ക് ആത്മീയ പരിഹാരം മറ്റൊരു തരം സാമാന്യധാരണയുടെ ദിശാസൂചിയാണ്. ഗോത്രം എന്ന പുതിയ സമൂഹസൃഷ്ടി മാരയുടെ ശിരസ്സിലുണ്ട്. അത് ഒരു തരം സർഗാത്മകമായ പ്രവൃത്തിയാണ്. ഹേമയാവട്ടേ അനേകം പിഞ്ചുജീവനുകൾക്ക് ഭൂമിയിലേയ്ക്കുള്ള മാർഗം സുഗമമാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവളും. മാതൃത്വത്തിന്റെ രണ്ടു ഭാവങ്ങൾ നോവലിസ്റ്റ് ഇവരിൽ രണ്ടുപേരിലായി വീതം വച്ചിരിക്കുന്നു. നൻസിയെയും ഉപേക്ഷിച്ച നെത്സണിൽ വീണ്ടും ഒരു പിന്മടക്കത്തിന്റെ വിളികൾ ഉയരുന്നുണ്ട്. നെത്സൺ - ഹേമ ദമ്പതികൾക്ക് കുട്ടികളില്ലെന്ന പരാമർശം അയാളിൽ മാത്രമുള്ള ഊഷരത വ്യക്തമായി കാണിച്ചു തരുന്നുണ്ട്. മറ്റേയറ്റത്ത് മോക്ഷത്തിലേയ്ക്ക് രക്ഷപ്പെടുന്ന നിസ്സംഗതയും. ജീവിതസമസ്യകൾക്ക് ഒരു മധ്യമമാർഗമുണ്ടോയെന്ന ചോദ്യമാണ്, മാരയെയും ഹേമയെയും അഭിമുഖം നിർത്തിക്കൊണ്ട് നോവൽ അവസാനിപ്പിക്കുന്നതിൽ ഉള്ളതെന്നും വാദിക്കാവുന്നതാണ്.

-------------------------------------------------------------------
ജാലകപ്പഴുതിലെ വെയിൽ
കെ വി മോഹൻ കുമാർ
ഹരിതം ബുക്സ് & നീലാംബരി
വില : 28 രൂപ