August 2, 2009

ഇങ്ങനെയായാലെങ്ങനെ സാറേ....*



പൊന്നപ്പന്‍ - the Alien said..
“ഒരു കടലാസ്സ് പറന്നു പോയി. അതു വായിച്ചു കൊണ്ടിരുന്ന ശങ്കരേട്ടന്‍ ഒരു കുഞ്ഞു തെറി പറഞ്ഞു. അടുത്തിരുന്ന എം എസ്സിക്കാരന്‍ കുട്ടിശങ്കരന്‍ കയോസ് എന്നു പറഞ്ഞ് ആ‍കാശത്തിലേക്കു നോക്കി ആകുലപ്പെട്ടു.“ ഈ കഥയില്‍ ഇതു വരെ ഞാനെന്ന അഗ്നോസ്റ്റിക്കിന് ഒരു പരാതിയുമില്ല.. പക്ഷേ.. കടലാസ്സ് വെറും കയോസ് മാത്രമാണെന്ന് കേട്ടുകൊണ്ടിരുന്ന കൂട്ടം തലയാട്ടി സമ്മതിക്കുന്നതിന്റെ രാഷ്ട്രീയത്തില്‍ എനിക്കെന്തോ ഒരിത്. പ്രമോദിന്റെ കമന്റ് : “എങ്ങനെയാണ് ഒരു ചിത്രത്തെ വായിക്കേണ്ടതെന്ന് പറഞ്ഞുതന്നതിന് നന്ദി വെള്ളെഴുത്ത്.” ഇതു കൂടി കേട്ടപ്പോ പ്രത്യേകിച്ച് എന്തെന്തരോ ഒരിത്.

പ്രസിദ്ധീകരിച്ച് കുറേക്കാലം കഴിഞ്ഞ ഒരു പോസ്റ്റില്‍ ഇന്ന് ഇങ്ങനെ ഒരു കമന്റുകണ്ടപ്പോഴാണ് ഒന്നും കാലഹരണപ്പെടുന്നില്ലെന്ന ബോധോദയം പിന്നെയും ശക്തമാവുന്നത്. എന്തായിരിക്കും പൊന്നപ്പനെ ഈ പോസ്റ്റ് തപ്പിപ്പിടിക്കാന്‍ പ്രേരിപ്പിച്ചത്? അതും ഒരു പ്രചോദനവും കൂടാതെ ഒരു നാള്‍? മുന്‍പ് നേരിട്ടറിയാത്ത ഒന്നു രണ്ടുപേര്‍ പരോക്ഷമായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവയുടെ അലകും പിടിയും മാറി അടുത്തു വന്നപ്പോഴും ഒരു ന്യായീകരണം തന്റെ ഭാഗത്തു നിന്ന് വേണ്ടതാണല്ലോ എന്ന് തോന്നിയതാണ്. അവയിലൊന്ന് അതിവായനയെക്കുറിച്ചുള്ളതാണ്. നിസ്സാരമെന്നു തോന്നുന്ന സംഗതികളില്‍ (ആര്‍ക്ക്?) അനാവശ്യമായി കെട്ടിയേല്‍പ്പിക്കുന്ന ആശയഗൌരവങ്ങളെക്കുറിച്ചാണ് അതിവായനയെന്ന പരാതി. രണ്ടാമത്തേത് എല്ലാവരും കൊള്ളാമെന്നു പറയുന്നതോ അധികമൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തതോ ( എന്ന് ആര്‍ക്ക് തോന്നുന്ന..?) ആയ സംഗതികളെ അനാവശ്യമായി വിശദീകരിക്കുന്നതിനെക്കുറിച്ചുമാണ്. രണ്ടാമത്തെ ആരോപണത്തിനു പല മുനകളുണ്ട്. അതിലൊന്ന് എല്ലാവരും കൈയ്യടിക്കുമ്പോള്‍ ഒരാള്‍ കൊഞ്ഞനം കാട്ടിയാല്‍ അയാളെ ശ്രദ്ധിക്കുമല്ലോ എന്ന കാല്‍പ്പനികഛായയുള്ള മുഖം മൂടി വച്ചുകെട്ടാനുള്ള ശ്രമമാണ്. (വളരെ പഴക്കമുള്ള ഒരു ആരോപണതന്ത്രമാണിത്) മലയാളിയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ടെന്നാണ് പൊതുവേ പറയുക. എന്നാല്‍ അങ്ങനെയൊരു സ്വഭാവം മലയാളിയ്ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണയുന്നതാണ് യഥാര്‍ത്ഥ(മലയാളി)മനോഭാവം എന്നും വാദിക്കാവുന്നതാണ്. ഒന്ന് ജനസാമാന്യത്തിനോടുള്ള പരപുച്ഛമാണെങ്കില്‍ മറ്റേതില്‍ നമ്മുടെ ചേരിയില്‍ ചേരാത്ത ഒരുവനോ എന്നുള്ള അവജ്ഞയല്ലേ സ്ഥായി? അതു മാത്രം പരപുച്ഛമാവാതിരിക്കുന്നതെങ്ങനെ? മാത്രമല്ല അത് അഭ്യസൂയയുമാണ്. (ആഹാ, നീ ഒരുത്തന്‍ മാത്രം മിടുക്കനോ?)

‘പാഠങ്ങളെ’പ്പറ്റിയുള്ള അന്വേഷണവും ജനപ്രിയകലാരൂപങ്ങളെ (അതില്‍ സാഹിത്യവും വരും)ക്കുറിച്ചുള്ള പുതിയ സാംസ്കാരികപഠനമേഖലകളും അമ്പേ നിഷ്പ്രഭമാക്കിയിട്ടുള്ള(കൊണ്ടിരിക്കുന്ന) ആരോപണങ്ങളാണിവ എന്നാണ് എന്റെ വാദം. വാദിക്കുന്നതിനു കപ്പം കൊടുക്കണ്ടലോ. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും ജ്ഞാനരൂപങ്ങളുടെ മാറിമറിയലുകളെക്കുറിച്ച് നല്ല ബോധമുള്ളവരാണ്. നല്ല വായനക്കാരാണ്. പക്ഷേ പലപ്പോഴും അവര്‍ക്ക് അറിയാവുന്നതും വായിച്ചതും പരണത്തു വയ്ക്കേണ്ടി വരുന്നു. മറവിയായിരിക്കും വില്ലന്‍. എങ്കിലും പോസ്റ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തലോടലുകളേക്കാള്‍ അറിവരുളുന്നത് ഇതുപോലുള്ള വിമര്‍ശനങ്ങളാണ്. തെരുവിന്റേ മറ്റേയറ്റം പോലെ സ്വന്തം നിലപാടുകളിലെ ഏങ്കോണിപ്പുകള്‍ അറിയാന്‍ സഹായിക്കുന്നത് ഇവയാണ്. എന്തൊക്കെ ആശയങ്ങള്‍ വിനിമയം സാധ്യമാവാതെ കുഴങ്ങുന്നു എന്നറിയിക്കുന്നത് ഇവയാണ്. ധാരണകളുമായി സംവാദം സാധ്യമാവുന്നത്ര തന്നെ പ്രയാസകരമാണ് ധാരണയില്ലായ്മകളുമായി സംവദിക്കുന്നതെന്ന് അറിയിച്ചതും ഇവ തന്നെ. ഇന്ന് സൌഹൃദത്തിന്റെ ദിനമായി ആരൊക്കെയോ ആഘോഷിക്കുന്നുണ്ട്. ചില വിമര്‍ശനപരമായ കമന്റുകളാണ് താഴെ. കൂടുതലും കഴിഞ്ഞ ഒരു വര്‍ഷത്തിനകത്ത് ലഭിച്ചവയില്‍ അവിടെന്നും ഇവിടെന്നുമായി പെറുക്കിയെടുത്ത് കൂട്ടിയവ. എല്ലാം ഒരേ തട്ടിലുള്ളവയല്ല. പലതും പോസ്റ്റുകളെക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവ. അവയില്‍ ചിലത് പോസ്റ്റെന്താണെന്നും എന്തിനെക്കുറിച്ചാണെന്നും തിരിച്ചറിയാനാവാത്തവ. ചിലത് എഴുതിയവന്‍ ഉദ്ദേശിച്ചതിന്റെ മറുപുറം കാണിച്ചു തരുന്നവ. മറ്റു ചിലത് മുന്‍‌ധാരണകളുടെ പൊള്ളയായ ഉള്ളം എടുത്തു പ്രദര്‍ശിപ്പിക്കുന്നവ. എണ്ണത്തില്‍ കുറവാണ് ആകെ വിമര്‍ശനങ്ങള്‍. ചിലതൊക്കെ എഴുതിയവര്‍ തന്നെ പിന്നീട് മായ്ച്ചു. എങ്കിലും കിട്ടിയ എല്ലാത്തിനും നേരത്തെ പറഞ്ഞതു പോലെ അവയുടേതായ പ്രാധാന്യമുണ്ട്. അപ്പോള്‍ ബ്ലോഗെഴുത്തില്‍ വന്ന ശ്രദ്ധയില്ലായ്മയും മണ്ടത്തരങ്ങളുമോ എന്നൊരു ചോദ്യം ഞാന്‍ കാണാതെയല്ല. തത്കാലം അവയ്ക്ക് എന്റെ വക ഒരു സ്മൈലി ! തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ അവയെപ്പോലെ മറ്റൊന്നിനെയും ഞാന്‍ കണക്കിലെടുത്തിട്ടില്ലല്ലോ..... അപ്പോള്‍ പോസ്റ്റുകളല്ല, കമന്റുകളാണ് പ്രധാനം. നേര്‍ക്കു നേരേ വന്നവ. പുഞ്ചിരികള്‍ക്കും കൈകോര്‍ക്കലുകള്‍ക്കും ചുമലില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ക്കും ഒപ്പം ആട്ട്, തുപ്പ്, നെറ്റിച്ചുളിക്കല്‍, ഒച്ച താഴ്ത്തിപ്പറയല്‍ തുടങ്ങിയവയും വേണം. അത് ലോകനിയമമാണ്. ‘നിമ്നോന്നതമാം വഴിക്കു തേരുരുള്‍ ഓടിക്കലാണ്‌‍ രസം...’ ഇവയും കൂടെ ഇല്ലാതിരുന്നെങ്കില്‍ ബ്ലോഗ് എഴുത്ത് എന്തു വിരസമായേനേ...............

അതുകൊണ്ട് ഇന്നത്തെ പോസ്റ്റ് ....കണ്ണാടികളായ ചങ്ങാതികള്‍ക്ക് ...

കുറുമാന്‍ said...
പുലിയെ പിടിക്കാനുള്ള വഴിയില്‍ മുഴുവന്‍ കുഴി......ആയതിനാല്‍ കുഴി ചാടി കടന്ന് പുലിയെ പിടിക്കാന്‍ ചെല്ലുമ്പോഴേക്കും പുലി എലിയായോ‍ന്നൊരു സംശയം........


Anonymous said...
ഇത് വായിച്ച് എന്റെ തലയ്ക്കുള്ളിലും ഒരു വണ്ട് മൂളുന്ന പോലെ.സിനിമ കണ്ടപ്പോ പോലും ഇത്ര പ്രശ്നണ്ടായില്ല. എന്നാലും ന്റെ വെള്ളേ :)
- ആളറിയാം

Rajeeve Chelanat said...
"സാമാന്യബോധത്തെ ഒന്നിറക്കി വച്ചുകഴിഞ്ഞാല്‍ ചില സുഖങ്ങളൊക്കെയുണ്ട്. അത്രേയുള്ളൂ"
-സാമാന്യബോധത്തെ (തത്കാലത്തേക്കല്ല) എന്നന്നേക്കുമായിത്തന്നെ ഇറക്കിവെക്കാന്‍ കഴിഞ്ഞാല്‍ ‘ചില്ലറ സുഖ’മൊന്നുമല്ല. പെരുത്തു സുഖം തന്നെയാണ്. സംശല്ല്യ :)

കുഷ്ണ വര്‍മ്മ പ്രസാദ്‌.. said...
-വിഷ്ണു പ്രസാദ് said...
ഒരുപക്ഷേ,ലതീഷിന്റെ കവിതകളെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ ലേഖനമാവും ഇത്.അതിന് ധൈര്യപ്പെട്ടതിന് വെള്ളെഴുത്തിന് അഭിനന്ദനം.-
ഹഹ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. എന്തിനാ മാഷേ ഈ തീട്ടം മണപ്പിച്ചിട്ടു ഒന്നുമറിയാത്ത പോലെ മാറി നില്‍ക്കണേ.. നാറുന്നു എന്ന് അങ്ങ് പറഞ്ഞു കൂടെ. :) :)
ബുദ്ധിജീവികളാണ് പോലും ബുദ്ധിജീവികള്‍.
വല്ലപ്പോഴും ഒന്ന് പച്ചവെള്ളത്തില്‍ കുളിച്ചു നോക്കൂ.

Haree | ഹരീ said...
ഡെയ്സി ബെന്നിയെ ഉപേക്ഷിക്കുന്നതായിരുന്നു സിനിമയോട് ചേര്‍ന്നു പോവുന്നത്. ഒന്നും മിണ്ടുവാന്‍ ചെയ്യുവാനാവാതെ ഒതുക്കപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്, അത് അവള്‍ ഗുണവതിയായതുകൊണ്ടല്ല, ചെയ്യുവാന്‍ കഴിവ്/സാഹചര്യം ഇല്ലാത്തതിനാലാണ്. ഭര്‍ത്താവുപേക്ഷിച്ച/ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീകളെ സമൂഹം എങ്ങിനെയാണ് കാണുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! അതും ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാം ക്ഷമിച്ചു മുന്നോട്ടുപോകുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കണം. ഇവിടെ സ്ത്രീ സാമ്പത്തികസ്വാതന്ത്ര്യം നേടിയിട്ടുപോലും കഥയ്ക്കൊരു മാറ്റമുണ്ടാവുന്നില്ലല്ലോ!
“...ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്.” - ശിക്ഷ പുള്ളി തന്നെയാണ് അനുഭവിക്കുന്നത് എന്നും സിനിമ കാണിക്കുന്നുണ്ട്. :-)
“പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും...” - ഇതില്‍ സത്യമില്ല എന്നുണ്ടോ? മുതലാളിത്തത്തിന് ഇപ്പോഴാണ് ഇത് മനസിലാവുന്നതെന്നോ?

ജ്വാല said...
33 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.എല്ലാ പാര്‍ട്ടിയിലേയും ഭൂരിഭാഗം അധികാരികളായ പുരുഷന്മാര്‍ സത്യത്തില്‍ ആശ്വസിക്കുകയാണ്.
കുടുംബം.സമൂഹം,രാഷ്ട്രം എന്നിവ നിലവില്‍ വന്നതുമുതല്‍ സംരക്ഷണം,പീഡനം,ചൂഷണം എന്നതല്ലാതെ തുല്യത നല്‍കേണ്ട വ്യക്തികളായി സ്ത്രീകള്‍ ഇന്നും മാറിയിട്ടില്ല.ഈ നിഷ്ക്രിയത്വവും,നിര്‍വ്വികാരതയും വെടിഞ്ഞു സ്ത്രീകള്‍
പ്രതികരിക്കുന്ന കാലം ഉണ്ടാകും.അതിനു അവസരങ്ങളാണ് കൊടുക്കേണ്ടത്,അവഹേളനമല്ല.

The Prophet Of Frivolity said...
ബ്ലോഗില്‍ വരുന്ന കുറിപ്പുകളുടെ അല്പായുസ്സിനെക്കുറിച്ച് അറിയാതല്ല, ഗൌരവതരമായ വിഷയങ്ങളില്‍പ്പോലും വന്യമായ ഒരാഘോഷച്ചുവകലരുന്നതുപോലെ തോന്നും, ഈ കല്പനാലോകത്ത്.
മുമ്പത്തെ കമന്റ് ഒരുദ്ദേശ്യം വെച്ചെഴുതിയതായിരുന്നു. നിങ്ങള്‍ ഡേവിഡ് ക്രിസ്റ്റലിന്റെ ‘ഭാഷാമരണം’ വായിച്ചോ? ഈ വിഷയം കുറെക്കാലമായി തലയില്‍ക്കിടന്ന് പുകയുന്നു. ആ പുസ്തകത്തിന്റെ ഒരു നിരൂപണം ‘ഡാനിറിവ്യൂസില്‍ ഉണ്ട്. ഇവിടെ. മൂന്നാമത്തെ ഖണ്ഡികയില്‍ എന്തുകൊണ്ട് നമ്മള്‍ ഈ ആസന്നനിര്യാണത്തെക്കുറിച്ച് ആകുലരാവണം എന്നത് കാണാം(ഞാന്‍ റിവ്യൂ മൊത്തം വായിച്ചില്ല). പുസ്തകത്തില്‍ അത് വിശദമായി പറയുന്നുണ്ട്. അതില്‍ രണ്ടെണ്ണം ഒരു വാദമേയല്ല: വൈവിദ്ധ്യവും, ഭാഷ ഭാഷയെന്ന നിലയില്‍ത്തന്നെ ശ്രദ്ധയര്‍ഹിക്കുന്നവയാണ് എന്നിവ. വൈവിദ്ധ്യമെന്നത് ജൈവവവിദ്ധ്യവുമായാണ് താരതമ്യം. ചരിത്രത്തിന്റെ, അറിവിന്റെ ഭണ്ഡാരപ്പുരകളാണെന്നത് ഭാഗികമായിമാത്രം നിലനില്‍ക്കാവുന്ന ഒരു വാദമാണ്. ചിലതുണ്ട്, ഒരു ഭാഷയില്‍നിന്ന് ഒരിക്കലും മറ്റൊരു ഭാഷയിലേക്ക് ചേക്കേറാന്‍ കൂട്ടാക്കാത്തവ. പിന്നുള്ളത് സ്വത്വസംബന്ധമാണ്. ഇതും യുക്തിപരമായി പരിശോധിച്ചാല്‍ നിലനില്‍ക്കാന്‍ ബുദ്ധുമുട്ടാവും. പറഞ്ഞുവരുന്നത് ഉന്നയിക്കാവുന്നവയെല്ലാം വൈകാരികമായി സാധുതയുള്ള (Sentimentally sustainable) വാദങ്ങളാണ്, യുക്തിപരമായി ബോദ്ധ്യപ്പെടുത്താവുന്നവയല്ല(Logically sustainable).
ഇനി ഭാഷയെന്നത് എത്രത്തോളം ഗാഢമായി ഒരു ജനതയുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു എന്നത്. സാക്ഷാല്‍ സൊസ്യൂറിനെത്തന്നെ അവലംബിച്ചാല്‍, ‘വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഭാഷയോളം പ്രാധാനപ്പെട്ട ഒരു ഘടകമില്ല തന്നെ’എന്നാണ്. പ്രശ്നമതല്ല. അത് ഏത് ഭാഷയുമാവാം. വളരെ നല്ല ഉദാഹരണം കോപ്റ്റിക്ക്-അറബിക്ക് ആവും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൊഷരിക്കടയില്‍ കയറാന്‍ പറ്റാത്ത തിരക്കാണ്, ഉമ്മുക്കൂത്സൂമിന്റെ വിലാപയാത്രക്ക് നാല് മില്ല്യണിനടുത്തായിരുന്നു ആളുകള്‍. ഇനിയും മറ്റൊന്ന്, നമ്മള്‍ സംസാരിക്കുന്നത് മാറിവരുന്ന ഒരു സാഹചര്യത്തെ സംബന്ധിച്ചാണ്. അങ്ങനെ വരുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്നത് പരമമായും വരാനിരിക്കുന്നതിനേക്കാള്‍ മികവുറ്റതാണെന്ന് സംശയലേശമന്യേ പറയാനാവണം. സംഭവിക്കാനിടയുള്ളതിനെക്കുറിച്ച് പരിപൂര്‍ണ്ണമായ തീര്‍ച്ച സാദ്ധ്യമാകുന്നതെങ്ങനെ? ഇനിയും കടന്ന് ഒരു ഹേര്‍ഡര്‍/സ്പെങ്ങ്ളര്‍ രീതിയില്‍ സംസ്കാരങ്ങളുടെ ജൈവികതയും മറ്റും കൊണ്ടുവരാന്‍ സാധിക്കില്ലെന്നല്ല. അത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നഭരിതമാക്കും. സാപിര്‍-വോര്‍ഫ് സിദ്ധാന്തം തന്നെ കാലങ്ങളിലൂടെ മിക്കവാറും എല്ലാവരും തള്ളുകയാണുണ്ടായത്, പിങ്കറടക്കം. ഇനിയൊരു മാര്‍ക്സിസ്റ്റ് ഭാഷാശാസ്ത്രവഴിയില്‍ അന്വേഷിച്ചാല്‍ത്തന്നെ ഒരു പ്രത്യേക ഭാഷയെന്നതിലല്ല, ഭാഷ എന്ന നിലയില്‍ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ആകെമൊത്തം നൂഡിത്സ് പരുവമായി.
ഈ വിഷയത്തില്‍ ഇവിടെ വന്ന എഴുത്തുകള്‍ക്കെല്ലാം ഞാന്‍ എതിരഭിപ്രായം പറഞ്ഞതിന്ന് വിശദീകരണവുമാവട്ടെ. മറ്റൊരു കാര്യം സ്വന്തം ഭാഷയെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് മലയാളികളുടെ മാത്രം സ്വഭാവമല്ല. ഭാഷാപുനരുജ്ജീവനസംഘടനകള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണത്. മിക്കവാറൂം എല്ലായിടത്തും.
ഇപ്പോഴും - കുറെ നാളായി - ഞാന്‍ ഹൈദെഗര്‍ പറഞ്ഞത് ആലോചിച്ചുകൊണ്ടിരിക്കയാണ്: ഗ്രീക്കും, ജര്‍മനുമാണ് (ചിന്തയ്ക്ക് ഉപയുക്തമെന്ന നിലയില്‍)ഒരേ സമയം ഏറ്റവും ശക്തിയുള്ളതും, ആത്മീയവുമായ ഭാഷ എന്ന്. അതെങ്ങനെ പുള്ളിക്ക് അറിയാനാവുമെന്ന് ചോദിച്ചുകൂടെന്നല്ല...

The Prophet Of Frivolity said...
ഈ പോസ്റ്റില്‍ കമന്റ് ചെയ്യുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. നൈസര്‍ഗിഗ ദ്വന്ദ്വബാധയുള്ള മലയാളിയും മലയാളം ബ്ലോഗും രണ്ടിലൊരു കളത്തില്‍(അല്ലെങ്കില്‍ ചെളിക്കുണ്ടില്‍?) ചവിട്ടിത്താഴ്ത്തും. ഉറപ്പ്. ഞാന്‍ ആലോചിക്കുന്നത് അതല്ല. രക്ഷകന്‍ എന്നൊക്കെയുള്ള വാക്കുകള്‍ ഇപ്പോഴും മലയാളസാമൂഹികരാഷ്ട്രീയസാംസ്കാരിക വ്യവഹാരത്തില്‍ ഇടം നേടുന്നുവെന്നത്...അതുതന്നെ മതി ഇന്നത്തേതില്‍നിന്ന് വിഭിന്നമായി ഒരു അവസ്ഥ എന്തുകൊണ്ട് ദുസ്സാദ്ധ്യമാവുന്നു എന്നത് വ്യക്തമാക്കാന്‍. ദൈവവധവും രാജവധവുമൊന്നുമില്ലാതെ ജനാധിപത്യം.
വിഷയാതീതം: ആ വ്യക്തിവസ്തുത(Profile)യില്‍ എഴുതിയിരിക്കുന്ന സംഭവം മനസിലായില്ല. പരിസ്ഥിതിയെ ആശ്രയിക്കുകയും, പക്ഷെ വ്യക്തിബദ്ധവും. ആകെ ശങ്കയായി.

The Prophet Of Frivolity said...
എന്തുകൊണ്ട് ഇന്ത്യയില്‍ ഇത്രയധികം ഭാഷകളുണ്ടായി എന്നതില്‍ തന്നെ എന്തുകൊണ്ട് മിക്കവാറും ഭാഷകളും ഇല്ലാതാവും എന്നതിനുള്ള കാരണവുമുണ്ട്. ആദ്യത്തെ ഉദ്ധരണിയുടെ അത്രേം പെട്ടന്നല്ലെങ്കിലും. അത് മറ്റൊരു വിഷയം. വെള്ളെഴുത്തിന്റെ വാദമെന്താണ് ഈ വിഷയത്തില്‍ എന്ന് വ്യക്തമായില്ല. [ദിശാസൂചികയായ വരി: “മലയാളം മൂലദ്രാവിഡഭാഷയില്‍ നിന്നുണ്ടായി എന്നൊക്കെ വാചാടോപം നടത്തി വികാരശമനം നടത്താം.“(മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, amicus Plato, sed magis amica veritas)] ഭാഷയുടെ മൃത്യു ഭാ‍രതീയനെന്ന നിലയില്‍ മൃതിയായി കാണാനാവുമോ? പിന്നേം അലോചിച്ചു വരുമ്പോ നിറയെ ആശയക്കുഴപ്പം.
അഴീക്കോടിന് ഒരു വ്യക്തമായ വാദമുണ്ടായിരുന്നു. ‘മലയാളം ഒന്നിന്നും കൊള്ളാത്ത സാമന്ത ഭാഷയാണെന്ന്’ അര്‍ത്ഥം വരത്തക്ക വിധത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നുവെന്ന് വെള്ളെഴുത്ത് എങ്ങനെ വായിച്ചെടുത്തു? [amicus
vertitas, sed magis amica provincialism.] രണ്ട് വാദമാണുണ്ടായിരുന്നത്, ഒന്ന് ക്ലാസിക്ക് എന്ന് ഭാഷയെ വേര്‍തിരിക്കാനാവില്ല, മലയാളം താരതമ്യേനെ പുതിയ ഭാഷയാണ്. ഇത് രണ്ടിനെയും ഖണ്ഡിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ആവോ. ഒന്നാമത്തെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വേണേല്‍ വല്ല റഫറന്‍സും തപ്പിയെടുക്കാം. അതിനാണോ പഞ്ഞം.
മലയാളം മൃതിയുടെ (മൃത്യുവല്ല) പാതയിലാണ്, അത് കൊണ്ട് പറ്റാ‍വുന്നത്ര നേരത്തേ ആഞ്ജിയോപ്ലാസ്റ്റി നടത്തണം. അതിനു പണം വേണം. ക്ലാസിക്ക് പദത്തിന്നൊപ്പം പണവും വരും. അതുകൊണ്ട് മലയാളവും ക്ലാസിക്കാക്കണം. നല്ല വാദങ്ങളാണ്.ഒപ്പം സാംസ്കാരികസ്വത്വത്തില്‍ ഭാഷയുടെ പ്രാധാന്യം.
വാല്‍ക്കഷണം: "Irish-men without Irish is an incongruity and a great Bull."

Anonymous said...
മാര്‍ക്സും, ലെനിനുമൊന്നും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിച്ചിരുന്നവരല്ല. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തരാകുവാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നുമില്ല. അവര്‍ സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റുകാരോടുമല്ല. ആശയസംവാദനത്തിനു എളുപ്പത്തില്‍ ഉതകുന്ന ബിംബങ്ങള്‍ ഉപയോഗിച്ചു എന്നു വേണമെങ്കിലും കരുതാം. Heaven= Any place of complete bliss and delight and peace എന്നും Hell=Any place of pain and turmoil എന്നും അര്‍ത്ഥമുണ്ടല്ലോ.
ഭൂരിപക്ഷത്തിനു നാവില്ലാതിരുന്ന കാലത്തു നിന്നാണ് നാം ഇവിടെ എത്തിയിട്ടുള്ളത് എന്നതിന്റെ ചരിത്രം അറിയുന്നവര്‍ തന്നെ കണക്കിലെ തിരിമറി എന്ന് പ്രയോഗിക്കുന്നതില്‍ ഒരല്പം കുഴപ്പമുണ്ട്. ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്നതിനപ്പുറത്ത് ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നു കരുതുന്നു. ഫ്യൂറര്‍മാര്‍ക്കും പ്രിയപ്പെട്ടതാണ് ഭൂരിപക്ഷത്തിന്റെ അര്‍ത്ഥശൂന്യത. അപകടമുണ്ട് ഭൂരിപക്ഷത്തെ കണക്കിലെ തിരിമറി മാത്രമാക്കുന്നതില്‍.

പി.എന്‍.ഗോപീകൃഷ്ണന്‍ said...
പാം ഡി ഓര്‍ എന്നല്ലേ കാനിലെ പുരസ്കാരത്തിനു പേര്?

Anonymous said...
ellaatinEyum siddhaanthavalkkarikkaan wholesale aayi chumaT EteTuththiTTuntO? :):):)
aa kavithaa pusthaka vichaaram ishTappeTTu.
VS eviTE nilkkunnu enna chOdyaththinEkkaaL VS ennoru kathhaapaathram namukk aavaSyamuNTO illayO ennu kooTe chinthikkuka.

റോബി said...
വെള്ളെഴുത്തേ,
പൊന്നമ്പലമേട് പെൺഭയങ്ങളുടേതോ അതോ ആൺഭയങ്ങളുടേതോ?

Anonymous said...
The article is good.But your style of writing is too archaic.If it is not affected, could you be in tune with time?

t.k. formerly known as തൊമ്മന്‍ said...
മലയാളം നശിക്കുന്നു എന്നൊക്കെ നിലവിളിക്കുന്നവര്‍ അമിതമായി ഇന്റര്‍‌നെറ്റും ടിവിയും ഉപയോഗിക്കുന്നവരാണെന്ന് തോന്നുന്നു :-) വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കണമെന്ന് പറയുന്നവരും മൂഢസ്വര്‍ഗ്ഗത്തില്‍ ആണ് ജീവിക്കുന്നത്; മലയാളത്തേക്കാള്‍ വികസിച്ച ഭാഷകള്‍ മാതൃഭാഷയായുള്ളവര്‍ ആഗോളഭാഷയായ ഇം‌ഗ്ലീഷ് പഠിക്കാ‍നാണ് ശ്രമിക്കുന്നത്.

Anonymous
ഹെന്റെ വെള്ളെഴുത്തേ! നമിക്കുന്നു, നമിക്കുന്നു.. ഞാനൊന്നും ഒരിക്കലും കവിത വായിച്ച് മനസ്സിലാക്കില്ല എന്നു മനസ്സിലായി :(

എസ്. ജെ. ഗ്രാമത്ത്
ചുരുക്കം പറഞ്ഞാല്‍ വായനക്കാരന്‍ പുറത്ത്...അകത്ത് എഴുത്തുകാരുടെ ഗൂഢാലോചന...രണ്ട് കൂട്ടരും തമ്മില്‍ പരസ്പരം അറിഞ്ഞ് കൊണ്ടുള്ള വിട്ടുകൊടുക്കല്‍ ...അല്ലേ ?

sree said...
“കുട്ടികളുടെ മാനസിക ലോകവുമായി സമരസപ്പെട്ടു പോകുന്ന ഒന്നാണ് കൃത്യമായ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ. യുക്തിപരമായ വാദത്തിനോ പ്രതിവാദത്തിനോ ഉള്ള ശേഷിയില്ലായ്മ. ഒരു തരം ദുരന്താത്മകമായ സ്തംഭനാവസ്ഥ”.
ആശയവിനിമയത്തിലെ കൃത്യയ്ക്ക് പ്രായവുമായിട്ട് അത്ര വലിയ ബന്ധമുണ്ടോ? അല്ല, എന്നുമ്മുതലാണ് ചിട്ടയായി ക്രോഡീകരിക്കപ്പെട്ട ഭാഷയില്‍ പറഞ്ഞാലെ ആശയം ഉണ്ടാവുകയും യുക്തിപരമാവുകയും വിനിമയം ചെയ്യപ്പെടുകയും ഉള്ളു എന്ന് വന്നത്??

സിനിമയുടെ അവലോകനം വായിച്ചപ്പോള്‍ തോന്നിയത് ഇതിനും വേണ്ടി ഇതില്‍ ഒന്നുമില്ലല്ലൊ എന്നാണ്. അതേതായാലും കൌമാരക്കാലത്തെ വളര്‍ച്ചയില്ലായ്മ, ബാല്യത്തെ അപക്വം എന്നൊക്കെ വിളിക്കേണ്ടി വരുന്നത് ഏതുതരം വളര്‍ച്ചയാണെന്ന് ഒരു ചോദ്യം തികട്ടിവരുന്നു...വിശുദ്ധമുട്ടകള്‍ കണ്ട് എഴുതിയത് മറന്നിട്ടല്ല. കൃത്യത, പക്വത എന്നൊക്കെ സെല്‍ഫ്-ഹെല്പ് പുസ്തകങ്ങളിലേതുപോലെ എളുപ്പത്തില്‍ നിര്‍വ്വജിച്ചു പോകാവുന്നതല്ല എന്ന എന്റെ പക്ഷം സൂചിപ്പിച്ചെന്നേ ഉള്ളു. ധാരണാശേഷി എന്നതു തന്നെ കേവല യുക്തി മാത്രമല്ല എന്നും കുട്ടികളുടേത് മറ്റൊരു തലത്തിലുള്ള യുക്തിബോധം ആണെന്നും ആണ് പറഞ്ഞു വന്നത്. ഇന്നത് ഐഡിയല്‍ എന്ന കാഴ്ച്ചപ്പാട് ലേഖനത്തില്‍ പ്രസക്തമല്ലായിരുന്നിട്ടും അവിടവിടെ മുഴങ്ങുന്നതായിട്ട് തോന്നി. ഫിക്സേഷനുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതോര്‍മ്മവന്നു. മുന്നിലിരിക്കുന്നത് ഒരു പുസ്തകമല്ല, ഒരു മനസ്സാണെന്ന് ഇടക്കിടെ സ്വയം ഓര്‍മ്മിപ്പിക്കാന്‍ കഴിയാത്തവര്‍ ഈ പണിക്കു പോവാതിരുന്നെങ്കില്‍ എന്ന്.
നായകനു യുക്തിബോധം കുറവാണെന്നു പറഞ്ഞുവയ്ക്കുന്നതിനു വേണ്ടി ഇത്രയും ജെനറലൈസേഷന്‍ ആവശ്യമുണ്ടോ? അറിയില്ല...
ഏതായാലും എനിക്ക് സെന്‍സില്ലാന്നാണ് എന്റെ പിള്ളേരു പറയുന്നത്. അതുകൊണ്ട് അവര്‍ക്കതുണ്ടെന്ന് തീര്‍ച്ചയാണെ..
ആദ്യത്തെ കമെന്റ് ഓഫാണെല്‍ ഇത് ഓഫിന്റെ ഓഫ്...

*വിനയചന്ദ്രന്റെ കവിതയിലെ ഒരു വരി

20 comments:

Anonymous said...

ഇതില്‍ പരാമര്‍ശിച്ച കമന്റുകളില്‍ ഒന്നിനുടമയായ ഒരു അനോണിയാണ് ഈ അനോണി. കവിതാസ്വാദനം ആയിരുന്നു അന്ന് ഞാന്‍ കമന്റിട്ട വിഷയം. അത്ര ഗഹനമായി എങ്ങനെ കവിതയെ (കവിത മാത്രമല്ല, ചിത്രം, ചലച്ചിത്രം എന്നിങ്ങനെ പലതും) വായിക്കുന്നു എന്നായിരുന്നു ആശ്‌ചര്യ ചിഹ്നം. ആഴത്തിലുള്ള പഠനവും വായനയും പ്രകടമാക്കുന്ന എഴുത്ത്. പരാതി ഒന്നുണ്ട്; താങ്കളെ വായിക്കുക എന്നത് ശ്രമകരമാണ്. കുറഞ്ഞത് രണ്ടു തവണയെങ്കിലും വായിക്കാതെ എന്തെങ്കിലും കിട്ടുന്ന സന്ദര്‍ഭങ്ങള്‍ വിരളം. ആ ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്, എങ്കിലും ചോദിക്കട്ടെ; ഭാഷ കുറച്ചൊന്ന് ലളിതമാക്കിക്കൂടേ?
ഇതിത്രയും പൊതുവായിരുന്നു. ഇനി ഈ പോസ്റ്റിനെപ്പറ്റിയാനെങ്കില്‍ എന്താണുദ്ദേശിച്ചതെന്ന് ഒരു എത്തും പിടീം കിട്ടിയില്ല. ഒന്നൂടെ വായിക്കട്ടെ :)
.

Haree said...

ആദ്യം പോസ്റ്റിലൂടെ ഒരു വിഹഗവീക്ഷണം നടത്തിയപ്പോള്‍ തോന്നി, ഇത് വാര്‍ഷിക പോസ്റ്റാണെന്ന്. ബട്ട്, ബ്ലോഗ് തുടങ്ങിയത് 2007 സെപ്റ്റംബറിലാണല്ലോ... പിന്നെ വായിച്ചപ്പോള്‍ മനസിലായി ഇത് സൌഹൃദദിന പോസ്റ്റാണെന്ന്... :-)

പോസ്റ്റുകളും കമന്റുകളും പ്രധാനം തന്നെ. ബ്ലോഗ് വായന പൂര്‍ണമാവുന്നത് കമന്റുകളിലൂടെയും ഒന്നു കണ്ണോടിക്കുമ്പോഴാണ്. പിന്നെ, പബ്ലിഷില്‍ ക്ലിക്കു ചെയ്യുന്നതിനു മുന്‍പ് ഒന്നാലോചിച്ച് ഉറപ്പുവരുത്തിയേ ബ്ലോഗില്‍ എന്തെങ്കിലും എഴുതുവാന്‍ ധൈര്യപ്പെടാറുള്ളൂ. എന്തിനാ വെറുതെ ആളോളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നേന്ന് വിചാരിക്കും! ;-)

അപ്പോള്‍, ഒരു കണ്ണാടിയുടെ വക (റഫര്‍ പ്രൊഫൈല്‍ ചിത്രം!) ആശംസകള്‍. :-)
--

Anonymous said...

ഇതില്‍ ഒരു രണ്ടെണ്ണം എന്റെയുമുണ്ട്. :). തൃശൂര്‍ വച്ച് കാണുമ്പോള്‍ രഹസ്യായി പറഞ്ഞ് തരാം

( belated) happy friendship/mirror day.

chithrakaran:ചിത്രകാരന്‍ said...

ദുരൂഹമായി എഴുതാനുള്ള പ്രവണത ... ബുദ്ധിപരമായ ഒരു കസര്‍ത്താണ്‌ . അതിലെ ഉള്ളടക്കം(എന്താണാവോ ?) ഭാരിച്ച വാക്കുകല്‍ക്കടിയില്‍ പെട്ട് ചാതഞ്ഞു വേദനയനുഭവിക്കുന്ന ദൃശ്യം അരോചകമായിരിക്കുന്നു.
ക്ഷമിക്കുക വെള്ളെഴുത്തെ !!!
സസ്നേഹം :)

വെള്ളെഴുത്ത് said...

അവനവന്റെ മുറിവുകളെ കാട്ടി തൊട്ടും തലോടിയും തുപ്പലുതൊട്ടു വച്ചും പ്രദര്‍ശിപ്പിക്കുന്ന രീതിയ്ക്ക് എന്തുകൊണ്ടോ മടുപ്പുണ്ട്. കണക്കെടുപ്പേ ഉദ്ദേശിച്ചിട്ടില്ല. രാജീവിന്റെയോ ഗോപിയുടെയോ ഫ്രിവോളിറ്റിയുടെയോ അഭിപ്രായങ്ങള്‍ക്ക് പാതിത്വം ഏതു നിലയ്ക്കുമില്ല. അപ്പോള്‍ എന്തു നിഗൂഢതയാണിതിലുള്ളത്? ഭാഷ ഒരാളിന്റെ അബോധപ്രേരണകളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. പലപ്പോഴും ബ്ലോഗിലാണല്ലോ എഴുതുന്നതെന്ന എന്ന മുന്‍ ധാരണയോടെ, മറ്റു പലപ്പോഴും സമയക്കുറവെന്ന ഒഴിവുകഴിവിന്റെ തണലില്‍ ആശയങ്ങളെ തന്നെ ലളിതമാക്കിയിട്ടുണ്ട്. ലാളിത്യം എന്ന സങ്കല്‍പ്പം തന്നെ ആപേക്ഷികമാണ്. ഒരാള്‍ക്ക് ലളിതമെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയാവണമെന്നില്ല. വല്ലാതെ വിശദീകരിക്കുന്നത് ആശയങ്ങളെ റബറുപോലെ വലിച്ചു നീട്ടി എന്ന പഴി കേള്‍ക്കാന്‍ ഇടയാക്കുകയും ചെയ്യും. അപ്പോള്‍ അവനവനോട് കണക്കു പറയാനേ പറ്റൂ എന്നു വയ്ക്കുന്നതാണ് മധ്യമമാര്‍ഗം. ഇത് അതുപോലെയൊരു കണക്കാണ്..

sree said...

യ്യോ! ഇങ്ങനെയായാലോ ശിവാ... ;)

ഞാനേതായാലും ധന്യയായി...

ശ്രീധന്യ :)

പിന്നെ ദുരൂഹതയുടെ ലാളിത്യത്തിന്റെ ഒക്കെ പേരില്‍ തര്‍ക്കിക്കുന്നതിലെ വിഡ്ഢിത്തം പറയാതെ വയ്യ. എനിക്ക് തെറി മനസ്സിലാവില്ല. ഏറ്റവും ലളിതമായ ഇനം പോലും. അപ്പോ എനിക്ക് തെറി ദുരൂഹം.അത്രേ ഉള്ളു. പക്ഷെ ചിലപ്പോഴൊക്കെ വെള്ള “ആത്മനിഷ്ഠതയുടെ അന്തര്‍ദാഹങ്ങളെ പ്രപഞ്ചപരിണാമത്തിന്റെ അന്യുസ്യൂതപ്രവാഹത്തില്‍ അറിയുകയും ആ അറിവു നല്‍കുന്ന ദാര്‍ശനിക വിനയത്തില്‍ വികാരപരതയെ ഹോമിക്കുകയും ചെയ്യുകയാണിവിടെ” എന്നൊക്കെ പറയുമ്പോ ഞാന്‍ കേറി വല്ലോം മനസ്സിലാക്കിക്കളയും ചെയ്യും. അതിപ്പോ എന്റെ കുറ്റാണോ??

വികടശിരോമണി said...

മൈത്രേയിയുടെ ചോദ്യങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്ന നിമിഷത്തിൽ യാജ്ഞവൽക്യൻ പ്രകടിപ്പിക്കുന്ന ഒരു ‘ചെട്ടിമിടുക്കു’ണ്ട്,“അതറിയണ്ട,അറിഞ്ഞാൽ നിന്റെ തലപൊട്ടിത്തെറിക്കും”.
ഒരു വണിക്കായ യാജ്ഞവൽക്യന്റെ തന്ത്രങ്ങളിലൊന്ന് എന്നു വായിച്ചപ്പോൾ തള്ളിയ ആ വരികളുടെ അർത്ഥം ബോധ്യപ്പെടുത്തിത്തന്നത് സത്യത്തിൽ ബ്ലോഗിലെ കമന്റുകളാണ്.അരൂപികളും സരൂപികളുമായി,അറിവിന്റെ സങ്കൽ‌പ്പനങ്ങളെ ചിതറിച്ചുകളയുന്ന കമന്റുകൾ.പോസ്റ്റിലെ ഒരു കമന്റൻ പറഞ്ഞപോലെ,“വന്യമായ ആഘോഷം”.
ചിലപ്പോൾ,അഗ്രഗേറ്ററുകളേക്കാൾ മറുമൊഴിയുടെ സ്ഥിരയാത്രികനായി എന്നെയൊക്കെ മാറ്റിയതും ഈ ആഘോഷമായിരിക്കണം.

The Prophet Of Frivolity said...

എന്റമ്മേ..അതൊക്കെ ഞാന്‍ തന്നെ എഴുതിയതാ? എനിക്കു വയ്യ. എനിക്കു തരിമ്പുപോലും ഓര്‍മ്മയില്ല ചിലതൊന്നും. ഓരോ സമയത്ത് ഒരോരോ ചിന്തകള്‍. (Out and out Heraclitian).
എന്തൊരു ഉദ്ധരണി. മൈത്രേയി - യാജ്ഞവല്‍ക്യന്‍ സംഭവം!

പൊന്നപ്പന്‍ - the Alien said...

അതിവായന വായനക്കാരന്റെ(എല്ലാ വായനക്കാരുടേയും) അവകാശമാണ് എന്നാണ് എന്റെ തോന്നല്‍. ഞാന്‍ ഇച്ചിരി വിഷമിച്ചത് വെള്ളെഴുത്ത് വെള്ളത്തില്‍ വീണ ഒരു കുടത്തില്‍ വല്യൊരു കടലു കണ്ടതിലല്ല, ആ അതിവായനയെത്തന്നെ അതിവായിക്കാനോ അപവായിക്കാനോ എതിര്‍വായിക്കാനോ ഒരുങ്ങാതെ, അതിവായനയെന്ന ഡെമോക്രാറ്റിക് സങ്കല്പത്തെ തികച്ചും തലകീഴെ നിര്‍ത്തുന്ന പാഠപുസ്തകക്കമ്മിറ്റി കമന്റുകള്‍ വായിച്ചപ്പോഴാണ്. ഇതൊരു വല്ലാത്ത രാഷ്ട്രീയമാണ്. ഒരതിവായനക്കാരന്റെ വായനയാണ് (ആ വായന മാത്രമാണ്)ഒരു സമൂഹത്തിനു വായിക്കാനുള്ള വഴി എന്ന് ബോധത്തിലും അബോധത്തിലും പ്രക്ഷേപണം ചെയ്യുന്ന രാഷ്ട്രീയം. കമ്മ്യൂണിസ്റ്റുകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും ഒരു പോലെ ദഹിക്കുന്ന ഒരു തത്വശാസ്ത്രം.! അതെന്നെ പേടിപ്പിക്കുന്നു. എല്ലാ ഏകാധിപത്യങ്ങളും ഇത്തരം ഏറ്റുപറച്ചിലുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. പോസ്റ്റിനോടല്ല.. പോസ്റ്റെഴുതിയ ആളോടുമല്ല.. പോസ്റ്റു വായിച്ച സമൂഹത്തോടാണ് എന്റെ പരിഭവം എന്നു ചുരുക്കം.

Anonymous said...

തലകീഴായി വായിക്കാന്‍ കൂടി അവകാശമുണ്ടാകുമ്പോഴല്ലേ ജനാധിപത്യം ആകുന്നുള്ളൂ.

നായര്‍ said...

ബ്ലോഗറുടെ പേരല്ല. കമന്റുചെയ്ത ഒരാള്‍ക്കും സാറ എന്നുപേരുള്ളതായി തോന്നിയില്ല. പോസ്റ്റില്‍ എഴുത്തുകാരന്റെ ഒപ്പ് കാണാമെങ്കിലും ഒതപ്പിന്റെ ലാഞ്ചനകളില്ല. പിന്നെ തലക്കെട്ടിലെ സാറയാര്‍?

വെള്ളെഴുത്ത് said...

സാറ ആരാണെന്ന് പോസ്റ്റിനു താഴെ കുറിപ്പായി ചേര്‍ത്തത് അതു മുന്‍ കൂട്ടി കണ്ടാണ്. എന്റെ ബുദ്ധി.. മാഷേ എന്നുള്ളത് സാറേ എന്നു മാറ്റിയത് ആ വാക്ക് മലയാളത്തില്‍ പൊളിച്ചെഴുത്തിനു വിധേയമായി എന്നറിയാവുന്നതു കൊണ്ടാണ്..
പൊന്നപ്പാ, ഭൂരിപക്ഷത്തിനെതിരെയന്ന മട്ടില്‍ താങ്കള്‍ ഉന്നയിക്കുന്നതും ഒരു തരം വ്യക്തിവാദമാണ്. എന്റെ ധാരണയ്ക്കു ചുറ്റുമല്ല മറ്റുള്ളവര്‍ കറങ്ങുന്നത് എന്നുള്ളതു കൊണ്ട് പേടിക്കുന്നു. ? ആശയങ്ങള്‍ എതിര്‍ക്കപ്പെടാം.. അതല്ല താങ്കളുടെ പ്രശ്നം മറ്റുള്ളവര്‍ തലയാട്ടിയത് ഇഷ്ടപ്പെടാത്തതാണ്.. ഇതേ മനോഭാവം ഇവിടത്തെ മറ്റൊരു കമന്റിലും കാണാം (കുഷ്ണപ്രസാദ് വര്‍മ്മ.. രണ്ടും ഒരാളാണോ?) ഒരുത്തനെ നോക്കി മറ്റൊരുവന്റെ കവിളത്തടിക്കുന്ന ഏര്‍പ്പാട്..പറഞ്ഞു വന്നത് താങ്കള്‍ ആശയങ്ങളെക്കുറിച്ചോ അവ എത്ര പ്രതിലോമകരമാണെന്നതിനെക്കുറിച്ചോ അല്ല വേവലാതിപ്പെടുന്നത്, എങ്കില്‍ അതായിരുന്നല്ലോ ചര്‍ച്ചയ്ക്കു വരേണ്ടിയിരുന്നത്.. മൊത്തത്തില്‍ താങ്കള്‍ക്കിഷ്ടപ്പെടാത്ത കാര്യത്തില്‍ മറ്റുള്ളവര്‍ തലക്കുലുക്കുന്നതുകണ്ടിട്ട് താങ്കള്‍ക്കിഷ്ടപ്പെടുന്നില്ലെന്നാണ് എനിക്ക് കമന്റില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഫാസിസത്തെയും കമ്യൂണിസത്തെയും കൂട്ടുപിടിച്ചതുകൊണ്ട് അതിനു മരുന്നു കിട്ടുമോ?
ശ്രീ, ധന്യയാവാന്‍ വേണ്ടി ഇതിലെന്തായിരുന്നു ഉണ്ടായിരുന്നത്? എനിക്കറിയില്ല. ...പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്. അങ്ങനെയെന്തെങ്കിലും ആയിരിക്കും.. ഉദ്ധരിക്കപ്പെട്ട വാക്യവും അതിന്റെ പശ്ചാത്തലവും സബ് ടെക്സ്റ്റുമൊക്കെ മനസിലാകുമെങ്കില്‍ താങ്കളുടെ പേരില്‍ ഒരു കുറ്റവും ആര്‍ക്കും ആരോപിക്കാന്‍ കഴിയില്ല. സന്ദര്‍ഭം അറിയാതെ സ്വയം എടുത്തെഴുതിയതാണല്ലോ. പക്ഷേ താങ്കളുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. എന്റെ വാക്യമായതുകൊണ്ട് മനസ്സിലായി എന്ന മൂച്ചാണെങ്കില്‍ തെറ്റിദ്ധരിക്കണ്ട അതെന്റെ വാക്യവുമല്ല.

The Prophet Of Frivolity said...

എല്ലാം ഒരേ തട്ടിലുള്ളവയല്ല. പലതും പോസ്റ്റുകളെക്കാള്‍ ഉള്‍ക്കാഴ്ചയുള്ളവ. അവയില്‍ ചിലത് പോസ്റ്റെന്താണെന്നും എന്തിനെക്കുറിച്ചാണെന്നും തിരിച്ചറിയാനാവാത്തവ. ചിലത് എഴുതിയവന്‍ ഉദ്ദേശിച്ചതിന്റെ മറുപുറം കാണിച്ചു തരുന്നവ. മറ്റു ചിലത് മുന്‍‌ധാരണകളുടെ പൊള്ളയായ ഉള്ളം എടുത്തു പ്രദര്‍ശിപ്പിക്കുന്നവ."

എടുത്തെഴുതിയ കമന്റുകളോരോന്നും മുകളില്‍ പറഞ്ഞ എതേത് കാറ്റഗറിയില്‍ വരുന്നു എന്നൂടെ പറഞ്ഞിരുന്നെങ്കില്‍....’മുന്‍‌ധാരണകളുടെ പൊള്ളയായ ഉള്ളം‘ എന്റമ്മേ...

വികടശിരോമണി said...

"പോസ്റ്റു വായിച്ച സമൂഹത്തോടാണ് എന്റെ പരിഭവം”
:)))))))))))))))))
ഇതു പോലെ എന്നെ ചിരിപ്പിച്ച ഒരു പരിഭവം,ബ്ലോഗിൽ നിന്നു കിട്ടിയിട്ടില്ല.

sree said...

കണ്ണാടിയാണോ അല്ലേ ഞാന്‍ ചങ്ങാതിയായതിന്റെ സന്തോഷത്തില്‍ പറഞ്ഞുപോയതാണേ. ചിലര്‍ക്ക് ധന്യരാവാന്‍ അത്രയൊക്കെ വേണ്ടൂ എന്ന് മനസ്സിലായല്ലോ.

ബാക്കിയൊന്നും മനസ്സിലായില്ല. അങ്ങിനെ പറയുന്നതും ഒരു മൂച്ചാണെന്ന് അറിയാം.
ഞാന്‍ കോട്ട് ചെയ്ത വരി ആരുടേതാണെന്ന് എനിക്ക് യാതൊരു വിവരവുമില്ല. സന്ദര്‍ഭം അറിയില്ല. വെള്ള ഒരു കമെന്റില്‍ പറഞ്ഞ ആ വരിക്ക് ഒരു അര്‍ത്ഥം ഉണ്ടാക്കണമെങ്കില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അതായത് പശ്ചാത്തലവും സബ്റ്റെക്സ്റ്റും ഇല്ലാതെയും അര്‍ത്ഥങ്ങള്‍ ഉണ്ടാവാം എന്ന് സൂചിപ്പിച്ചൂ എന്നേയുള്ളു. ഇനി എല്ലാം അറിയാമെന്നു പറയുന്നതാണോ ഒന്നും അറിയില്ല എന്നു പറയുന്നതാണോ വലിയ അഹങ്കാരം. ആ..ആര്‍ക്കറിയാം.

പൊന്നപ്പന്‍ - the Alien said...

വെള്ളെഴുത്ത്,
ഞാന്‍ പറഞ്ഞതു തന്നെ താങ്കള്‍ കുറച്ചു കൂടി കാര്‍ക്കശ്യത്തോടു കൂടി വശം തിരിച്ചു പറഞ്ഞു. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. എനിക്കു താങ്കളുടെ പോസ്റ്റിലെ ആശയങ്ങളെ പറ്റി ഒരു വേവലാതിയുമില്ല. അതു പ്രതിലോമകരമാണെന്ന് അഭിപ്രായവുമില്ല. അതിനു പ്രത്യേകിച്ച് ഒരു രാഷ്ട്രീയവും ഉണ്ടെന്ന് തോന്നിയിട്ടുമില്ല. ഒരു തരം ബുദ്ധിവ്യായാമം. എഴുതുമ്പോഴും വായിക്കുമ്പോഴും ഒരു പസില്‍. അത്രേയുള്ളൂ.. ആദ്യം പോസ്റ്റ് മാത്രം വായിച്ചപ്പോള്‍ നന്നായിട്ട് രസിച്ചു. രസിക്കാത്തത് കമന്റുകള്‍ വായിച്ചപ്പോഴാണ്. അവിടെയും താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. മറ്റുള്ളവര്‍ തലയാട്ടിയതാണ് എനിക്കിഷ്ടപ്പെടാത്തത്. കൃത്യമായി പറഞ്ഞാല്‍ ഈ കമന്റാണ്. : “എങ്ങനെയാണ് ഒരു ചിത്രത്തെ വായിക്കേണ്ടതെന്ന് പറഞ്ഞുതന്നതിന് നന്ദി വെള്ളെഴുത്ത്.”.ഇതിലെ സാമാന്യവത്കരണം ഞാന്‍ കുറേ നാളായി പേടിക്കുന്ന ഒരു സംഭവമാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഏതൊരു വാദത്തേയും ശരിയെന്നും തെറ്റെന്നും വലിയ തെറ്റെന്നും അപ്രമാദമായ ശരിയെന്നും ക്ലാസ്സിഫൈ ചെയ്യുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ. ഇത് കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും ഫാസിസ്റ്റ് എന്നവകാശപ്പെടാ‍ത്തതും അങ്ങിനെയായതുമായ എല്ലാ ഗ്രൂപ്പുകള്‍ക്കും ഉള്ള വളരെ പൊതുവായ ഒരു സ്വഭാവമാണ്. വാദം ജയിക്കാനായി ഞാന്‍ ആ വാക്കുകള്‍ കൊണ്ടു വന്നതല്ല. വളരെ ആത്മാര്‍ത്ഥ്മായി പറഞ്ഞതാണ്. താങ്കള്‍ പറഞ്ഞ ഒരു കാര്യം കൂടി സാന്ദര്‍ഭിക വശാല്‍ ശരിയാണ്. ഇതു തികച്ചും വ്യക്തിപരമായ ഒരു വാദം തന്നെയാണ്. വ്യക്തി വാദം അഥവാ വ്യക്തിക്കു വേണ്ടിയുള്ള വാദവുമാണ്. ഒറ്റക്കു നിന്നിട്ട് ഒരു സമൂഹത്തിനു വേണ്ടി അഭിപ്രായം പറയാന്‍ ഞാനാളല്ല. മറ്റാരും ആളായിട്ടുണ്ടെന്നു തോന്നിയിട്ടുമില്ല. അങ്ങിനെ ആരെങ്കിലും ആളാവുന്നത് ഒരു വ്യക്തി എന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കാറുമുണ്ട്. ഒരു കാര്യം താങ്കള്‍ പറഞ്ഞത് തെറ്റാണ്. “ഒരുത്തനെ നോക്കി മറ്റൊരുത്തന്റ്റെ കവിളത്തടിക്കുന്ന ഏര്‍പ്പാടാണ്” ഞാന്‍ ചെയ്യുന്നതെന്ന്. ഞാന്‍ താങ്കളെ നോക്കിയിട്ടേയില്ല.. നോക്കിയത് “മറ്റൊരുത്തനെ/മറ്റൊരുത്തരെ“ മാത്രമാണ്.
താങ്കളുടെ പോസ്റ്റില്‍ ഈ കമന്റ് വന്നു എന്നത് തികച്ചും ആകസ്മികമാണ്. ഈ കമന്റ് ചിലപ്പോ മറ്റേതെങ്കിലും ഒരു പോസ്റ്റില്‍ ഞാന്‍ ഇട്ടേനെ. ഇത് വ്യക്തിപരമായി കാണാന്‍ ശ്രമിക്കരുത്. ഒരു ക്ലാരിഫിക്കേഷന്‍ കൂടി തരാനുണ്ട്. ഞാന്‍ ഒരനോണി തന്നെയാണ്. പക്ഷേ നോണിയായ ഒരനോണി. പൊന്നപ്പന്‍ എന്ന പേരില്‍ മാത്രമേ ഞാന്‍ ബ്ലോഗ് ചെയ്യാറുള്ളൂ.. പക്ഷേ എന്റെ ശരിയായ പേര് അതല്ല താനും. എന്തായാലും ഒരു വര്‍മ്മ അല്ല.

വെള്ളെഴുത്ത് said...

-കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഏതൊരു വാദത്തേയും ശരിയെന്നും തെറ്റെന്നും വലിയ തെറ്റെന്നും അപ്രമാദമായ ശരിയെന്നും ക്ലാസ്സിഫൈ ചെയ്യുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ. ഇത് കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും ഫാസിസ്റ്റ് എന്നവകാശപ്പെടാ‍ത്തതും അങ്ങിനെയായതുമായ എല്ലാ ഗ്രൂപ്പുകള്‍ക്കും ഉള്ള വളരെ പൊതുവായ ഒരു സ്വഭാവമാണ്.-
ഇതൊന്നും സാമാന്യവത്കരണമല്ലേ? തലയാട്ടുന്ന മറ്റുള്ളവരെ പേടിക്കുന്ന താങ്കള്‍ മൂന്നു പ്രാവശ്യം എന്റെ കമന്റുകളിലെ വാദഗതിയെ ശരി വച്ചിരിക്കുന്നു! പൊന്നപ്പന്റെ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ ആളെന്തു പറയുന്നു എന്നതല്ല, മറ്റുള്ളവര്‍ തലയാട്ടുന്നതാണ് ഫാസിസം, കമ്മ്യൂണിസം.. അപ്പോള്‍ ശരിതെറ്റുകള്‍ തിരിച്ചറിയാതെ തന്നെ ഗാന്ധിയ്ക്കു മുന്നിലിരുന്നു തലയാട്ടിയവര്‍ ഏതു കാറ്റഗറിയില്‍ പെടും? (ചുമ്മാ..)
ഒരു തരത്തില്‍ ബുദ്ധിവ്യായാമം എന്ന പ്രയോഗം ശരിയാണ്..വ്യായാമങ്ങളിലെല്ലാം പൂര്‍ണ്ണതയിലും ‘ആരോഗ്യ’ ത്തിലും എത്താനുള്ള ശ്രമമുണ്ടല്ലോ..(കഴിവില്ലാത്തവന്റേത് കാണികള്‍ക്ക് തമാശയ്ക്കുള്ള വകയാണെന്ന കാര്യം ഓര്‍ത്തുകൊണ്ടു തന്നെ) വിനീതനായി അത്രയൊക്കെയേ ഒരുത്തന് ഒരു പോസ്റ്റെഴുത്തിലൂടെ അവകാശപ്പെടാനാവൂ..പിന്നെ
അനോനിത്വമോ സനാഥനത്വമോ ഒന്നും എന്റെ വിഷയമേയല്ല..

പൊന്നപ്പന്‍ - the Alien said...

വെള്ളെഴുത്ത്,
“തലയാട്ടുന്ന മറ്റുള്ളവരെ പേടിക്കുന്ന താങ്കള്‍ മൂന്നു പ്രാവശ്യം എന്റെ കമന്റുകളിലെ വാദഗതിയെ ശരി വച്ചിരിക്കുന്നു” എന്നൊക്കെ പറയുന്നത് ബാലിശമാണ്. താങ്കള്‍ പറയുന്ന എല്ലാ വാദങ്ങളേയും അംഗീകരിക്കണമെന്നോ എതിര്‍ക്കണമെന്നോ എനിക്കു വാശിയൊന്നുമില്ല. താങ്കളുടെ സ്റ്റേറ്റ്മെന്റുകള്‍ ചിലതൊക്കെ കോണ്ടെക്സ്റ്റ് ഇന്‍സെന്‍സിറ്റീവ് ആയി ശരിയെന്നു പറയേണ്ടി വരും. കോണ്ടെക്സ്റ്റ് സെന്‍സിറ്റീവ് ആകുമ്പോള്‍ എനിക്കു വിയോജിക്കേണ്ടിയും വരും. ആദ്യത്തെ പോസ്റ്റില്‍ ഞാനിട്ട കമന്റ് താങ്കള്‍ക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്ന തോന്നലുള്ളതു കൊണ്ടാണ് ഞാന്‍ രണ്ടു തവണ അതു ക്ലാരിഫൈ ചെയ്തത്. അവസാനം താങ്കള്‍ ഇട്ട കമന്റിലും എനിക്കു വാലിഡ് എന്നു തോന്നിയ ഒരു സൂചകം ഉണ്ട്.- സാമാന്യ വല്‍ക്കരണത്തെ എതിര്‍ക്കുന്ന എന്റെ വാചകങ്ങളിലും സാമാന്യവല്‍ക്കരണ സ്വഭാവം കാ‍ണാന്‍ കഴിയും എന്ന നിരീക്ഷണം. അത് പുനര്‍വിചിന്തനം ചെയ്യുന്നതു കൊണ്ട് ഞാന്‍ ഉന്നയിച്ച വാദങ്ങളില്‍ നിന്നു പിന്മാറുകയാണെന്ന് തെറ്റിദ്ധരിക്കരുത്. “പൊന്നപ്പന്റെ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ ആളെന്തു പറയുന്നു എന്നതല്ല, മറ്റുള്ളവര്‍ തലയാട്ടുന്നതാണ് ഫാസിസം, കമ്മ്യൂണിസം.. ” - ഇത്തരത്തിലുള്ള ഒരു സിദ്ധാന്തത്തിലേക്ക് താങ്കള്‍ എങ്ങിനെ എത്തിച്ചേര്‍ന്നു എന്നത് എനിക്കിതു വരെ മനസ്സിലായിട്ടില്ല. ഞാന്‍ അങ്ങിനെ എന്തെങ്കിലും പറഞ്ഞതായി ഓര്‍ക്കുന്നുമില്ല. എന്നെ തോല്പിക്കാനായി തര്‍ക്കിക്കുന്നതു പോലെയേ എനിക്കു തോന്നുന്നുള്ളൂ. ജയിക്കാനും തോല്‍ക്കാനും ഞാന്‍ ഒരുക്കമല്ലാത്തതിനാല്‍ അത്തരം വ്യായാമങ്ങളില്‍ താല്പര്യമില്ല.

വെള്ളെഴുത്ത് said...

കമന്റുകള്‍ കാണുമ്പോള്‍ വിഷമമോ? എനിക്കോ? എങ്കില്‍ ആര്‍ക്കും കപ്പം കൊടുക്കേണ്ടതില്ലാത്ത ഈ പണിയങ്ങ് ഞാന്‍ നിര്‍ത്തിയാല്‍ കഴിഞ്ഞില്ലേ, വിഷമം? ഓരോരുത്തരും അവരവരുടേതായ ആശയതലങ്ങളില്‍ നിന്നു കൊണ്ടാണ് തര്‍ക്കിക്കുന്നത്. ഞാന്‍ നില്‍ക്കുന്നതെവിടെയാണെന്ന് അപരനെ മനസ്സിലാക്കിക്കാനുള്ള ശ്രമം എന്ന നിലയ്ക്കാണ് ഞാന്‍ വാദിക്കുന്നത്. അതിനെ വ്യായാമം എന്നു വിളിച്ചാലും യുക്തിവാദം എന്നു വിളിച്ചാലും കേവലസൌന്ദര്യമാത്രവാദം എന്നു വിളിച്ചാലും. അടിസ്ഥാനപരമായി അത് എന്നെ തന്നെ കൂടുതല്‍ മനസ്സിലാക്കിക്കാനുള്ള ശ്രമമാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല. എന്നാലും ചിലയിടത്ത് തോല്‍ക്കും, ദയനീയമായി. തോറ്റ അനുഭവങ്ങളുടെ സമാഹരണമാണ് ഇവിടെ പോസ്റ്റിലൂടെ നടത്തിയത്.. വീണ്ടും അതുറപ്പിക്കുന്നത് ഒന്നാണ്, പലതട്ടിലുള്ള ആശയതലങ്ങളില്‍ നിന്നു കൊണ്ടാണ് ആളുകള്‍ സംസാരിക്കുന്നത്...

Pramod.KM said...

ഞാന്‍ ആ പോസ്റ്റില്‍ ഇട്ട പൊന്നപ്പനളിയനോടുള്ള മറുപടി കമന്റ്:
“Pramod.KM said...
പൊന്നപ്പനളിയാ...വെള്ളയുടെ വായന എന്റെ വായനയെ കുറച്ചുകൂടി പോഷിപ്പിച്ചു. അത്രയേ കമന്റ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ:)കുട്ടിശ്ശങ്കരന്റെ കയോസ് കേട്ട് ഒരുത്തന് ‘ഓ, അങ്ങനെയുമുണ്ട് ഒരു സംഗതി അല്ലേ’ എന്ന് തോന്നുന്നെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?
:)“

August 2, 2009 7:20 PM


http://vellezhuthth.blogspot.com/2008/08/shape-of-life.html?showComment=1249221025373#c4910200578650751152