June 22, 2009

ഏകവചനങ്ങളുടെ കൂടാരം 6



സിക്രിയിലെ ചുവപ്പുകോട്ടയിലെ ജാലകങ്ങളില്‍ തോരണങ്ങളായി പറന്നു കളിച്ചിരുന്ന നിറമുള്ള പട്ടുതിരശ്ശീലകള്‍ വെയിലില്‍ തിളങ്ങി. കറുപ്പു തിന്നു മയങ്ങുന്നതിനിടയില്‍ കാണുന്ന മായക്കാഴ്ച പോലെയായിരുന്നു അത്. രാജാവ്, വീണ്ടും പീലിവിരിച്ച മയില്‍പ്പക്ഷികളുടെയും നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെയും കൂടെ കൊട്ടാരത്തിലാണ്. യുദ്ധം കീറിമുറിച്ച ലോകം പരുക്കന്‍ സത്യമാണെങ്കില്‍ സിക്രി അതിമനോഹരമായ നുണയാണ്. പുകവലിക്കാരന്‍ ഹുക്കയുടെ അടുത്തേയ്ക്ക് മടങ്ങുന്നതു പോലെ ചക്രവര്‍ത്തി കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നു. ചക്രവര്‍ത്തി ഊര്‍ജ്ജസ്വലനാണ്. അദ്ദേഹം ഇവിടിരുന്ന് ഒരു പുതിയ ലോകത്തെ ആവാഹിക്കുന്നു. മതത്തിനും, പ്രാദേശികതയ്ക്കും, പദവിയ്ക്കും, ഗോത്രത്തിനും അതീതമായ ഒരു ലോകം. ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീകള്‍ ഇവിടെയായിരിക്കും. അവരെല്ലാം അദ്ദേഹത്തിന്റെ പത്നിമാരായിരിക്കും. ഈ ഖണ്ഡത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ ഇവിടെ ഒത്തുകൂടുന്നു. അവരില്‍ നിന്നുള്ള ഒന്‍പതു പേര്‍. നവരത്നങ്ങള്‍, മികച്ചവരില്‍ വച്ച് മികച്ചവര്‍. പ്രതിഭകളില്‍ വച്ച് പ്രതിഭകള്‍. അവരുടെ സഹായത്തോടെ ഈ ലോകത്തില്‍ അദ്ദേഹത്തിന് നേടാനൊന്നുമില്ലാത്തതായിരിക്കുന്നു. പിന്നെ ബീര്‍ബല്‍.. ഒന്‍പതുപേരില്‍ ഏറ്റവും സമര്‍ത്ഥന്‍. മിടുക്കന്മാരുടെ കൂട്ടത്തില്‍ സര്‍വശ്രേഷ്ഠന്‍ ! ചക്രവര്‍ത്തിയുടെ ഒന്നാമത്തെ മന്ത്രി. ഏറ്റവും അടുത്ത ചങ്ങാതി.

ആനക്കൊമ്പു കൊണ്ടു നിര്‍മ്മിച്ച ഹിരണ്‍ മിനാറില്‍ വച്ച് ചക്രവര്‍ത്തി, കാലഘട്ടത്തിലെ ഏറ്റവും രസികനും ബുദ്ധിശാലിയുമായ മന്ത്രിയുടെ അഭിവാദ്യം സ്വീകരിച്ചു. ബീര്‍ബലിനെ കണ്ടയുടന്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുസൃതിയുണര്‍ന്നു.
“ബീര്‍ബല്‍” കുതിരയില്‍ നിന്നിറങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ താങ്കള്‍ നമ്മുടെ ഒരു ചോദ്യത്തിന് ഉത്തരം തരണം. കുറേക്കാലമായി നാം ആലോചിക്കുന്നതാണ്. “ ബീര്‍ബല്‍ വിനയാന്വിതനായി തലകുനിച്ചു. “അങ്ങയുടെ ആഗ്രഹം പോലെ ജഹാം പനാഹ്. ലോകത്തിന്റെ അഭയസ്ഥാനമേ.”
“ശരി” ഏതാണ് ആദ്യമുണ്ടായത്, കോഴിയോ മുട്ടയോ?
“കോഴി” ബീര്‍ബല്‍ ഒരു നിമിഷം പോലുമെടുക്കാതെ പറഞ്ഞു.
“അത്രയ്ക്കുറപ്പിച്ചു പറയാന്‍ എങ്ങനെ പറ്റും? “
“ഹുസൂര്‍” ബീര്‍ബല്‍ വിനയാന്വിതനായി മൊഴിഞ്ഞു. “അടിയന്‍ ഒരു ചോദ്യത്തിനുത്തരം നല്‍കാമെന്നേ ഉണര്‍ത്തിച്ചിട്ടുള്ളൂ.”

അക്‍ബറും ബീര്‍ബലും ആകാശത്തില്‍ ചുറ്റിപ്പറക്കുന്ന കാക്കകളെ നോക്കി പുറമതിലിന്റെ കെട്ടില്‍ നില്‍ക്കുകയായിരുന്നു. അവിടെ നിന്നാല്‍ നഗരം കാണാം.
“ബീര്‍ബല്‍” അക്‍ബര്‍ എന്തോ ആലോചിച്ചുകൊണ്ട് ചോദിച്ചു. “നമ്മുടെ സാമ്രാജ്യത്തില്‍ എത്ര കാക്കകളുണ്ടാവും?”
“ജഹാം പനാഹ്.” ബീര്‍ബല്‍ ഞൊടിയിടയില്‍ ഉത്തരം പറഞ്ഞു. “കൃത്യം ഒന്‍പതുലക്ഷത്തിതൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്.”
അക്‍ബര്‍ കുഴങ്ങി.
“എങ്കില്‍ എണ്ണിനോക്കേണ്ടി വരും. ചിലപ്പോള്‍ കൂടുതലുണ്ടെങ്കിലോ?” അദ്ദേഹം ചോദിച്ചു.
“അതു സാരമാക്കാനില്ല”. ബീര്‍ബല്‍ പറഞ്ഞു. “അയല‌്പക്ക രാജ്യങ്ങളില്‍ നിന്ന് കുറേ കാക്കകള്‍ അവരുടെ ബന്ധുക്കളെ കാണാന്‍ ഇവിടെ വന്നിട്ടുണ്ട്.”
“കാക്കകളുടെ എണ്ണം കുറവാണെങ്കിലോ?”
“നമ്മുടെ കുറേ കാക്കകള്‍ ലോകം കാണാന്‍ വേണ്ടി വിദേശത്തു പോയിട്ടുണ്ടാവും.”


വിദൂരമായ പശ്ചിമനാട്ടില്‍ നിന്ന് ഒരു ബഹുഭാഷാപണ്ഡിതന്‍ അക്‍ബറിന്റെ സദസ്സില്‍ വന്നിരുന്നു, മുന്‍പ്. പന്ത്രണ്ടു ഭാഷകളില്‍ സംസാരിക്കാനും തര്‍ക്കിക്കാനും കഴിവുള്ള ഒരു ജെസ്യൂട്ട് പാതിരി. തന്റെ മാതൃഭാഷ കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു ചോദിച്ച് അദ്ദേഹം ചക്രവര്‍ത്തിയെ വെല്ലുവിളിച്ചു. ചക്രവര്‍ത്തി വന്നുപെട്ട പുതിയ തലവേദനയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമമന്ത്രി എഴുന്നേറ്റ് ചെന്ന് പണ്ഡിതനെ വലം വച്ച് കാലുപൊക്കി അയാളുടെ ചന്തിയ്ക്ക് ശക്തമായ ഒരു തൊഴി വച്ചുകൊടുത്തു. പാതിരിയുടെ വായില്‍ നിന്ന് ഒരു പിടി ‘സൂക്തങ്ങള്‍‘ അറിയാതെ പുറത്തു വന്നു. ഒന്നും പോര്‍ത്തുഗീസിലല്ല, എല്ലാം ഇറ്റാലിയനില്‍.
“കണ്ടില്ലേ ജഹാം പനാഹ്, ബീര്‍ബല്‍ പറഞ്ഞു. “അപമാനമേല്‍ക്കുന്ന മനുഷ്യന്‍ തന്റെ മാതൃഭാഷയെ തന്നെ തെരഞ്ഞു പിടിക്കുന്നു.”

“നിങ്ങള്‍ നിരീശ്വരവാദിയായിരുന്നെങ്കില്‍ ലോകത്തിലെ മഹത്തായ മതങ്ങളിലെ വിശ്വാസികളോടെല്ലാം നിങ്ങള്‍ എന്തു പറയുമായിരുന്നു, ബീര്‍ബല്‍? തന്റെ മന്ത്രിയെ പരീക്ഷിക്കാനെന്ന മട്ടില്‍ അക്‍ബര്‍ ഒരിക്കല്‍ ചോദിച്ചിരുന്നു.
ബീര്‍ബല്‍ ത്രിവിക്രം പൂരിലെ മതഭക്തനായ ഒരു ബ്രാഹ്മണനായിരുന്നു. എന്നാല്‍പ്പോലും ഉത്തരത്തിനായി ഒരു നിമിഷം പോലും ബീര്‍ബല്‍ ആലോചിച്ചു നിന്നില്ല.
“അവരെല്ലാം തന്നെ തികഞ്ഞ നിരീശ്വരവാദികളാണെന്ന് അവരോട് പറയും. വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലായി ദൈവത്തെ അവര്‍ അവിശ്വസിക്കുകയാണ് ചെയ്യുന്നത്.”
“എങ്ങനെ?”
“എല്ലാ വിശ്വാസികള്‍ക്കും അവരുടെയല്ലാത്ത ദൈവത്തെ അവിശ്വസിക്കാന്‍ മതിയായ കുറേയേറേ കാരണങ്ങളുണ്ട്.” ബീര്‍ബല്‍ പറഞ്ഞു. “ അതുകൊണ്ട് ദൈവമേയില്ല എന്ന അടിയന്റെ വിശ്വാസത്തേക്കാള്‍ ശക്തമാണ് അന്യദൈവരാഹിത്യത്തിലുള്ള അവരുടെ വിശ്വാസം. അതാണ് ഒന്നിലും വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങള്‍ അടിയനു നല്‍കുന്നത്. ഇതാണ് അവരോടു പറയാനുള്ളത്.”

ക്വാബ്‌ഗാഹിലെന്ന സ്വപ്നമന്ദിരത്തില്‍, രാജാവിന്റെ സ്വകാര്യസ്നാനക്കുളത്തിലെ നിശ്ചലമായ ജലോപരിതലം നോക്കി നില്‍ക്കുകയായിരുന്നു, അക്‍ബറും ബീര്‍ബലും. നിര്‍മ്മിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച നീന്തല്‍ക്കുളമാണത്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്തത്. അനൂപ് തലോവ് എന്നായിരുന്നു അതിന്റെ പേര്. രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ അതിലെ ജലം താക്കീതു നല്‍കും എന്നൊരു പറച്ചിലു തന്നെയുണ്ടായിരുന്നു, കൊട്ടാരത്തിലെ ആശ്രിതജനങ്ങള്‍ക്കിടയില്‍.
“ബീര്‍ബല്‍” അക്‍ബര്‍ വിളിച്ചു.
“ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട റാണിയ്ക്ക് ശരീരമില്ലെന്ന ദൌര്‍ഭാഗ്യകരമായ കാര്യം താങ്കള്‍ക്ക് അറിയാം. എന്നിട്ടും നാം അവരെ മറ്റെല്ലാവരെയുംകാള്‍ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. നഷ്ടപ്പെട്ട കോഹ്- ഇ- നൂറിനേക്കാള്‍ വിലമതിക്കുന്നു. എന്നിട്ടും അവളെ ആശ്വസിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല. “നിങ്ങളുടെ മോശപ്പെട്ട, വഴക്കാളിയായ ഭാര്യ പോലും മാംസവും രക്തവും കൊണ്ട് നിര്‍മ്മിച്ചവളാണ്.’ എനിക്ക് അവരുമായി മത്സരിക്കാന്‍ കഴിയില്ലല്ലോ. “ എന്നു പറഞ്ഞാണ് അവള്‍ വിഷമിക്കുന്നത്. സത്യമല്ലേ?”
“ജഹാം പനാഹ്, അവരുടെ മഹത്വം എന്താണെന്ന് ഏറ്റവും ഒടുവില്‍ മാത്രമേ എല്ലാര്‍വക്കും മനസ്സിലാവുകയുള്ളൂ എന്ന് റാണിയോട് അങ്ങ് പറയണം.“ ഒന്നാമത്തെമന്ത്രി ഉപദേശിച്ചു. “റാണിയേക്കാള്‍ കൂടുതല്‍ കാലം അന്തഃപുരത്തിലെ ഒരു ലാവണ്യവും നിലനില്‍ക്കാന്‍ പോകുന്നില്ല. ആയുഷ്കാലം മുഴുവന്‍ അങ്ങയുടെ സ്നേഹം അവര്‍ക്ക് നുകരാം. അവരുടെ പ്രശസ്തി കാലാന്തരങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സത്യത്തില്‍ അവര്‍ നിലനില്‍ക്കുന്നില്ല എന്നതു വാസ്തവമാണെങ്കില്‍ അവര്‍ മാത്രമാണ് ജീവിക്കുന്നത് എന്നതും വാസ്തവമാണ്. അവര്‍ മിഥ്യയാണെങ്കില്‍, ഇല്ലെങ്കില്‍ ദാ അവിടെ ആ ഉയര്‍ന്ന ജാലകത്തിനപ്പുറത്ത് അങ്ങയുടെ മടക്കവും കാത്തിരിക്കുന്ന ആരും തന്നെ യഥാര്‍ത്ഥത്തിലുള്ളവരല്ല.”

-സല്‍മാന്‍ റഷ്ദി

2 comments:

Q Club / ക്യു ക്ലബ് said...

നന്നാവുന്നു

Jayasree Lakshmy Kumar said...

വായിക്കുന്നു :)