July 18, 2009

ഇരുട്ടുമായുള്ള മുഖാമുഖങ്ങള്‍



പെണ്‍ശരീരങ്ങള്‍ക്കുമേലെയുള്ള കടന്നുകയറ്റം മുന്‍പെങ്ങുമില്ലാത്തവിധം അധികമായിരിക്കുന്നു നമ്മുടെ കാലത്തില്‍ എന്ന പൊതുബോധത്തിന് നിരവധി വ്യാഖ്യാനഭേദങ്ങളുണ്ട്. സ്വാഭാവിക സ്പര്‍ശം പോലും അവിശുദ്ധമാകുന്നതരത്തില്‍ സമൂഹം എടുത്തണിഞ്ഞിരിക്കുന്ന ധാര്‍മ്മിക മുഖംമൂടിയാണ് അവകളിലൊന്ന്. സാംസ്കാരികമായോ രാഷ്ട്രീയമായോ ഉണ്ടെന്നു കരുതിപ്പോരുന്ന ഉയര്‍ന്ന അവബോധം, സ്ത്രീ പുരുഷബന്ധങ്ങളെ കാലോചിതമായി നിര്‍വചിക്കുന്നതിലോ പുതുക്കുന്നതിലോ വ്യാപരിക്കാതിരുന്നതു മറ്റൊന്ന്. മേലാള-കീഴാള സങ്കല്‍പ്പനത്തിന്റെ വരുതിയ്ക്കുള്ളിലാണ് ഇന്നും മലയാളി ഭൂരിപക്ഷത്തിന്റെ ലൈംഗികവിവക്ഷകള്‍‍. നിഗൂഢസ്വഭാവത്തോടേ പരിപാലിക്കപ്പെടേണ്ട ഒന്നായി അതു പൊതുബോധത്തില്‍ തറഞ്ഞിരിക്കുന്നു. ലൈംഗികതയ്ക്കു നല്‍കിയിരിക്കുന്ന നിഗൂഢസ്വഭാവം തന്നെ ആണത്താധികാരത്തിന്റെ പേശികളാല്‍ വരിയപ്പെട്ടതാണ്. രക്ഷാകര്‍ത്തൃത്വമനോഭാവങ്ങള്‍ മറയില്ലാതെ ഇറങ്ങി പാറാവു ചുറ്റുന്നത് ഏറിയകൂറും സ്ത്രീ ചാരിത്ര്യസംരക്ഷണത്തിന്റെ മേഖലയിലാണെന്നതോര്‍ക്കുക. കൌമാരവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദവും വിരല്‍ ചൂണ്ടുന്നത് മറ്റൊരിടത്തേയ്ക്കല്ല. സ്ത്രീപീഡന പര്‍വ്വങ്ങളുടെ വര്‍ത്തമാനകാല നേരുകളെ മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ചെലവില്‍ മാത്രം എഴുതിത്തള്ളാന്‍ കഴിയുന്നതല്ല എന്നാണ് പറഞ്ഞു വരുന്നത്. അത്തരമൊരു ലഘൂകരണപ്രക്രിയ തന്നെ അബോധപൂര്‍വം തീര്‍ത്തും വിവേചനപരമാണ്. പുരുഷാഭിനിവേശങ്ങളുടെ സഫലമാകാത്ത നൊമ്പരങ്ങളെ കാരുണ്യപൂര്‍വം കടാക്ഷിച്ചുകൊണ്ടാണ് അബോധത്തില്‍ അത് സ്ത്രീത്വത്തെ വസ്തുവത്കരിക്കുന്നത്.

സ്ത്രീശരീരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം ലൈംഗികതാത്പര്യത്തിനപ്പുറത്ത് അധികാരവുമായി ബന്ധപ്പെട്ട മനോവൃത്തികളുടെ സങ്കീര്‍ണ്ണതയെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. ബാല്യകാലാനുഭവങ്ങള്‍ മാത്രമല്ല, യൌവനാരംഭത്തിലെ ചില ചോദനകളും തലച്ചോറിലെ കെമികവ്യതിയാനങ്ങളും പില്‍ക്കാല വ്യക്തിത്വരൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ടെന്ന് ശരീരശാസ്ത്രാധിഷ്ഠിത പഠനങ്ങള്‍ തെളിവു നല്‍കുന്നു. ആളാംവണ്ണം അവസരങ്ങള്‍ മുതലെടുക്കുക എന്ന് സാമൂഹികപാഠമാണ് കൌമാരങ്ങള്‍ക്ക്, വിശേഷിച്ചും ആണ്‍ കൌമാരങ്ങള്‍ക്ക് കാലാകാലം കേരളീയ പരിസരത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്രമിച്ചും കീഴ്പ്പെടുത്തിയും അനുഭവിക്കേണ്ട ഒന്നായി സ്ത്രീ ശരീരങ്ങളെ ബോധത്തില്‍ പരിണമിപ്പിക്കാന്‍ സഹായിച്ചു പോരുന്ന പുരുഷ മനോഭാവത്തിന്റെ തിര പുറപ്പാട് കൌമാരത്തിന്റെ ഈ കൈനിലകളില്‍ വച്ചാണ് രൂപമാര്‍ജ്ജിക്കുന്നതെന്ന് ഒന്നാലോചിച്ചാലറിയാം. അതിന്റെ തുടര്‍ച്ചയാണ് പ്രായപൂര്‍ത്തിയുടെ പില്‍ക്കാല ജീവിതം. കൌമാരപ്രായക്കാരികളെ തന്നെ തെരഞ്ഞു പിടിച്ചു തുലച്ചുകൊണ്ടിരിക്കുന്ന ആര്‍ത്തിയ്ക്കു പിന്നില്‍ ലൈംഗികമായ ഇച്ഛാഭംഗത്തിന്റെ ഈ ഫിക്സേഷനുണ്ട്. കാലികമായ ക്രൂരതകള്‍ പ്രായോഗികജീവിതത്തിന്റെ വിജയത്തിനുവേണ്ടിയുള്ള മുറവിളികള്‍ തിക്കുമുട്ടി വിയര്‍ക്കുന്ന ഒരു സമൂഹം ബന്ധങ്ങളെ നിര്‍വചിക്കുന്ന ഒരു വഴിയെയാണ് പുറത്തിടുന്നത്. ജൈവികചോദനകള്‍ സ്വാഭാവികസൌന്ദര്യം വെടിഞ്ഞ് കുമാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങുന്നു. അത് ആഘോഷമാക്കുന്നു. ഭരണകൂടവ്യവസ്ഥകള്‍ അതിനു അരു നില്‍ക്കുന്നു. പരിഷ്കരണമൂല്യങ്ങളെ പോലും സമൂഹം കീഴാളബന്ധത്തിലധിഷ്ഠിതമാക്കുന്നത് വളരെ സ്വാഭാവികമെന്നു തോന്നുന്ന വഴികളിലൂടെയാണ്. എന്‍ ബി സുരേഷ് സമാഹരണം നിര്‍വഹിച്ച 55 മലയാള ചെറുകഥകളുടെ പുസ്തകം - ‘കൊത്തിമുറിച്ച ശില്‍പ്പങ്ങള്‍’ - സ്ത്രീ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും വര്‍ത്തമാനകാല നേരുകളെ അഭിമുഖീകരിക്കുന്ന രീതി ഇത്തരം ചില ആലോചനകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. കാലികസമൂഹത്തെ ആശാസ്യകരമല്ലാത്ത രീതിയില്‍ തുറിച്ചു നോക്കുന്ന ഒരു വാസ്തവം നമ്മുടെ എഴുത്തുകാരുടെ മനോമണ്ഡലങ്ങളെ ഏതൊക്കെ വിധത്തില്‍ ഇളക്കി മറിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ സാക്ഷ്യം കൂടിയാണ് ഈ പുസ്തകം. സമൂഹത്തിന്റെ അബോധങ്ങളില്‍ വീണുകിടക്കുന്ന നിഴല്‍പ്പാടുകളെ സൂക്ഷ്മസംവേദനങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ രീതിശാസ്ത്രപരിച്ഛേദവും.

സാമൂഹികമായ നീതികേടിനെതിരേയുള്ള നിസ്സഹായമായ പ്രതിരോധമായി കഥകളെ അവലോകനം ചെയ്യാം. എന്നാല്‍ അവയുടെ പരപ്പ് ഒറ്റ തുന്നല്‍ വസ്ത്രത്തിന്റെ പാകതയില്‍ ഒതുങ്ങിക്കൊടുക്കുന്നതല്ല. ലൈംഗികാതിക്രമങ്ങളുടെ മേല്‍ പതിയുന്ന ആണ്‍ പെണ്‍ വീക്ഷണക്കോണുകള്‍ക്ക് വ്യത്യസ്തതയുണ്ട് എന്നും ഈ സമാഹാരത്തിലെ കഥകള്‍ അറിയിക്കുന്നുണ്ട്. ‘ഈതാലോ കാല്‍‌വിനോ തൃശ്ശൂര്‍ എക്സ്പ്രെസ്സില്‍’ (ഗീതാഹിരണ്യന്‍) എന്ന കഥയിലോ ‘അഗ്നി’യിലോ (സിതാര എസ്സ്) ‘ഒരു സ്ത്രീയും പറയാത്തതി’ലോ ( അഷിത) ‘കല്ലു’വിലോ (ഗ്രേസി) കാണുന്ന സ്ത്രൈണമായ സ്വാച്ഛന്ദ്യം ആണ്‍ രചനകളില്‍ കാണാനാവുകയില്ല. തന്തയും തള്ളയും ഇല്ലാതായ കല്ലുവിനെ രക്ഷിക്കാന്‍ മെല്ലിച്ച കൈകളും പന്തം പോലെ എരിയുന്ന മുഖവും എല്ലുന്തിയ നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി ചത്തുപോയ അമ്മ, കാര്‍ത്തു തന്നെയാണ് എവിടെയും എത്തുന്നത്. ഇഷ്ടമുള്ള ശിവരാമേട്ടനെപ്പോലും പ്രേതപ്പേടി കാരണം തനിക്കു കിട്ടില്ല എന്നു വരുന്ന സന്ദര്‍ഭത്തില്‍ അവള്‍ കരയുന്നത് രക്ഷാകര്‍ത്ത്വത്തെപ്പറ്റിയുള്ള അവബോധത്തെ തിരിച്ചിട്ടുകൊണ്ടാണ്. മറിച്ച് യു കെ കുമാരന്റെ കഥ (പോലീസുകാരന്റെ പെണ്‍ മക്കള്‍) പോലീസുകാരനെ ‘അച്ഛാ’ എന്നു വിളിക്കാന്‍ വെമ്പുന്ന ഒരു പെണ്‍കുട്ടിയെ കാണിച്ചു തന്നുകൊണ്ടാണ് അവസാനിക്കുന്നത്. പോലീസ്, ഡോക്ടര്‍, യജമാനന്‍, ഗുരു, അദ്ധ്യാപകന്‍, അച്ഛന്‍, ചേട്ടന്‍ തുടങ്ങിയ കഥാപാത്ര മാതൃകകളിലെല്ലാം സ്ത്രീ സംരക്ഷണത്തിനു വെമ്പുന്ന പിതൃരൂപങ്ങള്‍ വാഴുന്നുണ്ട്. രക്ഷകത്വത്തില്‍ ആസുരമായ ഭാവം വന്നു നിറഞ്ഞ് മറ്റൊന്നായി തീരുന്ന പേടിസ്വപ്നങ്ങളായാണ്, ‘തല്പ’ത്തിലെ (സുഭാഷ് ചന്ദ്രന്‍) ഡോ.വെള്ളോക്കാരനും ‘കാരുണ്യാ ഹോസ്പിറ്റലിലെ’ (എസ് ആര്‍ ലാല്‍) ഡോ. ആന്റണിയും മുന്നില്‍ നില്‍ക്കുന്നത്. ശരീരവും രോഗശാസ്ത്രവും ശസ്ത്രക്രിയയുമായി നേരിട്ട് ബന്ധപ്പെടുന്ന പരാമര്‍ശങ്ങളാലും പശ്ചാത്തലത്താലും ഈ ഭിഷ‌ഗ്വരകഥാപാത്രങ്ങളുടെ സാന്നിദ്ധ്യം പെണ്‍ ശരീരങ്ങള്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുന്ന അവസ്ഥയുടെ ചോരയൊലിക്കുന്ന ഇടുക്കം കൂടി അബോധത്തില്‍ വഹിക്കുന്നു. സംരക്ഷകന്‍ തന്നെ ചൂഷകനായി മാറുമ്പോഴും ഊന്നല്‍ രക്ഷാകര്‍ത്തൃഭാവങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സുരേഷിന്റെയും (ജീവിതത്തിനു നേരെ ഒരു ചൂണ്ടു വിരല്‍) അനൂപിന്റെയും (ജ്യാമിതീയം) കഥകളിലെ ആത്മഹത്യകള്‍, കര്‍ത്തൃസ്ഥാനത്തിന്റെ നിസ്സഹായതാബോധത്തെയും കൂടി അബോധപൂര്‍വം വെളിവാക്കുന്നു. ആ വഴിയ്ക്കാണവ സമൂഹത്തിനു മുന്നറിയിപ്പു നല്‍കാന്‍ പരിശ്രമിക്കുന്നത്. മറിച്ച് അക്രമങ്ങളെ ഒരു പാറാവിന്റെ സംരക്ഷണം കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്തയ്ക്ക് സ്ത്രൈണമായ പ്രതിരോധവഴികള്‍ തിരയുകയാണ് സ്ത്രീകളെഴുതിയ കഥകളെമ്പാടും. അത് ഗീതാഹിരണ്യന്റെ കഥയിലെന്നപോലെ സൌമ്യവും എന്നാല്‍ ദീപ്തവുമായ ഒരു ഉള്ളറിവിന്റെ സിനിസിസം കൊണ്ടാവാം, സിതാരയുടെ കഥയിലെ പോലെ തീര്‍പ്പ് തന്റേതെന്ന തന്റേടം കൊണ്ടാവാം അല്ലെങ്കില്‍ സാറാജോസഫിന്റെ കഥയിലെന്നപോലെ സഹനാനുഭവങ്ങളാല്‍ ഉതിരക്കാളിയ്ക്കുമപ്പുറത്തേയ്ക്ക് വളരുന്ന വേറിട്ട ആത്മീയതയുടെ കരുത്തുകൊണ്ടുമാവാം.

സ്ത്രീ ശരീരങ്ങളുടെ വസ്തുവത്കരണത്തില്‍ ചെറുതല്ലാത്ത പങ്ക് കാഴ്ചകളുടെ ആഹ്ലാദത്തിനുണ്ട്. കാഴ്ചക്കാരന്റെ നിഷ്ക്രിയത്വത്തില്‍ കാഴ്ചയുടെ നിസ്സംഗതയെ കൂട്ടിയിണക്കി, മുകുന്ദന്‍ തന്റെ പ്രസിദ്ധമായ ‘ഡല്‍ഹി’കഥ (ഡല്‍ഹി 1981) യില്‍ കാലങ്ങള്‍ക്കു മുന്‍പ് സൃഷ്ടിച്ച നടുക്കത്തിന്റെ ആധുനിക പരിണതി സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘അഭിനയമുഹൂര്‍ത്ത’ങ്ങളില്‍ നാം അനുഭവിക്കുന്നു. രാജീന്ദര്‍ സിംഗും കിഷോര്‍ ലാലും ഈ കഥയിലും കഥാപാത്രങ്ങളാണ്. കാലം മാറിയതോടെ എവിടെയോ നടന്ന ആരുടെയോ ദുരന്തം സ്വന്തം വീട്ടു മുറ്റത്തിരുന്നു ആസ്വദിക്കാന്‍ കഴിയാവുന്നത്ര അരികത്തായിരിക്കുന്നു. ജാലകവട്ടത്തിനപ്പുറത്തെ പഴയ (ബീഭത്സ) രസങ്ങള്‍ ഇവിടെ ടി വി ഷൂട്ടിംഗ് എന്ന കൌതുകക്കാഴ്ചയിലേയ്ക്ക് വേഷപ്പകര്‍ച്ചനേടിയിരിക്കുന്നു. ടി വി ഒരു വഴിയ്ക്കു മാത്രമുള്ള ആശയവിനിമയത്തിന്റെ ഭീഷണസാന്നിദ്ധ്യവും കാഴ്ചയുടെ വിഹ്വലമായ രസനീയതയുമായി പല കഥകളിലും സന്നിഹിതമാണ്. നിര്‍ജീവമായ ഒരൊറ്റക്കണ്ണെന്ന നിലയിലും ടി വിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. സാമൂഹികാനുഭവങ്ങളുടെ വെള്ളം നനയാത്ത ഏകാന്തദ്വീപായി കാഴ്ചയെ പരിവര്‍ത്തിപ്പിക്കുന്ന കരുത്തുള്ള ബിംബമായാണ് ചലച്ചിത്രത്തിന്റെയും ടി വിയുടെയും അവതരണം. സാങ്കേതികസൌകര്യങ്ങളുടെ വളര്‍ച്ചയെയും ആധുനികതയെയും അടയാളപ്പെടുത്തുന്ന പരിസരമായിരിക്കുമ്പോള്‍ തന്നെ പെണ്ണുടലുകളെ വിഭവസമൃദ്ധിയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന സങ്കേതം കൂടിയാവുന്നു ഇവ. അഷ്ടമൂര്‍ത്തിയുടെ ‘രാസലീല’ അഷിതയുടെ ‘ഒരു സ്ത്രീയും പറയാത്തത്’ ബാലകൃഷ്ണന്റെ ‘സീരിയല്‍ നടിയെ കാണാതാവുന്നു’ചന്ദ്രമതിയുടെ ‘പ്രായോജകരെയും കാത്ത്’ പി കെ ശ്രീ വത്സന്റെ ‘ചാനല്‍ മഴ’ എന്നിവയിലെല്ലാം ജീവിതത്തിനും കൌതുക കാഴ്ചകള്‍ക്കുമിടയില്‍ വിതുമ്പി നഷ്ടപ്പെട്ടു പോകുന്ന പെണ്‍യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളുണ്ട്.

യാത്രയാണ് അതുപോലെ വെളിവാക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. ഉലയുന്ന ശരീരത്തിന്റെ ചോദനകളെ കെട്ടഴിച്ചുവിടാന്‍ സാഹചര്യമൊരുക്കുന്ന ഒരാവിഷ്കാരരീതി എന്നതിനപ്പുറം യാത്ര മനസ്സിന്റെ മറ്റൊരു മേഖലയിലേയ്ക്കുള്ള കൂടുമാറല്‍ കൂടിയാണ്. വിനോദയാത്രയും (കെ രേഖ) തൃശൂര്‍ എക്സ്പ്രസ്സും (ഗീതാഹിരണ്യന്‍) ചെമ്മണ്ണാര്‍ -നെടുങ്കണ്ടം രാത്രിയാത്രയും (സുസ്മേഷ്) നോക്കുക. തീവണ്ടി യാത്രകള്‍ പരാമര്‍ശവിഷയമാകുന്ന കഥകളാണ് ഗുജറാത്തും (ഗോപകുമാര്‍) ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും (അശോകന്‍ ചരുവില്‍) തല്പത്തില്‍ (സുഭാഷ് ചന്ദ്രന്‍) മുള്‍ച്ചെടികള്‍ക്കിടയില്‍ ചലനമറ്റു കിടന്ന വെളുത്ത ആംബുലന്‍സാണ് ദാരുണമായ ദുരന്തത്തിനു പശ്ചാത്തലമാവുന്നത്. റെയില്‍വേ പാളങ്ങളും ആംബുലന്‍സുകളും യാത്രയെക്കുറിച്ചോര്‍മ്മിപ്പിച്ചുകൊണ്ടു തന്നെ യാത്രകളെ നിലപ്പിക്കുന്ന ഇടവുമാവുന്നു. ശരീരങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റങ്ങള്‍ക്ക് പ്രായപരിധിയില്ല. പീഡകര്‍ക്ക് ബന്ധങ്ങളുടെ അതിരുകളുമില്ല. പദ്മരാജന്റെ ‘മൂവന്തി’യില്‍ അച്ഛനാണ് അന്ധയായ മകളെ ഉപദ്രവിക്കുന്നത്. ‘പുലിവേട്ട’യില്‍ (മാധവിക്കുട്ടി) ചേട്ടനോടുള്ള ദ്വേഷ്യത്തിന് അനുജത്തിയ്ക്ക് വരി കൊടുക്കേണ്ടി വരുന്നു. വൃദ്ധകാമവും (ഉടലിലൂടെ-പി സുരേന്ദ്രന്‍) ശവകാമവും (ശ്മശാനം‍, ദൈവത്തിന്റെ നാട് ) ശിശുകാമവും ( കൃഷ്ണഗാഥ, പെണ്‍കുട്ടികള്‍ ഉറങ്ങരുത്) കഥകളില്‍ കടന്നു വരുന്നു. ആദിവാസി കോളനിയും ഗ്രാമവും നഗരവും ഒരുപോലെ ആണത്തധികാരങ്ങള്‍ക്ക് വിളയാടാനുള്ള സ്ഥലം തന്നെ.

സമാഹാരത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാന്‍ കഴിയാതെ പോയ കഥകളുടെ പേരുകള്‍ സമാഹര്‍ത്താവ് നല്‍കിയിട്ടുണ്ട്. സത്യത്തില്‍ പട്ടിക അതിനേക്കാളെത്രയോ വലുതാണ്. ദിനം പ്രതി അവ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. മലയാളി സമൂഹത്തിന്റെ ബോധമനസ്സില്‍ ഏറ്റവും സജീവമായി നിലനില്‍ക്കുന്ന പ്രശ്നത്തിന്റെ സാക്ഷ്യമെന്ന നിലയിലാണ് കഥകളുടെ ഈ വൈപുല്യത്തെ കണക്കിലെടുക്കേണ്ടത്. പത്രവാര്‍ത്തകളില്‍ നിറയുന്ന ദാരുണമായ അനുഭവങ്ങളുടെ പകര്‍ത്തെഴുത്ത് എന്ന നിലയിലല്ല, ദിനം പ്രതി അതിസങ്കീര്‍ണ്ണമായ ഘടനകളിലേയ്ക്ക് കൂപ്പുകുത്തുന്ന സാമൂഹികവും മാനസികവും യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമെന്ന നിലയ്ക്കാണ് കഥകള്‍ പഠനീയമായി തീരുന്നത്. ലിംഗവിവേചനം നാള്‍ക്കുനാള്‍ വഷളായി വരുന്ന ഒരു കാലത്തിന്റെ പരിച്ഛേദമെന്ന നിലയില്‍ കഥകള്‍ പങ്കുവയ്ക്കുന്ന ആധികള്‍ നിസ്സാരമല്ല. സ്വാതന്ത്യബോധമുള്ള ഒരു പൌരസമൂഹത്തിലേയ്ക്ക് തുഴയാനുള്ള ദൂരം പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും അടയാളപ്പെടുത്തിക്കൊണ്ട് സര്‍വതലസ്പര്‍ശിയായ മാറ്റം അനായാസമല്ലെന്ന നെഞ്ചുപിളര്‍ക്കുന്ന നേരാണ് ഈ കഥകളുടെ കാതല്‍. ഒരര്‍ത്ഥത്തില്‍ ഇവ കണ്ണാടികളാണ്. എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥാന്തരങ്ങളെ തിരിച്ചറിയുക എന്നതാണ് പരിണാമത്തിന്റെ ആദ്യപടി. നിശ്ശബ്ദമായും കണ്ണടച്ചു പിടിച്ചും നമുക്ക് മുന്നോട്ടു പോകാം. എന്നാല്‍ ഇരുട്ടുകൊണ്ട് മറ്റൊരിരുട്ടിനെ നേരിടുന്നതെങ്ങനെ?

----------------------------------------------------------------------------------
കൊത്തിമുറിച്ച ശില്പങ്ങള്‍
കഥാസമാഹാരം
സമാഹരണം : എന്‍ ബി സുരേഷ്
അടയാളം പബ്ലിക്കേഷന്‍സ്
വില : 225 രൂപ

7 comments:

പ്രേമന്‍ മാഷ്‌ said...

പ്രതിരോധം, കാഴ്ച, യാത്ര ഇങ്ങനെ വ്യത്യസ്ത തലങ്ങളില് നിന്ന് കൊണ്ട് സമാഹാരത്തിലെ കഥകളെ നോക്കിക്കാണാന് ശ്രമിച്ചത് നന്നായിട്ടുണ്ട്. അടുക്കള, ദാമ്പത്യം, പീഡനം എന്നിങ്ങനെയാണല്ലോ സാമാന്യ വര്ഗീകരണം. കഥകള് മിക്കതും വയിച്ചതാനെങ്കിലും ഇത്തരമൊരു സമാഹാരം പ്രസക്തം തന്നെ.

vijayagopal said...

പെണ്‍ ശരീരത്തിന്റെ വിഭ്രാത്മക ചോദനകള്‍ കഥാ ശരീരത്തിലെ സന്ത്രാസം രൂപപ്പെടു‌ തുന്നതില്‍ ചെറുതല്ലാത്ത ഭൂമികയാണ്

വയനാടന്‍ said...

പരിചയപ്പെടുത്തലിനു നന്ദി. പദ്മരാജന്റെ കഥയിലെ
അന്ധയായ മകളെ വായിച്ചു ഉറക്കം നഷ്ട്ടപ്പെട്ട രാവുകൾ ഓർമ്മ വന്നു.

സെറീന said...

ഈ പുസ്തകം എവിടെ കിട്ടും?
ഒട്ടുമിക്ക പുസ്തകകടകളിലും അന്വേഷിച്ചു.

വെള്ളെഴുത്ത് said...

അടയാളം പബ്ലിക്കേഷന്‍സ് (തിരു വനന്തപുരം -33)ന്റെയാണു പുസ്തകം. എക്സിബിഷനിലും മറ്റുമായി പുസ്തകം വിറ്റു തീര്‍ന്നെന്ന് സുരേഷ് പറഞ്ഞു കേട്ടു. അടയാളത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാണ് : 9447521020

സെറീന said...

നന്ദി, പുസ്തകം അയച്ചു തരാമെന്നു
അവര്‍ ഏറ്റിട്ടുണ്ട്

എന്‍.ബി.സുരേഷ് said...

കഥ എഡിറ്റ് ചെയ്തിട്ട് വായനക്കാരന്റെ നല്ല വാക്കുകൾ മാത്രമാണ് പ്രതിഫലം. അല്ല അതിനപ്പുറം എന്താണ് വേണ്ടത്.

ഞാൻ ഇപ്പോഴാണ് നോക്കിയത്.
ഇപ്പോൾ പുസ്തകത്തിന്റെ ഒരു കോപ്പി പോലും എന്റെ കൈവശമില്ല എന്നത് മറ്റൊരു രസം.