September 9, 2009

ആഭിചാരങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും



അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മകളുടെ അത്രമോശമല്ലാതുള്ള ആഢംബരക്കല്യാണം. എല്ലാം കണക്കിനുണ്ട്. മുകളിലത്തെ വട്ടിയില്‍ നിന്ന് യന്ത്രസംവിധാനം മുഖേന പൊഴിയുന്ന തോവാളപ്പൂക്കളുള്‍പ്പടെ. താലിക്കെട്ടിന്റെ സമയമായപ്പോള്‍ അതുവരെ ഹാളിലും ഊട്ടു പുരയിലും സ്റ്റേജിന്റെ കോണിലുമൊക്കെ ലൈറ്റു തെളിച്ചും മിന്നിച്ചും കളിച്ചുകൊണ്ടിരുന്ന ഛായാഗ്രാഹകക്കൂട്ടങ്ങള്‍ പെട്ടെന്ന് അണിനിരന്ന് വധൂവരന്മാരെ രണ്ടായിരത്തിലധികം വരുന്ന കാണികളില്‍ നിന്നു മറച്ചു. സ്വന്തം പിന്നാമ്പുറങ്ങള്‍ കാട്ടിക്കൊടുത്തുകൊണ്ട്. ബന്ധുസ്വന്തുക്കളായ കാണികള്‍ വലിഞ്ഞുകേറിവന്നവിടെ ഇരുന്നതല്ല. സ്വന്തം മകളും മകനും ‘വിശ്വാസത്തിനു കോട്ടം വരുത്താതെ’ (വിശ്വാസമാണ് എല്ലാം എന്നാണ് കല്യാണ്‍ ജ്വലറിയുടെ പുതിയ പരസ്യം പറയുന്നത്. ഒളിച്ചോടിപ്പോവാന്‍ തീരുമാനിച്ച പെണ്ണ് വഴിമദ്ധ്യേ മനം മാറി അച്ഛന്റെയടുത്തേയ്ക്ക് തിരിച്ചു വരുന്നതാണ് സംഭവം. കാമുകനോടൊപ്പം ഓടിപ്പോയാല്‍ വിവാഹങ്ങളെവിടെ? ജ്വലറികള്‍ എന്തിന് ? കല്യാണപ്പട്ടുകള്‍ വാങ്ങും..? വയ്യ ചേട്ടാ വയ്യ.. റിസ്കെടുക്കാന്‍ വയ്യ.. വിശ്വാസമാണ് എല്ലാം! കൂട്ടത്തില്‍ പറയട്ടെ, 6787 കോടിയാണ്, പ്രതിവര്‍ഷം അനുസരണയുള്ള മക്കളുടെ കല്യാണത്തിനായി കേരളത്തില്‍ ചെലവഴിക്കപ്പെട്ടുന്ന തുക) താലി ചാര്‍ത്തി സമൂഹത്തിനു മാതൃയാകുന്നതുകാണാന്‍ അവരവരുടെ അച്ഛനമ്മമാര്‍ ക്ഷണിച്ചു കൊണ്ടിരുത്തിയതാണ്. എന്നിട്ട് വല്ലതും കണ്ടോ? ഫോട്ടോഗ്രാഫര്‍മാരുടെ.....! ഇത്രയൊക്കെ സന്നാഹങ്ങളോടെ നടത്തുന്ന വിവാഹങ്ങളില്‍ ക്ഷണിച്ചു വരുത്തിയിരുത്തിയിട്ട് അവര്‍ക്ക് ഇങ്ങനെ വല്ലവരുടെയും പിന്നാമ്പുറം കാട്ടിക്കൊടുക്കുന്ന പരിപാടി ഒരു അപമര്യാദയാണെന്ന് വേദിയില്‍ കയറി ‘അതു ചെയ്.. ഇതു ചെയ് ..’ എന്നു പറഞ്ഞ് മേക്കപ്പും സഭാകമ്പവും കൊണ്ടു വീര്‍പ്പുമുട്ടുന്ന പെണ്ണിനെക്കൊണ്ട് ‘ക്ഷ ഢ ണ്ണ’ തുടങ്ങിയവ വരപ്പിക്കുന്ന കാരണവന്മാര്‍ക്കു പോലും തോന്നില്ല.

അതിനേക്കാള്‍ പ്രധാനം രണ്ടായിരത്തോളം വരുന്ന പ്രബുദ്ധജനാവലി വന്നിരിക്കുന്നതെന്തിനാണോ ആ ഉദ്ദേശ്യത്തെ മറച്ചു നില്‍ക്കാന്‍ ഛായാഗ്രാഹകപ്രഭൃതികള്‍ക്ക് ഒരു കൂച്ചവും ഇല്ലെന്നതിലാണ്. ആ കൂസലില്ലായ്മയെ അംഗീകരിച്ചു കൊടുത്തുകൊണ്ടാണ് തള്ളിയും തിക്കിയും സദ്യ ഉണ്ടിട്ട് നേരത്തെ ബഹുജനം വീടു പറ്റിയത്. വന്നതെന്തിനോ അതു നടന്നു, ഇനിയെന്തോന്ന് എന്ന മട്ട്. അപമാനങ്ങളില്‍ മനസ്സുനോവാതെ കൂട്ടത്തോടെ പങ്കെടുക്കുന്ന ആചാരങ്ങളാണ് കേരളത്തിന്റെ സമകാല നാള്‍വഴി ചരിത്രങ്ങളെ ധന്യമാക്കുന്നത്. ഏതു മേഖലയെടുത്താലും. അങ്ങനെ ജനത്തെ കൂട്ടത്തോടെ അപമാനിക്കുന്നതില്‍ കൂസലില്ലായ്മ വളര്‍ന്ന് തഴച്ച് കുറ്റിയും കായും പൂവുമൊക്കെയായിനിന്നാടുന്നതിനെപ്പറ്റി ഓര്‍ത്താണ് ഈ കുറിപ്പ്. ജപ്പാന്‍ കുഴി മാത്രമാണോ റോഡിലെ ഗതാഗതത്തെ ഇത്രമേല്‍ താറുമാറാക്കിയത്. ഇടയ്ക്കും മുറയ്ക്കും കയറി എങ്ങനെയെങ്കിലും തന്റെ കാര്യം നടക്കണം (മറ്റൊരുത്തന്റെയും നടക്കുകയും ചെയ്യരുത്!) എന്ന ആക്രാന്തം കൂടിയല്ലേ. തലങ്ങും വിലങ്ങും വണ്ടി നിറഞ്ഞാല്‍ ജപ്പാന്‍ കുടിവെള്ളക്കുഴി എന്തു ചെയ്യാനാണ്! നടക്കുന്നതിനിടയിലായാലും വണ്ടിയിലിരുന്നായാലും തുപ്പുമ്പോള്‍ പിന്നിലാരെങ്കിലും ഉണ്ടോ എന്നു നോക്കുക എന്ന പതിവെങ്കിലും ഉണ്ടായിരുന്നു, മുന്‍പ് തുപ്പന്മാര്‍ക്ക്. ഇപ്പോഴതുമില്ല. കണ്ണടച്ച് റോഡ് ക്രോസ് ചെയ്യുന്നതുപോലെ (വണ്ടിക്ക് ബ്രേക്കുണ്ട്, എനിക്കതില്ലല്ലോ) ഇപ്പോള്‍ അങ്ങ് തുപ്പുകയാണ്. വീഴുന്നത് എവിടെയായാല്‍ എന്ത്. ഏതു കൈവരിയിലും ഇരുണ്ട മൂലകളിലും കാണാം സമൃദ്ധമായി തന്നെ, തുപ്പല്‍പ്പാടുകള്‍ . മുറുക്കാന്‍ കാലം ശംഭുവും അനുസാരികളുമായി പുനര്‍ജനിച്ചതിന്റെ അപകൃഷ്ടമായ അടയാളങ്ങള്‍ . കെട്ടിക്കിടക്കുന്ന വെള്ളത്തിലും സിമന്റു തറകളിലും വീണുകിടക്കുന്ന തുപ്പലുകള്‍ കണ്ടു ചര്‍താര്‍ത്ഥമാവുന്ന പുതിയൊരു തരം ആത്മരതി ഉടലെടുത്തിട്ടുണ്ട് നമുക്കിടയില്‍ . ഒരു സിനിമാതിയേറ്ററില്‍ കണ്ട കാഴ്ച ഒരാള്‍ തറയില്‍ തുപ്പുന്നതിനു കുനിയാന്‍ വേണ്ടി വരുന്ന ആയാസം ഒഴിവാക്കാന്‍ തൊട്ടടുത്ത ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേയ്ക്ക് തുപ്പുന്നതാണ്. ഇരുട്ടില്‍ തപ്പി തടഞ്ഞ് ഇനി ഒരാള്‍ അതില്‍ വന്നിരിക്കും. കഥയറിയാതെ. (ഉള്ളില്‍ നുരയുന്ന വെറുപ്പിനെയോ അവജ്ഞയെയോ അങ്ങനെ എന്തെല്ലാമിനെയോ ഒക്കെയാണ് മലയാളി ആഘോഷത്തോടെ തുപ്പി തോത്പിക്കുന്നത്. കര്‍ശനനിയമങ്ങളുള്ള നാട്ടില്‍ ചെന്നാല്‍ ഈ വൃത്തികേടില്ല, പ്രതിഷേധമില്ല, സിവില്‍ നിയമലംഘനങ്ങളില്ല...ഒതുക്കം, വിനയം... അതെന്താ അങ്ങനെ?)

സിനിമാതിയേറ്ററിലെ ഇരുട്ടു മുറിയില്‍ അരങ്ങേറുന്ന കഥകള്‍ ഇനിയുമുണ്ട്. പാട്ടുകളുടെ താളവും വികാരവിക്ഷോഭങ്ങളുടെ ഏറ്റിറക്കങ്ങളും മുന്‍ സീറ്റില്‍ കാലു കൊണ്ടു ചവിട്ട് മുന്നിരക്കാര്‍ക്കു കൂടി അനുഭവേദ്യമാക്കുക എന്നതാണ് അതിലൊന്ന്. അവന്റെ ഏകാഗ്രത മുറിയും. നട്ടെല്ലില്‍ വിറ പായും. എങ്കിലെന്ത്. കാലുകള്‍ ഇപ്പോള്‍ ആരും താഴെ വയ്ക്കാറില്ലെന്നു തോന്നുന്നു. ആളൊഴിഞ്ഞ സീറ്റിനുമുകളില്‍ എന്നല്ല, ആളുണ്ടായാല്‍ കൂടി മുന്നിരക്കാരന്റെ ആടുന്ന തലയ്ക്ക് സമാന്തരമായി സ്വന്തം പാദപ്രതിഷ്ഠ നടത്തുക വഴക്കമായി തീര്‍ന്നിട്ടുണ്ട്. ജനപ്രിയ സിനിമയ്ക്കു കയറുന്ന സാധാരണക്കാരന്റെ ഇച്ഛാഭമഗത്തിന്റെ ശാരീരികഭാഷയല്ല. ഫിലിം ഫെസ്റ്റുകളിലെ ഇളംബുദ്ധിജീവികളുടെ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഇരുട്ടു മുറിയിലും മൊബൈല്‍ ഫോണുകള്‍ നിരന്തരം ഗാനമേളകളുയര്‍ത്തും. അവിടിരുന്ന് ഫോണില്‍ വിശദമായി സംസാരിക്കും. പരസ്പരം സംസാരിക്കും. ഒച്ചകളില്‍ ഇങ്ങനെ രമിച്ചു പോയതുകൊണ്ടാവും ഏതാഘോഷത്തിനും ഉച്ചഭാഷിണികള്‍ തിരഞ്ഞ് ആളുകള്‍ പോകുന്നത്. ശബ്ദം അടിച്ചമര്‍ത്തലിന്റെ രൂപകമാണ്, ഏതു വിധത്തിലുള്ളതായാലും. സിനിമ കാണല്‍ ഒരു അനുഷ്ഠാനമാണ് എന്ന് സി എസ് വെങ്കിടേശ്വരന്‍. അതിലുള്ള അര്‍പ്പണം. ഇരുട്ടുമുറിയിലെ പങ്കാളിത്തം. വികാരം കൊള്ളല്‍ . അതിലൂടെയുള്ള സാത്മീകരണം. ഉള്ളില്‍ നടക്കുന്ന വികാരവിരേചനത്തിന്റെ ഭാഗമായുള്ള ശുദ്ധീകരണമാണിതുവരെ നടന്നിരുന്നതെങ്കില്‍ അതില്‍ സ്വാര്‍ത്ഥതയുടെ ചില വശങ്ങള്‍ കൂടിക്കലരുകയാണ്. സമൂഹം അപ്രസക്തമാവുകയും താന്‍ മാത്രമായി തീരുകയും ചെയ്യുന്ന പരിണതിയിലേയ്ക്ക് കൂട്ടം - സ്വതവേ ശിരസ്സില്ലാത്ത കൂട്ടം - പരിണമിച്ചാല്‍ !

പൊതുസ്ഥലത്തെ മൂത്രപ്പുരകളില്‍ അപ്പുറത്തും ഇപ്പുറത്തും ആളുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പ് ആരെങ്കിലും നിങ്ങളുടെ സ്വകാര്യതയിലേയ്ക്ക് എത്തി വലിഞ്ഞ് നോക്കിയിരിക്കും. സ്വവര്‍ഗഭോഗതാത്പര്യങ്ങള്‍ തന്നെയാവണമെന്നില്ല എത്തിനോട്ടത്തിന്റെ വിവക്ഷ. അയാള്‍ അന്യന്റേതിന്റെ വലിപ്പം അന്വേഷിക്കുകയായിരിക്കും. വികൃതമായ ഔത്സുക്യത്തോടെ. മാന്യരായ പൌരന്മാരുടെ ചര്‍ച്ചകളില്‍ ആത്മഹത്യയേക്കാള്‍ ലാവണ്യത്തോടെ കടന്നു വന്ന വിഷയം സ്വന്തം ലിംഗങ്ങളുടെ വലിപ്പവും അതിന്റെ അസാധാരണ ശേഷിയുമൊക്കെയാണ്. ഈ അങ്കിള്‍മാര്‍ എത്ര സാറ്റിസ്ഫൈഡ് ആണെന്നറിയില്ല. പക്ഷേ ഒന്നുറപ്പ്. ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കിട്ടുന്ന ആദ്യത്തെ അവസരം അവര്‍ വിനിയോഗിക്കാതിരിക്കില്ല. സ്വാധീനശക്തിയും പണവുമുള്ളവരാകയാല്‍ അവരേല്‍പ്പിക്കുന്ന മുറിവുകളെ തുപ്പി തോത്പിക്കാനും അവര്‍ക്കെളുപ്പം പറ്റും. ബസ്സില്‍ നിന്നു തള്ളുന്ന കൌമാരങ്ങള്‍ പിന്നെ ഒരിക്കലും വളരുന്നില്ല. ലൈംഗികാതിക്രമങ്ങള്‍ നിത്യസംഭവമാകുന്നത് സ്വന്തം ശേഷി പരീക്ഷണത്തിന്റെ ഫലമായാണ്. സുഖാനുഭവം അവിടെ പേരിനുപോലുമില്ല. പാന്റിന്റെ സിബ്ബ് മാത്രമല്ല, പൊതുസ്ഥലത്ത് വച്ച് പേഴ്സിന്റെ വാ തുറന്നാലും നാനാഭാഗത്തു നിന്നും കണ്‍ശലഭങ്ങള്‍ തേടിപ്പിടിച്ചു വന്നു പറ്റും. ലിംഗത്തോടും (ലിംഗത്തെ സംബന്ധിക്കുന്നത് ലൈംഗികം) പണത്തോടും കുറ്റബോധത്തിലധിഷ്ഠിതമായ ഒരാസക്തി ഉളുപ്പില്ലാത്തവിധം നമ്മളില്‍ കിടന്ന് വട്ടം ചുറ്റുന്നുണ്ട്. അഴിച്ചുകെട്ടിയാല്‍ മനസ്സിന്റെ നിലവറയില്‍ നാം കൂട്ടിയിട്ടിരിക്കുന്ന ചരക്കുകള്‍ തീരെ അഭിമാനിക്കാവുന്നവയല്ല. ഡ്രയിനേജില്ലാത്ത മലയാളിയുടെ ഓരോ വീടും കീഴെ ശേഖരിച്ചു വച്ചിരിക്കുന്ന അമേധ്യങ്ങള്‍ ടണ്‍ കണക്കിനാണെന്ന് മുന്‍പ് സിവിക് ചന്ദ്രന്‍ എഴുതി. വെളിമ്പറമ്പുകളില്‍ പ്രകൃതിയ്ക്ക് കാതോര്‍ത്തു കുത്തിയിരിക്കുന്നത് അപരിഷ്കൃതം. ഇതോ? ഒരു ഭൂകമ്പമുണ്ടായാല്‍ സ്വന്തം മാലിന്യങ്ങളില്‍ മരിച്ചു വീഴാനായിരിക്കും നാഗരിക മലയാളിയുടെ വിധി. അതു ബാഹ്യരൂപകം. സൂക്ഷ്മതലത്തിലും ഇതു തന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഉള്ളിലെ കിടങ്ങില്‍ നിറയെ...

ദേഹത്തു കാലു കൊള്ളുമ്പോള്‍ തൊട്ടു കണ്ണില്‍ വയ്ക്കുന്ന ആചാരത്തിന് മതപരമായ വിവക്ഷയുണ്ട്. പരമാത്മാവിന്റെ അംശമായ ജീവാത്മാക്കളാണല്ലോ എല്ലാം. പക്ഷേ അതില്‍ ഒരു മനശ്ശാസ്ത്രപരമായ മൂലകവും കൂടിയുണ്ട്. അറിയാതെ ചെയ്തു പോയ അവഹേളനത്തെ ആദരവാക്കുന്ന ഒന്ന്. ഈ പ്രപഞ്ചത്തില്‍ നിന്റെ സന്നിദ്ധ്യത്തെ ഞാന്‍ ആദരിക്കുന്നു എന്നാണ് അതിന്റെ പറയാത്ത അര്‍ത്ഥം. നീ നരകമോ എന്നില്‍ താഴ്ന്നവനോ അല്ലെന്ന പ്രഖ്യാപനം. അത് ചവിട്ടു കൊണ്ട അപരനില്‍ ഒരേ സമയം ആത്മവിശ്വാസവും വിനയവുമാണുണ്ടാക്കുക. അന്‍പതിനായിരം രൂപയ്ക്ക് അറിയാത്തൊരുത്തന്റെ കാലുമുറിച്ച് വീട്ടില്‍ കൊണ്ടു വന്നു തരുന്ന കൊട്ടേഷന്‍ കാലത്തിരുന്നു തന്നെ വേണം, അന്യനെ തൊട്ടു നെറുകയില്‍ വയ്ക്കുന്ന മൂല്യബോധത്തെക്കുറിച്ച് ചിന്തിക്കാന്‍! സമൂഹികമായ ഇടപെടലുകളെ സുഗമമാക്കുന്ന നീതിബോധം മനസ്സിലുറപ്പിക്കുന്നത് എന്റെ നിലനില്‍പ്പിന് അന്യന്റെയും നിലനില്‍പ്പ് അനിവാര്യമാണെന്ന ആവശ്യബോധ്യമാണ്. ക്യൂവില്‍ നിന്നു തള്ളി മറ്റൊരുവനെ പുറത്താക്കാന്‍ കിണയുന്നവന് ‘ഞാന്‍ ‘ അല്ലാതെ മറ്റെന്ത് സമൂഹം? അരാജകത്വം ഒരു വ്യവസ്ഥയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. മറ്റൊരു വ്യവസ്ഥയുടെ ആദ്യപാദങ്ങളായ തീപ്പൊരികളാണവ. അതല്ല ഞാന്‍ ഞാന്‍ മാത്രം എന്ന സ്വാര്‍ത്ഥതയുടെ വശം. തിരിച്ചറിയാന്‍ വയ്യാത്ത ഒരു വരമ്പ് ഇവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്നുണ്ട്. ആ വാക്കിന്റെ അര്‍ത്ഥത്തെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു ‘വ്യവസ്ഥയ്ക്ക്’ മൊത്തം അരാജകമായിരിക്കാന്‍ സാധ്യമല്ല.

ഓണപരിപാടിയായി ജാസിഗിഫ്റ്റിന്റെ ഗാനമേള നടക്കുമ്പോള്‍ മുന്നില്‍ നിന്ന് നൃത്തം വച്ച കുറേ പിള്ളേരെ, മദ്ധ്യവയസ്കരായ കുറേ ഡാഡി/-അങ്കിള്‍മാരുടെ പ്രേരണയോടെ പോലീസു കൊണ്ടു പോയി, പിന്നില്‍ തള്ളി.അവിടെക്കിടന്ന് കളിച്ചോ എന്ന്. ഭൂമികുലുക്കുന്ന ഒച്ചയില്‍ ബോക്സുകളും ബോക്സുകള്‍ക്കു മേല്‍ ബോക്സുകളും വച്ചു കേറ്റി തകര്‍പ്പന്‍ പാട്ടു പാടിക്കൊടുത്തിട്ട് മര്യാദരാമന്മാരായി നിന്നതു താരാട്ടു പാട്ടുപോലെ കേട്ടുക്കൊള്ളണം എന്ന് പറഞ്ഞാല്‍ കൌമാരശരീരങ്ങള്‍ അനുസരിക്കുമോ? സ്വതവേ അവാരാകെ അദൃശ്യമായ നിയന്ത്രണങ്ങളിലാണ്. ആണും പെണ്ണും അതെ. ശരീരമനങ്ങി തുള്ളിച്ചാടാന്‍ പോലും പറ്റാതെ അവസ്ഥയിലാണ് ആണ്‍ മലയാളങ്ങള്‍ ബാറിലേയ്ക്കു പോകുന്നതും ഒറ്റദിവസം കൊണ്ട് 27 കോടി കുടിച്ചു വറ്റിക്കുന്നതും. അവന്റെ ആസുരതാളങ്ങളെ നനച്ച് ഒതുക്കി നിലവറയില്‍ തള്ളാന്‍ നിലവില്‍ മറ്റൊരു വഴി കേരളഭൂമിയില്‍ ഇല്ല. അതവിടെ ടണ്‍ കണക്കിന് ഒതുങ്ങിക്കിടന്നാണ് ഈ നാറ്റമെല്ലാം ഉത്പാദിപ്പിക്കുന്നത്. അവന്‍ പോലും അറിയാതെ ഇരുട്ടു മുറികളില്‍ പുനര്‍ജനിക്കുന്നത്. സമൂഹം മൊത്തം ഒരു ഇരുട്ടുമുറിയിലായിരിക്കുകയും ഇല്ലാത്ത കാഴ്ചകാണുകയും ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ളില്‍ തളച്ചിട്ട ആവേഗങ്ങളെ തോറ്റുകയും ചെയ്യുന്ന ഒരു സ്വപ്നാടനകാലം ഏതോ ദുരൂഹമായ കഥയില്‍ നിന്നിറങ്ങി വന്നതുപോലെ മുന്നില്‍ നിന്ന് ആര്‍ക്കുന്നു. എല്ലാവരും ഭൂതാവിഷ്ടരാണ്. ഏതൊക്കെയോ തരത്തില്‍ . നമ്മുടെ പൊതുഇടങ്ങള്‍ വ്യക്തികളുടെ അബോധത്തിന്റെ പ്രദര്‍ശനശാലയായി മാറിക്കൊണ്ടിരിക്കുന്നു. ആരും ഒന്നും അറിയുന്നില്ല. ഏകാന്തമായ ആഭിചാരങ്ങളില്‍ മുഴുകി അങ്ങനെ ഓരോരുത്തരും.

പൊതുസ്ഥലങ്ങളില്‍ സമൂഹം എങ്ങനെ പെരുമാറുന്നു എന്നു നോക്കിയാല്‍ സംസ്കാരം പിടികിട്ടും എന്നാണ് ഇലകണ്ടാല്‍ തന്നെ തിരിച്ചറിയാമെങ്കില്‍ വേരു് എടുത്ത് പ്രത്യേകം കാണിക്കണോ? Public is the mirror of private. The private reflects the public എന്ന് കുന്ദേര.

42 comments:

Calvin H said...

So true

Roby said...

കേരളത്തിലെ തിയറ്ററില്‍ നിന്നു സിനിമ കണ്ടിട്ട് ആറു വര്‍ഷമായി. അന്നു മൊബൈല്‍ ഇത്ര സാധാരണമല്ലായിരുന്നു. ബാക്കിയെല്ലാം അനുഭവിച്ചിട്ടുണ്ട്.

Anonymous said...

സമൂഹം/വ്യക്തി എന്തുകൊണ്ട് ഇങ്ങനെ ആകുന്നു എന്ന ചോദ്യം ചോദിക്കേണ്ടതല്ലേ? ഉത്തരം????

simy nazareth said...

:( നമ്മളെന്തിങ്ങനായിപ്പോയി??

എതിരന്‍ കതിരവന്‍ said...

ഇതിൽ ചേർക്കാനുള്ളത്:
കേരളത്തിനു പുറത്തു പോയവൻ ഇതേകാര്യങ്ങൾ പറഞ്ഞാൽ അവ്ന്റെ മെക്കെട്ടു കേറാൻ വരൽ. നീ ഒരു സായിപ്പു വന്നിരിയ്ക്കുന്നു എന്ന ഭോഷ്ക്കുഭാഷയിൽ എല്ലാം മറ്യ്ക്കാമെന്ന മോഹം.

Haree said...

ഹമ്മേ വല്ലാത്തൊരു എഴുത്തായിപ്പോയി! ഉഗ്രന്‍! അവസാനം “കലിപ്പു തീരണില്ലല്ല്...” എന്നു കൂടി പറഞ്ഞുവോ? :-)

ഫോട്ടോഗ്രാഫര്‍മാരുടെ കാര്യം മാത്രം ഒന്നു പറഞ്ഞോട്ടെ. ഇതിനൊരു മറുവശവുമുണ്ട്. പെണ്ണിന്റെയും ചെറുക്കന്റെയും വക ഫോട്ടോ വീഡിയോ ഗ്രാഫര്‍മാര്‍, അവരുടെ ലൈറ്റ് ബോയിസ്; അവരെ വിളിക്കുന്നത് നന്നായി ചിത്രം പകര്‍ത്തുവാനാണ്. അല്ലേ? എന്നാല്‍ ചടങ്ങു നടക്കുമ്പോള്‍ അവരെക്കുറിച്ച് കല്യാണവേദിയിലുള്ള എത്രപേര്‍ ബോധവാന്മാരാണ്? ഇതിവിടെ നടക്കും, വേണമെങ്കില്‍ എടുത്തോണം എന്ന മട്ട്. ഇതേ മട്ടു തന്നെ പിന്നീട് ആല്‍ബം കാണുമ്പോഴും സ്വീകരിച്ചാല്‍ കുഴപ്പമില്ല. പക്ഷെ, അപ്പോള്‍ കളി മാറും. ഫോട്ടോ നല്ലതു വേണം, ലൈറ്റ് ഉണ്ടായിരിക്കണം, ആംഗിളു നന്നായിട്ടു വേണം, പിന്നില്‍ നില്‍ക്കുന്ന ബന്ധുക്കളെല്ലാവരും വരണം...
സോ തുടക്കത്തില്‍ എഴുതിയതിനോട് യോജിപ്പില്ല. (എന്നു വെച്ചാല്‍, ഫോട്ടോഗ്രാഫര്‍മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന്.) ബാക്കി എല്ലാത്തിനോടും മുട്ടന്‍ യോജിപ്പ്!
--

കെ said...

ഛായാഗ്രാഹകരെയും ക്ഷണിച്ചിട്ടു തന്നെയല്ലേ വന്നത്.. ഒരു ജോലി ചെയ്യാന്‍, വമ്പന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷണിക്കുന്നവരെ എങ്ങനെ പരിഗണിക്കണമെന്നൊരു നിര്‍ദ്ദേശം കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ..

താലികെട്ട് വേളയില്‍ ഛായാഗ്രാഹക ചന്തികള്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍, സ്വന്തം മക്കളുടെ വിവാഹവേളയില്‍ പ്രസ്തുത നിതംബങ്ങളെ ഹാളിനു പുറത്തു നിര്‍ത്തുമോ എന്നും ആലോചനാമൃതം..

അല്ല, എത്രകണ്ടാലും മടുക്കാത്ത അത്യുഗ്ര വിഷ്വല്‍ ബ്യൂട്ടിയാണോ ഈ താലികെട്ട്.... അടുത്ത ബാറില്‍ നിന്ന് രണ്ടെണ്ണം വീശി, ഒരു സിഗരറ്റും വലിച്ച് ഊണും കഴിച്ച് നീട്ടിയൊരേമ്പക്കവും വിട്ട് അടുത്ത സിനിമാ തീയേറ്റര്‍ പൂകുന്നതിനു പകരം പൊതുദര്‍ശനത്തിനു വെച്ച ഛായാഗ്രാഹകച്ചന്തികള്‍ കാണാന്‍ ചെന്നിരുന്നു കൊടുക്കുന്ന വെള്ളെഴുത്തിനെ ബ്ലോഗോസ്ഫിയറില്‍ നിന്ന് പുറത്താക്കുക...

തറവാടി said...

ഓ.ടിയാണ് ,

ഇതേ വിഷയം ഇന്‍ഡ്യക്ക് പുറത്ത് ജീവിക്കുന്നവന്‍ എഴുതിയാല്‍ ' ഓ ലവന്‍ മലയാളിയേ തെറി പറയുന്നേ' എന്നും പറഞ്ഞ് അവന്റെ മേല്‍ കുതിര കയറുന്നത് കാണാം ഇതിപ്പോ എഴുതിയത് നാട്ടുകാരനാണല്ലെ? അല്ല അഭിപ്രായ സമന്വയങ്ങള്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്
മൗല്യാര്‍ക്ക് അടുപ്പിലും ആവാം എന്നാണല്ലോ! :)

തറവാടി said...

ഒരു തിരുത്ത്,

മൗല്യാര്‍ക്ക് നടന്നും, അമ്മായിയമ്മക്ക് അടുപ്പിലും മുള്ളാം എന്നാണ് :)

ഇട്ടിമാളു അഗ്നിമിത്ര said...

മുടിഞ്ഞ കാച്ചാട്ടൊ.. ഇതിനൊരു രണ്ടാം ഭാഗം വരുമൊ.. സഡന്‍ ബ്രെയ്ക് ഇട്ട പോലെ.. :)

യാരിദ്‌|~|Yarid said...

താലികെട്ട് കണ്ടിട്ട് വേണം ഊണുപുരയിലേക്കോടാൻ. ചന്തിയും കാണിച്ച് ഫോട്ടോഗ്രാഫർമാർ നിരന്ന് നിന്നാൽ പിന്നെ അതിന്റെ പേരും പറഞ്ഞ് പെട്ടെന്ന് ഊണും കഴിച്ച് വീട്ടീലെത്താം..
അല്ലേൽ പിന്നെ യിവന്മാരെ വിളിക്കരുത്.പ്രശ്നം തീർന്നില്ലെ? അല്ലെങ്കിൽ പരാതി പറയരുത്...

Anonymous said...

aake oru pessimistic approach aanallo what happened ?

Anonymous said...

ഞാനൊരു സവർണ്ണഫാസിസ്റ്റ് ആണ്. അതുകൊണ്ടാവണം ഐ പോസ്റ്റിലെചില ‘സവർണ്ണഫാസിസ്റ്റ്” അനുകൂലമുള്ള കാര്യങ്ങൾ കണ്ടദ്ഭുതപ്പെട്ട് ഐ കമന്റെഴുതുന്നത്.
തുപ്പലുതൊട്ട് കണ്ടക്റ്റർ തരുന്ന ടിക്കറ്റ് മേടിക്കതിരുന്നാൽ “ആ യാത്രക്കാരന്റെ നമ്പൂരിശ്ശുദ്ധ” മാണു സ്വതവേ വിമർശിക്കപ്പെടാറ്^ള്ളത്.
കേ എസ്സാറ്ട്ടീസിയിൽ ഒരു ദുരനുഭവമുണ്ടായി. ഞാൻ നിൽക്കുന്നു. എന്റെ തൊട്ടടുത്ത് സീറ്റിലെ ആൾ പെരിന്തൽമണ്ണ ഇറങ്ങാനെഴുന്നേറ്റു. ഇനി ഇരിക്കാമല്ലോ എന്ന സമാധാനത്തോടെ ഇറങ്ങുന്ന ആൾക്കു ഞാൻ വഴിമാറിക്കൊടുത്ത്സമയം പിറകിൽനിന്നൊരാൾ ഏന്തിവലിഞ്ഞ്, ഞാനിരിക്കാൻ പോകുന്ന സീറ്റിൽ തുപ്പി.ഞാനമ്പരന്നുനിൽക്കുമ്പോൾ അയാൾ മുന്നോട്ടുകയറിവന്നു, തലേക്കെട്ടഴിച്ഛു തുപ്പൽ തുടച്ച് അവിടെ ഇരുന്നു!
ഞാൻ സവർണ്ണഫാസിസ്റ്റ് ആയതുകൊണ്ട് അവിടെ ലഹള ഉണ്ടായില്ല.
പിന്നെ ചവിട്ടിപ്പോയാൽ തൊട്ടു തലയിൽ വക്കണമെന്നും അതു എല്ലാ മനുഷ്യരിലുമുള്ള ഈശ്വരചൈതന്യത്തെ ആദരിക്കലാണു എന്നുമൊക്കെ വെള്ളെഴുത്തെഴുതിക്കണ്ടപ്പോൾ അദ്ഭുതമായി.ഇതൊക്കെ സനാതൻ വർഗീയഫാസിസ്റ്റൂകളുടെ ആചാരമാണെന്നു കരുതുന്ന ആളാണു വെള്ളെഴുത്തെന്നാണു ഞാൻ കരുതിയത്. എന്തിനിതരമനുഷ്യരിലെ ഈശ്വരത്വം മാത്രമാക്കണം? കല്യാണസൌഗന്ധികം തുള്ളൽ പഠിപ്പിച്ചിരുന്ന മാഷെ ഓർമ്മവന്നു. തുള്ളൽ‌പ്പാട്ടുകളിലൂടെ കുഞ്ചന്നമ്പ്യാർ വെളിച്ചത്തുകൊണ്ടുവന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പറ്റി പറഞ്ഞ് പറഞ്ഞ് ഒടുക്കം, കുരങ്ങന്റെ വാൽ ചാടിക്കടക്കാൻ (തെക്കർക്കു കവച്ചുകടക്കാൻ) തയ്യാറാകാതിരുന്നഭീമന്റ്റെ ആ അന്ധവിശ്വാസത്തെക്കൂടി നിശിതമായി പുരോഗമനചിന്തകൻ വിമർശിച്ചതോർക്കുന്നു.

പിന്നെ മനുഷ്യമലത്തെപ്പറ്റി. അതു മണ്ണിൽ വളരെ വേഗം ഡീകമ്പോസ്ഡ് ആകും-ബാക്റ്റീരിയകളുടെ പ്രവർത്തനമുണ്ടെങ്കിൽ. ചെടികൾക്കു വളവുമാകും.അതു കുടിവെള്ളവുമായി കലരുന്നതാണു കുഴപ്പം. ഓരോ പുരയിടവും കിണറിന്റെ സ്ഥാനവും സെപ്റ്റിക്റ്റ്ടങ്ക്, ഡ്രൈനേജ് എന്നിവയുടെ കാര്യത്ഥിലും വാസ്തുവിദ്യയോ കേരളബിൽഡിങ് രൂളൊ പറയുന്നതനുസരിക്കുമെങ്കിൽ കുഴപ്പമില്ല.തീരെ ചെറിയ പുരയിടങ്ങൾക്ക് -അതായത് നഗരപരിധിയിലുള്ള പുരയിടങ്ങൾക്ക്- വെള്ലം കൊടുക്കുന്നപോലെ തന്നെ മലമാലിന്യങ്ങൾ പുറന്തള്ളാനുമുള്ള സെന്റ്രൽ ഡ്രൈനേജ് സ്യ്സ്റ്റെം ഡെവെലൊപ് ചെയ്യുക എന്നത് മുനിസിപ്പാലിറ്റിയുടെ ഒബ്ലിഗേറ്ററി റെസ്പോൻസിബിലിറ്റിയാണു. അതിനു കാശില്ല എന്ന ഒറ്റക്കാരണമേ പറയാനുള്ളു കേരളത്തിലെ നഗരസഭകൾക്ക്. ഒരുപ്രാവശ്യം തിരഞ്ഞെടുപ്പിനു ചെലവാക്കുന്ന പണം മതി നഗരങ്ങളെ മാലിന്യമുക്തമാക്കാൻ.
ഇത്രവലിയ കമന്റ് അനോണിയാ‍യി എഴുതരു,തല്ലേ? ഇനിയും എഴുതാനുണ്ടു താനും! വെള്ളെഴുത്തിന്റെ (സീമിങ്)മാറ്റത്തിനു ആശംസകൾ!

Jayesh/ജയേഷ് said...

കത്തുന്ന എഴുത്ത്..വെള്ളേ...എന്തിനാണിനി ഞാനും ....?

Anonymous said...

നമ്മളെങ്ങനെ ഇങ്ങനെയായി എന്ന സിമിയുടെ ചോദ്യത്തിനു എനിക്കുണ്ട് ചില സവർൺനഫാസിസ്റ്റ് ഉത്തരങ്ങൾ!
മറ്റേ അനോണിയും ചോദ്യം ചോദിച്ചിരിക്കുന്നു. ഞാൻ ചില ഡിസ്റ്റർബിങ് ഉത്തരങ്ങൾ തരട്ടെ? they contain solutions too! The fact that the solutions are in areas you dont expect will be the cause of disturbance!

വായന said...

കുറേ... തെറികള്‍ മൊത്തമായും ചില്ലറയായും... മലയാളികളെ മൊത്തമായും വെവ്വേറെ തിരിച്ചും... പിന്നെ സനാതന ദര്‍മ്മങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങളും.... നല്ലൊരു സുവിശേഷ പ്രസംഗം പിറവികൊണ്ടു... വെള്ളെഴുത്ത്‌... സാപ്പിക്ക്‌ പറയാതെ നിവ്ര്‍ത്തിയില്ല... പൂര്‍ണ്ണമായും വിയോജിക്കുകയാണു.... വെള്ളെഴുത്ത്‌ ആരെയാണു ഉപദേശിക്കുന്നത്‌... ആകാശത്തേക്കുള്ള വെടിയെ സുവിശേഷ പ്രസംഗമായി കരുതുന്നതെന്തിനു... അതുമായി ബൂഗോളത്തിലെന്തിനു അല്ല.... ഇതെന്താ സംസ്കാരിക നായകന്‍മാരുടെ വെടിപറച്ചിലാണെന്നു കരുതിയോ... വെള്ളെഴുത്ത്‌... ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ... ഈ ആകാശത്തെക്ക്‌ നോക്കിയുള്ള രോശം കൊള്ളലും സുവിശേഷപ്രസംഗവും തീര്‍ത്തും അനാവശ്യമത്രെ.. ഒന്നിയും കൊള്ളാത്ത സംസ്കാരിക നായകന്‍മാരുടെ തൊള്ള തുറക്കല്‍...

കണ്ണനുണ്ണി said...

ശരിക്കും സത്യാ

Kvartha Test said...

ആക്ച്വലി എന്താ പ്രോബ്ലം? വെള്ള എഴുതിയതെല്ലാം അത്രയ്ക്ക് സാംസ്കാരിക അധപധനമാണോ? ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ? വന്നു വന്നു ഇതൊക്കെത്തന്നെയും നാം സംസ്കാരം എന്നുപറയുന്ന നമ്മുടെ ജീവിതചര്യയില്‍ ഉള്ളതല്ലേ?

വീഡിയോക്കാരുടെ പിന്‍ ഭാഗം കാണുന്നതില്‍ എന്താ തെറ്റ്? അല്ലെങ്കില്‍ തന്നെ നമ്മള്‍ ആ കല്യാണം നേരിട്ടുകാണുന്നത് മനസ്സുകൊണ്ട് അവരെ അനുഗ്രഹിക്കാനാണോ അതോ എന്തെങ്കിലും കുറ്റവും കുറവുകളും കണ്ടുപിടിക്കാനോ?

റോഡില്‍ ഓടുന്ന വണ്ടികള്‍ നിര്‍ത്തിത്തരും എന്ന് ഒരു കാല്‍നടക്കാരന്‍ കരുതിയാല്‍ അയാള്‍ അവിടെ ത്തന്നെ നില്‍ക്കും, ആരും നിര്‍ത്തില്ല. അപ്പോള്‍ പ്പിന്നെ എടുത്ത്‌ ചാടാതെ എന്ത് ചെയ്യും? സീ ബ്രാ ലൈന്‍ ഒന്നും ഒരു ഡ്രൈവറും സീ ചെയ്യില്ല.

തുപ്പുന്ന കാര്യം: പൊതു റോട്ടില്‍ തുപ്പാതെ പിന്നെ കേരളത്തില്‍ എവിടെ തുപ്പും? തുപ്പാന്‍ ഏതെങ്കിലും സ്ഥലം ഉണ്ടോ? കേരളത്തില്‍ ഏറ്റവും കംഫര്‍ട്ട് ഇല്ലാത്ത സ്ഥലമാണ് പുബ്ലിസ്‌ കം "ഫാര്‍ട്ട്" സ്റ്റേഷന്‍. തുപ്പാനോ മൂത്രമൊഴിക്കാനോ അതും നോക്കി നടന്നാല്‍ മൂത്രത്തില്‍ കല്ല് മാത്രം ബാക്കി!

സിനിമ ഹാളിലെ തോണ്ടല്‍ സമ്മതിക്കുന്നു, അതിനു ഞരമ്പ്‌ രോഗം അല്ലാതെ ഒരു കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആലോചിച്ചാല്‍ അതിനും യുക്തിപരമായ കാരണങ്ങള്‍ കണ്ടെത്താം. :-)

മൂത്രപ്പുരയില്‍ നീളം താരതമ്യപ്പെടുത്തുന്നത് ഒരു കുറ്റമാണോ? എല്ലാറ്റിനും മറ്റുള്ളവരുടെയി താരതമ്യം ചെയ്തു അവനവന്‍റെ ആഗ്രഹങ്ങളെ / ആവശ്യങ്ങളെ തീരുമാനിക്കുന്ന നമ്മള്‍ പിന്നെ മൂത്രപ്പുരയില്‍ മാത്രം അങ്ങനെയല്ലാതെ ആവാന്‍ കഴിയുമോ?

പണ്ട് ഈയുള്ളവന്‍ രാവിലെ വെളിമ്പുറത്തു പോയി കുത്തിയിരുന്നപ്പോള്‍ ശരിക്കും പ്രകൃതിയെ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ചും ചീവീടിന്‍റെയും കാക്കയുടെയും മറ്റും അതിരാവിലെയുള്ള ശബ്ദം. അന്ന് തനി കാട് നിറഞ്ഞ നാട്ടിന്‍പുറം ആയിരുന്നതിനാല്‍ ഓണം കേറാമൂലയില്‍ രണ്ടേക്കറോളം സ്ഥലം ഉണ്ടാരുന്നു. ഇപ്പോള്‍ താമസിക്കുന്ന ഒന്‍പതു സെന്‍റ് സ്ഥലത്ത് രാവിലെ സാധിക്കാന്‍ പോയാല്‍, മലത്തില്‍ ഇരുന്നു ആഹാരം കഴിക്കേണ്ടിവരും! ഈ പുരയിടത്തിന്‍റെ ഒരു വശത്ത് കിണറും മറു വശത്ത് കക്കൂസിന്‍റെ കുഴിയും ആണ്. ഈയിടെയായി കുടിവെള്ളം മിനറല്‍വാട്ടര്‍ ആയോ എന്ന സംശയം ബലപ്പെട്ടുവരുന്നു!

ഒന്നാലോചിച്ചാല്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നാം അര്‍ഹരാണോ? ഇതൊക്കെത്തന്നെയല്ലേ ജീവിതം?

ഇതൊന്നും ആരുടെയും കുറ്റമല്ല, വെറും പ്രപഞ്ചഗതി മാത്രം.

Dinkan-ഡിങ്കന്‍ said...

തുപ്പുമ്പോള്‍ പിന്നിലാരെങ്കിലും ഉണ്ടോ എന്നു നോക്കുക എന്ന പതിവെങ്കിലും ഉണ്ടായിരുന്നു, മുന്‍പ് തുപ്പന്മാര്‍ക്ക്. ഇപ്പോഴതുമില്ല.

തുപ്പലുകള്‍ കണ്ടു ചര്‍താര്‍ത്ഥമാവുന്ന പുതിയൊരു തരം ആത്മരതി ഉടലെടുത്തിട്ടുണ്ട് നമുക്കിടയില്‍

ഫിലിം ഫെസ്റ്റുകളിലെ ഇളംബുദ്ധിജീവികളുടെ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ്.

സത്യം പറഞ്ഞാല്‍ പൊസ്റ്റ് വായിച്ചിട്ട് എഴുതിയത് നമത് ആണോ വെള്ളെഴുത്താണോ എന്ന് സംശയം തൊന്നിപ്പോയി. പറഞ്ഞതില്‍ 'അല്പ്പം' കാര്യമിലാതെയില്ലെങ്കിലും ഒരുമാതിരി അലന്ന അമ്മാവന്‍ സിന്‍ഡ്റൊം കാണുന്നുണ്ട് വെള്ളേ... നിങ്ങള്‍ക്കും പ്രായമാകുന്നോ?
(ഇപ്പ ഞാന്‍ ആരായി?)

Unknown said...

ഇവിടെന്തിനാ ഇപ്പൊ ഒരു ചട്ടപ്പടി വിദ്യാഭ്യാസം??

തുപ്പലം കൊത്തി വര്‍മ്മ said...

കാ...ര്‍...ത്..ഫൂ!!!

(കാര്‍ത്തൂ എന്ന് വിളിച്ചതാ , വായില്‍ പല്ലില്ലാത്തോണ്ടാണ്‌ വെള്ളെഴുത്ത് മാഷേ)

തൊണ്ടയില്‍ ക്യാന്‍സര്‍ വര്‍മ്മ said...

ഇളം തലമുറക്ക് പരിണാമത്തില്‍ ലഭിച്ച അപൂര്‍വ്വ ഗ്രന്ഥിയാണ് ഉമിനീര്‍ ഗ്രന്ഥി. 80ക്കള്‍ക്ക് മുന്നെ ആ സമാനം ഇല്ലായിരുന്നു.

‘ചന്ത’ന വര്‍മ്മ said...

ദേ ഒരു ചന്തമുള്ള കല്ല്യാണപോട്ടം കാണാം.

പക്ഷെ പണ്ട് കാലത്ത് നടുക്ക് നിലവിളക്ക് കൊളുത്ത് വെച്ച് കുളിച്ചീറനായി അരയിലൊറ്റമുണ്ടുടുത്ത പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്ന് ആളുകള്‍ക്ക് 'ചന്തം' കാണിച്ച് കളിക്കണ ആ കളിയുണ്ടല്ലോ. അത് കെങ്കേമം ആയിരുന്നു

ടോം തെക്കന്‍ വര്‍മ്മ said...

കല്‍ച്ചര്‍ ഇല്ലാറ്റ കിരുമികീടങ്ങല്‍. പുവര്‍ ഫെല്ലാസ്, ഇവന്‍ ഒക്കെ എന്നു ഗുഡ് ആകും എന്റോ?

ഹിപ്പിമുടി മുറിച്ച വര്‍മ്മ said...

എഴുപതുകളിലും,എണ്‍‌പതുകളിലും പബ്ലിക്കായി കഞ്ചാവ് വലിച്ചും, ബീറ്റില്‍സുപാടിയും, കെട്ടിപ്പിടിച്ചും ചെട്ടിക്കുളങ്ങയ്ക്ക് താളമിട്ടവരുടേയും പാവം മക്കള്‍ക്ക് ഇപ്പം ഒരു ലജ്ജാവതിക്ക് തുള്ളാന്‍ വയ്യെന്ന്

കുഞ്ചന്‍ വര്‍മ്മ (പണ്ട് നമ്പ്യാര്യായിരുന്നു) said...

നമ്മുടെ കാലത്തൊന്നും ഈ സില്‍‌മാ തീയേറ്ററില് തോണ്ടലിണ്ടാര്‍ന്നില്ലാത്തിന്റിന്റെയൊരിണ്ടല്‍ മിണ്ടാവതല്ല മാമാ.. പക്ഷേ അന്നും നോം ഇങ്ങനെ തുള്ളിക്കളിക്കുമ്പോള്‍ ചില വിദ്വാന്മാര്‍ തോണ്ടണതും, മണപ്പിക്കണതും, വെള്ളൊലിപ്പിക്കണതും കാണേണ്ടായ്‌ണ്ടേ. പക്ഷേ നോം ഇങ്ങനെ നിര്‍ത്താതെ തുള്ളല്ലേ, എന്താ ചെയ്യാ? വൃത്തികെട്ടവന്മാര്‍

Dinkan-ഡിങ്കന്‍ said...

മുകളിലെ വര്‍മ്മയൊന്നും ഞാനല്ലേ

വെള്ളെഴുത്ത് said...

സംഭവം അതു തന്നെ ‘ ഡിങ്കന്‍ പറഞ്ഞതുപോലെ ‘വാര്‍ദ്ധക്യം’ - പക്ഷേ അതു ഞാനറിയാതെ കേറി വന്നതൊന്നുമല്ല. ഞാന്‍ മാറി നിന്ന് അമ്പടാ ഇവന്മാരൊക്കെ ശരിയല്ലല്ലോ (ഞന്‍ മാത്രം ശരി) എന്നു തത്ത്വം പറഞ്ഞതുമല്ല. നാം എന്തിനെയാണൊ വിമര്‍ശിക്കുന്നത് അതിന്റെ ഭാഗമാണ് ആ വിമര്‍ശനം പോലും എന്ന വിവേകമൊക്കെ ഉറച്ചിട്ടുണ്ട്. തത്ത്വാധിഷ്ഠിത-പ്രശ്നാധിഷ്ഠിത-മൂല്യാധിഷ്ഠിത ബോധനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ചെന്ന് നിരക്ഷരകുക്ഷിയായി ഇരുന്നുകൊടുത്തപ്പോള്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിച്ചതാണ്. (അങ്ങനെ ആലോചിക്കാനും കൂടിയല്ലേ ഈ ബ്ലോഗ്..) എന്റെ മുഖത്തു തുപ്പരുത് എന്നല്ല പറഞ്ഞത് മറ്റൊരുത്തന്റെ മുഖത്ത് തുപ്പുന്നതു കാണുന്നതില്‍ ഏനക്കേടു തോന്നുന്നു എന്നാണ് ടോണ്‍ . ഓരോരുത്തരും അവരവര്‍ക്ക് വേണ്ടതാണല്ലോ കണ്ടെടുക്കുന്നത്. (അങ്ങനെ തന്നെ കമന്റുകളും)
നദികളെ മലിനമാക്കരുത് എന്ന പ്രശ്നത്തില്‍ ഒരു ഡിബേറ്റ് ആവശ്യമാണോ? അത്രയ്ക്ക് നേരിയ അതിര്‍വരമ്പേയുള്ളൂ മൂല്യാധിഷ്ഠിതവും പ്രശ്നാധിഷ്ഠിതവും ആയ ബോധനങ്ങള്‍ക്ക്..അതു തിരിച്ചറിയാതിരിക്കുന്നതാണ് നമ്മുടെ പ്രശ്നം.
അനോനി.. ഞാന്‍ ഒരു സനാതനധര്‍മ്മത്തെയും മഹത്വവത്കരിച്ചിട്ടില്ല. തെറ്റിദ്ധരിക്കരുത്. ഒരു സ്പര്‍ശം. അത് ‘നിന്റെ’ സാന്നിദ്ധ്യത്തെ പരിഗണിക്കുന്ന ഒന്നാണെങ്കില്‍ കൊള്ളാമെന്നു പറയുകമാത്രം ചെയ്തതേ ഉള്ളൂ. ‘അന്യന്റെ ശബ്ദം സംഗീതമായി തോന്നണ’മെന്നാണ് പുരോഗമന ചിന്തയും. അതറിയുന്നില്ലേ?
അരാജകത്വം- സമൂഹത്തിന്റെ നിര്‍ജീവാവസ്ഥയ്ക്കു നേരെയുയരുന്ന കലാപക്കൊടിയാണ്. ബീറ്റിത്സും ഹിപ്പിയിസവും.. അതിന്റെ ഫിലോസഫി തന്നെയാണോ ശംഭുവും കഴിച്ച് കുനിയാന്‍ വയ്യാത്തതു കൊണ്ടു തൊട്ടടുത്ത സീറ്റില്‍ തുപ്പി വയ്ക്കുന്നവന്?
അതു സ്ഥാപിക്കാമെങ്കില്‍ പോസ്റ്റ് പിന്‍ വലിക്കാം.
ഹരീ വക്കാരിയുടെ പോസ്റ്റിലെ ചിത്രത്തില്‍ഉണ്ട് സംഗതി. വിവാഹത്തിന് എന്തിനു പോകുന്നു എന്നുള്ള മാരീചന്റെയും റിയാദിന്റെയും ച്വാദ്യങ്ങള്‍ക്ക് നിറപുഞ്ചിരി. ആദ്യ പാരഗ്രാഫില്‍ ആ സ്ഥാപനത്തോടുള്ള എന്റെ മനോഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ചോദ്യം അതായിരുന്നില്ല. വികാരം മാത്രം പോരല്ലോ.
പാട്ടുകേട്ട് നൃത്തം വയ്ക്കാനും സ്വതന്ത്രമായി പ്രേമിക്കാനും ഒന്നാം തീയതി കള്ളു കുടിക്കാനും അനുവാദമില്ലാത്ത ഈ വ്യവസ്ഥിതിയെ ഞാനും രണ്ടു പ്രാവശ്യം തുപ്പുന്നുണ്ട്..
ത്..ഫൂ..
പക്ഷേ മലര്‍ന്നു കിടന്നു തുപ്പുമ്പോള്‍ അതെന്റെ മുഖത്തു തന്നെയല്ലേ വീഴുന്നത്?

Dinkan-ഡിങ്കന്‍ said...

നാം എന്തിനെയാണൊ വിമര്‍ശിക്കുന്നത് അതിന്റെ ഭാഗമാണ് ആ വിമര്‍ശനം

ദാസ്റ്റ് ഓള്‍ യുവര്‍ ഓണര്‍

പക്ഷെ അതവതരിപ്പിക്കുന്ന ടോണിനാണ്‌ വെള്ളേ പ്രശ്നം.
ഒരു ചിന്ന ഉദാ. "അമേധ്യങ്ങള്‍ ടണ്‍ കണക്കിനാണെന്ന് ..." എന്ന് പറയുമ്പോള്‍ [അ]രാഷ്ട്രീയരായി സംഗീതം കേട്ടുകൊണ്ട് "ടണ്‍ കണക്കിന്‌ ഫണ്‍" ആസ്വദിക്കുന്നവരിലേക്കൊരു ഭാഷാന്തരീകൃത ഹൈപ്പര്‍ലിങ്ക് വരുന്നത് ആരുടെ കുറ്റമാണ്‌? സമൂഹം?

വെള്ളെഴുത്ത് said...

-നാം എന്തിനെയാണൊ വിമര്‍ശിക്കുന്നത് -
നവചരിത്രവാദത്തിന്റെ നെടുംതൂണ്‍ ആശങ്ങളിലൊന്നാണിത്. ടോണ്‍.. അതു നേരത്തേ പറഞ്ഞു ഓരോരുത്തരും അവരവര്‍ക്കു വേണ്ടുന്നതാണ്...എടുക്കുന്നത്..കമന്റു് എഴുതിയവര്‍ ഓരോരുത്തര്‍ വായിച്ച വിധം തന്നെ നോക്കിയാല്‍ മതി.
ഫണ്‍ എങ്ങനെ ടണ്‍ കണക്കിനളക്കാവുന്ന മാസ്(പിണ്ഡം) ആയി എന്നും ചോദിച്ച് സി ആര്‍ പ്രസാദ് ഒരു ലേഖനം എഴുതിയിരുന്നു.

Haree said...

ഹേയ്! അതങ്ങിനെ കാണുന്നത് വൃത്തികേടു തന്നെ. അല്ല എന്നല്ല. പക്ഷെ, ഫോട്ടോഗ്രാഫര്‍മാര്‍ എന്തു പിഴച്ചു? ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍.
1. മുന്‍‌ഭാഗം ഒഴിച്ചിട്ട് ഒരു വശത്തു നിന്നും ഫോട്ടോ/വീഡിയോ ചിത്രീകരിക്കുവാനുള്ള സൌകര്യം ചെയ്തു കൊടുക്കുക. (നാലു തൂണുള്ള മണ്ഡപങ്ങള്‍ അസൌകര്യമുണ്ടാക്കും.)
2. ആണ്‍‌കൂട്ടരും പെണ്‍കൂട്ടരും ഫോട്ടോ/വീഡിയോഗ്രാഫര്‍മാരെ പ്രത്യേകം വിളിക്കാതിരിക്കുക. രണ്ടുകൂട്ടര്‍ക്കും വേണ്ടി ഒരു ഫോട്ടോ/വീഡിയോഗ്രാഫര്‍ അങ്ങെടുത്താല്‍ പോരേ?
3. ലൈറ്റ് കൂടുതല്‍ പിടിക്കേണ്ടി വരാതിരിക്കത്തക്കവണ്ണം ഭംഗിയായി സ്റ്റേജ് ലൈറ്റിംഗ് ചെയ്യുക.
4. ഇവരുടെയൊപ്പം കേറി ഡിജിറ്റല്‍ / മൊബൈല്‍ ക്യാമറകളില്‍ ചടങ്ങു പകര്‍ത്തുവാനായി ആരും ശ്രമിക്കാതിരിക്കുക. (ഈ ചിത്രങ്ങളൊക്കെ എല്ലാരും കൊണ്ടുപോയി എന്തു ചെയ്യുന്നുവോ എന്തോ!)
--

Calvin H said...

ചന്തി കാണാൻ ചെന്നിരിക്കേണ്ട എന്നോരോരുത്തരും ചിന്തിച്ചാൽ കഴിയുന്ന പ്രശ്നമല്ലേയുള്ളൂ.

വേട്ടേക്കരന്‍ said...

മല്യാളി മാനസികരോഗികളുടെ ഒരു സമൂഹമായി മാറിപ്പോയി അല്ലേ?

മുസ്തഫ|musthapha said...

മലയാളിയുടെ തെറ്റുകൾ നമ്മൾ മലയാളികൾ തന്നെ ചൂണ്ടിക്കാണിക്കുന്നു അല്ലെങ്കിൽ തിരിച്ചറിയുന്നു എന്ന നിലയിൽ നല്ല ലേഖനം.

ലിഫ്റ്റിൽ കാത് പൊട്ടേ മൊബൈലിൽ സംസാരിക്കുന്നവനും പബ്ലിക് ട്രാൻസ്പോർട്ടിൽ മൊബൈലിൽ നിന്നും ഉച്ചത്തിൽ ഗാനം ആസ്വദിക്കുന്നവനും, ടേബിളിന്റെ അങ്ങേപ്പുറത്തിരിക്കുന്നവന്റെ പാത്രം തുപ്പലിൽ അഭിഷേകം ചെയ്ത് സംസാരിക്കുന്നവനും, പെഡസ്ട്രിയൻ ക്രോസ്സിലൂടെ അതിവേഗത്തിൽ സൈക്കിളിൽ പായുന്നവനും, ലിഫ്റ്റിൽ പേരെഴുതി സായൂജ്യമടയുന്നവനും ആരെങ്കിലും ചുമ്മാ ആകാശത്തിലേക്കൊന്ന് നോക്കിപ്പോയാൽ ഒപ്പം ചേർന്ന് പിറകിൽ വരുന്നവന്റെ വഴി മുടക്കി ആകാശത്തോട്ട് അന്തം വിട്ട് നോക്കുന്നവനും വെറും മലയാളി മാത്രമല്ല!

മനുഷ്യന്റെ ദുശ്ശീലങ്ങളെ തടയാൻ ബോധവൽക്കരണത്തേക്കാളും ഗുണം ചെയ്യുക കർശനമായ നിയമനടപടികളായിരിക്കും. നിലത്ത് തുപ്പിയാൽ പിഴ ഒടുക്കേണ്ടി വരുമെന്നറിഞ്ഞാൽ കഫം വരെ അവൻ അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കോളും... :)

പ്രേമന്‍ മാഷ്‌ said...

വൃത്തി / വൃത്തികേട്, ഔചിത്യം / അനൌചിത്യം എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകള് / നോക്കിക്കണ്ടത് ഒരു corparete / ന്യൂ ജനറേഷന് ബാങ്ക് ലൈന് ആയോ എന്ന് ഒരു സംശയം. നിരീക്ഷണങ്ങള് നന്നായി. പരസ്യ വായന ഗംഭീരമായി.

Umesh::ഉമേഷ് said...

ഛായാഗ്രാഹകപൃഷ്ഠദര്‍ശനം. ശ്ലോകം ഇവിടെ. പടം ഇവിടെ.

Anonymous said...

പെൺഫൊടോഗ്രാഫർമാരെ പണി ഏൽ‌പ്പിച്ചാൽ ഇത്ര പരാതി ഉണ്ടാവില്ലെന്നു തോന്നുന്നു.

ഗൗരിനാഥന്‍ said...

malayalikal ingane okke thanne..... onnum parayanilla

പാര്‍ത്ഥന്‍ said...

“പാച്ചോറ്റിൽ തുപ്പുമ്പോൾ പാറ്റി പരത്തി തുപ്പണം” അത് വെള്ളെഴുത്ത് ഭംഗിയായി നിർവ്വഹിച്ചു.

Zebu Bull::മാണിക്കൻ said...

"ചുമയ്ക്കുമ്പോള്‍ വായ പൊത്തണം" എന്ന അറിവിലേയ്ക്ക് നമ്മുടെ നാട് എന്നുണരും? പന്നിപ്പനിയുടെ ഭീതി പടര്‍‌ന്നിരുന്ന നാളുകളില്‍ ഒരു ട്രെയിന്‍ യാത്ര ചെയ്യേണ്ടതായി വന്നു. ശീതികൃതമായ "കുര്‍‌സീ യാന്‍". സഹയാത്രികരൊക്കെ "ഡീസന്റ്" ആളുകള്‍. മുണ്ടുടുക്കാത്തവര്‍. പക്ഷേ ചുമയെല്ലാം അന്തരീക്ഷത്തിലേക്ക് ലക്ഷ്യം വയ്ക്കുന്നവര്‍. കൂടുതല്‍ റേഞ്ച് കിട്ടാന്‍ പലരും മുഖം മുകളിലേക്ക് ഉയര്‍‌ത്തിപ്പിടിച്ചാണ്‌ ചുമച്ചുകൊണ്ടിരുന്നതുതന്നെ.

karimeen/കരിമീന്‍ said...
This comment has been removed by the author.
Anonymous said...

മലയാളികളുടെ ശുചിത്വ ബോധത്തെയും പെരുമാറ്റ വൈകല്യങ്ങളെയും
കുറിച്ച് പറയുമ്പോള്‍ പൊതുവായ കാര്യങ്ങളാണ് പറയേണ്ടത് .
സ്വന്തം നാടിന്റെ സാംസ്‌കാരിക നിലവാരം വിലയിരുത്തപ്പെടുമ്പോള്‍
ഏതോ ഭ്രാന്തന്‍ വികൃതി എഴുന്നള്ളിച്ചു കൊണ്ടുവന്ന "ഫാസിസ്ടിന്റെ" ദയനീയാവസ്ഥയെ കുറിച്ച് എന്ത് പറയാന്‍ !
റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുക , കൈ കൊണ്ട് മറയ്ക്കാതെ തുമ്മുക, ചുമയ്ക്കുക, കോട്ടുവാ ഇടുക
ഭക്ഷണ ശാലകളില്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ശബ്ദ കോലാഹലത്തോടെ വാ കഴുകുക,വാഷ്‌ ബേസിനില്‍ കാര്‍കിച്ചു തുപ്പുക എന്നീ കലാ പരിപാടികളാല്‍ മറ്റു നാട്ടുകാരില്‍ നിന്ന് പഴി കേട്ട് കൊണ്ടിരിക്കുന്നവരാണ് വല്യ "ശുദ്ധം " ഭാവിക്കുന്ന
മലയാളികള്‍ .കഴിഞ്ഞ കേന്ദ്ര മന്ത്രി സഭ യിലെ തമിഴ്‌ നാട്ടുകാരനായ റയില്‍വേ സഹ മന്ത്രി പറഞ്ഞത് കേരളത്തിന്‌
പുതിയ ട്രെയിന്‍ അനുവദിക്കാത്തത് മലയാളികള്‍ക്ക് വൃത്തി യില്ലാത്തത് കൊണ്ടാണെന്നാണ് .എപ്പടി ?
വെള്ളെഴുത്ത് പറഞ്ഞതില്‍ ഫോടോഗ്രാഫര്മാരുടെ കാര്യം ഒഴികെ മറ്റെല്ലാം സമ്മതിച്ചു തരുന്നു