June 26, 2009

ഏകവചനങ്ങളുടെ കൂടാരം 9


ചക്രവര്‍ത്തി തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ്ണ തലപ്പാവും സ്വര്‍ണ്ണനൂലുകളാല്‍ ചിത്രപ്പണികള്‍ ചെയ്ത മേലങ്കിയുമാണ് ധരിച്ചിരുന്നത്. താന്‍ കീഴടക്കിയ പ്രദേശത്തിന്റെ പൊടി അദ്ദേഹത്തില്‍ പറ്റിപ്പിടിച്ചിരുന്നു. ലജ്ജകലര്‍ന്ന ചെറുചിരി മുഖത്ത്. “ഞാന്‍” കൊട്ടാരത്തില്‍ വേഗമെത്താന്‍ ആഗ്രഹിച്ചിരുന്നു” അദ്ദേഹം പറഞ്ഞു.
“ ‘ഞാന്‍’ വൈകി.”
ഒഴുക്കില്ലാത്ത എന്തോ ഒന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ടായിരുന്നു. പരീക്ഷണം പോലെയുള്ള ഒന്ന്. എന്താണ് അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്?
സംഭാഷണത്തിലെ അസ്വാഭാവികമായ പതര്‍ച്ചയെ അവഗണിക്കാനും താന്‍ നിശ്ചയിച്ചിരുന്നതുപോലെ തുടരാനും ജോധ ഉറപ്പിച്ചു.
“ഓഹ്.. അങ്ങ് ആഗ്രഹിച്ചു...” ചക്രവര്‍ത്തിയ്ക്കു നേരെ നിവര്‍ന്നു നിന്ന് അവള്‍ പറഞ്ഞു. സാധാരണ പകല്‍ വസ്ത്രമായിരുന്നു അവളിട്ടിരുന്നത്. തല മൂടിയിരുന്ന പട്ടു കവണിയുടെ തുമ്പ് വലിച്ച് മുഖത്തിന്റെ താഴത്തെ ഭാഗം മറച്ചിരുന്നു.
“തനിക്ക് എന്താണാവശ്യം എന്നു് ഒരാണിനു അറിയില്ല. ആവശ്യമുള്ളതായിരിക്കില്ല അയാള്‍ വേണമെന്നു പറയുന്നത്. തനിക്കു വേണ്ടതില്‍ മാത്രമേ ഒരു പുരുഷന്‍ നോട്ടമിടൂ.”

ചക്രവര്‍ത്തി കുഴങ്ങി. താന്‍ ഉത്തമപുരുഷ ഏകവചനത്തിലേയ്ക്ക് ഇറങ്ങി വന്ന കാര്യം അവള്‍ മനസ്സിലാക്കാന്‍ കൂട്ടാക്കിയതേയില്ല. അവളെ ബഹുമാനിക്കാന്‍ വേണ്ടിയായിരുന്നു ആ മാറ്റം. ആശ്ചര്യം കൊണ്ട് അവളെ ബോധക്ഷയത്തിലെത്തിക്കാന്‍ പര്യാപ്തമാവേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തവും പ്രണയത്തിന്റെ പ്രഖ്യാപനവുമായിരുന്നു. അതു ചീറ്റി. ഇനിയെന്തുചെയ്യണമെന്നറിയാതെ കലങ്ങിയതുകൊണ്ട് ചക്രവര്‍ത്തിയുടെ മുഖത്തേയ്ക്ക് ദ്വേഷ്യം ഇരച്ചു വന്നു.

“എത്ര ആണുങ്ങളെ അടുത്തറിയാം നിനക്ക്?” പുരികമുയര്‍ത്തി അവള്‍ക്കു നേരെ നടന്നടുത്തുകൊണ്ട് അദ്ദേഹം ചോദിച്ചു. “ഇത്രമാത്രം അറിവു നിനക്കെവിടുന്നുണ്ടായി? ‘ഞാന്‍’ ഇല്ലാതിരിക്കുമ്പോഴൊക്കെ മറ്റു പുരുഷന്മാരെ സ്വപ്നം കാണലാണോ നിന്റെ ജോലി? അതോ സ്വപ്നത്തിനു വെളിയിലും നിന്നെ സുഖിപ്പിക്കാന്‍ കഴിയുന്നവന്മാരെ തന്നെത്താനെ കണ്ടുപിടിച്ചു കഴിഞ്ഞോ ‍? ‘ഞാന്‍’ വെട്ടിനുറുക്കേണ്ട ഏവനെങ്കിലും പതുങ്ങി നടപ്പുണ്ടോ ഇവിടെ?”

ഈ സമയം തീര്‍ച്ചയായും സര്‍വനാമത്തിലെ വിപ്ലവകരമായ പുതുമ അവള്‍ ശ്രദ്ധിക്കും. അദ്ദേഹം എന്താണു പറയാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ അവള്‍ മനസ്സിലാക്കും.

അവള്‍ക്കു മനസ്സിലായതേയില്ല. അദ്ദേഹത്തെ ഉത്തേജിപ്പിക്കുന്നതെന്താണെന്ന് തനിക്കറിയാമെന്നാണ് അവള്‍ വിചാരിക്കുന്നത്. രാജാവിനെ തന്റേതാക്കാന്‍ പ്രയോഗിക്കേണ്ട വാക്കുകളെക്കുറിച്ചുമാത്രമാണ് അവള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

“ആണുങ്ങളില്‍ ഭൂരിപക്ഷവും വിചാരിക്കുന്നതിനേക്കാള്‍ വളരെക്കുറച്ചുമാത്രമേ, സ്ത്രീകള്‍ സാധാരണയായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കാറുള്ളൂ. പറഞ്ഞാല്‍ പുരുഷന്മാര്‍ വിശ്വസിക്കില്ലെങ്കിലും സ്ത്രീകള്‍ അവരുടെ സ്വന്തം ആണുങ്ങളെക്കുറിച്ച് അങ്ങനെ ആലോചിച്ചുകൊണ്ടിരിക്കാറില്ല. ആണുങ്ങളെല്ലാം സ്ത്രീകളെ കൊതിക്കുന്നതു പോലെ പെണ്ണുങ്ങളെല്ലാം പുരുഷന്മാരെ കൊതിച്ചുകൊണ്ടിരിക്കുകയല്ല. അതുകൊണ്ടാണ് സ്ത്രീയെ വരുതിയ്ക്കു നിര്‍ത്തണം എന്നു പറയുന്നത്. പെണ്ണിനെ നന്നാക്കാനറിയില്ലെങ്കില്‍ അവള്‍ കൈവിട്ടു പോകും.”

രാജാവിനെ സ്വീകരിക്കാവുന്ന വിധം വസ്ത്രം ധരിച്ചിരുന്നില്ല, ജോധ. “അങ്ങേയ്ക്ക് പാവകളെയാണ് ആവശ്യമെങ്കില്‍ പാവക്കൂടുകളിലേയ്ക്ക് പോയാലും, അവിടെ അവര്‍ അങ്ങയെയും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്. ചായം വാരി പൂശി, മോങ്ങിക്കൊണ്ട്, പരസ്പരം മുടിവലിച്ച് പറിച്ച്........”

തെറ്റി. അതൊരു പിഴയായിരുന്നു. അവള്‍ മറ്റു റാണിമാരെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പുരികം വളഞ്ഞുയര്‍ന്നു. മിഴികളില്‍ മേഘം കൂടുകെട്ടി. അവളുടെ ചുവടു വിലങ്ങിപ്പോയി. അവളെ ചൂഴ്ന്നു നിന്ന മായികത മിക്കവാറും തകര്‍ന്നു. അപകടം തിരിച്ചറിഞ്ഞ ജോധ, മുഴുവന്‍ ശക്തിയും കണ്ണുകളില്‍ ആവാഹിച്ച് അക്‍ബറിനെ സൂക്ഷിച്ചു നോക്കി. സൂത്രം ഫലിച്ചു. അദ്ദേഹം തിരിച്ച് അവളിലേയ്ക്കു വന്നു.

ആഭിചാരത്തിന്റെ ശക്തി ജയിച്ചു. അവള്‍ ശബ്ദമുയര്‍ത്തി തുടര്‍ന്നു. “അങ്ങ് ഒരു വയസ്സനായതു പോലെ തോന്നുന്നു.”
“മുത്തശ്ശനാണിതെന്ന് അങ്ങയുടെ മക്കള്‍ വിചാരിക്കും.”
നല്ല വാക്കുകളൊന്നും അവള്‍ പറഞ്ഞില്ല. അദ്ദേഹത്തിന്റെ വിജയത്തെ പ്രശംസിച്ചില്ല.
“ചരിത്രം മറ്റൊരു വഴിയിലൂടെ പോയിരുന്നെങ്കില്‍” അവള്‍ പറഞ്ഞു. “അങ്ങ് തോത്പിച്ചു കളഞ്ഞ പഴയ ദൈവങ്ങള്‍ ഇപ്പോഴും ഭരിച്ചിരുന്നുവെങ്കില്‍ , ധാരാളം അവയവങ്ങളും പല തലകളുമുള്ള ദൈവങ്ങള്‍ - ശിക്ഷകള്‍ക്കും നിയമങ്ങള്‍ക്കും പകരം കഥകളും പ്രവൃത്തികളും ഉള്ള ദൈവങ്ങള്‍, ദേവതകള്‍ക്ക് സമീപം കാവല്‍ നില്‍ക്കുന്ന ദൈവങ്ങള്‍, നൃത്തം ചെയ്യുന്ന ദൈവങ്ങള്‍, ചിരിക്കുന്ന ദൈവങ്ങള്‍, ഇടിമിന്നലിന്റെയും ഓടക്കുഴലിന്റെയും ദൈവങ്ങള്‍, ഒരുപാട് ഒരുപാട് ദൈവങ്ങള്‍ - ....അതൊരു വല്ലാത്ത മാറ്റമാകുമായിരുന്നു.“

താന്‍ അതിസുന്ദരിയാണെന്ന് അവള്‍ക്കറിയാമായിരുന്നു. പട്ടുകൊണ്ടുള്ള മുഖാവരണം അവളപ്പോള്‍ താഴെയിട്ടു. തന്റെ ലാവണ്യത്തെ സ്വതന്ത്രയാക്കി. രാജാവ് സ്വയം മറന്നു. “ ഒരു ആണ്‍കുട്ടി ഒരു സ്ത്രീയെ മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോള്‍ , അവന്‍ അവള്‍ക്ക് വലിയ മുലകളും ചെറിയ മസ്തിഷ്കവുമാണ് കൊടുക്കാറ്. രാജാവ് ഭാര്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്നെ മാത്രം സ്വപ്നം കാണുന്നു.” അവള്‍ പിറുപിറുത്തു.

കാമകേളിയ്ക്കിടയില്‍ പുരുഷന്റെ ശരീരത്തില്‍ ഏഴുതരം നഖപ്രയോഗം നടത്തുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്നു, ജോധയ്ക്ക്. പ്രണയരസത്തിന്റെ തീവ്രത അത് കൂട്ടും. നീണ്ടയാത്രകള്‍ പോകും മുന്‍പ് അദ്ദേഹത്തിന്റെ മുതുകിലും നെഞ്ചിലും കാലുകള്‍ക്കിടയിലും വലതു കൈയിലെ മൂന്നുനഖങ്ങള്‍ വച്ച് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും.അവയില്‍ നീറ്റലുണ്ടാവുമ്പോഴെല്ലാം അദ്ദേഹം അവളെ ഓര്‍ക്കണം. ഇപ്പോള്‍ അദ്ദേഹം കൊട്ടാരത്തിലാണ്. അവളുടെ നീണ്ട വിരലുകളിലൊന്ന് അദ്ദേഹത്തിന്റെ താടിയില്‍ വച്ചുകൊണ്ട്, താഴത്തെ ചുണ്ടിലും നെഞ്ചിലുമായി സ്പര്‍ശിച്ചുകൊണ്ട്, ഒരടയാളവും ശേഷിപ്പിക്കാതെ അദ്ദേഹത്തെ ത്രസിപ്പിക്കാന്‍ ഇപ്പോള്‍അവള്‍ക്കു കഴിയും. അദ്ദേഹത്തിന്റെ മുടിയിഴകളെ ഓരോന്നിനെയും എഴുന്നു നിര്‍ത്താന്‍ അവള്‍ക്കു കഴിയും. അര്‍ദ്ധചന്ദ്രാകൃതിയില്‍ കഴുത്തില്‍ ഒരു നഖക്ഷതം. അല്ലെങ്കില്‍ വേദനിപ്പിക്കാതെ മെല്ലെ അദ്ദേഹത്തിന്റെ മുഖത്ത് ആഴ്ന്നിറങ്ങുന്ന നഖങ്ങള്‍. സുഖം കൊണ്ട് അദ്ദേഹം ഞെരങ്ങും. അവള്‍ക്ക് അദ്ദേഹത്തിന്റെ മുലക്കണ്ണുകകള്‍ക്കു ചുറ്റും വൃത്തം വരച്ചുകൊണ്ട് ശരീരത്തില്‍ മറ്റൊരിടത്തും സ്പര്‍ശിക്കാതെ മുയല്‍ക്കുഞ്ഞിനെപ്പോലെ നിന്നു തിരിയാനറിയാം. ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയ്ക്കും സാദ്ധ്യമല്ലാത്ത കാര്യം, ‘മയൂരപാദം’എന്ന സൂക്ഷ്മമായ കാമകൌശലവിദ്യ. അവള്‍ക്കറിയാം. ഇടതു മുലക്കണ്ണില്‍ തള്ളവിരലമര്‍ത്തി മറ്റു നാലുവിരലുകളെ അവള്‍ നെഞ്ചിലാകെ നടത്തും. പുലിയുടേതു പോലെയുള്ള നീണ്ടുവളഞ്ഞ നഖങ്ങള്‍ ചക്രവര്‍ത്തിയുടെ ശരീരത്തില്‍ പുതഞ്ഞിറങ്ങും. ചെളിയില്‍ മയിലിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞു കിടക്കും പോലെ അദ്ദേഹത്തിന്റെ നെഞ്ചില്‍ അടയാളങ്ങള്‍ അവശേഷിക്കും. മൂര്‍ച്ചകൂട്ടി വച്ച് നഖങ്ങളെ അവള്‍ കാത്തു വച്ചത് ഈയൊരു നിമിഷത്തിനു വേണ്ടിയാണ്. ഇതെല്ലാം അവള്‍ ചെയ്യുമ്പോള്‍ ചക്രവര്‍ത്തി എന്തായിരിക്കും പറയുക എന്നവള്‍ക്കറിയാം. സൈനികതാവളത്തിനുള്ളിലെ ഏകാന്തതയില്‍ കണ്ണുകളടച്ച് അവളുടെ ചലനങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചതെങ്ങനെ എന്ന് അദ്ദേഹം വിവരിക്കും. അവളുടെ നഖങ്ങളായി തന്റെ നഖങ്ങളെ വിഭാവന ചെയ്യും. സ്വന്തം നഖമുനകൊണ്ട് ശരീരത്തില്‍ പോന്തിവരഞ്ഞ് അദ്ദേഹം ഉത്തേജിതനാവും.

അത് അദ്ദേഹം തന്നെ പറയാന്‍ വേണ്ടി അവള്‍ കാത്തു. ഒന്നും സംഭവിച്ചില്ല. കാര്യങ്ങളെന്തൊക്കെയോ തകിടം മറിഞ്ഞുപോയിരിക്കുന്നു. അക്ഷമയോ അസഹ്യതയോ അസ്വാസ്ഥ്യമോ അദ്ദേഹത്തില്‍ കൂടു കെട്ടിയിട്ടുണ്ട്. അവള്‍ക്ക് അതു മനസ്സിലായില്ല. പ്രണയത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങള്‍ ഒരു വട്ടമ്പാലം ചുറ്റലില്‍ നിശ്ശേഷം നഷ്ടമായി തീര്‍ന്നതുപോലെയിരുന്നു അത്. അദ്ദേഹം മാറി എന്നവള്‍ക്കു മനസ്സിലായി. എങ്കില്‍ ഒന്നും പഴയതു പോലെ ശേഷിക്കില്ല, എല്ലാം മാറും!

ചക്രവര്‍ത്തി പിന്നെയൊരിക്കലും മറ്റുള്ളവരുടെ മുന്നില്‍ ‘ഞാന്‍‘ എന്ന എകവചനത്തെ ഉപയോഗിച്ചതേയില്ല. ലോകത്തിന്റെ കണ്ണുകള്‍ക്കു മുന്നില്‍ അദ്ദേഹം ‘ബഹുവചന’മായിരുന്നു. സ്നേഹിച്ച സ്ത്രീകളും അദ്ദേഹത്തെ പലരായി കണ്ടു. ബഹുവചനമായി തന്നെ അദ്ദേഹം ജീവിതത്തില്‍ തുടര്‍ന്നു.

അങ്ങനെ അക്‍ബര്‍ ഒരു പാഠം പഠിച്ചു.

(അവസാനിച്ചു)

അഹമ്മദ് സല്‍മാന്‍ റഷ്‌ദി
1947 ജൂണ്‍ 19-ന് ബോംബെയില്‍ ജനിച്ചു. ഇന്തോ ആംഗ്ലിയന്‍ എഴുത്തുകാരില്‍ പ്രമുഖന്‍‍. ഉപന്യാസകാരനും നോവലിസ്റ്റും. Grimus (1975) ആണ് ആദ്യ നോവല്‍. Midnight's Children (1981) എന്ന നോവലോടെ പ്രസിദ്ധനായി. Shame (1983) The Jaguar Smile: A Nicaraguan Journey (1987) East, West (1994)
The Moor's Last Sigh (1995), The Ground Beneath Her Feet (1999), Fury (2001), Step Across This Line: Collected Nonfiction 1992 - 2002 (2002)
Shalimar the Clown (2005), The Enchantress of Florence (2008) തുടങ്ങിയവ പ്രധാന കൃതികള്‍.The Best American Short Stories (2008) എഡിറ്റു ചെയ്തു. ബുക്കര്‍ പുരസ്കാരത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനങ്ങളുടെ തെരെഞ്ഞെടുപ്പിനു നല്‍കുന്ന ‘ബെസ്റ്റ് ഓഫ് ബുക്കര്‍’ ലഭിച്ചു. ജര്‍മനിയുടെയും ബ്രിട്ടന്റെയും Author of the year, ബ്രിട്ടന്റെ writers guild Award തുടങ്ങിയവ മറ്റു പുരസ്കാരങ്ങള്‍‍. Bridget Jones's Diary‘, Adaptation എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


കഥ ന്യുയോര്‍ക്കറില്‍ നിന്ന്

6 comments:

Jayasree Lakshmy Kumar said...

വായിച്ചു. നന്ദി :)

ജയരാജന്‍ said...

അവസാൻഭാഗം എന്തോ എനിക്കിഷ്ടപ്പെട്ടില്ല (വിവർത്തനമല്ല, കഥ). മൂലകഥ വായിച്ചിരുന്നില്ല.

ഈ കഥയുടെ ഒരു ആസ്വാദനം കൂടി വെള്ളെഴുത്തിൽനിന്നും പ്രതീക്ഷിക്കാമോ? എന്ത് കൊണ്ട് ഈ കഥ വിവർത്തനം ചെയ്യാമെന്ന് തോന്നി എന്നും... :)

വെള്ളെഴുത്ത് said...

ജയാ, ഞാനത് ആദ്യത്തേതിന്റെ പ്രതികരണത്തില്‍ പറഞ്ഞിരുന്നില്ലേ? ഇതിനകത്ത് ഫിലോസഫിയും കഥയും റഷ്ദിയുടെ മാജിക്കല്‍ റിയലിസവും ഒന്നാകുന്ന ഒരു രീതിയുണ്ട്. പിന്നെ ചരിത്രത്തിന്റെ ഭ്രാന്തും.. രണ്ടാമത്തേതു കഴിഞ്ഞപ്പോള്‍ ഇതു നിര്‍ത്തിയാലോ എന്നു ഞാന്‍ ആലോചിച്ചതാണ്..സത്യം പറയാലോ വിശാലന്റെ കമന്റുകളാണ് ബാക്കി പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജം തന്നത്..മറ്റൊന്നും കൊണ്ടല്ല. ലേഖനം പോലെയാണീ കഥ എന്നാണ് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നത്. പിന്നെ അതിനകത്തുള്ള സങ്കീര്‍ണ്ണതകള്‍..ഇംഗ്ലീഷറിയാവുന്നവര്‍ക്കുള്ള ഒഴുക്ക് എന്തായാലും എന്റെ ഭാഷയ്ക്ക് ലഭിക്കില്ല.
ഏതോ അംശങ്ങളില്‍ ലോകത്തിന്റെ മേല്‍ക്കൂരയായിരിക്കാന്‍ ആഗ്രഹിക്കുക, അവിടെ നിന്ന് ചില താത്പര്യങ്ങളുടെ പേരില്‍ താഴെയിറങ്ങാന്‍ കൊതിക്കുന്നു എന്നു നടിക്കുക. പരിചയത്തിലുള്ള എല്ലാവരില്‍ നിന്നും അല്‍പ്പാല്പം മോഷ്ടിച്ച് നമുക്കു പറ്റിയ ഒരിണയെ സൃഷ്ടിക്കുക. ഈ ഭ്രാന്ത് ഇല്ലാത്തവരാരാണ്? (ഇത്രയൊക്കെ ഭ്രാന്തില്ലെങ്കില്‍ പിന്നെ നമ്മളാരാണ്..) അപ്പോള്‍ അക്‍ബറെ തിരയേണ്ടത് നമ്മുടെ കൂടാരങ്ങള്‍ക്കുള്ളില്‍ തന്നെയല്ലേ എന്നു തോന്നി..ഒരാള്‍ക്ക് ഏതു സമയവും ഒരു അക്‍ബറാകാമെന്നതുപോലെ ചരിത്രത്തില്‍ കണ്ടുമുട്ടിയ ഏതു ചക്രവര്‍ത്തിയും ഒരു നിമിഷം നമ്മളുമാവും എന്ന് കഥ പറയുന്നില്ലേ?
ഞാന്‍ കഥ വായിച്ച രീതി മാത്രമാണ് ഈ വിവര്‍ത്തനം..

ജ്വാല said...

നല്ല ആഖ്യാനം തന്നെ
പിന്നെ ഫിലോസഫിയുടെയും മാജിക്കല്‍ റിയലിസത്തിന്റേയും feel ശരിക്കും അനുഭവിച്ചു.
പൂര്‍ണ്ണമായ സ്ത്രീ സങ്കല്പത്തില്‍ ഏകവചനമായി മാറുവാന്‍ കൊതിക്കുന്ന ഒരു ചക്രവര്‍ത്തിയുടെ ചിത്രം പലതും സംവദിക്കുന്നു
നന്ദി

Anonymous said...

വായനക്കാരും :)

Rajeeve Chelanat said...

ഒരാള്‍ക്കൂട്ടം ഏകവചനത്തിലും, ഒറ്റക്കൊരാള്‍ ബഹുവചനത്തിലും സംസാരിക്കുമ്പോഴായിരിക്കണം അതിനെ ഭ്രാന്ത് എന്ന് നമ്മള്‍ വിളിക്കുന്നത്, അല്ലേ? എന്തായാലും, ഈ ഏക-ബഹുവചനങ്ങളുടെ ചരിത്രം ഇവിടെ പങ്കുവെച്ചതിനു നന്ദി. വളര്‍ന്നുവളര്‍ന്നു പന്തലിക്കുന്ന ഭ്രാന്തിന്റെ പല ഭാവങ്ങള്‍ വരച്ചുകാട്ടിയ ആ വിവര്‍ത്തന ഭാഷക്ക് അഭിവാദ്യങ്ങളോടെ