December 29, 2009

സുതാര്യതയുടെ കമ്പോളനിലവാരം



പിണറായിയുടെ (അല്ലാത്ത) വീടിന്റെ ചിത്രം മെയിലുകളിലൂടെ പ്രചരിക്കുന്നതിനു മുന്‍പ് രാഹുല്‍ഗാന്ധി വിലകൂടിയ ക്യാന്‍‌വാസുമിട്ട് തലയില്‍ ഒരു പ്ലാസ്റ്റിക് കുട്ടചുമന്ന്, നഗ്നപാദയായി ഇരുമ്പുച്ചട്ടിയില്‍ മണ്ണുചുമന്നു നടന്നുപോകുന്ന ഒരു ഗ്രാമീണസ്ത്രീയെ പിന്തുടര്‍ന്നു നടന്നു പോകുന്ന ചിത്രം കാലിലെ ക്യാന്‍‌വാസും തലയിലെ പ്ലാസ്റ്റിക് കുട്ടയും ചൂണ്ടുന്ന അടയാളങ്ങളോടെ നെറ്റില്‍ പ്രചരിച്ചിരുന്നു. അതിനും മുന്‍പ് ജനപ്രിയമായ സിനിമാപരസ്യങ്ങള്‍ നടീനടന്മാരുടെ സ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ തലമാറ്റിവയ്ക്കപ്പെട്ട രീതിയില്‍ പരിഹാസച്ചുവയോടെയും പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഗ്രാമീണവാസജീവിത ചിത്രത്തെച്ചുറ്റി വലിയതോതില്‍ വിവാദങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ ആ ചിത്രം എത്രത്തോളം വാസ്തവം ഉള്‍ക്കൊള്ളുന്നു എന്ന സത്യം നമുക്കറിയില്ല. ഇനി അതു വാസ്തവമാണെങ്കില്‍ തന്നെ സമൂഹത്തിന് ഏതെങ്കിലും ഒരു നേതാവിന്റെ ആഢംബരക്കാറോ വീടോ വിദേശത്തു നിന്ന് ടിയാന്‍ കൊണ്ടു വന്ന് പച്ചച്ചാനലിലൂടെ ഇറക്കിക്കൊണ്ടു പോയ കോടിക്കണക്കിനു രൂപവിലയുള്ള വസ്തുവകകളോ അയാള്‍ക്ക് പ്രത്യേകമായുള്ള പെണ്‍കൂട്ടുകാരിയോ അവരുടെ സംഗമസ്ഥലങ്ങളോ അയാളുടെ കുടുംബത്തിന്റെ പദവിയോ അധികാരകാലത്ത് അയാള്‍ ശേഖരിച്ചുകൂട്ടിയ സമ്പത്തോ ഒന്നും സാമാന്യജനതയ്ക്ക് താത്കാലിക കൌതുകത്തിനപ്പുറത്ത് ഒഴിയാബാധയാവില്ല എന്നതാണ് ചരിത്രപാഠം. വിവാദങ്ങളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ്. അവയുടെ ആയുസ്സും വീര്യവും അതിനപ്പുറത്തേയ്ക്കില്ല. പലപ്പോഴും തമാശക്കളിയായിട്ടോ അതിരു തേഞ്ഞ് പുകമഞ്ഞു പോലെയായോ വിവാദങ്ങള്‍ തിരോഭവിക്കുന്നത് കണ്ടു നെടുവീര്‍പ്പിട്ട് ദിനസരികളിലേയ്ക്ക് തിരിച്ചു കയറാനാണു സമൂഹത്തിനു വിധി എന്നു പറഞ്ഞാല്‍ അതിലൊരു തെറ്റുണ്ട്. കാരണം ആള്‍ക്കൂട്ടം കൃത്യമായ സത്താവിശേഷങ്ങളോടെ സന്നിഹിതമായിരിക്കുന്നില്ലെന്ന് ഒരു സിദ്ധാന്തമുണ്ട്. മാധ്യമങ്ങള്‍ ആള്‍ക്കൂട്ടത്തെയല്ല ആള്‍ക്കൂട്ടം മാധ്യമത്തെയാണു നിയന്ത്രിക്കുന്നത് എന്ന് ബോദ്രിയാര്‍ പറഞ്ഞതിനു ഒരു ഉദാഹരണമാണ് ഈ വസ്തുത. രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രശ്നമാണ് സമീപസ്ഥമായ മറ്റൊരിനം. ടി വി തോമസ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ നിരവധി ഏറ്റിറക്കങ്ങളിലൂടെ ഒഴുകിയ സാമൂഹികമായ ഉത്കണ്ഠയാണ് ലൈംഗികാപവാദരാഷ്ട്രീയത്തിനുള്ളത്. അതിലെ ‘അനാശാസ്യം’ ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്. പ്രവൃത്തി അനാശാസ്യം, അതിലേയ്ക്കുള്ള ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തിപിടിച്ച കടന്നുകയറ്റമോ? (പല സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിത് എന്നു കൂടി മനസ്സിലാക്കുക. ഉദാ - ഫൈവ് ഫിംഗേഴ്സ്. ഉള്ളതുമാത്രമാണ് ഇവിടെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇല്ലാത്തതൊന്നും സംഭവിക്കുന്നില്ല.) ഒരാള്‍ക്കൂട്ടത്തിന്റെ ‘അനാശാസ്യ’മായ കൌതുകത്തിന്റെ പരിണതഫലം കൂടിയാണ് ആ സംഭവം. ( ഹരിപാട് ഒരു ലോഡ്ജില്‍ നിന്നും അനാശാസ്യത്തിന്റെ പേരു പറഞ്ഞ് പിടിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ടുപേരില്‍ ഒരാള്‍ - ആണ്- അവിടെ വച്ച് ഹൃദയാഘാതം വന്നു മരിച്ചിട്ട് അധികകാലം ആയിട്ടില്ല. പൂജപ്പുരയൊരിടത്ത് വാടക വീട്ടില്‍ നടന്നു വന്നിരുന്ന ‘അനാശാസ്യ’ത്തിനു പിടിയിലായവരില്‍ പെട്ടുപോയ ഒരു പ്രാദേശികനേതാവു് തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നും പറഞ്ഞ് പത്രപ്രസ്താവന നടത്തിയിരുന്നു) സത്യത്തില്‍ മിന്നുന്ന നിരവധി ക്യാമറാഫോണുകളും ചാനലുകളും ഇല്ലായിരുന്നെങ്കില്‍ ഉണ്ണിത്താന്‍ സംഭവത്തിനു തന്നെ പ്രസക്തിയില്ല. സംസ്കാരത്തിനോ വാര്‍ത്തയ്ക്കോ വിവരത്തിനോ വേണ്ടിയുള്ള ആഗ്രഹമല്ല, മാധ്യമങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നത്, സത്യാസത്യങ്ങള്‍ വികൃതമാവുന്നതും അര്‍ത്ഥം വീര്യമില്ലാത്തതായി തീരുന്നതു കാണുമ്പോഴുമുള്ള ആഹ്ലാദമാണ്.

മാധ്യമശ്രദ്ധ നേടിയ ‘അനാശാസ്യം ’ പലതരത്തിലാണ് വിശകലനത്തിനു വിധേയമാവുന്നത്. പീഡകന്റെ വേഷത്തില്‍ സമീപഭൂതകാലത്ത് മാധ്യമങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ ആണ്‍‌വര്‍ഗപ്രതിനിധികള്‍ ഒരു വട്ടം ചുറ്റലില്‍ ഇരയുടെ വേഷത്തില്‍ തലകുനിച്ച് മുഖം മറച്ച് ഇരിക്കുന്ന ദൃശ്യങ്ങള്‍ സ്വീകരണമുറിയിലെ ടെലിവിഷനില്‍ വീണ്ടും വീണ്ടും തെളിയുന്നു. പ്രവര്‍ത്തിക്കുന്ന ആള്‍ (വിഷയി/ കര്‍ത്താവ്) കേവലമൊരു വിഷയമായി (സബ്ജക്ട്) മാറുന്നു. ടെലിവിഷന്റെ മുന്നില്‍ (/കമ്പ്യുട്ടറിനു മുന്നില്‍ ‍) ഏകാകിയായിരിക്കുന്ന ഒരാളിലേയ്ക്ക് മറ്റൊരാളിന്റെ ‘വിവരങ്ങള്‍ ’ കുടഞ്ഞിട്ടുകൊണ്ടാണ് മാധ്യമങ്ങള്‍ സ്വകാര്യതയെ ആക്രമിക്കുന്നത്. രണ്ടുതരത്തിലാണ് ഇതു സംഭവിക്കുന്നത് ഒരാളിന്റെ ജീവിതത്തിലേയ്ക്ക് ക്യാമറകള്‍ കൊണ്ട് ചുഴിഞ്ഞുകയറ്റം നടത്തിക്കൊണ്ട്, അതെല്ലാം മറ്റൊരാളിന്റെ മുന്നില്‍ കൊണ്ടു ചെന്നു നിര്‍ത്തി വെളിവാക്കിക്കൊണ്ട്. ഉയരം കൂടുന്തോറും പതനത്തിന്റെ ആക്കം കൂടും എന്നൊരു നയമാണ് മാധ്യമങ്ങള്‍ക്ക് . ‘ആശയവിനിമയത്തിന്റെ വികാരമൂര്‍ച്ഛ’ എന്ന ലേഖനത്തില്‍ ബോദ്രിയാര്‍ വ്യക്തിയുടെ സ്വകാര്യജീവിതമണ്ഡലത്തെ സുതാര്യമാക്കുകയും പൊതുലോകത്തിലെ സംഭവങ്ങള്‍കൊണ്ട് സ്വകാര്യലോകത്തെ നിറയ്ക്കുകയും ചെയ്യുന്ന വിവരസാങ്കേതികവിദ്യയുടെ ഈ പ്രവൃത്തിയെ ‘അശ്ലീലം’ എന്നാണ് വിളിച്ചത്. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍ ബോദ്രിയാര്‍ കാണാത്ത ‘വ്യാഖ്യാനങ്ങള്‍ ’ എന്ന പാലം കൂടി ഇപ്പോള്‍ കൂട്ടുച്ചേര്‍ന്നിട്ടുണ്ട്. അതു പ്രത്യയശാസ്ത്രങ്ങള്‍ക്കനുസരിച്ച് മാറി മറിയും. (സാങ്കേതികവിദ്യയായിരുന്നു ബോദ്രിയാറുടെ മുഖ്യവിഷയം. അതിന്റെ പിന്നിലെ പലതരത്തിലുള്ള അധികാരശക്തികളെ അദ്ദേഹം വിശകലനവിധേയമാക്കിയില്ല)

ഇതേ മനോഭാവം തന്നെയാണ് കോമഡിഷോകളെയും സജീവമായി നിലനിര്‍ത്തുന്നത്. ചിരിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കൂട്ടുമെങ്കിലും മലയാളി മനസ്സിന്റെ കിടയറ്റ ആരോഗ്യത്തിന്റെ ലക്ഷണമാണോ തലങ്ങും വിലങ്ങും ചാനലുകളില്‍ നിറയുന്ന നര്‍മ്മപരിപാടികള്‍ എന്നാലോചിക്കേണ്ടതുണ്ട്. (ചിരിക്ക് പുതിയ വിശകലനങ്ങളില്‍ പുതിയ അര്‍ത്ഥങ്ങളുണ്ട്, സാമൂഹികമായ അസംതൃപ്തിയുടെ ഒരര്‍ത്ഥം, പകയുടെ, ഇച്ഛാഭംഗങ്ങളുടെ, ക്രൂരതയുടെ, മറ്റു നാനാര്‍ത്ഥങ്ങളും) മുഴുനീളതമാശപ്പടങ്ങളുടെ എണ്ണമെടുത്താല്‍ മോളിവുഡ്ഡിനെ മറ്റേതെങ്കിലും വുഡ്ഡുകള്‍ എണ്ണം കൊണ്ടും മുനകൊണ്ടും തോത്പിക്കുമോ എന്നും സംശയമാണ്. മലയാളിയായ പ്രിയദര്‍ശന്‍ മുംബായില്‍ ചെന്നു പേരെടുത്തത് പഴയ മലയാളം കോമാളിപ്പടങ്ങളെ പൊടിതട്ടിയെടുത്ത് പിടിയും അലകും മാറ്റി ഹിന്ദിവാലകള്‍ക്കു വേണ്ടി അണിയിച്ചൊരുക്കിയല്ലേ? കാഴ്ചകളോടും അനുകരണങ്ങളോടും ഉള്ള അതിരുകടന്ന അഭിലാഷത്തിന്റെ പിന്നാമ്പുറം യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കഴിവില്ലായ്മയും വാസ്തവത്തെ മറച്ചുപിടിക്കാനുള്ള പ്രേരണയുമാണെന്ന് പറയപ്പെടുന്നു. യഥാര്‍ത്ഥജീവിതത്തിലെ ലൈംഗികതയേക്കാള്‍ ഇരട്ടി ലൈംഗികത്വമുണ്ട് ലൈംഗിക ചിത്രങ്ങള്‍ക്ക് എന്നു നമുക്കറിയാം.പക്ഷേ അതൊരിക്കലും യാഥാര്‍ത്ഥ്യത്തിനു പകരമാവുന്നില്ല, അങ്ങനെ ഉപയോഗിക്കപ്പെടുന്നു എങ്കിലും. അതിനെയാണ് യാഥാര്‍ത്ഥ്യത്തിനുമപ്പുറത്തുള്ള യാഥാര്‍ത്ഥ്യം എന്നു വിളിക്കുന്നത്. അതില്‍ മുഴുകി യാഥാര്‍ത്ഥ്യത്തെ മറക്കുന്ന കാഴ്ചരതിക്കാരന്റെ അതേ മനസ്സാണ് ആള്‍ക്കൂട്ടത്തിന്റേതും. സമൂഹം എന്ന വലിയ തടവറയെ അതിലെ അന്തേവാസികള്‍ മറക്കുന്നത് അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ജയിലിനെ കണ്ടിട്ടാണ്. എന്നിട്ട് ഈ ചെറിയ തടവറയാണ് യാഥാര്‍ത്ഥ്യം എന്ന് വിശ്വസിച്ച് ആശ്വസിക്കുകയും ചെയ്യും. നാടകമേ ഉലകം, പോളിട്രിക്സ് , മുന്‍ഷി, സിനിമാല എന്നീ ടി വി പരിപാടികളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ക്കിടയില്‍ നല്ല മൈലേജുണ്ട്. അതില്‍ തന്നെ ആദ്യത്തെ രണ്ടെണ്ണത്തില്‍ അവതാരകന്റെ (/സ്ക്രിപ്ട് എഴുത്തുകാരന്റെ‍) ഹാവഭാവാദികള്‍ക്കും വിവരണങ്ങള്‍ക്കും അനുസരണമായി രാഷ്ട്രീയക്കാരുടെ വാക്കുകളും ഭാവങ്ങളും ശരീരചലനങ്ങളും ഹാസ്യാത്മകമായി കൂട്ടിച്ചേര്‍ത്തും വെട്ടിമുറിച്ചും ആവര്‍ത്തിച്ചും നിര്‍മ്മിക്കുന്ന ഒരു ലോകത്തെ സമാന്തരമായി അവതരിപ്പിച്ചുകൊണ്ടാണ് അവ താത്കാലികമായി കൈയടി നേടുന്നത്. ഈ പരിപാടികളിലൂടെ മുന്നിലെത്തുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍ ചാനലുകള്‍ കാണിച്ചു തരത്തില്‍ കോമാളികളോ ഭീകരരോ ഭീരുകളോ ആകണമെന്നില്ല. അവരെ അങ്ങനെ കാണാന്‍ നാം ആഗ്രഹിക്കുന്നു എന്നിടത്താണ് ഈ പരിപാടികളുടെ ആയുസ്സ് നീണ്ടു നീണ്ടു പോകുന്നത്. എന്നാലും അവതാരകരുടെ അവതരണങ്ങളിലെ നൈതികത വിവാദവിഷയമാണ്. ഇവ വേണം എന്നഭിപ്രായപ്പെടുന്നവര്‍ അധികാരത്തെ പരിഹാസത്തിന്റെ വിരല്‍തുമ്പിലാക്കിയതില്‍ ഗൂഢമായ ആനന്ദം അബോധത്തില്‍ വഹിക്കുന്നവരാണ്. ഇതു വേണ്ട എന്ന് വാദിക്കുന്നവര്‍ സ്വകാര്യതയിലേയ്ക്കുള്ള മാധ്യമത്തിന്റെ ഇരച്ചുകയറലിലും യാഥാര്‍ത്ഥ്യത്തെ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് വളച്ചൊടിക്കാന്‍ വെമ്പുന്ന മാധ്യമാധികാരത്തിന്റെ വൈകല്യത്തിലും പ്രതിഷേധിക്കുന്നവരുമാണ്. ടോം വടക്കന്റെ മലയാളവും ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷും ആഘോഷിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളുടെ മാത്രം സാദ്ധ്യതയാണെന്നറിയുക. അച്ചടിയില്‍ ഒരിക്കലും സാദ്ധ്യമാവാത്ത ഈ ‘അശ്ലീലം’നിര്‍മ്മിക്കുന്ന പ്രതിച്ഛായ വിചാരിക്കുന്നതിനേക്കാള്‍ തീക്ഷ്ണമാണ്.

മാധ്യമങ്ങളും അനന്തമായ വിവരങ്ങളും ചേര്‍ന്ന് സമൂഹത്തെ സൃഷ്ടിക്കുകയല്ല എന്നു പറയുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിനിമയം ചെയ്യുന്ന പ്രാഥമികമായ വിവരം അവയുടെ അധികാരശക്തിയെക്കുറിച്ചുള്ള സൂചനകളാണ്. പ്രക്ഷേപണം ചെയ്യപ്പെടുന്ന കാഴ്ചയുടെ അപകൃഷ്ടത, അതിനു വിധേയനായ ആളുടെ വിചാരണയില്ലാത്ത ശിക്ഷാവിധിയാണ്. ജനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലെന്നതിന്റെ പ്രഖ്യാപനമായിട്ടാണ് പാനല്‍ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. അവര്‍ക്കുവേണ്ടി വിഷയ വിദഗ്ദ്ധര്‍ ചിന്തിക്കുന്നു, ഉചിതമായതു പറഞ്ഞു കൊടുക്കുന്നു. വിവരങ്ങളുടെ പ്രളയം മനുഷ്യനെ തെരെഞ്ഞെടുക്കലിനോ അഭിപ്രായപ്രകടനത്തിനോ കൊള്ളാത്തവരാക്കി തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് വിവരങ്ങളുടെ ഉറവിടമായ മാധ്യമകേന്ദ്രങ്ങളെ തന്നെ തീരുമാനത്തിനായി ആശ്രയിക്കേണ്ടി വരുന്നു. വാര്‍ത്തകള്‍ക്കിടയിലെ ചോദ്യോത്തരങ്ങള്‍ ഒന്നും പൂര്‍ണ്ണമായി പറയാന്‍ അനുവദിക്കാതെ ക്ഷണിച്ചിരുത്തുന്നവരെ ഇളിഭ്യരാക്കുന്നതു നിത്യക്കാഴ്ചയാണല്ലോ. മാധ്യമമാണ് സന്ദേശം എന്ന ആശയമാണ് ആകെക്കൂടി മാധ്യമങ്ങള്‍ പങ്കു വച്ചു നല്‍കുന്നത്. പരിഹാസത്തിന്റെയും വിനോദത്തിന്റെയും രൂപങ്ങളിലുള്ള കോമഡി ഷോകളിലെ-രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നുള്ള രക്ഷപ്പെടാനുള്ള പഴുതു ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് പ്രസക്തിയുള്ളത്. അതേ സമയം ബഹുജനമാധ്യമങ്ങളെ കടിഞ്ഞാണിടേണ്ടതുണ്ടെന്ന അധികാരത്തിന്റെ ആക്രോശങ്ങളെ ജനാധിപത്യവിശ്വാസി എന്ന നിലയ്ക്ക് പുരികം ചുളിച്ചു തന്നെ നേരിടേണ്ടതുമുണ്ട്. അനിശ്ചിതത്വം അപ്പോള്‍ വീണ്ടും തലപൊക്കി എഴുന്നേല്‍ക്കുന്നു, ഏതു അധികാരത്തിന്റെ ഇരയായിട്ടാണ് ആത്യന്തികമായി നാം സന്നിഹിതരാവേണ്ടത് എന്നു ചോദിച്ചും കൊണ്ട്. ഭരണകൂടത്തിന്റെയോ പാര്‍ട്ടികളുടെയോ മാധ്യമത്തിന്റെയോ അതോ .. ?

അനു:
“കൊഴുത്ത കാഴ്ചകള്‍ക്കിടയില്‍
പിടയുന്ന കറുത്ത നേരുകള്‍
സഹിക്കവയ്യാതെ പണിമുടക്കിയോ
എന്തും വഹിച്ച ടെലിവിഷന്‍?”
- എന്ന് ഒ പി സുരേഷ്, ‘യാന്ത്രികം’ എന്ന കവിതയില്‍

17 comments:

Rajeend U R said...

well said.
But; nothing is going to change !!!

Anonymous said...

അത് കൊണ്ട് ഇപ്പോൾ എന്ത് വേണമെന്നാണ്..?

എടുത്താല്‍ പൊങ്ങില്ല said...

ഒന്നും വേണമെന്നില്ലെന്നാണ്.

Calvin H said...

ജനങ്ങൾക്ക് വേണ്ട വിഭവം മാധ്യമങ്ങൾ നൽകുന്നു. മറ്റുള്ളവരുറ്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നത് ഒരു ആനന്ദമാണ്. ഇന്നത്തെ റിയാലിറ്റി ഷോകളിൽ സ്റ്റേജിലെ പെർഫോർമൻസിക്കാളും പ്രേക്ഷകർക്കിഷ്ടം സ്റ്റേജിനു പുറകിൽ കുട്ടി കരയുന്നത് കാണാനാണല്ലോ.

ട്രൂമാൻ ഷോ എന്ന ഹോളിവൂഡ് ചിത്രത്തിന്റെ ത്ത്വചിന്താപരമായ ലെയറിനെ മാറ്റിനിർത്തി ചിന്തിച്ചാൽ സിനിമ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്നത് റിയാലിറ്റി ഷോയുടെ ഭാവിയാണ്. അമ്മയുടെ ഗർഭപാത്രത്തിലായിരിക്കെ ട്രൂമാനെ കാശു കൊടുത്ത് വാങ്ങുന്ന ടിവി ഷോ കമ്പനി അവൻ അറിയാതെ അവനെ സ്റ്റുഡിയോവിൽ ഒരുക്കിയ മായിക ലോകത്തിൽ വളർത്തുന്നു. അവൻ ഉണ്ണുന്നതും ഉറങ്ങുന്നതും മൂത്രമൊഴിക്കുന്നതും രതിയിലേർപ്പെടുന്നതുമെല്ലാം ക്യാമറയിൽ അപ്പപ്പോൾ പകർത്തി പ്രേക്ഷകനു മുന്നിൽ എത്തിക്കയാണ്.

ഒരാളുടെ സ്വകാര്യജീവിതത്തിലേക്കുള്ള ഇത്തരം എത്തിനോട്ടങ്ങൾ തന്നെയാണ് ഇന്ന് റിയാലിറ്റി ഷോകളിലും വാർത്തകളിലും കൂടുതൽ വിറ്റഴിക്കപ്പെടുക എന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം.

Dr.Subin.S said...

"...സത്യാസത്യങ്ങള്‍ വികൃതമാവുന്നതും അര്‍ത്ഥം വീര്യമില്ലാത്തതായി തീരുന്നതു കാണുമ്പോഴുമുള്ള ആഹ്ലാദമാണ്...."
hmmm..

സുലൈമാൻ said...

മനസ്സിലൊന്നു വച്ച് മറ്റൊന്നു എഴുതുമ്പോഴുള്ള പ്രശ്നം പതിവുപോലെ ഇതിലും വന്നുപോയിട്ടുണ്ടെന്നു തോന്നുന്നു, വെള്ളേ.
പക്ഷേ കാതലായ പ്രശ്നം ശ്രദ്ധിക്കാതെയും ചര്‍ച്ച ചെയ്യാതെയും പോകരുതല്ലോ. പിണറായിയുടെ വീട് എങ്ങനെയായിരുന്നാലും അദ്ദേഹത്തിന്റെ മകന്റെ വിദ്യാഭ്യാസം എവിടെ ആയിരുന്നാലും കേരളത്തിലെ പൊതുസമൂഹത്തെ നേരിട്ട് സംബന്ധിക്കുന്ന ഒരു വിഷയമേ ആകുന്നില്ല അത്. അത് ഒരു പ്രതിച്ഛായാനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ്. പാര്‍ട്ടിയ്ക്കും അതിന്റെ അംഗങ്ങള്‍ക്കും മാത്രമായിരിക്കും അത്തരമൊരു നുണപ്രചരണത്തെ തൂത്തുകളയാന്‍ തിടുക്കം. ഒരുപടി കൂടെ കടന്ന് വീരാരാധനയുടെ മട്ടിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നതും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന മനഃശാസ്ത്രത്തിന്റെ പിന്‍ബലം മാത്രമെ ഉള്ളൂ. ഇതു തന്നെയാണ് മറ്റൊരു വിധത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും ഉള്ളത്. രാഷ്ട്രീയ മൈലെജുണ്ടാക്കാനുള്ളതാണ് അദ്ദേഹത്തിന്റെ ശ്രമം. അതിനെ ചെറുക്കാനുള്ള നീക്കങ്ങളാണ് ഫോര്‍വേഡ് ചെയ്യുന്ന ചിത്രങ്ങളായി മുന്നിലെത്തുന്നത്. അത്തരം പ്രഹസനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ സ്വന്തം നാടകങ്ങളായി നാം കണ്ണടച്ചു വകവച്ചുകൊടുത്തിട്ടുണ്ട്. ചെങ്ങറ സമരത്തിനുശേഷം ആദിവാസിഭൂരഹിതരോട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടായ അനുഭാവം ആദിവാസികുടിലുകളില്‍ മന്ത്രിമാരെ എത്തിക്കാന്‍ വേണ്ടതു ചെയ്യുന്ന കാര്യം ഇപ്പോള്‍ നമുക്കറിയാം. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവം കേരളീയപ്രബുദ്ധതയെ നേരിട്ട് അഡ്രസ്സ് ചെയ്യുന്ന ഒരു കാര്യമാണ്. സ്ത്രീ -പുരുഷബന്ധങ്ങളെ സംബന്ധിക്കുന്ന യാഥാസ്ഥിതികവും വളരെ പ്രതിലോമകരവുമായ മലയാളി നിലപാടുകളെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് മറ്റൊരു വിധത്തില്‍ ആ സംഭവം. ഒന്നിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരെ ‘അനാശാസ്യത്തിന്റെ’ പേരില്‍ പോലീസിനെ വിളിച്ചുവരുത്തി പിടിച്ചേല്‍പ്പിക്കുന്നതിലും അതു ചിത്രീകരിച്ച് ചാനലുകളില്‍ ആവര്‍ത്തിക്കുന്നതിനും പിന്നിലുള്ള സ്ത്രീവിരുദ്ധത അപകടകരമായ തരത്തില്‍ വലുതാണ്. കാരണം അനാശാസ്യത്തിനു കെസെടുക്കണമെങ്കില്‍ സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും മറ്റുള്ളവര്‍ കാണത്തക്കരീതിയില്‍ അവര്‍ ലൈംഗികബന്ധത്തിനു തുനിഞ്ഞെന്നും വരണം. ഉഭയസമ്മതപ്രകാരമുള്ള ഒത്തിരിപ്പിനെ വട്ടം ചുറ്റി ഒരാള്‍ക്കൂട്ടം ആര്‍ക്കുന്നത് കേരളത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ മാനസികരോഗത്തിന്റെ പ്രകടനമാണ്. ഇതൊരു രാഷ്ട്രീയപകപോക്കലാണെന്നും സദാചാരപ്രസംഗം നടത്തിനടന്ന ഒരുവന്റെ മുഖം മൂടി ചീന്തുകയായിരുന്നു പുരോഗമനയുവജനസംഘടനയുടെ ലക്ഷ്യം എന്നുമൊക്കെയുള്ള വാദങ്ങളുണ്ട്. ഇതും ചെങ്ങറസമരപന്തലില്‍ ആണുമ്പെണ്ണും ഒന്നിച്ചിരുന്നതിന്റെ ഇടതുപക്ഷചാനലുകളും സംഘടനകളും (മഹിളാസംഘടന അടിച്ചു തളിക്കാരായി ! ) കൈകാര്യം ചെയ്ത വിധവും ചേര്‍ത്തു വച്ചു പരിശോധിക്കുമ്പോള്‍ രോഗാതുരത എത്രയാഴത്തില്‍ പുരോഗമന സംഘടനകളെ പ്രതിലോമകരമാക്കിതീര്‍ത്തിരിക്കുന്നു എന്നു മനസ്സിലാവും.

മാധ്യമങ്ങള്‍ക്ക് സമൂഹത്തെ മാറ്റാന്‍ കഴിയില്ലെന്ന ബോദ്രിയാറുടെ നിലപാടില്‍ നിന്നു കൊണ്ട് നോക്കുമ്പോള്‍ ഈ സംഗതികള്‍ തീര്‍ത്തും വിശകലാനാത്മകമാണ്. പിണറായിയെക്കുറിച്ച് പൊതുസമൂഹം ഉണ്ടാക്കി വച്ച ഒരു കാഴ്ചപ്പാടുണ്ട് അതിനെ ഊട്ടുകയാണ് അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചുള്ള ചിത്രം ചെയ്തത്. പൊതുമനോഭാവത്തെ ചിന്തിക്കാന്‍ ഇടനല്‍കാതെ പൊലിപ്പിക്കുക എന്ന ദൌത്യമാണ് ഇന്റെര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. സോണിയാ ഗാന്ധി കുടുംബത്തിന്റെ സമ്പത്തിനെക്കുറിച്ചുള്ള ധാരണയിലേയ്ക്കാണ് മാധ്യമങ്ങള്‍ രാഹുല്‍ ചിത്രത്തിനുള്ളിലെ ‘നാടകം’ ഇറക്കിവച്ചുക്കൊടുക്കുന്നത്. അച്ചുതാനന്ദന്റെയും ശ്രീമതിയുടെയും ഇംഗ്ലീഷിനെപ്പറ്റിയും മറ്റൊരു കാഴ്ചപ്പാട് സാദ്ധ്യമാണ്. ഇംഗ്ലീഷ് വരേണ്യമാവുന്ന ഒരു സമൂഹത്തിലാണ് ഇവരുടെ ആശയവിനിമയങ്ങള്‍ ഒരു തമാശയാവുന്നത്. ഭാഷാഭിമാനമുള്ള മട്ടിലുള്ള ഘടനയായിരുന്നു സമൂഹത്തിനെങ്കിലോ? പറഞ്ഞു വന്നത് ഇതാണ്. പലതരത്തിലുള്ള അധികാരപ്രയോഗങ്ങളാല്‍ ഏതാണ് ശരി എന്നറിയാതെ, ഒരു താരതമ്യം പോലും സാധ്യമല്ലാത്തമട്ടില്‍ വിവരപ്രളയം സാധാരണജനങ്ങളെ ആകെ ആശങ്കാകുലരാക്കുന്നുണ്ട്. വിവേചനബുദ്ധി കൈമോശം വന്നാല്‍ പ്രളയത്തില്‍ നാം മുങ്ങി താഴും. പിണറായിയുടെ സംഭവത്തില്‍ ആദ്യം ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെയിലുകളായി അധികാരത്തിനു നേരെയുള്ള പ്രതികരണങ്ങള്‍ (മാധ്യമാധികാരം) നാം ആദ്യം കാണുന്നു. പിന്നെ തങ്ങളുടെ നേതാവിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ കൈയുയര്‍ത്തിയ പാര്‍ട്ടിയുടെ അധികാരം നാം കാണുന്നു. രാഹുല്‍ഗാന്ധി സംഭവത്തില്‍ പ്രതിച്ഛായ നിര്‍മ്മിക്കാനായി മാധ്യമാധികാരത്തെ ഉപയോഗിക്കുന്നതും അതിന്റെ കാപട്യത്തെ തുറന്നു കാണിക്കുന്ന അതേ മാധ്യമത്തിന്റെ മറ്റൊരു വശവും നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. രാജ്മോഹന്‍ സംഭവത്തില്‍ ആള്‍ക്കൂട്ടസംസ്കാരത്തിന്റെ ഫാസിസവും അതിനെ മഹത്വപ്പെടുത്തുന്ന മാധ്യമ അധികാരവും നാം കാണുന്നു. ഇതെല്ലാം സമൂഹത്തിന്റെ തന്നെ ലാഘവബുദ്ധിയുടെ വിശപ്പിനെ അടയാളപ്പെടുത്തുന്നതുമാണ്. നാം ആരുടെ അടിമയാണ് എന്ന ചോദ്യം അതുകൊണ്ട് ഏറ്റവും പ്രസക്തമാണ്.

കെ said...

ഈ വിഷയത്തെക്കുറിച്ച് ഫൂക്കോയോ എഡ്വേര്‍ഡ് സെയിദോ ദെറിദയോ വല്ലതും പറഞ്ഞിട്ടുണ്ടോ.....

നോം തന്നെ ചോംസ്കി said...

നോം ഇത്തിരിയങ്ങ്ട് പറഞ്ഞത് അബദ്ധായോ ആവോ? സമ്മിതിയുടെ നിര്‍മ്മാണംന്നങ്ങ്ട് പറഞ്ഞത് ഏശീട്ടില്യാന്ന് തോന്ന്ണ്ണ്ട്. മാധ്യമോം അധികാരോം കമ്പോളോം വര്‍ഗതാല്പര്യോം മൂലധനോം ഒക്കെ അങ്ങ്ട് കൂടിക്കൊഴഞ്ഞ് കെടക്ക്‌കല്ലേ. അതെല്ലാം ചേര്‍ന്ന്ട്ട്ല്ല ഒരു ശാര്‍ദ്ദൂലവിക്രീഡിതം കളിയല്ലേ നോമൊക്കെ ഈ കാണണത്..ഒരിടത്തൊരിടത്തെങ്ങാണ്ടിരുന്ന് പത്രം വായിക്കണ മര്‍ത്യന്‍ കഥയെന്തുകണ്ടൂ..

ശിവ ശിവ..നേരം പോയി..നോം പോണൂ..ഇനി ഈ വഴിക്കില്യ..നിശ്ചയം..

വി. കെ ആദര്‍ശ് said...

സ്വകാര്യ ജീവിതവും പൊതു ജീവിതവുമായി കൂട്ടിക്കുഴക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നെഹ്‌റുവിന് വൈസ്രോയിയുടെ ഭാര്യയുമായി വല്ലാത്തൊരടുപ്പം ഉണ്ടായിരുന്നു എന്നതിന് എത്രയോ ചിത്രങ്ങള്‍ സാക്ഷി, അന്ന് വീഡിയോ ക്യാമറ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു. നെഹ്‌റുവിന്റെ അതിരുവിട്ട ബന്ധങ്ങള്‍ അറിയാവുന്ന തലമുറ തന്നെയാണ് ‘കുട്ടികളുടെ സ്വന്തം ചാച്ചാ നെഹ്‌റു’ എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തതും അവരുടെ കുട്ടികള്‍ ആദ്യപ്രധാനമന്ത്രിയെ ആരാധിക്കാനും വായിക്കാനും പ്രേരിപ്പിച്ചതും.
എന്നാല്‍ ഇന്നാണെങ്കിലോ, തിവാരി-ഉണ്ണിത്താന്‍-കുഞ്ഞാലികുട്ടി-ദാസന്‍-രാജഗോപാല്‍ ...ഈ നിരയിലെ ആരെയെങ്കിലും മാതൃകയാക്കാന്‍ പറയുമോ. കുഞ്ഞാലിക്കുട്ടി ഒരു ഭരണാധികാരി എന്ന നിലയില്‍ തരക്കേടില്ലാത്ത നിലവാരവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കുക.

കെ said...

കുഞ്ഞാലിക്കുട്ടി ഒരു ഭരണാധികാരി എന്ന നിലയില്‍ തരക്കേടില്ലാത്ത നിലവാരവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കുക.

എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൂട്ടാനും ആസ്തി വില്‍ക്കാനും തൊഴിലാളികളെ വിആര്‍എസ് കൊടുത്ത് പിരിച്ചുവിടാനും ഉത്തരവിട്ട സ്ഥാപനങ്ങളുടെ എണ്ണം 25. കുഞ്ഞാലിക്കുട്ടി മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നെങ്കിലുളള അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യ... കേരളം റെജീനയോട് കടപ്പെട്ടിരിക്കുന്നു

ഷൈജൻ കാക്കര said...

‘അനാശാസ്യം’ ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്. പ്രവൃത്തി അനാശാസ്യം, അതിലേയ്ക്കുള്ള ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തിപിടിച്ച കടന്നുകയറ്റമോ?

Anonymous said...

നാം എപ്പോഴെല്ലാം അടിമ ആകണം എന്നത് അതുകൊണ്ട് ഏറ്റവും പ്രസക്തമാണ്.എഴ്ത്തിന്റെ ഒഴുക്ക് ഞാന്‍ വെട്ടിയ ഓടയിലൂടെ എങ്കില്‍ എനിക്ക് തൃപ്തിയായി.അല്ലെങ്കില്‍ നോം നമ്മുടെ ബുജിത്വം ലംബമാക്കും.പിണറായിയുടെ വീടും ജോസപ്പും 'അവരുടെ'പാര്‍ട്ടി അംഗങ്ങളും അനുഭാവികള്‍ പോലും ഈ സമൂഹത്തിന്റെ ഭാഗമല്ല.അതിനാല്‍ ആ വീട് വഴിയുള്ള പ്രതിച്ഛായ നിര്‍മ്മാണം തൂക്കാന്‍ സമൂഹത്തിനു (എന്ന് വച്ചാല്‍ എനിക്ക്അനുഭാവമുള്ള 'ജനം') തിടുക്കമുണ്ടാവില്ല.പൊതു സ്വീപ്പറെ നിയമിച്ചിട്ടുമില്ല.രാഹുല്‍ കാന്തിയുടെ കാര്യത്തില്‍ കൊളംബിയന്‍ പെണ്ണിന് കാവല്‍ നിന്ന കേരള പോലീസ് സേനയുടെ ശുഷ്കാന്തി എസ് കത്തിയില്‍ നിന്ന് അപ്പുറം വളര്‍ന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍‍ ഒന്നാണ് എന്ന് ചൂണ്ടിക്കാണിക്കാന്‍ ചാരിതാര്ത്യമുണ്ട് .കേരളീയരുടെ പ്രബുദ്ധത,ഞരമ്പ്‌രോഗരാഹിത്യം ബിഹേവിയര്‍ സയന്‍സ് സൊഷ്യോളജി എന്നിവയി ഉള്ള അവഗാഹം ഇതില്‍ തെളിഞ്ഞു കാണാം.എന്നാല്‍ എവിടെയോ നമുക്ക് അടിവച്ചു, അടിവച്ചു ഉയരത്തില്‍ ഉയരത്തില്‍ കയറുന്നതിനിടയില്‍ ‍ പിഴച്ചു. ഉണ്ണിത്താന്‍ സംഭവത്തില്‍.ചെങ്ങറ സമരത്തിനു മുമ്പ് മുത്തങ്ങ സമരം നടന്നു എന്നും അവിടെ പോലീസ് വെടിവെപ്പ് ആദിവാസികള്‍ക്ക് നേരെ കേരള ചരിത്ത്രത്തില്‍ ആദ്യമായി ഉണ്ടായി എന്നതും ആദിവാസികളുടെ അത്യാര്‍ത്തി കൊണ്ടാണ്. എന്നാല്‍ ചെങ്ങറ മുത്തങ്ങ പോലെ അല്ല. അവിടെ ചര്‍ച്ച ചെയ്തു കാര്യം തീര്‍ന്നത് തന്നെ ഫ്യൂഡലില്‍ നിന്ന് 'പുരോഗമന'പരമായ മാറ്റത്തിന് എതിരാണ്. ആണും പെണ്ണും ഒരുമിച്ചു ചെങ്ങറയില്‍ കാര്യങ്ങള്‍ ഒപ്പിച്ചു സമരം വഴിതെറ്റിക്കരുതെ എന്ന് നല്ലൊരു വിഭാഗം സമരക്കാര് തന്നെ പറഞ്ഞതും പുരോഗമന വിരുദ്ധമാവാനാണ് സാധ്യത. ആ 'വിഭാഗം'മുഖ്യധാരാ പുരോഗാമികളുടെ സത്രത്തില്‍ കഴിയുന്നവരാണ്. ഒന്നിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരെ ‘അനാശാസ്യത്തിന്റെ’പേരില്‍ പോലീസിനെ വിളിച്ചുവരുത്തി പിടിച്ചേല്‍പ്പിക്കുന്നതിലും അതു ചിത്രീകരിച്ച് ചാനലുകളില്‍ ആവര്‍ത്തിക്കുന്നതിനും പിന്നിലുള്ള സ്ത്രീവിരുദ്ധത അപകടകരമായ തരത്തില്‍ വലുതാണ്. പറമ്പായി മജീദിനെ പോലീസ് പിടിച്ചു പണ്ടത്തെ 'സ്നേഹം' അനാശാസ്യവും പെണ്‍വാണിഭവും ആക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നും അങ്ങനെയും മജീത്‌ കളമശ്ശേരി സംഭവത്തില്‍ വീണ്ടും 'മൊഴി'നല്‍കി കുടുക്കാന്‍ ശ്രമമുണ്ടായി എന്നും മറ്റും,വിജു വി നായര്‍ എഴുതി വിടുന്നുണ്ട്.ജയലക്ഷ്മിയെയും നന്നായി 'സ്വാധീനിച്ചാല്‍' ഇതൊക്കെ ആക്കി മാറ്റാം,പക്ഷെ സ്വാധീനിക്കാന്‍ 'ആളുകള്'മെനക്കിട്ട് ഇറങ്ങണം,അങ്ങനെ സ്നേഹം,സദാചാരം വ്യഭിചാരവും ആക്കാം. നാളെ ലക്ഷ്മി ഗോപന്‍ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞാല്‍ ജോസപ്പ് പുണ്യാളന്‍ ആകുമോ എന്നത് എന്റെ രാഷ്ട്രീയം,ജോസപ്പിന്റെ രാഷ്ട്രീയം പോലെ ഒക്കെയിരിക്കും. അങ്ങനെ ചാനലുകളില്‍ ഉണ്ണിത്താനും, നീലനും,കണ്ടനും സെക്കുലര്‍ ജോര്‍ജനും രാത്രി വട്ടം ചുറ്റി ഒരാള്‍ക്കൂട്ടം ആര്‍ക്കുന്നത് കേരളത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ മാനസികരോഗത്തിന്റെ മരുന്ന്-ലേഹ്യം ഘൃതം കഷായം-കുറിച്ചു കൊടുക്കുന്ന പ്രകടനമാണ്.
contd

Anonymous said...

ഇപ്പോഴും തെര്‍മോമീറ്റര്‍, തോര്‍ത്തുമുണ്ട്,ആസനോമീറ്റര്‍ എന്നിവയൊക്കെ വച്ചു നോക്കണ്ടത് രോഗാതുരത എത്രയാഴത്തില്‍ 'പുരോഗമന' സംഘടനകളെ ബാധിച്ചു എന്നാണു. തിവാരി, ഉണ്ണിത്താന്‍ എന്നിവര്‍ക്കൊക്കെ നല്ല ആരോഗ്യമുളളതിനാല്‍,രോഗാതുരത പുരോഗമികളില്‍ തന്നെ തപ്പിപ്പിടിച്ചു ഇല്ലാതാക്കണം.അവര്‍ക്കാണ് ആരോഗ്യം തീരെ ഇല്ലാത്തത്. രാജ്ഭവന്‍ വേശ്യാലയം, മറ്റേഭവന്‍ സൈക്കിളാലയം എന്നൊക്കെ അക്കൂട്ടത്തില്‍ തന്നെ ചിലര് വിളിച്ചു പറയുന്നതും ആ കൂട്ടത്തില്‍ തന്നെയുള്ള വനിതാ അധ്യക്ഷയുടെ ഭൂമിശാസ്ത്രം തപ്പുന്നതും ഫര്‍തര്‍ ഭൂമിശാസ്ത്രം വെളിപ്പെടും എന്ന് പേടിച്ചരണ്ടു ക്യാമ്പിലെ ഒരു കുട്ടി പോലും വാതുറക്കാത്തതും ആരോഗ്യത്തിന്റെ ലക്ഷണമാണ്,എന്ന് ഈ ബ്ളഡി മല്ലൂസിനു എന്നാണു മനസ്സിലാവുക ? ഈ പേടിയാണ് ഒരു ജനതയെന്ന നിലയില്‍ നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തി മാധ്യമ സഹകരണത്തോടെ 'അധികാരത്തിനു' എതിരെയുള്ള പടവാള്‍ ആക്കി മാറുന്നത്. തിവാരിയുടെ സംഭവത്തില്‍ ആദ്യം സ്ക്രോളു ചെയ്യപ്പെടുന്ന വാര്‍ത്തയായി, പ്രത്യേകിച്ചും വടക്കന്‍ ചാനലുകളില്‍ അധികാരത്തിനു നേരെയുള്ള പ്രതികരണങ്ങള്‍ (മാധ്യമാധികാരം) നാം ആദ്യം കാണുന്നു. പിന്നെ റിമോട്ട് ഒന്ന് ഞെക്കുംബോഴേക്കും കേരള രാജ്യ ചാനലുകളില്‍ തങ്ങളുടെ നേതാവിന്റെ(തിവാരി) പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ സെലക്ട്ടീവ് സെന്ഷര്ഷിപ് ,മൊത്തത്തില്‌‍ ഒരു 'ഒതുക്കം'തലക്കെട്ടിലും ഉള്ളടക്കത്തിലും നടപ്പാക്കിയ മാധ്യമങ്ങളുടെ(മാത്തുവീരമരദോക്ക ...) അധികാരം നാം കാണുന്നു.
അതെല്ലാം സഹിക്കാം,പൊറുക്കാം.എന്നാല്‍ രാജ്മോഹന്‍ സംഭവത്തില്‍ ആള്‍ക്കൂട്ടസംസ്കാരത്തിന്റെ ഫാസിസവും അതിനെ മഹത്വപ്പെടുത്തുന്ന (!!!)... ഇതിനെയാണ് ആന്റി ഇന്‍ഹുമന്‍ ഇന്ഹുമന്‍ എന്ന് പറയുന്നത്.ഈ ആള്‍ക്കൂട്ട സംസ്കാരം ഉത്പാദിപ്പിച്ചു എടുക്കാന്‍ എത്ര പണിപ്പെട്ടതാണ് , ഒടുവില്‍ ചക്കിനു വെച്ചത്
കൊക്കിനു കൊണ്ടു.അതാണ്‌ ചേട്ടാ,മാമാ ഇടനെഞ്ഞു തകര്‍ക്കുന്നത്.എന്റെ മൂക്ക് പിഴിയാന്‍ ഒരു കൈലേസ് തരുമോ ?

വെള്ളെഴുത്ത് said...

"ഇപ്പോഴും തെര്‍മോമീറ്റര്‍, തോര്‍ത്തുമുണ്ട്,ആസനോമീറ്റര്‍ എന്നിവയൊക്കെ വച്ചു നോക്കണ്ടത് രോഗാതുരത എത്രയാഴത്തില്‍ 'പുരോഗമന' സംഘടനകളെ ബാധിച്ചു എന്നാണു."
അനോനി, പറഞ്ഞകാര്യങ്ങള്‍ക്കുള്‍ലിലെ ആതമാര്‍ത്ഥത്യ്ക്ക് ഒരു സല്യൂട്ട്. പക്ഷേ ഇതിങ്ങനെതന്നെ വേണമെന്നാണ് (എന്റെ) അഭിപ്രായം. രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്. പുരോഗമനസംഘടനകളില്‍ നമ്മളര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വച്ച് (സമൂഹത്തെ ചലനാത്മകമാക്കാന്‍ കഴിയുന്ന ന്യൂനപക്ഷകൂട്ടായ്മ എന്ന നിലയ്ക്ക് ) അവകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതും ഓര്‍മ്മപ്പെടുത്തുന്നതും പഴയ (മംഗലാപുരം സംഭവം പോലെയുള്ള പുതിയ) മതദ്രോഹവിചാരണകളിലേയ്ക്കാണെങ്കിലോ? രണ്ട്. ഇപ്പോള്‍ അവര്‍ ഭരണകൂട അധികാരത്തിന്റെ തണലില്‍ ആണെന്നതുകൊണ്ട്. അതുകൊണ്ട് കേരളം അഭിസംബോധനചെയ്യേണ്ട ഒരു മുഖ്യപ്രശ്നത്തെ - ലൈംഗികതയെ-/ സ്ത്രീപുരുഷബന്ധങ്ങളെ- എങ്ങനെ, നോക്കിക്കാണുന്നു എന്നുള്ളത് നിസ്സാരകാര്യമായി തോന്നുന്നില്ല. വികസനം ആയുര്‍ദൈര്‍ഘ്യത്തിലും ശിശുമരണനിരക്കിന്റെ കുറവിലും മാത്രമായി പരിമിതപ്പെട്ടു പോയാല്‍ മതിയോ? ഇക്കാര്യത്തില്‍ നമ്മുടെ സംഘടനകള്‍ കുറ്റകരമായ മൌനം അവലംബിക്കുകയാണ്.. (രാഷ്ട്രീയപകപോകലുകളെ) വിടുക. സ്ത്രീപുരുഷ്സ്ബന്ധങ്ങളെ പുതുക്കി നിര്‍വചിക്കാതെ സമൂഹത്തിനു മുന്നോട്ടു പോക്കില്ല. ഇക്കാര്യത്തില്‍ മതസംഘടനകളെ അനുകരിക്കണോ രാഷ്ട്രീയസംഘടനകള്‍ ?
ചോംസി അനോനി.. വിവരപ്രളയം അനിശ്ചിതമായ ഒരവസ്ഥയില്‍ നമ്മെക്കൊണ്ടെത്തിക്കുന്നു എന്നു ഫിലോസഫി പറയുമ്പോഴും മാധ്യമങ്ങള്‍ക്കു പിന്നിലുള്ള അധികാരത്തെ ബോദ്രിയാര്‍ പരിഗണിച്ചില്ലെന്ന് (അത് അദ്ദേഹത്തിന്റെ ആലോചനാവിഷയമല്ലാത്തതുകൊണ്ടായിരിക്കും) എഴുതി വച്ചിട്ടുള്ളത് കണ്ടിരിക്കുമല്ലോ അല്ലേ? അതിനാല്‍ ചോംസ്കിയെ വച്ചൊരു കുത്തിനു പ്രസക്തിയില്ല. സിന്‍ഡിക്കേഷനും (സമ്മതി നിര്‍മ്മാണം) അങ്ങനെ ചൂണ്ടാന്‍ കാരണമാവുന്ന പ്രൊജക്ഷനും ഇല്ലെന്നോ നിലനില്‍ക്കുന്നില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല. വീക്ഷണക്കോണുകള്‍ മാറുമ്പോള്‍ ലഭിക്കുന്ന റിസല്‍ട്ടുകളും മാറും. വിശകലനത്തിനുള്ള ടൂളുകള്‍ എന്നും ഒന്നു തന്നെയായിരിക്കാണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം?

ശ്രീക്കുട്ടൻ said...

വീക്ഷണക്കോണുകള്‍ മാറുന്നതിന്റെ ജൈവരസതന്ത്രം ആഴത്തില്‍ അപഗ്രഥിച്ച് നിഗമനത്തിലെത്തുമ്പോള്‍ നാം നടന്നുകയറുന്ന പ്രാകൃതസ്ഥലിയുടെ ഘടനാപരമായ സമവാക്യങ്ങളെ തകിടം മറിക്കുന്ന പാരിസ്ഥിതികോല്പന്നങ്ങളെ സജാതിയമായ വിശ്ലേഷണത്തിലൂടെ കണ്ടെത്തുന്ന വസ്തുതാപരമായ ഹൈപ്പോതീസിസ് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു..

വെള്ളെഴുത്ത് said...

-വസ്തുതാപരമായ ഹൈപ്പോതീസിസ് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു..
ഹഹഹഹ !
- അതു മാത്രമാണിവിടെ പ്രസക്തമല്ലാത്തത്. ബാക്കി എല്ലാ പ്രാകൃതസ്ഥലികളും പ്രസക്തമാണ് !

സീഭീഐ വര്‍മ്മ said...

ഈ ഡ്യൂപ്ലിക്കേറ്റ് അനോണിമാഷിനു മറുപടി കൊടുത്തു ചുമ്മാ സമയം മെനക്കെടുത്താതെ ആ നേരത്ത് രണ്ടു പോസ്റ്റിട് വെള്ളെഴുത്തുമാഷേ.