July 7, 2009

വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ...




പിങ്ക് ചഡ്ഡി പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷാസൂസന്‍ പറഞ്ഞതുപോലെ പിങ്ക് സ്വകാര്യവും സ്വതന്ത്രവുമായ ഒരു നിറമാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പ്രതിനിധീകരിക്കുന്നത് മുഴുവന്‍ സ്ത്രീകളെയുമാണോ എന്നൊരു സംശയം കുറച്ചു കഴിഞ്ഞിട്ടാണ് തലയില്‍ ‘അറുപതു വാട്ടുള്ള സൂര്യനായി’ കത്തിയത്. അപ്പോഴേയ്ക്കും കറുത്ത പെണ്ണിനെ പിങ്ക് ഒരു തരത്തിലും സൂചിപ്പിക്കുന്നില്ലെന്നും അവളുടെ നിറം വൈലറ്റാണെന്നും പറഞ്ഞ ആലിസ് വാക്കറെപ്പറ്റി നിഖിലാഹെന്റി (പച്ചക്കുതിര) എഴുതിക്കളഞ്ഞു. ‘വുമണിസ’ത്തിന് മലയാളത്തില്‍ വ്യാഖ്യാനങ്ങളും ഉണ്ടായി. ‘ഒരേ രക്തം’ എന്നൊക്കെയാണല്ലോ ആലങ്കാരിക ഭാഷയില്‍ നമ്മള്‍ പറഞ്ഞു പഠിച്ചത് . എന്നിട്ടും പെണ്‍ച്ചോരയ്ക്കു മാത്രമിങ്ങനെയുള്ള രണ്ടു വ്യാഖ്യാനഭേദങ്ങള്‍ ആരെയാണ് ഇരുത്തിച്ചിന്തിപ്പിക്കാത്തത്? പിങ്കിന്റെ പ്രസാദാത്മകത്വവും വരേണ്യതയും നിഗൂഢതയും, ഇരുണ്ട തൊലിയില്‍ ചതഞ്ഞ രക്തം നിറം പിടിപ്പിക്കുന്ന നീലയ്ക്കില്ല. പ്രകടമായും ഞാറപ്പഴത്തിന്റെ വൈലറ്റ് വിഷാദാത്മകത്വത്തിന്റെ നിറമാണ്. ലൈംഗികമായ നിഗൂഢത അതിലില്ല. മ്ലാനമുഖമുള്ള നോവാണ് അതിന്റെ പ്രത്യക്ഷാനുഭവം.

വെളുത്ത സ്ത്രീയുടെ സ്വകാര്യമായ നിറമാണ് ഈ പിങ്ക്. ആ നിലയ്ക്കാണത് സ്വതന്ത്രമാവുന്നത്. പണ്ട് നീട്ടി വളര്‍ത്തിയ നഖം ഫ്രാന്‍സില്‍ ആഭിജാത്യത്തിന്റെ പ്രകടമായ ലക്ഷണമായിരുന്നതുപോലെ (നീണ്ട നഖമുള്ളത് ജോലിയെടുക്കാത്തയാളാണ് എന്നതിന് പ്രത്യക്ഷമായ തെളിവാണ്) വെളുപ്പിന് ‘ഉണ്ടു നിറഞ്ഞ’ പ്രതീതിയുണ്ട് അങ്ങനെയുള്ളവര്‍ക്ക് ‘വിളി’ തോന്നും എന്നാണ് സാമാന്യബോധം പറഞ്ഞുറപ്പിച്ചിരിക്കുന്നത്. എന്നല്ല. അങ്ങനെയുള്ളവര്‍ക്കേ ‘വിളി’ തോന്നൂ എന്നും കൂടി ഉറപ്പിച്ചെടുത്തിട്ടുണ്ട്. കറുത്ത സ്ത്രീയ്ക്ക് ഈ പങ്കപ്പാടില്ല. അവള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിതൊടുവിക്കാന്‍ രാപകലില്ലാതെ വിയര്‍ത്ത് പുറം കൈകൊണ്ട് മുഖം തുടച്ച് അങ്ങനെ ഒപ്പിച്ചു പോകുന്നവളാണ്. അവള്‍ പായ ചവിട്ടി കീറില്ല. തല നിറയെ എണ്ണയില്ലാത്തതുകൊണ്ട് ‘അര’ കാഞ്ഞാലും അടങ്ങിക്കിടന്നുകൊള്ളും. പിങ്ക് വെറുമൊരു നിറമല്ല. അതിനു പ്രകടമായ ലൈംഗിക വിവക്ഷകളുണ്ട്. അതിലേക്കാണ് ഭൂരിപക്ഷം ആകര്‍ഷിക്കപ്പെട്ടത്. ജനപ്രിയമായതിനെല്ലാം ഗൂഢമായൊരു ലഹരിയുണ്ടല്ലോ. ജനപ്രിയത ആ ലഹരിയിലാണ്. അവിടെ നല്ലത്, ചീത്ത എന്ന തരം തിരിവില്ല. ജനപ്രിയമായ സംസ്കാരരൂപങ്ങള്‍ പൊതുബോധത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ, അത് അതു നിമ്മിക്കുന്ന ലഹരിയുടെ സ്വഭാവം എന്താണ് എന്നൊക്കെ വിശകലനം ചെയ്യുക മാത്രമെ സാദ്ധ്യമാവൂ. അതനുസരിച്ച് കറുത്ത സ്ത്രീയേക്കാള്‍ ലൈംഗികത മുന്നിട്ടു നില്‍ക്കുന്നവളാണ് വെളുത്ത സ്ത്രീ. അതുകൊണ്ടാണ് കറുത്തവള്‍ക്ക് ഭൂരിപക്ഷമുള്ള നാടാണെങ്കിലും ആ പേരില്‍ അഭിമാനം കൊണ്ടു നടക്കുന്നവരെങ്കിലും ലൈംഗികമായ ഇക്കിളിയിലേയ്ക്ക് കള്ളക്കണ്ണയച്ചുകൊണ്ട് ‘കൊഴുപ്പ്’ (മദം) കൂടിയവള്‍ വെള്ളപ്പെണ്ണാണെന്ന് തമിഴ് ജനപ്രിയഗാനങ്ങള്‍ വായടക്കാതെ പാടിക്കൊണ്ടിരിക്കുന്നത്. “വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ..” എന്ന് ആണ്‍ ശബ്ദം, ‘ഹണി ഹണി’ എന്നു തുടങ്ങുന്ന (ചിത്രം : അയന്‍) തമിഴ് ഹിറ്റുഗാനത്തിനിടയ്ക്ക് തട്ടിവിടുന്നുണ്ട്. “ഇംഗ്ലാണ്ടില്‍ പെണ്‍കളും ഇന്ത്യാവില്‍ ആണ്‍കളും ആശൈകള്‍ അടങ്ങാത്ത കൂട്ടം” എന്ന് മറ്റൊരു പാട്ടില്‍. (‘എന്‍ ചെല്ല പേര് ആപ്പിള്‍ നീ സൈസാ കടിച്ചിക്കോ, എന്‍ സ്വന്തം ഊരു ഊട്ടി നീ സ്വെറ്റര്‍ പോട്ടുക്കോ.....’ചിത്രം : പോക്കിരി) ഈ ആശ, ചന്ദ്രയാനം നടത്താനുള്ള ആശയല്ലെന്ന് നമുക്കറിയാം. ഇംഗ്ലണ്ട് എന്നത് സൂചനമാത്രമാണ്, ധ്വനിഭംഗിയാലും വക്രോക്തിമര്യാദയാലും അതൊരു നിറമാണ്.

വെളുത്തവളും കൊഴുപ്പ് നിറഞ്ഞവളും (പെണ്ണിന്റെ കൊഴുപ്പ്/പുളപ്പ് പല പാട്ടുകളിലും ഉണ്ട്, സംഭാഷണങ്ങളിലും ഉണ്ട്) ആയ പെണ്‍കുട്ടിയുടെ നിറം. അവള്‍ അടങ്ങിയിരിക്കുന്ന സ്വഭാവക്കാരിയല്ല. അവള്‍ കാത്തിരിക്കേണ്ടവളല്ല. കുമാരനാശാന്റെ മാതംഗിയ്ക്ക് ലതീഷ് മോഹന്‍ നല്‍കിയ പുതിയ ഛായയില്‍ പടര്‍ന്നു കയറിയത് ഈ പെണ്ണാണ്. “ഡാഡി മമ്മി വീട്ടിലില്ലൈ, തടപോടയാരുമില്ലൈ വിളയാട പോമാ ഉള്ളേ..... ” (ചിത്രം : വില്ലു) എന്ന് ചോദിക്കുന്നത് ഒരു പെണ്ണുതന്നെയാണ്. ദിവ്യയുടെ ഘോഷി സ്വരത്തില്‍. വള്ളത്തോള്‍ എവിടെ? ഭാരതസ്ത്രീകളുടെ ഭാവശുദ്ധി എവിടെ? പോട്ടേ, നാണം എവിടെ? ‘ആത്മാവിഷ്കാരത്തിനു വെമ്പുന്ന ആ പഴയ തക്കാളിപ്പഴങ്ങളുടെ’ കാലം മുന്നറിയിപ്പില്ലാതെ കൊഴിഞ്ഞോ? ചോളിയുടെയും ചുനരിയുടെയും പിന്നിലെന്താണ് എന്നു ചോദിച്ചതിന് ( ഖല്‍ നായക് )എത്ര ചന്ദ്രഹാസങ്ങളിളകിയ നാടാണ് നമ്മുടെ ആര്‍ഷഭാരതപൂമി! ആ പാട്ടില്‍ ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടില്‍ ഉത്തരവുമുണ്ടായിരുന്നു. ‘എന്റെ ഹൃദയമാണ്, അവയ്ക്കു പിന്നിലെന്ന്‍’ എന്നിട്ടും അതു കണക്കിലെടുക്കാന്‍ ധ്വനിവിദഗ്ദര്‍ തയ്യാറായോ? ‘കല്യാണം താന്‍ കെട്ടിക്കിട്ട് ഓടി പോലാമാ, ഇല്ലൈ, ഓടി പോയി കല്യാണം താന്‍ കെട്ടിക്കലാമാ.. ’(സാമി) എന്നു ചോദിച്ചതിന് തമിഴ് നാട്ടില്‍ ചില പുകിലൊക്കെ ഉണ്ടായി എന്ന് നമ്മുടെ പത്രങ്ങളില്‍ തന്നെ വാര്‍ത്ത വന്നിരുന്നു. ഇപ്പഴും പെണ്ണു തിരളുന്നത് മൈക്കു വച്ചുകെട്ടിയും പോസ്റ്ററടിച്ചും നാട്ടുകാരെ അറിയിച്ച് പണം പിരിക്കുന്ന തമിഴകത്തില്‍, തന്തേം തള്ളേം വിട്ട് ഓറ്റി പോയി കല്യാണം കെട്ടിക്കാമോ’ എന്ന് ഒരു പെണ്ണ് ചോദിക്കുകയോ? അതുമാത്രമല്ല പാട്ടിന്റെ അടുത്തവരിയില്‍ ആവേശം മൂത്ത് നായിക ‘താലി ഇപ്പ കെട്ടണോ, അതോ ‘പിള്ളൈക്കുട്ടി പെറ്റുക്കിട്ട് കെട്ടിക്കലാമാ’ എന്നും കൂടി ചോദിക്കുന്നുണ്ട്. കൊടുവാളെടുക്കാതെ എന്തു ചെയ്യും. പക്ഷേ കാലം മാറി. ഇപ്പോള്‍ സദാചാരവാദികളുടെ ഹൃദയത്തിന്റെ പണിത്തരം മേല്‍ത്തരം കരിങ്കല്ലുകൊണ്ടാണെന്ന് തോന്നുന്നു. ‘സുബ്ബലച്ച്മിയുടെ ആക്ടിവിറ്റീസ് മൊത്തം തപ്പായിട്ടും.. ’(കന്തസാമി) ഒന്നും സംഭവിക്കുന്നില്ല. പോക്കിരിയിലെ ഡോലു ഡോലു താന്‍ അടിക്കിറാന്‍ എന്നു തുടങ്ങുന്ന പാട്ടില്‍ പറയുന്നതിങ്ങനെയാണ് ‘പുലി മാനൈ വേട്ടയാടിടുമേ കാട്ടില്‍, മാന്‍ പുലിയൈ വേട്ടയാടുമിടം കട്ടില്‍.’ ഗാര്‍ഹികമായൊരു കാട്ടു നീതി. “തീ പിടിക്ക.. (അറിന്തും അറിയാമലും) എന്നു തുടങ്ങുന്ന ഗാനത്തില്‍ വളരെ പഴയ പാട്ടിന്റെ ഈണവും ഭാവവും ആശയവും പുത്തന്‍ സംഗീതവഴക്കങ്ങളുമായി ചേര്‍ത്തു വച്ച് യുവന്‍ ശങ്കര്‍ രാജ നല്‍കാന്‍ ശ്രമിക്കുന്നത് ചില ഉത്തരങ്ങളാണെന്നും പറയാം. തീപിടിക്കുന്ന രീതിയില്‍ മുത്തമിടാന്‍ പെണ്ണ് ആവശ്യപ്പെടുന്ന പാട്ടിനിടയ്ക്ക് ‘കാമവും കോപവും ഉള്ളയിടം..’ എന്നൊക്കെ പഴയ തമിഴ് ചലച്ചിത്രഗാനത്തിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് സ്വരം കൂടി കേള്‍പ്പിച്ചതു കൊണ്ട് പാട്ടിനു ലഭിക്കുന്ന മിശ്രസ്വഭാവം ആശയസംഘര്‍ഷത്തിന്റേതായ തലം കൂടി രമ്യമായി പണി കഴിപ്പിക്കുന്നുണ്ട്‍. പാട്ടിനുള്ളിലാണിത്. അന്യോന്യം കൈപൊക്കിയോങ്ങുന്ന വൈരുദ്ധ്യങ്ങളെ ഇത്ര രമണീയമായി ഉള്ളടക്കാന്‍ കഴിയുന്ന കലാരൂപം സംഗീതം പോലെ മറ്റൊന്നില്ലെന്ന് പുതിയ പ്രതിഭകള്‍ തെളിയിക്കുന്നു. (തമിഴിലെ)

അതു വേറൊരു വിഷയം. നടേ പറഞ്ഞ പാട്ടില്‍ ‘ഉള്ളേ പോമാ’ എന്നു ചോദിച്ചത് “മൈതാനം തേവയില്ലാത്ത, അമ്പയറും തേവയില്ലാത്ത, ആരിക്കും തോല്‍‌വിയില്ലാത്ത കളി കളിക്കാനാണ്.”(വില്ലു) “അളവാന ഒടമ്പുകാരിയും അളവില്ലാ കൊഴുപ്പുകാരിയും” ആയ പെണ്ണാണ് ഈ പാട്ടു പാടി ആണ്മനസ്സിനെ തകര്‍ക്കുന്നത്. മദം പോലെ ശരീരത്തിന്റെ അളവും ഒരു പ്രശ്നം തന്നെയാണ്. മുന്‍പൊരിക്കെ, “ഉസലാംപെട്ടി പെണ്‍കുട്ടിയുടെയുടെ ഒസരം പാത്ത് സുളുക്കിപോന കളുത്ത്” (ജന്റില്‍മാന്‍) ഇതുവരെ ശരിയായിട്ടില്ല. ഹണി ഹണി എന്ന പാട്ടില്‍ “ഹലോ സുഖവാസി എന്നെ വന്ത് ശ്വാസി.. ” എന്ന കരച്ചിലില്‍ പെണ്ണിന്റെ സുഗന്ധം മുഴുവന്‍ വേണമെന്നുള്ളവര്‍ക്ക് വലിച്ചെടുക്കാം. (അതെടുക്കാനല്ലേ കണ്ണടച്ച് പാട്ടും കേട്ടിങ്ങനെ...) “നാന്‍ താന്‍ ഉങ്കള്‍ ടോഫി....മെല്ലെ മെല്ലെ മെല്ലെ മെല്ലെ എന്നൈ മുഴുങ്ക്..” എന്നാണ് അടുത്തവരി.(കൂട്ടത്തില്‍ പറയട്ടേ, ഈ പാട്ടിനിടയ്ക്ക് ഗേയുടെ പ്രത്യേകതരത്തിലുള്ള ശബ്ദം പോലും ഉപയോഗിച്ചിട്ടുണ്ട്. വെറുതേ കേട്ടു കളയുന്ന ഒരു പാട്ടിനുള്ളില്‍ ലിംഗവാദപരമായ ചര്‍ച്ചകള്‍ക്കുള്ള ജനപ്രിയസംസ്കാരപഠനസാധ്യതകള്‍ കുടിയിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്) മലയാളത്താന്മാര്‍ അക്കാര്യത്തില്‍ മാന്യന്മാരാണ്. അല്പം പിന്നിലേയ്ക്ക് വലിഞ്ഞു നിന്ന് വായും മറ്റംഗങ്ങളും പൊത്തിപ്പിടിച്ചു ഓച്ഛാനിച്ചു നിന്നാണ് നമ്മുടെ ഭാവാഭിനയം. അരുന്ധതി റോയിയുടെ നോവല്‍ മുഴുവന്‍ അശ്ലീലമാണെന്ന് കോട്ടയത്തൂന്ന് ഒരുത്തന്‍ കൊണ്ടുപോയി കേസു കൊടുത്തില്ലേ? ആയമ്മ എന്തു ചേമ്പായാലും ആ എഴുതിവച്ചിരിക്കുന്നതൊക്കെ വായിച്ചാല്‍ സ്വന്തം പിള്ളാരും അയല്‍‌വക്കത്തെ പിള്ളാരും ചീത്തയാവും എന്നും പറഞ്ഞ്. മ്ലേച്ഛം ! നമ്മുടെ പാട്ടുകളില്‍ ഇപ്പഴും തപ്തനിശ്വാസങ്ങളും മിഴിയോരവും (ആളുകള്‍ കുളിക്കാത്ത) ആറ്റിറമ്പവും കൊട്ടുവടിയുമൊക്കെയാണ്. അങ്ങറ്റം പോയാല്‍ വിമ്മിട്ടപ്പെട്ടുകൊണ്ട് “മാറിലെ മായാത്ത ചന്ദനപ്പൊട്ട്’ എനിക്കല്ലേ” (മീശമാധവന്‍) എന്ന് ദൂരെ മാറി നിന്ന് ഒന്നു ചോദിച്ചെന്നു വരുത്തും. അത്രന്നെ! അതിനപ്പുറം വയ്യ. മോശം. പാട്ടെഴുത്തുകാരനുമില്ലേ അമ്മയും പെങ്ങന്മാരും. കേള്‍ക്കുന്നവര്‍ക്കുമില്ലേ, അവകള്‍ !

തട്ടുപൊളിപ്പന്‍ പാട്ടും കൂടെ അടിച്ചുപൊളിച്ചൊരു നൃത്തവും മികച്ച ജനപ്രിയച്ചേരുവയാണ്. നായകന് പ്രേമിക്കാന്‍ ഒരുവള്‍ കൂത്താടാന്‍ വേറൊരുവള്‍ എന്നാണ് സമവാക്യം. ‘അഴകാന ചിന്ന പാപ്പ്, വച്ചാനെ എനക്ക് ആപ്പ്.. ’എന്ന് കാമുകിയുള്ള നായകന്‍ തന്നെ പാടുന്നു. (വില്ല്) സംഭോഗസന്നദ്ധത, അതിരുകള്‍ ലംഘിക്കുന്ന ഈ സ്ത്രീകളുടെ മൊഴിയഴകുകളിലൂടെയല്ലേ ആവിഷ്കാരം നേടുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. ക്ലബും ബാറും തെരുവുമാണ് അവരുടെ പശ്ചാത്തലഭൂമികകള്‍‍. വീട്ടിലും പുറത്തുമായി രണ്ടു തരം സ്ത്രീകളുണ്ടെന്നു പറയുകയാണ് പാട്ടുകള്‍. ഒന്ന് അടക്കവും ഒതുക്കവുമുള്ള ശരിയായ സ്ത്രീ. മറ്റേത് അറ്റങ്ങിയിരിക്കാത്ത കൊഴുപ്പുകാരി. പ്രദര്‍ശനവിജയം നേടിയ 20-20 യിലെ നയന്‍‌താരയുടെ ഒരു ഗാനമാണ് നമ്മുടെ ഏറ്റവും അടുത്ത ഉദാഹരണം. (‘ഹേ ദില്‍ ദിവാനാ’) ‘പ്രാന്തായി, വട്ടായി’ എന്നൊക്കെയല്ലാതെ അപകടകരമായ പ്രയോഗങ്ങളൊന്നും അതിലില്ല. മലയാളത്തില്‍ ‘ഹരഹരോ ഹരഹര’ എന്നൊക്കെ വിളിച്ചുകൊണ്ടാണ് ‘വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത’ സ്ത്രീകള്‍ നായകന്മാരോടൊപ്പം തുള്ളിക്കളിച്ചിട്ട് അപ്രത്യക്ഷരാവുന്നത്. ഈ ഉത്തരാധുനികകാലത്തില്‍. ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ പറയാന്‍ എളുതല്ലാത്ത പരമാനന്ദരസ’ത്തില്‍ (ആലോചിച്ചു നോക്കിയാല്‍ ഇത് ഒരു ഇരുന്നു കൊടുപ്പാണ്. സ്ത്രീയുടെ സന്നദ്ധതയല്ല, പുരുഷന്റെ മികവാണ് പ്രതിപാദ്യം.) നിന്നും ജയമാലിനിയും സ്മിതയും അനുരാധയും വിശപ്പടക്കാന്‍ ശരീരം ഇളക്കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ചലച്ചിത്രഗാനത്തിന്റെ ഭാവഭംഗിയില്‍ മലയാളിയ്ക്കുണ്ടായ സാംസ്കാരിക വികാസം ഇത്രയാണ്.

വീട്ടിനു പുറത്തെ പെണ്ണിന്റെ മനോഭാവം കൂച്ചമില്ലാതെ നായികയിലേയ്ക്ക് ചിലപ്പോഴെല്ലാം ഇറങ്ങിവരുന്നുണ്ട്, തമിഴില്‍. അത്രയും പുരോഗമനം സമ്മതിക്കണം. എങ്കിലും ഗാനങ്ങളെ ശ്രദ്ധിച്ചാല്‍ അവയില്‍ അദൃശ്യമായി ഒരു നിരോധനം നിലനില്‍ക്കുന്നതു കാണാം. ഡാഡിമമ്മി പാട്ടില്‍ തടയില്ലാത്തതല്ല, തടയിടാന്‍ താത്കാലികമായി ആരുമില്ലാത്തതാണ് സ്വാതന്ത്ര്യാഘോഷത്തിന്റെ പൊരുള്‍. “നീ റൈറ്റ് ചൊല്ലി റോങ് റൂട്ടില്‍ പോടാ..” എന്ന് ‘ചെല്ലപ്പേരു’ പാട്ടില്‍ പറയുന്നുണ്ട്. കന്തസാമിയിലെ പാട്ടില്‍ പെണ്‍കുട്ടി റോങ് ഡ്രൈവ് പോകാന്‍ തന്നെ മി. കന്തസാമിയെ വിളിക്കുകയാണ്. കാപ്പി കുടിക്കാന്‍ പോകാമെന്ന് അവളുടെ ആദ്യപ്രലോഭനം. “ഹോട്ടാ കോള്‍ഡാ .. നീയേ തൊട്ടു പാര്.. ”വിക്രം അവളെ ദയയില്ലാതെ ‘പോടി’ എന്നു വിളിക്കുന്നത് ഇതിനകം ഹിറ്റായിട്ടുണ്ട്. അവളുടെ അടക്കമില്ലായ്മയെ അല്ലെങ്കില്‍ മറ്റെന്തിനെയാണ് അയാള്‍ ‘പോടി.. ’വിളിച്ച് ആട്ടി അകറ്റുന്നത്? മറയില്ലാത്തൊരു തരം പ്രദര്‍ശനത്തിന് സന്നദ്ധരായ തന്റേടികള്‍ ഉണ്ടു നിറഞ്ഞവളുടെ ‘വിളി’യുമായി വന്നു നിരക്കുന്നതാണ് ജനപ്രിയ ഗാനങ്ങളിലെ കാഴ്ച. അവള്‍ വേണം അല്ലെങ്കില്‍ അയാളിലെ പുരുഷത്വത്തെ ആരരിയാന്‍? എന്നിട്ട് അവളെ മെരുക്കി അടക്കമുള്ളവളാക്കണം. അപ്പോള്‍ ‘നായകത്വങ്ങള്‍’ പുരോഗതി പ്രാപിക്കും. പുരുഷാനുഭവത്തിനുള്ള അസംസ്കൃതവസ്തു നിര്‍മ്മാണവും ഞരമ്പുരോഗത്തിന്റെ താത്കാലികശമനവുമല്ലാതെ മറ്റൊന്നും ഐറ്റം പാട്ടുകള്‍ ഉദ്ദേശിക്കുന്നില്ലെന്നത് മൂന്നു തരം. സിനിമ വേറെ, അതു പ്രസവിക്കുന്ന സാഹിത്യം വേറെ, അതിനകത്ത് കുത്തിച്ചെലുത്തിരിക്കുന്ന പാട്ടുസാഹിത്യം വേറെ. ഈ മട്ടിലാണ് ജനപ്രിയകലാപരതയുടെ പോക്ക്!

പിങ്ക് ജട്ടികള്‍ ഈ ജനപ്രിയ അഭിരുചിയുടെ കരുത്തുറ്റ സൂചകമായിരുന്നു. പാട്ടിലെ ലോകത്തില്‍ നിന്നു അതിനുള്ള വ്യത്യാസം അത് വാസ്തവമായ ഒരു ലോകത്തെ സൂചകമാണെന്നതാണ്. രക്ഷാകര്‍ത്താവു ചമഞ്ഞ ഒരു വിവരദോഷിക്കെതിരെ ഉടുതുണിഉരിഞ്ഞുകാട്ടുന്ന പ്രവൃത്തിയ്ക്ക് അതിന്റേതായ തന്റേടമുണ്ടായിരിക്കാം. പക്ഷേ അത് വെളുത്ത, പ്രായപൂര്‍ത്തിയായ ഇളക്കക്കാരിയായ (പാട്ടിലെ കൊഴുപ്പു കൂടിയ) ഒരു പെണ്ണാകുന്നത് ജനപ്രിയതയുടെ അടിസ്ഥാനമാകുന്നു. അതിലുണ്ടായിരുന്നത് ഒരു പ്രദര്‍ശനമാണ്. ഒരു ഒളിഞ്ഞു നോട്ടവും. ഈ രണ്ടു ഊടു വഴികളെയും സമര്‍ത്ഥമായി സംതൃപ്തമാക്കിയതാണ് ആ പ്രവൃത്തിയുടെ ജനപ്രിയതയുടെ ഹേതു. പക്ഷേ ഉള്ളില്‍ അത് ഒരു രക്ഷാകര്‍ത്താവിനെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഫലത്തില്‍ അതാരെയും നോവിക്കില്ല. ശരിയായി ആരെയും പ്രതിനിധീകരിക്കില്ല. റോങ് സൈഡ് ഡ്രൈവിന്റെ താത്കാലികമായ സുഖമാണ് അതു നല്‍കിയത്. ശരിക്കും പാട്ടുകളില്‍ നിന്നറിയുന്നതു പോലെ തന്നെ !

47 comments:

Inji Pennu said...

വെള്ളൈ എഴുത്തേ, എന്‍ ഉള്ളം ഉനക്കേ...

;)

ജ്യോനവന്‍ said...

പിങ്കേ പോങ്കേ..വെള്ളേ വാങ്കേ
നാങ്കള്‍ പഠിച്ചിക്കിട്ടേ ഇരിക്കലാം
:)

Haree said...

ആക്ച്വലി പറഞ്ഞു വരുന്നതെന്താണ്?
• തമിഴ് / ഹിന്ദി ഗാനങ്ങളിലെ നായികയുടെ തുറന്നു പറച്ചിലുകള്‍ പോലെ മലയാള ഗാനങ്ങളില്‍ ഉണ്ടാവുന്നില്ല, എന്തോ നിയന്ത്രണം പാലിക്കുന്നു, ആ നിയന്ത്രണങ്ങള്‍ ആവശ്യമില്ല എന്നാണോ?
• പെണ്‍കുട്ടിക്ക് ‘ഒന്നു പോട’ (ഏറ്റവും അടുത്ത ഉദാഹരണം, ഈണത്തിലെ ക്യാമ്പസ് ഗാനം) എന്നു വിളിക്കാം. തിരിച്ച് പെണ്‍കുട്ടി പ്രലോഭിപ്പിക്കുകയും, ആണ് ‘പോടി’ എന്നു വിളിക്കുകയും ചെയ്താല്‍ അടക്കമുളവാക്കുകയായോ? ആദ്യം ആണിനെ പെണ്ണ് ‘പോട’ വിളിയിലൂടെ അടക്കം പഠിപ്പിക്കുകയാണെന്ന് ചിന്തിക്കുന്നുമില്ല!
• “പുരുഷാനുഭവത്തിനുള്ള അസംസ്കൃതവസ്തു നിര്‍മ്മാണമല്ലാതെ മറ്റെന്തെങ്കിലും ഇവ ഉത്പാദിപ്പിക്കുന്നുണ്ടോ,. ഞരമ്പുരോഗത്തിന്റെ താത്കാലികശമനമല്ലാതെ മറ്റെന്തെങ്കിലും എന്നാണ് ചോദ്യം. ഇല്ല എന്നുത്തരം. ” - എന്ത് ഉത്പാദിപ്പിക്കുന്നുണ്ടോ എന്ന്? ജനപ്രിയ ഗാനങ്ങളോ? അതല്ലാതെ എന്ത് ഉത്പാദിപ്പിക്കണമെന്നാണ്?

ആ, ആകെ കണ്‍ഫ്യൂഷനായല്ലോ!
--

Kiranz..!! said...

ക്രൂരം വെള്ളേ ക്രൂരം..മലയാളത്തെ മാറ്റി നിർത്തുന്നോ ? ഗിരീഷ് പുത്തഞ്ചേരിയുടെ മാത്രം പാട്ടുകൾ എടുത്തു നോക്കിയാൽ മഹാന്റെ ശിരസ്സ് പിളർന്നന്തരിക്കണേ എന്ന ശൈലിയിൽ പോലുമല്ലാതെ മാറിൽ നിന്നു പിടി വിട്ട ചരിത്രമുണ്ടോ :)
ചെമ്പൂവേ...പൂവേ..നിൻ മാറത്തേ ചുണ്ടേലൊരു വണ്ടുണ്ടേ - കാലപാനി
മാലേയം മാറോടു ചേർന്നൂ - തച്ചോളി വർഗീസ് ചേകവർ
കൂടെയുറങ്ങാൻ കൊതിയാവുന്നൂ..നെഞ്ചിൽ മഞ്ഞിൻ കുളിരൂറുന്നു - തേന്മാവിൻ കൊമ്പത്ത്
നിൻ നെഞ്ചിതിൽ തത്തും തൂമുത്തു ഞാൻ മുത്തും - തച്ചോളി വർഗീസ് ചേകവർ
മുത്തു പതിച്ചൊരു നെഞ്ചില്‍ താനേ മുത്തമിടുമ്പോള്‍ ഞാന്‍ നാണത്തില്‍ പൂ മൂടും -കാലാപാനി
അംഗരാഗം കുതിര്‍ന്ന നിന്‍ മാറിലെന്തോ തുളുമ്പുന്നു - ആറാമ്പ്രാൻ
എന്റെ മാറിലെ മൺ ചിരാതിലെ - പഞ്ചലോഹം
ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാമറുകിൽ തൊട്ടില്ല - മീശ മാധവൻ
ഒന്നു കണ്ടോട്ടെ ഞാൻ,മെയ്യിൽ തൊട്ടോട്ടെ ഞാൻ - ഫാന്റം

ഹര്യേ പോട അല്ല പോടാ :)

ഗുപ്തന്‍ said...

കിരണ്‍സേ മാറ് മാറ് ..

മാറല്ലല്ലാ ലേഖനത്തിലെ വിഷയം... ജനപ്രിയ പെണ്ണത്തവും അതിന്റെ പ്രദര്‍ശനാത്മകതയും അല്ലേ..മലയാള സിനിമയും സംഗീതവും ഇപ്പോഴും ശാലീനസുന്ദരികളുടേതാണ്; മാറ്റമില്ലെന്നല്ല, തമിഴിലെപോലെ എടുത്തുപറയാവുന്ന മാറ്റമില്ല. കിരണ്‍സ് പറഞ്ഞ പാട്ടുകള്‍ വച്ചുനോക്കിയാല്‍ പോലും അത് അറിയാനുണ്ടത്. 'ഇളക്ക'മുള്ള പെണ്ണിന്റെ പാട്ട് കേട്ടിട്ട് എത്രനാളായി, കിരണ്‍സ് പോലും മറന്ന, സ്ഫടികത്തില്‍ ആടുതോമയെ മയക്കുന്ന സില്‍ക് സ്മിതയുടെ പാട്ടിനു ശേഷം?

വെള്ളയുടെ അടുത്തകാല ലേഖനങ്ങളില്‍ ഏറ്റവും മികച്ചത്. f/32 ഇല്‍ എടുത്ത ഒരു വൈഡ് ആംഗിള്‍ ഷോട്ട്. പെരിംഗ്സ് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് ഞാന്‍ ഈ പോസ്റ്റില്‍ പറയുന്നു :)

സു | Su said...

“നമ്മുടെ പാട്ടുകളില്‍ ഇപ്പഴും തപ്തനിശ്വാസങ്ങളും കൊട്ടുവടിയുമൊക്കെയാണ്.” എന്നാരു പറഞ്ഞു വെള്ളൈ എഴുത്തേ? ഫാന്റത്തിൽ ഒരു പാട്ടുണ്ടല്ലോ. അത് ഭക്തിഗാനം ആണോ? കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു എന്നൊരു പഴയ പാട്ടുണ്ടല്ലോ. അതോ? (എനിക്കറിയില്ല). വെളുത്തതിനു മാത്രേ ഉള്ളം കൊടുക്കൂന്ന് തോന്നുന്നില്ല. “കറുത്ത പെണ്ണേ നിന്നെക്കാണാഞ്ഞിട്ടൊരു നാളുണ്ടേ” എന്നോ മറ്റോ അല്ലേ പാടുന്നത് നായകൻ? ഇത്രയൊക്കെ പാട്ടേ/ തുറന്നുപറച്ചിലേ മലയാളത്തിൽ വരാൻ സാദ്ധ്യതയുള്ളൂ. തമിഴ്നാട്ടിലെ നായകനും നായികയും പ്രേക്ഷകരെ ഡാൻസുകൊണ്ട് (പാട്ടുകൊണ്ട്) അമ്മാനമാട്ടുമ്പോൾ നമ്മുടെ നായകനും നായികയും ഒരു മരത്തിന്റെ അപ്പുറോം ഇപ്പുറോം നിന്ന് പല്ല് കാണിക്കും. അപ്പോ നമ്മള് ചിപ്സും കാപ്പീം കഴിക്കാൻ എണീറ്റുപോകും. ;) ജനപ്രിയമാവാൻ പെണ്ണഴകുമാത്രമാവില്ല കാര്യം. അവരുടെ തുറന്നുപറച്ചിലാവും. നേരല്ലേന്നുള്ള തോന്നിപ്പിക്കൽ ആവും. കറുത്ത അഴകുകളും പാടിപ്പോയിട്ടുണ്ട്. (റിസർച്ച് നടത്തിയിട്ട് പറയാം ;)

ഓഫ്:-

അല്ലെങ്കിലും മലയാളി മലയാളി താൻ. ഇപ്പഴും സിനിമയിൽ നായകനും നായികയും ഗ്രാമത്തിലെ വയലിൽ പണിയെടുക്കുന്നവരാണെങ്കിലും, പാട്ട് വരുമ്പോൾ, നായകൻ കോട്ടും സൂട്ടുമിട്ട് വിദേശത്ത് ഒരു കപ്പലിന്റെ അറ്റത്തുനിക്കും, നായിക മറ്റേ അറ്റത്തും നിക്കും. മാനവും നോക്കി. അതിൽ കൂടുതലായാൽ മാനം പോകും എന്നവർക്കറിയാം. തമിഴ്നാട്ടുകാർ വയലിൽനിന്നു തന്നെ എടുക്കും. “ഉരുകുതേ..” എന്നൊരു പാട്ടുണ്ടല്ലോ. (വെയിൽ?) അതൊക്കെയാണ് പാട്ട്. ;) ഇനി കെട്ടിപ്പിടിച്ചേക്കാംന്ന് വെച്ചാലോ, പ്രേക്ഷകർ മുഴുവൻ നായകനും നായികയ്ക്കും നടുവിൽ ഉണ്ടെന്ന മട്ടിലാണ് കെട്ടിപ്പിടിത്തം. “കെട്ടിപ്പുടി കെട്ടിപ്പുടിടാ”ന്ന് തമിഴ്നാട്ടുകാരു വന്നു പറയേണ്ടിവരും. ;) കാത്തിരുന്ന പെണ്ണല്ലേന്നും പറഞ്ഞ് മുറിയിൽ കയറിയിട്ട്, വാതിൽ പുറത്തുനിന്ന് പൂട്ടിക്കഴിഞ്ഞാലും, പാട്ട് നേരെ പൂന്തോട്ടത്തിലേക്ക് പോകും. കാലമേറെ ആയെന്നും വിചാരിച്ച് പ്രേക്ഷകരു കാത്തിരുന്നത് മിച്ചം. തമിഴ് നാട്ടുകാർ പടം ഇറക്കുന്നു, പാട്ട് ഇറക്കുന്നു. അതൊക്കെ നേരായതിനു, അവരെ കുറ്റം പറഞ്ഞ്, അയ്യേ അയ്യേന്നൊന്നും പറഞ്ഞിട്ട് നടന്നിട്ട് യാതൊരു കാര്യവുമില്ല. നമ്മളു മലയാളം പടം കണ്ടിട്ട് അസലസലായി എന്നും പാടിനടന്നാൽ നല്ലത്.

(എന്നെ, നോക്കി പേടിപ്പിച്ചുവിട്ടാൽ മതി പ്ലീസ്. ഓടാൻ പറ്റൂല. ;))

Tom Sawyer said...

വെള്ളെഴുത്തിന്റെ ഓരോ പോസ്റ്റുകളും ആശ്ചര്യപ്പെടുത്താറുണ്ട് , തെരഞ്ഞെടുക്കുന്ന വിഷയവും അതിന് വേണ്ടി നടത്തിയേക്കാവുന്ന ചെറിയ ഗവേഷണവും എല്ലാം , ഇതും അത് പോലെ തന്നെ .

വെള്ളെഴുത്ത് said...

ഞാന്‍ ഒരു സൂത്രശാലിയും കച്ചവടമനഃസ്ഥിതിക്കാരനുമാണെന്ന് ഇതിനകം മനസ്സിലാക്കിക്കാണുമല്ലോ..കിരണ്‍സേ , സൂ , ഈ വിവരണശേഖരത്തിനായി തന്ത്രപൂര്‍വം ആസൂത്രണം ചെയ്തു നടപ്പാക്കിയ അജണ്ടയാണ് പോസ്റ്റ്.. ഹി ഹി ഹി.. കിരണ്‍സ് പറഞ്ഞതു ശരിയാണ് എന്റേത് സാമാന്യപ്രസ്താവനയാണ്. പക്ഷേ ജനപ്രിയ ഗാനങ്ങളിലെ ലൈംഗികാഭിലാഷങ്ങള്‍ മാറുവിട്ട് ദൂരെപ്പോകാത്തതിന് കാരണം വേറെ കണ്ടെത്തണം. വാല്മീകി മനസ്സാ വാചാ കര്‍മ്മണാ അറിയാതെയാണ് എഴുത്തച്ഛന്‍ ശൂര്‍പ്പണഖയുടെ മുല മുറിച്ചത്. കണ്ണകി മുല പറിച്ചെറിഞ്ഞത് (മണിമേഖലക്കാരന്‍ ഇളങ്കോ അടികള്‍ കൊടുങ്ങല്ലൂരാണ് താമസിച്ചിരുന്നത്)പുലയപ്പാട്ടിലുമുണ്ട് മുലചെത്തല്‍.. എന്‍ എസ് മാധവന്‍ ഒരു കഥയില്‍ പറഞ്ഞതു പോലെ നായകന്മാര്‍ കാമുകി/ഭാര്യമാരെ വച്ച് അമ്മ കളിക്കുകയല്ലേ? (ഇതെല്ലാം കൂടിയാണ് ഒരു വരിയില്‍ ചന്ദനപ്പൊട്ടായി സൂചിപ്പിച്ചത്) ഒന്നു രണ്ടു പാട്ടുകളില്‍ പൂവിരിഞ്ഞതും അകത്ത് തേന്‍ നിറഞ്ഞതും..കാടും ഒക്കെയുണ്ട്.. മറന്നിട്ടില്ല..പക്ഷേ എത്ര പൊതിഞ്ഞാണ് വന്ന് അവതാ പറയുന്നത്. പുതിയ മലയാളം പാട്ടുപ്പുസ്തകം വാങ്ങി മറിച്ചു നോക്കിയപ്പോള്‍ മിക്കവാറും എല്ലാത്തിലും ആവര്‍ത്തിക്കുന്നത് തരളസ്മൃതികളാണ്. ഒലിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ..മനുഷ്യന്റെ പച്ചയായ കാമത്തില്‍ പോലും ലാ സാതനം വന്നുകിടന്ന് മെനകേടാക്കുന്നുണ്ട്..(വേറേ പോസ്റ്റിടണോ..) കറുത്തപെണ്ണേ.. ഒരു നാടന്‍പ്പാട്ടിലെ ആദ്യവരിയാണ്..ഗിരീഷ് ഇങ്ങനെ കുറേ അടിച്ചുമാറ്റി അവിയലുകള്‍ പണിതിട്ടുണ്ട്.. അതുപോലെ ‘ഉമ്മ തരാം രാക്ഷസി’യുമുണ്ട്..എന്നാല്‍ പെണ്ണിന്റെ പുളപ്പ്, അല്ലെങ്കില്‍ ഭോഗസന്നദ്ധത മലയാള ഗാനങ്ങളില്‍ കുറവാണ്..മറ്റുള്ളവര്‍ മലയാളി പെണ്ണിനെ അങ്ങനെയല്ല നോക്കുന്നത് എന്നുള്ളതിന് റണ്‍ എന്ന സിനിമയിലെ ഒരു പാട്ടിലെ (തേരടി വീതിയില്‍.. തിരുവിഴാന്ന് തെരിഞ്ചിക്കോ..) സംസ്ഥാനതല സ്ത്രീവിവരണം ശ്രദ്ധിച്ചാല്‍ മനസ്സിലാവും..എന്നു വച്ചാല്‍ ജനപ്രിയഗാനങ്ങള്‍ ഉണ്ടാവുന്നതും അതിന്റെ ജനപ്രിയചേരുവകള്‍ പ്രവര്‍ത്തിക്കുന്നതും പ്രത്യേകസാംസ്കാരികഭൂമികയിലാണ്..അതു വിശകലനം ചെയ്യേണ്ട ചുമതല, താരതമ്യേന ആധുനികമായ സംസ്കാരപഠനം ഏറ്റെടുത്തിട്ടുള്ള കാര്യമാണ്(കള്‍ച്ചറള്‍ സ്റ്റഡീസ്)അതില്‍ സിനിമ, ഗാനം, ആചാരങ്ങള്‍, ആഘോഷങ്ങള്‍, വര, ചിത്രം എല്ലാം വരും. അപ്പോള്‍ പോപ്പുലര്‍ ഗാനങ്ങള്‍ എന്തു തരം ലഹരിയാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുകമാത്രമേ ഞാന്‍ ചെയ്തുള്ളൂ. നമ്മുടെ സാമൂഹിക ഘടനയും സാംസ്കാരിക രീതിയും മറ്റൊന്നാവുമ്പോള്‍ മറ്റൊരു തരം ആശയങ്ങളാവും വരികളായി പാട്ടുകളില്‍ ജനിക്കുക. സാമാന്യബോധം ഏതുദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് ജനപ്രിയ രൂപങ്ങളെ മുന്‍ നിര്‍ത്തിയുള്ള അന്വേഷണത്തിന്റെ ലക്ഷ്യം.. ഹരീ, ഇതില്‍ കണ്‍ഫ്യൂഷന്‍ ഒന്നും ഇല്ലൈ!(എനിക്ക്)
ഗുപ്ത്സ്, അപ്പോള്‍ ഞാനിതുവരെ നന്നായില്ലേ?(കഴിഞ്ഞ തവണ പെരിംഗ്സിനോട് ചോയിച്ചത്)
ഇഞ്ചീ ഞാനിപ്പോള്‍ കന്തസ്വാമിയായല്ലോ..(കണ്ടാലും അങ്ങനെ തെന്നെ എന്ന് പിള്ളാര്..ഹോ !)ജ്യോ, ഐസ്.. അരുന്ധതി റോയി പറഞ്ഞതു പോലെ ‘ഐ ആം ബ്ലഷ്‌ഡ് !!‘

Haree said...

അതേ, കോഫി കുടിക്കാന്‍ വിളിക്കുന്ന കന്തസാമി പാട്ടില്‍, പോടീ‍ീ‍ീ‍ീ‍ീ - പോടാ‍ാ‍ാ (കിരണ്‍സേ...) വിളി അങ്ങോട്ടുമിങ്ങോട്ടുമുണ്ടല്ലോ!

:-) അപ്പോള്‍ അങ്ങിനെ തുറന്നു പറയുന്ന പാട്ടുകള്‍ നായികയ്ക്കായി ഉണ്ടാവുന്നില്ല എന്നതാണ് ചിന്തയ്ക്ക് തീ കൊളുത്തിയത്.

പിന്നെ, മലയാളികള്‍ക്ക് ഒരു വലിയ ടെന്‍ഷനുണ്ട്. ഈ പാട്ടൊക്കെ കേട്ട് അര്‍ത്ഥം ചോദിക്കുന്ന കുട്ടികളോട് ഇതൊക്കെ വിശദീകരിക്കണ്ടേ... അതിനു പറ്റാത്തവയൊക്കെ അശ്ലീലമെന്നു പറഞ്ഞു മാറ്റുന്നതാണ് ശീലം. കഥകളിയില്‍, “ആരാലിവള്‍തന്‍ അധരം പേയം!” എന്ന വരിയൊക്കെ എങ്ങിനെ അര്‍ത്ഥം പറഞ്ഞു കോടുക്കാനാണ്, കഥകളി സാഹിത്യം മൊത്തം അശ്ലീലമാണ് എന്നൊക്കെ ഒരിടത്ത് എഴുതി കണ്ടതോര്‍ക്കുന്നു! (“സ്മരനുടെ കളികളിലൊരുസുഖമൊടു തവ, പരവശതകള്‍ കാണ്മാന്‍ കൊതി പെരുകുന്നു” - നായിക നായകനോട്! അധരം പേയം പറയാന്‍ ബുദ്ധിമുട്ടുന്നവര്‍, ഇതിന്റെയര്‍ത്ഥം എങ്ങിനെ പറഞ്ഞുകൊടുക്കുമോ!)
--

The Prophet Of Frivolity said...

First part of your reply, if not directly but remotely at least, suggests, in Kerala, we have more Boobmen. Go ahead and digg up deeper man, while you are at it. Why boobs are lesser taboo in Cultural Kerala. Heh.
Second could somehow be connected to the mating strategy of females and the cultural taboos developing therefrom, though my knowldge about the history - as in social history and anthropology - of Kerala is next to nothing.

Anonymous said...

.മനുഷ്യന്റെ പച്ചയായ കാമത്തില്‍ പോലും ലാ സാതനം വന്നുകിടന്ന് മെനകേടാക്കുന്നുണ്ട്..(വേറേ പോസ്റ്റിടണോ..)

please. Vere post venda. Ethu thanne dhaaraalam :)

Inji Pennu said...

സത്യ പറയട്ടെ മിസ്റ്റർ വെള്ളെഴുത്തേ. കുടവയറും ആനതടിയുമുള്ള പുരുഷ ലക്ഷണമെന്നാൽ സവാരിഗിരി എന്ന് കരുതുന്ന അവരെയൊക്കെ നോക്കി ഞങ്ങൾ മലയാളി പെണ്ണുങ്ങൾക്ക് പ്രണയിക്കാനും കാമിക്കാനും ലജ്ജയാവും. ഓരോന്നും ഒക്കെ കൊച്ച് പെമ്പിള്ളേരെ പ്രണയിക്കുന്നത് കാണുമ്പോൾ വല്ലോ ചൈൽഡ് മൊളസ്റ്റേഷനു കേസ് കൊടുക്കാൻ തോന്നും! പിന്നെയാണോ കെട്ടിപ്പുടി കെട്ടിപ്പുടി ടാ എന്ന് ഏതെങ്കിലും ബോധമുള്ള പെങ്കൊച്ചിനു സെക്സിയായി പാടാൻ തോന്ന്വോ? ഞങ്ങടെ കൊഴപ്പല്ല, ഇപ്പോഴും ഗാന്ധിനഗർ സെകന്റ് സ്ട്രീറ്റിലെ കാർത്തികയെ ഹോട്ടൽ മുറിയിൽ ആക്കി മോഹലാലിനു ‘പ്രണയിക്കാൻ’ പ്രേരിപ്പിക്കുന്ന മമ്മൂക്കോയ വരെ ഒക്കെ മലയാളി ആണുങ്ങൾ എത്തിയിട്ടുള്ളൂ. മുഴു മടിയന്മാരും അതിലേറെ കുടിയന്മാരും അതിലേറെ സ്വാർത്ഥയുമുള്ള അതുങ്ങളെയൊക്കെ നോക്കി അങ്ങിനെ പാടിപ്പിക്കാൻ മാത്രം വിവരദോഷികളല്ല പാട്ടും സിനിമയും എഴുതുന്നവർ. സോ സോറി ബോയ്സ്!

ഇന്നാളൊരു പ്രണയലേഖനം വായിച്ച് ചങ്ക് കലങ്ങിപ്പോയി. നമ്മുടെ യുവത്വം എങ്ങോട്ട് എന്ന് നിലവിളിച്ച് പോയി. അത്രയും ബോറായിരുന്നു. നിങ്ങളീ ഷെവാസിനേയും ഷിവാസിനേയും ഒരുമിച്ച് കെട്ടിപിടിച്ച് ഇരിക്കുമ്പോൾ ഞങ്ങൾ നയൻ‌താരകൾ തമിഴിലേക്കും ഹിന്ദിയിലേക്കും പോകും! മുഴു കഷണ്ടിയായ രജനികാന്ത് പോലും എന്തു ഭേദം!

എതിരന്‍ കതിരവന്‍ said...

തമിഴന്റെ (സിനിമാസംബന്ധിയായ) പെണ്ണുവിചാരങ്ങൾ മാറിയെന്നോ? സിനിമാതാരത്തിനെ ദേവിയാക്കി അമ്പലം പണിത്തിട്ട് അതേ താരം സ്വൽ‌പ്പം ‘ഫെമിനിസം’ പറഞ്ഞപ്പോൾ അവരെ ജയിലിലാക്കാൻ നേരത്ത് ഈ പാട്ടെഴുത്തുകാരെയൊന്നും കണ്ടില്ലല്ലൊ.

പിങ്ക് നിറം പാശ്ചാത്യർ പെൺകുട്ടികളിൽ അധിനിവേശസൂചകമെന്നപോലെ അടിച്ചേൽ‌പ്പിക്കുന്നത് ടീനേജ് പ്രായമെത്തുമ്പോൾ അവരെ ആ നിറത്തിനെതിരെ റിബെൽ ആക്കുന്നുണ്ട്. കറുത്തപെണ്ണിനെ നാം നാടൻപാട്ടുകളിൽ പണ്ടേ വാഴ്ത്തിയിട്ടുണ്ട് (“കറുത്തപെണ്ണെ കരിങ്കുഴലീ”, “കറുത്തപെണ്ണെ നിന്നെക്കാണാഞ്ഞിട്ടൊരു നാൾ”)

കുമാർനാശാന്റെ നളിനി മാതംഗിയെപ്പോലെയല്ല. അവൾ ഭർത്താവിനെ വിട്ട് പൂർവ്വകാമുകനെ തെരഞ്ഞുപിടിച്ച് അയാളുമായി സംഗമിച്ച് രതിമൂർച്ഛയിൽ മരിച്ചവളാണ്.

മലയാളി സിനിമാപ്പെണ്ണ് “കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ കരളിൽ ദാഹം തീരുമോ” എന്നും “മാറിലൊരുപിടി ചൂടുണ്ടോ, തേങ്കുഴലുണ്ടോ” എന്നൊക്കെ ചോദിച്ചുകഴിഞ്ഞു പണ്ടേ തന്നെ. അപ്പോൾ തമിഴ് നായിക “ഉൺമ്മ ഒന്റു കേൾപ്പ്പ്പേൻ ഉണ്മ ചൊല്ല വേണ്ടും എന്നൈ പാട ചൊന്നാൽ എന്ന പാട വേണ്ടും കാതൽ പാട്ടു പാടാൻ കാലമൊണ്ണുമില്ലൈ, താലാട്ടു പാടാ തായാവതില്ലൈ“ എന്നൊക്കെ വരെ ആയതേ ഉള്ളൂ. അക്കാലത്ത് എൽ. ആർ. ഈശ്വരി എലന്തപ്പഴം....എലന്തപ്പഴം...എടുത്തു എടുത്തു കടിയ്ക്കലാം’ എന്നു പാടിയതിനു തമിഴർ ശിക്ഷവിധിയ്ക്കയാണുണ്ടായത്.

അതിനും പുറകോട്ടു പോയാൽ “പ്രാണനാഥൻ എനിയ്ക്കു നൽകിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ” എന്നു മാത്രമല്ല ശാലീന സുന്ദരി ശാരദ പാടിയത്.”അങ്കത്തിലിരുത്തിയെൻ കൊങ്ക തടങ്ങൾ കരപല്ലവം കൊണ്ടവൻ തലോടി” എന്നും “കാന്തനോരോരൊ രതികാന്തതന്ത്രത്തിലെന്റെ പൂന്തുകിലഴിച്ചൊരു നേരം തുടങ്ങി ഞാനും സുരഘോഷം എത്രവിശേഷം“ എന്നും ആയിക്കഴിഞ്ഞു. “നിന്റെ നാഭീ പദ്‌മദലങ്ങളിൽ ഉണരും രോമാഞ്ചം അന്തരംഗമതിങ്കൽ വിട്ര്ത്താൻ ആരാധിക ഞാൻ....” (ചിത്രം” ദേവി. പാടിയത് പി. സുശീല റാണി ചന്ദ്ര രംഗത്ത്)എന്നു സിനിമാനായിക പാടിയത് നാം ശ്രദ്ധിക്കാത്തത് അത് സംസ്കൃതവാക്കുകളുടെ ധാരാളിത്തം കൊണ്ടോ?

ആണിനെ രതിതന്ത്രത്തിൽ കീഴ്പ്പെടുത്താൻ പെണ്ണിനു ഉപദേശം കൊടുക്കുന്ന കുട്ടനീമതം, അംബോപദേശം ഒക്കെ പാടിയ പാരമ്പര്യമാണ് മലയാളിയ്ക്കുള്ളത്. മരുമക്കത്തായവ്യവസ്തയിൽക്കൂടെ പെണ്ണിനു കിട്ടിയ സ്വാതന്ത്ര്യവും മറക്കാൻ വയ്യ. ആണിന്റെ ആണത്തഭാഗങ്ങൾക്ക് ചില‌പ്പോൾ വല്യഭംഗിയൊന്നുമില്ലെന്ന് എഴുതാൻ തുനിഞ്ഞ എഴുത്തുകാരിയും മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞു.

എല്ലാ പെണ്ണിനേയും “അമ്മ’ എന്നു വിളിയ്ക്കണമെന്നു നിർബ്ബന്ധം പിടിയ്ക്കുന്ന തമിഴർ ജനപ്രിയപാട്ടെഴുത്തിൽ സ്വാതന്ത്ര്യം കാണിയ്ക്കുന്നത് ഒരു അടവു മാത്രം. പിന്തിരിപ്പന്മാരായ ആണുങ്ങളാണ് ഈ പാട്ടൊക്കെ എഴുതുന്നതും

Anonymous said...

ഇന്ചീന്റെ ഓരോ തമാശകള്‍ . ഇപ്പഴും 16 ആണെന്നാ ഭാവം
ഹിഹി

Kiranz..!! said...

അല്ലേലും ഗുപ്തൻ ചേട്ടൻ ഇങ്ങനാ.കുറ്റിയിട്ടു കളേം.:)പുത്തഞ്ചേരിയുടെ വികാരിയായ പാട്ടുകൾ മാത്രമെടുത്താലുള്ള സവിശേഷതയാ മാറത്തേ ചെണ്ട്,വണ്ട്,മണ്ടെന്നല്ലേ ഗൂപ്പൂസേ പറഞ്ഞേ.ദേ എതിരപ്പൻ അർമ്മാദിച്ചത് പോരാഞ്ഞ് മലയാളഗാനശേഖരത്തിലെ ചാക്ക് ഒന്ന് കുടഞ്ഞിട്ടാൽ ഒരു എസ്സേയെഴുതാൻ ഉണ്ട്,അങ്ങനിപ്പ സുഖിക്കണ്ട,അയ്യട മനമേ:)

ഒരു പാട്ടോ പടമോ കേട്ടാലോ കണ്ടാലോ തമിഴന്റെ അവേശമല്ലല്ല് അറ്റ്ലീസ്റ്റ് തൊലിപ്പുറത്ത് നമുക്കുള്ളത് ? അപ്പോ ദിത്രേക്കെപ്പോരേ വെള്ളേപ്പാ ?

ഗുപ്തന്‍ said...

എതിരന്‍ മാഷിന്റെ കമന്റു കണ്ടപ്പോള്‍ മുതല്‍ ഈയുള്ളവന്‍ ചിന്താവിഷ്ടനാണ്. :)

സ്ത്രീശരീരത്തോടുള്ള മൊത്തം സമീപനത്തില്‍ മലയാളസിനിമയില്‍ വിലക്കുകള്‍ കൂടിവരികയാണോ ചെയ്തത്? ചെമ്മീന്‍ പോലെ ഉള്ള ചിത്രങ്ങളില്‍ മലമ്പാതകളും ഉദരമണല്‍തിട്ടകളും ഒക്കെ കാണിച്ച് നായികമാരും ഉപനായികമാരും (മോസ്റ്റ് സെക്സി മല്ലു ഔട്ട് ഫിറ്റ്. നാടന്‍ കൈലിയും കഴുത്തിറക്കിവെട്ടിയ ബ്ലൗസും.. മേല്‍ മുണ്ടില്ലാതെ !!) ഓടിപ്പാഞ്ഞുനടന്നിട്ടും ചാടിത്തുള്ളിയിട്ടും സംഗതി കുടുംബചിത്രമായി ഓടി. വടക്കന്‍ പാട്ടുകളിലെ പെണ്ണിനാണെങ്കില്‍ പോരിന്റെടുത്ത പരിച പോലെ തുറിച്ചുനില്‍ക്കുന്ന മാറിടങ്ങള്‍ നിര്‍ബന്ധം. (അങ്ങനെയൊരുത്തിയെ ഒന്നു കെട്ടിപ്പിടിച്ച് നെഞ്ചത്തു മുറിവു പറ്റി എന്ന് തിക്കുറിശ്ശി. വെച്ചുകെട്ടിയത് ലോഹമായിരുന്നു പോലും) അത്ര പോലും കാണിക്കാതെ ഒരു സിനിമയില്‍ നാലഞ്ചുതവണ കുളിച്ചുനടന്നതിനല്ലേ ആ പാവം ഷക്കീലച്ചേച്ചിയെ എല്ലാരും കൂടി കാണുന്നിത്തൊക്കെ ഏണി വരച്ചു വൃത്തികേടാക്കിയത്? പഴയ പാട്ടുകളിലെ അത്ര ലൈംഗികത --മൊത്തമായും ചില്ലറയായും-- അടുത്തകാലത്തെ പാട്ടുകളിലുണ്ടോ? മറ്റൊന്ന് സ്ത്രീശരീരത്തിന്റെ ആഘോഷമാണ്. എണ്‍പതു മുതല്‍ സിനിമ കുറച്ചുകാലം ആഭിജാത്യത്തിന്റെ അടയാളങ്ങളില്‍ കൂടുതല്‍ കുരുങ്ങിപ്പോയോ എന്ന് സംശയിക്കണം.

പേര് പറയുല്ലാ said...

വെള്ളേ ഷക്കീലയുടെ കാര്യം മാത്രം പറയരുത് ;)

Anonymous said...

പച്ചാൾസ് ;)

വെള്ളെഴുത്ത് said...

കുമാരനാശാന്റെ നളിനി മാതംഗിയെപ്പോലെയല്ല. അവൾ ഭർത്താവിനെ വിട്ട് പൂർവ്വകാമുകനെ തെരഞ്ഞുപിടിച്ച് അയാളുമായി സംഗമിച്ച് രതിമൂർച്ഛയിൽ മരിച്ചവളാണ്.
- എതിരാ ഇത് ലീലയല്ലേ? നളിനിയാണെങ്കില്‍ അവളുടെ കല്യാണം കഴിഞ്ഞോ..അവസാനത്തെ വരി സാവിത്രിയുടെ കാര്യമല്ലേ..
എന്തോ, ഹരി പറഞ്ഞതുപോലെ ആകെ കുഴപ്പമായി..
യുവജനമുതുകേറി വന്ന മേദിനി വെണ്ണിലാവിന്റെ (ചന്ദ്രോത്സവം)യും പിന്നെ അതുപോലെ നിരവധി അച്ചികളുടെയും കാര്യം മറന്നിട്ടില്ല. വളര്‍ച്ച (വളര്‍ച്ച തന്നെയാണോ..അമ്പലക്കുള സാഹിത്യം എന്നും ആളുകള്‍ മണിപ്രവാളത്തെ വിളിച്ചിരുന്നു) അവിടെ നിലച്ചു.ഇപ്പോള്‍ പട്ടുകള്‍ ഇങ്ങനെയാണ്. ഗുപ്തന്‍ ഉദ്ധരിച്ച സിനിമകളുടെ കൂട്ടത്തില്‍ വരേണ്ട ഒന്ന് അവളുടെ രാവുകളായിരുന്നു. പൊന്നാപുരം കോട്ടയിലെ പോലെ ആകസ്മികമായ തുണിമാറിപ്പോകലല്ല, ശരീരത്തിന്റെ അര്‍ദ്ധനഗ്നത, ലൈംഗികത പിന്നെ അതുപോലെ മലയാളം തുടര്‍ന്നില്ല. പകരം ഒളിഞ്ഞുനോട്ടങ്ങളിലേയ്ക്കും ശരിയായ അര്‍ത്ഥത്തിലുള്ള അശ്ലീലങ്ങളിലേയ്ക്കും കയറിപ്പോയി..
ഇഞ്ചീ,കുടവയറും തടിയും പുരുഷലക്ഷണമെന്ന് പണ്ട് പരമാര്‍ത്ഥം എന്ന പാഠത്തില്‍ ഉരുവിട്ടു പഠിച്ചതിന്റെ സുഖാലസ്യസ്മൃതികളിലാണ് നമ്മള്‍.അതു തുടച്ചാല്‍ പോവ്വോ.. കോട്ടിട്ടാലും കൊമ്പന്‍ കൊമ്പന്‍ തന്നെയല്ലേ.. ഹി ഹി ഹി..എങ്കിലും രജനീകാന്തുമായൊരു താരതമ്യം വേണ്ടായിരുന്നു.. ആകെ വിഷമമായി!

Suraj said...

ഗുപ്തരേ,

“ഉദരമണല്‍തിട്ടകളും ഒക്കെ കാണിച്ച് നായികമാരും ഉപനായികമാരും ഓടിപ്പാഞ്ഞു നടന്നിട്ടും ചാടിത്തുള്ളിയിട്ടും സംഗതി കുടുംബചിത്രമായി ഓടി”

അങ്ങനെ ഓടിപ്പായാനും ഇറുക്കിപ്പിടിക്കാനും സമര്‍ത്ഥമായ രംഗങ്ങളുണ്ടാക്കാന്‍ കഴിവുള്ള രണ്ട് പുലികളുണ്ടാരുന്നു പില്‍ക്കാല മലയാളസിനിമയില് - ഭരതനും പദ്മരാജനും (മികച്ച ഫാമിലി എന്റര്‍ടെയ്നറെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ‘അമര’ത്തിലെ മാതുവിനെ അവതരിപ്പിക്കുന്ന പാട്ടു സീനൊന്നോര്‍ത്തേ).

ഒരുപക്ഷേ ഇഞ്ചി നിരീക്ഷിച്ചതുപോലെ അപ്പൂപ്പന്മാര്‍ നായകന്മാരായി കെട്ടിത്തുള്ളുമ്പോള്‍ മുട്ടിയുരുമ്മി നിന്ന് “ഡാഡി മമ്മി വീട്ടിലില്ലൈ” എന്ന് പാടുന്നതിനേക്കാള്‍ “വിശ്വസനീയം”, സാഗര്‍ ഏലിയസ് ജാക്കിയിലെയോ 20-ട്വന്റിയിലെയോ പോലെ ഒരു ഐറ്റം ഡാന്‍സിന്റെ അകല്‍ച്ച സൂക്ഷിക്കുന്നതാണെന്ന് വരാം. “പോടാ” എന്ന ലൈനില്‍ “ഈ തൊട്ടുകൂട്ടമിഷ്ടമല്ലെടാ” എന്ന് മീരയ്ക്ക് പറയാന്‍ പൃഥ്വി വേണ്ടിവന്നു എന്നതും ഇഞ്ചിയുടെ നിരീക്ഷണത്തോട് ചേര്‍ത്ത് വായിക്കാമെന്ന് തോന്നുന്നു.

Inji Pennu said...

തമംഗരാഗം ദദതീം ച കുബ്ജാ-
മനംഗബാണാ രുരുധുഃ കഥം താം
കിമംഗ!രാഗം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം!!

പേടിക്കണ്ട, എനിക്കൊന്നും പറ്റീട്ടില്ല, പണ്ട് ജ്യോതിർമയി ഈ പോടാ/പോടി വിളിയെ ഒന്ന് ശ്ലോകിച്ചതാണ്. ഹരീ‍ടെ സംശയങ്ങളൊക്കെ കണ്ടപ്പോ പാവം തോന്നി. അതോണ്ട്. ബ്ലോഗിൽ പോലും പെമ്പിള്ളേര് തന്നെ ഇതൊക്കെ എഴുതേണ്ടി വന്നു :)

Jayesh/ജയേഷ് said...

തമിഴിലെ നായികമാര്‍ കയര്‍ പൊട്ടിച്ച് പാടുന്നത് പോലെ മലയാളനായികമാര്‍ പാടിയാല്‍ ചിലപ്പോള്‍ നായകചേട്ടന്‍മാര്‍ അത് സീരിയസ് ആയി എടുക്കാന്‍ ചാന്സുണ്ട്. പിന്നെ അവളുമാര്‍ ക്ക് ഒന്നുറങ്ങാന്‍ പോലും സമയം കിട്ടില്ല. അതായിരിക്കും അവളുമാര്‍ പച്ചപ്പനന്തത്തയില്‍ ഒതുങ്ങിപ്പോകുന്നത്. ബിഗ് ബി എന്ന ചിത്രത്തില്‍ മമ്മൂട്ടി വിജയരാഘവനോട് ചോദിക്കുന്നുണ്ട്, ഇതിങ്ങനെ ( തോക്ക്) ചുമ്മാ തൂക്കിയിട്ട് നടന്നാല്‍ മതിയോന്ന്...

മലയാളിയ്ക്കും ഇടയ്ക്കോരോ വെടി പൊട്ടിക്കണ്ടേ !!!

പോസ്റ്റ് കലക്കി വെള്ളമാഷേ

എതിരന്‍ കതിരവന്‍ said...

നളിനി തന്നെയാണ് ഉദ്ദേശിച്ചത്. കല്യാണം നിശ്ചയിച്ചപ്പോഴേയ്ക്കും വീടുവിട്ടവൾ. ‘ഭർത്താവിനെ വിട്ട്’ എന്നു ഞാൻ എഴുതിയത് തെറ്റു തന്നെ. ദിവാകരനുമായുള്ള സംഗമം ‘മാംസനിബദ്ധ’ മായിരുന്നു.

സു | Su said...

ഇഞ്ചീ, കുടവയറും പ്രായവുമുള്ള മലയാളി നായകനെ കണ്ടിട്ടാണോ അതോ കാണേണ്ടെന്നു വെച്ചിട്ടാണോ, അവർ രജനീകാന്തിനേം നോക്കി പോകുന്നത് എന്നറിയില്ല. പ്രായം എന്നു പറയുന്നത് വെറുതേയാണ്. മര്യാദയ്ക്ക് അഭിനയിച്ചാൽ എത്ര പ്രായമുണ്ടെങ്കിലും ഉള്ളതുപോലെ കാണിച്ചാൽ സിനിമ വിജയിക്കും എന്നതിനു തെളിവൊക്കെയുണ്ട്. ചീനി കമ്മിൽ തബുവിന്റെ അച്ഛനേക്കാൾ വയസ്സുണ്ട് അമിതാഭിന്. എന്നിട്ട് അവർ പ്രണയിച്ചില്ലേ? നിശ്ശബ്ദിലെ ജിയാഖാൻ അമിതാഭിന്റെ മകളുടെ സുഹൃത്താണ്. അവിടെ പ്രണയം വന്നെന്ന് കാണിക്കുമ്പോൾ ആരും ഒന്നും പറഞ്ഞില്ല. പോയിക്കണ്ട് സിനിമ വിജയിപ്പിച്ചുകൊടുത്തു. പിന്നെ ബ്ലാക്കിലും റാണിയ്ക്ക് കുറച്ച് ഇഷ്ടമൊക്കെ തോന്നി. അതും വിജയിച്ചു. അമിതാഭിനു പ്രണയിക്കാമെങ്കിൽ, മമ്മൂട്ടിയ്ക്കും ലാലിനും എന്തുകൊണ്ടായിക്കൂടാ? അപ്പോ പേടി. പ്രേക്ഷകർ എന്തെങ്കിലും വിചാരിക്ക്യോ? ഫാൻസ് അസോസിയേഷൻ പൂട്ടുമോ. ജിയാഖാനു പ്രണയം തുടങ്ങി, അമിതാഭിനു പ്രണയം തുടങ്ങി എന്നൊന്നും അവിടെ എഴുതിക്കാണിച്ചൊന്നുമില്ല. അല്ലാണ്ടു തന്നെ ആൾക്കാർക്ക് മനസ്സിലായി. വ്യത്യസ്തമായിട്ട് ഒന്നും ചെയ്യാൻ മലയാളസിനിമ ആഗ്രഹിക്കുന്നില്ല. അഥവാ ചെയ്താൽത്തന്നെ മിക്കവാറും ആ വഴിക്കു പോകാതിരിക്കും ആൾക്കാർ.

അതുപോലെത്തന്നെയാവും പാട്ടിന്റേം ഗതി. പ്രേക്ഷകരു കോടാലീം എടുത്തു നിൽക്കുകയാണല്ലോ ഇവരു നല്ല പാട്ടല്ലേ പാടുന്നതുംന്നും നോക്കി. അതാണു വിചാരം. പാവം മലയാളസിനിമാക്കാർ. മറ്റു ഭാഷകളിലെ സിനിമകളിലെ കഥയേയും പാട്ടിനേയും കുറിച്ച് പറഞ്ഞ് അവരെ വേദനിപ്പിക്കല്ലേ പ്ലീസ്. അവരു തോക്കെടുത്ത് ജീവിച്ചുപൊയ്ക്കോട്ടെ. ;)


ഓടിയോടി വിളയാട വാടാ
ഓടിപ്പോകലാഹാത് വാടാന്ന് പുതിയ തമിഴ് സിനിമ.

ഓഫടിച്ചതിനു വെള്ളെഴുത്തങ്ങ് ക്ഷമിച്ചു. ;)

രുദ്ര said...

വീട്ടിലെ പെണ്ണ് തുറന്നുപറഞ്ഞ് ‘ആണ്മനസ്സിനെ തകര്‍ക്കുന്നവളെങ്കില്‍‘ [ഒരു വീട്ടിലെ അല്ലാ..] സമൂഹം അതിരും നോക്കി ഇരിക്കില്ല. അതല്ല സിനിമയിലെ പാട്ടിലെ സാഹിത്യത്തില്‍ മാത്രം കുളിരണമെന്ന് വെച്ചാ കഷ്ടപ്പെടും. കാരണം മലയാളസിനിമകള്‍ “ജീവിതഗന്ധി”യല്ലെ. ജീവിതത്തില്‍ ഒളിച്ചുപിടിക്കുന്നത് ജീവിതഗന്ധിയില്‍ വരില്ലല്ലോ. ആദ്യം Attitude മാറട്ടെ. മാറ്റം പിന്നാലെ വരും. അതല്ലാതെ ഫാമിലിയായി തീയറ്ററില്‍ പോയപ്പോളും കുട്ടി അര്‍ത്ഥം ചോദിച്ചപ്പോളും വിയര്‍ത്തെന്ന് പറയുന്നത് കേള്‍ക്കണ്ടല്ലോ!

ഫീല് കിട്ടാന്‍ തുറിച്ചു നില്‍ക്കുന്ന മാറും മുണ്ടും ബൌസും ഇട്ട് ഓടുന്ന നായികയും [ചാടുന്ന]വേണോ! തൂവാനത്തുമ്പികളിലെ മഴ നനഞ്ഞു നില്‍ക്കുന്ന സുമലതയുടെ കഴുത്തിന് മേലോട്ടു നോക്കിയാലും ഒന്നൊന്നര ഫീലെന്ന്!

വെള്ളെഴുത്ത് said...

എതിരാ ഞാന്‍ വിചാരിച്ചത് ആശാന്റെ നായികമാരെ താങ്കള്‍ ‘അപനിര്‍മ്മിച്ചതാണെന്നാണ്’ അതുകൊണ്ടാണ് തമാശിച്ചത്. തമാശ വേസ്റ്റായി!! എന്തോന്ന് ഓഫ്ഫ് സൂ..? യഥാര്‍ത്ഥത്തില്‍ പോസ്റ്റുകളാണ് ഇവിടെ ഓഫ്. കമന്റുകളാണ് സത്യം...(സ്മൈലികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ ഒഴിവാക്കിയാല്‍..)

Anonymous said...

ഒട്ടകം എന്ന ഇറങ്ങാത്ത സിനിമയിലെ കുറവന്‍ മാറിലെ പുള്ളി നോക്കി വായ പൊളിച്ചിരുന്നത് എത്രയോ കാലം മുന്‍പേ ആയിരുന്നു.

Anonymous said...

This is one of the few Malayalam blogs where women are free to speak out too! Look at them having a roll! Kudos to the author for keeping the environment healthy.

Jacob said...

u said it anony.

cheers vellezhuth.

ഗുപ്തന്‍ said...

സൂരജ്, ഭരതനെയും പദ്മരാജനെയും മറന്നതല്ല. പക്ഷെ വൈശാലിയിലെ നായികയ്ക്ക് (കുലീന വേശ്യ-കര്‍മവും ജാതിയും) പോലും ഒരു സാധാരണപെണ്ണിന്റെ സെന്‍ഷ്വാലിറ്റി ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. അമരത്തിലെ ചില രംഗങ്ങള്‍ ശരിയാണ്. പദ്മരാജന്‍ മലയാളി സം‌വിധായകന്‍ ആയിരുന്നോ? (:p)

വളരെ സെന്‍ഷ്വലായി തോന്നിയത് പിന്നെ ബ്ലെസിയുടെ തന്മാത്രയിലെ കിടപ്പറ (?) രംഗങ്ങളാണ്. കുട്ടികള്‍ ആ രംഗത്തേക്ക് വരുമ്പോള്‍ പോലും നഷ്ടപ്പെടാത്ത വളരെ സട്ടില്‍ ആയ ശാരീരികത യുണ്ട് അതിലെ ഒരു പാട്ടില്‍. Something that tells you that sensual need not be sexual.

മോഹന്‍ലാലിനെ കൂളായി പോടാ പട്ടീ എന്ന് വിളിച്ച നായിക നരസിംഹത്തിലേതാണെന്നാണ് ഓര്‍മ. പിന്നീട് വന്ന് അവതാരമാഹാത്മ്യം പാടുമ്പോഴും എന്തോ ഒരു ഇന്‍ഡിപെന്‍ഡന്‍സ് ആ കാരക്റ്ററിനുണ്ടായിരുന്നു. ആ സിനിമയില്‍ താല്പര്യം തോന്നിയ ഒരേ ഒരു കഥാപാത്രവും അതുതന്നെയാണ് :)

രുദ്രയുടെ കമന്റിനെക്കുറിച്ച് ചര്‍ച്ചയുണ്ടാവുമോ? അതോ വെള്ള വേറേ പോസ്റ്റിടുന്നോ :))?

വെള്ളെഴുത്ത് said...

വളരെ സെന്‍ഷ്വലായി തോന്നിയത് പിന്നെ ബ്ലെസിയുടെ തന്മാത്രയിലെ കിടപ്പറ (?) രംഗങ്ങളാണ്. കുട്ടികള്‍ ആ രംഗത്തേക്ക് വരുമ്പോള്‍ പോലും നഷ്ടപ്പെടാത്ത വളരെ സട്ടില്‍ ആയ ശാരീരികത യുണ്ട് അതിലെ ഒരു പാട്ടില്‍.
um... അതു ബ്ലെസ്സി കളഞ്ഞു കുളിച്ചിട്ടുണ്ട് ഭ്രമരത്തില്‍. അതിലുമുണ്ട് (മലയാളിയുടെ)കിടപ്പറ എന്ന ക്ലീഷേ..രാവിലെ ചായയുണ്ടാക്കാന്‍ തിരക്കുപിടിച്ചു കട്ടിലില്‍ നിന്നെഴുനേറ്റു മുടി കെട്ടുന്ന ഭാര്യയെ ഭര്‍ത്താവ് പൂണ്ടടക്കം പിടിച്ചു ഒന്നൂടെ (എന്തിനോ) തയ്യാറെടുക്കുമ്പോള്‍ ഈ ലോകത്ത് ഒരുകാര്യവും അറിവില്ലാത്ത, നിഷ്കളങ്കോള്‍ഷ്കളയായ മകളുടെ entry..രാവിലെ തുടങ്ങിയോ വഴക്ക്..? എത്ര സിനിമയില്‍ ഇതു കണ്ടിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഞാനാലോചിക്കുകയായിരുന്നു അതീവ തീവ്രമായ ഒരു പ്രണയ നിമിഷം ചിത്രീകരിക്കുന്നതിനെപ്പറ്റി..(നമുക്കെന്താ ആലോചിച്ചുകൂടേ..) എനിമി അറ്റ് ദ ഗേറ്റ് എന്ന സിനിമയിലെ പ്രണയം പോലെ...അതു നടക്കില്ലാ‍ാ...
പോസ്റ്റു ഞാന്‍ വിട്ടു..
ഇപ്പം സംസാരിക്കുകയാണ്..അനോനിയുടെ കമന്റ് അത്രയ്ക്കങ്ങ് മനസ്സിലായിട്ടില്ല.. സംസാരിക്കണോ വേണ്ടേ എന്നുള്ളത് വ്യക്തിപരമായ കാര്യമല്ലേ? അതില്‍ ബ്ലോഗിനെന്താണ് ചെയ്യാനുള്ളത്?. ഇഞ്ചിയുടെ ഒരു പോസ്റ്റ് -‘ചുവപ്പുകണ്ട കാള’ - കന്മന്റുകളാല്‍ അറുകൊലയായി പോയതു കണ്ടു വിഷമം തോന്നിയിട്ടുണ്ട്. നിവൃത്തിയില്ല.
“ആദ്യം Attitude മാറട്ടെ“ എന്നു പറയുന്ന രുദ്ര എത്രകാലമായാലും കാത്തിരിക്കാന്‍ തയാറാണെന്നല്ലേ അര്‍ത്ഥം? ആ ആറ്റിറ്റ്യൂഡ് ആണ്‍മലയാളത്തിന്റെയും അവരാല്‍ സ്വാധീനിക്കപ്പെട്ട പെണ്‍ ഭൂരിപക്ഷത്തിന്റെയുമാണെങ്കില്‍.. എന്നാല്‍ പിന്നെ കുന്നില്‍ വാക്കുകള്‍ മുളയ്ക്കുമോ?

Roby said...

അടിവസ്ത്രങ്ങളുടെ പരസ്യം കാണുമ്പോഴെല്ലാം ഓർക്കുമായിരുന്നു എന്താണെല്ലാറ്റിനും പിങ്ക് നിറമെന്ന്. പിങ്ക് ചഡി കാമ്പയിനെക്കുറിച്ചു കേട്ടപ്പോഴും ഓർത്തു എന്തുകൊണ്ട് പിങ്ക് എന്ന്. അപ്പോൾ പിങ്ക് എന്ന നിറത്തിന് ഇങ്ങനെ ചില സാംസ്കാരിക അർത്ഥങ്ങളൊക്കെ ഉണ്ട് അല്ലേ?
വരേണ്യതയെ സൂചിപ്പിക്കുന്ന ഒന്ന്...

സിനിമാപ്പാട്ടുകളെക്കുറിച്ച് പറയാൻ പുതിയ സിനിമാപാട്ട് കേൾക്കാറില്ല. തമിഴും മലയാളവും. തമിഴ്‌പാട്ടുകളെയും മലയാളം പാട്ടുകളെയും താരത‌മ്യപ്പെടുത്തിയാൽ, നമ്മൾ ഹിന്ദിയല്ലാത്തതുപോലെ, നമ്മൾ തമിഴാണോ എന്നു ചോദിക്കേണ്ടി വരും. ശരിക്കും നമ്മൾ തീർത്തും തമിഴ്‌(ദ്രാവിഡർ) ആണോ?

തമിഴർക്ക് കറുത്ത നായകശരീരങ്ങളെങ്കിലുമുണ്ട്. നമുക്കതുമില്ല. നായികമാരിൽ എല്ലാവരും വടക്കേ ഇന്ത്യൻ ബ്രാഹ്മണശരീരമുള്ളവർ... അപവാദമായി ഒരു ഭാനുപ്രിയയോ നന്ദിതാദാസോ സൂര്യയോ മാത്രം.

രുദ്ര said...

“ആദ്യം Attitude മാറട്ടെ“ വെറുത്തിട്ടു പറയണതാ മാഷെ. നോട്ട്ബുക്കിലെ വിസ്പറിന്റെ കവറില്‍, പ്രെഗ്നന്‍സി ടെസ്റ്റില്‍, ഏറ്റവും ലേറ്റസ്റ്റ് തിരക്കഥയിലെ പ്രിയാമണി ഇപ്പോ നിലത്തിടുംന്ന് തോന്നിപ്പിച്ച ടവ്വലില്‍ ഒക്കെ ഫാമിലിയായിട്ട് മൂവി കണ്ടവര്‍ക്ക് എന്തൊക്കെയോ ഉരുകിപോവുന്നെന്ന് കേട്ടിട്ട്, 20-20യില്‍ ഭാവനയ്ക്ക് ഡ്രസ്സിന് നീളം കുറഞ്ഞതിനെപറ്റിയായിരുന്നു പടത്തിന്റെ ബാക്കികാര്യങ്ങളേക്കാള്‍ [ബാക്കി അങ്ങനെ പറയാനൊന്നുമില്ല :)] കേട്ടത്. “മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും“ ഇതൊക്കെ മലയാളസിനിമയുടെ റിവ്യൂസില്‍ നായികയെ പറ്റിവരുന്നത്! ഇനിയിപ്പോ ലിറിക്സ് കേട്ട് എഴുന്നേറ്റ് ഓടിയെന്നും കേള്‍ക്കാലോ.
ഡിഗ്രിയ്ക്കോ മറ്റോ പഠിക്കുമ്പോള്‍ ഞങ്ങള്‍ പെണ്‍ക്കുട്ടികളുടെ ക്ലാസ് നന്നായി എന്‍ജോയ് ചെയ്തിരുന്ന പാട്ട് ഉണ്ടായിരുന്നു ഖുഷിയിലെ “കെട്ടിപ്പുടി കെട്ടിപ്പുടിടാ” അതിനിടയിലെ ഹാ ആസ്വദിക്കാത്തവരും പറയാനറിയാത്തവരും ആ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ എത്രപേര്‍ ആ തുറന്നാസ്വാദനം തുടരുന്നുണ്ടെന്നറിയില്ല! ഫാമിലിയായി കാണാന്‍ കൊള്ളാവുന്നത് എന്ന ലേബലില്‍ അല്ലെ സത്യന്‍ അന്തിക്കാടിന്റെ പടത്തിന് ടിക്കറ്റ് റിസര്‍വ് ചെയ്ത് ഓടുന്നത്. എന്നാല്‍ തുറന്നുപറച്ചിലുകളുള്ള ഹിന്ദിയും തമിഴും മലയാളി നന്നായി ആസ്വദിക്കുന്നുമുണ്ട്. ആസ്വാദിക്കുന്നെന്ന് ഇത്തിരൂടെ പ്രകടമാവും മലയാളത്തില്‍ എത്തിയാല്‍. അതിനുള്ള റിലക്റ്റന്‍സ് ആണ് എല്ലാം പൊതിഞ്ഞുവെക്കുന്നത്.

ഗുപ്തന്‍ said...

അപ്പോള്‍ കാര്യം തിരിച്ച് ഫെമിനിസത്തിന്റെ ആചാരവഴികളില്‍ തന്നെ എത്തിച്ചാലോ? ചര്‍ച്ച തുടരാന്‍ ആരുണ്ട്?

ആണിനോടുള്ള അന്ധവും അയഥാര്‍ത്ഥവുമായ സമത്വം സ്ഥാപിക്കുക അല്ലെങ്കില്‍ പുരുഷമേല്‍ക്കോയ്മ തന്നെ പ്രതിഷ്ടിച്ചുതന്ന 'തന്റ്റേടത്തിന്റെ' അടയാളങ്ങളില്‍ അഭിരമിക്കുക (ശരീരപ്രദര്‍ശനം, മദ്യപാനം ഇതൊക്കെ സ്ത്രീവിമോചനത്തിനുള്ള ഉപാധി ആവുന്നത് ഈ രണ്ടാമത്തെ തലത്തിലാണ്; രണ്ടിനേയും അതിനോട് ചേര്‍ത്തുതന്നെ നിര്‍‌വചിക്കുന്നത് ഫാസിസത്തിന് ഏണിചാരിക്കൊടുക്കലാവുമെങ്കിലും) ഇതിനപ്പുറം സ്വകീയമായ, സ്ത്രൈണമായ ഒരു വഴി പെണ്ണിന്റെ സ്വത്വപ്രഘോഷണത്തിനില്ലേ? അദൃശ്യനായ (ആശയങ്ങള്‍ക്കും പ്രയോഗവഴികള്‍ക്കും ഉള്ളില്‍ മറഞ്ഞുനില്‍ക്കുന്ന) പുരുഷന്റെ തണലില്ലാതെ ഒരു പെണ്ണെഴുത്ത്? എന്താണതിനുള്ള വഴി?

Inji Pennu said...

ഞാനറിഞ്ഞ പിങ്ക് ഇങ്ങിനെയാണ്.

കരുത്തിന്റെ നിറമായ ചുവപ്പിന്റെ വകഭേദമായ പിങ്ക് പുരുഷ ലക്ഷണമായിരുന്നു. പഴ്യ കാലത്തെ ബ്രിട്ടീഷ്/ഫ്രെഞ്ച് മിലറ്ററി യൂണിഫോമുകളിലെ ചുവപ്പ് നിറങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? കന്യകാമേരിയുടെ നിറം നീലയും ആയിരുന്നു എന്നു മിഷേൽ പെസ്തറോവിന്റെ ബ്ലൂ എന്ന ബുക്കിൽ പറയുന്നുണ്ട്. പള്ളികളിലെ പഴ്യ ആർട്ട് വർക്കും സ്റ്റെയിന്റ് ഗ്ലാസ്സും എല്ലാം അതുകൊണ്ട് നീല മയമായിരുന്നു. വിശുദ്ധിയുടെ നിറം സ്ത്രീകൾക്ക് കൊടുത്തിരുന്നു.
പിന്നീടാണ് അഹാ അങ്ങിനെ നിങ്ങൾ കരുത്തിന്റെ നിറം കൈക്കലാക്കണ്ട കരുതി പിങ്ക് ഞങ്ങളങ്ങ് ഏറ്റെടുത്തത്. അമേരിക്കകാരു ബ്രിട്ടീഷ്കാർക്ക് എതിരായി നീല യൂണിഫോമുകൾ ധരിച്ചു തുടങ്ങിയതില്പിന്നെയാണെന്നും പറയുന്നുണ്ട്. (പക്ഷെ ഞങ്ങ അത് സമ്മതിച്ചു തരൂല്ല)
പക്ഷെ ആദ്യകാല സഫറേജ് മൂവ്മെന്റിൽ സ്വർണ്ണ നിറം അല്ലെങ്കിൽ മഞ്ഞയായിരുന്നു ഉപയോഗിച്ചിരുന്നത്. പിങ്ക് എപ്പോഴോ ഇപ്പറഞ്ഞതുപോലെ ചുവന്നു തുടുത്ത പെണ്ണുങ്ങളിൽ കൊണ്ട് എല്ലാരുമങ്ങ് എത്തിച്ചപ്പോൾ ഫെമിനിസ്റ്റുകൾ പെൺകാലു കൊണ്ട് ആ നിറത്തെ ഒരു തൊഴി. പിങ്ക് വരേണ്യ നിറമൊന്നുമല്ലായിരുന്നു, തീരെ മോശം നിറമായിരുന്നു ഹിറ്റ്ലറിന്റെ കാലത്ത്. അങ്ങിനെയാണ് ഗേ പ്രൈഡിന്റെ നിറമായി എടുത്തത്. മോശം സിമ്പലുകളെ എടുത്ത് ചെറുത്തു നിൽ‌പ്പിന്റെ സിമ്പൽ ആക്കി. പക്ഷെ ഇപ്പോൾ പിങ്കിനെ പിന്നേയും ഫെമിനിറ്റിയും ഫെമിനിസവും ആക്കി കുഴച്ച് മറിച്ച് പിന്നേയും ഞങ്ങൾ ഏറ്റെടുത്തേക്കാണ്. അങ്ങിനെ പിങ്ക് പിന്നേയും പ്രചാരത്തിലായി.
കമ്മ്യൂണിസ്റ്റുകളെ പരിഹസിക്കാനും ഉപയോഗിക്കുന്ന ഒരു നിറമാണ് പിങ്ക്. (ദേ പോണൂ വരേണ്യത പറന്ന് പറന്ന്) :)

അങ്ങിനെ ഫെമിനിസ്റ്റുകൾ ഒരിക്കൽ തിരസ്കരിച്ച് പക്ഷെ തിരിച്ചു പിടിച്ച, ഗേ ആളുകളുടെ ഇപ്പോൾ അഭിമാനത്തോടെ ധരിക്കുന്ന നിറമായ, ബ്രെസ്റ്റ് കാ‍ൻസർ സർവൈവേർസിന്റെ നിറമായ, മെക്കാർത്തിയസത്തിനു എതിരെ നിലകൊണ്ട, പിങ്ക് ഇപ്പോൾ പലതരം ചെറുത്ത് നിൽപ്പുകളുടെ നിറമാണ്. അതിൽ ഫെമിനിറ്റി ഉണ്ടെങ്കിൽ, സ്ത്രീകളെ സൂചിപ്പിക്കുന്നെങ്കിൽ അതിലും നല്ലത്. അതായിരിക്കണം പിങ്ക് ചഡ്ഡി കൊണ്ട് ഉദ്ദേശിച്ചത്.

കളർ പർപ്പിൾ എഴുതിയ ആലീസ് വാൽക്കർ ഇപ്പോൾ കോഡ് പിങ്ക് എന്ന സംഘടനയിൽ പ്രവർത്തിക്കുകയാണ്. പിങ്ക് അങ്ങിനെ പിങ്കാവുകയണ്.

പിങ്കിന്റെ ടൈം‌ലൈൻ ചിത്രം
ദേ

Inji Pennu said...

അനോണിയേയ്, വിതച്ചത് കൊയ്യാൻ ഇവിടൊക്കെ തന്നെ ഉണ്ടാവുംട്ടോ ;)

The Prophet Of Frivolity said...

What on earth is this? Is Doctor still around?

വെള്ളെഴുത്ത് said...

ആ പിങ്കല്ല, സ്ത്രീ പിങ്ക്..
-The name "Code Pink" is a play on the United States Department of Homeland Security's color-coded alert system in which, for example, Code Orange and Code Red signify the highest levels of danger-
അതാണെങ്കില്‍ പോലും അതിലുള്ളതും വെള്ളൈ അഴകിന്റെ അബോധപ്രേരണയാണ്. ആലിസ് പങ്കെടുത്തതുകൊണ്ട് അതു മാറുമോ? അങ്ങനെയെത്ര!

Roby said...

കന്യകാമേരിയുടെ നിറം നീലയും ആയിരുന്നു എന്നു മിഷേൽ പെസ്തറോവിന്റെ ബ്ലൂ എന്ന ബുക്കിൽ പറയുന്നുണ്ട്. പള്ളികളിലെ പഴ്യ ആർട്ട് വർക്കും സ്റ്റെയിന്റ് ഗ്ലാസ്സും എല്ലാം അതുകൊണ്ട് നീല മയമായിരുന്നു.

ഈ മിഷേൽ പെസ്തറോവ് കന്യകാമേരിയുടെ ആരായിട്ടു വരും, നിറമൊക്കെ ഇങ്ങനെ കൃത്യമായി പറയാൻ?
അതുപോട്ടെ, നീലനിറമുള്ള ഈ കന്യകാമേരി നീലനിറമുള്ള(കാർ നിറം നീലയായത് വേറെ കഥ) കൃഷ്ണന്റെ ആരായിട്ടു വരും?

പള്ളികളിലെ ആർട്ടു വർക്കുകളും വാതിലുകളിലുമെല്ലാം നീലനിറം കൂടുതലായി ഉപയോഗിച്ചതിനു കാരണം, പിശാചിനു നീലനിറം പേടിയാണെന്ന യൂറോപ്പിലെ അന്ധവിശ്വാസമായിരുന്നു. ഇതുപോ‍ലെ ചില അന്ധവിശ്വാസങ്ങളെടുത്താണ് സ്റ്റോക്കർ ഡ്രാക്കുളയുടെ പേടികൾ ഡിസൈൻ ചെയ്തത്. ഇതേ അന്ധവിശ്വാസത്തിൽ നിന്നാണ് കന്യകാമറിയത്തിന്റെ വസ്ത്രത്തിനു ചിത്രകാരന്മാർ നീലനിറം കൊടുക്കാൻ തുടങ്ങിയതും.

നീലയ്ക്ക് (വെള്ളയ്ക്കും)പ്യൂരിറ്റിയെന്ന അല്ലെങ്കിൽ/അഴുക്ക്(ചീത്ത)യെ എതിർക്കുന്നത് എന്നൊരു ധാരണ നമ്മുടെ അബോധമനസ്സിൽ സൃഷ്ടിക്കാൻ കഴിവുണ്ട്. അതുകൊണ്ടാണ് ഡിറ്റർജന്റുകൾക്കും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുമ്പോൾ നിറം വരാൻ ഉപയോഗിക്കുന്ന ആ സാധനത്തിനും(പേരു മറന്നു)ഒക്കെ നീലനിറം. (ചോക്കലേറ്റിന്റെ നിറമുള്ള ഡിറ്റർജന്റ് എത്രപേർ വാങ്ങും...)

Inji Pennu said...

അതറിയാം വെള്ളെഴുത്തേ. പിങ്കിനു അങ്ങിനെയെങ്കിലും പാപമോക്ഷം കിട്ടിക്കാണും എന്നു പറഞ്ഞതായിരുന്നു. വെള്ളക്കാരികൾ എന്തെങ്കിലും തുടങ്ങുമ്പോൾ അവരുടെ സംസ്കാരത്തിൽ നിന്നു തന്നെയാവില്ലേ സിമ്പലുകളും ചൂസ് ചെയ്യുക? അതിനെ എല്ലാവരും ഏറ്റെടുക്കണമെന്നില്ല, പക്ഷെ ഏറ്റെടുക്കുന്നതിനു പുതിയ മാനദണ്ഡങ്ങളും പുതിയ അർത്ഥങ്ങളും കൊടുത്താൽ അതിനു പാപമോക്ഷം കിട്ടിയാലോ? നിറവുമായ് എന്തെങ്കിലും ബന്ധപ്പെടുത്തുന്നതു തന്നെ ഒരു പാശ്ചാത്യ മാർക്കെറ്റിങ്ങ് രീതിയാണെന്ന്
ഈയടുത്ത് എവിടേയോ വായിച്ചതേയുള്ളൂ.

നീല നിറങ്ങൾ അതിനുമാത്രമല്ല ഉപയോഗിച്ചിരുന്നത്. ആർട്ട് വർക്ക്
പെയിന്റുങ്ങകളിൽ പിശാചിനെ ഓടിക്കാനല്ല നീല ഉപയോഗിച്ചിരുന്നത് എന്നാണെന്റെ അറിവ്. പിങ്ക് എന്നൊരു നിറമേ നിലവിലുണ്ടായിരുന്നല്ലല്ലോ? എനിക്ക് പിന്നെ നീലയേയും പരിചയമില്ല പിങ്കിനേയും പരിചയമില്ല. ഇവരുടെയൊക്കെ ബന്ധുക്കൾ വന്ന് എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കേ നിവൃത്തിയുള്ളൂ.

Haree said...

ആഹ! ഇത്രയുമൊക്കെ ഇവിടെ നടന്നോ!

അല്ലാ... ഞാനൊരിടത്ത് എഴുതിയത് വായിച്ചതു പറഞ്ഞു; അതെങ്ങിനെയാണ് ഹരീടെ സംശയമാവുന്നേ! ഇനി, ഞാനെന്തു സംശയിച്ചു എന്നാണ്?

““മേനിപ്രദര്‍ശനമല്ലാതെ മറ്റൊന്നും“ ഇതൊക്കെ മലയാളസിനിമയുടെ റിവ്യൂസില്‍ നായികയെ പറ്റിവരുന്നത്!” - ഇവിടെ ഉദ്ദേശിച്ചത് മനസിലായില്ല. മേനി പ്രദര്‍ശനം മാത്രം ആവുന്നതില്‍ കുഴപ്പമില്ല, അത് റിവ്യൂവില്‍ എഴുതരുത്; എന്നാണോ? അതോ, ഇതൊക്കെയാണ് ഇവിടുത്തെ നായികമാര്‍ക്ക് ചെയ്യുവാനുള്ളത് എന്നു പറഞ്ഞതോ? (അങ്ങിനെയുള്ള സിനിമകളെയാണോ, അതോ അങ്ങിനെയെഴുതിയ റിവ്യൂവിനെയാണോ, അതോ രണ്ടിനേയുമാണോ കുറ്റപ്പെടുത്തിയതെന്ന് മനസിലായില്ല.)
--

gi. said...

കമന്റുകള്‍ വായിക്കാനുള്ള ക്ഷമയില്ലാത്തതിനാല്‍ ബ്ലോഗ് പോസ്റ്റിനെക്കുറിച്ചുമാത്രം പറയാനുള്ളതു പറയട്ടെ.

വൃത്തിയുള്ള പുതിയ ഉപയോഗിക്കാവുന്ന തരത്തിലുള്ള ചഡ്ഡികള്‍ (പിങ്കോ വെള്ളയോ നീലയോ) അയച്ചുകൊടുക്കുന്നതില്‍ത്തന്നെ അച്ചടക്കമുണ്ട്. ഉപയോഗിക്കപ്പെട്ട സാനിട്ടറി പാഡോ അങ്ങിനെയെന്തെങ്കിലും അയക്കാമായിരുന്നു. ആര്‍ക്കും തൊടാനും മണത്ത് അടുത്തു വരാനും തോന്നരുത്!

പക്ഷേ, പിങ്ക് വെളുത്തവരുടെ നിറമാണെന്നു പറഞ്ഞുവരുമ്പോള്‍ ഒരു കല്ലുകടി. ലോകത്തെ കറുത്ത സുന്ദരിമാര്‍ ഏറ്റവും കൂടുതല്‍ ഉടുത്തു കണ്ടിട്ടുള്ളത് കടും പിങ്ക് നിറത്തിലെ വസ്ത്രങ്ങളാണ്. തമിഴ്നാട്ടിലേക്കു തന്നെ ഒന്നെത്തിനോക്കിയാല്‍ മതി. പിങ്ക് എങ്ങിനെ ഇവരുടെ നിറമായി എന്ന് അതിശയിച്ചിട്ടുണ്ട്. പിന്നെ ഇത്രയും ആഘോഷം മറ്റൊരു നിറത്തിലും സാധ്യമല്ലാത്തതു കൊണ്ടാവും എന്ന് കരുതി അതു വിട്ടു.

അച്ചടക്കം ഒരു ചെറിയ പ്രശ്നമല്ല, വലിയ പ്രശ്നം തന്നെയാണ്. എത്ര കുറഞ്ഞ തോതിലായാലും അതിനെ എതിര്‍ത്തേ പറ്റൂ.

cheers!

സിദ്ധാര്‍ത്ഥന്‍ said...

ആ ആറ്റിറ്റ്യൂഡ് ആണ്‍മലയാളത്തിന്റെയും അവരാല്‍ സ്വാധീനിക്കപ്പെട്ട പെണ്‍ ഭൂരിപക്ഷത്തിന്റെയുമാണെങ്കില്‍..

മലയാളത്തിനു മാത്രമോ ഇതു്? തമിഴിലേക്കു പാളിയാല്‍, വെളുത്ത പെണ്ണു മാത്രമല്ല ആണാണെങ്കില്‍ കറുത്തിരിക്കണം എന്ന ലൈനും കമലഹാസന്റെയും അജിത്തിന്റെയും സത്യരാജിന്റെയും ഒഴിച്ചുള്ള എല്ലാ സിനിമയിലും നിര്‍ബന്ധമായുമില്ലേ? പ്രണയത്തിന്റെ മൂര്‍ത്തികളായ ശ്യാമ രാധയും കാര്‍മുകില്‍ വര്‍ണ്ണനുമൊക്കെ വിഹരിച്ചിടത്തു് ഇവരെക്കൊണ്ടു തന്നെ രാധാ ക്യൂം ഗോരീ മേ ക്യൂം കാലാ? എന്നു ചോദിപ്പിക്കുന്നിടം വരെയെത്തി സൌന്ദര്യസങ്കല്‍പ്പത്തിലെ അധിനിവേശം. ഇതിന്റെ ഒക്കെ റൂട്ടു് ചെന്നെത്തുന്നതു് ആണ്‍കോയ്മയിലോ വെണ്‍കോയ്മയിലോ ആണ്‍-വെണ്‍കോയ്മയിലോ എന്നേ തര്‍ക്കമുള്ളൂ.


സെക്കന്റ് തോട്ട്: എല്ലാ വെളുപ്പിക്കലും ഈ വകുപ്പില്‍ പെടില്ലെന്നു തോന്നുന്നു. അണ്ടന്‍ കാക്ക കൊണ്ടക്കാരിയോടു് “ശുട്ട പാല്‍ പോല ദേഹം താണ്ടി ഉനക്കു്” എന്നു പറയുമ്പോള്‍ വെണ്മയാണോ ഉദ്ദേശ്യം എന്നു സംശയിച്ചേക്കും. അടുത്ത വരി കമ്പ്ലീറ്റ് സംശയവും മാറ്റും. “അതില്‍ പാലാടൈ മട്ടും കൊഞ്ചം വെലക്കു്”. ആഹാ ഇതു പറയാനായിരുന്നോ എന്നേ തോന്നൂ.

Kmvenu said...

That pink chaddi campaign brought in focus the ugliest moral policing by a chauvinist Sri Ram Sene over women is given no importance in your post.
The distinction you make between the pink and the violet no sense when one finds that such a sparing treatment was not available from the Muthalik Moral Brigade either.
In a sense, you people try to bring in this most inopportune distinction to tell in other ways that these attacks were justified to the extent they were directed against the pink(pub going, loose women) and the non-pinks have/had no business to join the issue.

Thanks,
(Venu).

Kmvenu said...

My comment slightly modified and elaborated here, with a view to attracting more discussions about the post.Please delete my earlier post:

That pink chaddi campaign had actually brought in to sharp focus the ugliest moral policing by a chauvinist Sri Ram Sene over women, finds
no mention in the post.
The distinction you make between pink and purple makes no sense,
especially when one finds that such sparing treatment was not
available from the Muthalik Moral Brigade to purple women either.
( Lot of college going girls were harassed too, even leading to the
tragic suicide of one poor village girl from
the hill tracts of Dakshina Kannada district for having been seen
walking home with a Muslim friend as she got down from a bus coming
from Mangalore, where she was studying..many many such incidents
preceded the Mangalore 'pub attack')

Perhaps the reason why Nisha Susan and others opted for a provocative
but non violent campaign like Pink Chaddi which described itself as
'as a consortium of pub going,loose women', might be looked in non-
partisan ways as well. The assumption here could be that only "loose"
women could do something daring, and take the risk; "Loose" perhaps
means and includes all who could condemn the cowardliness of those who
speak in tongue- in cheek ways. For example, there are quite a lot of
apologists for Ram Sene. They will never publicly express against
women's claim for equality, but will often take recourse to the alibi
of tradition and culture.

You people try to bring the distinction (Pink vs Purple) in the
most inopportune way, as far as Pink Chaddi Campaign is concerned..
This is equivalent to saying in other ways that the attacks by Ram
Sene were even justifiable had they been directed only against the
'Pink' culture (In the popular parlance, this is already named Pub
Culture), and hence, the non-pink women will have/have/ had no issue
with the Ram Sene.

Thanks,
(Venu).

Kmvenu said...

Give them loud claps.. if you like to believe that 'pink' represents neither women nor indian:

http://www.youtube.com/watch?v=lEbD2aXs-XU

വെള്ളെഴുത്ത് said...

വേണു, ഏതക്രമത്തോടും പ്രതിഷേധമല്ലാതെ മറ്റൊന്നും എന്റെ അജണ്ടയല്ല. എന്നാല്‍ സാമൂഹികാചാരങ്ങള്‍ -അത് റോഡ് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധമായാലും ബന്ദും ഹര്‍ത്താലും പോലുള്ള പരിപാടിയായാലും - ഗണേശഷയാത്രപോലെ ആധുനിക കാലത്ത് പടര്‍ന്നു പിടിച്ച ഭക്തിരാഷ്ട്രീയമായാലും അതിന്റെ ഉള്ളുകള്ളികള്‍ അഴിച്ചു നോക്കുന്നതില്‍ തെറ്റൊന്നുമില്ല. അതു വേണവും താനും.. ‘നല്ലപ്രവൃത്തികള്‍’ എന്ന സാമാന്യബോധം പൊതുവില്‍ പ്രവര്‍ത്തിച്ചാല്‍ പോര എന്നര്‍ത്ഥം. താങ്കള്‍ക്ക് യാതൊരു സംശയവും വേണ്ട എനിക്ക് ശ്രീരാമസേനയെന്ന കൂട്ടത്തോട് വെറുപ്പും അവജ്ഞയുമല്ലാതെ മറ്റൊരു വികാരവുമില്ല.