June 20, 2009

ഏകവചനങ്ങളുടെ കൂടാരം 4



കൊട്ടാരത്തിലേയ്ക്കുള്ള വഴി മദ്ധ്യേ, പെട്ടെന്ന് എത്തിയ ഒരു പട്ടാളദൌത്യം അദ്ദേഹത്തിന്റെ ചിന്തകളെ ഉടച്ചു. ഒരു പ്രതിയോഗിയെക്കൂടി ഒതുക്കേണ്ടതുണ്ടത്രേ. തീരേ നിസ്സാരനായ ഒരുവന്‍. കത്തിയവാര്‍ ഉപദ്വീപിലേയ്ക്ക് ഇനി അടിയന്തിരമായി തിരിയണം. വലിയ വായും അതിനേക്കാള്‍ വലിയ മീശയുമുള്ള, (ചക്രവര്‍ത്തിയ്ക്ക് മീശയോട് തീരെ ആഭിമുഖ്യമില്ല, ദയാരഹിതമായ നിലപാടാണ് അക്കാര്യത്തില്‍ പ്രതിയോഗികളോട് ) ഒരു കാര്യവുമില്ലാതെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്ന നാടുവാഴിപ്രഭു കച്ച് നഹീനിലെ യുവാവായ റാണായുടെ അഹങ്കാരത്തെ തകര്‍ക്കണം. സ്വാതന്ത്ര്യം ! ആര്‍ക്കാണ് സ്വാതന്ത്ര്യം? എന്തില്‍ നിന്നുള്ള സ്വാതന്ത്ര്യം? ചക്രവര്‍ത്തി ഉള്ളില്‍ കത്തിയെരിഞ്ഞു. സ്വാതന്ത്ര്യമെന്നത് ഒരു കുഞ്ഞിന്റെ ഭാവനയാണ്. പെണ്ണുങ്ങള്‍ക്കുള്ള ഒരു കളി.

ഒരു മനുഷ്യനും സ്വതന്ത്രനല്ല. ഒരിക്കലും. അദ്ദേഹത്തിന്റെ സൈന്യം ഗിര്‍വനത്തിലെ വെളുത്തമരങ്ങള്‍ക്കിടയിലൂടെ ചലിച്ചു. അടുത്തടുത്തു വരുന്ന ഭീകരമായ ഒരു പകര്‍ച്ചവ്യാധിപോലെ. കച്ച് നഹീന്റെ ദുര്‍ബലമായ ചെറിയ കോട്ട, ഇളകുന്ന മരക്കൊമ്പുകളില്‍ അടുത്തുവരുന്ന മരണത്തെ കണ്ട് സ്വയം തകര്‍ന്നു വീണു. കീഴടങ്ങിയതായി പ്രഖ്യാപിക്കുന്ന കൊടിയുയര്‍ന്നു. ആ ചെറിയ നാട്ടുരാജ്യം ചക്രവര്‍ത്തിയുടെ കാല്‍ക്കല്‍ വീണു കിടന്ന് ദയ യാചിച്ചു. പരാജയപ്പെട്ട ശത്രുക്കളെ കൊന്നു തള്ളുന്നതിനു പകരം ചിലപ്പോഴെല്ലാം ചക്രവര്‍ത്തി അവരുടെപെണ്മക്കളിലാരെയെങ്കിലും വിവാഹം ചെയ്യും. തോത്പിക്കപ്പെട്ട ‘ഭാര്യാപിതാവിന്’ അങ്ങനെ പദവി ലഭിക്കും. ഉരുണ്ടു കളിക്കുന്ന തലയില്ലാത്ത ഒരു ശവശരീരമാകുന്നതിനു പകരം ചക്രവര്‍ത്തിയുടെ കുടുംബത്തില്‍ ഒരംഗമായി തീരുന്നതല്ലേ എന്തുകൊണ്ടും നല്ലത്? ഇപ്രാവശ്യം അദ്ദേഹം റാണയുടെ സുന്ദരമായ മുഖത്തെ വലിയ മീശ തൊലിയോടൊപ്പം അരിഞ്ഞെടുത്തു. ആ ദിവാസ്വപ്നക്കാരന്റെ മുഖത്തെ തലങ്ങും വിലങ്ങും പോന്തി. ചക്രവര്‍ത്തി നേരിട്ടാണത് ചെയ്തത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പിതാമഹന്‍ ചെയ്തതു പോലെ. സ്വന്തം വാളുകൊണ്ട്. പിന്നെ, വിറയ്ക്കാനും വിലപിക്കാനുമായി താവളത്തിലേയ്ക്ക് മടങ്ങി.

ചക്രവര്‍ത്തിയുടെ വിടര്‍ന്ന കണ്ണുകള്‍ ദിശതെറ്റി അനന്തതയിലേയ്ക്ക് പാളി നോക്കിക്കൊണ്ടിരിക്കും. ഒരു സ്വപ്നാടനക്കാരി പെണ്‍കുട്ടിയുടേതു പോലെ. അല്ലെങ്കില്‍ കരയെവിടെയെന്ന് തിരയുന്ന നാവികന്റേതു പോലെ. ഇഷ്ടക്കേടു കാണിക്കുന്ന സ്ത്രീകളുടെ മട്ടില്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ മുന്നോട്ട് കൂട്ടിപ്പിടിച്ചു. സ്ത്രൈണമാ‍യ ഈ താത്കാലികഭാവങ്ങള്‍ക്കപ്പുറം അദ്ദേഹം ആണത്തത്തിന്റെ ഉത്കൃഷ്ടമായ മാതൃകയായിരുന്നു. കരുത്തും വലിപ്പവും ഒത്തു ചേര്‍ന്ന പുരുഷാകാരം. കുട്ടിയായിരുന്നപ്പോള്‍ കൈയിലൊരായുധവുമില്ലാതെ അദ്ദേഹം പെണ്‍‌കടുവകളെ കൊന്നുതള്ളിയിട്ടുണ്ട്. സ്വന്തം പ്രവൃത്തിയില്‍ അസ്വസ്ഥനായതുകൊണ്ടൊ എന്തോ പിന്നീട് മാംസാഹാരം ഉപേക്ഷിച്ച് തികഞ്ഞ സസ്യാഹാരിയായി മാറി. മുസ്ലീമായ സസ്യാഹാരി. സമാധാനം മാത്രം ആഗ്രഹിക്കുന്ന പോരാളി. തത്ത്വചിന്തകനായ രാജാവ്. എല്ലാം പരസ്പര വിരുദ്ധം ! അതാണ് ഭാരതഖണ്ഡം അറിഞ്ഞതില്‍ വച്ച് ഏറ്റവും മികച്ച ഭരണാധികാരി. മഹാനായ അക്‍ബര്‍.

കെട്ടിക്കിടക്കുന്ന രക്തത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കുന്ന തകര്‍ന്നടിഞ്ഞ കോട്ടയുടെ ചുവട്ടില്‍ നിരന്നു കിടന്നിരുന്ന ശവങ്ങളിലേയ്ക്ക് രാത്രി ഇറങ്ങി വന്നു. യുദ്ധത്തിനു ശേഷം പതിവുള്ള വിഷാദം അന്തരീക്ഷത്തിലെങ്ങും തളംകെട്ടിനിന്നു. തൊട്ടടുത്തുള്ള ചെറിയ ജലപാതത്തിന്റെ ശബ്ദത്തിനിടയിലും രാപ്പാടി പാടുന്നതു ചക്രവര്‍ത്തി കേട്ടു. ബുള്‍-ബുള്‍, ബുള്‍-ബുള്‍. താത്കാലിക താവളത്തിനുള്ളില്‍ മഞ്ഞുകട്ട ചാലിച്ച വീഞ്ഞു നുണഞ്ഞ് ക്രൂരരായ തന്റെ പൂര്‍വികരെയോര്‍ത്ത് ദുഃഖിക്കുകയായിരുന്നു ചക്രവര്‍ത്തി. ചരിത്രപുസ്തകങ്ങളില്‍ മഹാന്മാരാണെങ്കിലും രക്തദാഹികളായിരുന്ന അവരെപ്പോലെയാകാനല്ല അദ്ദേഹം ആഗ്രഹിച്ചത്. അക്രമോത്സുകമായിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നും കുത്തഴിഞ്ഞിറങ്ങിവരുന്ന നാമങ്ങളുടെ ഭാരം അദ്ദേഹത്തിന്റെ ഉള്ളില്‍നിറഞ്ഞു. മനുഷ്യരക്തത്തില്‍ കുതിര്‍ന്ന് ഒലിച്ചുവന്നതാണ് ഈ പേരും. അക്‌ബര്‍. പിതാമഹന്‍ ബാബര്‍. ഫെര്‍ഘാനയിലെ യുദ്ധപ്രഭു, ഒരുപാടൊക്കെ കീഴടക്കി, എല്ലാവരാലും വെറുക്കപ്പെടുകയും ചെയ്തു. നിറഞ്ഞ സമ്പത്തിന്റെയും നിരവധി ദൈവങ്ങളുടെയും നാടായ ഇന്ത്യ എന്ന പുതിയ പ്രവിശ്യ, ബാബര്‍ എന്ന യുദ്ധയന്ത്രത്തിനുള്ള ആശംസാവാക്യങ്ങള്‍ക്ക് ലഭിച്ച അപ്രതീക്ഷിതമായ ഒരു സമ്മാനമായിരുന്നു. ബാബറിനും മുന്‍പ് ട്രാന്‍സോക്സിയാനയിലെയും മംഗോളിയയിലെയും കൊലപാതകികളായ രാജകുമാരന്മാര്‍. കരുത്തനായ തെമുജിന്‍. എല്ലാറ്റിനും മുകളില്‍ ജെന്‍‌ഘിസ്, ചാന്‍‌ഗെസ്, ഝെങ്കിസ് അല്ലെങ്കില്‍ ചിങ്ഗിസ് ക്വാന്‍. മുഗളശബ്ദം പേരായി സ്വീകരിക്കേണ്ടി വന്നതു നന്നായി. അതിനു കാരണക്കാരനായവനു നന്ദി. മംഗോളിയന്‍ അല്ലല്ലോ. മംഗോളിയന്‍ ആണെന്ന് ഉള്ളില്‍ തോന്നുന്നുമില്ല. തോന്നുന്നത് ......ഹിന്ദുസ്ഥാനിയാണെന്നാണ്. അദ്ദേഹത്തിന്റെ കൂട്ടര്‍ സ്വര്‍ണ്ണമോ നീലയോ വെള്ളയോ അല്ല. ‘കൂട്ടര്‍.....‍’ ആ പേരു കേട്ട മാത്രയില്‍ തന്നെ തന്റെ ലോലമായ ചെവികള്‍ വൃത്തികെട്ടതും പരുക്കനുമായെന്നു രാജാവിനു തോന്നി. ‘ആക്രമണകാരികളായ ഒരു കൂട്ട‘മായിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. പരാജയപ്പെടുത്തിയ ശത്രുക്കളുടെ കണ്ണില്‍ വെള്ളിയുരുക്കിയൊഴിക്കാനോ അത്താഴം കഴിക്കുന്ന വിശാലമായ ഹാളിന്റെ തറയ്ക്കു കീഴെയിട്ട് അവരെ പിഴിഞ്ഞ് ചോരയൂറ്റാനോ ആഗ്രഹിച്ചില്ല.
യുദ്ധം അദ്ദേഹത്തെ മടുപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച അദ്ധ്യാപകനെ ചക്രവര്‍ത്തി ഓര്‍ത്തു. പേര്‍ഷ്യക്കാരനായ ഒരു മിര്‍. ഗുരു പറഞ്ഞു കൊടുത്തത് ഉള്ളില്‍ സമാധാനമുള്ള ഒരു മനുഷ്യന്‍ മറ്റുള്ളവരിലും സമാധാനം സൃഷ്ടിക്കും എന്നാണ്. സല്‍‌ഹ്- ഇ- കുല്‍. പരിപൂര്‍ണ്ണ ശാന്തി. ഒരു ഖാനും ഈ ആശയം മനസ്സിലാവില്ല. ഖാന്‍ സാമ്രാജ്യമല്ല, അദ്ദേഹത്തിനു വേണ്ടത്, ഒരു രാജ്യമാണ്.

കച്ച് നഹീനിലെ മെലിഞ്ഞ, ഇരുണ്ട നിറമുള്ള, യുവാവായ റാണാ അക്‍ബറിന്റെ കാല്‍ക്കല്‍ മുട്ടുകുത്തിനിന്നു. രോമങ്ങള്‍ ചീന്തിയെറിഞ്ഞ് നാശമായ മുഖത്തു നിന്നും രക്തം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു, അപ്പോഴും. “ചരിത്രം ആവര്‍ത്തിക്കുകയാണ്” അയാള്‍ പറഞ്ഞു. “ 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങയുടെ പിതാമഹന്‍ എന്റെ മുത്തച്ഛനെ കൊന്നു.”

“നമ്മുടെ പിതാമഹന്‍ .....” ആചാരമനുസരിച്ചുള്ള ബഹുവചനം ഉപയോഗിച്ച് ചക്രവത്തി പറഞ്ഞു. ഏകവചനത്തെക്കുറിച്ചുള്ള ആലോചനകള്‍ പരീക്ഷിക്കാനുള്ള സമയമല്ലിത്. ഈ മുടിഞ്ഞവന് ആ യോഗ്യത കിട്ടിക്കൂടാ.
“.....കവിയുടെ നാവുള്ള കിരാതനായിരുന്നു. നാം കിരാതന്മാരുടെ ചരിത്രമുള്ള ഒരു കവിയും. യുദ്ധത്തില്‍ പൈശാചികത്വം ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. ചരിത്രം ആവര്‍ത്തിക്കുകയല്ല, ചരിത്രം മുന്നോട്ടു പോവുകയാണ് എന്നാണ് അതു കാണിക്കുന്നത്. മനുഷ്യന് മാറാന്‍ കഴിയും.”

“ഒരു കൊലയാളിക്ക് പുറപ്പെടുവിക്കാന്‍ കഴിയുന്ന വിചിത്രമായ അഭിപ്രായപ്രകടനമാണത്.” റാണാ പിറുപിറുക്കുന്ന സ്വരത്തില്‍ സ്വയം മൊഴിഞ്ഞു. “ പക്ഷേ മരണവുമായി തര്‍ക്കി‍ക്കുന്നതില്‍ ഒരു കാര്യവുമില്ല.”

“ ഉം....നിന്റെ സമയമടുത്തു.” അക്‍ബര്‍ അമര്‍ന്നിരുന്നു. “ പോകുന്നതിനു മുന്‍പ് സത്യസന്ധമായി പറയുക, ശവക്കച്ചയില്‍ പൊതിയുമ്പോള്‍ ഏതു തരത്തിലുള്ള സ്വര്‍ഗമാണ് നീ കണ്ടെത്താമെന്നു പ്രതീക്ഷിക്കുന്നത്?” റാണ, മുറിഞ്ഞ് ചോരയൊട്ടി വികൃതമായ മുഖമുയര്‍ത്തി ചക്രവര്‍ത്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. “സ്വര്‍ഗത്തില്‍ ആരാധനയും തര്‍ക്കവും അര്‍ത്ഥമാക്കുന്നത് ഒരേ കാര്യം തന്നെയാണ്”. റാണയുടെ ശബ്ദം ഉറച്ചു. “ ദൈവം ക്രൂരനായ ഒരു പ്രഭുവല്ല. ഈശ്വരസന്നിധിയില്‍ ഉച്ചരിക്കുന്ന ഏതു ശബ്ദവും സ്വതന്ത്രമാണ്. അതു തന്നെയാണ് അവിടത്തെ ആരാധനയും.”

അക്‍ബര്‍ അസ്വസ്ഥനായി. മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് ചുടുചോരയുടെ യുവത്വമാവുമ്പോള്‍ അതു സ്വാഭാവികമാണ്. പക്ഷേ സ്വാസ്ഥ്യരാഹിത്യത്തിനുമപ്പുറം, റാണയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എവിടെയോ ചെന്നു തൊട്ടു. “നിനക്കൊരു സ്മാരകമന്ദിരം ഈ ഭൂമിയില്‍ കെട്ടിയുയര്‍ത്തുമെന്ന് നാം ഉറപ്പു തരുന്നു”. ചക്രവര്‍ത്തി പറഞ്ഞു. എന്നിട്ട് ‘അല്ലാഹു അക്‍ബര്‍’ .....‘ദൈവം വലിയവനാണ്‘ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ധീരതയും, ബുദ്ധിശാലിത്തവും അഹങ്കാരവും നിറഞ്ഞതു കൊണ്ട് ഉപയോഗശൂന്യമായ റാണയുടെ തല വെട്ടിയെറിഞ്ഞു.

റാണയെ കൊന്ന് നാഴികകള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയുടെ ചിരപരിചിതനായ ഭൂതം വന്ന് ചക്രവര്‍ത്തിയെ ആവേശിച്ചു. തുല്യനിലയില്‍ കയറി നിന്ന് ഒരുത്തന്‍ അങ്ങനെ സംസാരിക്കുന്നത്, അദ്ദേഹത്തെ വല്ലാതെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. അതു തെറ്റാണ്. അതറിയാം. രാജാവിന്റെ കോപം എപ്പോഴും ഒരു തെറ്റാണ്. കോപിഷ്ടനായ രാജാവ് അബദ്ധങ്ങള്‍ മാത്രം ചെയ്തുകൂട്ടുന്ന ദൈവത്തെപ്പൊലെയാണ്. മറ്റൊരു പൊരുത്തക്കേടു കൂടി ഇവിടെയുണ്ട്. അദ്ദേഹം പ്രാകൃതനായ ഒരു തത്ത്വചിന്തകനും കരയുന്ന കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നവനും ആണെന്നതുപോലെ പൊങ്ങച്ചങ്ങളിലും പഞ്ചാരവാക്കുകളിലും വല്ലാതെ അഭിരമിക്കുന്ന താന്‍പോരിമക്കാരനുമാണ്. എന്നിട്ടും ഇപ്പോള്‍ താന്‍ നില്‍ക്കുന്നിടം വിട്ട് മറ്റൊരു ലോകത്തിലേയ്ക്ക് പോകണമെന്ന് ഒരിക്കലുംആഗ്രഹിക്കാതിരിക്കുന്നവനുമാണ്. അവിടെ മാത്രമാണ് തനിക്കു തുല്യനായ ഒരുവനെ അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിയുക. അവനെ മാത്രമാണ് തന്റെ സഹോദരനായി അദ്ദേഹത്തിനു പരിഗണിക്കാന്‍ കഴിയുക. അവനോട് അദ്ദേഹത്തിനു സ്വച്ഛന്ദമായി സംസാരിക്കാം, അവനെ പഠിപ്പിക്കാം, അവനില്‍ നിന്ന് ചിലതെല്ലാം പഠിക്കാം. സന്തോഷങ്ങള്‍ പങ്കിടാം. തുല്യനിലയിലുള്ളവരോട് സംസാരിച്ചിരിക്കുന്നതിന്റെ ആഹ്ലാദങ്ങള്‍ക്കായി വിജയങ്ങളുടെ താത്കാലിക സന്തോഷങ്ങള്‍ ഉപേക്ഷിക്കാം. പക്ഷേ അങ്ങനെയൊരു ലോകമുണ്ടോ? ഏതു നിരത്തിലൂടെയാണ് അങ്ങോട്ട് പോകേണ്ടത്? തനിക്ക് സമാനനായൊരു മനുഷ്യന്‍ ഈ ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ? അതോ അയാളെയാണോ താനിപ്പോള്‍ കൊന്നു തള്ളിയത്? മീശക്കാരനായ റാണയെപ്പോലെ ഈ ലോകത്ത് അയാള്‍ മാത്രമേയുണ്ടായിന്നുള്ളോ? സ്നേഹിക്കേണ്ടിയിരുന്ന ഒരു മനുഷ്യനെയാണോ താന്‍ ഇപ്പോള്‍ ഇല്ലാതാക്കിയത്......? ചിന്തകള്‍ ഇത്രത്തോളമായപ്പോള്‍ കണ്ണീര്‍ നിറഞ്ഞ് ചക്രവര്‍ത്തിയുടെ കാഴ്ച മങ്ങി.

ആഗ്രഹിക്കുന്ന വ്യക്തിയായി പരിണമിക്കുന്നതെങ്ങനെ? മഹാനായ അക്‍ബര്‍. ‘അക്‍ബര്‍ എന്ന മഹാന്‍ ‍!’ കൊള്ളാം. പക്ഷേ എങ്ങനെ?

- സല്‍മാന്‍ റഷ്ദി

3 comments:

ജയരാജന്‍ said...

നാല് ഭാഗവും ഒറ്റ ഇരിപ്പിന് വായിച്ചുതീർത്തു. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദി, വെള്ളെഴുത്ത്!

Visala Manaskan said...

വെരി നൈസ് - 4

---

ഹ്മ്..അപ്പോള്‍ അക്ബര്‍ മനസമാധാനം ഇല്ലാത്തവനായിരുന്നു. ഫെയില്‍. ;)

ഈ മനസ്സമാധാന നഷ്ടം കൊണ്ടാണ് നമ്മിലെ അക്ബറിനോട് നമ്മള്‍ പലപ്പോഴും ‘അടങ്ങ് വേലായുധാ..’എന്ന് പറയുന്നത്.

വെട്ടിപ്പൊളിച്ച് വെട്ടിപ്പിടിച്ചിട്ട്, സമ്മാതാനം ഇല്ലെങ്ങെ പോയില്ലേ?

Thulika said...

മാഷാ അളളാ,very good .truly

speaking എനിക്ക് അസൂയ

സഹിക്കാന്‍ പററുന്നില്ല. മാഷേ! വെറുതെ! .EXCELLENT

AND BRILLIANT.