December 16, 2009

ശിരസ്സിനു പകരം മരച്ചില്ല, അതില്‍ ഒരു പ്രാവിന്റെ കൂട്



സിനിമാക്കാഴ്ചകള്‍ 3

ഇന്നത്തെ (ഡിസംബര്‍ 16) മനോരമ മെട്രൊയില്‍ ‘മുപ്പത്തൊന്‍പതാമത്തെ വയസ്സില്‍ മനീഷാ കൊയ്‌രാളയ്ക്കു നല്ലബുദ്ധിവന്നെന്നാണു തോന്നുന്നതെന്നും പറഞ്ഞ് ജിജീഷ് കൂട്ടാലിട എഴുതിയ ഒരു സോഫ്റ്റ് ഗോസിപ്പുണ്ട്. സ്പോട്സ് കൌണ്‍സിലറും എഴുത്തുകാരനുമായ ക്രിസ്റ്റഫര്‍ ഡോറിസിനെ വിവാഹം കഴിക്കാന്‍ പോകുന്നതുകൊണ്ട് ഗൃഹഭരണവുമായി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചതിനെയാണ് കുട്ടി ലേഖകന്‍ നല്ല ബുദ്ധിയായി കണക്കാക്കുന്നത്. മനീഷ എങ്ങനെ മാറുന്നു എന്നത് നമ്മുടെ വിഷയമല്ല. മദ്യപാനവും പുകവലിയും ഉണ്ടെന്നും കന്യകയല്ലെന്നും (മീനാക്ഷി റെഡ്ഢി മാധവനും മുന്‍പ്..) തുറന്നു പറഞ്ഞ ഒരു നടി, രാഷ്ട്രീയമോഹങ്ങളൊക്കെ വിട്ട് വീട്ടമ്മയാവാന്‍ തീരുമാനിച്ചതാണ് നല്ല ബുദ്ധി എന്നെഴുതി വിടുന്നതിന് തലയില്‍ സാമാന്യം വലിയ പൊള്ള തന്നെ വേണം. പെണ്ണുങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയ തലമുറ ലേഖകര്‍ ഇങ്ങനെ വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതില്‍ മത്സരിച്ചാല്‍ സമൂഹം സ്വന്തം കാലില്‍ ഉടനെ എഴുന്നു നിക്കും എന്നൂഹിക്കാം. ഇത്തരം വിശ്വാസങ്ങളാണ് കേരളത്തിലെ പോലീസുകാരനും നീതിയുടെയും സംസ്കാരത്തിന്റെയും പേരില്‍ കെട്ടി എഴുന്നള്‍ലിച്ചുകൊണ്ടിരിക്കുന്നത് (പച്ചക്കുതിരയില്‍ നല്ലൊരു ലേഖനമുണ്ട്.ജോളി ചിറയത്തിന്റെ “പെണ്ണും ആണും പോലീസ് റെയിഡും” ബ്ലോഗറായ മാര്‍ജാരനും ഒരു കഥാപാത്രമാണതില്‍ ) മദ്യപിച്ചതിന്റെ പേരിലും ട്രാഫിക് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയതിന്റെ പേരിലും മാധ്യമങ്ങള്‍ ആഘോഷിച്ച സംഗീതാ മോഹനെ ചോളഫാമിലി റെസ്റ്റോറന്റില്‍ വച്ച് സിനിമകളുടെ ഇടവേളകളില്‍ വച്ച് കണ്ടതു വെറുതേ ഓര്‍മ്മിച്ചുപോയി, മനീഷയെപ്പറ്റിയുള്ള വാര്‍ത്ത കണ്ടപ്പോള്‍ . ഒച്ചകള്‍ മുഴുവന്‍ ആണുങ്ങളുടേതാണ് ഏതു കാര്‍ണിവലിലും. കഴിഞ്ഞതവണ വിരസമായി നീളുന്ന രംഗങ്ങള്‍ക്കിടയില്‍ മൊബൈല്‍ സംഗീതം മുഴക്കി ആളുകളെ ചിരിപ്പിച്ച വിരുതന്മാരുണ്ടായിരുന്നു. ഇത്തവണ അങ്ങനെയൊന്നും ഇല്ല. കൂവലും കൈയ്യടികളും പോലും കുറവ്. പക്ഷേ നീല രംഗങ്ങള്‍ സ്ക്രീനില്‍ ആകസ്മികമായി തെളിഞ്ഞപ്പോള്‍ നിരയായി ഇരുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഉറക്കെ നാരായണാ, നാരായണാ ജപിച്ചെന്ന് ഒരു വാര്‍ത്ത കണ്ടു. ഏതു സിനിമയ്ക്കാണോ എന്തോ? സിനിമാസ്വാദനത്തെ (യൂ മീന്‍ ആസ്വാദനം..?) തടസ്സപ്പെടുത്തുന്ന പ്രക്രിയയാണെങ്കിലും ഈ പെണ്‍കുട്ടികളുടേത് ഒരു വിപ്ലവപ്രകിയയാണ്. അവര്‍ അവരുടെ ഒച്ച കേള്‍പ്പിച്ചു ! സംഭവം തന്നെ. എങ്കിലും അതിന് ആവര്‍ത്തനം ഇല്ലാതെ പോകട്ടെ.

കാര്‍ണിവലുകളുടെ സ്വഭാവം തന്നെ ഒച്ചയും സ്വാതന്ത്ര്യവുമാണ്. ഫിലിമോത്സവത്തിന്റെ ഒരാഴ്ച തിരുവനന്തപുരം നഗരം മാറുന്നു. ഒരാഴ്ചമാത്രം.വീണ്ടും പഴയതുപോലെ യാഥാസ്ഥിതികത്വത്തിലേയ്ക്ക്. എങ്കിലും ഒരാഴ്ച ഒരു ഓര്‍മ്മയാണല്ലോ അടുത്തവര്‍ഷം വരേയ്ക്കും.. ചിലപ്പോള്‍ അതു കഴിഞ്ഞും.. ആര്‍തുറോ റിപസ്റ്റയിന്റെ ‘റിലം ഓഫ് ഫോര്‍ച്യൂണ്‍ ’ കാര്‍ണിവലിന്റെ കഥയായിരുന്നു. 1985-ലാണ് ഈ മെക്സിക്കന്‍ സിനിമ പുറത്തു വന്നത്. ചൂതാട്ടത്തിന്റെ (കോഴിപ്പോരിന്റെയും) ഉയര്‍ച്ചതാഴ്ചകളാണ് സിനിമയില്‍ . പക്ഷേ ല കപോനേര എന്ന തെരുവുഗായികയുടെ ഒച്ചയ്ക്ക് സിനിമയില്‍ വല്ലാത്ത സ്ഥാനമുണ്ട്. നാലു ചുവരുകളുടെ കൂട്ടിനുള്ളില്‍ അടച്ചിടാന്‍ ഇഷ്പ്പെടാതെ തന്റെ ആണ്‍കുട്ടികളുമായി (ബോയ്സ് അവര്‍ അത്ര ചെറുപ്പക്കാരല്ല, അവളുടെ പാട്ടിന്റെ വാദ്യക്കാരാണ്) ചെറുപ്രായത്തില്‍ തന്നെ തെരുവിലേയ്ക്കിറങ്ങിയവളാണ് കപോനേര. ചൂതാട്ടങ്ങളില്‍ കൊതി മൂത്ത രണ്ടാണുങ്ങള്‍ -ആദ്യം ലൊറന്‍സോയും പിന്നീട് ഡയനീഷ്യയും -അവളെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടു. അവരുടെ ഭാഗ്യദേവതയായിരുന്നു അവള്‍ . അങ്ങനെയാണവള്‍ ഒരു പൂവു മാത്രമുള്ള ചെടിയായത്. അവളുടെ മകള്‍ വീണ്ടും തെരുവില്‍ അമ്മ പാടിയ ഗാനവുമായി ചുവടു വയ്ക്കുന്നിടത്താണ് സിനിമ തീരുന്നത്. തീര്‍ച്ചയായും റിലം ഓഫ് ഫോര്‍ച്യൂണ്‍ ഡയനീഷ്യഎന്ന കോഴിപ്പോരുകാരനായ ദരിദ്രവാസി പണക്കാരനായി ഉയര്‍ന്നതിന്റെയും പിന്നീട് കൂപ്പുകുത്തി വെടിവച്ച് ആത്മഹത്യ ചെയ്തതിന്റെയും കഥയല്ല. പുണ്യവാളപ്രതിമയുടെ ശിരസ്സ് വയറ്റില്‍ പൊത്തിപ്പിടിച്ചു മരിച്ച അയാളുടെ അമ്മയുടെയും (ആ സമയത്ത് അയാള്‍ കൊത്തേറ്റ പോരു കോഴിയെ പരിചരിക്കുകയായിരുന്നു) അയാള്‍ക്കായി ഭാഗ്യദേവതയായി ഇരുന്നുകൊടുത്ത് തകന്നടിഞ്ഞ കപോനേരയുടെയും സിരകളില്‍ അമ്മയുടെ ചോരയുമായി തെരുവില്‍ തന്നെയെത്തുന്ന മകളുടെയും കഥയാണ്.

അര്‍മീനിയയിലെ രാജകുമാരിയായ ഷിറിന്‍ പ്രേമിച്ചത് പേര്‍ഷ്യയിലെ രാജ്യഭ്രഷ്ടനായ രാജകുമാരന്‍ ഖുസ്രു പരവേസിനെയാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ അനുചരന്മാരിലൊരാള്‍ തന്ത്രത്തോടെ കൈയ്യടക്കിയതാണ് രാജ്യത്തെ. റോമാക്കാരുമായുള്ള രാഷ്ട്രീയനീക്കുപോക്കിന്റെ ഫലമായി അവസാനം 5000 വര്‍ഷം പ്രായമുള്ള പേര്‍ഷ്യയെ അദ്ദേഹം സ്വന്തമാക്കി. പക്ഷേ ഷിറിന്റെ പ്രണയത്തെ ഉപക്ഷിച്ച് അദ്ദേഹത്തിന് റോമന്‍ രാജകുമാരി മിറിയത്തിന്റെ വിവാഹം കഴിക്കേണ്ടി വന്നു. ഷിറിനെ സ്നേഹിച്ച മറ്റൊരാളുണ്ടായിരുന്നു രാജ്യത്തില്‍ ചൈനയില്‍ പോയി കൊത്തുപണികള്‍ പഠിച്ച ഫഹദ് എന്ന കരുത്തനായ ശില്പി. ഷിറിന്റെ മനസ്സ് ഖുസ്രുവിനുവേണ്ടി മാത്രമേ അവസാനശ്വാസം വരെയും വെമ്പിയുള്ളൂ. സഫലമാകാത്ത പ്രണയവുമായി അവള്‍ മരിച്ചു. ഈ കഥയുടെ ഒരു തരിമ്പും നിങ്ങള്‍ സ്ക്രീനില്‍ കാണുന്നില്ല. മറിച്ച് ഈ കഥ പറയുന്ന സിനിമ ആകാംക്ഷയോടെ കണ്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ (സ്ക്രീന്‍ നിറയെ ഒരു സമയം ഒരാളുടെ മുഖഭാവം മാത്രം) കടന്നു പോകുന്നതു മാത്രമേയുള്ളൂ. ഇങ്ങനെ ഏകദേശം 50- ഓളം സ്ത്രീ മുഖങ്ങളുടെ വിവിധഭാവങ്ങളാണ് ശബ്ദപഥത്തിലൂടെയും കാഴ്ചക്കാരികളുടെ മുഖത്തു വീഴുന്ന പ്രകാശങ്ങളുടെ വിന്യാസത്തിലൂടെയും അതിസമര്‍ത്ഥമായാണ് അബ്ബാസ് കിരോസ്താമി ഷിറിന്‍ എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു പരീക്ഷണസിനിമ. എല്ലാ സ്ത്രീകളിലും ഒരു ഷിരിന്‍ ഉണ്ടെന്നാണ് സിനിമ പറയുന്നത്. നഷ്ടപ്രണയങ്ങളുടെ ഷിരിന്‍ . ആര്‍ക്കും മനസ്സിലാവാത്ത ഏകാന്തതയുടെ ഷിരിന്‍ . അതുകൊണ്ടാണ് കിരോസ്താമിയുടെ ക്യാമറ സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് ഒപ്പിയത്. പിന്നില്‍ ചില നിഴല്‍ രൂപങ്ങള്‍ പോലെ ആണുങ്ങള്‍ ഉണ്ട്. അവര്‍ തീരെ പ്രസക്തരല്ല സിനിമയില്‍ . വെറുമൊരു തല ചരിക്കലില്‍ , മുന്നോട്ടുള്ള ആയത്തില്‍ , പുരികത്തിന്റെ ഉയരലില്‍ , ഒന്ന് ഇമ ചിമ്മുന്നതില്‍ , മറ്റെവിടേയ്ക്കെങ്കിലും കണ്ണുകള്‍ നീക്കുന്നതില്‍ എല്ലാം അത്ര നിസ്സാരമല്ലാത്ത പ്രതികരണ സാദ്ധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സിനിമ പറയുന്നു. ഭാവങ്ങള്‍ ശ്രദ്ധിക്കുകയും സബ് ടൈറ്റിലുകള്‍ ഒട്ടും വിടാതെ വായിക്കുകയും പശ്ചാത്തല ശബ്ദങ്ങള്‍ ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു കൊണ്ടു മാത്രമേ ഈ സിനിമയുടെ ആസ്വാദനം സാധ്യമാവൂ. അതുകൊണ്ട് ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതരം ബാധ്യത ഈ സിനിമ പ്രേക്ഷകരുടെ തലയില്‍ കെട്ടി വയ്ക്കുന്നുണ്ട്. നാം കാണുന്നത് ഇരുട്ടു മുറിയിലിരിക്കുന്ന നമ്മുടെ കണ്ണാടി തന്നെയാണ് എന്നാലോചിക്കുമ്പോള്‍ സിനിമ പങ്കു വയ്ക്കുന്ന മറ്റൊരു തലം പിടി കിട്ടും. ഒരാവൃത്തികൂടി ഈ പരീക്ഷണം സാധ്യമല്ലെന്നു തോന്നുന്ന ‘ഷിരിനെ’പ്പറ്റി കുറേക്കൂടി ചിന്തിക്കാനുണ്ട്.

വല്ലാത്തൊരു അടുപ്പം തോന്നിയ സിനിമ ഏലിയാ സുലൈമാന്റെ ദ ടൈം ദാറ്റ് റിമൈന്‍സ് ആണ്. സ്വന്തം മാതാപിതാക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന (സ്വന്തം കഥതന്നെയാണിത്) ഈ അറബി ചിത്രത്തില്‍ ഏലിയയും അഭിനയിക്കുന്നുണ്ട്. അദ്ദേഹമായി തന്നെ. രാഷ്ട്രീയത്തെ തമാശയില്‍ ചാലിച്ചാണ് അവതരിപ്പിക്കുന്നത്. കറുത്തതമാശ. റൊമാനിയന്‍ ചിത്രമായ ടെയിത്സ് ഫ്രം ഗോള്‍ഡന്‍ ഏജും ചെയ്തത് അതു തന്നെയല്ലേ, ക്രൂരമായിരുന്ന കഴിഞ്ഞ കാലത്തിലേയ്ക്ക് പരിഹാസചിരിയുടെ പൊടിപ്പുകളെ പടര്‍ത്തി വിട്ടുകൊണ്ട്? ജാസെക് ഗോമ്പ് സംവിധാനം ചെയ്ത പോളിഷ് ചിത്രം ഓപ്പറേഷന്‍ ഡാന്യൂബും ഇതേപോലെ തമാശകളില്‍ രാജ്യത്തിന്റെ രാഷ്ട്രീയ നാടകങ്ങളെ തമാശയില്‍ കുതിര്‍ത്തു. പട്ടാളക്കാരുടെചെയ്തികളും നാട്ടുകാരുടെ പ്രതികരണങ്ങളുമാണിവിടത്തെ നര്‍മ്മം. പോളിഷ് - ചെക്ക് സാംസ്കാരികവൈജാത്യങ്ങളാണ് ചിരിക്ക് പശ്ചാത്തലമൊരുക്കുന്നത്. സാഹചര്യങ്ങളുടെയും വീക്ഷണക്കോണുകളുടെയും ഇരകളാണ് ശത്രു-മിത്രസങ്കല്‍പ്പങ്ങള്‍ എന്നാണ് ഓപ്പറേഷന്‍ ഡാന്യൂബില്‍ നിന്ന് നാം മനസ്സിലാക്കുന്ന സത്യം. നോമാന്‍സ് ലാന്‍ഡ് എന്ന സിനിമയും മുന്‍പൊരിക്കല്‍ ഇതേ സങ്കല്‍പ്പത്തെ അവതരിപ്പിച്ചിരുന്നതു ഓര്‍ക്കുന്നു. എന്തുകൊണ്ടാണ് ആസുരകാലങ്ങളില്‍ ജനം തമാശകളില്‍ മുഴുകുന്നത് എന്നതിന് ഉത്തരം മറ്റൊരു സിനിമയാണ് പറഞ്ഞു തന്നത്. റൌള്‍ പെക്കിന്റെ ‘മലോക്ക് ട്രോപിക്’എന്ന സിനിമയില്‍ കുപ്പിച്ചില്ലുകൊണ്ടു മുറിഞ്ഞു വേദനിക്കുന്ന പ്രസിഡന്റായ മകന്റെ കാല് പച്ചമരുന്നുകൊണ്ട് ഉഴിഞ്ഞു കൊടുക്കുന്നതിനിടയില്‍ അമ്മ പറയുന്നുണ്ട് : ആളുകള്‍ അസംതൃപ്തരാവുമ്പോഴാണ് തമാശകള്‍ പറയുന്നതെന്ന് ! അവര്‍ സ്വന്തം മകനെപ്പറ്റി ആളുകള്‍ പറയുന്ന തമാശകള്‍ കാതാലെ കേട്ടിരുന്നു.

അനു :
ഒന്ന്
മെട്രോ മനോരമയില്‍ തന്നെ ഒരു പടം. മാതംഗി എന്ന് ലതീഷ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന കൂട്ടുകാര്‍ വിളിക്കുന്ന, മൂന്നു വയസ്സുകാരി അതിഥി കൈരളിയുടെ പടവില്‍ ഒറ്റയ്ക്ക് മുഖം പൊത്തിയിരിക്കുന്നത്. ‘അയ്യേ ഈ അവാര്‍ഡ് സിനിമ’ എന്നാണ് അടിക്കുറിപ്പ്, വിശദീകരണം പടിയിലിരിക്കുന്ന ഒരു കൊച്ചു സിനിമാപ്രേമിയെന്നും. ആന്റിക്രൈസ്റ്റ് ഉള്‍പ്പടെയുള്ള സിനിമാക്കാഴ്ചകളില്‍ നിന്നു വന്ന മുതിര്‍ന്ന മനോഭാവങ്ങള്‍ കൊട്ടുന്ന മലിനമായ അറിവുകളല്ലേ , കൊച്ചുകുട്ടിയുടെ തലയില്‍ വച്ചു കെട്ടിയ ഈ അയ്യേ? അച്ഛനമ്മമാരോടൊപ്പം വന്നു, എന്നല്ലാതെ പാവത്തിന് സിനിമ എന്തെന്നു മനസ്സിലാക്കാനുള്ള പ്രായമായോ? അവളെന്തെങ്കിലും കണ്ടോ? ഈ മൂന്നുവര്‍ഷത്തെ ‘നീണ്ട‘ ജീവിതകാലയളവിനുള്ളില്‍ എപ്പോഴാണ് മാതംഗി സിനിമാപ്രേമിയായത്?

രണ്ട്
സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കപ്പെടും മുന്‍പ് അമേരിക്കക്കാരന്‍ ചലച്ചിത്രകാരന്‍ റൌള്‍പെക്കിനെ ആദരിക്കുന്ന ചടങ്ങില്‍ കലാഭവനില്‍ വച്ച് മൃദംഗത്തിന്റെ റെപ്ലിക്ക ഉപഹാരമായി സമ്മാനിച്ച ശേഷം ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ സംവിധായകന് ബീനാ പോള്‍ നല്‍കിയതു ഇടതു കൈ. വലതുകൈയില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുകയായിരുന്നു എന്നതാണ് കാരണം. എത്ര അടുപ്പമുള്ള ആയാലും, ഉപഹാരം നല്‍കുന്നത് വാങ്ങിച്ച ആളിനേക്കാള്‍ ഉന്നതയാണെന്നാലും, സിനിമ കാണാനിരിക്കുന്ന ആളുകളുടെ മുന്നില്‍ , വേദിയില്‍ വച്ചു നടത്തിയ ഈ ഉദാസീനമായ ഈ കൈ കൊടുക്കല്‍ സത്യത്തില്‍ ആദരിക്കുന്നതോ അനാദരിക്കുന്നതോ? റൌള്‍ പെക്ക് കറുത്ത അമേരിക്കക്കാരന്‍ കൂടിയാവുമ്പോള്‍ ....

ചിത്രം : മലയാളമനോരമയുടെ മെട്രോ പേജില്‍ നിന്ന്

5 comments:

Devadas V.M. said...

ട്രാക്കിംഗ്....
ഒരരുക്കാകട്ടേ... എല്ലാം തപ്പിത്തിരഞ്ഞെടുക്കണം.
ഇവിടെ ചെന്നൈ ഫിലിം ഫെസ്റ്റ് തുടങ്ങി... http://www.chennaifilmfest.org
ഇടയ്ക്ക് മുങ്ങിപ്പൊങ്ങണമെന്നുണ്ട്


ഓഫ്.ടോ.
കൊള്ളാം... മാതംഗിയാണ്‌ താരം. നാല് ദിവസം മുന്നെ അങ്ങനെ വിളിച്ചതിന് ടൂത്ത് പിക്ക് കൊണ്ട് എന്റെ കയ്യില്‍ കുത്തിയപാട് ദേ ഇപ്പോഴും... മനോരമ സെലിബ്രിറ്റി ആക്കിയില്ലേ? അങ്ങനെ തന്നെ വേണം :)

ശ്രീവല്ലഭന്‍. said...

ഇടതു കൈയ്യോടുള്ള മനോഭാവം തന്നെയല്ലേ മനീഷ കൊയ്രാളയോടും കാണിക്കുന്നത്? :-)

ടി.രതികുമാരി said...

ആ പെണ്‍കുട്ടികളുടേത് ഒരു വിപ്ലവപ്രകിയയാണ്. അവര്‍ അവരുടെ ഒച്ച കേള്‍പ്പിച്ചു ! അതിന് ആവര്‍ത്തനം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

പ്രിയ said...

മന്ദബുദ്ധികള്‍ നാരായണ ജപിക്കട്ടെ. നമുക്ക് സിനിമ കാണാം.

JIGISH said...

നല്ല റിവ്യൂ..! സിനിമകളുടെ ആത്മാവ് കാണാന്‍ ശ്രമിച്ചു..!!