September 15, 2009

എസ് എന്ന കത്തി



1972-ഏപ്രില്‍ ഒന്നിനിറങ്ങിയ നവാബ് വാരികയില്‍ ഒരു സ്കൂപ്പുണ്ടായിരുന്നു. കാര്‍ഷിക സര്‍വകലാശാലയ്ക്കു വേണ്ടി തൃശൂര്‍ ജില്ലയിലെ തട്ടില്‍ റബര്‍ എസ്റ്റേറ്റിലെ 936 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ കരുണാകരന്‍ 2 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ്. കൂടെ തെളിവായി ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റുമുണ്ടായിരുന്നു. എസ്റ്റേറ്റു മാനേജരായ വി പി ജോണിനോട് പണം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു കത്ത്. ശേഷം നടന്ന ഭീകര പീഡനങ്ങളും ഒരു കൊലപാതകവും ചരിത്രത്തിന്റെ ഭാഗമാണ്. കത്തിന്റെ അസ്സല്‍ പിന്നെയൊരിക്കലും കണ്ടെടുക്കപ്പെടുകയുണ്ടായില്ല. പുതിയ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍ രാഷ്ട്രീയമായ ദുഷ്ടലാക്കോടെ കെട്ടിച്ചമയ്ക്കപ്പെട്ടതായിരുന്നു ആ വാര്‍ത്ത എന്നായി. വേണ്ടത്ര തെളിവില്ലാതെ! ‘നവാബ്’ അതോടെ നിലച്ചു. രാജേന്ദ്രന്‍ മറ്റൊരാളായി. ശല്യക്കാരനായ വ്യവഹാരിയായി. എന്നെങ്കിലും ഓര്‍ത്തെടുക്കാന്‍ ചില ചോദ്യങ്ങള്‍ മാത്രം മലയാളിക്ക് വിട്ടുകൊടുത്തിട്ട് അവദൂതനെപ്പോലെ മറഞ്ഞു. ഇന്ത്യന്‍ക്രിക്കറ്റിലെ കുപ്രസിദ്ധമായ മാച്ച് ഫിക്സിംഗിനെപ്പറ്റിയോ കാര്‍ഗില്‍ യുദ്ധത്തിലെ നാടകങ്ങളെപ്പറ്റിയോ മണിപ്പൂര്‍ പോലീസ് കമാണ്ടോകള്‍ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന സഞ്ജിത്തിനെ പറ്റിയോ അഹമ്മദാബാദില്‍ കൊലചെയ്യപ്പെട്ട ഇസ്രത്ത് ജഹാനെപ്പറ്റിയോ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ ഭരണകൂടസമ്മതത്തോടെയുള്ള ആസൂത്രണങ്ങളെപ്പറ്റിയോ ഒന്നും ഒന്നും നാം അറിയാതെ പോയേനേ. ഏതെങ്കിലുമൊരു മാധ്യമം അവയുടെ പിന്നാലെ ആവേശിക്കപ്പെട്ട നീതിബോധവുമായി കൂടിയില്ലായിരുന്നെങ്കില്‍ . കുടത്തില്‍ നിന്നും പുറത്തു ചാടിയ ഈ വാര്‍ത്തകളൊന്നും ഭരണകൂടങ്ങളെ ആനന്ദസാഗരത്തിലാറാടിക്കുന്നവയല്ല. നിര്‍ബന്ധങ്ങള്‍ക്കു വിധേയരായി താത്കാലികമായ ചില കാട്ടിക്കൂട്ടലുകള്‍ നടന്നു. കെട്ടിയൊതുക്കി പരണത്തു വയ്ക്കാന്‍ വേണ്ടി കമ്മീഷന്‍ നിയമനങ്ങള്‍ ഉണ്ടായി. അതിവൈകാരികമായ പദാവലികളാല്‍ ആഗോളമായ ഭീഷണിയെക്കുറിച്ചുള്ള ചില സാധൂകരണങ്ങള്‍ മുറ്യ്ക്കു പുറത്തു വന്നു. വന്നുകൊണ്ടിരിക്കുന്നു.

മനുഷ്യാവകാശധ്വംസനങ്ങള്‍ -അത് നരഹത്യകളായാലും അഴിമതികളായാലും - എവിടെയും ഇങ്ങനെയൊക്കെ തന്നെയല്ലേ? പത്രങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്നു എന്നു വന്ന ഘട്ടത്തിലാണ് രാജീവ് ഗാന്ധി ‘പത്രമാരണബില്‍ ’ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന നിയമം കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി നോക്കിയത്. (കാലം 1988) അന്നു ബില്ലിനെ പിന്താങ്ങിക്കൊണ്ട് മന്ത്രി ചിദംബരം പറഞ്ഞത്, പത്രസ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാനല്ല, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ബില്ലിനു രൂപം നല്‍കിയത് എന്നാണ്. (ഏതു വ്യക്തിയുടെ?) എങ്ങനെയായാലും അതു വിജയിച്ചില്ല. വാര്‍ത്തയ്ക്ക് അടിസ്ഥാനമായ സ്രോതസ്സിനെപ്പറ്റിയുള്ള വിവരം ഭരണകൂടത്തിനു കൈമാറാത്ത മാധ്യമങ്ങളെ കുറ്റവാളികള്‍ക്കൊപ്പം പരിഗണിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു അതില്‍ പ്രധാനം. എന്നിട്ട് ആരുടെയും വരുതിക്ക് നില്‍ക്കാതെ കാലം കുറേ പോയി, ഇന്നിപ്പോള്‍ ‘കിട്ടുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പോലീസിനു കൈമാറണമെന്നും പ്രതികള്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് അമിത താത്പര്യം നല്ലതല്ലെന്നും ആരോപണം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ പരിഗണനയിലാണെന്നും’ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്നും, ഇസങ്ങള്‍ക്ക് അപ്പുറത്തു നിന്നും നോക്കുമ്പോഴും കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ലല്ലോ എന്നും പറഞ്ഞ് നമുക്ക് ചിന്തിച്ച് ഒരരുക്കാവാം. നരേന്ദ്ര മോദിയുടെ പോലീസ്, കുറ്റവാളികള്‍ എന്നു തന്നിഷ്ടത്തോടെ വിധിച്ച് വധശിക്ഷ നല്‍കിയവരെപ്പറ്റിയാണ് തെഹല്‍ക്കപോലുള്ള മാധ്യമങ്ങള്‍ അന്വേഷിച്ചത്. അഥവാ ‘അമിതതാത്പര്യം’ പ്രകടിപ്പിച്ചത്. അല്ലേ? അപ്പോള്‍ നടേ പറഞ്ഞ മന്ത്രിപ്രസ്താവനയുടെ പൊരുളെന്താണ്? ഔദ്യോഗികഭാഷ്യങ്ങളോടുള്ള സംശയമാണ് സാമൂഹിക സത്യത്തിലേയ്ക്കുള്ള ആദ്യപടി. അധികാരത്തിന് കസേരയുറപ്പിക്കലാണ്, സത്യമല്ല വിഷയം. പതിനഞ്ചാം നൂറ്റാണ്ടില്‍ റഷ്യയില്‍ ജീവിച്ചിരുന്ന ചിത്രകാരന്‍ ആന്ദ്രേ റുബലേവിന്റെ ജീവിതകഥയെ ആസ്പദമാക്കി തര്‍ക്കോവ്സ്കി സംവിധാനം ചെയ്ത സിനിമയ്ക്ക് 5 വര്‍ഷക്കാലം സോവ്യറ്റ് റഷ്യയില്‍ പ്രദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. പ്രത്യക്ഷത്തില്‍ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം പോലും സിനിമയിലില്ല. കലാകാരന് സമൂഹത്തില്‍ സവിശേഷമായ സ്ഥാനമുണ്ടെന്നും തന്റെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്നും സിനിമ സ്ഥാപിക്കുന്നുണ്ടെന്ന കാരണമാണ് സെന്‍സര്‍മാര്‍ക്ക് രുചിക്കാതെ പോയത്. സര്‍വാധിപത്യവ്യവസ്ഥയില്‍ വിമര്‍ശനാധികാരം ഭരണകര്‍ത്താക്കള്‍ക്ക് മാത്രമാണ് എന്നതാണതിന്റെ ലളിതയുക്തി.

അതു തന്നെയാവണോ ജനാധിപത്യം എന്നു പറയപ്പെടുന്ന വ്യവസ്ഥയുടെയും യുക്തി? കേരളത്തിലെ മുഖ്യമന്ത്രിയേക്കാള്‍ സ്പെയിസുള്ള ആളാണ് താന്‍ എന്ന് സ്വയം അവകാശപ്പെടുന്ന സുകുമാര്‍ അഴീക്കോട്, കണ്ണൂര്‍ വച്ച് പുരോഗമന കലാസാഹിത്യ സംഘവും പാട്യം ഗോപാലന്‍ സ്മാരകപഠനഗവേഷണ കേന്ദ്രവും സംഘചേതനയും ചേര്‍ന്നു നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞത് ‘പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത്’ എന്നാണ്. അതും ആഭ്യന്തരമന്ത്രിയുടെ ആരോപണം ഉണ്ടായ അതേ ദിവസം. ഉള്ളത് അതുപോലെ കൊടുക്കുകയാണത്രേ പത്രങ്ങള്‍ ചെയ്യേണ്ടത്. സ്ഥാലീപുലാകന്യായേണ ഒരു മാതൃക അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു. 25 വര്‍ഷം മുന്‍പു നടന്ന ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ എം ഡി എന്തു ചെയ്യുന്നു ഇപ്പോള്‍ എന്ന് മലയാളത്തിലെ ഏതെങ്കിലും പത്രം അന്വേഷിച്ചോ ?ഇതിനെയാണ് നാം എക്കോ (മാറ്റൊലി) എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. മന്ത്രി ഒന്നു പറയുന്നു. അതേ ദിവസം തന്നെ സാംസ്കാരിക നായകനും അതു തന്നെ പറയുന്നു. അതിഭീകരമായ രാഷ്ട്രീയ അംനീഷ്യയാല്‍ നവാബിനെയും തെഹല്‍ക്കയെയും എന്‍ ഡി ടി വിയെയും ഒക്കെ പാടെ മറന്നുപോകുന്ന മഹാമനീഷയില്‍ നിന്നല്ലാതെ ഇങ്ങനെയൊരു വാചകം ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ. മുന്നില്‍ വെട്ടിനിരത്തേണ്ട ഒരു കരുവിലേയ്ക്ക് മാത്രം ശ്രദ്ധയൂന്നുന്ന കക്ഷിരാഷ്ട്രീയക്കാരന്റെ കണ്ണുകെട്ടിയ കാഴ്ചപ്പാടാണോ വിമര്‍ശനം ജന്മലക്ഷ്യമായെടുത്ത് സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടയാള്‍ എന്നവകാശപ്പെടുന്ന ഒരു സാംസ്കാരികപ്രവര്‍ത്തകന്റേത്? പക്ഷേ അഴീക്കോടിന് അതിനും ഒരു ന്യായമുണ്ടാവും. ഇതു തന്റെ അഭിപ്രായം. തന്നെ തിരുത്താന്‍ ശ്രമിക്കരുത് എന്ന്. തെരെഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് അച്യുതാനന്ദന്‍ ചിരിച്ച ചിരിയെപ്പറ്റി വര്‍ഗവഞ്ചനയാണെന്ന് പറയരുതായിരുന്നു എന്ന് ആവശ്യപ്പെട്ട ഒരു മനുഷ്യനോട് അദ്ദേഹം അതാണു പറഞ്ഞത്. 1962-ല്‍ തലശ്ശേരിയില്‍ വച്ച് എസ് കെ പൊറ്റെക്കാടിനോട് തോത്ക്കുമ്പോഴും അതേതുടര്‍ന്നും അഴീക്കോട് കോണ്‍ഗ്രസ്സായിരുന്നു. സമീപഭൂതത്തിലുണ്ടായ നയവ്യതിയാനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയൊന്നുമില്ല. മറിച്ച് വ്യക്തി വിരോധം മാത്രമാണുള്ളത്. കോണ്‍ഗ്രസ്സു പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റി രാഷ്ട്രീയ ലക്ഷ്യം ഇല്ലാതാക്കിയ ദുഷ്ടന്മാരോട് ഈ ജന്മത്തില്‍ താന്‍ രാജിയാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ . എന്നാല്‍ ഈ സൌകര്യം മറ്റാര്‍ക്കും വിട്ടുകൊടുക്കാനും തയ്യാറല്ല. അര്‍ദ്ധരാത്രിമുതല്‍ അരനൂറ്റാണ്ടില്‍ കോണ്‍ഗ്രസ്സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശശി തരൂരിന് സീറ്റു കൊടുത്ത കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് അദ്ദേഹത്തിനു വലിയ പഥ്യമില്ല. അഭിപ്രായം തനിക്കു മാത്രം ഇരുമ്പുലക്കയല്ല. മറ്റുള്ളവര്‍ക്ക് അതാണ്.

ആത്മാനുരാഗവും വ്യക്തിവാദവും കേന്ദ്രസ്ഥാനത്തുള്ള വീക്ഷണഗതിക്ക് വര്‍ഗപരമായ കാഴ്ചപ്പാടിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുള്ളതാണ് സത്യം. പ്രത്യയശാസ്ത്രപരമായി ശത്രുപക്ഷത്തുള്ള ഒരാളിന്റെ വാക്കില്‍ തൂങ്ങി ജയിച്ചെന്നു വരുത്തിത്തീര്‍ക്കേണ്ട ഗതിക്കേടിലേയ്ക്കായിരിക്കും കാര്യങ്ങള്‍ ഫലത്തില്‍ നീങ്ങുക. ബൌദ്ധികമായ നിലപാടുകൊണ്ട് തെറ്റായ സൌഹൃദവാക്യത്തെപ്പോലും തിരുത്തിക്കൊണ്ടു മാത്രമേ അടിസ്ഥാനപരമായി പാര്‍ട്ടിയ്ക്ക് വ്യക്തികളുടെ മേല്‍ മേല്‍ക്കൈ നേടാന്‍ കഴിയൂ. പക്ഷേ അതല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരുദാഹരണം കൂടി പറയാം. ‘SFI യുടെ ദളിത് നിലപാടിനെ’ക്കുറിച്ച് മാധ്യമം വാരിക നടത്തിയ സംവാദത്തില്‍ പഴയൊരു പ്രവര്‍ത്തകനായ വാസുവിന് മറുപടി നല്‍കിക്കൊണ്ട് മഹാരാജാസിലെ പഴയ ചെയര്‍മാനും പുതിയ സംവിധായകനുമായ അമല്‍ നീരദ് നല്‍കിയ മറുപടി മുഴുവന്‍ ‘തല്ല്’ എന്ന രാഷ്ട്രീയ-സാങ്കേതിക പദം കൊണ്ടു മാത്രം അതിസമ്പന്നമാണ്. തല്ലിയതിനെപ്പറ്റിയും തല്ലാതിരുന്നതിനെപ്പറ്റിയും തല്ലുകൊടുക്കേണ്ടിരുന്നതിനെപ്പറ്റിയും. സത്യത്തില്‍ വര്‍ഗശത്രുവിന്റെ വാദങ്ങള്‍ക്കല്ല വര്‍ഗസ്നേഹിതന്റെ വിശദീകരണക്കുറിപ്പുകള്‍ക്കാണ് അടിയന്തിരമായ തിരുത്തുകള്‍ ആവശ്യമായി വരുന്നത്. (ശത്രുക്കളുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം, കൂട്ടുകാരില്‍ നിന്ന് ആരെന്നെ രക്ഷിക്കും.. എന്ന് വോള്‍ട്ടയര്‍ ഇക്കാര്യം നേരത്തേ അറിഞ്ഞായിരിക്കും തമാശ പറഞ്ഞത്) പക്ഷേ തിരുത്തുകളെവിടെ? ഭീഷണി തീര്‍ത്തും അടഞ്ഞ വ്യക്തിവാദമാണ്. സുരേഷ്ഗോപി തോക്കെടുത്തു കൈയ്യില്‍ വച്ചു കൊണ്ടു സംസാരിക്കുന്നതു കാണാന്‍ ആളുകള്‍ കൂടും. നല്ല നാടകമാണത്. അപ്പോള്‍ കൂട്ടില്‍ വിസര്‍ജ്ജിക്കുന്നതല്ല കാതലായ പ്രശ്നം, കൂടു വിട്ട് ‘ജീവി’ പുറത്തിറങ്ങുകയും അതെന്തിനെന്ന് വിശദീകരിക്കാന്‍ കഴിയാതെ അസ്തപ്രജ്ഞനാവുകയും അങ്ങു ഇങ്ങും നോക്കുകയും സ്വയം ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗതികേടു കണ്ടാണ് മാധ്യമങ്ങള്‍ പാട്ടയും പടക്കവുമായി ആഘോഷത്തോടെ പിന്നാലെ കൂടുന്നത്. അപ്പോള്‍ ദ്വേഷ്യം വരും. മാധ്യമങ്ങള്‍ വീണ്ടും ആര്‍ക്കും...

ചിത്രം : ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍

44 comments:

ഉടുക്കാക്കുണ്ടന്‍ said...

considering his age leave him alone. himself become S knife now a days

യാരിദ്‌|~|Yarid said...

ചുരുക്കി പറഞ്ഞാൽ ഒരു തുക്കടാ പത്രമുണ്ടങ്കിൽ ആർക്കും ആരുടെയും മേൽ കുതിരകയറാം. വാസ്തവവിരുദ്ധവാർത്തൾ എരിവും പുളിയും ചേർത്ത് മേമ്പൊടിക്ക് പൈങ്കിളിയും ചേർത്ത് വായനക്കാരന് രുചിക്കുന്ന രീതിയിൽ അവന്റെ അണ്ണാക്കിലേക്ക് തള്ളികയറ്റികൊടുക്കാം. വായിക്കുന്നവൻ അറുമ്മാദിക്കട്ടെ.
മാധ്യമങ്ങൾ തീരുമാനിക്കുന്നതാവണം ജനാധിപത്യം എന്നാണ് വെള്ള പറഞ്ഞത്.
ചുരുക്കത്തിൽ സത്യസന്ധതയുടെ അവസാന വാക്കും, ജനാധിപത്യത്തിന്റെ പ്രതീക്ഷയുമാണ് പത്രങ്ങൾ.....!

“അതിഭീകരമായ രാഷ്ട്രീയ അംനീഷ്യയാല്‍ നവാബിനെയും തെഹല്‍ക്കയെയും എന്‍ ഡി ടി വിയെയും ഒക്കെ പാടെ മറന്നുപോകുന്ന മഹാമനീഷയില്‍ നിന്നല്ലാതെ ഇങ്ങനെയൊരു വാചകം ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ“

മലയാളത്തിലെ “മ” പത്രങ്ങളുടെ ശൈലി ഓർമ്മിച്ചത് കൊണ്ടായിരിക്കും വെള്ളെഴുത്തെ അങ്ങനെ സംഭവിച്ചത്..!

ജനശക്തി said...

മാധ്യമങ്ങള്‍ക്ക് എന്തുമാകാമെന്നോ?

അനോണി ഒന്ന് said...

ജോർജ് ബുഷ് മുതൽ കമ്മ്യൂണിസ്റ്റ്
പ്രസ്താനങ്ങൾ വരെയുള്ള ജനാധിപത്യവിരുദ്ധ പ്രസ്താനങ്ങൾ ഭയപ്പെടുന്നത് മാധ്യമസ്വാതന്ത്ര്യത്തെയാണ്.

അതുകൊണ്ടൊക്കെ കൂടിയാണ് ബ്ലോഗിലെ മാധ്യമസ്വാതന്ത്ര്യത്തെ സിപി‌എം പട ഭയപ്പെട്ടതും എന്തു വിമർശനത്തിനേയും സംഘം ചേർന്നു ആക്രമിക്കാനുമുള്ള ഒരു നയം ഉണ്ടാക്കിയെടുത്തതും.

ഇപ്പോൾ ഈ പോസ്റ്റ് വൈഡ് ഓപ്പണിൽ ചെന്നെത്തിക്കാണും, അവിടെയുള്ള പത്ത് നൂറ് സഖാക്കൾ എന്ന് സ്വയം നടിക്കുന്നവർ വെള്ളയെ എങ്ങിനെ പ്രതിരോധിക്കാമെന്ന് സംഘം ചേർന്ന് തലപുകയ്ക്കുകയും അതിനുവേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

ആശയങ്ങൾക്കെതിരെയല്ല മറിച്ച് ബ്ലോഗറെ അല്ലെങ്കിൽ വ്യക്തികളെ എങ്ങിനെ ഒതുക്കുമെന്നു മാത്രമാണ് ചർച്ചകളുടെ ലക്ഷ്യവും. നൂറ് പേർ ഒന്നിച്ചൊരു നുണ ആവർത്തിച്ചാൽ ഏത് മാധ്യമത്തിലും വേണമെങ്കിൽ ബ്ലോഗിലും സത്യമാക്കപ്പെടും എന്നൊരു ചെറിയ ബുദ്ധി മാത്രമാണ് അതിനു പിന്നിൽ.

സിപിഎം എന്ന സംഘടന മാത്രമാണ് രാഷ്റ്റ്രീയം എന്ന് കരുതുന്നവർക്കുള്ളത് അധികാര ലക്ഷ്യം മാത്രമാണ്. സാമാന്യബുദ്ധി അടിയറവെക്കുന്നത് ഈയൊരു ലക്ഷ്യം മുന്നിൽ നിറുത്തിക്കൊണ്ടും.

പോലീസുകാർ ഇല്ലാത്ത തൊണ്ടികൾ ഉണ്ടാക്കാറുണ്ട് എന്ന് പരസ്യമായി പ്രസ്താവിക്കാൻ പോലും ഉളുപ്പില്ലാത്ത രാഷ്റ്റ്രീയ നേതാക്കളുടെ അധികാര ധാർഷ്ട്ര്യം എത്രമാത്രമാണെന്ന് തിരിച്ചറിയാൻ അങ്ങ്
എംഎ വരെയൊന്നും പഠിക്കണ്ട.

t.k. formerly known as thomman said...

തുടക്കത്തില്‍ ചില വിമര്‍ശനങ്ങള്‍ ഒക്കെ നടത്തിയെങ്കിലും സോവിയറ്റ് ‌യൂണിയനിലെ അടിച്ചമര്‍ത്തലുകളുടെ ഉച്ഛസ്ഥായിയില്‍ ഗുലാഗുകളടക്കമുള്ള മര്‍ദ്ദകോപകരണങ്ങളെ വാഴ്ത്തി മാക്സിം ഗോര്‍ക്കിയും ബെര്‍ണാര്‍ഡ് ഷായെയും പോലുള്ളവര്‍ സംസാരിച്ചിട്ടുണ്ട്.

സാഹിത്യകാരന്മാരെക്കാള്‍ ലിബറല്‍ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ 1000 കോപ്പിയടിക്കുന്ന സായാഹ്നപത്രത്തിന്റെ പത്രാധിപരും പ്രസാധകരുമാണ്. കമ്യൂണിസവും ഫാഷിസവുമടക്കമുള്ള സര്‍വാധിപത്യക്രമങ്ങളുടെ കൈ ആദ്യം വീഴുക അത്തരക്കാരുടെ മേലാകും. അഴീക്കോടിനെപ്പോലുള്ളവര്‍ ഭരണകൂടങ്ങളുടെ വെറും പ്രചരണോപാധിയാകുന്നത് ദുഖകരം തന്നെ.

ശ്രദ്ധേയമായ ലേഖനം!

Anonymous said...

ഒരു കേസരിയും ഒരു നവാബും ഒരു ഫ്രോസ്റ്റും ഒരു എന്‍ഡിറ്റിവിക്കഥയും രണ്ട് തെഹല്‍ക്കാ റിപ്പോര്‍ട്ടും കാട്ടി എല്ലാരെയും എല്ലാക്കാലത്തും പറ്റിക്കാമെന്നു കരുതുന്ന ചില ചെളുക്കകളുടെ മന്ദമനീഷകളില്‍ വീണു പൊള്ളുന്നുണ്ടാവും അഴീക്കോടിന്റെ വാചകം (മി.ശിവകുമാറിനെ ഉദ്ദേശിച്ചല്ല). പത്രപ്പുംഗവന്മാരു മുക്കിയ ആയിരക്കണക്കിനു കേസുകളെപ്പറ്റിയും ഊതിവീര്‍പ്പിച്ച് ജീവിതങ്ങള്‍ നശിപ്പിച്ച ചാരക്കേസു പോലുള്ള അമിട്ടുകളെപ്പറ്റിയും ആ മന്ദമനീഷികള്‍ ഓര്‍ക്കില്ല. ഏതവനെയും കുടുംബമടക്കം നിരത്തില്‍ നിര്‍ത്തി അങ്ങുരിഞ്ഞുകളയുമെന്ന അഹങ്കാരത്തിന്റെ പേരാണല്ലോ ഇന്ന് ഫോര്‍ത് എസ്റ്റേറ്റ്.

ബുദ്ധിമാന്ദ്യത്തിനും ഓര്‍മ്മക്കുറവിനും അതിന്റേതായ സൌകര്യങ്ങളുണ്ട്.

ഭൈരവസമാചാരം said...

വെള്ളെഴുത്തുചേട്ടോ കലക്കി. ഊക്കന്‍ വിശകലനം.

ഫാരീസ് അബൂബേക്കര്‍ എന്ന വെറുക്കപ്പെട്ടവന്റെയും രഞ്ജിപ്പണിക്കരെന്ന തലതെറിച്ച പത്രക്കാരന്റെയും ‘മെട്രോവാര്‍ത്ത’യില്‍ വന്ന ഒരു സാധനം ചുമ്മാ ഇവിടെത്താങ്ങുന്നു. വേണ്ടേല്‍ തൂത്തുകളഞ്ഞേരെ.

----
വി.റെജികുമാര്‍

വകതിരിവില്ലായ്മ എന്നാലെന്താണെന്നു മനസിലാകണമെങ്കില്‍ കേരളത്തിലെ ടിവി ചാനലുകള്‍ തുറന്നുവച്ചാല്‍ മതി. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചര്‍ച്ചകളും സംവാദങ്ങളും കൂട്ടിച്ചോദ്യങ്ങളും പോര്‍വിളികളും ലൈവ് കവറേജുകളും എന്നു വേണ്ട പലതരത്തില്‍, പല പേരുകളിട്ടാണു വിവരക്കേടുകള്‍ എഴുന്നെള്ളുന്നത്. വിവരക്കേടാണോ വിവരം കൂടിപ്പോയതുകൊണ്ടുള്ള കുഴപ്പമാണോ എന്നു ചാനലുകാര്‍ തന്നെ സ്വയം വിലയിരുത്തട്ടെ. കാണികള്‍ക്കു മടുത്തുതുടങ്ങിയിരിക്കുന്നു, സുഹൃത്തുക്കളേ ഈ കോപ്രായങ്ങള്‍. നിങ്ങള്‍ ചെയ്യുന്നതെല്ലാം മഹത്തായ മാധ്യമപ്രവര്‍ത്തനവും സജീവമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവര്‍ത്തനവുമൊക്കെയാണെന്നാണു കരുതുന്നതെങ്കില്‍ ഒന്നും പറയാനില്ല, ഇനി.
അന്യന്‍റെ കിടപ്പറയില്‍പ്പോലും ഒളിഞ്ഞുനോക്കി ചിത്രമെടുക്കുകയും ഗോസിപ്പുകള്‍ പടയ്ക്കുകയും ചെയ്യുന്ന പാപ്പരാസി മാധ്യമപ്രവര്‍ത്തനത്തിന്‍റെ തനിപ്പകര്‍പ്പാണിവിടെ കുറെ നാളുകളായി നടക്കുന്നത്.


ഇതൊട്ടിച്ചെന്നുംവച്ച് ഇനി ഭൈരവനെ പിണം ഗ്രൂപ്പാക്കല്ലെ. ഭൈരവന്‍ ആറെസ്സെസ്സാ പണ്ടേ.

ജനയുക്തി said...

"അപ്പോള്‍ കൂട്ടില്‍ വിസര്‍ജ്ജിക്കുന്നതല്ല കാതലായ പ്രശ്നം, കൂടു വിട്ട് ‘ജീവി’ പുറത്തിറങ്ങുകയും അതെന്തിനെന്ന് വിശദീകരിക്കാന്‍ കഴിയാതെ അസ്തപ്രജ്ഞനാവുകയും അങ്ങു ഇങ്ങും നോക്കുകയും സ്വയം ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ക്ക് അര്‍ത്ഥം നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഗതികേടു കണ്ടാണ് മാധ്യമങ്ങള്‍ പാട്ടയും പടക്കവുമായി ആഘോഷത്തോടെ പിന്നാലെ കൂടുന്നത്."

ഇത് മനസ്സിലാക്കണമെങ്കില്‍ തലയ്ക്കകത്ത് വിസര്‍ജ്ജ്യം സൂക്ഷിക്കുന്ന പാര്‍ട്ടി വര്‍ഗ്ഗത്തിനോ വായ്ക്കകത്ത് അതു സൂക്ഷികുന്ന സാംസ്കാരികനോ കഴിയില്ല, ആനയോടുമ്പോഴും കൂടെയോടുന്ന ജനമുള്ള നാട്ടില്‍ എങ്ങനെ പ്രവൃത്തിക്കണമെന്ന് ചിന്തിക്കാനുള്ള ശേഷി ഇവര്‍ക്ക് മുളച്ചു വരേണ്ടിയിരിക്കുന്നു.

W എന്ന കത്തി said...

പകുതി മുക്കാലും സത്യമായ എഴുത്ത്.
ഇതു തന്നെയാണ് കേരളത്തിന്റെ ഭൂരിഭാഗവും ചിന്തിക്കുന്നത്. നാട്ടിലേയും ബ്ലോഗിലേയും ചില ബ്ലൈന്റ് ചേട്ടന്മാര്‍ മാത്രമേ ഇപ്പോ പിണറായി വിസര്‍ജ്ജിച്ചതൊക്കെ എടുത്ത് തിന്നിട്ട് അതുപോലെ വിസര്‍ജ്ജിക്കുന്നുള്ളു.

അവന്മാരവിടെ ഇപ്പോ എസ് കത്തിയും പി എന്ന കത്തിയും ഇ പി എന്ന ഇരട്ടകത്തിയും (തൊണ്ടിയായി ഉണ്ടാക്കിയത്:) തേച്ചു മിനുക്കുകയാവും. ഇപ്പം ഇവിടെ എത്തും ജാഥയായിട്ട്. പിണറായിയും കോടിയേരിയും മക്കളും എന്തു പറഞ്ഞാലും അതേടുത്ത് തലയില്‍ വച്ചു നടക്കുന്ന ഇവര്‍ ഓര്‍ക്കുന്നുണ്ടാവുമോ ശരിക്കുമുഉള്ള ഇടതന്റെ ശരിയായ ചിന്ത? നട്ടെല്ലും നാണവുമില്ലാത്തവര്‍ഗ്ഗം!

un said...

ഓഫ്:
ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം നല്ലതു തന്നെ. പക്ഷെ, ഈയിടെയായി ശരിതെറ്റുകള്‍ തീരുമാനിക്കുന്നതും വിധിയെഴുത്തും ഒക്കെ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ അശ്വത്ഥാമാ ഹത കുഞ്ജരാസ്യ! എതിക്സ് പോട്ടെ, മിനിമം കോമണ്‍ സെന്‍സ് എങ്കിലും മിക്ക മാധ്യമങ്ങള്‍ക്കും ഉണ്ടോ എന്നു സംശയമുണ്ട്.
അഭയാക്കേസിന്റെ നാര്‍ക്കോട്ടിക് പരിശോധനയുടെ ദൃശ്യങ്ങള്‍ ഈയിടെ ടി.വിയില്‍ കാണിച്ചതിനെ എങ്ങനെ ന്യായീകരിക്കും? ഇക്കണക്കിന് സന്തോഷ് മാധവന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത നീലചിത്രങ്ങള്‍ ടി.വി വാര്‍ത്തകള്‍ക്കിടയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

വാല്‍: കരണ്‍ ഥാപറിനെക്കുറിച്ച് കേട്ട നല്ലൊരു ജോക്:

Karan Thapar: You’re not saying “yes”…. so does that mean you’re saying “no”?
Guest: Not exactly.
Thapar: Ok so you’re saying “not exactly”….. Does that mean a “not exactly yes” or a “not exactly no”?
Guest: I’m saying neither.
Thapar (narrowing his eyes): So you’re not saying “yes”, you’re not saying “no”, you’re not saying “not exactly yes”, and you’re not saying “not exactly no”… Would that be a correct assessment of what you’re saying?
Guest: I suppose so.
Thapar: You just contradicted yourself! A moment ago you were absolutely certain and now you’re no longer sure.
Guest: Well that’s because-
Thapar: Thank you. It’s been a pleasure talking to you.

ഉറുമ്പ്‌ /ANT said...

അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി എന്നിങ്ങനെ എന്തിനെയും തുറന്നുകാട്ടപ്പെടുകതന്നെ വേണം.
പക്ഷേ, കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതൻ ശിക്ഷിക്കപ്പെടാൻ പാടില്ലാ എന്ന സാമാന്യ ധർമ്മം പാലിക്കേണ്ടതല്ലേ നമ്മൾ.?

പല ആരോപണങ്ങളിലും കുറ്റം ആരോപിക്കപ്പെട്ടുകഴിഞ്ഞാൽ, പിന്നെ മാധ്യമങ്ങളുടെ പണി കുറ്റാരോപിതനെ പരമാവാധി ക്രൂശിക്കുക എന്നതാണ്.

ഇനി എന്തെങ്കിലും കാരണവശാൽ അയാൾ കുറ്റവിമുക്തനാക്കപ്പെട്ടാൽ പിന്നെ കമാന്നു മിണ്ടില്ല.

ഓ.വി. വിജയന്റെ “ധർമ്മപുരാണം” ഒരിക്കൽകൂടി ഓർത്തുകൊണ്ട്, പറയാം(ചിലതൊക്കെ പറയാൻ അതിന്റെ നിലവാരത്തിലുള്ള ഭാഷതന്നെ വേണം)

എഴുതിപ്പോയ തെറ്റുകൾക്ക് ക്ഷമാപണം നടത്തില്ല ഈ “ചെറ്റകൽ”

നമ്പി നാരായണന്റ്റ്റെ കുടുംബത്തെ തകർത്തു തരിപ്പണമാക്കിയ ഈ എമ്പോക്കികൾ പിന്നതിനെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല.
മാധ്യമധർമ്മമാണത്രേ....ഫൂ‍ൂ...

വായനക്കാരെയും കാഴ്ച്ചക്കരെയും കൂ‍ട്ടുക എന്ന ഒറ്റക്കാര്യത്തിലാണ് ഇവന്റെയൊക്കെ മാധ്യമധർമ്മം ഒന്നിച്ചുചേരുന്നത്.

പിന്നെ തെഹൽക്ക, നവാബ് എന്നിവയെ കൂട്ടുപിടിക്കണ്ട.

നട്ടെല്ലിനുറപ്പുള്ള, തന്തക്കുപിറന്ന ആമ്പിള്ളാർ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചാണ് അത്തരം പത്രപ്രവർത്തനം നടത്തുന്നത്.
അതിനെ കൂട്ടുപിടിക്കനുള്ള അവകാശം എട്ടുകാലി മമ്മൂഞ്ഞുമാരായ “മ“ പത്രങ്ങൾക്കും ചാനലുകൾക്കുമില്ല.

R. said...

വെള്ളെഴുത്തേ, ഒരു നമോവാകം - തെളിഞ്ഞ കാഴ്ചകള്‍ക്കും എഴുത്തിനും ആര്‍ജവത്തിനും.

Anonymous said...

when Pk Kunjalikutty and K. karunakaran were the targets comrades were relishing media activism, even they led the hunt. when they became targeted they began to yell. its mere opportunism for which today's Marxists champion.

regarding the dalit issue and SFI. Amal's reaction sounded far better than what comrade P.K. Biju did an year before. ironically this same Biju went for official proofs to claim scheduled caste status. hence he is the member of parliament from Alathur, a constituency reserved for scheduled caste and tribes!

neeradu seems a prospective hot shot for cultural left after kunju muhammed and mohanan.

simy nazareth said...

*വെള്ളെഴുത്തിന് എന്തുമാകാമെന്നോ?*

ചുരുക്കിപ്പറഞ്ഞാല്‍ ഒരു തുക്കടാ ബ്ലോഗുണ്ടെങ്കില്‍ ആര്‍ക്കും ആരുടെയും മേല്‍ കുതിര കയറാം. മലയാളത്തിലെ ‘മ’ ബ്ലോഗുകളെ വായിച്ചാണ് സുകുമാര്‍ അഴിക്കോടിന് അങ്ങനെ സംഭവിച്ചത്. ഒരു ബ്ലോഗും മൂന്നു പോസ്റ്റും നാലു കമന്റും രണ്ട് പടവും കൊണ്ട് വായനക്കാരെ പറ്റിക്കാമെന്നു കരുതുന്ന മി. ശിവകുമാറിനെപ്പോലുള്ളവരുടെ മേല്‍ വീണു പൊള്ളുന്നുണ്ടാവും (അല്ല, പൊള്ളുന്നുണ്ട്, സംശയമില്ല) അഴീക്കോടിന്റെ വാചകം.

എത്തിക്സും മിനിമം കോമണ്‍സെന്‍സും ഇല്ലാതെ മാദ്ധ്യമങ്ങള്‍ എന്തിനെഴുതുന്നു, എന്തിന് വാര്‍ത്തകള്‍ കാണിക്കുന്നു? അഭയ കേസിന്റെ വീഡിയോ കയ്യില്‍ കിട്ടിയത് എന്തിനു കാണിച്ചു? ഒരു വൃത്തികേടും കാണിക്കാതെ സത്യസന്ധമായ, സുന്ദരമായ ദൃശ്യങ്ങള്‍ മാത്രം മാദ്ധ്യമങ്ങള്‍ക്ക് പ്രദര്‍ശിപ്പിച്ചാല്‍ പോരേ? ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്ന ജനത്തിന്റെ ഗതി എന്താകും? സാന്മാര്‍ഗ്ഗിക, ഗുണപാഠ വാര്‍ത്തകള്‍ മാത്രം കാണിച്ചാല്‍ പോരേ? വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എന്തിനു റിപ്പോട്ട് ചെയ്യുന്നു? വസ്തുതകള്‍ പരിശോധിച്ച് പോലീസിലും കോടതിയിലുമൊക്കെപ്പോയി ഉറപ്പുവരുത്തി അതുകഴിഞ്ഞ് പൂര്‍ണ്ണമായി ഉറപ്പുണ്ടെങ്കില്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രം പോരേ? (എസ് കത്തി തന്നെ എടുക്കൂ - അത് എന്തിന് മാദ്ധ്യമങ്ങള്‍ അന്വേഷിക്കണം?). സാമൂഹിക പ്രതിബദ്ധതയുള്ള വാര്‍ത്തകള്‍ മാത്രം കൊടുത്താല്‍ പോരേ?

വെള്ളേ, നിങ്ങള്‍ സാമ്രാജ്യത്വത്തിന് കുടപിടിക്കുകയാണെന്ന് ഉറപ്പാണ്. മാദ്ധ്യമങ്ങള്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയെന്ന് നൂറുവെട്ടം ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം എഴുതുന്ന ആ കാലത്തിന്റെ വരവിന് വിഘാതമാണ്. മദിക്കുന്ന മാദ്ധ്യമങ്ങള്‍ക്കു കൊടിപിടിക്കുന്ന വെള്ള - ഇതുപോലൊന്നും എഴുതരുതായിരുന്നു. സോറി, ഈ ഇവര്‍ക്കൊക്കെ ചൈനയിലെയോ പഴയ കമ്യൂണിസ്റ്റ് റഷ്യയിലെയോ ക്യൂബയിലെയോ വെനസ്വേലയിലെയോ, കുറഞ്ഞപക്ഷം ഉത്തരകൊറിയയിലെയോ മാധ്യമങ്ങളെപ്പോലെ സ്വയം നിയന്ത്രിച്ചുകൂടേ?

ഇതുള്‍പ്പെടെയുള്ള ബ്ലോഗോസ്ഫിയറിലെ വലതുപക്ഷ ബ്ലോഗുകളെയും നിയന്ത്രിക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍ - നിയന്ത്രിച്ചില്ലെങ്കില്‍ അറ്റ്ലീസ്റ്റ് സത്യസന്ധമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം എഴുതണമെന്നെങ്കിലും - അഭ്യര്‍ത്ഥിക്കുകമാത്രം ചെയ്യുന്നു.

Roby said...

വെള്ളെഴുത്ത് ഒരു വശം മാത്രമേ കണ്ടുള്ളുവല്ലോ. എന്തു പറ്റി?

ഇന്നത്തെ മാധ്യമങ്ങളുടെ മുഖ്യ പ്രശ്നം സെന്‍സേഷണലിസമാണെന്നു തോന്നുന്നു.ഓരോ വാര്‍ത്തയും ആഘോഷിക്കപ്പെടുന്ന രീതി നോക്കിയാല്‍ ഈ സെന്‍സേഷണലിസം എത്രമാത്രം മീഡിയയെ വിഴുങ്ങിക്കഴിഞ്ഞു എന്നു വ്യക്തമാകും.

വാര്‍ത്തകളുടെ 'വാര്‍ത്താമൂല്യം' മാത്രമേ ഇന്നു മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുള്ളൂ. അല്ലാതെ എത്തിക്സോ സാമൂഹ്യ പ്രതിബദ്ധതയോ ഒന്നും വിഷയമല്ല. സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമങ്ങളായിരുന്നുവെങ്കില്‍ നാര്‍കൊ അനാലിസിസിന്റെ വീഡിയോ കൊച്ചുകുട്ടികളടക്കം കാണുകയില്ലായിരുന്നു...

പോള്‍ കേസില്‍ നിന്നും മാധ്യമങ്ങളുടെ ഫോക്കസ് മാറ്റുക എന്നത് മുത്തൂറ്റിന്റെ ആവശ്യമായിരുന്നു. അതു മുത്തൂറ്റിനു വേണ്ടി ഇന്ത്യാവിഷന്‍ ചെയ്യുന്നു. അല്ലെങ്കില്‍ നാര്‍കൊ അനാലിസിസിന്റെ വീഡിയോ പുറത്തു വരില്ലായിരുന്നു.

ഓരോ വാര്‍ത്തയുടെയും പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ അതിജീവനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ ആയിരിക്കും. സകല അപരാധങ്ങളെയും 'ക്രൈം വാരിക' പോലുള്ള തെമ്മാടിത്തങ്ങളെയും ന്യായീകരിക്കാന്‍ 'തെഹല്‍ക്ക'യുടെയും നവാബിന്റെയും 'ഹിന്ദു'വിന്റെയും പേരു ഉപയോഗിക്കുന്നത് അപഹാസ്യമാണ്‌.

dethan said...

വെള്ളെഴുത്തേ,
മാധ്യമ സംഹാരത്തിനിറങ്ങിയ മാര്‍ക്സിസ്റ്റുകാരില്‍ തുടങ്ങിയെങ്കിലും താങ്കളുടെ ലക്ഷ്യം സുകുമാര്‍ അഴീക്കോടാണെന്നു മനസ്സിലാക്കാന്‍ കഴിയും.അദ്ദേഹം പിണറായി വിജയനോടു കാണിക്കുന്ന അമിത പ്രതിപത്തിയോടോ അതു മൂലം അഴിമതിയെ പരോക്ഷമായി സഹായിക്കുന്ന ഇപ്പോഴത്തെ നിലപാടുകളോടോ
എനിക്കു യോജിപ്പില്ല.പക്ഷേ മറ്റെന്ത് ആക്ഷേപം പറഞ്ഞാലും അഴീക്കോട് ആരുടെയെങ്കിലും മാറ്റൊലിയാകുമെന്ന് കരുതാന്‍ നിവൃത്തിയില്ല."പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത് "എന്ന് എത്രയോ വര്‍ഷം മുമ്പേ പറയാന്‍ തുടങ്ങിയതാണ് എന്ന് അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം.അഴീക്കോടിനെതിരെ മര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ രഹസ്യ ഇടയലേഖനങ്ങള്‍ ഇറക്കിയിരുന്ന കാലത്തും
അദ്ദേഹം ഇതു പറഞ്ഞിട്ടുണ്ട്.നവാബ് രാജേന്ദ്രനെ ആരും തിരിഞ്ഞു നോക്കാതിരുന്ന കാലത്തു പോലും വാക്കു കൊണ്ടും സമ്പത്തു കൊണ്ടും സഹായിച്ച ആളാണ് അഴീക്കോട്.താങ്കളെപ്പോലെയുള്ള പുത്തന്‍ മദ്ധ്യമ സ്വാതന്ത്ര്യക്കാര്‍ നവാബിന്റെ വക്താക്കള്ളായി മാറുമ്പോള്‍ അഴീക്കോടിന് എന്തു പ്രസക്തി?
മാറ്റൊലിക്ക് ഉദാഹരണമായി താങ്കള്‍ ചൂണ്ടിക്കാണിച്ച ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഒരു വാചകം പോലും അടുത്തകാലത്തെങ്ങും കോടിയേരി പറഞ്ഞതായി അറിവില്ല.പിന്നെങ്ങനെ അത് മന്ത്രി വാചകത്തിന്റെ
മാറ്റൊലിയാകും ?കേരളത്തിലെ ഏറ്റവും വലിയ രണ്ടു പത്രങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട ഊരു വിലക്കും ഫത്വയും
പുറപ്പെടുവിച്ചപ്പോഴും വലിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നും കൂടെ ഇല്ലാതിരുന്നപ്പോഴും അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ വ്യക്തിയാണ് സുകുമാര്‍ അഴീക്കോട്.അദ്ദേഹത്തിനെ ചെളിവാരി എറിഞ്ഞു രസിക്കുമ്പോള്‍ പഴയ കാര്യങ്ങള്‍ കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
-ദത്തന്‍

വെള്ളെഴുത്ത് said...

മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് ആരു പറഞ്ഞു. വീക്ഷണങ്ങള്‍ പലതായതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും അര്‍ത്ഥം തിരിഞ്ഞും മറിഞ്ഞും വരും. ഭരണകൂടങ്ങളുടെ വിരല്‍ മാധ്യമങ്ങള്‍ക്കു നേരെ നീളുന്നത് നല്ലതല്ല എന്നു മാത്രമേ പറഞ്ഞുള്ളൂ. ഏറ്റവും വലിയ ജനാധിപത്യം എന്നൂറ്റം കൊള്ളുന്ന ഇന്ത്യയില്‍ പോലും കോണ്‍ഗ്രസ്സും ബി ജെപിയും കാലാകാലം മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ടെന്നേ പറഞ്ഞതിനര്‍ത്ഥമുള്ളൂ . ആ സ്വരത്തില്‍ തന്നെ ഇപ്പോള്‍ സി പി ഐ എമ്മും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. തെഹല്‍ക്കയല്ല ക്രൈം. ഗാന്ധിജി അല്ല കാക്കാമൂല ഷാജി. കണ്ണൂകെട്ടിയ ഭരണകൂടഭീഷണികള്‍ക്ക് ഒരു പോയിന്റില്‍ രണ്ടും തിരിച്ചറിയാന്‍ കഴിയാതെയും വരും. അതാണ് അധികാരത്തിന്റെ ഡിസൈന്‍. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത കേരളത്തില്‍ ആദ്യം എത്തിച്ചത് ഒരു തുക്കടാ പ്രാദേശിക പത്രമായിരുന്നു. ഈ സ്പെയിസിനെക്കുറിച്ചാണ് നമ്മള്‍ ഭൂരിഭാഗം അറിയാതെ പോകുന്നത്. ഒരിടത്തു മത്രമായി ഒരു വലിയ ശരി എന്നെന്നേയ്ക്കുമായി കുടിയിരിക്കുമോ? അറിയില്ല.
അനോനി 1, കൂവല്‍ അര്‍ഹിക്കുന്ന പോസ്റ്റാണെങ്കില്‍ അതു കിട്ടുക തന്നെ വേണം!

വെള്ളെഴുത്ത് said...

മാറ്റൊലിക്ക് ഉദാഹരണമായി താങ്കള്‍ ചൂണ്ടിക്കാണിച്ച ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഒരു വാചകം പോലും അടുത്തകാലത്തെങ്ങും കോടിയേരി പറഞ്ഞതായി അറിവില്ല.പിന്നെങ്ങനെ അത് മന്ത്രി വാചകത്തിന്റെ
മാറ്റൊലിയാകും ?

-പത്രസ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞ കാര്യമാണ് അല്ലാതെ ഭോപ്പാല്‍ കാര്യമല്ല മാറ്റൊലി എന്നെഴുതിയത്.
"പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത് "എന്ന് എത്രയോ വര്‍ഷം മുമ്പേ പറയാന്‍ തുടങ്ങിയതാണ് എന്ന് അദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാം.
- ഇതു അഴീക്കോട് പണ്ടേ പറഞ്ഞു തുടങ്ങിയതാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം പക്ഷേ എന്താണതിന്റെ ലോജിക്ക്?
നവാബിനെ അഴീക്കോട് സഹായിച്ചിരുന്നു എന്നതൊക്കെ പുതിയ അറിവാണ് നന്ദി. പക്ഷേ അതിന്റെ കാരണം കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ അകറ്റിയ ‘ദുഷ്ടബുദ്ധി ’പ്രയോഗത്തിലുണ്ട് എന്നാണ് എന്റെ തോന്നല്‍ . നവാബിന്റെ സാമൂഹികമായ പ്രതിബദ്ധതയെയാണോ കരുണാകരനോടൂണ്ടായിരുന്ന അടങ്ങാത്ത വിരോധത്തെയാണോ അദ്ദേഹം സഹായിച്ചിരുന്നത്.
അഴീക്കോടിനോട്, അതും ഒരു മാഷായിരുന്ന എഴുത്തുകാരനോട്, എനിക്കെന്തു വിരോധം? പക്ഷേ അദ്ദേഹം ഉപയോഗിച്ചു വരുന്ന സെല്‍ഫ് സെന്റേഡായ രീതിശാസ്ത്രത്തെ വിമര്‍ശിക്കുക അതുകൊണ്ട് പാതകമാവുന്നില്ല.

Anonymous said...

പോള്‍ കേസില്‍ നിന്നും മാധ്യമങ്ങളുടെ ഫോക്കസ് മാറ്റുക എന്നത് മുത്തൂറ്റിന്റെ ആവശ്യമായിരുന്നു.


So that might be the reason why Pinarai and his henchmen were after the media. Ee mothoottine kondu thottu.

Anonymous said...

Anyway media sensationalism is the highest crime when CPM leaders are targetted and the celebration of freedom when other politico-social formation are targetted.

It was fun to read some saghav shout the slogan "innocent until proven guilty" and fair trail. Rajiv Gandhi is guilty of Bofors even decades after the highest tribunals acquitted him.

Commies have nice perceptions about equality. George Orwelinu sthuthiyaayirikkatte !

The Prophet Of Frivolity said...

പ്ലേറ്റോയുടെ ജീവിതത്തിന്റെ അവസാന ദശയെക്കുറിച്ച് പറയുന്നിടത്ത് ഡ്യൂറാന്റ് ഉദ്ധരിക്കുന്ന ഒരു വരിയുണ്ട്: Few know how to grow old. അഴീക്കോട് താന്‍ തന്നെ നിര്‍മ്മിച്ച തന്റെ പോസ്റ്ററിറ്റിയിലേക്കുള്ള ബിംബങ്ങള്‍ തകര്‍ക്കുന്ന (ഈ ലേഖനത്തില്‍ പറയുന്ന കാര്യ്ങ്ങള്‍ വെച്ചല്ല) ബദ്ധപ്പാടിലാണെന്ന് കാണുമ്പോള്‍ ദുഃഖം. അല്ലാതെന്ത്.
ഭരണകൂടത്തിന്റെ നിലപാടുകളെ സംശയത്തോടെ ദീക്ഷിക്കുന്നതിലും പ്രാധാന്യമുള്ള കാര്യമെന്നത് ഈപ്പറയുന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകളാവും. ഈ ലേഖനം നിലനില്‍ക്കുന്നത് മാധ്യമങ്ങള്‍(കേരളത്തിലെ) സത്യം ജനങ്ങള്‍ക്കുമുമ്പില്‍ എത്തിക്കുകയെന്ന മാഹനീയദൌത്യം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണെന്ന പ്രെമിസിലാണോ? ഇനി മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള പങ്ക് പകരംവെക്കാനാവാത്തതാവുന്നതും, ഇതേ പ്രെമിസിലല്ലേ? അതായത് സത്യത്തിന്റെ കാവലാള്‍ എന്ന സ്ഥാനം? പത്രം നില്‍ക്കട്ടെ, കേരളത്തിലെ ചില ചാനലുകളിലെ ന്യൂസ് അവര്‍ എന്ന പരിപാടി കാണാതിരിക്കുക എന്നത് സാഹസം നിറഞ്ഞപ്രതിരോധമാണെന്ന് തോന്നിയിട്ടുണ്ട്, കാരണം ബോദ്രിയാര്‍ പറയുന്ന cinéma-vérité'എന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ന്യൂസ് എന്ന് പറഞ്ഞ് കാണിക്കുന്ന ഈ ആഭാസം. ഉപഭോഗസംസ്കാരം ആവോളം ചൂഴുന്ന ഒരു സമൂഹത്തില്‍ മറ്റൊന്ന് സാധ്യമാവുമെന്ന് പ്രതീക്ഷിക്കുകപോലുമല്ല. സമൂഹത്തെമുഴുവന്‍ ബാധിക്കുന്ന അര്‍ബുദത്തില്‍ നിന്ന് ഒന്നും രക്ഷപ്പെടുമെന്ന് ഒരു തരിമ്പുപോലും കിനാവുകാണുകയുമല്ല.(ആ തിരുവനന്തപുരം ഡോക്ടറെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തന്നെ നോക്കിയാ മതി - രണ്ടിനുമുള്ള ഉദാഹരണമായി. And these so called media people are sickeningly stupid too.)
വാര്‍ത്തകള്‍ ഉപഭോഗവസ്തുവായിമാറിയിരിക്കുന്ന, വിപണീകേന്ദ്രമായ ധാര്‍മ്മികത ഗ്രസിക്കുന്ന ദ്രവനവലോകത്തില്‍നിന്നാണ് നാം സംസാരിക്കുന്നത്. അതായത് ലക്ഷ്യത്തില്‍ ഒരു കാതലായ(paradigm) മാറ്റം വന്നു കഴിഞ്ഞ ഒരു സമൂഹത്തില്‍.
ഉദാഹരണങ്ങളുടെ കാര്യമെടുത്താല്‍ത്തന്നെ ചെയ്ത നല്ല കാര്യങ്ങളെക്കാള്‍ എത്രയോ കൂടുതലാവും നശിപ്പിച്ചതിന്റെ എണ്ണം.
“മനുഷ്യന്റെ ആദ്യപതനം മുതല്‍ ലോകത്തെ കള്ളമാണ് ഭരിച്ചിട്ടുള്ളത്...പത്രമാധ്യമങ്ങളാണ് നമ്മുടെ കാലത്തെ ഏറ്റവും കാപട്യം നിറഞ്ഞ സ്ഥാപനങ്ങളിലൊന്ന്.” എന്ന് പറഞ്ഞ പൊബേദൊനോസ്റ്റ്സേവും ഒരു റഷ്യാക്കാരനാണ്, പക്ഷെ റഷ്യയുടെ ചരിത്രം തുടങ്ങുന്നത് 1917-ന് ശേഷമായാല്‍ ഒന്നും ചെയ്യാനാവില്ല. സ്വാതന്ത്ര്യം കൊടികുത്തിവാഴുന്ന നാട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാനാവാതെ നട്ടം തിരിയേണ്ടിവരുന്നവനെക്കുറിച്ച് ചോംസ്കി എഴുതിയത് ഉദാഹരണമേയല്ല.

ഓഫ്: ഇപ്പോ ഞാനൊരു പരിപൂര്‍ണ്ണ പിണറായി കമ്മ്യൂണിസ്റ്റായി. ആശ്വാസം.

കുഞ്ഞിക്കണ്ണൻ said...

media sensationalism is the highest crime when CPM leaders are targetted

അപ്പോൾ CPM leaders ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ട് അല്ലേ അനോണീ?
എന്നിട്ടാണോ പിണറായി and his henchmen were after the media. എന്നു പറയുന്നത്?

പ്രോഫറ്റെ, ഇന്ത കാലത്ത് ഉദാഹരണങ്ങളെല്ലാം സെലക്ടീവ് അല്ലേ. അതിനിപ്പോൾ മഞ്ഞക്കണ്ണട തന്നെ വേണമെന്നില്ല, വെള്ളെഴുത്ത് കണ്ണട ആയാലും മതി.

Inji Pennu said...

ഇപ്പോഴുള്ള പിണറായി ടീമിന്റെ മീഡിയയോടുള്ള
പൊട്ടിത്തെറി അധികാരത്തിലിരിക്കുന്നവന്റെ പൊതുവേയുള്ള പൊട്ടിത്തെറിയാണ്.

ജനാധിപത്യം ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയിൽ ജോർജ് ബുഷിന്റെ കാലത്തു മീഡിയക്കെതിരെ ഏർപ്പെടുത്തിയ വിലക്കുകൾക്ക് കയ്യും കണക്കുമില്ല. ഇറാക്കിൽ നിന്നുള്ള ശവമഞ്ചങ്ങളുടെ ചിത്രങ്ങൾക്ക് പോലും വിലക്കായിരുന്നു. കത്രീന കൊടുങ്കാറ്റടിച്ച് ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളുകൾടെ ചിത്രങ്ങൾക്കും വിലക്ക്. പറഞ്ഞ ന്യായം പ്രൈവസി ഓഫ് സിറ്റിസൺസ്.
എന്തിനു ഇവയെല്ലാം? അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയം മാത്രം. അല്ലാതെ ഒരു ക്രെഡിറ്റ് കാർഡ് എവിടെയെങ്കിലും
ഉപയോഗിച്ചാൽ പോലും മുഴുവൻ ബയിങ്ങ് ഹിസ്റ്ററി കടകൾക്ക് പോലും ലഭ്യമാവുന്ന നാട്ടിൽ എന്ത് പ്രൈവസി?

അഭയേടെ കാസറ്റ് ലീക്ക് ചെയ്തു കൊടുത്തവിനോടില്ല്ലത്തത് എന്തിനു മീഡിയക്ക്? അവർക്ക് വേണ്ടത് സ്കൂപാണ്. അതവർ ചെയ്യുകയും ചെയ്യും. മുൻപൊരിക്കൽ മുമ്പൈയിലെ തീവ്രവാദാക്രമത്തിനും മാദ്ധ്യമങ്ങളെ എല്ലാവരും തെറി പറഞ്ഞിരുന്നു.

മാദ്ധ്യമങ്ങൾക്ക് ഒരു ധർമ്മവും ഇല്ല. ഉള്ളത് വാർത്ത അത് എന്ത് വാർത്തയായാലും ശരി നമ്മളിൽ എത്തിക്കുക എന്നതു മാത്രമാണ്. വാർത്തകളുടെ നിലവാരം അനുസരിച്ച് ഓരോന്നിന്നും ഓരോ കാറ്റഗറി ഉണ്ടാവും എന്ന് മാത്രം. കെവിൻ കാർട്ടറോട് സൊമാലിയായിലെ പെൺകുട്ടിയുടെ വിശപ്പ് കെടുത്താമായിരുന്നില്ലേ ആ പടം എടുക്കുന്നതിനു പകരം എന്ന് ചോദിക്കുന്നതു പോലെ വിഡ്ഡിത്തമാണ് പത്രങ്ങളുടെ ധർമ്മവും അധർമ്മവും ചോദ്യം ചെയ്യൽ.

പത്രം മറിച്ച് നോക്കാതെ ഇരിക്കുകയോ ടിവി റിമോട്ട് ഉപയോഗിക്കുകയോ ചെയ്യേണ്ടത് നമ്മുടെ സെൻസിബിളിറ്റി മാത്രം. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ ചിലവാവുന്നത് ടാബ്ലോയിഡ്സ് ആണ്, അല്ലാതെ പ്രധാന പത്രങ്ങളല്ല.

അധികാരക്കസേരയ്ക്ക് കോട്ടം തട്ടുമ്പോൾ മാത്രമാണ് മാദ്ധ്യമങ്ങളുടെ ധർമ്മം ചോദ്യം ചെയ്യാൻ മേലാളന്മാർ എപ്പോഴും എത്തുക. അതിന്റെ അർത്ഥം അവരു കത്തിച്ചു വിടുന്ന തീയും പുകയും അങ്ങ് മുകൾ വരെ ചെന്നെത്തി എന്ന് മാത്രം. ചൈനയിൽ ഒരു രണ്ട് കൊല്ലക്കാലത്തോളം മീഡിയയെ അല്പസ്വല്പം ഫ്രീ ആക്കിയതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും തുടച്ചു കളയുവാൻ അവരുടെ ഗവണ്മെന്റ് ആവതു ശ്രമിച്ചിട്ടും നടക്കുന്നില്ല. അതുകൊണ്ട് മീഡിയയെ ഭയക്കാതെയിരിക്കുമോ അധികാരികൾ?

ഇതിന്റെ എല്ലാമർത്ഥം അവരെ ചോദ്യം ചെയ്യരുത് എന്നല്ല. അവർ ചോദ്യം ചെയ്യപ്പെടേണ്ടവരാണ്, പക്ഷെ അധികാരങ്ങളും വിലക്കുകളും കൊണ്ടല്ല എന്നു മാത്രം.

പ്രോഫറ്റ് കോട്ട് ചെയ്ത റഷ്യക്കാരൻ പൊബേദൊനോസ്റ്റ്സേവ് ജനാധിപത്യത്തിനും ഒക്കെ എതിരായിരുന്ന ആളല്ലേ? അപ്പോൾ വെള്ളെഴുത്തിന്റെ ഈ ലേഖനം കൂടുതൽ പ്രസക്തമാവുകയാണ് ചെയ്യുന്നതു.

simy nazareth said...

ഈ ലേഖനത്തിനു വന്ന കമന്റുകളില്‍ കുറെയെണ്ണം അസത്യവും വസ്തുതാവിരുദ്ധവുമാണ്. അതെല്ലാം ഡിലീറ്റ് ചെയ്യണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. അതുപോലെ നിങ്ങളുടെ ലേഖനത്തിലെ വകതിരിവില്ലാത്ത, അഹങ്കാരം നിറഞ്ഞ, ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്ന, വിധിയെഴുതുന്ന, എത്തിക്സ് / സാമൂഹിക പ്രതിബദ്ധതയില്ലാത്ത, പോള്‍ വധക്കേസില്‍ നിന്നും ഫോക്കസ് മാറ്റുന്ന, കാര്യങ്ങള്‍ ഒക്കെ നീക്കം ചെയ്യണമെന്നും അപേക്ഷിക്കുന്നു.

അല്ല, ഇപ്പോള്‍ വെള്ളെഴുത്ത് ഇങ്ങനെയൊരു ലേഖനം എഴുതിയത് എന്തിനാണ്? ആരു പറഞ്ഞിട്ടാണ്? അത് അന്വേഷിക്കണം. അതും അന്വേഷിക്കേണ്ടതാണ്. തമിഴ്നാട്ടിലായിരുന്നെങ്കില്‍..

Anonymous said...

എന്തൊക്കെ ആണോ ആദശാത്മകം എന്ന വ്യാജേന പൊക്കി വെക്കുന്നത്,അതിനു കടക വിരുദ്ധമാണ് തങ്ങളുടെ രീതിശാസ്ത്രങ്ങളെന്നു ലേഖനം സ്വയം പ്രദര്ശിപ്പിക്കുന്നു.അഴീക്കോട് എന്തു് പറയണം എന്തു് പാടില്ല,മുകുന്ദന്,ഓ.എന്‍.വീ ആരാവട്ടെ എങ്ങനെ പറയണം എങ്ങനെ പാടില്ല ഇതൊക്കെ ഞങ്ങള് തീരുമാനിക്കും,ഞങ്ങള് കള്ളികളില് പെടുത്തിയവരെ ആരൊക്കെ ആക്രമിക്കുന്നുവോ,അവര് സാഹിത്യ ചൂഡാമണി,ചക്രവര്ത്തി 'വെള്ളക്കത്തി' ഒക്കെ ആയി വാഴ്ത്തപ്പെടും.

അതിനു രാജീവഗാന്ധി,അഴീക്കോടന് ('വെള്ള'ക്കാരുടെ പഴയ 'അഴിമതിക്കോടന്'‍ സീ.പിയേം നേതാവു തന്നെ)എന്നെല്ലാം തലോടി,നവാബ്,തെഹല്ക്ക കത്തിയെ ടുത്തു വലതു മാറി ആഞ്ഞു വീശി ഒരു സര്‍ക്കസ്.
കാര്യം നിസ്സാരമാണ്,ചോദ്യം മലയാളമാധ്യമങ്ങളെ ക്കുറിച്ചാണ്.'ഉദ്ബുദ്ധത'യില്ലാത്ത വടക്കന്റെ തെഹല്ക്കയും ടൈംസ് നൌ വും ,എന്.ഡി ടിവീ യും ഗോപീകൃഷ്ണന്റെ യും(മാറ്റൊലി തിയറി ഇവിടെയും ബാധകമാണ്, സ്വന്തം മുതലാളിയെ ആ വൃദ്ധന് ഒന്ന് തൊട്ടപ്പോള്,പിറ്റെന്നു ഗോപീകൃഷന് എസ.കത്തിയുമായി ഇറങ്ങി), മാത്തുക്കു ട്ടി യുടെയും ,കടലാസുകള് പടപ്പെട്ടികള് എവിടെ കിടക്കുന്നു.
ഗോസായീടെ ടീവിയും പത്രങ്ങളും ബീജേപ്പി അധ്യക്ഷന് കാശ് വാങ്ങി പെട്ടിയിലിടുന്നത് എത്ര സുന്ദരമായി (1) കാണിച്ചു തന്നു. എത്രമിഴിവോടെ
മനുഷ്യക്കടത്ത് നടത്തിയ ഗുജറാത്ത് എംപിമാരെ (2)കാണിച്ചു തന്നു.എത്ര കൃത്യമായി ചോദ്യത്തിന് കോഴ വാങ്ങിയവരെ (3)കാണിച്ചുതന്നു. മാത്തു പത്രത്തെ പോലെ,ഗോപി പത്രത്തെ പോലെ, മരഡോക്കിയന്‍ ചാനലിനെ പോലെ ലുന്ഗി ന്യൂസ് വളി വിടുകയായിരുന്നില്ല.കൃത്യമായി നമുക്ക് എല്ലാം വടക്കന് മാധ്യമങ്ങള് (4)കാണിച്ചു തന്നു.
ഇനി ഇങ്ങു കേരളത്തിലേക്ക് വരാം. ഒന്നാലോചിച്ചു നോക്കൂ,എന്തെല്ലാം സ്കോപ്പുകളായിരുന്നു നമ്മുടെ മാധ്യമങ്ങള്ക്ക് കഴിഞ്ഞ അഞ്ഞെട്ടു വര്ഷക്കാലം. ചാകര തന്നെ ..പിണറായി വലതു വല്ക്കരണം(?):അനുബന്ധ കഥകള് ഫാരിസ്,സിന്ഗപ്പൂര്‍ ദുബായി ഹോട്ടലുകള് (ഏഷ്യനെറ്റ് ലുന്ഗി ലേഖകന് -ഫൈസല് ബിന് അഹമ്മദിനെ ഓര്മ്മ വരുന്നു,ദുബായി ഹോട്ടല്‍ മറന്നേക്കൂ ).അങ്ങനെ എന്തെല്ലാം സാധ്യതകള്?? അന്വേഷണാത്മകമാക്കാന്‍ ?
ഇതാ ഞങ്ങള് തെഹലക്ക പോലെ,ഫാരിസ് പിണറായിക്ക് പണം കൊടുക്കുന്ന ദൃശ്യം കാണിക്കാന് പോകുന്നു.ഒന്നും വേണ്ടാ ഫാരിസും പിണറായിയും സിന്ഗപ്പൂരില്‍,മദ്രാസില്,ഒരുമിച്ചു നില്ക്കുന്ന പടമിതാ,അല്ലെങ്കില് ഒരു റൂമോ ഹോട്ടലോ പങ്കിട്ട തെളിവിതാ, അല്ലെങ്കില്‍ ആ സു(കു)പ്രസിദ്ധമായ പിണ റ യി റോഡിലെ 2 കോടി 'മാളിക'യുടെ പടമിതാ അങ്ങനെ എന്തെങ്കിലും ഒന്ന് ഈ വളിപ്പന്‍മാര്‍ കണ്ടെത്തി പാവം ജനത്തിനെ കാണിച്ചിരുന്നെങ്കില് ഒരു വെള്ള സല്യൂട്ടെന്കിലും അടിക്കാമായിരുന്നു..ഇനിയും എത്ര സാധ്യതകള് ഉണ്ടായിരുന്നു???
ഇപ്പൊ തന്നെ ഇതാ ഓം പ്രകാശും മന്ത്രി പുത്രനും തമ്മിലുള്ള സംഭാഷണം, അതല്ലെങ്കില് അവരുടെ ഒരുമിച്ചുള്ള ഇടപാടുകള്,അതിന്റെ വീഡിയോ, രാവാകുമ്പോള്‍ ഇവന്റെയൊക്കെ ലുന്ഗി ചര്‍ച്ച വാപൊളിച്ച കണ്ടിരിക്കുന്ന പാവത്തിന് കാട്ടിക്കൊടുത്തിരുന്നെന്കില്‍ നമുകക് ്വീരവാദം പറയാമായിരുന്നു, മാധ്യമ 'ധര്മ്മത്തെ' പറ്റി.
ഇതാ കോടിക്കണക്കിനു കട്ട വൈദ്യുത മന്ത്രി ആണ് വിപ്ളവ പ്രസ്ഥാനത്തിന്റെ
അമരക്കാരനാകാന് പോകുന്നത് ,വീഎസിന്റെ പിന്തുണയോടെ എന്ന് മുഖപ്രസങ്ങ മെഴുതിയിരുന്നില്ലെന്കില്, വേണ്ടാ !!!കേരളത്തിലെ വൈദ്യുതി രംഗത്തിനു വേണ്ടി ആ മന്ത്രിയും ബോര്ഡും കൈക്കൊണ്ട നടപടികള് അങ്ങേയറ്റം പുകഴ്ത്തി എഡിറ്റോറിയല് എഴുതുകയും ചെയ്തു അന്ന് മാതൃഭൂമി.(1998
ഒക്ടോബറില് എന്നാണോര്മ്മ).അവര് തന്നെ ഇന്ന് പറയുന്ന കൊടും 'അഴിമതി'
ഇരുപത്തിനാല് മണിക്കൂറും കണ്ണ് തുറന്നിരുന്നിട്ടും അന്ന് കാണാന് പറ്റിയിള്ളെന്നതോ പോട്ടെ അഴിമാതിക്കാരനെ പ്രശംസിക്ക കൂടി ചെയ്തെങ്കില്‍ എന്ത് ഓലക്കെട മൂട്ടിലെ മാധ്യമ പ്രവര്ത്തനാ ഇവന്മാര് നടത്തുന്നത്??
അതുകൊണ്ട്, നടപ്പ് ദീനമായ മലയാള മാധ്യമ പ്രവര്ത്തനത്തെ(കച്ചോടത്തെ !!!)
ആ പാവം നവാബുമായി കൂട്ടിക്കെട്ടിയാല് തിന്നാലും,കൊന്നാലും പാപം മാറൂല്ല.

നവാബിനെയും ഈ ടൈപ്പ് ഉരുക്കളേയും ഒരുമിച്ചു ഒരു നാവുകൊണ്ടുച്ചരിച്ചാല്‍ നാക്ക് ഉടനെ കഴുകിത്തുടക്കണം .അല്ലെങ്കില്‍ വായ്നാറ്റം ദൂരവ്യാപകമാകും.

സമാസം said...

മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് ആരു പറഞ്ഞു. വീക്ഷണങ്ങള്‍ പലതായതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും അര്‍ത്ഥം തിരിഞ്ഞും മറിഞ്ഞും വരും. ഭരണകൂടങ്ങളുടെ വിരല്‍ മാധ്യമങ്ങള്‍ക്കു നേരെ നീളുന്നത് നല്ലതല്ല എന്നു മാത്രമേ പറഞ്ഞുള്ളൂ.

അതെന്താ വെള്ളെഴുത്തേ ഭരണകൂടത്തിന്റെയോ ഭരണപ്പാര്‍ട്ടിയുടെയോ വിരല്‍ മാധ്യമങ്ങള്‍ക്കു നേരെ നീണ്ടാല്‍ മാധ്യമങ്ങള്‍ക്ക് അങ്ങ് തേഞ്ഞുപോകുമോ ? പത്രങ്ങളെ നിയന്ത്രിക്കാനുള്ള ബില്ലോ അവരു വിവരങ്ങള്‍ ശേഖരിക്കുന്നതിനെ തടസ്സപ്പെടുത്താനുള്ള നിയമങ്ങളോ ഭരണകൂടം ചുട്ടെടുക്കുമ്പോഴാണ് ഈ വിലാപമെങ്കില്‍ കേള്‍ക്കാന്‍ യുക്തിയുണ്ടായേനെ (ഇതിനിടയില്‍ ചൈനയും റഷ്യയും ഉത്തരകൊറിയയുമൊക്കെ ചര്‍ച്ചയില്‍ വന്നു കേറുന്നതിന്റെയും കേറ്റുന്നതിന്റെയും ഉദ്ദേശം എന്താണെന്ന് ഊഹിക്കാം, അതുപോട്ട്) ഇന്നിപ്പോള്‍ ചില പത്രങ്ങളും ചാനലുകളും തുറന്നു വയ്ക്കുന്ന ഏത് മരൊപ്പൊട്ടനും തിരിയുന്ന കാര്യമാണ് ചില വ്യക്തികളെ കൃത്യമായി ലക്ഷ്യം വച്ചാണ് വാര്‍ത്തകള്‍ ചുട്ടെടുക്കുന്നതെന്ന്. ആ വാര്‍ത്തകളില്‍ എന്തെങ്കിലും യുക്തിയുണ്ടായിരുന്നെങ്കിലും വേണ്ടുകില്ല. ഒന്നാം പേജിലെഴുതുന്ന വാര്‍ത്തയ്ക്ക് കടകവിരുദ്ധമാണ് മൂന്നാം പേജില്. അതിന്റെ ഏഴയലോക്കം പോകാത്ത വേറൊന്ന് ഏഴാം പേജില്. വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതി ആഘോഷിച്ച വാര്‍ത്ത അങ്ങനേയങ്ങ് വിഴുങ്ങി നട്ടാല്‍ കുരുക്കാത്ത നുണ, അതും കൂട്ടമായുള്ള ആക്രോശത്തോടെ ആവര്‍ത്തിക്കുന്ന പുതിയ നമ്പര്‍ . പണ്ടിങ്ങനെയല്ലേടോ എഴുതി തകര്‍ത്തതെന്ന് അന്നത്തെ സാധനത്തിന്റെ പ്രിന്റടക്കം പ്രസിദ്ധീകരിച്ചാലും ങേഹെ, ഒരു തിരുത്താകട്ടെ ഒരു ഖേദപ്രകടനമാകട്ടെ നഹി നഹി. ലോകത്തിന്റെ സകല പ്രശ്നത്തിനും സ്വയം ജഡ്ജി ചമയുന്ന ജനാധിപത്യപുലികളി ചാനലുകളില്‍ വേറെയും. സന്ധ്യാനേരത്തെ ഒരുമണിക്കൂറില്‍ വന്നിരുന്ന്‍ വിടുവായത്തം വിളമ്പുന്നവന്മാരെ വച്ച് വിധിപറച്ചിലുകള് എസ്.എം.എസ് വോട്ടെടുപ്പുകള് ഫോട്ടോസ്റ്റാറ്റും ഫയലും കാണിച്ച് കുമ്മാട്ടിക്കളി ആഹോയ്. ഞങ്ങളു പറയുന്നത് തൊള്ളതൊടാതെ അങ്ങ് വിഴുങ്ങിക്കോ എന്ന പച്ചയായ അഹമ്മതിയാണ് ഓരോ പത്രത്തിന്റെയും തിരുനെറ്റിയില്‍ കാലത്ത് കണികാണുന്നത്. വസ്തുത എന്നത് അഞ്ചുശതമാനം. വിശകലനമെന്ന പേരില്‍ ലേഖകന്റെ വിവരക്കേടും രാഷ്ട്രീയ ബോധ്യവും മുതലാളി വിസര്‍ജ്ജിച്ച് കൊടുക്കുന്ന അജണ്ടകളും സമാസമം ചേര്‍ത്ത് എഴുതുന്ന അഭിപ്രായം ബാക്കി തൊണ്ണൂറ്റഞ്ച് ശതമാനം. ഈ ചേരുവക്കള്ളിയില്‍ ചേര്‍ക്കാന്‍ പറ്റാത്ത ഒരു വാര്‍ത്ത മലയാളം പത്രങ്ങളില്‍ കണ്ടിട്ട് നാളെത്രയായി ?

പറയുമ്പോള്‍ രണ്ടുവശവും പറയണമെന്ന് വാശിപിടിക്കുന്നില്ല. പക്ഷെ മറുപക്ഷംപറയാന്‍ ഒരുപാടുള്ളപ്പോഴും ഒരുപക്ഷം മാത്രം പറയുന്നവന്റെ രാഷ്ട്രീയവും അജണ്ടയും എന്താണെന്നതിനെപ്പറ്റി ഊഹാപോഹമുണ്ടായാല്‍ കെറുവിക്കരുത്.

un said...

"പത്രം മറിച്ച് നോക്കാതെ ഇരിക്കുകയോ ടിവി റിമോട്ട് ഉപയോഗിക്കുകയോ ചെയ്യേണ്ടത് നമ്മുടെ സെൻസിബിളിറ്റി മാത്രം."

ഇഞ്ചിപ്പെണ്ണിന്റെ ലോജികും സൊല്യൂഷനും ഗംഭീരം‍.

പേര്‍ഴ്സു മോഷ്ടിക്കുവാന്‍ പോക്കറ്റടിക്കാരന് അവകാശമുള്ളതുകൊണ്ട് ഞാന്‍ ഇനി മുതല്‍ പേഴ്സ് പോക്കറ്റിലിട്ടു നടക്കുന്നത് നിര്‍ത്തി. ഏറ്റവും സെന്‍സിബിളായി ചെയ്യാവുന്നത് അതു വീട്ടില്‍ വെച്ച് ലോക്കു ചെയ്യുക അല്ലെങ്കില്‍ പേഴ്സേ ഉപയോഗിക്കാതിരിക്കുക എന്നതാണെന്നും മനസ്സിലായി.

താങ്ക്സ്.

Anonymous said...

vellezhuthinu raashtreeyathe kurichu oru chukkum ariyilla.

marxisthil alppa swalpam pinarayisam kalarnnu pirinja palu pole irikkanam athu.

marxist budhimaanmar rashtreeyum reashtreeyum ennu parayunna sadhanam athanu.

athayathu shari ennal oru paksham maathram. athu sheriyee cheyyu -parayu .

appo aa pakshathu ninnu kelkkunathenthum sheriyakathe tharamillallo?

pinne lokathu thozhilali avane swayam thiricharinja kaalam muthal ingane karangi nadappundu valathupashha rashtreeyum aareyum kondu enthum cheyikkaan.

madhyama pravarthanam ennal manoj-brittas-babu mar cheyyum.

aa cheythikalilude evide illathavannum ullavanum thamille akalam theerum . socialist india janikkum.

Anonymous said...

"അവദൂതനെ" ingane manappoorvvam prayOgichathaaNO?
-S-

karimeen/കരിമീന്‍ said...

വാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ച് , പോലീസിന്റെ ഇടികൊണ്ട് പല്ലുകൊഴിഞ്ഞുപോയ നവാബ് രാജേന്ദ്രനെവിടെ, സഹപ്രവര്‍ത്തകയുടെ കാലിന്റെ ഇടയില്‍ കിടന്നുകൊണ്ട് സ്കൂപ്പുണ്ടാക്കുന്ന ആധുനികനെവിടെ?.
അങ്ങിനൊരു താരതമ്യം പോലും ശാന്തം പാവം.

1, ബ്ലൂസ്റ്റാര്‍ വില്പന എന്ന സ്കൂപ് ഓര്‍മയുണ്ടോ?. എവിടെപ്പോയി ഇപ്പോഴത്.
2, ചവറ ടൈറ്റാനിയം റഷ്യന്‍ കംബനിക്ക് മറിച്ചു വില്‍ക്കുന്നു എന്ന സ്കൂപ് എവിടെപ്പോയി.
3, വിമാനത്താവളത്തില്‍ നിന്ന് മഠത്തില്‍ രഘുവിനെ കടത്തിക്കൊണ്ട് പോയ മന്ത്രി പുത്രന്‍ അന്നത്തെ ദിവസം ഇന്‍ഡ്യയിലെങ്കിലും ഉണ്ടായിരുന്നോ എന്ന് ഇന്ന് പറയാത്തതെന്തേ......
ആരെക്കുറിച്ചും എന്തും എഴുതാം. ആരും ചോദിക്കില്ല. ഏതു റിസോര്‍ട്ടിലും ധൈര്യപൂരവം വ്യഭിചരിക്കാം.
എന്റെ പൊന്നു സുഹ്രുത്തുക്കളേ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥലം മാറ്റത്തിന് ലോക്കല്‍ നേതാക്കള്‍ക്ക് കൈക്കൂലി കിട്ടുന്ന കാലമൊക്കെപ്പോയി. ഇതിന്റെ അടങ്കല്‍ പത്രപുംഗവന്മാര്‍ക്കാണ്.
ഇവരെയാണ് നവാബിനോട് ഉപമിക്കുന്നത്. കഷ്ടം.

ജനയുക്തി said...

വെള്ളെഴുത്തേ നന്നായിരിക്കുന്നു,നന്നായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങള്‍.


ചിലരോട് പക്ഷേ ഇങ്ങനെയേ പറയാനൊക്കൂ.

രാഷ്ട്രീയക്കാരന്റെ 'ചുക്കും ചുണ്ണാമ്പും' ഒന്നുമറിയാതിരുന്ന ജനം മാധ്യമങ്ങളുടെ വേശ്യാവിവരണങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ച് ചിലതെങ്കിലും മനസ്സിലാക്കിയത്.അല്ലെങ്കിലിന്നും 'എസ്' ആകൃതിയുള്ള ചുക്കിനേയും വേണ്ടാത്തിടത്തിരുന്ന് 'പ്രകാശിക്കുന്ന' ചുണ്ണാമ്പിനേക്കുറിച്ചും ജനം ഒന്നുമറിയില്ലായിരുന്നു.
പൊള്ളലു സഹിക്കവയ്യാതെത്തന്നെയാണല്ലോ പാര്‍ട്ടി സെക്രട്ടറിയും,ഡിജീപിയും മുക്കിനു മുക്കിനു പത്ര സമ്മേളനം വിളിക്കുന്നത്,ഇവന്മാര്‍ക്കൊക്കെ ഊതിക്കൊടുക്കാന്‍ ചില ബുദ്ധിജീവിസ്റ്റുകളും.മാധ്യമങ്ങള്‍ക്ക് സദാചാരം വേണം പോലും!.കള്ളവെടിക്കു പോകാത്ത ആണുങ്ങളുള്ള നാട്ടില്‍ വേശ്യകളും കുറയും,ആദ്യം കഴപ്പ് (അഴിമതി/കൈക്കൂലി/അവനവനിസം) നല്ലവണ്ണം തീര്‍ന്ന വര്‍ഗ്ഗത്തില്‍ പെട്ട നേതാക്കന്മാരു രാജ്യം ഭരിക്കട്ടെ എന്നിട്ടു മതി പത്രമാധ്യമങ്ങളുടെ പാതിവ്രത്യത്തെക്കുറിച്ചു പ്രസംഗം.

dethan said...

വെള്ളെഴുത്തേ,
ലേഖനത്തിന് ടിപ്പണിയുമായി ഇറങ്ങേണ്ടി വരുന്നത് അത് എഴുതിയ ആളിന്റെ ഗതി കേടാണ് കാണിക്കുന്നത്.അഴീക്കോടിനെ അധിക്ഷേപിക്കുന്ന താങ്കള്‍,അദ്ദേഹം പലപ്പോഴും പത്രഭാഷയെ പരിഹസിച്ചു പറയാറുള്ള ഒരുദാഹരണ വാചകത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്.
"പോലീസുകാരന്റെ സഹായത്തോടെ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലാക്കി.''എന്നമട്ടിലല്ലേ താങ്കള്‍
മാറ്റൊലിയെ അഴീക്കോടുമായി ബന്ധിപ്പിച്ചിരിക്കുന്നത് ?താങ്കള്‍ സ്വന്തം രചന ഒന്നു കൂടി വായിച്ചു നോക്കുക.ഏതാണ്ട് അര നൂറ്റാണ്ടിനു മുമ്പ് ജീ ശങ്കരക്കുറുപ്പിനെതിരെ അഴീക്കോടു പ്രയോഗിച്ച ആത്മാനുകരണം എന്ന പ്രയോഗത്തെ ഓര്‍മ്മിച്ചു പറഞ്ഞാല്‍ ഒരു ആത്മപാരായണം നടത്തുക.

"അഴീക്കോടിനോട്, അതും ഒരു മാഷായിരുന്ന എഴുത്തുകാരനോട്, എനിക്കെന്തു വിരോധം?" എന്നു താങ്കള്‍ ചോദിക്കുന്നു.എന്റെ കമന്റില്‍ ഒരിടത്തും 'വിരോധം'എന്ന വാക്കില്ല.എവിടയോ ഒളിഞ്ഞിരുന്ന വിരോധം താങ്കള്‍ അറിയാതെ പുറത്തു ചാടിയതാണ്.തന്റെ ശത്രുവിന്റെ മിത്രവും തനിക്കു ശത്രു എന്ന കുയുക്തിയല്ലതെ താങ്കളുടെ
അഴീക്കോടുവിരോധത്തിനു മറ്റു കാരണമൊന്നും കാണുന്നില്ല.

"നവാബിന്റെ സാമൂഹികമായ പ്രതിബദ്ധതയെയാണോ കരുണാകരനോടൂണ്ടായിരുന്ന അടങ്ങാത്ത വിരോധത്തെയാണോ അദ്ദേഹം സഹായിച്ചിരുന്നത്."എന്ന താങ്കളുടെ ചോദ്യത്തിന് ഒരു മറു ചോദ്യമാണുള്ളത്.നവാബ് കരുണാകരന് എതിരെ മാത്രമേ പ്രതികരിച്ചിരുന്നുള്ളോ?

''സംഭവത്തെ പത്രങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന കൃത്രിമമായ ഒരു രാസവളപ്രയോഗം ഇന്നുണ്ടല്ലോ.
സംഭവം ചെറുതായിരിക്കും. പക്ഷേ ഊതി വീര്‍പ്പിച്ച് വണ്ണം വയ്പിക്കുന്ന കാലമാണിത്.അതുകൊണ്ട് നമുക്ക് യഥാര്‍ത്ഥത്തില്‍ വലുത് ഏത്, ചെറുത് ഏത് എന്ന വ്യാവര്‍ത്തനം നഷ്ടപ്പെട്ടിരിക്കുന്നു."എന്ന് അഴീക്കോട് പ്രസിംഗിച്ചത് 1993 ജനുവരിയില്‍ ആണ്.(സിപി എം ന്റെ യോഗത്തിലല്ല.)ഇതും കോടിയേരിയുടെ വാചകത്തിന്റെ മാറ്റൊലി ആണെന്ന് താങ്കള്‍ വാദിച്ചുകളയുമോ? "പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുത്" എന്നു പറയുന്നതിന്റെ ലോജിക്ക് ഇനിയും മനസ്സിലാകുന്നില്ലെങ്കില്‍ താങ്കളുടെ 'സ്നേഹ'ക്കൂടുതല്‍ കൊണ്ടാണെന്നേ പറയാനുള്ളു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കൊപ്പം കാണുന്നു എന്നതല്ലാതെ, ശതാഭിഷിക്തനായ ഒരു ജ്ഞാനഗോപുരത്തിനു മേല്‍ കാനവെള്ളം തെറുപ്പിക്കാന്‍ താങ്കളെപ്പോലുള്ളവരും ശ്രമിക്കുന്നതിന് മറ്റെന്തു കാരണമാണുള്ളത്?
-ദത്തന്‍

Anonymous said...

ee azhikodinne pollathe kooli ezhuthukar nadatthunna cultural outationnu kuda pidikkanum aallundu.

aa thamannam sdhajiykkum, OP- om prakashinum, saakshal Binish kodiyeriykkum pandu aaradahakrundayirinnu.

angane azhikodinum chilar

വെള്ളെഴുത്ത് said...

ലൈന്‍ ഓഫ് കണ്ട്രോള്‍ ! - രണ്ടു വശത്തു നിന്നുമാണ് ..
ഭൈരവന്‍ കമന്റിന്റെ അവസാനം ഹിതകരമല്ലാത്ത ജാമ്യം എടുക്കുന്നു. അതെ മനോഭാവത്തില്‍ തന്നെ കമന്റിന്റെ അവസാനം ഫ്രിവോയും ജാമ്യം എടുക്കുന്നു. നമുക്ക് പാസ്പോര്‍ട്ടുകളില്ലാതെ/ അതിന്റെ ആലഭാരങ്ങള്‍ ചുമക്കാതെ/മറ്റുള്ളവരുടെ സംശയത്തില്‍ നിന്നും കരയേറാന്‍ നിരന്തരം തെളിവിനായി അതു നീട്ടാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയിലേയ്ക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. നല്ലത്. ഈ മാധ്യമ അധികാര- നിന്ദാ- സ്തവങ്ങളില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളും അണിചേരുമെന്ന കാര്യം അധികം ആരും ഓര്‍ത്തില്ലെന്നു തോന്നുന്നു. തേജോവധങ്ങളും കള്ളവാര്‍ത്ത ചമയ്ക്കലും എല്ലാം കുത്തക/മഞ്ഞപ്പത്രങ്ങളുടെ മാത്രം തരവഴിയാണെന്ന് സാമാന്യബോധം ഉറപ്പിച്ചു വച്ചിരിക്കുകയാണോ എന്നു സംശയം തോന്നി പല കമന്റുകള്‍ കണ്ടപ്പോള്‍ . പത്രങ്ങളെ പലപാട് ഈ ബ്ലോഗില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ ആ കാര്യത്തില്‍ നമുക്ക് പക്ഷാന്തരമില്ല. മറിച്ച് മറ്റു ചില സംഗതികളാണ് ചര്‍ച്ച ചെയ്തത്. അതാവര്‍ത്തിക്കുന്നില്ല. ഫ്രിവോ.
Pobedonostsev അദ്ദേഹത്തിന്റെ കാലത്തെ ഒരു വീക്ഷണത്തെ അടയാളപ്പെടുത്തി എന്നല്ലാതെ മറ്റെന്താണ് ആ ഉദീരണത്തിലുള്ളത്? സ്വാതന്ത്ര്യത്തിനെതിരെയും ജനാധിപത്യത്തിനെതിരെയും കടുത്ത നിലപാടുകളുണ്ടായിരുന്ന മനുഷ്യനായിരുന്നു വാസിലിയേവിച്ച്. അല്ലേ? നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ റഷ്യ അങ്ങനെയായിരുന്നു. സ്റ്റാലിന്‍ തൊട്ടു തുടങ്ങുന്നവര്‍ അതറിയുന്നില്ല എന്നാണോ താങ്കള്‍ വാദിക്കുന്നത്? എങ്കില്‍ പോലും അത് ചര്‍ച്ചയ്ക്കു വിഷയമാവുന്നില്ല. കാലഘട്ടത്തിന്റെ മനോഭാവങ്ങള്‍ വ്യക്തികളില്‍ പൂത്തുലഞ്ഞ് പുഷ്കലമാവും. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേയ്ക്ക് അതിന്റെ പരാഗരേണുകള്‍ സംക്രമിക്കുകയും ചെയ്യും. ചിലപ്പോള്‍ അതു തന്നെ കുറേ നാളത്തേയ്ക്ക് സുപ്തമായി കിടന്ന് പിന്നെ ഉണര്‍ന്നെണീക്കും. ചരിത്രം.....അങ്ങനെ. ബോദ്രിയാര്‍ തീര്‍ത്തും ഒരു ഉത്തരാധുനികതയുടെ പക്ഷത്തു നിലകൊണ്ടു കൊണ്ട് കാലത്തെ വിശകലനം ചെയ്യുകയായിരുന്നില്ലേ? എന്നു വച്ചാല്‍ ആധുനികതയുടെ ചിഹ്നങ്ങളായ ഉത്പാദനം, യാഥാര്‍ത്ഥ്യം, അധികാരം, എന്നിവ ഇല്ലാതാവുകയും പകരം അനുഭവത്തിന്റെയും അനുകരണത്തിന്റെയും സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുതിയ രൂപങ്ങള്‍ ഉടലെടുക്കുകയും ചെയ്തു എന്നു വാദിക്കുകയായിരുന്നു ലക്ഷ്യം. അധികാരത്തിന്റെ മരണം എന്ന ആശയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇവിടേയ്ക്ക് ബോദ്രിയാറെ കൊണ്ടു വന്നാല്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടാവും എന്നു മനസ്സിലാവും. ചാനലുകള്‍ , തീം പാര്‍ക്കുകള്‍ , .. എങ്കിലും നമ്മുടെ സമൂഹം ഉത്തരാധുനികമായിട്ടില്ല.. (ഈ വഴിക്ക് കുറേ ആലോചിക്കാനുണ്ടെന്നു തോന്നുന്നു അതു പിന്നെ..)
ദത്താ, എഴുതിയതിനും പറഞ്ഞതിനും ടിപ്പണി വേണ്ടി വന്നാല്‍ അതു വക്താവിന്റെ ഗതികേടിനെ കാണിക്കും എന്ന താങ്കളുടെ തിയറി താങ്കളുടെ ആരാധനാപാത്രമായ അഴീക്കോടിനു പോലും സാധകമാവുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന് എന്തുമാത്രം ടിപ്പണി എഴുതുകയും പറയുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നറിയില്ലേ താങ്കള്‍ക്ക്. ആശയഗ്രഹണവും ധാരനയും തമ്മിലുള്ള പ്രശ്നമാണ് ടിപ്പണികളിലുള്ളത്.. അതുപോട്ടേ.. താങ്കള്‍ പറഞ്ഞമാതിരി ഞാന്‍ പോസ്റ്റു വായിച്ചുനോക്കി. ‘ആത്മപാരായണ’മൊന്നുമല്ല. വെറുതേ. ശരിയാണ് അങ്ങനെയും സംശയിക്കാം. എന്നാല്‍ അത്ര പ്രശ്നവുമില്ല. ഒരു നിലപാടെടുത്തുകൊണ്ടാണ് വായിക്കുന്നതെങ്കില്‍ അങ്ങ്നെ തോന്നും. ഞാന്‍ അതു തിരുത്തുന്നില്ല. എന്റെ ‘പ്രെമിസ്’ അതുമാത്രമല്ലാത്തതിനാല്‍ ‍. പക്ഷേ താഴെ അവഹേളനപരമെന്നു സംശയിക്കാന്‍ കഴിയുന്ന ഒരു വാക്യമുണ്ടായിരുന്നതു ഞാന്‍ തിരുത്തി. വിരോധം എന്ന പ്രയോഗത്തിലൂടെ എന്റെ വിരോധം പുറത്തു വന്നോ? വന്നിരിക്കും. സത്യത്തിന് എത്ര നാള്‍ ഒളിച്ചിരിക്കാന്‍ പറ്റും? :) അഴീക്കോട് നേരത്തെയും ഇതു പറഞ്ഞിട്ടുണ്ട് ശരി. എന്റെ വാദം ഇപ്പോള്‍ ,മാധ്യമസിണ്ടിക്കേറ്റിന്റെ കാലത്ത്, പിണറായി വിജയന്‍ ഇരിക്കുന്ന വേദിയില്‍ , കോടിയേരി മാധ്യമങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടിയ ശുഭ മുഹൂര്‍ത്തത്തില്‍ .. അങ്ങനെ ചിലതാണ്.. അതൊരു നെറ്റിചുളിവായി ഞാന്‍ അവതരിപ്പിച്ചതാണ് എനിക്കു സംശയിക്കാം എന്നതു പോലെ ആര്‍ക്കും അങ്ങനെയല്ലെന്നും വിശ്വസിക്കാം. അതല്ലേ കമന്റുകളിലും തെളിയുന്നത്.
ഇതു കാനവെള്ളം തെറിപ്പിക്കലൊന്നുമല്ല സുഹൃത്തേ, ഒരു ബ്ലോഗ് കൂവിയിട്ടാണോ നേരം വെളുക്കുന്നത്? മലയാളസാഹിത്യവിമര്‍ശത്തിലെയും ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവിലെയും ചില പരാമര്‍ശങ്ങള്‍ കൂടി ഈ പോസ്റ്റില്‍ ഉണ്ടായിരുന്നു. വിഷയം മാറിയതായി സംശയിക്കും എന്നു വച്ച് അതു പൂര്‍ണ്ണമായി ഒഴിവാക്കിയതാണ്. അതു കൂടി ഉണ്ടായിരുന്നെങ്കില്‍ പപ്പടം കാച്ചുന്ന കമ്പികൊണ്ട് എന്നെ കുത്തിയേനെയല്ലോ ദത്താ....
മാധ്യമത്തിലെ ഒരു ലേഖനത്തില്‍ ആരോ “കാനവെള്ളം” തെറിപ്പിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞു അഴീക്കോട് ദേശാഭിമാനിയില്‍ മുക്കാല്‍ പേജ് എഴുതി നിറച്ചിട്ടുണ്ട്. മുഴുവന്‍ ആത്മകഥയാണ്. വായിച്ചു കാണും അല്ലേ.

dethan said...

വെള്ളെഴുത്തേ,
അഴീക്കോടും മറ്റു പ്രാമാണികരായ എഴുത്തുകാരും ടിപ്പണി ചേര്‍ത്തിട്ടുള്ളത് ലേഖനങ്ങളോടൊപ്പമാണ്.അല്ലാതെ
വായനക്കാരന്‍ സംശയം പ്രകടിപ്പിക്കുമ്പോഴല്ല.
ഞാന്‍ ദേശാഭിമാനി കാണാറില്ല.അതുകൊണ്ട് താങ്കള്‍ പറഞ്ഞ അദ്ദേഹത്തിന്റെ"മുക്കാല്‍ പേജ് ആത്മ കഥ"
വായിക്കാന്‍ കഴിഞ്ഞില്ല.വായിച്ചിരുന്നെങ്കില്‍, "കാനവെള്ള" പ്രയോഗം ഒഴിവാക്കുമായിരുന്നു.പകരം എന്തെല്ലാം കിടക്കുന്നു.
പിന്നെ : പപ്പടക്കോലും വാരിക്കുന്തവും തോക്കും പലതരം കത്തികളും ഒന്നും താങ്കളെ പോലെ എനിക്കു വശമില്ല സുഹൃത്തേ.
-ദത്തന്‍

The Prophet Of Frivolity said...

ചിലത് മറക്കാതിരിക്കുക എന്ന ഒരു പ്രശ്നം എനിക്കുണ്ട്. അതിലൊന്ന് പാഠപുസ്തകചര്‍ച്ച രണ്ടാം ദിവസം വെള്ളെഴുത്തിന്റെ ചില പരാമര്‍ശങ്ങളും, അതിനെത്തുടര്‍ന്ന് നളന്‍ നടത്തിയ അഭിപ്രായങ്ങളുമാണ്. അതിന്റെ ചുരുക്കമിതാണ്. കേരളത്തില്‍ ഇടതുപക്ഷം മത-ദൈവനിഷേധിയായ പുസ്തകമിറക്കുക വഴി ജനാധിപത്യത്തിന്നും, പ്ലൂരലിസത്തിനുമെതിരായി ഭരണഘടനാവിരുദ്ധമായ ഒരു കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം നടപ്പിലാക്കുമെന്ന ഭീതി ഉണ്ടാക്കുന്നു. അത്തരമൊരു സംശയം പലരിലും ഉണ്ടാവുന്നുണ്ട്. ഇതിനോടടുത്തായിരുന്നു വിഷയം.
വെള്ളെഴുത്ത് നേരിട്ട് എഴുതുന്നില്ലെങ്കിലും (നേരിട്ടെഴുതിയില്ലെങ്കിലും സൂചനയ്ക്ക് ലക്ഷ്യങ്ങള്‍ ഇല്ലാതാവുന്നില്ല - We live in a world in which Freud lived and theorized.)ഈ പോസ്റ്റിലും ആ തീസീസ് നീളത്തിലും കുറുകെയും പായുന്നുണ്ട്.(ഈ തീസീസ് എന്നത് പണ്ട് മാര്‍ക്സും ഏംഗത്സും നടത്തിയ പ്രവചനത്തെയും കവച്ചുവെക്കും - അതായത് ഇംഗ്ലണ്ടിലാണ് സോഷ്യലിസം വരുക എന്ന പ്രവചനം. കാലം മാറി. We live in a Post-Jared Diamondian World.) അതുകൊണ്ടാണ് പ്രീ-സ്റ്റാലിനിസ്റ്റ് റഷ്യയിലെയും, മാങ്ങാത്തൊലി ലിബറല്‍ രാജ്യത്തെയും ഉദാഹരണം ഈ ലേഖനത്തില്‍ സാദ്ധ്യമല്ലാതാവുന്നത്.
പോസ്റ്റ്-മോഡേണിസം പോയിട്ട് മോഡേണിസം നമ്മുടെ നാട്ടില്‍ വന്നെന്ന് എനിക്ക് തോന്നീട്ടില്ല. പകുതിവരി കവിതയും, ഒന്നും മനസിലാവാത്ത പെയിന്റിങ്ങുമാണ് ആധുനികതെയെങ്കില്‍ ഒന്നും ചെയ്യാനാവില്ല. പോസ്റ്റ്-മോഡേണിസം എവിടെയെങ്കിലും വന്നോ എന്ന തര്‍ക്കം തീര്‍ന്നോ ആവോ. അതുകൊണ്ടാണ് അതുവിട്ട് ബൌമാന്റെ ‘ദ്രവനവലോകം(Fluid modern)' എന്ന് മുകളിലെ കമന്റില്‍ എഴുതിയത്.
ദത്തന്‍ പറയുന്നപോലെ താങ്കളുടെ അഴീക്കോടിനോടുള്ള നിലപാട് ‘ശത്രുവിന്റെ മിത്രം ശത്രു’ എന്നതാണെന്ന് തോന്നുന്നില്ല. ഈ ലേഖനത്തിന്റെ തീസീസിന്ന് ഒരു ‘ഭീകരത‘വരണമെങ്കില്‍ അഴീക്കോടുപോലും ഇങ്ങനെ പറയുന്നു എന്ന് പറയണം.

ലോംഗ് സൈറ്റ് said...

വെള്ളെഴുത്തേ...........പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ജയരാജന്മാരോ മൈക്കിനുമുന്നില്‍ നടത്തുന്ന കണ്ഠക്ഷോഭം കണ്ട് വെറളി പിടിക്കുന്നവര്‍ വലിയ വാളു വരുന്ന വഴികാണാതെ കത്തിയുടെ വളവു നൂക്കാനിറങ്ങിയിരിക്കുന്നതു കാണുമ്പോള്‍ ചിരിയല്ല സഹതാപമാണു വരുന്നത്. അക്ഷരങ്ങള്‍ക്ക് വിലങ്ങിട്ട പാരമ്പര്യം ആര്‍ക്കാണ് ഈ മഹാരാജ്യത്തെന്ന് ഓര്‍ക്കുന്നതിനൊപ്പം വായിക്കാന്‍ ഇതാ ഒരു പുതിയ വാര്‍ത്ത :

A day after Prime Minister Manmohan Singh told reporters that media reports were painting an inaccurate picture of conditions along the India-China border, the government moved swiftly to scotch swirling rumours about military incursions, shooting incidents and even imminent conflict along the Line of Actual Control......
....And, in an indication of how seriously the government is taking the recent scare-mongering, the Union Home Ministry has decided to file an FIR against the two Times of India reporters who filed a story claiming Indian soldiers had been injured in firing by the Chinese.........
..........“We have taken this story very seriously. We are going ahead with our decision to take criminal action against the two reporters and we will soon file an FIR. They have quoted some highly placed intelligence source in their story. Let them appear before the court and tell who is this source who gave them information,” top sources in the Home Ministry said on Saturday........


ഇതൊന്നും കാണല്ലേ വെള്ളെഴുത്തേ. ഷോര്‍ട്ട് സൈറ്റെന്ന്‍ പുതിയ ടാഗ് ലൈന്‍ അന്വര്‍ത്ഥമാകുന്നുണ്ട്. വിപ്ലവാശംസകള്‍ !!!!!!

Anonymous said...

മുകളിലെ ലോംഗ് സൈറ്റ് സാറേ ,
വെളള മാഷ്‌ ഇന്ത്യക്കാരനല്ല, കേരളീയനുമല്ല,കണ്ണൂരിനടുത്ത് മാവിലായി എന്നൊരു മഹാരജ്യമുണ്ട്. അവിടുത്തെ ഗുരുതരമായ മാധ്യമസ്വാതന്ത്ര പ്രശ്നങ്ങളും ഭവിഷ്യത്തുമൊക്കെയാ ടിയാന്‍ ലേഹനത്തിലൂടെ ഉരുക്കഴിച്ച്ചു സവിസ്തരം പ്രദിപാദിച്ചത്.പിന്നെ മുകളിലെ ലിങ്കില്‍ കൊടുത്ത ശ്യാമള ഭൂവില്‍ അഴീകൊടുണ്ടോ?ഉളളതു,വരാണസിയും,കാശിയും അമേത്തിയും കബീറും തുളസീദാസും പ്രേം ചന്ദും അലൂമിനിയം പട്ടേല്മൊക്കെയല്ലേ

ഓഫ് : ടൈംസ്‌ ഓഫ് ഇന്ത്യ എതു നാട്ടിലെ പത്രാ ?

ജനശക്തി said...

പുലിയോ പൂച്ചയോ?

Inji Pennu said...

un,
ലോജിക്ക് മനസ്സിലാവാത്തതിന്റേയോ മനസ്സിലാക്കാൻ ശ്രമിക്കാത്തതിന്റേയോ പ്രശ്നങ്ങളാണിവ. അല്ലെങ്കിൽ അത്രയും നിസ്സാരവൽക്കരിച്ച് കാണുവാൻ മാത്രം അന്ധത ഉണ്ടെന്ന് തോന്നുന്നില്ല.

സിസ്റ്റർ സ്റ്റെഫിയുടെ വീഡിയോ കാര്യം വെച്ചിട്ടാണ് അത് പറഞ്ഞത്. അത് കയ്യിൽ കിട്ടിയാൽ അത് ട്രാൻസ്മിറ്റ് ചെയ്യരുത് എന്നുള്ളത് ഒരാളോടും പറയാൻ പറ്റില്ല. ന്യൂയോർക്ക് ടൈംസിൽ വരെ നല്ല ക്ലീനായി മോണിക്കാ ലെവിൻസ്കി-ക്ലിന്റൺ ബന്ധം വന്നതാണ് വിത് എക്സ്ര്യൂഷ്യേറ്റിങ്ങ് ഡീറ്റേയിത്സ്.
എന്തിനു? ദേ ആർ റിപ്പോർട്ടിങ്ങ്. അത് ചെയ്യരുത് എന്ന് ഒന്നോ രണ്ടോ പത്രങ്ങൾ തീരുമാനിച്ചുള്ളൂ. അത് അവരുടെ എഡിറ്റോറിയൽ ബോർഡ് തീരുമാനം മാത്രം. അല്ലാതെ എല്ലാർക്കും എൻ.പി.ആർ നിലവാരം മാത്രമാവാൻ സാധിക്കില്ല. you have a choice. either watch only NPR. choice is what is important.

അല്ലാതെ അത് ചെയ്യാനേ പാടില്ല എന്ന് പറയുന്നത് സെൻസർഷിപ്പ് ആണ്. അത് മനസ്സിലാക്കാനുള്ള സെൻസ് വേണം എന്നാണ് ഉദ്ദേശിച്ചത്. ഇന്റർനെറ്റിൽ പോൺ ഉണ്ടെന്ന് കരുതി അതു ആരും കാണാനേ പാടില്ല എന്നതും യൂസ് യുവർ സെൻസിബിളിറ്റി എന്നതും ഉള്ള വ്യത്യാസം. സം ന്യൂസ് ആർ ഡെഫനിറ്റിലി പോൺ. ഈ ലിബേർട്ടി എന്ന് പറയുന്നത് നമ്മുടെ ആവശ്യത്തിനു മാത്രമുള്ള സാധനമല്ല.

മീഡിയ ലിബേർട്ടി എന്തെന്ന് മനസ്സിലാക്കാൻ കുറച്ചധികം ബുദ്ധിമുട്ടാണ്. നോർത് ഈസ്റ്റിലെ ഒറ്റ വാർത്തയും നമ്മൾ അറിയാതെ ഇരിക്കുന്നതും, മണിപ്പൂരിലെ മാസ് റേപ്പും, കാശ്മീരിൽ ഇന്ത്യൻ ഗവണ്മെന്റ് കാണിക്കുന്നതും ഒക്കെ അറിയാതെ ഇരിക്കുന്നതിന്റെ പിന്നിലെ അധികാരവും മീഡിയക്ക് അവിടെയുള്ള റിപ്പോർട്ടിങ്ങ് സ്വാതന്ത്ര്യവും എങ്ങിനെ നശിച്ചു തുടങ്ങി എന്നറിയാനും ഒക്കെ ഒന്നു മനസ്സിലാക്കിയാൽ എന്താണ് ലിബേർട്ടി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവും.

ഇപ്പോൾ ചൈനീസ് അതിർത്തിയിൽ റിപ്പോർട്ടിങ്ങ് നടത്തിയവർക്കെതിരെ ക്രിമിനൽ കുറ്റവും ഫയൽ ചെയ്യാൻ ഒരുങ്ങന്നതും ഒന്നും നിസ്സാര കാര്യങ്ങളല്ല.

അല്ലാതെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി പറഞ്ഞതുപോലെ ആദ്യം അങ്ങിനെ എന്തെങ്കിലും കിട്ടിയാൽ പോലീസിനു കാണിച്ചാൽ പോരേയെങ്കിൽ, മാദ്ധ്യമ പ്രവർത്തകരെ പോലീസിൽ എടുത്താൽ പോരേ എന്ന് ചോദിക്കേണ്ടി വരും.

മഹേശ്വതാ ദേവി കേരളത്തിൽ വന്നപ്പോൾ പറഞ്ഞതാണ്, ബംഗാളിൽ സർക്കാർ അധികാര മുഷ്ക്ക് കാണിച്ചപ്പോൾ സംസ്കാരിക നായകർ എല്ലാം റോഡിലിറങ്ങി സർക്കാരിനെതിരെ മുഷ്ടി ചുരുട്ടി. കേരളത്തിൽ അങ്ങിനെയൊന്നു ഉണ്ടായില്ലല്ലോ ഉണ്ടാവുന്നില്ലല്ലോ എന്ന്. എങ്ങിനെ ഉണ്ടാവും? സോ കോൾഡ് ഗ്രൂപ്പുകളിൽ ഒതുങ്ങിയിരിക്കാനും അതു വഴി സ്വന്തം പുസ്തകങ്ങൾ വിറ്റഴിയാനും പൊന്നാട അണിയാനും മാത്രമേ നമ്മുടെ സംസ്കാരിക നായകന്മാർ സുകുമാർ അഴിക്കോട് മുതൽ ലീഡ് ചെയ്യുന്ന ടീമിനു അറിയുള്ളൂ. അല്ലാത്തവരെ ഒതുക്കാൻ കുറേ നന്നായി നാളായി കേരള രാഷ്ട്രീയത്തിനു അറിയാം.

(ഇനി ഇതൊക്കെ പറഞ്ഞതിന്റെ അർത്ഥം/ ലോജിക്ക് പത്രത്തിനു എന്തു തോന്ന്യസവും ചെയ്യാൻ ആവുമോ എന്നാണ് പിന്നേയും വായിക്കുന്നതെങ്കിൽ സുല്ല്! )

ബീക്കു മാത്രെ..:) said...

പഷ്ട്..ഉന്‍ ന്റെ യെടവാട് തീര്‍ന്ന്..:)

ന്യൂയോര്‍ക്ക് ടൈംസീ ബന്ന് കയിഞ്ഞാ പിന്നെ ശോദ്യങ്ങളില്ല. മ്മടെ മാതൃകേണ് (തേങ്ങേണ്). ശെല കാര്യങ്ങള് വിയുങ്ങകയും ശെല കാര്യങ്ങളില്‍ കഥേണ്ടാക്കുകേം ശെയ്യണത് യേത് ദുനിയാവിലെ മാധമശ്വാതന്ത്ര്യാന്ന് പറഞ്ഞ് തരീന്ന്. ങ്ങ റിപ്പോര്‍ട്ട് ശെയ്യണൊണ്ടേങ്കി മുയ്മനും റിപ്പോര്‍ട്ട് ശെയ്യ്‍..ങ്ങടെ കൂടേള്ളോര്‍ടെ കാര്യം ബരുമ്പോ മിയുങ്ങാണ്ടിരുന്നാ മതീന്ന്. ലോശിക്ക് പുടി കിട്ടിയാ?

ലോംഗ് സൈറ്റ് ബലാല് പറഞ്ഞത് തന്നെ പുള്ളേ കാര്യം..വാള് നോര്‍ത്തീസ്റ്റിലും കാശ്മീരിലും ദിപ്പോ ചൈനാ ബിഷയത്തിലും ബരണ്. അത് കാണാന്‍ കണ്ണില്ലാണ്ട് കത്തീന്റെ ബളവ് നീര്‍ത്താന്‍ നോക്കണതീന്റെ ലോശിക്കാണ് പുള്ളേ പിടി കിട്ടാണ്ട് പോണത്. ങ്ങ ഒന്ന് ബിവരിച്ച് തരീന്ന്..

ബംഗാളിള് ശര്‍ക്കാരിന്റ് ഫാഗത്ത് ശരീണ്ട്ന്ന് പറഞ്ഞാ ഓന്റെ സാംസ്കാരിക നായകത്വം ഇല്ലാണ്ടാവുംന്നാ? നെരവധിപ്പെര് ശര്‍ക്കാരിന്റെ ഫാ‍ഗത്ത് ശറീണ്ടെന്ന് ബിശ്വസിച്ചോര്ണ്ടാര്‍ന്നു..അത് കാണാന്‍ കയ്യൂ‍ലാ? മഹാശ്വേതാ ദേവിക്ക് കച്ചിരാഷ്ട്രീയത്തിന്റെ അസുകം ഒണ്ടോന്ന് തെരക്കീട്ട് മത്യാര്‍ന്നു അതെയുതല്ന്ന് മ്മടെ പൊട്ടപുത്തിക്കൊരു തോന്നല് ..യെന്തരു പറഞ്ഞാലും വംഗാളിലോട്ടൊരു ഓട്ടാണ് പുള്ളേര്. അല്ലേ തന്നെ അബടെ അഭയാര്‍ത്തീന്റെ പ്രശ്നാണ്.അതിന്റെ കൂടെ ങ്ങളിങ്ങനെ യെടക്കടക്ക് ഓടിശ്ശെന്നാ ഓര്‍ടെ കാര്യം കയിച്ചിലാവൂല്ലേ പുള്ളേ?

ദേ സൊതന്ത്രന്മാരായ സാംസ്കാരിക നായകന്മാര്ടെ ഒര് ബാര്‍ത്ത

“കോഴിക്കോട്‌: പുരോഗമന കലാസാഹിത്യ സംഘത്തിനു ബദലായി എഴുത്തുകാരുടെ സംഘടന നിലവില്‍ വരുന്നു. 'ഡെമോക്രാറ്റിക്‌ റൈറ്റേഴ്‌സ്‌ ഗില്‍ഡ്‌' എന്ന സംഘടന തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ കോഴിക്കോട്‌ മലബാര്‍ പാലസില്‍ എഴുത്തുകാരനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ശശിതരൂര്‍ ഉദ്‌ഘാടനം ചെയ്യും. യു.കെ.കുമാരന്‍, ടി.പി.രാജീവന്‍, പി.കെ.പാറക്കടവ്‌,ബാലചന്ദ്രന്‍ വടക്കേടത്ത്‌, പ്രൊഫ.മുഹമ്മദ്‌ അഹമ്മദ്‌, ഡോ.പി.വി.കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.“

യെല്ലാം ശൊതന്ത്രന്മാരു തന്നെ. ബല്യ പുള്ളികള്..

സുല്ല് പറഞ്ഞിരിക്ക്ണ്...ങ്ങ ദ് ബായിച്ചാലും ഇല്ലേലും..

Anonymous said...

ഈ ലോജിക്ക്,ലോജിക്ക് ന്നു വച്ചാ എന്താന്നു മനസ്സിലായോ ?ലോജിക്ക് ഫീകര രൂപം പ്രാപിച്ചു മുടിഞ്ഞ ഗ്ളാമര്‍ കാട്ടുന്നത് മാവിലായിലും ബംഗാളിലുമാ.
പിന്നെ ചോയ്സ്‌.അതിപ്പോ നമ്മുടെ കമ്പി പടം തിയെറ്ററുകളില്‍ കാണിച്ചാല് പോലീസ് വന്നു ഒരു റെയ്ഡ് പ്രഹസനം നടത്തുമായിരുന്നു,അതിന്റെ ഒരാവശ്യവുമില്ല. തൊട്ടപ്പുറത്ത് 'കുടുംബ'ചിത്രങ്ങള്‍ കാണിക്കാന്‍ തിയെറ്റരില്ലേ.അവിടെ പോവെണ്ടാവര്‍ അവിടെ പോട്ടെ.ഇനി ഇപ്പൊ ആ കമ്പികള്‍ നേരിട്ട് നെറ്റിലോ(ഏഷ്യ!!) വിഷനിലോ(ഇന്ത്യാ!!) ന്യ‌ൂസിലോ ലൈവ്‌ ആക്കിയാ അതിനു യമണ്ടന്‍ റേറ്റിംഗ് കിട്ടും ്. അത് ചെയ്യാനേ പാടില്ല എന്ന് പറയുന്നത് സെൻസർഷിപ്പ് ആണ്.ഈ ലിബേർട്ടി എന്ന് പറയുന്നത് നമ്മുടെ ആവശ്യത്തിനു മാത്രമുള്ള സാധനമല്ല. കുട്ടികളും കുടുംബവുമൊക്കെ ഒള്ളവര് അതങ്ങ ഒഫാക്കിയാ പോരെ, പൊട്ടന്മാരെ റിമോര്‍ട്ട് കയ്യിലില്ലേ.
മീഡിയ ലിബേർട്ടി എന്തെന്ന് മനസ്സിലാക്കാൻ കുറച്ചധികം ബുദ്ധിമുട്ടാണ്.നോക്കൂ,ആ അഹമ്മദിന്റെ ഹജ്ജ് മുക്കല് തന്നെ ഐ.ബീ എന് എന്ന വടക്കന്‍ ചാനലാ പുറത്തു വിട്ടത്, അതൊക്കെ മലയാള മാധ്യമങ്ങള്‍ക്ക് കിട്ടാന്‍ എന്തെല്ലാം "മാധ്യമ സ്വതന്ത്ര പ്രശ്നങ്ങളെന്നോ".വന്‍കിട മരാമത്ത് contractorsമായി ബന്ധപ്പെട്ട മുനീരു വണ്ടി ചെക്ക് കേസും അങ്ങന്നെ.വല്യ വിഷമാ കേട്ടോ വാര്‍ത്ത സംഘടിപ്പിക്കാന്‍. ഇപ്പൊ തന്നെ കാര്‍ത്തികേയനെ "കോടതി പറഞ്ഞു" സീബീ ഐക്കള് ചോദ്യം ചെയ്യുന്നത് കിട്ടാന്‍ 'സൊര്‍സ്‌' തന്നെ ഇല്ലാ, മാധ്യമ സ്വാതന്ത്രത്തിന്റെ ഓരോ പ്രശ്നങ്ങളെ..
കേരളത്തിന്റെ ആഭ്യന്തര മന്ത്രി പറഞ്ഞതുപോലെ ആദ്യം അങ്ങിനെ എന്തെങ്കിലും കിട്ടിയാൽ പോലീസിനു കാണിച്ചാൽ പോരേയെങ്കിൽ, മാദ്ധ്യമ ക്കാരെ കേരളാ പോലീസ് എത്റെടുത്താ പോരെ, പക്ഷെ മുല്ലപ്പള്ളിയുറെ ആഫ്യന്ദരം ്‍ ടൈംസ്‌ ഓഫ് ഇന്ത്യക്കാരനെ പൊക്കാന്‍ പോകുന്നത് ഒന്ന് ഉമ്മ കൊടുത്തു, ഇഫ്താര്‍ കൊടുത്തു വിടാനാ കേട്ടോ...ഇനിയാ പഹയന്‍ കൊടിയെരിയാണോ മുല്ലപ്പള്ളിയുടെ ബോസ്സ് എന്ന് ഞാന്‍ ന്യൂയോക്ക് ടൈംസില്‍ ഒന്ന് വിളിച്ചു ചോയ്ക്കട്ടെ, ജസ്റ്റ്‌ വെയ്റ്റ്.
മാവിലായിലൊരു അഴീക്കോടും, ബംഗാളിലൊരു മഹാശ്വേതാ ദെവിയുമെന്കിലുമുണ്ട്.ആ പശു beltല്‍ ആരുണ്ട്‌.ഉണ്ടായിരുന്നവരെയൊക്കെ ഫാരതരാഷ്ട്രീയം "ഒതുക്കി'യില്ലേ..മാധ്യമാക്കാര്ടെ ആ പ്രതിസന്ധി കൂടി കാണാന്‍ സെന്സുണ്ടാവണം,സെന്സിബിളിറ്റി യുണ്ടാകണം.

വെള്ളെഴുത്ത് said...

കമന്റുകള്‍ പറഞ്ഞു പറഞ്ഞവസാനം എന്താക്കി? അപ്പോള്‍ അങ്ങനെ. പോസ്റ്റു മാത്രമല്ല കമന്റുകളും ചേര്‍ത്തു വയ്ക്കുമ്പോള്‍ ഒരു സമഗ്ര ചിത്രം കിട്ടുന്നുണ്ടെങ്കില്‍ അതു നല്ലതാണ്. ഏകപക്ഷീയമായിപ്പോയെന്നോ കണ്ണിനു മഞ്ഞളിപ്പു ബാധിച്ചിരിക്കുന്നെന്നോ ഉള്ള മുറവിളിയ്ക്ക് അതല്ലേ പരിഹാരം. കലാകാലങ്ങളില്‍ നമ്മുടെ മാദ്ധ്യമങ്ങളൊക്കെ തരവഴി കാട്ടിയിട്ടുണ്ട്. പക്ഷേ അത് ഒരു ഭരണകൂടത്തിന് - അതാരുടെ ആയാലും- മാധ്യമങ്ങളുടെ മേല്‍ കുതിരകയറാനും അവറ്റകളുടെ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടാനുമുള്ള ചരക്കായി തീരേണ്ടതില്ല. ഭരണകൂടങ്ങള്‍ക്ക് എന്തുമാകാമെന്ന വ്യവസ്ഥയ്ക്ക് പരവതാനി വിരിച്ചുകൊടുക്കുകയായിരിക്കും നമ്മളപ്പോള്‍ . അതിന്റെ ലക്ഷണങ്ങളിലൊന്നായി വേണം സാംസ്കാരികപ്രവര്‍ത്തകരുടെ കുഴലൂത്തുകളെ കാണാന്‍. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് നിരവധി പ്രാവശ്യം തെളിയിച്ചത് മാധ്യമങ്ങളാണ്. അപ്പോള്‍ തെളിവുണ്ടാക്കാന്‍ നടക്കരുതെന്ന് ഒരാള്‍ ലോഹ്യം പറയുന്നത് ഏതു നിലയ്ക്കാണെന്നാണ് ചോദിച്ചത്? .കമന്റുകളെല്ലാം കൂട്ടി വായിക്കുന്നിടത്തു നിന്നും കിട്ടും ഉത്തരങ്ങള്‍ . അത്രയും മതി തത്കാലം.

Anonymous said...

"അതിന്റെ ലക്ഷണങ്ങളിലൊന്നായി വേണം സാംസ്കാരികപ്രവര്‍ത്തകരുടെ കുഴലൂത്തുകളെ കാണാന്‍. "

വെള്ള കുഴല്‍ ഊതൂല്ലാന്നു തീരുമാനിച്ച്ചി രിക്കുന്നു.ടൈംസ്‌ ഓഫ് ഇന്ത്യക്കെതിരെ, മുല്ലപ്പള്ളി,ചിദംബരം ആഭ്യന്ദരം തെളിവ് ചോദിച്ചതിനു എതിരെ താങ്കള് ടെ പോസ്റ്റ് കണ്ടു ബോധിച്ചു !!!
ഊതുമ്പോ ഒരു "സൈഡ് വലിവ്‌" ഉണ്ടല്ലേ.പ്രായായില്ലേ,വെള്ളക്കുള്ള ആ ഒരു വലിവ് മാത്രേ അഴീക്കൊടിനുമുള്ളൂ.വിട്ടേക്കെന്നെ.

"അപ്പോള്‍ തെളിവുണ്ടാക്കാന്‍ നടക്കരുതെന്ന് ഒരാള്‍ ലോഹ്യം പറയുന്നത് ഏതു നിലയ്ക്കാണെന്നാണ് ചോദിച്ചത്? ."
അതു തന്നെയാണ് ചോദിച്ചത്. വടക്ക് ഭരണ പ്രമാണിമാരെല്ലാം ചൈനാ പ്രശ്നത്തില്‍ 'തെളിവ്' ചോദിച്ചപ്പോ, ഓ അവിടെ കത്തിയില്ലാ, എസ് ഇല്ലാ, അഴീക്കൊടില്ലാ, ലെഹനമില്ലാ, വിവാദമില്ലാ, ചര്‍ച്ച്ചയില്ലാ....