April 27, 2010

ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാലത്ത്...

അയോദ്ധ്യയിലെ ദശരഥന് രാജകർത്താക്കന്മാരായി, മാർക്കണ്ഡേയൻ, മൌദ്ഗല്യൻ, വാമദേവൻ, കശ്യപൻ, കാത്യായനൻ, ഗൌതമൻ, ജാബാലി എന്നിങ്ങനെ ‘മഹായശസ്വി’കളായ ഏഴുപേരാണ്. (വസിഷ്ഠനെയും ചേർത്ത് എട്ടു ‘മന്ത്രിമാർ’ എന്ന് എച്ച് ഡി സങ്കാലിയ) അഭിഷേകം മുടങ്ങി കാട്ടിലേയ്ക്ക് യാത്രയായ ശ്രീരാമനെ തിരിച്ചു വിളിക്കാൻ ചിത്രകൂടത്തിലേയ്ക്ക് ഭരതനോടൊപ്പം പോയവരിൽ ഒടുവിലത്തെ ആളായ ജാബാലിയുമുണ്ടായിരുന്നു. പിതാവ് തന്നോടു പറഞ്ഞതിൽ നിന്ന് അണുവിട മാറുന്ന പ്രശ്നമില്ലെന്നായിരുന്നു ശ്രീരാമന്റെ നിലപാട്. ഈ സമയം ജാബാലി മുന്നോട്ടു വന്ന് ചില ഉപദേശങ്ങൾ അവിടെ കൂടി നിൽക്കുന്നവരെല്ലാം കേൾക്കുന്ന രീതിയിൽ ശ്രീരാമനോട് പറഞ്ഞു. അതിങ്ങനെയാണ് : “ശ്രീരാമാ, നിന്റെ ബുദ്ധി അർത്ഥമില്ലാത്തതാകരുത്. ഈ ലോകത്തിൽ ആര്, ആർക്ക് ബന്ധുവാണ്? ജന്തു ഒറ്റയ്ക്കു ജനിക്കുന്നു; ഒറ്റയ്ക്ക് മരിക്കുന്നു. അതുകൊണ്ട് മാതാവ്, പിതാവ് എന്നൊക്കെയുള്ളത് ഭ്രാന്തന്റെ പിറുപിറുക്കൽ പോലെ അർത്ഥമില്ലാത്ത കാര്യമാണ്. വഴിയാത്രക്കാരൻ ഒരു വീട്ടിൽ താത്കാലികമായി താമസിക്കുന്നതുപോലെയാണ് മനുഷ്യർക്ക് മാതാവും പിതാവും വീടും ധനവുമെല്ലാം. ഒരിക്കൽ ഇതല്ലാം വിട്ടുപോകുക തന്നെ വേണം. അതുകൊണ്ട് രാജഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് നീ അയോദ്ധ്യയിൽ താമസിക്കുക. ദശരഥൻ നിനക്കാരുമല്ല. നീ ദശരഥനുമാരുമല്ല.”
ജാബാലി പിന്നീട് തന്റെ തത്ത്വശാസ്ത്രം കുറെക്കൂടി വിശദീകരിച്ചു : “പിതാവ് വെറും ബീജം മാത്രമാണ്. നിന്റെ പിതാവായിരിക്കുന്ന രാജാവ് ഇപ്പോൾ പോകേണ്ടിടത്തു പോയിക്കഴിഞ്ഞു. ഭൂതങ്ങളുടെ വ്യാപാരം ഇങ്ങനെയാണ്. നീ വീണ്ടു വിചാരമില്ലാതെ നിനക്കു തന്നെ വിഘ്നമുണ്ടാക്കരുത്.”
കൂട്ടത്തിൽ ജാബാലി കുറേ ചോദ്യങ്ങൾ കൂടി ചോദിക്കുന്നുണ്ട് രാമനോട്: “ഒരുവൻ കഴിക്കുന്ന ഭക്ഷണം മറ്റുള്ളവരെ പോഷിപ്പിക്കുമോ? ഒരു ബ്രാഹ്മണൻ നൽകുന്ന ഭക്ഷണം നമ്മുടെ പിതൃക്കൾക്ക് ഉപകരിക്കുമോ? കുടിലബുദ്ധികളായ ബ്രാഹ്മണർ ഈ വിധികൾ കെട്ടിയുണ്ടാക്കി, സ്വാർത്ഥലക്ഷ്യങ്ങളോടെ അവർ പറയുന്നു ദാനം നൽകുക, തപസ്സു ചെയ്യുക, സ്വത്തു കൈവിടുക, പ്രാർത്ഥിക്കുക....! ”

പിതാവിന്റെ ഉപദേശകനും വയോധികനുമായ ജാബാലിയുടെ വാക്കുകൾ രാമനിലുണ്ടാക്കിയ കോപം ചില്ലറയല്ല. പിതാവിന്റെ മലത്തിൽ നിന്നു പുഴുക്കൾ ഉണ്ടാക്കുന്നതിനു സമാനമാണോ പുത്രന്മാരുണ്ടാകുന്നത് എന്ന് രാമൻ തിരിച്ചു ചോദിച്ചു. ജാബാലി പറഞ്ഞത് അധർമ്മമാണെന്നും അത് ലോകത്തെ കുഴക്കുമെന്നും രാജാവിന്റെ നടത്ത, സത്യമുള്ളതും ക്രൂരതയില്ലാത്തതും ആയിരിക്കണമെന്നും ഇതൊരു സനാതനധർമ്മമാണെന്നും കോപത്തിനിടയിൽ രാമൻ പറയുന്നുണ്ട്. പിതാവിനെ അത്യന്തം ബഹുമാനിക്കുന്ന ശ്രീരാമൻ തന്നെ പറഞ്ഞുകൊണ്ടു വന്ന സംഗതി വിട്ട് ‘വിഷമസ്ഥ ബുദ്ധിയും വലിയ നാസ്തികനുമായ ജാബാലിയെ ഉപദേഷ്ടാവായി’ സ്വീകരിച്ചത് തന്റെ അച്ഛൻ സുദീർഘമായ ജീവിതത്തിൽ കാണിച്ച മണ്ടത്തരമാണെന്നു വരെ പറഞ്ഞു. (അങ്ങനെ സ്വന്തം അച്ഛനെയും ചീത്ത പറഞ്ഞു!) അവസാനം കൂടെയുണ്ടായിരുന്ന വസിഷ്ഠൻ ഇടപ്പെട്ടിട്ടാണ് ശ്രീരാമകോപത്തിൽ നിന്ന് ജാബാലിയെ രക്ഷിച്ചത്.

ജാബാലിയുടെ വാക്കുകളിൽ നിന്നും ഒന്നു രണ്ടു കാര്യങ്ങൾ മനസിലാകുന്നുണ്ട്. ഒന്ന്, ജാബാലിയുടെ വാദങ്ങൾ സനാതനധർമ്മം എന്നു വിശ്വസിച്ചിരുന്ന സംഗതിയ്ക്ക് എതിരാണ്. രണ്ട്, അത് ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. മൂന്ന്, ജാബാലി ഈശ്വരനിഷേധിയാണ്, നാസ്തികനാണ്. ദശരഥന്റെ ഉപദേശകനായിരുന്ന വ്യക്തി, രാജാവു മരിച്ച് അധികമാവുന്നതിനു മുൻപേ അടുത്ത രാജാവായേക്കാവുന്ന രാമനുവേണ്ടി സംസാരിക്കാൻ തുടങ്ങിയതു കണ്ടിട്ട് ഐ സി ചാക്കോ പറയുന്നത് ജാബാലി പ്രായോഗികതയിൽ വിശ്വസിക്കുന്ന യുക്തിവാദിയാണെന്നാണ്.

കുരുക്ഷേത്രയുദ്ധത്തിൽ പകുതി ജയിച്ച്, സഹോദരങ്ങളോടും പത്നിയോടുമൊപ്പം യുധിഷ്ഠിരൻ രാജധാനിയിൽ പ്രവേശിക്കുന്ന സമയത്ത് രാജാവിനെ ആശിർവദിക്കാനായി കൂടിനിന്ന ആയിരക്കണക്കിന് ബ്രാഹ്മണരുടെയും സന്ന്യാസിമാരുടെയും ഇടയിൽ നിന്നും ഒരാൾ മുന്നോട്ടു വന്ന് “ നീ ബന്ധുക്കളെക്കൊന്ന രാജാവാണ്, അതുകൊണ്ട് ലോകനിന്ദ്യനായി ഭവിക്കും. എന്തിനാണ് നീ സ്വന്തക്കാരെയും ഗുരുക്കന്മാരെയും കൊല്ലിച്ചത്? ഇനി നീ എന്തിന് ജീവിക്കുന്നു? നീ ചാവുക തന്നെയാണ് ഉത്തമം.” എന്നു നിർഭയനായി പറഞ്ഞു. കേട്ടു നിന്നവരെല്ലാം ആ വാക്കുകൾ കേട്ട് ഇടിവെട്ടേറ്റതുപോലെ നടുങ്ങി. യുധിഷ്ഠിരന് കടുത്ത നിരാശയായി. ‘വ്യസനിയായ എന്നെ ധിക്കരിക്കരുതേ’ എന്നു കരയുന്ന രാജാവിനോട് ആഭിമുഖ്യം കാണിക്കാൻ അവിടെയുണ്ടായിരുന്ന ബ്രാഹ്മണന്മാരെല്ലാവരും ചേർന്ന് പരുഷവാക്കുകൾ പറഞ്ഞ മനുഷ്യനെ കൊന്നുകളഞ്ഞു. (മഹാഭാരതം, ശാന്തിപർവം) അയാൾ ചാർവാകനായിരുന്നു. ചാർവാകൻ ശാപം കിട്ടിയ രാക്ഷസനും ദുര്യോധനന്റെ സഖാവുമായിരുന്നു എന്നും കൊല വഴി അയാൾക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ബ്രാഹ്മണർ പറയുന്നത്. (രാക്ഷസൻ എന്ന വിളിപ്പേര് ചാർവാകനുമാത്രമല്ല, ചാർവാകന്മാർ തിരിച്ച് ചോമാതിരിമാരെയും ധൂർത്തന്മാർ രാക്ഷസന്മാർ എന്നൊക്കെയാണ് വിളിക്കുന്നത്) മഹാഭാരതത്തിലെ ശല്യപർവത്തിൽ ഭീമന്റെ അടിയേറ്റ് നിലത്തു് മരണാസന്നനായി വീണുകിടക്കുന്ന ദുര്യോധനൻ ചാർവാകനെ ഓർമ്മിക്കുന്നത് - “പരിവ്രാട്ടും വിദ്വാനുമായ ചാർവാകൻ (എന്റെ കഥ) അറിഞ്ഞാൽ അയാൾ എനിക്കുവേണ്ടി പകരം വീട്ടാതിരിക്കില്ല.” എന്നു പറഞ്ഞാണ്. അത്തരമൊരു നിർണ്ണായക സമയത്ത് ദുര്യോധനൻ ഓർമ്മിക്കണമെങ്കിൽ അത്ര പ്രാധാന്യം ചാർവാകന് ഹസ്തിനപുരിയിൽ ഉണ്ടായിരുന്നിരിക്കണമല്ലോ. ജയിച്ചവരുടെ കഥയാണ് ഇതിഹാസങ്ങൾ. ദുര്യോധനന് രാജ്യലാഭമുണ്ടായെങ്കിൽ കഥാരൂപത്തിലെങ്കിലും നാം ചാർവാകനെപ്പറ്റി കൂടുതൽ കേൾക്കുമായിരുന്നു.

നിർഭാഗ്യവശാൽ അതുണ്ടായില്ല. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ ചാർവാകന്റെ വാക്കുകളിലും ചില കാര്യങ്ങൾ തെളിഞ്ഞു കാണാം. യുദ്ധരംഗത്ത് ബന്ധുമിത്രാദികളെയും ഗുരുക്കന്മാരെയും കൊല്ലാൻ ഉപദേശിച്ച കൃഷ്ണൻ മരണശേഷമുള്ള ആത്മാവിലും സ്വർഗലബ്ധിയിലുമാണ് ഊന്നിയത്. (സാംഖ്യം?) അതിന്റെ നേരെ വിപരീതമാണ് ചാർവാകന്റെ വാദങ്ങൾ. ‘മരിച്ചാൽ മരിച്ചു എന്നുള്ളതിനാൽ,സ്വർഗമോ മോക്ഷമോ നിലനിൽക്കുന്നില്ലാത്തതിനാൽ, നീ എന്തിനുവേണ്ടി കൊന്നു’ എന്നാണ് ചാർവാകൻ ചോദിച്ചത്. സംഘർഷം രണ്ട് ആശയസംഹിതകൾ തമ്മിലാണ്. 1959-ൽ പുറത്തിറങ്ങിയ ‘ലോകായതം - പ്രാചീന ഇന്ത്യയിലെ ഭൌതികവാദങ്ങൾ’ എന്ന പ്രബന്ധത്തിൽ ഈ ആശയമത്സരം ബി സി 600 നടുത്ത് ആരംഭിക്കുന്നതായി ദേവീപ്രസാദ് ചതോപാദ്ധ്യായ ചൂണ്ടിക്കാണിക്കുന്നു. സകലവസ്തുകണങ്ങളും ജീവത്താണെന്ന വാദം ഉന്നയിച്ച ഛാന്ദോഗ്യോപനിഷത്തിലെ ഉദ്ദാലകനെയും, കർമ്മം സംസാരം മോക്ഷം എന്നിവയെപ്പറ്റി പറയുന്ന യാജ്ഞവൽക്യനെയും അവതരിപ്പിച്ചുകൊണ്ടാണ് പ്രാചീനമായ താത്ത്വികപ്രസ്ഥാനങ്ങളുടെ മത്സരത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ത്യൻ ചിന്തയിലെ പ്രധാനശാഖകളുടെയെല്ലാം മൂലം ബി സി ആറാം നൂറ്റാണ്ടിൽ കണ്ടെടുക്കാമെന്ന കാര്യം കോസാംബിയും എടുത്തു പറഞ്ഞിട്ടുണ്ട്. ജാബാലിയുടെയും ചാർവാകന്റെയും വാക്കുകൾക്കു പിന്നിൽ സഹസ്രാബ്ദങ്ങളിലൂടെ വികസിച്ചു വന്ന ചിന്താപദ്ധതിയുടെ പിൻബലമുണ്ടായിരുന്നുഎന്നർത്ഥം.

പക്ഷേ പൂർണ്ണരൂപത്തിൽ അതെന്തായിരുന്നു എന്നു മനസ്സിലാക്കാൻ മതിയായ പുസ്തകങ്ങൾ ലഭിച്ചിട്ടില്ല. പ്രാചീന ഇന്ത്യൻ ചിന്താപദ്ധതികളിലെ ഭൌതികധാര മുച്ചൂടും നശിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് ജവഹർലാൽ നെഹ്രു ഉൾപ്പടെയുള്ളവരുടെ വാദം. ജാബാലിയോടും ചാർവാകനോടും ഉള്ള മേലാളുകളുടെ മനോഭാവം നേരിട്ട് കണ്ടതാണല്ലോ. ഇന്നത്തെ പോലെ തന്നെ അന്നും. എതിർവാക്കുകളെ ആരും സഹിക്കില്ല. പറ്റിയാൽ കൊന്നുതിന്നും. ‘സർവദർശനസംഗ്രഹത്തി’ലെ ചാർവാകരുടേതായി അറിയപ്പെടുന്ന പദ്യങ്ങളെ ദേവീപ്രസാദ് ‘ഇന്ത്യൻ ഫിലോസഫിയിൽ’ എടുത്തെഴുതുന്നുണ്ട്. “ശ്രാദ്ധം മരിച്ചവരെ തൃപ്തിപ്പെടുത്തുമെങ്കിൽ ഇവിടെയും സഞ്ചാരികൾ യാത്ര തിരിക്കുംപ്പോൾ പൊതിച്ചോറു കൊടുത്തയക്കണമെന്നില്ല. ഇവിടെ നാം ശ്രാദ്ധം നൽകുന്നതുകൊണ്ട് സ്വർഗവാസികൾ തൃപ്തിപ്പെടുമെങ്കിൽ പുരമുകളിൽ നിൽക്കുന്നവർക്ക് എന്തുകൊണ്ട് അങ്ങനെ ഭക്ഷണം നൽകിക്കൂടാ?”

“ബ്രാഹ്മണന്മാർ പരേതന്മാർക്കുവേണ്ടി ഈ കർമ്മങ്ങളെല്ലാം ഇവിടെ സ്ഥാപിച്ചതു ആഹാരത്തിനു വകയെന്ന നിലയിൽ മാത്രമാണ്. മറ്റൊരടത്തും ഒരു ഫലവുമില്ല. വേദങ്ങളുടെ മൂന്നു കർത്താക്കളും വിദൂഷകന്മാരും ദുഷ്ടന്മാരും കള്ളന്മാരുമായിരുന്നു.”

സ്വർഗനരകങ്ങളെക്കുറിച്ച് ലോകായതികർക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു.

“അവനവന്റെ മനസ്സിനു സുഖം കൊടുക്കുന്നതു തന്നെ സ്വർഗം. മറിച്ചുള്ളതു നരകം. ജീവിക്കുന്നിടത്തോളം സുഖമായി ജീവിക്കണം. (യാവജ്ജീവം സുഖം ജീവേത്) വെന്തു വെണ്ണീറായ ദേഹം തിരിച്ചു വരാറില്ല. (ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ) യാഗം ചെയ്യുന്നവനും ഹോമവും ഹോമിച്ച സാധനങ്ങളും നശിച്ചിട്ടും കാലാന്തരത്തിൽ സ്വർഗം കിട്ടും എന്നു പറയുകയാണെങ്കിൽ കാട്ടുതീകൊണ്ട് ദഹിച്ചുപോയ അനേകം വൃക്ഷങ്ങൾക്കും സ്വർഗം കിട്ടില്ലേ?”

ചാർവാകരുടേതായി ലഭ്യമായ നേരിട്ടുള്ള വാക്കുകൾ എന്ന നിലയ്ക്കാണ് ഈ ഉദാഹരണങ്ങൾ എടുത്തെഴുതിയത്. ചാർവാകൻ എന്ന മുനിയുടെ പിന്മുറക്കാരാണ് ചാർവാകരെന്ന് അറിയപ്പെടുന്നതെന്നു പറയുന്നുണ്ടെങ്കിലും ‘ചാരുവായ വാക്കുകളാൽ ആളുകളെ വശീകരിക്കുന്നവർ’ എന്ന നിലയ്ക്ക് അതൊരു കളിപ്പേരായിരുന്നെന്നും വാദമുണ്ട്. (കെ ദാമോദരൻ) ലോകായതം, ബാർഹസ്പത്യം എന്നൊക്കെയുള്ള പേരുകളിലാണ് ഈ പ്രാചീനഭൌതികവാദധാര ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റിയത്. ‘ഭൌതിക പദാർത്ഥങ്ങളുടെ സമൂഹമായ’ ലോകത്തെ അടിസ്ഥാനമാക്കിയതുകൊണ്ടാണ് അതിനു ‘ലോകായതം’ എന്നു പേരുവന്നതെന്നും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രചാരമുണ്ടായതുകൊണ്ടാണ് (‘ലോകേഷു ആയതോ ലോകായതഃ) ഈ പേരെന്നും രണ്ടു വാദമുണ്ട്. മറ്റൊരു വാദം, കണ്മുന്നിൽ കാണുന്നതുമാത്രം യഥാർത്ഥം എന്നു വിശ്വസിക്കുന്നതുകൊണ്ട് ‘ലോകത്തിൽ (പ്രത്യക്ഷത്തിൽ) നിന്ന് ആയതം (സിദ്ധം)’ എന്ന അർത്ഥത്തിലാന് ആ പേരു കിട്ടിയതെന്നാണ്. ‘ഭൌതികപദാർത്ഥമാണ് മൌലികമായ യാഥാർത്ഥ്യം’ എന്ന് ഉപദേശിച്ച ഋഗ്വേദകാലത്തു ജീവിച്ചിരുന്ന ബൃഹസ്പതിയുടെ ശിഷ്യന്മാരാണ് ചാർവാകന്മാർ. അതുകൊണ്ടാണ് ബാർഹസ്പത്യം എന്ന പേര്. ഇക്കാര്യത്തെ ആസ്തികർ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ശിവന്റെ ഉത്തമ ഭക്തരായിരുന്ന ത്രിപുരന്മാരെ വഞ്ചിച്ച് ദേവന്മാർക്ക് നല്ലതു വരുത്തുവാനായി ദേവഗുരുവായ ബൃഹസ്പതി അസുരന്മാരുടെ ഗുരുവായ ശുക്രന്റെ വേഷം ധരിച്ച് ഉപദേശിച്ചതാണ് ചാർവാക ദർശനം എന്ന്. പിൽക്കാലത്ത് ലോകായതികരിൽ ആരോപിക്കപ്പെട്ട ആസുരത്വവും വഞ്ചനയും അതിൽ സ്വതസ്സിദ്ധമായി കടന്നുകൂടിയതെങ്ങനെ വിശദീകരിക്കാനാണ് ഈ കഥ.

സിദ്ധാന്തപക്ഷത്ത് നിന്നും ധിഷണന്റെയും കേശകംബലി എന്ന തമാശപ്പേരുള്ള അജിതന്റെയും പേരുകൾ കൂടി കേൾക്കാറുണ്ട്. (ബുദ്ധമതഗ്രന്ഥങ്ങളാണ് അടിസ്ഥാനം) മണ്ണ്, വെള്ളം, വായു, തീ എന്നിങ്ങനെ നാലു ഭൂതങ്ങൾ മാത്രമാണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്നാണ് ധിഷണന്റെ വാദം. (ആകാശത്തെ/ശൂന്യതയെ ധിഷണൻ ഒഴിവാക്കി) ഭൌതിക പദാർത്ഥത്തിൽ നിന്നു ജീവൻ വരുന്നു എന്ന ബൃഹസ്പതിയുടെ നിഗമനത്തെ പിന്തുടർന്ന്, ഈ പ്രകൃതിഘടകങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് മനുഷ്യചൈതന്യം ഉണ്ടാവുന്നത് എന്നു പറഞ്ഞു. അതിനു ശരീരത്തിൽ നിന്ന് വേറിട്ട് ഒരസ്തിത്വമില്ല. അതുകൊണ്ട് ശരീരം നിലനിൽക്കുന്നിടത്തോളമേ ആത്മാവും ഉള്ളൂ. ധിഷണന്റെ ശിഷ്യനായ അജിതൻ മരിച്ചയാളിന്റെ അംശങ്ങൾ മേൽ‌പ്പറഞ്ഞ് നാലു പ്രകൃതിഘടകങ്ങളിൽ വിലയിക്കുന്നു എന്നും ദാനത്തിനും ബലിയ്ക്കും വഴിപാടുകൾക്കും ഒന്നും ഒരർത്ഥവും ഇല്ലെന്നും വാദിച്ച ആളാണ്. “വിഡ്ഢികളും വിവേകികളും ഒന്നുപോലെ മരിച്ചാൽ മരിച്ചു. അതിനു ശേഷം അവരില്ല.” മറ്റു ഗ്രന്ഥങ്ങളിലുള്ള സാന്ദർഭിക പരാമർശങ്ങളിലൂടെയാണ്, ലോകായത ചിന്തയെപ്പറ്റി അന്വേഷണങ്ങൾ പ്രധാനമായും നടന്നത്. ദിവ്യാവദാനം എന്ന ബൌദ്ധ ഗ്രന്ഥത്തിലും പതഞ്ജലിയുടെ കൃതിയിലും ലോകായതത്തിന് ഭാഷ്യങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെയുള്ളത് ലോകായതത്തെ എതിർക്കാൻ വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളാണ്. മാധവാചാര്യർ (ഏ ഡി 14 -ആം നൂറ്റാണ്ട്) ആണ് അതിൽ പ്രമുഖൻ. ശങ്കരന്റെ ബ്രഹ്മസൂത്രത്തിലുമുണ്ട് ലോകായതവാദങ്ങളുടെ സംഗ്രഹം. ഏ ഡി ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന പുരന്ദരൻ ഒരു പുസ്തകത്തിൽ സ്വയം താനൊരു ചാർവാകനാണ് (ചാർവാകമതേ ഗ്രന്ഥ കർത്തുഃ) എന്നെഴുതിവച്ചിട്ടുള്ളത് ദാസ് ഗുപ്ത തിരഞ്ഞു പിടിച്ചു നൽകിയിട്ടുണ്ട്.

രണ്ട്
ഇവിടെയൊരു പ്രശ്നം വരുന്നുണ്ട്. നേരിട്ടുള്ള വാക്കും എടുത്തെഴുതിയവാക്കും രണ്ടും ഒന്നാവാൻ സാധ്യതയില്ല. തത്ത്വചിന്താപദ്ധതികളെക്കുറിച്ചുള്ള കൂലംകഷമായ ചർച്ച്യ്ക്കിടയിൽ അർത്ഥത്തിന്റെ നേരിയ മാറ്റം പോലും ആശയത്തെ തകിടം മറിക്കും. ഗൂഗിൾ ബസ്സിൽ നടന്ന ഒരു ചർച്ചയ്ക്കിടയിൽ “ആടിനെ ബലികൊടുക്കുന്നേടത്ത് നിന്റെ തന്തയെക്കൊണ്ട് വന്ന് വെട്ടി കൊല്ലെടാ” എന്നൊരു വാക്യം ചാർവാകരുടേതായി എഴുതിയിട്ടു കണ്ടു. ആചാരബദ്ധമായ വൈദികമതത്തെ വെല്ലുവിളിക്കുന്ന ചാർവാകരെ പരാമർശിക്കാൻ (അവതരിപ്പിക്കാൻ) വേണ്ടിയാണീ വാക്യം ഉദ്ധരിക്കപ്പെട്ടത് എന്ന നല്ല ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഈ വാക്യത്തെ വ്യാഖ്യാനിക്കുമ്പോൾ വലിയൊരു അപകടം വന്നുപിണയും. ചാർവാകർ തന്തമാരേക്കാൾ അതായത് മാനുഷികബന്ധത്തെക്കാൾ ആടുമാടുകളാദിയുടെ ജീവനെ വിലകൽ‌പ്പിച്ചവരാണെന്ന് ഇതു വച്ച് ഒരാൾക്ക് വാദിക്കാമെന്നു വരും. ഗോവധനിരോധനവാദികൾക്ക് തങ്ങളുടെ പൂർവികപ്രാമാണ്യം കണ്ടെത്താനുള്ള മികച്ച ഒരു രേഖയുമാവില്ലേ അത്? കെ ദാമോദരൻ, മാധവാചാര്യരുടെ പുസ്തകത്തിലെ ഇതേ ഉദ്ധരണിയെ അവതരിപ്പിക്കുന്നത് മറ്റൊരു വിധത്തിലാണ്. നോക്കുക : ‘യാഗത്തിൽ കൊല ചെയ്യപ്പെടുന്ന മൃഗം സ്വർഗത്തിലെത്തുമെന്ന് പുരോഹിതന്മാർ പറയുന്നു. അങ്ങനെയാണെങ്കിൽ അവർ തങ്ങളുടെ സ്വന്തം മാതാപിതാക്കന്മാരെ ബലികഴിച്ച് നേരിട്ട് സ്വർഗത്തിലയയ്ക്കാത്തതെന്തുകൊണ്ട്?’ ഒരേ ആശയമുള്ള രണ്ടു വാക്യങ്ങളുടെ വിവർത്തനം ഉണ്ടാക്കുന്ന ആശയവ്യത്യാസം വളരെ വലുതാണ്. സ്വർഗ്ഗമില്ലെന്ന കാര്യത്തിലാണ് രണ്ടാമത്തേതിൽ ഊന്നൽ. അപ്പോൾ ഉദ്ധരിക്കപ്പെട്ട ചാർവാക വാക്യങ്ങൾ ഏതൊക്കെ തരത്തിൽ വളച്ചൊടിക്കപ്പെട്ടു എന്ന് കണ്ടെത്തുക പ്രധാനമാണ്. ഉപരിപ്ലവമായൊരു ചർച്ചയിൽ അത്രത്ര വലിയ കാര്യമായിരിക്കുകയില്ല, പക്ഷേ സൂക്ഷ്മമായ ഒരന്വേഷണത്തിനു വലിയൊരു തടസ്സമാണ് ഗ്രന്ഥകർത്താക്കളുടെ നിലപാടുകൾ. രാമായണ-ഭാരതങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളിലും കാണാം, ആശയവ്യത്യാസം. ജാബാലി രക്തബന്ധത്തെ വില വയ്ക്കേണ്ടതില്ലെന്നാണ് പറയുന്നത്. ദുര്യോധനന്റെ സുഹൃത്തായ ചാർവാകനാവട്ടേ, ബന്ധുത്വത്തെ വില വയ്ക്കാത്തതിന്റെ പേരിലാണ് ധർമ്മപുത്രരെ വിമർശിക്കുന്നത്. പക്ഷേ ഒന്നുണ്ട്, ഇവയെ എല്ലാം കൂട്ടിയിണക്കുന്ന ചരട്, ഈ ലോക ജീവിതം കൊള്ളാവുന്നതാക്കാനുള്ള ശ്രമമാകുന്നു. എന്നാൽ നമ്മുടെ പരിമിതമായ ഉദാഹരണങ്ങളിൽ, സ്വന്തം വാക്കുകൾ തന്നെ അവരുടെ ജീവിതത്തെ അവഹേളനത്തിനു വിധേയമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയും ചെയ്യുന്നു. എതിർപ്പ് വിളിച്ചു വരുത്തുമെന്നറിയാവുന്നവർ എന്തിന് ഐഹിക സുഖത്തെ വെടിഞ്ഞ് ആത്മഹത്യാപരമായ നിലപാടുകളെടുക്കണം? ആകെ വൈരുദ്ധ്യം !

ഇന്ത്യയിലെ തത്ത്വചിന്താപദ്ധതികളെല്ലാം കൃത്യമായ ഒരു രേഖീയഘടനയിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നവയല്ല എന്നാണ് ഇതിന്റെ ആകെകൂടിയുള്ള അർത്ഥം. പല സാമൂഹികസംസ്കാരങ്ങളിൽ പലകാലങ്ങളിൽ ജന്മം കൊണ്ടതിനാൽ ആ വ്യത്യാസങ്ങൾ കൂട്ടിച്ചേർപ്പുകൾക്കുണ്ട്. ആസ്തിക്യബോധവും വേദങ്ങളുടെ പ്രാമാണ്യവും പ്രബലമായിരുന്ന കാലത്തും സ്വകീയമായൊരു ചിന്താപദ്ധതിയുമായി നിർഭയരായി ലോകായതികർ വ്യവസ്ഥയെ വെല്ലുവിളിച്ചു നിലകൊണ്ടു എന്നതാണ് നമ്മൾ ഇന്നു കാണുന്ന വാസ്തവം. ദശരഥനും ദുര്യോധനനും അവർ പ്രിയപ്പെട്ടവരായിരുന്നത്, എന്തും സ്വാംശീകരിക്കാൻ കഴിയുന്ന ഭാരതീയ ചിന്താമണ്ഡലത്തിന്റെ ആംഗീകരണസ്വഭാവം കൊണ്ടാണോ അവരുടെ ജനപ്രിയതയുടെ പ്രയോജനം വസൂലാക്കണമെന്ന രാജ്യതന്ത്രജ്ഞതകൊണ്ടാണോ എന്ന് അറിയാൻ മാർഗമില്ല. ആദ്യത്തേതിനുള്ള സാധ്യത പക്ഷേ തള്ളിക്കളയാനും പറ്റില്ല. കൌടില്യൻ അർത്ഥശാസ്ത്രത്തിൽ തത്ത്വശാസ്ത്രശാഖകൾ മൂന്നാണെന്നാണ് പറയുന്നത്. സാംഖ്യം, യോഗം, ലോകായതം. മൂന്നിലെയും ഭൌതികവാദചിന്തകളെ രാജാക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന കാര്യത്തിലാണ് ചാണക്യന്റെ ഊന്നൽ. അതെന്തുകൊണ്ട്? നിഷേധം, സന്ദേഹം, സുഖാസക്തി ഇതു മൂന്നുമാണ് ചാർവാകർക്കെതിരെയുള്ള ആരോപണങ്ങൾ. ശരീരം രക്ഷിക്കണം, അന്യരെ സഹായിക്കണം, പരഹിംസ പാടില്ല ഇതായിരുന്നു അവരുടെ നിലപാട്. ‘ശരീരം തന്നെയാണ് ആത്മാവ്, മരണം തന്നെയാണ് മുക്തി. അതുകൊണ്ട് ഉള്ള കാലം ഇന്ദ്രിയ സുഖം അനുഭവിക്കുകയാണ് വേണ്ടതെന്ന്’ ചാർവാക ദർശനം അനുശാസിക്കുന്നതെന്നാണ് ആത്മീയ വാദികളുടെ ആരോപണം. ആത്മീയവാദം ചാർവാക/ഭൌതികദർശനധാരയെകൂടി തങ്ങളുടേതാക്കിയതെങ്ങനെ എന്നു കൂടി നോക്കിയിട്ട് ഇതവസാനിപ്പിക്കാം.

അർത്ഥം, കാമം ഇവയെ മാത്രമേ ലോകായതികർ അംഗീകരിച്ചുള്ളൂ. ധർമ്മം പരലോകത്തിനുവേണ്ടിയുള്ള മൂല്യനിക്ഷേപമാകയാൽ പരലോകമില്ലെന്നു വിശ്വസിക്കുന്നവർ ധർമ്മത്തെയും അതിന്റെ അപരമായ അധർമ്മത്തെയും എങ്ങനെ അംഗീകരിക്കും? പുരുഷാർഥങ്ങളിലെ പരിമിത മേഖലയിൽ മാത്രം വ്യാപരിച്ചവരായി ചാർവാകരെ ചാപ്പകുത്താൻ ഇതൊരു കാരണമായി. അറിവു സമ്പാദിക്കാൻ ഒരു മാർഗം വേണം. സമ്പാദിക്കുന്ന അറിവ് യഥാർത്ഥമായിരിക്കണമെങ്കിൽ അനുഭവം കൊണ്ട് ബോധ്യപ്പെടുന്നതായിരിക്കണം. ഈ അനുഭവത്തെയാണ് ഭാരതീയ ദർശനം ‘പ്രമാണം’ എന്നു വിളിച്ചത്. പ്രമാണം നാലുതരത്തിലുണ്ട്. പ്രത്യക്ഷം, അനുമാനം, ആഗമം, ഉപമാനം എന്നിങ്ങനെ. (അർത്ഥാപത്തി, അഭാവം, സംഭവം, ഐതിഹ്യം.. എന്നിങ്ങനെ പ്രമാണഘടകങ്ങൾ കൂടും) ഇതിൽ പ്രത്യക്ഷമായ അനുഭവത്തെ മാത്രം പ്രമാണമാക്കിയവരാണ് പഴയ നാസ്തികർ ( നാസ്തികർ വേദ നിന്ദകരാണ് എന്ന് മനുസ്മൃതി) കണാദനും സുഗതനും പ്രത്യക്ഷം, അനുമാനം എന്നിങ്ങനെ രണ്ടു പ്രമാണത്തെ അടിസ്ഥാനമാക്കി (അതുകൊണ്ട് ഭൌതികവാദധാരയിൽ അവർ ചാർവാകർക്ക് അടുത്താണ്) സാംഖ്യരും ന്യായക്കാരും പ്രത്യക്ഷം, അനുമാനം, ആഗമം എന്നു മൂന്നു പ്രമാണങ്ങളെ ഉപയോഗിച്ചു.. അങ്ങനെ പോകുന്നു. കൂടുതൽ പ്രമാണങ്ങൾ ഉപയോഗിച്ചവർ കൂടുതൽ മിടുക്കരായി. പ്രത്യക്ഷപ്രമാണം മാത്രം അടിസ്ഥാനമാക്കിയാൽ എല്ലാത്തിനെയും വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിചാരം ലോകായതികർക്ക് പൂർണ്ണമായും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. പക്ഷേ അവരതിൽ മുറുകെ പിടിച്ചു. പരലോകത്തെപ്പറ്റിയുള്ള വ്യാമോഹത്തെ എതിർക്കാൻ ഇതത്യാവശ്യമായിരുന്നു എന്നാണ് കെ ദാമോദരൻ, മണിഭദ്രനെ ഉദ്ധരിച്ചുകൊണ്ടെഴുതുന്നത്. ദാരിദ്ര്യത്തെയും അടിമത്തത്തെയും കുറിച്ച് സാധാരണജനങ്ങൾക്ക് ബോധ്യമുണ്ടാവണമെങ്കിൽ ശാപ, പുനർജന്മ, പാപ ബോധങ്ങളുടെ അദൃശ്യലോകത്തു നിന്നിറങ്ങി സ്വന്തം അവസ്ഥയിൽ ശ്രദ്ധയൂന്നണം എന്നതാണ് കാരണമായി പറയുന്നത്. സാംബശിവശാസ്ത്രികൾ ചാർവാകരെ വേറിട്ടൊരു വിഭാഗമായല്ല കാണുന്നത്. അവരും ആത്മീയ വാദികൾ തന്നെ. ആത്മാവ് എന്ത് എന്നകാര്യത്തിൽ മാത്രമാണത്രേ തർക്കം. അതുകൊണ്ട് ചാർവാകരിൽ അനേകം കൂട്ടരുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ. അതിങ്ങനെ :
1. ശരീരം തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ.
2. ഇന്ദ്രിയങ്ങൾ തന്നെ ആത്മാവ് എന്നു വാദിക്കുന്നവർ
3. പ്രാണൻ ഇല്ലാതെ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ലല്ലോ, അതുകൊണ്ട് പ്രാണനാണ് ആത്മാവ്
4. മനസ്സിലില്ലെങ്കിൽ ഇന്ദ്രിയങ്ങൾ പ്രവർത്തിക്കില്ല, അതുകൊണ്ട് മനസ്സാണ് ആത്മാവ് എന്നു വാദിക്കുന്നവർ
5. കണികകൾ ചേർന്നതാണ് (അണുക്കളാണ്) ശരീരം അപ്പോൾ അതു തന്നെ ആത്മാവ്
6. എല്ലാ പ്രവൃത്തിയ്ക്കും പിന്നിൽ ഞാൻ എന്ന ബോധമുണ്ടല്ലോ. ഞാൻ എന്ന ബോധമുണ്ടാക്കുന്ന ബുദ്ധിയാണ് ആത്മാവ്
അജ്ഞാനമാണ് ആത്മാവ്, ശൂന്യം ആണ് ആത്മാവ് ...........................എന്നിങ്ങനെ ഈ പട്ടിക വിപുലമാകുന്നു...

നാൽ‌പ്പതുകൾ മുതൽ ഇന്ത്യക്കാരായ അന്വേഷകർ കണ്ടെത്തിയ ഇന്ത്യൻ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉൾപ്പൊരുത്തത്തോടെ സ്വാംശീകരിക്കൻ ആത്മീയവാദികൾക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതിയത്. അതിലും ഇതിലും ചേരുമെന്ന സാമാന്യവത്കരണത്തെ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള കടമ്പ. സ്വകീയമായൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കോസാംബിയെപ്പോലുള്ള മനീഷികൾ ഇന്ത്യക്ക് ഒരു പുതിയ ചരിത്രരചനാപദ്ധതി രൂപകൽ‌പ്പന ചെയ്തത്. അതിന്റെ ഗുണഫലങ്ങൾ രുചിച്ചുകൊണ്ടു തന്നെ തത്ത്വചിന്തയിൽ പിന്തുടരേണ്ട രീതിശാസ്ത്രത്തെപ്പറ്റിയുള്ള ആലോചനകൾക്ക് അനുബന്ധങ്ങൾ ഉണ്ടാവണം. വെളിപാടിലും പാരമ്പര്യത്തിലും ഒപ്പം യുക്തിയിലും ചിന്തയിലും കെട്ടുപ്പിണഞ്ഞു കിടക്കുന്നവയെ ഓരോന്നായി വേർതിരിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ് മുഖ്യം. മനുഷ്യന്റെ ആന്തരികലോകത്തിനാണ് ഇന്ത്യൻ ചിന്ത പ്രാധാന്യം നൽകിയത്. അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്. ബാഹ്യപ്രതിഭാസങ്ങളെ അന്വേഷിക്കുന്നതിലൂടെ മാനസികവും ആന്തരികവുമായ പ്രവർത്തനങ്ങളിൽ എത്തിച്ചേരുന്ന രീതിശാസ്ത്രം കൊണ്ട് ഇതിനെ അളക്കുക എളുപ്പമല്ല. ഭൂതകാലത്തോടുള്ള അന്ധമായ ആഭിമുഖ്യം അപകടകരമായിരിക്കുന്നതുപോലെ സാമന്തയുക്തിയെ പിന്തുടരുന്ന മേൽക്കോയ്മാ മനോഭാവമുള്ള വിശകലനരീതികളും യാഥാസ്ഥിതികമാണ്. രണ്ടും കടുത്ത വൈരുദ്ധ്യത്തിലേയ്ക്കല്ലാതെ മറ്റൊരിടത്തും എത്തിക്കുമെന്ന് തോന്നുന്നില്ല. ആക്രോശങ്ങൾ ഒന്നിനെ മറ്റൊന്നിന് വളമാക്കി മാറ്റിക്കൊണ്ട് സമാന്തരമായി വീർത്തുകൊണ്ടിരിക്കും.. കാഫലമില്ലാതെ.

ചിന്ത, തത്ത്വശാസ്ത്രം, ദർശനം എന്നിവയുടെ അർഥഭേദങ്ങൾ സൂക്ഷ്മാണെങ്കിലും അവ ഉപേക്ഷിച്ച് ഒരേ അർത്ഥത്തിലാണ് ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ ഫിലോസഫി - ദേവീ പ്രസാദ് ചതോപാദ്ധ്യായ
പ്രാചീനഭാരതത്തിന്റെ സംസ്കാരവും രൂപരേഖയും : ഡി ഡി കൊസാംബി
ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ് - കെ ദാമോദരൻ

54 comments:

Calvin H said...

യൂറോപ്പില്‍ ബ്രൂണോയെ കാത്തോലിക്കസഭ കൊന്നത് പോലെ ഭാരതത്തില്‍ ആര്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറയുന്ന ഗോപാലകൃഷ്ണന്‍ അവര്‍കളോട് ഹസ്തിനാപുരിയില്‍ വെച്ച് ബ്രാഹ്മണന്മാരാല്‍ കൊല്ലപ്പെട്ട ആ ചാര്‍വാകന്റെ കഥയൊന്നു പറഞ്ഞു കൊടുത്തേക്കണേ.

അവസാന പാരയ്ക് :
വെള്ളയോട്‌ ബസ്സില്‍ പറഞ്ഞത് തന്നെ. when two ideologies are arguing over a particular subject, it might not be necessary that truth lies in the middle, it can happen that one is simply wrong.

സയന്‍സും മതവും തമ്മില്‍ ഉള്ള സംവാദത്തില്‍ അജ്ഞേയവാദമാണ് പൊളിറ്റിക്കലി ശരി എന്ന് പറയുന്നത് വന്‍ വിഡ്ഡിത്തമാണ്. അരാഷ്ട്രീയതയല്ല എല്ലാത്തിനും ഉള്ള നല്ല പോംവഴി.

അന്തരാളത്തില്‍ നിന്നുയരുന്ന സാധനം കൊണ്ട് ബാഹ്യമായ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ ശ്രമിച്ച ഭാരതീയചിന്താപദ്ധതിയോട് യോജിക്കാമായിരുന്നു. എന്ത് ചെയ്യാന്‍ ഡാര്‍വിന്‍ എന്നൊരു ഗുരുത്വദോഷി 'തിയറി ഓഫ് എവല്യൂഷന്‍'എന്നൊരു സാധനം മാനവികതയുടെ മുന്നില്‍ അവതരിപ്പിച്ചു. ബാഹ്യമായ വസ്തുക്കളില്ലാതെ ഈ അന്തരാളവും ബോധവും കുണ്ടാമണ്ടിയുമൊന്നുമുണ്ടാവില്ല എന്ന് നമ്മള്‍ പഠിച്ചു.

സൂത്രത്തില്‍ ചിലതിനെ ജാമ്യത്തിലെടുക്കുന്നത് ഗോക്രി ചെയ്യുന്നതിനു തത്തുല്യമായ കര്‍മ്മം തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.

വെള്ളെഴുത്ത് said...

ആദ്യ കമന്റായതിനാൽ അതിന്റെ ചുവടു പിടിച്ച് ചർച്ച (അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ..) വഴിമാറിപോകാൻ സാധ്യതയുള്ള തുകൊണ്ട് പറയട്ടേ, ബസ്സിൽ ഞാൻ തർക്കിക്കുകയും അവസാനം മറ്റേതൊക്കെയോ വഴികളിൽ പടികയറി പോവുകയും ചെയ്ത കാര്യമാണ് അവസാനം കാൽവിൻ പറഞ്ഞു വയ്ക്കുന്നത്.. സൂരജിന്റെ വാദങ്ങളെ എതിർക്കുന്നതും ഫലത്തിൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ കാണുന്ന പൊരുത്തക്കേടുകളെ പറ്റി പറയുന്നതിലുള്ള വൈരുദ്ധ്യത്തെ വച്ചുകൊണ്ടാണ്. മറ്റിടങ്ങളിൽ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ഇന്ത്യയിൽ അവയെ വേർതിരിച്ചു കാണുക സാധ്യമായിരുന്നില്ല. നമ്മളിന്ന് തത്ത്വചിന്തയെന്നു വിളിക്കുന്ന സംഗതിയാണ് പ്രാചീനചിന്തയിൽ ശാസ്ത്രത്തിന്റെ പങ്ക് കൈയാളിയിരുന്നത്. അസ്തിത്വത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം വെളിപാടിന്റെയും ഗതാനുഗതികത്വത്തിന്റെയും മതമോ യുക്തിയുടെയും ചിന്തയുടെയും തത്ത്വശാസ്ത്രമോ.. ഇതായിരുന്നു പ്രശ്നം. രണ്ടു തരം സമീപനങ്ങൾ ഉണ്ടെന്ന് അറിയണം എന്നാണു പറഞ്ഞത്. അല്ലാതെ “അന്തരാളത്തിൽ നിന്നുയരുന്ന ...“ അതിനോട് യോജിക്കണം എന്നല്ല. യോജിക്കാതിരിക്കമല്ലോ..അത്തരമൊരു മനോഭാവം നമുക്കു തന്നതാരെന്ന ചോദ്യമാണ് ആകെ ബസ്സിനെ കലിപ്പാക്കിയതെന്നു തോന്നുന്നു. വിലയിരുത്തലിൽ അതു പരിഗണിക്കേണ്ടി വരില്ലേ? രാഷ്ട്രീയമായിരിക്കുക എന്നതുപോലെ പ്രധാനമാണ് ലിബറൽ ആയിരിക്കുക എന്നതും.. (എന്നു ഞാൻ വിചാരിക്കുന്നു) ഞാൻ ഒന്നിനെയും ജാമ്യത്തിലെടുത്തിട്ടില്ല കാൽ‌വിൽ.. ഒന്നിനോടൂം പ്രത്യേകിച്ച് ആഭിമുഖ്യവുമില്ല. അതും ഇതും ഉണ്ടെന്ന് പരിഗണിക്കാതിരിക്കാൻ കാരണമെന്ത് എന്നു ചോദിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ഒന്നിനു പിന്നാലേ മാത്രം പോയാൽ മതിയെന്ന നിലപാട് ഗതാനുഗതികത്വമാണ്... റാഡിക്കൽ മുഖമുള്ള യാഥാസ്ഥിതികത !!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഞാനൊരു ദൈവ വിശ്വാസിയാണ്. എങ്കിലും എനിക്കീ വിഷയം വളരെ ഇഷ്ടപ്പെട്ടു . നന്നായി ചെയ്തിരിക്കുന്നു.

Jijo said...

ഇത്രയും സംവാദങ്ങൾ ബസ്സിൽ നടക്കുന്നുണ്ടോ? ഏതു റൂട്ടിലാണ് അത് ഓടുന്നതെന്നറിയാൻ ഒരാകാംക്ഷ. ഇനി ബുജി ഓൺലി ആയിരിക്കുമോ എന്തോ!

ഇതുവരെ അറിയാത്ത് കുറച്ച് കാര്യങ്ങൾ ഇന്നത്തെ പോസ്റ്റിലുണ്ട്. പക്ഷെ പതിവ് പോലെ മൂന്ന് പ്രാവശ്യമെങ്കിലും വായിച്ചാലേ എന്തെങ്കിലും തലയിൽ കയറൂ. ഇന്ന് പണി നടന്നത് തന്നെ :)

Devadas V.M. said...

ഭാരതീയ വേദപുരാണങ്ങള്‍ വായിച്ച(ഗ്രന്ഥങ്ങള്‍; ഉപാഖ്യാനങ്ങളോ, വ്യാഖ്യാനങ്ങളോ അല്ല) ചെറിയ അറിവില്‍ മനസിലായത് ഫിലോസഫിയെന്നത് അവനവന്റെ യുക്തിക്കനുസരിച്ച് ചായ്ച്ചും ചെരിച്ചും വെയ്ക്കാവുന്ന കോലാണെന്നാണ്‌. യുദ്ധഭൂമിയില്‍ കാലത്തെ നിര്‍ത്തി വെച്ചുകൊണ്ട് അര്‍ജ്ജുനനെ ഉപദേശിക്കുന്ന യുവാവായ കൃഷ്ണന്‍ പറയുന്നതിന്റെ (ഏകദേശം) വിരുദ്ധതയാണ്‌ മരിക്കുന്നതിന്‌ തൊട്ടുമുന്നേ ഉദ്ധവനോട് ഉപദേശിക്കുന്നത്. - "ഞാന്‍ തന്നെ സര്‍‌‍‌വ്വവും, ഞാനല്ലാതെ മറ്റൊന്നുമില്ല" എന്ന് ഘോഷിച്ച കൃഷ്ണന്‍ തന്നെ പറയുന്നു "വൈകുണ്ഠത്തില്‍ നിനക്ക് എന്നെ ചിലപ്പോള്‍ കണ്ടെത്താനാകില്ല ; മാമുനീന്ദ്രരുടെ അനവധിവര്‍‌ഷ കൊടും‌തപസില്‍ മിന്നല്‍ ഹൃത്തടത്തില്‍ പോലെ ഞാന്‍ വന്നു മറഞ്ഞെന്നു വരാം; എന്നാല്‍ എന്റെ ഭക്തര്‍ ആടിപ്പാടുന്നിടത്ത് ഞാന്‍ ഉണ്ടാകും. എന്റെ ചൈത്ന്യം ഞാന്‍ ഭാഗവതത്തിലേക്ക് ആവാഹിച്ച് മടങ്ങുന്നു. അപ്പോള്‍ സര്‍‌വ്വമയം പോയി തന്‍‌ജനതയ്ക്കൊരു വിശുദ്ധഗ്രന്ഥം നല്‍‌കി, ഒരു അനുശീലനതത്വം പ്രകീര്‍‌‍ത്തിച്ചാണ്‌ മൂപ്പര്‌ മടങ്ങുന്നത് - ആശയം: ഹംസഗീത അഥവാ ഉദ്ധവഗീത
(ഗൂഗിള്‍ ബസിലെ ആട്-ച‌ര്‍‌വാകാഹ്വാനം-ബലിപ്രകാരം ഇതിനെ വ്യാഖ്യാനിച്ചാല്‍ ഇപ്പോള്‍ ഹരേരാമഹരേകൃഷ്ണ ആശ്രമത്തില്‍ മാത്രമേ ചൈതന്യം കാണൂ എന്നാണ്‌. അല്ലെങ്കില്‍ ശ്രീ.മ.ഭാ പുസ്തകത്തില്‍ മാത്രം. അപ്പോള്‍ സര്‍വ്വസ‌‌കലരൂപി ആരായീ? )

രാജ്യഭാരം വെടിയുന്നേരം ലക്ഷ്മണനോട് രാമന്‍ പറയുന്നത് - രാമനോട് ശേഷം കാട്ടില്‍ വെച്ച് ജാബാലി പറയുന്ന അതേ- പാമ്പിന്‍‌വായിലെ തവള, നദിയിലെ കാഷ്ഠം, പാന്ഥര്‍ പെരുവഴിയമ്പല ലോജിക്ക് തന്നെ അല്ലേ? അപ്പോള്‍ സ്വന്തം യുക്തിയെ/പക്ഷത്തെ ന്യായീകരിക്കാന്‍ വേണ്ടി കോല്‍ തിരിച്ചും ,മറിച്ചും വെയ്ക്കാവുന്നതാണ്‌.
"Enough, O Rama! Let not your wisdom be rendered void like a common man, you who are distinguished for your intelligence and virtue. Who is related to whom? What is there to be obtained by anything and by whom? Every creature is born alone and dies alone. O, Rama! He who clings to another, saying, 'This is my father, this is my mother, he should be known as one who has lost his wits. There is none who belongs to another.These people say, 'The eighth day should be given up to sacrifices for the spirits of our ancestors.' See the waste of food. What will a dead man eat? If food eaten by one here, reaches another's body, then let a sacrifice be offered for those who are setting out on a distant journey. Will it not become a food on their path? Perform sacrifices, distribute gifts, consecrate yourselves, practise austerity and renunciation' - These writings are composed by learned men for the sake of inducing others to give. O, the highly wise! Arrive at a conclusion, therefore, that there is nothing beyond this Universe. Give precedence to that which meets the eye and turn your back on what is beyond our knowledge. Honour the judgment of the wise and regarding that which is approved by all, accept the kingdom as propitiated by Bharata."
ഭരതനെ ന്യായീകരികരിച്ച് രാമനെ അനുനയിപ്പിക്കാന്‍ വേണ്ടി ജാബാലി പ്രയോഗിക്കുന്ന അലങ്കാരരീതിശാസ്ത്രം തന്നെയാണ് അതിനും കുറച്ച് മുന്നെ ലക്ഷ്മണനെ അനുനയിപ്പിക്കാന്‍ രാമന്‍ പ്രയോഗിക്കുന്നത്. പുഴയിലെ ചുള്ളിക്കമ്പും, സത്രത്തിലെ യാത്രക്കാരും ഒക്കെ ആയി മാനുഷബന്ധങ്ങളെ വ്യാഖ്യാനിച്ച ശേഷം അതിന്റെ വിരുദ്ധാര്‍ത്ഥത്തില്‍ ബന്ധാനുസാരിയായി രാജ്യത്യാഗം ചെയ്യണമെന്ന വിധി. (ബലേ ബലേ...)

(കമെന്റ് വലുതായതിനാല്‍ മുറിയ്ക്കുന്നു.. തുടരും..)

Devadas V.M. said...

വ്യാസപുത്രന്‍ ശുകനും രാജാവായ‍ പരീക്ഷിത്തും തമ്മില്‍ നടത്തുന്ന സം‌വാദം ഒരേ കോല്‍ കൊണ്ടു തന്നെ വിരുദ്ധാശയങ്ങളെ (വിരുദ്ധം; വുത്യസ്തമല്ല...) എങ്ങനെ ക്രോഡീകരിക്കാം എന്ന് നമുക്ക് കാണിച്ചു തരുന്നുമുണ്ട്. ശുകപരീക്ഷിത് സം‌വാദം ഭാരതീയ ചിന്തയില്‍ നിന്ന് ഒഴിവാക/ക്കപ്പെട്ടതാണോ? അത് വളരെ നന്നായി തോന്നിയ ഒന്നാണ്‌. അതുപോലൊന്നാണ്‌ യുധിഷ്ഠിര-യക്ഷ സം‌വാദം. മരണത്തെപ്പറ്റിയും, ബന്ധങ്ങളെപ്പറ്റിയും നര-നാരായണ സം‌വാദത്തില്‍ കിട്ടുന്ന ആശയമല്ല നചികേതസ്-യമ സം‌വാദത്തില്‍ കിട്ടുന്നത്. (തീര്‍ത്തും വിരുദ്ധം എന്നല്ല; പക്ഷെ വ്യത്യസ്തമാണ്‌) . അന്നുകാലത്ത് ഗൂഗിള്‍ ബസോ, ബ്ലോഗോ ഇല്ലെങ്കിലും ആശയങ്ങള്‍ തമ്മില്‍ പോരടിച്ചിരുന്നു എന്നും, ആക്രോശങ്ങള്‍ ഉണ്ടായിരുന്നു എന്നും അനുമാനിക്കേണ്ടതായി വരും :) രേഖീയമായ നിര്‍‌വ്വചനമല്ല ഇവയ്ക്കെല്ലാം ഉള്ളതെന്നത് ശരിയാണ്‌ പക്ഷേ എങ്ങനേയും ഉപയോഗിക്കാം എന്നതാണ്‌ ഇവയുടെ ആശയപ്രതീതി നല്‍‌കുന്ന ഘടനാക്രമവും.

പ്രാചീന ഇന്ത്യന്‍ ചിന്താധാരയില്‍ ഗാര്‍‌ഗിയെ ആരും പറഞ്ഞ് കേള്‍ക്കാറില്ല. (സ്ത്രീ ആയതുകൊണ്ടാണോ?) യോഗയാജ്ഞവല്‍ക്യ സംഹിതയെന്നത് ഗാര്‍‌ഗിയും, യാജ്ഞവല്‍‌ക്യനും ആയുള്ള തര്‍ക്ക-വിതര്‍ക്ക സംഭാഷണങ്ങളാണ്. existence എന്ന കീറാമുട്ടിയെ ഗാര്‍ഗിയോളം ചോദ്യം ചെയ്തവര്‍ പൗരാണിക ഇന്ത്യയില്‍ ഉണ്ടായിരുന്നൊ എന്നത് സംശയമാണ്‌. (അപ്പുറത്തിരിക്കുന്നത് യാജ്ഞവല്‍‌ക്യന്‍. സാക്ഷാല്‍ വൈശമ്പായനന്റെ പുത്രന്‍. പിതാവിന്റെ നിര്‍ദ്ദേശത്താല്‍ പഠിച്ച അറിവ് ഛര്‍ദ്ദിച്ച് വെളിയിലിട്ടവന്‍. "എവിടെയാണ്‌ ആകാശം? എവിടെയാണ്‌ സമയം കുടികൊള്ളുന്നത്?" എന്ന ഗാര്‍ഗി‌ചോദ്യങ്ങളോട് "ഒന്ന് മിണ്ടാതിരിക്കാമോ?' എന്ന്‍ മറുത്ത് ചോദിച്ചവന്‍ ‌ ബന്ധങ്ങളെ തൃണവല്‍‌ക്കരിച്ചവന്‍, അവസാനം രാമനോട് "എന്റെ അമ്മയെ കണ്ടോ?" എന്ന് കെഞ്ചുന്നവന്‍...)


ഓഫ്.ടോ
"Do you believe in absolutely nothing?" എന്ന ചോദ്യത്തോട് ഹെപ്പേഷ്യ മറുപടി പറയുന്നത് "I believe in philosophy" എന്നാണ്‌ :)
അപ്പോള്‍ void അല്ലാത്ത എന്തോ എന്ന് ബാക്കിയായുണ്ടെന്നാണോ? (അല്ലയോ?)

ഗുപ്തന്‍ said...

വിഷയത്തില്‍ കമന്റാന്‍ തോന്നുന്നില്ല. ഒരോഫിനു മുന്‍‌കൂര്‍ മാപ്പ്.

ദര്‍ശനങ്ങളുടെ ചരിത്രം വായിക്കുമ്പോള്‍ അത് ഇതിഹാസകഥകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കുന്ന രീതി ആരു തുടങ്ങിവച്ചെങ്കിലും ഫൌളാണ്. ദേവദാസ് ഭാഗവതവും ഭഗവത് ഗീതയും ചേര്‍ത്ത് ഫ്ലാറ്റായി വായിച്ചത് ക്ഷമിക്കാം; പക്ഷെ വെള്ള ക്വോട്ട് ചെയ്ത വന്‍‌തോക്കുകളോ ?

Devadas V.M. said...

Off.To
@Guptan: അപസ്വരത്തിന് അവതാളം; കണ്ടന് തടിക്കു മുണ്ടന് തടി ; മരത്തോക്കിന്‌ മണ്ണുണ്ട, തെറിപറയുന്ന മറ്റരാസിയ്ക്ക് തലകൊണ്ടിടിക്കുന്ന സിദാന്‍ .. അതല്ലേ തര്‍ക്കയുക്തി...
അപ്പോള്‍ പിന്നെ ഫ്ലാറ്റായിട്ടല്ലാതെ ഇതിലെങ്ങനെ പ്രതികരിക്കും അതൂടെ ഒന്ന് പറ? മൊത്തം കളി ഫൗളാണെങ്കില്‍ ഗുപ്തന്‌ വായേന്ന് പീപ്പിയൂരാന്‍ നേരം കാണില്ല
:)

അരുണ്‍ / Arun said...

വീണ്ടും രണ്ടുതവണ വായിക്കണം മുഴുവന്‍ തിരിയാന്‍. എന്നാല്‍ ഇന്ത്യന്‍ ദര്‍ശനങ്ങള്‍ എല്ലാക്കാലത്തും ആത്മീയം മാത്രമായിരുന്നില്ലെന്നും നാസ്തികര്‍ ഇന്നത്തെപ്പോലെ അന്നും തോല്പിക്കപ്പെട്ടുവെന്നും വൃത്തിയായി മനസ്സിലായി.

നാസ്തികമായ എല്ലാ പാരമ്പര്യവും ഒരു വിധം നശിപ്പിക്കപ്പെട്ടത് വലിയ നഷ്ടം തന്നെയാണ്.

വെള്ളെഴുത്ത് said...

@ ഗുപ്തൻ ഒരു ഫൌളാണോ? എന്തുകൊണ്ട്? തത്ത്വശാസ്ത്രത്തിന്റെ ജനകീയരൂപമാണ് ഇതിഹാസപുരാണങ്ങളിൽ. പുരാണകഥകളെ ഏഴുപ്രാവശ്യം തിരിച്ചാൽ അതിന്റെ പിന്നിലെ ആശയത്തിലെത്താം (എന്ന് മദാം ബ്ലോവദ്സ്കി) ഇവിടെ സംഗതി പിന്നെയും വ്യത്യസ്തമാണ്. ചാർവാകരെ അറിയാൻ നിലവിൽ ഇതല്ലാതെ മറ്റു മാർഗമില്ല. ഏതു വിശകലനമാർഗം സ്വീകരിക്കുന്നു എന്നതിനാണ് പ്രാധാന്യം ഏതു പ്രകരണമെടുത്താലും..
@ദേവ. പ്രക്ഷിപ്തം എന്നൊരു സംഗതിയുണ്ട്.. ഗീതയെല്ലാം പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നാണ് വയ്പ്പ്. രാമന്റെ ചെരിപ്പ് വഹിച്ചു ഭരതൻ പോയതുൾപ്പടെ പ്രക്ഷിപ്തങ്ങളാണ്.. വസ്തുക്കളെ ആരാധിക്കുന്ന പതിവു തന്നെ ബുദ്ധമതത്തിൽ നിന്നു വന്നതാണെന്നും സ്വർണ്ണം പതിച്ച ചെരുപ്പ്- കഥയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി സങ്കാലിയ വാദിക്കുന്നു. ആശയത്തിൽ വരുന്ന വൈവിദ്ധ്യങ്ങൾ പിൽക്കാലത്തെ കൂട്ടിച്ചേർപ്പിൽ നിന്നുണ്ടാവുന്നതാണ്.. അതും പരിഗണിക്കേണ്ടി വരും

The Prophet Of Frivolity said...

"സൂരജിന്റെ വാദങ്ങളെ എതിർക്കുന്നതും ഫലത്തിൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ കാണുന്ന പൊരുത്തക്കേടുകളെ പറ്റി പറയുന്നതിലുള്ള വൈരുദ്ധ്യത്തെ വച്ചുകൊണ്ടാണ്." സൂരജിന്റെ ഏത് വാദത്തെ സംബന്ധിച്ചാണ്? അവസാനത്തെ ഖണ്ഡികയില്‍ പറയുന്നകാര്യങ്ങള്‍? ഒന്നുകൂടെ വിശദമാക്കിയാല്‍ നന്നായിരുന്നു. പോസ്റ്റ് മൊത്തമായി ഹൈജാക്ക് ചെയ്യാന്‍ ഇത് ഇടവരുത്തുകയില്ലെന്ന് പ്രതീക്ഷിക്കുന്നു.

“അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്.“

തുടക്കത്തില്‍ താങ്കള്‍ തന്നെ പറഞ്ഞതുവെച്ചാണെങ്കില്‍ ഈ എഴുതിയത് പ്രശ്നമാണ്. വെളിപാടുകളിലൂടെ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് വ്യക്തമാക്കേണ്ടിവരും. Intuiton? Revelation? ആ വാചകം മൊത്തം ഒന്ന് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാമോ?
ആ ഖണ്ഡിക മൊത്തം ഭയങ്കര പ്രശ്നമാണെന്ന് മാത്രമല്ല, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എങ്ങനെ ഇത്തരമൊരു പരന്ന സാമാന്യപ്രസ്താവനയില്‍ എത്താമെന്ന് മനസ്സിലാവുന്നുമില്ല. The conclusions doesn't follow from the arguments presented. ഈ ലേഖനം തന്നെ ഉദാഹരണമാക്കിയാല്‍, യുധിഷ്ഠിരന്‍ യുദ്ധം ചെയ്തതും, രാജ്യം പിടിച്ചടക്കിയതും, അതിനായി ബന്ധുക്കളടക്കം ഒരുപട് പേരെ കൊന്നതും സ്വര്‍ഗം/മോക്ഷം കിട്ടുമെന്ന പ്രെമിസിലാണെങ്കില്‍, അതു നിലനില്‍ക്കില്ല, കാരണം (ചര്‍വാകന്) സ്വര്‍ഗമില്ല. അതുകൊണ്ടുതന്നെ അത് ധര്‍മ്മ(ഏത്തിക്സ്) വിരുദ്ധമാണ്. നിലനില്‍ക്കുന്ന കാരണമില്ലാതെ ഹിംസ നടത്തിയവന്‍ എന്താണ് അര്‍ഹിക്കുന്നത്?

ബാക്കി പിറകെ.

രാജ് said...

ദേവദാസിന്റെ കമന്റ് ന്യായമാണല്ലോ എന്നു തോന്നിപ്പോകുന്നത് ഇതിഹാസപുരാണങ്ങളുടെ മൂലങ്ങളില്‍ വന്നു കൂട്ടിച്ചേര്‍ക്കലുകളെ കുറിച്ചു വായിച്ചാല്‍ മാറേണ്ടതാണ്‌. അതുപോലെ ഗുപ്തന്റെ കമന്റില്‍ പറയുന്നതു പോലെ ഇന്നത്തെ കാലത്തു കാണുന്ന ഇതിഹാസങ്ങളില്ല കൊസാംബിയെ പോലുള്ള ജീനിയസ്സുകള്‍ ചരിത്രമന്വേഷിക്കുന്നത്. പ്രക്ഷിപ്തങ്ങളെ കുറിച്ച് വെള്ള പറഞ്ഞതു പോലെ ആഴത്തിലുള്ള ധാരണകള്‍ പ്രകടിപ്പിക്കുന്നുണ്ട് അവര്‍. ഗീതയുടെ തത്ത്വശാസ്ത്രം ജീവന്‍ നിലനിര്‍ത്തുന്നതില്‍ കവിഞ്ഞ് മറ്റൊന്നും നല്ലൊരുവിഭാഗം ജനതയ്ക്കും ലഭിക്കാതിരുന്ന സാഹചര്യത്തിലധിഷ്ഠിതമാണെന്നു കൊസാംബിയുടെ നിരീക്ഷണത്തില്‍ പിടിച്ചു കയറിയാല്‍ പ്രക്ഷിപ്തങ്ങളുടെ കളി മനസ്സിലാക്കാം.

Devadas V.M. said...

വെള്ളയും, രാജും കൂട്ടിച്ചേര്‍ക്കലുകളെ കുറിച്ച് പറയുന്നു.
ശരിയാണ് പ്രക്ഷിപ്തങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ ഉറപ്പിനായി കൂട്ടുലോഹം ചേര്‍ക്കാത്ത ആ ശുദ്ധലോഹ സംഹിതയേത്/യെവിടെ? ഇന്നത്തെക്കാലത്തല്ലാതെയുള്ള പ്രക്ഷിപ്ത വിമുക്ത ശുദ്ധേതിഹാസം ലഭിക്കാന്‍ ദാ.ദാ.കൊസംബി വ്യാസ സമകാലികനായിരുന്നോ?

Devadas V.M. said...

@gupthan

If a Mahabharata war had actually been fought on the scale reported, nearly five million fighting men killed each other in an 18-day battle between Delhi and Thanesar; about 130,000 chariots (with their horses), an equal number of elephants and thrice that many riding horses were deployed. This means at least as many camp-followers and attendants as fighters. A host of this size could not be supplied without a total population of 200 millions, which India did not attain till the British period, and could not have reached
without plentiful and cheap iron and steel for ploughshares and farmers1 tools. Iron was certainly not available in any quantity to Indian peasants before the 6th century BC. The greatest army camp credibly reported was of 400,000 men under Candragupta Maurya,
who commanded the surplus of the newly developed Gangetic basin. The terms patti, gulma etc., given as tactical units in the Mbh did net acquire that meaning till after the Mauryans. The heroes fought with bows and arrows from their chariots, as if the numerous cavalry did not exist; but cavalry—which appeared comparatively late in
ancient Indian warfare—made the fighting chariots obsolete as was proved by Alexander in the Punjab.

ഗുപ്താ ,
Social and Economic aspects of the BHAGAVAD-GITA എന്നതിന്‍ ഉള്ള ദാ.ദാ.കൊസംബിയന്‍ ആമുഖമാണിത്... പുരാണം വെച്ച് വെറും അയ്യരുകളി മാത്രമല്ല കക്ഷി നടത്തുന്നത് അത് വാസ്തവം). കൊസംബിയുടെ ഒട്ടുമിക്ക വര്‍ക്കുകളും നെറ്റില്‍ പീഡീഎഫായി തന്നെ കിട്ടും.

Roby said...

‘ശരീരം തന്നെയാണ് ആത്മാവ്’ എന്ന് ചര്‍വാകര്‍ പറയുമ്പോള്‍ ശരീരമല്ലാതെ മറ്റൊരാത്മാവില്ല എന്നൊരര്‍ത്ഥത്തിനും സാധ്യതയുണ്ടല്ലോ. അങ്ങനെ ആത്മാവിന്റെ അസ്ഥിത്വത്തെത്തന്നെ നിഷേധിക്കുകയല്ലേ ചര്‍വാകര്‍ ചെയ്യുന്നത്. അപ്പോള്‍ ‘ചര്‍വാകരും ആത്മീയ വാദികൾ തന്നെ’ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നു വരുന്നു. അതായത് നാൽ‌പ്പതുകൾ മുതൽ ഇന്ത്യക്കാരായ അന്വേഷകർ കണ്ടെത്തിയ ഇന്ത്യൻ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉൾപ്പൊരുത്തത്തോടെ സ്വാംശീകരിക്കൻ ആത്മീയവാദികൾക്കു കഴിഞ്ഞിട്ടുണ്ടെന്ന വാദം അവതരിപ്പിക്കാന്‍ വെള്ള ഉപയോഗിച്ച പ്രിമൈസ് കണ്‍‌വിന്‍സിംഗ് അല്ല എന്ന്.

മേല്‍‌ചൂണ്ടിക്കാണിച്ച വാചകങ്ങളില്‍ നിന്നും എനിക്കു തോന്നിയത് ആത്മീയവാദികള്‍ ഭൌതികരെ ഒട്ടും സ്വാംശീകരിച്ചില്ലെന്നു മാത്രമല്ല, ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു എന്നാണ്.

പ്രശ്നം തോന്നിയ ഒരു കാര്യം പ്രോഫറ്റ് പറഞ്ഞു. അതിന്റെ മറുപടി കേള്‍ക്കട്ടെ...എന്നിട്ടാകാം ബാക്കി

(ഗുപ്തര് പറഞ്ഞതു പോലെ ആകെ ഫൌളുകളിയാണെന്നറിയാം. അതിനിടയ്ക്ക് നല്ല രണ്ട് കിക്ക് കാണാന്‍ പറ്റിയെങ്കിലോ..:)

ഗുപ്തന്‍ said...

രാമായണ രചനാകാലം ദര്‍ശന പദ്ധതികളുടെ രൂപീകരണ കാലവുമായി അടുത്തു വരുന്നതാണ്. ബി സി ആറാം നൂറ്റാണ്ട്. മഹാഭാരതം രൂപപ്പെട്ടുതുടങ്ങുന്നത് അഞ്ചു നൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ഈ കാലത്തിനിടയില്‍ എന്തു സംഭവിച്ചു എന്നതിന് എന്ത് പരിപ്രേക്ഷ്യമാണ് ഈ ഇതിഹാസങ്ങളിലുള്ള പരാമര്‍ശങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതെന്ന് പറയാമോ ? ചാര്‍വാക ചിന്ത ഒരു പക്ഷെ കൂടുതല്‍ നന്നായി പ്രതിഫലിക്കുന്ന രാമായണം എഴുതപ്പെട്ട കാലത്ത് റ്^ഷിമാരും ഭരണകര്‍ത്താക്കളും (വസിഷ്ഠനും രാമനും -- ആയിക്കോട്ടെ) മഹാഭാരത രചനാ കാലത്തെ(ഗുപ്തകാലമാവണം) ബ്രാഹ്മണ മേധാവിത്വമുള്ള ജനക്കൂട്ടത്തെക്കാള്‍ ഭൌതിക ചിന്തയോട് സഹിഷ്ണുത കാണിച്ചിരുന്നു എന്ന് ഒരുപക്ഷെ മനസ്സിലാക്കാന്‍ പറ്റും. അത് സ്വാഭാവികമാണ് താനും. മൌര്യകാലം ബുദ്ധദര്‍ശനത്തിന്റെ വളര്‍ച്ച കണ്ടകാലമാണ്. വൈദിക മതങ്ങള്‍ക്ക് മദമിളകിയത് അതിനുശേഷമാണ്. അതിലേറെയൊന്നുമില്ല.

എതിരാളിയെ പിശാചാക്കി പകര്‍ത്തിയെഴുതുന്ന രചനാതന്ത്രങ്ങള്‍ ധാരാളമുള്ള കാലത്ത് ചാര്‍വാകനെ സംബന്ധിച്ച് മഹാഭാരതത്തില്‍ കാണുന്ന പരാമര്‍ശത്തിന് ഒരു വിലയും കല്പിക്കേണ്ടതില്ല. തിരിച്ചിട്ടാലും മറിച്ചിട്ടാലും വിശ്വസനീയമായ ഒരു സൂചനയും അതില്‍ നിന്ന് ലഭിക്കാനും പോകുന്നില്ല. ദുര്യോധനന്‍ ജയിച്ചിരുന്നെങ്കില്‍ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഏഴാം പരിപ്രേക്ഷ്യത്തിലെങ്കിലും എടുത്തില്ലെങ്കില്‍ മിസ്‌ലീഡിംഗ് ആണ്.

അതുപോട്ടെ. അടരുകള്‍ തമ്മില്‍ വ്യത്യാസപ്പെടുത്താത്ത തുടര്‍‌വായന പോലെ എന്തോ ഒന്ന് ദേവദാസിന്റെ കമന്റിലും കണ്ടപ്പോള്‍ ‘ഫൌള്‍’ വിളിച്ചു പോയതാണ്. പറഞ്ഞില്ലേ. ഓഫാണ്. മൊത്തം. ഷെമി.

അനൂപ് :: anoop said...

tracking.

Calvin H said...

"സൂരജിന്റെ വാദങ്ങളെ എതിര്‍ക്കുന്നതും ഫലത്തില്‍ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ കാണുന്ന പൊരുത്തക്കേടുകളെ പറ്റി പറയുന്നതിലുള്ള വൈരുദ്ധ്യത്തെ വച്ചുകൊണ്ടാണ്. മറ്റിടങ്ങളില്‍ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇന്ത്യയില്‍ അവയെ വേര്‍തിരിച്ചു കാണുക സാധ്യമായിരുന്നില്ല. നമ്മളിന്ന് തത്ത്വചിന്തയെന്നു വിളിക്കുന്ന സംഗതിയാണ് പ്രാചീനചിന്തയില്‍ ശാസ്ത്രത്തിന്റെ പങ്ക് കൈയാളിയിരുന്നത്. അസ്തിത്വത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വെളിപാടിന്റെയും ഗതാനുഗതികത്വത്തിന്റെയും മതമോ യുക്തിയുടെയും ചിന്തയുടെയും തത്ത്വശാസ്ത്രമോ.. ഇതായിരുന്നു പ്രശ്നം. രണ്ടു തരം സമീപനങ്ങള്‍ ഉണ്ടെന്ന് അറിയണം എന്നാണു പറഞ്ഞത്"

അണ്ണാ ഇതിന്റെ മറുപടി തന്നെ അല്ലേ മുകളില്‍ തെളിച്ച് പറഞ്ഞത്. എല്ലാ കാര്യത്തിലും ലിബറല്‍ ആയിരിക്കുന്നതല്ല പുരോഗമനപരം. ചില കാര്യങ്ങളില്‍ കറുപ്പും വെളുപ്പും വേര്‍തിരിച്ചറിയാം . അവിടെ ഗ്രേ ഏരിയകള്‍ക്ക് പ്രസക്തിയില്ല.

വെളുപ്പിനെ വെളുപ്പെന്ന് പറയുന്നതിനെ യാഥാസ്ഥിതികമെന്ന് വിളിക്കാന്‍ വെള്ളയെ പ്രേരിപ്പിക്കുന്നതെന്താണോ ആ യാഥാസ്ഥിതികത വെള്ളയ്ക്കുള്ളില്‍ കുറേ കാലമായി വളരുന്നത് വിഷമത്തോടെ നോക്കി നില്ക്കുന്നു എന്ന് മാത്രം പറയട്ടെ.

സൂരജിന്റെ പോസ്റ്റില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ എപ്രകാരം വിവരിച്ചിരിക്കുന്നു എന്നത് മുഴുവന്‍ വായിക്കാന്‍ വെള്ള മെനക്കെട്ടോ എന്ന് പോലും സം ശയിക്കേണ്ടിയിരിക്കുന്നു.

വെളിപാടുകളോടും യുക്തിയോടും തുല്യദൂരം പാലിക്കുന്നതാണ് ലിബറലിസം എന്ന് തന്നെയാണ് വെള്ള ഇപ്പോഴും കരുതുന്നതെങ്കില്‍ കൂടുതല്‍ എന്ത് പറയാനാണ്?

നിര്‍ത്തുന്നു.

The Prophet Of Frivolity said...

ഒന്നൂല്ല റോബീ, താരതമ്യേനെ ലളിതമായ കാര്യങ്ങളാണിത്. ഇതൊക്കെ വെള്ളയ്ക്ക് മനസിലാവാഞ്ഞിട്ടാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ലോകായതയെ മറ്റുള്ളവയില്‍നിന്ന് വിഭിന്നമാക്കുന്ന പ്രധാനഘടകങ്ങളെന്നത് ആ ദര്‍ശനത്തിന്റെ ഓണ്ടോളജിയും, അതിനെ താങ്ങിനിര്‍ത്തുന്ന ഒരു എപ്പിസ്റ്റെമോളജിയും, നിലനില്‍ക്കുന്നവയുടെയെല്ലാം ധാതുകേന്ദ്രീകൃതത്വവുമാണ്. ഈ ഒരു കാരണം കൊണ്ട് തന്നെ “അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്.“ എന്ന പ്രസ്താവം ഭാരതീയചിന്തയ്ക്ക് പൊതുവായി സാധുവല്ല. ഉപല്‍ബ്ധി (Perception) മാത്രം അനുഭവങ്ങള്‍ക്ക്(Cognition) മാനിക്കപ്പെടുന്ന (Valid) എപിസ്റ്റമോളജിക്കല്‍ അടിത്തറയാണെന്ന് പറഞ്ഞാല്‍ എങ്ങനെ വെളിപാട് വരും?
ശരീരമാണ് ആത്മാവ് എന്നതിന്റെ ദിശ ആത്മ നിഷേധമാണ്, അതായത് ആസ്തികവാദത്തിലെ ആത്മാവ് ഇല്ല എന്ന തരത്തില്‍. ഈ ഓണ്ടോളജി നേരത്തെ പറഞ്ഞ എപിസ്റ്റമോളജിയില്‍നിന്നും, ധാതുകേന്ദ്രീകൃതമായ അടിത്തറയില്‍നിന്നും വരുന്നതാണ്. ഉപലബ്ധി വഴി അറിയാനാവാത്തതിനൊന്നും നിലനില്ല്‍പ്പില്ല. അതുകൊണ്ടുതന്നെ ആത്മാവുമില്ല; ഒന്നില്‍ ഉള്‍ച്ചേരുന്ന ധാതുക്കളില്‍നിന്ന് വിഭിന്നമായി അതില്‍ മറ്റൊന്നില്ല. പക്ഷെ ആദ്യം ആത്മാവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഒരു തീരുമാനം വേണം. മരണത്തിന് ശേഷവും നിലനില്‍ക്കുന്നത് എന്തോ എന്നത്. ഇത്തരത്തിലുള്ള ലോകായതയെ മാറ്റി ‘ശരീരം തന്നെയാണ് ആത്മാവ് എന്നവര്‍ വാദിച്ചു‘, അതുകൊണ്ട് ‘അവരും ആത്മീയവാദികള്‍തന്നെ‘ എന്നൊക്കെ പ്രസ്താവിക്കുന്നത് മിതമായി പറഞ്ഞാല്‍ അസംബന്ധമാണ്.[ആരാണ് സാംബശിവശാസ്ത്രി?] അടച്ചുപൂട്ടിയപെട്ടിയിലിട്ട് കൊന്നിട്ട് ആളുചത്തതിന് മുമ്പും പിമ്പും ഭാരം നോക്കിയ പരീക്ഷണമൊക്കെ ഓര്‍ക്കാം, ആത്മാവുണ്ടോ എന്ന് തെളിയിക്കാന്‍. ഇത്തരം ഒരു ഓണ്ടോളജിയില്‍നിന്നാണ് അവര്‍ക്ക് വര്‍ണ്ണവ്യത്യാസങ്ങളെ എതിര്‍ക്കാന്‍ പറ്റുന്നത്.

ഇനി തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വീക്ഷണകോണകോണിലൂടെ നോക്കിയാല്‍ “മറ്റിടങ്ങളില്‍ മതവും തത്ത്വചിന്തയും രണ്ടു വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇന്ത്യയില്‍ അവയെ വേര്‍തിരിച്ചു കാണുക സാധ്യമായിരുന്നില്ല.“ എന്നുതുടങ്ങുന്ന ഈ പ്രസ്താവം, വളരെ അപകടം പിടിച്ചതാണ്. ഇത് ഇംഗ്ലീഷിലായിരുന്നെങ്കില്‍, ഏതെങ്കിലും ഓറിയന്റലൈസിങ്ങ് പ്രാന്തന്‍ പറഞ്ഞതാണെന്ന് തോന്നിയേനെ. ദാസ്ഗുപ്ത ഭാരതീയ ദര്‍ശനചരിത്രത്തിന്റെ ആ‍മുഖത്തില്‍, ഈ വിഷയം സ്പര്‍ശിക്കുന്നുണ്ട്, എങ്ങനെയാണ്, യൂറോസെണ്ട്രിക്കായ ദര്‍ശനചരിത്രകാരന്മാരില്‍ പലരും ഇന്ത്യന്‍ ചിന്തയെ, ദര്‍ശനമായിക്കാണാന്‍ കൂട്ടാക്കാതെ തള്ളിക്കളഞ്ഞതെന്ന്. താല്‍ക്കലികമായ വാദലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അപകടമാണ്. ‘യുക്തികുടിച്ച് മത്തുപിടിച്ച്, അയാള്‍ ഒന്നുമില്ലായ്മയെത്തന്നെ നിഷേധിക്കാന്‍ തുടങ്ങി‘ എന്ന് ബോര്‍ഹേസ് പറഞ്ഞ നാഗാര്‍ജുനന്റെ നാടുംകൂടിയാണ് ഇന്ത്യ.

ബാക്കി പിന്നെ.

ശാന്ത കാവുമ്പായി said...

ഭൂരിപക്ഷം അംഗീകരിക്കുന്നതുകൊണ്ട്‌ സത്യമാവണം എന്നില്ല.അവനവന്റെ വിശ്വാസത്തിനു നിരക്കാത്ത വസ്തുതകളെ ചോദ്യം ചെയ്ത ജാബാലിയോടും ചർവ്വാകനോടും ആദരവ്‌ തോന്നുന്നു.

'ഇന്നത്തെ പോലെ തന്നെ അന്നും എതിർവാക്കുകളെ ആരും സഹിക്കില്ല. പറ്റിയാൽ കൊന്നുതിന്നും'
എല്ലാക്കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു.
എങ്കിലും വ്യത്യസ്ത ചിന്താധാരകള്‍ ഉണ്ടാവുക തന്നെ ചെയ്യും.
ഇവിടെ എത്തിയതു കൊണ്ട് ചിന്തക്ക് നല്ലൊരു വ്യായാമം കിട്ടി.നന്ദി.

ഗുപ്തന്‍ said...

പ്രോഫറ്റേ ശരീരബദ്ധമായ ഒരു പ്രതിഭാസം എന്ന നിലയില്‍ ആത്മാവിനെക്കുറിച്ച് ചാര്‍വാകരും പഠിച്ചിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ. മദ്യത്തില്‍ നിന്ന് മദം ഉണ്ടാകുന്നതുപോലെ അടിസ്ഥാന ധാതുക്കളുടെ ഒരു അവസ്ഥയില്‍ നിന്ന് ശരീരത്തില്‍ തന്നെ ആരംഭിക്കുകയും ഒടുങ്ങുകയും ചെയ്യുന്ന ആത്മാവുണ്ടെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. ശുദ്ധമറ്റീരിയലിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ധൂര്‍ത്തചാര്‍വാകര്‍ എന്ന് വിളിക്കപ്പെട്ട ഒരുകൂട്ടര്‍

പക്ഷെ മുകളില്‍ പറഞ്ഞ ഒരു തത്വത്തിന്റെ പേരില്‍ അവരെ ആത്മീയവാദികള്‍ എന്നൊക്കെ വിളിക്കുന്നത് മിസ്‌ലീഡിംഗ് ആണ്.

വെള്ളയീ ലേഖനത്തിനുള്ള വായന വളരെ തിരക്കിട്ട് നടത്തി എന്നൊരു വിചാരം എനിക്കുണ്ട്. അതുപോലെ എഴുത്തും. പറയുന്ന പലകാര്യങ്ങളോടും വിയോജിപ്പ് മുന്‍പും തോന്നിയിട്ടുണ്ടെങ്കിലും വായിക്കാന്‍ ഇത്രയും പ്രയാസമുള്ള --മടുപ്പുണ്ടാക്കുന്ന ഒന്നും വെള്ള എഴുതിയതായിട്ട് തോന്നുന്നില്ല.

ഗുപ്തന്‍ said...

അതുപോലെ ഇന്റൂയിഷന്‍ എന്ന അര്‍ത്ഥത്തിലാണ് വെളിപാട് എന്നുപയോഗിച്ചതെങ്കില്‍ ആദ്യത്തെ സ്റ്റേറ്റ്മെന്റ്റിലും തകരാറില്ല. ചാര്‍വാകരില്‍ പോലും ആത്മാവ് ഒരു വിഷയമാവാനുള്ള കാരണം ബോധത്തെ സംബന്ധിച്ച ചോദ്യമാവണം. ഉള്ളില്‍ നിന്ന് വെളിപ്പെടുന്നതാണ് ബോധം.

വെള്ളെഴുത്ത് said...

ഇതു ഗുരുവരുളൊന്നുമല്ല. ഇങ്ങനെ മനസ്സിലാക്കുന്നു, തിരുത്തലും കൂട്ടിച്ചേർക്കലും വരുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുമല്ലോ. അത്രേയുള്ളൂ..
‌@ റോബി , ഇതു മുഴുവൻ ഗുപ്തൻ പറഞ്ഞതുപോലെ ഫൌളുകളാണെങ്കിൽ (ഗുപ്തൻ സൂചിപ്പിച്ചത് എന്തെന്ന് ഗുപ്തൻ പറഞ്ഞു) അവയെന്താണെന്ന് അറിയണം..ശ്വാസം പിടിച്ചിരുന്നു ഞാൻ മറുപടി പറഞ്ഞിട്ട് ശൂ.. എന്നായിപ്പോവരുതല്ലോ.. ഫൌളാണെന്ന് തിരിച്ചറിഞ്ഞാൽ ഞാനും സമയം മെനക്കെടുത്തണ്ടല്ലോ..(പോസ്റ്റും പൂട്ടി വീട്ടിൽ പോകാം)
ചാർവാകരുടെ പലവാദങ്ങളെ ആത്മവാദികൾ എങ്ങനെ സ്വാംശീകരിച്ചു എന്നു പറഞ്ഞില്ലേ? ചാർവാകർ ഭൌതികവാദികളാണെന്നതു തന്നെ ആധുനികമായ കണ്ടെത്തലാണെന്ന കാര്യം അറിയാമോ? ഭൌതികതയെക്കുറിച്ചുള്ള കൃത്യമായ അർത്ഥത്തിലുള്ള നിർവചനം പിന്നീടുണ്ടായതാണ്.. അവർ സ്ഥിരമായൊരു മറുപക്ഷമായിരുന്നു. ബ്രഹ്മവാദികൾ തങ്ങളുടെ പ്രാമാണ്യം ഉറപ്പിക്കാൻ ഉദ്ധരിച്ച ‘മറുപക്ഷ’ങ്ങളിലൂടെയാണ് ചാർവാകവചനങ്ങൾ നമുക്കിന്ന് ലഭിക്കുന്നതെന്നോർക്കുക.. വേദത്തിന്റെ പ്രാമാണ്യമുറപ്പിക്കാൻ അതവർക്കു വേണ്ടിയിരുന്നു. അപ്പോൾ ഹൈജാക്ക് പരാമർശത്തിൽ കുറച്ച് ചരിത്രബോധമില്ലായ്മയുണ്ട്.. (ആര് ആരെ ഹൈജാക്ക് ചെയ്താലും എനിക്കു പരാതിയൊന്നുമില്ല കേട്ടോ..)
@ഗുപ്തൻ
-ഈ കാലത്തിനിടയില്‍ എന്തു സംഭവിച്ചു എന്നതിന് എന്ത് പരിപ്രേക്ഷ്യമാണ് ഈ ഇതിഹാസങ്ങളിലുള്ള പരാമര്‍ശങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതെന്ന് പറയാമോ ?-
അങ്ങനെയൊരു വാദം ഉണ്ടോ? ചിന്തയുടെ ഒരു തുടർച്ച കിട്ടില്ലേ? ആ നിലയ്ക്കല്ലേ ഒരു ഭൌതികവാദ രേഖപോലും സാധ്യമാവുന്നത്? അല്ലേ?
-ദുര്യോധനന്‍ ജയിച്ചിരുന്നെങ്കില്‍ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഏഴാം പരിപ്രേക്ഷ്യത്തിലെങ്കിലും എടുത്തില്ലെങ്കില്‍ മിസ്‌ലീഡിംഗ് ആണ്-
ഈ വാക്യം അതിന്റെ ശരിയർത്ഥത്തിൽ മനസ്സിലാക്കാൻ പറ്റുന്നില്ല.
ചാർവാകരെ ആത്മീയ വാദികൾ എന്നാരു വിളിച്ചു എന്നാണ്? ആത്മീയവാദികൾ അവരെ നിലനിർത്തിയതിനുള്ള വാദങ്ങളാണ് ഉദാഹരണ സഹിതം കൊടുത്തത്.. ആ പശ്ചാത്തലം മനസ്സിലക്കേണ്ടതില്ലെന്നാണോ? ‘ഭൌതികത്തെ’ ഭൌതികം മാത്രമായി നിലനിർത്തണമെന്നാണോ? എനിക്കറിയില്ല. (തിരിച്ച് ആത്മീയത്തെ ആത്മീയം മാത്രമാക്കി...)
-മടുപ്പുണ്ടാക്കുന്ന ഒന്നും വെള്ള എഴുതിയതായിട്ട് തോന്നുന്നില്ല. -
ആ തുറന്നു പറച്ചിലിനു നന്ദി. അതൊരു പക്ഷേ ഗുപ്തനും (കൂട്ടത്തിൽ പ്രവാചകനും ) തത്ത്വചിന്തയിൽ കൂടുതൽ പിടിപാടുള്ളതുകൊണ്ടും കൂടുതൽ അപ്ഡേറ്റഡും ആയതുകൊണ്ടാവും.. നിങ്ങൾ മടുപ്പു കാണിക്കാതെ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയാൽ നല്ലത്. എനിക്കും വായിക്കുന്നവർക്കും..
വന്ന ഒരബദ്ധം എന്റെ വാക്യങ്ങളും പുസ്തകങ്ങളിലെ വാക്യങ്ങളും കൂടിക്കലർന്നു പോയിട്ടുണ്ട്..അതാവട്ടെ എന്റെ സംശയരഹിതപ്രസ്താവനകളായി വായിച്ചുകൂട്ടുകയും ചെയ്തു.. ചിലത് വ്യക്തമാക്കാം.

വെള്ളെഴുത്ത് said...

@ പ്രവാചകൻ
ഭാരതീയ അയോനിയൻ തത്വചിന്തകളെ താരത‌മ്യം ചെയ്ത് അബ്ദുൾകലാം ആസാദ് എഴുതിയ തരം തിരിവിലാണ് -“അന്തർജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യൻ തത്ത്വചിന്ത ശ്രമിച്ചത്.“- ഈ വാക്യമുള്ളത്.. (ഇന്ത്യൻ പൈതൃകം എന്ന പുസ്തകം) ഇത് യൂറോപ്യൻ ഇന്തോളജിസ്റ്റുകളുടെ വീക്ഷണം കൂടിയാണ്.. (എന്റെയല്ല) ഉപനിഷത്ത് ചിന്തകൾ അത്രമേൽ ഉൾവലിഞ്ഞിരിക്കുന്നതിനെ വിശദീകരിക്കാനായിരിക്കും ഇത്തരമൊരു സമീപനം കൊണ്ട് അവർ പാശ്ചാത്യവും ഇന്ത്യനുമായ തത്ത്വാന്വേഷണത്തെ രണ്ടായി മുറിച്ചത്. (പക്ഷേ ആസാദ് പ്രാചീന ഗ്രീക്കു ചിന്തയും ഈ വഴിക്കായിരുന്നു എന്നും പറയുന്നുണ്ട്) ബാക്കി ഗുപ്തൻ പറഞ്ഞില്ലേ? ‘സ്വയം അറിയുക’ എന്നതാണ് കീവേഡ്..ധ്യാനമനനങ്ങളിലൂടെയാണെങ്കിൽ അന്തർജ്ഞാനപരമല്ലേ ആ അറിവ്.. മറ്റേ വശത്ത് പരീക്ഷണനിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിലുള്ള സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട് മനുഷ്യന്റെ ഉണ്മ...
ഇങ്ങനെയാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്..
തിരുത്തുക. (ഈ സാമാന്യപ്രസ്താവന എന്റെയല്ല..എന്നു മനസ്സിലായി കാണുമല്ലോ) ഇത്രേയുള്ളൂ.. ഞാൻ ആലോചിച്ചത് ഇത്രയുമാണ്.
1.പ്രാചീന ചിന്തയ്ക്ക് ഒരു പൊതു പശ്ചാത്തലം ഉണ്ട്.
2. നാമിന്ന് വേറിട്ടത് എന്നു വച്ചു മാറ്റി നിർത്തുന്ന ഭൌതികവാദ ധാരയെ സ്വന്തം ഭാഗമാക്കാൻ ആത്മീയവാദത്തിനു നിഷ്‌പ്രയാസം കഴിഞ്ഞിരുന്നു.
3. ശാസ്ത്രീയജ്ഞാനത്തിന്റെ വീക്ഷണക്കോണിൽ നിന്ന് ഭൌതിക ചിന്തകളെ (അതിനായിരുന്നു ദേവിയും രാഹുലും ഉൾപ്പടെയുള്ള ഇന്ത്യൻ ചിന്തകർ ഉത്സാഹിച്ചത് ) ഇഴപിരിച്ചെടുക്കുന്നതിൽ നിന്ന് വ്യത്യ്സ്തമായ ഒരു സമീപനമോ രീതിശാസ്ത്രമോ കാര്യങ്ങളെ സമഗ്രമായി അവലോകനം ചെയ്യാൻ നമുക്ക് ആവശ്യമാണ്.. (എനിക്കങ്ങനെ പറഞ്ഞുകൂടേ..?)
ബാക്കി പ്രശ്നങ്ങൾ എന്തായിരുന്നു.. ചൂണ്ടിക്കാണിക്കുക..യുധിഷ്ഠിരന്റെ യുദ്ധവും ഇതുമായുള്ള ബന്ധം എന്ത്? യുദ്ധം വേണ്ടായിരുന്നു എന്നായിരുന്നില്ലേ ചാർവാകന്റെ വാദം..? ലേഖനത്തിന്റെ ഒന്ന്, രണ്ട് ഭാഗങ്ങൾ അങ്ങനെ തന്നെ മനസ്സിലാക്കണേ..)
@ ദേവ..
പുതിയ സമീപനത്തിന്റെയും വിശകലനരീതിയുടെയും ഫലമായി കണ്ടെത്തിയ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയാണ് ഇന്നിപ്പോൾ നാം പറയുന്ന അർത്ഥത്തിലുള്ള ഭൌതികവാദപരമായ തത്ത്വശാസ്ത്രങ്ങൾ വൈദികകാലത്തേ നിലനിന്നിരുന്നു എന്ന് കൊസാംബിയെപ്പോലുള്ളവർ പറയുന്നത്.. ഒരു ഓലയ്ക്കും 200 വർഷക്കാലത്തിലധികം നിലനിൽക്കാനാവില്ല.. ഭൂർജ്ജപത്രം കുറേക്കാലം കൂടി നിലനിന്നേക്കും. വാമൊഴിവഴിയും മറ്റും കിട്ടിയ അറിവ് പകർത്തിയെഴുമ്പോൾ തരാതരം പോലെ അതിൽ പ്രക്ഷിപ്തങ്ങൾ വരും.. താരത‌മ്യേന ആധുനികകാലത്തുള്ള കുമാരസംഭവത്തിലെ എട്ടാം സർഗം പോലും പൂർണ്ണമായി കൂട്ടിച്ചേർത്താണെന്ന് വാദിച്ചിട്ട് വ്യാഖ്യാനിക്കാതിരുന്നിട്ടുണ്ട് ആളുകൾ.. അത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് പുതിയ ‘രീതിശാസ്ത്രം’ പരിഗണിക്കൂ, തീർപ്പുകളിലെത്തും മുൻപ് എന്നു വിളിച്ചു കൂവിയത്..
@ കാൽ-വിൻ
വ്യത്യ്സ്തമായ ഷൂസുകളിൽ നിൽക്കുന്നതിനാൽ ഞാൻ പറയുന്നതെന്താണെന്ന് താങ്കൾക്ക് തിരിഞ്ഞിട്ടില്ല. സൂരജ് പറഞ്ഞത് തെറ്റാണെന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ? നിലപാടിന്റെ വ്യത്യാസം അല്ലേ ചൂണ്ടിക്കാണിച്ചുള്ളൂ.. മുകളിൽ അതു വ്യക്തമായി എഴുതി.. (എന്റെ എഴുത്തിന് ഇതിൽ കൂടുതൽ വ്യക്തയില്ല..)
‌-വെളിപാടുകളോടും യുക്തിയോടും തുല്യദൂരം പാലിക്കുന്നതാണ് ലിബറലിസം എന്ന് തന്നെയാണ് വെള്ള ഇപ്പോഴും കരുതുന്നതെങ്കില്‍ കൂടുതല്‍ എന്ത് പറയാനാണ്?- എല്ലാ കാര്യത്തിലും ലിബറല്‍ ആയിരിക്കുന്നതല്ല പുരോഗമനപരം. -
ഇത്തരം സാമാന്യപ്രസ്താവനകളോട് ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ല. പറ്റിയാൽ അതു വേറൊരു അവസരത്തിലാവട്ടേ.

പ്രോഫറ്റിന്റെ അവസാനത്തെ കമന്റിനു ചില ചേർപ്പുകളുണ്ട്.. ഗുപ്തൻ പറഞ്ഞിടത്ത് നിർത്താമെങ്കിൽ ഓക്കെ. ഇപ്പോൾ തന്നെ ഇത് വലുതായി പോയി..

ഗുപ്തന്‍ said...

വെള്ളെഴുത്തേ

1. മടുപ്പുണ്ടാക്കുന്നു എന്നു പറഞ്ഞത് എഴുത്ത് പലയിടത്തും ഏച്ചുകെട്ടിയതുപോലെ തോന്നുന്നതു കൊണ്ടും കൃത്യമായി ഫോക്കസ് ചെയ്തില്ല എന്ന് തോന്നുന്നതുകൊണ്ടുമാണ്. താങ്കള്‍ക്ക് സാധാരണ ആദ്യത്തെ കുഴപ്പമെങ്കിലും അധികം ഉണ്ടാകാറില്ല; രണ്ടാമത്തേതില്‍ ചില ഓഫ് ഫോക്ക്സ് ഉദ്യമങ്ങള്‍ പലപ്പോഴും മനഃപൂര്‍വമാണെന്ന് തോന്നാറുള്ളതുകൊണ്ട് മടുപ്പു തോന്നാറില്ല. ഇത് വല്ലാണ്ടായിപ്പോയി.

2. രാമായണത്തിലെ റ്റെക്സ്റ്റുമായി കമ്പയര്‍ ചെയ്യാന്‍ ഒരു വാല്യുവും ഞാന്‍ മഹാഭാരതത്തിലെ ടെക്സ്റ്റിനു കാണുന്നില്ല. അത് ഒരു കരിക്കേച്ചര്‍ ശ്രമം മാത്രമാണ്-- അറ്റ് ദ വെരി ബെസ്റ്റ്. അതു രണ്ടും തമ്മില്‍ ഒരു തുടര്‍പഠനത്തിനും സാധ്യതയുമില്ല. സാധ്യതയുള്ളത് --അപാരമായ സാധ്യതയുള്ളത് -- ആ 500-700 വര്‍ഷങ്ങള്‍ക്കിടയില്‍ ബ്രാഹ്മണ്യം എങ്ങനെ ഇത്രയും ആധിപത്യം നേടി എന്നു പഠിക്കാനാണ്. തികച്ചും സാമൂഹ്യമായ ഒരു ചോദ്യം. അതില്‍ ദാര്‍ശനിക ചരിത്രത്തിനു വലിയ സ്ഥാനമൊന്നുമില്ല. ഉദാ. ഇവിടെ ഒരു നാസ്തികനെ വധിക്കാന്‍ എന്തെളുപ്പമാണെന്ന് നോക്കുക; മഹാഭാരതത്തില്‍ കൊള്ളാവുന്ന രാജകുടുംബങ്ങളിലെല്ലാം പിള്ളേരുണ്ടാവണമെങ്കില്‍ മഹര്‍ഷിമാര്‍ കഷ്ടപ്പെടേണ്ടിവന്നതെന്തുകൊണ്ടാണെന്ന് നോക്കുക; രാമായണത്തില്‍ ഇല്ലാത്ത സതി, ഗോപൂജ മുതലായ ആചാരങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്ന് നോക്കുക. അതൊക്കെ നല്ല എക്സര്‍സൈസ് ആയിരിക്കും. സോഷ്യല്‍ എവല്യൂഷന്‍ പഠിക്കാന്‍ ഒരു താരതമ്യത്തിനു വലിയ സ്കോപ്പുണ്ട്. അത്ര തന്നെ.

3. ഏഴാം പരിപ്രേക്ഷ്യം എന്നെഴുതിയത് വികടത്തം. അതിനൊരു ഗ്യാപ് ഏഴുവട്ടം തിരിച്ചും മറിച്ചും വായിക്കുന്ന ഒരു ക്വോട്ടില്‍ നിന്നു കിട്ടിയതാണ്. അതുപോലെ വെള്ളയെ വായിക്കേണ്ടിവന്നാല്‍ ഭയങ്കരമല്ലേ ;)അതായത് ആ ദുര്യോധനന്‍ ജയിച്ചിരുന്നെങ്കില്‍ എന്ന വാചകത്തെ ചരിത്രവുമായിട്ട് കൂട്ടിക്കെട്ടണമെങ്കില്‍ ഏഴുവട്ടം തിരിക്കണം എന്ന്. ആ ചാര്‍വാക കഥാപാത്രം തന്നെ ഫിക്സ്ഷണല്‍ ഡെമൊണൈസേഷന്‍ ആയതുകൊണ്ട് അങ്ങനെയൊരു എങ്കില്‍-ന് ഒരു സാധ്യതയും ഇല്ലെന്ന്..

4. സാംബശിവശാസ്ത്രികളെ ക്വോട്ട് ചെയ്തത് എന്തിനെന്ന് രണ്ടാമതൊരു കമന്റിട്ട് പറയാന്‍ ഉദ്ദേശിച്ചിരുന്നോ? സാധാരണ അത്തരം ഒരുഭാഗത്ത് ഒരാളുടെ വ്യൂ വിമര്‍ശനമില്ലാതെ ക്വോട്ട് ചെയ്യുമ്പോള്‍ അത് എഴുത്തുകാരന്‍ അംഗീകരിക്കുന്നെന്നേ ധരിക്കൂ. അതായത് ആസ്തികര്‍ നാസ്തിക ചിന്ത ഉയര്‍ത്തിയ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ചു എന്ന് തോന്നും. അത് വെള്ളെഴുത്ത് ഈ കമന്റില്‍ പറഞ്ഞതുപോലെ നോട്ടപ്പിശകാണെങ്കില്‍ ഓക്കെ. അല്ലാന്ടെന്ത് പറയാന്‍ ?

5. ഞാന്‍ ഇന്‍ഡോളജിയും ഫിലോസഫിയും അല്പം പഠിച്ചിട്ടുണ്ട്. അതിനുശേഷം പമ്പയാര്‍വഴി ഒരുകടല്‍ വെള്ളം ഒഴുകിപ്പോയിട്ടുണ്ടാവും. അപ്ഡേറ്റഡ് അല്ല. അല്പം പോലും.

6. പ്രോഫറ്റിനു ഞാനിട്ട മറുപടി --ആ സ്റ്റേറ്റ്മെന്റില്‍ പ്രശ്നമില്ലെന്ന്-- അത് ലളിതമായ അര്‍ത്ഥത്തില്‍ രണ്ടുപേരും എടുത്തുകാണില്ലെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ എങ്ങനെ ഒന്നിനെ അറിയുന്നു എന്ന ചോദ്യത്തില്‍ നിന്ന് ആരംഭിക്കേണ്ടിവരുന്നതുകൊണ്ടാണ് ലോകം മുഴുവന്‍ ഫിലോസഫി ബോധം എന്ന സങ്കല്പത്തില്‍ കുരുങ്ങി നില്‍ക്കുന്നത്. ചാര്‍വാകര്‍ ആ ചോദ്യത്തിന്റെ സാധുതയെത്തന്നെ പലവിധത്തില്‍ നിഷേധിക്കുകയാണ് ചെയ്തത്. ബോധം എന്നത് ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. പ്രത്യക്ഷത്തില്‍ കാണുന്നതിനപ്പുറം യുക്തിക്കുപോലും ‘സാമാന്യസങ്കല്പങ്ങളില്‍‘ എത്താനാവില്ല. (ഇന്നത്തെ ശാസ്ത്രവാദികളും യുക്തിവാദികളും ചാര്‍വാകര്‍ എന്നുകേള്‍ക്കുമ്പോള്‍ ആവേശം കൊള്ളുന്നത് വേറേ ഒരു തമാശയാണ്; ഇതുരണ്ടും ഏകദേശം കടലും കടലാടിയും തമ്മിലുള്ളതിന്റെ 67.89 % ബന്ധമേയുള്ളൂ കൃത്യം!!! (ഡോ ഗോ ക്രിയുടെ വീഡിയോ കണ്ടേപ്പിന്നെ എന്റെ സ്റ്റാറ്റിറ്റിക്സ് വകുപ്പ് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.)) അതുകൊണ്ട് അറിവിന് ഒരു സൈക്കൊളോജിക്കല്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ക്ലാസിക്കലായ എല്ലാ ഫിലോസഫിയിലും ഉണ്ടെന്നതിനപ്പുറം ആ വാക്യത്തിനു വലിയ വെയ്റ്റ് കൊടുക്കരുത്. ഒടിഞ്ഞുപോവും.

റ്റൈപ്പോകള്‍ തിരുത്താന്‍ ഒരുശ്രമം നടത്തി. ഇനിയും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കൂ.

Roby said...

ഭാരതീയ ജ്ഞാനപദ്ധതികളുടെയൊക്കെ ന്യൂനത, തികഞ്ഞ വസ്തുനിഷ്ഠത സൂക്ഷിക്കാവുന്നയിടങ്ങളിലും ഒരുതരം മിസ്റ്റിക് എലമെന്റു കലര്‍ത്തി എന്നതാണ്.
അതെന്തായാലും, ഇന്ന്, ഏതൊരു ജ്ഞാനപദ്ധതിയെയും വിലയിരുത്താനുള്ള ഉരകല്ല്, മറ്റീരിയലിസ്റ്റിക് സ്വഭാവമുള്ള ശാസ്ത്രം(സയന്‍സ്) തന്നെ. അപ്പോള്‍, ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള വിശകലനപദ്ധതികള്‍ കൂടുതല്‍ വൈരുദ്ധ്യങ്ങളിലേക്ക് നയിക്കുമെന്ന വാദം, ചുരുങ്ങിയത് ശാസ്ത്രത്തിന്റെ രീതി പിന്തുടരുന്നവര്‍ക്കെങ്കിലും ഫൌളാണ്.
(ഇനി, ശാസ്ത്രരീതിയിലുള്ള വിശകലനപദ്ധതികളിലൂടെ ഉരുത്തിരിയുന്ന നിഗമനങ്ങള്‍ എന്തില്‍ നിന്നുമാണ് വിരുദ്ധമാകുന്നത് എന്നൊരു ചോദ്യവും കൂടിയുണ്ട്.)

‘ഇരുട്ട്, ഇരുട്ടിനാൽ ആവൃതമായിരുന്ന കാല’ത്തെ അപേക്ഷിച്ച് ഇന്ന് വെളിച്ചമുണ്ടെങ്കില്‍, ആ വെളിച്ചം (മറ്റീരിയലിസ്റ്റിക്)ശാസ്ത്രം കൊണ്ടുവന്നതു തന്നെ. അപ്പോള്‍ പുതിയരീതിശാസ്ത്രം വേണമെന്നു പറയുന്നതിനു മുന്നെ നിലവിലുള്ള രീതിശാസ്ത്രത്തിന്റെ പ്രശ്നങ്ങള്‍ സ്വീപ് ഷോട്ടുകളുപയോഗിച്ചല്ലാതെ വിശദീകരിച്ചാല്‍ കൊള്ളാം.

ഇനി ഞാന്‍ വേറെ ഷൂവാണിട്ടിരിക്കുന്നതെങ്കില്‍ അങ്ങനെ. വെള്ള പറഞ്ഞത് മനസ്സിലായില്ല എന്ന സ്ഥിരം ലൈനാണെങ്കില്‍ അതും പോരട്ടെ.

ഗുപ്തന്‍ said...

ബ്ലോഗില്‍ എന്തെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടതെന്നും വലതെന്നും മുദ്രയടിക്കാന്‍ നടക്കുന്ന എമ്പോക്കികളെ പേടിക്കേണ്ടുന്ന അവസ്ഥയാണ്. അതു കൂടി ചിന്തിച്ചാണ് വിഷയത്തിലേക്ക് കടക്കാതെ കമന്റിട്ട് മാറാം എന്നു വിചാരിച്ചതും. ഇടതും വലതും കക്ഷം നോക്കിയല്ല ഈ അഭിപ്രായം എന്ന് ഒരു ജാമ്യം. പിന്നെ കൂടെ നില്‍കുന്നു എന്നുകരുതുന്നവര്‍ തന്നെ തെറ്റിദ്ധരിക്കാതിരിക്കാന്‍ ഞാന്‍ ഉറച്ച ഈശ്വരവിശ്വാസിയാണെന്ന് ഒരു മുന്നറിയിപ്പും.

മതവിശ്വാസങ്ങളും ശാസ്ത്രവും രണ്ടുതട്ടിലായി നിന്നുകൊണ്ടുള്ള ചില സംവാദങ്ങള്‍ അടുത്തകാലത്ത് ബ്ലോഗിലുണ്ടായതിന്റെ തുടര്‍ച്ചയാണ് വെള്ളെഴുത്തിന്റെ ലേഖനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനി വെള്ളെഴുത്ത് നിഷേധിച്ചാലും ഭാരതത്തിലെ ഭൌതിക ചിന്താ ധാരകളും ആത്മീയ ചിന്താധാരകളും എങ്ങനെ പരസ്പരം ഉള്‍കൊണ്ടിരുന്നു എന്നതാണ് വിഷയം എന്ന് പറയുന്നത് തെറ്റില്ലല്ലോ. ആ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചരിത്രപരമായും രീതി ശാസ്ത്രപരമായും ചില തെറ്റുകള്‍ വെള്ളെഴുത്തിന് പറ്റിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ കമന്റിന്റെ ഉദ്ദേശ്യം.

1. ചാര്‍വാക ഭൌതികവാദം ആദ്യകാലത്തെങ്ങും ശാസ്ത്രീയമായ അന്വേഷണമായിരുന്നില്ല. ജീവിതത്തിന്റെ രഹസ്യങ്ങള്‍ അന്വേഷിച്ചുള്ള തിരച്ചിലില്‍ ആതിഭൌതികമായ തത്വങ്ങളെ പ്രഥമസ്ഥാനത്തു നിര്‍ത്തുന്നത് അവര്‍ നിഷേധിച്ചിരുന്നു എന്നതാണ് ആദിമ ഭൌതിക വാദികളും ഇന്നത്തെ യുക്തിവാദികളും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും സാമ്യം. ചാര്‍വാകരോടുള്ള യുക്തിവാദികളുടെ സ്നേഹം മേല്പറഞ്ഞ സാമ്യത്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്. കാണുന്നതിനപ്പുറം സത്യമൊന്നും ഇല്ല എന്നു വിളിച്ചുപറയാന്‍ വലിയ യുക്തിയുടെ ഒന്നും ആവശ്യമില്ല. ആര്യഭടന്റെ കാലം കഴിഞ്ഞെന്നോ ജീവിച്ചിരുന്ന പുരന്ദരന്‍ എന്ന ചാര്‍വാകര്‍കിടയിലെ തന്നെ തിരുത്തല്‍ വാദിയായി കരുതപ്പെട്ടിരുന്ന ആള്‍ അല്ലാതെ ചാര്‍വാക ദാര്‍ശനികര്‍ യുക്തിചിന്തയെത്തന്നെ അംഗീകരിച്ചിരുന്നില്ല. ഒരേ തരത്തിലുള്ള അനുഭവങ്ങളില്‍ നിന്ന് സാമാന്യതത്വത്തില്‍ എത്താന്‍ ആവില്ല എന്ന് അടിസ്ഥാനപ്രമാണം ഉള്ളവര്‍ക്ക് എന്തു യുക്തിചിന്തയാണുണ്ടാവുക ? ആത്മാവില്ല എന്ന് ഒരു ചാര്‍വാകന്‍ പറയുമ്പോള്‍ ആദ്ധ്യത്മിക തത്വത്തെ മാത്രമല്ല നിഷേധിച്ചിരുന്നത്; അനുഭവത്തില്‍ നിന്ന് യുക്തിയിലേക്ക് പ്രവേശിക്കാന്‍ കഴിവുള്ള ആധുനിക ഫിലോസഫിയില്‍ ‘സബ്ജക്റ്റ്’ എന്നുവിളിക്കാറുള്ള റാഷനല്‍ സെല്‍ഫിനെക്കൂടിയാണ്. അതായത് യുക്തിവാദമല്ല ചാര്‍വാക ചിന്തയുടെ അടിസ്ഥാനം. റാഡിക്കല്‍ സ്കെപ്റ്റിസിസമാണത്. അതിന്റെ ‘യുക്തിയില്ലായ്മ’ ബോധ്യപ്പെട്ടപ്പോഴാവും ഒരു പക്ഷെ (ചരിത്രമല്ല: ഊഹമാണ്) സുശിക്ഷിതചാര്‍വാകര്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട ഗ്രൂപ്പ് ആത്മാവ് എന്ന തത്വത്തെ അംഗീകരിച്ചുതുടങ്ങിയത്. എന്നിട്ടും അവരുടെ ന്യായത്തിലോ വൈജ്ഞാനികസമീപനത്തിലോ കാര്യമായ മാറ്റം ഉണ്ടായുമില്ല.
(തുടരും)

ഗുപ്തന്‍ said...

2. പ്രാചീന ഇന്ത്യയിലെ ശാസ്ത്രീയാന്വേഷണത്തിനു പശ്ചാത്തലമായി നിന്ന ഭൌതികവാദം പില്‍ക്കാലത്ത് ഹിന്ദു ഫിലോസഫി സ്കൂളുകളായി വേഷം മാറ്റപ്പെട്ട ന്യായ-വൈശേഷിക-യോഗ തത്വങ്ങളുടെയും ആയുര്‍വേദം വ്യാകരണം വാനശാസ്ത്രം മുതലായ ജ്ഞാന വിഭാഗങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നു വേണം മനസ്സിലാക്കാന്‍. ഈ രംഗങ്ങളിലുള്ള അന്വേഷണങ്ങള്‍ക്ക് ആത്മാവ് എന്ന പേരിള്‍ വിളിക്കപ്പെടുന്ന ആതിഭൌതിക തത്വങ്ങളുടെ ആവശ്യം ഇല്ല എന്നതാണ് കാരണം. ആദ്ധ്യാത്മികത ഒരു പ്രീസപ്പോസിഷന്‍ അല്ലാത്തതുകൊണ്ട് ഇതൊക്കെയും ഭൌതികമാണ്. പില്‍ക്കാലത്ത് ഈ വിജ്ഞാന ശാഖകളെ പലതിനെയും പ്രത്യേകിച്ച് യോഗയെ ആത്മീയവാദികള്‍ വിഴുങ്ങിക്കളഞ്ഞു എന്നത് ചരിത്രം. അത് എളുപ്പമായിരുന്നതിന്റെ കാരണം മുകളില്‍ റോയി സൂചിപ്പിച്ചതുപോലെ ഒരു മിസ്റ്റിക്കല്‍ സ്പെയ്സ് ഈ തത്വങ്ങളുടെയെല്ലാം അടിസ്ഥാന ധാരണകളില്‍ അവശേഷിച്ചിരുന്നതാവണം. വൈശേഷികയില്‍ ആദ്യകാലം മുതലെ ആത്മാവിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ട്. താത്വികമായി പറഞ്ഞാല്‍ റാഷണല്‍ സെല്‍ഫ് എന്ന സബ്ജക്റ്റിനെ സ്പിരിച്വല്‍ സെല്‍ഫ് ആയ ആത്മാവിന്റെ ഉറപ്പുള്ള തെളിവായി എടുത്തതാണ് ദര്‍ശനങ്ങള്‍ക്കെല്ലാം ആദ്ധ്യാത്മികത ഒരു കോണ്‍കൊമിറ്റന്റ് ആകാനുള്ള കാരണം. പടിഞ്ഞാറും ഈ രണ്ടുതത്വങ്ങള്‍ --റാഷണല്‍ സെല്‍ഫ് സ്പിരിച്വല്‍ സെല്‍ഫ്-- ശരിയായി വേര്‍തിരിഞ്ഞുകാണാനാകുന്നത് ദെക്കാര്‍ത്തെ മുതലാണ്. അതുകൊണ്ടാണ് ഗ്രീക്ക് റാഷനാലിറ്റിയെ മതം വിഴുങ്ങി തുടങ്ങിയ ചില പോപ്പുലര്‍ ചരിത്രപ്രസ്താവനകള്‍ അബദ്ധങ്ങളാവുന്നത്.

3. ശരീരത്തിനപ്പുറം നിലനില്‍ക്കുന്ന ആത്മാവില്ല എന്ന വാദം വൈദികമാണ്. തുടക്കത്തിലെങ്കിലും. പരമാത്മാവില്‍ നിന്ന് ബോധരൂപങ്ങള്‍ ശരീരബദ്ധമാവുന്ന ചുരുങ്ങിയ കാലത്തേക്കേ മനുഷ്യാത്മാവുള്ളൂ അതുകഴിഞ്ഞാല്‍ വ്യക്തിഗതമായ ഓര്‍മയും ബോധവും നഷ്ടപ്പെട്ട് അത് പരമബോധത്തില്‍ ലയിക്കും എന്ന അര്‍ത്ഥത്തില്‍ ശരീരബദ്ധമാണ് ആത്മാവ് എന്ന് വാദിച്ചത് യാജ്ഞവല്‍ക്യനാണ്. (ബ്രഹദാരണ്യകത്തിലെവിടെയോ). ഈ ആത്മീയവാദത്തിന്റെ പശ്ചാത്തലം അക്കാലത്തുണ്ടായിരുന്ന ഭൌതിക /അനാത്മവാദം ആണെന്ന് കരുതുന്നവരുണ്ട്. ചാന്ദോഗ്യോപനിഷത്തില്‍ ശരീരം തന്നെയാണ് ആത്മാവ് എന്ന് ധരിപ്പിച്ച് അസുരന്മാരെ തിരിച്ചുവിടുന്ന പ്രജാപതിയെക്കുറിച്ചു പറയുന്നുണ്ട്. അവരാകട്ടെ മരണശേഷം ശരീരത്തിനു പുനര്‍ജീവിതമുണ്ടെന്ന് ധരിച്ച് അതിനു ഭക്ഷണവും മറ്റും കൊടുത്തുവിട്ടിരുന്നുപോലും. സുമേറിയന്‍ ആചാരങ്ങളുടെ തുടര്‍ച്ചയാണിതില്‍ കാണുന്നതെന്ന് ദാസ്ഗുപ്ത പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ പില്‍ക്കാലത്ത് ചാര്‍വാകര്‍ ചെയ്തത് ആത്മാവിനു വേണ്ടി എന്നുകരുതി ചെയ്തിരുന്ന കര്‍മങ്ങളെ മൊത്തമായി നിഷേധിക്കുകയാണ്. യാഗം സാമൂഹ്യ ചട്ടക്കുടിന്റെ ആണിക്കല്ലായി വളര്‍ന്ന പില്‍ക്കാല വൈദിക ചുറ്റുപാടുകളില്‍ തികഞ്ഞ അരാജകവാ‍ദമായിരുന്നു ഇത്. അറിവോ അജ്ഞാനമോ പാപമോ പുണ്യമോ ഇല്ല എന്ന് വാദിക്കുക. ഇതിനായി നിലവിലിരുന്ന ന്യായ വൈജ്ഞാനിക (logic and epistemology) സങ്കല്പങ്ങളെ മൊത്തമായി പ്രശ്നവല്‍ക്കരിച്ചിടത്തുനിന്നാണ് അവര്‍ യുക്തിയില്‍ നിന്നു തന്നെ വിട്ടുപോയത്. അതാണ് അവരുടെ പരാജയവും. ഇതിന്റെ മറ്റൊരുവശം ഭൌതികവാദത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ആശയങ്ങളെ സ്വാംശീകരിക്കുന്ന അഭ്യാസം പുതിയതല്ല എന്നതാണ്. യാജ്ഞവല്‍ക്യന്‍ തന്നെ മുന്നിലുള്ളപ്പോള്‍ ആദ്ധ്യാത്മിക വാദികള്‍ എന്തിനു മറ്റൊരു മാതൃക അന്വേഷിക്കണം? (contd)

ഗുപ്തന്‍ said...

4.അവസാനമായി സാമൂഹ്യക്രമം എന്ന അടിസ്ഥാന രാഷ്ട്രീയ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ടെന്നും മറക്കരുത്. എന്നെ സംബന്ധിച്ച് രാമായണകാലത്തില്‍ നിന്ന് ഗുപ്തകാലത്തേക്ക് വരുമ്പോഴുള്ള സമൂഹത്തിന്റെ മാറ്റമാണ് ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്നം. ഗുപ്തകാലത്ത് രചന പൂര്‍ത്തിയായ മഹാഭാരതത്തില്‍ ബ്രാഹ്മണ മേധാവിത്തം ഏതാണ്ട് പൂര്‍ണമാണ്. യാഗ/ദാന വ്യവസ്ഥകളെ വെല്ലുവിളിച്ചാല്‍ സമൂഹത്തിന്റെ അടിസ്ഥാന ആണിക്കല്ലിളകുന്ന ഒരു അവസ്ഥ അങ്ങനെയുണ്ടാകും. അപ്പോള്‍ നാസ്തിക സംവിധാനങ്ങളെ മുഴുവന്‍ ഒതുക്കാന്‍ ബ്രാഹ്മണര്‍ പുരാണങ്ങളും കഥകളും ചികഞ്ഞെടുത്തു; പുതിയ സംഹിതകളും ഭാഷ്യങ്ങളുമുണ്ടാക്കി; നിയമ വ്യവസ്ഥകള്‍ പരിഷ്കരിച്ച് കൂടുതല്‍ മുറുക്കമുള്ളതാക്കി. അരാഷ്ട്രീയമായിപ്പറഞ്ഞാല്‍ യാഥാസ്ഥിതികരും അരാജകരും തമ്മിലുള്ള ബെയ്സിക് കോണ്‍ഫ്ലിക്റ്റ് നടക്കുന്ന എല്ലാ സാമൂഹ്യക്രമത്തിലും നടക്കുന്ന സോഷ്യല്‍ ഡൈനാമിസമാണിത്. ക്രിസ്തീയ സഭയില്‍ വിച്ച് ഹണ്ടിംഗ് നടന്നത് ഇതേ പ്രശ്നം കൊണ്ടാണ്. സ്റ്റാലിനിസ്റ്റ് റഷ്യയില്‍ നടന്നതും മറ്റൊന്നല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൌരിയമ്മയെ പുറത്താക്കിയപ്പോഴും സംഘടനയുടെ ഫേയ്ബ്രിക്കിനു അവരുടെ സാന്നിദ്ധ്യം വഴിയുണ്ടാകുന്ന പരിക്കിനെ ഒഴിവാക്കാനാണ് ശ്രമിച്ചത്. സോഷ്യല്‍ ഐഡന്റിറ്റി ഡിഫന്റ്റ് ചെയ്യാല്‍ എല്ലാ സമൂഹങ്ങളും അത് എന്നും ചെയ്തുകൊണ്ടേയിരിക്കും. രാഷ്ട്രീയമായി ഈ സാഹചര്യത്തെ പുനര്‍വായിക്കുമ്പോള്‍ തെറ്റും ശരിയും നമ്മള്‍ തീരുമാനിക്കുന്നത് ഇന്ന് മനുഷ്യാസ്തിത്വത്തെ സംബന്ധിച്ചും മാനുഷിക പ്രശ്നങ്ങളെ സംബന്ധിച്ചും ശാസ്ത്രീയമായും ദാര്‍ശനികമായും നമുക്കുള്ള ധാരണകളെ അടിസ്ഥാനമാക്കിയാണ്. അങ്ങനെ നോക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളെല്ലാം (ബ്രാഹ്മണമേധാവിത്വം കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍) തികച്ചും വ്യത്യസ്തമാണെന്നും മനസ്സിലാവും. ഇവിടെ ശരിയും തെറ്റുമുണ്ട്. ശരി ഉറപ്പിച്ചും പറയാനും തെറ്റിനെ തള്ളിപ്പറയാനുമുള്ള വ്യക്തത ഉണ്ടാവുകയും വേണം. അക്കാലത്തെ ശരിതെറ്റുകള്‍ നമുക്ക് ബാധകമല്ല. രാഷ്ട്രീയം ഇന്നത്തെ ആവശ്യമാണ്. അതിന്റെ വ്യക്തതയും.

പൊന്നുരുക്കുന്നിടത്ത് നിന്നു തിരിയുന്ന പൂച്ച said...

വെള്ളെഴുത്തേ നന്ദി നല്ലൊരു വിഷയം തന്നതിന്.

ദേവദാസ്,പ്രോഫെറ്റ്,ഗുപുത്സ് :) നിങ്ങളാണു പണിക്കാര്‍,ചരിത്രം കുഴിക്കുന്നതില്‍ അസാമാന്യ കൈത്തഴക്കമുള്ള പണിക്കാര്‍ അഭിനന്ദനങ്ങള്‍.

വെള്ളെഴുത്ത് said...

വരട്ടുവാദപരമായ കോടാലി കൊണ്ട് വെട്ടൊന്ന് മുറി രണ്ടെന്ന മട്ടിൽ മുറിക്കുന്ന ഒരാൾക്ക് ഈ കഷ്ണം ശരി ഈ കഷ്ണം
തെറ്റെന്ന വിധിതീർപ്പിൽ നിസ്സംശയം എത്താൻ കഴിയും. അങ്ങനെയാണോ കാര്യങ്ങളെ കാണേണ്ടതെന്ന് ചോദിക്കാനാണ് ഈ പോസ്റ്റു തന്നെയും അപ്പോൾ ‘നിർണ്ണയം’ പ്രതീക്ഷിക്കുന്ന മനസ്സിന് കാര്യങ്ങൾ അവ്യക്തമായി തോന്നില്ലേ? അവിടുന്നു വരുന്നതുമാവാം ഈ ഔട്ട് ഓഫ് ഫോക്കസ്. പ്രത്യയശാസ്ത്രപ്രയാസവുമാകാം. അതങ്ങനെയായാൽ മതി എന്നാണ് എനിക്ക്. വളരെ വ്യക്തമായി യാതൊരു
സംശയവും കൂടാതെ കാര്യങ്ങൾ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുന്ന രീതിയിലുള്ള എഴുത്തിന്റെ രാഷ്ട്രീയം വേറെയാണ് !
ഞാനത് പറയാതെ അറിയാമല്ലോ.

2. രാമായണ-മഹാഭാരതത്തിലെ ഉദ്ധരണികളായിരുന്നു നമ്മുടെ ഉപാധി. ടെക്സ്റ്റ് എന്ന് വിശാലമായ അർത്ഥത്തിൽ
കൃതികളെ ഉപജീവിക്കുകയായിരുന്നില്ലല്ലോ ലക്ഷ്യം ( ഇതിഹാസങ്ങളുടെ പശ്ചാത്തലത്തിൽ ചാർവാക ജാബാലി
സംഭവങ്ങളെ നോക്കിക്കാണുക..) അപ്പോൾ പിന്നെ എന്താ കുഴപ്പം? ബ്രാഹ്മണാധിപത്യം, സോഷ്യൽ എവല്യൂഷൻ.. സ്ത്രൈണ ബൌദ്ധികതയുടെ പ്രാന്തവത്കരണം.. സ്കോപ്പ് അനേകമുണ്ട്..
3. അവതരണം (അവതാരം തന്നെ) എന്നതിന്റെ മറ്റൊരു അർത്ഥം അമൂർത്തമായ ആശയങ്ങൾ മൂർത്തമായ രൂപത്തിൽ ഇറങ്ങി വരിക എന്നും കൂടിയാണ്. നിരാകാര രൂപങ്ങളെ സാകാരമാക്കുക. ബിംബങ്ങളുണ്ടാക്കുക. അത്തരമൊരു
തിരിച്ചിലിനെക്കുറിച്ച് പറയുന്നിടത്ത് ദുര്യോധനന്റെ മരണം എങ്ങനെ വിഷയമാകുന്നു. അതീവ ദുർബലമായ തെളിവുകളിൽ തന്നെ, ദുര്യോധനനും ദശരഥനും നാസ്തികരായ ആളുകൾ എങ്ങനെ പഥ്യരായി? ഏതു ലിങ്കാണ് ഇവിടെ വിട്ടു കിടക്കുന്നത്?
4. സാംബശാസ്ത്രിയെ പ്രാചീനചിന്തയിലെ ശാസ്ത്രീയഭൌതികവാദരേഖകൾക്കു സമാന്തരമായി ഹാജരാക്കിയതാണ്..മുകളിലും ദേവീപ്രസാദിനെയും ദാമോദരനുമൊക്കെ അങ്ങനെ തന്നെയല്ലേ ക്വോട്ട് ചെയ്തത്..
5. :)
6. എനിക്കു പറയാനുള്ള മറുപടി തന്നെയാണ് ഇതും..
@ റോബി
ഭാരതീയ ജ്ഞാനപദ്ധതികളുടെയൊക്കെ ന്യൂനത.. ഇതൊരു തോന്നലിനെ അടിസ്ഥാനമാക്കുന്ന പ്രസ്താവന
മാത്രമാണ്. ഇതേ കാഴ്ചപ്പാടാണ് റോബി ഗോക്രിയെക്കുറിച്ചുള്ള പോസ്റ്റിനും ആധാരമാക്കിയിരിക്കുന്നത്. അതാണ് അതിന്റെ ചുരുക്കവും വൈകല്യവും. വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലിനു മുതിരുമ്പോൾ ‘തോന്നലുകളെ’ അടിസ്ഥാനമാക്കുന്ന
ആത്മനിഷ്ഠതകൾ കയറി വരുന്നതും പ്രാമാണ്യം നേടുന്നതുമാണ് ശരിയായ ഫൌൾ. അല്ലാതെ വ്യത്യസ്തമായ
വീക്ഷണക്കോണുകൾ ഫൌളാവില്ല. ആയിക്കൂടാ. ചരിത്രം ഒറ്റശിലയിൽ പണിഞ്ഞു വച്ചിരിക്കുന്ന കുംഭഗോപുരമൊന്നുമല്ല. ചരിത്രപരമായ ഭൌതികവാദത്തിലുള്ള അഗാധജ്ഞാനമാണ് ബൂർഷ്വാസമൂഹത്തിലുള്ള വിപ്ലവസാധ്യതയെ വിലയിരുത്താനുള്ള കഴിവ് നൽകുന്നത് എന്ന് റോബിയ്ക്കറിയാവുന്നതുപോലെ എനിക്കും അറിയാം. പക്ഷേ ആ വിപ്ലവസാദ്ധ്യതയല്ല (പോസ്റ്റിൽ) ഞാൻ അന്വേഷിച്ചത്. അതിനിയും വ്യക്തമാക്കേണ്ടതില്ലല്ലോ. വലിയൊരു പിഴവ് തോന്നുന്നത്, റോബിയുടെ വാക്യത്തിലെ “ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചുള്ള വിശകലനപദ്ധതികൾ” എന്ന
പ്രയോഗമാണ്..ശാസ്ത്രീയഭൌതികവാദവും ഭൌതികവാദത്തോടുള്ള ശാസ്ത്രീയ സമീപനവും ശാസ്ത്രത്തിന്റെ
മാനദണ്ഡം(മാത്രം) ഉപയോഗിച്ച് ജ്ഞാനവിജ്ഞാനശാഖകളെ വിശകലനം ചെയ്യാമെന്ന സങ്കൽ‌പ്പവും വേറെ വേറെ
കാര്യങ്ങളാണ്. താങ്കൾ ശരിക്ക് ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല, മൂന്നാമതു പറഞ്ഞകാര്യം, തത്ത്വചിന്തയും ചരിത്രവും
ഉളപ്പടെയുള്ള മാനവിക വിഷയങ്ങളെല്ലാം സയൻസിനു കീഴെയാണെന്നും സയൻസുകൊണ്ട് അളന്നുനോക്കിയാണ്
അവയുടെ മൂല്യം കണ്ടെത്തേണ്ടത് എന്നും ഉള്ളത്, അപകടകരമായ വാദമാണ്. അടിസ്ഥാനമില്ലാത്ത ഒരു സാമാന്യബോധത്തിന്റെ ഉൽ‌പ്പന്നമാണത്. അതല്ല റോബി അർത്ഥമാക്കിയതെന്നു കരുതുന്നു. മറിച്ച് ശാസ്ത്രീയ സമീപനം
എന്ന സങ്കൽ‌പ്പമായിരിക്കണം.

വെള്ളെഴുത്ത് said...

@പിന്നെയും ഗുപ്തൻ
ഞാൻ പറഞ്ഞതുമായി എന്തു വൈരുദ്ധ്യമാണ് (ചരിത്രപരമായോ രീതിശാസ്ത്രപരമായോ) രണ്ടാമത്തെ1,2,3,4 കളിലുള്ളത്?
ഏതുപശ്ചാത്തലത്തിൽ നിന്നു മനസ്സിലാക്കണമെന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. അങ്ങനെ മനസ്സിലാക്കാൻ
ചിലതെല്ലാമുണ്ട് എന്നായിരുന്നല്ലോ എന്റെയും വാദം. താങ്കൾ അതോടൊപ്പം കുറെ കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നല്ലാതെ
ഇതിലെവിടെയാണ് രീതിശാസ്ത്രപരമായ തെറ്റ്? റോബി പറഞ്ഞതും ഇതിന്റെ വേറൊരു വെർഷനല്ലേ.. സയൻസിന്റെ
മാനദണ്ഡങ്ങളുപയോഗിച്ചാണ് ‘ജ്ഞാനപദ്ധതി’കളെ മനസ്സിലാക്കേണ്ടത് എന്ന്.. കാരണം അതൊരു ബുൾഡോസറാണ് എന്നാണ് എന്റെ വാദം. അപ്പോൾ നിങ്ങൾ തമ്മില്ലല്ലേ തർക്കം? ഇനി സാമൂഹിക ഘടനയെയോ, ചരിത്രപരമായ കീഴിറക്കമോ, ബ്രാഹ്മണമേധാവിത്തമോ, സ്ത്രീബൌദ്ധികത പ്രാന്തവത്കരിക്കപ്പെട്ടതോ ഒന്നും പരാമർശിക്കപ്പെട്ടില്ലെന്നാണെങ്കിൽ അതു വേറെ വിഷയത്തിനുള്ള ഉപാധികളാണ്.
മതവിശ്വാസങ്ങളും ശാസ്ത്രവും രണ്ടുതട്ടിലായി നിന്നുകൊണ്ടുള്ള ചില സംവാദങ്ങള്‍ അടുത്തകാലത്ത് ബ്ലോഗിലുണ്ടായതിന്റെ തുടര്‍ച്ചയാണ് വെള്ളെഴുത്തിന്റെ ലേഖനം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതു തന്നെയാണ്. മതവിശ്വാസത്തിന്റെയോ ശാസ്ത്രത്തിന്റെയോ വക്താവായി നിന്നല്ലാതെയും കാര്യങ്ങളെ നോക്കിക്കാണാം. (എന്ന് ഞാൻ വിചാരിക്കുന്നു)

ദേവദാസിന്റെ ആദ്യകമന്റും അതിലെ മുള്ളും കാര്യമായി ശ്രദ്ധിക്കുന്നതിപ്പോഴാണ്. ശരീരവും ഐഹിക ലോകവാസവും താത്കാലികവും മിഥ്യയുമാണെന്ന (യഥാർത്ഥജീവിതം പരലോകത്താണ്!) ലക്ഷ്മണോപദേശവും ജാബാലിയുടെ ഉപദേശവും ശുക പരീക്ഷിത്ത് സംവാദങ്ങളും എല്ലാം ഒന്നാണെന്ന്. പ്രത്യക്ഷവാചകങ്ങളല്ല അതിന്റെ ആശയചരിത്രമാണ് വിഷയം. പൊതുവായ പശ്ചാത്തലം മനസ്സിലാക്കാതെ വാക്കുകൾ വ്യാഖ്യാനിക്കുമ്പോൾ വരുന്ന കുഴപ്പത്തെക്കുറിച്ചല്ലേ പോസ്റ്റുതന്നെ? ഗാർഗിയെയും മൈത്രേയിയും മണ്ഡനമിശ്രന്റെ പത്നി ഭാരതിയും വീണ്ടെടുക്കപ്പെടേണ്ടവർ തന്നെ. വാക്കുകളുടെ പേരിലല്ല, അവരവർ പ്രതിനിധാനം ചെയ്ത ആശയസംഹിതകളുടെ പേരിൽ. ഇത്തരം കാര്യങ്ങൾക്ക് ഉത്തരം പറയാൻ തുടങ്ങുമ്പോൾ ഒരു കുഴപ്പമുണ്ട് എതിരാളി എഴുതിയിടുന്ന ഉദാഹരണങ്ങളുടെ മറുപക്ഷങ്ങളെ മുഴുവൻ വിശദീകരിക്കേണ്ട ബാധ്യത ഒരു കാര്യവുമില്ലാതെ പറയുന്നവന്റെ/അവളുടെ തലയിൽ വന്നു ചേരും. അവ വിശദീകരിച്ച് കാലം കഴിയും !!! അവസാനം അവതാളം, അപസ്വരം, മണ്ണൂണ്ട, കണ്ടൻ‌തടി എന്ന് സ്വന്തം യുക്തിവൈകല്യത്തെയും ചരിത്രപരമായ അജ്ഞതയെയും പെരുപ്പിക്കുന്നത് അപകർഷത്തോടെ നോക്കി നിൽക്കാനുള്ള ഗതികേടും വിദഗ്ധന്മാർ വല്ലവന്റെയും തലയിൽ വച്ചുകെട്ടും..അതാണ് (സ്വാത്മ) രാഷ്ട്രീയം !

തർക്കയുക്തിയെ ഇങ്ങനെ അവതാളത്തിലാക്കാൻ ദേവദാസിന് ആത്മവിശ്വാസം കൊടുത്തതിൽ, സാമാന്യം നന്നായി കാര്യങ്ങൾ മനസിലാക്കാനും വിശദീകരിക്കാനും കഴിവും ധാരണയുമുള്ള
പ്രവാചകനും ഗുപ്തനും നല്ല പങ്കുണ്ട്.. !! ഈ പാപത്തിൽ നിന്ന് നിങ്ങൾക്ക് ‘ഈ ജന്മത്തിൽ’ ‘മോക്ഷം’ കിട്ടുമെന്ന് തോന്നുന്നില്ല. ഈ ലോകത്തും പരലോകത്തും..

Anonymous said...

എല്ലാവരുടേയും വിശ്വാസം ആരെയെങ്കിലും രക്ഷിക്കട്ടെ

ഗുപ്തന്‍ said...

വെള്ളെഴുത്തേ ഇവിടെ കമന്റിട്ട മറ്റാരുടെയും നിലപാടല്ല എന്റേതെന്ന് വ്യക്തമാക്കാനാണ് ആദ്യം ചില നീണ്ട ജാമ്യങ്ങളെടുത്തതുതന്നെ. പക്ഷെ കമന്റിട്ട സകലരുടെയും നിലപാടുകള്‍ എനിക്ക് ഖണ്ഡിക്കേണ്ടകാര്യമില്ല. അതില്‍ പ്രോഫറ്റിനെങ്കിലും എന്റെ സ്റ്റാന്‍ഡ് വ്യത്യസ്തമാണെന്ന് കാര്യമായി മനസ്സിലായിട്ടുണ്ട്. അവര്‍ പോസ്റ്റിട്ടാല്‍ എനിക്ക് സമയമുണ്ടെങ്കില്‍ ഞാന്‍ മറുപടി ഇടാം. ഉമേഷ്ജിയുടെ പോസ്റ്റുകളില്‍ ഞാന്‍ അത് ചെയ്തിട്ടുമുണ്ട്. വിശദമായിത്തന്നെ.

ആശയപരമായി നമ്മള്‍ തമ്മില്‍ ചിലകാര്യങ്ങളില്‍ അടുപ്പമുണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ് ചരിത്രത്തെയും മെതഡോളജിയെയും സംബന്ധിച്ചാണ് വിമര്‍ശനം എന്നു പറഞ്ഞത്. ആ രണ്ടുകാര്യത്തിലും എന്റെ രണ്ടാമത്തെ കമന്റിലെഴുതിയ നാലുപോയിന്റുകളും താങ്കളുടെ പോസ്റ്റിനു കോമ്പ്ലിമെന്ററി ആവില്ല. അത് വെള്ളെഴുത്തിനു മനസ്സിലാവാന്‍ പ്രയാസമുള്ള കാര്യമൊന്നുമല്ല. (നമ്പരിടുന്നത് പഴയ കമന്റിലെ നമ്പരുകളുമായി ബന്ധപ്പെടുത്തിയല്ല. പിന്നീടെന്തെങ്കിലും പറയേണ്ടിവന്നാല്‍ അതിനുള്ള എളുപ്പത്തിനാണ്)

1. മതവും ശാസ്ത്രവും തമ്മിലുള്ള മത്സരമാണെങ്കില്‍ അതില്‍ ചാര്‍വാകരെ വലിച്ചിടാന്‍ ഒരു ന്യായവുമില്ല--അത് വെള്ളെഴുത്തിനാണെങ്കിലും എതിര്‍ക്കുന്നവര്‍ക്കാണെങ്കിലും. അങ്ങനെ പറയാനുള്ള കാരണം പുരന്ദരനൊഴികെ മറ്റ് ചാര്‍വാകര്‍ ആരും യുക്തിചിന്തയെയോ റാഷണല്‍ സെല്‍ഫിനെയോ അംഗീകരിച്ചിരുന്നില്ല എന്നതാണ്.

2. ശരീരബദ്ധമായി മാത്രം ആത്മാവുണ്ടെന്ന വാദം ആത്മീയവാദികള്‍ പിന്നീട് വാദിച്ചുണ്ടാക്കിയതൊന്നുമല്ല. പ്രാചീന ഭൌതികവാദത്തിന്റെ ഹൃദയത്തില്‍ തന്നെയുള്ളതാണത്. (ബൃഹദാരണ്യകവും ചാന്ദോഗ്യവും വേദിക് സാഹിത്യത്തിന്റെ ആദ്യ അടരാണ്. അത്രയും പഴക്കമുള്ളത്) ബോധത്തെക്കുറിച്ചുള്ള ബോധം അടിസ്ഥാന ചോദ്യമാവുമ്പോള്‍ ആത്മാവ് തത്വശാസ്ത്രത്തില്‍ ഒരു ഒഴിയാബാധയാണ്-- റാഷണല്‍ എന്നും സ്പിരിച്വല്‍ എന്നും ബോധത്തിന്റെ സബ്ജക്റ്റിനെ വേര്‍തിരിക്കുന്നതുവരെ. അതുകൊണ്ടാണ് പ്രോഫറ്റ് പ്രശ്നമാണെന്ന് പറഞ്ഞ ഒരു പ്രസ്താവന പരിമിതമായെങ്കിലും ന്യായീകരിക്കാവുന്നതാണെന്ന് ഞാന്‍ പറഞ്ഞതും. ചാര്‍വാകര്‍ സബ്ജക്റ്റില്ല എന്നു തീരുമാനിച്ചിട്ട് അവര്‍ക്ക് ചില എക്സ്ക്യൂസസ് കണ്ടുപിടിക്കേണ്ടി വന്നു. അതിലൊന്നാണ് --ഒരുപക്ഷെ ഉപനിഷത്തുകളില്‍ നിന്നുതന്നെ കണ്ടെടുത്ത-- ‘ശരീരത്തില്‍ ഉണ്ടായി ഒടുങ്ങുന്ന ആത്മാവ്‘ എന്ന ആശയം. പക്ഷെ ആ ആശയം പഴതുതന്നെയാണ്. ചാര്‍വാകരോടുള്ള പ്രതികരണമായി പില്‍ക്കാലത്ത് വന്നതൊന്നുമല്ല. ചാര്‍വാക സിസ്റ്റത്തിന്റെ തന്നെ ന്യായപരമായ പരിമിതിയില്‍ നിന്ന് വരുന്നതാണ്. (കാര്യം ഇതൊക്കെ ഒന്നല്ലേ ഇതെല്ലാം പറഞ്ഞാലേ ഒരു വാദം ശരിയാവുകയുള്ളോ എന്ന് ചോദിച്ചാല്‍--ഇതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു ആശയം കൊണ്ടുവരുമ്പോള്‍ തെറ്റുന്നത് ഒരു തത്വശാസ്ത്രത്തിന്റെ ചരിത്രമാണെന്നുത്തരം.)

ഗുപ്തന്‍ said...

(തുടര്‍ച്ച)

3. രീതിശാസ്ത്രപരമായ പ്രശ്നമാണ് ഒന്നാമത്തെ കമന്റിലെ മൂന്നാമത്തെ പോയിന്റിന്റെയും രണ്ടാമത്തെ കമന്റിലെ നാലാമത്തെ പോയിന്റിന്റെയും കാതല്‍. രാമായണത്തിലെ ടെക്സ്റ്റിനു ചരിത്രപരമായി വിലയുണ്ട്; ദുര്യോധനനുമായി ബന്ധപ്പെട്ട ചാര്‍വാക കഥാപാത്രം ഒരു ഭാവനാസൃഷ്ടിയാണ് എന്ന് സമ്മതിക്കാമല്ലോ. അങ്ങനെയെങ്കില്‍ വെള്ളെഴുത്തിന്റെ ലേഖനത്തിലെ ആദ്യ നാലുപാരഗ്രാഫില്‍ ആ രണ്ടുറ്റെക്സ്റ്റുകള്‍ കൈകാര്യം ചെയ്തതിനെ ഐറോണിക്കലായി വിമര്‍ശിക്കാനാണ് ദേവദാസ് ആദ്യകമന്റിട്ടതെന്ന് പറഞ്ഞാല്‍ സമ്മതിക്കേണ്ടിവരും. രണ്ടു ലെവലിലുള്ള റ്റെക്സുകളെ ഒരു പോലെ കൈകാര്യം ചെയ്യരുത്. അതിന്റെ സാമൂഹ്യ വശം പറയാതിരുന്നത് പോരായ്മയാണോ എന്നതൊക്കെ ലേഖനത്തിന്റെ കാഴ്ചപ്പാടനുസരിച്ച് തീരുമാനിക്കേണ്ടതുതന്നെ; വിരോധമില്ല.

4. ആത്മീയം ഭൌതികം എന്ന് വേര്‍തിരിച്ചു ജീവിതത്തെ കാണുന്നവരുണ്ട്. ദര്‍ശനത്തെയും. അതില്‍ മെതഡോളോജിക്കലായി തെറ്റൊന്നുമില്ല. അതല്ല ഒരേയൊരു ശരിയായ മെതേഡ് എന്ന് വെള്ള പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കും. പക്ഷെ ബ്ലോഗില്‍ അടുത്തിടയ്ക്കുണ്ടായ കോലാഹലത്തിന്റെ പോയിന്റ് ഇതല്ല എന്ന് വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ക്ക് മനസ്സിലായില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. 1. വിശ്വാസവുമായി മാത്രം ബന്ധമുള്ള ഒരു വിഷയത്തെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്ന മട്ടില്‍ അവതരിപ്പിക്കുക; 2. ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളായ പലതും എന്റപ്പൂ‍പ്പന്‍ പണ്ടേ പറഞ്ഞതാണ് എന്ന മറ്റില്‍ ചരിത്രത്തപരമായ വിഡ്ഢിത്തം പറയുക -- ഈ രണ്ട് ഗൌരവമായ തെറ്റുകള്‍ക്കെതിരെയാണ് ഉമേഷ്ജിയും സൂരജൂം പ്രതികരിച്ചത്. അതില്‍ അവര്‍ രണ്ടുപേരും പറഞ്ഞകാര്യങ്ങളോടും ആ കാഴ്ചപ്പാടിന്റെ രാഷ്ട്രീയത്തോടും എനിക്ക് യോജിപ്പാണുള്ളത്. വ്യക്തിപരമായ ആദ്ധ്യാത്മികതയും വിശ്വാസവും എന്റെയും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ അതിനൊക്കെ ചരിത്രവും ശാസ്ത്രവും വളച്ചൊടിച്ച് വിശ്വാസത്തിന്റെ/മതത്തിന്റെ/ഇടുങ്ങിയ ദേശീയതയുടെ നാഴിയിലിറക്കുന്നത് തികഞ്ഞ ഭ്രാന്താണെന്നാണ് എന്റെ അഭിപ്രായം.

പിന്നെ ദേവദാസ് എനിക്ക് ഇഷ്ടമുള്ള ഒരു കഥയെഴുത്തുകാരനാണ്. അതുകൊണ്ട് അവന്‍ കമന്റിടുന്നിടത്തൊക്കെ അവനു തെറ്റുപറ്റിയാല്‍ അത് ഞാന്‍ വിളിച്ചുപദേശിച്ചു നന്നാക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല. തെറ്റു തെറ്റായിട്ടുതന്നെ ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനു ഞങ്ങള്‍ തമ്മിലുള്ള സൌഹൃദത്തെ സൂചിപ്പിച്ചു കമന്റിടുന്നത് ഒരുതരം താഴ്ന്ന ഏര്‍പ്പാടാണ്. ഇടതും വലതും തിരിക്കാന്‍ ചാപ്പയും കൊണ്ടുനടക്കുന്ന അനോണികളുടെ നിലവാരത്തിലേക്ക് വെള്ളെഴുത്ത് തരംതാഴരുത്. :)

Devadas V.M. said...

3) "ശാസ്ത്രീയഭൌതികവാദവും ഭൌതികവാദത്തോടുള്ള ശാസ്ത്രീയ സമീപനവും ശാസ്ത്രത്തിന്റെ
മാനദണ്ഡം(മാത്രം) ഉപയോഗിച്ച് ജ്ഞാനവിജ്ഞാനശാഖകളെ വിശകലനം ചെയ്യാമെന്ന സങ്കൽ‌പ്പവും വേറെ വേറെ
കാര്യങ്ങളാണ്"
എന്ന വെള്ളെഴുത്തീയൻ ലോജിക്കിന്റെ മറ്റൊരു നടപ്പുരീതിയാണ്‌ “ചിന്തയാണു് ഏറ്റവും പ്രധാനം. മനുഷ്യന്റെ ചിന്തയിൽ നിന്നു് ഉരുത്തിരിയുന്ന ജ്ഞാനമാണു് ഏറ്റവും മഹത്തായതു്. നിരീക്ഷണത്തിനു രണ്ടാം സ്ഥാനമേ ഉള്ളൂ. പരീക്ഷണമാകട്ടേ ഏറ്റവും മോശവും.”
എന്ന പ്ലേറ്റോണിയൻ സംഹിത.ഇനി അതിനെ വിശദീകരിക്കാൻ വിളയന്നൂർ രാമചന്ദ്രൻ, ബ്രാക്ക, ഡെവിൾസ് കോർണർ എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തണമെങ്കിൽ അതുമാകാം... പക്ഷേ അതിന്‌ "ചരിത്രപരമായ ഭൌതികവാദത്തിലുള്ള അഗാധജ്ഞാനമാണ് ബൂർഷ്വാസമൂഹത്തിലുള്ള വിപ്ലവസാധ്യതയെ വിലയിരുത്താനുള്ള കഴിവ് നൽകുന്നത്.." പോലുള്ള ക്ലിഷ്ട നീതീകരണങ്ങൾ ഒന്നും വേണ്ടാ. ഒരു വെള്ളപ്പേപ്പറിൽ നാല്‌ മൂലയിൽ അർദ്ധവൃത്തം വരച്ചാണ്‌ വി.രാമചന്ദ്രൻ ഡെ.കോർണർ വ്യാഖനിക്കുന്നത്, വിശ്വാസ-അവയവധർമ്മ ശാസ്ത്രത്തെ പൊളിക്കുന്നത് ഒരു കുഞ്ഞ് കണ്ണാടിപ്പെട്ടിയിലൂടെയും. ഇനിയതിനെ കേവലലളിതയുക്തിയെന്ന് വിളിച്ച് ഡിഫെൻസീവ് മോഡിലാക്കാമെങ്കിൽ അങ്ങിനെ. :)

Devadas V.M. said...

ദൈവമേ
അപ്പോള് ഇതിന് മുന്നെ 1,2 എന്ന് വലിയ കാണ്ഡമായിട്ട രണ്ട് കമെന്റ് എവിടെ പോയി? :(((((((

chithrakaran:ചിത്രകാരന്‍ said...

പുകച്ചുരുളിന്റെ അതിരുകള്‍ തിരയുന്ന വൃഥാവ്യായാമം :)

സുലൈമാൻ said...

ഇട്ട കമന്റിൽ ഏതെങ്കിലും നെത്തോലി കൊത്തിക്കാണും എന്നു വിചാരിച്ച് തിരിച്ചു വന്നപ്പോൾ കമന്റും ഇല്ല, കൊളുത്തും ഇല്ല. നിങ്ങൾക്കൊന്നും ഒരു കമന്റിന്റെ വിലയറിയില്ല. നാലു പോസ്റ്റിനു സമമാണ് ഒരു കമന്റ്. ഒരു ഡോക്ടറായ എന്നോടിതു വേണ്ടായിരുന്നു. ഈ ചതിയ്ക്കു പകരമായി ഇനി മുതൽ ഞാൻ പോസ്റ്റു വായിക്കാതെ കമന്റിടും അല്ലെങ്കിൽ എനിക്കറിയാവുന്ന കാര്യങ്ങൾ മൊത്തം ഞാൻ കമന്റായി എഴുതി വയ്ക്കും നോക്കിക്കോ..ആഹാ എന്നോടാണോ കളി..
.. അയ്യടാ...ഇപ്പഴാണ് ചിത്രകാരന്റെ കമന്റം കണ്ടത്.. അണ്ണനാണ് താരം. ഒരു പഞ്ചാര ഉമ്മ !@!

ശാശ്വത്‌ :: Saswath S Suryansh said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം, വെള്ള സമര്‍ത്ഥമായി കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും, ജാബാലിയും ചാര്‍വാകനും പറഞ്ഞത് നേര്‍ വിപരീതമാണ് എന്നാണ്. അപ്പോഴും ഒരു സംശയം: മഹാഭാരതത്തിലെ ആ രംഗവും ചാര്‍വാകരുടേതായി ലഭ്യമായ നേരിട്ടുള്ള വാക്കുകള്‍ എന്നു വിശദീകരിക്കുന്ന ഭാഗവും തമ്മിലും ഇതേ വൈരുദ്ധ്യമില്ലേ?

ഗുപ്തരെ,
ഭാരതീയ ദര്‍ശനങ്ങള്‍ വായിക്കുമ്പോള്‍ ഇതിഹാസങ്ങള്‍ ക്വോട്ട് ചെയ്യുന്നതില്‍ അത്ര തെറ്റുള്ളതായി തോന്നുന്നില്ല. ആധികാരികമല്ലെങ്കിലും, ഒരു ചരിത്ര പുനര്‍ വായനക്ക് ഉതകുന്നവ തന്നെയാണ് അവ. താങ്കള്‍ പറഞ്ഞ ആ ബ്രാഹ്മണ്യത്തിന്റെ ആധിപത്യം മാത്രാല്ല അത്. വെള്ളയുടെ ഭാഷയില്‍ , തത്ത്വശാസ്ത്രത്തിന്റെ ജനകീയരൂപമാണ് ഇതിഹാസപുരാണങ്ങള്‍. പക്ഷേ വെള്ള ഈ വിഷയത്തില്‍ ഇത്രയും ചുറ്റി പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ശ്രാമണന്മാരുടെ ചരിത്രം വെള്ളക്കു അറിയാത്തതൊന്നുമല്ലല്ലോ. ചാണക്യന്‍ ഒരു നാസ്തികനാണ് എന്നു പലയിടത്തും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

അത് പോലെ ഹിന്ദു മതത്തിന് പുറത്തുള്ള ചിന്താധാരകളില്‍ തിരഞ്ഞാല്‍ ഏറ്റവും പ്രത്യക്ഷമായ ബുദ്ധമതവും ജൈനമതവും നാസ്തികതയില്‍ നിന്നു ഉരുത്തിരിഞ്ഞതാണെന്ന് കാണാം. കര്‍മഫലത്തെ കുറിച്ചുള്ള വാദങ്ങളായിരുന്നു അക്കാലത്ത് പ്രബലം; എങ്കിലും ഇവിടെ പറഞ്ഞ ജാബാലിയുടെ ആശയങ്ങള്‍ ഈ രണ്ട് തത്വസംഹിതകളിലും ചേര്‍ന്നിരിക്കുന്നു. ഇതേ കര്‍മ ഫലത്തെ ഹിന്ദു മതത്തോടു ഇണക്കിച്ചേര്‍ത്തത്- അതും ദൈവങ്ങളോട് കൂട്ടിച്ചേര്‍ത്തു കൊണ്ട്- കാല്‍ച്ചുവട്ടില്‍ നിന്നും മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ബ്രാഹ്മണ്യത്തിന്റെ മിടുക്ക്. ഇതിഹാസങ്ങള്‍ ക്വോട്ട് ചെയ്യുന്നതിന് മുന്‍പ്, ലഭ്യമായ ചരിത്രത്തില്‍ കൂടി ഒന്ന് ചികയാമായിരുന്നു വെള്ളേ... ഇത്രയും പറഞ്ഞത്, ദൈവത്തിന്റെയും ആത്മാവിന്റെയും നിരാസവും അതിനെ അടിച്ചമര്‍ത്തുന്നതും നമ്മുടെ ചരിത്രത്തില്‍ എന്നും അന്തര്‍ലീനമായിരുന്നു എന്നു കാണിക്കാനാണ്. ചാര്‍വാകരുടെ ഒക്കെ ശേഷവും അത് അങ്ങനെ തന്നെ നില നിന്നിരുന്നു. ഇന്നും സൂരജിന്റെയും ഗോപാലകൃഷ്ണന്മാരുടെയും ഒക്കെ വേഷത്തില്‍ ഈ കഥ തുടരുന്നു. പക്ഷം പിടിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് താന്താങ്ങളാണ്. അതിനു ചരിത്രത്തിന്റെ സഹായം കൂടിയേ തീരൂ എന്നൊന്നും ഇല്ല വെള്ളേ..

വ്യതിചലനം: പോസ്റ്റ്‌ വായിക്കാന്‍ വീണ്ടും ഇത്തിരി ബുദ്ധിമുട്ടി കേട്ടോ. ഇനി ഞങ്ങളോട് വല്ല ദേഷ്യവും ഉണ്ടോ വെള്ളക്കു? :)

പാര്‍ത്ഥന്‍ said...

ചരിത്രവും തത്ത്വചിന്തയും ഇഴചേർക്കാൻ മാത്രം ചരിത്ര വസ്തുതകൾ ഇല്ലാതിരിക്കെ എല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. എങ്കിലും ഇതെല്ലാം അറിയുന്നവരുടെ ചർച്ചകൾ വായിക്കുന്നതിന്റെ സന്തോഷം ഉണ്ട്.
അതിലിടക്ക് ഇവിടത്തെ ആദ്യത്തെ കമന്റുപോലെ കല്ലുകടി ആ സുഖം ഇല്ലാതാക്കുന്നു.

കാൽ‌വിനും പരിവാരങ്ങളും തമ്മിലുള്ള ഒരു ചർച്ചയിൽ ഞാൻ നേരിട്ട് ഒരു എതിരഭിപ്രായവും കൊണ്ടു ചെന്നാൽ എന്റെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയം ബ്ലോഗിൽ നിലനിൽക്കുന്നു. അതിലും ഭേദമല്ലെ ഒരു ചാർവാകന്റെ മഹാഭാരതകാലത്തെ മരണപത്രം .
നമ്മുടെ നാട്ടിലെ ഒരു അദ്ധ്യാപകൻ പോലും ഈ ആവേശത്തിന്റെ ഇരയായതും ഈ അടുത്ത കാലത്താണ്.

ഇതിഹാസകാലവും ഭാഷാ ചരിത്രവും തമ്മിലുള്ള അന്തരം എന്നെ എപ്പോഴും ചിന്താകുഴപ്പത്തിലാക്കാറുണ്ട്. ഇവിടെ പറഞ്ഞപോലെ മഹാഭാരതം ഗുപ്ത - മൌര്യകാലത്താണ് ഉത്ഭവിച്ച് പൂർണ്ണത പ്രാപിച്ചതെങ്കിൽ, എന്തേ ഇതെഴുതിയ വ്യക്തി (കൾ ?)ഏതെങ്കിലും ഒരു രാജാവിന്റെ സാഹിത്യ സദസ്സിലെ ചരിത്രങ്ങളിൽ ഇടം പിടിക്കാതെ പോയി.

The Gupta period produced scholars such as Kalidasa, Aryabhatta, Varahamihira, Vishnu Sharma, Vatsyayana and Prashastapada who made great advancements in many academic fields[8][9]. Science and political administration reached new heights during the Gupta era.
മൌര്യപ്രതാ‍പകാലത്തും കുറെ പ്രഗത്ഭരായ സാഹിത്യകാരന്മാരെയും പേരെടുത്ത് പറയുന്നുണ്ട്.
ഇത്രയൊക്കെ എഴുതാമെങ്കിൽ ,വ്യാസനും വാൽമീകിയും അക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ, ആ പേര് ചെറുതായെങ്കിലും എവിടെയെങ്കിലും എഴുതി വെക്കേണ്ടതല്ലെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"കാൽ‌വിനും പരിവാരങ്ങളും തമ്മിലുള്ള ഒരു ചർച്ചയിൽ ഞാൻ നേരിട്ട് ഒരു എതിരഭിപ്രായവും കൊണ്ടു ചെന്നാൽ എന്റെ ജീവൻ തിരിച്ചു കിട്ടുമോ എന്ന ഭയം ബ്ലോഗിൽ നിലനിൽക്കുന്നു."

ഹ ഹ ഹ :)

വെള്ളെഴുത്ത് said...

-തെറ്റു തെറ്റായിട്ടുതന്നെ ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനു ഞങ്ങള്‍ തമ്മിലുള്ള സൌഹൃദത്തെ സൂചിപ്പിച്ചു കമന്റിടുന്നത് ഒരുതരം താഴ്ന്ന ഏര്‍പ്പാടാണ്.-
നിങ്ങളു തമ്മിലുള്ള സൌഹൃദത്തെ സൂചിപ്പിച്ചോ? ആര്? പ്രോഫെറ്റിനെയും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ? താങ്കളുടെ ഈഗോ മുറിവേൽക്കാൻ വേണ്ടി ആ കമന്റിലൊന്നും ഉണ്ടായിരുന്നില്ല. ഒരാൾ വ്യത്യസ്തമായ കോണ്ടെസ്റ്റിൽ പറയുന്ന കാര്യം മറ്റൊരാൾ അതേപടി പിന്തുടരുകയും ‘മറ്റേവൻ’ അങ്ങനെ ആയതുകൊണ്ടാണ് ‘ഞാൻ‘ ഇങ്ങനെയായതെന്ന് വിനയാന്വിതനായി ജാമ്യം എടുക്കുകയും ചെയ്യുന്നതുകണ്ടാണ് എഴുതിയിട്ടതാണ്. അറിവില്ലാത്ത കാര്യങ്ങളുടെ വട്ടമേശ സമ്മേളനമായിരുന്നതുകൊണ്ട് അല്പം ബലം കുറച്ചു നോക്കി.. അതു ഞാനിങ്ങ് തിരിച്ചെടുത്തു.

Anonymous said...

ആശയപരമായി ചര്‍ച്ച ചെയ്യേണ്ട വിഷയം വ്യക്തിപരമായ പരിചയങ്ങളുടെയും “സ്വാത്മ’ത്തിന്റെയും കൂട്ടത്തില്‍ കൊണ്ട് കെട്ടിയിട്ട് അവിടെ എന്റെ ഈഗോയുടെ തലയിലിരുന്നോട്ടെ. അല്ലേ? സന്തോഷം. :)

Calvin H said...

എന്താ ഹെറിറ്റേജ് മാഷിനിത്ര ചിരി :)

പാര്‍ത്ഥന്‍ പണ്ടിവിടെ ജ്യോതിഷത്തെ ജാമ്യത്തിലെടുക്കാന്‍ വന്ന് ചീറ്റിപ്പോയതിന്റെ ജാള്യത പേഴ്സണല്‍ റിമാര്‍ക്കുകളിലൂടെ തീര്‍ക്കാന്‍ നോക്കിയതാണ്.

ഇതൊക്കെ കേട്ട് ചിരിക്കാന്‍ ങ്ങക്ക് വേറെ പണിയൊന്നുമില്ലേ? :)

ഓ പണ്ട് വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തില്‍ മനഃപൊരുത്തത്തെക്കുറിച്ച് പറയുന്നുണ്ട് എന്നൊക്കെ ബ്ലോഗില്‍ വന്നലക്കിയ ടീമാണല്ലോ. രണ്ട് പേരും ഒരേ പരിവാരത്തിലെ അംഗങ്ങള്‍ ആണെന്ന് മറന്ന് പോയി :)

പഴങ്കഥകള്‍ പിന്നെയും വലിച്ച് പുറത്തിട്ടത് ഉഡായിപ്പുകളെ കളിയാക്കിയാല്‍ ആര്‍ക്കൊക്കെ തലയില്‍ പൂടയുണ്ട് എന്ന തപ്പി നോക്കാന്‍ തോന്നും എന്നത് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം :)

വായനക്കാരൻ said...

ഗുപ്താ, ഋഗ്വേദത്തിൽ തന്നെ പ്രപഞ്ചരഹസ്യമെന്താണെന്ന് ചിന്തിക്കുന്ന വരികൾ ഉണ്ട്. ബി സി ആറാം നൂറ്റാണ്ടിനെ പാശ്ചാത്യർ ഋഷികളുടെ കാലം എന്നും വിളിച്ചിരുന്നു. സത്തയെക്കുറിച്ചും ജ്ഞാനത്തെപ്പറ്റിയുമുള്ള ബോധം ഉദിച്ചിരുന്നു. അക്കാലമായപ്പോഴേയ്ക്കും ഗ്രീക്ക് (ഏതൻസ്, റോം, അലക്സാണ്ട്രിയ, ഏഷ്യാമൈനർ എല്ലാം ചേർന്ന-) ഗണിതശാസ്ത്രയുക്തികൾ ചിന്തയ്ക്കായി ഉപയോഗിച്ചു തുടങ്ങി എന്നു മാത്രമല്ല ഫലങ്ങൾ പ്രത്യക്ഷമാവുകയും ചെയ്തു. മതബോധത്തിൽ നിന്നുള്ള വികാസമായി തത്ത്വശാസ്ത്രത്തെ വിവരിക്കാൻ ആദ്യകാല പാശ്ചാത്യതത്ത്വശാസ്ത്ര ചരിത്രഗ്രന്ഥങ്ങൾ കാണിച്ച വ്യഗ്രതയെ അതേപോലെ സ്വീകരിച്ചുകൊണ്ട് ചാർവാകരുടെ കാലത്ത് യുക്തിചിന്തയില്ലായിരുന്നു എന്നൊക്കെ കമന്റിൽ എഴുതിയിരിക്കുന്നത് ശുദ്ധഭോഷ്കല്ലേ?
സംശയങ്ങൾ ചോദിച്ചാൽ ഗാർഗിയുടെ തലപൊട്ടിത്തെറിക്കുമെന്നു പറഞ്ഞ യാജ്ഞവൽക്യനെയാണ് ആത്മാവ് ശരീരത്തിലാണെന്നതിന്റെ പേറ്റന്റ്. ‘ശരീരമാദ്യം ഖലു ധർമ്മ സാധനം‘ എന്ന വാക്യത്തിനെ ഭൌതികവാദചിന്തയുടെ ആദ്യരേഖകളായെടുക്കുന്നതെല്ലാം നോട്ടക്കുറവിന്റെ ലക്ഷണങ്ങളാണ്.. ഓരോന്നിനെയായെടുത്ത് ആത്മാവ് എന്താണ് എന്ന് വിശദീകരിച്ചു പോകുന്നതിനിടയിലെ ഒരു വാക്യമെടുത്ത് ഇതാ ഒരു ഭൌദികവാദ നിലപാട് എന്നു പറയുന്നത് എന്തു തരം തത്ത്വശാസ്ത്രവിശദീകരണമാണ്?
സാംഖ്യത്തിലെ ദുഃഖ വിശദീകരണത്തിലെ ആധിഭൌതികം തുടങ്ങിയ സങ്കല്പങ്ങളെ വിവേചനം കൂടാതെ ചാർവാക ആശയങ്ങൾ വിശദീകരിക്കാൻ സ്വീകരിക്കുന്നതിലും റാഡിക്കൽ സെൽഫ് പോലുള്ള സങ്കേതങ്ങളെ കൂട്ടുപിടിക്കുന്നതിലും സൂക്ഷ്മതക്കുറവും അജ്ഞതയും ഉണ്ട്. സങ്കേതങ്ങൾ ഉപയോഗിക്കപ്പെട്ട സന്ദർഭം തത്കാലം വിസ്മരിക്കാം പക്ഷേ, ഭക്തപ്രസ്ഥാനത്തിന്റെയൊക്കെ ആശയം മനസ്സിലുണ്ടെങ്കിൽ സെൽഫുകളുടെ റാഡിക്കൽ, സ്പിരിച്വൽ എന്നീ മട്ടിലുള്ള പാശ്ചാത്യവിഭജനം അസംഗതമാണ്. ഇവിടെ അപ്ലൈ ചെയ്യാനും എളുപ്പമല്ല. പുരാണകഥകൾ വച്ച് ആശയരൂപീകരണം നടത്തുന്നത് തെറ്റെന്ന് എഴുതിവിടുന്നത് ‘കൊസാംബിയുടെ ‘യൂഹെമിറിസ’ സങ്കൽപ്പം മനസ്സിൽ വച്ചുകൊണ്ടായിരിക്കും. പ്രാചീനകഥകളിലെ ചരിത്രമൂല്യം തിരിച്ചറിയുന്നതും അവയെ യഥാർത്ഥചരിത്രമായി അവതരിപ്പിക്കുന്നതും രണ്ടും രണ്ടാണ്. രണ്ടാമത്തേതാണ് ഹിന്ദുത്വവാദികൾ സ്വീകരിക്കുന്നത്. എന്നാൽ ആദ്യത്തേത് കാതലുള്ള ചരിത്രപഠനവസ്തുതയാണ്.. രണ്ടും തിരിച്ചറിയാൻ കഴിവില്ലെങ്കിൽ എന്തുചെയ്യും?
ഇങ്ങനെ പറഞ്ഞുപോയാൽ ആകെ കുഴപ്പമാണ്. അയുക്തികൾ ധാരാളമുണ്ട്. അറിയാത്തവർ എന്തെങ്കിലും പറയുന്നതിൽ കുഴപ്പമില്ല. പക്ഷേ തത്ത്വചിന്ത പഠിച്ചിട്ടുണ്ടെന്ന് സ്വയം ഏറ്റുപറഞ്ഞ ഒരാൾ ഇങ്ങനെ പറയുമ്പോൾ തെറ്റിദ്ധാരണയുണ്ടാവും.
ഫിലോസഫിയെന്നത് അവനവന്റെ യുക്തിക്കനുസരിച്ച് ചായ്ച്ചും ചെരിച്ചും വെയ്ക്കാവുന്ന കോലാണ് ‌ എന്ന മരമണ്ടൻ വാക്യം ഇവിടെ ചർച്ച ചെയ്യുന്ന ഫിലോസഫി എന്താണെന്നും യുക്തിയെന്താണെന്നും പറഞ്ഞു തരുന്നുണ്ട്. എങ്കിലും ഫിലോസഫി ആർക്കും എടുത്തു കളിക്കാവുന്ന കുറഞ്ഞ എന്തോ ഏർപ്പാടാണെന്ന് ഈ ബഹളങ്ങൾ കണ്ട് ആരും സംശയിക്കും എന്നു വച്ചിട്ടാണ് ഈ വ്യായാമം.
വെള്ളെഴുത്തേ, സ്വന്തമായി നിർമ്മിക്കുന്ന സങ്കല്പനങ്ങളുടെ സഹായത്തോടെ ഓരോ വിജ്ഞാനമേഖലയുടെയും പരിമിതിയെ മറികടക്കാനാണ് തത്ത്വചിന്ത ശ്രമിക്കുന്നത്. അന്വേഷണങ്ങൾ നൂതനമായ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ കൺസെപ്റ്റുകൾ നിർമ്മിക്കുകയും അവ പരിഷ്കരിക്കുകയും വേണം. ദെല്യൂഷും ഗുത്താരിയും 'What is Philosophy' എന്ന പുസ്തകത്തിൽ ഇത് നിർവചിക്കുന്നത് ‘സങ്കൽ‌പ്പനങ്ങളുടെ നിർമ്മാണമാണ് തത്ത്വചിന്ത’ എന്നാണ്. ശാസ്ത്രം ഉള്പ്പടെയുള്ള വിഷയങ്ങളെ തത്ത്വചിന്ത വഹിച്ചു നിൽക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാൻ ഇത്രയും കൂട്ടിച്ചേർക്കുന്നു.

ഗുപ്തന്‍ said...

വായനക്കാരന്

ഞാന്‍ അനോണിമസ് ആയി ബ്ലോഗ് ചെയ്യുന്ന ഒരാളാണ്. പക്ഷെ ഇത്രയും ആധികാരികമായി ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്ന ആള്‍ ഒരു വെബ് ഹാന്‍ഡിലിന്റെ എങ്കിലും മേല്‍‌വിലാസം ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം അത്രയെങ്കിലും ഇല്ലെങ്കില്‍ എന്തും ആധികാരികമാക്കി ധ്വനിപ്പിച്ചിട്ട് പോകാനും മറ്റൊന്നിനും മറുപടി പറയാതിരിക്കാനും എളുപ്പമാണ്.

എഴുതിയ കമന്റില്‍ ഞാനെഴുതി എന്നു പറയുന്ന ആശയങ്ങള്‍ക്കാണ് മറുപടി എങ്കില്‍ പറഞ്ഞതു പലതും ഞാനെഴുതിയതെന്തെന്ന് മനസ്സിലാകാതെയോ തെറ്റായിട്ട് മനസ്സിലാക്കിയിട്ടോ ആണ്.

1. ചാര്‍വാകര്‍ക്ക് യുക്തി ഇല്ല എന്ന് പറഞ്ഞതിന്റെ കാരണം. ഇന്ന് നമുക്ക് ലഭ്യമായ എല്ലാ ടെക്സ്റ്റ് ഫ്രാഗ്മെന്റ്സും വച്ചു പരിശോധിച്ചാലും മനസ്സിലാവുന്ന ഒന്നാണത്. യുക്തി എന്ന പ്രോസസിനെ ചാര്‍വാകരുടെ വൈജ്ഞാനിക ശാസ്ത്രം അംഗീകരിച്ചിരുന്നില്ല. (epistemology) അതയത് ഒരേ സാഹചര്യത്തില്‍ ഒരേ അനുഭവം ആവര്‍ത്തിച്ചുണ്ടായാലും അതില്‍ നിന്ന് കോമണ്‍ ആയൊരു കണ്‍ക്ലൂഷനില്‍ എത്താനാവില്ല. എല്ലാ അനുഭവവും നൈമിഷികമാണ്. ഒരു അനുഭവത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കാനാവില്ല. പുരന്ദരന്‍ എന്നൊരാളൊഴികെ ആരും ഇന്ഫെറന്‍സ് വഴിയുള്ള ഭൌതികമായ നിഗമനങ്ങളേ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ചാര്‍വാകരുടേത് റാഡിക്കല്‍ സ്കെപ്റ്റിസിസം ഉള്ള ഭൌതിക വാദം മാത്രമാണ്; യുക്തിവാദമല്ല. യുക്തിവാദത്തിനോ ശാസ്ത്രീയ നിരീക്ഷണ പദ്ധതികള്‍ക്കോ ചാര്‍വാക തത്വശാസ്ത്രം ഉപയോഗിക്കാന്‍ പറ്റില്ല. (ചാര്‍വാകരുടെ കാലത്ത് യുക്തിചിന്തയില്ലായിരുന്നു എന്ന പ്രസ്താവന എന്റേതല്ല. താങ്കളുടേതാണ്)

2. യാജ്ഞവല്‍ക്യനാണ് ഭൌതിക വാദത്തിന്റെ പേറ്റന്റെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ബൃഹദാരണ്യകത്തില്‍ യാജ്ഞവല്‍ക്യന്‍ പറയുന്നതെന്തെന്ന് ഞാന്‍ വ്യക്തമായി ആ കമന്റില്‍ എഴുതിയിട്ടുണ്ട്. (റഫറന്‍സ് കണ്ടുപിടിച്ചുവേണമെങ്കില്‍ ടെക്സ്റ്റ് തരാം. താങ്കള്‍ പറഞ്ഞതല്ല.) അതിന്റെ പശ്ചാത്തലം ശരീരത്തിനപ്പുറം നിലനില്‍ക്കുന്ന ആത്മാവില്ല എന്ന വാദമാണെന്ന് കരുതുന്നവരുണ്ടെന്ന് ഞാന്‍ കമന്റില്‍ പറഞ്ഞു. ആ കരുതുന്നവരില്‍ ദാസ്ഗുപ്തയുണ്ട്. അത് ഞാന്‍ വേരിഫൈ ചെയ്തതാണ്. ചാന്ദോഗ്യ ഉപനിഷത്തില്‍ പ്രജാപതി അസുരന്മാരെ ശരീരം തന്നെയാണ് ആത്മാവ് എന്ന് പറഞ്ഞുകബളിപ്പിക്കുന്നത് വിവരിച്ചിട്ടുണ്ട്. (3.7-8) അതില്‍ ശരീരം തന്നെയാണ് മരണത്തിനു ശേഷം അവശേഷിക്കുന്നതെന്നുകരുതി അസുരര്‍ ചെയ്യുന്ന ആചാരങ്ങളെ പരിഹസിച്ചിട്ടുമുണ്ട്. ഇത് സുമേറിയന്‍ പശ്ചാത്തലത്തില്‍ നിന്നുവരുന്ന അനാത്മ വാദമാണ് എന്ന് പറഞ്ഞതും ദാസ്ഗുപ്തയാണ്. (ഊഹങ്ങള്‍ രണ്ടും ദാസ്ഗുപ്തയുടേതാ‍ണ്. വാല്യം 3. അവസാനഭാഗമായിട്ട് ചാര്‍വാകരെക്കുറിച്ച് ഒരു ലേഖനം ചേര്‍ത്തിട്ടുണ്ട്, 1952 edition ) ദേഹത്തില്‍ തുടങ്ങി ദേഹത്തില്‍ ഒടുങ്ങുന്നതാണ് മനുഷ്യാത്മാവെന്ന വാദം യാജ്ഞവല്‍ക്യന് ആത്മീയതയാണ്. അത് ഭൌതിക ചിന്തയാണെന്ന് കയറിപ്പറയണമെങ്കില്‍ ഭ്രാന്ത് വേണം. (contd)

ഗുപ്തന്‍ said...

3. സാംഖ്യത്തിലെ ദുഃഖ വിശദീകരണത്തിലെ ആധിഭൌതികം തുടങ്ങിയ സങ്കല്പങ്ങളെ വിവേചനം കൂടാതെ ചാർവാക ആശയങ്ങൾ വിശദീകരിക്കാൻ സ്വീകരിക്കുന്നതിലും റാഡിക്കൽ സെൽഫ് പോലുള്ള സങ്കേതങ്ങളെ കൂട്ടുപിടിക്കുന്നതിലും സൂക്ഷ്മതക്കുറവും അജ്ഞതയും ഉണ്ട്. ഉണ്ടാവാമല്ലോ. അതിനെന്ത് ..ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. ചുക്കെന്താ ചുണ്ണാമ്പെന്താന്ന് തിരിച്ചറിയാതെ കമന്റ് വായിച്ചതിന്റെ ഗുണമാണ്. സാംഖ്യം നോക്കി വേണം ചാര്‍വാകം പഠിക്കേണ്ടതെന്ന് ഞാന്‍ എവിടെ പറഞ്ഞു . പ്രാചീന ഭാരതത്തിലെ ശാസ്ത്രീയ ചിന്തയെ /യുക്തി ചിന്തയെ തിരിച്ചറിയണമെങ്കില്‍ ചാര്‍വാകരുടെ പിന്നാലെയല്ല അവരൊഴിച്ച് നാസ്തികമായി തുടങ്ങിയ വൈജ്ഞാനിക ശാഖകളെയും മെഡിസിനും ഗണിതവും വാനശാസ്ത്രവുമുള്‍പടെയുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളെയുമാണ് പഠിക്കേണ്ടതെന്നാണ്. അതിനു കാരണം ആദ്യ പോയിന്റില്‍ പറഞ്ഞതാണ്. ചാര്‍വാകര്‍ പ്രാചീന ശാസ്ത്രത്തിനു സംഭാവനയൊന്നും ചെയ്തിട്ടില്ല. ശാസ്ത്രീയാന്വേഷണത്തെ മൊത്തമായി നിഷേധിക്കുന്ന ഒരു ലോജിക്കില്‍ നിന്ന് ഒന്നും ചെയ്യാന്‍ സാധ്യവുമായിരുന്നില്ല. കാണപ്പെടുന്നതല്ലാതെ ഒന്നും ഇല്ല എന്നു വാദിച്ചാല്‍ ശാസ്ത്രമാവുമോ? ദൈവത്തെയും ശരീരബാഹ്യമായ മരണാനന്തര ജീവിതത്തെയും ആചാരങ്ങളെയും നിഷേധിച്ചതുകൊണ്ട് മാത്രം ശാസ്ത്രമാവുമോ ? ഭൌതികമായ അറിവിനെ പോലും ലോജിക്കലായിട്ട് അംഗീകരിക്കാമെന്ന് വാദിച്ച പുരന്ദരന്‍ ചാര്‍വാകര്‍ക്കിടയ്ക്കുതന്നെ എടുക്കാചരക്കായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

4. റാഷനല്‍ സെല്‍ഫ് (റാഡിക്കല്‍ സെല്‍ഫോ അതെന്തോന്ന് ?) സ്പിരിച്വല്‍ സെല്‍ഫ് എന്ന വിഭജനം പൌരസ്ത്യവുമല്ല പുരാതനവുമല്ല എന്ന് അറിഞ്ഞുതന്നെയാണ് അതുപയോഗിച്ചത്. പറഞ്ഞ ആശയം മനസ്സിലാക്കാന്‍ കൃഷ്ണമൂര്‍ത്തി എന്നു പറയാന്‍ ആവശ്യമുള്ള ശീലമൊക്കെ മതിതാനും. ഒരാള്‍ ഒരു വസ്തുവിനെക്കുറിച്ച് ബോധവാന്‍ ആകുന്നതെന്ത് എന്ന ചോദ്യത്തില്‍ ബോധം എന്ന ഒരു അവസ്ഥയെക്കുറിച്ച് ഒരു implicit affirmation ഉണ്ട്. ദെക്കാര്‍ത്തെ ഒക്കെ കൊജീത്തോ എന്ന പദം കൊണ്ട് വിവരിച്ച സാധനം. ആ ബോധത്തെ വിശദീകരിക്കാന്‍ ദെക്കാര്‍ത്തെയുടെയൊക്കെ കാലത്തിനു മുന്‍പ് പടിഞ്ഞാറുള്‍പടെ ഉപയോഗിച്ചിരുന്നത് ശരീരത്തിനതീതമായ ഒരു ജ്ഞാനതത്വം മനുഷ്യനിലുണ്ട് എന്ന ആശയമാണ്. അത് നിഷേധിച്ചിട്ടുള്ളത് ബുദ്ധിസ്റ്റ് ശൂന്യതാവാദക്കാരും ധൂര്‍ത്തചാര്‍വാകര്‍ എന്നു വിളിക്കപ്പെടുന്ന ഒരു ചാര്‍വാകവിഭാഗവുമുള്‍പടെ വളരെ ചെറിയ ഗ്രൂപ്പുകളെയുള്ളൂ. ഈ ഗ്രൂപ്പുകള്‍ മുന്‍പ് സൂചിപ്പിച്ചിരുന്നതുപോലെ റാഷനാലിറ്റിയെത്തന്നെ നിഷേധിച്ചിരുന്നവരാണ്. ആ ജ്ഞാനതത്വത്തെ അംഗീകരിക്കേണ്ടിവരുന്നത് എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ഒരു ബാധ്യതയായി മാറിയതുകൊണ്ടാണ് റോബി സൂചിപ്പിച്ചതുപോലെ ഒരു മിസ്റ്റിക് സ്പെയ്സ് ഭൌതിക വാദം പിന്തുടര്‍ന്ന ദര്‍ശനങ്ങളില്‍ പോലും ഉണ്ടായതെന്നാണ് പറഞ്ഞത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഇതിലും നല്ല റ്റെര്‍മിനോളജി ഉണ്ടെങ്കില്‍ പറയൂ. (റാഡിക്കല്‍ സെല്‍ഫെന്ന് രണ്ടുതവണ്‍ എഴുതിയ ആളില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്നറിയാം എങ്കിലും..)

ഇനിയും ഉത്തരം ഇടാനാണെങ്കില്‍ ദയവു ചെയ്ത് ഞാന്‍ പറഞ്ഞകാര്യങ്ങളിലായിരിക്കണം നിരീക്ഷണങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുന്നു. താങ്കള്‍ അവതരിപ്പിക്കുന്ന സര്‍വ ‘വിജ്ഞാനത്തിനും’ മറുപടി പറയാന്‍ എനിക്ക് സമയമില്ല സര്‍. ഈ പരിസരമൊക്കെ അറിയുന്ന ആളാണെന്ന് കമന്റ് കണ്ടാല്‍ അറിയാം. തിരിച്ചറിയാവുന്ന അഡ്രസില്‍ വരൂ. ഞാന്‍ ഫിലോസഫി പഠിച്ചതുമാത്രമല്ല. സപ്രിട്ടിക്കട്ട് വരെ വാങ്ങിച്ചതാ.സ്കാന്‍ ചെയ്ത് അയച്ചുതരാം. ഇപ്പോള്‍ താഴെവന്നതുപോലെ വേതാളങ്ങളെക്കൂട്ടി കൂ‍ൂവിത്തോല്പിക്കാനാണെങ്കില്‍ അതാവാം. എനിക്ക് പൂടയാണ് ;)

ഗുപ്തന്‍ said...

രാമായണവും മഹാഭാരതവും ഉപയോഗിച്ചതിനെക്കുറിച്ച്. മൂന്നുതവണയെങ്കിലും ഞാന്‍ എന്താണുദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചതാണ്. പ്രയോജനപ്പെടും എന്ന് പ്രതീക്ഷയില്ലെങ്കിലും വീണ്ടും പറയാം. രാമായണത്തിലെ സിറ്റുവേഷന്റെ അത്രയും ആധികാരികതയില്ല മഹാഭാരതത്തിലെ ചാര്‍വാക കഥാപാത്രത്തിന്. രണ്ടു ടെക്സ്റ്റിന്റെയും പിന്നിലുള്ള രചനാരീതിയും കാരണങ്ങളും വ്യത്യസ്തമാണ്. അതു രണ്ടും 1.തുല്യപ്രാ‍ധാന്യമുള്ളതാണെന്നമട്ടില്‍ അവതരിപ്പിച്ചിരിക്കുന്നതും 2. രണ്ടില്‍ നിന്നും ഒരേ രീതിയില്‍ കണ്‍ക്ലൂഷന്‍സ് ഉണ്ടാക്കുന്നതും തെറ്റാണെന്നാണ് പറഞ്ഞത്. ഓരോ റ്റെക്സ്റ്റും ഓരോ ലെവലിലാണ് നില്‍ക്കുന്നത്. അതിന്റെ വിലയറിഞ്ഞുവേണം കൈകാര്യം ചെയ്യാന്‍. ‘ഫ്ലാറ്റായി വായിക്കരുതെന്നാണ്’ ഞാന്‍ ആദ്യകമന്റില്‍ തന്നെ പറഞ്ഞത്. കൊസാംബി പറഞ്ഞതിനെക്കുറിച്ച് അങ്ങേരെ കാണുമ്പോള്‍ ചോദിക്കാം.

വായനക്കാരൻ said...

തെറ്റായിട്ടാണ് ഞാൻ മനസ്സിലാക്കിയതെങ്കിൽ അതു ശരിയാക്കാനാണ് വിനീതനായ എന്റെ ശ്രമം.

യുക്തി എന്ന പ്രോസസിനെ ചാര്‍വാകരുടെ വൈജ്ഞാനിക ശാസ്ത്രം അംഗീകരിച്ചിരുന്നില്ലെന്നു പറയുന്നത് എങ്ങനെ ശരിയാവും? ഞാൻ മനസ്സിലാക്കിയിടത്തോളം സത്താപരവും ജ്ഞാനപരവും നീതിശാസ്ത്രപരവുമായി വിശദീകരിക്കാൻ കഴിയുന്ന ഒരാശയത്തിനു മാത്രമേ ആശയം എന്ന നിലയ്ക്ക് തത്ത്വശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ നിലനിൽക്കാൻ കഴിയൂ.. ഇന്റ്യൂഷൻ തിയറിയുടെ ഗണത്തിലാണ് ചാർവാകദർശനത്തിനു പ്രവർത്തനമുള്ളത്. അതു സ്വയമേവ യുക്തിയാണ്. ഇനി നീതിശാസ്ത്രപരമായി സുഖവാദത്തിന്റെ (ഹെഡോണിസം) പട്ടികയിലാണ് ചാർവാകരുടെ സ്ഥാനം. ജോൺ സ്റ്റുവർട്ട് മില്ലും ജെറി ബന്താമും നീട്ടിക്കൊണ്ടുപോയ യൂട്ടിലിറ്റേറിയനിസം ഹെഡോണിസത്തിന്റെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. ചാർവാകരുടെ ആശയ ചരിത്രം വരച്ചുവയ്ക്കാൻ വേണ്ട കാര്യങ്ങൾ ഉണ്ടെന്നാണ് തത്ത്വചിന്തയുടെ ചരിത്രം പറഞ്ഞു തരുന്നത്...കോമൺ കൺക്ലൂഷൻ എന്ന സങ്കൽ‌പ്പം മുറുക്കിപ്പിടിച്ചിട്ടാണെങ്കിൽ ഭാരതീയ ചിന്ത ഭൂരിഭാഗവും യുക്തിബദ്ധമല്ലാതെയാവും.
ദേവീപ്രസാദിന്റെ ‘നാസ്തികചിന്ത’ കണ്ടിട്ടുണ്ട്. അതുപോലെ ലോകായതവും. കമന്റുകളിലെ തന്നെ വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. യാജ്ഞവൽക്യൻ- ബൃഹദാരണ്യകത്തിലേയും, യാജ്ഞവൽക്യ സ്മൃതിയിലേയും രാമായണത്തിലെയും- ഒരാളല്ല. അപ്പോൾ ആ പരിണാമം അന്വേഷിക്കണം....ശരീരത്തിനപ്പുറം നിൽക്കുന്ന ആത്മാവില്ലെന്നു വാദിക്കുന്ന ആളാണ് രാമായണത്തിലെ യാജ്ഞവൽക്യൻ എന്നു വന്നാൽ അനർത്ഥങ്ങൾ വേറെയാണ്.
ദേഹത്തില്‍ തുടങ്ങി ദേഹത്തില്‍ ഒടുങ്ങുന്നതാണ് മനുഷ്യാത്മാവെന്ന വാദം യാജ്ഞവല്‍ക്യന് ആത്മീയതയാണ്. ഈ വാക്യം ഇതേ പോലെ ചാർവാകർക്കും ചാർത്താമല്ലോ. അപ്പോൾ അവരും ആത്മീയരായില്ലേ? പിന്നെ തർക്കം ഏതു കാര്യത്തിലാണ്?

ആധിഭൌതികം എന്ന പരികൽ‌പ്പനയെ സാംഖ്യത്തിൽ നിന്നും വലിച്ചിഴച്ചുകൊണ്ടു വന്നതിനെപ്പറ്റിയാണ് പറഞ്ഞത്.
ഒരു പ്രത്യേക സങ്കൽ‌പ്പത്തെ മറ്റൊരു ആശയവിശദീകരണ സന്ദർഭത്തിൽ കൊണ്ടു വരുന്നത് ആശയത്തെ ശരിയായി മനസ്സിലാക്കുന്നതിൽ കുഴപ്പം ഉണ്ടാക്കും. ‘പച്ച‘ എന്ന കഥകളിയുടെ സംജ്ഞയെ മനുഷ്യസ്വഭാവത്തെ വിശദീകരിക്കുന്ന സന്ദർഭത്തിൽ ഉപയോഗിച്ചാലോ?എന്നതുപോലെ. അതു മനസ്സിലായില്ലെങ്കിൽ മാറ്റി വയ്ക്കാം.

റാഡിക്കൽ സ്കെപ്റ്റിസിസം എന്നു നിങ്ങൾ വിവരിച്ച സംഗതിയെ കൂട്ടിച്ചേർത്താണ് റാഡിക്കൽ എന്നു പ്രയോഗിച്ചത്. നിഷേധവാസനയുടെ പാരമ്പര്യം. ആന്തരികയുക്തിയ്ക്ക് സ്വന്തം ജ്ഞാനശാസ്ത്രം നിലകൊടുക്കാത്തവർക്ക് എന്തു റാഷണാലിറ്റി? അയൻ റാൻഡിനെ ഇവിടെ വലിച്ചിഴക്കണ്ട എന്നു തന്നെ. ഇനി താങ്കൾ അതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ശരി. ഭക്തിപ്രസ്ഥാനവാദം ഞാൻ പിൻ വലിക്കാം.

ഭൌതികവാദത്തിനു പോലും മിസ്റ്റിക് സ്പെയിസ് എന്നൊക്കെ ഏതു നോട്ടത്തിന്റെ പിൻ ബലത്തിലാണെന്ന് പരിശോധിക്കാതെ തട്ടി വിടാൻ ഞാൻ ഒരുക്കമല്ല. ഒരിടത്ത് നാം സ്വയം സമ്പൂർണ്ണമായ ജ്ഞാന-സത്താ മാപകങ്ങളെക്കുറിച്ചു പറയുന്നു. ഉടൻ അടുത്ത ശാഖയിൽ ചാടി വീക്ഷണക്കോൺ മാറ്റി അടുത്ത സങ്കല്പമെടുത്ത് അതെന്താണെന്ന് വിശദീകരിക്കുന്നു. അതു ശരിയായ വിശകലനരീതി അല്ല.

നിങ്ങളുടെ സമയം നഷ്ടപ്പെടുത്തണമെന്ന വിചാരം എനിക്കില്ല. സപ്രിക്കട്ടൊക്കെ നോക്കാൻ ഞാൻ ആരുമല്ല. ഞാൻ ഒരു വിജ്ഞാനവും അവതരിപ്പിച്ചില്ല. അവതരിപ്പിച്ചതു വിവരക്കേടുകളാണെങ്കിൽ അതിനു നിങ്ങളുടെ മറുപടിയും വേണമെന്ന ആഗ്രഹമില്ല. ഒരു ആന്തരികയുക്തിയെയും പിന്തുടരാതെ അടിസ്ഥാന ധാരണപോലുമില്ലാതെ വിമർശനം എന്ന പേരിൽ ആളുകൾ കുറേ കമന്റുകൾ അങ്ങും ഇങ്ങും വാരി വലിച്ചിട്ടിരിക്കുന്നതു കണ്ട് പറഞ്ഞു പോയതാണ്.. കമന്റുകളിൽ തന്നെയുള്ള അബദ്ധങ്ങൾ കണ്ട് പറഞ്ഞു പോയതാണ്..
തെറ്റാണെങ്കിൽ ക്ഷമിക്കുക..അല്ലേങ്കിൽ അവഗണിക്കുക. അത് ഒരു നഷ്ടവും വരുത്തില്ല.

ഗുപ്തന്‍ said...

ആദ്യംതന്നെ പറയട്ടെ ഈ റ്റോണിലായിരുന്നു ആദ്യകമന്റെങ്കില്‍ എനിക്കും കുറച്ച് നന്നായി എഴുതാന്‍ കഴിഞ്ഞേനേ. കിട്ടുന്ന വഴിക്കുതന്നെ തിരികെക്കൊടുക്കുന്നതു ശീലമായിപ്പോയി :)

ഞാന്‍ പറഞ്ഞതില്‍ നിന്നൊക്കെ ഒരുപാടൊരുപാടധികമാണ് താങ്കള്‍ വായിച്ചെടുക്കുന്നത് പലതും. എന്നിട്ട് പണ്ടാരോ വിന്‍ഡ് മില്ലിനോട് യുദ്ധം ചെയ്തെന്ന പോലെ ഞാന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ക്ക് മറുവാദവും ;)

ചാര്‍വാകരുടേത് ഒരു തരം സോഫിസമായിരുന്നു എന്നാണ് പൊതുവെ ഉള്ള നിഗമനം. നിലവിലുണ്ടായിരുന്ന സര്‍വ ന്യായങ്ങളെയും നിഷേധിക്കുക. സ്വാഭാവികമായിട്ടും ന്യായങ്ങള്‍ വിശ്വാസങ്ങളെ ന്യായീകരിച്ചിരുന്നകാലത്ത് അവര്‍ക്ക് അതാണ് വേണ്ടതെന്ന് തോന്നിയിട്ടുണ്ടാവും. കോണ്‍ഷ്യസ് സെല്‍ഫ് ഉണ്ടെന്ന് അംഗീകരിച്ചാല്‍ വൈദികമായ അര്‍ത്ഥത്തില്‍ ആത്മാവിനെയും അംഗീകരിക്കേണ്ടിവരും എന്ന ഭയം കൊണ്ടാവണം നാസ്തിക ദര്‍ശനങ്ങള്‍ പലതും കോണ്‍ഷ്യസ് സെല്‍ഫിനെ തന്നെ നിഷേധിച്ചത്. പെര്‍സെപ്ഷനും അതിന്റെ ഉപോല്പന്നങ്ങളും ശാരീരികമാണ്. അതില്‍ നിന്ന് ഉള്ളിലുണ്ടാകുന്ന ഏതനുഭവവും ആകസ്മികവുമാണ്. ഒരു തവണ തീയില്‍ നിന്ന് പുകയുണ്ടായാല്‍ അടുത്തതവണ തീയില്‍ നിന്ന് പുകയുണ്ടാകണം എന്ന് നിര്‍ബന്ധമെന്താണ്? ഈ ഉദാഹരണം അവ ര്‍ ഉപയോഗിച്ചിരുന്നോ എന്നറിയില്ല. പക്ഷെ ഇത്തരത്തില്‍ തന്നെയാണ് അവരുടെ ന്യായം നീങ്ങിക്കൊണ്ടിരുന്നത്. ഭൌതികമായ നിരീക്ഷണങ്ങളില്‍ പോലും സാമാന്യതത്വങ്ങളിലേക്ക് നീങ്ങാന്‍ പറ്റാത്ത ഒരുതരം വാദം. ആ വാദത്തിനു യുക്തി വേണ്ടേ എന്നൊക്കെ ചോദിച്ചാല്‍ അതിനു തര്‍ക്കുത്തരം കാണും. (അതിനെ എപിക്യൂറസുമായൊന്നും ഞാന്‍ കൂട്ടിക്കെട്ടിയില്ലല്ലോ സാര്‍. അവരെ വിട്ടേക്ക് ;)) ചാര്‍വാകര്‍ എന്നാല്‍ ഹെഡോണിസം ആണെന്നും എല്ലാ ഹെഡോണിസവും ഒരുപോലെ പ്രായോഗികതാവാദവുമായി കൂട്ടിക്കെട്ടാം എന്നും ഒക്കെ എടുത്തുചാടിത്തീരുമാനിക്കുന്നതെന്തിനാണ്? ചാര്‍വാകര്‍ ഹെഡോണിസം പ്രചരിപ്പിച്ചിരുന്നു എന്നത് ശരി. പക്ഷെ എപ്പിക്യൂറിയനിസത്തിന്റെയും ചാര്‍വാകവാദത്തിന്റെയും പിന്നിലുള്ള തത്വങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഹെഡോണിസം എന്നതിലുപരി തമ്മില്‍ ബന്ധമൊന്നുമില്ല.

രാമായണത്തിലെ യാജ്ഞവല്‍ക്യനെക്കുറിച്ച് ഞാന്‍ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല സര്‍ (അയാളെയും മറന്നേക്കൂ; ഇല്ലാത്ത അനര്‍ത്ഥങ്ങള്‍ നമ്മളായിട്ട് ഉണ്ടാക്കുന്നതെന്തിന്? ആവശ്യത്തിന് അനര്‍ത്ഥങ്ങള്‍ അവര്‍ അല്ലാതെതന്നെ എഴുതിവച്ചിട്ടുണ്ട്.). ഉപനിഷത്തിലെ യാജ്ഞവല്‍ക്യനാണ് ഞാന്‍ പറഞ്ഞകാര്യം പറഞ്ഞിട്ടുള്ളത്. അതും ചാര്‍വാകരുടെ ശരീരബദ്ധമായ ആത്മാവും രണ്ടും രണ്ടാണ്. ശ്രദ്ധിക്കൂ. യാജ്ഞവല്‍ക്യന്‍ പറയുന്നത് ബോധവും ഓര്‍മയുമുള്ള ആത്മാവ് ശരീരത്തിനകത്തേ നിലനില്‍ക്കുന്നുള്ളൂ; ശരീരം ഇല്ലാതാകുമ്പോള്‍ ബോധവും ഓര്‍മയും നഷ്ടപ്പെട്ട് ആത്മാവ് പരമാത്മാവില്‍ ലയിക്കും എന്നാണ്. അതായത് ശരീരം ഉള്ളപ്പോഴേ ആത്മന്‍ ഉള്ളൂ. ശാരീരികമായ അവസ്ഥയില്ലെങ്കില്‍ പരമാത്മന്‍ മാത്രം. ഇതു തികഞ്ഞ ആത്മീയതാവാദമല്ലേ. ചാര്‍വാകര്‍ പറയുന്നത് മറ്റൊന്നാണ്. കാണുന്നതിനപ്പുറം നിലനില്പില്ല. ബോധം ശരീരത്തോടെ അവസാനിക്കുന്നു. അതിനപ്പുറം ഒന്നുമില്ല. ഇത് ഭൌതിക വാദം. ശരീരബദ്ധമാണ് ആത്മാവ് എന്ന ആശയം രണ്ടിടത്തും ഉണ്ട്. പക്ഷെ ആശയങ്ങള്‍ തമ്മില്‍ തികഞ്ഞ വൈരുദ്ധ്യവും.

ഗുപ്തന്‍ said...

ജ്ഞാന/ബോധ വ്യാപാരങ്ങളെ ശരീരത്തിന്റെ ഉപോല്പന്നമായി മനസ്സിലാക്കാന്‍ ശ്രമിച്ചു എന്ന അര്‍ത്ഥത്തിലാണ് ചാര്‍വാകവാദം (ധൂര്‍ത്തചാര്‍വാകര്‍ മാത്രം; സുശിക്ഷിതര്‍ എന്ന് അറിയപ്പെട്ടിരുന്നര്‍ ആത്മാവിനെ ശരീരബദ്ധം എന്ന നിലയില്‍ അംഗീകരിച്ചിരുന്നു) -ആത്മീയവാദത്തില്‍ നിന്ന് വ്യത്യസ്തമായി- തികച്ചും ഭൌതികമാവുന്നത്. ഞാന്‍ താങ്കള്‍ക്കുള്ള കമന്റില്‍ പറഞ്ഞതുപോലെ ജ്ഞാനത്തെയും ബോധത്തേയും ശാരീരികജീവന്റെ സ്വാഭാവികോല്പന്നമായി മനസ്സിലാക്കിയിരുന്ന ദര്‍ശനങ്ങള്‍ വളരെ ചുരുക്കമായിരുന്നു. മുഴുവന്‍ ചാര്‍വാകര്‍ പോലും ആ കൂട്ടത്തിലില്ല. ജ്ഞാന/ബോധവ്യാപാരങ്ങളെ മനസ്സിലാക്കാന്‍ ശരീരത്തിനും അതിന്റെ ജീവനും ഉപരിയായ മറ്റൊരു തത്വത്തെ ആശ്രയിക്കേണ്ടിവരുന്നതിനെയാണ് ആധിഭൌതികമെന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത്. നാസ്തികമായി ആരംഭിച്ചതെന്നുപലരും കരുതുന്ന ന്യായ-വൈശേഷിക ദര്‍ശനങ്ങളില്‍ പോലും ഇങ്ങനെ ഒരു പദാര്‍ത്ഥേതരം എന്ന് വിളിക്കാവുന്ന ഒരു തത്വത്തെ അംഗീകരിക്കേണ്ടിവന്നു. അതുപോലെ ആയുര്‍വേദം യോഗ തുടങ്ങിയ തികച്ചും ഭൌതികമായ അന്വേഷണങ്ങളിലും ആത്മാവിനെക്കുറിച്ച് ചിന്തയുണ്ടായി. ഇതിനെയാണ് മിസ്റ്റിക് സ്പെയ്സ് എന്ന് വിശേഷിപ്പിച്ചത്. ആ വാക്ക് ഇഷ്ടമല്ലെങ്കില്‍ വിട്ടേക്കൂ. ആശയം അതാണ്.

Please forget the rest of the rhetoric. It is purely situational. നോട്ടക്കുറവ് അജ്ഞത എന്നൊക്കെ ആരോപിച്ചു കമന്റിടുന്ന ഒരാള്‍ പറയുന്ന കാര്യങ്ങളില്‍ അതിനു യോജിക്കുന്ന യുക്തിവേണം. അതുകാണാതായപ്പോള്‍ പ്രതികരിച്ചു എന്നേയുള്ളു :)

Kvartha Test said...

ലേഖനവും കുറച്ചു കമന്‍റുകളും വായിച്ചു, നന്ദി. ആത്മാവിന്‍റെ mass, weight (g applicable ആണോ?), volume, shape, color തുടങ്ങിയവ ഒരു ബ്ലോഗ്‌ ചര്‍ച്ചയിലൂടെ കണ്ടെത്താനും അല്ലെങ്കില്‍ സ്റ്റേറ്റ്മെന്റുകള്‍ ഉദ്ധരിച്ച് disprove ചെയ്യാനും നടക്കുന്ന പ്രയത്നങ്ങള്‍ക്ക് ആശംസകള്‍. ഒപ്പം ആത്മാവിനെ രാഷ്ട്രീയത്തില്‍ നിന്നും തുരത്താനുള്ള വ്യഗ്രതയെയും നമിക്കുന്നു.

- ഞാന്‍.

bhattathiri said...

" സര്‍വ്വാത്മഭാവം, അദ്വൈതം "

ആദ്യം ആത്മാവ് എന്നാ വാക്ക് കൊണ്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത് ?, സ്വന്തം പരമാര്‍ത്ഥ സ്വരൂപം തന്നെ. അസ്ഥിത്വം [ഉണ്മ], ബോധം എന്നിങ്ങനെ എല്ലാം ഇതിനെ പറയുന്നു. ഈ വാക്കു കൊണ്ട് തന്നില്‍ നിന്നും ഭിന്നമായ ഒരു വിഷയം എന്നാ രീതിയില്‍ നമ്മള്‍ ചിന്തിച്ചു പോകരുത്.

അദ്വൈതം, അതിന്റെ ബോധം വളരെ സരളമാണ്. ഈ ഉള്ളിലും പുറത്തുമായി ഉള്ള അനുഭവപ്രപഞ്ചം [എല്ലാം ആത്യന്തികമായി അവനവനില്‍ തന്നെ] പരമാത്മ സ്വരൂപമല്ലാതെ മറ്റൊന്നുമല്ല. സര്‍വ്വം ഖലു ഇദം ബ്രഹ്മ, നാരായണമിദം സര്‍വ്വം എന്നൊക്കെ കൊണ്ട് പരയുനതു ഇത്രമാത്രം. ഇത് തന്നെ ആണ് സത്യം, ഇതിലപ്പുറം ഒരു അദ്വൈതവും ആര്‍ക്കും പറയാനില്ല.

ഒരുദാഹരണത്തിലൂടെ ഇതിനെ മനസ്സിലാക്കാം. സ്വപ്നത്തില്‍ ഉണ്ടാകുന്ന സ്വപ്നം കാണുന്ന വ്യക്തിയും, സ്വപ്ന പ്രപഞ്ചവും മറ്റു അവിടുത്തെ അനുഭവങ്ങളും എല്ലാം " ഒരേ ഒരു മനസ്സ് " തന്നെ ആണ്. മനസ്സ് അല്ലാതെ അതൊന്നും മറ്റൊന്നല്ലാത്തത് പോലെ ഇവിടെ 'ഞാനും ഈ പ്രപഞ്ചാനുഭവവും" എല്ലാം സത്യവസ്തുവായ പരമാത്മാവ്‌ തന്നെ.

ഇത്രയേ ഉള്ളൂ, പക്ഷെ ഇത് ബോധിക്കാതെ ഈ പ്രപഞ്ചത്തെ സത്യഭിന്നമായി സത്യം എന്ന് കാണുന്നത് മിഥ്യ. അവിടെ ഇത് ഇങ്ങനെ സത്യമായി 'ബോധിക്കുന്നത് ' തന്നെ ആണ് ആത്മീയതയുടെ പരിസമാപ്തി, മുക്തി.

വളരെ സരളം, പക്ഷെ ഇത്രയേ ഉള്ളോ എന്ന് സംശയം !!.

ഇപ്പറഞ്ഞ സത്യത്തില്‍, അതിന്റെ ബോധത്തിനു തടസ്സമായിരിക്കുന്നത് അജ്ഞാനം സംശയം വിപര്യയം എന്നീ മൂന്നു ദോഷങ്ങള്‍ ആണ്. സംശയങ്ങളും, പല പല വ്യക്തികളുടെ ആത്മീയ ജീവിതം കണ്ട് കൊണ്ടുള്ള, അല്ലെങ്കില്‍ തെറ്റായി അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൊണ്ടും മറ്റുമുള്ള സങ്കല്‍പ്പങ്ങളും അതെ തുടര്‍ന്നുള്ള പ്രതീക്ഷകളും ആണ് മാറേണ്ടതായിട്ടുള്ളത്. സത്യം നിത്യമായി നമുക്ക് ഏവര്‍ക്കും അനുഭവമായി ഇരിക്കുന്നു.

ഈ സംശയങ്ങള്‍ ധ്യാനം ഉപാസന തുടങ്ങി മറ്റു കര്‍മ്മങ്ങള്‍ കൊണ്ടോ ഇല്ലാതാവില്ല. അവയെല്ലാം മനസ്സിന്റെ ഇത് ബോധിക്കാനുള്ള ദോഷം കുറക്കാന്‍ ആകാം. പക്ഷെ അറിവില്ലായ്മ എന്നത് അറിവിനാല്‍ മാത്രമേ ഇല്ലാതാകൂ. അറിവ്, ബോധം ഒരു കര്‍മ്മത്തിന്റെയും കാരണമല്ല എന്ന് ആര്‍ക്കും അറിയാവുന്നതാണ്.

ഈ ബോധം ഒരുവന് സ്വയം ബാഹ്യമല്ലാതെ ഉള്ളിലോ, അല്ലെങ്കില്‍ പുറത്ത് നിന്നോ [രണ്ടും ശബ്ടാത്മകമാണ്] സ്വയം ഉള്ളില്‍ തെളിയുന്ന വ്യക്തത ആണ്. എങ്ങിനെ തെളിയുന്നു എന്നത് അവരവരുടെ യോഗ്യതയ്ക്ക് അനുസരിച്ചു.

ഈ സംശയ ദോഷങ്ങള്‍ മാറുന്നതിനാണ് ഗുരു വാക്യങ്ങള്‍, അതായത് ശാസ്ത്ര ശ്രവണം. ഗുരു, ശാസ്ത്രത്തിലൂടെ ഒരു വ്യക്തിയുടെ ഈ ദോഷങ്ങള്‍ അറിഞ്ഞു ശാസ്ത്രീയമായി പല പ്രകരണങ്ങളിലൂടെ അവനെ ഗ്രഹിപ്പിച്ചു അവനിലെ സംശയ ദോഷങ്ങള്‍ അകറ്റി ഈ സര്‍വ്വത്മബോധത്തെ ഉണര്‍ത്തുന്നു. ശിഷ്യന്‍ ഈ തത്വത്തെ അജ്ഞാന സംശയ വിപര്യയങ്ങള്‍ അകന്നു പരമാത്മ സ്വരൂപമല്ലാതെ മറ്റൊന്നുമല്ല എന്ന് ബോധിക്കുന്നു, കൃതകൃത്യനാകുന്നു.

അദ്വൈതം ഗ്രഹിക്കാന്‍, ശാസ്ത്രീയമായ [systematic] രീതിയില്‍ ശ്രീ ശങ്കരന്‍ ഭാഷ്യത്തെ രചിച്ചിരിക്കുന്നു. " ശ്രീ കൈവല്യാനന്ദ സ്വാമിജിയുടെ" ഈ ഭാഷ്യങ്ങള്‍ക്ക് നല്‍കിയ ക്ലാസുകള്‍ മലയാളികള്‍ക്കായി കിട്ടിയ ഒരു അനുഗ്രഹം തന്നെ ആണ്. ഭാഷ്യത്തെ ഏവര്‍ക്കും എളുപ്പം മനസ്സിലാകും വിധം, തത്വത്തെ ബോധിക്കുക എന്നതില്‍ നിന്നും വിട്ടകലാതെ ഉള്ള ഈ ക്ലാസ്സുകളിലെ ചര്‍ച്ചകള്‍ നമുക്കേവര്‍ക്കും ഗുരുക്രുപയാല്‍ ശ്രവിക്കാന്‍ സാധ്യമായി തത്വത്തെ ബോധിക്കുമാറാകട്ടെ എന്നാ പ്രാര്‍ത്ഥനയോടെ..