May 3, 2009

ആണ്മലയാളവും ഭാഗ്യദേവതമാരും




‘ഭാഗ്യദേവത’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടത്, കാലിക മലയാളസിനിമ സ്ത്രീപ്രശ്നങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുപോവുകയാണെന്നാണ്. താരങ്ങളുടെ ഉപഗ്രഹങ്ങളായി വീട്ടിലും ഇറയത്തും ചുറ്റിത്തിരിയാനാണ് പ്രതിഭയുള്ള നടികളുടെ പോലും വിധി, ഈ ഭൂമിമലയാളത്തില്‍. ‘അച്ചുവിന്റെ അമ്മ ’മുതലിങ്ങോട്ട് (കൃത്യമായി പറഞ്ഞാല്‍ ശ്രീ ബാലാ കെ മേനോന്‍ സംവിധാനസഹായിയായി അന്തിക്കാടിനോടൊപ്പം കൂടിയതു മുതല്‍) കേരളത്തിലെ മദ്ധ്യവര്‍ത്തിസമൂഹം പ്രധാനമായി കാണുന്ന സ്ത്രീപ്രശ്നങ്ങളെ സമദൂരസിദ്ധാന്തപരമായ സഹാനുഭൂതിയോടെ നോക്കിക്കാണാന്‍ അന്തിക്കാട് നിശ്ചയിക്കുന്ന ക്യാമറാ ആംഗിളുകള്‍ കവിഞ്ഞൊരു ഉത്സാഹം കാണിക്കുന്നുണ്ട്. ‘സമദൂരം’ എന്നു മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ലിംഗവിവേചനപരമായ കടുത്ത നിലപാടുകള്‍ അന്തിക്കാടു സിനിമയുടെ ലക്ഷ്യമല്ല. ചില പുരോഗമന സിനിമകള്‍ തലങ്ങും വിലങ്ങും എടുത്ത് പെരുമാറുന്ന രീതിയില്‍ ആണുങ്ങള്‍ കടുത്ത കാമപ്രാന്തന്മാരും മര്‍ദ്ദനോപകരണങ്ങളും കൊള്ളരുതാത്തവന്മാരും ഒന്നുമല്ല അവിടെ. ചില ഉപദേശങ്ങള്‍ക്കോ, തിരുത്തലുകള്‍ക്കോ നേരെയാക്കാന്‍ കഴിയുന്ന ആണ്‍ ഉദാസീനതകളും ഉത്തരവാദിത്വരാഹിത്യങ്ങളും എടുത്തുച്ചാട്ടങ്ങളും മാത്രമാണ് ഇടത്തരം വീടിനുള്ളിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞ് സത്യന്റെ ക്യാമറ ഒപ്പിയെടുക്കാന്‍ ആഗ്രഹിക്കുന്ന ദൃശ്യങ്ങള്‍. ‘ഒരു കിലോ അരിയുടെ വിലയെത്രയെന്ന’ ‘വിനോദയാത്ര’യിലെ കാമുകിയുടെ കാമുകനുനേര്‍ക്കുള്ള ചോദ്യം പോലെ അത്രമേല്‍ ലളിതമാണ് കാര്യങ്ങള്‍.

സ്ത്രീതന്നെയാണ് ധനം എന്ന ആശയത്തെയാണ് താന്‍ പുതിയ സിനിമയായ ‘ഭാഗ്യദേവത’യിലൂടെ മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചതെന്നാണ് സംവിധായകന്‍ തന്നെ നേരിട്ട് പറയുന്നത്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണ് സിനിമ എന്നര്‍ത്ഥം. സ്ത്രീധനം വിഷയമാക്കിയ പല പഴയ മലയാള സിനിമകളിലെയും ആദര്‍ശവതിയായ നായികയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു ചിത്രമാണ് ഭാഗ്യദേവതയും. കനികയുടെ ‘ഡെയ്സി’ സ്വഭാവശുദ്ധികൊണ്ടും ഒതുക്കം കൊണ്ടും ദൈവഭയം കൊണ്ടും കുടുംബസ്നേഹം കൊണ്ടും ത്യാഗസമ്പന്നതകൊണ്ടും മറ്റും മറ്റും ഒരു പരുന്തും പറക്കാത്ത വിലപിടിപ്പുള്ള ‘സ്ത്രീധനം’ തന്നെയാണ് ഏതു കുടുംബത്തിനും, ഏതു നിലയ്ക്കും. (ഇങ്ങനെയുണ്ടോ ഒരു പെണ്‍കുട്ടി?) പോരാത്തതിന് സിനിമയുടെ അവസാനം കൂട്ടുകാരന്‍ നരേന്‍ വാക്കാല്‍ ഇക്കാര്യം പ്രസ്താവിക്കുന്നുമുണ്ട്. പക്ഷേ അഞ്ചുലക്ഷത്തിന്റെ സ്ത്രീധനം മോഹിച്ച് കുരുത്തോലപ്പൊടിപ്പോലത്തെ പെണ്ണിനെ കെട്ടുകയും പണം കിട്ടാത്തതുകൊണ്ട്, ഭാര്യാപിതാവ് അവധി പറഞ്ഞ മൂന്നുമാസം ഒരു മുറിയില്‍ കിടക്കുന്നു എങ്കിലും ‘ദാമ്പത്യജീവിതം’ വേണ്ടെന്നു വയ്ക്കുകയും അതുകഴിഞ്ഞും പണം കിട്ടില്ലെന്നു വന്നപ്പോള്‍ അവളെ വീട്ടില്‍ കൊണ്ടാക്കുകയും പണത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും അവളെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന ബെന്നി കാലാന്തരത്തില്‍ ഏതെങ്കിലും തരത്തില്‍ മാറിയെന്നു വിശ്വസിക്കാന്‍ സിനിമയില്‍ തെളിവൊന്നുമില്ല. അയാള്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അയാള്‍ക്കുണ്ടായതായി പറയപ്പെടുന്ന മാനസിക പരിവര്‍ത്തനം പോലും സഹോദരിയുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണ്ണവും പണവും ഇല്ലാതെ വന്നതിന്റെ സംഘര്‍ഷമാണ്. അതാണ് ‘ഉത്തമയായ’ ഭാര്യ തനിക്കു കിട്ടിയ ലോട്ടറി പണം കൊണ്ട് പരിഹരിച്ചു കൊടുത്തത്. പത്തുലക്ഷം രൂപയും 55 പവനും കൊണ്ട്. അതായത് ബെന്നി ആവശ്യപ്പെട്ടത്തിന്റെ ഇരട്ടിയുമായാണ് അവള്‍ മടങ്ങി വന്നത് എന്നര്‍ത്ഥം. ഭര്‍ത്താവിനെ പിരിഞ്ഞശേഷം അവള്‍ക്കു സര്‍ക്കാര്‍ ജോലി കിട്ടുന്നുണ്ട്. അതിനും പുറമേയാണ് രണ്ടു കോടിയുടെ ലോട്ടറി. പണം മാത്രമാണ് ജീവിതം എന്നു വിശ്വസിക്കുന്ന ഒരു ഭര്‍ത്താവിന് പ്രിയപ്പെട്ടവളാകാന്‍ വേണ്ടി മാത്രമുള്ളതാണ് അവള്‍ക്ക് ലഭിച്ച ഈ സാമ്പത്തിക നേട്ടങ്ങളെല്ലാം എന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്.

ആ നിലയ്ക്ക് ഡെയ്സി എന്ന കഥാപാത്രത്തെ ഒന്ന് അടുത്ത് അറിയേണ്ടതുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം -അവരെല്ലാം സ്ത്രീകളാണ്- കുറഞ്ഞദിവസം കൊണ്ട് ഡെയ്സി പ്രിയപ്പെട്ടവളാകുന്നത് അവളില്‍ കുടിയിരിക്കുന്ന പലതരം ഗുണങ്ങള്‍ കൊണ്ടാണ്. വല്യമ്മച്ചിയെയെ ശുശ്രൂഷകൊണ്ടും അമ്മായിയമ്മയെ അദ്ധ്വാനം കൊണ്ടും പ്രണയം കൊണ്ട് എപ്പോഴും ഇളകിപ്പോകുന്ന തരളിതയായ അനിയത്തിയെ ഉപദേശം കൊണ്ടുമാണ് അവള്‍ സ്വന്തമാക്കുന്നത്. ഇളയ സഹോദരിയെ ഗൃഹപാഠങ്ങള്‍ ചെയ്യുന്നതില്‍ സഹായിച്ചുകൊണ്ടും. ആദ്യശമ്പളം കിട്ടിയപ്പോള്‍ അമ്മായിയമ്മയ്ക്കു കമ്മല്‍ വാങ്ങാനാണ് അവള്‍ ശ്രദ്ധിച്ചത്, അതും ഭര്‍ത്താവ് സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിരിക്കുന്ന സമയത്ത്. ഇടവേളയ്ക്കടുത്ത സമയത്ത് ബാങ്ക് മാനേജരായി കുട്ടനാട്ടില്‍ വരുന്ന നരേന്‍ മുന്‍പ് അവളെ കല്യാണം ആലോചിച്ചിരുന്നതിനെപ്പറ്റി ഒരു പരാമര്‍ശമുണ്ട്. അങ്ങനെയെങ്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ പ്രണയം പോലും വേണ്ടെന്നു വച്ച ഒരു ചരിത്രം, ഡെയ്സിയ്ക്ക് അവകാശപ്പെടാം. അവളുടെ ഈയൊരു ആദര്‍ശാത്മക പശ്ചാത്തലം തുഞ്ചത്തെത്തുന്നത്, നമ്മുടെ സാമ്പ്രദായികരീതിയനുസരിച്ച് അവള്‍ ഭര്‍ത്താവിനു കൂടി പ്രിയപ്പെട്ടവളാകുമ്പോഴാണ്. സമയത്തിനു പറഞ്ഞു വച്ച സ്ത്രീധനം കൊടുക്കാന്‍ കഴിയാതിരുന്നവള്‍- ‘കുറ്റം’ ചെയ്തത് അവളുടെ പപ്പയാണെങ്കില്‍ പോലും- എങ്ങനെ തരണം ചെയ്യുന്നു എന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. കാവ്യനീതി അനുസരിച്ച് ഗുണവതിയായ നായികയ്ക്കു യോജിച്ച നായകനെന്ന സങ്കല്പം പോലും സിനിമ കൈയൊഴിഞ്ഞിരിക്കുകയാണ് എന്നു പറയാം. ജയറാം എന്ന നടന്‍ സ്വരൂപിച്ചെടുത്തിരിക്കുന്ന ഇമേജിലെ ‘അയ്യോപാവം’ എന്ന കല്പനയല്ലാതെ ബെന്നി എന്ന മനുഷ്യനില്‍ ഡെയ്സിക്ക് അനുഗുണമായി എടുത്തുപറയാന്‍ എന്താണുള്ളത്? നല്ല ജോലിയില്ല, സ്വഭാവമഹിമ തീരെയില്ല, ഇളക്കവും എടുത്തുച്ചാട്ടവും മുന്‍‌കോപവും ചെറിയ തോതില്‍ ബുദ്ധിമാന്ദ്യവും ഉണ്ട് ( ഭാര്യവീട്ടിനു സമീപം നിന്ന് ഹൃദയാഘാതം അഭിനയിക്കുന്നതാണ് അയാളുടെ മന്ദബുദ്ധിത്തനത്തിനുള്ള ഒരു പ്രകടമായ ഉദാഹരണം. മാതൃകകള്‍ മറ്റനേകം സിനിമയില്‍ സുലഭം) ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്. (കുടുംബത്തിനുള്ളില്‍, അടുത്ത ബന്ധുക്കളില്‍ നിന്ന് ലൈംഗിക പീഡനം നടക്കുന്നു എന്നതാണ് കേരളത്തിലെ വര്‍ത്തമാനകാലസ്ഥിതി. ജനപ്രിയസിനിമകളിലാവട്ടെ, ലൈംഗികതയുടെ അഭാവം പ്രതികാര/ശിക്ഷണ നടപടികളുടെഭാഗമാണ്. ‘മാടമ്പി’യില്‍ അനുജന്റെ ദാമ്പത്യബന്ധത്തിന് ഇടങ്കോലിടുന്ന ചേട്ടനെ നോക്കുക) എല്ലാത്തിനും മകുടം ചൂടുന്ന രീതിയില്‍ പണത്തോടുള്ള ആര്‍ത്തിയും സ്വാര്‍ത്ഥതയും.( സ്ത്രീധനകാര്യം കേള്‍ക്കുന്ന മാത്രയില്‍ അനിയത്തിയുടെ കാര്യം പോലും ആലോചിക്കാതെയാണ് കുടുംബനാഥനും മൂത്തവനുമായ അയാള്‍ വിവാഹത്തിനു തയ്യാറാവുന്നത്.) ഇങ്ങനെയുള്ള ഒരാള്‍ക്ക് പ്രിയപ്പെട്ടവളാവാന്‍ വേണ്ടി മാത്രമാണ് ചിത്രത്തില്‍ അവള്‍ക്ക് ലോട്ടറി കിട്ടുന്നത് എന്നു വരുന്നത് ഒന്നാലോചിച്ചാല്‍ ശുഭാന്തമല്ല, മറിച്ച് ദുരന്തമാണ്.

സാമ്പത്തികസ്വാതന്ത്ര്യമാണ്, യഥാര്‍ത്ഥസ്വാതന്ത്ര്യവും ആത്മാഭിമാനവും ആത്മവിശ്വാസവും സ്ത്രീയ്ക്കു നല്‍കുന്നതെന്ന സത്യത്തെ വളച്ചുകെട്ടി അതെല്ലാം പുരുഷന്റെ, കൃത്യമായി പറഞ്ഞാല്‍ ഭര്‍ത്താവിന്റെ പ്രിയത്വം നേടാനുള്ള ഉപാധിമാത്രമാക്കി ചുരുക്കിക്കെട്ടുന്നിടത്താണ് ‘ഭാഗ്യദേവത’ പിന്നിലേയ്ക്ക് നടക്കുന്നത്. സിനിമയുടെ അവസാനം കാണുന്ന ‘ഇനിയെന്നും ഉത്സവമല്ലേ’ എന്ന അയാളുടെ ഭരതവാക്യത്തില്‍ ആര്‍ത്തിമുഴുവനും ഖനീഭവിച്ചു കിടക്കുന്നുണ്ട്. (ശ്രദ്ധിക്കണം ഉത്സവവും അയാള്‍ക്കാണ്.. അവള്‍ക്ക്..?) സ്ത്രീപ്രശ്നമാണ് അവതരിപ്പിക്കുന്നത് എന്നു പറഞ്ഞ സത്യന്‍ അന്തിക്കാട് സത്യത്തില്‍ അവതരിപ്പിക്കുന്നത് പുരുഷന്റെ പ്രശ്നമാണ്. വിയര്‍ക്കാതെ പണമുണ്ടാക്കാനുള്ള മാനസികമായ അലച്ചിലും സുഖത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളുമാണ് ഇന്ന് ശരാശരി മലയാളിപൌരുഷങ്ങളുടെ ഉപരിതലജീവിതത്തെയും സാമാന്യബോധത്തെയും മുഖരമാക്കിക്കൊണ്ടിരിക്കുന്നത്. ഈ ചട്ടക്കൂട്ടിലേയ്ക്ക് നിഷേധം കൂടാതെ ഒടിച്ചു മടക്കാന്‍ നിന്നുകൊടുക്കുന്ന വഴക്കമുള്ള പെണ്‍സത്ത തീര്‍ച്ചയായും ഓരോ പുരുഷന്റെയും ‘ഭാഗ്യദേവത’ തന്നെയായിരിക്കും. സംശയമില്ല. ഭാഗ്യദേവത...... പക്ഷേ മറ്റുള്ളവര്‍ക്ക്.. ...

അപ്പോള്‍ പത്തുഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ‘കുടുംബം ഒരു സ്വര്‍ഗം... ഭാര്യ ഒരു ദേവത’..കാലഘട്ടത്തില്‍ നിന്ന് മലയാള സിനിമ എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ട്? പോട്ടേ, നമ്മുടെ സമൂഹമോ?

മറ്റൊന്നുകൂടി, ഒപ്പം ഇറങ്ങിയ ടി വി ചന്ദ്രന്റെ ‘ഭൂമിമലയാളവുമായി’ ചില താരതമ്യത്തിന് ഈ ചിത്രം വഴിയൊരുക്കുന്നുണ്ട്. അതു വഴിയേ...

അനു:
ബജാജ് ആലിയന്‍സിന്റെ പുതിയ പരസ്യത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്താണെന്ന് വശ്യരായ സ്ത്രീ മോഡലുകളുടെ പശ്ചാത്തലത്തില്‍ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. അവളുടെ അഴക്, ആകൃതി, കണ്ണുകള്‍ എന്നിങ്ങനെ പല ഉത്തരങ്ങള്‍ക്കു ശേഷം കൈയടികളുടെ അകമ്പടിയോടെ വരുന്നു റാമ്പില്‍ നിന്നും ശരിയായ ഉത്തരം. പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും കോര്‍പ്പറേറ്റ് കമ്പനിയുടെ പരസ്യം തന്നെ പറയുന്നു. മുതലാളിത്തത്തിനും മനസ്സിലായി എന്താണ് യഥാര്‍ത്ഥ സ്ത്രീപ്രശ്നമെന്ന്....

19 comments:

എതിരന്‍ കതിരവന്‍ said...

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ സ്വൽ‌പ്പം വ്യത്യസ്തമായ നായികയെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചിട്ടുണ്ട്. “എന്ന്പ്പോലെയിരിക്കുന്നവളെ വേണം നിങ്ങൾ കല്യാണം കഴിക്കാൻ” എന്നു അവൾ ഒരിക്കൽ പറഞ്ഞതു കേട്ടു അതിൽ വീണു പോകുന്ന നായകൻ. അയാളൂടെ മുതുകത്തു ചവിട്ടിക്കയറിയാണ് അവൾ ഒരിക്കൽ എലെവേറ്ററിൽ നിന്നും പുറത്തേക്കു ചാടുന്നത്. താലി കെട്ടിയതുകൊണ്ട് അയാളെ ഭർത്താവായി സ്വീകരിക്കുന്നുമില്ല അവൾ.പക്ഷെ അവസാനം പരമ്പരാഗതസിനിമയ്ക്ക് ദയനീയമായി അടിയറവ് പറയുന്നു ശ്രീ അന്തിക്കാട്.

“കൊച്ചു കൊച്ചു സന്തോഷങ്ങളി’ലും കല്യാണത്തിനു ശേഷം സധൈര്യം സ്വന്തം ജീവനവൃത്തി തേടുന്നവളെ മര്യാദപഠിപ്പിച്ചിട്ടെ സംവിധായകൻ അടങ്ങിയുള്ളു. സ്ത്രീസ്വാതന്ത്ര്യം ഉദാത്തമായി ചിത്രീകരിച്ചിട്ട് പിന്നീട് നായകന്റെ വീക്ഷണങ്ങളുടെ കുടക്കീഴിൽ കയറുന്നവൾ.

‘ഭാഗ്യദേവത’ എന്ന പേരിൽത്തന്നെ ഈ ദുസ്സൂചന അടങ്ങിയിരിക്കുന്നു. പണമില്ലെങ്കിൽ ലോട്ടറി അടിച്ചെങ്കിലും അതുണ്ടാക്കി നായകനെ തൃപ്തിപ്പെടുത്തുന്നവൾ അതുകൊണ്ടു തന്നെ ഭാഗ്യം സിദ്ധിച്ചവളായിത്തീരുന്നു.

അച്ചുവിന്റെ അമ്മ അച്ചുവിന്റെ അമ്മ അല്ലെന്ന് പറഞ്ഞ അന്തിക്കാടിനു ഒരു ചെറിയ പൂച്ചെണ്ട് കൊടുക്കേണ്ടതാണ്. പ്രത്യേകിച്ചും ഉദയനാണു താരം എന്നു പറയാൻ ഉണ്ടാക്കിയ സിനിമ ഉദയനല്ല താരം എന്നു വരുത്തിത്തീർത്ത സമയത്ത്.

Haree said...

ഡെയ്സി ബെന്നിയെ ഉപേക്ഷിക്കുന്നതായിരുന്നു സിനിമയോട് ചേര്‍ന്നു പോവുന്നത്. ഒന്നും മിണ്ടുവാന്‍ ചെയ്യുവാനാവാതെ ഒതുക്കപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്, അത് അവള്‍ ഗുണവതിയായതുകൊണ്ടല്ല, ചെയ്യുവാന്‍ കഴിവ്/സാഹചര്യം ഇല്ലാത്തതിനാലാണ്. ഭര്‍ത്താവുപേക്ഷിച്ച/ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീകളെ സമൂഹം എങ്ങിനെയാണ് കാണുന്നതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! അതും ഇങ്ങിനെയൊക്കെയാണെങ്കിലും എല്ലാം ക്ഷമിച്ചു മുന്നോട്ടുപോകുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകമായിരിക്കണം. ഇവിടെ സ്ത്രീ സാമ്പത്തികസ്വാതന്ത്ര്യം നേടിയിട്ടുപോലും കഥയ്ക്കൊരു മാറ്റമുണ്ടാവുന്നില്ലല്ലോ!

“...ഭാര്യയെ ശിക്ഷിക്കുന്നതിനു വേണ്ടി അയാള്‍ ഒഴിവാക്കുന്നത് ലൈംഗിക ബന്ധമാണ്.” - ശിക്ഷ പുള്ളി തന്നെയാണ് അനുഭവിക്കുന്നത് എന്നും സിനിമ കാണിക്കുന്നുണ്ട്. :-)

“പണം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതെന്നും അതാണ് അവള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുക്കുന്നതെന്നും...” - ഇതില്‍ സത്യമില്ല എന്നുണ്ടോ? മുതലാളിത്തത്തിന് ഇപ്പോഴാണ് ഇത് മനസിലാവുന്നതെന്നോ?
--

Calvin H said...

യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലെ തന്റേടമുള്ള പെണ്‍കുട്ടി അവസാനം പൈങ്കിളി ലൈനില്‍ ഞരമ്പ് മുറിക്കുന്നു... ഹൊ...
പിന്നെ ഒരുമിച്ച് ഒരു പെണ്‍കുട്ടിയുടെ കൂടെ താമസിക്കാന്‍ മാത്രം മാനസിക ഔന്നത്യമുണ്ടായിരുന്ന നായകന്‍ പിന്നീട് വിവാഹശേഷം കാണിച്ചു കൂട്ടുന്ന വഷളത്തരങ്ങളും അവിശ്വസനീയം....

കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ എതിരന്‍ ജീ പറഞ്ഞ അതേ അഭിപ്രായം തന്നെ

അച്ചുവിന്റെ അമ്മ മുതല്‍ക്കിങ്ങോട്ട് സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ എല്ലാം പ്രതിലോമകരമായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം കൗമാരക്കാര്‍ പ്രണയിക്കുന്നതാണ് എന്നു തോന്നും

എണ്‍പതുകളീയും തൊണ്ണൂറുകളിലെയും സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഒക്കെ പ്രണയം ഒരു വിപ്ലവമായിരുന്നു. ഒളിച്ചോടി വിവാഹിതരാവുന്നത് സാധാരണവും, ഒളിച്ചോടിയിട്ട് വിവാഹം കഴിക്കാന്‍ സാധിക്കതിരുന്നത് ട്രാജഡിയും ( മഴവില്‍ക്കാവടി), ആയിരുന്ന അന്തിക്കാട് ചിത്രങ്ങളുടെ സ്വഭാവം, അദ്ദേഹം ഒരു പിതാവാകുന്നതോട് കൂടെ മുച്ചൂടും മാറുകയാണ്‌. കൗമാരപ്രണയം എന്നത് എന്തോ മഹാപാതകം ആണെന്നു തോന്നും അദ്ദേഹത്തിന്റെ പോസ്റ്റ് രണ്ടായിരം സിനിമകള്‍ കണ്ടാല്‍.

സെറീന said...

ഭാഗ്യദേവത ഞാന്‍ കണ്ടിട്ടില്ല, ഭൂമിമലയാളവും.
വായിച്ചറിഞ്ഞിടത്തോളം എല്ലാ സത്യന്‍ അന്തിക്കാട്‌
സിനിമയും പോലെ ഒരു സിനിമ. പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് വാസ്തവമെങ്കിലും ആണ്മലയാളം എന്ന വ്യാപകമായ
അര്‍ത്ഥമുള്ള ഒരു പ്രയോഗത്തെ ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയോട് ചേര്‍ത്ത് വെച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നി.സത്യന്‍ അന്തിക്കാട്‌
സ്ത്രീ പക്ഷത്തു നിന്നുകൊണ്ട്‌ തന്‍റെ സിനിമകളിലൂടെ പറയുന്ന പ്രശ്നങ്ങളെല്ലാം തന്നെ,
മുറിവില്‍ ഒന്ന് ഊതി കൊടുക്കുന്ന പോലെ നിരുപദ്രവവും(?) നിഷ്കളങ്കവുമായ ഒരു ഇടപെടല്‍ മാത്രമാണ്.

സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീയ്ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നല്‍കുന്നതെന്നത് മുതലാളിത്തം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അതാണ്‌ വാസ്തവം. (പരസ്യത്തിന്‍റെ രാഷ്ട്രീയം മറ്റൊന്നാണെങ്കിലും)
മലയാള സിനിമയില്‍, എന്‍റെ വളരെ പരിമിതമായ കാഴ്ചയില്‍ ആണ്‍ ലോകത്തെ കുറിച്ച് സന്ദേഹങ്ങളില്ലാതെ ജീവിച്ച നായികമാരെ ഞാന്‍
കണ്ടത് പത്മരാജന്‍റെ സിനിമകളില്‍ മാത്രമാണ്. സ്ത്രീ പക്ഷ രചനകള്‍ എന്ന് വാഴ്ത്തപെട്ട പല രചനകളും രണ്ടാം വായനയില്‍ അതങ്ങനെ അല്ല എന്ന് ബോധ്യപെടുത്തുന്നു.(ഉദാ :സിതാരയുടെ അഗ്നി എന്ന കഥ)
സാഹിത്യത്തിലും സിനിമയിലും മാത്രമല്ല പ്രണയത്തില്‍, രതിയില്‍,സൌഹൃദത്തില്‍, കുഞ്ഞുങ്ങളില്‍ പോലും നിത്യവും കാണുന്നു ആണ്മ ലയാളതിന്റെ
കൊടിയടയാളം..

Jayakumar N said...

സത്യന്‍ അന്തിക്കാട് അന്നോളമിന്നോളമെടുത്തിട്ടുള്ള സിനിമകള്‍ ഒരു മായക്കണ്ണാടി മാത്രമാണ്.ഞാനെടുക്കുന്ന സിനിമകളാണ്
സ്ത്രീ പക്ഷ സിനിമകളെന്ന് നല്ലൊരു മാര്‍കറ്റിങ്ങ് വിദഗ്ദനെപ്പോലെ മാധ്യമങ്ങളിലൂടെയുമ്, പരസ്യങ്ങളിലൂടേയും ജനങ്ങളിലെത്തിച്ച ഒരു മികച്ച പി ആര്‍ ഓ.

ഓരോ സ്ത്രീ കഥാപാത്രങ്ങളും സിനിമയുടെ അവസാനം പുരുഷന്റെ മേല്‍ക്കോയ്ക്ക് അടിമപ്പെടുന്നതും അതാണ് ഒരു സ്തീയുടെ നന്മയ്ക്കുമ്, കുടുംബത്തിനും നല്ലതുമെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വ്യായാമം മാത്രമാണ് സത്യന്‍ സിനിമകള്‍

99 ല്‍ ഇറങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന സിനിമ വിജയിച്ച ശേഷമാവണം ഒരേ അച്ചില്‍ സിനിമകള്‍ വാര്‍ ത്തെടുക്കാന്‍ സത്യന്‍ തുടങ്ങിയത്. ലോഹിത ദാസ് എഴുതിയ ആ തിരക്കഥയുടെ മൌള്‍ ഡില്‍ ആണ്‍ പിന്നീട് സത്യന്‍ " സ്വന്തമായി" എഴുതിയ ഓരോ തിരക്കഥയും . സശ്രദ്ധമായി ഈ സിനിമകളൊക്കെയും കണ്ടാല്‍ അത് മനസിലാക്കാന്‍ എളുപ്പമാണ്

പക്ഷേ ഒന്നു സമ്മതിക്കാതെ വയ്യ. എന്തിനുമേതിനേയും കീറി മുറിക്കുന്ന മലയാളി ബുദ്ധിജീവികളെ, അവരുടെ ഭാര്യമാരെ, കുട്ടികളെ, അമ്മൂമ്മമാരെ തീയേറ്ററില്‍ കൊണ്ട് പോയി സിനിമ കാണിക്കാന്‍ നിര്ബന്ദ്ധിതരാക്കുന്ന സത്യന്റെ ടെക്നിക്കിനെ

prasanth kalathil said...

സത്യൻ അന്തിക്കാടിന്റെ പ്രധാനപ്രശ്നം തിരക്കഥ തന്നെയാണ്. നല്ല കഥ തിരക്കഥ സമം നല്ല സിനിമ എന്നതാണ് സത്യൻ. അല്ലെങ്കിൽ ആ സംവിധായകൻ ചീറ്റിപ്പോകാറേ ഉള്ളു. സിബി മലയിലിനെപ്പോലെ. ശ്രീനിവാസന്റെയൊ ലോഹിതദാസിന്റെയൊ തിരക്കഥകളുടെ ബലത്തിലല്ലാതെ സത്യന്റെ കൊള്ളാവുന്ന സിനിമകൾ കുറവാണ്.

സത്യൻ അന്തിക്കാട് എടുത്തണിഞ്ഞിരിക്കുന്ന ‘നല്ല സിനിമാക്കാരൻ’ മേലങ്കി എടുത്തുകളയേണ്ട സമയമായെന്ന് തോന്നുന്നു. അച്ചുവിന്റെ അമ്മയ്ക്ക് പൂച്ചെണ്ട് കൊടുക്കേണ്ടത് കഥാകാരനാണ് എതിരൻ‌ജീ, സത്യനല്ല. ജയറാമിന്റെ പല ‘രാജസേനൻ കഥാപാത്ര‘ങ്ങളുടെയും ഒരു എസ്റ്റൻഷൻ ആയിപ്പോവുന്നുണ്ട് സത്യന്റെ കഥാപാത്രങ്ങൾ. എല്ലാ ജയറാം കഥാപാത്രങ്ങളേയും പോലെ അവസാനം ന്യായീകരിക്കപ്പെടാ‍ൻ ഭാഗ്യമുള്ളവർ.

ശരിയ്ക്ക്, സത്യൻ അന്തിക്കാട് ഒരു ഉഡായ്പ്പ് ആണെന്ന് തോന്നാറുണ്ട്. വളരെ സെയ്ഫ് ആയി മാത്രം തോണിയിറക്കുന്നവൻ. കമൽ പുതുമുഖങ്ങളെവച്ച് പടമെടുക്കുന്നതിൽ കാണിക്കുന്ന റിസ്ക് പോലും എടുക്കാത്തവൻ. ഫാമിലി കഥകൾ മാത്രം എന്നൊരു സെയ്ഫ് ബാനർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്, പിന്നെ നല്ല കുറെ നാടൻ സന്ദർഭങ്ങളെയും തിരുകും.

ഓടോ: ജയറാം സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾ, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്നരീതിയിൽ ഒരു കാണലിന് സാധ്യതയില്ലെ ? :)

Unknown said...

'സ്ത്രീയാണു് ധനം!' എനിക്കു് കഴിയുന്നത്ര ധനികനാവണം. പറ്റുമെങ്കിൽ മറ്റാരേക്കാൾ കൂടുതലായി!

സാമ്പത്തികസ്വാതന്ത്ര്യമാണു് മനുഷ്യർക്കു് പൊതുവേ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്ന ഘടകം. എന്നെങ്കിലും അങ്ങനെ അല്ലാതിരുന്നിട്ടുണ്ടോ? സ്ത്രീകളുടെ കാര്യത്തിൽ എന്തിനു് മറ്റൊരു മാനദണ്ഡം? സമ്പത്തിന്റെ വില ഏറ്റവും നന്നായി മനസ്സിലാവുന്നതു് ദരിദ്രനായി മാറേണ്ടിവന്ന ധനികനായിരിക്കും. ജന്മനാ ദരിദ്രൻ ധനികന്റെ ജീവിതത്തെപ്പറ്റി എന്തറിയാൻ?

നിന്റെ ധനം എന്റേതാവുമ്പോൾ അതു് ന്യായമെന്നു് നിനക്കു് തോന്നാൻ നീ ദൈവത്തിലും ദൈവവിധിയിലും വിശ്വസിക്കണം. ദൈവവിധി നിനക്കു് അനുകൂലമാക്കാൻ നീ ചെയ്യുന്ന ശ്രമങ്ങളാണു് എന്റെ സാമ്പത്തികസ്രോതസ്സു്. അതിനായി എനിക്കു് നിന്നെ ഞാൻ നയിക്കുന്ന മതത്തിൽ പിടിച്ചുകെട്ടണം. സ്ത്രീയുടെയും പുരുഷന്റേയും തുല്യതയൊക്കെ ഞാൻ പ്രസംഗിക്കും. പക്ഷേ, ദൈവത്തിന്റെ ആരാധനാലയങ്ങളിൽ എന്നോടൊപ്പം നിന്നു് 'ബലി' അർപ്പിക്കാമെന്ന വ്യാമോഹമൊന്നും വെറുമൊരു പെണ്ണായ നിനക്കു് തത്കാലം വേണ്ട. (സ്ത്രീജനം ഒന്നടങ്കം പതിവുപോലെ 'ആമീൻ' ചൊല്ലി പിതാക്കളുടെ തിരുവായ്മൊഴി നിരുപാധികം അംഗീകരിക്കുന്നു. എന്നിട്ടു് സ്ത്രീകൾക്കു് സ്വാതന്ത്ര്യമില്ല എന്ന പരാതിയും!)

വിദ്യാഭ്യാസവും തൊഴിലും വഴി സാമ്പത്തികസ്വാതന്ത്ര്യവും, വ്യക്തിസ്വാതന്ത്ര്യവും, സമൂഹത്തിലെ സ്വന്തം സ്ഥാനവും മാനവുമൊക്കെ നേടേണ്ട ചുമതല സ്ത്രീകളുടേതാണു്. അവർക്കു് വേണമെങ്കിൽ വേണം, വേണ്ടെങ്കിൽ വേണ്ട, അത്രതന്നെ! പിന്നാക്കം നിൽക്കുന്ന മറ്റെല്ലാ സാമൂഹികവിഭാഗങ്ങളുടെ കാര്യവും അതുപോലെതന്നെ. 'സ്ത്രീവിമോചനം' എന്നു് മുക്രയിട്ടുകൊണ്ടു് നടക്കുന്നവരിൽ അധികപങ്കും സ്ത്രീകൾക്കു് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവരാണെന്നതു് ഒരു സത്യം മാത്രമാണു്. രോഗത്തിന്റെ കാരണം പഠിക്കാനോ ഉന്മൂലനം ചെയ്യാനോ ശ്രമിക്കാതെ രോഗപരിഹാരം സ്വപ്നം കാണുന്നവർ!

ഭാരതീയസമൂഹത്തെ, പ്രത്യേകിച്ചും യുവജനങ്ങളെ, സാംസ്കാരികമായി വ്യഭിചരിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച സിനിമാവ്യവസായം ഇന്നത്തെ സാമൂഹികപ്രശ്നങ്ങളുടെ പരിഹാരത്തിനു് എത്രത്തോളം സഹായകമാവാൻ കഴിയുമെന്ന കാര്യത്തിൽ എനിക്കു് എന്റേതായ സംശയങ്ങളുണ്ടു്. പക്ഷേ, അതു് ഇവിടത്തെ ചർച്ചകൾക്കു് ഒരു തടസ്സമാവണ്ട.

എതിരന്‍ കതിരവന്‍ said...

സെറീന:
ആൺലോകത്തെക്കുറിച്ച് സന്ദേഹങ്ങളില്ലാത്ത ഒരു നായിക മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.സേതുമാധവൻ സംവിധാനം ചെയ്ത ‘ഒരു പെണ്ണിന്റെ കഥ”യിൽ (ഷീല-സത്യൻ). തന്നെ നശിപ്പിച്ചവനെ തോൽ‌പ്പിക്കുന്ന നായിക. പക്ഷെ നായിക ചെറിയ തോൽവി സമ്മതിയ്ക്കുന്ന ഡയലോഗ് അവസാനം ചേർക്കേണ്ടി വന്നു എന്നും ഷീല അതിനെ എതിർത്തു എന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. സത്യനും അങ്ങനെ തോറ്റു കൊടുക്കാൻ തയാറായിരുന്നില്ലത്രെ.

പൊതുവ്യവസ്ഥകൾക്കു എതിരെ നിന്നവളാണ് കുട്ട്യേടത്തി (എം. ടി., പി. എൻ. മേനോൻ) പക്ഷെ അവൾ വിരൂപയും സ്വഭാവവിലക്ഷണമുള്ളവളുമാണ്. അവളുടെ ചെയ്തികൾക്ക് സാധൂകരണം ഇവയൊക്കെയാണെന്നു സാരം. ഇവൾ ജയിക്കുന്നില്ല. ആത്മഹത്യ തന്നെ ശരണം.

nandakumar said...

---(കൃത്യമായി പറഞ്ഞാല്‍ ശ്രീ ബാലാ കെ മേനോന്‍ സംവിധാനസഹായിയായി അന്തിക്കാടിനോടൊപ്പം കൂടിയതു മുതല്‍)---

ശ്രീബാലാ കെ മേനോന്‍ ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍‘ മുതലാണ് സത്യന്‍ അന്തിക്കാടീന്റെ അസിസ്റ്റന്റ് ഡയറക്റ്ററാകുന്നത്. (എന്നാണ് എന്റെ ഓര്‍മ്മ)

പ്രശാന്ത് കളത്തില്‍ പറഞ്ഞ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. ഒരു സെയ്ഫ് സ്പെയ്സ് ഉണ്ടാക്കിയെടുക്കുന്നതിലും അതു ചിതറാതെ കൊണ്ടു നടക്കുന്നതിലും സത്യന്‍ വല്ലാതെ പരിശ്രമിക്കുന്നുണ്ട്. സിനിമയുടെ കഥമുതല്‍ നിര്‍മ്മാണവും പബ്ലിസിറ്റിയും വരെ. ഒരു സെല്ഫ് പി ആര്‍ ഓ ആണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടൂമുണ്ട്. ‘നന്മ, നഷ്ടപ്പെട്ട മ്യൂല്യങ്ങള്‍, സാരോപദേശങ്ങള്‍’ തുടങ്ങി മലയാളി പേര്‍ത്തു പേര്‍ത്തും പറയുന്ന ഗൃഹാതുരത്വത്തിന്റെ തൊലിപ്പുറമേയുള്ള മാന്തലുകള്‍ തന്നെയാണ് സത്യന്റെ അവസാന ചിത്രങ്ങളിലേറെയും.

ഹന്‍ല്ലലത്ത് Hanllalath said...

കാമ്പുള്ള ലേഖനം..

സറീനയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു..

വെള്ളെഴുത്ത് said...

ഹരീ, ലൈംഗികബന്ധം വേണ്ടെന്നു വച്ചിട്ട് അയാള്‍ തന്നെ അനുഭവിക്കുന്ന ശിക്ഷ എന്തുമാതിരി ശിക്ഷയാണ്..? ഇതൊരു ആണ്‍ നോട്ടത്തിന്റെ പ്രശ്നമാണ്..സിനിമ അവസാനിക്കുന്നതുവരെയും ‘ബന്ധം’ ഉണ്ടാവുന്നില്ല. ആ നിലയ്ക്ക് ‘ദേവത’ എന്ന പദത്തിന് പ്രത്യേക അര്‍ത്ഥമുള്ളതായി വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. നമ്മുടെ സമ്പ്രദായമനുസരിച്ച് പരിശുദ്ധിയെന്നാല്‍ ഇങ്ങനെ ചിലതാണല്ലോ. ദേവതയ്ക്ക് പരിശുദ്ധിയും വേണമല്ലോ..‘മുതലാളിത്ത’ത്തിനു മനസ്സിലായ കാര്യം തമാശിച്ചതാണ്..അതു പിടി കിട്ടിയില്ലേ?
പിന്നെ ഒന്നുണ്ട് ഒപ്പരം പറഞ്ഞതുമായി ചേര്‍ത്തു പറയേണ്ട ഒന്ന്.. സിനിമ രസകരമാണ്. അവസാനം മാറ്റിയാല്‍ അതു ഭൂരിപക്ഷം എങ്ങനെ സ്വീകരിക്കും എന്നുള്ളത്. അതുകൊണ്ട് ‘തലനാരിഴകീറിയുള്ള’ ആലോചനകള്‍ സിനിമയെ മെച്ചപ്പെടുത്താനുള്ള ശ്രമമായല്ല, പകരം മലയാളിയുടെ ആസ്വാദനനിലവാരത്തിന്റെ തോതളക്കാനുള്ള സ്കെയിലുകളായാണ് കണക്കിലെടുക്കേണ്ടത്..രജനീകന്തിന്റെ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ കണ്ട് കൈയ്യടിച്ചിരുന്ന തമിഴനെ എങ്ങനെയൊക്കെ കളിയാക്കിയവരാണു നമ്മള്‍.എന്നിട്ട് നമ്മളിപ്പോള്‍ ഹെല്‍മറ്റു പോലെ ബുദ്ധിയൂരി താഴെ വച്ചിരുന്ന് കാണുന്ന സിനിമകളുടെ ആന്തരാര്‍ത്ഥം എന്താണ്? അങ്ങനെ ആലോചിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ? സി കെ, സിനിമ എന്നല്ല കലകളൊന്നും സാമൂഹികപ്രശ്നങ്ങള്‍ക്ക് എടുത്തടിച്ചുള്ള പരിഹാരമല്ല. പക്ഷേ അവ നിലവിലുള്ള സമൂഹത്തെ വിശകലനം ചെയ്യാനുള്ള ഉപകരണങ്ങളാണ്.ഭാഗ്യദേവത സ്വീകാര്യമാവുന്നതിന്റെ മനശ്ശാസ്ത്രം തീര്‍ച്ചയായും അതിലെ മൂലകങ്ങള്‍ നമ്മളില്‍ ഉണ്ടെന്നതു തന്നെയാണ്..അതെത്രത്തോളം പ്രതിലോമകരമാണെന്ന അന്വേഷണം പല തരത്തില്‍ നടക്കേണ്ടതാണെന്നേയുള്ളൂ.. സാമൂഹികമാറ്റത്തിനായി ഉപദേശപ്രസംഗങ്ങള്‍ കുത്തിനിറച്ച കലാസൃഷ്ടികള്‍ക്ക് നമ്മുടെ നാട്ടില്‍ വല്ല പഞ്ഞവുമുണ്ടോ?
എതിരന്‍, പ്രശാന്ത്, സെറീന, കാല്‍‌വിന്‍,(ഇത് ‘ഡെഡ്‌ലൈനിലെ‘കാല്‍‌വിനോപനിഷത്തിലെ കാല്‍‌വിനാണോ?) നന്ദകുമാര്‍, ഹന്‍ല്ലലത് ..... ചര്‍ച്ചയ്ക്ക് ദിശാബോധം നല്‍കിയതിനു പ്രത്യേക നന്ദി.

Haree said...

:-)
സംവിധായകന്റെ ആ ആണ്‍‌നോട്ടം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. ഡെയ്സിക്ക് അങ്ങിനെയൊരു ലൈംഗികതാത്പര്യം സംവിധായകന്‍ കാണിച്ചില്ലല്ലോ? പക്ഷെ നായകന് ഉള്ളതായി കാണിക്കുകയും ചെയ്തു, അതയാള്‍ തന്നെ വേണ്ടെന്നു വെയ്ക്കുവാന്‍ പാടുപെടുകയും ചെയ്യുന്നു. ഒരുതരത്തില്‍ അതുമൊരു ശിക്ഷയാണല്ലോ! (‌ആവശ്യമുള്ള കാര്യം വേണ്ടെന്നു വെയ്ക്കേണ്ടിവരിക. സ്വയമൊരു ശിക്ഷയായി ആഹാരം വേണ്ടായെന്നു വെയ്ക്കുന്നതുപോലെ.) അതെയതെ, ഡെയ്സിക്ക് അങ്ങിനെയെന്തെങ്കിലും തോന്നിപ്പോയാല്‍ ഭാഗ്യ+ദേവതയാവില്ലല്ലോ!

തമാശ മനസിലായി. പക്ഷെ, ‘മുതലാളിത്തത്തിനും മനസ്സിലായി എന്താണ് യഥാര്‍ത്ഥ സ്ത്രീപ്രശ്നമെന്ന്...’ ഇതു കൂടി വായിച്ചപ്പോള്‍ അങ്ങിനെയെഴുതുവാനാണ് തോന്നിയത്.

അപ്പോളിനി ‘ഭൂമിമലയാളം’ പോരട്ടെ... :-)
--

Anonymous said...

ന്റെ വെള്ളെഴുത്തേ,

മലയാള സിനിമയ്ക്ക് നിരൂ‍ൂ‍ൂ‍ൂ‍ൂപണം എഴുതാനുള്ള ആമ്പിയറ് ഒള്ള ഒരാളേ ഈ ബൂലോകത്തുള്ളൂ... അതു ഹരീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ആണ്. നിങ്ങ ഈ പരിപാടി നിര്‍ത്തിക്കോ അതാ നല്ലത്. :)

Tom Sawyer said...

വെള്ളെഴുത്ത് മാഷെ....

പുതിയ പടം കണ്ടില്ല , ഇന്നത്തെ ചിന്താവിഷയം കണ്ടതോടെ അന്തിക്കാടിനോടുള്ള സ്നേഹം പമ്പ കടന്നതാണ് ..എന്നാലും അന്തിക്കാട് മാത്രമാണ് ഗ്രാമ്യമായ ഒരു സൌന്ദര്യത്തെ സിനിമയില്‍ സന്നിവേശിപ്പിക്കുന്നതിനും കുറെ നാടന്‍ കഥാപാത്രങ്ങള്‍
നമുക്ക് നല്‍കുന്നതിനും ശ്രമിച്ചിട്ടുള്ളത് ...
എതിരന്‍ ചേട്ടന്‍ പറഞ്ഞ പോലെ യാത്രക്കാരുടെ ശ്രദ്ധക്ക് വേറിട്ടൊരു സിനിമയായിരുന്നു, പിന്നെ അതിന്റെ ക്ലൈമാക്സ് അങ്ങനെയല്ലാതെ എങ്ങനെ അവതരിപ്പിക്കാനാണ് എതിരേട്ടാ....അത് വരെ നായകനെ പീഡിപ്പിച്ച് കൊണ്ടിരുന്ന നായിക അവസാനം അവന്‍ ജീവിതത്തില്‍ അനിവാര്യമാണെന്ന് തോന്നുന്ന നിമിഷത്തിലല്ലേ സിനിമ അവസാനിച്ചത് ,

വെള്ളെഴുത്ത് മാഷിന്...
ഏത് കാര്യത്തിന്റെയും യഥാര്‍ത്ഥ അവലോകനം നല്‍കുന്ന ഈ എഴുത്തിന് ആശംസകള്‍

വെള്ളെഴുത്ത് said...

അതെന്താ അനോനീ അങ്ങനെ പറയുന്നത്..? ഓരോരുത്തര്‍ക്കും അവരവരുടേതായ വീക്ഷണക്കോണുകളുണ്ട്.. ഇതാണു ശരി എന്ന് എങ്ങനെ വാദിക്കും? മലയാള സിനിമകളെ ജാഗ്രതയോടെ പിന്തുടരുന്ന ആളെന്ന നിലയില്‍ ഹരിക്ക് വ്യത്യസ്തമായ കണ്ണുണ്ട്. അത് ബഹുമാനിക്കപ്പെടേണ്ട സംഗതിയാണ്.

Anonymous said...

K.G.Georgeinte sthree kadhaapaathrangale sereena maranno?

Anonymous said...

Would you care to comment on or compare Seetha (Sarada) of Swayamvaram to our present heroines?

yousufpa said...

സിനിമ കാണാതെ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

Deliberately Thoughtless said...

Nice review...