June 1, 2009

ആ രാത്രി




സ്വന്തം വീടും നാടും വിട്ട് ബന്ധുക്കളെ പിരിഞ്ഞ് ദൂരെ പോകേണ്ടി വന്ന മകന് അമ്മ നല്‍കിയത് ഒരു തലയണയാണ്. അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുടെ കൈയ്യില്‍. എവിടെയായാലും അവന്‍ സുഖമായി ഉറങ്ങട്ടേയെന്ന് അവര്‍ കരുതികാണും. ദുരിതങ്ങളുടെ ഭൂമിയില്‍ എല്ലാം മറന്നുള്ള ഒരുറക്കമാണ് ഏറ്റവും മിച്ചമായ സുഖം. തലയണയും വാങ്ങി യാത്രയായ അവന്‍, ദൂരെ, അമ്മയുടെ മടിയിലെന്നപോലെ അതില്‍മുഖമണച്ച് ഉറങ്ങിയ ഒരു രാത്രിയിലാണ് ജെറുസലേം കത്തിയെരിഞ്ഞത്. കൂടെ അവന്റെ തലയണയും.

-ഏലീ വീസല്‍ പറഞ്ഞ കഥയാണിത്. ജോണ്‍ എസ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തില്‍ ഏലീ തന്റെ രചനാലോകത്തെ കത്തുന്ന തലയണയുടെ പാട്ടായി വിലയിരുത്തുന്നുണ്ട്. പൊറുതിയില്ലാത്തതും നീണ്ടു നീണ്ടു പോകുന്നതുമായ ജീവിതം. പൊറുക്കാന്‍ വയ്യാത്ത ഓര്‍മ്മകള്‍ക്കു പിന്നാലെ കിതച്ചും കൊണ്ടോടുന്ന അത് ഒരിക്കലും പ്രഭാതമുദിക്കാത്ത രാത്രി കൂടിയാണ് എന്നോര്‍മ്മിപ്പിക്കുന്നു ആ രചനകള്‍. ഓര്‍മ്മക്കുറിപ്പുകളും കവിതകളും നാടകവും ദൈവശാസ്ത്രവും ആത്മീയതയുമൊക്കെയായി 57 ‌ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്, വീസല്‍. ജനനം റുമേനിയയില്‍. 1928-ല്‍. യാഥാസ്ഥിതിക യഹൂദ മതവിശ്വാസിയായ അച്ഛന്റെയും (ഷോലോമോ വീസല്‍) കഠിനാദ്ധ്വാനിയായ അമ്മയുടെയും (സാറാ ഫ്രിഗ്) മൂന്നാമത്തെ മകനായി. ഒരിക്കല്‍ ജോലിയുടെ ഭാഗമായി വീസല്‍ പ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ഫ്രാന്‍സ് മോറിയാക്കിനെ കാണാന്‍ പോയിരുന്നു. ടെല്‍ അവീവിലെ ഒരു പത്രത്തിനുവേണ്ടി ഒരു അഭിമുഖം സംഘടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. മോറിയാക്കിന് ഇസ്രയേലി പയ്യനെ ഇഷ്ടപ്പെട്ടു. അന്ന് വീസലിന് 24 വയസ്സുണ്ട്. പല കഥകളും പറഞ്ഞിരുന്ന കൂട്ടത്തില്‍ ഓഷ്‌വിറ്റ്സിലെ തീവണ്ടിനിലയത്തില്‍ നിരാലംബരായി നിന്ന ലക്ഷക്കണക്കിനു ജൂതക്കുട്ടികളെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരന്‍ സൂചിപ്പിച്ചു. അവരെ എന്തിനുവേണ്ടിയാണങ്ങനെ നിര്‍ത്തിയിരുന്നതെന്ന് അന്ന് ജനം വേണ്ട രീതിയില്‍ അറിഞ്ഞിരുന്നില്ല. മോറിയാക്കും. പിന്നീട് നാസികളുടെ ക്രൂരതകളൊന്നൊന്നായി പുറത്തു വരുന്ന സമയത്താണ് ഗ്യാസ് ചേംബറുകളില്‍ വിറകുക്കഷ്ണങ്ങള്‍ക്കു പകരം എരിഞ്ഞത് ഇതുപോലുള്ള തീവണ്ടിനിലയങ്ങളില്‍ പലയിടത്തും പറ്റങ്ങളായി കാത്തു നിന്ന ബാല്യങ്ങളായിരുന്നു എന്ന വിവരം നടുക്കത്തോടെ ലോകമറിയുന്നത്.

“ ആ കുട്ടികളെക്കുറിച്ച് പിന്നീടെത്രമാത്രം ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നോ..?” മോറിയാക് ഓര്‍മ്മകളില്‍ നഷ്ടപ്പെട്ടുകൊണ്ട് പറഞ്ഞു. ആ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തന്റെ മുന്നിലിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന് അപ്പോഴാണ് മോറിയാക് അറിയുന്നത്. കോണ്‍സന്റ്രേഷന്‍ ക്യാമ്പുകളെ അതിജീവിച്ച പലരെയും പോലെ വീസലിനും തന്റെ അനുഭവങ്ങള്‍ കുറിച്ചു വയ്ക്കാന്‍ കഴിയുമായിരുന്നില്ല. അതിനു പറ്റിയ പദങ്ങള്‍ തന്റെ പക്കലില്ലെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മോറിയാക്കുമായുള്ള സൌഹൃദമാണ് വീസലിനെക്കൊണ്ട് എഴുതി തുടങ്ങിപ്പിച്ചത്. യിദ്ദിഷ് ഭാഷയില്‍ എഴുതിയ ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ (and the world remain silent) എന്ന പുസ്തകം പകരമില്ലാത്ത നരകയാതനയുടെ നേര്‍സാക്ഷ്യങ്ങളാണ്.

1944-ലാണ് നാസികള്‍ വീസലിനെയും അച്ഛനമ്മമാരെയും അനുജത്തി ടുസിപോറയെയും തടവിലാക്കി പോളണ്ടിലെ ഓഷ്വിറ്റ്സിലേയ്ക്ക് കൊണ്ടു വരുന്നത്. വീസലിനു അന്ന് പതിനഞ്ചുവയസ്സായിരുന്നു. പിന്നെ ബുച്ചന്‍‌വാള്‍ട്ടിലേയ്ക്കു മാറ്റി. മനുഷ്യരെ മൃഗങ്ങളെക്കാള്‍ ദാരുണമായി കൈകാര്യം ചെയ്തു കൊണ്ട് പട്ടാളക്കാര്‍ മുന്നോട്ടു നടക്കാന്‍ ആജ്ഞകള്‍ നല്‍കുമ്പോള്‍ അച്ഛന്‍ കരയുന്നത് താന്‍ ആദ്യമായി കണ്ടു എന്ന് വീസല്‍ എഴുതുന്നു. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കൌമാരക്കാരനായ വീസല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മ ദൃഢമായ മുഖഭാവത്തോടെയാണ് നടന്നിരുന്നത്. ഒരു വാക്കുപോലും പറയാതെ. ‘കുഞ്ഞനുജത്തിയുടെ മുടി നല്ലപോലെ ചീകി കെട്ടി വച്ചിരുന്നത് അതേമാതിരി തന്നെയുണ്ടായിരുന്നു. കൈയില്‍ ചുവന്ന മേല്‍ക്കുപ്പായം. ഏഴുവയസ്സുകാരി പെണ്‍കുട്ടിയ്ക്ക് താങ്ങാന്‍ കഴിയാത്തഭാരമാണ് അവളുടെ മുതുകില്‍ വച്ചുകൊടുത്തിരുന്നത്. “അവള്‍ പല്ലുകടിച്ചു കൊണ്ടാണ് നടന്നിരുന്നത്. പരാതിപ്പെടുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അവള്‍ക്കു ഇതിനകം മനസ്സിലായിക്കാണും. പട്ടാളക്കാന്‍ നിരന്തരം കൈയ്യിലിരുന്ന വടി വീശി അടിച്ചുകൊണ്ടിരുന്നു.. “വേഗം.... വേഗം..” എനിക്കു ശക്തിയൊട്ടുമില്ലായിരുന്നു. വല്ലാത്ത ക്ഷീണം..യാത്ര ആരംഭിച്ചിട്ടേയുള്ളൂ..” *

ഇടയ്ക്കു വച്ച് സ്ത്രീകളെയും പുരുഷന്മാരെയും അവര്‍ വേറെ വേറെയാക്കി. അമ്മയും അനുജത്തിയും അകന്നുപോകുന്നത് വീസല്‍ കണ്ടു. അച്ഛന്‍ വീസലിന്റെ കൈയില്‍ മുറുകെ പിടിച്ചു. അവരപ്പോഴും നടന്നുകൊണ്ടിരുന്നു. അച്ഛനെ പട്ടാളക്കാര്‍ അടിച്ച് അടിച്ച് രോഗിയാക്കി. ജീവനോടെ അടുപ്പിലെറിഞ്ഞു. അമ്മയെയും അനുജത്തിയെയും വീസല്‍ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. നാസികള്‍ അവരെയും ജീവനോടെ അടുപ്പില്‍ ഇട്ടിരിക്കും. ( വീസലിന്റെ മൂത്ത സഹോദരിമാര്‍ ഹില്‍ഡയും ബിയാട്രിസും നാസിപീഡനങ്ങളെ അതിജീവിച്ചു. പിന്നീടവര്‍ ഫ്രഞ്ച് അനാഥാലയത്തില്‍ വച്ച് ഏലിയുമായി കൂടിച്ചേരുന്നുണ്ട്.)

“ഒരിക്കലും എനിക്കാ രാത്രി മറക്കാന്‍ കഴിയില്ല. ക്യാമ്പിലെ ആദ്യത്തെ രാത്രി. അതാണ് എന്റെ ജീവിതത്തെ, ഒരിക്കലും അവസാനിക്കാത്ത രാത്രിയാക്കി മാറ്റിയത്. ഏഴുപ്രാവശ്യം മുദ്ര വച്ച, ശാപങ്ങളേറ്റു വാങ്ങിയ രാത്രി. ആ പുകക്കൂട്ടങ്ങള്‍ ഞാന്‍ മറക്കില്ല. നിശ്ശബ്ദയായ നീലാകാശത്തിനു താഴെ മേഘപടലങ്ങളായി എരിഞ്ഞുയര്‍ന്ന കുഞ്ഞു ശരീരങ്ങളെ, അവയിലെ പേടിച്ചരണ്ട മുഖങ്ങളെ ഒരിക്കലും എനിക്കു മറക്കാന്‍ കഴിയില്ല. വിശ്വാസത്തെ എന്നെന്നേയ്ക്കുമായി കരിച്ചുകളഞ്ഞ ആ തീജ്ജ്വാലകളെ എനിക്കു മറക്കാനാവില്ല. ജീവിക്കാന്‍ വേണ്ടിയുള്ള, ഒരിക്കലും അവസാനിക്കാത്ത ആഗ്രഹത്തെ എന്നില്‍ നിന്ന് അപഹരിച്ചു നശിപ്പിച്ച ആ രാത്രിയുടെ ഭീകരമായ മൌനത്തെ മറക്കുക വയ്യ. എന്റെ ദൈവത്തെയും ആത്മാവിനെയും കൊലപ്പെടുത്തുകയും സ്വപ്നങ്ങളെ ചെളിമണ്ണിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്ത നിമിഷങ്ങളെ എനിക്കു മറക്കാന്‍ കഴിയില്ല. ദൈവമുള്ളിടത്തോളം കാലം ഈ ഭൂമിയില്‍ ജീവിക്കാനായി ഞാന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഇതൊന്നും എന്നെ ഒഴിഞ്ഞ് പോകില്ല. ഒരിക്കലും ഞാന്‍ മറക്കില്ല. ”

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെയും അവഹേളിക്കുന്നതിന്റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും യാതനാ ചരിത്രം ഏലീ വീസല്‍ ഒരു പുസ്തകത്തില്‍ കുറഞ്ഞവാക്കുകളില്‍ കുറിച്ചിട്ടുണ്ട്. “രാത്രി” (Night) എന്ന പേരില്‍. ദുരന്തങ്ങള്‍ക്ക് എന്തിനാണ് ധാരാളം വാചകങ്ങള്‍? 1958-ലാണ് പുസ്തകം പുറത്തു വന്നത്. ‘ലോകം അപ്പോഴും മൌനമായി നിലകൊണ്ടു’ എന്ന പുസ്തകത്തിന്റെ സംഗ്രഹമാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകം. Night -ല്‍ അദ്ദേഹം എഴുതി :
“ ദൈവം എവിടെ?
ദാ ഇവിടെയുണ്ട് അയാള്‍.
ഈ കഴുമരത്തില്‍. തൂക്കിലേറ്റ നിലയില്‍!”

പ്രഭാതം (Dawn) എന്നും പകല്‍ ‍(Day) എന്നും പേരുള്ള കൃതികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുറത്തിറങ്ങി. ഇരുട്ടിനു ശേഷമുള്ള വെളിച്ചത്തില്‍ വീസല്‍ കാണിച്ച വിശ്വാസം ചെറിയ കാര്യമല്ലെന്നു തോന്നുന്നു. മതാത്മകവും ആത്മീയമായതുമായ പാരമ്പര്യം വീസലിനെ അഗാധമായ അര്‍ത്ഥത്തില്‍ രാപകലില്ലാതെ വേട്ടയാടുന്ന ദുരന്തബോധങ്ങളില്‍ നിന്ന് കരകയറാന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ടാവണം. (കത്തുന്നതെങ്കിലും) ‘തലയണ’ എന്ന കല്‍പ്പന തന്നെ ഒരാശ്രയത്തിന്റെ വിദൂരമായ ഛായ പകരുന്ന ചിഹ്നമാണ്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ‘ദി ട്രൂസും’, ‘ഇതോ മനുഷ്യനും’ എഴുതിയ പ്രിമോ ലെവിയും ഓഷ്‌വിറ്റ്സിലുണ്ടായിരുന്നു.1944-ല്‍. ഉറക്കത്തെ വേട്ടയാടുന്ന ഓര്‍മ്മകള്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടും പുസ്തകങ്ങളില്‍ പകര്‍ത്തിയിട്ടും ‘രാത്രി’ പ്രിമോയുടെ ഉള്ളില്‍ പാടുകെട്ടി കിടന്നിരുന്നിരിക്കണം. ഒരിക്കലും നേരം വെളുക്കാതെ, 1987-ല്‍ കോണിപ്പടിയുടെ മുകളില്‍ നിന്നു ചാടി പ്രിമോ ആത്മഹത്യ ചെയ്തു. 68-മത്തെ വയസ്സില്‍. (അത് അപകടമരണമായിരുന്നു എന്നും പറയപ്പെടുന്നു.) വാക്കുകള്‍ നല്‍കിയാല്‍ പോലും ഓര്‍മ്മകള്‍ ഒഴിഞ്ഞുപോകില്ലെന്ന് അര്‍ത്ഥമുണ്ട്, അതൊരു ആത്മഹത്യയാണെങ്കില്‍. ‘നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഓഷ്‌വിറ്റ്സില്‍ വച്ച് തന്നെ പ്രിമോ മരിച്ചതാണല്ലോ’ എന്നാണ് വീസല്‍ ആ മരണവിവരമറിഞ്ഞപ്പോള്‍ പ്രതികരിച്ചത്.

ദൈവവും മനുഷ്യനുല്ലാത്ത ഒരു ലോകത്തിന്റെ ഏകാന്തമായ ഭീകരതയെക്കുറിച്ച് ഉള്ളുലയ്ക്കുന്ന വിധം എഴുതിയ മനുഷ്യന്, ‘മനുഷ്യവര്‍ഗത്തിന്റെ സന്ദേശവാഹകനായി’ വിലയിരുത്തിക്കൊണ്ട് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി, സ്വീഡിഷ് അക്കാദമി,1986-ല്‍.

* ഈ കഥ കൃഷ്ണന്‍ നായര്‍ എഴുതിയിട്ടുണ്ട്, മുന്‍പൊരിക്കല്‍ സാഹിത്യവാരഫലത്തില്‍.
* wikipedia

11 comments:

Baiju Elikkattoor said...

"ഒരിക്കലും എനിക്കാ രാത്രി മറക്കാന്‍ കഴിയില്ല. ക്യാമ്പിലെ ആദ്യത്തെ രാത്രി. അതാണ് എന്റെ ജീവിതത്തെ, ഒരിക്കലും അവസാനിക്കാത്ത രാത്രിയാക്കി മാറ്റിയത്. ഏഴുപ്രാവശ്യം മുദ്ര വച്ച, ശാപങ്ങളേറ്റു വാങ്ങിയ രാത്രി. ആ പുകക്കൂട്ടങ്ങള്‍ ഞാന്‍ മറക്കില്ല. നിശ്ശബ്ദയായ നീലാകാശത്തിനു താഴെ മേഘപടലങ്ങളായി എരിഞ്ഞുയര്‍ന്ന കുഞ്ഞു ശരീരങ്ങളെ, അവയിലെ പേടിച്ചരണ്ട മുഖങ്ങളെ ഒരിക്കലും എനിക്കു മറക്കാന്‍ കഴിയില്ല. വിശ്വാസത്തെ എന്നെന്നേയ്ക്കുമായി കരിച്ചുകളഞ്ഞ ആ തീജ്ജ്വാലകളെ എനിക്കു മറക്കാനാവില്ല. ജീവിക്കാന്‍ വേണ്ടിയുള്ള, ഒരിക്കലും അവസാനിക്കാത്ത ആഗ്രഹത്തെ എന്നില്‍ നിന്ന് അപഹരിച്ചു നശിപ്പിച്ച ആ രാത്രിയുടെ ഭീകരമായ മൌനത്തെ മറക്കുക വയ്യ. എന്റെ ദൈവത്തെയും ആത്മാവിനെയും കൊലപ്പെടുത്തുകയും സ്വപ്നങ്ങളെ ചെളിമണ്ണിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്ത നിമിഷങ്ങളെ എനിക്കു മറക്കാന്‍ കഴിയില്ല. ദൈവമുള്ളിടത്തോളം കാലം ഈ ഭൂമിയില്‍ ജീവിക്കാനായി ഞാന്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഇതൊന്നും എന്നെ ഒഴിഞ്ഞ് പോകില്ല. ഒരിക്കലും ഞാന്‍ മറക്കില്ല.”

ആസിഡ് പോലെ ഹൃദയത്തില്‍ നീറി ഇറങ്ങുന്ന വാക്കുകള്‍!

പണ്ടൊരിക്കല്‍ എം കൃഷ്ണന്‍ നായര്‍ വീസലിന്‍റെ പുസ്തകത്തിലെ ഉദ്ധരണി എഴുതിയത് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നൂ, "everything shall be forgiven, but those who have spilt the innocent blood shall never be forgiven!"

ഈ പോസ്റ്റിനു വളരെ നന്ദി.

Melethil said...

ഒരിറ്റു കണ്ണീര്‍, ഒരു പക്ഷെ ഇപ്പോഴും ഗതി കിട്ടാതെ അലയുന്ന ആ ആത്മാക്കള്‍ക്കായി, നമുക്ക് അവരുടെ കണക്കുകള്‍ എഴുതി വയ്ക്കാം, എന്നിട്ട് ആരും കാണാതെ മറയത്തു പോയി കൈകള്‍ കഴുകാം....

ഞാന്‍ ആചാര്യന്‍ said...

ഒരിക്കലും ആരും എവിടെയും വേദനിക്കരുത് - എല്ലാ മനുഷ്യരും എല്ലാ പ്രഭാതങ്ങളിലും ആശിക്കട്ടെ..

thulika said...

vedanippikkunna puthiya arivukal.mashinu thanks parayaan thonnunnilla .

ജയരാജന്‍ said...

ഈ പരിചയപ്പെടുത്തലിന് നന്ദി! വിക്കിയിൽ കൂടുതൽ വായിക്കാം.

santhoshhrishikesh said...

നാസി ഭീകരതയെ ഓര്‍മ്മിപ്പിക്കുന്ന ഏതു അനുഭവാഖ്യാനവും നമ്മെ ഏറെ അസ്വസ്ഥമാക്കും.Life is Beatiful എന്ന ചിത്രം തന്നെ ഉദാഹരണം.
ഈ അനുഭവക്കുറിപ്പുകള്‍ക്കൊക്കെ അനുബന്ധമായി വായിക്കാവുന്ന ഒരു പുസ്തകമാണു ജര്‍മന്‍ തടങ്കലില്‍ രാഷ്ട്രീയ തടവുകാരന്‍ ആയിരുന്ന യുജെയില്‍ കോഗോണ്‍ എഴുതിയ 'The Theory and Practice of Hell: The German Concentration Camps and the System Behind Them'. അതിലെ ഗവേഷണാത്മകമായ സ്വഭാവവും അനുഭവങ്ങളുടെ ഇടകലരലും വല്ലാത്ത ഒരു വായനാവസ്ഥ തന്നെ

ഹന്‍ല്ലലത്ത് Hanllalath said...

...വായനയില്ലാത്ത തിരക്കുകള്‍ക്കിടയില്‍
ആകെ ആശ്രയം ബ്ലോഗുകള്‍ മാത്രമാണ്...
ഇത്തരം പരിചയപ്പെടുത്തലുകള്‍ക്ക്
ഹൃദയം നിറഞ്ഞ നന്ദി

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്. നന്ദി

പ്രമോദ് കുമാർ said...

വംശീയഹത്യയുടെ ഈ മറക്കാതിരിക്കലിന് നന്ദി.

ഏലീ വീസല്‍, പ്രിമോ ലെവി,ഇംറേ കര്‍‌ട്ട്‌സ് , ആ വലിയ നിര നീളുകയാണ്. വംശീയഹത്യയുടെ ദാരുണമായതും, തുടര്‍ന്ന് പോകുന്നതുമായ ആ ദുരന്തകഥ ഇനിയും നീളും. ശ്രീലങ്കയിലെ തമിഴരും, ഗുജറാത്തിലെ മുസ്ലിമും അതിലെ തുടര്‍ച്ച തന്നെ. ഒരു പക്ഷേ യഹൂദ വംശഹത്യയ്ക്ക് ഇത്തരം തിരുശേഷിപ്പെങ്കിലും ബാക്കി നില്‍ക്കുന്നു (ഇറാനിയന്‍ പ്രസിഡന്റ് ഈ വംശീയഹത്യയെ കെട്ടുകഥയായി എണ്ണുമ്പോള്‍ ..) . തമിഴര്‍ക്കും, മുസ്ലീമിനും, ഇതു പോലെയുള്ള ബുദ്ധിജീവികള്‍ ഇല്ലാതെ പോകുന്ന വംശത്തേയും നമ്മള്‍ ചരിത്രത്തിന്റെ അരികില്‍ പോലും സ്ഥാനം നല്‍കാതെ പോകുന്നു.
' "അരുത് !" ഒട്ടും താമസമില്ലാതെയും പെട്ടെന്നു ശങ്കിയ്ക്കാതെയും സഹജവാസനയാലും,....' എന്ന് ഒരോ പാരഗ്രാഫിലും ആവര്‍ത്തിച്ച് , തനിക്ക് പറയാനുള്ളതിന് മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ കുഴക്കി , പിറക്കാത്ത കുഞ്ഞിന്റെ ശ്രാദ്ധം ചൊല്ലുന്ന ഇംറേ കര്‍‌ട്ട്‌സിന്റെ ചിത്രം മനസ്സില്‍ നിന്നും പോക്കുന്നില്ല. അതുപോലെ തന്നെ ബോസ്നിയയിലെ വംശീയഹത്യയുടെ കഥ പറയുന്ന ഡ്രാക്കുലിക്കിന്റെ അവള്‍.

വെള്ളെഴുത്ത് said...

ഇടയ്ക്കുള്ള ചില ശ്വാസമെടുപ്പാണ് ഇത്തരം എഴുത്ത്. അധികം സമയം എടുക്കില്ല. സന്തോഷ്,യുജെയില്‍ കോഗോണിന്റെ പുസ്തകം പറഞ്ഞു തന്നതിനു നന്ദി. അതു കണ്ടിട്ടില്ല. പുസ്തകപ്പുഴു അപ്പോള്‍ കൊച്ചിയില്‍ വന്നത് താങ്കള്‍ അല്ലായിരുന്നോ? ബുധസംക്രമം ഇഷ്ടപ്പെട്ടു. മലയാളത്തിലെ പുതിയ നോവലുകളായ സന്താ ലഹേരയും പറയൂ ഒരു അമരകഥയും വായിച്ചുകഴിഞ്ഞപ്പോള്‍ പ്രത്യേകിച്ചും. ഡ്രാക്കുലിന്റെ എസ് (അവള്‍) മറന്നിരിക്കുകയായിരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി. അതു തപ്പട്ടെ. ബൈജു, മെലേതില്‍,ആചാര്യന്‍, ഹന്‍ല്ലാ, ലക്ഷ്മി, തൂലിക... :)

പ്രേമന്‍ മാഷ്‌ said...

അലന് റെനെ 'രാത്രിയും മുടല്മഞ്ഞും' എന്ന സിനിമയില് പറയുന്നത് ഓര്ക്കുമല്ലോ. "ലക്ഷക്കണക്കിന് ജൂതരെ ആണ് ദിവസങ്ങള്ക്കുള്ളില് പിടികൂടി ഈ ക്യാമ്പുകളില് എത്തിച്ചത്. അറസ്റ്റു ചെയ്യുമ്പോള് അവര് എല്ലാവരും വിചാരിച്ചത് ഏതോ തെറ്റിദ്ധാരണയുടെ പേരിലാണ് അവരെ പിടികൂടിയിരിക്കുന്നത്. അത് നീങ്ങിയാലുടന് തങ്ങളെ വിട്ടയക്കും ". അവിടെ എത്തിയ അവരെ കാത്തിരുന്നത് എന്താണ് എന്ന് റെനെ കാണിച്ചു തരുന്നത് കഠിനമായ വേദനയോടെയെ കണ്ടിരിക്കാന് പറ്റു. 9 മില്യന് ആളുകളെയാണ് ഇങ്ങനെ കുരുതി കഴിച്ചത് എന്നോര്ക്കുമ്പോള് .... ഓര്മിപ്പിച്ചതിനു നന്ദി ..